Links

ആധാരമെഴുത്ത് തൊഴിലോ ബിസിനസ്സോ ?


ഇന്ത്യയിലെ ആദ്യത്തെ റജിസ്റ്റർ ഓഫീസായ അഞ്ചരക്കണ്ടി റജിസ്ട്രാഫീസിന്റെ നൂറ്റിയമ്പതാം വാർഷികം ഈയ്യിടെ ആഘോഷിക്കുകയുണ്ടായി. തദവസരത്തിൽ പ്രസംഗിച്ച മന്ത്രി അനൂപ് ജേക്കബ് പറഞ്ഞത് ആധാരങ്ങൾ ഡിജിറ്റലൈസ് ചെയ്യുമെന്നും അതേസമയം ആധാരമെഴുത്തുകാരുടെ ജോലി സംരക്ഷിക്കുമെന്നുമാണു. ഇത് രണ്ടും എങ്ങനെ നടപ്പാക്കുമെന്ന് അറിയില്ല. 150 വർഷത്തിലധികം പഴക്കമുള്ളതാണു ഇന്നും തുടരുന്ന ആധാരമെഴുത്ത് രീതി. ഇന്നത്തെ കാലത്ത് വസ്തുവിന്റെ ഉടമയ്ക്ക് ഈ ആധാരക്കെട്ട് ആവശ്യമില്ല. ഒരു ഡിജിറ്റൽ സർട്ടിഫിക്കറ്റ് മതി. അതിൽ വസ്തുവിന്റെ സർവ്വേ നമ്പറും മറ്റ് പ്രസക്തമായ വിവരങ്ങളും രേഖപ്പെടുത്തിയാൽ മതി. അപ്പോൾ ആധാരമെഴുത്തുകാർക്ക് പണി ഇല്ലാതെയാകും. വസ്തുവിന്റെ റജിസ്ട്രേഷൻ ഡിജിറ്റൽ ആക്കണം എന്ന ആവശ്യം സർക്കാർ പരിഗണിക്കാൻ തുടങ്ങിയതോടെ ആധാരമെഴുത്തുകാർ സംഘടിച്ചു. പിന്നെ നിവേദനമായി, പണിമുടക്കായി കോലാഹലമായി. അങ്ങനെ  ആധാരമെഴുത്ത് ജോലി സംരക്ഷിക്കണം എന്ന ന്യായേന റജിസ്ട്രേഷൻ സമ്പ്രദായം ആധുനികവൽക്കരിക്കപ്പെടാതെ ഇന്നും പഴയപടി തുടരുകയാണു.

എന്നാൽ ആധാരമെഴുത്ത് ഇന്ന് ഒരു തൊഴിലാണോ അതോ ബിസിനസ്സ് ആണോ? സംഘടനയുടെ ബലത്തിൽ ആധാരമെഴുത്ത് മാഫിയ രൂപപ്പെട്ടിരിക്കുന്നു എന്നതാണു വസ്തുത. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്നറിയില്ല. ആധാരം എഴുതിയാൽ വസ്തുവിനു എത്രയാണോ രേഖയിൽ വില കാണിച്ചിരിക്കുന്നത്, അതിന്റെ ഒന്നര ശതമാനം തുകയാണു ആധാരമെഴുത്തുകാർ പ്രതിഫലമായി വാങ്ങുന്നത്. അതായത് ഒരു കോടി രൂപ ആധാരത്തിൽ വില കാണിക്കുന്നെങ്കിൽ ഒന്നര ലക്ഷം രൂപയാണു ആധാരമെഴുത്തുകാർ വാങ്ങിക്കുന്നത്. ഇതെന്ത് ന്യായം?

ഓരോ പ്രദേശത്തും ഭൂമിക്ക് സർക്കാർ ന്യായവില നിശ്ചയിച്ചിട്ടുണ്ട്. ആ വില അനുസരിച്ച് നിശ്ചിതശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസും ഉണ്ട്. അത് പോലെ തന്നെ വസ്തുവിന്റെ വിലയുടെ ഒന്നര ശതമാനം എഴുത്തുകൂലി ആവശ്യപ്പെടുമ്പോൾ ആധാരമെഴുത്ത് എങ്ങനെയാണു തൊഴിൽ ആവുക? ഒരുമാതിരി നോക്കുകൂലിയോ പിടിച്ചുപറിയോ അല്ലേ ഇത്? ഈ പിടിച്ചുപറിക്കൂലിയാണു സർക്കാർ സംരക്ഷിക്കും എന്ന് പറയുന്നത്. ആധാരമെഴുത്ത് സംഘടനക്കാർ റജിസ്ട്രേഷൻ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിക്ക് കോഴ കൊടുത്തിട്ടാണോ ഈ ആധാരക്കൊള്ളയെ തൊഴിൽ സംരക്ഷണമായി ന്യായീകരിക്കുന്നത് എന്നറിയില്ല. കോഴയും കൈക്കൂലിയും ഇല്ലാത്ത ഒരു സർക്കാർ ഏർപ്പാടും നാട്ടിൽ ഇല്ല എന്നാർക്കാണറിയാത്തത്.

വസ്തുവിനു സർക്കാർ ന്യായവില നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതിലും എത്രയോ അധികമാണു യഥാർത്ഥ വില്പനവില. യഥാർഥ വിലയുടെ മൂന്ന് ശതമാനം തുകയാണു ബ്രോക്കർമാർ കമ്മീഷനായി വാങ്ങുന്നത്. അതായത് ഒരു കോടി രൂപയാണു ആധാരത്തിൽ കാണിക്കുന്നെങ്കിൽ മൂന്ന് കോടിയായിരിക്കും വില്പനവില. അപ്പോൾ ബ്രോക്കർക്ക് കമ്മീഷൻ 9ലക്ഷം കിട്ടും. ബ്രോക്കർമാർ, റജിസ്ട്രാർമാർ, ആധാരമെഴുത്തുകാർ മുതലായവർ അടങ്ങുന്ന മാഫിയയാണു നിലവിലുള്ളത്. വസ്തു ഇടപാടുകൾ സംസ്ഥാനത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും മാസത്തിൽ ഒരു വില്പന നടന്നാൽ തന്നെ ബ്രോക്കർമാർക്ക് കുശാലായി.

എന്നാൽ ആധാരമെഴുത്തുകാർക്ക് എന്നും തിരക്ക് തന്നെയാണു. പലവിധത്തിലുള്ള ആധാരങ്ങൾ റജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. ഏത് ആധാരമായാലും അതിൽ വസ്തുവിന്റെ വില രേഖപ്പെടുത്തണം. അങ്ങനെ രേഖപ്പെടുത്തുന്ന വിലയുടെ ഒന്നര ശതമാനം തുക ആധാരമെഴുത്തുകാർ വാങ്ങുന്നത് സംഘടനാബലത്തിൽ ജനങ്ങളെ കൊള്ളയടിക്കലാണു. ആധാരമെഴുത്ത് എന്ന പറഞ്ഞാൽ രേഖയിൽ ആളുകളുടെ പേരു മാത്രമേ മാറുന്നുള്ളൂ. ബാക്കിയെല്ലാം പഴയത് തന്നെയായിരിക്കും. അതും ഇപ്പോൾ എഴുത്ത് എന്നത് ഇല്ല്ല. കമ്പ്യൂട്ടറിൽ ഡി.ടി.പി. ചെയ്യുകയാണു ചെയ്യുന്നത്. തൊഴിൽ സംരക്ഷണം എന്ന പേരിൽ നടക്കുന്ന ഈ കൊള്ള സർക്കാർ അടിയന്തിരമായി നിർത്തലാക്കുകയും റജിസ്ട്രേഷൻ പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിക്കുകയും വേണം. തൊഴിൽ എന്ന് പറഞ്ഞ് ജനങ്ങളെ കൊള്ളയടിക്കാൻ സംഘടനയുണ്ട് എന്നതിന്റെ പേരിൽ സർക്കാർ ആധാരമെഴുത്തുകാരെ അനുവദിക്കരുത്.

പലവിധ ആധാരങ്ങൾ ഇവിടെ കാണുക.

മാങ്ങകൾ പഴുക്കുന്നത് എങ്ങനെ ?

മാങ്ങ സീസൺ കഴിയാറായി. ഇത്തവണ കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിക്കുന്ന മാങ്ങ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. കണ്ണൂരിലെ കാര്യമാണു പറയുന്നത് മറ്റ് ജില്ലകളിലെ കാര്യം അറിയില്ല. കാൽസിയം കാർബൈഡ് ഉപയോഗിച്ച് മാങ്ങ പഴുപ്പിക്കുമ്പോൾ അത് തിന്നുന്നവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. മൂപ്പെത്താത്ത 'ചള്ള് ' മാങ്ങകൾ പറിച്ചെടുത്ത് കാൽസിയം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുന്നതാണു കുറെക്കാലമായി നമുക്ക് മാർക്കറ്റിൽ കിട്ടുന്നത്. ഈ മാങ്ങ മുറിച്ചാൽ ഉള്ളിൽ വെള്ള നിറം ആയിരിക്കും. അതിന്റെ അണ്ടി തീരെ മൂത്തിരിക്കുകയില്ല.  എങ്ങനെയെങ്കിലും പണം ഉണ്ടാക്കണം, ഉപഭോക്താക്കൾ പോയി തുലയട്ടെ എന്നൊരു മനോഭാവമാണു വ്യാപാരികൾക്കും മധ്യവർത്തികൾക്കും മാങ്ങ പാട്ടത്തിനെടുക്കുന്ന മുതലാളിമാർക്കും എല്ലാം. നമ്മൾ വിൽക്കുന്ന സാധനം വാങ്ങുന്ന ആൾക്ക് ഗുണത്തിനായി വരേണം എന്നൊരു ആത്മാർത്ഥത ആർക്കുമില്ല. എങ്ങനെയും പണം വാരണം എന്ന് മാത്രമാണു ചിന്ത.

മാങ്ങകൾ നല്ല വണ്ണം മൂപ്പ് എത്തിയാൽ പറിച്ചെടുത്ത് വൈക്കോൽ നിറച്ച പെട്ടികളിലാക്കി മാർക്കറ്റിൽ എത്തിച്ചാൽ അതിലെ എതിലിൻ വാതകത്തിന്റെ സാന്നിദ്ധ്യത്തിൽ മാങ്ങകൾ പഴുക്കുകയും ഉപഭോക്താവിനു അത് സ്വാഭാവികരുചിയോടെ വാങ്ങാനും കഴിയുമായിരുന്നു. പക്ഷെ പണത്തോടുള്ള ദുര നിമിത്തം മാങ്ങ പാട്ടം എടുക്കുന്നവരും വിൽക്കുന്ന കച്ചവടക്കാരും അതിനു തയ്യാറല്ല.

മാങ്ങ എങ്ങനെയാണു പഴുക്കുന്നത് എന്ന സംഗതിയാണു ഞാൻ പറയാൻ പോകുന്നത്. പച്ചമാങ്ങയും പഴുത്ത മാങ്ങയും തമ്മിൽ എന്തൊക്കെയാണു വ്യത്യാസങ്ങൾ? പച്ച മാങ്ങ ഉറപ്പുള്ളതായിരിക്കും. പുളിപ്പുരുചി ആയിരിക്കും. മണത്ത് നോക്കിയാൽ ഒരു ഫ്ലേവറും ഉണ്ടാവുകയില്ല. പുറമേക്ക് പച്ച നിറമായിരിക്കും. പഴുത്തമാങ്ങയോ? സോഫ്റ്റ് ആയിരിക്കും. പുളിപ്പിനു പകരം മധുരം ആയിരിക്കും. മണത്ത് നോക്കിയാൽ നല്ല ഫ്ലേവർ ആയിരിക്കും. വാസനയും കൂടി ചേർന്നതാണു സ്വാദ് എന്ന് പറയുന്നത്. നാക്കും മൂക്കും പ്രവർത്തിച്ചിട്ടാണു ഏത് രുചിയും നമ്മൾ അറിയുന്നത്. പിന്നെ മാങ്ങയുടെ പുറംതൊലിക്ക് മഞ്ഞയോ ചുകപ്പോ നിറമായിരിക്കും. ഇത്രയും മാറ്റങ്ങൾ എങ്ങനെയാണു ഉണ്ടാകുന്നത്? എതിലിൻ എന്ന വാതകമാണു ഈ മാറ്റങ്ങൾ ഉണ്ടാക്കുന്നത്. Ethylene is a hydrocarbon which has the formula H₂C=CH₂ 

കാലാവസ്ഥയുമായി ബന്ധപ്പെട്ടാണു മാങ്ങയുടെ പഴുക്കൽ പ്രക്രിയ ആരംഭിക്കുന്നത്. ഏപ്രിലിൽ തുടങ്ങുന്ന സമ്മർ സീസണിലാണു പൊതുവെ മാങ്ങ പഴുക്കുക. അപ്പോൾ എതിലിൻ എന്ന വാതകം മാവിൽ ഉണ്ടാവുകയും എതിലിന്റെ സമ്പർക്കത്തിൽ മാങ്ങയിലെ സ്റ്റാർച്ച് വിഘടിച്ച് ഫ്രക്ടോസ് എന്ന ലഘുപഞ്ചസാര തന്മാത്രയായി മാറുന്നു. അങ്ങനെയാണു മാങ്ങയ്ക്ക് മധുരം ഉണ്ടാകുന്നത്. പുളിപ്പിനു നിദാനമായ ആസിഡ് അപ്പോഴും മാങ്ങയിലുണ്ട്. പക്ഷെ പഞ്ചസാര കൂടുതലുള്ളതിനാൽ പുളിപ്പ് നമ്മൾ അറിയുന്നില്ല. സ്റ്റാർച്ച് ഫ്രക്റ്റോസ് ആയി മാറുന്ന പ്രക്രിയയാണു പഴുക്കൽ എന്ന് പറയാം. മാങ്ങ സോഫ്റ്റ് ആകാനും കാരണം ഇത് തന്നെ.

പച്ചമാങ്ങയുടെ തൊലിയിലെ ക്ലോറോഫിൽ വിഘടിച്ചു പോവുകയും മഞ്ഞ, ചുകപ്പ് പോലുള്ള വർണ്ണകങ്ങൾ അപ്പോൾ ദൃശ്യമാവുകയും ചെയ്യുന്നു. അങ്ങനെയാണു മാങ്ങയുടെ നിറം മാറുന്നത്. കൂടാതെ സ്റ്റാർച്ച് വിഘടിച്ച് മറ്റ് ആരോമാറ്റിക്ക് സംയുക്തങ്ങളും മാങ്ങയിൽ ഉണ്ടാവുകയും അത് മാങ്ങയ്ക്ക് നല്ല വാസനകൾ നൽകുന്നു. സ്റ്റാർച്ച് എന്നാൽ വളരെ വലിയ കാർബോഹൈഡ്രേറ്റ് തന്മാത്ര (കാർബൺ,ഹൈഡ്രജൻ, ഓക്സിജൻ മൂലകങ്ങൾ ചേർന്നത്) ആണെന്നും ഫ്രക്റ്റോസ് (ഗ്ലൂക്കോസ്) എന്നാൽ വളരെ ലഘുവായ കാർബോഹൈഡ്രേറ്റ് ആണെന്നും മനസ്സിലാക്കണം. ഈ പഞ്ചസാരയെ മോണോ കാർബോഹൈഡ്രേറ്റ് എന്നാണു പറയുക. അസംഖ്യം മോണോകാർബോഹൈഡ്രേറ്റ് ചേർന്നതാണു സ്റ്റാർച്ച്. വാസന അല്ലെങ്കിൽ ഫ്ലേവർ നൽകുന്ന തന്മാത്രയെ ഹൈഡ്രോകാർബൺ എന്നാണു പറയുക. ഹൈഡ്രോകാർബണിൽ ഓക്സിജൻ ഇല്ല.

ശരി, ഈ സ്റ്റാർച്ച് നിർമ്മിക്കാൻ മാവിനു കാർബണും ഹൈഡ്രജനും ഓക്സിജനും എവിടെ നിന്നാണു കിട്ടുന്നത്? തീർച്ചയായും നമ്മൾ കൊടുക്കുന്ന വളത്തിൽ നിന്നല്ല. മണ്ണിൽ നിന്നു പോലും അല്ല. അന്തരീക്ഷത്തിൽ നിന്ന് കാർബണും ജലത്തിൽ നിന്ന് ഹൈഡ്രജനും ഓക്സിജനും സ്വീകരിക്കുന്നു. ഈ സ്റ്റാർച്ച് ആണു എല്ലാ ജീവികളുടെയും ഊർജ്ജസ്രോതസ്സ്. എന്നാൽ ഊർജ്ജം ഇപ്പറഞ്ഞ മൂലകങ്ങളുടെയൊന്നും അല്ല താനും. ഊർജ്ജം സൂര്യന്റെയാണു. അതായത് സസ്യങ്ങൾ കാർബണും ഹൈഡ്രജനും ഓക്സിജനും സംഭരിച്ച് സ്റ്റാർച്ച് ആക്കി മാറ്റാൻ സൗരോർജ്ജവും സ്വീകരിക്കുന്നു. ആ ഊർജ്ജമാണു നമുക്കെല്ലാം കിട്ടുന്ന ഊർജ്ജം. നമ്മൾ സ്റ്റാർച്ച് കഴിക്കുന്നു. അത് കുടലിൽ വെച്ച് ഗ്ലൂക്കോസ് ആയി മാറി രക്തത്തിൽ കലരുന്നു. രക്തം ഗ്ലൂക്കോസിനെ ഓരോ കോശത്തിലും എത്തിക്കുന്നു. കോശത്തിൽ വെച്ച് ഗ്ലൂക്കോസ് ശ്വസിക്കുന്ന വായുവിലെ ഓക്സിജനുമായി ചേർന്ന് കത്തുന്നു. ഊർജ്ജം റിലീസ് ആകുന്നു. 

വാസ്തുക്കാരും മറ്റും ഇപ്പോൾ പോസിറ്റീവ് എനർജി നെഗറ്റീവ് എനർജി എന്നൊക്കെ പറയുന്നുണ്ട്. എനർജിയിൽ നെഗറ്റീവും പോസിറ്റീവും ഒന്നുമില്ല. എനർജി എന്നാൽ എനർജി മാത്രം. ഊർജ്ജം. ഈ പോസിറ്റീവ് , നെഗറ്റീവ് , എനർജി എന്നൊക്കെയുള്ള പദങ്ങൾ വാസ്തുക്കാരനു എവിടെ നിന്ന് കിട്ടി? ഈ വാക്കുകളുമായി വാസ്തുവിനു എന്ത് ബന്ധം. തട്ടിപ്പുകളൊക്കെ ഇപ്പോൾ ഇങ്ങനെയാണു, സയൻസിൽ നിന്ന് വാക്കുകൾ മോഷ്ടിക്കുക. എന്നിട്ട് ഒരു വ്യാജസയൻസ് ഭാവന പോലെ ഉണ്ടാക്കുക. 

മാവോയിസവും ജനാധിപത്യവും

മാവോയിസ്റ്റുകൾ രാജ്യദ്രോഹികളാണു. നമ്മുടെ രാജ്യത്ത് പാർലമെന്ററി ജനാധിപത്യസമ്പ്രദായമാണു നിലവിലുള്ളത്. മനുഷ്യർക്ക് ഏറ്റവും പ്രധാനം വ്യക്തിസ്വാതന്ത്ര്യമാണു. സ്വാതന്ത്ര്യമില്ലെങ്കിൽ മരണമാണു ജീവിതത്തേക്കാൾ നല്ലത്. വ്യക്തിസ്വാതന്ത്ര്യം പൂർണ്ണമായ അർത്ഥത്തിൽ ഉറപ്പ് തരുന്ന സമ്പ്രദായമാണു പാർലമെന്ററി ജനാധിപത്യം. രാജ്യത്ത് എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും ജനാധിപത്യരീതിയിൽ പരിഹരിക്കാൻ കഴിയും. എന്നാലും പ്രശ്നങ്ങൾ മുഴുവനും പരിഹരിച്ച് പ്രശ്നരഹിതമായ സമൂഹം സൃഷ്ടിക്കാൻ കഴിയില്ല. പ്രശ്നങ്ങൾ സമൂഹജീവിതത്തിന്റെ കൂടപ്പിറപ്പാണു. ഒന്ന് തീരുമ്പോൾ മറ്റ് പലത് ഉടലെടുക്കും.

പ്രശ്നങ്ങൾ ഉണ്ടാവുകയും അവ പരിഹരിക്കുകയും വീണ്ടും ഉണ്ടാകുന്നത് പിന്നെയും പരിഹരിക്കുക. ഇതൊരു തുടർപ്രക്രിയയാണു. ജനാധിപത്യസർക്കാരാകുമ്പോൾ നമുക്ക് പ്രശ്നങ്ങൾ ഉന്നയിക്കാനും പരിഹാരം തേടാനും കഴിയും. മറ്റ് ഭരണസമ്പ്രദായത്തിൽ പൗരന്മാർക്ക് ഈ സ്വാതന്ത്ര്യം ലഭ്യമല്ല. ഭരണകൂടം ചെയ്യുന്നത് കണ്ടിരിക്കാനേ പറ്റൂ. അത്കൊണ്ട് നിലവിലുള്ള സമ്പ്രദായങ്ങളിൽ ഏറ്റവും മികച്ചത് പാർലമെന്ററി ജനാധിപത്യമാണു.

കമ്മ്യൂണിസ്റ്റുകളിൽ പല ഗ്രൂപ്പുകളുണ്ട്. എല്ലാ പ്രശ്നങ്ങൾക്കും നിലവിലെ ബൂർഷ്വാ വ്യ്വസ്ഥിതിയാണു കാരണമെന്നും അത് കൊണ്ട് നിലവിലെ ബൂർഷ്വാഭരണകൂടത്തെ വിപ്ലവത്തിലൂടെ അട്ടിമറിച്ച് പാർട്ടിയുടെ സ്വേച്ഛാധിപത്യഭരണം സ്ഥാപിച്ചാൽ എല്ലാ പ്രശ്നങ്ങളും പാർട്ടിനേതാക്കൾ പരിഹരിക്കും എന്നുമാണു കമ്മ്യൂണിസ്റ്റുകൾ പൊതുവെ മുന്നോട്ട് വയ്ക്കുന്ന ആശയം. ഇതിൽ വിപ്ലവത്തിനുള്ള മാർഗ്ഗങ്ങളിലാണു കമ്മ്യൂണിസ്റ്റുകൾ വ്യത്യാസപ്പെട്ട് പല ഗ്രൂപ്പുകളാകുന്നത്. സായുധവിപ്ലവത്തിൽ വിശ്വസിക്കുകയും അതിനായി നിലകൊള്ളൂകയും ചെയ്യുന്ന ഗ്രൂപ്പാണു മാവോയിസ്റ്റുകൾ. ഗ്രാമങ്ങളിൽ പാവങ്ങളെ പ്രലോഭിപ്പിച്ച് സംഘടിപ്പിച്ച് ആയുധങ്ങളുമായി നഗരം വളഞ്ഞ് പിടിച്ച് വിപ്ലവം നയിച്ച് ഭരണകൂടത്തെ അട്ടിമറിക്കുക എന്നതാണു മാവോയിസ്റ്റ് തന്ത്രം.

ഈ മാവോയിസം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഗറില്ലകൾ ഇന്ത്യയിൽ നിരവധിയുണ്ട്. അതിലും പല ഗ്രൂപ്പുകളുമുണ്ട്. ഈ മാവോയിസ്റ്റുകൾ പാർലമെന്ററി ജനാധിപത്യത്തിന്റെയും അത് വഴി നിരുപാധികമായ പൗരസ്വാതന്ത്ര്യത്തിന്റെയും ശത്രുക്കളാണു. ഇത്കൊണ്ടാണു പരിഷ്കൃതസമൂഹം കമ്മ്യൂണിസത്തെയും അതിലെ അവാന്തരവിഭാഗങ്ങളെയും തിരസ്ക്കരിക്കുന്നത്. ആദ്യം സ്വാതന്ത്ര്യം പിന്നെ ജീവിതം. ഇതാണു നമ്മൾ ആഗ്രഹിക്കുന്നത്.

കോടതിയിലെ ഒരു ജഡ്‌ജി പറഞ്ഞാൽ മാവോയിസം നമുക്ക് സ്വീകാര്യമാവുകയില്ല. ഇരിക്കുന്ന കൊമ്പ് ആരെങ്കിലും മുറിക്കുമോ? അനുഭവിക്കുന്ന സ്വാതന്ത്ര്യം ആവശ്യമില്ല്ല എന്ന് ആരെങ്കിലും പറയുമോ? ഒരു ജഡ്‌ജി പറഞ്ഞെങ്കിൽ അത് ആ ജഡ്‌ജിയുടെ സ്വന്തം അഭിപ്രായം. ജനങ്ങൾ അത് അംഗീകരിക്കുകയില്ല. മാവോയിസ്റ്റുകളുടെ മാനവികത എന്ന് പറയുന്നത് പാർട്ടി അടിമത്വത്തിലേക്ക് ചൂണ്ടയിട്ട് പിടിക്കലാണു. ജനാധിപത്യം അനുഭവിക്കുമ്പോൾ അതാണു നല്ലത് എന്ന് ചിലർക്ക് തോന്നാം. അങ്ങനെ ആർക്ക് തോന്നിയാലും അവരൊക്കെ രാജ്യദ്രോഹികളാണു.

മാവോയിസം ഒരിക്കലും ഇന്ത്യയിൽ വിജയിക്കുകയില്ല. ഇവിടെ പ്രശ്നങ്ങൾ ഉള്ളത് മാറി മാറി വരുന്ന ജനാധിപത്യസർക്കാരുകൾ കാലാകാലങ്ങളിൽ പരിഹരിച്ചു വരും. വിപ്ലവം നടത്താൻ ഒരു കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിനെയും ഇന്ത്യൻ ജനത അനുവദിക്കുകയില്ല. അത് സി.പി.എം. ആയാലും മാവോയിസ്റ്റുകൾ ആയാലും. ഇങ്ക്വിലാബിന്റെ പകൽകിനാവ് എല്ലാ കമ്മ്യൂണിസ്റ്റുകളും ഉപേക്ഷിക്കണം എന്ന് ഇന്ത്യൻ ജനങ്ങൾക്ക് വേണ്ടി ഞാൻ ആവശ്യപ്പെടുന്നു.

സി.പി.എമ്മിന്റെ ഫാസിസത്തിനു കവി കെ.സി.ഉമേഷ് ബാബുവിന്റെ മുഖവുര

ആരായിരുന്നു ഈ കെ.സി.ഉമേഷ് ബാബു ? പുരോഗമന കലാസാഹിത്യ സംഘത്തിന്റെ കണ്ണൂര്‍ ജില്ലാക്കമ്മറ്റി മുന്‍ സെക്രട്ടരി. അക്കാലത്ത് കണ്ണൂര്‍ ജില്ലയിലെ സി.പി.എമ്മിന്റെ തീപ്പൊരി പ്രാസംഗികന്‍. സി.പി.എം. ഭരിക്കുന്ന വായനശാലകളുടെയും കലാസാംസ്ക്കാരിക സമിതികളുടെയും വാര്‍ഷികാഘോഷങ്ങളിലെ സ്ഥിരം സാംസ്ക്കാരികപ്രഭാഷകന്‍. ഞങ്ങളുടെ നാട്ടിലെ വായനശാലയുടെ വാര്‍ഷികത്തിനു ഒരിക്കല്‍ പ്രസംഗിക്കാന്‍ വന്നു. വായനശാല പടുത്തിയര്‍ത്തിയത് നാട്ടിലെ എല്ലാ അക്ഷരസ്നേഹികളും കൂടിയായിരുന്നു എന്നത് ചരിത്രം. വായനശാലകള്‍, കലാസമിതികള്‍, സഹകരണസംഘങ്ങള്‍ എല്ലാം ആദ്യകാലത്ത് കെട്ടിപ്പടുത്തത് എല്ല്ലാ വിഭാഗം സഹൃദയരും ചേര്‍ന്ന് ഐക്യത്തോടെയായിരുന്നു. പില്‍ക്കാലത്ത് ഇപ്പറഞ്ഞത് എല്ലാം സി.പി.എം. കൈയ്യൂക്കും ആള്‍ബലവും കൊണ്ട് പിടിച്ചെടുക്കുകയായിരുന്നു.
അങ്ങനെയാണു വായനശാല വാര്‍ഷികത്തിനു ഉമേഷ് ബാബു പ്രസംഗിക്കാന്‍ എന്റെ നാട്ടിലും എത്തിയത്.

നാട് പാര്‍ട്ടിഗ്രാമം എന്ന് പറയാന്‍ പറ്റില്ലെങ്കിലും കോണ്‍ഗ്രസ്സുകാര്‍ ഭീരുക്കള്‍ ആയത്കൊണ്ട് ഫലത്തില്‍ പാര്‍ട്ടിയാധിപത്യം പുലരുന്നതായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ ക്രൂരതകളുടെ ചരിത്രം ഞാന്‍ ആഴത്തില്‍ പഠിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. പോരാത്തതിനു , ലോകത്തെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലാണെന്നും താമസിയാതെ കമ്മ്യൂണിസം ലോകത്ത് മൊത്തം വ്യാപിക്കുമെന്നും സഖാക്കള്‍ പ്രസംഗിച്ചു പേടിപ്പിച്ചുകൊണ്ടിരുന്ന കാലം. ഉമേഷ് ബാബുവിന്റെ പ്രസംഗം എനിക്ക് കേട്ടിരിക്കാന്‍ കഴിഞ്ഞില്ല. കേള്‍ക്കെ കേള്‍ക്കെ കമ്മ്യൂണിസം സര്‍വ്വരാജ്യങ്ങളെയും അടിമത്വത്തിലേക്ക് നയിക്കുന്ന പോലെ ഒരു പ്രതീതി. സോള്‍ സെനിറ്റ്സണ്‍ എഴുതിയ The Gulag Archipelago എന്ന പുസ്തകത്തിലെ വരികള്‍ എന്നെ ഭീതിയിലാഴ്ത്തി. ഉമേഷ് ബാബുവിന്റെ വാക്കുകള്‍ വിഷം വമിക്കുന്ന പോലെ തോന്നിയതിനാല്‍ ഞാന്‍ പ്രസംഗം തുടര്‍ന്ന് കേള്‍ക്കാതെ വീട്ടിലേക്ക് മടങ്ങി.

ലളിതമായ വസ്തുക്കളില്‍ നിന്ന് സങ്കീര്‍ണ്ണമായ പദാര്‍ത്ഥങ്ങളിലേക്കും, ഏകകോശ ജീവികളില്‍ നിന്ന് വളര്‍ച്ച പ്രാപിച്ച തലച്ചോറുള്ള ജീവികളിലേക്കും, പ്രാകൃത മനുഷ്യനില്‍ നിന്ന് ആധുനിക മനുഷ്യനിലേക്കും, രാജഭരണത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കും തിന്മയില്‍ നിന്നും നന്മയിലേക്കും ആണ് ലോകം പുരോഗമിക്കുന്നത് എന്നതിനാല്‍, അധികാരകേന്ദ്രീകരണത്തിന്റെ പ്രതിലോമപരപായ തിന്മ ഉള്ളടങ്ങിയതിനാല്‍ പ്രകൃതിനിയമം അനുസരിച്ച് കമ്മ്യൂണിസം ലോകത്ത് നശിക്കേണ്ടതാണെന്ന് ഞാന്‍ അന്ന് വെറുതെ ചിന്തിച്ചിരുന്നു. അതാരോടും പറയാനുള്ള ധൈര്യം ഉണ്ടാ‍യില്ല.

അത് കഴിഞ്ഞ് പത്ത് വര്‍ഷം കൊണ്ട് ലോകത്ത് കമ്യൂണിസം തവിട് പൊടിയായി. പോളണ്ടില്‍ സോളിഡാരിറ്റിയുടെ പ്രക്ഷോഭം ആവേശം വളര്‍ത്തിയെങ്കിലും സോവിയറ്റ് യൂനിയനിലും കിഴക്കന്‍ യൂറോപ്പിലും കമ്മ്യൂണിസ്റ്റ് സാമ്രാജ്യങ്ങള്‍ ഇത്ര വേഗത്തില്‍ നിലം‌പരിശാകുമെന്ന് സ്വപ്നം പോലും കണ്ടതല്ല. ഈ ജീവിതത്തില്‍ തന്നെ ലോകത്തില്‍ കമ്മ്യൂണിസവും ഇന്ത്യയിലെ ബംഗാളില്‍ സി.പി.എമ്മും തകരുന്നത് കാണാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു. ഇനി ഒരു ആഗ്രഹം ബാക്കിയുണ്ടായിരുന്നു. അത്, ചൈനയില്‍ ജനാധിപത്യം നിലവില്‍ വരണമെന്നും തിബത്ത് സ്വതന്ത്ര രാജ്യമാകണമെന്നുമാണു. അതിവിദൂരമല്ലാത്ത ഭാവിയില്‍ അത് യാഥാര്‍ഥ്യമാകാതിരിക്കില്ല.
ഇങ്ങനെയെഴുതാന്‍ എങ്ങനെ കഴിയുന്നു എന്ന് എന്റെ ചില സുഹൃത്തുക്കള്‍ക്കെങ്കിലും സംശയം തോന്നാം. പാര്‍ലമെന്ററി ജനാധിപത്യസമ്പ്രദായമാണു നിലവിലെ ഏറ്റവും നീതിപൂര്‍ണ്ണവും യുക്തിസഹവുമായ ഭരണസംവിധാനം എന്ന് കരുതുന്ന ഒരു ജനാധിപത്യവാദിയ്ക്ക് ഇങ്ങനെയല്ലാതെ എങ്ങനെയാണു എഴുതാന്‍ കഴിയുക? ജനാധിപത്യം മഹത്തരവും ഉദാത്തവുമാണു, നമ്മള്‍ ആ സിസ്റ്റം ആവശ്യപ്പെടുന്ന പാകതയും പക്വതയും ആര്‍ജ്ജിച്ചാല്‍.

ഇന്നിപ്പോള്‍ ഉമേഷ് ബാബുവിന്റെ ഈ തുറന്നുപറച്ചിലും വായിക്കാന്‍ ഭാഗ്യമുണ്ടായി. എന്നിട്ടും നേരം വെളുക്കാത്തവരെ പറ്റി സഹതപിക്കാനേ കഴിയൂ..

ഉമേഷ് ബാബുവിന്റെ വെളിപ്പെടുത്തല്‍  ഇവിടെ ക്ലിക്ക് ചെയ്ത്  വായിക്കുക.

ഉത്തര ഉണ്ണികൃഷ്ണൻ - ബേബി സാറ - ശൈവം

ശൈവം എന്ന പടത്തിൽ പാടിയ 8 വയസ്സ് മാത്രം പ്രായമുള്ള ഉത്തര ഉണ്ണികൃഷ്ണൻ ഈ വർഷത്തെ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടതിൽ നമുക്ക് അഭിമാനിക്കാം. അത് പോലെ തന്നെ ആ പടത്തിൽ നായികയായി അഭിനയിച്ചതും ബേബി സാറ എന്ന ബാലതാരമാണു. ദൈവത്തിരുമകൾ എന്ന ചിത്രത്തിലാണു ബേബി സാറ ബാലതാരമായി ആദ്യം അഭിനയിക്കുന്നത്. ദിവസത്തേക്ക് ഒരു ലക്ഷം രൂപയാണത്രെ പ്രതിഫലമായി നൽകിയത്. രണ്ടാമത്തെ പടമാണു ശൈവം. ദൈവത്തിരുമകളിനു ശേഷം പടങ്ങൾ ഒന്നും ഇല്ലാ‍ത്തപ്പോൾ പരസ്യചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ പ്രതിദിനം രണ്ട് ലക്ഷം പ്രതിഫലം ലഭിച്ചിരുന്നുവത്രെ.

നാ.മുത്തുകുമാർ എഴുതിയ ഈ ഗാനത്തിലെ വരികൾ അത്യന്തം മനോഹരം മാത്രമല്ല അർത്ഥപൂർണ്ണവുമാണു. കണ്ണദാസനു ശേഷം അപൂർവ്വമാണു ഇത്രയും സാരഗർഭമായ വരികൾ കേൾക്കാൻ കഴിയാറുള്ളത്.

പാട്ടിലെ വരികൾ:

അഴകേ അഴകേ , എതുവും അഴകേ
അൻ‌പിൻ വിഴിയിൽ എല്ലാം അഴകേ
മഴൈ മട്ടുമാ അഴക്
ചുടും വെയിൽ കൂട ഒരു അഴക്
മലർ മട്ടുമാ അഴക്
വിഴും ഇലൈ കൂട ഒരു അഴക്
പുന്നകൈ വീശിടും പാർവൈകൾ അഴക്
വാർത്തൈകൾ കേൾക്കൈയിൽ മൌനങ്കൾ അഴക്
നന്മൈക്ക് ശൊല്ലിടും പൊയ്‌കളും അഴക്
ഉൺ‌മൈയിൽ അതുതാൻ മെയ്യായ് അഴക്

കുയിൽ ഇശൈ അത് പാടിട
സ്വരവരിശൈകൾ തേവൈയാ
മയിൽ നടനങ്കൾ ആടിട
ജതി ഒലികളും തേവൈയാ

നദി നടന്ത് ശെൻ‌റിട
വഴി തുണൈ താൻ തേവൈയാ
കടൽ‌അലൈ അത് പേശിട
മൊഴി ഇലക്കണം തേവൈയാ

ഇയർകൈയോട് ഇണൈന്താൽ
ഉലകം മുഴുതും അഴക്
കവലൈ യാവും മറന്താൽ
ഇന്ത വാഴ്കൈ മുഴുതും അഴക്

അഴകേ അഴകേ എതുവും അഴകേ

ഇദയം ഒരു ഊഞ്ചലേ
ഇടം വലം അത് ആടിടും
ഇൻ‌പത്തിൽ അത് തോയ്‌ന്തിടും
തുൻ‌പത്തിൽ അത് മൂഴ്‌കിടും

നടന്തതൈ നാം നാളുമേ
നിനൈപ്പതിൽ പൊരുൾ ഇല്ലൈയേ
നടപ്പതൈ നാം എണ്ണിനാൽ
അതൈവിട ഉയർവില്ലൈയേ

പൂക്കും പൂവിൽ വീശും
വാസം എന്ന അഴക്
അതൈയും താണ്ടി വീശും
നം നേശം റൊമ്പ അഴക്.

അഴകേ അഴകേ എതുവും അഴകേ
അൻ‌പിൻ വിഴിയിൽ എല്ലാം അഴകേ......

ഗാനരംഗം ഇവിടെ കാണാം.

പൊങ്കാലകൾ .... പൊങ്കാലകൾ !

അങ്ങനെ ഇക്കൊല്ലത്തെ ആറ്റുകാൽ പൊങ്കാല ആർഭാടമായി തന്നെ പര്യവസാനിച്ചു. കഥയിൽ ചോദ്യമില്ല എന്ന പോലെ വിശ്വാസങ്ങളിലും ആചാരങ്ങളിലും ചോദ്യമില്ല. എത്ര ലക്ഷം പേർ ഇക്കുറി പങ്കെടുത്തു എന്നറിയില്ല. 25 മുതൽ 40 ലക്ഷം വരെ സ്ത്രീകൾ പങ്കെടുക്കുമെന്ന് പത്രങ്ങൾ പ്രവചിച്ചിരുന്നു. പൊങ്കാലയ്ക്ക് വരുന്നവർ ആരും പട്ടിണിപ്പാവങ്ങളോ ദരിദ്രരോ അല്ല. ഒരു കണക്കിനു സമ്പന്നർ എന്ന് തന്നെ പറയാം. കാരണം കേരളത്തിലെ ആളുകളുടെ ക്രയശേഷി വികസിതരാജ്യങ്ങളോട് കിട പിടിക്കുന്നതാണു. പണത്തിനു ഒരു പഞ്ഞവും ഇല്ലാത്ത നാടാണു കേരളം. എന്നിട്ടും എന്ത്കൊണ്ടാണു ആളുകൾക്ക് വിശ്വാസം കൂടി വരുന്നതും ചടങ്ങുകൾ അത്യന്താപേക്ഷിതമാകുന്നതും?

പണ്ട് പണം ഒരപൂർവ്വ വസ്തു ആയിരുന്നപ്പോഴും സർവ്വത്ര ദാരിദ്ര്യവും പട്ടിണിയും നാട്ടിൽ ക്ഷാമവും ഉണ്ടായിരുന്ന കാലത്ത് ഇത് പോലെ വിശ്വാസങ്ങളോ ആചാരങ്ങളോ ഉണ്ടായിരുന്നില്ലല്ലൊ. ഇപ്പോൾ അതിസമ്പത്ത് എന്ന അവസ്ഥ വന്നപ്പോഴാണു വിശ്വാസങ്ങൾക്ക് കടുപ്പം ഏറിയതും പറഞ്ഞ് കേൾക്കാതിരുന്ന  ചടങ്ങുകൾക്ക് പ്രചാരം വർദ്ധിച്ചതും. അതിനനുസരിച്ചാണു ആചാരങ്ങളുടെ ആർഭാടധാരാളിത്തവും. കലവറ നിറക്കൽ എന്നൊരു ചടങ്ങ് മലബാറിൽ ഇപ്പോൾ വ്യാപകമാണു. എത്ര ആർഭാടമായാണു സ്ത്രീകൾ കലവറ നിറയ്ക്കാനുള്ള പദാർത്ഥങ്ങളുമായി ഊർവലം വരുന്നത് എന്നോ. ആരാണു ഇമ്മാതിരി ചടങ്ങുകൾ കണ്ടുപിടിക്കുന്നത് എന്നറിയില്ല.

പൊങ്കാലയ്ക്ക് സമാപനം കുറിച്ചത് വിളംബരം ചെയ്തുകൊണ്ട് ടിവി അവതാരക പറഞ്ഞത് ഇക്കൊല്ലത്തെ പൊങ്കാലയുടെ സമാപനത്തോടെ അടുത്ത പൊങ്കാലയ്ക്കുള്ള കാത്തിരിപ്പിനും തുടക്കമാകുന്നു എന്നാണു. അപ്പോൾ സ്ത്രീജനങ്ങൾക്ക് ഒരിക്കലും ഒഴിവില്ല. പൊങ്കാലയും പൊങ്കാലയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പും. എന്തുകൊണ്ടായിരിക്കും ഇങ്ങനെ പൊങ്കാലയ്ക്ക് വേണ്ടിയുള്ള അനന്തമായ കാത്തിരിപ്പ്? നിസ്വാർഥമായ ഭക്തിയും ആത്മീയതയും കൊണ്ടായിരിക്കുമോ? ഇത്രയും ഐശ്വര്യവും സൗകര്യങ്ങളും നൽകിയതിനു നന്ദി പ്രകാശിപ്പിക്കാനോ? അതോ ഇനിയും പോര എന്ന ഉദ്വേഗമോ? അതോ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഒരുപാട് ബാക്കി കിടക്കുന്നത് കൊണ്ടോ?

ആർക്കും തന്നെ രണ്ട് തരത്തിലുള്ള പ്രശ്നങ്ങളാണു ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരിക. ഒന്നാമത്തെ തരത്തിൽ വരുന്ന പ്രശ്നങ്ങൾ നമുക്ക് പരിഹരിക്കാൻ കഴിയുന്നതാണു. ചിലപ്പോൾ ആഞ്ഞ് പരിശ്രമിക്കേണ്ടി വരും എന്ന് മാത്രം. എങ്ങിനെയും പരിഹൃതമാകുന്ന പ്രശ്നങ്ങളാണവ, അങ്ങനെയാണു നമ്മളൊക്കെ ഇന്ന് വരെ ജീവിച്ചതും നാളെ ജീവിയ്ക്കാൻ പോകുന്നതും. രണ്ടാമത്തെ തരത്തിലുള്ള പ്രശ്നം നമ്മൾ തലകുത്തി മറിഞ്ഞാലും പരിഹരിക്കാൻ കഴിയാത്തതാണു. അമ്മാതിരി പ്രശ്നങ്ങൾ ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടർ വിചാരിച്ചാൽ പോലും നമുക്കായി പരിഹരിച്ച് തരാൻ കഴിയില്ല. പിന്നെയല്ലേ അങ്ങിങ്ങ് സ്ഥലനാമങ്ങളിൽ അറിയപ്പെടുന്ന ലോക്കൽ ദൈവങ്ങൾ പരിഹരിച്ചു തരാൻ. നമ്മൾ പ്രാർത്ഥിക്കുകയും കാണിക്കയും നിവേദ്യവും നൽകിയും എന്തെങ്കിലും പ്രശ്നങ്ങൾ പരിഹരിച്ചു കിട്ടുമായിരുന്നെങ്കിൽ ലോകവും മനുഷ്യരും ഇത് പോലെയല്ല ഉണ്ടാവുക. അത്കൊണ്ട്,  പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ പ്രപഞ്ച സൃഷ്ടാവായ സാക്ഷാൽ ദൈവവും അസംഖ്യം പ്രാദേശിക ദൈവങ്ങളും നമ്മെ പോലെ തന്നെ നിസ്സഹായരാണു. അപരിഹാര്യമായ പ്രശ്നങ്ങൾ നമ്മൾ അനുഭവിച്ചേ പറ്റൂ.

പിന്നെ ചില പ്രാർത്ഥനയും കാണിക്കയും ഫലിക്കാറുണ്ട്. അതെങ്ങനെയെന്ന് ഒരു ഉദാഹരണത്തിലൂടെ പറയാം. ഞങ്ങളുടെ ഒരു ബന്ധു ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് കുറെയായിട്ടും കുട്ടികൾ ഉണ്ടാകുന്നില്ല. മോഡേൺ മെഡിസിൻ ഡോക്ടരെ കാണിച്ചു. വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ ഡോക്ടർ പറഞ്ഞു, ഇനി മേലിൽ രാവിലെയും വൈകുന്നേരവും ജോലിക്ക് സൈക്കിൾ ഓടിച്ചു പോകുന്നത് നിർത്തണം. സൈക്കിൾ യാത്രയേ വേണ്ട.  ചിലപ്പോൾ വെരിക്കോസ് വെയിൻ എന്ന അസുഖത്തിനു ശസ്ത്രക്രിയ വേണ്ടി വരും. പുള്ളിക്കാരൻ സൈക്കിൾ യാത്ര നിർത്തി. പക്ഷെ ശസ്ത്രക്രിയയ്ക്ക് തയ്യാറായില്ല. ഇതിനിടയിൽ ബാംഗ്ലൂരിലെ ഒരു ഹോമിയോ ഡോക്ടരുടെ കീഴിൽ വന്ധ്യതാനിവാരണ ചികിത്സ തുടങ്ങി. രണ്ട് കൊല്ലത്തോളമായിട്ടും ഫലം കണ്ടില്ല. ഒരു പ്രാവശ്യം കണ്ണൂരിൽ വന്ന് പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ ശ്രീ മുത്തപ്പനെ ദർശനം നടത്തി. ഭക്തജനങ്ങളിൽ നിന്ന് കൈമടക്ക് പറ്റിക്കൊണ്ട് പ്രശ്നപരിഹാരം ഉറപ്പ് നൽകുന്ന പതിവുണ്ട് മുത്തപ്പനു. അടുത്ത വർഷം കുഞ്ഞിന്റെ ചോറൂണിനു മുത്തപ്പന്റെ സവിധത്തിൽ വരണം എന്നായിരുന്നു ബന്ധുവിനു മുത്തപ്പൻ നൽകിയ ഉറപ്പ്. കൃത്യമായി ഒരു കൊല്ലത്തിനകം ബന്ധു ഒരു പിതാവായി.

ഇവിടെ ബന്ധുവിനു സന്താനഭാഗ്യം കിട്ടിയത് മുത്തപ്പന്റെ ഉറപ്പ് കൊണ്ടാണോ, ഹോമിയോ ചികിത്സ കൊണ്ടാണോ അതോ മോഡേൺ മെഡിസിൻ ഡോക്‌ടർ നിർദ്ദേശിച്ച പോലെ സൈക്കിൾ യാത്ര നിർത്തിയത്കൊണ്ട് ഞരമ്പുകൾക്ക് ബലക്ഷയം എന്ന അവസ്ഥ മാറിയത് കൊണ്ടോ? കുട്ടികൾ ഇല്ലാത്ത എല്ലാ ദമ്പതികളും എത്രയോ അമ്പലങ്ങളിൽകയറിയിറങ്ങുന്നുണ്ട്. അവരിൽ ഒറ്റപെട്ടവർക്ക് പിൽക്കാലത്ത് കുഞ്ഞുങ്ങൾ പിറക്കുന്നു. അത് ദൈവകടാക്ഷം കൊണ്ടാണെന്ന് അവർ കരുതുന്നു. അത്രയേയുള്ളൂ. അപരിഹാര്യമായ വന്ധ്യതയുള്ളവർക്ക് ക്ഷേത്രങ്ങൾ തോറും  ദർശനം നടത്തിയാൽ കുട്ടികൾ ഉണ്ടാവില്ല എന്നും അതിനു ശാസ്ത്രീയമാർഗ്ഗങ്ങൾ സ്വീകരിക്കുകയോ അല്ലെങ്കിൽ കുഞ്ഞുങ്ങളെ ദത്ത് എടുക്കുകയോ വേണമെന്ന് ആർക്കാണു അറിഞ്ഞുകൂടാത്തത്. എന്നിട്ടും ആളുകൾ പരാതിയും പരിഭവങ്ങളുമായി പ്രാദേശികദൈവങ്ങളെ നിരന്തരം സന്ദർശിക്കുന്നു.  സാക്ഷാൽ ദൈവത്തെ സന്ദർശിക്കാനോ പരാതി പറയാനോ ലോകത്ത് എവിടെയും ഒരു മതവിശ്വാസിക്കും ദേവാലയങ്ങളോ അമ്പലങ്ങളോ പള്ളികളോ ഇല്ല. ഇക്കാര്യം നിങ്ങൾ എപ്പോഴെങ്കിലും ആലോചിട്ടുണ്ടോ. അങ്ങനെ നോക്കുമ്പോൾ സാക്ഷാൽ ദൈവം പാവമാണു, തിരിഞ്ഞുനോക്കാൻ ആരുമില്ലാത്ത പാവം പാവം ദൈവം !  

ബജറ്റ് - 2015

മല എലിയെ പ്രസവിച്ച പോലെയാണു മോദി സർക്കാരിന്റെ ബജറ്റ്. യാതൊരു സാമ്പത്തിക പരിഷ്ക്കരണവും ഇല്ല. ഒരു ദിശാബോധവും ബജറ്റ് നൽകുന്നുമില്ല. ആകെ ചെയ്തത് കോർപ്പറേറ്റുകളുടെ ലാഭവിഹിതത്തിനു നികുതി 30 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനം കുറച്ച് 25 ശതമാനമാക്കി എന്നതാണു. അതേ സമയം ഇടത്തരം വരുമാനക്കാരായ സാലറൈസ്‌ഡ് ആളുകളുടെ വരുമാനനികുതി അടക്കാനള്ള പരിധി 2.5 ലക്ഷം എന്നുള്ളത് ഒട്ടും ഉയർത്തിയുമില്ല. കോർപ്പറേറ്റുകൾക്ക് ലാഭവിഹിതത്തിനു 5 ശതമാനം നികുതിയിളവ് നൽകുകയും ശമ്പളക്കാർക്ക് വരുമാന പരിധി അല്പം പോലും ഉയർത്താതിരിക്കുകയും ചെയ്തത് ബി.ജെ.പി.ക്കാരുടെ വർഗ്ഗസ്വഭാവം വെളിവാക്കുന്നതാണു. പൊതുവെ ബിസ്സിനസ്സുകാരും കച്ചവടക്കാരും ആണു ബി.ജെ.പി.യുടെ വോട്ട് ബാങ്ക്. അവരെ സന്തോഷിപ്പിക്കുക എന്ന ദൗത്യമാണു അരുൺ ജയറ്റ്‌ലി ഏറ്റെടുത്തത് എന്ന് പറയാം.

രണ്ടര ലക്ഷം രൂപയാണല്ലൊ നിലവിൽ വരുമാന നികുതിക്കുള്ള പരിധി. അതായത്  ഇളവുകൾ കഴിച്ച് പ്രതിദിനം 685 രൂപ റെക്കോർഡ് പ്രകാരം വരുമാനമുള്ള ഒരാൾ ഇൻകം ടാക്സ് അടക്കണം. ഈ 685 രൂപ എന്നത് ഒരു ദിവസം ഒരു പിച്ചക്കാരൻ സമ്പാദിക്കുന്ന കാശേയുള്ളൂ എന്ന് ആർക്കാണറിയാത്തത്. എന്നിട്ടാണു അത്രയും വരുമാനത്തിനു സർക്കാർ നികുതി വാങ്ങുന്നത്. അതേ സമയം രേഖയുള്ള വേതനത്തിനു മാത്രമാണു നികുതി. ഈ തുകയുടെ എത്രയോ ഇരട്ടി പ്രതിദിനം സമ്പാദിക്കുന്നവർക്ക് രേഖ ഇല്ല എന്നതിന്റെ പേരിൽ നയാപൈസ നികുതി കൊടുക്കണ്ട. ഇന്നത്തെ നിലയിൽ വരുമാനപരിധി മിനിമം 5ലക്ഷം ആയെങ്കിലും ഉയർത്തേണ്ടതാണു. എന്നാൽ അരുൺ ജയറ്റ്‌ലി ശമ്പളക്കാരെ പിടിച്ചു പറിക്കുന്നതിൽ ഒരിളവും വരുത്താൻ തയ്യാറായില്ല. കോർപ്പറേറ്റ് മുതലാളിമാർക്ക് ഇളവ് അനുവദിക്കുകയും ചെയ്തു. വർഗ്ഗസ്വഭാവം കാണിക്കുമല്ലോ.  ശമ്പളക്കാർക്ക് ഇതിൽ പ്രതികരിക്കാൻ കഴിയില്ല. അവർ മിണ്ടാപ്രാണികളാണു. നികുതി പിടിച്ചിട്ട് ബാക്കി മാത്രമേ ശമ്പളമായി കൈയിൽ കിട്ടു. ഒരുമാതിരി ഡെമോക്രാറ്റിക്ക് ഫാസിസം.

കോർപ്പറേറ്റുകൾക്ക് ഇളവ് കൊടുത്തതിനെ അൽഫോൻസ് കണ്ണന്താനം ചാനൽ ചർച്ചയിൽ ന്യായീകരിച്ചത് എന്റർപ്രനേഴ്‌സിന്റെ കൈയ്യിൽ പണം സ്വരൂപിക്കാൻ കഴിഞ്ഞാൽ മാത്രമേ പുതിയ വ്യവസായങ്ങൾ തുടങ്ങൂ എന്നും അങ്ങനെ തൊഴിലവസരം വർദ്ധിക്കും എന്നുമാണു. വ്യവസായികളെ സന്തോഷിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ആ യുക്തി മനസ്സിലായിട്ടില്ല. ഇത് വരെ 30 ശതമാനം നികുതി അടയ്ക്കേണ്ടത് കൊണ്ട് വ്യവസായികൾ സംരംഭങ്ങൾ ഒന്നും നടത്താറില്ലേ? കോർപ്പറേറ്റുകളുടെ കീഴിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളി മാസശമ്പളത്തിൽ 30 ശതമാനം നികുതി അടയ്ക്കണം, അതേ സമയം മുതലാളി അയാളുടെ ലാഭത്തിന്റെ 25ശതമാനം നികുതി  അടച്ചാൽ മതി എന്ന ന്യായം എവിടത്തേതാണു മിസ്റ്റർ ധനമന്ത്രീ?  ശൂന്യതയിൽ നിന്ന് തുടങ്ങി കഴിഞ്ഞ 9 മാസം കൊണ്ടാണു രാജ്യത്തെ സാമ്പത്തിക നില ഇക്കാണുന്ന നിലയിലേക്ക് തങ്ങൾ ഉയർത്തിയത് എന്ന് ബജറ്റിന്റെ തുടക്കത്തിൽ മന്ത്രി ഡംഭ് പറയുന്നുമുണ്ട്. ഇമ്മാതിരി ഡംഭ് അല്ലാതെ ബി.ജെ.പി.ക്കാർക്ക് മറ്റൊന്നും ഇല്ല എന്നതിന്റെ ദൃഷ്ടാന്തമായി കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഈ ബജറ്റ്.

അതേ സമയം അൽഫോൻസ് കണ്ണന്താനം പറഞ്ഞ ഒരു കാര്യത്തോട് ഞാൻ പരിപൂർണ്ണമായി യോജിക്കുന്നു. അതായത് കോർപ്പറേറ്റുകളെ ശത്രുതാപരമായ മനോഭാവത്തോടെ കാണുന്നത് അവസാനിപ്പിക്കണം. രാജ്യത്തിന്റെ വളർച്ചയെ സഹായിക്കുന്നത് കോർപറേറ്റ് മേഖലയാണു. അവരാണു തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്. കോർപ്പറേറ്റ് മേഖലയിലെ മുതലാളിമാരും ജീവനക്കാരും നൽകുന്ന നികുതിപ്പണമാണു ഖജനാവിൽ വന്ന് നിറയുന്നത്. അങ്ങനെയാണു നമ്മുടെ ബജറ്റ് തുകയുടെ സൈസ് വർദ്ധിക്കുന്നത്. ഒരു നാല്പതോ മുപ്പതോ വർഷം മുൻപത്തെ ബജറ്റല്ല ഇന്ന് അവതരിപ്പിക്കുന്നത്. മുൻപത്തെ അപേക്ഷിച്ച് ഇന്നത്തെ ബജറ്റ് തുക എത്രയോ വലുതാണു. ആ വലിപ്പം ഉണ്ടാക്കിയത് കോർപ്പറേറ്റ് മേഖലയാണു. 

സർക്കാരിനു എല്ലാവക്കും തൊഴിൽ കൊടുക്കാൻ കഴിയില്ല. മാത്രമല്ല സർക്കാർ തൊഴിൽ പ്രത്യുല്പാദനപരമല്ല. സർക്കാർ ജീവനക്കാർ തിന്ന് മുടിക്കുമ്പോൾ കോർപ്പറേറ്റ് ജീവനക്കാർ സമ്പത്ത് ഉല്പാദിപ്പിക്കുകയാണു. ഒരു മൊട്ടുസൂചി നിർമ്മിക്കാനും കോർപ്പറേറ്റ് മേഖല വേണം. അത്കൊണ്ട് രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് എന്ന് പറയുന്നത് കോർപ്പറേറ്റ് മേഖലയാണു. ആ മേഖല നിഷ്ക്രിയമായിക്കൂട. കോർപ്പറേറ്റുകളെ ഉത്തേജിപ്പിക്കുന്ന ഒരു സർക്കാർ നടപടിയും വെറുതെയാവില്ല. പക്ഷെ ഇപ്പോൾ കോർപ്പറേറ്റുകൾക്ക് ലാഭത്തിൽ അഞ്ച് ശതമാനം നികുതിയിളവ് കൊടുത്തതും ശമ്പളക്കാർക്ക് ഇൻകം ടാക്സ് പരിധി ഉയർത്താത്തതും ന്യായീകരണമില്ലാത്തതാണു. അത് ബി.ജെ.പി.ക്കാരുടെ വർഗ്ഗസ്വഭാവമാണു താനും.