Links

ഞാൻ ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നു...


ദൈവം പാവം !



ഓർക്കുട്ടിനു വിട !



മതഭീകരതയെ മുസ്ലീങ്ങൾ എതിർക്കണം


ജനാധിപത്യം V/s ഇസ്ലാമിക ഖിലാഫത്ത്



ആരാണു വർഗ്ഗീയവാദി ?

ഞാൻ വർഗ്ഗീയതയെ കുറിച്ച് ഒരു പോസ്റ്റ് എഴുതണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. വർഗ്ഗീയത എന്നാൽ എന്ത് എന്നതിനെ പറ്റി എന്റെ നിർവ്വചനം. പലപ്പോഴും ബ്ലോഗിലും മറ്റും എഴുതിയിരുന്നു. എന്നാൽ ഞാൻ എത്രയോ അപരിചിത ആശയങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചെങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. അത് ഈ സോഷ്യൽ മീഡിയയുടെ പരിമിതിയാണു. അച്ചടി മാധ്യമങ്ങളിൽ എഴുതുന്നവരെ മാത്രമേ സമൂഹം ശ്രദ്ധിക്കുന്നുള്ളൂ. ആ എഴുത്തുക്കൾ മാത്രമേ സമൂഹത്തിൽ പ്രചരിക്കുകയും സ്വാധീനം ചെലുത്തുകയും ചെയ്യുന്നുള്ളൂ. മറ്റൊരു പരിമിതി നമ്മളൊക്കെ സാധാരണക്കാർ ആണു എന്നതുമാണു. അറിയപ്പെടുന്ന ആളുകൾ സോഷ്യൽ മീഡിയയിൽ എന്തെഴുതിയാലും അതൊക്കെ അപ്പോൾ തന്നെ അച്ചടി മാധ്യമങ്ങൾ ഏറ്റെടുത്ത് വമ്പിച്ച പ്രചാരണം കൊടുക്കുന്നതും കാണാം.

എന്തായാലും അന്തിമവിശകലനത്തിൽ ആ സെലിബ്രിറ്റികളുടെ എഴുത്തുകളും വിസ്മൃതിയിൽ ആണ്ടുപോകാൻ ഉള്ളത് തന്നെയാണു. അപ്പോൾ നമ്മുടെ എഴുത്തിനും വലിയ വ്യത്യാസം ഒന്നും ഇല്ല. ഉദാഹരണത്തിനു കാസർക്കോട് MP പി. കരുണാകരന്റെ ഫേസ്‌ബുക്ക് കവിത ഇന്ന് മാതൃഭൂമിയിൽ വാർത്തയാണു. കവിതയുടെ പൂർണ്ണരൂപം അച്ചടിച്ചിട്ടുമുണ്ട്. ആ വാർത്തയ്ക്കും ആയുസ്സ് ഇന്നത്തെ ദിവസം മാത്രമല്ലേ ഉള്ളൂ.

പറഞ്ഞ് വന്നത് വർഗ്ഗീയതയെ പറ്റി. ഒരു മുസ്ലീം സുഹൃത്തിന്റെ ഇന്നത്തെ സ്റ്റാറ്റസ്സിൽ കാണുന്നത്, ഫേസ്‌ബുക്കിൽ വന്നതിനു ശേഷമാണു നാട്ടിൽ ഇത്രയും വർഗ്ഗീയവാദികൾ ഉണ്ടെന്ന് മനസ്സിലായത് എന്നാണു. ആ സുഹൃത്ത് ഉദ്ദേശിച്ചത് ഹിന്ദുക്കളെ കുറിച്ചായിരിക്കും എന്ന് തോന്നുന്നു. കാരണം മുസ്ലീങ്ങൾക്ക് വർഗ്ഗീയത ഇല്ലല്ലൊ. ഹിന്ദുക്കളൊക്കെ വർഗ്ഗീയവാദികളാകുന്ന കാലമാണിത്. മുസ്ലീങ്ങൾ മതേതരവിശ്വാസികളും. പോരാത്തതിനു കേന്ദ്രത്തിൽ ബി.ജെ.പി.ഭരണത്തിൽ വരികയും ചെയ്തു. കേരളത്തിലാണെങ്കിൽ കേന്ദ്രത്തിന്റെ മാതൃകയിൽ ബി.ജെ.പി.യുടെ ഒറ്റക്കക്ഷി ഭരണം നിലവിൽ വരാനുള്ള സാധ്യത തള്ളിക്കളയാനും ആകില്ല. അപ്പോൾ രാജ്യമൊട്ടാകെ ഹിന്ദുക്കൾ വർഗ്ഗീയവാദികൾ ആകുന്ന പ്രക്രിയ ധ്രുതഗതിയിൽ നടക്കുകയാണു. ബി.ജെ.പി. എന്ന പാർട്ടിക്ക് ആരൊക്കെ വോട്ട് ചെയ്യുന്നുവോ അവരൊക്കെ ഹിന്ദു വർഗ്ഗീയവാദികൾ ആണെന്ന കാര്യത്തിൽ മതേതരത്വത്തിന്റെ പേറ്റന്റ് കൈവശം വെച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റുകൾക്കും മുസ്ലീം സമുദായത്തിലെ സകലമാന സംഘടനകളിൽ പെട്ടവർക്കും സംശയം ഉണ്ടാകാൻ വഴിയില്ല.

ഞാൻ പറയുന്നു, വർഗ്ഗീയത എന്നത് മതപരമായ വേർതിരിവ് മാത്രമല്ല. എന്റേത് എന്ന് ഏതൊരാൾക്ക് എന്തിനൊടെങ്കിലും ഒരു വൈകാരികത തോന്നുന്നെങ്കിൽ അതൊക്കെ വർഗ്ഗീയതയാണു. എന്റെ നാട്, എന്റെ പാർട്ടി, എന്റെ ഭാഷ, എന്റെ സംഘടന, എന്റെ യൂനിയൻ, എന്റെ ജാതി, എന്റെ മതം, എന്റെ രാജ്യം ഇങ്ങനെ എന്റേത് എന്ന് കരുതി എന്തിനോടൊക്കെ വൈകാരികമായ പറ്റ് തോന്നുവോ അതൊക്കെ വർഗ്ഗീയതയാണു. അപ്പോൾ വർഗ്ഗീയത എന്നത് സാർവ്വത്രികമായ മനുഷ്യസ്വഭാവം ആണെന്ന് കാണാൻ കഴിയും. അത് ഒരാളുടെ ചിന്ത ഞാൻ, എന്റെ എന്നിങ്ങനെ തുടങ്ങി ഒടുവിൽ പ്രപഞ്ചത്തോളം വികസിക്കുന്നത്കൊണ്ടാണു.

എന്നാൽ ഈ ലോകത്ത് വർഗ്ഗീയവാദി അല്ലാത്തവരായി ആരെങ്കിലുമുണ്ടോ? തീർച്ചയായും നിരവധി ആളുകളുണ്ട്. അവരുടെ ചിന്ത പ്രപഞ്ചത്തിൽ തുടങ്ങി ഭൂമി, ലോകം, രാജ്യം, സംസ്ഥാനം, പഞ്ചായത്ത്, അയല്പക്കം എന്നിങ്ങനെ താഴോട്ട് വന്ന് ഒടുവിലാണു എന്നിൽ, ഞാനിൽ എത്തുന്നത്. അപ്പോൾ ഈ ഞാൻ എന്നത് നിസ്സാരനായും ഈ പ്രപഞ്ചത്തിന്റെ അഭേദ്യവും തുച്ഛവും ആയ ഒരു യൂനിറ്റ് മാത്രമാണെന്നും മനസ്സിലാകും. അയാൾക്ക് എന്റേത് എന്ന് പറഞ്ഞ് അഹങ്കരിക്കാനോ ആവേശം കൊള്ളാനോ ഒന്നുമുണ്ടാകില്ല. എന്തെന്നാൽ എല്ലാം ഈ പ്രപഞ്ചത്തിന്റെ ഭാഗം തന്നെ. പിന്നെ എങ്ങനെ അയാൾ വർഗ്ഗീയവാദിയാകും. എന്റെ എന്ന് ചിന്തിക്കുന്ന ഏതൊരാളും അത്കൊണ്ട് വർഗ്ഗീയവാദിയാണു.

കറ്റാർ വാഴയും കള്ളപ്രചരണങ്ങളും

ഫേസ്‌ബുക്കിൽ ഒരു സുഹൃത്തിന്റെ സ്റ്റാറ്റസ്സ് ആണു ഈ പോസ്റ്റിനു ആധാരം. കറ്റാർവാഴയെ പ്രകീർത്തിച്ച് സുഹൃത്ത് എഫ് ബി യിൽ ഇങ്ങനെ എഴുതുന്നു:

"വളരെ വിപുലമായ തരത്തിലുള്ള ഗുണങ്ങള്‍‍ ഉള്ള കറ്റാര്‍ വാഴ നീര്‌ ശരീരത്തില്‍ കുറവുള്ളതും ആവശ്യമായതുമായ പോഷകങ്ങള്‍ നല്‍കുകയും ബാഹ്യ സാഹചര്യങ്ങളുമായി ഇണങ്ങാനുള്ള കഴിവ്‌ ഉയര്‍ത്തി ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനായി പതിവായി വെറുംവയറ്റില്‍ കറ്റാര്‍വാഴനീരും തേനും യോജിപ്പിച്ചത് രണ്ട് സ്പൂണ്‍ വീതം കഴിച്ചാല്‍ മതി"

ഇങ്ങനെയുള്ള പ്രചാരണങ്ങൾ ആളുകൾ നടത്തുന്നത് ആയുർവേദത്തിനു നമ്മളിലുള്ള സ്വാധീനം കൊണ്ടാണു. കറ്റാർവാഴ നീരും തേനും രണ്ട് സ്പൂൺ വീതം പതിവായി കഴിച്ചാൽ ശരീരത്തില്‍ കുറവുള്ളതും ആവശ്യമായതുമായ പോഷകങ്ങള്‍ ലഭിക്കുകയും ബാഹ്യ സാഹചര്യങ്ങളുമായി ഇണങ്ങാനുള്ള കഴിവ്‌ ഉയര്‍ത്തി ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും എന്നാണു അവകാശപ്പെടുന്നത്.

സത്യം എന്താണു? നമ്മൾ സാധാരണ കഴിക്കുന്ന ആഹാരത്തിൽ നിന്ന് തന്നെ ഇവയെല്ലാം ലഭിക്കുന്നുണ്ട് എന്നതാണു. നിത്യേന നമ്മൾ ചോറും കറിയും തോരനും കുറേശ്ശെ പാലും മീനും മുട്ടയും പഴവർഗ്ഗം ഏതെങ്കിലും ഇവയെല്ലാം ചേർന്ന് കഴിച്ചാൽ തന്നെ നമുക്ക് വേണ്ട പോഷകഘടകങ്ങൾ എല്ലാമായി. ഇപ്പറഞ്ഞതെല്ലാം ആവശ്യത്തിനു കഴിച്ചാൽ പ്രതിരോധശേഷി ശരീരം ഉണ്ടാക്കിക്കോളും.

ഭക്ഷണത്തിൽ നിന്ന് ശരീരം ഉൾക്കൊള്ളുന്നത് എന്തൊക്കെയാണെന്ന് നോക്കാം. അന്നജം, കൊഴുപ്പ്, ജീവകങ്ങൾ, ധാതുലവണങ്ങൾ, ജലം ഇങ്ങനെ അഞ്ച് ഘടകങ്ങളാണു ഭക്ഷണത്തിൽ നിന്ന് കിട്ടേണ്ടത്. ബാക്കിയൊക്കെ ശരീരം ചെയ്തോളും. ഈ അഞ്ച് ഘടകങ്ങളും നിത്യവും ഉള്ള ആഹാരത്തിൽ ചേർന്നിട്ടുണ്ടോ എന്നാണു നമ്മൾ നോക്കേണ്ടത്. ധാന്യം, മാംസം അല്ലെങ്കിൽ പയർ, പാൽ, പച്ചക്കറി, ഇലവർഗ്ഗം അതായത് ചീര, പഴം ഇത്രയും ആഹാരത്തിൽ ഉൾക്കൊള്ളിച്ചാൽ സമ്പൂർണ്ണമായ ആഹാരമായി. കറ്റാർവാഴ പരതി നടക്കേണ്ട.

ഈ ഔഷധസസ്യം എന്ന പ്രയോഗം തന്നെ തെറ്റാണു. എന്ത് ഔഷധമാണു സസ്യങ്ങളിൽ നിന്ന് ലഭിക്കേണ്ടത്? ഔഷധം എന്ന് പറഞ്ഞാൽ തന്നെ എന്താണു? വെറുതെ ഔഷധം കഴിക്കണോ? സസ്യങ്ങളുടെ ഇല, തണ്ട്, കായ, പൂവ്, ഫലം ഇങ്ങനെ ഏത് ഭാഗം കഴിച്ചാലും നമുക്ക് കിട്ടുക മേല്പറഞ്ഞ അഞ്ച് ഘടകങ്ങൾ ഏറിയോ കുറഞ്ഞോ ആണു. ഔഷധം എന്നൊരു പൊതുഘടകം ഏത് സസ്യത്തിലും ഇല്ല.

എന്താണു രോഗം? അത് മനസ്സിലാക്കിയാലല്ലേ ഔഷധം എന്തെന്ന് മനസ്സിലാവുകയുള്ളൂ. രോഗം എന്നൊന്ന് ഇല്ല എന്നാണു ഹോമിയോപ്പതിയുടെ സിദ്ധാന്തം പറയുന്നത്. അത് പോലെ ഹോമിയോപ്പതിയിൽ രോഗിയും രോഗത്തിനു ചികിത്സയും ഇല്ല. ആളുകളിൽ രോഗലക്ഷണം ആണു ഉണ്ടാകുന്നത്. സിംപ്ടം എന്ന് പറയും. എന്താണോ ഒരാളിൽ ഉള്ള ലക്ഷണം അതേ ലക്ഷണം വീണ്ടും മരുന്ന് കൊടുത്ത് അയാളിൽ ഉണ്ടാക്കി ആദ്യത്തെ ലക്ഷണത്തെ ഇല്ലാതാക്കുക. ഉദാഹരണത്തിനു ഒരാൾക്ക് ചുമ ആണെങ്കിൽ അതൊരു സിംപ്ടം ആണു. അയാളിൽ വീീണ്ടും ചുമ ഉണ്ടാക്കാൻ ഹോമിയോ മരുന്നു കൊടുക്കും. അപ്പോൾ ചുമ മാറും. ഒരു ലക്ഷണത്തെ അതേ ലക്ഷണം ഇല്ലാതാക്കും. ഇതാണു ഹോമിയോ.

ആയുർവേദപ്രകാരം ശരീരം പഞ്ചഭൂതനിർമ്മിതമാണു. പഞ്ചഭൂതങ്ങൾ എന്നാൽ മണ്ണ്, വായു, ജലം, അഗ്നി, ആകാശം. വാദം,പിത്തം, കഫം ഇങ്ങനെ ത്രിദോഷങ്ങൾ കൊണ്ടാണു രോഗങ്ങൾ ഉണ്ടാകുന്നത്. ചികിത്സ കഷായം, ലേഹ്യം, ചൂർണ്ണം , രസായനം, എണ്ണ, തൈലം പിന്നെ കിഴി പിഴിച്ചൽ തടവൽ എന്നിവയിൽ തീരുന്നു. ഇതൊക്കെ ആധുനികശാസ്ത്രം ശരീരം എന്നാൽ എന്ത് , ശരീരം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കണ്ടുപിടിക്കുന്നതിനു മുൻപേയുള്ള അനുമാനങ്ങളാണു.

ശരി, എന്താണു രോഗം എന്ന് നമുക്ക് ശാസ്ത്രീയമായി നോക്കാം. വായു, ജലം, ഭൂമി ഇവയിൽ എല്ലാ സ്ഥലത്തും സൂക്ഷ്മജീവികൾ ഉണ്ട്. സൂക്ഷ്മജീവികൾ ഇല്ലാത്ത ഒരിടവും ഇല്ല. ഈ സൂക്ഷജീവികൾ പലതും നമുക്ക് ഉപകാരികളാണു. സത്യം പറഞ്ഞാൽ സൂക്ഷ്മജീവികൾ ഇല്ലെങ്കിൽ പ്രകൃതിയിൽ ഒന്നും നടക്കില്ല. ചില സൂക്ഷ്മജീവികൾ ഉപദ്രവകാരികളാണു. അവ നമ്മുടെ ശരീരത്തിൽ കടന്നുകൂടി നമ്മെ ആക്രമിക്കുന്നതാണു രോഗം. സാധാരണഗതിയിൽ ഇങ്ങനെ ആക്രമിക്കുന്ന സൂക്ഷ്മജീവികളെ ശരീരം തന്നെ പ്രതിരോധിക്കും. ഓർക്കുക, പ്രതിരോധശേഷി എന്ന് പറഞ്ഞാൽ ശരീരത്തിൽ കടന്നുകൂടുന്ന സൂക്ഷ്മജീവികളെ പ്രതിരോധിച്ച് തോല്പിക്കുക എന്ന ഒരൊറ്റ അർത്ഥമേയുള്ളൂ. രക്തത്തിലെ വെള്ള അണുക്കളാണു ഇങ്ങനെ അക്രമകാരികളായ സൂക്ഷ്മജീവികളെ ചെറുത്ത് തോല്പിക്കുന്നത്. ഈ ശ്വേതാണുക്കൾ ശരീരത്തിലെ പട്ടാളമാണു. ഒരു ബാഹ്യ അണുക്കളെയും അകത്ത് കടത്തിവിടുകയില്ല. അത്കൊണ്ടാണു രോഗാണുക്കൾ സദാ ചുറ്റുപാടും ഉണ്ടായിട്ടും നമ്മൾ രോഗിയല്ലാതെ ജീവിയ്ക്കുന്നത്. രക്തത്തിലെ ശ്വേതാണുക്കളെയും മറ്റ് കോശങ്ങൾ എന്ന പോലെ നാം കഴിക്കുന്ന വിവിധതരം ഭക്ഷണപദാർത്ഥങ്ങളിൽ നിന്നാണു ശരീരം നിർമ്മിച്ചെടുക്കുന്നത്. കറ്റാർവാഴ പോലെ ഒന്നിൽ നിന്ന് അല്ല.

എന്തെങ്കിലും കാരണത്താൽ ശരീരം വീക്ക് ആയാൽ രോഗകാരികളായ ഏതെങ്കിലും സൂക്ഷ്മജീവി നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നു. ശരീരം ചെറുത്ത് നില്ക്കുന്നു. ആ അവസ്ഥയാണു രോഗം. ഇവിടെയാണു ആന്റിബയോട്ടിക്ക് മരുന്നുകളുടെ ആവശ്യം വരുന്നത്. ആന്റിബയോട്ടിക്ക് മരുന്നുകൾ ആക്രമണകാരികളായ സൂക്ഷ്മജീവികളെ (ബാക്‌ടീരിയ) നേരിട്ട് അറ്റാക്ക് ചെയ്ത് നശിപ്പിന്നു. വൈറസ്സ് എന്ന സൂക്ഷ്മജീവികളെ അറ്റാക്ക് ചെയ്യാനുള്ള മരുന്നുകൾ ഇപ്പോഴും ഗവേഷണത്തിലാണു. ആന്റിബയോട്ടിക്ക് മരുന്നുകൾ ഹോമിയോയിലും ആയുർവേദത്തിലും നിർമ്മിക്കാൻ കഴിയില്ല. ആന്റിബയോട്ടിക്ക് മരുന്നുകൾ ശരീരത്തിനു ദോഷം ഉള്ളതല്ല. ഒരു മുന്നറിയിപ്പ് എന്ന നിലയിൽ ആന്റിബയോട്ടിക്ക് മരുന്ന് പായ്ക്കറ്റുകളുടെ പുറത്ത് പാർശ്വഫലം എഴുതിവെക്കുന്നത് അത് ഉണ്ടായേ തീരൂ എന്ന അർത്ഥത്തിൽ അല്ല. ആളുകൾ എന്ത് കുറ്റം പറഞ്ഞാലും ആന്റിബയോട്ട്ക്ക് മരുന്നുകൾ കൊണ്ടാണു മനുഷ്യരാശി രോഗങ്ങളെ അതിജീവിയ്ക്കുന്നത്.

രോഗങ്ങൾ വരാനുള്ള മറ്റ് കാരണങ്ങളിൽ ഒന്ന് ശരീരത്തിൽ ആവശ്യമുള്ള പോഷകഘടകങ്ങളുടെ കുറവ് ആണു. ഉദാഹരണത്തിനു കാൽസിയം കുറഞ്ഞാൽ എല്ലുകൾ ബലഹീനമാകും. ഇരുമ്പ് കുറഞ്ഞാൽ അനീമിയ (വിളർച്ച)ഉണ്ടാകും. ജീവകം ഏ കുറഞ്ഞാൽ കണ്ണിനെ ബാധിക്കും. ഇതിനൊന്നും ഒറ്റമൂലിയോ ഏതെങ്കിലും ഔഷധസസ്യമോ ഗുണം ചെയ്യില്ല. ആദ്യമേ പറഞ്ഞ പോലെ ചോറും മീനും പാലും മുട്ടയും പഴവും പച്ചക്കറിയും ആവശ്യത്തിനു കഴിച്ചാൽ മതി. ഒടിവ് , മുറിവ് പോലുള്ള ക്ഷതങ്ങളാണു മറ്റ് രോഗങ്ങൾ. അതിനും ശസ്ത്രക്രിയ, രക്തം നൽകൽ, അവയവമാറ്റം പോലുള്ള ചികിത്സകൾ ഇന്ന് ആധുനികവൈദ്യത്തിൽ ഉണ്ട്. ശരീരത്തിനു പറ്റുന്ന കേടുപാടുകൾ എന്തെന്ന് മനസ്സിലാക്കാനും അവ പരിഹരിക്കാനും ഇന്ന് ആധുനിക വൈദ്യശാസ്ത്രം ഉള്ളത് ഒരു വരദാനമാണു.

ആധുനികവൈദ്യശാസ്ത്രത്തിനു കഴിയാത്തത് ആയുർവേദത്തിനും ഹോമിയോക്കും സിദ്ധ-യുനാനികൾക്കും പ്രകൃതിചികിത്സക്കും നാട്ടുവൈദ്യത്തിനും മന്ത്രവാദത്തിനും മറ്റും കഴിയും എന്ന് വിശ്വസിക്കുന്നവർ ഈ പോസ്റ്റ് വായിക്കരുതായിരുന്നു. വായിച്ചുപോയെങ്കിൽ എന്നോട് ക്ഷമിക്കുക.

കൊതുകുകൾ വാഴ്‌ക !

ഇപ്പോഴൊക്കെ നാട്ടിൽ വർഷം 365 ദിവസവും രാവും പകലും കൊതുകിന്റെ ശല്യമാണു. എനിക്കാണെങ്കിൽ കൊതുക് കടി തീരെ സഹിക്കാനും പറ്റില്ല. ഒരു കൊതു മതി എന്റെ ഉറക്കം കെടുത്താൻ. അത്കൊണ്ട് കൊതുകിനെ കൊല്ലുന്ന ബാറ്റും രാത്രിയിൽ കൊതുക് വലയുമായാണു ജീവിതം. ഇപ്പോൾ നല്ല കൊതുക് ബാറ്റുകൾ കിട്ടാനില്ല. ചൈനക്കാർ അത് ഉണ്ടാക്കുന്നത് നിർത്തിയോ ആവോ? എങ്കിൽ വലഞ്ഞത് തന്നെ. ഞാൻ ചൈനക്കാരുടേതായി ആകെ ഇഷ്ടപ്പെടുന്ന സാധനം ഈ ബാറ്റ് മാത്രമാണു.
ശരിക്ക് പറഞ്ഞാൽ കൊതുക് നമ്മെ കടിക്കുകയല്ല ചെയ്യുന്നത്. അത് നമ്മുടെ രക്തക്കുഴലിൽ നിന്ന് രക്തം ഉറിഞ്ചുകയാണു ചെയ്യുന്നത്. അങ്ങനെ ഉറിഞ്ചുമ്പോൾ നമുക്ക് അശേഷം വേദന തോന്നുകയില്ല. അത്രയും സൂക്ഷ്മമായാണു അത് രക്തം കുടിക്കുന്നത്. കൊതുകുകൾക്ക് വേറെ വഴിയില്ല. ആൺകൊതുകുകൾ സസ്യങ്ങളുടെ ഇലകളിൽ നിന്ന് നീരു വലിച്ചെടുക്കും. പെൺകൊതുകുകളാണു രക്തം കുടിക്കുന്നത്. രക്തത്തിൽ എല്ലാം പോഷകങ്ങളും ഉണ്ട്. നമ്മൾ കഴിക്കുന്ന ആഹാരം ദഹിച്ച് അതിലെ പോഷകങ്ങൾ ശരീരത്തിലെ ഓരോ കോശങ്ങളിലേക്കും വഹിച്ചുകൊണ്ടുപോകുന്നത് രക്തമാണു. രക്തത്തിനു എന്തൊക്കെയാണു ഡ്യൂട്ടി അല്ലേ? ശ്വസിക്കുന്ന വായുവിലെ ഓക്സിജനെ ഓരോ കോശത്തിലും എത്തിക്കുന്നു. പിന്നെ ഇപ്പറഞ്ഞ പോഷകങ്ങളും. മാത്രമോ കോശങ്ങളിലെ മാലിന്യങ്ങളും പിന്നെ കാർബൺഡൈഓക്സൈഡും പുറത്തേക്ക് കളയാൻ എടുത്തുകൊണ്ട് പോകുന്നതും രക്തം തന്നെ. ശരീരത്തിലെ ഗുഡ്‌സ് വണ്ടിയാണു രക്തം.
കൊതുക് രക്തം വലിച്ചെടുക്കുമ്പോൾ അതിന്റെ വായയിൽ ഉള്ള ദ്രവം നമ്മുടെ ചർമ്മത്തിൽ പറ്റുന്നു. അത് നമ്മളിൽ അലർജിയുണ്ടാക്കുന്നു. ആ അലർജിയാണു നമ്മളിൽ ചൊറിച്ചിൽ ഉണ്ടാക്കുന്നത്. ഈ അലർജി ആളുകളിൽ വ്യത്യസ്തമായിരിക്കും. അത്കൊണ്ടാണു ചിലർക്ക് കൊതുക് കടി അത്ര ഏശാത്തതും എന്നെ പോലെ ചിലർക്ക് ഒരു കൊതുകിനെ പോലും സഹിക്കാൻ കഴിയാത്തതും. കൊതുക് വെള്ളത്തിൽ മുട്ടയിട്ട് അത് കൂത്താടിയായി പരിണമിച്ച് പിന്നെയാണു കൊതുകാവുന്നത്. അതായത് കൊതുക് പെരുകാൻ കെട്ടിക്കിടക്കുന്ന വെള്ളം വേണം. പണ്ടൊന്നും നാട്ടിൻപുറങ്ങളിൽ വേനൽക്കാലത്ത് കൊതുകുകൾ ഉണ്ടാകാറില്ല. ഓടകൾ ഉള്ളത്കൊണ്ട് നഗരങ്ങളിൽ കാണും എന്ന് മാത്രം. ഇപ്പോൾ നാടും നഗരവും വ്യത്യാസമില്ല. സദാ സമയവും കൊതുകുകൾ സുലഭം.
ഇപ്പോൾ എന്തുകൊണ്ടാണു വേനൽക്കാലത്തും നമ്മുടെ വീടിന്റെ പരിസരത്ത് കൊതുകുകൾ? എവിടെയാണു ഇവ മുട്ടയിട്ട് പെരുകുന്നത്? എവിടെയും വെള്ളം കെട്ടിനിൽക്കുന്നില്ലല്ലൊ. ഇപ്പോൾ എല്ലാ വീടുകളിലും കക്കൂസും കക്കൂസ് ടാങ്കും ഉണ്ട്. ഈ ടാങ്കിൽ നിന്ന് ഒരു പൈപ്പ് വീടിന്റെ ചുമരിനോട് ചേർത്ത് ഘടിപ്പിച്ചിരിക്കും. ടാങ്കിലേക്ക് എയർ കടക്കാനാണിത്. ദ്വാരത്തോടുകൂടിയ അടപ്പും ഈ പൈപ്പിനു ഉണ്ടാകും. ആദ്യമൊക്കെ ഈ അടപ്പിനകത്ത് നൈലോൺ നെറ്റിന്റെ തുണ്ട് വെച്ച് കൊതുക് അകത്തും പുറത്തും പ്രവേശിക്കാത്ത വിധം ഭദ്രമാക്കിയിരുന്നു. അന്ന് നെറ്റ് വെച്ചതെല്ലാം ഇപ്പോൾ ദ്രവിച്ചുപോയിരിക്കും. ചിലപ്പോൾ അടപ്പ് തന്നെ ഇപ്പോൾ ഉണ്ടായെന്ന് വരില്ല. ഇപ്പോൾ ആരും നെറ്റ് വെക്കാറില. പ്ലംബിങ്ങ് ചെയ്യുന്ന ആൾ പൈപ്പും മൂടിയും ഫിറ്റ് ചെയ്ത് പോകും. നമ്മൾ ആരും ആ പൈപ്പ് പിന്നെ നോക്കാറേയില്ല. ഫലമോ? സന്ധ്യയാകുമ്പോൾ ഓരോ വീടിന്റെയും കക്കൂസ് ടാങ്കിൽ നിന്ന് എയർപൈപ്പ് വഴി കൊതുകുകൾ കൂട്ടത്തോടെ പറന്നുയരുന്നത് കാണാം. പിറ്റേന്നും പറക്കമുറ്റുന്ന കൂത്താടികൾ ടാങ്ക് നിറയെ ഉണ്ടാകും.
നമ്മൾ അല്പം മനസ്സ് വെച്ചാൽ ഇത് നിയന്ത്രിക്കാനാകും. ഇക്കാര്യം ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ അവന്റെ ചോദ്യം നിങ്ങൾ പൈപ്പിന്റെ അടപ്പിനു നെറ്റ് ഇട്ടോ എന്നാണു. അതാണു. നമ്മൾ എന്തെങ്കിലും പറഞ്ഞാൽ നമ്മളെ ക്വൊസ്റ്റ്യൻ ചെയ്യാനാണു ആളുകൾക്ക് വാസന. ഞാൻ പൈപ്പിന്റെ മൂടി അടച്ചുകളഞ്ഞു. എന്നാൽ അയല്പക്കത്തെ വീട്ടുകാരനോട് ഒന്ന് ആ പൈപ്പിനു നെറ്റ് ഇടണം എന്ന് എനിക്ക് പറയാൻ കഴിയുമോ? ഇല്ല. അതാണു നമ്മുടെ നാട്. ആരോടും ഒന്നും പറയാൻ പറ്റില്ല. എല്ലാവരും ശരിയാക്കിയാൽ ഏറ്റവും അവസാനം ഞാൻ ശരിയാക്കാം എന്ന് വിചാരിക്കും. കൊതുകൾ പെരുകട്ടെ, നമുക്ക് സഹിക്കാനേ കഴിയൂ.