Links

വിശ്വാസവും അറിവും

വിശ്വാസവും അറിവും രണ്ടും രണ്ടാണ്. വിശ്വാസം അറിവല്ല അത് വെറും വിശ്വാസം മാത്രമാണ്. അത് പോലെ അറിവ് വിശ്വാസമല്ല അത് അറിവ് തന്നെയാണ്. വിശ്വസിക്കാൻ ഒരു തെളിവും ഒരു ലോജിക്കും വേണ്ട. പക്ഷെ അറിവിന് തെളിവ് വേണം ലോജിക്ക് വേണം. ലോകത്ത് ജനങ്ങളിൽ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. പല വിധ വിശ്വാസികൾ ആണെന്ന് മാത്രം. വിശ്വാസികളെ പൊതുവെ ബന്ധിപ്പിക്കുന്ന ഘടകം അവർക്ക് വിശ്വസിക്കാൻ ഒരു തെളിവും ലോജിക്കും വേണ്ട എന്നതാണ്. പറഞ്ഞ് പഠിപ്പിച്ചത് അങ്ങ് വിശ്വസിച്ചോളും. എന്നിട്ട് വിശ്വാസം തന്നെയാണ് അറിവ് എന്നും വിശ്വസിക്കും. അതുകൊണ്ട് യഥാർത്ഥ അറിവ് അവരെ ധരിപ്പിക്കാൻ കഴിയില്ല. 

വിശ്വാസങ്ങളെ തിരസ്ക്കരിച്ച് അറിവിനെ ആശ്രയിക്കുന്നവർ ന്യൂനപക്ഷമാണ്. ഞാൻ ഇങ്ങനെ രണ്ട് വിധം ആൾക്കാരെയേ കാണുന്നുള്ളൂ. ഞാൻ വളരെ മുൻപേ വിശ്വാസങ്ങളെ തിരസ്ക്കരിച്ച് അറിവിനെ തേടിപ്പോയ ആളാണ്. അതുകൊണ്ട് ഇന്നും ഓരോ ദിവസവും ഓരോ അറിവിനെ മനസ്സിലാക്കുകയാണ്. ഇനിയും എത്രയോ അറിവുകൾ മനസ്സിലാക്കാനുണ്ട്. ഈ ആയുസ്സിൽ വളരെ കുറവ് അറിവുകൾ മാത്രമേ മനസ്സിലാക്കാൻ കഴിയൂ. ഇത് ഹിന്ദുക്കളോട് പറഞ്ഞാൽ അവർ പറയും നിങ്ങൾ വേദങ്ങൾ പഠിക്കൂ, ഭഗവദ്ഗീത പഠിക്കൂ നമ്മുടെ ഋഷിമാർ സർവ്വവും പഠിച്ച് പ്രപഞ്ചത്തെ കലക്കി കുടിച്ചവരാണ് എന്നൊക്കെ. എല്ലാം താളിയോലകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്ന് പറയും. അവരോട് ഞാൻ എന്ത് പറയാനാണ്. എന്നാൽ പിന്നെ എന്തുകൊണ്ട് ഋഷിമാർ പേപ്പറും പെന്നും അച്ചടിയും കണ്ടുപിടിച്ചില്ല എന്ന് ചോദിക്കാൻ പറ്റുമോ? 

മുസ്ലീങ്ങൾ പറയും എല്ലാം ഞമ്മളുടെ കിത്താബിൽ ഉണ്ട് എന്ന്. എന്ന് പറഞ്ഞാൽ ഇത് വരെ കണ്ടുപിടിച്ചതും ഇനി കണ്ടുപിടിക്കാൻ ഉള്ളതിൻ്റെയും ഒക്കെ സൂചനകൾ കിത്താബിൽ ഉണ്ട് എന്ന്. കൃസ്ത്യാനികൾക്കും അങ്ങനെ തന്നെ. ചുരുക്കി പറഞ്ഞാൽ വിശ്വാസികളാണ് ഈ ലോകം നിയന്ത്രിക്കുന്നത്. വിശ്വസിക്കാനുള്ള മനുഷ്യൻ്റെ  കഴിവിൻ്റെ പുറത്താണ് എല്ലാ എസ്റ്റാബ്ലിഷ്മെൻ്റുകളും നിലനിൽക്കുന്നത്. പക്ഷെ ലോകത്തെ പുരോഗതിയിലേക്ക് എടുത്ത് ചെല്ലുന്നത് അറിവാണ്, വിശ്വാസമല്ല. വിശ്വാസങ്ങൾ എന്തെങ്കിലും ചെയ്യുന്നെങ്കിൽ അത് ദ്രോഹം മാത്രമാണ്. മനുഷ്യരെ ശത്രുക്കളാക്കുന്നത് വിശ്വാസങ്ങളാണ്. വിശ്വാസം മാറ്റി അറിവിൻ്റെ ലോകത്ത് വന്നാൽ അവിടെ മാനവികത മാത്രമേയുണ്ടാകൂ. ജോസഫ് മാഷ് പറഞ്ഞതും ഇതാണ്. പക്ഷെ അങ്ങനെയൊരു മാനവികലോകം വിദൂരമായ ഒരു സ്വപ്നം മാത്രമാണ്. ഒരിക്കലും യാഥാർഥ്യം ആകണമെന്നില്ല. 

ഞാൻ ഹൈന്ദവതയെ പുകഴ്ത്തുന്നത് ഈ മതവിശ്വാസ ലോകത്ത് എനിക്ക്  അപരിമിതമായ സ്വാതന്ത്ര്യം ലഭിക്കുന്നത് ഈ ഹൈന്ദവത ഇവിടെ നിലനിൽക്കുന്നത് കൊണ്ടാണ് എന്നതിനാലാണ്. ഹിന്ദുക്കൾ ഇവിടെ ഭൂരിപക്ഷമായി ഇല്ലായിരുന്നെങ്കിൽ ഞാൻ സ്വതന്ത്രൻ ആകില്ലായിരുന്നു. ഇത് പോലെ എനിക്ക് എഴുതാനും കഴിയില്ലായിരുന്നു. ബി.ജെ.പി.യെ സപ്പോർട്ട് ചെയ്യാൻ കാരണം അവർ ഭരിക്കുന്നത് കൊണ്ട് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നു, ആർക്കും ഒരു ദോഷവും ചെയ്യുന്നില്ല, പിന്നെ കേന്ദ്രത്തിൽ മന്ത്രിമാരൊന്നും ഒന്നിലും കൈയ്യിട്ട് വാരുന്നില്ല എന്നതൊക്കെയാണ്. ഇത്രയും പ്രൊഫഷണലായ കേന്ദ്രമന്ത്രിമാരെ മോദി മന്ത്രിസഭയിൽ അല്ലാതെ കണ്ടിട്ടും ഇല്ല. അതൊക്കെ നോക്കുമ്പോൾ മന്മോഹൻ സിങ്ങിൻ്റെ രണ്ട് ടേം മന്ത്രിസഭയിലും അദ്ദേഹം ഒഴികെ ബാക്കിയെല്ലാം ഒന്നിനും കൊള്ളാത്ത അലവലാതികളായിരുന്നു. 

പിന്നെ വിശ്വാസത്തിൻ്റെ കാര്യം എടുത്താൽ ബി.ജെ.പി.ക്കാരും കോൺഗ്രസ്സുകാരും മാർക്സിസ്റ്റുകാരും എല്ലാം തുല്യരാണ്. ഒന്നല്ലെങ്കിൽ ഒന്ന് വിശ്വസിക്കുന്നവരാണ് എല്ലാ പാർട്ടിക്കാരും. അതേ സമയം വെറുതെ വിശ്വസിക്കാതെ അറിവിനെ ആശ്രയിക്കുന്നവർ, ലോജിക്കലായി ചിന്തിക്കുന്നവർ എല്ലാ പാർട്ടികളിലും ഉണ്ട് താനും. ബി.ജെ.പി.യിലും ഉണ്ട്. അതുകൊണ്ട് ബി.ജെ.പി.യെ പിന്തുണയ്ക്കാൻ എനിക്ക് ഒരു തടസ്സവും ഇല്ല. എന്നെ ബി.ജെ.പി.യോട് ഏറ്റവും അടുപ്പിക്കുന്ന ഘടകം കപട മതേതരരും ഒരു പ്രത്യേക വിശ്വാസികളും ബി.ജെ.പി.യോട് കാണിക്കുന്ന പകയും വിദ്വേഷവുമാണ്. എനിക്ക് അത്തരം മനോഭാവക്കാരോട് അറപ്പും പുച്ഛവും ആണ്. കാരണം ബി.ജെ.പി. ഇന്ത്യയിൽ അധികാരം പിടിച്ചെടുത്തതല്ല, ജനാധിപത്യപരമായി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടത് കൊണ്ടാണ് ബി.ജെ.പി. ഇന്ത്യ ഭരിക്കുന്നത്. ജനങ്ങളുടെ പിന്തുണ വേണ്ടത്ര ഇല്ലാത്ത അല്പന്മാരാണ് ബി.ജെ.പി.യെ പഴിക്കുന്നത്. അപ്പോഴും മാന്യത പുലർത്തുന്നത് കൊണ്ടാണ് ബി.ജെ.പി. എനിക്ക് പിന്നെയും സ്വീകാര്യമാകുന്നത്. 

ഏറ്റവും വെറുക്കുന്ന പാർട്ടിയും നേതാക്കളും ഭരണവും ഏതാണെന്ന് തെളിച്ച് പറയേണ്ടതില്ലല്ലൊ. മാർക്സിസം മറ്റൊരു അന്ധവിശ്വാസമാണ്. സമത്വസുന്ദരമായ ലോകം എന്നത് കാൾ മാർക്സിൻ്റെ മനോഹരമായ ഒരു സ്വപ്നം ആയിരുന്നു. ആ സ്വപ്നം ആരെയാണ് വശീകരിക്കാത്തത്. എന്നെയും വശീകരിച്ചിരുന്നു. അങ്ങനെ സ്വപ്നം കാണാനും ആ സ്വപ്നം ലോകത്തോട് പറയാനും കാൾ മാർക്സിന് അവകാശം ഉണ്ടായിരുന്നു. പക്ഷെ അതൊരു സ്വപ്നം മാത്രമാണ്. യാഥാർഥ്യവുമായി ഒരിക്കലും പൊരുത്തപ്പെടാത്തത്. ആ സ്വപ്നത്തെ യാഥാർഥ്യമാക്കാം എന്ന് പറഞ്ഞ, വിശ്വസിച്ച കമ്മ്യൂണിസ്റ്റുകൾ ലോകത്ത് കാട്ടിക്കൂട്ടിയതും ഇപ്പോൾ കാട്ടിക്കൂട്ടുന്നതും എല്ലാവർക്കും അറിയാം. മനുഷ്യൻ്റെ സ്വാതന്ത്ര്യത്തിലും ജനാധിപത്യ സംസ്ക്കാരത്തിലും യോജിക്കുന്ന ഒരാൾക്കും ഈ ഒരു അന്ധവിശ്വാസത്തെ എതിർത്ത് തോല്പിക്കാതിരിക്കാൻ കഴിയില്ല. ഹിന്ദുക്കളുടെ വിശ്വാസങ്ങൾ നിർദ്ദോഷമാണ്. പക്ഷെ കമ്മ്യൂണിസ്റ്റിൻ്റെയും ഇസ്ലാമിസ്റ്റിൻ്റെയും വിശ്വാസങ്ങൾ മാനവികതയ്ക്ക് എതിരാണ് ആപത്താണ്. അത് തിരിച്ചറിഞ്ഞില്ലെങ്കിൽ അപകടമാണ്. 

ഹിന്ദുക്കൾക്ക് ഒരു പാർട്ടി വേണം

 ഹിന്ദുക്കൾക്ക് ഒരു പാർട്ടി വേണം എന്നത് ഞാൻ വീണ്ടും ആവർത്തിക്കുകയാണ്. അത് ആർക്കും എതിരായിട്ടോ ആരെയെങ്കിലും പുറത്താക്കാനോ ദ്രോഹിക്കാനോ അല്ല. ഇരവാദം മുഴക്കി ഹിന്ദുക്കളുടെ സർവ്വ അവകാശങ്ങളെയും കവർന്നെടുക്കുന്നത് പ്രതിരോധിക്കാനാണ്. ജനാധിപത്യം വളരെ പഴുതുകൾ ഉള്ളതാണ്. അത് മുതലെടുക്കുന്നത് മതതീവ്രവാദികളും ദേശവിരുദ്ധരുമാണ്. ജനാധിപത്യവിശ്വാസികളായ ഹിന്ദുക്കൾക്ക് അതൊക്കെ നിസ്സഹായതയോടെ നോക്കി നിൽക്കാനേ കഴിയുന്നുള്ളൂ.

ആർ.എസ്.എസ്സിൽ തീവ്രത പോര എന്ന് പറഞ്ഞാണ് ചിലർ ഹിന്ദുമഹാസഭയിൽ പോയത് എന്ന് കേട്ടിട്ടുണ്ട് ശരിയാണോ എന്നറിയില്ല. എന്തായാലും അതിൻ്റെ പ്രവർത്തകനാണ് ഗാന്ധിജിയെ വധിച്ചത്. എന്തായാലും ഹിന്ദുമഹാസഭ പോലത്തെ തീവ്രഹിന്ദു പാർട്ടിയോ സംഘടനയോ അല്ല നമുക്ക് വേണ്ടത്. എല്ലാവർക്കും ജാതി-മത-പാർട്ടി ഭേദമെന്യേ സ്വൈര്യമായും സ്വതന്ത്രരായും സമാധാനത്തോടെയും ജീവിയ്ക്കാൻ കഴിയണം. ഒരു സംഘടിതമതം അല്ലാത്തത് കൊണ്ട് ഇത് തന്നെയാണ് എല്ലാ ഹിന്ദുക്കളുടെയും ചിന്താഗതിയും ആശയവും. എന്നാൽ സംഘടിത മതങ്ങൾക്ക് നിഗൂഢ അജണ്ടകളുണ്ട്. അവർക്ക് മതത്തിൽ ആള് കൂടണം. അത് എന്തിനാണ് എന്നറിയില്ല.

ഭൂമിയിൽ എല്ലാവരും മനുഷ്യരായി ജീവിച്ചാൽ മതി. പക്ഷെ മതങ്ങൾക്ക് അവരുടെ മതവിശ്വാസികളുടെ എണ്ണം കൂട്ടണം. അതിനാണ് മതപരിവർത്തനം. ഇത് സത്യം പറഞ്ഞാൽ മെയ്യനങ്ങാതെ തിന്നു കൊഴുക്കുന്ന പൗരോഹുത്യവർഗ്ഗത്തിൻ്റെ ആവശ്യമാണ്. മസ്തിഷ്ക്കം പൗരോഹിത്യത്തിന് പണയം വെച്ച, തെറ്റിദ്ധരിപ്പിക്കപ്പെട്ട വിശ്വാസികൾ മതമേലാളന്മാർക്ക് പാദസേവ ചെയ്യുന്നു. മതവിശ്വാസങ്ങൾ നുണകളും കെട്ടുകഥകളുമാണ്. പ്രകൃതിയിൽ ഒരു അത്ഭുതവും നടക്കുന്നില്ല. പക്ഷെ അത്ഭുതങ്ങൾ കാട്ടിയാണ് പുരോഹിതന്മാർ വിശ്വാസികളെ കൈയ്യിലെടുക്കുന്നത്. ഇന്ന് ലോകസമാധാനത്തിന് ഭീഷണി മതങ്ങളാണ്, മതത്തിൽ ആളെ കൂട്ടാനുള്ള നികൃഷ്ട പ്രവൃത്തികളാണ്.

ഹിന്ദുക്കൾക്ക് പുതിയ ഒരു പാർട്ടി ഉണ്ടാക്കുന്നത് പ്രായോഗികമല്ല. ആൾറെഡി എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള ബി.ജെ.പി. ഹിന്ദു പാർട്ടി ആകുന്നതാണ് ഉത്തമം. അതിന് തങ്ങൾ ഹിന്ദു പാർട്ടി ആണെന്ന് പ്രഖ്യാപിക്കുകയോ പരസ്യപ്പെടുത്തുകയോ ഒന്നും വേണ്ട. പ്രവർത്തിയിൽ ഹിന്ദു പാർട്ടി ആയാൽ മതി. പക്ഷെ ബി.ജെ.പി.ക്കും ആർ.എസ്.എസ്സിനും ഗുരുതരമായ മതേതരരോഗം ബാധിച്ചിരിക്കുകയാണ് എന്ന് പറയാതെ വയ്യ. അതുകൊണ്ട് ബി.ജെ.പി.യും ക്രമേണ മറ്റൊരു കോൺഗ്രസ്സ് ആവുകയാണ് ചെയ്യുക. പക്ഷെ ബി.ജെ.പി.യിൽ ഒരു ഹിന്ദു സ്വാധീനം ഉണ്ട്. അല്ലായിരുന്നെങ്കിൽ ഇത്ര വളരുമായിരുന്നില്ലല്ലോ. ന്യൂനപക്ഷ ഇരവാദക്കാർ വ്യാജ മതേതരരുടെ പിന്തുണയോടെ കൂടുതൽ അഗ്രസ്സീവായി വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ പുതിയ നേതൃത്വത്തിൻ കീഴിൽ ബി.ജെ.പി. ശരിക്കും ഒരു ഹിന്ദു പാർട്ടി ആകേണ്ടി വരും എന്നാണ് ഞാൻ കരുതുന്നത്.

ശരിക്ക് പറഞ്ഞാൽ വലത് പക്ഷം ആണ് എല്ലാ കാര്യത്തിലും ശരി. ഇടത് പക്ഷം എന്നത് എന്തൊക്കെയോ കപട ആദർശവും കബളിപ്പിക്കലും ആണ്. പെട്ടെന്ന് ആളുകളെ ആകർഷിക്കാൻ ഒരു കഴിവ് ഇടത് പക്ഷത്തിനുണ്ട്. ഇടത് പക്ഷം നല്ലതും പുരോഗമനവും എന്നും വലത് പക്ഷം മോശവും പിന്തിരിപ്പനും എന്നൊരു പൊതുബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എനിക്ക് ഈ ക്ലാസ്സിഫിക്കേഷനിൽ എന്തെങ്കിലും കാര്യം ഉണ്ട് എന്ന് തോന്നിയിട്ടില്ല. പക്ഷെ ഈ വർഗീകരണം സമൂഹത്തിൽ വേരൂന്നിയത് കൊണ്ട് ഞാൻ പറയുന്നു വലത്പക്ഷമാണ് ശരിയെന്ന്, നമ്മൾ വലത് പക്ഷക്കാരാകണമെന്ന്.

അമേരിക്കയിൽ ട്രംപ് വിജയിച്ചപ്പോൾ ഒരു വലത് പക്ഷ മുന്നേറ്റം ലോകമാകെ ഉണ്ടായിരുന്നു. മോദിയുടെ വിജയവും വലത് പക്ഷ വിജയമായാണ് കൊണ്ടാടപ്പെട്ടത്. പക്ഷെ മോദിയും ബി.ജെ.പി.യും വ്യാജമതേതരക്കെണിയിൽ പെട്ട പോലെയാണ് തോന്നുന്നത്. ശരിക്ക് പറഞ്ഞാൽ വലത് പക്ഷത്തിന് മാത്രമേ യഥാർത്ഥ മതേതരരാകാൻ കഴിയൂ. മറ്റേ പക്ഷത്തിൻ്റെ മതേതരം ന്യൂനപക്ഷ പ്രീണനമാണ്. അങ്ങനെയാണ് അത് വ്യാജമതേതരം ആകുന്നത്. ശരിക്കുള്ള മതേതരർ മതത്തെ തിരസ്ക്കരിക്കുന്നവരാണ്. എല്ലാ മതവും നിന്നോട്ടെ എന്ന് പറയുന്നവർ ന്യൂനപക്ഷ ഇരവാദത്തിൻ്റെ വക്താക്കളാണ്. ഈ ആധുനിക കാലത്ത് മനുഷ്യർക്ക് മതം ഒരധികപ്പറ്റാണ്. ജന്മനാ ജനിച്ചത് പോലെ ഒരു മതത്തിലും ചേരാതെ ജീവിയ്ക്കുന്ന ഹിന്ദുക്കൾക്ക് ഇത് മനസ്സിലാകേണ്ടതാണ്.

അമേരിക്കയിൽ ട്രംപ് തോറ്റ് ബൈഡൻ ജയിച്ചപ്പോൾ അതൊരു ഇടത്പക്ഷ ഇരവാദ മുന്നേറ്റമായി വീണ്ടു മാറി. ഈ മുന്നേറ്റം ലോകത്ത് വീണ്ടും സംഘർഷവും അശാന്തിയും സൃഷ്ടിക്കുകയാണ്. മതങ്ങൾ മാത്രമാണ് ഇതിൻ്റെ കാരണം എന്ന് മനസ്സിലാക്കണം. മതത്തിന് ഇക്കാലത്ത് ഒരു നന്മയും ചെയ്യാനില്ല. പണ്ട് ചെയ്തെങ്കിൽ ഇന്ന് ചെയ്യുന്നത് ദ്രോഹമാണ്. മതം ഉപേക്ഷിച്ച് മാനവികതയിൽ ഒന്നിക്കുകയാണ് ചെയ്യേണ്ടത്. ഹിന്ദുക്കൾ മതവാദികളോ മതവിശ്വാസികളോ അല്ല. അതുകൊണ്ട് ഹിന്ദുത്വം എന്നത് മാനവികവാദമാണ്.

ജൂണിൽ കാലവർഷം തുടങ്ങുന്നത് എങ്ങനെ?

എന്താണു മേഘം?

ഭൂമിയിലെ സമുദ്രങ്ങൾ, പുഴകൾ,ജലാശയങ്ങൾ, കുളങ്ങൾ, മണ്ണ് അങ്ങനെ എവിടെ ജലാംശമുണ്ടോ അതിൽ നിന്നെല്ലാം ജലം സൂര്യതാപത്താൽ ബാഷ്പീകരിച്ച് നീരാവിയായി മേലോട്ട് പോകുന്നു. ഇങ്ങനെ മേലോട്ട് പോകുന്ന നീരാവി തണുത്ത് ജലകണികകളായി മാറുന്നു. ഈ ജലകണികകൾ അന്തരീക്ഷത്തിൽ പാറിക്കളിക്കുന്ന പൊടിപടലങ്ങളുമായി ഒട്ടിച്ചേർന്ന് മേഘം ഉണ്ടാകുന്നു. അതായത് പൊടിപടലത്തിന്റെ കണികകൾക്ക് ചുറ്റും ജലകണികകൾ ഒട്ടിപ്പിടിക്കുന്നു. ഇങ്ങനെ ഒട്ടിപ്പിടിച്ച ജലകണികകൾ ചേർന്നാണു മേഘം ഉണ്ടാകുന്നത്. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ വെറും നീരാവി മാത്രം കൊണ്ട് മേഘങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
മേഘങ്ങൾ പല തരത്തിലുണ്ടെങ്കിലും ക്യുമുലോനിംബസ് (Cumulonimbus clouds) എന്ന കാർമേഘമാണു മഴ പെയ്യിക്കുന്നത്. കാർമേഘത്തിനു കറുത്ത നിറം തോന്നാൻ കാരണം അത് സൂര്യപ്രകാശം തീരെ കടത്തി വിടാത്തത് കൊണ്ടാണ് .ഭൂമിയിൽ നിന്ന് നോക്കുമ്പോഴാണു കാർമേഘത്തിനു കറുപ്പ് നിറം. എന്നാൽ വിമാനത്തിൽ നിന്ന് താഴോട്ട് നോക്കിയാൽ അതേ മേഘം വെളുപ്പായി തോന്നും. കാരണം അപ്പോൾ ആ മേഘം സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതാണ് വിമാനത്തിൽ നിന്ന് കാണുന്നത്.
എന്താണ് കാറ്റ്?
സൂര്യന്റെ ചൂട് കൊണ്ട് കര വേഗം ചൂടു പിടിക്കുന്നു. എന്നാൽ സമുദ്രം വളരെ സാവധാനം മാത്രമേ ചൂട് പിടിക്കുന്നുള്ളൂ. അതിനു കാരണം കടൽ അതിന്റെ 200 മീറ്ററോളം ആഴത്തിലേക്ക് സൂര്യപ്രകാശത്തെ കടത്തി വിടുന്നു എന്നതാണ്. ചൂടു പിടിച്ച കരയുടെ ഉപരിതലത്തിലുള്ള വായു വേഗത്തിൽ ചൂടാവുന്നു. കടലിന്റെ ഉപരിതലത്തിലുള്ള വായു അത്ര വേഗത്തിൽ ചൂടാകുന്നുമില്ല.അങ്ങനെ കരയുടെയും കടലിന്റെയും ഉപരിതലങ്ങളിൽ ഉള്ള വായുവിന്റെ ഊഷ്മാവിൽ അഞ്ച് മുതൽ പത്ത് വരെ സെൽഷ്യസ് ഡിഗി താപവ്യത്യാസം ഉണ്ടാകാം. ചൂട് പിടിക്കുന്ന വായു മേൽപ്പോട്ടേക്ക് പോകും. ആ വിടവിൽ തണുത്ത വായു കടന്നുവരും. അതായത് കരയിലെ ചൂട് പിടിച്ച വായു മേൽപ്പോട്ട് പോകുമ്പോൾ കടലിലെ തണുത്ത വായു കരയിലേക്ക് പ്രവഹിക്കും. കാറ്റ് ഉണ്ടാകുന്നത് ഇങ്ങനെയാണു. ചലിക്കുന്ന വായുവിനെയാണ് കാറ്റ് എന്ന് പറയുന്നത്.
എന്താണ് കാലവർഷം?
തെക്ക് പടിഞ്ഞാറൻ കാറ്റ് (മൺസൂൺ) മൂലം ജൂൺ മാസം മുതൽ മഴ പെയ്യുന്ന പ്രതിഭാസത്തെയാണല്ലോ നമ്മൾ കാലവർഷം എന്ന് പറയുന്നത്. അപ്പോൾ എങ്ങനെയാണ് മൺസൂൺ ഉണ്ടാകുന്നത് എന്ന് നോക്കാം.
വേനൽക്കാലത്ത് രാജസ്ഥാനിലെ താർ മരുഭൂമിയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും കഠിനമായി ചൂടാകും. അപ്പോൾ ആ പ്രദേശങ്ങളിലെ വായു ചൂട് കൊണ്ട് മേൽപ്പോട്ടേക്ക് ഉയരും. അങ്ങിനെ അവിടത്തെ വായു ചൂടായി മേൽപ്പോട്ട് പോകുമ്പോൾ ഉണ്ടാകുന്ന ശൂന്യത നികത്താൻ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് തണുത്ത വായു കാറ്റായി തെക്ക് പടിഞ്ഞാറു ദിക്ക് നോക്കി വീശും.അങ്ങനെ വീശുന്ന തണുത്ത കാറ്റ് ഹിമാലയ പർവ്വതത്തിലേക്ക് നീങ്ങുകയും ഹിമാലയം ആ കാറ്റിനെ ഒരു വൻമതിൽ പോലെ തടുത്ത് നിർത്തുകയും ചെയ്യും. അങ്ങനെ തടുത്ത് നിർത്തപ്പെടുന്ന തണുത്ത കാറ്റ് മേഘങ്ങളെ തണുപ്പിക്കുകയും , തണുക്കുന്ന മേഘം കൂടുതൽ ഘനീഭവിച്ച് കനം മൂലം ഭൂമിയുടെ ആകർഷണത്താൽ താഴേക്ക് പതിക്കുന്നതാണു മഴയായി പെയ്യുന്നത്. ഇപ്രകാരം തെക്ക് പടിഞ്ഞാറൻ കാറ്റ് ഹിമാലയം നോക്കി സഞ്ചരിക്കുമ്പോൾ അതിനെ പശ്ചിമഘട്ട മലനിരകളും തടഞ്ഞു നിർത്തുന്നത് കൊണ്ടാണ് കേരളത്തിൽ കൂടുതൽ മഴ കിട്ടുന്നത്. പശ്ചിമഘട്ടവും കടന്ന് പോകുന്ന കാറ്റിനെ ഹിമാലയം തടഞ്ഞു നിർത്തുന്നത് കൊണ്ട് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും മഴ പെയ്യുന്നു.
നമ്മുടെ പശ്ചിമഘട്ട മലനിരകളും ഹിമാലയപർവ്വതവും ഇല്ലായിരുന്നെങ്കിൽ തെക്ക് പടിഞ്ഞാറൻ കാലവർഷക്കാറ്റ് ഇന്ത്യയിൽ ഒരു തുള്ളി മഴ പെയ്യിക്കാതെ തിബത്ത് , പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് നേരെ ടൂർ പോയിരിക്കും എന്ന് പറയേണ്ടതില്ലല്ലോ.
NB: ശരി, ചലിക്കുന്ന വായു ആണ് കാറ്റ് എന്ന് പറഞ്ഞല്ലോ അപ്പോൾ വായു എന്താണ്? അന്തരീക്ഷത്തിലെ ഓക്സിജൻ, നൈട്രജൻ,കാർബൺ ഡൈഓക്സൈഡ് മുതലായ വാതക തന്മാത്രകളുടെ ആകെത്തുകയെ ആണ് വായു എന്ന് പറയുന്നത്. ഭൂമി അതിൻ്റെ ആകർഷണബലം കൊണ്ട് ഇപ്പറഞ്ഞ വാതകതന്മാത്രകളെ ഭൂമിക്ക് ചുറ്റും പിടിച്ചു വയ്ക്കുന്ന പരിധിയെ ആണ് അന്തരീക്ഷം എന്ന് പറയുന്നത്. ചന്ദ്രന് ഭൂമിയുടെ ആറിലൊന്ന് ആകർഷണബലം മാത്രമേയുള്ളൂ. അതുകൊണ്ട് ചന്ദ്രന് വാതകങ്ങളെ പിടിച്ചു വെക്കാൻ കഴിയുന്നില്ല. അതിനാലാണ് ചന്ദ്രനിൽ വായുവും അന്തരീക്ഷവും ഇല്ലാത്തത്.

ആണുങ്ങൾക്ക് എന്തിനാണ് മുലക്കണ്ണുകൾ?

മുലക്കണ്ണുകൾ കൊണ്ട് പുരുഷശരീരത്തിൽ ഒരു ധർമ്മവും ചെയ്യാനില്ല. പിന്നെ എന്തുകൊണ്ട് ആണുങ്ങൾക്ക് മുലക്കണ്ണുകൾ (nipples ) ഉണ്ടാകുന്നു എന്നത് ഒരുപക്ഷെ നിങ്ങൾ ചിന്തിച്ചിരിക്കാനിടയില്ല. അക്കാര്യം വിശദമായി തന്നെ പരിശോധിക്കാം. അതിന് മുൻപ് ഒറ്റവാക്കിൽ അതിനുള്ള ഉത്തരവും പറയാം. ഗർഭപാത്രത്തിൽ ഏത് കുഞ്ഞും പെൺകുഞ്ഞായിട്ടാണ് ആദ്യം വളരുന്നത്. അതായത് പെൺകുഞ്ഞാണ് പിന്നീട് ആൺകുഞ്ഞായി പരിണമിക്കുന്നത്. ഇനി നമുക്ക് വിശദമായി മനസ്സിലാക്കാം.

പിതാവിൻ്റെ ഒരു ബീജവും മാതാവിൻ്റെ അണ്ഡവും ചേർന്നാണല്ലോ ഒരു ഭ്രൂണം ഉണ്ടാകുന്നത്. ഭ്രൂണം എന്നാൽ ഒരൊറ്റ കോശമാണ് (Cell). അപ്പോൾ ബീജവും അണ്ഡവും അർദ്ധകോശങ്ങൾ ആണെന്ന് കണക്കാക്കാം. ആ അർദ്ധകോശങ്ങൾ ചേർന്ന് ഒരു കോശമുള്ള ഭ്രൂണം ആവുകയും ആ ഭ്രൂണം പിന്നീട് വിഭജിച്ച് രണ്ട് കോശങ്ങളായി, നാല് കോശങ്ങളായി അങ്ങനെ വിഭജിച്ച് വിഭജിച്ച് പുതിയ കോശങ്ങൾ ഉണ്ടാകുമ്പോഴാണ് ഗർഭസ്ഥശിശു വളരുന്നത്. നമ്മുടെ ശരീരം അനേകം കോശങ്ങൾ ചേർത്തു വെച്ചതാണ്. ഇഷ്ടികകൾ ചേർന്ന് ബിൽഡിങ്ങ് ഉണ്ടായത് പോലെ.

ഓരോ കോശത്തിൻ്റെയും മധ്യത്തിൽ (nucleus) ക്രോസോസോമുകൾ ഉണ്ട്. മനുഷ്യകോശത്തിൽ 23 ജോഡി ക്രോമോസോമുകൾ ആണുള്ളത്. എന്ന് വെച്ചാൽ 46 ക്രോസോമുകൾ. ക്രോമോസോം എന്നാൽ ഡി എൻ ഏ (DNA) തന്നെയാണ്. പക്ഷെ DNA നൂൽ പോലെ നീണ്ട തന്മാത്രയാണ്. നിവർത്തിയാൽ ഒരു ആളോളം നീളം വരും. അതിനെ ഒരു മാതിരി പ്രോട്ടീനിൽ പൊതിഞ്ഞ പായ്ക്കറ്റിനെയാണ് ക്രോമോസോം എന്ന് പറയുന്നത്. അതുകൊണ്ടാണ് ഇത്രയും നീളമുള്ള DNA കോശത്തിൻ്റെ ന്യൂക്ലിയസ്സിൽ ചുരുങ്ങി നിൽക്കുന്നത്. DNA യുടെ ഒരു ഭാഗമാണ് ജീൻ എന്നത്. ജീനുകളാണ് നമ്മെ നാമാക്കുന്ന പാരമ്പര്യഘടകങ്ങൾ.

ബീജവും അണ്ഡവും ചേർന്ന ഭ്രൂണകോശത്തിൽ 23 ജോഡി ക്രോമോസോമുകൾ ആണുണ്ടാവുക എന്ന് മനസ്സിലായല്ലോ. ഇതിൽ 23 ക്രോസോമുകൾ വീതം പിതാവിൻ്റെ ബീജത്തിൽ നിന്നും മാതാവിൻ്റെ അണ്ഡത്തിൽ നിന്നും ലഭിക്കുന്നതാണ്. അങ്ങനെയാണ് 23 ജോഡി ആകുന്നത്. ഇതിൽ 23 ആമത്തെ ജോഡി ആണ് ആണോ പെണ്ണോ എന്ന് നിർണ്ണയിക്കുന്നത്. X X ജോഡി ആയാൽ പെൺകുഞ്ഞ്, X Y ജോഡി ആയാൽ ആൺകുഞ്ഞ്. അതുകൊണ്ട് സ്ത്രീയുടെ അണ്ഡത്തിൽ X ക്രോമോസോം മാത്രമേ ഉണ്ടാകൂ. പുരുഷൻ്റെ ബീജത്തിൽ X അല്ലെങ്കിൽ Y അങ്ങനെ ക്രോമോസോം ഉണ്ടാകാം. X ക്രോമോസോം ആണ് അണ്ഡവുമായി ചേരുന്നതെങ്കിൽ പെൺകുഞ്ഞ്, Y ക്രോമോസോം ആണെങ്കിൽ ആൺകുഞ്ഞ്. അതുകൊണ്ട് കുഞ്ഞ് ആണോ പെണ്ണോ ആകുന്നതിൽ പുരുഷൻ്റെ ബീജമാണ് കാരണം.

ശരി, പുരുഷൻ്റെ Y ക്രോമോസോമും സ്ത്രീയുടെ X ക്രോമോസോമും ചേർന്ന് ആൺകുഞ്ഞ് ആകാവുന്ന ഭ്രൂണം മാതാവിൻ്റെ ഗർഭപാത്രത്തിൽ രൂപപ്പെട്ടു എന്ന് വിചാരിക്കാം, പക്ഷെ ആ ഭ്രൂണം അഞ്ചോ ആറോ ആഴ്ച വരെ പെൺകുഞ്ഞ് ആയി തന്നെയാണ് വളരുന്നത്. ലിംഗവ്യത്യാസം ആണല്ലോ ആണിനെ ആണായും പെണ്ണിനെ പെണ്ണായുമാക്കുന്നത്. ആറാഴ്ച വരെ പെൺകുഞ്ഞായിട്ടാണ് ഗർഭസ്ഥശിശു വളരുന്നത് എന്നതിൻ്റെ അർത്ഥം ആ കുഞ്ഞിൽ പെൺ സെക്സ് ഓർഗൻസ് ആണ് രൂപപ്പെടുന്നത് എന്നാണ്. അതിന് കാരണം കുഞ്ഞിൻ്റെ Y ക്രോമോസോമിലെ SRY എന്ന ജീൻ അഞ്ച് മുതൽ ആറ് ആഴ്ച വരെ പ്രവർത്തന നിരതമാകുന്നില്ല എന്നതാണ്. SRY യുടെ ഫുൾഫോം sex-determining region Y gene എന്നാണ്.

ആറാമത്തെ ആഴ്ച SRY ജീൻ പ്രവർത്തിക്കാൻ തുടങ്ങുമ്പോഴാണ് ഗർഭസ്ഥശിശു പെണ്ണിൽ നിന്ന് ആണായി രൂപാന്തരപ്പെടുന്നത്. അതിൻ്റെ അർത്ഥം പെൺ സെക്സ് ഓർഗൻസ് ആണിൻ്റേതായി രൂപമാറ്റം വരുന്നു എന്നാണ്. അങ്ങനെ അണ്ഡാശയങ്ങൾ (ovaries) വൃഷണങ്ങൾ (testes) ആയും , clitoris എന്ന അവയവം penis ആയും രൂപാന്തരം പ്രാപിക്കുന്നു. നിപ്പിൾസ് യാതൊരു മാറ്റവും ഇല്ലാതെ നിലനിൽക്കുന്നു. ചുരുക്കി പറഞ്ഞാൽ എല്ലാ ആണുങ്ങളും ഗർഭാവസ്ഥയിൽ ആറാഴ്ച വരെ പെൺകുഞ്ഞ് ആയിരുന്നു. അതുകൊണ്ടാണ് ആണുങ്ങൾക്ക് മുലക്കണ്ണുകൾ ഉള്ളത്.

അനുഭവങ്ങൾ പാളിച്ചകൾ - 4

 ഒരു മാഷ് ആകാൻ എനിക്ക് ഏറെ കൊതിയുണ്ടായിരുന്നു. എന്നും പഠിക്കുക , പഠിപ്പിക്കുക അതെന്തൊരു രസമുള്ള സംഗതിയാണ്. എന്തെല്ലാം പഠിക്കാനുണ്ട്, അതിൽ കുറേ കാര്യങ്ങൾ പഠിച്ച് അത് മറ്റുള്ളവർക്ക് സരളമായി പറഞ്ഞുകൊടുക്കുമ്പോൾ കിട്ടുന്ന നിർവൃതി ഏറ്റവും വലുതാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. പഠിത്തം ഒരിക്കലും തീരുന്നില്ല, എന്തെന്നാൽ എത്ര ആയുസ്സ് പഠിച്ചാലും തീരാത്തത്ര ബൃഹത്തായ വിജ്ഞാനശേഖരം ആണ് നമ്മുടെ മുന്നിലുള്ളത്. ഒരു അദ്ധ്യാപകൻ എന്നും ഒരു വിദ്ധ്യാർത്ഥി കൂടി ആയിരിക്കണം. എനിക്കത് കഴിയുമായിരുന്നു. പക്ഷെ അച്ഛൻ എന്നെ ഹൈസ്കൂളിലേക്ക് അയച്ചില്ല. ചെറുപ്പം മുതലുള്ള വിക്ക് കാരണം കലശലായ അപകർഷതാ ബോധം എന്നെ വേട്ടയാടിയിരുന്നു. യു.പി.സ്കൂളിൽ അവസാനവർഷം ഞാനായിരുന്നു സാഹിത്യസമാജം സെക്രട്ടരി. വെള്ളിയാഴ്ച ചേരുന്ന സാഹിത്യസമാജത്തിൽ ബ ബ ബ ബഹുമാനപ്പെട്ട അ് അ് അദ്ധ്യക്ഷനും എന്ന് ഞാൻ റിപ്പോർട്ട് വായന തുടങ്ങുമ്പോഴേക്കും പെൺകുട്ടികൾ അടക്കി ചിരിക്കും. എനിക്കത് വല്ലാത്ത നാണക്കേടായിരുന്നു. അതുകാരണം ഹൈസ്കൂളിൽ ചേരാൻ ഞാൻ ശാഠ്യം പിടിച്ചില്ല. പിന്നെ ഒരു വർഷം കഴിഞ്ഞപ്പോൾ അച്ഛൻ മരണപ്പെടുകയും ചെയ്തു.

ഹൈസ്കൂളിൽ ചേർന്നില്ലെങ്കിലും പഠിക്കാനുള്ള ത്വരയും അറിവുകൾ നേടാനുള്ള അടങ്ങാത്ത ജിജ്ഞാസയും അച്ഛൻ്റെ മരണവും ദാരിദ്ര്യവും എല്ലാം കൊണ്ടാണ് ഞാൻ നാട് വിടുന്നത്. അങ്ങനെ മദ്രാസ് കോടമ്പാക്കത്ത് എത്തി. കോടമ്പാക്കത്ത് ആർക്കാട് റോഡ് തുടങ്ങുന്ന മേൽപ്പാലത്തിൻ്റെ അടിയിൽ വെസ്റ്റ് അവന്യു റോഡിലെ 13 ആം നമ്പർ വീടിൻ്റെ ഔട്ട് ഹൗസ് എനിക്ക് താമസിക്കാനായി വെറുതെ കിട്ടി. ആ കൊച്ചു മുറിയിലാണ് ഞാൻ ഒൻപത് വർഷത്തോളം (1967-1976) താമസിച്ചത്. കോടമ്പാക്കം, ആരും കൊതിക്കുന്ന കോളിവുഡ് അന്ന് ദക്ഷിണേന്ത്യൻ സിനിമയുടെ തലസ്ഥാനം ആയിരുന്നു. ആർക്കാട് റോഡിലൂടെ നേരെ പോയാൽ കോടമ്പാക്കം കഴിഞ്ഞ് വടപളനി എത്തിയാൽ റോഡിനിരുവശവും സിനിമ സ്റ്റുഡിയോകളാണ്. വിജയവാഹിനി, ഏ.വി.എം. തൊട്ട് കർപ്പകം ഭരണി അങ്ങനെ എത്രയോ സ്റ്റുഡിയോകൾ. വടപഴനി കഴിഞ്ഞാൽ സാലിഗ്രാമം അന്നൊരു ചേരി പ്രദേശം ആയിരുന്നു. അവിടെയുള്ള ചേരികളിലായിരുന്നു എക്സ്ട്രാ നടന്മാരുടെയും നഭികളുടെയും താവളം.
മദ്രാസിൽ വിശപ്പ് നന്നെ സഹിക്കാൻ കഴിയാത്തപ്പോൾ എനിക്ക് അഭയം ഇടത്തരം ഹോട്ടലുകൾ ആയിരുന്നു. ഹോട്ടലിൽ പോയി മാനേജരോട് സപ്ലൈയർ വേണോ എന്ന് ചോദിക്കും. വേണമല്ലോ പോയി നാസ്ത കഴിച്ചിട്ട് വാ എന്ന് പറയും. ഞാൻ കിച്ചണിൽ പോയി പൊങ്കൽ , ഇഡ്ഡലി, പൂരി മസാല അങ്ങനെ വയറ് നിറയെ കഴിച്ചിട്ട് ഡ്യൂട്ടിക്ക് ഹാജരാകും. ആ എട്ട് സീറ്റ് നോക്കിക്കോ എന്ന് മാനേജർ പറയും. എട്ട് മണിക്കൂർ ജോലി. ഇടയിൽ നാല് മണിക്കൂർ കഴിഞ്ഞാൽ രണ്ട് മണിക്കൂർ റെസ്റ്റ്. വയറ് നിറയെ ഇഷ്ടമുള്ള ആഹാരം, സ്വീറ്റ്സ് കൂൾ ഡ്രിങ്ക്സ് അങ്ങനെ എന്തും എടുത്ത് കഴിക്കാം. സപ്ലൈയർക്ക് മാത്രമേ ഇങ്ങനെ എടുത്തു കഴിക്കാനുള്ള അവകാശം ഉണ്ടായിരുന്നുള്ളൂ. എട്ട് സീറ്റിലും കസ്റ്റമർ വന്ന് ഇരുന്നാൽ മാത്രമേ ഓർഡർ എടുക്കാൻ ഞാൻ അടുത്ത് പോകൂ. പിന്നെ ഇടത്തേ കൈയിൽ എട്ട് പ്ലേറ്റുകളിൽ പലാഹരങ്ങളും വലത്തേ കൈയിൽ ആറ് ടംബ്ലർ വെള്ളവുമായി ഞാനൊരു വരവാണ്. സർവർ സുന്ദരം എന്ന സിനിമയിൽ നാഗേഷ് ഇതൊക്കെ കാണിക്കുന്നുണ്ട്. കസ്റ്റമർ എനിക്ക് ടിപ്സ് തരും. ഒരിക്കൽ പാരീസ് കോർണറിലെ ഹരി നിവാസ് ഹോട്ടലിൽ വന്ന നടൻ ജോസ് പ്രകാശ് എനിക്ക് രണ്ട് രൂപ ടിപ്സ് തന്നിരുന്നു. രണ്ട് രൂപ അന്ന് വലിയ തുകയാണ്.
ഞാൻ പക്ഷെ ഏത് ഹോട്ടലിലും ഏറിയാൽ രണ്ടാഴ്ച മാത്രമേ ജോലി ചെയ്യൂ. പിന്നത്തെ രണ്ടാഴ്ച എഗ് മോറിലെ കന്നിമാറ ലൈബ്രറിയിലാണ്. വിശാലമായ ഹാൾ, അലമാരകളിൽ തമിഴ്, മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾ. ഇരിക്കാൻ നല്ല ചാരുബെഞ്ചുകൾ, മുകളിൽ ഫാൻ. ഇരുന്ന് വായിച്ചാൽ സമയം പോകുന്നത് അറിയില്ല. കെമിസ്ട്രി, ഫിസിക്സ്, ബയോളജി, ചരിത്രം, ഫിലോസഫി, സാഹിത്യം അങ്ങനെ വായിച്ചാൽ തീരാത്തത്ര പുസ്തകങ്ങൾ പിന്നെ എല്ലാ പത്രങ്ങളും വാരികകളും മാസികകളും. രാവിലെ പോയി ഇരുന്നാൽ സന്ധ്യയോടെ മടക്കം. അങ്ങനെ കൈയിലുള്ള കാശും തീർന്ന് പിന്നെയും രണ്ട് നാൾ പട്ടിണി കിടന്ന് വിശപ്പ് സഹിക്കാതാവുമ്പോഴാണ് മറ്റൊരു ഹോട്ടൽ തേടി പോകുന്നത്. ഡീസൻ്റ് കസ്റ്റമേഴ്സ് വരുന്ന ഹോട്ടലിൽ മാത്രമേ ജോലി ചെയ്യൂ. ഇതിനിടയിൽ വണ്ണാർപ്പേട്ടയിൽ ഒരു പെട്ടിക്കട വെച്ചു. സിഗരറ്റും മുറുക്കാനും മിട്ടായികളും വാഴപ്പഴവും ആയിരുന്നു സാധനങ്ങൾ. രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് കൊത്തവാൽ ചാവടിയിൽ പോയി പഴക്കൂലയും വെറ്റിലയും പാക്കും പുകയിലയും മറ്റും വാങ്ങണം. അന്ന് നഗരത്തിലെ ഏറ്റവും വലിയ മാർക്കറ്റ് ആയിരുന്നു സായിപ്പ് സ്ഥാപിച്ച കൊത്തവാൽ ചാവടി. ആ മാർക്കറ്റാണ് ജയലളിത മുഖ്യമന്ത്രി ആയപ്പോൾ കോയമ്പേടിലേക്ക് മാറ്റിയത്.
ഒടുവിൽ ഞാനൊരു മലയാളം സർക്യുലേറ്റിങ്ങ് ലൈബ്രറി നടത്തി. പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചുകൊടുക്കുക. അന്ന് വീട്ടമ്മമാർക്ക് റേഡിയോ അല്ലാതെ മറ്റൊരു വിനോദോപാധിയും ഇല്ലായിരുന്നു. മാത്രമല്ല എല്ലാവരും പുസ്തകപ്രേമികളുമായിരുന്നു. മാസം രണ്ട് രൂപ വരിസംഖ്യ മേടിച്ച് ആഴ്ചയിൽ രണ്ട് പുസ്തകം ഞാൻ വീടുകളിൽ എത്തിക്കും. അതെൻ്റെ ജീവിതത്തിലെ ഒരു സുവർണ്ണകാലമായിരുന്നു. മറക്കാൻ കഴിയാത്ത അനുഭവങ്ങൾ. അതിൽ ഇന്നും ഓർക്കുന്നത്, നടി വിജയശ്രീ ആത്മഹത്യ ചെയ്തിട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവരുടെ അമ്മയായ വിജയമ്മ എന്ന സ്ത്രീയുടെ അഡയാറിലുള്ള വീട്ടിൽ വരിസംഖ്യ ചേർക്കാൻ പോയതാണ്. അവർ വിജയശ്രീയുടെ അമ്മയാണ് എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. എല്ലാ സിനിമ പ്രേമികളെയും ദു:ഖത്തിലാഴ്ത്തിയ സംഭവം ആയിരുന്നു വിജയശ്രീയുടെ ആത്മഹത്യ. സംഭാഷണ മധ്യേ അവരാണ് പറഞ്ഞത് എൻ്റെ മകളാണ് വിജയശ്രീ എന്ന്. കുറച്ച് നേരം അവരുമായി സംസാരിച്ചിരുന്നു. അവർക്ക് രണ്ട് പുസ്തകങ്ങൾ കൊടുത്ത് ഇറങ്ങാൻ നോക്കുമ്പോൾ അവർ പറഞ്ഞു എൻ്റെ കൈയിലുള്ള കുറച്ച് പുസ്തകങ്ങൾ എടുത്തോളൂ എന്ന്. അതിൽ ഒന്ന് യു.എ.ഖാദർ എഴുതിയ, സ്വന്തം കൈപ്പടയിൽ സ്നേഹപൂർവ്വം എന്നെഴുതി ഒപ്പിട്ട് വിജയശ്രീക്ക് കൊടുത്ത ഖുറൈശ്ശിക്കൂട്ടം എന്ന നോവൽ ആയിരുന്നു.
ഇതിനിടയിൽ ഞാൻ എൻ്റെ വിക്ക് ഏകദേശം മാറ്റിയെടുത്ത് സ്വാഭാവികമായി സംസാരിക്കാൻ ശീലിച്ചിരുന്നു. മുറിയിൽ വെച്ച് ശിവാജി ഗണേശൻ അഭിനയിച്ച പരാശക്തി, വീരപാണ്ഡ്യ കട്ടബൊമ്മൻ എന്നീ സിനിമകളുടെ തിരക്കഥാ പുസ്തകങ്ങളിലെ ഡയലോഗുകൾ കണ്ണാടിക്ക് മുൻപിൽ നിന്ന് ശിവാജിയെ അനുകരിച്ച് കുറേ നാൾ പറഞ്ഞപ്പോൾ എനിക്ക് ആത്മവിശ്വാസം വർദ്ധിച്ചു. രണ്ട് വർഷത്തോളം ലൈബ്രറി നടത്തി പിന്നെയത് നടത്തിക്കൊണ്ട് പോകാൻ കഴിയാത്തപ്പോൾ അടിയന്തിരാവസ്ഥയുടെ മൂർദ്ധന്യത്തിൽ 1976 മാർച്ചിൽ, ഒരുപാട് അനുഭവങ്ങളും എനിക്ക് ഒരു പോറ്റമ്മയെ പോലെ അഭയം നൽകിയ മദ്രാസ് നഗരവും പുസ്തകങ്ങളും എൻ്റെ മുറിയും ചങ്ങാതിമാരെയും ഒക്കെ ഉപേക്ഷിച്ച് ഒരു തകരപ്പെട്ടിയിൽ രണ്ട് ജോഡി പാൻ്റും കുപ്പായവുമായി നാട്ടിലേക്ക് പോന്നു.
നാട്ടിൽ എനിക്ക് ഒരു ജോലിയും അറിയില്ലായിരുന്നു. വന്ന ഏതാനും ദിവസങ്ങളിൽ ഞാൻ രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ സജീവമായി. സുഹൃത്തുക്കൾ ഇല്ലാതെയും ആരെങ്കിലുമായി സംസാരിക്കാതെയും എനിക്ക് ജീവിയ്ക്കാൻ കഴിയില്ലായിരുന്നു. അടിയന്തിരാവസ്ഥയാണ് , ജന്മം കൊണ്ട് കോൺഗ്രസ്സുകാരൻ ആയിരുന്ന ഞാൻ മദ്രാസിലെ വായനയിൽ കമ്മ്യൂണിസ്റ്റ് ആശയത്തിൽ ആകൃഷ്ടനായിരുന്നു. അങ്ങനെ സി.പി.ഐ.യുടെ അനുഭാവിയായി, നാട്ടിൽ യുവകലാസാഹിതി യൂനിറ്റ് രൂപീകരിച്ചു എന്നെ സെക്രട്ടരിയാക്കി. ഇതിനിടയിൽ വീടിനടുത്ത വായനശാലയുടെ പത്താം വാർഷികോത്സവത്തിൽ എന്നെ കൺ വീനർ ആക്കുകയും ആദ്യമായി മൈക്കിലൂടെ സ്വാഗത പ്രസംഗം വിക്ക് ഇല്ലാതെ നടത്തുകയും ചെയ്തു. കേരള യുക്തിവാദി സംഘത്തിൻ്റെ കണ്ണൂർ ജില്ലാക്കമ്മറ്റിയിൽ അംഗമായി കാസർക്കോട് മുതൽ തലശ്ശേരി വരെ പദയാത്ര നടത്തി വഴിവക്കുകളിൽ നൽകപ്പെട്ട സ്വീകരണ യോഗങ്ങളിൽ ഗംഗൻ അഴീക്കോട്, എം.ബി.കെ എന്നിവരോടൊപ്പം ഞാനും പ്രസംഗിച്ചു.
അടിയന്തിരാവസ്ഥ പിൻ വലിച്ച് 1977 ലെ തെരഞ്ഞെടുപ്പിൽ തലേന്ന് സി.പി.ഐ.ക്കാരനായ ഞാൻ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് വേണ്ടി ചുവരെഴുത്ത് എഴുതി പിറ്റേന്ന് നാട്ടുകാരെ ഞെട്ടിച്ചുകൊണ്ട് മാർക്സിസ്റ്റ് പാർട്ടിയിൽ ചേർന്ന് അന്ന് തന്നെ മൈക്ക് പ്രചരണത്തിൽ പങ്കെടുത്ത് നാട്ടിലെ മുക്കിലും മൂലയിലും പ്രസംഗിച്ചു. പ്രിയ നാട്ടുകാരേ കുറച്ച് നേരത്തേക്ക് നിങ്ങളുടെ കാതുകൾ എനിക്ക് കടം തരൂ എന്ന് തുടങ്ങുന്ന എൻ്റെ പ്രസംഗങ്ങൾ എല്ലാവരെയും ആകർഷിച്ചു. എനിക്ക് ധാരാളം ശ്രോതാക്കളെ കിട്ടി. ഞാൻ പെട്ടെന്ന് എല്ലാവർക്കും പരിചിതനായി. തെരഞ്ഞെടുപ്പ് കഴിഞ്ഞു, കോൺഗ്രസ്സ് തകർന്നടിഞ്ഞു. ഫലം വരുന്നതിന് മുൻപേ ഏ.കെ.ജി. മരണപ്പെട്ടത് നാട്ടിൽ മ്ലാനത പരത്തി. ഇതിനിടയിൽ ഒരു വരുമാനത്തിന് വേണ്ടി ഞാൻ ബീഡി തെറുപ്പ് ശീലിച്ചു. 1977 ഒക്ടോബർ 31ന് പിണറായിയിലെ മാർക്സിസ്റ്റ് പാർട്ടിയുടെ ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് വിവാഹം നടന്നു. പാണ്ട്യാല ഗോപാലൻ മാഷ് ആയിരുന്നു മാല എടുത്ത് തന്നത്. താലിയൊന്നും ഇല്ല. ഒരുപാട് പേർ ആശംസാപ്രസംഗം നടത്തി. കാസർക്കോട് മുതൽ തലശ്ശേരി വരെയുള്ള എൻ്റെ സുഹൃത്തുക്കൾ പങ്കെടുത്തു.
അങ്ങനെ ഞാൻ കുടുംബജീവിതം ആരംഭിക്കുകയായിരുന്നു. മദ്രാസിലെ പഠനം മക്കളെ പഠിപ്പിക്കുന്നതിന് സഹായിച്ചു. പ്രാസംഗികൻ ആകാൻ ആഗ്രഹിച്ചെങ്കിലും മൈക്കിന് പിന്നാലെ തിക്കിത്തിരക്കി പോയില്ല. ഏത് സംഘടനയിലും മൈക്കിന് പിടിവലിയാണ്. മാർക്സിസ്റ്റ് പാർട്ടിയുടെ അകത്തെ സംഘടനാസംവിധാനവും അവരുടെ ആക്രമണപരതയും കുതന്ത്രങ്ങളും കുരുട്ട് വാദങ്ങളും ലോക്കൽ നേതാക്കളുടെ തലക്കനവും എതിരാളികളെ കൊല്ലലും ഒന്നും എനിക്ക് ദഹിക്കുന്നത് ആയിരുന്നില്ല. അതൊന്നുമല്ല ഞാൻ കമ്മ്യൂണിസ്റ്റ് കൃതികളിൽ വായിച്ചിരുന്നത്. അതുകൊണ്ട് സി.പി.എമ്മിനോടുള്ള അനുഭാവം ഉപേക്ഷിച്ച് ആ കറ മായ്ക്കാൻ വേണ്ടി ജനതാപാർട്ടിയിൽ ചേർന്നിരുന്നു. അത് വിട്ട് വീണ്ടും കോൺഗ്രസ്സ് ആയതൊക്കെ ഒരു കഥയാണ്. ഇപ്പോൾ ബി.ജെ.പി.അനുഭാവി ആയത് ചിന്താപരമായ പരിണാമത്തിൻ്റെ മറ്റൊരു കഥ.
ബാംഗ്ലൂരിൽ താമസം തുടങ്ങി ഇൻ്റർനെറ്റ് മുഖാന്തിരം ഓർക്കുട്ടിലും ബ്ലോഗിലും എഴുത്ത് തുടങ്ങിയപ്പോൾ എനിക്ക് ധാരാളം ഓൺലൈൻ സുഹൃത്തുക്കളെ കിട്ടി. ബ്ലോഗിൽ നിന്ന് ഫേസ്ബുക്കിൽ എത്തിയപ്പോൾ നിരവധി വായനക്കാരും ഫോളോവേഴ്സുമായി. ആ ഒരു ഐഡി ബ്ലോക്ക് ആയിപ്പോയെങ്കിലും ഇന്നും ദിവസേന ഫ്രണ്ട് റിക്വസ്റ്റുകൾ വന്നുകൊണ്ടിരിക്കുന്നു. ഇതിനിടയിൽ കൈരളി ടിവിയുടെ ഒരു ചർച്ചയിൽ പങ്കെടുത്തു. മൈദ വിഷം ആണോ എന്നതായിരുന്നു വിഷയം. വിഷം ആണെന്ന് വാദിക്കാൻ മോഹനൻ വൈദ്യർ, വിഷം അല്ല എന്ന് വാദിച്ചുകൊണ്ട് മൈദയുടെ സയൻസ് ഞാൻ വിശദീകരിച്ചു. ചർച്ചയുടെ മോഡറേറ്റർ അരുൺ കുമാർ ആയിരുന്നു. സി. രവിചന്ദ്രൻ ക്ഷണിച്ചത് അനുസരിച്ച് തിരുവന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ആർ.വി.ജി.മേനോനുമായി ഏറ്റുമുട്ടി. കൂടംകുളം ആണവോർജ്ജനിലയം വേണമോ എന്നതായിരുന്നു വിഷയം. മേനോൻ സാർ കൂടംകുളം പാടില്ല എന്ന് വാദിച്ചു. കൂടംകുളം പദ്ധതി കൂടിയേ തീരൂ എന്ന് ഞാൻ വാദിച്ചു. ഈ രണ്ട് പരിപാടിയുടെയും വീഡിയോകൾ യൂട്യൂബിൽ ഉണ്ട്. ലിങ്കുകൾ എൻ്റെ ബ്ലോഗിലും.
ഈ പോസ്റ്റ് നീണ്ടുപോയോ, തൽക്കാലം ഇവിടെ നിർത്താം അല്ലേ.. വിക്ക് മൂലമുള്ള അപകർഷതാബോധത്തെ മറികടക്കാനുള്ള പോരാട്ടം ആയിരുന്നു സംസാരിക്കാനും പ്രസംഗിക്കാനുമുള്ള എൻ്റെ ശ്രമങ്ങൾ. ജന്മനായുള്ള ക്യൂരിയോസിറ്റി കൊണ്ടാണ് ഇപ്പോഴും ദിവസേന ഒരോ പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിൽ വായിച്ചാൽ മനസ്സിലാകുന്നത് ഒരനുഗ്രഹം ആയി. ഇപ്പോൾ പഠിക്കാൻ എന്തെളുപ്പമാണ്. ചാറ്റ് ജി.പി.ടി.യിൽ എന്തും ചോദിക്കാം. ഉത്തരം ലളിതമായ ഇംഗ്ലീഷിൽ അപ്പോൾ തന്നെ കിട്ടും. അറിവുകൾ നമ്മുടെ മുന്നിൽ വിശാലമായ ഒരു ലോകമാണ് തുറന്ന് തരുന്നത്. ആ ലോകത്തേക്ക് തലമുറകളെ നയിക്കുന്നവരാകണം അദ്ധ്യാപകർ. എന്നോട് ചിലർ ചോദിക്കാറുണ്ട് താങ്കൾ മാഷ് ആയിരുന്നോ എന്ന്. അല്ല എന്ന് പറയുമ്പോൾ എനിക്ക് വല്ലാത്ത നിരാശയാണ്....

അനുഭവങ്ങൾ പാളിച്ചകൾ - 2

നമുക്ക് മറ്റുള്ളവരുടെ കഥ കേൾക്കാൻ ഇഷ്ടമാണ്. നമ്മുടെ സംസാരം ഉണ്ടാകുന്നത് അതുകൊണ്ടാണ്. നമ്മൾ സാഹിത്യം വായിക്കുന്നതും സിനിമകൾ കാണുന്നതും ഒക്കെ ഈ ഇഷ്ടം കൊണ്ടാണ്. യഥാർത്ഥ ജീവിതം പറയുന്ന സാഹിത്യവും സിനിമയും ആണല്ലോ എല്ലാവരും ഇഷ്ടപ്പെടുന്നതും കാലത്തെ അതിജീവിക്കുന്നതും. മനുഷ്യർക്ക് മൂന്ന് തരം വിശപ്പ് ഉണ്ട്. ഒന്നാമത്തെ വിശപ്പ് ഭക്ഷണത്തിനാണ്. രണ്ടാമത്തെ വിശപ്പ് നിങ്ങൾ എല്ലാവർക്കും അറിയാം. തീഷ്ണമായ ഈ രണ്ട് വിശപ്പും മനുഷ്യനും മറ്റെല്ലാ ജന്തുക്കൾക്കും ഉള്ളതാണ്. എന്നാൽ മൂന്നാമത്തെ വിശപ്പ് മനുഷ്യർക്ക് മാത്രമേയുള്ളൂ. അത് അംഗീകാരത്തിന് വേണ്ടിയുള്ള വിശപ്പാണ്. ഏറ്റക്കുറച്ചിലോടെ ഈ വിശപ്പ് ഇല്ലാത്തവർ ആരുമില്ല. ചെറിയൊരു അംഗീകാരം പോലും നമ്മെ സന്തോഷിപ്പിക്കുന്നത് ഇതുകൊണ്ടാണ്.

നമ്മെ ജീവിതത്തിൻ്റെ പോരാട്ടക്കളത്തിലേക്ക് ഉന്തിവിടൂന്നത് ഈ മൂന്ന് വിശപ്പുകളാണ്. അല്ലായിരുന്നെങ്കിൽ നമ്മളാരും ഇരുന്നിടത്ത് നിന്ന് അനങ്ങില്ലായിരുന്നു. സാഹിത്യവും കലയും രചിക്കുന്നതും നാടകം സിനിമ അഭിനയിക്കുന്നതും ഒക്കെ അംഗീകാരത്തിന് വേണ്ടിയുള്ള വിശപ്പിനെ തൃപ്തിപ്പെടുത്താനാണ്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനുള്ള പ്രചോദനവും അംഗീകാരമാണ്. ഫേസ്ബുക്കിൽ എഴുതുന്നത് പോലും അംഗീകാരത്തിനാണ്. പുറത്തിറങ്ങുമ്പോൾ അണിഞ്ഞൊരുങ്ങുന്നതും മറ്റുള്ളവരുടെ അംഗീകാരം കിട്ടാൻ വേണ്ടിയാണ്. ചുരുക്കി പറഞ്ഞാൽ നമ്മുടെ അസ്തിത്വം പോലും മറ്റുള്ളവർ നമ്മെ അംഗീകരിക്കുമ്പോഴാണ്. ആരും അംഗീകരിക്കുന്നില്ലെങ്കിൽ നമ്മൾ ആരും അല്ലാതായിപ്പോകും. ഇതൊന്നും അങ്ങനെ ആരും ആഴത്തിൽ ചിന്തിക്കുന്നില്ലെങ്കിലും അംഗീകാരത്തിന് വേണ്ടിയുള്ള ത്വര എല്ലാവരിലും എപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം.
മദ്രാസിൽ കോടംബാക്കാത്ത് ജീവിയ്ക്കുമ്പോൾ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് കണ്ണാടിക്ക് മുൻപിൽ നിന്നുകൊണ്ട് എന്തെങ്കിലും അഭിനയിക്കുക, ഡയലോഗുകൾ പറയുക എൻ്റെ ശീലമായിരുന്നു. പക്ഷെ അവിടെയും ഒരപകർഷതാ ബോധം എന്നെ വേട്ടയാടിയിരുന്നു. മെലിഞ്ഞ ശരീരപ്രകൃതമായിരുന്നു എൻ്റേത്. സിനിമയിൽ അഭിനയിക്കാൻ നല്ല തടി വേണം എന്ന് ചിന്തിക്കാൻ ഒരു കാരണമുണ്ടായി. ഒരു സ്റ്റിൽ ഫോട്ടോഗ്രാഫറുടെ സഹായി എൻ്റെ ഫ്രണ്ട് ആയിരുന്നു. അത്കൊണ്ട് എനിക്ക് ഏത് സ്റ്റുഡിയോയിലും ഏത് ഷൂട്ടിങ്ങ് ഫ്ലോറിലും പോകാമായിരുന്നു. അന്നൊക്കെ ഔട്ട് ഡോർ ഷൂട്ടിങ്ങ് അപൂർവ്വമായിരുന്നു, സ്റ്റുഡിയോ ഫ്ലോറുകളിൽ ഇൻഡോർ ഷൂട്ടിങ്ങ് ആയിരുന്നു സാധാരണം. സ്റ്റുഡിയോ ഫ്ലോറിൽ സെറ്റ് ഇട്ടിട്ടാണ് ഷൂട്ടിങ്ങ്.
ഒരിക്കൽ ഉമ്മാച്ചു എന്ന സിനിമയുടെ ഷൂൂട്ടിങ്ങ് സെറ്റിൽ പോയി. മധുവും ബഹദൂറും ഒക്കെ അഭിനയിക്കുന്നു. സംവിധാനം പി.ഭാസ്കരനാണ്. ഷൂട്ടിങ്ങിൻ്റെ ഇടവേളയിൽ മധുവിൻ്റെ അടുത്ത് എന്നെ നിർത്തി സ്റ്റിൽ ഫോട്ടോ ഗ്രാഫർ ഒരു ഫോട്ടോ എടുത്തു. എന്നിട്ട് അവൻ്റെ ഫോട്ടോ സ്റ്റുഡിയോയുടെ ഡാർക്ക് റൂമിൽ വെച്ച് അതിൻ്റെ പോസിറ്റീവ് പ്രിൻ്റ് എടുക്കുന്നത് ഞാനും നോക്കി നിന്നു. ഫോട്ടോ നോക്കുമ്പോൾ മധുവിൻ്റെ അടുത്ത് ഞാൻ ആനയും അണ്ണാനും പോലെ. ആ ഫോട്ടോ ഞാൻ നാട്ടിലേക്ക് അയച്ച് അത് ജ്യേഷ്ടൻ ഫ്രെയിം ചെയ്ത് ചുവരിൽ തൂക്കി അയൽപ്പക്കക്കാരെ കാണിച്ച് അവൻ സിനിമയിലൊക്കെയാ എന്ന് പൊങ്ങച്ചം പറഞ്ഞിരുന്നു. എന്തായാലും മെലിഞ്ഞ ഞാൻ സിനിമക്ക് പറ്റില്ല എന്ന അപകർഷത മനസ്സിൽ പേറി നടന്ന എന്നെ അത്ഭുതപ്പെടുത്തിയത് ഇന്നത്തെ കുഞ്ചൻ എന്ന നടനെ അന്ന് ആദ്യമായി സ്ക്രീനിൽ കണ്ടപ്പോഴാണ്. കെ.പി.കൊട്ടാരക്കരയുടെ സിനിമ ആയിരുന്നു അത്. പേര് ഓർക്കുന്നില്ല.
ഞാൻ താമസിക്കുന്ന വെസ്റ്റ് അവന്യു റോഡിൽ നിന്ന് കോടംബാക്കം സ്റ്റേഷനിലേക്ക് തിരിയുന്ന കോർണറിൽ ഒരു മലയാളിയുടെ വീട് ഉണ്ടായിരുന്നു. ഗേറ്റിലെ നെയിം ബോർഡിൽ പ്രഫ: വിദ്യാധരൻ എന്ന് എഴുതിയിരുന്നു എന്ന് നേരിയ ഓർമ്മ. ആ വീടീൻ്റെ ഉമ്മറത്ത് ഒരു പയ്യൻ ഇരിക്കുന്നത് കാണാം. മെലിഞ്ഞ ശരീരം. മുഖത്തിന് ഒരു ഷെയിപ്പും ഇല്ലായിരുന്നു. അവനെയാണ് ഞാൻ ഏതോ തിയേറ്ററിൽ വെച്ച് വെള്ളിത്തിരയിൽ കാണുന്നത്. മോഹൻ എന്നായിരുന്നു അവൻ്റെ പേര്. പിന്നെയും ഒന്ന് രണ്ട് സിനിമയിൽ മോഹൻ എന്ന പേരിൽ കൊമേഡിയൻ ആയി അഭിനയിച്ച അവൻ്റെ പേര് കുഞ്ചൻ എന്നാക്കിയത് തിക്കുറിശ്ശി ആണെന്ന് വായിച്ചിട്ടുണ്ട്. കാരണം മറ്റൊരു മോഹൻ അന്ന് നായകനായി തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു. ആ മോഹൻ എന്ന നടനെ എനിക്ക് വളരെ ഇഷ്ടം ആയിരുന്നു. ചട്ടക്കാരി, ജീവിയ്ക്കാൻ മറന്നു പോയ സ്ത്രീയിൽ ഒക്കെ എന്തൊരു മനോഹരമായ അഭിനയമായിരുന്നു. ഈ കുഞ്ചൻ താമസിച്ച ആ വീട്ടിൽ സുന്ദരനായ ഒരു നടൻ ഇടക്കിടെ വന്ന് പോകുന്നത് കണ്ടിരുന്നു, അത് സുധീർ ആയിരുന്നു, ചിലപ്പോൾ ഖദീജ എന്ന നടിയെ പിന്നിൽ ഇരുത്തി സുധീർ കോടംബാക്കത്ത് കറങ്ങുന്നതും ശ്രദ്ധിച്ചിരുന്നു.
അന്നത്തെ ടെലിഫോൺ ഡയരക്ടറി നോക്കി വിലാസം കണ്ടുപിടിച്ച് സിനിമ നടന്മാരുടെയും സംവിധായകരുടെയും നിർമ്മാതാക്കളുടെയും ഒക്കെ വീടുകളിൽ ഞാൻ നടന്ന് പോകുമായിരുന്നു. അങ്ങനെ മദ്രാസിലെ അധിക തെരുവുകളിലൂടെയും ഞാൻ നടന്നിട്ടുണ്ട്. എനിക്ക് അറിയാത്ത റോഡുകൾ അന്ന് മദ്രാസിൽ ഇല്ലായിരുന്നു. മൗണ്ട് റോഡിൽ നിന്ന് തിരിയുന്ന വുഡ്സ് റോഡിലെ സ്വാമീസ് ലോഡ്ജിൽ ആയിരുന്നു സത്യൻ താമസിച്ചിരുന്നത്. അതേ റോഡിൽ അവരുടെ തന്നെ സ്വാമീസ് കഫേയിൽ ഞാൻ സപ്ലൈയറായി ജോലി ചെയ്തിരുന്നു. അപകർഷതാ ബോധം നിമിത്തം ആ ലോഡ്ജിൽ പോയി സത്യനെ നേരിൽ കാണാതിരുന്നതിൽ ഞാൻ പിന്നീട് വളരെ ഖേദിച്ചിരുന്നു. മിക്ക നടീനടന്മാരെയും നേരിൽ കണ്ട എനിക്ക് ഞാൻ ആരാധിച്ചിരുന്ന സത്യനെ മാത്രം നേരിൽ കണ്ടിട്ടില്ല.
ഒരു ദിവസം രാവിലെ ഫോൺ ഡയരക്ടറി നോക്കി വിലാസം കണ്ടുപിടിച്ച് കോടംബാക്കത്തെ റൂമിൽ നിന്ന് റോയപ്പേട്ട വരെ നടന്നു. പ്രേം നസീറിൻ്റെ വീട് ആയിരുന്നു ലക്ഷ്യം, വീട്ട് നമ്പർ മനസ്സിൽ കുറിച്ചിരുന്നു, പ്രേം നസീറും മുത്തയ്യയും ഒന്നിച്ച് താമസിച്ചിരുന്ന വാടക വീട് ആയിരുന്നു അത്. ചെല്ലുമ്പോൾ ഗേറ്റിൽ സെക്യൂരിറ്റി ആരുമില്ല. ഞാൻ ഉമ്മറത്ത് പോയിരുന്നു. ആരൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്. ആരും എന്നെ ശ്രദ്ധിക്കുന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ നസീർ അകത്ത് നിന്ന് ഉമ്മറത്തേക്ക് വന്നു. കുറ്റി മുടിയുള്ള മേക്കപ്പ് ഇല്ലാത്ത മുഖം. ഞാൻ അദ്ദേഹത്തെ നോക്കി, അദ്ദേഹം എന്നെയും. എന്താ എന്നൊരു ചോദ്യം. എൻ്റെ മനസ്സ് ശൂന്യമായിരുന്നു. സാർ ഒരു ജോലി എന്ന് ഞാൻ വിക്കി വിക്കി പറഞ്ഞു. ശരി ശരി ഇപ്പോൾ തന്നെ ഷൂട്ടിങ്ങിന് വൈകി പിന്നെ വരൂ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം കാറിനടുത്തേക്ക് നടന്നു.
അപ്പോൾ ഗേറ്റ് കടന്ന് ഒരു സ്ത്രീ കുഞ്ഞിനെ ഒക്കത്തെടുത്ത് കൊണ്ട് അകത്തേക്ക് നടന്നു വരുന്നു. ആ സ്ത്രീയെ കണ്ട നസീർ അവരോട് പറയുന്നു നിങ്ങൾ ഇങ്ങനെ കൂടെക്കൂടെ വന്നാൽ എങ്ങനാ.. എന്നിട്ട് തിരിഞ്ഞ് വീടിൻ്റെ അകത്തേക്ക് നോക്കി പറഞ്ഞു കുറുപ്പേ ഒരു നൂറ് രൂപ ഇവർക്ക് കൊടുക്കൂ. നൂറ് രൂപ അന്ന് വലിയൊരു തൂകയായിരുന്നു, ഡ്രൈവർ കാർ സ്റ്റാർട്ട് ചെയ്ത് നസീർ പോയി. ഞാനും ഇറങ്ങി നടന്നു. ആര് വീട്ടിൽ വന്ന് പൈസ ചോദിച്ചാലും നസീർ വെറും കൈയ്യോടെ മടക്കി അയക്കാറില്ല എന്ന് ഞാൻ കേട്ടിരുന്നു. എനിക്ക് അന്ന് ഒരു രൂപ കിട്ടിയിരുന്നെങ്കിൽ അന്നത്തെ പ്രാതലും ഉച്ചഭക്ഷണവും രാത്രി അത്താഴവും കഴിക്കാമായിരുന്നു. പക്ഷെ എനിക്ക് ആരോടും പൈസ ചോദിക്കാൻ കഴിയില്ലായിരുന്നു. നടന്നു പോകുന്ന ഇടവഴിയിൽ കശുവണ്ടി കണ്ടാൽ അതെടുത്ത് ഉടമസ്ഥൻ്റെ പറമ്പിലേക്ക് ഇടുന്നതാണ് ശീലം. അങ്ങനെയാണ് അച്ഛൻ പഠിപ്പിച്ചിരുന്നത്.
ഒരിക്കൽ രാജശ്രീ പിക്ചേഴ്സ് ഉടമ ആർ.കെ.നായരുടെ വീട്ടിൽ രാവിലെ പോയി കോളിങ്ങ് ബെൽ അമർത്തി. അദ്ദേഹത്തിൻ്റെ ഫോട്ടോ സിനിമ മാസികയിൽ കണ്ട് പരിചയം ഉണ്ടായിരുന്നു. അദ്ദേഹം തന്നെയാണ് വാതിൽ തുറന്നത്. ങും എന്താ? സർ ഒരു ജോലി... ജോലി ചോദിച്ച് വീട്ടിലാണോ വരുന്നത് എന്ന് ക്ഷുഭിതനായ അദ്ദേഹം എന്നോട് പൊട്ടിത്തെറിച്ചുകൊണ്ട് വാതിൽ കൊട്ടിയടച്ചു. ഞാൻ ആകെയങ്ങ് ഇല്ലാണ്ടായി പോയി. കോടംബാക്കത്തേക്ക് തിരിച്ചു പോയി പരിചയമുള്ള സൈക്കിൾ കടയിൽ നിന്ന് ഒരു സൈക്കിൾ വാടകക്കെടുത്ത് ഒരൊറ്റ യാത്രയാണ്. ഇന്ത്യയുടെ ഒരു റോഡ് മാപ്പ് കൈയിൽ കരുതിയിരുന്നു. കോടംബാക്കം മുതൽ ഹിമാലയം വരെ സൈക്കിളിൽ ഒരു സാഹസിക യാത്ര. അപ്പോൾ അത് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. വഴിയിൽ ആരൊക്കെയോ പൈസ തന്നു, ആഹാരം തന്നു, രാത്രിയിൽ ഉറങ്ങാൻ കിടക്കയും വിരിപ്പും തന്നു. പക്ഷെ ഹൈദരാബാദ് വഴി പോകാൻ ഉദ്ദേശിച്ച ഞാൻ ആന്ധ്രയിലെ കടപ്പയിലാണ് എത്തിയത്. ഉഷ്ണകാലമായിരുന്നു. കടപ്പ എത്തിയപ്പോൾ ചൂട് താങ്ങാൻ കഴിഞ്ഞില്ല. ഒരടി മുന്നോട്ട് സൈക്കിൾ ചവിട്ടാൻ കഴിയാത്ത അവസ്ഥ. അവിടെയും ഞാൻ പരാജയപ്പെടുകയായിരുന്നു. വാടക സൈക്കിൾ കടപ്പ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് അടുത്ത വണ്ടിക്ക് മദ്രാസിലേക്ക് മടങ്ങി.

അനുഭവങ്ങൾ പാളിച്ചകൾ - 1

 ഒരു മാഷ് ആകാൻ എനിക്ക് ഏറെ കൊതിയുണ്ടായിരുന്നു. എന്നും പഠിക്കുക , പഠിപ്പിക്കുക അതെന്തൊരു രസമുള്ള സംഗതിയാണ്. എന്തെല്ലാം പഠിക്കാനുണ്ട്, അതിൽ കുറേ കാര്യങ്ങൾ പഠിച്ച് അത് മറ്റുള്ളവർക്ക് സരളമായി പറഞ്ഞുകൊടുക്കുമ്പോൾ കിട്ടുന്ന നിർവൃതി ഏറ്റവും വലുതാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. പഠിത്തം ഒരിക്കലും തീരുന്നില്ല, എന്തെന്നാൽ എത്ര ആയുസ്സ് പഠിച്ചാലും തീരാത്തത്ര ബൃഹത്തായ വിജ്ഞാനശേഖരം ആണ് നമ്മുടെ മുന്നിലുള്ളത്. ഒരു അദ്ധ്യാപകൻ എന്നും ഒരു വിദ്ധ്യാർത്ഥി കൂടി ആയിരിക്കണം. എനിക്കത് കഴിയുമായിരുന്നു. പക്ഷെ അച്ഛൻ എന്നെ ഹൈസ്കൂളിലേക്ക് അയച്ചില്ല. ചെറുപ്പം മുതലുള്ള വിക്ക് കാരണം കലശലായ അപകർഷതാ ബോധം എന്നെ വേട്ടയാടിയിരുന്നു. യു.പി.സ്കൂളിൽ അവസാനവർഷം ഞാനായിരുന്നു സാഹിത്യസമാജം സെക്രട്ടരി. വെള്ളിയാഴ്ച ചേരുന്ന സാഹിത്യസമാജത്തിൽ ബ ബ ബ ബഹുമാനപ്പെട്ട അ് അ് അദ്ധ്യക്ഷനും എന്ന് ഞാൻ റിപ്പോർട്ട് വായന തുടങ്ങുമ്പോഴേക്കും പെൺകുട്ടികൾ അടക്കി ചിരിക്കും. എനിക്കത് വല്ലാത്ത നാണക്കേടായിരുന്നു. അതുകാരണം ഹൈസ്കൂളിൽ ചേരാൻ ഞാൻ ശാഠ്യം പിടിച്ചില്ല. പിന്നെ ഒരു വർഷം കഴിഞ്ഞപ്പോൾ അച്ഛൻ മരണപ്പെടുകയും ചെയ്തു.

ഹൈസ്കൂളിൽ ചേർന്നില്ലെങ്കിലും പഠിക്കാനുള്ള ത്വരയും അറിവുകൾ നേടാനുള്ള അടങ്ങാത്ത ജിജ്ഞാസയും അച്ഛൻ്റെ മരണവും ദാരിദ്ര്യവും എല്ലാം കൊണ്ടാണ് ഞാൻ നാട് വിടുന്നത്. അങ്ങനെ മദ്രാസ് കോടമ്പാക്കത്ത് എത്തി. കോടമ്പാക്കത്ത് ആർക്കാട് റോഡ് തുടങ്ങുന്ന മേൽപ്പാലത്തിൻ്റെ അടിയിൽ വെസ്റ്റ് അവന്യു റോഡിലെ 13 ആം നമ്പർ വീടിൻ്റെ ഔട്ട് ഹൗസ് എനിക്ക് താമസിക്കാനായി വെറുതെ കിട്ടി. ആ കൊച്ചു മുറിയിലാണ് ഞാൻ ഒൻപത് വർഷത്തോളം (1967-1976) താമസിച്ചത്. കോടമ്പാക്കം, ആരും കൊതിക്കുന്ന കോളിവുഡ് അന്ന് ദക്ഷിണേന്ത്യൻ സിനിമയുടെ തലസ്ഥാനം ആയിരുന്നു. ആർക്കാട് റോഡിലൂടെ നേരെ പോയാൽ കോടമ്പാക്കം കഴിഞ്ഞ് വടപളനി എത്തിയാൽ റോഡിനിരുവശവും സിനിമ സ്റ്റുഡിയോകളാണ്. വിജയവാഹിനി, ഏ.വി.എം. തൊട്ട് കർപ്പകം ഭരണി അങ്ങനെ എത്രയോ സ്റ്റുഡിയോകൾ. വടപഴനി കഴിഞ്ഞാൽ സാലിഗ്രാമം അന്നൊരു ചേരി പ്രദേശം ആയിരുന്നു. അവിടെയുള്ള ചേരികളിലായിരുന്നു എക്സ്ട്രാ നടന്മാരുടെയും നഭികളുടെയും താവളം.
മദ്രാസിൽ വിശപ്പ് നന്നെ സഹിക്കാൻ കഴിയാത്തപ്പോൾ എനിക്ക് അഭയം ഇടത്തരം ഹോട്ടലുകൾ ആയിരുന്നു. ഹോട്ടലിൽ പോയി മാനേജരോട് സപ്ലൈയർ വേണോ എന്ന് ചോദിക്കും. വേണമല്ലോ പോയി നാസ്ത കഴിച്ചിട്ട് വാ എന്ന് പറയും. ഞാൻ കിച്ചണിൽ പോയി പൊങ്കൽ , ഇഡ്ഡലി, പൂരി മസാല അങ്ങനെ വയറ് നിറയെ കഴിച്ചിട്ട് ഡ്യൂട്ടിക്ക് ഹാജരാകും. ആ എട്ട് സീറ്റ് നോക്കിക്കോ എന്ന് മാനേജർ പറയും. എട്ട് മണിക്കൂർ ജോലി. ഇടയിൽ നാല് മണിക്കൂർ കഴിഞ്ഞാൽ രണ്ട് മണിക്കൂർ റെസ്റ്റ്. വയറ് നിറയെ ഇഷ്ടമുള്ള ആഹാരം, സ്വീറ്റ്സ് കൂൾ ഡ്രിങ്ക്സ് അങ്ങനെ എന്തും എടുത്ത് കഴിക്കാം. സപ്ലൈയർക്ക് മാത്രമേ ഇങ്ങനെ എടുത്തു കഴിക്കാനുള്ള അവകാശം ഉണ്ടായിരുന്നുള്ളൂ. എട്ട് സീറ്റിലും കസ്റ്റമർ വന്ന് ഇരുന്നാൽ മാത്രമേ ഓർഡർ എടുക്കാൻ ഞാൻ അടുത്ത് പോകൂ. പിന്നെ ഇടത്തേ കൈയിൽ എട്ട് പ്ലേറ്റുകളിൽ പലാഹരങ്ങളും വലത്തേ കൈയിൽ ആറ് ടംബ്ലർ വെള്ളവുമായി ഞാനൊരു വരവാണ്. സർവർ സുന്ദരം എന്ന സിനിമയിൽ നാഗേഷ് ഇതൊക്കെ കാണിക്കുന്നുണ്ട്. കസ്റ്റമർ എനിക്ക് ടിപ്സ് തരും. ഒരിക്കൽ പാരീസ് കോർണറിലെ ഹരി നിവാസ് ഹോട്ടലിൽ വന്ന നടൻ ജോസ് പ്രകാശ് എനിക്ക് രണ്ട് രൂപ ടിപ്സ് തന്നിരുന്നു. രണ്ട് രൂപ അന്ന് വലിയ തുകയാണ്.
ഞാൻ പക്ഷെ ഏത് ഹോട്ടലിലും ഏറിയാൽ രണ്ടാഴ്ച മാത്രമേ ജോലി ചെയ്യൂ. പിന്നത്തെ രണ്ടാഴ്ച എഗ് മോറിലെ കന്നിമാറ ലൈബ്രറിയിലാണ്. വിശാലമായ ഹാൾ, അലമാരകളിൽ തമിഴ്, മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾ. ഇരിക്കാൻ നല്ല ചാരുബെഞ്ചുകൾ, മുകളിൽ ഫാൻ. ഇരുന്ന് വായിച്ചാൽ സമയം പോകുന്നത് അറിയില്ല. കെമിസ്ട്രി, ഫിസിക്സ്, ബയോളജി, ചരിത്രം, ഫിലോസഫി, സാഹിത്യം അങ്ങനെ വായിച്ചാൽ തീരാത്തത്ര പുസ്തകങ്ങൾ പിന്നെ എല്ലാ പത്രങ്ങളും വാരികകളും മാസികകളും. രാവിലെ പോയി ഇരുന്നാൽ സന്ധ്യയോടെ മടക്കം. അങ്ങനെ കൈയിലുള്ള കാശും തീർന്ന് പിന്നെയും രണ്ട് നാൾ പട്ടിണി കിടന്ന് വിശപ്പ് സഹിക്കാതാവുമ്പോഴാണ് മറ്റൊരു ഹോട്ടൽ തേടി പോകുന്നത്. ഡീസൻ്റ് കസ്റ്റമേഴ്സ് വരുന്ന ഹോട്ടലിൽ മാത്രമേ ജോലി ചെയ്യൂ. ഇതിനിടയിൽ വണ്ണാർപ്പേട്ടയിൽ ഒരു പെട്ടിക്കട വെച്ചു. സിഗരറ്റും മുറുക്കാനും മിട്ടായികളും വാഴപ്പഴവും ആയിരുന്നു സാധനങ്ങൾ. രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് കൊത്തവാൽ ചാവടിയിൽ പോയി പഴക്കൂലയും വെറ്റിലയും പാക്കും പുകയിലയും മറ്റും വാങ്ങണം. അന്ന് നഗരത്തിലെ ഏറ്റവും വലിയ മാർക്കറ്റ് ആയിരുന്നു സായിപ്പ് സ്ഥാപിച്ച കൊത്തവാൽ ചാവടി. ആ മാർക്കറ്റാണ് ജയലളിത മുഖ്യമന്ത്രി ആയപ്പോൾ കോയമ്പേടിലേക്ക് മാറ്റിയത്.
ഒടുവിൽ ഞാനൊരു മലയാളം സർക്യുലേറ്റിങ്ങ് ലൈബ്രറി നടത്തി. പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചുകൊടുക്കുക. അന്ന് വീട്ടമ്മമാർക്ക് റേഡിയോ അല്ലാതെ മറ്റൊരു വിനോദോപാധിയും ഇല്ലായിരുന്നു. മാത്രമല്ല എല്ലാവരും പുസ്തകപ്രേമികളുമായിരുന്നു. മാസം രണ്ട് രൂപ വരിസംഖ്യ മേടിച്ച് ആഴ്ചയിൽ രണ്ട് പുസ്തകം ഞാൻ വീടുകളിൽ എത്തിക്കും. അതെൻ്റെ ജീവിതത്തിലെ ഒരു സുവർണ്ണകാലമായിരുന്നു. മറക്കാൻ കഴിയാത്ത അനുഭവങ്ങൾ. അതിൽ ഇന്നും ഓർക്കുന്നത്, നടി വിജയശ്രീ ആത്മഹത്യ ചെയ്തിട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവരുടെ അമ്മയായ വിജയമ്മ എന്ന സ്ത്രീയുടെ അഡയാറിലുള്ള വീട്ടിൽ വരിസംഖ്യ ചേർക്കാൻ പോയതാണ്. അവർ വിജയശ്രീയുടെ അമ്മയാണ് എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. എല്ലാ സിനിമ പ്രേമികളെയും ദു:ഖത്തിലാഴ്ത്തിയ സംഭവം ആയിരുന്നു വിജയശ്രീയുടെ ആത്മഹത്യ. സംഭാഷണ മധ്യേ അവരാണ് പറഞ്ഞത് എൻ്റെ മകളാണ് വിജയശ്രീ എന്ന്. കുറച്ച് നേരം അവരുമായി സംസാരിച്ചിരുന്നു. അവർക്ക് രണ്ട് പുസ്തകങ്ങൾ കൊടുത്ത് ഇറങ്ങാൻ നോക്കുമ്പോൾ അവർ പറഞ്ഞു എൻ്റെ കൈയിലുള്ള കുറച്ച് പുസ്തകങ്ങൾ എടുത്തോളൂ എന്ന്. അതിൽ ഒന്ന് യു.എ.ഖാദർ എഴുതിയ, സ്വന്തം കൈപ്പടയിൽ സ്നേഹപൂർവ്വം എന്നെഴുതി ഒപ്പിട്ട് വിജയശ്രീക്ക് കൊടുത്ത ഖുറൈശ്ശിക്കൂട്ടം എന്ന നോവൽ ആയിരുന്നു.
ഇതിനിടയിൽ ഞാൻ എൻ്റെ വിക്ക് ഏകദേശം മാറ്റിയെടുത്ത് സ്വാഭാവികമായി സംസാരിക്കാൻ ശീലിച്ചിരുന്നു. മുറിയിൽ വെച്ച് ശിവാജി ഗണേശൻ അഭിനയിച്ച പരാശക്തി, വീരപാണ്ഡ്യ കട്ടബൊമ്മൻ എന്നീ സിനിമകളുടെ തിരക്കഥാ പുസ്തകങ്ങളിലെ ഡയലോഗുകൾ കണ്ണാടിക്ക് മുൻപിൽ നിന്ന് ശിവാജിയെ അനുകരിച്ച് കുറേ നാൾ പറഞ്ഞപ്പോൾ എനിക്ക് ആത്മവിശ്വാസം വർദ്ധിച്ചു. രണ്ട് വർഷത്തോളം ലൈബ്രറി നടത്തി പിന്നെയത് നടത്തിക്കൊണ്ട് പോകാൻ കഴിയാത്തപ്പോൾ അടിയന്തിരാവസ്ഥയുടെ മൂർദ്ധന്യത്തിൽ 1976 മാർച്ചിൽ, ഒരുപാട് അനുഭവങ്ങളും എനിക്ക് ഒരു പോറ്റമ്മയെ പോലെ അഭയം നൽകിയ മദ്രാസ് നഗരവും പുസ്തകങ്ങളും എൻ്റെ മുറിയും ചങ്ങാതിമാരെയും ഒക്കെ ഉപേക്ഷിച്ച് ഒരു തകരപ്പെട്ടിയിൽ രണ്ട് ജോഡി പാൻ്റും കുപ്പായവുമായി നാട്ടിലേക്ക് പോന്നു.
നാട്ടിൽ എനിക്ക് ഒരു ജോലിയും അറിയില്ലായിരുന്നു. വന്ന ഏതാനും ദിവസങ്ങളിൽ ഞാൻ രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ സജീവമായി. സുഹൃത്തുക്കൾ ഇല്ലാതെയും ആരെങ്കിലുമായി സംസാരിക്കാതെയും എനിക്ക് ജീവിയ്ക്കാൻ കഴിയില്ലായിരുന്നു. അടിയന്തിരാവസ്ഥയാണ് , ജന്മം കൊണ്ട് കോൺഗ്രസ്സുകാരൻ ആയിരുന്ന ഞാൻ മദ്രാസിലെ വായനയിൽ കമ്മ്യൂണിസ്റ്റ് ആശയത്തിൽ ആകൃഷ്ടനായിരുന്നു. അങ്ങനെ സി.പി.ഐ.യുടെ അനുഭാവിയായി, നാട്ടിൽ യുവകലാസാഹിതി യൂനിറ്റ് രൂപീകരിച്ചു എന്നെ സെക്രട്ടരിയാക്കി. ഇതിനിടയിൽ വീടിനടുത്ത വായനശാലയുടെ പത്താം വാർഷികോത്സവത്തിൽ എന്നെ കൺ വീനർ ആക്കുകയും ആദ്യമായി മൈക്കിലൂടെ സ്വാഗത പ്രസംഗം വിക്ക് ഇല്ലാതെ നടത്തുകയും ചെയ്തു. കേരള യുക്തിവാദി സംഘത്തിൻ്റെ കണ്ണൂർ ജില്ലാക്കമ്മറ്റിയിൽ അംഗമായി കാസർക്കോട് മുതൽ തലശ്ശേരി വരെ പദയാത്ര നടത്തി വഴിവക്കുകളിൽ നൽകപ്പെട്ട സ്വീകരണ യോഗങ്ങളിൽ ഗംഗൻ അഴീക്കോട്, എം.ബി.കെ എന്നിവരോടൊപ്പം ഞാനും പ്രസംഗിച്ചു.
അടിയന്തിരാവസ്ഥ പിൻ വലിച്ച് 1977 ലെ തെരഞ്ഞെടുപ്പിൽ തലേന്ന് സി.പി.ഐ.ക്കാരനായ ഞാൻ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് വേണ്ടി ചുവരെഴുത്ത് എഴുതി പിറ്റേന്ന് നാട്ടുകാരെ ഞെട്ടിച്ചുകൊണ്ട് മാർക്സിസ്റ്റ് പാർട്ടിയിൽ ചേർന്ന് അന്ന് തന്നെ മൈക്ക് പ്രചരണത്തിൽ പങ്കെടുത്ത് നാട്ടിലെ മുക്കിലും മൂലയിലും പ്രസംഗിച്ചു. പ്രിയ നാട്ടുകാരേ കുറച്ച് നേരത്തേക്ക് നിങ്ങളുടെ കാതുകൾ എനിക്ക് കടം തരൂ എന്ന് തുടങ്ങുന്ന എൻ്റെ പ്രസംഗങ്ങൾ എല്ലാവരെയും ആകർഷിച്ചു. എനിക്ക് ധാരാളം ശ്രോതാക്കളെ കിട്ടി. ഞാൻ പെട്ടെന്ന് എല്ലാവർക്കും പരിചിതനായി. തെരഞ്ഞെടുപ്പ് കഴിഞ്ഞു, കോൺഗ്രസ്സ് തകർന്നടിഞ്ഞു. ഫലം വരുന്നതിന് മുൻപേ ഏ.കെ.ജി. മരണപ്പെട്ടത് നാട്ടിൽ മ്ലാനത പരത്തി. ഇതിനിടയിൽ ഒരു വരുമാനത്തിന് വേണ്ടി ഞാൻ ബീഡി തെറുപ്പ് ശീലിച്ചു. 1977 ഒക്ടോബർ 31ന് പിണറായിയിലെ മാർക്സിസ്റ്റ് പാർട്ടിയുടെ ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് വിവാഹം നടന്നു. പാണ്ട്യാല ഗോപാലൻ മാഷ് ആയിരുന്നു മാല എടുത്ത് തന്നത്. താലിയൊന്നും ഇല്ല. ഒരുപാട് പേർ ആശംസാപ്രസംഗം നടത്തി. കാസർക്കോട് മുതൽ തലശ്ശേരി വരെയുള്ള എൻ്റെ സുഹൃത്തുക്കൾ പങ്കെടുത്തു.
അങ്ങനെ ഞാൻ കുടുംബജീവിതം ആരംഭിക്കുകയായിരുന്നു. മദ്രാസിലെ പഠനം മക്കളെ പഠിപ്പിക്കുന്നതിന് സഹായിച്ചു. പ്രാസംഗികൻ ആകാൻ ആഗ്രഹിച്ചെങ്കിലും മൈക്കിന് പിന്നാലെ തിക്കിത്തിരക്കി പോയില്ല. ഏത് സംഘടനയിലും മൈക്കിന് പിടിവലിയാണ്. മാർക്സിസ്റ്റ് പാർട്ടിയുടെ അകത്തെ സംഘടനാസംവിധാനവും അവരുടെ ആക്രമണപരതയും കുതന്ത്രങ്ങളും കുരുട്ട് വാദങ്ങളും ലോക്കൽ നേതാക്കളുടെ തലക്കനവും എതിരാളികളെ കൊല്ലലും ഒന്നും എനിക്ക് ദഹിക്കുന്നത് ആയിരുന്നില്ല. അതൊന്നുമല്ല ഞാൻ കമ്മ്യൂണിസ്റ്റ് കൃതികളിൽ വായിച്ചിരുന്നത്. അതുകൊണ്ട് സി.പി.എമ്മിനോടുള്ള അനുഭാവം ഉപേക്ഷിച്ച് ആ കറ മായ്ക്കാൻ വേണ്ടി ജനതാപാർട്ടിയിൽ ചേർന്നിരുന്നു. അത് വിട്ട് വീണ്ടും കോൺഗ്രസ്സ് ആയതൊക്കെ ഒരു കഥയാണ്. ഇപ്പോൾ ബി.ജെ.പി.അനുഭാവി ആയത് ചിന്താപരമായ പരിണാമത്തിൻ്റെ മറ്റൊരു കഥ.
ബാംഗ്ലൂരിൽ താമസം തുടങ്ങി ഇൻ്റർനെറ്റ് മുഖാന്തിരം ഓർക്കുട്ടിലും ബ്ലോഗിലും എഴുത്ത് തുടങ്ങിയപ്പോൾ എനിക്ക് ധാരാളം ഓൺലൈൻ സുഹൃത്തുക്കളെ കിട്ടി. ബ്ലോഗിൽ നിന്ന് ഫേസ്ബുക്കിൽ എത്തിയപ്പോൾ നിരവധി വായനക്കാരും ഫോളോവേഴ്സുമായി. ആ ഒരു ഐഡി ബ്ലോക്ക് ആയിപ്പോയെങ്കിലും ഇന്നും ദിവസേന ഫ്രണ്ട് റിക്വസ്റ്റുകൾ വന്നുകൊണ്ടിരിക്കുന്നു. ഇതിനിടയിൽ കൈരളി ടിവിയുടെ ഒരു ചർച്ചയിൽ പങ്കെടുത്തു. മൈദ വിഷം ആണോ എന്നതായിരുന്നു വിഷയം. വിഷം ആണെന്ന് വാദിക്കാൻ മോഹനൻ വൈദ്യർ, വിഷം അല്ല എന്ന് വാദിച്ചുകൊണ്ട് മൈദയുടെ സയൻസ് ഞാൻ വിശദീകരിച്ചു. ചർച്ചയുടെ മോഡറേറ്റർ അരുൺ കുമാർ ആയിരുന്നു. സി. രവിചന്ദ്രൻ ക്ഷണിച്ചത് അനുസരിച്ച് തിരുവന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ആർ.വി.ജി.മേനോനുമായി ഏറ്റുമുട്ടി. കൂടംകുളം ആണവോർജ്ജനിലയം വേണമോ എന്നതായിരുന്നു വിഷയം. മേനോൻ സാർ കൂടംകുളം പാടില്ല എന്ന് വാദിച്ചു. കൂടംകുളം പദ്ധതി കൂടിയേ തീരൂ എന്ന് ഞാൻ വാദിച്ചു. ഈ രണ്ട് പരിപാടിയുടെയും വീഡിയോകൾ യൂട്യൂബിൽ ഉണ്ട്. ലിങ്കുകൾ എൻ്റെ ബ്ലോഗിലും.
ഈ പോസ്റ്റ് നീണ്ടുപോയോ, തൽക്കാലം ഇവിടെ നിർത്താം അല്ലേ.. വിക്ക് മൂലമുള്ള അപകർഷതാബോധത്തെ മറികടക്കാനുള്ള പോരാട്ടം ആയിരുന്നു സംസാരിക്കാനും പ്രസംഗിക്കാനുമുള്ള എൻ്റെ ശ്രമങ്ങൾ. ജന്മനായുള്ള ക്യൂരിയോസിറ്റി കൊണ്ടാണ് ഇപ്പോഴും ദിവസേന ഒരോ പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിൽ വായിച്ചാൽ മനസ്സിലാകുന്നത് ഒരനുഗ്രഹം ആയി. ഇപ്പോൾ പഠിക്കാൻ എന്തെളുപ്പമാണ്. ചാറ്റ് ജി.പി.ടി.യിൽ എന്തും ചോദിക്കാം. ഉത്തരം ലളിതമായ ഇംഗ്ലീഷിൽ അപ്പോൾ തന്നെ കിട്ടും. അറിവുകൾ നമ്മുടെ മുന്നിൽ വിശാലമായ ഒരു ലോകമാണ് തുറന്ന് തരുന്നത്. ആ ലോകത്തേക്ക് തലമുറകളെ നയിക്കുന്നവരാകണം അദ്ധ്യാപകർ. എന്നോട് ചിലർ ചോദിക്കാറുണ്ട് താങ്കൾ മാഷ് ആയിരുന്നോ എന്ന്. അല്ല എന്ന് പറയുമ്പോൾ എനിക്ക് വല്ലാത്ത നിരാശയാണ്....

അനുഭവങ്ങൾ പാളിച്ചകൾ - 3

ഈ ഭൂമി എത്ര മനോഹരമാണെന്നോ, അതിനേക്കാൾ മനോഹരമാണ് ജീവിതവും. എൻ്റെ സമയം തീരുകയാണ് എന്ന് അറിയുമ്പോഴും ജീവിതം ഇപ്പോഴും എന്നെ കൊതിപ്പിക്കുകയാണ്. ജീവിതത്തിൻ്റെ മനോഹാരിത അനുഭവിക്കണമെങ്കിൽ നാം നമ്മുടെ മനസ്സിനെ അതിനായി ട്രെയിൻ ചെയ്യിപ്പിക്കണം. പലർക്കും ആ കല അറിയില്ല. കഴിഞ്ഞ ഏതാനും ദിവസം ഞാൻ നാട്ടിൽ ഉണ്ടായിരുന്നു. വാടകക്കാർ ഒഴിഞ്ഞു പോയ സ്വന്തം വീട്ടിൽ കുടുംബസമേതം താമസിച്ചു. ആദ്യത്തെ രണ്ട് മൂന്ന് ദിവസം വീട് വൃത്തിയാക്കലായിരുന്നു ജോലി. അതെനിക്കൊരു ഹരമുള്ള പണിയാണ്. എല്ലാം ഒന്ന് വൃത്തിയാക്കുക എന്നിട്ട് അതിൻ്റെ ഭംഗി കുറച്ച് നേരം ആസ്വദിക്കുക. അതൊരു ലഹരി കൂടിയാണെനിക്ക്. വീട് ചെറുതോ വലുതോ എന്നതല്ല, നമ്മുടെ വീടല്ലേ അതൊന്ന് വൃത്തിയാക്കി എല്ലാം അടുക്കി വെച്ച് അനാവശ്യമായതെല്ലാം കളഞ്ഞ് ഉള്ള സ്പെയിസ് ഫ്രീ ആക്കിയാൽ വീട് തന്നെയാണ് ശരിക്കുള്ള സ്വർഗ്ഗം.

കുറെയേറെ പഴയ സുഹൃത്തുക്കളെ കണ്ട് ബന്ധം പുതുക്കി. അവർ പറയുന്നത് കേട്ടു. നമ്മൾ മറ്റുള്ളവരെ കേൾക്കുകയാണ് വേണ്ടത്. അതൊരു സംഭാഷണകലയാണ്. നമുക്ക് പറയാനുള്ളത് മറ്റുള്ളവരിൽ അടിച്ചേൽപ്പിച്ച് അവരെ കേൾക്കാൻ നിർബ്ബന്ധിക്കരുത്. അവരെ കേൾക്കുക പിന്നെ അവർ തയ്യാറെണെങ്കിൽ നമുക്ക് പറയാനുള്ളത് പറയുക എന്നതാണ് നല്ല സംഭാഷണ മര്യാദ. നമ്മൾ നമ്മുടെ പരിഭവവും പരാതിയും ആരോടും പറയരുത്. അത് പോലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അങ്ങോട്ട് പോയി കാണുകയാണ് വേണ്ടത്. എൻ്റെ അടുത്തേക്ക് ആരും വരുന്നില്ലല്ലോ, എന്നെ കാണാൻ ആരും വരുന്നില്ലല്ലോ എന്ന പരിഭവം മനസ്സിൽ സൂക്ഷിക്കുകയോ അത് ബന്ധുക്കളോടോ സുഹൃത്തുക്കളോടോ പറയുന്നതോ നല്ല സംസ്ക്കാരം അല്ല. നമ്മൾ അങ്ങോട്ട് പോയി കാണുന്നതും അവരുടെ ആതിഥ്യം സ്വീകരിക്കുന്നതും നമുക്കും അവർക്കും ആനന്ദവും സന്തോഷവും തരുന്ന കാര്യമാണ്. ഈ ഒരു സന്തോഷം അനുഭവിക്കുന്നതിന് പകരം അവനവൻ്റെ വീട്ടിൽ അലസമായി ഇരുന്നിട്ട് ഒരുത്തനും ഒരുത്തിയും ഇങ്ങോട്ട് വരുന്നില്ലല്ലോ എന്ന് പരിഭവിക്കുന്നതിൽ ഒരർത്ഥവും ഇല്ല. ജീവിതത്തിൻ്റെ സൗഭാഗ്യങ്ങൾ അനുഭവിക്കാൻ നാം നമ്മുടെ പല ശീലങ്ങളും മാറ്റിയാൽ നന്നായിരിക്കും.
പിണറായിയിലും അണ്ടലൂരും ഒക്കെയുള്ള ബന്ധുവീടുകൾ സന്ദർശിച്ചു. അവർക്കൊക്കെ എന്ത് സന്തോഷം ആയെന്നോ. അവരത് പറയുകയും ചെയ്തു വന്നതിൽ സന്തോഷം എന്ന്. അത് കേൾക്കുമ്പോൾ നമുക്കും സന്തോഷം. പിണറായിയിലെ ബന്ധുവീട്ടിൽ പോയപ്പോൾ രാവിലത്തെ ബ്രേക്ക് ഫാസ്റ്റും ഉച്ചക്ക് പ്രഥമൻ (പായസം) അടക്കമുള്ള വിഭവസമൃദ്ധമായ ലഞ്ചും കഴിപ്പിച്ചിട്ടേ അവർ വിട്ടുള്ളൂ. പണ്ടൊക്കെ ഈ സംസ്കാരം നാട്ടിൽ ഉണ്ടായിരുന്നു. ഇടക്കിടെ ബന്ധുവീടുകളിൽ പോവുക, അവിടെ താമസിക്കുക.അതൊക്കെ ഒരു കാലം, എന്തൊരു രസം ആയിരുന്നെന്നോ. ഇന്ന് ആളുകൾ ജീവിയ്ക്കുന്നത് മൊബൈലിലാണ്. ഒരുമാതിരി വെർച്വൽ ജീവിതം. റീയൽ ലൈഫ് ആളുകൾക്ക് അന്യമാവുകയാണ്. യഥാർത്ഥ ജീവിതത്തിൻ്റെ സൗകുമാര്യവും നിർവൃതിയും നഷ്ടപ്പെടുത്തുന്ന തലമുറ എന്തൊരു കഷ്ടമാണ്.
നമ്മൾ മൊബൈലിലോ സോഷ്യൽ മീഡിയയിലോ അഡിക്റ്റ് ആകരുത്. അങ്ങനെ ജീവിച്ചിട്ട് എന്ത് കാര്യം. ജീവിതത്തിന് ശരിക്ക് പറഞ്ഞാൽ പ്രത്യേകിച്ച് അർത്ഥമോ ഉദ്ദേശമോ ഒന്നും ഇല്ല. പക്ഷെ നമ്മൾ ഈ ജീവിതത്തെ അനുഭവിച്ചും ആസ്വദിച്ചും സുഖിച്ചും സന്തോഷിച്ചും തീർക്കുകയാണ് വേണ്ടത്. അതൊക്കെ മൊബൈലിൽ കിട്ടില്ല. യഥാർത്ഥ ജീവിതത്തിൽ നീന്തിത്തുടിക്കണം. വീട്, കുടുംബം, ബന്ധുക്കൾ, സുഹൃത്തുക്കൾ, സമൂഹം ഇതൊക്കെ നമുക്ക് ആനന്ദവും നിർവൃതിയും നൽകുന്ന ഘടകങ്ങളാണ്. പക്ഷെ ഒരു കണ്ടീഷൻ ഉണ്ട്. പോസിറ്റീവ് മാത്രമേ കാണാവൂ, നമ്മളും പോസിറ്റീവ് മാത്രമേ പ്രസരിപ്പിക്കാവൂ. നെഗറ്റീവ് കാണരുത്, നെഗറ്റീവ് പ്രസരിപ്പിക്കരുത്. അപ്പോൾ നിങ്ങൾക്ക് ഈ ജീവിതവും മനുഷ്യരും ഇത്രമേൽ സുന്ദരമായിരുന്നോ എന്ന് തോന്നും. ജീവിതം നിങ്ങളെ കൊതിപ്പിക്കും. മനസ്സിനെ പോസിറ്റീവായി നിലനിർത്തുന്നത് എളുപ്പമല്ല, നന്നായി മാനസികവ്യായാമം ചെയ്യേണ്ടി വരും.
നാട്ടിലെ വീട്ടിൽ ഞാൻ കമ്പ്യൂട്ടറും കേരള വിഷൻ്റെ ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റും സെറ്റ് ചെയ്ത് വെച്ചു, എനിക്ക് ഇവിടെ ബാംഗ്ലൂരിലും കമ്പ്യൂട്ടറും രണ്ട് സ്മാർട്ട് ഫോണും എപ്പോഴും കൈവശം ഉണ്ട്. ഈ ഒരു ഉപകരണവും ഇൻ്റർനെറ്റും അതിൻ്റെ സാധ്യതകളും ഉപയോഗപ്പെടുത്താനും അനുഭവിക്കാനും കഴിയും എന്ന് സ്വപ്നം പോലും കണ്ടതല്ലല്ലൊ. ചെറുപ്പത്തിൽ അനുഭവിച്ച ദാരിദ്ര്യവും വിശപ്പും എന്നും ഓർക്കാറുണ്ട്. മദ്രാസ് തെരുവുകളിൽ അലഞ്ഞ് നടന്നപ്പോൾ ഏതോ ഒരു പീടികത്തിണ്ണയിൽ വിശന്ന് ബോധം കെട്ട് മയങ്ങി വീണപ്പോൾ ആരോ വായയിൽ വെച്ച് തന്ന ബന്നിലും വാഴപ്പഴത്തിലും ജീവിതത്തിലേക്ക് ഉണർന്നെഴുന്നേറ്റ കൗമാരകാലവും എന്നും ഓർക്കുന്നു. ഇന്ന് വലുതായിട്ടൊന്നും നേടിയിട്ടില്ലെങ്കിലും ജീവിതത്തിൽ തൃപ്തിയാണ്. ഇത്രയെങ്കിലും അനുഭവിക്കാൻ കഴിഞ്ഞല്ലോ.
(തുടരും)

എന്താണ് മതം?

സെമിറ്റിക് മതങ്ങൾ എന്ന് പറഞ്ഞ് പ്രത്യേക മതങ്ങൾ ഇല്ല. അങ്ങനെ പറയുമ്പോൾ സെമിറ്റിക്കും അല്ലാത്തതുമായ മതങ്ങൾ ഉണ്ട് എന്ന തെറ്റിദ്ധാരണ ഉണ്ടാകും. സെമിറ്റിക് എന്ന് പറഞ്ഞാൽ ഹീബ്രു, അറബിക് , അറാമിക് മുതലായ ഭാഷകളെ പരാമർശിക്കാൻ ഉപയോഗിക്കുന്ന പദമാണ്. ഈ ഭാഷകൾ സംസാരിക്കുന്ന പ്രദേശങ്ങളിൽ രൂപം കൊണ്ട മതങ്ങളെ സെമിറ്റിക് മതങ്ങൾ എന്ന് പറയുന്നു എന്നല്ലാതെ ആ മതങ്ങൾക്ക് വേറെ പ്രത്യേകത ഒന്നുമില്ല. പലരും ഹിന്ദുവും ഒരു മതം ആണ് എന്ന് വരുത്തിത്തീർക്കാനാണ് സെമിറ്റിക് മതങ്ങൾ എന്ന വിശേഷണം ഉപയോഗിക്കുന്നത്.

ഏത് മതവും മതം തന്നെയാണ്. സെമിറ്റിക് ഭാഷകൾ സംസാരിക്കുന്ന ആഫ്രോ ഏഷ്യൻ രാജ്യങ്ങളിൽ രൂപം കൊണ്ട ജൂത-ക്രിസ്ത്യൻ-മുസ്ലീം മതങ്ങൾ ആയാലും ഇന്ത്യയിൽ രൂപം കൊണ്ട സിഖ്-ബൗദ്ധ-ജൈന മതങ്ങൾ ആയാലും എല്ലാം മതങ്ങൾ തന്നെയാണ്. ഒരു മതം ഉണ്ടാകണമെങ്കിൽ ഒരു സിദ്ധനെയും ഒരു ഗ്രന്ഥത്തെയും മുൻ നിർത്തി ഒരു കൂട്ടം ആൾക്കാരെ ചേർത്ത് രൂപീകരിക്കപ്പെടണം. അല്ലാതെ തനിയെ മതം ഉണ്ടാകില്ല. സിദ്ധൻ എന്ന് പറഞ്ഞാൽ ദൂതൻ എന്നോ പ്രവാചകൻ എന്നോ ഒക്കെ വിശേഷിപ്പിക്കപ്പെടാം. ഏത് മതത്തിനും ഇപ്രകാരം ഒരേയൊരു സിദ്ധൻ അല്ലെങ്കിൽ ഗുരു അതുമല്ലെങ്കിൽ ഒരു ദൂതനോ പ്രവാചകനോ ഉണ്ടാകും. അത് പോലെ ഒരേയൊരു വിശുദ്ധ ഗ്രന്ഥവും ഉണ്ടാകും. വിശ്വാസികൾക്ക് ആ ഒരൊറ്റ ദൂതനും ആ ഒരൊറ്റ ഗ്രന്ഥവും പാവനവും അലംഘനീയവും ആയിരിക്കും. ഇതൊക്കെ ഉള്ള ഒരു വിശ്വാസി സമൂഹത്തെയാണ് മതം എന്ന് പറയുന്നത്.
ഹിന്ദു എന്നൊരു മതം ആരെങ്കിലും രൂപീകരിച്ചിരുന്നോ? ഹിന്ദുക്കൾക്ക് ഒരേയൊരു സിദ്ധനോ ഗുരുവോ ദൂതനോ പ്രവാചകനോ ഉണ്ടോ? ഹിന്ദുക്കൾക്ക് ഒരേയൊരു വിശുദ്ധഗ്രന്ഥം ഉണ്ടോ? ഇല്ല. ഇല്ലേയില്ല. ഹിന്ദുക്കൾ എന്നാൽ ഒരു പൊതുവായ പേരാണ്. ആദിവാസികൾ തൊട്ട് അനേകം ജാതി ഉപജാതി വിഭാഗങ്ങളെ മൊത്തത്തിൽ പറയുന്ന പേരാണ് ഹിന്ദുക്കൾ എന്നത്. അതൊരു മതം ആണെന്ന് ഒരു തരത്തിലും പറയാൻ കഴിയില്ല. ലോകത്ത് പല മതങ്ങൾ രൂപീകരിക്കപ്പെട്ടു. ഇന്ത്യയിലും മതങ്ങൾ ഉണ്ടാക്കപ്പെട്ടു. അത്തരം മതങ്ങളിൽ കുറേ ഹിന്ദുക്കൾ ചേർന്നു. മഹാഭൂരിപക്ഷം ഹിന്ദുക്കളും ഒരു മതത്തിലും ചേരാതെ അവരവരുടെ ജാതികളിൽ ഉറച്ചു നിന്നു. ആ ജാതി സമൂഹങ്ങളിൽ പെടുന്ന മൊത്തം ജനങ്ങളെയാണ് ഹിന്ദുക്കൾ എന്ന് പറയുന്നത്.
ഇനി മതങ്ങളുടെ സിദ്ധന്മാരെയും ദൂതന്മാരെയും പ്രവാചകന്മാരെയും നോക്കാം. അതൊക്കെ വെറും അവകാശവാദങ്ങൾ മാത്രമാണ്. അത്ഭുത സിദ്ധിയുള്ള ഒരു മനുഷ്യക്കുഞ്ഞിനെയും ഒരു സ്ത്രീയും പ്രസവിച്ചിട്ടില്ല. സ്ത്രീയും പുരുഷനും ഇണചേർന്ന് ഉണ്ടാകുന്ന ഭ്രൂണം വളർന്നാണ് ഒരു ശിശു ജനിക്കുന്നത്, ആ ശിശു ആണ് ഒരു മനുഷ്യവ്യക്തിയായി വളരുന്നത്. അങ്ങനെയുള്ള ഒരു വ്യക്തിയിലും സിദ്ധത്വമോ ദിവ്യത്വമോ ഉണ്ടാകില്ല. ഒരു അത്ഭുത മനുഷ്യനും ഭൂമിയിൽ ജനിച്ചിട്ടില്ല ജനിക്കാനും പോകുന്നില്ല. അതുകൊണ്ട് മതങ്ങളുടെ അവകാശവാദങ്ങൾ മുഴുവനും പൊള്ളയാണ് നുണകളാണ്.
ഇന്നത്തെ കാലത്ത് ആളുകളുടെ കൂട്ടായ്മകളിൽ രാഷ്ട്രീയപാർട്ടികൾ ഉണ്ടാക്കുന്നത് പോലെ പണ്ട് കാലത്ത് മതങ്ങൾ ഉണ്ടാക്കി എന്നല്ലാതെ മതങ്ങൾക്കോ മതവിശ്വാസങ്ങൾക്കോ ഒരു പാവനത്വവും ഇല്ല. മതം ഉണ്ടാക്കുന്ന പണിയും മതങ്ങൾ തന്നെയും കാലഹരണപ്പെട്ടു കഴിഞ്ഞതാണ്. ഇനി ആരും മതം ഉണ്ടാക്കില്ല. ഇന്നത്തെ ജനാധിപത്യ യുഗത്തിൽ മനുഷ്യർക്ക് മതം എന്ന നുണക്കൂട്ടായ്മകൾ ആവശ്യവും ഇല്ല. മനുഷ്യർ മനുഷ്യർ എന്ന വിശാല കൂട്ടായ്മയുടെ ഭാഗമായാൽ മതി.
നമ്മൾ സഞ്ചരിക്കുന്നത് ഭാവിയെ നോക്കിയിട്ടാണ്. അതുകൊണ്ട് ഭാവിയിൽ പ്രസക്തമാകുന്ന ചിന്തകളും കാഴ്ചപ്പാടുകളും ദർശനങ്ങളുമാണ് നമുക്ക് വേണ്ടത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കാലത്തിൽ ജീവിച്ചുകൊണ്ട് അമ്പിൻ്റെയും വില്ലിൻ്റെയും ഭൂതകാലത്തിലേക്ക് തിരിഞ്ഞു നടന്നത് കൊണ്ട് ഒരു നേട്ടവും ഇല്ല. വർത്തമാന കാലത്തെ സത്യങ്ങളെ മനസ്സിലാക്കി ഭാവിയുടെ വെല്ലുവിളികളെ ഏറ്റെടുക്കാൻ ബുദ്ധിയെയും വിവേകത്തെയും സജ്ജമാക്കുകയാണ് വേണ്ടത്.

ലവ് ജിഹാദും 32,000 ൻ്റെ കണക്കും

ലവ് ജിഹാദിന് സംഘടനയോ ഭാരവാഹികളോ മിനിറ്റ്സ് ബുക്കോ ഒന്നും ഇല്ല. അതുകൊണ്ട് ലവ് ജിഹാദ് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നും, ഇല്ലേ ഇന്ന് ചോദിച്ചാൽ ഉണ്ട് എന്നും പറയേണ്ടി വരും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതും അല്ല. പണ്ട് നാട്ടിൽ ഒരു ജിഹാദിൻ്റെ കഥ പറഞ്ഞ് ഞങ്ങൾ ചിരിക്കുമായിരുന്നു. ആ കഥ ഇങ്ങനെ:

നെല്ല് കച്ചവടക്കാരൻ ഒരു മാപ്പിള അവിൽ ഇടിക്കാൻ നെല്ലിന് പതിവായി പീടികയിൽ വന്നിരുന്ന ഒരു ഹിന്ദു യുവതിയെ മൂന്നാം കെട്ട് കെട്ടി ബീവിയാക്കി. അച്ഛൻ കൃഷ്ണൻ ചാറ്റൽ മഴയുള്ള ഒരു ദിവസം കുടയുമെടുത്ത് മകളെ കാണാൻ പോയി. മോളെ കണ്ട് സുഖവിവരം അന്വേഷിച്ച് തിരിച്ചു നടന്ന കൃഷ്ണനെ പുത്തൻ ബീവി പിന്നിൽ നിന്ന് വിളിച്ച്, കിട്ടാ കൊട അങ്ങെടുത്തോ എന്ന് പറഞ്ഞു. കുട വെച്ച് മറന്നു പോയ കൃഷ്ണൻ തല കുനിച്ചുകൊണ്ട് കുടയും എടുത്ത് വീട്ടിലേക്ക് നടന്നു. ഇതാണ് കഥ. അന്നൊക്കെ മുസ്ലീം കുട്ടികൾ പോലും പ്രായമുള്ള ഹിന്ദുക്കളെ പേരാണ് വിളിച്ചിരുന്നത്, അങ്ങനെയാണ് അച്ഛൻ കൃഷ്ണൻ മതം മാറിയ മോൾക്ക് കിട്ടൻ ആയത്.
പ്രേമിക്കുക കല്യാണം കഴിക്കുക മതം മാറ്റുക ഇങ്ങനെ മതത്തിലേക്ക് ആളെ കൂട്ടുന്നതിനാണ് ലവ് ജിഹാദ് എന്ന പേര് വന്നത്. അപ്പോൾ അന്ന് എൻ്റെ നാട്ടിലെ കൃഷ്ണൻ്റെ മകൾ മുതൽ ഇന്ന് വരെ എത്ര പേരെ കേരളത്തിൽ മതം മാറ്റിയിരിക്കും. കണക്ക് നോക്കിയാൽ 32,000 ഒന്നുമായിരിക്കില്ല. വിവരാവകാശ നിയമപ്രകാരം കിട്ടിയ കണക്കാണ് ഈ 32,000 എന്നാണത്രെ കേരള സ്റ്റോറിയുടെ നിർമ്മാതാക്കൾ പറയുന്നത്. മാധവിക്കുട്ടി എന്ന മലയാളത്തിൻ്റെ പ്രിയങ്കരിയായ കവയിത്രി തന്നെ ഈ ലവ് ജിഹാദിൻ്റെ ഇരയായിരുന്നില്ലേ? പ്രണയാർദ്രമായ മനസ്സിൻ്റെ ഉടമയായിരുന്ന അവരെ ലവ് ജിഹാദിൽ പെടുത്തി വഞ്ചിക്കുകയല്ലേ ചെയ്തത്. പിന്നീട് അവർക്ക് സ്വന്തം പൈതൃകത്തിലേക്ക് തിരിച്ചു വരാനും പറ്റിയില്ല. ചുറ്റും കാവൽ നിൽക്കുകയായിരുന്നല്ലോ ജിഹാദി കാവലാളുകൾ. മരണപ്പെട്ടപ്പോൾ മൃതദേഹത്തിന് പോലും കാവൽ. എത്ര ദു:ഖം കടിച്ചിറക്കിയിട്ടായിരിക്കും ആ അനുപമ സാഹിത്യകാരി മരണത്തിന് കീഴടങ്ങിയിരിക്കുക.
ലവ് ജിഹാദ് ഒരു സാമൂഹ്യപ്രശ്നം ആയി കേരളത്തിൽ നീറിപ്പുകയാൻ തുടങ്ങിയിട്ട് കാലമേറെയായി. പക്ഷെ ലവ് ജിഹാദ് എന്ന് മിണ്ടാൻ പാടില്ല. ഹിന്ദുക്കളും കൃസ്ത്യാനികളും ഇത് സഹിച്ചോളണം. സ്വന്തം മകളെ, സഹോദരിയെ ലവ് ജിഹാദിന് ഇരയാക്കിക്കൊടുത്തോളണം. മറുത്തൊന്നും മിണ്ടരുത്. ലവ് ജിഹാദിനെ കരുതിയിരിക്കണം എന്ന് സ്വന്തം സമൂഹത്തോട് പറഞ്ഞ ബിഷപ്പിനെതിരെ എന്തൊരു കടന്നാക്രമണം ആണ് നടത്തിയത്. മുസ്ലീങ്ങൾക്കും കോൺഗ്രസ്സുകാർക്കും മാർക്സിസ്റ്റുകാർക്കും ലവ് ജിഹാദ് എന്ന് കേൾക്കുമ്പോൾ ചൊറിഞ്ഞു കയറുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരൻ്റെ മകൾ ലവ് ജിഹാദിന് ഇരയായപ്പോൾ കരയുന്ന ആ അച്ഛനോട് മാർക്സിസ്റ്റ് കോൺഗ്രസ്സ് മതേതരർ പറഞ്ഞത് നീ നിൻ്റെ മകളെ വളർത്തിയില്ലേ അവൾക്ക് പ്രായപൂർത്തിയായില്ലേ ഇനി അവൾ തോന്നിയ പോലെ പോകും മിണ്ടരുത് എന്നാണ്.
മൂന്ന് തട്ടമിട്ട യുവതികൾക്ക് നടുവിൽ തട്ടമിടാത്ത ഒരു ഹിന്ദു പെൺകുട്ടി, പിന്നെ ആ ഹിന്ദു പെൺകുട്ടി തട്ടമിട്ട് മുസ്ലീം വരനെ നിക്കാഹ് ചെയ്യുന്നു. ഇക്കഴിഞ്ഞ ദിവസം കണ്ട ഫോട്ടോ ആണ്. ഈ ഫോട്ടോ പെൺമക്കൾ ഉള്ള ഹിന്ദു കൃസ്ത്യൻ കുടുംബങ്ങളിൽ ആശങ്ക ഉണ്ടാക്കില്ലേ? വല വീശുകയാണ്, മസ്തിഷ്ക്ക പ്രക്ഷാളനം ചെയ്യുകയാണ് എന്നിട്ട് കല്യാണം കഴിച്ച് മതം മാറ്റുകയാണ്. ഈ സംഗതിക്കാണ് ആരോ ലവ് ജിഹാദ് എന്ന് പേരിട്ടത്. ഈ ആശങ്ക പങ്ക് വെക്കുമ്പോൾ ചോദിക്കുകയാണ് ലവ് ജിഹാദിന് തെളിവുണ്ടോ എന്ന്. എങ്ങനെ തെളിവ് കൊടുക്കാനാണ്. ഇരയാക്കപ്പെടുന്ന പെണ്ണ് പോലും അറിയുന്നില്ലല്ലോ ഞാൻ ലവ് ജിഹാദിൻ്റെ ഇരായാകാൻ പോകുകയാണെന്ന്. പ്രായത്തിൻ്റെ അപക്വത മൂലം പ്രണയത്തിൽ പെട്ടുപോവുകയാണ് പെൺകുട്ടികൾ. പക്ഷെ പ്രണയം നടിച്ച് വശത്താക്കുന്ന യുവാവ് മനസ്സിൽ ഉറപ്പിക്കുന്നു ഇവളെ ഞാൻ എൻ്റെ മതത്തിന് മുതൽക്കൂട്ടും എന്ന്. ആ യുവാവിൻ്റെ മനസ്സിലുള്ള പ്ലാൻ ആണ് ലവ് ജിഹാദ്. അതിനെങ്ങനെ തെളിവ് കൊടുക്കാനാണ്. മാനുഷിക പ്രേമം ആയിരുന്നെങ്കിൽ എന്തിന് മതം മാറ്റണം. പ്രേമത്തിൽ മതം കയറ്റിയാൽ അതെന്ത് പ്രേമമാണ്. അത് ചതിയല്ലേ.
ഇത് ഒരു മാതിരി അധിനിവേശം തന്നെയല്ലേ? മതം വ്യാപിപ്പിക്കൽ എന്ന അധിനിവേശം. അതിൽ മറ്റുള്ളവർക്ക് ആശങ്കപ്പെടാൻ പോലും അവകാശമില്ല എന്ന് പറയുന്നത് എന്ത് തരം മതേതരത്വവും മതസൗഹാർദ്ധവുമാണ്. മത സൗഹാർദ്ധം വേണമെങ്കിൽ കല്യാണം കഴിക്കുന്ന മുസ്ലീം വരൻ്റെ കൂടെ വധുവായ ഹിന്ദു/കൃസ്ത്യൻ യുവതിക്ക് മതം മാറാതെ ഒന്നിച്ച് ജീവിയ്ക്കാൻ കഴിയണ്ടേ? അത് പറ്റില്ല. മതം മാറലും തട്ടമിടീക്കലും ഒപ്പം മതസൗഹാർദ്ദവും നിർബ്ബന്ധമാണ്. വിട്ടുവീഴ്ചയില്ലാത്ത മതനിർബന്ധങ്ങളും മതസൗഹാർദ്ധവും ഒരു ബഹുസ്വര സമൂഹത്തിൽ എങ്ങനെ സാധ്യമാകും?
മതപരിവർത്തനം നിയമം മൂലം നിരോധിക്കാനും ജനാധിപത്യത്തിൽ സാധ്യമല്ല. അതുകൊണ്ട് ലവ് ജിഹാദ് എന്ന പ്രതിഭാസം പല കുടുംബങ്ങളിലും അശാന്തിയും നിരന്തര കണ്ണീരും ഉണ്ടാക്കുന്ന സംഗതിയാണ്. പെൺമക്കൾ ഉള്ള രക്ഷിതാക്കൾ അവരുടെ മക്കളുടെ കൂട്ടുകാരികൾ ആരൊക്കെയാണ് എന്ന് നിരീക്ഷിക്കാൻ പ്രേരിപ്പിക്കുന്നതാണ് കേരള സ്റ്റോറി എന്ന സിനിമ. ആ സിനിമയോടുള്ള എതിർപ്പിന് കാരണവും ആ പ്രേരണ തന്നെ. പക്ഷെ ആ എതിർപ്പ് തന്നെ മറ്റുള്ളവർക്ക് സ്വീകാര്യമാകുന്നതിനും കാരണമാകുന്നു. കേരള സ്റ്റോറി അതുകൊണ്ട് തന്നെ വൻ വിജയം ആകാനാണ് പോകുന്നത്. #TheKeralaStory

ഏകീകൃത സിവിൽ നിയമം വരുന്നു, സാഗതം ചെയ്യാം നമുക്ക് ..


കോൺഗ്രസ്സ് പാർട്ടിയുടെ ശവപ്പെട്ടിയിൽ അടിക്കാനുള്ള അവസാനത്തെ ആണിയും അണിയറയിൽ തയ്യാറാവുകയാണ്. അതാണ് യൂനിഫോം സിവിൽ കോഡ്. അതൊരു ബിൽ ആയി അവതരിപ്പിച്ച് പാർലമെൻ്റിൽ പാസ്സാക്കിയെടുക്കാനാണ് ബെ.ജെ.പി. ഉദ്ദേശികുന്നത്. അങ്ങനെ അടുത്ത പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ മുഖ്യ ചർച്ചാവിഷയം ഏകീകൃത സിവിൽ നിയമം ആയിരിക്കും. അതോടെ രാജ്യത്തെ കോൺഗ്രസ്സുകാർക്ക് ഹാലിളകും. മാർക്സിസ്റ്റുകാർക്ക് എന്ത് ഇളകിയാലും ആ ഇളക്കം കേരളം എന്ന ഇട്ടാവട്ടത്തിൽ മാത്രമല്ലേ ഉണ്ടാകൂ. അല്ലെങ്കിലും കേരളത്തിലെ 20 പാർലമെൻ്റ് സീറ്റുകളും ശരീയത്തിന് അനുകൂലമായിരിക്കും. തൃശൂരിൽ ജയിക്കും എന്ന് ബി.ജെ.പി.ക്കാർ പ്രതീക്ഷ വയ്ക്കുന്നുണ്ട്. അത് കണ്ട് കൊണ്ട് അറിയണം. എന്തായാലും ഇക്കാര്യത്തിൽ സി.പി.എമ്മിന് ഒന്നും സംഭവിക്കാനില്ല. പക്ഷെ കോൺഗ്രസ്സുകാർ ശരീയത്തിന് അനുകൂലമായി തെരുവിൽ ഇറങ്ങുന്നതോടെ ആ പാർട്ടി രാജ്യത്ത് നിന്ന് തുടച്ചു നീക്കപ്പെടാൻ പോവുകയാണ്.

ഏകീകൃത സിവിൽ നിയമത്തെ മഹാഭൂരിപക്ഷം ഹിന്ദുക്കളും കൃസ്ത്യാനികളും പിന്നെ എല്ലാ പുരോഗമന ചിന്തകരും അംഗീകരിക്കും. കൂടാതെ അത് നടപ്പാക്കണം എന്ന് ഭരണഘടനയുടെ മാർഗ്ഗനിർദ്ദേശക തത്വങ്ങളിൽ എഴുതി വെക്കുകയും സുപ്രീം കോടതി അക്കാര്യം കേന്ദ്രസർക്കാരിനെ ഓർമ്മപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2014 ലും 2019 ലും ഈ നിയമം നടപ്പാക്കും എന്ന് ബി.ജെ.പി. വാഗ്ദാനം ചെയ്തതാണ്. ഇനി വാഗ്ദാനമില്ല. ഏകീകൃത സിവിൽ കോഡ് പാർലമെൻ്റിൽ അവതരിപ്പിച്ചിട്ടാണ് 2024 ലെ തെരഞ്ഞെടുപ്പിനെ ബി.ജെ.പി. നേരിടുക. അതോടെ ദേശവിരുദ്ധർ പേടിക്കുന്ന മൂന്നിൽ രണ്ട് ഭൂരിപക്ഷം ബി.ജെ.പി.ക്ക് കിട്ടുകയും കോൺഗ്രസ്സ് ഇല്ലാതാവുകയും ചെയ്യും. ഏകീകൃത സിവിൽ നിയമത്തെ അനുകൂലിക്കുകയാണെങ്കിൽ കോൺഗ്രസ്സിന് പിടിച്ചു നിൽക്കാൻ പറ്റും. പക്ഷെ മുസ്ലീങ്ങളെ സുഖിപ്പിക്കുക എന്ന അജണ്ടയല്ലാതെ മറ്റൊരു നിലപാടും ഇല്ലാത്ത കോൺഗ്രസ്സിന് അത് കഴിയില്ല.
ഇന്ത്യ ഒരു മതേതര രാജ്യമാണ്. ഈ രാജ്യത്ത് എല്ലാ പൗരന്മാർക്കും ഒരൊറ്റ സിവിൽ ക്രിമിനൽ നിയമങ്ങൾ മാത്രമേ പറ്റൂ. പക്ഷെ ഈ മതേതരത്വം നടപ്പാക്കാൻ സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നു. അതും ബി.ജെ.പി. ഒരൊറ്റ പാർട്ടി എന്ന നിലയിൽ വളർന്നു വരികയും ആരെയും ആശ്രയിക്കാതെ ഭരിക്കാൻ കഴിയും എന്ന നിലയിൽ ജനപിന്തുണ ആർജ്ജിച്ചത് കൊണ്ട് മാത്രം. കോൺഗ്രസ്സ് എന്ന മുസ്ലീം പ്രീണന, ഹിന്ദു വിരുദ്ധ പാർട്ടിയാണ് ഇപ്പോഴും ഭരിക്കുന്നതെങ്കിൽ ഈ നിയമത്തെ പറ്റി സംസാരിക്കാൻ പോലും കഴിയില്ലായിരുന്നു. ശരീയത്ത് ഇല്ലാതെ ജീവിയ്ക്കാൻ കഴിയില്ല എന്ന കടുത്ത നിലപാടുള്ള മുസ്ലീങ്ങൾക്ക് ഇന്ത്യ വിട്ട് പോകേണ്ടി വരും. കോൺഗ്രസ്സുകാർ എവിടെ പോകും എന്നറിയില്ല. ഇവിടെ എല്ലാ പൗരന്മാരും ഒരൊറ്റ നിയമം അനുസരിച്ച് ജീവിയ്‌ക്കേണ്ടി വരും.
എന്താണ് ഈ ശരീയത്ത് നിയമം? അത് ആറാം നൂറ്റാണ്ടിൽ മുഹമ്മദ് നബി എന്ന ഭരണാധികാരി അറേബ്യയിൽ സ്വേച്ഛാപരമായി നടപ്പാക്കിയതാണ്. ആ പ്രാകൃത നിയമത്തിന് ഈ ആധുനിക കാലത്ത് ഇന്ത്യയിൽ എന്ത് പ്രസക്തിയാണുള്ളത് എന്ന് ചിന്തിക്കാൻ കോൺഗ്രസ്സുകാർക്ക് കഴിയണ്ടേ? ശരീയത്ത് എന്നാൽ അള്ളാ ഇറക്കി തന്ന നിയമം ആണെന്ന് മുസ്ലീങ്ങൾ അവകാശപ്പെടുന്നുണ്ട്. ആ അവകാശവാദം മുസ്ലീങ്ങളും കോൺഗ്രസ്സുകാരും അല്ലാതെ മറ്റൊരാളും മുഖവിലയ്ക്ക് എടുക്കുകയില്ല. ഇനി ആരാണ് ഈ അള്ളാ എന്നറിയണ്ടേ? ആറാം നൂറ്റാണ്ടിൽ അറേബ്യയിൽ അനേകം ഗോത്രങ്ങളും ഓരോ ഗോത്രത്തിനും ആരാധിക്കാൻ ഓരോ ഗോത്ര ദേവനും ഉണ്ടായിരുന്നു. അങ്ങനെ മുഹമ്മദിൻ്റെ ഗോത്രം ആരാധിച്ചിരുന്ന ദേവൻ ആയിരുന്നു അള്ളാ. മുഹമ്മദ് അറേബ്യയിൽ അധികാരം കൈക്കലാക്കിയപ്പോൾ മറ്റെല്ലാ ഗോത്രദേവന്മാരെയും ആരാധിക്കുന്നത് നിരോധിച്ചു. എൻ്റെ ഗോത്രദേവൻ ആയ അള്ളാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന് ഉത്തരവിറക്കി. ഇത് ചരിത്രത്തിലെ ഒരു യാദൃച്ഛിക സംഭവം മാത്രമാണ്. മുഹമ്മദിന് പകരം മറ്റൊരു ഗോത്രക്കാരൻ ആയിരുന്നു അധികാരം പിടിച്ചതെങ്കിൽ ആ ഗോത്രക്കാരൻ്റെ ദേവൻ ആരാധിക്കപ്പെടുമായിരുന്നു. സാർവ്വലൗകികമായ ദൈവം എന്ന സങ്കല്പവുമായി അള്ളാഹുവിന് ഒരു ബന്ധവും ഇല്ല.
കോൺഗ്രസ്സുകാരും ഫെയിക്ക് മതേതരവാദികളും എന്തിനാണ് ആറാം നൂറ്റാണ്ടിലെ പ്രാകൃത വിശ്വാസങ്ങളെ ഇത്രമാത്രം താലോലിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. എന്തായാലും നമുക്ക് നമ്മുടെ ഹൈന്ദവ സംസ്ക്കാരത്തെ ആധുനിക വിജ്ഞാനവുമായി സമന്വയിപ്പിച്ച് പരിപോഷിപ്പിക്കേണ്ടതുണ്ട്. ഹിന്ദു എന്നാൽ ഇന്ത്യയിൽ ജനിച്ച ഓരോ ഇന്ത്യൻ പൗരൻ്റെയും വിളിപ്പേര് ആണെന്ന് ആറെസ്സെസ്സും ബി.ജെ.പി.യും ആവർത്തിച്ച് പറയുന്നുണ്ട്. എല്ലാ മതക്കാരും ഹിന്ദു എന്ന സംജ്ഞയിൽ വരും. പക്ഷെ ആ ഹിന്ദു വേറെ ബി.ജെ.പി.യുടെയും ആറെസ്സെസ്സിൻ്റെയും ഹിന്ദു വേറെ എന്ന് മുസ്ലീങ്ങളും കോൺഗ്രസ്സുകാരും പറയുന്നുണ്ട്. അങ്ങനെയൊരു പ്രത്യേക ഹിന്ദു ഇവിടെയില്ല. ബി.ജെ.പി.യും ആർ.എസ്.എസ്സും ഇവിടെയുള്ള ഹൈന്ദവ സംസ്ക്കാരവും ദേശീയതയും സംരക്ഷിക്കാനും , ഹൈന്ദവതക്കെതിരെയുള്ള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനുമാണ് നിലകൊള്ളുന്നത് എന്നത് നേരാണ്. അത് മുസ്ലീങ്ങൾക്കും കോൺഗ്രസ്സുകാർക്കും സഹിക്കുന്നില്ലെങ്കിൽ സഹിച്ചേ പറ്റൂ എന്ന് പറയാതിരിക്കാൻ കഴിയില്ല. അതുകൊണ്ട് ഏകീകൃത സിവിൽ നിയമം വരട്ടെ, അതിനെതിരെ തെരുവിൽ നിലവിളിക്കാൻ പോകുന്ന കോൺഗ്രസ്സുകാരെയോർത്ത് നമുക്ക് സഹതപിക്കാം.

വിരുദ്ധാഹാരം വിഷമോ?

പഴയ വിശ്വാസങ്ങൾ ആളുകളെ വല്ലാതെ തെറ്റിദ്ധരിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്നുണ്ട്. പണ്ടത്തെ വിശ്വാസങ്ങൾ പലതും ശരിയല്ലെന്നും അവയൊക്കെ അന്നത്തെ ഊഹങ്ങളും അനുമാനങ്ങളും ആണെന്നും ഇന്ന് അവയെ പറ്റി കാര്യകാരണ സഹിതം വിശദീകരിക്കുന്ന അറിവുകൾ സയൻസിൽ ഉണ്ടെന്നും മനസ്സിലാക്കേണ്ടതുണ്ട്. സയൻസ് എന്ന് പറയുന്നത് പ്രകൃതിയിലും പ്രപഞ്ചത്തിലും നടക്കുന്ന പ്രതിഭാസങ്ങളുടെ കാര്യകാരണങ്ങളുടെ കണ്ടെത്തലാണ്. തെളിയിക്കപ്പെട്ട വിവരങ്ങളാണ് സയൻസിൽ ഉള്ളത്. എന്നാൽ വിശ്വാസങ്ങളിൽ തെളിയിക്കപ്പെട്ട വിവരങ്ങൾ ഒന്നുമില്ല എന്ന് പറയേണ്ടി വരും.

അങ്ങനെയുള്ള വിശ്വാസങ്ങളിൽ ഒന്നാണ് വിരുദ്ധാഹാരം എന്നത്. ഈ വിശ്വാസപ്രകാരം ചില ആഹാരങ്ങൾ ഒരുമിച്ച് കഴിച്ചാൽ അത് വിഷം ആവുകയും ആ വിഷം ശരീരത്തിൽ കെട്ടിക്കിടന്ന് രോഗങ്ങളായി പുറത്ത് വരികയും ചെയ്യുന്നു. ഈ അന്ധവിശ്വാസത്തിൻ്റെ കാരണം എന്താണ് ആഹാരത്തിൻ്റെ ദഹനം എന്ന് മനസ്സിലാക്കാത്തത് കൊണ്ടാണ്. ആദ്യമായി മനസ്സിലാക്കേണ്ടത് വായ മുതൽ ഗുദം വരെയുള്ള ദഹന നാള (digestive tract) ത്തിൻ്റെ ഉൾഭാഗം ശരീരത്തിൻ്റെ അകമല്ല പുറംഭാഗമാണ് എന്നതാണ്. അതായത് ശരീരത്തിൽ കൂടി കടന്നു പോകുന്ന ഒരു കുഴൽ ആണിത്. ഇതിൻ്റെ രണ്ടറ്റവും പുറത്തേക്കാണ് തുറന്നിരിക്കുന്നത്. (ചിത്രം നോക്കുക) നമ്മൾ കഴിക്കുന്ന ആഹാരം ശരീരത്തിൻ്റെ അകത്ത് കടക്കുന്നത് ഈ ദഹനനാളത്തിൻ്റെ ഒരു ഭാഗമായ ചെറുകുടലിൽ ഉള്ള നേരിയ സുഷിരങ്ങളിൽ കൂടിയാണ്.
ഇങ്ങനെ ചെറുകുടലിലെ ഭിത്തിയിലുള്ള സുഷിരങ്ങളിൽ കൂടി കടക്കണമെങ്കിൽ ആഹാരം വിഘടിക്കപ്പെടേണ്ടതുണ്ട്. ആ പ്രക്രിയയെ ആണ് ദഹിക്കൽ അഥവാ ദഹനം എന്ന് പറയുന്നത്. ഓരോ ആഹാരപദാർത്ഥവും ദഹിക്കാൻ ഓരോ തരം എൻസൈമുകൾ ശരീരത്തിലെ അതാത് ഗ്രന്ഥികൾ സ്രവിക്കുന്നു. നമ്മൾ ആഹാരം ചവയ്ക്കുമ്പോൾ തന്നെ വായയിൽ വെച്ച് ഈ ദഹന പ്രക്രിയ തുടങ്ങുന്നു. പിന്നീട് ആമാശയവും കടന്ന് ചെറുകുടലിൽ എത്തുമ്പോൾ ദഹനം പൂർത്തിയായി അവിടെ വെച്ച് സുഷിരങ്ങൾ വഴി രക്തത്തിലാണ് ചേരുന്നത്. നമ്മൾ കഴിക്കുന്ന ആഹാരത്തിലെ കാർബോഹൈഡ്രേറ്റ് അഥവാ അന്നജം, പ്രോട്ടീൻ, കൊഴുപ്പ് ഇതൊന്നും നേരിട്ട് രക്തത്തിൽ കലരാൻ പാടില്ല.
എന്ത് കഴിച്ചാലും ഭക്ഷണത്തിൽ കൂടി നമ്മുടെ ശരീരത്തിനു കിട്ടുന്നത് അന്നജം, പ്രോട്ടീൻ, കൊഴുപ്പ്. വൈറ്റമിനുകൾ, ധാതുലവണങ്ങൾ, വെള്ളം എന്നിങ്ങനെ ആറ് ഘടകങ്ങൾ മാത്രമാണ്. അതായത് ഈ ആറ് ഘടകങ്ങൾ മാത്രമാണ് ശരീരത്തിന് വേണ്ടത്. ഇതിൽ മൂന്ന് ഘടകങ്ങൾ അന്നജം, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ നേരിട്ട് രക്തത്തിൽ കലരാൻ പാടില്ല എന്ന് പറഞ്ഞല്ലോ. അന്നജം ഗ്ലൂക്കോസ് ആയും പ്രോട്ടീൻ അമിനോ ആസിഡുകളായും കൊഴുപ്പ് ഫാറ്റി ആസിഡുകളായും വിഘടിക്കപ്പെട്ടാണ് രക്തത്തിൽ കലരുന്നത്. അതായത് എന്ത് കഴിച്ചാലും ശരീരത്തിൽ കടക്കുന്നത് ഗ്ലൂക്കോസ് , അമിനോ ആസിഡ്സ് , ഫാറ്റി ആസിഡ് , വിവിധ വൈറ്റമിനുകൾ, മിനറൽസ് ആൻഡ് സാൾട്ട്സ്, വെള്ളം എന്നിവ മാത്രമാണ്.
കഴിക്കുന്ന എന്തും ആമാശയത്തിൽ വെച്ച് ഒരു മിശ്രിതം ആയിട്ടാണ് താഴോട്ട് ചെറുകുടലിൽ എത്തുന്നത്. അതൊക്കെ ദഹിച്ച് ഗ്ലൂക്കോസും അമിനോ ആസിഡുകളും ഫാറ്റി ആസിഡും ആയി രക്തത്തിൽ കലരുമ്പോൾ ഇത് മാംസത്തിൽ നിന്നാണോ അരിയിൽ നിന്നാണോ പരിപ്പിൽ നിന്നാണോ പാലിൽ നിന്നാണോ മുട്ടയിൽ നിന്നാണോ തൈരിൽ നിന്നാണോ എന്നൊന്നും ശരീരത്തിന് അറിയില്ല. അതുകൊണ്ടാണ് പറയുന്നത് വിരുദ്ധാഹാരം എന്നൊന്നില്ല. ഒന്നും ശരീരത്തിൽ കെട്ടിക്കിടക്കുകയും ഇല്ല. കാരണം രക്തം ഓരോ സെക്കൻ്റിലും ശുദ്ധീകരിക്കപ്പെടുകയും അനാവശ്യമായവ അപ്പപ്പോൾ പുറന്തള്ളുകയും ചെയ്യുന്നുണ്ട്. ഒരു വിഷവും ശരീരത്തിൽ നിൽക്കില്ല. അതിനാണ് നമ്മുടെ കിഡ്നിയും ലിവറും ഒക്കെ സദാ ജാഗരൂഗതയോടെ പ്രവർത്തിക്കുന്നത്.
ഇത്രയും പറഞ്ഞ സ്ഥിതിക്ക് കൊളസ്ട്രോളിനെ പറ്റിയും രണ്ട് വാക്ക് പറയാം. ഡോക്ടർമാർക്കിടയിൽ ഇപ്പോഴും ഉള്ള അന്ധവിശ്വാസമാണ് നല്ലതും ചീത്തയും എന്ന് രണ്ട് തരം കൊളസ്ട്രോൾ ഉണ്ട് എന്നത്. അത് തെറ്റാണ് കൊളസ്ട്രോൾ ഒന്നേയുള്ളൂ. അത് കൊഴുപ്പല്ല. കൊഴുപ്പ് പോലത്തെ പദാർത്ഥമാണ്. മാംസാഹാരത്തിൽ മാത്രമേ കൊളസ്ട്രോൾ ഉള്ളൂ. അത് ദഹിക്കാനൊന്നുമില്ല. കൊളസ്ട്രോൾ നേരിട്ട് രക്തത്തിൽ കലരുകയാണ്. കൊളസ്ട്രോൾ ശരീരത്തിൻ്റെ വിവിധ ആവശ്യങ്ങൾക്ക് അനിവാര്യമാണ്. പ്രത്യേകിച്ച് പുതിയ കോശങ്ങൾ ഉണ്ടാകാൻ. നിങ്ങൾ മാംസാഹാരം ഒന്നും കഴിച്ചില്ലെങ്കിലും, ലിവർ ആവശ്യമുള്ള കൊളസ്ട്രോൾ നിർമ്മിക്കും. അതായത് ഗ്ലൂക്കോസ് കൊണ്ട് തന്നെ ലിവർ കൊളസ്ട്രോൾ ഉണ്ടാക്കിക്കോളും. HDL , LDL എന്ന് പറയുന്നത് കൊളസ്ട്രോൾ അല്ല, രക്തത്തിൽ കൂടി കോശങ്ങളിലേക്ക് കൊളസ്ട്രോൾ വഹിച്ചു കൊണ്ട് പോകുന്ന പായ്ക്കറ്റുകളാണ് അവ . കോളസ്ട്രോൾ ഒരിക്കലും അധികമോ കുറവോ ആകില്ല. ഇതിനെ പറ്റി മറ്റൊരു പോസ്റ്റിൽ എഴുതിയത് കൊണ്ട് ഇവിടെ ആവർത്തിക്കുന്നില്ല. അന്ധവിശ്വാസങ്ങൾ അകറ്റാൻ സയൻസ് മാത്രം. അതുകൊണ്ട് ചിലർ സയൻസിനെ വെറുക്കുന്നത് കഷ്ടമാണ്.

ത്രിപുര നൽകുന്ന പാഠം

ഹിന്ദുത്വ-വർഗ്ഗീയ-ഫാസിസം-ശൂലം ഗർഭിണി പോലുള്ള ക്ലീഷേകൾ കൊണ്ടൊന്നും കോൺഗ്രസ്സ് അടക്കമുള്ള വ്യാജമതേതര പാർട്ടികൾക്ക് ബി.ജെ.പി.യെ ഇന്ത്യയിൽ പരാജയപ്പെടുത്താൻ കഴിയില്ല. ഹിന്ദുത്വത്തിൽ വർഗ്ഗീയതയില്ല എന്ന തിരിച്ചറിവ് കൊണ്ടാണ് വടക്ക് കിഴക്കൻ മേഖലകളിൽ പോലും ബി.ജെ.പി.ക്ക് സ്വീകാര്യത ഏറുന്നത്. ജനങ്ങൾ ബി.ജെ.പി. ഭരണത്തെ വിലയിരുത്തുന്നുണ്ട്. ഒരു ഫാസിസവും വർഗ്ഗീയതയും കഴിഞ്ഞ ഒൻപത് വർഷത്തെ മോദി ഭരണത്തിൽ ജനങ്ങൾക്ക് കാണാൻ കഴിയുന്നില്ല. കേന്ദ്രത്തിൽ അഴിമതിയും ആർക്കും ആരോപിക്കാൻ കഴിയുന്നില്ല. അതേ സമയം രാജ്യം അഭിവൃദ്ധിയുടെയും വികസനത്തിൻ്റെയും പുരോഗതിയുടെയും പാതയിൽ ആണ് താനും. ഇതൊക്കെ ജനങ്ങൾ കാണുന്നില്ലേ? അവരോട് പോയിട്ട് വർഗ്ഗീയതയും ഫാസിസവും ശൂലവും ഗർഭിണിയും ചാണകവും പറഞ്ഞുകൊണ്ടിരുന്നാൽ ജനങ്ങൾ പൊട്ടന്മാരാണോ? നേരായ രീതിയിൽ പറയാൻ ഒരാശയവും ഇല്ല. കേന്ദ്രസർക്കാരിൽ ഭരണവിരുദ്ധവികാരം ഉണ്ടാക്കാൻ ഒരു അഴിമതിക്കഥയും കിട്ടുന്നില്ല. ആകെയുള്ള കച്ചിത്തുരുമ്പാണ് ഹിന്ദുത്വയും പശുവും ശൂലവും. ഇത് എത്ര നാൾ പറഞ്ഞുകൊണ്ടിരിക്കും? പറയുന്തോറും കോൺഗ്രസ്സ് ഉപ്പ് വെച്ച കലം പോലെയാകും. 

കേരളത്തിൻ്റെ സ്ഥിതി എന്താണ്? കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ഇത്രയും കാലമായി മാറി മാറി ഭരിച്ചതിൻ്റെ ബാക്കിപത്രം എന്നത് ഇവിടെ ജനിക്കുന്ന ആൺകുട്ടികൾക്ക് ഒരു തൊഴിൽ കിട്ടണമെങ്കിൽ നാട് വിട്ട് പോകണം എന്നതാണ്. എൻ്റെ മകന് കേരളത്തിൽ ഒരു ജോലി കിട്ടും എന്ന് ഏതെങ്കിലും രക്ഷിതാവിന് പ്രതീക്ഷിക്കാൻ കഴിയുമോ? കേരളത്തെ ഇമ്മട്ടിൽ നശിപ്പിച്ചത് മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർത്തുന്നതും താങ്ങി നിർത്തുന്നതും കോൺഗ്രസ്സ് പാർട്ടിയാണ്. കോൺഗ്രസ്സുകാരുടെ ഭീരുത്വവും നിഷ്ക്രിയത്വവും ആണ് മാർക്സിസ്റ്റ് പാർട്ടിക്ക് വളം വെച്ചു കൊടുക്കുന്നത്. കേരളത്തിനു പുറത്ത് പോയി ജീവിതം പണയം വെച്ച് പ്രവാസികൾ അയക്കുന്ന പണം കൊണ്ടാണ് കേരളം ജീവിച്ചു പോകുന്നത്. എന്നിട്ട് നമ്പർ വൺ എന്നും സാക്ഷരർ എന്നും പ്രബുദ്ധർ എന്നും മേനി നടിക്കുന്നു. ഇവിടെ ബാംഗ്ലൂരിലുള്ള ഒരു മലയാളി സുഹൃത്ത് എന്നോട് പറഞ്ഞത് കേരളം കരാളം ആണെന്നാണ്. കാരണം കേരളത്തിൽ ആർക്കെങ്കിലും പേടി കൂടാതെ സംസാരിക്കാനോ നടക്കാനോ കഴിയുമോ? ഓരോ മലയാളിയും മാർക്സിസ്റ്റുകാരെ പേടിച്ചിട്ടാണ് കേരളത്തിൽ ജീവിയ്ക്കുന്നത്. ഈ പേടിയാണ് പാർട്ടിഫണ്ടായും അധികാരമായും മാർക്സിസ്റ്റുകാർ കൊയ്തെടുക്കുന്നത്. 

കേരളത്തിനും ഒരു മാറ്റം വേണ്ടേ? കേരളത്തിൽ വ്യവസായം വരണ്ടേ? കേരളത്തിൽ ജനിക്കുന്ന കുട്ടികൾക്ക് നാട്ടിൽ തന്നെ തൊഴിൽ കിട്ടണ്ടേ? കേരളത്തിൽ ആളുകൾക്ക് പേടി കൂടാതെ ജീവിയ്ക്കണ്ടേ? പേടി കൂടാതെ സംസാരിക്കാനും പുറത്തിറങ്ങി നടക്കാനും കഴിയണ്ടേ? മലയാളിയുടെ സ്വതസിദ്ധമായ ഭീരുത്വത്തിൽ നിന്ന് മോചനം വേണ്ടേ? കേരളം ഒരു വൃദ്ധസദനം ആയി മാറാതിരിക്കണ്ടേ? അടച്ചിട്ട വീടുകളിൽ ജീവിതം തളിരിടണ്ടേ? ഇതൊക്കെ വേണമെങ്കിൽ കേരളവും ബി.ജെ.പി.യെ പരീക്ഷിക്കണം. കേരളം ബി.ജെ.പി.ക്ക് ബാലികേറാമല ഒന്നുമല്ല. അതിനു ആദ്യമായി ജനങ്ങളുടെ പേടി മാറ്റുകയാണ് വേണ്ടത്. ഇതൊക്കെ പറഞ്ഞുകൊണ്ട് കേരളത്തിലെ ബി.ജെ,പി. നേതൃത്വത്തിനു എന്തുകൊണ്ട് തിരുവനന്തപുരം മുതൽ കാസർക്കോട് വരെ ഒരു പദയാത്ര നടത്തിക്കൂടാ? വേണമെങ്കിൽ ആ പദയാത്രയിൽ ഞാനും പങ്കെടുക്കാം. ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ഞാൻ സംസാരിക്കാം. എനിക്ക് ബി.ജെ.പി.യിൽ അംഗത്വമോ പദവിയോ ഒന്നും വേണ്ട. കാര്യം പറഞ്ഞാൽ ജനങ്ങൾക്ക് മനസ്സിലാകുകയും അവരത് അംഗീകരിക്കുകയും ചെയ്യും എന്ന് എനിക്കുറപ്പുണ്ട്. 

അടുത്ത പാർലമെൻ്റ് തെരഞ്ഞെടുപ്പിലും മോദി തന്നെയാണ് പൂർവ്വാധികം ഭൂരിപക്ഷത്തോടെ വിജയിച്ച് കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ പോകുന്നത്. അപ്പോഴും അധികാരത്തിൻ്റെ ശീതളച്ഛായയിൽ രാജ്യത്ത് യാതൊരു ഹിന്ദുത്വ വർഗ്ഗീയതയും ഫാസിസവും ഗർഭിണിശൂലവും ബി.ജെ.പി.സർക്കാർ നടപ്പാക്കാൻ പോകുന്നില്ല. എന്നാലോ കപട മതേതരക്കാർക്ക് അപ്പോഴും ഈ പഴകിപ്പുളിച്ച ക്ലീഷേ മാത്രമേ ബി.ജെ.പി.ക്കെതിരെ പറയാൻ കഴിയുകയുള്ളൂ താനും. അതേ സമയം രാജ്യത്തിൻ്റെ പുരോഗതിയും വികസനവും അഭംഗുരം മുന്നോട്ട് പോയി ഇന്ത്യ ലോകത്തെ നമ്പർ വൺ സാമ്പത്തികശക്തി ആവുകയും ചെയ്യും. ഇത് കേരളത്തിൽ പ്രവർത്തിക്കാനും ജനങ്ങളുടെ പിന്തുണ വർദ്ധിപ്പിക്കാനും അനുകൂലമായ സാഹചര്യം ബി.ജെ.പി.ക്ക് നൽകും. പരമ്പരാഗതശൈലി വിട്ട് ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ജനങ്ങളോട് സംസാരിക്കാൻ ബി.ജെ.പി. പ്രവർത്തകർ തയ്യാറായാൽ മതി. ബി.ജെ.പി.യോട് സഹകരിക്കാൻ മാനസികമായി തയ്യാറുള്ള നിരവധി ആളുകളുണ്ട്. പേടി കൊണ്ടാണ് അവർ പുറത്ത് വരാത്തത്. ആ പേടി മാറ്റാൻ കഴിയണം. അത് കഴിയുക തന്നെ ചെയ്യും. ബി.ജെ.പി,ക്കാർ തയ്യാറുണ്ടോ എന്നത് മാത്രമാണ് ഒരേയൊരു ചോദ്യം.

ജീവിതത്തിനൊരു ലക്ഷ്യം

 നിറയെ പണവും സ്വത്തുക്കളും സമ്പാദിച്ച് വെച്ചാൽ അതൊന്നും ഒരു പ്രായത്തിൽ ആർക്കും ഉതകാൻ പോകുന്നില്ല. ഒരു പ്രായം എന്നാൽ എല്ലാം വിട്ടുകൊടുത്ത് ഒരു കസേരയിൽ ഇരുന്ന് വിദൂരതയിലേക്ക് നോക്കി ഓർമ്മകൾ അയവിറക്കുന്ന ഒരു കാലം എല്ലാവരും അഭിമുഖീകരിക്കേണ്ടി വരുമല്ലോ ആ പ്രായത്തെ കുറിച്ചാണ് പറയുന്നത്. അപ്പോൾ നമുക്ക് ഉതകുക നമ്മുടെ ഓർമ്മകളായിരിക്കും. അതുകൊണ്ട് കുറെ ഓർമ്മകൾ ഇപ്പോഴേ കലക്റ്റ് ചെയ്ത് വെക്കുന്നത് നല്ലതാണ്. ഭാര്യയെയും മക്കളെയും കൂട്ടി യാത്രകൾ ചെയ്യുക. അത് മക്കൾക്കും നല്ല ഓർമ്മകളായിരിക്കും. ലോകവും മനുഷ്യരും എത്ര സുന്ദരമാണ്.

പണം സമ്പാദിക്കാൻ ഓടുന്നത് വ്യർത്ഥമാണ്. ജീവിതം എന്തെങ്കിലും സമ്പാദിച്ച് കൂട്ടാനുള്ളതല്ല. മക്കളെ ജീവിയ്ക്കാൻ പ്രാപ്തരാക്കിയാൽ മതി. അവർക്ക് വേണ്ടി സമ്പാദിച്ച് കൂട്ടിയാൽ അവർ അതിൻ്റെ മൂല്യം മനസ്സിലാക്കാതെ ധൂർത്തടിക്കുകയാണ് ചെയ്യുക. ആവശ്യത്തിനാണ് പണം സമ്പാദിക്കേണ്ടത്. ആവശ്യം എന്നത് അനാവശ്യമോ ധൂർത്തോ അല്ല. അവനവന് എന്തൊക്കെ ആവശ്യങ്ങൾ എന്ന് നിർണ്ണയിക്കേണ്ടതുണ്ട്. മറ്റുള്ളവർ എന്ത് ചെയ്യുന്നു, എന്തൊക്കെ സമ്പാദിക്കുന്നു എന്നല്ല നോക്കേണ്ടത് അവനവൻ്റെ സൗന്ദര്യബോധത്തെ തൃപ്തിപ്പെടുത്താൻ എന്തൊക്കെ വേണം എന്നാണ് ചിന്തിക്കേണ്ടത്. മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടി ജീവിയ്ക്കരുത്. നേരെ മറിച്ച് മറ്റുളവരെ ബോധ്യപ്പെടുത്താനും, മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് വേവലാതിപ്പെട്ടും ആണ് ഇന്ന് ആളുകൾ ജീവിയ്ക്കുന്നത്. അത് ജീവിതമല്ല. അങ്ങനെ ജീവിച്ചാൽ ഓർക്കാനും ഒന്നും ഉണ്ടാവില്ല.
ജീവിതത്തിനു സ്വയമേവ ഒരു ലക്ഷ്യമോ ഉദ്ദേശമോ ഒന്നും ഇല്ല. എല്ലാവരും വളരെ യാദൃഛികമായി ജനിച്ചു പോകുന്നതാണ്. അതുകൊണ്ട് സ്വന്തം ജീവിതത്തിന് ഒരു ലക്ഷ്യം, ഒരു ഗോൾ അവനവൻ തന്നെ തീരുമാനിച്ചുറപ്പിച്ച് ആ ലക്ഷ്യത്തിലേക്കുള്ള പ്രായണമായിരിക്കണം ജീവിതം. അവനവൻ്റെ കൊക്കിൽ ഒതുങ്ങുന്ന ലക്ഷ്യം മാത്രം മതി. എല്ലാവർക്കും അമേരിക്കൻ പ്രസിഡണ്ട് ആകാൻ കഴിയില്ലല്ലോ. നല്ല മക്കളെ വളർത്തലും നല്ല കുടുംബം നയിക്കലും ഒരു ലക്ഷ്യമാണ്. ഈ ജീവ്തകാലത്തേക്ക് ഒരു ലക്ഷ്യം, അങ്ങനെ ഈ വർഷം ഇന്നതൊക്കെ ചെയ്യും നാളെ ഇന്നത് ചെയ്യും എന്നൊക്കെ ഇന്ന് തീരുമാനിക്കുക. എന്നിട്ട് സമയം പാഴാക്കാതെ, ഒന്നും നീട്ടി വെക്കാതെ എല്ലാം സമയബന്ധിതമായി പൂർണ്ണമായി ചെയ്യുക. അങ്ങനെ ജീവിച്ചാൽ നേരത്തെ പറഞ്ഞ കസേരയിൽ ഇരിക്കുന്ന പ്രായം വളരെ മനോഹരമായിരിക്കും.
സംതൃപ്തിയും സന്തോഷവും സമാധാനവും ആയിരിക്കണം ജീവിതത്തിൻ്റെ പരമമായ ലക്ഷ്യം. അനാവശ്യമായ വിവാദങ്ങളിലോ ഗുലുമാലുകളിലോ പോയി തല വെച്ചു കൊടുക്കേണ്ടതല്ല. നമ്മുടെ ജീവിതം നമ്മുടെ മാത്രം ആവശ്യവും ഉത്തരവാദിത്വവുമാണ്. നമ്മൾ ഈ ലോകത്ത് ഒരു സംഭവമേയല്ല. നമ്മൾ ഇല്ലെങ്കിലും ഈ ലോകത്തിനു ഒന്നും സംഭവിക്കില്ല. നമ്മൾ ഇല്ലെങ്കിലും ഈ ലോകം പതിവ് പോലെ മുന്നോട്ട് പോകും. ഈ ഒരു എളിമ നമ്മുടെ മനസ്സിൽ എപ്പോഴും വേണം. നമ്മൾ ആരേക്കാളും മുന്തിയവരോ വലിയവരോ അല്ല. അത് പോലെ നമ്മെക്കാളും മുന്തിയവരും വലിയവരും ആരുമില്ല. എന്തെങ്കിലും വലിപ്പം ഒരാളിൽ തോന്നുന്നെങ്കിൽ അത് അയാളിൽ സമൂഹം ആരോപിക്കുന്നതാണ്. ജീവിതത്തിൻ്റെ അനിശ്ചിതത്വങ്ങൾ എല്ലാവർക്കും ഒരു പോലെയാണ്, അത് പോലെ ജീവിതാന്ത്യവും. ആരും ജീവിതത്തിൽ നിന്ന് ഒന്നും അധികം എടുക്കുന്നില്ല.
മറ്റുള്ളവരോട് പകയും വിരോധവും വെറുപ്പും വെച്ചു പുലർത്തുമ്പോൾ അത് നമ്മുടെ മനസ്സിനെ തന്നെയാണ് അസ്വസ്ഥമാക്കുക. നമ്മുടെ വെറുപ്പിന് പാത്രമായവർ അതറിയുന്നേയില്ല. അവരപ്പോൾ ഉല്ലസിക്കുകയായിരിക്കും. നമ്മൾ ശത്രുവിനെ ഓർത്ത് വിഷമിക്കുക, ശത്രു അപ്പോൾ ഉല്ലസിക്കുക എന്തൊരു കഷ്ടമാണത്. അതുകൊണ്ട് മനസ്സിൽ ആരെയും ശത്രുക്കളായി പ്രതിഷ്ഠിക്കാതിരിക്കുക. ദ്വേഷ്യവും കോപവും വഴക്കും ഒന്നും നമുക്ക് ഒഴിവാക്കാൻ കഴിയില്ല. പക്ഷെ അതൊക്കെ അപ്പപ്പോൾ ക്ലോസ് ചെയ്യുക. എന്നിട്ട് മനസ്സിനെ ക്ലീയർ ആക്കുക. ഒന്നും ഓർമ്മയിൽ ചുമക്കേണ്ടതില്ല. നല്ല ഓർമ്മകൾ മാത്രം മനസ്സിൽ സൂക്ഷിക്കുക.
പരിണാമപരവും ജനിതകപരവുമായി മൃഗീയ വാസനകളും ചോദനകളും നമ്മൾ എല്ലാവരിലും ഉണ്ട്. നമ്മൾ ശൂന്യതയിൽ നിന്ന് പൊട്ടിമുളച്ചതല്ല. നമ്മൾ ജനിതകത്തുടർച്ചയുടെ ഒരു കണ്ണിയാണ്. അതുകൊണ്ട് നമ്മൾ നമ്മളെ തന്നെ അനവരതം സംസ്ക്കരിക്കുകയും നവീകരിക്കുകയും വേണം. അന്നന്ന് ചെയ്ത തെറ്റുകൾ ഇനി ആവർത്തിക്കില്ല എന്ന് ഉറപ്പ് വരുത്തണം. നല്ല വ്യക്തിത്വം, നല്ല കുടുംബം, നല്ല മക്കൾ, എല്ലാറ്റിലും ലാളിത്യം, എല്ലാറ്റിലും വിനയം എളിമ ഇതൊക്കെ ആരെയാണ് അസൂയപ്പെടുത്താത്തത് അല്ലേ? പണവും ആർഭാടവും ആഡംബരവും കൊണ്ടല്ല നമ്മൾ മറ്റുള്ളവരെ അസൂയപ്പെടുത്തേണ്ടത് മേല്പറഞ്ഞ സൽഗുണങ്ങൾ കൊണ്ടാണ്. അപ്പോൾ ഈ ജീവിതം അതീവമനോഹരവും ആസ്വാദ്യകരവുമായിരിക്കും. ഇക്കാര്യങ്ങൾ കഴിയുമെങ്കിൽ നിങ്ങളും ജീവിതത്തിൽ പകർത്താൻ ശ്രമിക്കുമല്ലോ..