Links

Showing posts with label മകരജ്യോതി. Show all posts
Showing posts with label മകരജ്യോതി. Show all posts

അമര്‍നാഥ് യാത്രയും, മകരജ്യോതിയും പിന്നെ ദേശീയ പണിമുടക്കും !

അമര്‍നാഥ് യാത്രയെ പറ്റി അനൂപിന്റെ extraMalayalam എന്ന ബ്ലോഗില്‍ വിശദമായ ഒരു പോസ്റ്റ് എഴുതിയിട്ടുണ്ട് . അത് വായിക്കുന്നത് അമര്‍നാഥ് തീര്‍ത്ഥാടനത്തെക്കുറിച്ചും അതിന്റെ ചരിത്രപശ്ചാത്തലത്തെക്കുറിച്ചും മനസ്സിലാക്കുന്നതിന് ഉപകരിക്കും . ആ യാത്രയും മകരജ്യോതിയും ദേശിയ പണിമുടക്കും തമ്മില്‍ എന്ത് ബന്ധം എന്ന സംശയം ആര്‍ക്കും ന്യായമായും തോന്നാം . അതിന് മുന്‍പായി താഴെക്കാണുന്ന ഭൈരവന്‍ സമാചാരത്തിന്റെ പുതിയ ലക്കവും ഒന്ന് നോക്കുന്നത് നന്നായിരിക്കും .


(ഇമേജില്‍ ക്ലിക്കിയാല്‍ വലുപ്പത്തില്‍ വായിക്കാം)

ഇക്കഴിഞ്ഞ മെയ് 27 ന് പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയും ഇതോടൊപ്പം കൂട്ടിവായിക്കുക :

“മകരവിളക്ക്‌ മനുഷ്യസൃഷ്ടിയാണെന്ന്‌ ശബരിമല തന്ത്രി കണ്ഠരര്‌ മഹേശ്വരരുടെ ചെറുമകന്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മകരവിളക്കും മകരജ്യോതിയും ഒന്നല്ലെന്നും രാഹുല്‍ പറഞ്ഞു.
തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. മകര ജ്യോതിയും മകര വിളക്കും രണ്ട് വ്യത്യസ്തമായ കാര്യങ്ങളാണ്. ആകാശത്ത്‌ തെളിയുന്ന നക്ഷത്രമാണ്‌ മകരജ്യോതി. എന്നാല്‍ മകരവിളക്ക്‌ മകരജ്യോതി തെളിയുന്ന സമയത്ത്‌ പൊന്നമ്പലമേട്ടില്‍ മനുഷ്യര്‍ പ്രതീകാത്മകമായി തെളിയിക്കുന്ന വിളക്കാണ്‌.

ഈ യാഥാര്‍ത്ഥ്യം എല്ലാവരും മനസിലാക്കണം. ഇക്കാര്യത്തിലുണ്ടായിട്ടുള്ള അനാവശ്യ വിവാദങ്ങളില്‍ വിഷമമുണ്ടെന്നും രാഹുല്‍ പറഞ്ഞു. തെറ്റിദ്ധാരണയാണ്‌ വിവാദത്തിലേക്ക്‌ വഴിവെച്ചതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മകരജ്യോതി മനുഷ്യ നിര്‍മ്മിതമാണെന്ന്‌ കഴിഞ്ഞ ദിവസം ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദേവസ്വംബോര്‍ഡ്‌ മുന്‍ പ്രസിഡന്‍റ് ജി രാമന്‍നായര്‍ സൂചിപ്പിച്ചിരുന്നു.
ശബരിമലയിലെ പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് മകരജ്യോതി. ശബരിമലയില്‍ എല്ലാ പരിപാടികളും പൊലീസിന്റെയും മറ്റും സഹായത്തോടെയാണ്‌ നടക്കുന്നത്‌. അതുപോലെ പൊലീസിന്റെസഹായത്തോടെയുള്ള സംവിധാനമാണ്‌ മകരജ്യോതിയെന്നും രാമന്‍‌നായര്‍ പറഞ്ഞു.”

മനുഷ്യനിര്‍മ്മിതിയാണ് മകരജ്യോതി എന്ന് ബന്ധപ്പെട്ടവര്‍ തന്നെ തുറന്ന് സമ്മതിച്ച നിലക്ക് അടുത്ത മകരവിളക്കും ഇപ്രകാരം കൃത്രിമമായി സൃഷ്ടിച്ച് ഭക്തന്മാരെ പറ്റിക്കാന്‍ ഇടത് പക്ഷ സര്‍ക്കാര്‍ തുനിയുമോ എന്നും മകരവിളക്ക് ആളുകള്‍ കത്തിച്ച് കാണിക്കുന്നതാണെന്ന് വ്യക്തമായ സ്ഥിതിക്ക് അടുത്ത വര്‍ഷവും ഈ കൃത്രിമദീപം കണ്ട് സായൂജ്യമടയാന്‍ ഭക്തര്‍ ഉത്സാഹം കാട്ടുമോ എന്നതും കണ്ടറിയാനിരിക്കുന്നതേയുള്ളൂ . ഒരു കാര്യം വ്യക്തമാണ് ശാസ്ത്രവും മനുഷ്യസമൂഹവും വിപരീതദിശകളിലേക്കാണ് സഞ്ചരിക്കുന്നത് . പ്രപഞ്ചരഹസ്യങ്ങള്‍ കണ്ടെത്താന്‍ വേണ്ടി ശാസ്ത്രം മുന്നോട്ടും , സമൂഹം അതിന്റെ ഭൂതകാലത്തേക്കുമാണ് പ്രയാണം . കുട്ടികള്‍ ഇപ്പോള്‍ സരസ്വതിയന്ത്രം കൈയില്‍ കെട്ടിയും പൂജിക്കപ്പെട്ട പേനകള്‍ കൊണ്ടുമാണ് പരീക്ഷകള്‍ എഴുതുന്നത് . പാഠങ്ങള്‍ അവര്‍ക്ക് ഒരു ഉപാധി മാത്രം . വിശ്വാസം ഉറുക്കുകളിലും അത്ഭുതമന്ത്രവാദങ്ങളിലുമാണ് . ഇപ്പോള്‍ അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ താളിയോലകളില്‍ എഴുതപ്പെട്ട വസ്തുതകളാണ് യഥാര്‍ത്ഥശാസ്ത്രമെന്ന് മാര്‍ക്സിസ്റ്റുകാര്‍ പോലും കരുതുന്നു .

പ്രപഞ്ചരഹസ്യം കണ്ടെത്താന്‍ വേണ്ടി സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചില്‍ (സേണ്‍-CERN) ഭൂമിക്കടിയില്‍ നിര്‍മിച്ചിട്ടുള്ള 'ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡര്‍' (LHC) ഉപയോഗിച്ച് നടത്തുന്ന കണികാപരീക്ഷണത്തെക്കുറിച്ച് ജോസഫ് മാഷ് അദ്ദേഹത്തിന്റെ കുറിഞ്ഞി ഓണ്‍‌ലൈന്‍ എന്ന ബ്ലോഗില്‍ എഴുതിയ പോസ്റ്റും ശാസ്ത്രകുതുകികള്‍ വായിക്കേണ്ടതാണ് .

അമര്‍നാഥില്‍ മലമുകളില്‍ പന്ത്രണ്ടായിരത്തിലധികം അടി ഉയരത്തില്‍ , അവിടെയുള്ള ഗുഹയില്‍ അന്തരീക്ഷോഷ്മാവ് മൈനസ് ഡിഗ്രിയിലും താഴെയുള്ളപ്പോള്‍ ഉരുവെടുത്ത ഐസ് കട്ടയ്ക്ക് ശിവലിംഗത്തിന്റെ ആകൃതിയാണത്രെ . ആ ഹിമലിംഗം ദര്‍ശിക്കാനാണ് വര്‍ഷം തോറും ലക്ഷക്കണക്കിന് ഭക്തര്‍ യാത്ര ചെയ്യുന്നത് . ആ യാത്രികരെ മുസ്ലീം ഭയങ്കരവാദികളില്‍ നിന്ന് രഷിക്കാന്‍ പതിനായിരക്കണക്കിന് പട്ടാളക്കാര്‍ മാസക്കണക്കിന് കാവല്‍ നില്‍ക്കേണ്ടി വരുന്നു . തീവ്രവാദവും തീര്‍ത്ഥാടനവും എല്ലാം ദൈവത്തിന്റെയും വിശ്വാസങ്ങളുടെയും പേരില്‍ തന്നെ എന്നതാണ് തമാശ . ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും ഇസ്ലാമിന്റെ മാര്‍ഗ്ഗത്തില്‍ ആട്ടിത്തെളിച്ച് എത്തിക്കുക എന്ന അള്ളാഹുവിന്റെ കല്പന പാലിക്കാന്‍ ബാധ്യസ്ഥരായവരാണ് മുസ്ലീം തീവ്രവാദികള്‍ . വിഗ്രഹാരാധന അവര്‍ക്ക് ഹറാമാണ് . നിരപരാധികളെ ബോംബ് സ്പോടനം നടത്തിക്കൊന്നാല്‍ അത് ചെയ്യുന്ന ജിഹാദികള്‍ക്ക് സ്വര്‍ഗ്ഗവും കൊല്ലപ്പെടുന്നവര്‍ക്ക് നരകവും ഉറപ്പാണത്രെ . ദൈവത്തിന്റെ ഓരോ കുസൃതികള്‍ എന്നല്ലാതെ എന്ത് പറയാന്‍ .

മേലെ പറഞ്ഞ ഐസ് (ശിവ)ലിംഗത്തിന് 12 അടി ഉയരമുണ്ടായിരുന്നത് 6 അടിയായി ചുരുങ്ങിപ്പോയെന്ന് പറഞ്ഞത് കഴിഞ്ഞ വര്‍ഷം അവിടത്തെ മുഖ്യപുരോഹിതന്‍ തന്നെയാണ് . ഭക്തന്മാരുടെ ഉച്ഛ്വാസവായുവിന്റെ ചൂട് നിമിത്തം ശിവലിംഗം ഉരുകിപ്പോവാന്‍ ഇടയുണ്ട് എന്ന് ഒരു പത്രം എഴുതിയിരുന്നു . കാഷ്മീരില്‍ യുക്തിവാദികള്‍ ഇല്ലെന്ന് തോന്നുന്നു . ഉണ്ടായിരുന്നുവെങ്കില്‍ ആ ശിവലിംഗം ഐസ് കട്ടയായി എന്തെങ്കിലും ശീതീകരണസംവിധാനത്തില്‍ സൂക്ഷിച്ച് വെച്ച് തീര്‍ത്ഥാടനക്കാലത്ത് അവിടെ പ്രതിഷ്ഠിക്കുന്നതാണെന്ന് തെളിയിക്കുമോ എന്തോ .

കാര്യകാരണപൂര്‍വ്വമായ അന്വേഷണങ്ങള്‍ വിശ്വാസങ്ങള്‍ക്ക് ആപത്ത് വരുത്തും എന്ന് മനസ്സിലാക്കിയ സര്‍ക്കാര്‍ ഈ ലിംഗം ഉരുകുന്നതിനെപ്പറ്റിയും ഭക്തര്‍ക്ക് സൌകര്യം വര്‍ദ്ധിപ്പിക്കേണ്ട ആവശ്യകതയെപ്പറ്റിയും അന്വേഷിക്കാന്‍ ഒരു ഗുപ്താക്കമ്മീഷനെ നിശ്ചയിച്ചു . ഗുഹ ശീതീകരിച്ച് താപനില സീറോ ഡിഗ്രിയില്‍ നിലനിര്‍ത്തി ശിവലിംഗം ഉരുകാതെ സൂക്ഷിക്കുക , ഭക്തര്‍ക്ക് താമസിക്കാനും ഭക്ഷണം പാകം ചെയ്യാനും പ്രാഥമികകര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനും മറ്റും 100 ഏക്കര്‍ സ്ഥലം ദാനം ചെയ്യുക എന്നെല്ലാം സര്‍ക്കാര്‍ തീരുമാനിച്ചു . ആ നൂറേക്കര്‍ ദാനം നല്‍കലും പിന്നീട് പിന്‍‌വലിക്കലുമാണ് ഇപ്പോള്‍ കാഷ്മീര്‍ കത്തിയെരിയുന്ന സ്ഥിതിയിലേക്കെത്തിച്ചത് . അതിനെ പറ്റിയൊക്കെ എഴുതാന്‍ മറ്റൊരു പോസ്റ്റ് വേണ്ടി വരും .

ഞാന്‍ പറഞ്ഞുവരുന്നത് ഇത്തരം മതപരമായ അനുഷ്ടാനങ്ങള്‍ പോലെ തന്നെയാണ് ഇടത് പക്ഷങ്ങള്‍ കാലാകാലങ്ങളില്‍ നടത്തിവരാറുള്ള ദേശീയപണിമുടക്ക് പോലുള്ള ഉത്സവങ്ങളും . വിലക്കയറ്റവും കേന്ദ്രന്റെ ജനവിരുദ്ധനയങ്ങളുമാണത്രെ ഇത്തരം ആഘോഷങ്ങള്‍ക്കാധാരം . ഇടത് പക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേരളം , ബംഗാള്‍,ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങളിലേ ഇത് പൂര്‍ണ്ണമായി ആഘോഷിക്കപ്പെടാറുള്ളൂ . കേരളത്തില്‍ മദ്യമാണ് ഈ ഉത്സവങ്ങളിലെ മുഖ്യവിഭവം . മറ്റ് രണ്ട് സ്റ്റേറ്റുകളിലെ സ്ഥിതി എനിക്കറിയില്ല . അവിടെയൊക്കെ കുറേക്കാലമാ‍യി നടക്കാറുള്ളത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ബന്ദുകളാണ് . അത് കൊണ്ട് അനിഷ്ടസംഭവങ്ങള്‍ കേള്‍ക്കാറില്ല . കേരളത്തില്‍ ഒറ്റപ്പെട്ട ആക്രമണങ്ങളും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റങ്ങളും പതിവാണ്.

ഇത്തരം പണിമുടക്കുകള്‍ നടത്തുന്നത് , അതിനാധാരമായി അവര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കാന്‍ വേണ്ടിയല്ല . മറിച്ച് , അമര്‍നാഥ് യാത്ര പോലെയും മകരജ്യോതി ദര്‍ശനം പോലെയും ഇടത് പാര്‍ട്ടികള്‍ ഇടക്കിടെ അനുഷ്ഠിക്കേണ്ട ഒരാചാരമാണത് . പണിമുടക്കുകള്‍ക്കും , ഹര്‍ത്താലുകള്‍ക്കും , ബന്ദുകള്‍ക്കും കൂടെക്കൂടെ ആഹ്വാനം ചെയ്യുന്നില്ലെങ്കില്‍ ഇടത് പാര്‍ട്ടികള്‍ ഉരുകിത്തീര്‍ന്ന ശിവ(ഐസ്)ലിംഗം പോലെയും കര്‍പ്പൂരം കത്തിച്ച് കാണിക്കാത്ത മകരവിളക്ക് പോലെയും ആയിപ്പോകും . വിലക്കയറ്റം അത് കയറാന്‍ തുടങ്ങിയ കാലം തൊട്ട് വെച്ചടിവെച്ചടി കയറുന്നത് കൊണ്ടും , സര്‍ക്കാര്‍ നയങ്ങള്‍ എക്കാലവും ജനദ്രോഹമാണെന്ന് വ്യാഖ്യാനിക്കാവുന്നതാലും ഇടത് പക്ഷപ്പാര്‍ട്ടികളുടെ ഭാവിയെപറ്റി ആശങ്കയില്ല . എന്നാല്‍ അമര്‍നാഥിലെ ശിവലിംഗത്തിന്റെയും ശബരിമലയിലെ മകരജ്യോതിയുടെയും കാര്യം അങ്ങനെ ശോഭനമല്ല .

പണിമുടക്കും ബന്ദും ഹര്‍ത്താലും നടക്കുന്ന ദിവസം കുട്ടി മരിക്കാനിട വരുന്നത് ലോറന്‍സ് പറഞ്ഞ പോലെ പണിമുടക്കിന്റെ കുറ്റം കൊണ്ടല്ല. യമധര്‍മ്മനെക്കൊണ്ട് പണിമുടക്കിക്കാന്‍ കഴിയാത്തത് കൊണ്ടാണ് . അതെങ്ങനെ . തൊട്ട അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടകയിലും തമിഴ് നാട്ടിലും ജനജീവിതം സ്തംഭിപ്പിക്കാന്‍ കഴിഞ്ഞോ ? പിന്നെയല്ലെ അന്തകന്‍ പണിമുടക്കാന്‍ !