
പ്രിയപ്പെട്ട പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ജീ , താങ്കള്‍ ഭാരതത്തിന്റെ ആത്മാഭിമാനം വാനോളം ഉയര്‍ത്തി . ഭാരതം കണ്ട നല്ല പ്രധാനമന്ത്രിമാരിലൊരാളായി ഇന്ത്യന്‍ ചരിത്രത്തില്‍ താങ്കള്‍ക്ക് സ്ഥാനം ലഭിക്കും . താങ്കള്‍ക്ക് എന്റെ അഭിവാദനങ്ങള്‍ !
മന്‍മോഹന്‍സിങ്ങിന്റെ ദിനം എന്ന തലക്കെട്ടില്‍ ദീപിക എഴുതിയ മുഖപ്രസംഗം ഞാന്‍ ഇവിടെ ചേര്‍ത്ത് വെയ്ക്കുന്നു :
ജൂലൈ 22, 2008. ഭാരതത്തിന്റെ അഭിമാനദിനം. നീല തലപ്പാവണിഞ്ഞ ഒരു കൊച്ചുമനുഷ്യന്‍. അന്തസ്സും ആഭിജാത്യവും ശാന്തതയും സന്തോഷവും ഓളം വെട്ടിത്തെളിഞ്ഞു നില്‍ക്കുന്ന ആത്മവിശ്വാസത്തിന്റെയും സത്യസന്ധതയുടെയും ആള്‍രൂപം. ഈ കൊച്ചുമനുഷ്യന് കരുത്തുള്ള ഒരു നട്ടെല്ലുണ്ടെന്ന്, ആര്‍ക്കും വളയ്ക്കാനാകാത്ത മനഃശക്തിയുണ്ടെന്ന്, ഇച്ഛാശക്തിയുണ്ടെന്ന് ലോക ജനത അറിഞ്ഞു. കാരാട്ടും ബര്‍ദാനും മായാവതിയും തുമ്മുമ്പോള്‍ തെറിച്ചുപോകുന്ന മൂക്കല്ല ഈ കൊച്ചുമനുഷ്യന്റെ ആത്മശക്തി. രാഷ്ട്രത്തിന്റെ നന്മയ്ക്കുവേണ്ടി നന്മമാത്രം പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഈ രാജ്യസ്നേഹി ഒരു രാഷ്ട്രീയക്കാരനല്ല. വെറും രാഷ്ട്രീയക്കാരനായിരുന്നെങ്കില്‍ കാരാട്ടു തുമ്മിയപ്പോള്‍ കാല്‍ക്കല്‍ വീണ് അടിമത്തം സ്വീകരിച്ചേനേ.
കാരാട്ടിന്റെ ഭീഷണിക്കു മുമ്പില്‍ അദ്ദേഹം തലകുനിക്കാതിരുന്നത് എല്ലാക്കാര്യത്തിലുമെന്നപോലെ ആണവക്കരാറിന്റെ കാര്യത്തിലും തന്റെ കരം ശുദ്ധമാണെന്നും രാഷ്ട്രത്തിന്റെ നന്മയ്ക്കുവേണ്ടി മാത്രമാണ് ഇന്നു ലഭിക്കാവുന്നതിലേയ്ക്കും മെച്ചമായ ആണവക്കരാറില്‍ ഏര്‍പ്പെടുന്നതെന്നുമുള്ള ഉത്തമബോധ്യം ഏതു രാഷ്ട്രീയ കൊടുങ്കാറ്റിനെയും നേരിടുന്നതിനുള്ള കരുത്ത് അദ്ദേഹത്തിനു നല്‍കി.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ രാജ്യസ്നേഹത്തെ ചോദ്യംചെയ്യാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നവരുടെ രാജ്യസ്നേഹത്തിന്റെ ആഴമെന്തെന്ന് ഭാരതജനത പണ്ടേ അറിഞ്ഞിട്ടുള്ളതാണ്. ഇന്ത്യയെ ചൈന ആക്രമിച്ചപ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ് പാര്‍ട്ടി മാര്‍ക്സിസ്റ്റിന്റെ രാജ്യസ്നേഹം എല്ലാ മറയും മാറ്റി പുറത്തുവന്നു. അന്ന് അതിര്‍ത്തിയില്‍ ചൈനയോടും അകത്ത് ചൈനീസ് പക്ഷപാതികളായ ദേശദ്രോഹികളോടും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഗവണ്‍മെന്റിന് ഒന്നിച്ച് യുദ്ധം ചെയ്യേണ്ടിവന്നു. ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും അവകാശപ്പെടുന്ന സ്ഥലത്താണ് ഇന്ത്യ യുദ്ധത്തിലേര്‍പ്പെട്ടതെന്നു വിലപിച്ചവരുടെ, ആ രാജ്യസ്നേഹികളുടെ പിന്‍തലമുറയാണ് മന്‍മോഹന്‍ സിംഗിനെ വഞ്ചകനെന്നും രാജ്യദ്രോഹിയെന്നും വിളിച്ച് ആക്ഷേപിക്കുന്നതെന്ന് ഭാരത ജനത തിരിച്ചറിയുന്നുണ്ട്.
എന്തുകൊണ്ടാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ ആണവക്കരാറിനെ എതിര്‍ത്തത്? എന്തുകൊണ്ടാണ് രാഷ്ട്രത്തിന്റെ പരമാധികാരം ഒരു വിദേശ രാജ്യത്തിന് അടിയറവയ്ക്കുകയാണെന്ന് ആക്ഷേപിച്ചുകൊണ്ട് പ്രധാനമന്ത്രിക്കെതിരെ കൊലവിളി നടത്തിയത്. ചൈനയുമായിട്ടാണ് ഇങ്ങനെയൊരു കരാറില്‍ പ്രധാനമന്ത്രി ഏര്‍പ്പെട്ടിരുന്നതെങ്കില്‍ ആ കരാറിനെയും മന്‍മോഹന്‍ സിംഗിനെയും മാര്‍ക്സിസ്റ് പാര്‍ട്ടി സ്തുതിഗീതങ്ങള്‍കൊണ്ട് പൊതിഞ്ഞേനെ. നിര്‍ഭാഗ്യവശാല്‍ കരാര്‍ അമേരിക്കയുമായിട്ടായിപ്പോയി. അമേരിക്കയെന്നു കേട്ടാല്‍ അവര്‍ക്ക് ചതുര്‍ഥിയാണ്. സോവ്യറ്റ് യൂണിയനിലെ പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പഴയകാലം മുതല്‍ ഇടതുപക്ഷത്തിന്റെ തലയില്‍ അടിച്ചുകയറിയിരിക്കുന്ന ഒരു ചിന്തയാണത്. അമേരിക്ക ഇമ്പീരിയലിസ്റ്റാണത്രെ. സാമ്രാജ്യവാദികളാണത്രേ. അതുകൊണ്ട് അവര്‍ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമാണ് എന്നതാണ് അവരുടെ എക്കാലവുമുള്ള നിലപാട്. മഹത്തായ ഒരു ജനാധിപത്യ രാജ്യമാണ് അമേരിക്കയെന്നത് അവര്‍ അംഗീകരിക്കുകയില്ല. ക്യൂബയിലെയും ഉത്തരകൊറിയയിലെയും പഴയ സോവ്യറ്റ് യൂണിയനിലെയുമൊക്കെ ജനാധിപത്യവ്യവസ്ഥിതിയേ അവര്‍ക്കു മനസിലാകുകയുള്ളൂ. ഇരുമ്പുദണ്ഡുകൊണ്ട് പ്രതിപക്ഷങ്ങളെ അടിച്ചിരുത്തി ആധിപത്യം സ്ഥാപിക്കുന്ന ജനാധിപത്യം!
ആണവക്കരാറില്‍ വര്‍ഗീയത കണ്ടെത്തി, ഒരു ജനവിഭാഗത്തെയാകെ പ്രധാനമന്ത്രിക്കെതിരെ തിരിച്ചുവിടാന്‍ ശ്രമിച്ച ഇടതുപുരോഗമനത്തിന്റെ അധോഗതിയും മാനസികാടിമത്തവും രാഷ്ട്രം നേരിട്ടുകണ്ടു. മതേതരത്വത്തിന്റെ വക്താക്കളെന്ന് മേനിചമയുന്നവര്‍ വര്‍ഗീയത ഇളക്കിവിട്ട് പ്രധാനമന്ത്രിക്കെതിരെ യുദ്ധം ചെയ്യാനിറങ്ങിയതിലെ രാജ്യസ്നേഹം അപാരംതന്നെ. ഇതിനുള്ള ചുട്ട മറുപടി പാര്‍ലമെന്റില്‍ വിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടയില്‍ ഒമര്‍ അബ്ദുള്ള നല്‍കി. ഇന്ത്യയുടെ പരമാധികാര സംരക്ഷണത്തിലുള്ള താത്പര്യമൊന്നുമല്ല പിന്തുണ പിന്‍വലിക്കാന്‍ ഇടുതുപാര്‍ട്ടികളെ പ്രേരിപ്പിച്ചത്.
പിന്തുണ പിന്‍വലിക്കാനുള്ള ഒരു കാരണമായി ഇടതുപാര്‍ട്ടികള്‍ ആണവക്കരാറിനെ ഉയര്‍ത്തിക്കാണിക്കുന്നുവെന്നു മാത്രം. തെരഞ്ഞെടുപ്പിനു മുമ്പ് പാലം വലിക്കേണ്ടത് ഇടതുപാര്‍ട്ടികളുടെ രാഷ്ട്രീയാവശ്യം മാത്രമായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ അവര്‍ക്കത് ചെയ്യാതിരിക്കാനാവില്ലായിരുന്നു. അല്ലെങ്കില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിനോടൊപ്പം ഭരിക്കുകയും കേരളത്തിലും ബംഗാളിലും ത്രിപുരയിലും കോണ്‍ഗ്രസിനെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുക എളുപ്പമുള്ള കാര്യമല്ല. കോണ്‍ഗ്രസ് വിരുദ്ധത പ്രസംഗിച്ചുകൊണ്ടുള്ള ഒരു പടപ്പുറപ്പാട് അവര്‍ വേണ്ടസമയത്ത് നടത്തിയിരിക്കുന്നുവെന്നു മാത്രം.
ആണവക്കരാറിനോടുള്ള എതിര്‍പ്പിന്റെ പേരില്‍ വിശ്വാസപ്രമേയത്തെ എതിര്‍ത്തവര്‍ കുറയും. പ്രതിപക്ഷ നേതാവ് പരസ്യമായി പറഞ്ഞുകഴിഞ്ഞു, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ആണവക്കരാര്‍ നടപ്പാക്കുമെന്ന്. തെരഞ്ഞെടുപ്പ് അടുത്തില്ലേ, അതുകൊണ്ട് അടുത്ത പാര്‍ലമെന്റിന് ആണവക്കരാര്‍ കാര്യം വിട്ടുകൊടുക്കുകയെന്നു പറയുന്ന മായാവതിയും കരാറിനോ അമേരിക്കന്‍ ബന്ധത്തിനോ എതിരല്ലെന്നു വ്യക്തം. പിന്നെ ആര്‍ക്കാണ് കരാറിനോട് ഇത്ര എതിര്‍പ്പ്? വെറും ഇടതിനു മാത്രം. കഷ്ടിച്ച് അറുപത് വോട്ടാണ് അവര്‍ക്കുള്ളത്. അപ്പോള്‍ ആണവക്കരാറിനെ അനുകൂലിക്കുന്നവരുടെ തോളില്‍ കയറിനിന്നാണ് വിശ്വാസപ്രമേയത്തിനെതിരെ അവര്‍ പടപൊരുതിയതെന്നുതന്നെ ഇതിലെ രാഷ്ട്രീയത്തിന്റെ വികടസ്വഭാവം വ്യക്തമാക്കുന്നു.
ഒരു രാഷ്ട്രീയ ഭീഷണിക്കും ആണവക്കരാര്‍ രാജ്യപുരോഗതി സാധ്യമാക്കുമെന്ന ഉത്തമബോധ്യത്തില്‍നിന്നും തന്നെ പിന്തിരിപ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കാണിച്ചുകൊടുത്തത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു അപൂര്‍വ സംഭവമാണ്.
മുന്‍ പ്രധാനമന്ത്രിമാരായ റാവുവും രാജീവ് ഗാന്ധിയും ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ താന്‍തന്നെയും രൂപം കൊടുത്ത പുരോഗതിയുടെ വഴിയിലൂടെയേ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് നടന്നുനീങ്ങാനാവൂ. രാഷ്ട്രത്തിനുവേണ്ടി രാഷ്ട്രീയത്തിനുപരിയായി സമര്‍പ്പിതമായ ഒരു ജീവിതത്തിനു മാത്രമേ അതു സാധ്യമാകൂ.
ഗവണ്‍മെന്റ് താഴെപ്പോയാലും മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ നിര്‍ബന്ധത്തിനും സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന മന്‍മോഹന്‍ സിംഗിന്റെ നിലപാടിനെ എത്ര പ്രകീര്‍ത്തിച്ചാലും മതിയാകില്ല. മന്‍മോഹന്‍ സിംഗിന് സോണിയാഗാന്ധി ഉറച്ച പിന്തുണ നല്‍കി. സര്‍ക്കാര്‍ പോയാല്‍ എന്തുചെയ്യുമെന്ന ചോദ്യം അവരെ അലട്ടിയില്ല. പോയാല്‍ പോകട്ടെ എന്നുവയ്ക്കാനുള്ള ഇച്ഛാശക്തി, തന്റേടം അവര്‍ കാണിച്ചു. രാജ്യഭരണംതന്നെ കൈവിട്ടുപോകുമെന്നു വന്നപ്പോള്‍ കുലുങ്ങാത്ത കരാര്‍ രാജ്യനന്മയ്ക്കെന്ന ഉത്തമബോധ്യത്തില്‍ പിടിച്ചു നിന്ന ആ വ്യക്തിത്വങ്ങള്‍, രാജ്യത്തിന്റെ യശസ് ഉയര്‍ത്തിപ്പിടിക്കുന്നു. ഇനി പ്രതിഷേധവും വിപ്ളവവുമായി കാരാട്ട് ഇറങ്ങിത്തിരിക്കും. അതിനെ നേരിടുന്നതിലും ഈ ഇച്ഛാശക്തി സര്‍ക്കാര്‍ പ്രകടിപ്പിക്കണം. ലോകത്തിലെ ഏറ്റവും വിദ്യാസമ്പന്നനായ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗില്‍ രാജ്യത്തിന് അഭിമാനം കൊള്ളാം.
(ദീപികയോട് കടപ്പാട്)
