Links

ഒരു എത്തിസ്റ്റിന്റെ ജീവിതം.

ഒരു എത്തിസ്റ്റ് ജീവിതത്തെ മുഖാമുഖം കണ്ട് ജീവിയ്ക്കുകയാണ്. ജീവിതത്തെ ധീരമായി നേരിടുകയാണ്. തന്റെ ഈ ജീവിതം താൻ തന്നെ വഴി നടത്തണം. എല്ലാം അഭിമുഖീകരിക്കണം. സഹായത്തിനു ആരെങ്കിലും മനുഷ്യർ ഉണ്ടെങ്കിൽ അവർ മാത്രമേ സഹായത്തിനുള്ളൂ. ജീവിയ്ക്കാൻ പണം വേണം. അതിനു ജോലിയോ ബിസിനസ്സോ ചെയ്യണം. പോരാതെ വരുമ്പോൾ വായ്പ വാങ്ങണം. വേറെ വഴിയില്ല. രോഗം വന്നാൽ ചികിത്സിക്കണം. വേറെ വഴിയില്ല. എന്ത് കാര്യവും താൻ തന്നെ ചെയ്യണം. ജീവിതം മരണം വരെ പ്ലാൻ ചെയ്യണം. മരണത്തെ അംഗീകരിക്കണം.
എന്തും ശ്രദ്ധിച്ച് ചെയ്യണം. അപകടം എവിടേയും പതിയിരിപ്പുണ്ട്. അതുകൊണ്ട് അപകടത്തിൽ പെടാതിരിക്കാൻ ഓരോ ചുവടും ശ്രദ്ധയോടെ വെക്കണം. വ്യാജമായ മന:സമാധാനം വേണ്ട. യാഥാർഥ്യം മനസ്സിലാക്കിയിട്ടുള്ള സമാധാനം മതി. അങ്ങോട്ട് സ്നേഹിച്ചാൽ ആരും ഇങ്ങോട്ട് സ്നേഹിക്കും. മതമോ പുരോഹിതന്മാരോ എന്തോ ഒരു ശക്തി എന്നെ സദാ ശ്രദ്ധിക്കുന്നുണ്ട്, എനിക്ക് എന്തൊക്കെയോ ചെയ്ത് തരും എന്ന വിശ്വാസമോ ആവശ്യമില്ല. എനിക്ക് ഞാനും ഞാൻ സ്നേഹിക്കുന്നത് കൊണ്ട് ഇങ്ങോട്ടും സ്നേഹിക്കുന്നവരും മാത്രമേ എനിക്ക് ഉള്ളൂ.
ഉള്ളതിൽ മാത്രമേ വിശ്വസിക്കുന്നുള്ളൂ. എന്തൊക്കെയോ ഉണ്ട് എന്ന വിശ്വാസം ഇല്ല. പ്രപഞ്ചം എന്നാൽ ഈ പ്രപഞ്ചം മാത്രം. പ്രപഞ്ചത്തിനു പുറത്ത് എന്തോ ഉണ്ട് എന്നത് ഭാവന മാത്രമാണ്. അങ്ങനെ ഭാവനയിൽ വിശ്വസിക്കേണ്ട ആവശ്യം ഇല്ല. പ്രപഞ്ചം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഇപ്പോൾ മനസ്സിലാക്കാൻ പറ്റും. ഒരു പാട് കണ്ടെത്തലുകൾ ശാസ്ത്രം നടത്തിയിട്ടുണ്ട്. അതാണ് വായിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത്. മറ്റുള്ളവർ വിശ്വസിക്കുന്നത് പ്രപഞ്ചത്തെ കുറിച്ച് മനസ്സിലാക്കുന്നതിനു മുൻപുള്ള അനുമാനങ്ങളാണ്. ശരിയായ അറിവുകൾ കണ്ടെത്തിയ ഇക്കാലത്ത് പണ്ടത്തെ അനുമാനങ്ങളിൽ വിശ്വസിച്ച് അറിവുകൾക്ക് നേരെ കണ്ണടക്കേണ്ടതില്ല.
വിശ്വസിക്കുമ്പോൾ മന:സമാധാനം കിട്ടും എന്ന് പറയുന്നത് ഭയത്തിൽ നിന്ന് ഉണ്ടാകുന്ന ഒരു വ്യാജ മന:സമാധാനം ആണ്. എന്തിനാണ് ഭയപ്പെടേണ്ടത്. ഭയത്തെ അതിജീവിയ്ക്കുകയാണ് വേണ്ടത്. ജീവിതത്തിൽ ഞാൻ ഒറ്റയ്ക്കാണ് പോരാടേണ്ടത്. എന്തെങ്കിലും പ്രവർത്തിച്ചാൽ മാത്രമേ എനിക്ക് എന്തെങ്കിലും കിട്ടുകയുള്ളൂ. പ്രവർത്തിച്ചില്ലെങ്കിൽ എനിക്ക് ഒന്നും കിട്ടുകയില്ല. നിരന്തരം പ്രവർത്തിച്ചാൽ മാത്രമേ ഫലം കിട്ടുകയുള്ളൂ. പ്രാർഥിച്ചാൽ ഫലം കിട്ടും എന്നത് വ്യാമോഹം മാത്രമാണ്. എന്തെങ്കിലും ഫലം കിട്ടുന്നെങ്കിൽ അത് പ്രവർത്തിച്ചതിന്റെ മാത്രം ഫലമാണ്.
മന:സമാധാനം എന്നത് നാം സ്നേഹിക്കുകയും നമ്മൾ സ്നേഹിക്കപ്പെടുകയും ചെയ്യുന്നവരോടൊപ്പം കഴിയുമ്പോൾ കിട്ടുന്നതാണ്. വിശ്വസിച്ചാൽ, പ്രാർത്ഥിച്ചാൽ മന:സമാധാനം കിട്ടും എന്ന് പറയുന്നത് മദ്യപിച്ചാൽ സുഖം കിട്ടും എന്ന് പറയുന്നത് പോലെയാണ്. രണ്ടും വ്യാജസമാധാനവും വ്യാജസുഖവും ആണ്. ഏറ്റവും ആവശ്യം സ്നേഹമാണ്. സ്നേഹം കിട്ടുന്നില്ലെങ്കിൽ എന്ത് വിശ്വസിച്ചാലും പ്രാർഥിച്ചാലും സമാധാനമോ സുഖമോ കിട്ടില്ല. സ്നേഹം കിട്ടാൻ വേണ്ടിയാണ് കുടുംബം എന്ന സ്ഥാപനം ഉണ്ടാക്കുന്നത്. സ്നേഹമുള്ള ഭാര്യ അല്ലെങ്കിൽ ഭർത്താവ് സ്നേഹമുള്ള മക്കൾ ഒപ്പം ഉണ്ടാകുമ്പോൾ അതിനോളം സമാധാനം , സുഖം വേറെ ഇല്ല. വിശ്വസിക്കുന്നവർ ഈ സുഖവും സമാധാനവും മനസ്സിലാക്കാതെ വ്യാജ സമാധാനത്തിനോ വ്യാജസുഖത്തിനോ വേണ്ടി എവിടെയോ പോയി പ്രാർഥിക്കുന്നു, മദ്യം സേവിക്കുന്നു.
കുടുംബത്തിന്റെ‍ കൂടെ നിർവ്യാജമായ സൌഹൃദബന്ധങ്ങൾ കൂടി ഉണ്ടെങ്കിൽ - അതിനു നമ്മൾ ആദ്യം അങ്ങോട്ട് നിർവ്യാജമായി സ്നേഹിക്കണം- അത് അഡീഷനൽ ആയി കിട്ടുന്ന സുഖവും സമാധാനവും ആണ്. എനിക്ക് ആരിൽ നിന്നെങ്കിലും രക്ഷ കിട്ടുമെങ്കിൽ അത് സമൂഹത്തിൽ നിന്ന് മറ്റുള്ള മനുഷ്യരിൽ നിന്ന് മാത്രമാണ്. വഴിയിൽ ഒരു അപകടം വന്നാൽ എന്നെ സഹായിക്കാൻ ആരെങ്കിലും തീർച്ചയായും ഉണ്ടാകും. അതാണ് എന്റെ ജീവിതത്തിന്റെ ഉറപ്പ്, ഗ്യാരണ്ടി. കൈവിട്ട അപകടം ആണെങ്കിൽ ആ വിധിയെ അഭിമുഖീകരിച്ചേ പറ്റൂ. വേറെ വഴിയില്ല. പ്രാർത്ഥനയും വിശ്വാസവും ഫലം ചെയ്യില്ല.
മനുഷ്യരിൽ മതം കാണാൻ എത്തിസ്റ്റിനു കഴിയില്ല. എല്ലാവരും മനുഷ്യർ മാത്രമാണ്. ആളുകളുടെ മനസ്സിൽ മതം ഉണ്ടെങ്കിൽ അതൊക്കെ വ്യാജവിശ്വാസങ്ങളാണ്. ബുദ്ധിയില്ലാത്ത പ്രായത്തിൽ തലയിൽ അടിച്ചു കയറ്റപ്പെടുന്നതാണ് മതം എന്ന വ്യാജവിശ്വാസം. ജീവിതത്തിനു തടസ്സങ്ങൾ മാത്രമേ മതങ്ങളും വിശ്വാസങ്ങളും സൃഷ്ടിക്കുന്നുള്ളൂ. ജീവിതത്തെ കഴിയുന്നതും മനോഹരമായ അനുഭവങ്ങളാക്കി മാറ്റാൻ എത്തിസ്റ്റുകൾക്ക് സാധിക്കുന്നു. കാരണം സ്വന്തം യുക്തിക്ക് നിരക്കാത്ത ഒരു വിശ്വാസവും സിദ്ധാന്തവും എത്തിസ്റ്റ് പേറുന്നില്ല. ജീവിതം എല്ലാവർക്കും ഒരു പോലെയാണ്. അതുകൊണ്ട് ഞാനും ജീവിയ്ക്കാം മറ്റുള്ളവരും എന്നെ പോലെ ജീവിയ്ക്കട്ടെ എന്ന് എത്തിസ്റ്റ് കരുതുന്നു. അസൂയയില്ല, ആരോടും വൈരാഗ്യം ഇല്ല. ജീവിതത്തിന്റെ ക്ഷണികത മനസ്സിലാക്കുന്നു, അംഗീകരിക്കുന്നു. സുഖം, സമാധാനം!

ഇടിമിന്നൽ ഉണ്ടാകുന്നത് എങ്ങനെ?

ഇടിയും മിന്നലും ഉണ്ടാകുന്നത് എങ്ങനെയെന്ന് മനസ്സിലാകണമെങ്കിൽ കെമിസ്ട്രിയുടെയും ഫിസിക്സിന്റെയും ചില പ്രാഥമിക വിവരങ്ങൾ നമ്മൾ ഓർമ്മിക്കണം. പ്രകൃതിയിൽ ഉള്ള സർവ്വതും എന്ന് വെച്ചാൽ ജീവൻ ഉള്ളതും ഇല്ലാത്തതും എല്ലാം ഏറ്റവും ചെറിയ കണികകൾ ചേർന്ന് ഉണ്ടായതാണ്. എല്ലാറ്റിനെയും മുറിച്ച് ചെറുതാക്കാൻ പറ്റും എന്നതാണ് അതിന്റെ തെളിവ്. അങ്ങനെ മുറിച്ച് ചെറുതാക്കിയാൽ ഏറ്റവും അവസാനത്തെ കണികയെ അണു അല്ലെങ്കിൽ ആറ്റം എന്ന് പറയുന്നു. നമ്മുടെ ശരീരം മുതൽ ഇക്കാണുന്ന എല്ലാം മണ്ണും ജലവും ആകാശവും വായുവും അങ്ങനെ ഈ പ്രപഞ്ചവും പ്രപഞ്ചത്തിലെ സർവ്വവും തന്നെ ആറ്റങ്ങൾ ചേർന്ന് ഉണ്ടായതാണ്.

ആറ്റം അല്ലെങ്കിൽ അണു (Atom) എന്ന് പറയുന്നത് ഏറ്റവും ചെറിയ കണികയുടെ പൊതു നാമം ആണ്. അതുകൊണ്ട് പ്രത്യേകം പ്രത്യേകം ആറ്റങ്ങളെ മൂലകം  (Element) എന്ന് പറയുന്നു. അങ്ങനെ ഹൈഡ്രജൻ മുതൽ യുറേനിയം വരെ 92 മൂലകങ്ങൾ ആണ് പ്രകൃതിയിൽ ആകെയുള്ളത്. പീരിയോഡിക് പട്ടികയിൽ 118 കാണും. ഈ മൂലകങ്ങൾ ചേർന്ന് തന്മാത്രകളും (Molecule) സംയുക്തങ്ങളും (Compound) ഉണ്ടാകുന്നു. തന്മാത്രകളും സംയുക്തങ്ങളും ചേർന്നിട്ടാണ് ജീവൻ ഉള്ള കോശങ്ങളും ജീവൻ ഇല്ലാത്ത അസംഖ്യം വസ്തുക്കളും ഉണ്ടായിട്ടുള്ളത്. ഒരേ മൂലകവും വ്യത്യസ്ത മൂലകങ്ങളും ചേർന്ന് തന്മാത്രകൾ ഉണ്ടാകും. നമ്മൾ ശ്വസിക്കുന്ന ഓക്സിജൻ എന്ന് പറയുന്നത് രണ്ട് ഓക്സിജൻ മൂലകങ്ങൾ ചേർന്ന ഒരു ഓക്സിജൻ തന്മാത്രയാണ്(O₂). വെള്ളം എന്ന് പറയുന്നത് രണ്ട് ഹൈഡ്രജൻ മൂലകങ്ങളും ഒരു ഓക്സിജനും ചേർന്ന തന്മാത്രയാണ്( H₂O). അങ്ങനെ ഓരോന്നും. എന്തുകൊണ്ട്  മൂലകങ്ങൾ കൂടിച്ചേർന്ന് തന്മാത്രകൾ ഉണ്ടാകുന്നു എന്നത് പിന്നെ മനസ്സിലാക്കാം.

എല്ലാ മൂലകങ്ങളെയും പൊതുവായി അണു എന്ന് പറയുന്നു എന്ന് പറഞ്ഞല്ലോ. ഈ ഓരോ അണുവിലും രണ്ട് വിധം ചാർജ്ജ് ഉണ്ട്. പോസിറ്റീവ് ചാർജ്ജും നെഗറ്റീവ് ചാർജ്ജും. എല്ലാം ഉണ്ടായിട്ടുള്ളത് അണുക്കൾ ചേർന്നായത് കൊണ്ട് എല്ലാറ്റിലും ഈ രണ്ട് വിധം ചാർജ്ജ് ഉണ്ട്. എന്നിലും നിങ്ങളിലും നാം തൊടുന്ന എന്തിലും പോസിറ്റീവും നെഗറ്റീവും ചാർജ്ജുകൾ ഉണ്ട്. ഇതിനു കാരണം, അണു ആണ് ഏറ്റവും ചെറിയ കണിക എങ്കിലും അണുവിന്റെ ഉള്ളിലും  അതിലും ചെറിയ കണികകൾ ഉണ്ട്. അതാണ് എലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ എന്നിവ. ഇതിൽ എലക്ട്രോണിനു നെഗറ്റീവ് ചാർജ്ജും പ്രോട്ടോണിനു പോസിറ്റീവ് ചാർജ്ജും ആണുള്ളത്. ന്യൂട്രോണിനു ചാർജ്ജ് ഇല്ല. വിപരീത ചാർജ്ജുകൾ പരസ്പരം ആകർഷിക്കുകയും സമാന ചാർജ്ജുകൾ വികർഷിക്കുകയും ചെയ്യും എന്ന തത്വവും ഓർക്കുക. അതായത് നെഗറ്റീവും പോസിറ്റീവും ആകർഷിക്കും, നെഗറ്റീവും നെഗറ്റീവും പോസിറ്റീവും പോസിറ്റീവിവും വികർഷിക്കും.

ഓരോ അണുവിലും എത്ര എലക്ട്രോൺ ഉണ്ടോ അത്രയും പ്രോട്ടോണും ഉണ്ടാകും. ഉദാഹരണത്തിനു ഹൈഡ്രജൻ അണുവിൽ ഒരു എലക്ട്രോണും ഒരു പ്രോട്ടോണും, യുറേനിയം അണുവിൽ 92 എലക്ട്രോണും 92 പ്രോട്ടോണും ഉണ്ടാകും. അതുകൊണ്ട് എല്ലാ അണുക്കളും സാധാരണഗതിയിൽ ന്യൂട്രൽ ആയിരിക്കും. നമ്മളെ ആരെങ്കിലും തൊട്ടാൽ ഷോക്ക് അടിക്കാത്തത് ഇത് കൊണ്ടാണ്. എന്നാൽ അണുക്കളിൽ നിന്ന് എലക്ട്രോണുകൾ എളുപ്പത്തിൽ സ്വതന്ത്രമാകും. ഏത് വസ്തുക്കളും ഉരസിയാൽ അതിൽ നിന്ന് ഏതാനും എലക്ട്രോണുകൾ സ്വതന്ത്രമാകും. ഇപ്രകാരം സ്വതന്ത്രമാകുന്ന എലക്ട്രോണുകളുടെ പ്രവാഹമാണ് മിന്നൽ (Lightening). നമ്മുടെ വീട്ടിൽ എത്തുന്ന കരണ്ട് എന്നത് ചെമ്പ് കമ്പിയിൽ നിന്ന് സ്വതന്ത്രമാകുന്ന എലക്ട്രോണുകളുടെ പ്രവാഹം ആണ്. എലക്ട്രോണിക്സ് ഉപകരണങ്ങൾ എന്ന് പറയുമ്പോൾ അതിന്റെയൊക്കെ പിന്നിൽ പ്രവർത്തിക്കുന്നത് എലക്ട്രോണുകൾ ആണ്. എലക്ടോണുകളുടെ കണ്ടുപിടുത്തം ആണ് മനുഷ്യരാശിയുടെ പുരോഗതിക്ക് അടിത്തറ പാകിയത്.

ഭൂമിയുടെ അന്തരീക്ഷം എന്നാൽ എന്തെന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഭാരക്കുറവ് കൊണ്ട് ഭൂമിയിൽ നിൽക്കാത്തതും എന്നാൽ ഭൂമിയുടെ ആകർഷണബലത്തെ മറികടക്കാൻ കഴിയാത്തതുകൊണ്ടും മേലേക്ക് ഉയർന്ന് ഭൂമിയെ വലയം ചെയ്ത വായു തന്മാത്രകളുടെ ആകെത്തുകയെ ആണ് നമ്മൾ അന്തരീക്ഷം എന്ന് പറയുന്നത്. ചന്ദ്രനിൽ അന്തരീക്ഷം ഇല്ല. കാരണം ചന്ദ്രന്റെ ആകർഷണ ബലം കുറവാണ്. അതുകൊണ്ട് ഭാരം കുറഞ്ഞ തന്മാത്രകൾ എല്ലാം ചന്ദ്രനിൽ നിന്ന് രക്ഷപ്പെട്ടു പോകുന്നു.

സൂര്യനിൽ നിന്ന് പ്രകാശം ഭൂമിയിൽ പതിക്കുമ്പോൾ ഭൂമിയുടെ ഉപരിതലം ചൂടാകുന്നു. അപ്പോൾ ഭൂമിയുടെ ഉപരിതലത്തിലുള്ള വായുവും ചൂടാകുകയും ചൂടായ വായുതന്മാത്രകൾ മേലോട്ട് ഉയർന്നു പോവുകയും ചെയ്യുന്നു. മേലോട്ട് പോകുന്തോറും വായു തണുക്കുകയും ചെയ്യുന്നു. സൂര്യപ്രകാശത്തിന്റെ ചൂട് കൊണ്ട് ഭൂമിയിലെ ജലസ്രോതസ്സുകളിലെ ഉപരിതലത്തിൽ നിന്നും കുറേ ജലതന്മാത്രകൾ രക്ഷപ്പെട്ട് വായുവിൽ കലർന്ന് മേലോട്ട് പോകുന്നുണ്ട്. ഇതിനെ നമ്മൾ നീരാവി എന്നും ഈ പ്രവർത്തനത്തെ ബാഷ്പീകരണം എന്നും പറയുന്നു. വായുവിൽ കലരുന്ന ജലതന്മാത്രകൾ പൊടിപടലങ്ങളിൽ പറ്റിപ്പിടിച്ച് ചെറിയ തുള്ളികൾ ആവുകയും  തണുക്കുമ്പോൾ ഒന്നിച്ച് ചേർന്ന് മേഘങ്ങൾ ആയു മാറുകയും ചെയ്യുന്നു. ഈ മേഘങ്ങൾ പിന്നെയും തണുത്ത് ഭാരം കൂടുമ്പോഴാണ് മഴയായി ഭൂമിയിൽ പെയ്തിറങ്ങുന്നത്.

ഇതിനിടയിൽ മേഘത്തിൽ ചില ജലതന്മാത്രകൾ ഐസ് രൂപത്തിലും ആകുന്നുണ്ട്. മേഘത്തിനുള്ളിൽ വെച്ച് ഈ ജലകണികകളും ഐസ് കണികകളും ഒക്കെ ഉരസിയും കൂട്ടിയിടിച്ചും അവയിൽ നിന്ന് കുറേ എലക്ട്രോണുകൾ സ്വതന്ത്രമാകുന്നു. ഒരു ആറ്റത്തിൽ നിന്നോ തന്മാത്രയിൽ നിന്നോ എലക്ടോണുകൾ നഷ്ടപ്പെട്ടാൽ അവ പോസ്റ്റീവ് ചാർജ്ജുള്ളതായി മാറുന്നു. കാരണം തുല്യ എണ്ണം എലക്ട്രോണുകളും പ്രോട്ടോണുകളും ആകുമ്പോഴാണല്ലൊ ന്യൂട്രൽ എന്ന അവസ്ഥയിൽ ആറ്റമോ തന്മാത്രയോ നിൽക്കുന്നത്. എലക്ട്രോൺ എത്ര നഷ്ടപ്പെട്ടോ അത്രയും പ്രോട്ടോൺ പോസിറ്റീവ് ചാർജ്ജ് ഉള്ളതായി മാറുന്നു. മേഘത്തിൽ സ്വതന്ത്രമാകുന്ന എലക്ട്രോണുകൾ നെഗറ്റീവ് ചാർജ്ജായി മേഘത്തിന്റെ കീഴ് ഭാഗത്ത് സാന്ദ്രീകരിക്കുന്നു. പോസിറ്റീവ് ചാർജ്ജ് മേഘത്തിന്റെ മേൽഭാഗത്തും സാന്ദ്രീകൃതമാകുന്നു.

ഇപ്രകാരം രണ്ട് വിരുദ്ധ ചാർജ്ജുകൾ മേഘത്തിൽ ഉരുണ്ട് കൂടുമ്പോൾ മേഘങ്ങൾ തമ്മിൽ ആകർഷിക്കുമ്പോഴോ വികർഷിക്കുമ്പോഴോ ആണ് മിന്നൽ ഉണ്ടാകുന്നത്. ചിലപ്പോൾ മേഘങ്ങളിലെ നെഗറ്റീവ് ചാർജ്ജ് ഭൂമിയിലെ ഉയർന്ന ഭാഗങ്ങളിലെ പോസിറ്റീവ് ചാർജ്ജുമായി ആകർഷിക്കപ്പെട്ടും മിന്നൽ ഉണ്ടാകും. അപ്പോൾ ഉണ്ടാകുന്ന അപരിമിതമായ ചൂട് നിമിത്തം വായു പെട്ടെന്ന് വികസിക്കുകയും വായുസ്ഫോടനം ഉണ്ടാവുകയും ചെയ്യുന്നു. അതാണു ഇടിയായി നമ്മൾ കേൾക്കുന്നത്. വായുവിൽ ഉയർന്ന ആവൃത്തിയിൽ കമ്പനം ഉണ്ടാവുകയും അത് നമ്മുടെ ചെവികളിലെ ഈയർ ഡ്രമ്മിനെ മർദ്ധിക്കുകയും ചെയ്യുന്നു. അതാണ് നമുക്ക് ഭയാനകമായ ശബ്ദമായി അനുഭവപ്പെടുന്നത്. വായുവിലെ കമ്പനം നിമിത്തമാണ് ചിലപ്പോൾ കെട്ടിടങ്ങളുടെ ഭിത്തിയിൽ വിള്ളൽ ഉണ്ടാകുന്നത്.

മിന്നലും വായുസ്ഫോടനവും ഒരേ സമയം സംഭവിക്കുന്നുവെങ്കിലും പ്രകാശം ശബ്ദത്തേക്കാളും വേഗത്തിൽ സഞ്ചരിക്കുന്നത് കൊണ്ടാണ് മിന്നൽ നമ്മൾ ആദ്യം കാണുന്നത്. ഒരു ഏകദേശ ധാരണ ഉണ്ടാകാൻ വേണ്ടിയാണ് വലിയൊരു വിഷയം ചുരുക്കിയും സാമാന്യമായും ലളിതമായും സാങ്കേതികതകൾ ഒഴിവാക്കിയും  ഇപ്രകാരം എഴുതിയത് എന്ന് വായിക്കുന്നവർ മനസ്സിലാക്കുമല്ലോ.

എന്താണ് ശബ്ദം?

ശബ്ദം എന്താണെന്നതിനെ പറ്റി അധികമാർക്കും ‍‍ഒരു ഐഡിയയും ഇല്ല. അതെന്താണെന്ന് ഞാൻ പറഞ്ഞു തരാം. വായിച്ചു തീരുമ്പോഴേക്കും നിങ്ങൾക്ക് ഒരു ഐഡിയ കിട്ടും. ആദ്യമായി മനസ്സിലാക്കേണ്ടത് ശബ്ദം എന്നത് നമ്മുടെ തലച്ചോറിൽ അനുഭവവേദ്യമാകുന്ന ഒരു പ്രതിഭാസം ആണെന്നാണ്. അപ്പോൾ മറ്റ് ജീവികൾക്കോ എന്ന് ചോദിക്കാം. തലച്ചോറുള്ള എല്ലാ ജീവികൾക്കും ആണ് പറഞ്ഞത്. പുറത്ത് അതായത് നമ്മുടെ ബാഹ്യപരിസരത്ത് ശബ്ദം എന്നൊരു സംഭവം ഇല്ല. ചെവി കേൾക്കാത്ത ഒരാൾക്ക് ഒരു ശബ്ദവും കേൾക്കാൻ കഴിയുന്നില്ല എന്ന് പറയാറില്ലേ, ശരിക്കും അത് തന്നെയാണ് പ്രകൃതിയിലെ അവസ്ഥ. ശബ്ദം എവിടെയും ഇല്ല. അപ്പോൾ നമ്മൾ കേൾക്കുന്നതോ?
ഒരാൾ കൈകൊട്ടി എന്ന് വിചാരിക്കുക. അപ്പോൾ എന്താണ് സംഭവിക്കുന്നത്? രണ്ട് കൈയും കൊട്ടി വായുവിൽ ഒരു കമ്പനം ഉണ്ടാക്കുകയാണ് അയാൾ ചെയ്യുന്നത്. കമ്പനം എന്ന് വെച്ചാൽ കൈയുടെ ചുറ്റും ഉള്ള വായു കണികകളിൽ ഒരു മർദ്ധം ഉണ്ടാക്കുന്നു. അപ്പോൾ ആ വായു കണികകൾ മുൻപോട്ട് പോയി തൊട്ടടുത്തുള്ള കണികകളെ ആഞ്ഞു തള്ളി പിറകോട്ട് തന്നെ വരുന്നു. മുൻപോട്ട് തള്ളപ്പെട്ട കണികകളും അതിന്റെ തൊട്ടടുത്തുള്ള കണികകളെ ആഞ്ഞു തള്ളി പിറകോട്ട് വരുന്നു. ഇത് ആവർത്തിക്കുമ്പോൾ ഒരു തരംഗം സഞ്ചരിക്കുന്നു. എന്നാൽ വായു കണികകൾ എങ്ങോട്ടും സഞ്ചരിക്കുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നു എന്ന് മാത്രം. കൈകൊട്ടിയ ഇടം മുതൽ നമ്മുടെ കർണ്ണപുടം (Ear drum) വരെ അങ്ങനെ ഒരു തരംഗമാണ് സഞ്ചരിച്ചു വരുന്നത്.
കൈ കൊട്ടിയ ആൾ കൈ കൊട്ടുമ്പോൾ അതിനുള്ള ഊർജ്ജം ചെലവാക്കിയിട്ടുണ്ട്. ആ ഊർജ്ജം അടുത്തുള്ള വായു കണികകൾക്ക് പകർന്നു കൊടുക്കുന്നു. ആ ഊർജ്ജമാണ് ശബ്ദതരംഗത്തിന്റെ ഊർജ്ജം. ആ ഊർജ്ജമാണ് തരംഗരൂപത്തിൽ വന്ന് നമ്മുടെ ഈയർ ഡ്രമ്മിനെ (കർണ്ണപുടം) മർദ്ധിക്കുന്നത്. കർണ്ണപുടത്തിൽ പതിച്ച മർദ്ധം അതിന്റെ ആവൃത്തി (ഫ്രീക്വൻസി) ക്കനുസരിച്ച് തലച്ചോറിലേക്ക് സിഗ്നൽ അയയ്ക്കുന്നു. തലച്ചോറ് അതിന്റെ ആവൃത്തിക്കനുസരിച്ച് വ്യത്യസ്ത ശബ്ദങ്ങളായി മാറ്റുന്നു. നമ്മൾ കേൾക്കുന്നത് തലച്ചോറ് കൊണ്ടാണ്. ചെവി കൊണ്ടല്ല. കർണ്ണപുടങ്ങൾക്ക് ക്ഷതം അല്ലെങ്കിൽ ദ്വാരം സംഭവിച്ചാൽ ശബ്ദതരംഗങ്ങളെ സ്വീകരിക്കാനോ തലച്ചോറിലേക്ക് സിഗ്നൽ അയയ്ക്കാനോ കഴിയില്ല.
ഇപ്പോൾ സംഗതി മനസ്സിലായില്ലേ? പുറത്ത് നടക്കുന്നത് വായുവിലെ കണികകളുടെ ചലനം മാത്രമാണ്. അല്ലാതെ ഠോ എന്നോ ണിം എന്നോ ഉള്ള ശബ്ദങ്ങൾ ഒന്നും പുറത്ത് എവിടെയും ഇല്ല. നമ്മൾ സംസാരിക്കുമ്പോൾ അല്ലെങ്കിൽ പാടുമ്പോൾ സംഭവിക്കുന്നത് തൊണ്ടയിലെ സ്വനപേടകത്തിലെ തന്തുക്കൾ വായുവിൽ മർദ്ധം ഉണ്ടാക്കലാണ്. വിവിധ ആവൃത്തികളിലാണ് നാം ആ മർദ്ധം ഉണ്ടാക്കുന്നത്. അപ്പോൾ വായുവിലെ കണികകൾ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നു. വിവിധ ആവൃത്തികളിൽ വായുവിലൂടെ തരംഗങ്ങൾ സഞ്ചരിക്കുന്നു. കേൾക്കുന്ന ആളിന്റെ ഈയർ ഡ്രമ്മിൽ ആ തരംഗങ്ങൾ മർദ്ധിക്കുന്നു. തലച്ചോറിലേക്ക് സിഗ്നൽ പായുന്നു. കേൾക്കുന്നു.
കടലിൽ തിരമാലകൾ ഉണ്ടാകുന്നതും ഇത് പോലെയാണ്. കാറ്റ് കടലിന്റെ ഏതെങ്കിലും ഭാഗത്ത് ഒരു മർദ്ധം ഏല്പിക്കുന്നു. വായുവിലെ കണികകൾ വേഗത്തിൽ ഒരു ദിശയിലേക്ക് സഞ്ചരിക്കുന്നതാണ് ‍‍കാറ്റ് എന്ന് ഓർക്കുക. അങ്ങനെ കാറ്റ് മർദ്ധം ഏൽപ്പിക്കുമ്പോൾ ആ ഭാഗത്തെ ജലകകണികൾ താഴോട്ടും മേലോട്ടും ചലിക്കുന്നു. ഇങ്ങനെ താഴോട്ടും മേലോട്ടും ചലിക്കുന്ന ജലകണികകൾ തൊട്ടടുത്ത ജലകണികകളെയും താഴോട്ടും മേലോട്ടും ചലിപ്പിക്കുന്നു. ഈ പ്രക്രിയ കടലിന്റെ തീരം വരെ ആവർത്തിക്കുന്നു. അതാണ് തിരമാലകൾ. വെള്ളം സഞ്ചരിക്കുന്നില്ല. തിരകൾ സഞ്ചരിക്കുന്നു. നമ്മൾ ഇതിനെ ജലതരംഗം എന്ന് പറയുന്നു. ജലതരംഗത്തിൽ ജല കണികകൾ താഴോട്ടും മേലോട്ടും ചലിക്കുമ്പോൾ ശബ്ദതരംഗത്തിൽ വായു കണികകൾ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നു.
ഇനി എന്താണ് ഈ വായു കണികകൾ? മറ്റൊന്നുമല്ല, നമുക്ക് അറിയുന്നത് തന്നെ. നൈട്രജൻ, ഓക്സിജൻ, കാർബൺ ഡൈ‌ഓക്സൈഡ് തന്മാത്രകൾ , മറ്റ് പൊടിപടലങ്ങൾ ഇത്യാദി തന്നെ. വേറെന്ത്. അപ്പോൾ ശരിക്കും ഈ വായു എന്ന് പറഞ്ഞാൽ എന്താണ്? ഒന്നോടൊന്ന് ഒട്ടിപ്പിടിക്കാതെ സ്വതന്ത്രമായി തെന്നി നീങ്ങുന്ന തന്മാത്രകളെയാണ് വായു എന്ന് പറയുന്നത്. അങ്ങനെയെങ്കിൽ ജലം? ഒന്നോടൊന്ന് ഒട്ടിപ്പിടിച്ച് സ്വതന്ത്രമായി സഞ്ചരിക്കാത്ത തന്മാത്രകളാണ് ജലം.
നാം വായു കണികകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. തെന്നി നീങ്ങുന്ന അല്ലെങ്കിൽ ചലിക്കുന്ന വായു നമ്മുടെ ദേഹത്തോട്ട് ഒരു മർദ്ധം പ്രയോഗിക്കുന്നുണ്ട്. നമ്മൾ അതറിയാത്തത് നമ്മുടെ ശരീരത്തിനകത്തുള്ള വായു പുറത്തേക്കും ഒരു പ്രതിമർദ്ധം പ്രയോഗിക്കുന്നത് കൊണ്ടാണ്.

കൊറോണയും മഞ്ഞളും

മഞ്ഞൾ കൊറോണയെ പ്രതിരോധിക്കുമോ? മഞ്ഞൾ എന്നല്ല നമ്മൾ ഭക്ഷിക്കുന്ന ഒന്നിനും പ്രത്യേകിച്ച് പ്രതിരോധ ശക്തിയോ ഔഷധഗുണമോ ഇല്ല. ഇത് മനസ്സിലാകണമെങ്കിൽ നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ അല്ലെങ്കിൽ വായിലിട്ട് ഇറക്കുന്ന എന്തിന്റെയും സഞ്ചാരപഥം അറിയണം. ചിലതിനൊക്കെ ഔഷധഗുണം ഉണ്ടെന്നത് ആയുർവേദത്തിന്റെ ഒരു സങ്കല്പനം ആണ്. അങ്ങനെ സങ്കല്പിക്കുന്ന കാലത്ത് ശരീരത്തിന്റെ ആന്തരീകഘടനയെ കുറിച്ചോ ഭക്ഷിക്കുന്നത് സഞ്ചരിക്കുന്ന അന്നനാളം എന്ന സഞ്ചാരവഴികളെ കുറിച്ചോ ഒന്നും യാതൊരു അറിവും ഇല്ലായിരുന്നു. ഇന്ന് അതല്ല അവസ്ഥ. എല്ലാം അറിയാം. പക്ഷെ 90 ശതമാനം ജനങ്ങളും ഈ അറിവ് നേടുന്നില്ല. അതുകൊണ്ടാണ് ഇമ്മാതിരി പൊട്ട വിശ്വാസങ്ങൾ ഇപ്പോഴും പ്രചരിക്കുന്നത്.
ഔഷധം എന്നത് എല്ലാറ്റിലും ഉണ്ട്. എന്നാൽ അത് വേർതിരിച്ച് എടുക്കണം. അങ്ങനെ വേർതിരിച്ച് എടുക്കുന്ന സിസ്റ്റം മോഡേൺ മെഡിസിനു മാത്രമേയുള്ളൂ. എന്തെങ്കിലും തിന്നാൽ അതിനു പ്രതിരോധശക്തിയും ഔഷധഗുണവും ഉണ്ടെന്ന് പറഞ്ഞാൽ അത് ഇക്കാലത്ത് അറിവില്ലായ്മയാണ്. നമ്മൾ എന്തിനാണ് ചുമ്മാ ഔഷധഗുണം തിന്നുന്നത്. ഒരു സ്പെസിഫിക് രോഗത്തിനാണ് ഔഷധം വേണ്ടത്. ആ സ്പെസിഫിക് രോഗത്തിനു സ്പെസിഫിക് ഔഷധം കണ്ടുപിടിക്കണം. അതാണ് മോഡേൺ മെഡിസിൻ ചെയ്യുന്നത്. അങ്ങനെ ഔഷധം കണ്ടുപിടിക്കാനുള്ള സാങ്കേതിക വിജ്ഞാനം മോഡേൺ മെഡിസിനു മാത്രമേയുള്ളൂ. ഇത് ദൈവവിശ്വാസികൾക്കും അംഗീകരിക്കാം.
മഞ്ഞളോ പപ്പായനീരോ കമ്മ്യൂണിസ്റ്റ് അപ്പയുടെ നീരോ മുറിവിൽ പുരട്ടിയാൽ മുറിവ് ഉണങ്ങും. അത് ആ മുറിവിൽ പ്രവേശിക്കുന്ന ബാക്റ്റീരിയകൾക്ക് അവ മാരകം ആയത് കൊണ്ടാണ്. എന്ന് വെച്ച് മഞ്ഞൾ ഭക്ഷിച്ചാൽ അവ നേരെ പോയി പ്രതിരോധം ഉണ്ടാക്കും എന്ന് വിചാരിക്കരുത്. എന്താണ് പ്രതിരോധം എന്ന് ഞാൻ മുൻപ് എഴുതിയിരുന്നു. ഒന്ന് കൂടി ചുരുക്കി പറയാം.
നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്ന വൈറസ്, ബാക്റ്റീരിയ, ഫംഗസ് മുതലായ അന്യപദാർത്ഥങ്ങളെ അപ്പോൾ തന്നെ കണ്ടു പിടിച്ച് നശിപ്പിക്കുന്നതിനെയാണ് പ്രതിരോധ ശക്തി എന്ന് പറയുന്നത്. ഇത് ചെയ്യുന്നത് രക്തത്തിലെ വെള്ള അണുക്കളാണ്. അല്ലാതെ മഞ്ഞളോ അതിലെ കുർക്കുമിനോ നേരിട്ട് പോയിട്ടല്ല. രക്തത്തിലെ വെള്ള അണുക്കൾ ഉല്പാദിപ്പിക്കപ്പെടുന്നത് എല്ലിൽ ഉള്ള മജ്ജയിൽ വെച്ചാണ്. ഒരു പ്രത്യേക തരം വെള്ള അണുക്കൾ എന്ന കോശങ്ങളിലാണ് ആന്റിബോഡികൾ നിർമ്മിക്കപ്പെടുന്നത്. ഈ ആന്റിബോഡികൾ ആണ് ഓരോ ആന്റിജനെയും എന്ന് വെച്ചാൽ അന്യപദാർത്ഥങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നത്.
നമ്മൾ എന്ത് കഴിച്ചാലും അവയെയൊക്കെ ലഘുഘടകങ്ങളാക്കി എന്ന് വെച്ചാൽ പ്രോട്ടീനെ അമിനോ‌ആസിഡുകളാക്കി, സ്റ്റാർച്ചിനെ ഗ്ലൂക്കോസ് ആക്കി, കൊഴുപ്പിനെ ഫാറ്റി ആസിഡുകളാക്കി പിന്നെ മിനറൽസിനെയും ജീവകങ്ങളെയും വേർ തിരിച്ച് ചെറുകുടലിലെ നേരിയ സുഷിരങ്ങളിലൂടെ രക്തത്തിൽ പ്രവേശിക്കുകയാണ്. ബാക്കി വരുന്നത് വൻകുടൽ (Colon) വഴി സഞ്ചരിച്ച് പുറത്തേക്ക് പോകുകയാണ്. വൻകുടലിൽ വെച്ച് ബാക്കിയുള്ള ജലത്തിൽ ഒരു ഭാഗവും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. (ചിത്രം നോക്കുക)
ചുരുക്കി പറഞ്ഞാൽ നമ്മൾ എന്ത് കഴിച്ചാലും കുടിച്ചാലും അവയൊക്കെ വിഘടിക്കപ്പെട്ട് അമിനോ ആസിഡ്‌സ് ആയും ഗ്ലൂക്കോസ് ആയും ഫാറ്റി ആസിഡ്‌സ് ആയും ധാതുലവണങ്ങൾ ആയും ജീവകങ്ങൾ ആയും പിന്നെ ജലവും ആണ് രക്തത്തിൽ പ്രവേശിക്കുന്നത്. രക്തം ഇവയെ ഓരോ കോശങ്ങളിലും എത്തിക്കുന്നു. പിന്നെ എല്ലാ പണിയും നടക്കുന്നത് കോശങ്ങളിലാണ്. പ്രതിരോധത്തിന് ആവശ്യമുള്ള വെള്ള രക്താണുക്കളും ആന്റിബോഡികളും മാത്രമല്ല രക്തവും കോശങ്ങളും എല്ലാം നിർമ്മിക്കപ്പെടുന്നത് നമ്മൾ ആകെ കഴിച്ച ഭക്ഷണത്തിലെ മേൽപ്പറഞ്ഞ പോഷകഘടകങ്ങൾ ഉപയോഗിച്ചാണ്. ഓരോ കോശങ്ങളും ആണ് ഇതിന്റെയൊക്കെ പണിപ്പുര. സംഗതി മനസ്സിലാവുന്നവർക്ക് ഇത്രയും പറഞ്ഞതിൽ നിന്ന് മനസ്സിലായിക്കാണും എന്ന് കരുതുന്നു. തൽക്കാലം ഇത്രമാത്രം. സമാന വിഷയങ്ങൾ ഇനിയും എഴുതാം

കൊറോണ വൈറസ്സും ഊഷ്മാവും

നമ്മുടെ നാട്ടിൽ ഊഷ്മാവ് 30 ഡിഗ്രി സെൽഷ്യസിനു മേലെയാണ്. അതുകൊണ്ട് കൊറോണ ബാധിച്ച ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ അയാളിൽ നിന്ന് പുറത്ത് വരുന്ന വൈറസ്സുകൾ മണ്ണിലോ മറ്റോ പതിച്ചാൽ ഇത്രയും ഊഷ്മാവിൽ അവ അതിജീവിയ്ക്കാൻ പ്രയാസമാണ്. അതുകൊണ്ട് കൊറോണ വൈറസ്സിന്റെ ലോക്കൽ ട്രാൻസ്മിഷൻ നടക്കാൻ സാധ്യത വിരളമാണ്. ഇതാണ് ടി.പി.സെൻ കുമാർ പറഞ്ഞിട്ടുള്ളത്. അത് ശരിയുമാണ്. എന്നാൽ കൊറോണ ബാധിച്ച ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ നമ്മൾ അയാളുടെ അടുത്ത് ഉണ്ടെങ്കിൽ ആ സമയത്ത് നമ്മുടെ മൂക്കിലോ കൈകളിലോ വസ്ത്രത്തിലോ പാറി പറ്റാൻ സാധ്യതയുണ്ട്. ആ കൈകൾ കൊണ്ട് കണ്ണ് തിരുമ്മിയാൽ കണ്ണിൽ കൂടി ശരീരത്തിനകത്ത് കടക്കും. കണ്ണ് മൂക്ക് എന്നിവയിൽ കൂടിയാണ് വൈറസ്സ് ശരീരത്തികത്ത് എളുപ്പത്തിൽ കടക്കുന്നത്.
ആൾക്കൂട്ടത്തിൽ നമ്മുടെ അടുത്ത് കൊറോണ ബാധിച്ച ഒരാൾ ഉണ്ടാകാനിട വന്നാൽ അത് നമ്മളെയും ബാധിക്കും. അതുകൊണ്ടാണ് ആൾക്കൂട്ടം ഒഴിവാക്കണം എന്ന് പറയുന്നത്. കൊറോണ വൈറസ് വായുവിൽ ഉണ്ടാവില്ല. ആളുകൾ ഒന്നും അടുത്തില്ലാത്ത പരിസ്ഥിതിയിൽ തൂറന്ന സ്ഥലത്ത് കൊറോണ ബാധിച്ച ഒരാൾ തുമ്മിയാലോ ചുമച്ചാലോ അയാളിൽ നിന്ന് പുറത്ത് വന്ന വൈറസ്സുകൾ ഈ ചൂടിൽ നശിച്ചു പോകും. എന്നാൽ രാത്രി അതല്ലല്ലൊ സ്ഥിതി. പുറത്ത് ആൾക്കൂട്ടം ഉള്ള സ്ഥലത്ത് പോയി വന്നാൽ കൈ കഴുകുന്നതും അപ്പോൾ ധരിച്ച വസ്ത്രങ്ങൾ അലക്കി ഉണക്കുന്നതും നല്ല മുൻ കരുതലാണ്.
കൊറോണ RNA വൈറസ് ആണ്. RNA എന്നാൽ നമ്മുടെ എല്ലാം കോശങ്ങളിൽ DNA-യും RNA -യും ഉണ്ട്. വൈറസ്സുകളിലും DNA വൈറസ് , RNA വൈറസ് എന്നിങ്ങനെ രണ്ട് വിധം വൈറസ്സുകൾ ഉണ്ട്. വെറും RNA-യും അതിനെ പൊതിഞ്ഞ പ്രോട്ടീൻ ആവരണവും. ഇതാണ് കൊറോണ വൈറസ്. വെറും RNA-യ്ക്ക് ആഹാരം ഉൾക്കൊണ്ട് ഉപാപചയ പ്രവർത്തനങ്ങൾ നടത്താനോ പെറ്റ് പെരുകാനോ കഴിയില്ല. അങ്ങനെയുള്ള ഒരു സാധനത്തിനു, അതായത് വൈറസ്സിനു ജീവൻ ഇല്ല എന്ന് പറയേണ്ടി വരും. ഇവിടെ എന്താണ് ജീവൻ എന്ന് വിശദമാക്കേണ്ടതുണ്ട്. പലരും ധരിക്കുന്നത് പോലെ ജീവൻ എന്നത് ശരീരത്തിൽ സ്വതന്ത്രമായി നിൽക്കുന്ന പദാർഥമോ പ്രതിഭാസമോ അല്ല. അങ്ങനെ ധരിക്കുന്നത് കൊണ്ടാണ് മരണപ്പെടുമ്പോൾ ജീവൻ പോയി എന്ന് പറയുന്നത്.
ശരീരത്തിനകത്ത് നടക്കുന്ന പ്രവർത്തനങ്ങളാണ് ജീവൻ. മരണപ്പെടുക എന്ന് പറഞ്ഞാൽ ആ പ്രവർത്തനങ്ങൾ നിലയ്ക്കുക എന്നാണ്. കോശങ്ങളിൽ സദാ ഊർജ്ജോല്പാദനം നടക്കുന്നു, ഉപാപചയം നടക്കുന്നു, രക്തചംക്രമണം നടക്കുന്നു. ഇങ്ങനെ ഒരുപാട് പ്രവർത്തനങ്ങൾ നടക്കുന്നു. ആ പ്രവർത്തനങ്ങളുടെ ആകെത്തുകയെ ആണ് നമ്മൾ ജീവൻ എന്ന് പറയുന്നത്. പ്രവർത്തനങ്ങൾ നിന്നുപോകുന്നതിനെ മരണം എന്ന് പറയുന്നു. ആത്മാവ് എന്ന് പറയുന്ന ഒരു സാധനം ശരീരത്തിൽ എവിടെയും ഇല്ല. അതുകൊണ്ട് മരണത്തോടെ പ്രവർത്തനം നിലയ്ക്കുന്ന ശരീരത്തിൽ നിന്ന് ഒന്നും പുറത്തേക്ക് പോകുന്നില്ല.
വൈറസ് ശരിക്ക് പറഞ്ഞാൽ ജീവൻ ഇല്ല എന്നോ ഉണ്ട് എന്നോ പറയാൻ പറ്റാത്ത ഒരു സാധനം ആണ്. കാരണം പുറത്ത് തനിയെ നിൽക്കുമ്പോൾ അതിൽ ഒരു ജൈവപ്രവർത്തനവും നടക്കുന്നില്ല. എന്നാൽ ജീവനുള്ള ഒരു ബോഡിയിൽ പ്രവേശിച്ചാൽ അതിൽ ജൈവപ്രവർത്തനങ്ങൾ നടക്കുന്നു. പ്രവേശിക്കാൻ ഒരു ശരീരം കിട്ടാത്ത വൈറസ് എത്ര കാലം നിലനിൽക്കും എന്ന് ചോദിച്ചാൽ അത് ഓരോ വൈറസ്സിനെയും പരിസ്ഥിതിയെയും ആശ്രയിച്ചിരിക്കുന്നു. പരിസ്ഥിതി എന്ന് പറയുമ്പോൾ ഊഷ്മാവ് ഒരു ഘടകമാണ്. 27 ഡിഗ്രി സെൽഷ്യസ് ആണ് പഥ്യം. HIV വൈറസ്സിനു ഏതാനും മണിക്കൂറുകൾ മാത്രമാണ് ആയുസ്സ് എങ്കിൽ ചിക്കൻപോക്സ് ഉണ്ടാക്കുന്ന വാരിയോള വൈറസ് രണ്ട് വർഷം വരെ അതേ നിലയിൽ നിൽക്കും.
കൊറോണ എന്നല്ല ഏത് വൈറസ്സും മൂക്കിലൂടെയോ കണ്ണിലൂടെയോ അകത്ത് കടന്നാൽ നമ്മുടെ കോശം തുളച്ച് കയറി നമ്മുടെ കോശത്തിന്റെ RNA യുടെ നിയന്ത്രണം ഏറ്റെടുക്കുന്നു. എന്നിട്ട് കൂടുതൽ പ്രോട്ടീൻ സംശ്ലേഷണം ചെയ്യാൻ ആജ്ഞാപിക്കുന്നു. അങ്ങനെ ആ പ്രോട്ടീൻ ആവരണത്തിനായി ഉപയോഗിച്ചുകൊണ്ട് വൈറസ്സിന്റെ അതേ RNA പതിപ്പുകൾ ഉണ്ടാക്കി പെരുകുന്നു. ഇതിനെയാണ് നമ്മൾ വൈറൽ ബാധ അല്ലെങ്കിൽ കൊറോണ ബാധ എന്ന് പറയുന്നത്. വൈറസ് ഇങ്ങനെ പെരുകുമ്പോൾ നമ്മുടെ ശരീരം വെറുതെ ഇരിക്കുന്നില്ല. ആ സ്പെസിഫിക്ക് വൈറസ്സുകൾക്കെതിരെ ആന്റിബോഡികൾ നിർമ്മിച്ച് അങ്ങോട്ട് അയയ്ക്കുന്നു. ആ ആന്റിബോഡികൾ വൈറസ്സിനെ ഒന്നു പോലും ബാക്കി വയ്ക്കാതെ നശിപ്പിക്കുന്നു.
ഇപ്രകാരം ശരീരം ആന്റിബോഡികൾ നിർമ്മിച്ച് വൈറസ്സുകളെ നശിപ്പിക്കുന്ന പ്രവർത്തനത്തെയാണ് നമ്മൾ പ്രതിരോധ ശേഷി എന്ന് പറയുന്നത്. ഈ പോയന്റ് പ്രത്യേകം ശ്രദ്ധിക്കണം. അതായത് ആന്റിബോഡികൾ നിർമ്മിക്കാൻ ശരീരം ഉപയോഗപ്പെടുത്തുന്നത് ഓൾറെഡി കോശങ്ങളിൽ ഉള്ള പോഷകപദാർത്ഥങ്ങളെയാണ്. ആ പോഷകങ്ങൾ കോശങ്ങളിൽ എത്തിയത് നാം കഴിച്ച ആഹാരങ്ങൾ ദഹിച്ചിട്ടാണ്. അതിനാൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും എന്ന് അവകാശപ്പെടുന്ന ഹോമിയോ,ആയുർവേദ , സിദ്ധ,യുനാനി ആയുഷുകൾക്ക് ആന്റിബോഡി നിർമ്മാണത്തിൽ ഒരു റോളും ഇല്ല. ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിൽ എത് അന്യപദാർഥം കടന്നാലും അപ്പോൾ തന്നെ ആന്റിബോഡികൾ ഒട്ടോമെറ്റിക്കായി ശരീരം നിർമ്മിക്കും. അങ്ങനെയാണ് അസംഖ്യം രോഗാണുക്കൾ നിറഞ്ഞ ഈ ഭൂമിയിൽ നാം ആരോഗ്യത്തോടെ ജീവിയ്ക്കുന്നത്. ആരോഗ്യത്തിനു അവശ്യം വേണ്ടത് സമീകൃതാഹാരം ആണെന്നത് മറക്കരുത്.

ഹോമിയോ തട്ടിപ്പ് വീണ്ടും

ഹോമിയോ തട്ടിപ്പും കൊണ്ട് ഒരു വിദ്വാൻ ഇറങ്ങിയിട്ടുണ്ട്. ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്ക് മൂപ്പർ ഒരു തുറന്ന കത്ത് തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. ഏത് വൈറൽ രോഗവും പകർച്ചവ്യാധിയായി പടരുമ്പോൾ തങ്ങളുടെ പക്കൽ പ്രതിരോധമരുന്ന് ഉണ്ട് എന്ന് ആയുഷുകാർ പ്രത്യേകിച്ച് ഹോമിയോക്കാർ ഇറങ്ങാറുണ്ട്. എന്നാൽ ഇപ്പോഴത്തെ കൊറോണക്കാലത്ത് ആരോഗ്യമന്ത്രി ഈ ആയുഷ്‌കാരെയും ഹോമിയോക്കാരെയും പിടിച്ചു കെട്ടി. തൽക്കാലം നിങ്ങൾ ഇതിൽ ഇടപെടണ്ട ഇതിനൊക്കെ മോഡേൺ മെഡിസിൻ മതി എന്ന് മന്ത്രി വാക്കാൽ ഉത്തരവ് നൽകി. ആ നിരാശയിലാണ് ഹോമിയോ വിദ്വാന്റെ തുറന്ന കത്ത്.

ആ കത്തിൽ പുള്ളി അവകാശപ്പെടുന്നത് ആഴ്‌സനിക്കം ആൽബം 30 എന്ന ഈ മരുന്ന് ശ്വാസകോശത്തിന്റെ ഉപരിഭാഗത്ത് (Upper respiratory tract) ഉണ്ടാകുന്ന ഏതുതരം വൈറസ് രോഗങ്ങളെയും പ്രതിരോധിക്കാൻ വളരെ ഫലപ്രദമാണ് എന്നാണ്. ഇത് ആര് കണ്ടുപിടിച്ചു? ഹോമിയോക്കാർ ഇങ്ങനെ അവകാശപ്പെട്ടാൽ മതിയോ?

മോഡേൺ മെഡിസിനിൽ വൈറൽ രോഗങ്ങൾക്ക് മരുന്നില്ല എന്നാണല്ലൊ ആക്ഷേപം. ചിക്കൻപോക്സ് പോലുള്ള വൈറൽ രോഗത്തിനു മരുന്നുണ്ട്. ക്യാൻസറിനു മരുന്ന് കണ്ടുപിടിക്കുന്നു. എന്നാൽ ആന്റിബയോട്ടിക്ക് മരുന്നുകൾ പോലെ എല്ലാ വൈറസ്സുകൾക്കുമെതിരെ ആന്റിവൈറൽ മരുന്നുകൾ ഇനിയും കണ്ടുപിടിക്കാനായിട്ടില്ല. അതിനു കാരണം വൈറസ്സിന്റെ ഘടനയാണ്. ഏത് ബാക്റ്റീരിയക്കും എതിരെ മോഡേൺ മെഡിസിൻ മരുന്ന് ഉണ്ട്. കാരണം ബാക്റ്റീരിയ ഒരു ഏകകോശ ജീവിയാണ്. ആ കോശത്തിൽ കടന്നു കയറി അതിനെ നശിപ്പിക്കാൻ ആന്റിബയോട്ടിക്ക് മരുന്നുകൾക്കാകും. എന്നാൽ വൈറസ് ഒരു കോശം അല്ല. അതുകൊണ്ട് അതിനെ നശിപ്പിക്കാനുള്ള മരുന്ന് കണ്ടെത്തുക എളുപ്പമല്ല. വൈറസ്സിനെതിരെ ഇപ്പോൾ മോഡേൺ മെഡിസിന്റെ അസ്ത്രം എന്ന് പറയുന്നത് വാക്സിനേഷൻ എന്ന പ്രതിരോധമാർഗ്ഗം മാത്രമാണ്.

ഇത്രയും സജ്ജീകരണങ്ങളും ഗവേഷണങ്ങളും ലാബുകളും ശാസ്ത്രജ്ഞന്മാരും ഒക്കെയുണ്ടായിട്ടും മോഡേൺ മെഡിസിനു സാധിക്കാത്തത് ആയുഷിനും ഹോമിയോക്കാരനും സാധിക്കും എന്ന് പറഞ്ഞാൽ ബുദ്ധിക്ക് സ്ഥിരതയുള്ള ആരെങ്കിലും അത് വിശ്വസിക്കുമോ? ഈ ആഴ്‌സനിക്കം ആൽബം 30 ആര് കണ്ടെത്തി? ആരൊക്കെയാണതിന്റെ പിന്നിലുള്ള ശാസ്ത്രജ്ഞന്മാർ എന്ന് പറയാൻ പറ്റുമോ? വൈറസ്സിനെ നശിപ്പിക്കാൻ ഹോമിയോയിൽ മരുന്ന് ഉണ്ട് എന്ന് പറയില്ല. പ്രതിരോധമരുന്ന് എന്നാണ് പറയുക. അതാണതിലെ തട്ടിപ്പ്. ഈ തട്ടിപ്പ് സാധാരണക്കാർക്ക് മനസ്സിലാവില്ല. അതാണ് ഹോമിയോ തട്ടിപ്പുകാരുടെ വിജയം.

പ്രതിരോധത്തിനു മരുന്നില്ല. വാക്സിനേഷൻ മാത്രമേയുള്ളൂ. ഒരുപാട് വൈറസ്സുകൾക്കെതിരെ മോഡേൺ മെഡിസിൻ വാക്സിൻ കണ്ടുപിടിച്ചു. ആ ഗവേഷണം തുടരുകയാണ്. കൊറോണയ്ക്ക് എതിരെയും വാക്സിൻ കണ്ടുപിടിക്കും. ഇതൊന്നും എന്ന് പറഞ്ഞാൽ ഗവേഷണമോ ലാബുകളോ പരീഷണങ്ങളോ ശാസ്ത്രജ്ഞന്മാരോ ഒന്നുമില്ലാത്ത ഹോമിയോക്കാരൻ യാതൊരു ഉളുപ്പും ഇല്ലാതെ തട്ടി വിടുകയാണ് ഞങ്ങളുടെ കൈയിൽ ഏതുതരം വൈറസ് രോഗങ്ങളെയും പ്രതിരോധിക്കാൻ വളരെ ഫലപ്രദമായ ആഴ്‌സനിക്കം ആൽബം 30 ഉണ്ട് എന്ന്. വിശ്വസിക്കാൻ നിരവധി വിഡ്ഡികൾ ഉണ്ട് എന്ന ധൈര്യത്തിലാണ് തട്ടി വിടുന്നത്.

ഇത് മാത്രമല്ല തട്ടിപ്പ്. ഹോമിയോ തിയറിയിൽ രോഗം ഉണ്ടാക്കുന്ന സൂക്ഷ്മജീവികൾ ബാക്റ്റീരിയകളോ വൈറസ്സുകളോ ഒന്നുമില്ല, രോഗം തന്നെയില്ല. രോഗലക്ഷണങ്ങളാണുള്ളത്. ഒരു ലക്ഷണത്തിനു അതേ ലക്ഷണം ഉണ്ടാക്കുന്ന മരുന്ന് കൊടുത്ത് ലക്ഷണത്തെ ഇല്ലാതാക്കാക്കുക എന്നതാണ് ഹോമിയോ ചികിത്സയുടെ തീയറി. വൈറസ്സിനെ അംഗീകരിക്കാത്ത ഹോമിയോക്കാരനു എങ്ങനെയാണ് വൈറസ്സിനെ പ്രതിരോധിക്കാൻ മരുന്ന് കൊടുക്കാൻ കഴിയുക? പ്രതിരോധം എന്ന ഏർപ്പാട് തന്നെ ഹോമിയോയിൽ ഇല്ല. ഉഷ്ണം ഉഷ്ണേനേ ശാന്തതേ എന്ന് പറയുന്നത് പോലെ ലക്ഷണത്തെ ലക്ഷണം കൊണ്ട് ശാന്തമാക്കുക എന്നതാണ് ഹോമിയോ. അല്ലെങ്കിൽ പിന്നെ മോഡേൺ മെഡിസിൻ പോരേ , എന്തിനാണ് ഹോമിയോപ്പതി? ഹോമിയോക്കാരന്റെ ഇന്ത്യൻ മോഡൽ തട്ടിപ്പാണ് ഈ പ്രതിരോധവും കൊണ്ട് ഇറങ്ങൽ.

പ്രതിരോധം എന്നത് മനുഷ്യന്റെ ശരീരത്തിൽ അന്തർലീനമാണ്. നമുക്ക് നിത്യവും വൈറൽ രോഗം വരാതിരിക്കുന്നത് നമ്മുടെ ശരീരത്തിലുള്ള ഇമ്മ്യൂണിറ്റി എന്ന കഴിവ് കൊണ്ടാണ്. മാരകവൈറസ്സുകൾ അപായപ്പെടുത്തുന്നത് തടയാനാണ് കൃത്രിമമായി വാക്സിനേഷനിലൂടെയും ഇമ്മ്യൂണി ഉണ്ടാക്കുന്നത്. കൊറോണയ്ക്ക് എതിരെയും മനുഷ്യൻ ഇമ്മ്യൂണിറ്റി ആർജ്ജിക്കും. അപ്പോൾ അതും ജലദോഷം പോലെ വന്നങ്ങ് പോകും. ഇപ്പോഴും കൊറോണ ബാധിതർ ഐസൊലേഷൻ വാർഡുകളിൽ നിന്ന് രോഗം ഭേദമായി പോകുന്നത് ശരീരത്തിന്റെ ഇമ്മ്യൂണിറ്റി കൊണ്ടാണ്. അല്ലാതെ പ്രതിരോധത്തിനു മരുന്ന് കൊടുത്തിട്ടല്ല. ശരീരത്തിന്റെ ഇമ്മ്യൂണിറ്റി പ്രവർത്തിക്കാനുള്ള സപ്പോർട്ട് ആണു ഐസൊലേഷൻ വാർഡുകളിൽ നൽകുന്നത്. അത് വീടുകളിലും ചെയ്യാവുന്നതാണ്. ഇത്രയും കാര്യങ്ങൾ മുൻവിധി ഇല്ലാതെ മനസ്സിലാക്കിയാൽ ഹോമിയോ തട്ടിപ്പ് നിങ്ങൾക്ക് മനസ്സിലാകും. പക്ഷെ മുൻവിധി ഉപേക്ഷിക്കുമോ? അതാണ് പ്രശ്നം.

ഓർക്കുക, മോഡേൺ മെഡിസിനിൽ വൈറൽ രോഗം തടയാൻ വാക്സിനേഷൻ എന്ന പ്രതിരോധ മാർഗ്ഗം മാത്രമേയുള്ളൂ. മനുഷ്യസാധ്യമായ എല്ലാം ചെയ്യാൻ മോഡേൺ മെഡിസിൻ സജ്ജമാണ്. പോരാത്തതിനു ഗവേഷണങ്ങൾ ലോകമാകെ നടക്കുന്നു. പിന്നെ എന്തിനാണ് ഈ ആയുഷ് എന്ന ആഭാസവും ഹോമിയോ തട്ടിപ്പുകളും എന്ന് ചിന്തിക്കുക.