Links

എന്തിനായിരുന്നു ഈ ബ്ലോഗ് ?

ഞാന്‍ നാട്ടിലുള്ള ചില സുഹൃത്തുക്കളോട് പറയാറുണ്ട്,

“ നിങ്ങള്‍ക്കറിയ്യോ ഞാന്‍ ബ്ലോഗ് എഴുതിക്കഴിയുമ്പോഴേക്കും അത് വായിക്കാന്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എന്റെ ബ്ലോഗിലേക്ക് വരാറുണ്ട്... അങ്ങനെ ഞാന്‍ എന്റെ മുറിയില്‍ ഇരുന്നുകൊണ്ട് എനിക്കജ്ഞാതരായ പല സുഹൃത്തുക്കളുമായും സംവദിക്കുന്നു.... കുറഞ്ഞ പക്ഷം നൂറ് പേരെങ്കിലും എന്റെ ഓരോ ബ്ലോഗ് പോസ്റ്റുകളും വായിക്കാറുണ്ട്... മാത്രമല്ല എന്റെ നാട്ടിലുള്ള യുവാക്കളുമായി ഞാന്‍ ഓര്‍ക്കുട്ട് മുഖേന സൌഹൃദം സ്ഥാപിക്കുന്നു......”

പലര്‍ക്കും അത്ഭുതമാണ്. ഇതെങ്ങനെ സാധിക്കുന്നു എന്ന മട്ടില്‍. കമ്പ്യൂട്ടര്‍ എന്നാല്‍ ഇന്ന് എല്ലാവര്‍ക്കും അറിയാം. ഓര്‍ക്കുട്ടിനെപറ്റിയും ബ്ലോഗ്ഗിങ്ങിനെ പറ്റിയും ഇപ്പോഴൊക്കെ ആളുകള്‍ മനസ്സിലാക്കി വരുന്നുണ്ട്. എന്നാല്‍ ബ്ലോഗ് എഴുതാന്‍ പലര്‍ക്കും കഴിയുന്നില്ല. പത്രങ്ങളില്‍ ബ്ലോഗിനെ പറ്റി വരുന്ന ലേഖനങ്ങളും വാര്‍ത്തകളും വായിക്കുന്നു എന്നല്ലാതെ ബ്ലോഗ് വായിക്കാന്‍ അധികമാരും മെനക്കെടാറില്ല.

ഞാന്‍ വെറും നേരമ്പോക്കിന് വേണ്ടിയായിരുന്നു ബ്ലോഗ് തുടങ്ങിയത്. ബ്ലോഗ് എഴുതി ആരെയും കുറ്റം പറയരുതെന്നും, എതിര്‍ക്കരുതെന്നും, വിമര്‍ശിക്കരുതെന്നും ഒക്കെ ഞാന്‍ മനസ്സില്‍ കരുതിയിരുന്നു. എന്തെങ്കിലും അപ്പപ്പോള്‍ തോന്നുന്നത് ഡയറിക്കുറിപ്പ് പോലെ എഴുതി വെക്കാമെന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ. പക്ഷെ എഴുതി വന്നപ്പോള്‍ ബ്ലോഗിലെ ഏറ്റവും വലിയ വിമര്‍ശകന്‍ ഞാനായിപ്പോയി. എല്ലാറ്റിനെയും എതിര്‍ക്കുന്ന റോളിലാണ് ഞാന്‍ എത്തിപ്പെട്ട് പോയത്. ഒന്നാലോചിച്ചാല്‍ എല്ലാവരുടെയും ഒരു ദുശ്ശീലമാണിതെന്ന് തോന്നുന്നു. എതിര്‍പ്പുകളല്ലെ നാം എങ്ങും എപ്പോഴും കേള്‍ക്കുന്നത്?

മനുഷ്യന്‍ സാഹചര്യങ്ങളുടെ സൃഷ്ടിയല്ലെ? സാഹചര്യങ്ങളല്ലെ അയാളെ അയാളാക്കി സൃഷ്ടിക്കുന്നത്. മാത്രമല്ല അയാളില്‍ പാരമ്പര്യവും, പൈതൃകവും, ചരിത്രവും, സമൂഹവും,കാലവും എല്ലാം സ്വാധീനം ചെലുത്തുന്നുണ്ട്. അയാള്‍ക്ക് അയാളാകാനേ കഴിയുമായിരുന്നുള്ളൂ. അങ്ങനെയേ അയാള്‍ക്ക് പെരുമാറാനും സംസാരിക്കാനും ഒക്കെ കഴിയുമായിരുന്നുള്ളൂ. അയാള്‍ അയാളായി ജീവിയ്ക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. അയാളുടെ ജീവിതം അയാളായി അയാള്‍ക്ക് ജീവിച്ചു തീര്‍ക്കേണ്ടതുണ്ട്. കുറ്റവും കുറവുകളും അവഗണിച്ചുകൊണ്ട് അയാളിലുള്ള പോസിറ്റീവ് ആയ വശങ്ങളെ അംഗീകരിച്ചും അഭിനന്ദിച്ചുംകൊണ്ട് അയാളെ നിരുപാധികമായി നമുക്ക് സ്നേഹിക്കാമായിരുന്നു. പക്ഷെ നമുക്ക് നമ്മുടെ തെറ്റുകള്‍ ആവര്‍ത്തിക്കാനല്ലാതെ സ്വയം തിരുത്തുവാന്‍ കഴിയുന്നില്ല. എന്ത് മാത്രം തെറ്റുകള്‍ ഓരോ ദിവസവും ചെയ്തുകൂട്ടിയിട്ടാണ് നാം മറ്റുള്ളവരുടെ തെറ്റുകളെ പെരുപ്പിച്ചു കാട്ടി കുറ്റപ്പെടുത്തുന്നത്?

ഏറ്റവും വലിയ തെറ്റുകാരന്‍ നമ്മളില്‍ തന്നെയുള്ള നമ്മള്‍ തന്നെ ആണെന്ന് ആലോചിച്ചാല്‍ മനസ്സിലാകും. ഈ കുറ്റബോധം ഓരോരുത്തരിലുമുണ്ടാകും എന്ന് തന്നെ ഞാന്‍ കരുതുന്നു. ഇതൊക്കെത്തന്നെയാണ് ജീവിതം എന്ന് സമാധാനിക്കാനേ കഴിയൂ !

പ്രഭാകരന്‍ മരിച്ചിട്ടില്ല ?

രസകരമായ കവര്‍ ചിത്രത്തോടുകൂടിയാണ് നക്കീരന്‍ എന്ന തമിഴ് ദ്വൈവാരിക ഈ ലക്കം ഇറങ്ങിയിരിക്കുന്നത്. സ്വന്തം മൃതദേഹം ടിവിയില്‍ കണ്ട് ആസ്വദിക്കുന്ന പ്രഭാകരന്റെ ഫോട്ടോ ആണ് അതിന്റെ മുഖചിത്രമായി കൊടുത്തിരിക്കുന്നത്. തമിഴ്‌നാട്ടിലും ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള പ്രഭാകരന്റെ അനുയായികള്‍ അദ്ദേഹത്തിന്റെ അന്ത്യം ഇനിയും വിശ്വസിച്ചിട്ടില്ല. പ്രഭാകരന്‍ സുരക്ഷിതമായി കഴിയുന്നുണ്ടെന്ന് എസ്.പത്മനാഭന്‍ എന്ന പുലിനേതാവ് എവിടെയോ മറഞ്ഞിരുന്നുകൊണ്ട് ലോകത്തോട് വിളിച്ചു പറയുന്നുമുണ്ട്. പ്രഭാകരന്‍ തിരിച്ചുവരുമെന്ന് തന്നെ പല പുലി അനുകൂലികളും വിശ്വസിക്കുന്നു. എന്നാല്‍ നക്കീരന്‍ എന്ന പ്രസിദ്ധീകരണം ചെയ്തത് പത്രധര്‍മ്മത്തിന് ഒട്ടും നിരക്കാത്ത നീചമായ ഒരു നടപടിയായിപ്പോയി. നക്കീരന്‍ റിപ്പോര്‍ട്ടിനെ പറ്റി ചെന്നെയില്‍ നിന്ന്:
ചെന്നൈ: പ്രഭാകരന്‍, ഭാര്യ മതിവദനി, മകള്‍, ഇളയ മകന്‍ എന്നിവര്‍ സുരക്ഷിതരെന്ന് 'നക്കീരന്‍' തമിഴ് വാരിക. പ്രഭാകരന്‍ ചില സുരക്ഷാ ഏര്‍പ്പാടുകള്‍ കൂടി പൂര്‍ത്തീകരിച്ച ശേഷം മാധ്യമങ്ങളിലൂടെ പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുമെന്നും ഇന്നലെ പുറത്തിറങ്ങിയ 'നക്കീര'ന്റെ പുതിയ ലക്കത്തില്‍ പറയുന്നു. ഈ മാസം 17ന് പ്രഭാകരന്‍ യുദ്ധമുഖത്തുനിന്ന് സ്പീഡ് ബോട്ടില്‍ രക്ഷപ്പെട്ടതായാണ് നൂറു ശതമാനം വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്ന് ലഭ്യമായ വിവരമെന്ന അവകാശവാദത്തോടെ വാരിക വെളിപ്പെടുത്തുന്നത്. സ്വന്തം മരണവാര്‍ത്ത അച്ചടിച്ച തമിഴ് പത്രം കൈയില്‍ പിടിച്ച് ടെലിവിഷനില്‍ മരണവാര്‍ത്ത കാണുന്ന പ്രഭാകരന്റെ ചിത്രത്തോടെയാണ് 'നക്കീരന്‍' ഇന്നലെ പുറത്തിറങ്ങിയത്.
റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ:

സൈന്യം തങ്ങളെ ഞെരുങ്ങിയ സാഹചര്യത്തില്‍ തമിഴ് ഈഴത്തിനുവേണ്ടിയുള്ള പോരാട്ടം അന്യം നിന്നുപോകാതിരിക്കാന്‍ പ്രഭാകരന്‍ ജീവിച്ചിരിക്കണമെന്ന് നിര്‍ബന്ധമുള്ള മുതിര്‍ന്ന എല്‍.ടി.ടി.ഇ നേതാക്കള്‍ പ്രഭാകരനോട് യുദ്ധമുഖത്തുനിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടുവത്രേ. യുദ്ധ നേതൃത്വം മകന്‍ ചാള്‍സ് ആന്റണിക്ക് നല്‍കി പ്രഭാകരന്‍ പോയേ തീരൂവെന്ന് നേതാക്കള്‍ വാശിപിടിച്ചത്തിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ പ്രഭാകരന്‍ തീരുമാനിച്ചു.
ഇതിന് വഴിയൊരുക്കാന്‍ 5000 കിലോ വെടിമരുന്ന് ദേഹത്ത് കെട്ടിവച്ച് എല്‍.ടി.ടി.ഇ.യുടെ കരിമ്പുലി വിഭാഗത്തില്‍പെട്ട 30 ചാവേറുകള്‍ വെടിയുതിര്‍ത്തുകൊണ്ട് സൈന്യത്തിനിടയിലേക്ക് കുതിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ സൈന്യം നാലുപാടും ചിതറിയോടി. കടല്‍തീരത്ത് പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച പഴയ കോട്ടയില്‍ അദ്ദേഹത്തെ എത്തിച്ചശേഷം തുരങ്കത്തിലൂടെ പ്രഭാകരനെ മുള്ളിവായ്ക്കാല്‍ കടലോരത്തെത്തിച്ചു.മറ്റു പുലിനേതാക്കളായ പൊട്ടുഅമ്മന്‍, കടല്‍പുലിത്തലവന്‍ സൂസൈ എന്നിവരെയും വ്യത്യസ്ത ബോട്ടുകളില്‍ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കിഴക്കുദിശയില്‍ ബോട്ടില്‍ മൂന്നു മണിക്കൂറോളം യാത്ര ചെയ്ത് പ്രഭാകരനും മറ്റു നേതാക്കളും സുരക്ഷിത സ്ഥാനത്തെത്തിയതായാണ് പുലികളോടടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

ഇതേസമയം, വന്നി മേഖലയില്‍ പുലികളുടെ തുടര്‍ച്ചയായ 23 ചാവേര്‍ ആക്രമണങ്ങളില്‍ സിംഹള സൈന്യത്തിന്റെ 58ആം ഡിവിഷന്‍ ഛിന്നഭിന്നമായി. 2000^ഓളം സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ ആക്രമണത്തില്‍ പ്രഭാകരന്റെ മകന്‍ ചാള്‍സ് ആന്റണിയും കൊല്ലപ്പെട്ടു. യുദ്ധമുഖത്ത് പ്രഭാകരനുണ്ടെന്ന വിശ്വാസത്തില്‍ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും സൈന്യം പീരങ്കികള്‍, മിസൈലുകള്‍ എന്നിവ ഉപയോഗിച്ച് നടത്തിയ കനത്ത ആക്രമണത്തില്‍ പുലികളും തമിഴ് സിവിലിയന്മാരുമടക്കം 20,000ത്തോളം പേര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിനിടെ ആംബുലന്‍സില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രഭാകരനെയും കൂട്ടാളികളെയും വെടിവെച്ചുകൊന്നതായും ജഡങ്ങള്‍ കത്തിക്കരിഞ്ഞതായും സൈന്യം പ്രചരിപ്പിച്ച വാര്‍ത്ത ഇംഗ്ലീഷ് ചാനലുകള്‍ ഏറ്റുപിടിക്കുകയായിരുന്നു. പ്രഭാകരന്റെ ജഡം തിരിച്ചറിയാന്‍ മുന്‍ എല്‍.ടി.ടി.ഇ നേതാവും ശ്രീലങ്കന്‍ മന്ത്രിയുമായ കരുണയെ കൊണ്ടുവന്നെങ്കിലും പുലിത്തലവന്‍മാരില്‍ ഒരാളുടെ പോലും മൃതദേഹം അതിലില്ലെന്ന് കരുണ തിരിച്ചറിഞ്ഞുവത്രേ. അതേസമയം, ശ്രീലങ്കന്‍ സര്‍ക്കാറിന്റെയും രാജപക്സേയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രഭാകരന്റേതിനു സമാനമായ ശരീരപ്രകൃതിയുള്ള ഒരാളുടെ ജഡത്തില്‍ മുഖംമൂടി അണിയിച്ചുകിടത്തി അതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയും മണിക്കൂറുകള്‍ക്കകം 'ഡി.എന്‍.എ പരിശോധന' നടത്തി ജഡം തിരിച്ചറിയുകയുമാണ് ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്‍.ടി.ടി.ഇ.യുടെ നേതാവായിരുന്ന ആന്റണ്‍ ബാലസിംഗവുമായി വേലുപ്പിള്ള പ്രഭാകരന്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളും റിപ്പോര്‍ട്ടും തമിഴ് പുലി അനുകൂല വെബ്‌സൈറ്റ് ആയ തമിഴ് നെറ്റില്‍ 2003 മാര്‍ച്ച് 2ന്റെ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ ഫോട്ടോ കമ്പ്യൂട്ടറിന്റെ സാ‍ധ്യത പ്രയോജനപ്പെടുത്തിക്കൊണ്ട് കൃത്രിമമായി ഉണ്ടാക്കിയിട്ടാണ് നക്കീരന്‍ ഈ ഫോട്ടോ പ്രസിദ്ധീകരിച്ചത്. നക്കീരന്റെ വിശ്വാസ്യത ഇതോടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. 2-3-2003ന്റെ ലക്കം തമിഴ്‌നെറ്റില്‍ പ്രഭാകരനും ബാലസിംഗവും സംസാരിക്കുന്ന ചിത്രം താഴെ കാണുക. ഒരു പ്രസിദ്ധീകരണവും ഇത്രയും തരം താഴരുത്.

ഏതൊരു ഫാസിസ്റ്റിനും സംഭവിക്കാവുന്ന അന്ത്യമാണ് പ്രഭാകരനും സംഭവിച്ചത്. തന്റെ കഴിവുകള്‍ ശ്രീലങ്കന്‍ തമിഴരുടെ ഉന്നമനത്തിനായി ക്രിയാത്മകമായി പ്രഭാകരന്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍ അത് അവിടത്തെ തമിഴ് വംശജര്‍ക്കും ശ്രീലങ്കയ്കും ഗുണകരമാവുമായിരുന്നു. എത്രയോ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാമായിരുന്നു. എന്നാല്‍ ജന്മനാ ഫാസിസ്റ്റായവര്‍ ചരിത്രത്തില്‍ നിന്ന് ഒരിക്കലും പാഠം പഠിക്കുന്നില്ല. ചെറുതും വലുതുമായ ഫാസിസ്റ്റുകള്‍ക്ക് സമൂഹം ജന്മം നല്‍കിക്കൊണ്ടേയിരിക്കുന്നു എന്നത് എക്കാലത്തെയും നിത്യസത്യമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ഏതൊരു സംഘടനയും മഹത്തായ ലക്ഷ്യത്തെ മുന്‍‌നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അതിന്റെ മാര്‍ഗ്ഗവും മഹത്തായതായിരിക്കണം. മഹാത്മാഗന്ധിജി ലോകത്തിന് നല്‍കിയ ഈ സന്ദേശം എക്കാലത്തും പ്രസക്തമാണ്. ലക്ഷ്യം ഒരിക്കലും മാര്‍ഗ്ഗത്തെ സാധൂകരിക്കുകയില്ല. മാത്രമല്ല തിന്മയിലൂടെ സഞ്ചരിച്ച ഒരു പ്രസ്ഥാനത്തിന് പിന്നീട് ഒരിക്കലും നന്മയുടെ മാര്‍ഗ്ഗത്തില്‍ എത്തിപ്പെടാന്‍ കഴിയില്ല. ലോകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സംഭവിച്ച തകര്‍ച്ചയുടെ അടിസ്ഥാനകാരണം ഇതാണ്. ആശയമോ തത്വശാസ്ത്രമോ മഹത്തരമായത്കൊണ്ട് കാര്യമില്ല. അത് ഫാസിസ്റ്റുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനായില്ലെങ്കില്‍ പ്രത്യയശാസ്ത്രവും സംഘടനയും ജനവിരുദ്ധവും ആളെക്കൊല്ലിയുമാവും. പക്ഷെ ശരിയായ നേതൃത്വത്തെ തെരഞ്ഞെടുക്കാന്‍ പലപ്പോഴും ജനങ്ങള്‍ക്ക് കഴിയുന്നില്ല. ചിലപ്പോഴൊക്കെ അത് ഒരു ഭാഗ്യം പോലെ സംഭവിക്കുന്നു എന്ന് മാത്രം!

(പ്രഭാകരന്റെ അവസാനനാളുകള്‍ വായിക്കുക)

ജനവിധി-2009 ആശ്വാസകരം!


പതിനഞ്ചാം ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ മുഴുവനും പുറത്ത് വന്നതോടെ ജനാധിപത്യ-മതേതരവിശ്വാസികള്‍ക്ക് ശുഭകരവും ആശ്വാസദായകവുമാണ് ഈ ഫലം എന്നതില്‍ സംശയമില്ല. ഇടത് പക്ഷത്തിന്റെ പിന്തുണയില്ലാതെ തന്നെ ഡോ.മന്‍‌മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ഒരു സുസ്ഥിര ഗവണ്മേണ്ട് രൂപീകരിക്കാന്‍ കഴിയുന്നു എന്നത് ഈ തെരഞ്ഞെടുപ്പിന്റെ തിളക്കമാര്‍ന്ന വിജയമാണ്. പ്രാദേശിക പാര്‍ട്ടികളുടെ വിലപേശല്‍ ശക്തി പ്രതീക്ഷിച്ച പോലെ കരുത്താര്‍ജ്ജിച്ചില്ല എന്ന് മാത്രമല്ല മുന്നാം മുന്നണി എന്ന ആശയം ഇനി സ്വപ്നത്തില്‍ പോലും ആരും ചിന്തിക്കുകയില്ല. രണ്ട് ദേശിയ പാര്‍ട്ടികളോ അല്ലെങ്കില്‍ രണ്ട് ദേശീയ മുന്നണികളോ ആയി രാഷ്ട്രീയരംഗം ധ്രുവീകരിച്ചെങ്കില്‍ മാത്രമേ നമ്മുടെ ജനാധിപത്യം ആരോഗ്യകരമായി മുന്നോട്ട് പോവുകയുള്ളൂ. ആ ദിശയിലേക്കാണ് രാഷ്ട്രീയം മുന്നേറുന്നത് എന്നതും സന്തോഷകരമാണ്. മൂന്നാം മുന്നണി എന്നൊക്കെ പുലമ്പുന്നവര്‍ക്ക് സങ്കുചിതരാഷ്ട്രീയതാല്പര്യങ്ങളല്ലാതെ ദേശീയതാല്പര്യം എന്നൊന്ന് ലവലേശവും ഇല്ല. അത് ഇന്ത്യന്‍ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ് ഉജ്ജ്വലമായ മറ്റൊരു നേട്ടം.

കേരളത്തില്‍ യു.ഡി.എഫിന്റെ മഹത്തായ വിജയം ശ്രീ.പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനും സി.പി.എമ്മില്‍ കണ്ണൂര്‍ ലോബ്ബിയുടെ മേധാവിത്വത്തിനും എല്ല്ലാറ്റിലുമുപരി അവരുടെ അക്രമശൈലിയ്ക്കും നുണ പ്രചാരണങ്ങള്‍ക്കും ഏറ്റ കനത്ത തിരിച്ചടിയാണ്. ബംഗാളിലും പാര്‍ട്ടി കനത്ത തിരിച്ചടി ഏറ്റുവാങ്ങിയല്ലോ എന്നത് കേരളത്തിലെ ഔദ്യോഗിക മാര്‍ക്സിസ്റ്റുകള്‍ക്ക് മന:സമാധാനം നല്‍കിയേക്കാം. ഒരു പക്ഷെ ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും ദയനീയമായ പരാജയം ഏറ്റുവാങ്ങുന്നത് സി.പി.എം. ആയിരിക്കും. സി.പി.ഐക്ക് ദേശീയ പാര്‍ട്ടി എന്ന അംഗീകാരവും ഇതോടെ നഷ്ടപ്പെടും. ചുരുക്കത്തില്‍ ഇടത് പക്ഷനേതാക്കള്‍ക്ക് ദല്‍ഹിയില്‍ ചാനലുകള്‍ക്ക് മുന്നില്‍ നിന്നു കൊണ്ട് പ്രഖ്യാപനങ്ങള്‍ നടത്താനും അഭിമുഖങ്ങളില്‍ വിളങ്ങാനുമുള്ള സുവര്‍ണ്ണാവരസങ്ങളും ഇനി ലഭിക്കണമെന്നില്ല.

വ്യക്തമായ പരിപാടികളും ലക്ഷ്യങ്ങളും നയങ്ങളും ഉള്ള പാര്‍ട്ടികളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നാണ് വയ്പ്. എന്നാല്‍ അവര്‍ എന്താണ് മൂന്ന് പതിറ്റാണ്ടുകളായി ചെയ്തുവരുന്നത്? ദല്‍ഹിയില്‍ തമ്പടിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാറില്‍ തങ്ങള്‍ക്ക് പിന്‍‌സീറ്റ് ഡ്രൈവിങ്ങിന് അവസരം ലഭിക്കുമോ എന്ന നിലയിലുള്ള രാഷ്ട്രീയപ്രവര്‍ത്തനം മാത്രമാണ് ഇക്കാലമത്രയും അവര്‍ നടത്തിക്കൊണ്ടിരുന്നത്. പാര്‍ലമെന്ററി വ്യാമോഹത്തിന് അടിമപ്പെട്ടു എന്ന് മാത്രമല്ല അടിമുടി സുഖലോലുപതയില്‍ ആറാടുകയായിരുന്നു നേതൃത്വം. പാവപ്പെട്ടവരും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുമായിരുന്നു പാര്‍ട്ടിയുടെ ആദ്യകാല അടിത്തറയെങ്കില്‍ ഇന്ന് എന്‍.ജി.യോക്കളും സഹകരണ ഉദ്യോഗസ്ഥരും മധ്യവര്‍ഗ്ഗവുമാണ് പാര്‍ട്ടിയെ താങ്ങി നിര്‍ത്തുന്നത്. ഇതൊക്കെ ചൂണ്ടിക്കാട്ടുന്നവരെ കമ്മ്യൂണിസ്റ്റ് വിരുദ്ധരായി ലേബല്‍ ചാര്‍ത്തി സ്വന്തം അപചയം മൂടി വയ്ക്കാനാണ് ഈ അഭിനവ ഉദ്യോഗസ്ഥ കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കാറുള്ളത്.

കണ്ണൂരിലെ മുന്‍ എം.പി. അബ്ദുള്ളക്കുട്ടി ഇപ്പോള്‍ ദുബായിലാണ്. തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന ആശങ്കയിലാണോ അദ്ദേഹം ദുബായിലേക്ക് വിമാനം കയറിയത് എന്നറിയില്ല. ഏതായാലും സുധാകരന്റെ ഉജ്ജ്വലമായ വിജയം അബ്ദുള്ളക്കുട്ടിയ്ക്ക് ജീവന്‍ തിരിച്ചുകിട്ടിയ പ്രതീതിയായിരിക്കും അദ്ദേഹത്തിന്റെ മനസ്സില്‍ ഉളവാക്കിയിരിക്കുക. മറിച്ചായിരുന്നെങ്കില്‍ അബ്ദുള്ളക്കുട്ടിയുടെ അവസ്ഥ പരിതാപകരമായിരുന്നിരിക്കും. മാര്‍ക്സിസ്റ്റക്രമം എന്ന് ആരും വിലപിക്കുന്നതില്‍ അര്‍ത്ഥമില്ല. കാരണം മാര്‍ക്സിസവും അക്രമവും ഇരട്ടക്കുട്ടികളാണെന്ന് ഏവരും അംഗീകരിച്ചിട്ടുള്ളതാണ്. മാര്‍ക്സിസം എവിടെയുണ്ടോ അവിടെ അക്രമവുമുണ്ട്. അത്കൊണ്ടാണ് ജനങ്ങള്‍ പൊതുവെ സമാധാനജീവിതം കാംക്ഷിക്കുന്നവരാകയാല്‍ മാര്‍ക്സിസം പടര്‍ന്ന് പന്തലിക്കാത്തത്. ഒരു പ്രത്യയശാസ്ത്രം ശരിയാണെങ്കില്‍ അതിന്റെ നടത്തിപ്പുകാരും പ്രയോക്താക്കളും പ്രവര്‍ത്തനങ്ങളും ശരിയായിരിക്കണം. അക്രമരഹിതമായി, സത്യസന്ധമായി, ആരേയും ശത്രുക്കളായി കാണാതെ മാനുഷികഭാവങ്ങളോടെ പ്രവര്‍ത്തിച്ചാലും എന്താ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളരില്ലേ എന്ന് ഞാനാലോചിക്കാറുണ്ടായിരുന്നു മുന്‍പൊക്കെ. എന്നെപ്പോലെയുള്ള ശുദ്ധഗതിക്കാര്‍ക്ക് പറ്റിയതല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് ഒരഭിമുഖത്തില്‍ ഈയ്യിടെ അബ്ദുള്ളക്കുട്ടി പറഞ്ഞത് എന്നെപ്പോലെ എത്രയോ പേര്‍ പണ്ടേ മനസ്സിലാക്കിയ സത്യമായിരുന്നു.

കേരളത്തിലെ സി.പി.എം. അഗാധമായ ഒരു പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കാന്‍ പോകുന്നത്. കാരണം പിണറായി ഇല്ലാത്ത ഒരു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഇനി കേരളത്തില്‍ കൊണ്ടുനടക്കാന്‍ ബുദ്ധിമുട്ടാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഒഴിവാക്കാന്‍ പിണറായിക്കും, പിണറായിയെ ഒഴിവാക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും കഴിയുമെന്ന് തോന്നുന്നില്ല. കാര്യം പാര്‍ട്ടി പടുത്തുയര്‍ത്തിയ വന്‍‌വ്യവസായ സ്ഥാപനങ്ങളും ആര്‍ജ്ജിച്ച സമ്പത്തും തന്നെ. കൈരളി തുടങ്ങിയ ചാനലുകള്‍ മുതല്‍ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍, ഷോപ്പിങ്ങ് മാളുകള്‍, പഞ്ചനക്ഷത്രഹോട്ടലുകള്‍ തുടങ്ങിയ വ്യാപരസമുച്ചയങ്ങളൊക്കെ ആരംഭിച്ചത് പിണറായിയുടെ ക്രാന്തദര്‍ശിത്വത്തിന്റെയും സംഘടനാപാടവത്തിന്റെയും ഫലമായിട്ടാണ്. അത്കൊണ്ടാണ് പിണറായിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന മട്ടില്‍ ചില മാര്‍ക്സിസ്റ്റ് നേതാക്കള്‍ പ്രസംഗിച്ചിരുന്നത്. എന്നാല്‍ സ:കൃഷ്ണപ്പിള്ളയില്‍ നിന്നും സ:പിണറായിലേക്കുള്ള അകലം സാധാരണ അനുഭാവികള്‍ മനസ്സിലാക്കുന്നുണ്ട് എന്ന് ഉദ്യോഗസ്ഥക്കമ്മ്യൂണിസ്റ്റ്കാരാല്‍ വലയം ചെയ്യപ്പെട്ട അത്തരം നേതാക്കള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല. ജനങ്ങള്‍ എന്നും പല്ലക്ക് തൂക്കും എന്നവര്‍ വ്യാമോഹിക്കുന്നു.

ലാവലിന്‍ ഇടപാടില്‍ പിണറായി വ്യക്തിപരമായി പണം കൈപ്പറ്റി എന്ന് ആര്‍ക്കും തെളിയിക്കാന്‍ കഴിയില്ല. എന്നാല്‍ അദ്ദേഹം വ്യവസ്ഥാപിതമായ നിയമങ്ങളെയും നടപടിക്രമങ്ങളെയും മറി കടന്ന് കുറ്റകരമായ ക്രിമിനല്‍ വഞ്ചന നടത്തിയിട്ടുണ്ട് എന്ന് സി.ബി.ഐ.ക്ക് അനായേസേന തെളിയിക്കാന്‍ കഴിയും. തീര്‍ച്ചയായും അതിന്റെ പേരില്‍ അദ്ദേഹം ശിക്ഷിക്കപ്പെടുകയും ചെയ്യും. ലാവലിന്‍ കേസ് വൈകാതെ തന്നെ മുന്നോട്ട് പോകും. രാഷ്ടീയപ്രേരിതം എന്ന് പറഞ്ഞ് ബഹളം വെച്ചാലൊന്നും കേസ് തേഞ്ഞ് മാഞ്ഞ് പോകില്ല. അഴിമതിക്കേസുകളില്‍ ഒരു സുഖ്‌റാമല്ല്ലാതെ ഇന്ത്യയില്‍ ഇത:പര്യന്തം ആരും ശിക്ഷിക്കപ്പെട്ടില്ലല്ലൊ എന്ന ആനുകൂല്യം എന്തായാലും പിണറായിക്ക് ലഭിക്കാന്‍ പോകുന്നില്ല. എല്ലാ നടപടിക്രമങ്ങളും പാലിച്ച് നിയമവിധേയമായി കരാറില്‍ ഒപ്പിട്ട്, കൈക്കൂലിയായി ലാവലിനില്‍ നിന്ന് എത്ര കോടികള്‍ കൈപ്പറ്റിയാലും പിണറായിക്കെതിരെ തെളിവുകള്‍ ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ ജന്മസിദ്ധമായ ധാര്‍ഷ്ട്യം പിണറായിയെ അതില്‍ നിന്നെല്ലാം വിലക്കി. തെറ്റ് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണം എന്ന് ഫയലില്‍ എഴുതിയ പിണറായിയുടെ ബോധത്തെ എങ്ങനെയാണ് വിശേഷിപ്പിക്കുക?

ഏതായാലും ഈ തെരഞ്ഞെടുപ്പിന്റെ അനന്തരഫലം ആണവക്കാരാര്‍ അടക്കം യു.പി.എ. ഗവണ്‍മ്മെന്റിന്റെ ജനക്ഷേമകരമായ പരിപാടികളെയും നയങ്ങളെയും ജനങ്ങള്‍ അംഗീകരിച്ചിരിക്കുന്നു എന്നതാണ്. ഇക്കാര്യത്തില്‍ ഒരു സാധാരണ പൌരന്‍ എന്ന നിലയില്‍ എന്റെ സന്തുഷ്ടിയും സംതൃപ്തിയും ഇവിടെ രേഖപ്പെടുത്തട്ടെ!