Links

ജീവിതവും കാലവും

ഒരു ക്രിസ്തുമസ് കൂടി കഴിഞ്ഞു. അടുത്ത ക്രിസ്മസിനു ഞാൻ ഉണ്ടാകുമോ എന്നറിയില്ല. ശരിക്ക് പറഞ്ഞാൽ ഈ ആശങ്ക എനിക്ക് എന്നും ഉണ്ടായിരുന്നു. നാളെ ഞാൻ ഉണ്ടാകുമോ എന്ന ആശങ്ക. ജീവിതത്തോടുള്ള അഭിനിവേശമാണ് ഈ ആശങ്കയുടെ അടിസ്ഥാനം എന്നും എനിക്കറിയാം. ജീവിതം നമ്മെ അത്രമേൽ പ്രലോഭിപ്പിക്കുന്നു. ഇതിനിടയിൽ എന്താണ് നാളെ എന്നും ഞാൻ കുട്ടിക്കാലം മുതൽ ചിന്തിക്കാറുണ്ടായിരുന്നു. മദ്രാസിൽ വെച്ചാണ് ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം ആദ്യമായി വായിക്കുന്നത്. ആദ്യത്തെ വായനയിലും പിന്നീടങ്ങോട്ടുള്ള തുടർവായനയിലും നിരന്തരമായ ചിന്തയിലും കാലത്തിന്റെ പൊരുൾ എന്റെ ബുദ്ധിക്ക് വഴങ്ങിയിരുന്നില്ല.

പിന്നീട് ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ടെക്‌നിക്കൽ വശം ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും കാലം ആപേക്ഷികമാണ് എന്ന അറിവ് എനിക്ക് ഗ്രഹിക്കാനായി. അതോടൊപ്പം കാലം കേവല യാഥാർഥ്യം ആണെന്ന ബോധമാണ് മനുഷ്യരുടെ സകല ദു:ഖങ്ങൾക്കും കാരണം എന്നും എനിക്ക് മനസ്സിലായി. അപ്പോൾ ശ്രീബുദ്ധനെ തിരുത്താനാണ് എനിക്ക് തോന്നിയത്. ആശകളല്ല, മിഥ്യയായ കാലത്തെ സത്യമായി കരുതുന്നതാണ് ദു:ഖത്തിനു നിദാനം എന്നായിരുന്നു എന്റെ കണ്ടെത്തൽ. അതുകൊണ്ടാണല്ലൊ നാളെയെ പറ്റിയ ആശങ്ക മനുഷ്യരെ വേട്ടയാടുന്നത്. ഇതൊക്കെ ചിന്തിച്ചുകൊണ്ട് നടന്നിരുന്ന എന്റെ മദ്രാസ് ജീവിതത്തിൽ എനിക്ക് നാളെകൾ ഉണ്ടായിരുന്നില്ല എന്ന് ഇതെഴുതുമ്പോൾ ഞാൻ ഓർക്കുന്നു. നാട്ടിൽ വന്ന് ഒരു കുടുംബം സ്ഥാപിച്ചതിനു ശേഷമാണ് എനിക്കും നാളെയെ പറ്റി ആശങ്ക ഉണ്ടാകാൻ തുടങ്ങിയത്. അപ്പോൾ മുതൽ ഞാൻ, ഞാൻ മാത്രം അല്ലല്ലൊ. എന്നെ ആശ്രയിച്ച് ഒരു കുടുംബം ഉണ്ടല്ലൊ.

ക്രിസ്തുമസിനെ പറ്റിയാണല്ലൊ പറഞ്ഞു തുടങ്ങിയത്. ആഘോഷങ്ങളെ ജീവിതത്തിന്റെ അലങ്കാരങ്ങളായാണ് ഞാൻ കാണുന്നത്. അല്ലാതെ എന്ത് അർഥമാണ് ആഘോഷങ്ങൾക്കുള്ളത്. വെറും കെട്ടുകഥകളും പൊലിപ്പിച്ച നൂണകളുമാണ് എല്ലാ ആഘോഷങ്ങൾക്കും അടിസ്ഥാനം. കന്യകയായ ഒരു സ്ത്രീ പ്രസവിക്കുമോ? ഇല്ല. കുരിശിലേറ്റപ്പെട്ട ഒരാൾ അവിടെ കിടന്ന് ഉയിർത്തെഴുന്നേൽക്കുമോ? ഒരിക്കലുമില്ല. കുരിശിൽ തറയ്ക്കൽ അക്കാലത്തെ ഒരു വധശിക്ഷാ രീതിയായിരുന്നു, അത്രയേയുള്ളൂ. ഇവിടെ തൂക്കിക്കൊല്ലുന്നത് പോലെ. എന്തെന്ത് കെട്ടുകഥകളാണ്. ദൈവം പ്രവാചകരെ ഏർപ്പാടാക്കുമോ? ആരാണത് പറഞ്ഞത്. ദൈവം എനിക്ക് അരുളപ്പാട് നൽകി എന്ന് ഞാൻ പറഞ്ഞാൽ ഞാനൊരു പ്രവാചകനാകുമോ? ഒരിക്കലുമില്ല. അത് പോലെ മഹാബലി എന്നൊരു ചക്രവർത്തി ഭൂമിയെ ഭരിച്ചിരുന്നോ? ആ ഭരണത്തിൽ എല്ലാ മനുഷ്യരും ഒരേപോലെയുള്ള സോഷ്യലിസം നടപ്പാക്കിയിരുന്നോ? എന്നിട്ട് ആ ചക്രവർത്തി പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തപ്പെട്ടോ? എത്ര മനോഹരമായ ഭാവനകളാണ്. ആഘോഷങ്ങളുടെ കാര്യം ഇത്രയേയുള്ളൂ. പുതിയ ആഘോഷങ്ങൾ ചിട്ടപ്പെടുത്താൻ വയ്യാത്തത് കൊണ്ട് നാം പഴയ ആഘോഷങ്ങൾ ആഘോഷിക്കുന്നു. ഇമ്മാതിരി അലങ്കാരങ്ങൾ ജീവിതത്തിന്റെ വിരസത ഇല്ലാതാക്കുന്നു.

അപ്പോൾ എന്താണ് നാളെ, അഥവാ എന്താണ് കാലം? കാലം ചലിക്കുന്നുണ്ടോ? ഭൂതകാലം അവിടെയുണ്ടോ? നാളെ ഉണ്ടാകുമോ? സമയം എന്നത് ചലിക്കുന്ന ഒരു രഥം ആണോ? സത്യം പറഞ്ഞാൽ ചലിക്കുന്നത് ഭൂമിയാണ്. ഭൂമിയാണ് ചലിച്ച് ചലിച്ച് ദിവസങ്ങൾ ഉണ്ടാക്കുന്നത്. ആ ദിവസങ്ങളുടെ ഓർമ്മയാണ് ഭൂതകാലം. വരാനിരിക്കുന്ന ദിവസത്തിന്റെ സങ്കല്പമാണ് നാളെ. ഓർമ്മകളെയും സങ്കല്പങ്ങളെയും കൂട്ടിയിണക്കി മനസ്സ് കാലബോധം നെയ്തെടുക്കുകയാണ്. കാലം യാഥാർഥ്യമല്ല അപേക്ഷികമാണ്.

ഭൂമി മാത്രമല്ല ചലിക്കുന്നത്. ഭൂമിയിലെ ഓരോ അണുവും അണുവിലെ പാർട്ടിക്കിളുകളും അണുക്കൾ ചേർന്ന തന്മാത്രകളും നിരന്തരം ചലിക്കുന്നു. പ്രകൃതിയിൽ , പ്രപഞ്ചത്തിൽ സകലതും ചില്ലറയായും മൊത്തമായും ചലിക്കുന്നു. ആ ചലനമാണ് തലച്ചോറ് വികസിച്ച മനുഷ്യരിൽ കാലബോധം ഉണ്ടാക്കുന്നത്. അതെ കാലം മനുഷ്യർക്ക് മാത്രമാണ് സ്വന്തം. ആപേക്ഷികമായ കാലത്തെ യാഥാർഥ്യമായി കരുതുന്നത് ദു:ഖത്തെ മാത്രമല്ല ജീവിതത്തിനു പ്രതീക്ഷയും കൂടി നൽകുന്നു. ആ പ്രതീക്ഷ തന്നെയാണല്ലൊ ജീവിതത്തിന്റെ പ്രേരണയും പ്രലോഭനവും.

മനുഷ്യാ നീ സ്വയം തിരിച്ചറിയൂ

 ഒരു സിദ്ധാന്തം അല്ലെങ്കിൽ പ്രത്യയശാസ്ത്രം സമൂഹത്തിൽ പ്രയോഗവൽക്കരിക്കാനോ നടപ്പാക്കാനോ ഒരിക്കലും സാധ്യമല്ല. അതുകൊണ്ട് കാൾ മാർക്സിന്റെ സോഷ്യലിസമോ മുഹമ്മദ് നബിയുടെ ഇസ്ലാമിസമോ ഗാന്ധിജിയുടെ രാമരാജ്യമോ അതുപോലുള്ള ഒരു ഇസവും നടപ്പാകില്ല. വിശ്വാസികളും അനുയായികളും ഉണ്ടാകും. പക്ഷെ തിയറി നടക്കില്ല. ഗാന്ധിജിയുടെ മഹത്വം ഇന്ത്യൻ ജനതയെ സ്വാതന്ത്ര്യത്തിനു വേണ്ടി ഒന്നിപ്പിച്ചു എന്നത് മാത്രമാണ്. അതിനപ്പുറം ഒരു ആത്മീയവാദിയായ ഗാന്ധിജിയുടെ ഒരാശയവും നടക്കില്ലായിരുന്നു. സ്വാതന്ത്ര്യാനന്തരം ഗാന്ധിജി പ്രധാനമന്ത്രി ആയിരുന്നെങ്കിൽ അത് രാജ്യത്തിന്റെ ദുരന്തമായി പരിണമിച്ചേനേ. ജവഹർലാൽ നെഹ്‌റു ആദ്യപ്രധാനമന്ത്രി ആയതിനാൽ ആ ദുരന്തം ഒഴിവായിക്കിട്ടി.

ഇപ്പോഴും സോഷ്യലിസം സ്വപ്നം കാണുന്ന മാർക്സിന്റെ അനുയായികൾ ഉണ്ടാവാം. പക്ഷെ അതൊന്നും ഒരിക്കലും നടക്കില്ല. നടക്കണമെങ്കിൽ മനുഷ്യർ വീണ്ടും ബാർട്ടർ എക്കണോമിയിലേക്ക് തിരിച്ചു പോകണം. കറൻസി നാണയ വിനിമയ സിസ്റ്റത്തിൽ ലാഭം, അസമത്വം, ചൂഷണം ഒരു പരിധി വരെ അഴിമതി കൈക്കൂലി എന്നിവ സമൂഹ ജീവിതത്തിന്റെ അവിഭാജ്യമായ ഘടകമായി എന്നും തുടരും. ഈ സിസ്റ്റത്തെ ക്യാപിറ്റലിസം എന്ന് വിളിച്ചാലും മനുഷ്യന്റെ പുരോഗതിയും വികസനവും കുതിക്കുന്നത് കറൻസി സമ്പ്രദായം കണ്ടുപിടിച്ചത് കൊണ്ടാണ്.
ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത് ബി.ജെ.പി. എന്ന രാഷ്ട്രീയ പാർട്ടി ആണെങ്കിലും അവരുടെ ആശയ ബാങ്ക് എന്നത് ആർ.എസ്.എസ്. ആണ്. എന്നാൽ RSS ന്റെ ഒരു ആശയവും പ്രയോഗവൽക്കരിക്കാൻ ബി.ജെ.പി. സർക്കാരിനു കഴിയില്ല. അങ്ങിങ്ങ് ചില ചായം പൂശലുകൾ നടക്കുമെങ്കിലും ബി.ജെ.പി.ഒരു പാർട്ടിയായും RSS ഒരു സാംസ്ക്കാരിക സംഘടനയായും വേറിട്ട് നിൽക്കും. ആർ.എസ്.എസ്സിന്റെ ഒരു സിദ്ധാന്തവും നടക്കാൻ പോകുന്നില്ല.
മുസ്ലീങ്ങൾ അവരുടെ വേഷഭൂഷാദികളിലും ആചാരങ്ങളിലും ഒക്കെ വേറിട്ട് നിന്ന് ഐഡന്റിറ്റി സൂക്ഷിക്കാൻ പാട് പെടുമെങ്കിലും ഖുർആനും ഹദീസും വിഭാവനം ചെയ്യുന്നത് നടപ്പാക്കുന്ന ശുദ്ധ മുസ്ലീമും ശുദ്ധമുസ്ലീം രാജ്യമോ ഒരിക്കലും ഉണ്ടാവില്ല. ക്രിസ്ത്യാനി, ബുദ്ധ,സിഖ് മതക്കാർക്ക് ഒക്കെ ഇത് ബാധകമാണ്. സിദ്ധാന്തങ്ങൾ വിശ്വസിക്കാൻ കൊള്ളാം എന്നല്ലാതെ ജീവിതത്തിൽ പകർത്താൻ ഒരാൾക്കും സാധ്യമല്ല.
എന്തുകൊണ്ടെന്നാൽ, ഓരോ വ്യക്തിയുടെയും ജീവിതം അവന്റെ ആഗ്രഹങ്ങളും വികാരങ്ങളും വിശപ്പും ശമിപ്പിച്ച് ജീവിയ്ക്കാൻ ഉള്ളതാണ്. അല്ലാതെ ഏതെങ്കിലും കിത്താബിലെ ആശയങ്ങൾ സാക്ഷാൽക്കരിക്കാൻ ഉള്ളതല്ല. എല്ലാ മനുഷ്യരുടെയും വിശപ്പും വികാരങ്ങളും ഒന്നാണ്. ആഗ്രഹങ്ങളിലാണ് വൈവിധ്യം ഉണ്ടാകുന്നത്. മതം, പാർട്ടി, സംഘടന എന്നതൊക്കെ തൊലിപ്പുറമേ ധരിക്കുന്ന കുപ്പായം പോലെയാണ്. ഉള്ളിൽ മനുഷ്യർ ഒന്നാണ്. അവനു ജീവിയ്ക്കണം, മോഹങ്ങൾ പൂവണിയണം, വിശപ്പ് മാറണം, ലൈംഗികത അനുഭവിക്കണം എന്നൊക്കെയേയുള്ളൂ. കിട്ടുമെങ്കിൽ മറ്റുള്ളവരുടെ സ്നേഹവും പരിഗണനയും അംഗീകാരവും കൂടി വേണം. ഇതെല്ലാം കിട്ടിയാൽ ജീവിതം ധന്യമായി.
അതുകൊണ്ട് മനുഷ്യാ നീ സ്വയം തിരിച്ചറിയൂ. നിന്റെ ജീവിതം മതത്തിനോ പാർട്ടിക്കോ ഏതെങ്കിലും ഗ്രൂപ്പിനു വേണ്ടിയോ അല്ല. നിനക്കുള്ളതാണ് നിന്റെ ജീവിതം. അത് കഴിയുന്നതും പൂർണ്ണമാക്കാൻ ശ്രമിക്കൂ. ആരെയും ദ്രോഹിക്കാതിരിക്കൂ. കാരണം നിന്നെ പോലെയാണ് എല്ലാവരും. ആരെയും വലുതോ ചെറുതോ എന്ന് കാണാതിരിക്കൂ. അതിനും കാരണം എല്ലാവരും നിന്നെ പോലെ ഏതെങ്കിലും അമ്മയുടെ വയറ്റിൽ നിന്ന് ജനിക്കുന്നതാണ്. വലിപ്പച്ചെറുപ്പങ്ങൾ മറ്റുള്ളവർ ആരോപിക്കുന്നതാണ്. അത് ആപേക്ഷികമാണ്. ജനനവും മരണവും ഒന്നാണെങ്കിൽ ജീവിതത്തിൽ വലിപ്പച്ചെറുപ്പങ്ങൾ കൊണ്ടാടുന്നത് ഭോഷ്ക്ക് ആണ്.


കോവിഡ് 19 എന്ന സാങ്കല്പിക ഭീതിയുടെ അടിസ്ഥാനം എന്ത്?

ഒന്നാമത്തെ കാര്യം പുതിയൊരു മാരകമായ നോവൽ കൊറോണ ചൈനയിലെ വുഹാനിൽ ആവിർഭവിച്ചിട്ടുണ്ട് എന്ന് ചൈനയും ലോകാരോഗ്യസംഘടനയും പറഞ്ഞത് നമ്മൾ വിശ്വസിച്ചതാണ്. അത് തെറ്റാണ്. SARS-2 , CoViD-19 എന്നൊക്കെയാണ് അവരതിനു പേരിട്ടിരിക്കുന്നത്. നിലവിൽ ഉള്ള കോറോണയിൽ നിന്ന് അങ്ങനെയൊരു പുതിയ മാരക കൊറോണ ഉത്ഭവിച്ചിട്ടില്ല. കൊറോണ എന്നാൽ അസംഖ്യം തരത്തിലുള്ള കൊറോണകൾ ഉണ്ട്. സസ്യങ്ങളെ ബാധിക്കുന്നവ, മൃഗങ്ങളെ ബാധിക്കുന്നവ മനുഷ്യരെ ബാധിക്കുന്നവ അങ്ങനെയങ്ങനെ. വൈറസുകളിൽ ജനിതകമാറ്റങ്ങൾ നടക്കുന്നത് സാധാരണയാണ്. അങ്ങനെയുള്ള മാറ്റങ്ങൾ കൊറോണയിലും നടക്കുന്നുണ്ട്. പക്ഷെ പൊടുന്നനെ ഒരു കൊറോണ മാരകമായി പരിവർത്തിക്കപ്പെട്ടിട്ടില്ല. അതൊരു തെറ്റായ അനുമാനം ആണ്.


രണ്ടാമത്തെ കാര്യം, ആളുകൾക്ക് കൊറോണ വൈറസിനെതിരെ ഒട്ടും ഇമ്മ്യൂണിറ്റി ഇല്ല എന്ന് ധരിച്ചു പോയതാണ്. അതും തെറ്റാണ്. പുതിയ കൊറോണ ഉത്ഭവിച്ചിട്ടുണ്ട് എന്ന തെറ്റായ ധാരണ കൊണ്ടാണ് നിലവിൽ ആർക്കും ഇമ്മ്യൂണിറ്റി ഇല്ല എന്നും ധരിച്ചു പോയത്. നിലവിലെ കൊറോണയ്‌ക്കെതിരെ ജനങ്ങൾക്ക് ഇമ്മ്യൂണിറ്റി ഉണ്ട്. കൊറോണയിൽ ജനിതകമാറ്റങ്ങൾ ഉണ്ടാകുമ്പോൾ അതിനനുസൃതമായി നമ്മുടെ ഇമ്മ്യൂണിറ്റിയിലും അഭിവൃദ്ധിയുണ്ടാകുന്നുണ്ട്. അതുകൊണ്ടാണ് നിലവിലെ ടെസ്റ്റിൽ പോസിറ്റീവ് ആകുന്ന 95 ശതമാനം പേർക്കും ഒരു ലക്ഷണവും ഇല്ലാത്തത്. ടെസ്റ്റിൽ പോസിറ്റീവാകാൻ കാരണം കൊറോണയുടെ സ്ട്രെയിൻ കണ്ടെത്തുന്നത് കൊണ്ടാണ്. അല്ലാതെ ലൈവ് ആയതും മാരകമായതും ആയ കൊറോണ വൈറസ് ശരീരത്തിൽ ഉള്ളത് കൊണ്ടല്ല. എത്രയോ പേർക്ക് അവരറിയാതെ കൊറോണ വന്നു പോയി എന്ന പഠനത്തിൽ കണ്ടെത്താൻ കാരണവും ആളുകൾക്ക് ഓൾറെഡി ഇമ്മ്യൂണിറ്റി ഉള്ളത് കൊണ്ടാണ്. കൊറോണക്കെതിരെ പുതുതായി ആർജ്ജിത ഇമ്മ്യൂണിറ്റിയുടെയോ ഹെർഡ് ഇമ്മ്യൂണിറ്റിയുടെയോ ആവശ്യം ഇല്ല. നിലവിൽ ഉണ്ട് എന്നത് കൊണ്ടാണ് പലർക്കും അറിയാതെ കൊറോണ വന്നു പോയി എന്ന് പറയേണ്ടി വരുന്നത്.


മൂന്നാമത്തെ കാര്യം ഒരു ലക്ഷണവും ഇല്ലാത്തവരും കൊറോണ രോഗികൾ ആണെന്നും അവരിൽ നിന്ന് മറ്റുള്ളവർക്ക് കൊറോണ പകർന്ന് മാരകമാകും എന്ന് കരുതുന്നതാണ്. ഇതും തെറ്റാണ്. പകർന്നു കിട്ടിയവർക്ക് ഒരു ലക്ഷണവും ഇല്ല ഒരു അസുഖവും ഇല്ല എന്നാൽ അവർ പകർത്തിക്കൊടുക്കുന്നവർക്ക് മാരകമായി ബാധിക്കും എന്ന മുൻവിധിയും അനുമാനവും എത്ര വിഡ്ഡിത്തമാണ് എന്ന് ചിന്തിക്കുക. എല്ലാവർക്കും സമ്പർക്കം കൊണ്ടായിരിക്കുമല്ലൊ പകരുക. ആരും വുഹാനിൽ നേരിട്ട് പോയി എടുത്ത് വരുന്നതല്ലല്ലൊ. അതുകൊണ്ട് സമ്പർക്കരോഗികൾ എന്ന് പ്രയോഗവും ലക്ഷണമില്ലാരോഗികൾ മാരകരോഗം പടർത്തും എന്ന ധാരണ വിഡ്ഡിത്തം അല്ലാതെ മറ്റൊന്നല്ല. പകർന്നു കിട്ടിയവർക്കും ലക്ഷണമില്ലായ്മയുടെയും അസുഖമില്ലായ്മയുടെയും ആനുകൂല്യം കൊടുക്കാത്തത് എന്തുകൊണ്ട്?  ഇതൊക്കെയാണ് സാങ്കല്പിക ഭീതിക്ക് കാരണം. PCR ടെസ്റ്റിൽ പോസിറ്റീവ് എന്നത് ശരീരത്തിന്റെ ഇമ്മ്യൂണിറ്റിയാൽ നിർവ്വീര്യമാക്കപ്പെട്ട കോമൺ കൊറോണയുടെ സ്ട്രെയിൻ അവശേഷിച്ചത് കൊണ്ടാകാം എന്ന് മനസ്സിലാക്കിയാൽ ഈ സാങ്കല്പിക ഭീതിയിൽ നിന്ന് കരകയറാൻ കഴിയും. അതാണ് സത്യവും. ഒരാളിൽ ആക്റ്റീവ് വൈറസ് ഉണ്ടെങ്കിൽ അത് ഒരു ലക്ഷണം ഉണ്ടാക്കും. അപ്പോൾ ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റം അതിനെ നിർവ്വീര്യമാക്കും. അതിനു ശേഷം ആ വൈറസിന്റെ നിർജ്ജീവ സ്ട്രെയിൻ കുറച്ച് കാലം അവശേഷിക്കും. അതുകൊണ്ടാണ് PCR ടെസ്റ്റിങ്ങിൽ 15 ശതമാനം പേർ പോസിറ്റീവ് ആകുന്നത്.


2019 ഡിസമ്പറിൽ ആണ് ചൈനയിൽ ജനിതകമാറ്റം വന്ന ഒരു പുതിയ കൊറോണ ആവിർഭവിച്ചിട്ടുണ്ട് എന്ന് അവർ അവകാശപ്പെട്ടത്. അതിനു സാർസ്-2 (Sars-CoV-2) എന്ന് പേരും ഇട്ടു. സാർസ്-2 എന്ന് പറയാൻ കാരണം 2002ൽ ഇതേ വുഹാനിൽ പുതിയൊരു കൊറോണ ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു അതാണ് സാർസ് (SARS). ഇപ്പോൾ വീണ്ടും പുതിയത് ഒന്ന് ആവിർഭവിച്ചപ്പോൾ അത് സാർസ്-1 ഉം ഇത് സാർസ് രണ്ടും ആയി. ചൈന ഈ പുതിയ കൊറോണയുടെ ജീനോം ബ്ലൂപ്രിന്റും പുറത്ത് വിട്ടിരുന്നു. ഈ വിവരം ചൈന പുറത്ത് വിട്ടപ്പോൾ ശാസ്ത്രലോകം ചിന്തിക്കേണ്ടിയിരിക്കുന്നത് നിലവിൽ ഉണ്ടായിരുന്ന മനുഷ്യരിൽ പകരുന്ന കൊറോണയും 2002ലെ സാർസ്-1 ഉം ഇപ്പോഴത്തെ സാർസ്-2 ഉം തമ്മിൽ ജനിതകമായി എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായി എന്നും അവ മനുഷ്യരുടെ ഇമ്മ്യൂണിറ്റിയെ ഭേദിച്ച് മാരകരോഗം ഉണ്ടാക്കാൻ കഴിവുള്ളതാണോ എന്നുമായിരുന്നു. എന്നാൽ അങ്ങനെയൊരു ശ്രമം ഉണ്ടായില്ല. പകരം ചൈനയെ വിശ്വസിച്ച് ഭീതി പടർത്താനാണ് ശ്രമിച്ചത്. ആ നിർമ്മിത ഭീതിയാണ് ഇപ്പോഴും ജനങ്ങളെ വേട്ടയാടുന്നത്. 


ഇതിനിടയിൽ ഈയടുത്ത് ചൈന ഒരു കാര്യം പറഞ്ഞിരുന്നു അതാരും കണക്കിലെടുത്തില്ല. കോവിഡ് 19 ലോകം മുഴുവനും വ്യാപിച്ചിരുന്നു എന്നും എന്നാൽ ഞങ്ങൾ മാത്രമാണ് അത് കണ്ടുപിടിച്ചതും കോവിഡ് 19 വൈറസിനെ വേർതിരിച്ചത് എന്നുമായിരുന്നു. ചൈന വളരെ നിസ്സാരമായി പറഞ്ഞതിനെ നമുക്ക് ഇങ്ങനെ മനസ്സിലാക്കാം. കൊറോണ വൈറസ് അല്പസ്വല്പം ജനിതക വ്യതിയായങ്ങളോടെ ലോകത്ത് എല്ലാ രാജ്യങ്ങളിലും വ്യാപിച്ചതാണ്. അതൊരു കോമൺ വൈറസ് ആണ്. ആളുകൾക്ക് അതിനെതിരെ ഇമ്മ്യൂണിറ്റിയും ഉണ്ട്. മരകമായ ജനിതകമാറ്റം സംഭവിച്ച് മാരകകൊറോണ ഉണ്ടായി എന്നത് അവിശ്വസനീയവും അസംഭവ്യവും ആണ്. ശരീരം വീക്ക് ആകുമ്പോഴും തക്കസമയത്ത് ചികിത്സ കിട്ടാതിരിക്കുമ്പോഴും ഏത് വൈറൽ /ബാക്റ്റീരിയ രോഗവും ന്യൂമോണിയ ആയി പരിണമിച്ച് മരണകാരണമാകും. കൊറോണയുടെ കാര്യത്തിലും അത്രയേയുള്ളൂ. ജലദോഷം, ഫ്ലൂ എന്നിവ ഉണ്ടാക്കുന്ന വൈറസ്സുകളോട് വളരെ സാമ്യം ഉള്ളതാണ് കൊറോണ വൈറസും. ജലദോഷവും ന്യൂമോണിയയിൽ കലാശിക്കാറുണ്ട്. എന്ന് വെച്ച മാരക ജലദോഷബാധ എന്ന് നമ്മൾ പറയാറില്ലല്ലൊ. ഇതാണ് സത്യം.












കോവിഡ് മിത്ത്

As 'covid-19' has never been isolated and proven to be a virus or disease, it cannot be tested for. Instead of 'covid-19' being tested for, what is actually being tested for is genetic material and a RNA sequence based upon lung fluid extracted from Chinese patients. This genetic material is found in everyone and at higher levels in very ill people suffering from any illness.

മേലെ എഴുതിയ വാചകം മനസ്സിലാക്കാൻ മാത്രം ഇംഗ്ലീഷ് പരിജ്ഞാനം ഉള്ളവർ തുടർന്ന് വായിക്കുക. എന്റെ കഴിഞ്ഞ പോസ്റ്റിന്റെ തുടർച്ച കൂടിയാണത്.

ഈ കോവിഡും പെട്ടെന്ന് തന്നെ ടെസ്റ്റും തുടങ്ങിയപ്പോൾ എന്റെ സംശയം ആയിരുന്നു എന്താണ് ഈ RT-PCR ടെസ്റ്റ് എന്ന്. കാരണം ഒരു പുതിയ നോവൽ വൈറസ് ഉത്ഭവിച്ചതല്ലേയുള്ളൂ. അപ്പോൾ തന്നെ അത് ആളുകളിൽ ഉണ്ടോ എന്നറിയാൻ ആ വൈറസിന്റെ സ്പെസിമൻ ലാബുകൾക്ക് കിട്ടിയോ? എന്താണ് ആ ടെസ്റ്റിനു അടിസ്ഥാനമാക്കുന്നത് എന്നും എന്റെ സംശയം ആയിരുന്നു. നിങ്ങൾക്കൊന്നും ആ സംശയം ഉണ്ടായില്ലല്ലോ അല്ലേ? മേലെയുള്ള വാചകം വായിച്ചപ്പോഴാണ് എനിക്ക് ഉത്തരം കിട്ടിയത്.

ഈ കോവിഡ് ചൈനയിൽ പൊട്ടിപ്പുറപ്പെട്ടതായ വാർത്ത വന്നപ്പോൾ തന്നെ മറ്റൊരു വാർത്തയും വന്നിരുന്നു ഈ വൈറസ്സിന്റെ ജനറ്റിക് ഇൻഫർമേഷനും ചൈന മറ്റ് രാജ്യങ്ങൾക്ക് നൽകി എന്ന്. എന്താണ് ആ ജനറ്റിക് ഇൻഫർമേഷൻ? ചൈനയിലെ രോഗികളുടെ സ്രവം എക്സ്‌ട്രാക്റ്റ് ചെയ്ത് എടുത്ത ജനറ്റിക് മെറ്റീരിയലിന്റെയും RNA സ്വീക്വൻസിന്റെയും വിവരങ്ങളാണവ. അത് വെച്ചിട്ടാണ് ഇവിടെയും ടെസ്റ്റ് ചെയ്യുന്നത്.  എന്നാൽ ആ ജനറ്റിക് മെറ്റീരിയൽ ഏത്  രോഗം ബാധിച്ചവരിലും കണ്ടെത്താൻ കഴിയും. അങ്ങനെയാണ് കോവിഡ് പോസിറ്റീവ് കേസുകൾ ലക്ഷങ്ങളായി കണക്ക് കൂട്ടുന്നത്. സംഗതി മനസ്സിലായോ? ചൈനയിലെ രോഗികൾക്ക് ബാധിച്ചത് പുതിയ കൊറോണ ആണെന്ന് അവർ പറയുന്നു. അതിന്റെ ജനറ്റിക് മെറ്റീരിയലിന്റെ മാപ്പ് ലോകത്തിനു കൈമാറുന്നു. സാധാരണ ഏത് രോഗം ബാധിച്ചാലും ആരിലും ഉണ്ടാകുന്ന ആ ജനറ്റിക് മാപ്പ് വെച്ച് ഇവിടെയും കോവിഡ് ആണെന്ന് സ്ഥിരീകരിക്കുന്നു. എന്നാൽ ചൈനയിലേത് നോവൽ കൊറോണ എന്ന സാർസ് 2 കോവിഡ് തന്നെയാണോ എന്ന് ആരും ചോദിച്ചില്ല. WHO ആകട്ടെ ചൈന പറയുന്നത് മാത്രം കേൾക്കുന്നു.

ഇനി ഇത് കൂടി വായിക്കുക :

Further, the test that is being used is called the RT-PCR test and the inventor said it should NEVER be used for diagnostics. This is because it is not a 'gold-standard' test that would give 100% accuracy. In fact, there is a false positive rate of 80% for this test. This means that the test is meaningless as it is just testing for genetic material and not corona virus.

അതായത് ഈ ടെസ്റ്റ് എന്ന് പറയുന്നത് മേൽപ്പറഞ്ഞ ജനറ്റിക് മെറ്റീരിയൽ സ്രവങ്ങളിൽ ഉണ്ടോ എന്ന് മാത്രമാണ്. ഇത് രോഗനിർണ്ണയത്തിനു ഉപയോഗിക്കാൻ പാടില്ല എന്ന് RT-PCR ടെസ്റ്റിന്റെ ഇൻവെന്റർ തന്നെ നിർദ്ദേശിച്ചിട്ടുണ്ട്. ഒന്നാമത് ഇത് ആക്റ്റീവ് വൈറസിന്റെ സാന്നിധ്യം അല്ല കാണിക്കുന്നത്. ജസ്റ്റ് ജനറ്റിക് മെറ്റീരിയൽ മാത്രം. അത് കണ്ടാൽ ഒരാൾ രോഗബാധിതനാണെന്ന് നിർണ്ണയിക്കാൻ പാടില്ല. ഈ ടെസ്റ്റിൽ 80% ഫാൾസ് പോസിറ്റീവും ഉണ്ടാകാം. അത് ശരിക്കും ഉള്ള വൈറസുകളുടെ ജനറ്റിക് മെറ്റീരിയൽ ടെസ്റ്റ് ചെയ്യുമ്പോഴാണ്. എന്നാൽ ചൈനക്കാരൻ പുറത്ത് വിട്ട ജനറ്റിക് - RNA വിവരങ്ങൾ ഏത് വൈറസിന്റേതാണ്? ആർക്കും അറിയില്ല. അവിടെ പോയി അന്വേഷിക്കാൻ ആരെയും അനുവദിച്ചുമില്ല.

ലോകം ചൈനയാൽ കബളിപ്പിക്കട്ടോ? അവർ അവകാശപ്പെട്ടത് പോലെ സാർസ് 2 എന്നൊരു നോവൽ കൊറോണ വൈറസ് ഉണ്ടോ? ആർക്കും അറിയില്ല. അവർ കൈമാറിയ ജനറ്റിക് ഇൻഫർമേഷൻസ് ഏത് വൈറസ്സിന്റെത് ആണെന്നും ആർക്കും അറിയില്ല.ലോകം അഞ്ചാറ് മാസമായി ഒരു മിഥ്യയെ ഭയപ്പെട്ട് കഴിയുകയാണ്. ഇതിന്റെ സത്യാവസ്ഥ ആര് അന്വേഷിക്കും? ഒന്ന് ഉറപ്പാണ് കോവിഡ് എന്നൊരു മാരക വൈറസ് ഇല്ല. അത് നിലവിൽ പോസിറ്റീവ് എന്ന് വിശേഷിപ്പിക്കപ്പെട്ട പതിനായിരങ്ങൾ സാക്ഷ്യപ്പെടുത്തും.

വാക്സിൻ എന്നാൽ എന്ത് ?

വാക്സിനും മരുന്നും തമ്മിൽ എന്താണ് വ്യത്യാസം എന്ന് ഒരു സുഹൃത്ത് എന്റെ ഒരു പോസ്റ്റിനു കമന്റ് എഴുതിയിരുന്നു, ഞാനതിനു മറുപടി പറഞ്ഞിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോൾ കോവിഡ്-19 നെതിരെ ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക്ക് Covaxin എന്ന പേരിൽ ഒരു വാക്സിൻ വികസിപ്പിക്കുകയും അത് ആഗസ്റ്റ് മധ്യത്തോടെ വിപണിയിൽ എത്തിക്കുകയും ചെയ്യും എന്ന് പ്രഖ്യാപിച്ചത് കൊണ്ട് എന്താണ് മരുന്നും വാക്സിനും എന്ന് എഴുതാമെന്ന് കരുതി. അതുകൊണ്ടാണ് ഈ പോസ്റ്റ്.

വാക്സിൻ എന്ന് പറഞ്ഞാൽ ഒരു സ്പെസിഫിക് വൈറസിനെ അല്ലെങ്കിൽ ബാക്റ്റീരിയയെ നിർജ്ജീവമാക്കി ഓറലായോ ഇഞ്ചക്‌ഷൻ ആയോ നമ്മുടെ ശരീരത്തിൽ കടത്തി വിടലാണ്. നിർജ്ജീവം ആയത് കൊണ്ട് ആ സ്പെസിഫിക് വൈറസിനു അല്ലെങ്കിൽ ബാക്റ്റീരിയയ്ക്ക് നമ്മിൽ രോഗം ഉണ്ടാക്കാൻ കഴിയില്ല. എന്നാൽ ഇത് അപകടകാരിയായ ആന്റിജൻ എന്ന് ധരിച്ച് നമ്മുടെ പ്രതിരോധ സംവിധാനം ആ നിർജ്ജീവ വൈറസ്/ബാക്റ്റീരിയക്കെതിരെ ആന്റിബോഡികൾ നിർമ്മിക്കും. അതോടൊപ്പം ആ ആന്റിബോഡി നിർമ്മിക്കാനുള്ള മെമ്മറി ചില പ്രത്യേക പ്രതിരോധ കോശങ്ങളിൽ സൂക്ഷിക്കുകയും ചെയ്യും. പിന്നീട് എപ്പോഴെങ്കിലും ഒറിജിനൽ ആക്റ്റീവായ അതേ വൈറസ് നമ്മെ ബാധിച്ചാൽ തൽക്ഷണം തന്നെ അതിനെ നിർവീര്യമാക്കാൻ ശരീരം ആന്റിബോഡികൾ നിർമ്മിക്കും. വൈറസ് നശിപ്പിക്കപ്പെടും. നമ്മെ രോഗം ബാധിക്കുകയില്ല. ഇതാണ് വാക്സിനേഷൻ നമുക്ക് നൽകുന്ന പ്രോട്ടക്‌ഷൻ.

വാക്സിൻ എടുത്തില്ലെങ്കിൽ നമ്മെ ബാധിക്കുന്ന വൈറസിനെതിരെ ശരീരം ആന്റിബോഡി നിർമ്മിക്കാൻ കാലതാമസം നേരിടും. ആ പിരീഡാണ് രോഗാവസ്ഥ എന്ന് പറയുന്നത്. ശരീരം വീക്ക് ആയാൽ വൈറസ് ചിലപ്പോൾ ജീവനു അപകടവും ഉണ്ടാക്കും. വാക്സിൻ എടുത്താൻ വൈറസിനെ അപ്പോൾ തന്നെ ആന്റിബോഡി നിർമ്മിച്ച് ശരീരം പ്രതിരോധിക്കും. രോഗം ഉണ്ടാവുകയില്ല. ഇതിനാണ് നമ്മൾ ഒരു സ്പെസിഫിക് വൈറസിനെതിരെയുള്ള ഇമ്മ്യൂണിറ്റി എന്ന് പറയുന്നത്. വാക്സിൻ എടുത്തില്ലെങ്കിലും വൈറസ് രോഗത്തെ അതിജീവിച്ചാൽ ആ വൈറസിനെതിരെ ശരീരം ആന്റിബോഡികൾ നിർമ്മിക്കുകയും ആ മെമ്മറി സൂക്ഷിക്കുകയും ചെയ്യും. അങ്ങനെയാണ് നിസ്സാരമായ വൈറസിനെയും ബാക്റ്റീരിയയെയും ഒക്കെ നമ്മൂടെ ശരീരം പ്രതിരോധിക്കുന്നത്. മാരകമായ വൈറസ്/ബാക്റ്റീരിയകൾക്കെതിരെയാണ് വാക്സിൻ വികസിപ്പിക്കുന്നതും ആളുകൾക്ക് നൽകുന്നതും.


മരുന്ന് എന്നാൽ ബാക്റ്റീരിയ, ഫംഗസ് , വൈറസ് പോലുള്ള സൂക്ഷ്മ രോഗാണുക്കളെ നേരിട്ട് നശിപ്പിക്കാനുള്ളതാണ്. ഇതാണ് വാക്സിനും മരുന്നും തമ്മിലുള്ള വ്യത്യാസം. മരുന്ന് നമ്മുടെ രക്തത്തിൽ കലർന്ന് എല്ലാ കോശങ്ങളിലും എത്തി എവിടെയൊക്കെ രോഗാണുക്കൾ ഉണ്ടോ അതിനെയൊക്കെ നേരിട്ട് നശിപ്പിക്കുന്നു.  വാക്സിൻ എന്നാൽ ഓരോരോ രോഗാണുവിനെതിരെയും പെട്ടെന്ന് ആന്റിബോഡികൾ നിർമ്മിക്കാൻ ശരീരത്തെ പ്രാപ്തമാക്കുക എന്ന കൃത്രിമമാർഗ്ഗമാണ്.  ഇതിനു ഉപയോഗിക്കുന്നത് ഓരോ രോഗാണുവിനെയും നിർജ്ജീവമാക്കിയിട്ട് കിട്ടിന്ന സ്ട്രെയിൻസ് ആണ്.  കോവിഡ്-19 എന്ന രോഗം ഉണ്ടാക്കുന്നത് SARS-Cov-2 എന്ന വൈറസ്സാണ്. ഇതിന്റെ സ്ട്രെയിൻസ് പൂന നേഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് വേർതിരിച്ചെടുത്തിട്ടുണ്ട്. അത് ഉപയോഗിച്ചിട്ടാണ് ഭാരത് ബയോടെക്ക് എന്ന കമ്പനി കോവാക്സിൻ എന്ന വാക്സിൻ ഉല്പാദിപ്പിച്ച് വിപണിയിൽ ഇറക്കും എന്ന് പറയുന്നത്. മനുഷ്യരിൽ ഈ വാക്സിൻ പരീക്ഷിച്ച് വിജയിച്ചിരുന്നോ എന്ന് ആ കമ്പനിയാണ് പറയേണ്ടത്.

ഇപ്പോൾ നിങ്ങൾക്ക് ഒരു സംശയം വരാം. എന്തിനാണ് വാക്സിൻ, വൈറസുകൾക്ക് എതിരെയും മരുന്നുകൾ പോരേ എന്ന്. പോര എന്നാണ് ഉത്തരം. ബാക്റ്റീരിയകളെ മരുന്നുകൾ കൊണ്ട് നശിപ്പിക്കാം എന്നാൽ വൈറസുകളെ അങ്ങനെ കഴിയില്ല. അതിനു കാരണം ബാക്റ്റീരിയയും  വൈറസും തമ്മിലുള്ള ഘടനാപരമായ വ്യത്യാസമാണ്. ബാക്റ്റീരിയ പോലുള്ള സൂക്ഷ്മാണുക്കൾ ഏകകോശ ജീവികളാണ്. അവ ആഹാരം ഉൾക്കൊള്ളുകയും ഉപാപചയ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും. ആന്റിബയോട്ടിക്ക് മരുന്നുകൾ അവയുടെ കോശത്തിൽ കടന്ന് അവയെ നശിപ്പിക്കും. എന്നാൽ വൈറസുകൾ കോശങ്ങൾ അല്ല. അവ ആഹരിക്കുന്നില്ല, ഉപാപചയ പ്രവർത്തനങ്ങൾ നടത്തുന്നില്ല. വൈറസുകൾ എന്നാൽ ഒരു പ്രോട്ടീൻ ആവരണത്തിനകത്തുള്ള RNA അല്ലെങ്കിൽ  DNA മാത്രമാണ്. അതുകൊണ്ട് ആന്റിബയോട്ടിക്ക് പോലെ ആന്റിവൈറൽ മരുന്നുകൾ വികസിപ്പിക്കുക എളുപ്പമല്ല. എന്നാലും ചിക്കൻപോക്സ് പോലുള്ള വൈറൽ രോഗങ്ങൾക്ക് നിലവിൽ ആന്റിവൈറൽ മരുന്നുകൾ ലഭ്യമാണ്. വൈറസ് രോഗത്തെ ചെറുക്കാൻ ഏറ്റവും സുരക്ഷിതവും എളുപ്പവുമായ മാർഗ്ഗം വാക്സിനേഷനാണ് എന്ന് നിങ്ങൾക്ക് മനസ്സിലായല്ലോ അല്ലേ?

വിഷരഹിത ഭക്ഷണം എന്ന മിഥ്യ

വിഷരഹിത ഭക്ഷണം എന്ന് കേട്ടാൽ കോൾമൈയിർ കൊള്ളാത്ത മലയാളിയില്ല. എല്ലാവരും അവരവർക്ക് വേണ്ടത് കൃഷി ചെയ്താൽ വിഷരഹിത ഭക്ഷണം കഴിച്ച് ആമോദത്തോടെ വാഴാം എന്ന ആഹ്വാനം കേരളമെങ്ങും ദിനവും മാറ്റൊലിക്കൊള്ളുകയാണ്. അത് കേട്ട് ആവേശഭരിതരായി മൂന്ന് നാല് ചെടികൾ നട്ട് ഫോട്ടോ എടുത്ത് ഫേസ്‌ബുക്കിൽ പോസ്റ്റി നിർവൃതിയടയുന്നവരുടെ എണ്ണവും പെരുകി വരികയാണ്. ഇതൊക്കെ കണ്ടാൽ തോന്നുക മലയാളി ജീവിയ്ക്കുന്നത് പച്ചക്കറി തിന്നിട്ടാണ് എന്നാണ്. ചോറ്‌ വേണ്ടേ? അതിനു അരി വേണ്ടേ? എല്ലാവർക്കും അവരവർക്ക് വേണ്ട നെല്ല് കൃഷി ചെയ്യാൻ പറ്റുമോ? അപ്പോൾ ഈ വിഷരഹിത ഭക്ഷണം എന്ന സ്വപ്നം എന്നെങ്കിലും സഫലമാകുമോ? എന്തിനാണ് നടക്കാത്ത സ്വപ്നവും കണ്ട് തിന്നുന്ന ചോറിനെ വിഷം എന്ന് കരുതി വാരി വിഴുങ്ങുന്നത് സുഹൃത്തുക്കളെ? കർഷകർ ഉല്പാദിപ്പിക്കുന്ന ചോറ്‌ തിന്നാതെ ഒരു ദിവസം നിങ്ങൾക്ക് തള്ളിനീക്കാൻ പറ്റുമോ? കീടനാശിനിയും രാസവളവും ഇല്ലാതെ കർഷകർക്ക് നെല്ലും പയറും മറ്റ് ഭക്ഷണ സാധനങ്ങളും കൃഷി ചെയ്യാൻ സാധിക്കുമോ?

ആദ്യം മനസ്സിലാക്കേണ്ടത് രാസവളവും കീടനാശിനിയും ഉപയോഗിച്ച് കൃഷി ചെയ്യുന്ന ഭക്ഷണ പദാർത്ഥങ്ങൾ വിഷം അല്ല എന്നാണ്. എന്തായാലും രാസവളവും കീടനാശിനിയും കൃഷിക്ക് ഉപയോഗിക്കാത്ത ആഹാരം മാത്രം കഴിച്ച് നിങ്ങൾക്ക് ഈ ജന്മത്തിൽ ജീവിയ്ക്കാൻ കഴിയില്ല. കാരണം അത് രണ്ടും ഇല്ലാതെ കൃഷി നടക്കില്ല. എന്നാൽ പിന്നെ തിന്നുന്നത് വിഷം അല്ല എന്ന് കരുതിക്കൂടേ? കീടനാശിനി സ്പ്രേ ചെയ്താൽ അത് കാർഷിക ഉല്പന്നങ്ങളിൽ അഥവാ പറ്റിപ്പിടിച്ചെങ്കിൽ തന്നെ വെള്ളത്തിൽ കഴുകി പാചകം ചെയ്യുമ്പോഴത്തേക്കും അതൊക്കെ പോകും. എന്നിട്ടും എന്തെങ്കിലും അംശം അഥവാ ബാക്കിയാവുകയാണെങ്കിൽ തന്നെ നമ്മുടെ ശരീരം അത് പുറന്തള്ളും. പിന്നെ എന്തിനാണ് ഭക്ഷണത്തെ വിഷം എന്ന് കരുതുന്നത്? എന്തൊരു വൃത്തികെട്ട ചിന്തയാണിത്.

കീടനാശിനി ഇല്ലാതെ കൃഷി ചെയ്യാൻ കഴിയില്ല എന്ന് പറയുന്നതിന്റെ അർത്ഥം എന്തെന്നാൽ ഇപ്പോൾ തന്നെ കൃഷി ചെയ്ത് ഉണ്ടാക്കുന്നതിന്റെ 20-25 ശതമാനം കീടങ്ങൾ നശിപ്പിക്കുകയാണ്. അപ്പോൾ പിന്നെ കീടനാശിനികൾ കൂടി ഇല്ലെങ്കിലോ? 60 ശതമാനത്തിൽ അധികം കീടങ്ങൾ നശിപ്പിക്കും. പിന്നെ ബാക്കി എന്ത് ഉണ്ടാകും. അതുകൊണ്ട് ഇത്രയും ജനങ്ങൾക്ക് ജീവിയ്ക്കാൻ സാധിക്കുമോ? കീടങ്ങൾ പെരുകും മനുഷ്യർ പട്ടിണി കൊണ്ട് ചാകും. അതാണ് കീടനാശിനികൾ ഇല്ലെങ്കിൽ സംഭവിക്കുക. അല്ലെങ്കിൽ തന്നെ കൃഷി ചെയ്യുന്ന സ്ഥലം ചുരുങ്ങി വരികയാണ്. ദ്രുതഗതിയിൽ സംഭവിക്കുന്ന നഗരവൽക്കരണം ആണതിനു കാരണം. അതേ സമയം ജനസംഖ്യ പെരുകുകയും ചെയ്യുന്നു.

ജൈവ കീടനാശിനിയും രാസ കീടനാശിനിയും തമ്മിൽ കീടങ്ങളെ നശിപ്പിക്കുന്ന ടോക്സിനുകളിൽ ഏറ്റക്കുറച്ചിൽ ഉണ്ട് എന്ന വ്യത്യാസം മാത്രമേയുള്ളൂ. ഒന്ന് നാച്വറൽ മറ്റേത് സിന്തറ്റിക് അതാണ് വ്യത്യാസം. സിന്തറ്റിക് ആയ രാസകീടനാശിനി കൃത്യമായിരിക്കും എന്ന മേന്മയുണ്ട്. കീടങ്ങൾ നശിക്കണമെങ്കിൽ അതിൽ ടോക്സിൻ ഉണ്ടാകണമല്ലൊ. അപ്പോൾ ജൈവകീടനാശി കൊണ്ട് കീടങ്ങൾ നശിക്കുമെങ്കിൽ അതിലും ടോക്സിൻ ഉണ്ട് എന്നാണർത്ഥം. നാച്വറൽ ടോക്സിനു സിന്തറ്റിക് ടോക്സിനേക്കാൾ മഹത്വം ഒന്നുമില്ല. സയൻസ് ചെയ്യുന്നത് നാച്വറൽ പദാർത്ഥങ്ങളിൽ നിന്ന് സിന്തസൈസ് ചെയ്ത് കൃത്യമായ കീടനാശിനികളും വളങ്ങളും നിർമ്മിക്കുക എന്നതാണ്. ഈ സിന്തസൈസ് ചെയ്യുന്നതിനെയാണ് കൃത്രിമം എന്നും രാസം എന്നും വിശേഷിപ്പിച്ച് വിഷമായി ചിത്രീകരിച്ച് ഭീതിയും അന്ധവിശ്വാസങ്ങളും പരത്തുന്നത്.

രാസവളം എന്നത് പ്രകൃതിയിൽ നിന്നും പദാർത്ഥങ്ങൾ ശേഖരിച്ച് ചെടികൾക്ക് അപ്പോൾ തന്നെ ആഗിരണം ചെയ്യാൻ പാകത്തിൽ സിന്തസൈസ് ചെയ്തതാണ്. ഉദാഹരണത്തിനു NPK എന്ന വളത്തിലെ നൈട്രജൻ അന്തരീക്ഷത്തിൽ നിന്നും ഫോസ്‌ഫറസ് പാറകളിൽ നിന്നും സംഭരിക്കുന്നതാണ്. ഏത് ചെടിക്കും വൃക്ഷത്തിനും 13 തരം മൂലകങ്ങൾ ആണ് മണ്ണിൽ നിന്ന് ലഭിക്കേണ്ടത്. ഈ 13 മൂലകങ്ങളും പ്രകൃതിയിൽ നിന്ന് തന്നെ ശേഖരിച്ച് ചെടികൾ ആഗിരണം ചെയ്യുന്ന തന്മാത്രകളാക്കി സിന്തസൈസ് ചെയ്തതാണ് വിപണിയിൽ വിൽക്കുന്നത്. ഇത് സയൻസിന്റെ കണ്ടുപിടുത്തം ആണ്. അതാണ് വിഷം എന്ന് പ്രചരിപ്പിക്കുന്നത്. എന്തൊരു കഷ്ടമാണ്.

സിന്തറ്റിക് വളങ്ങളുടെ പ്രത്യേകതയും മേന്മയും എന്തെന്നാൽ അത് ചെടിക്ക് ഇട്ടു കൊടുത്ത ഉടനെ തന്നെ ജലത്തിന്റെ സമ്പർക്കത്താൽ ചെടികൾക്ക് ആഗിരണം ചെയ്യാൻ കഴിയും. ചെടികൾ എങ്ങനെ അതിനാവശ്യമുള്ള തന്മാത്രകൾ മണ്ണിൽ നിന്ന് വലിച്ചെടുക്കുന്നു എന്ന അറിവ് സയൻസിനു ലഭ്യമായതോടെയാണ് അവ സിന്തസൈസ് ചെയ്യാനുള്ള ടെൿനിക്കും വികസിപ്പിച്ചത്. അങ്ങനെ സിന്തറ്റിക് വളങ്ങളും കീടനാശിനികളും പ്രചാരത്തിൽ ആയതോടെയാണ് മനുഷ്യർക്ക് വിശപ്പ് മാറ്റാനുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉല്പാദിപ്പിക്കാൻ കഴിഞ്ഞത്. അല്ലാതെ പഴയ ജൈവകൃഷി തന്നെ ആയിരുന്നെങ്കിൽ മനുഷ്യരാശി ആഹാരം കിട്ടാതെ ചത്തൊടുങ്ങിയേനേ. എന്നിട്ടാണ് ഇപ്പോൾ നല്ല സമൃദ്ധമായ ആഹാരം കഴിച്ച് ഏമ്പക്കമിട്ട് എല്ലിന്റിടയിൽ കയറി പണ്ടത്തെ ജൈവകൃഷി വീണ്ടും വരണം എന്ന് വാദിക്കുന്നത്.

ജൈവവളം ഇട്ടാൽ അതിൽ ഇപ്പറഞ്ഞ 13 മൂലകങ്ങളിൽ എന്തൊക്കെ എത്ര അനുപാതത്തിൽ ഉണ്ട് എന്ന് ആർക്കും പറയാൻ കഴിയില്ല. അതുകൊണ്ട് മണ്ണ് പരിശോധിച്ച് അതിൽ ഏത് മൂലകം ആണ് കുറവ് എന്ന് കണ്ടെത്തിയാൽ ആ മൂലകം ഉള്ള സിന്തറ്റിക് വളം തന്നെ ഇട്ടു കൊടുക്കേണ്ടി വരും. ജൈവവളം കൊണ്ട് ആ സ്പെസിഫിക് മൂലകത്തിന്റെ കുറവ് പരിഹരിക്കാൻ കഴിയില്ല. മാത്രമല്ല ജൈവവളം ഇട്ടാൽ അതിൽ എന്തെങ്കിലും യൂസ് ഫുൾ മൂലകങ്ങൾ ഉണ്ടെങ്കിൽ അത് ചെടികൾക്ക് ആഗിരണം ചെയ്യാൻ സാധിക്കണമെങ്കിൽ അവയിൽ സൂക്ഷ്മജീവികൾ പ്രവർത്തിച്ച് വിഘടിക്കപ്പെടണം. ആ വിഘടിക്കൽ കാലം ചിലപ്പോൾ ആറ്‌ മാസം വരെയാകാം. അതേ സമയം സിന്തറ്റിക് വളം അപ്പോൾ തന്നെ ചെടികൾക്ക് ആഗിരണം ചെയ്യാൻ കഴിയും വിധം ആണ് അതിന്റെ നിർമ്മാണം. അതുകൊണ്ട് കൃഷിയെ നിലനിർത്തുന്നത് സിന്തറ്റിക് വളങ്ങളും കീടനാശിനികളും ആണ്.

ഇത്രയും വായിച്ചിട്ട് പിന്നെയും ആരെങ്കിലും കുറുക്ക് ചോദ്യവുമായി വരികയാണെങ്കിൽ അവരോട് ഒന്നേ പറയാനുള്ളൂ,  നിങ്ങൾ പുകഴ്ത്തുന്ന വിഷരഹിത ഭക്ഷണം ഒരിക്കലും കിട്ടാൻ പോകുന്നില്ല. ജീവിതാവസാനം വരെ വിഷഭക്ഷണം കഴിക്കേണ്ടി വരും. അപ്പോഴും ഈ വിഷഭക്ഷണത്തിന്റെ പേരിൽ ആസ്പത്രിയിൽ പോകേണ്ടി വരില്ല, അതിനു ചികിത്സയും ഇല്ല. അതുകൊണ്ട് എന്തും വാഷ് ചെയ്ത് പാചകം ചെയ്യുക.  ഭക്ഷണത്തെ രുചിച്ച്, നുണഞ്ഞ് , ആസ്വദിച്ച് കഴിക്കുക. നമ്മുടെ രുചിമുകുളങ്ങൾ ആഹാരം കാണുമ്പോൾ ത്രസിക്കട്ടെ.

ഡിവോഴ്‌സ് പരിഹാരം അല്ല

ഡിവോഴ്സ് ഇപ്പോൾ ആവശ്യത്തിൽ അധികം നടക്കുന്നുണ്ട് എന്നും അത് കൂടാൻ കാരണം സ്ത്രീ സാമ്പത്തികമായും ചിന്താപരമായും സ്വതന്ത്രമാകുന്നതിന്റെ സൂചിക ആണെന്നുമാണ് എന്റെ കഴിഞ്ഞ പോസ്റ്റിൽ വന്ന ഒരഭിപ്രായം. അതേ സമയം ഒരുമിച്ച് പോകാൻ യാതൊരു നിവൃത്തിയുമില്ലാതെ വന്നാൽ ഡിവോഴ്സ് ചെയ്ത് പിരിയുന്നതാണ് ഏറ്റവും നല്ലത് എന്ന അഭിപ്രായത്തിന് ഇപ്പോൾ നല്ല സ്വീകാര്യതയും ഉണ്ട്.
എന്റെ അഭിപ്രായത്തിൽ ഡിവോഴ്സ് പരമാവധി ഒഴിവാക്കുകയാണ് വേണ്ടത്. കാരണം നമ്മുടെ രാജ്യത്ത് പൌരന്മാർക്ക് യാതൊരു സോഷ്യൽ സെക്യൂരിറ്റിയും ഇല്ല. വാർദ്ധക്യത്തിൽ സംരക്ഷിക്കാൻ കുടുംബം ഇല്ലെങ്കിൽ അതൊരു വല്ലാത്ത അവസ്ഥയായിരിക്കും. ശരിക്ക് പറഞ്ഞാൽ 60 വയസ്സ് കഴിയുന്ന എല്ലാ പൌരന്മാർക്കും ജീവിയ്ക്കാൻ ആവശ്യമായ പെൻഷനും ചികിത്സയും ആണ് സർക്കാർ കൊടുക്കേണ്ടത്. അതാണ് സോഷ്യൽ സെക്യൂരിറ്റി എന്ന് പറയുന്നത്.
ഇപ്പോൾ കൊടുക്കുന്ന തൊഴിലില്ലായ്മ വേതനവും തൊഴിലുറപ്പും സൌജന്യ റേഷനും ഒക്കെ അനാവശ്യവും അസംബന്ധവും ആണ്. അധ്വാനിക്കാൻ ശേഷിയുള്ളവർക്ക് സർക്കാർ സൌജന്യം കൊടുക്കേണ്ടതില്ല. അധ്വാനിക്കാൻ ശേഷിയില്ലാത്തവരുടെ ബാധ്യത മുഴുവൻ സർക്കാർ ഏറ്റെടുക്കണം. അതാണ് ന്യായവും ശരിയും. പക്ഷെ നമ്മുടെ രാജ്യത്ത് സർക്കാർ ചെയ്യുന്നത് എന്തും വോട്ട് ആകർഷിക്കാനുള്ള തരികിടകളാണ്. അതൊരു ആചാരമായിപ്പോയി. ഈ ആചാരം മാറാൻ പോകുന്നില്ല. സർക്കാരിന്റെ നക്കാപ്പിച്ചകൾ കൊണ്ട് ഒരാൾക്കും ജീവിയ്ക്കാനും കഴിയില്ല. വയസ്സ് കാലത്ത് സമാധാനമായി മരിക്കാൻ മക്കൾ വേണം, കുടുംബം വേണം. വിവാഹത്തിന്റെയും അത് അവസാനം വരെ തുടരേണ്ടതിന്റെയും ആവശ്യകത ഇതാണ്.
എന്തുകൊണ്ട് ഡിവോഴ്സ് വേണ്ടി വരുന്നു? ഇടയിൽ കയറിവരുന്ന പൊരുത്തക്കേടുകൾ ആണ് പ്രശ്നം. ആദ്യം മുതലേ ഇല്ലല്ലൊ. അപ്പോൾ എന്താണ് പൊരുത്തക്കേടുകൾ എന്ന് കണ്ടെത്തി അത് പരിഹരിക്കാനുള്ള സന്നദ്ധത രണ്ടാൾക്കും ഉണ്ടെങ്കിൽ ഡിവോഴ്സ് വേണ്ടി വരില്ല. എന്തായാലും ഭാര്യയും അല്ലെങ്കിൽ ഭർത്താവും മക്കളും വേണം. അല്ലെങ്കിൽ സെക്യൂരിറ്റി ഇല്ല. അപ്പോൾ പിന്നെ ഉള്ളതിനെ ഒഴിവാക്കി വേറെ അന്വേഷിച്ച് പോകുന്നത് എന്തിനാണ്? ഇനി കിട്ടാൻ പോകുന്ന ബന്ധം ഇതിനേക്കാൾ മെച്ചം എന്ന് എന്താണ് ഒരുറപ്പ്? ചിലർക്ക് ഡിവോഴ്സിനു ശേഷം നല്ല ബന്ധങ്ങൾ കിട്ടുന്നുണ്ട് കേട്ടോ. ഇല്ല എന്ന് പറയുന്നില്ല. എന്നാലും മക്കളൊക്കെ ആയവർക്ക് ആ വൈകാരിക പ്രശ്നം ജീവിതകാലം മുഴുവൻ വേട്ടയാടുന്ന സംഗതിയാണ്. സെന്റിമെന്റ്സ് ഉള്ളവരുടെ കാര്യമാണ് പറഞ്ഞത്. അതൊന്നും ഇല്ലാത്തവർക്ക് ഒന്നും ഇല്ല.
ജോലിക്ക് പോകുന്ന സ്ത്രീകളോട്, പൊതുരംഗത്ത് കഴിവ് പ്രകടിപ്പിക്കുന്ന സ്ത്രീകളോട് ഭർത്താക്കന്മാർക്ക് തോന്നുന്ന ഇൻഫീരിയോരിറ്റി കോം‌പ്ലക്സും സംശയവും ഒക്കെയാണ് കുടുംബജീവിതത്തിൽ ഇക്കാലത്ത് ഉണ്ടാകുന്ന പൊരുത്തക്കേടുകൾ. അന്യസ്ത്രീകളെ കണ്ടമാനം വായ്‌നോക്കുകയും സ്വന്തം ഭാര്യയെ സംശയിക്കുകയും ചെയ്യുന്ന ഞരമ്പ് രോഗം ഇപ്പോൾ വളരെ കൂടുതലാണ്. ഞാൻ അന്യസ്ത്രീകളെ പഞ്ചാരയടിക്കുന്നത് പോലെ എന്റെ ഭാര്യയും പഞ്ചാരയ്ക്ക് നിന്നുകൊടുക്കുന്നുണ്ടോ എന്നതാണ് സംശയരോഗികളായ ഭർത്താക്കന്മാരുടെ പ്രശ്നം. തിരിച്ചും ഉണ്ടാകാം.
ഇവിടെ നമ്മൾ മനസ്സിലാക്കേണ്ടത് മനുഷ്യന്റെ അടിസ്ഥാന വികാരമാണ്. ഒരേ ഇണയിൽ സംതൃപ്തി കണ്ടെത്തുന്ന ജീവിയല്ല മനുഷ്യൻ. ആണായാലും പെണ്ണായാലും അവരിൽ പോളിഗാമിക് ത്വരകൾ അന്തർലീനമായിട്ടുണ്ട്. അത് കൺ‌ട്രോൾ ചെയ്യുകയാണ് എല്ലാവരും ചെയ്യുന്നത്. ആ കൺ‌ട്രോൾ ആണ് കൃത്രിമം. പോളിഗാമിക് വാസനയാണ് നാച്വറൽ. കുടുംബജീവിതത്തിന്റെ ലക്ഷ്യം ലൈംഗികത മാത്രമല്ല സ്നേഹം, മക്കൾ, സുരക്ഷിതത്വം, പരസ്പരസഹായം അങ്ങനെ ഒരുപാട് ഘടകങ്ങൾ അനിവാര്യമാക്കി തീർക്കുന്നതാണ് കുടുംബം എന്ന സ്ഥാപനം. വിവാഹേതര ബന്ധങ്ങൾ ഉണ്ടാവുകയാണെങ്കിൽ അതിൽ ഇപ്പറഞ്ഞ ഘടകങ്ങൾ ഒന്നും ഉണ്ടാവുകയില്ല. വെറും പോളിഗാമിക് ത്വര മാത്രമേ ഉണ്ടാവുകയുള്ളൂ. അതൊരു നിസ്സാര പ്രശ്നം ആയി കാണാനും പരസ്പരം പറഞ്ഞ് തീർക്കാനും കുടുംബം എന്ന സ്ഥാപനം തുടർന്ന് നടത്തിക്കൊണ്ട് പോകാനും കഴിഞ്ഞാൽ കുറേ പ്രശ്നങ്ങൾ ഒഴിവായിക്കിട്ടും.
തന്നേക്കാളും കഴിവും പ്രാവീണ്യവും പൊതുരംഗത്തെ പ്രസൻസും ഭാര്യയ്ക്ക് ഉണ്ടെങ്കിൽ അതിൽ അപകർഷത തോന്നാതെ അഭിമാനിക്കാനും പ്രോത്സാഹിപ്പിക്കാനും ഭർത്താക്കന്മാർക്ക് കഴിയുമെങ്കിൽ നിരവധി ഡിവോഴ്സുകൾ ഒഴിവാക്കാൻ സാധിക്കും. ഭക്ഷണം, വസ്ത്രം, സെക്സ്, കീർത്തി ഇത് നാലും ആണ് മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾ. ഈ നാല് ആവശ്യങ്ങൾ നിവർത്തിക്കപ്പെടാനാണ് മനുഷ്യർ പ്രയത്നിക്കുന്നത്. അല്ലാതെ ഈ ജീവിതം കൊണ്ട് വേറൊരു മലമറിക്കലും ഇല്ല. ഇതിൽ നാലാമത്തെ ആവശ്യമായ കീർത്തി സമ്പാദിക്കാൻ എല്ലാവർക്കും കഴിയില്ല. ചിലർ വിജയിക്കുന്നു, പലരും പരാജയപ്പെടുന്നു. എന്നാൽ കീർത്തി ആഗ്രഹിക്കാത്ത ആരും ഇല്ല. ഭർത്താക്കന്മാരുടെ കീർത്തിയിൽ ഭാര്യമാർ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയുമ്പോൾ ഭാര്യമാരുടെ കീർത്തിയിൽ ഭർത്താക്കന്മാർ അപകർഷതയാൽ അസ്വസ്ഥരാകുന്നതും ഡിവോഴ്സിനു കാരണമാകുന്നതും ഉണ്ട്.
അതുകൊണ്ട് വിശാലമായി ചിന്തിക്കാൻ കഴിഞ്ഞാൽ പല ഡിവോഴ്സുകളും ഒഴിവാക്കാം എന്നും അതാണ് നല്ലത് എന്നുമാണ് എന്റെ അഭിപ്രായം.

സ്വാർത്ഥതയാണ് മനുഷ്യന്റെ അടിസ്ഥാന പ്രകൃതം

ഞാൻ ഒരു ഡോക്ടർ ആയിരുന്നെങ്കിൽ രോഗികളോട് രോഗത്തെ കുറിച്ചും രോഗകാരണത്തെ കുറിച്ചും മരുന്നിനെ കുറിച്ചും വിശദമായി പറഞ്ഞു കൊടുക്കുമായിരുന്നു. ഇപ്പോൾ ഈ ലോക്ക് ഡൌൺ കാലത്ത് ആരെങ്കിലും ആസ്പത്രിയിൽ പോകുന്നുണ്ടോ? അത്യാവശ്യ രോഗികൾ മാത്രമേ പോകുന്നുള്ളൂ. സാധാരണയായി ഡോക്ടറുടെ മുറിക്ക് പുറത്തും ഫാർമസിയിലും അതൊരു തിരക്ക് ആയിരുന്നു. ഇപ്പോൾ ആ തിരക്ക് എവിടെ പോയി? അതിന്റെ അർത്ഥം 60 ശതമാനം ആളുകളും വെറുതെ ഒരു ജലദോഷം വരുമ്പോഴേക്കും പേടി കൊണ്ട് ഡോക്ടറെ സമീപിച്ച് തിരക്ക് കൂട്ടുകയായിരുന്നു എന്നാണ്. ആസ്പത്രി വ്യവസായം തന്നെ നാട്ടിൽ പച്ച പിടിച്ചത് ഈ ഒരൊറ്റ ജലദോഷം കൊണ്ടാണ്. രണ്ട് ദിവസം വയറ് നിറയെ ഭക്ഷണം കഴിച്ച് നല്ല പോലെ വെള്ളവും കുടിച്ച് വിശ്രമിച്ചാൽ മാറുന്നതേയുള്ളു പല വൈറൽ പനികളും. അപൂർവ്വം ചിലർക്ക് ആന്റിബയോട്ടിക്ക് മരുന്നുകൾ വേണ്ടി വരും. രണ്ട് ദിവസം വിശ്രമിച്ചിട്ടും പനി മാറുന്നില്ലെങ്കിൽ ഡോക്ടറെ സമീപിച്ചാൽ മതി. ആ രണ്ട് ദിവസത്തെ ക്ഷമ ഇല്ലാതെ ദേഹത്ത് ചൂട് അനുഭവപ്പെടുമ്പോഴേക്കും ആസ്പത്രി നോക്കി ഓടുന്ന തിരക്കും ക്യൂവും ആയിരുന്നു നമ്മൾ ആസ്പത്രികളിൽ കണ്ടുകൊണ്ടിരുന്നത്. ഈ ലോക്ക് ഡൌൺ അവസാനിച്ചാൽ പഴയ രീതി തുടരും. ആളുകൾക്ക് വിവരം വയ്ക്കുന്നില്ലല്ലൊ.

മാത്രമല്ല ഞാൻ മരുന്നുകളെ കുറിച്ചും സയൻസിലെ എല്ലാ ശാഖകളെ കുറിച്ചും അപ്പപ്പോൾ അപ്‌ഡേറ്റ് ചെയ്യുമായിരുന്നു. അതൊക്കെ രോഗികളോട് പങ്ക് വയ്ക്കുമായിരുന്നു. രോഗികളിൽ നിന്ന് ലഭിക്കുന്ന കൃതജ്ഞത ഏറ്റവും വലിയ ഫീസ് ആയി കരുതുമായിരുന്നു. ഡോക്ടർ ആകാത്തത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് നിങ്ങൾ ചോദിച്ചേക്കാം. അതല്ല, ഇങ്ങനെയുള്ള ഡോക്ടർമാർ ഉണ്ടല്ലൊ. എനിക്കും അങ്ങനെ ആകാമല്ലൊ. ഇപ്പോൾ എന്താണ്, റിസപ്‌ഷനിൽ ഫീസ് മുൻ‌കൂട്ടി അടച്ച് ഡോക്ടറെ കാണുന്നു. ഡോക്ടർ നമ്മെ കേൾക്കുന്നു , പ്രിസ്‌ക്രിപ്‌ഷൻ എഴുതി തരുന്നു. അത്രേള്ളൂ. രോഗത്തെ കുറിച്ച് ഒന്നും ചോദിക്കാനോ മനസ്സിലാക്കാനോ ഒരു ചാൻസും ഇല്ല. ഞാൻ ആരെയും കുറ്റം പറയുന്നതല്ല. നമ്മുടെ സിസ്റ്റം അതാണ്.

ഡോക്ടർ എന്ന പ്രഫഷൻ ദൈവികമായ ജോലി ആണെന്നാണ് ഞാൻ കരുതുന്നത്. എനിക്ക് ദൈവം ഉണ്ടോ എന്ന് അറിഞ്ഞു കൂട. യുക്തി എന്നിൽ പ്രവർത്തിക്കാൻ തുടങ്ങിയത് മുതൽ ദൈവത്തിന്റെ ആവശ്യം എനിക്ക് തോന്നിയിട്ടുമില്ല. ഞാൻ പ്രവർത്തിക്കുന്നു, പ്രതിഫലം കിട്ടുന്നു കുടുംബം നോക്കുന്നു. അതിനപ്പുറം ഒരാവശ്യവും ഇല്ലാത്തത് കൊണ്ട് ഞാൻ പ്രാർഥിക്കാറുമില്ലായിരുന്നു. ഉള്ളത് മതി. എക്സ്ട്രാ ഒന്നും വേണ്ട. ഇതായിരുന്നു എന്റെ പോളിസി. പക്ഷെ ഡോക്ടർമാർ രണ്ടാം ജന്മം തരുന്ന ദൈവങ്ങളാണ് എന്ന് ഞാൻ എപ്പോഴും ഓർക്കാറുണ്ട്. ഒന്നാം ജന്മം സ്വാഭാവികമായി നടക്കുന്നതാണല്ലൊ. എനിക്ക് തന്നെ ഡിസ്ക് തകരാറിലായി നടക്കാൻ കഴിയാതെ കിടപ്പിലായപ്പോൾ സ്പൈൻ സർജൻ ശസ്ത്രക്രിയ ചെയ്ത് നൽകിയ രണ്ടാം ജന്മം കൊണ്ടാണ് പത്ത് വർഷമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. മോഡേൺ മെഡിസിൻ മാത്രമാണ് ചികിത്സ എന്ന് പറയുമ്പോൾ ആയുർവേദ-ഹോമിയോ വിശ്വാസികൾക്ക് കോപം വരുന്നത് ചികിത്സയുടെ ശാസ്ത്രം അവർക്ക് അറിയാത്തത് കൊണ്ടാണ്. ഒരോ ചികിത്സയ്ക്കും പിന്നിൽ ഓരോ സിദ്ധാന്തം ഉണ്ട്.

ആയുർവേദ സിദ്ധാന്തം എന്നത് പ്രപഞ്ചവും മനുഷ്യനും പഞ്ചഭൂതങ്ങളാൽ ഉണ്ടാക്കപ്പെട്ടതും രോഗകാരണം ത്രിദോഷങ്ങൾ ആണെന്നുമാണ്. ആയുർവ്വേദ വിശ്വാസികൾ ഇത് ഇന്നും വിശ്വസിക്കുകയും ചെയ്യുന്നു. പഴയ പ്രാചീനമായ ഒരു വിശ്വാസം ആണത്. ഇന്നും എന്തിനത് വിശ്വസിക്കുന്നു എന്ന് ചോദിച്ചാൽ വിശ്വാസമല്ലേ വിടാൻ പറ്റുമോ എന്നായിരിക്കും ഉത്തരം. പഞ്ചഭൂത-ത്രിദോഷ സിദ്ധാന്തവും അഷ്ടാംഗഹൃദയം എന്ന കിത്താബും ആണ് ആയുർവേദത്തിന്റെ അടിസ്ഥാനം. ഈ സിദ്ധാന്തത്തിൽ രോഗനിർണ്ണയം നടത്താൻ കഴിയും എന്ന് ഇന്നും വിശ്വസിക്കുന്നത് എന്തൊരു മണ്ടത്തരം ആണ്. ഹോമിയോ സിദ്ധാന്തം അതിലും വിചിത്രമാണ്. മോഡേൺ മെഡിസിൻ സിദ്ധാന്തമല്ല. വസ്തുനിഷ്ടമായ അറിവുകളും പ്രൂഫുകളും ആണ്. ആ വ്യത്യാസം മനസ്സിലാക്കാനുള്ള കോമൺ സെൻസ് വിശ്വാസികൾക്ക് ഇല്ല.

എഴുതാൻ ഉദ്ദേശിച്ച ചിന്ത എഴുതി വന്നപ്പോൾ മാറിപ്പോയി. സ്വാർത്ഥതയെ പറ്റി എഴുതാനാണ് ഉദ്ദേശിച്ചിരുന്നത്. ഞാനൊരു നിസ്വാർത്ഥൻ എന്ന് തോന്നിപ്പിച്ച് നിസ്വാർത്ഥത എന്നൊന്നില്ല എന്നും സ്വാർത്ഥതയാണ് മനുഷ്യന്റെ അടിസ്ഥാന പ്രകൃതം എന്ന് സ്ഥാപിക്കാനായിരുന്നു എഴുതാൻ തുടങ്ങുമ്പോൾ ആലോചന. സ്വാർത്ഥതയ്ക്ക് തമിഴിൽ സ്വയനലം എന്നാണ് പറയുക. അതിന്റെ വിപരീതപദം പൊതുനലം എന്നും. സ്വയനലവും പൊതുനലവും. നല്ല വാക്കുകളാണത്. നിസ്വാർത്ഥത എന്ന വാക്ക് ശരിയല്ല. സ്വന്തം കാര്യവും പൊതുകാര്യവും അങ്ങനെയല്ലേ ഉള്ളൂ. നിസ്വാർത്ഥത എന്നത് ആർക്കും ഇല്ലാത്ത ഒന്നാണ്.

ഞാൻ ഈ ഫേസ്‌ബുക്കിൽ എഴുതുന്നത് എനിക്ക് പ്രശസ്തിക്ക് വേണ്ടിയാണ്, എനിക്ക് അംഗീകാരത്തിനു വേണ്ടിയാണ്. അതായത് ലൈക്കിനു വേണ്ടിയാണ്. എല്ലാ‍വരും എന്ത് ചെയ്യുന്നതും അവരുടെ സ്വാർത്ഥതയ്ക്ക് വേണ്ടിയാണ്. വിവാഹം കഴിക്കുന്നത് ലൈംഗികമായ ഇണയ്ക്ക് വേണ്ടിയും വാർദ്ധക്യത്തിൽ സംരക്ഷണം ലഭിക്കാനുമാണ്. സാഹിത്യകാരന്മാരും കവികളും എഴുതുന്നതും നടന്മാർ അഭിനയിക്കുന്നതും നർത്തകികൾ നടനമാടുന്നതും രാഷ്ട്രീയ പ്രവർത്തകർ പൊതുപ്രവർത്തനം നടത്തുന്നതും എല്ലാമെല്ലാം കീർത്തിക്ക് വേണ്ടിയും പ്രശസ്തിക്ക് വേണ്ടിയും അംഗീകാരത്തിനു വേണ്ടിയും ആണ്. സാമൂഹ്യസേവനം നടത്തുന്നതിന്റെ പിന്നിലും സ്വന്തം തൃപ്തി എന്നൊരു ചേതോവികാരമുണ്ട്. ചുരുക്കത്തിൽ സ്വന്തം സ്വാർത്ഥത വിട്ട് ഒരാളും ഒന്നും ചെയ്യുന്നില്ല. കാമുകികാമുകന്മാർ പ്രണയിക്കുന്നത് പോലും സ്വന്തം ഇഷ്ടം എന്നൊരു സ്വാർത്ഥതയുടെ പുറത്താണ്.

സ്വാർത്ഥത ഒരു തെറ്റേ അല്ല. സ്വാർത്ഥത ഇല്ലെങ്കിൽ ആർക്കും ജീവിയ്ക്കാനാകില്ല. സമൂഹത്തെ നിലനിർത്തുന്നത് തന്നെ സ്വാർത്ഥതയാണ്. എനിക്ക് കൂടുതൽ സമ്പാദിക്കണം എന്ന സ്വാർത്ഥത കൊണ്ടാണ് സമൂഹം ചലനാത്മകമാകുന്നത് തന്നെ. അപ്പോൾ വ്യക്തികളുടെ സ്വാർത്ഥതകളാൽ തന്നെയാണ് സമൂഹത്തിന്റെ പൊതുനലവും നിറവേറ്റപ്പെടുന്നത് എന്ന മായാജാലം നിങ്ങൾക്ക് കാണാം. കമ്മ്യൂണിസം എന്നത് ഈ അടിസ്ഥാനപരമായ മനുഷ്യ പ്രകൃതത്തിനു വിരുദ്ധമായ സിദ്ധാന്തം ആയിരുന്നു എന്ന് പറഞ്ഞൂകൊണ്ട് ഇന്നത്തെ കുറിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു.

ഒരു എത്തിസ്റ്റിന്റെ ജീവിതം.

ഒരു എത്തിസ്റ്റ് ജീവിതത്തെ മുഖാമുഖം കണ്ട് ജീവിയ്ക്കുകയാണ്. ജീവിതത്തെ ധീരമായി നേരിടുകയാണ്. തന്റെ ഈ ജീവിതം താൻ തന്നെ വഴി നടത്തണം. എല്ലാം അഭിമുഖീകരിക്കണം. സഹായത്തിനു ആരെങ്കിലും മനുഷ്യർ ഉണ്ടെങ്കിൽ അവർ മാത്രമേ സഹായത്തിനുള്ളൂ. ജീവിയ്ക്കാൻ പണം വേണം. അതിനു ജോലിയോ ബിസിനസ്സോ ചെയ്യണം. പോരാതെ വരുമ്പോൾ വായ്പ വാങ്ങണം. വേറെ വഴിയില്ല. രോഗം വന്നാൽ ചികിത്സിക്കണം. വേറെ വഴിയില്ല. എന്ത് കാര്യവും താൻ തന്നെ ചെയ്യണം. ജീവിതം മരണം വരെ പ്ലാൻ ചെയ്യണം. മരണത്തെ അംഗീകരിക്കണം.
എന്തും ശ്രദ്ധിച്ച് ചെയ്യണം. അപകടം എവിടേയും പതിയിരിപ്പുണ്ട്. അതുകൊണ്ട് അപകടത്തിൽ പെടാതിരിക്കാൻ ഓരോ ചുവടും ശ്രദ്ധയോടെ വെക്കണം. വ്യാജമായ മന:സമാധാനം വേണ്ട. യാഥാർഥ്യം മനസ്സിലാക്കിയിട്ടുള്ള സമാധാനം മതി. അങ്ങോട്ട് സ്നേഹിച്ചാൽ ആരും ഇങ്ങോട്ട് സ്നേഹിക്കും. മതമോ പുരോഹിതന്മാരോ എന്തോ ഒരു ശക്തി എന്നെ സദാ ശ്രദ്ധിക്കുന്നുണ്ട്, എനിക്ക് എന്തൊക്കെയോ ചെയ്ത് തരും എന്ന വിശ്വാസമോ ആവശ്യമില്ല. എനിക്ക് ഞാനും ഞാൻ സ്നേഹിക്കുന്നത് കൊണ്ട് ഇങ്ങോട്ടും സ്നേഹിക്കുന്നവരും മാത്രമേ എനിക്ക് ഉള്ളൂ.
ഉള്ളതിൽ മാത്രമേ വിശ്വസിക്കുന്നുള്ളൂ. എന്തൊക്കെയോ ഉണ്ട് എന്ന വിശ്വാസം ഇല്ല. പ്രപഞ്ചം എന്നാൽ ഈ പ്രപഞ്ചം മാത്രം. പ്രപഞ്ചത്തിനു പുറത്ത് എന്തോ ഉണ്ട് എന്നത് ഭാവന മാത്രമാണ്. അങ്ങനെ ഭാവനയിൽ വിശ്വസിക്കേണ്ട ആവശ്യം ഇല്ല. പ്രപഞ്ചം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഇപ്പോൾ മനസ്സിലാക്കാൻ പറ്റും. ഒരു പാട് കണ്ടെത്തലുകൾ ശാസ്ത്രം നടത്തിയിട്ടുണ്ട്. അതാണ് വായിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത്. മറ്റുള്ളവർ വിശ്വസിക്കുന്നത് പ്രപഞ്ചത്തെ കുറിച്ച് മനസ്സിലാക്കുന്നതിനു മുൻപുള്ള അനുമാനങ്ങളാണ്. ശരിയായ അറിവുകൾ കണ്ടെത്തിയ ഇക്കാലത്ത് പണ്ടത്തെ അനുമാനങ്ങളിൽ വിശ്വസിച്ച് അറിവുകൾക്ക് നേരെ കണ്ണടക്കേണ്ടതില്ല.
വിശ്വസിക്കുമ്പോൾ മന:സമാധാനം കിട്ടും എന്ന് പറയുന്നത് ഭയത്തിൽ നിന്ന് ഉണ്ടാകുന്ന ഒരു വ്യാജ മന:സമാധാനം ആണ്. എന്തിനാണ് ഭയപ്പെടേണ്ടത്. ഭയത്തെ അതിജീവിയ്ക്കുകയാണ് വേണ്ടത്. ജീവിതത്തിൽ ഞാൻ ഒറ്റയ്ക്കാണ് പോരാടേണ്ടത്. എന്തെങ്കിലും പ്രവർത്തിച്ചാൽ മാത്രമേ എനിക്ക് എന്തെങ്കിലും കിട്ടുകയുള്ളൂ. പ്രവർത്തിച്ചില്ലെങ്കിൽ എനിക്ക് ഒന്നും കിട്ടുകയില്ല. നിരന്തരം പ്രവർത്തിച്ചാൽ മാത്രമേ ഫലം കിട്ടുകയുള്ളൂ. പ്രാർഥിച്ചാൽ ഫലം കിട്ടും എന്നത് വ്യാമോഹം മാത്രമാണ്. എന്തെങ്കിലും ഫലം കിട്ടുന്നെങ്കിൽ അത് പ്രവർത്തിച്ചതിന്റെ മാത്രം ഫലമാണ്.
മന:സമാധാനം എന്നത് നാം സ്നേഹിക്കുകയും നമ്മൾ സ്നേഹിക്കപ്പെടുകയും ചെയ്യുന്നവരോടൊപ്പം കഴിയുമ്പോൾ കിട്ടുന്നതാണ്. വിശ്വസിച്ചാൽ, പ്രാർത്ഥിച്ചാൽ മന:സമാധാനം കിട്ടും എന്ന് പറയുന്നത് മദ്യപിച്ചാൽ സുഖം കിട്ടും എന്ന് പറയുന്നത് പോലെയാണ്. രണ്ടും വ്യാജസമാധാനവും വ്യാജസുഖവും ആണ്. ഏറ്റവും ആവശ്യം സ്നേഹമാണ്. സ്നേഹം കിട്ടുന്നില്ലെങ്കിൽ എന്ത് വിശ്വസിച്ചാലും പ്രാർഥിച്ചാലും സമാധാനമോ സുഖമോ കിട്ടില്ല. സ്നേഹം കിട്ടാൻ വേണ്ടിയാണ് കുടുംബം എന്ന സ്ഥാപനം ഉണ്ടാക്കുന്നത്. സ്നേഹമുള്ള ഭാര്യ അല്ലെങ്കിൽ ഭർത്താവ് സ്നേഹമുള്ള മക്കൾ ഒപ്പം ഉണ്ടാകുമ്പോൾ അതിനോളം സമാധാനം , സുഖം വേറെ ഇല്ല. വിശ്വസിക്കുന്നവർ ഈ സുഖവും സമാധാനവും മനസ്സിലാക്കാതെ വ്യാജ സമാധാനത്തിനോ വ്യാജസുഖത്തിനോ വേണ്ടി എവിടെയോ പോയി പ്രാർഥിക്കുന്നു, മദ്യം സേവിക്കുന്നു.
കുടുംബത്തിന്റെ‍ കൂടെ നിർവ്യാജമായ സൌഹൃദബന്ധങ്ങൾ കൂടി ഉണ്ടെങ്കിൽ - അതിനു നമ്മൾ ആദ്യം അങ്ങോട്ട് നിർവ്യാജമായി സ്നേഹിക്കണം- അത് അഡീഷനൽ ആയി കിട്ടുന്ന സുഖവും സമാധാനവും ആണ്. എനിക്ക് ആരിൽ നിന്നെങ്കിലും രക്ഷ കിട്ടുമെങ്കിൽ അത് സമൂഹത്തിൽ നിന്ന് മറ്റുള്ള മനുഷ്യരിൽ നിന്ന് മാത്രമാണ്. വഴിയിൽ ഒരു അപകടം വന്നാൽ എന്നെ സഹായിക്കാൻ ആരെങ്കിലും തീർച്ചയായും ഉണ്ടാകും. അതാണ് എന്റെ ജീവിതത്തിന്റെ ഉറപ്പ്, ഗ്യാരണ്ടി. കൈവിട്ട അപകടം ആണെങ്കിൽ ആ വിധിയെ അഭിമുഖീകരിച്ചേ പറ്റൂ. വേറെ വഴിയില്ല. പ്രാർത്ഥനയും വിശ്വാസവും ഫലം ചെയ്യില്ല.
മനുഷ്യരിൽ മതം കാണാൻ എത്തിസ്റ്റിനു കഴിയില്ല. എല്ലാവരും മനുഷ്യർ മാത്രമാണ്. ആളുകളുടെ മനസ്സിൽ മതം ഉണ്ടെങ്കിൽ അതൊക്കെ വ്യാജവിശ്വാസങ്ങളാണ്. ബുദ്ധിയില്ലാത്ത പ്രായത്തിൽ തലയിൽ അടിച്ചു കയറ്റപ്പെടുന്നതാണ് മതം എന്ന വ്യാജവിശ്വാസം. ജീവിതത്തിനു തടസ്സങ്ങൾ മാത്രമേ മതങ്ങളും വിശ്വാസങ്ങളും സൃഷ്ടിക്കുന്നുള്ളൂ. ജീവിതത്തെ കഴിയുന്നതും മനോഹരമായ അനുഭവങ്ങളാക്കി മാറ്റാൻ എത്തിസ്റ്റുകൾക്ക് സാധിക്കുന്നു. കാരണം സ്വന്തം യുക്തിക്ക് നിരക്കാത്ത ഒരു വിശ്വാസവും സിദ്ധാന്തവും എത്തിസ്റ്റ് പേറുന്നില്ല. ജീവിതം എല്ലാവർക്കും ഒരു പോലെയാണ്. അതുകൊണ്ട് ഞാനും ജീവിയ്ക്കാം മറ്റുള്ളവരും എന്നെ പോലെ ജീവിയ്ക്കട്ടെ എന്ന് എത്തിസ്റ്റ് കരുതുന്നു. അസൂയയില്ല, ആരോടും വൈരാഗ്യം ഇല്ല. ജീവിതത്തിന്റെ ക്ഷണികത മനസ്സിലാക്കുന്നു, അംഗീകരിക്കുന്നു. സുഖം, സമാധാനം!

ഇടിമിന്നൽ ഉണ്ടാകുന്നത് എങ്ങനെ?

ഇടിയും മിന്നലും ഉണ്ടാകുന്നത് എങ്ങനെയെന്ന് മനസ്സിലാകണമെങ്കിൽ കെമിസ്ട്രിയുടെയും ഫിസിക്സിന്റെയും ചില പ്രാഥമിക വിവരങ്ങൾ നമ്മൾ ഓർമ്മിക്കണം. പ്രകൃതിയിൽ ഉള്ള സർവ്വതും എന്ന് വെച്ചാൽ ജീവൻ ഉള്ളതും ഇല്ലാത്തതും എല്ലാം ഏറ്റവും ചെറിയ കണികകൾ ചേർന്ന് ഉണ്ടായതാണ്. എല്ലാറ്റിനെയും മുറിച്ച് ചെറുതാക്കാൻ പറ്റും എന്നതാണ് അതിന്റെ തെളിവ്. അങ്ങനെ മുറിച്ച് ചെറുതാക്കിയാൽ ഏറ്റവും അവസാനത്തെ കണികയെ അണു അല്ലെങ്കിൽ ആറ്റം എന്ന് പറയുന്നു. നമ്മുടെ ശരീരം മുതൽ ഇക്കാണുന്ന എല്ലാം മണ്ണും ജലവും ആകാശവും വായുവും അങ്ങനെ ഈ പ്രപഞ്ചവും പ്രപഞ്ചത്തിലെ സർവ്വവും തന്നെ ആറ്റങ്ങൾ ചേർന്ന് ഉണ്ടായതാണ്.

ആറ്റം അല്ലെങ്കിൽ അണു (Atom) എന്ന് പറയുന്നത് ഏറ്റവും ചെറിയ കണികയുടെ പൊതു നാമം ആണ്. അതുകൊണ്ട് പ്രത്യേകം പ്രത്യേകം ആറ്റങ്ങളെ മൂലകം  (Element) എന്ന് പറയുന്നു. അങ്ങനെ ഹൈഡ്രജൻ മുതൽ യുറേനിയം വരെ 92 മൂലകങ്ങൾ ആണ് പ്രകൃതിയിൽ ആകെയുള്ളത്. പീരിയോഡിക് പട്ടികയിൽ 118 കാണും. ഈ മൂലകങ്ങൾ ചേർന്ന് തന്മാത്രകളും (Molecule) സംയുക്തങ്ങളും (Compound) ഉണ്ടാകുന്നു. തന്മാത്രകളും സംയുക്തങ്ങളും ചേർന്നിട്ടാണ് ജീവൻ ഉള്ള കോശങ്ങളും ജീവൻ ഇല്ലാത്ത അസംഖ്യം വസ്തുക്കളും ഉണ്ടായിട്ടുള്ളത്. ഒരേ മൂലകവും വ്യത്യസ്ത മൂലകങ്ങളും ചേർന്ന് തന്മാത്രകൾ ഉണ്ടാകും. നമ്മൾ ശ്വസിക്കുന്ന ഓക്സിജൻ എന്ന് പറയുന്നത് രണ്ട് ഓക്സിജൻ മൂലകങ്ങൾ ചേർന്ന ഒരു ഓക്സിജൻ തന്മാത്രയാണ്(O₂). വെള്ളം എന്ന് പറയുന്നത് രണ്ട് ഹൈഡ്രജൻ മൂലകങ്ങളും ഒരു ഓക്സിജനും ചേർന്ന തന്മാത്രയാണ്( H₂O). അങ്ങനെ ഓരോന്നും. എന്തുകൊണ്ട്  മൂലകങ്ങൾ കൂടിച്ചേർന്ന് തന്മാത്രകൾ ഉണ്ടാകുന്നു എന്നത് പിന്നെ മനസ്സിലാക്കാം.

എല്ലാ മൂലകങ്ങളെയും പൊതുവായി അണു എന്ന് പറയുന്നു എന്ന് പറഞ്ഞല്ലോ. ഈ ഓരോ അണുവിലും രണ്ട് വിധം ചാർജ്ജ് ഉണ്ട്. പോസിറ്റീവ് ചാർജ്ജും നെഗറ്റീവ് ചാർജ്ജും. എല്ലാം ഉണ്ടായിട്ടുള്ളത് അണുക്കൾ ചേർന്നായത് കൊണ്ട് എല്ലാറ്റിലും ഈ രണ്ട് വിധം ചാർജ്ജ് ഉണ്ട്. എന്നിലും നിങ്ങളിലും നാം തൊടുന്ന എന്തിലും പോസിറ്റീവും നെഗറ്റീവും ചാർജ്ജുകൾ ഉണ്ട്. ഇതിനു കാരണം, അണു ആണ് ഏറ്റവും ചെറിയ കണിക എങ്കിലും അണുവിന്റെ ഉള്ളിലും  അതിലും ചെറിയ കണികകൾ ഉണ്ട്. അതാണ് എലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ എന്നിവ. ഇതിൽ എലക്ട്രോണിനു നെഗറ്റീവ് ചാർജ്ജും പ്രോട്ടോണിനു പോസിറ്റീവ് ചാർജ്ജും ആണുള്ളത്. ന്യൂട്രോണിനു ചാർജ്ജ് ഇല്ല. വിപരീത ചാർജ്ജുകൾ പരസ്പരം ആകർഷിക്കുകയും സമാന ചാർജ്ജുകൾ വികർഷിക്കുകയും ചെയ്യും എന്ന തത്വവും ഓർക്കുക. അതായത് നെഗറ്റീവും പോസിറ്റീവും ആകർഷിക്കും, നെഗറ്റീവും നെഗറ്റീവും പോസിറ്റീവും പോസിറ്റീവിവും വികർഷിക്കും.

ഓരോ അണുവിലും എത്ര എലക്ട്രോൺ ഉണ്ടോ അത്രയും പ്രോട്ടോണും ഉണ്ടാകും. ഉദാഹരണത്തിനു ഹൈഡ്രജൻ അണുവിൽ ഒരു എലക്ട്രോണും ഒരു പ്രോട്ടോണും, യുറേനിയം അണുവിൽ 92 എലക്ട്രോണും 92 പ്രോട്ടോണും ഉണ്ടാകും. അതുകൊണ്ട് എല്ലാ അണുക്കളും സാധാരണഗതിയിൽ ന്യൂട്രൽ ആയിരിക്കും. നമ്മളെ ആരെങ്കിലും തൊട്ടാൽ ഷോക്ക് അടിക്കാത്തത് ഇത് കൊണ്ടാണ്. എന്നാൽ അണുക്കളിൽ നിന്ന് എലക്ട്രോണുകൾ എളുപ്പത്തിൽ സ്വതന്ത്രമാകും. ഏത് വസ്തുക്കളും ഉരസിയാൽ അതിൽ നിന്ന് ഏതാനും എലക്ട്രോണുകൾ സ്വതന്ത്രമാകും. ഇപ്രകാരം സ്വതന്ത്രമാകുന്ന എലക്ട്രോണുകളുടെ പ്രവാഹമാണ് മിന്നൽ (Lightening). നമ്മുടെ വീട്ടിൽ എത്തുന്ന കരണ്ട് എന്നത് ചെമ്പ് കമ്പിയിൽ നിന്ന് സ്വതന്ത്രമാകുന്ന എലക്ട്രോണുകളുടെ പ്രവാഹം ആണ്. എലക്ട്രോണിക്സ് ഉപകരണങ്ങൾ എന്ന് പറയുമ്പോൾ അതിന്റെയൊക്കെ പിന്നിൽ പ്രവർത്തിക്കുന്നത് എലക്ട്രോണുകൾ ആണ്. എലക്ടോണുകളുടെ കണ്ടുപിടുത്തം ആണ് മനുഷ്യരാശിയുടെ പുരോഗതിക്ക് അടിത്തറ പാകിയത്.

ഭൂമിയുടെ അന്തരീക്ഷം എന്നാൽ എന്തെന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഭാരക്കുറവ് കൊണ്ട് ഭൂമിയിൽ നിൽക്കാത്തതും എന്നാൽ ഭൂമിയുടെ ആകർഷണബലത്തെ മറികടക്കാൻ കഴിയാത്തതുകൊണ്ടും മേലേക്ക് ഉയർന്ന് ഭൂമിയെ വലയം ചെയ്ത വായു തന്മാത്രകളുടെ ആകെത്തുകയെ ആണ് നമ്മൾ അന്തരീക്ഷം എന്ന് പറയുന്നത്. ചന്ദ്രനിൽ അന്തരീക്ഷം ഇല്ല. കാരണം ചന്ദ്രന്റെ ആകർഷണ ബലം കുറവാണ്. അതുകൊണ്ട് ഭാരം കുറഞ്ഞ തന്മാത്രകൾ എല്ലാം ചന്ദ്രനിൽ നിന്ന് രക്ഷപ്പെട്ടു പോകുന്നു.

സൂര്യനിൽ നിന്ന് പ്രകാശം ഭൂമിയിൽ പതിക്കുമ്പോൾ ഭൂമിയുടെ ഉപരിതലം ചൂടാകുന്നു. അപ്പോൾ ഭൂമിയുടെ ഉപരിതലത്തിലുള്ള വായുവും ചൂടാകുകയും ചൂടായ വായുതന്മാത്രകൾ മേലോട്ട് ഉയർന്നു പോവുകയും ചെയ്യുന്നു. മേലോട്ട് പോകുന്തോറും വായു തണുക്കുകയും ചെയ്യുന്നു. സൂര്യപ്രകാശത്തിന്റെ ചൂട് കൊണ്ട് ഭൂമിയിലെ ജലസ്രോതസ്സുകളിലെ ഉപരിതലത്തിൽ നിന്നും കുറേ ജലതന്മാത്രകൾ രക്ഷപ്പെട്ട് വായുവിൽ കലർന്ന് മേലോട്ട് പോകുന്നുണ്ട്. ഇതിനെ നമ്മൾ നീരാവി എന്നും ഈ പ്രവർത്തനത്തെ ബാഷ്പീകരണം എന്നും പറയുന്നു. വായുവിൽ കലരുന്ന ജലതന്മാത്രകൾ പൊടിപടലങ്ങളിൽ പറ്റിപ്പിടിച്ച് ചെറിയ തുള്ളികൾ ആവുകയും  തണുക്കുമ്പോൾ ഒന്നിച്ച് ചേർന്ന് മേഘങ്ങൾ ആയു മാറുകയും ചെയ്യുന്നു. ഈ മേഘങ്ങൾ പിന്നെയും തണുത്ത് ഭാരം കൂടുമ്പോഴാണ് മഴയായി ഭൂമിയിൽ പെയ്തിറങ്ങുന്നത്.

ഇതിനിടയിൽ മേഘത്തിൽ ചില ജലതന്മാത്രകൾ ഐസ് രൂപത്തിലും ആകുന്നുണ്ട്. മേഘത്തിനുള്ളിൽ വെച്ച് ഈ ജലകണികകളും ഐസ് കണികകളും ഒക്കെ ഉരസിയും കൂട്ടിയിടിച്ചും അവയിൽ നിന്ന് കുറേ എലക്ട്രോണുകൾ സ്വതന്ത്രമാകുന്നു. ഒരു ആറ്റത്തിൽ നിന്നോ തന്മാത്രയിൽ നിന്നോ എലക്ടോണുകൾ നഷ്ടപ്പെട്ടാൽ അവ പോസ്റ്റീവ് ചാർജ്ജുള്ളതായി മാറുന്നു. കാരണം തുല്യ എണ്ണം എലക്ട്രോണുകളും പ്രോട്ടോണുകളും ആകുമ്പോഴാണല്ലൊ ന്യൂട്രൽ എന്ന അവസ്ഥയിൽ ആറ്റമോ തന്മാത്രയോ നിൽക്കുന്നത്. എലക്ട്രോൺ എത്ര നഷ്ടപ്പെട്ടോ അത്രയും പ്രോട്ടോൺ പോസിറ്റീവ് ചാർജ്ജ് ഉള്ളതായി മാറുന്നു. മേഘത്തിൽ സ്വതന്ത്രമാകുന്ന എലക്ട്രോണുകൾ നെഗറ്റീവ് ചാർജ്ജായി മേഘത്തിന്റെ കീഴ് ഭാഗത്ത് സാന്ദ്രീകരിക്കുന്നു. പോസിറ്റീവ് ചാർജ്ജ് മേഘത്തിന്റെ മേൽഭാഗത്തും സാന്ദ്രീകൃതമാകുന്നു.

ഇപ്രകാരം രണ്ട് വിരുദ്ധ ചാർജ്ജുകൾ മേഘത്തിൽ ഉരുണ്ട് കൂടുമ്പോൾ മേഘങ്ങൾ തമ്മിൽ ആകർഷിക്കുമ്പോഴോ വികർഷിക്കുമ്പോഴോ ആണ് മിന്നൽ ഉണ്ടാകുന്നത്. ചിലപ്പോൾ മേഘങ്ങളിലെ നെഗറ്റീവ് ചാർജ്ജ് ഭൂമിയിലെ ഉയർന്ന ഭാഗങ്ങളിലെ പോസിറ്റീവ് ചാർജ്ജുമായി ആകർഷിക്കപ്പെട്ടും മിന്നൽ ഉണ്ടാകും. അപ്പോൾ ഉണ്ടാകുന്ന അപരിമിതമായ ചൂട് നിമിത്തം വായു പെട്ടെന്ന് വികസിക്കുകയും വായുസ്ഫോടനം ഉണ്ടാവുകയും ചെയ്യുന്നു. അതാണു ഇടിയായി നമ്മൾ കേൾക്കുന്നത്. വായുവിൽ ഉയർന്ന ആവൃത്തിയിൽ കമ്പനം ഉണ്ടാവുകയും അത് നമ്മുടെ ചെവികളിലെ ഈയർ ഡ്രമ്മിനെ മർദ്ധിക്കുകയും ചെയ്യുന്നു. അതാണ് നമുക്ക് ഭയാനകമായ ശബ്ദമായി അനുഭവപ്പെടുന്നത്. വായുവിലെ കമ്പനം നിമിത്തമാണ് ചിലപ്പോൾ കെട്ടിടങ്ങളുടെ ഭിത്തിയിൽ വിള്ളൽ ഉണ്ടാകുന്നത്.

മിന്നലും വായുസ്ഫോടനവും ഒരേ സമയം സംഭവിക്കുന്നുവെങ്കിലും പ്രകാശം ശബ്ദത്തേക്കാളും വേഗത്തിൽ സഞ്ചരിക്കുന്നത് കൊണ്ടാണ് മിന്നൽ നമ്മൾ ആദ്യം കാണുന്നത്. ഒരു ഏകദേശ ധാരണ ഉണ്ടാകാൻ വേണ്ടിയാണ് വലിയൊരു വിഷയം ചുരുക്കിയും സാമാന്യമായും ലളിതമായും സാങ്കേതികതകൾ ഒഴിവാക്കിയും  ഇപ്രകാരം എഴുതിയത് എന്ന് വായിക്കുന്നവർ മനസ്സിലാക്കുമല്ലോ.

എന്താണ് ശബ്ദം?

ശബ്ദം എന്താണെന്നതിനെ പറ്റി അധികമാർക്കും ‍‍ഒരു ഐഡിയയും ഇല്ല. അതെന്താണെന്ന് ഞാൻ പറഞ്ഞു തരാം. വായിച്ചു തീരുമ്പോഴേക്കും നിങ്ങൾക്ക് ഒരു ഐഡിയ കിട്ടും. ആദ്യമായി മനസ്സിലാക്കേണ്ടത് ശബ്ദം എന്നത് നമ്മുടെ തലച്ചോറിൽ അനുഭവവേദ്യമാകുന്ന ഒരു പ്രതിഭാസം ആണെന്നാണ്. അപ്പോൾ മറ്റ് ജീവികൾക്കോ എന്ന് ചോദിക്കാം. തലച്ചോറുള്ള എല്ലാ ജീവികൾക്കും ആണ് പറഞ്ഞത്. പുറത്ത് അതായത് നമ്മുടെ ബാഹ്യപരിസരത്ത് ശബ്ദം എന്നൊരു സംഭവം ഇല്ല. ചെവി കേൾക്കാത്ത ഒരാൾക്ക് ഒരു ശബ്ദവും കേൾക്കാൻ കഴിയുന്നില്ല എന്ന് പറയാറില്ലേ, ശരിക്കും അത് തന്നെയാണ് പ്രകൃതിയിലെ അവസ്ഥ. ശബ്ദം എവിടെയും ഇല്ല. അപ്പോൾ നമ്മൾ കേൾക്കുന്നതോ?
ഒരാൾ കൈകൊട്ടി എന്ന് വിചാരിക്കുക. അപ്പോൾ എന്താണ് സംഭവിക്കുന്നത്? രണ്ട് കൈയും കൊട്ടി വായുവിൽ ഒരു കമ്പനം ഉണ്ടാക്കുകയാണ് അയാൾ ചെയ്യുന്നത്. കമ്പനം എന്ന് വെച്ചാൽ കൈയുടെ ചുറ്റും ഉള്ള വായു കണികകളിൽ ഒരു മർദ്ധം ഉണ്ടാക്കുന്നു. അപ്പോൾ ആ വായു കണികകൾ മുൻപോട്ട് പോയി തൊട്ടടുത്തുള്ള കണികകളെ ആഞ്ഞു തള്ളി പിറകോട്ട് തന്നെ വരുന്നു. മുൻപോട്ട് തള്ളപ്പെട്ട കണികകളും അതിന്റെ തൊട്ടടുത്തുള്ള കണികകളെ ആഞ്ഞു തള്ളി പിറകോട്ട് വരുന്നു. ഇത് ആവർത്തിക്കുമ്പോൾ ഒരു തരംഗം സഞ്ചരിക്കുന്നു. എന്നാൽ വായു കണികകൾ എങ്ങോട്ടും സഞ്ചരിക്കുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നു എന്ന് മാത്രം. കൈകൊട്ടിയ ഇടം മുതൽ നമ്മുടെ കർണ്ണപുടം (Ear drum) വരെ അങ്ങനെ ഒരു തരംഗമാണ് സഞ്ചരിച്ചു വരുന്നത്.
കൈ കൊട്ടിയ ആൾ കൈ കൊട്ടുമ്പോൾ അതിനുള്ള ഊർജ്ജം ചെലവാക്കിയിട്ടുണ്ട്. ആ ഊർജ്ജം അടുത്തുള്ള വായു കണികകൾക്ക് പകർന്നു കൊടുക്കുന്നു. ആ ഊർജ്ജമാണ് ശബ്ദതരംഗത്തിന്റെ ഊർജ്ജം. ആ ഊർജ്ജമാണ് തരംഗരൂപത്തിൽ വന്ന് നമ്മുടെ ഈയർ ഡ്രമ്മിനെ (കർണ്ണപുടം) മർദ്ധിക്കുന്നത്. കർണ്ണപുടത്തിൽ പതിച്ച മർദ്ധം അതിന്റെ ആവൃത്തി (ഫ്രീക്വൻസി) ക്കനുസരിച്ച് തലച്ചോറിലേക്ക് സിഗ്നൽ അയയ്ക്കുന്നു. തലച്ചോറ് അതിന്റെ ആവൃത്തിക്കനുസരിച്ച് വ്യത്യസ്ത ശബ്ദങ്ങളായി മാറ്റുന്നു. നമ്മൾ കേൾക്കുന്നത് തലച്ചോറ് കൊണ്ടാണ്. ചെവി കൊണ്ടല്ല. കർണ്ണപുടങ്ങൾക്ക് ക്ഷതം അല്ലെങ്കിൽ ദ്വാരം സംഭവിച്ചാൽ ശബ്ദതരംഗങ്ങളെ സ്വീകരിക്കാനോ തലച്ചോറിലേക്ക് സിഗ്നൽ അയയ്ക്കാനോ കഴിയില്ല.
ഇപ്പോൾ സംഗതി മനസ്സിലായില്ലേ? പുറത്ത് നടക്കുന്നത് വായുവിലെ കണികകളുടെ ചലനം മാത്രമാണ്. അല്ലാതെ ഠോ എന്നോ ണിം എന്നോ ഉള്ള ശബ്ദങ്ങൾ ഒന്നും പുറത്ത് എവിടെയും ഇല്ല. നമ്മൾ സംസാരിക്കുമ്പോൾ അല്ലെങ്കിൽ പാടുമ്പോൾ സംഭവിക്കുന്നത് തൊണ്ടയിലെ സ്വനപേടകത്തിലെ തന്തുക്കൾ വായുവിൽ മർദ്ധം ഉണ്ടാക്കലാണ്. വിവിധ ആവൃത്തികളിലാണ് നാം ആ മർദ്ധം ഉണ്ടാക്കുന്നത്. അപ്പോൾ വായുവിലെ കണികകൾ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നു. വിവിധ ആവൃത്തികളിൽ വായുവിലൂടെ തരംഗങ്ങൾ സഞ്ചരിക്കുന്നു. കേൾക്കുന്ന ആളിന്റെ ഈയർ ഡ്രമ്മിൽ ആ തരംഗങ്ങൾ മർദ്ധിക്കുന്നു. തലച്ചോറിലേക്ക് സിഗ്നൽ പായുന്നു. കേൾക്കുന്നു.
കടലിൽ തിരമാലകൾ ഉണ്ടാകുന്നതും ഇത് പോലെയാണ്. കാറ്റ് കടലിന്റെ ഏതെങ്കിലും ഭാഗത്ത് ഒരു മർദ്ധം ഏല്പിക്കുന്നു. വായുവിലെ കണികകൾ വേഗത്തിൽ ഒരു ദിശയിലേക്ക് സഞ്ചരിക്കുന്നതാണ് ‍‍കാറ്റ് എന്ന് ഓർക്കുക. അങ്ങനെ കാറ്റ് മർദ്ധം ഏൽപ്പിക്കുമ്പോൾ ആ ഭാഗത്തെ ജലകകണികൾ താഴോട്ടും മേലോട്ടും ചലിക്കുന്നു. ഇങ്ങനെ താഴോട്ടും മേലോട്ടും ചലിക്കുന്ന ജലകണികകൾ തൊട്ടടുത്ത ജലകണികകളെയും താഴോട്ടും മേലോട്ടും ചലിപ്പിക്കുന്നു. ഈ പ്രക്രിയ കടലിന്റെ തീരം വരെ ആവർത്തിക്കുന്നു. അതാണ് തിരമാലകൾ. വെള്ളം സഞ്ചരിക്കുന്നില്ല. തിരകൾ സഞ്ചരിക്കുന്നു. നമ്മൾ ഇതിനെ ജലതരംഗം എന്ന് പറയുന്നു. ജലതരംഗത്തിൽ ജല കണികകൾ താഴോട്ടും മേലോട്ടും ചലിക്കുമ്പോൾ ശബ്ദതരംഗത്തിൽ വായു കണികകൾ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നു.
ഇനി എന്താണ് ഈ വായു കണികകൾ? മറ്റൊന്നുമല്ല, നമുക്ക് അറിയുന്നത് തന്നെ. നൈട്രജൻ, ഓക്സിജൻ, കാർബൺ ഡൈ‌ഓക്സൈഡ് തന്മാത്രകൾ , മറ്റ് പൊടിപടലങ്ങൾ ഇത്യാദി തന്നെ. വേറെന്ത്. അപ്പോൾ ശരിക്കും ഈ വായു എന്ന് പറഞ്ഞാൽ എന്താണ്? ഒന്നോടൊന്ന് ഒട്ടിപ്പിടിക്കാതെ സ്വതന്ത്രമായി തെന്നി നീങ്ങുന്ന തന്മാത്രകളെയാണ് വായു എന്ന് പറയുന്നത്. അങ്ങനെയെങ്കിൽ ജലം? ഒന്നോടൊന്ന് ഒട്ടിപ്പിടിച്ച് സ്വതന്ത്രമായി സഞ്ചരിക്കാത്ത തന്മാത്രകളാണ് ജലം.
നാം വായു കണികകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. തെന്നി നീങ്ങുന്ന അല്ലെങ്കിൽ ചലിക്കുന്ന വായു നമ്മുടെ ദേഹത്തോട്ട് ഒരു മർദ്ധം പ്രയോഗിക്കുന്നുണ്ട്. നമ്മൾ അതറിയാത്തത് നമ്മുടെ ശരീരത്തിനകത്തുള്ള വായു പുറത്തേക്കും ഒരു പ്രതിമർദ്ധം പ്രയോഗിക്കുന്നത് കൊണ്ടാണ്.

കൊറോണയും മഞ്ഞളും

മഞ്ഞൾ കൊറോണയെ പ്രതിരോധിക്കുമോ? മഞ്ഞൾ എന്നല്ല നമ്മൾ ഭക്ഷിക്കുന്ന ഒന്നിനും പ്രത്യേകിച്ച് പ്രതിരോധ ശക്തിയോ ഔഷധഗുണമോ ഇല്ല. ഇത് മനസ്സിലാകണമെങ്കിൽ നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ അല്ലെങ്കിൽ വായിലിട്ട് ഇറക്കുന്ന എന്തിന്റെയും സഞ്ചാരപഥം അറിയണം. ചിലതിനൊക്കെ ഔഷധഗുണം ഉണ്ടെന്നത് ആയുർവേദത്തിന്റെ ഒരു സങ്കല്പനം ആണ്. അങ്ങനെ സങ്കല്പിക്കുന്ന കാലത്ത് ശരീരത്തിന്റെ ആന്തരീകഘടനയെ കുറിച്ചോ ഭക്ഷിക്കുന്നത് സഞ്ചരിക്കുന്ന അന്നനാളം എന്ന സഞ്ചാരവഴികളെ കുറിച്ചോ ഒന്നും യാതൊരു അറിവും ഇല്ലായിരുന്നു. ഇന്ന് അതല്ല അവസ്ഥ. എല്ലാം അറിയാം. പക്ഷെ 90 ശതമാനം ജനങ്ങളും ഈ അറിവ് നേടുന്നില്ല. അതുകൊണ്ടാണ് ഇമ്മാതിരി പൊട്ട വിശ്വാസങ്ങൾ ഇപ്പോഴും പ്രചരിക്കുന്നത്.
ഔഷധം എന്നത് എല്ലാറ്റിലും ഉണ്ട്. എന്നാൽ അത് വേർതിരിച്ച് എടുക്കണം. അങ്ങനെ വേർതിരിച്ച് എടുക്കുന്ന സിസ്റ്റം മോഡേൺ മെഡിസിനു മാത്രമേയുള്ളൂ. എന്തെങ്കിലും തിന്നാൽ അതിനു പ്രതിരോധശക്തിയും ഔഷധഗുണവും ഉണ്ടെന്ന് പറഞ്ഞാൽ അത് ഇക്കാലത്ത് അറിവില്ലായ്മയാണ്. നമ്മൾ എന്തിനാണ് ചുമ്മാ ഔഷധഗുണം തിന്നുന്നത്. ഒരു സ്പെസിഫിക് രോഗത്തിനാണ് ഔഷധം വേണ്ടത്. ആ സ്പെസിഫിക് രോഗത്തിനു സ്പെസിഫിക് ഔഷധം കണ്ടുപിടിക്കണം. അതാണ് മോഡേൺ മെഡിസിൻ ചെയ്യുന്നത്. അങ്ങനെ ഔഷധം കണ്ടുപിടിക്കാനുള്ള സാങ്കേതിക വിജ്ഞാനം മോഡേൺ മെഡിസിനു മാത്രമേയുള്ളൂ. ഇത് ദൈവവിശ്വാസികൾക്കും അംഗീകരിക്കാം.
മഞ്ഞളോ പപ്പായനീരോ കമ്മ്യൂണിസ്റ്റ് അപ്പയുടെ നീരോ മുറിവിൽ പുരട്ടിയാൽ മുറിവ് ഉണങ്ങും. അത് ആ മുറിവിൽ പ്രവേശിക്കുന്ന ബാക്റ്റീരിയകൾക്ക് അവ മാരകം ആയത് കൊണ്ടാണ്. എന്ന് വെച്ച് മഞ്ഞൾ ഭക്ഷിച്ചാൽ അവ നേരെ പോയി പ്രതിരോധം ഉണ്ടാക്കും എന്ന് വിചാരിക്കരുത്. എന്താണ് പ്രതിരോധം എന്ന് ഞാൻ മുൻപ് എഴുതിയിരുന്നു. ഒന്ന് കൂടി ചുരുക്കി പറയാം.
നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്ന വൈറസ്, ബാക്റ്റീരിയ, ഫംഗസ് മുതലായ അന്യപദാർത്ഥങ്ങളെ അപ്പോൾ തന്നെ കണ്ടു പിടിച്ച് നശിപ്പിക്കുന്നതിനെയാണ് പ്രതിരോധ ശക്തി എന്ന് പറയുന്നത്. ഇത് ചെയ്യുന്നത് രക്തത്തിലെ വെള്ള അണുക്കളാണ്. അല്ലാതെ മഞ്ഞളോ അതിലെ കുർക്കുമിനോ നേരിട്ട് പോയിട്ടല്ല. രക്തത്തിലെ വെള്ള അണുക്കൾ ഉല്പാദിപ്പിക്കപ്പെടുന്നത് എല്ലിൽ ഉള്ള മജ്ജയിൽ വെച്ചാണ്. ഒരു പ്രത്യേക തരം വെള്ള അണുക്കൾ എന്ന കോശങ്ങളിലാണ് ആന്റിബോഡികൾ നിർമ്മിക്കപ്പെടുന്നത്. ഈ ആന്റിബോഡികൾ ആണ് ഓരോ ആന്റിജനെയും എന്ന് വെച്ചാൽ അന്യപദാർത്ഥങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നത്.
നമ്മൾ എന്ത് കഴിച്ചാലും അവയെയൊക്കെ ലഘുഘടകങ്ങളാക്കി എന്ന് വെച്ചാൽ പ്രോട്ടീനെ അമിനോ‌ആസിഡുകളാക്കി, സ്റ്റാർച്ചിനെ ഗ്ലൂക്കോസ് ആക്കി, കൊഴുപ്പിനെ ഫാറ്റി ആസിഡുകളാക്കി പിന്നെ മിനറൽസിനെയും ജീവകങ്ങളെയും വേർ തിരിച്ച് ചെറുകുടലിലെ നേരിയ സുഷിരങ്ങളിലൂടെ രക്തത്തിൽ പ്രവേശിക്കുകയാണ്. ബാക്കി വരുന്നത് വൻകുടൽ (Colon) വഴി സഞ്ചരിച്ച് പുറത്തേക്ക് പോകുകയാണ്. വൻകുടലിൽ വെച്ച് ബാക്കിയുള്ള ജലത്തിൽ ഒരു ഭാഗവും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. (ചിത്രം നോക്കുക)
ചുരുക്കി പറഞ്ഞാൽ നമ്മൾ എന്ത് കഴിച്ചാലും കുടിച്ചാലും അവയൊക്കെ വിഘടിക്കപ്പെട്ട് അമിനോ ആസിഡ്‌സ് ആയും ഗ്ലൂക്കോസ് ആയും ഫാറ്റി ആസിഡ്‌സ് ആയും ധാതുലവണങ്ങൾ ആയും ജീവകങ്ങൾ ആയും പിന്നെ ജലവും ആണ് രക്തത്തിൽ പ്രവേശിക്കുന്നത്. രക്തം ഇവയെ ഓരോ കോശങ്ങളിലും എത്തിക്കുന്നു. പിന്നെ എല്ലാ പണിയും നടക്കുന്നത് കോശങ്ങളിലാണ്. പ്രതിരോധത്തിന് ആവശ്യമുള്ള വെള്ള രക്താണുക്കളും ആന്റിബോഡികളും മാത്രമല്ല രക്തവും കോശങ്ങളും എല്ലാം നിർമ്മിക്കപ്പെടുന്നത് നമ്മൾ ആകെ കഴിച്ച ഭക്ഷണത്തിലെ മേൽപ്പറഞ്ഞ പോഷകഘടകങ്ങൾ ഉപയോഗിച്ചാണ്. ഓരോ കോശങ്ങളും ആണ് ഇതിന്റെയൊക്കെ പണിപ്പുര. സംഗതി മനസ്സിലാവുന്നവർക്ക് ഇത്രയും പറഞ്ഞതിൽ നിന്ന് മനസ്സിലായിക്കാണും എന്ന് കരുതുന്നു. തൽക്കാലം ഇത്രമാത്രം. സമാന വിഷയങ്ങൾ ഇനിയും എഴുതാം

കൊറോണ വൈറസ്സും ഊഷ്മാവും

നമ്മുടെ നാട്ടിൽ ഊഷ്മാവ് 30 ഡിഗ്രി സെൽഷ്യസിനു മേലെയാണ്. അതുകൊണ്ട് കൊറോണ ബാധിച്ച ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ അയാളിൽ നിന്ന് പുറത്ത് വരുന്ന വൈറസ്സുകൾ മണ്ണിലോ മറ്റോ പതിച്ചാൽ ഇത്രയും ഊഷ്മാവിൽ അവ അതിജീവിയ്ക്കാൻ പ്രയാസമാണ്. അതുകൊണ്ട് കൊറോണ വൈറസ്സിന്റെ ലോക്കൽ ട്രാൻസ്മിഷൻ നടക്കാൻ സാധ്യത വിരളമാണ്. ഇതാണ് ടി.പി.സെൻ കുമാർ പറഞ്ഞിട്ടുള്ളത്. അത് ശരിയുമാണ്. എന്നാൽ കൊറോണ ബാധിച്ച ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ നമ്മൾ അയാളുടെ അടുത്ത് ഉണ്ടെങ്കിൽ ആ സമയത്ത് നമ്മുടെ മൂക്കിലോ കൈകളിലോ വസ്ത്രത്തിലോ പാറി പറ്റാൻ സാധ്യതയുണ്ട്. ആ കൈകൾ കൊണ്ട് കണ്ണ് തിരുമ്മിയാൽ കണ്ണിൽ കൂടി ശരീരത്തിനകത്ത് കടക്കും. കണ്ണ് മൂക്ക് എന്നിവയിൽ കൂടിയാണ് വൈറസ്സ് ശരീരത്തികത്ത് എളുപ്പത്തിൽ കടക്കുന്നത്.
ആൾക്കൂട്ടത്തിൽ നമ്മുടെ അടുത്ത് കൊറോണ ബാധിച്ച ഒരാൾ ഉണ്ടാകാനിട വന്നാൽ അത് നമ്മളെയും ബാധിക്കും. അതുകൊണ്ടാണ് ആൾക്കൂട്ടം ഒഴിവാക്കണം എന്ന് പറയുന്നത്. കൊറോണ വൈറസ് വായുവിൽ ഉണ്ടാവില്ല. ആളുകൾ ഒന്നും അടുത്തില്ലാത്ത പരിസ്ഥിതിയിൽ തൂറന്ന സ്ഥലത്ത് കൊറോണ ബാധിച്ച ഒരാൾ തുമ്മിയാലോ ചുമച്ചാലോ അയാളിൽ നിന്ന് പുറത്ത് വന്ന വൈറസ്സുകൾ ഈ ചൂടിൽ നശിച്ചു പോകും. എന്നാൽ രാത്രി അതല്ലല്ലൊ സ്ഥിതി. പുറത്ത് ആൾക്കൂട്ടം ഉള്ള സ്ഥലത്ത് പോയി വന്നാൽ കൈ കഴുകുന്നതും അപ്പോൾ ധരിച്ച വസ്ത്രങ്ങൾ അലക്കി ഉണക്കുന്നതും നല്ല മുൻ കരുതലാണ്.
കൊറോണ RNA വൈറസ് ആണ്. RNA എന്നാൽ നമ്മുടെ എല്ലാം കോശങ്ങളിൽ DNA-യും RNA -യും ഉണ്ട്. വൈറസ്സുകളിലും DNA വൈറസ് , RNA വൈറസ് എന്നിങ്ങനെ രണ്ട് വിധം വൈറസ്സുകൾ ഉണ്ട്. വെറും RNA-യും അതിനെ പൊതിഞ്ഞ പ്രോട്ടീൻ ആവരണവും. ഇതാണ് കൊറോണ വൈറസ്. വെറും RNA-യ്ക്ക് ആഹാരം ഉൾക്കൊണ്ട് ഉപാപചയ പ്രവർത്തനങ്ങൾ നടത്താനോ പെറ്റ് പെരുകാനോ കഴിയില്ല. അങ്ങനെയുള്ള ഒരു സാധനത്തിനു, അതായത് വൈറസ്സിനു ജീവൻ ഇല്ല എന്ന് പറയേണ്ടി വരും. ഇവിടെ എന്താണ് ജീവൻ എന്ന് വിശദമാക്കേണ്ടതുണ്ട്. പലരും ധരിക്കുന്നത് പോലെ ജീവൻ എന്നത് ശരീരത്തിൽ സ്വതന്ത്രമായി നിൽക്കുന്ന പദാർഥമോ പ്രതിഭാസമോ അല്ല. അങ്ങനെ ധരിക്കുന്നത് കൊണ്ടാണ് മരണപ്പെടുമ്പോൾ ജീവൻ പോയി എന്ന് പറയുന്നത്.
ശരീരത്തിനകത്ത് നടക്കുന്ന പ്രവർത്തനങ്ങളാണ് ജീവൻ. മരണപ്പെടുക എന്ന് പറഞ്ഞാൽ ആ പ്രവർത്തനങ്ങൾ നിലയ്ക്കുക എന്നാണ്. കോശങ്ങളിൽ സദാ ഊർജ്ജോല്പാദനം നടക്കുന്നു, ഉപാപചയം നടക്കുന്നു, രക്തചംക്രമണം നടക്കുന്നു. ഇങ്ങനെ ഒരുപാട് പ്രവർത്തനങ്ങൾ നടക്കുന്നു. ആ പ്രവർത്തനങ്ങളുടെ ആകെത്തുകയെ ആണ് നമ്മൾ ജീവൻ എന്ന് പറയുന്നത്. പ്രവർത്തനങ്ങൾ നിന്നുപോകുന്നതിനെ മരണം എന്ന് പറയുന്നു. ആത്മാവ് എന്ന് പറയുന്ന ഒരു സാധനം ശരീരത്തിൽ എവിടെയും ഇല്ല. അതുകൊണ്ട് മരണത്തോടെ പ്രവർത്തനം നിലയ്ക്കുന്ന ശരീരത്തിൽ നിന്ന് ഒന്നും പുറത്തേക്ക് പോകുന്നില്ല.
വൈറസ് ശരിക്ക് പറഞ്ഞാൽ ജീവൻ ഇല്ല എന്നോ ഉണ്ട് എന്നോ പറയാൻ പറ്റാത്ത ഒരു സാധനം ആണ്. കാരണം പുറത്ത് തനിയെ നിൽക്കുമ്പോൾ അതിൽ ഒരു ജൈവപ്രവർത്തനവും നടക്കുന്നില്ല. എന്നാൽ ജീവനുള്ള ഒരു ബോഡിയിൽ പ്രവേശിച്ചാൽ അതിൽ ജൈവപ്രവർത്തനങ്ങൾ നടക്കുന്നു. പ്രവേശിക്കാൻ ഒരു ശരീരം കിട്ടാത്ത വൈറസ് എത്ര കാലം നിലനിൽക്കും എന്ന് ചോദിച്ചാൽ അത് ഓരോ വൈറസ്സിനെയും പരിസ്ഥിതിയെയും ആശ്രയിച്ചിരിക്കുന്നു. പരിസ്ഥിതി എന്ന് പറയുമ്പോൾ ഊഷ്മാവ് ഒരു ഘടകമാണ്. 27 ഡിഗ്രി സെൽഷ്യസ് ആണ് പഥ്യം. HIV വൈറസ്സിനു ഏതാനും മണിക്കൂറുകൾ മാത്രമാണ് ആയുസ്സ് എങ്കിൽ ചിക്കൻപോക്സ് ഉണ്ടാക്കുന്ന വാരിയോള വൈറസ് രണ്ട് വർഷം വരെ അതേ നിലയിൽ നിൽക്കും.
കൊറോണ എന്നല്ല ഏത് വൈറസ്സും മൂക്കിലൂടെയോ കണ്ണിലൂടെയോ അകത്ത് കടന്നാൽ നമ്മുടെ കോശം തുളച്ച് കയറി നമ്മുടെ കോശത്തിന്റെ RNA യുടെ നിയന്ത്രണം ഏറ്റെടുക്കുന്നു. എന്നിട്ട് കൂടുതൽ പ്രോട്ടീൻ സംശ്ലേഷണം ചെയ്യാൻ ആജ്ഞാപിക്കുന്നു. അങ്ങനെ ആ പ്രോട്ടീൻ ആവരണത്തിനായി ഉപയോഗിച്ചുകൊണ്ട് വൈറസ്സിന്റെ അതേ RNA പതിപ്പുകൾ ഉണ്ടാക്കി പെരുകുന്നു. ഇതിനെയാണ് നമ്മൾ വൈറൽ ബാധ അല്ലെങ്കിൽ കൊറോണ ബാധ എന്ന് പറയുന്നത്. വൈറസ് ഇങ്ങനെ പെരുകുമ്പോൾ നമ്മുടെ ശരീരം വെറുതെ ഇരിക്കുന്നില്ല. ആ സ്പെസിഫിക്ക് വൈറസ്സുകൾക്കെതിരെ ആന്റിബോഡികൾ നിർമ്മിച്ച് അങ്ങോട്ട് അയയ്ക്കുന്നു. ആ ആന്റിബോഡികൾ വൈറസ്സിനെ ഒന്നു പോലും ബാക്കി വയ്ക്കാതെ നശിപ്പിക്കുന്നു.
ഇപ്രകാരം ശരീരം ആന്റിബോഡികൾ നിർമ്മിച്ച് വൈറസ്സുകളെ നശിപ്പിക്കുന്ന പ്രവർത്തനത്തെയാണ് നമ്മൾ പ്രതിരോധ ശേഷി എന്ന് പറയുന്നത്. ഈ പോയന്റ് പ്രത്യേകം ശ്രദ്ധിക്കണം. അതായത് ആന്റിബോഡികൾ നിർമ്മിക്കാൻ ശരീരം ഉപയോഗപ്പെടുത്തുന്നത് ഓൾറെഡി കോശങ്ങളിൽ ഉള്ള പോഷകപദാർത്ഥങ്ങളെയാണ്. ആ പോഷകങ്ങൾ കോശങ്ങളിൽ എത്തിയത് നാം കഴിച്ച ആഹാരങ്ങൾ ദഹിച്ചിട്ടാണ്. അതിനാൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും എന്ന് അവകാശപ്പെടുന്ന ഹോമിയോ,ആയുർവേദ , സിദ്ധ,യുനാനി ആയുഷുകൾക്ക് ആന്റിബോഡി നിർമ്മാണത്തിൽ ഒരു റോളും ഇല്ല. ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിൽ എത് അന്യപദാർഥം കടന്നാലും അപ്പോൾ തന്നെ ആന്റിബോഡികൾ ഒട്ടോമെറ്റിക്കായി ശരീരം നിർമ്മിക്കും. അങ്ങനെയാണ് അസംഖ്യം രോഗാണുക്കൾ നിറഞ്ഞ ഈ ഭൂമിയിൽ നാം ആരോഗ്യത്തോടെ ജീവിയ്ക്കുന്നത്. ആരോഗ്യത്തിനു അവശ്യം വേണ്ടത് സമീകൃതാഹാരം ആണെന്നത് മറക്കരുത്.

ഹോമിയോ തട്ടിപ്പ് വീണ്ടും

ഹോമിയോ തട്ടിപ്പും കൊണ്ട് ഒരു വിദ്വാൻ ഇറങ്ങിയിട്ടുണ്ട്. ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്ക് മൂപ്പർ ഒരു തുറന്ന കത്ത് തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. ഏത് വൈറൽ രോഗവും പകർച്ചവ്യാധിയായി പടരുമ്പോൾ തങ്ങളുടെ പക്കൽ പ്രതിരോധമരുന്ന് ഉണ്ട് എന്ന് ആയുഷുകാർ പ്രത്യേകിച്ച് ഹോമിയോക്കാർ ഇറങ്ങാറുണ്ട്. എന്നാൽ ഇപ്പോഴത്തെ കൊറോണക്കാലത്ത് ആരോഗ്യമന്ത്രി ഈ ആയുഷ്‌കാരെയും ഹോമിയോക്കാരെയും പിടിച്ചു കെട്ടി. തൽക്കാലം നിങ്ങൾ ഇതിൽ ഇടപെടണ്ട ഇതിനൊക്കെ മോഡേൺ മെഡിസിൻ മതി എന്ന് മന്ത്രി വാക്കാൽ ഉത്തരവ് നൽകി. ആ നിരാശയിലാണ് ഹോമിയോ വിദ്വാന്റെ തുറന്ന കത്ത്.

ആ കത്തിൽ പുള്ളി അവകാശപ്പെടുന്നത് ആഴ്‌സനിക്കം ആൽബം 30 എന്ന ഈ മരുന്ന് ശ്വാസകോശത്തിന്റെ ഉപരിഭാഗത്ത് (Upper respiratory tract) ഉണ്ടാകുന്ന ഏതുതരം വൈറസ് രോഗങ്ങളെയും പ്രതിരോധിക്കാൻ വളരെ ഫലപ്രദമാണ് എന്നാണ്. ഇത് ആര് കണ്ടുപിടിച്ചു? ഹോമിയോക്കാർ ഇങ്ങനെ അവകാശപ്പെട്ടാൽ മതിയോ?

മോഡേൺ മെഡിസിനിൽ വൈറൽ രോഗങ്ങൾക്ക് മരുന്നില്ല എന്നാണല്ലൊ ആക്ഷേപം. ചിക്കൻപോക്സ് പോലുള്ള വൈറൽ രോഗത്തിനു മരുന്നുണ്ട്. ക്യാൻസറിനു മരുന്ന് കണ്ടുപിടിക്കുന്നു. എന്നാൽ ആന്റിബയോട്ടിക്ക് മരുന്നുകൾ പോലെ എല്ലാ വൈറസ്സുകൾക്കുമെതിരെ ആന്റിവൈറൽ മരുന്നുകൾ ഇനിയും കണ്ടുപിടിക്കാനായിട്ടില്ല. അതിനു കാരണം വൈറസ്സിന്റെ ഘടനയാണ്. ഏത് ബാക്റ്റീരിയക്കും എതിരെ മോഡേൺ മെഡിസിൻ മരുന്ന് ഉണ്ട്. കാരണം ബാക്റ്റീരിയ ഒരു ഏകകോശ ജീവിയാണ്. ആ കോശത്തിൽ കടന്നു കയറി അതിനെ നശിപ്പിക്കാൻ ആന്റിബയോട്ടിക്ക് മരുന്നുകൾക്കാകും. എന്നാൽ വൈറസ് ഒരു കോശം അല്ല. അതുകൊണ്ട് അതിനെ നശിപ്പിക്കാനുള്ള മരുന്ന് കണ്ടെത്തുക എളുപ്പമല്ല. വൈറസ്സിനെതിരെ ഇപ്പോൾ മോഡേൺ മെഡിസിന്റെ അസ്ത്രം എന്ന് പറയുന്നത് വാക്സിനേഷൻ എന്ന പ്രതിരോധമാർഗ്ഗം മാത്രമാണ്.

ഇത്രയും സജ്ജീകരണങ്ങളും ഗവേഷണങ്ങളും ലാബുകളും ശാസ്ത്രജ്ഞന്മാരും ഒക്കെയുണ്ടായിട്ടും മോഡേൺ മെഡിസിനു സാധിക്കാത്തത് ആയുഷിനും ഹോമിയോക്കാരനും സാധിക്കും എന്ന് പറഞ്ഞാൽ ബുദ്ധിക്ക് സ്ഥിരതയുള്ള ആരെങ്കിലും അത് വിശ്വസിക്കുമോ? ഈ ആഴ്‌സനിക്കം ആൽബം 30 ആര് കണ്ടെത്തി? ആരൊക്കെയാണതിന്റെ പിന്നിലുള്ള ശാസ്ത്രജ്ഞന്മാർ എന്ന് പറയാൻ പറ്റുമോ? വൈറസ്സിനെ നശിപ്പിക്കാൻ ഹോമിയോയിൽ മരുന്ന് ഉണ്ട് എന്ന് പറയില്ല. പ്രതിരോധമരുന്ന് എന്നാണ് പറയുക. അതാണതിലെ തട്ടിപ്പ്. ഈ തട്ടിപ്പ് സാധാരണക്കാർക്ക് മനസ്സിലാവില്ല. അതാണ് ഹോമിയോ തട്ടിപ്പുകാരുടെ വിജയം.

പ്രതിരോധത്തിനു മരുന്നില്ല. വാക്സിനേഷൻ മാത്രമേയുള്ളൂ. ഒരുപാട് വൈറസ്സുകൾക്കെതിരെ മോഡേൺ മെഡിസിൻ വാക്സിൻ കണ്ടുപിടിച്ചു. ആ ഗവേഷണം തുടരുകയാണ്. കൊറോണയ്ക്ക് എതിരെയും വാക്സിൻ കണ്ടുപിടിക്കും. ഇതൊന്നും എന്ന് പറഞ്ഞാൽ ഗവേഷണമോ ലാബുകളോ പരീഷണങ്ങളോ ശാസ്ത്രജ്ഞന്മാരോ ഒന്നുമില്ലാത്ത ഹോമിയോക്കാരൻ യാതൊരു ഉളുപ്പും ഇല്ലാതെ തട്ടി വിടുകയാണ് ഞങ്ങളുടെ കൈയിൽ ഏതുതരം വൈറസ് രോഗങ്ങളെയും പ്രതിരോധിക്കാൻ വളരെ ഫലപ്രദമായ ആഴ്‌സനിക്കം ആൽബം 30 ഉണ്ട് എന്ന്. വിശ്വസിക്കാൻ നിരവധി വിഡ്ഡികൾ ഉണ്ട് എന്ന ധൈര്യത്തിലാണ് തട്ടി വിടുന്നത്.

ഇത് മാത്രമല്ല തട്ടിപ്പ്. ഹോമിയോ തിയറിയിൽ രോഗം ഉണ്ടാക്കുന്ന സൂക്ഷ്മജീവികൾ ബാക്റ്റീരിയകളോ വൈറസ്സുകളോ ഒന്നുമില്ല, രോഗം തന്നെയില്ല. രോഗലക്ഷണങ്ങളാണുള്ളത്. ഒരു ലക്ഷണത്തിനു അതേ ലക്ഷണം ഉണ്ടാക്കുന്ന മരുന്ന് കൊടുത്ത് ലക്ഷണത്തെ ഇല്ലാതാക്കാക്കുക എന്നതാണ് ഹോമിയോ ചികിത്സയുടെ തീയറി. വൈറസ്സിനെ അംഗീകരിക്കാത്ത ഹോമിയോക്കാരനു എങ്ങനെയാണ് വൈറസ്സിനെ പ്രതിരോധിക്കാൻ മരുന്ന് കൊടുക്കാൻ കഴിയുക? പ്രതിരോധം എന്ന ഏർപ്പാട് തന്നെ ഹോമിയോയിൽ ഇല്ല. ഉഷ്ണം ഉഷ്ണേനേ ശാന്തതേ എന്ന് പറയുന്നത് പോലെ ലക്ഷണത്തെ ലക്ഷണം കൊണ്ട് ശാന്തമാക്കുക എന്നതാണ് ഹോമിയോ. അല്ലെങ്കിൽ പിന്നെ മോഡേൺ മെഡിസിൻ പോരേ , എന്തിനാണ് ഹോമിയോപ്പതി? ഹോമിയോക്കാരന്റെ ഇന്ത്യൻ മോഡൽ തട്ടിപ്പാണ് ഈ പ്രതിരോധവും കൊണ്ട് ഇറങ്ങൽ.

പ്രതിരോധം എന്നത് മനുഷ്യന്റെ ശരീരത്തിൽ അന്തർലീനമാണ്. നമുക്ക് നിത്യവും വൈറൽ രോഗം വരാതിരിക്കുന്നത് നമ്മുടെ ശരീരത്തിലുള്ള ഇമ്മ്യൂണിറ്റി എന്ന കഴിവ് കൊണ്ടാണ്. മാരകവൈറസ്സുകൾ അപായപ്പെടുത്തുന്നത് തടയാനാണ് കൃത്രിമമായി വാക്സിനേഷനിലൂടെയും ഇമ്മ്യൂണി ഉണ്ടാക്കുന്നത്. കൊറോണയ്ക്ക് എതിരെയും മനുഷ്യൻ ഇമ്മ്യൂണിറ്റി ആർജ്ജിക്കും. അപ്പോൾ അതും ജലദോഷം പോലെ വന്നങ്ങ് പോകും. ഇപ്പോഴും കൊറോണ ബാധിതർ ഐസൊലേഷൻ വാർഡുകളിൽ നിന്ന് രോഗം ഭേദമായി പോകുന്നത് ശരീരത്തിന്റെ ഇമ്മ്യൂണിറ്റി കൊണ്ടാണ്. അല്ലാതെ പ്രതിരോധത്തിനു മരുന്ന് കൊടുത്തിട്ടല്ല. ശരീരത്തിന്റെ ഇമ്മ്യൂണിറ്റി പ്രവർത്തിക്കാനുള്ള സപ്പോർട്ട് ആണു ഐസൊലേഷൻ വാർഡുകളിൽ നൽകുന്നത്. അത് വീടുകളിലും ചെയ്യാവുന്നതാണ്. ഇത്രയും കാര്യങ്ങൾ മുൻവിധി ഇല്ലാതെ മനസ്സിലാക്കിയാൽ ഹോമിയോ തട്ടിപ്പ് നിങ്ങൾക്ക് മനസ്സിലാകും. പക്ഷെ മുൻവിധി ഉപേക്ഷിക്കുമോ? അതാണ് പ്രശ്നം.

ഓർക്കുക, മോഡേൺ മെഡിസിനിൽ വൈറൽ രോഗം തടയാൻ വാക്സിനേഷൻ എന്ന പ്രതിരോധ മാർഗ്ഗം മാത്രമേയുള്ളൂ. മനുഷ്യസാധ്യമായ എല്ലാം ചെയ്യാൻ മോഡേൺ മെഡിസിൻ സജ്ജമാണ്. പോരാത്തതിനു ഗവേഷണങ്ങൾ ലോകമാകെ നടക്കുന്നു. പിന്നെ എന്തിനാണ് ഈ ആയുഷ് എന്ന ആഭാസവും ഹോമിയോ തട്ടിപ്പുകളും എന്ന് ചിന്തിക്കുക.

ഗ്ലോക്കോമയും കാഴ്ചയും




ഈ ചെറിയ കണ്ണുകൾ കൊണ്ട് ഇത്രയും വിശാലമായ പ്രകൃതി എങ്ങനെ കാണാൻ കഴിയുന്നു എന്നത് ചെറുപ്പം മുതലേ എന്നെ അമ്പരപ്പിച്ചിരുന്ന സംശയമായിരുന്നു. അന്നൊക്കെ കിട്ടാവുന്ന പുസ്തകങ്ങൾ വായിച്ച് മനസ്സിലാക്കാനല്ലേ കഴിയൂ. കാഴ്ചയെ പറ്റി പറയുന്നതിനു മുൻപ് ഗ്ലോക്കോമയെ പറ്റി പറയാം. കല്യാണം കഴിഞ്ഞ് അടുത്തടുത്ത വർഷങ്ങളിൽ ഭാര്യ രണ്ട് മക്കളെ പ്രസവിച്ചു. അതവൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. കൂട്ടത്തിൽ കണ്ണിന് വേദനയും. ഒരിക്കൽ കണ്ണൂരിൽ ഒരു ഐ ഡോക്ടറെ കൺസൽട്ട് ചെയ്തു. പ്രായം ചെന്ന ഡോക്ടർ ആയിരുന്നു. പരിശോധിക്കുന്നതിനിടയിൽ അടുത്തിരുന്ന പരിചയക്കാരൻ ആണെന്ന് തോന്നുന്നു അയാളോട് ഈ പേഷ്യന്റിനു ഗ്ലോക്കോമയാണെന്ന് പതുക്കെ പറയുന്നത് ഞാൻ കേട്ടിരുന്നു. എന്നോട് ഡോക്ടർ പക്ഷെ ഒന്നും പറഞ്ഞില്ല. കണ്ണിൽ ഉറ്റിക്കാൻ മരുന്ന് എഴുതിത്തന്നു. അത്രേള്ളൂ. ഞാൻ പിന്നെ ഗ്ലോക്കോമ എന്ന വാക്ക് തന്നെ മറന്നു. പിന്നെയും കണ്ണിന് വേദന തുടർന്നപ്പോൾ പല ഡോക്ടർമാരും മരുന്നുകൾ എഴുതിത്തരും ചിലർ വൈറ്റമിൻ എ ടാബ്‌ലറ്റും എഴുതും. വൈറ്റമിനുകളെ പറ്റി എനിക്ക് അപ്പോൾ കിട്ടിയ ഒരു പുസ്തകത്തിൽ ജീവകം എ യുടെ അപര്യാപ്തത കണ്ണിറ്റെ കാഴ്ചയെ ബാധിക്കും എന്ന് വായിച്ചപ്പോൾ ഞാൻ മീനെണ്ണയും വൈറ്റമിൻ ഗുളികകളും പതിവായി വാങ്ങിക്കൊടുത്തു. പിന്നെ തുടർച്ചയായ തലവേദന ആയിരുന്നു. അതിനു ഡോക്ടർ എഴുതിത്തന്നത് മൈഗ്രെയിനുള്ള ഗുളികയായിരുന്നു.

പിന്നെയും ഒരു ഇരുപത് വർഷം കഴിഞ്ഞിട്ടാണ് ഗ്ലോക്കോമ എന്ന വാക്ക് ഞാൻ കേൾക്കുന്നത്. അതും അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിൽ വെച്ച്. അതിനു നിമിത്തമായത് അവൾക്ക് ചിക്കൻപോക്സ് പിടിപ്പെട്ടത്. കണ്ണൂർ പരിയാരത്തെ മെഡിക്കൽ കോളേജ് ആസ്പത്രിയിലാണ് ഗുരുതരമായി ചിക്കൻപോക്സ് ബാധിച്ച നിലയിൽ അഡ്മിറ്റ് ചെയ്തത്. ചിക്കൻപോക്സ് മാറി. പക്ഷെ കണ്ണിന്റെ കാഴ്ചയ്ക്ക് തകരാറ്. ഐ ഡിപ്പാർട്ട്മെന്റിലെ ലേഡി പ്രഫസ്സർ പരിശോധിച്ചു. അവർ ഒന്നും പറയുന്നില്ല. സർജറി വേണം എന്ന് പറഞ്ഞ് ദിവസങ്ങൾ തള്ളി നീക്കുന്നു. ഞാൻ സർജറിക്ക് നിർബ്ബന്ധിച്ചപ്പോൾ ബാംഗ്ലൂരിൽ സെന്റ് ജോൺസ് ഹോസ്പിറ്റലിൽ ഒരു ഡോക്ടറുടെ പേര് എഴുതി തന്നിട്ട് അവരെ കാണാൻ പറഞ്ഞു. പിറ്റേന്ന് ഡിസ്‌ചാർജ്ജ് ആയി വീട്ടിൽ വന്നു. എല്ലാം ഒരു മാതിരി പുകയിൽ കുടുങ്ങിയത് പോലെയാണ് കാണുന്നത് എന്ന് അവൾ പറഞ്ഞു. ഞങ്ങൾ അങ്കമാലിയിൽ എത്തി. അവിടെ നിന്നാണ് ഡോക്ടർ പറഞ്ഞു തന്നത്. ഇത് ഗ്ലോക്കോമയാണ്. കണ്ണിലെ പ്രഷർ ആണ് കാരണം. ചിക്കൻപോക്സ് വന്നത് ഭാഗ്യം എന്ന് കരുതിക്കോളൂ, അതാണ് നിങ്ങൾ ഇപ്പോൾ ഇവിടെ വരാൻ നിമിത്തമായത്. കണ്ണിലെ പ്രഷർ എന്നത് സാധാരണ ബ്ലഡ് പ്രഷർ അല്ല എന്ന് ഞാൻ ആദ്യമായി മനസ്സിലാക്കുകയായിരുന്നു. എന്തായാലും അവിടെ വെച്ച് ലേസർ സർജറിയ്ക്ക് വിധേയയായി നാട്ടിലേക്ക് മടങ്ങുകയും , ലേസർ സർജറി കൊണ്ടും കാഴ്ച മെച്ചപ്പെടാത്തത് കൊണ്ട് ചികിത്സ ബാംഗ്ലൂരിൽ തുടരാൻ തീരുമാനിക്കുകയും ചെയ്തു.

ഗ്ലോക്കോമ എന്തെന്ന് ഇരുപത് വർഷത്തോളം മനസ്സിലാക്കാതെ അജ്ഞതയിൽ തുടർന്നത് കൊണ്ട് ഭാര്യയുടെ കാഴ്ചയുടെ എൺപത് ശതമാനം നഷ്ടപ്പെട്ടുപോയിരുന്നു. ഇപ്പോൾ അവൾക്ക് നേർക്കാഴ്ച മാത്രമേയുള്ളൂ. നമ്മൾ ഒരു കുഴലിലൂടെ നോക്കുന്നത് പോലെയായിരിക്കും ആ കാഴ്ച എന്ന് ഞാൻ അനുമാനിക്കുന്നു. ബാംഗ്ലൂരിൽ വന്നതിനു ശേഷം ബാക്കിയുള്ള കാഴ്ച പതിവായുള്ള ചെക്കപ്പിലൂടെ പതിനഞ്ച് വർഷമായി മെയിന്റൈൻ ചെയ്തു വരുന്നു. ഇതിനിടയിൽ ചെന്നൈ ശങ്കര നേത്രാലയയിൽ വെച്ച് മാന്വൽ സർജറിയും ചെയ്തിരുന്നു. ഇപ്പോൾ ബാംഗ്ലൂർ നാരായണ നേത്രാലയയിലും ചെന്നൈ ശങ്കരയിലും മാറി മാറി പോയി ചെക്കപ്പ് ചെയ്യുകയാണ്. അന്നേ ഗ്ലോക്കോമ എന്തെന്ന് മനസ്സിലായിരുന്നെങ്കിൽ ഭാര്യയുടെ കാഴ്ച ഒട്ടും നഷ്ടമാകാതെ ശ്രദ്ധിക്കാമായിരുന്നു. പക്ഷെ അന്നൊന്നും ഇന്റർനെറ്റ് ഇല്ലല്ലൊ. പുസ്തകങ്ങളും കിട്ടാനില്ലായിരുന്നു. ഡോക്ടർമാർ രോഗികളോട് ഒരു കാര്യവും വിശദീകരിച്ചു തരികയും ഇല്ല. ചികിത്സയും മരുന്നും ഗായത്രി മന്ത്രം പോലെ രഹസ്യമാക്കി വയ്ക്കുകയാണ് ചെയ്യുക. അങ്ങോട്ട് ഒന്നും ചോദിക്കാനും പറ്റില്ല. ഇന്നും ഈ സ്ഥിതിക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു.

ഗ്ലോക്കോമ എന്താണെന്ന് എങ്ങനെയാണ് നിങ്ങളെ മനസ്സിലാക്കി തരേണ്ടത് എന്നാണ് ഞാൻ ആലോചിക്കുന്നത്. ഇത് ചികിത്സിച്ച് മാറ്റാനോ നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുക്കാനോ കഴിയില്ല. കണ്ണിൽ ദ്രവം അധികമായി ഉണ്ടാവുകയും അത് ഒഴുകിപ്പോകുന്ന ഡ്രെയിനേജ് ബ്ലോക്ക് ആവുകയും, ആ ബ്ലോക്ക് നിമിത്തം കണ്ണിൽ പ്രഷർ അധികമാവുകയും, ആ പ്രഷർ നിമിത്തം  ഓപ്റ്റിക് നെർവിനു ഡാമേജ് ഉണ്ടാവുകയും , ആ ഡാമേജ് നിമിത്തം വിഷ്വൽ ഫീൽഡ് ചുരുങ്ങിപ്പോവുകയുമാണ് ചെയ്യുന്നത്. ഡാമേജ് ആയ ഓപ്റ്റിക് നെർവ് വീണ്ടെടുക്കാൻ കഴിയില്ല. കണ്ണിലെ കാഴ്ച എന്ന് പറയുന്നത്, ദൃശ്യങ്ങളുടെ പ്രതിബിംബങ്ങൾ കണ്ണിന്റെ ഉൾഭിത്തിയിലെ റെറ്റിന എന്ന ലേയറിൽ പതിക്കുകയും അവിടെ നിന്ന് ഓപ്റ്റിക് നെർവ് വഴി തലച്ചോറിൽ എത്തുകയുമാണ് ചെയ്യുന്നത്. തലച്ചോറിൽ വെച്ചാണ് ഓപ്റ്റിക് നെർവ് വഴി ലഭിച്ച പൾസുകളെ ദൃശ്യങ്ങളായി പുനരാവിഷ്ക്കരിക്കപ്പെടുന്നത്. അങ്ങനെയാണ് നമ്മൾ പുറം ലോകത്തെ കാഴ്ചകൾ കാണുന്നത്. ഓപ്റ്റിക് നെർവിനു ഡാമേജ് ഉണ്ടായാൽ അത്രയും പൾസുകൾ തലച്ചോറിലേക്ക് എത്താതിരിക്കുകയും കാഴ്ച പരിമിതമാവുകയും ചെയ്യുന്നു. ചികിത്സ കിട്ടാതിരുന്നാൽ ഓപ്റ്റിക് നെർവ് കം‌പ്ലീറ്റ് ഡാമേജ് ആവുകയും കാഴ്ച പൂർണ്ണമായും നശിക്കുകയും ചെയ്യും.

എന്താണ് ചികിത്സ എന്ന് ചോദിച്ചാൽ കണ്ണിൽ ഉണ്ടാകുന്ന ദ്രവത്തിന്റെ ഉല്പാദനം കുറയ്ക്കാൻ ഐ ഡ്രോപ്സ് പതിവായി ഉറ്റിക്കലാണ്. ദ്രവം കുറയുമ്പോൾ പ്രഷർ കുറയും. പ്രഷർ നോർമൽ ആയി മെയിന്റൈൻ ചെയ്യൽ മാത്രമാണ് ചികിത്സ. വല്ല കാരണവശാലും ഡ്രോപ്സ് ഫലപ്രദം അല്ലാതെ വരുന്ന പക്ഷം മാന്വൽ സർജറി വേണ്ടി വരും. ദ്രവം ഒഴുകുന്ന ഡ്രെയിനേജിലെ ബ്ലോക്ക് നീക്കം ചെയ്യാൻ ഒരു ഹോൾ ഉണ്ടാക്കുക എന്നതാണ് ഈ സർജറി എന്നാണ് മനസ്സിലാകുന്നത്. എന്നാൽ ഈ ഹോൾ വീണ്ടും അടഞ്ഞു പോകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും പ്രായം ആകാത്തവർ സർജറിക്ക് വിധേയനായാൽ. പുതിയ കോശങ്ങൾ ഉണ്ടായിട്ടാണ് ഹോൾ അടഞ്ഞു പോകുന്നത്. എന്റെ ഭാര്യ മാന്വൽ സർജറിക്ക് വിധേയ ആയിരുന്നെങ്കിലും ഒരു വർഷത്തിനു ശേഷം വീണ്ടും പ്രഷർ കൂടിയപ്പോൾ ഡ്രോപ്സ് ഉറ്റിക്കാനാണ് ഡോക്ടർ നിർദ്ദേശിച്ചത്. അത് ഇപ്പോഴും തുടരുന്നു. ആറാറ് മാസം കൂടുമ്പോൾ കണ്ണുകളുടെ വിസ്വൽ ഫീൽഡ് ടെസ്റ്റ് ചെയ്ത് ശേഷിക്കുന്ന നെർവ്സ് സ്റ്റേബിൾ ആണെന്ന് ഉറപ്പിക്കുന്നു.

പല വിധം ഗ്ലോക്കോമകൾ ഉണ്ട്. അതൊന്നും ഇവിടെ വിവരിക്കുന്നില്ല. ഏറ്റവും നേരത്തെ കണ്ടുപിടിക്കുക എന്നതാണ് പ്രധാനം. നാട്ടിൽ ചിലർക്കൊക്കെ ഗ്ലോക്കോമയുണ്ട്. പക്ഷെ ശരിയായ ചികിത്സയിൽ പലരും എത്തിപ്പെടുന്നില്ല എന്നത് ദൗർഭാഗ്യകരമാണ്. കണ്ണിലെ പ്രഷർ ചെക്ക് ചെയ്ത് 12നും 20നും ഇടയിൽ നോർമൽ ആണ് പ്രഷർ എന്ന് മനസ്സിലാക്കണം. എല്ലാ കണ്ണാശുപത്രികളിലും പ്രഷർ (intra ocular pressure) പരിശോധിക്കാനുള്ള സംവിധാനം ഉണ്ട്. മൈഗ്രെയിൻ എന്ന് എഴുതിത്തള്ളുന്ന തലവേദന ഉള്ളവർ ഡോക്ടറോട് അങ്ങോട്ട് പറഞ്ഞ് പ്രഷർ ചെക്ക് ചെയ്യാൻ മടിക്കണ്ട.

എങ്ങനെയാണ് നമ്മൾ ഒന്ന് കാണുന്നത്? കാണണമെങ്കിൽ പ്രകാശം വേണം. എന്നാൽ പ്രകാശത്തെ നമ്മൾ കാണുന്നില്ല. വസ്തുക്കളിൽ പ്രകാശം തട്ടി അത് പ്രതിഫലിപ്പിക്കുന്ന നിറങ്ങൾ നമ്മുടെ കണ്ണിലെ ലെൻസിലൂടെ കടന്ന് റെറ്റിനയിൽ പതിച്ച് ഓപ്റ്റിക് നെർവ്സിലൂടെ എലക്ട്രിക്കൽ സിഗ്നലുകളായി തലച്ചോറിൽ എത്തുകയാണ് ചെയ്യുന്നത്. പ്രകാശത്തിൽ നമുക്ക് ദൃശ്യമായ ഏഴ് നിറങ്ങൾ ആണുള്ളത്. ആപ്പിളിന്റെ നിറം ചുകപ്പാണ് എന്ന് പറയുമ്പോൾ ആപ്പിൾ പ്രതിഫലിപ്പിക്കുന്ന ചുകപ്പ് നിറം ആണ് നമ്മൾ കാണുന്നത്. ആപ്പിളിൽ പതിച്ച ബാക്കി നിറങ്ങളൊക്കെ ആപ്പിൾ ആഗിരണം ചെയ്യുകയാണ്. നീല വെളിച്ചത്തിൽ ആപ്പിൾ കറുപ്പ് ആയിരിക്കും.  കാരണം നീല പ്രകാശം ആപ്പിൾ ആഗിരണം ചെയ്യുകയാണ്. നമ്മൾ പ്രകാശം അല്ല കാണുന്നത് എന്നും വസ്തുക്കളിൽ തട്ടി അവ പ്രതിഫലിക്കുന്ന പ്രകാശത്തിലെ നിറങ്ങൾ ആണു കാണുന്നത് എന്നും എല്ലാ നിറങ്ങളും പ്രതിഫലിക്കുന്നതാണ് വെളുപ്പ് എന്നും, ഒരു നിറവും പ്രതിഫലിക്കാതെ എല്ലാം ആഗിരണം ചെയ്യുന്ന വസ്തുവാണ് കറുപ്പ് എന്നും പറഞ്ഞുകൊണ്ട് ഈ കുറിപ്പ് ഇവിടെ ഉപസംഹരിക്കുകയാണ്.

എന്താണ് വൈറസ് ?

വൈറസ് എന്താണ് എന്ന് മനസ്സിലാക്കണമെങ്കിൽ നമ്മുടെ ശരീരകോശത്തെ പറ്റി ആദ്യം മനസ്സിലാക്കണം. ഒരു കോശത്തിൽ നിന്നാണ് നമ്മൾ ഉണ്ടായത്. കൃത്യമായി പറഞ്ഞാൽ ഒരു അണ്ഡവും ബീജവും ചേർന്ന് ഉണ്ടായ ഒരു ഭ്രൂണകോശത്തിൽ നിന്ന്. ആ കോശം വിഭജിച്ച് ഒരേ പോലെയുള്ള രണ്ട് കോശങ്ങൾ ഉണ്ടാകുന്നു. അങ്ങനെ വിഭജിച്ച് ഒരോ പോലെയുള്ള കോശങ്ങൾ ചേന്ന് കലകളും (ടിഷ്യു) ഒരേ പോലുള്ള കലകൾ ചേർന്ന് അവയവങ്ങളും അവയങ്ങൾ ചേർന്ന് കുഞ്ഞും ഉണ്ടാകുന്നു. കോശവിഭജനം തുടരുന്നു. ഒരു മനുഷ്യന്റെ ശരീരത്തിൽ 32 ട്രില്ല്യനിലധികം കോശങ്ങൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. എല്ലാ ജീവജാലങ്ങളും സസ്യജാലങ്ങളും ഇത് പോലെ ഒരു കോശത്തിൽ നിന്നാണ് തുടങ്ങുന്നത്. അപ്പോൾ ജീവന്റെ എല്ലാ പ്രവർത്തനങ്ങളും നടക്കുന്നത് കോശങ്ങളിൽ വെച്ചാണ്. ഒരു കോശം ഉള്ള ജീവികളാണ് ബാക്ടീരിയ, അമീബ പോലുള്ളവ. ആഹാരം കഴിക്കുന്നു, കോശവിഭജനത്തിലൂടെ പുതിയ തലമുറ ഉണ്ടാകുന്നു ഇതൊക്കെ ഒരു കോശം മാത്രമുള്ള ബാക്റ്റീരിയയിലും അമീബയിലും നടക്കുന്നു. അങ്ങനെ ഏകകോശ ജീവി മുതൽ ആന, തിമിംഗലം വരെയുള്ള ബഹുകോശ ജീവികൾ വരെ ഭൂമിയിൽ ജീവിയ്ക്കുന്നു. ഒരു കോശത്തെ നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല. മൈക്രോസ്കോപ്പ് വേണ്ടി വരും.

കോശത്തിനകത്ത് പല പദാർത്ഥങ്ങളും ഉണ്ട്. ചിത്രം നോക്കിയാൽ മനസ്സിലാകും. കോശത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതിന്റെ മർമ്മം അല്ലെങ്കിൽ ന്യൂക്ലിയസ്സ് ആണ്. ന്യൂക്ലിയസ്സിലാണ് കോശത്തെ നിയന്ത്രിക്കുന്ന എല്ലാ ഭാഗങ്ങളും ഉള്ളത്. അതിൽ പ്രധാനം DNA ആണ്. ഡി.എൻ.എ.യിൽ ആണ് ജീനുകൾ ഉള്ളത്. ഒരു ജീവിയുടെ അതേ പകർപ്പുകൾ ഉണ്ടാക്കുന്നതിനുള്ള കോഡ് DNA-യിലും ജീനുകളിലും ആണ് ഉള്ളത്. ഇനി നമുക്ക് വൈറസ് എന്താണെന്ന് നോക്കാം. ബാക്റ്റീരിയ പോലെ അതൊരു കോശമല്ല. കോശത്തിന്റെ ന്യൂക്ലിയസ്സ് പോലുമല്ല. അതൊരു DNA മാത്രമാണ്. പുറമേക്ക് ഒരു പ്രോട്ടീൻ അവരണമുണ്ട്. അതായത് പ്രോട്ടീനിൽ പൊതിഞ്ഞ ഒരു DNA തന്മാത്ര. അതുകൊണ്ട് ഒരു വൈറസിനു ഒരു ജീവൽ പ്രവർത്തനവും നടത്താൻ കഴിയില്ല. ആഹാരം ഉൾക്കൊള്ളാൻ കഴിയില്ല. പെറ്റ് പെരുകാനും കഴിയില്ല. അതുകൊണ്ട് വൈറസ് ജീവൻ ഉള്ളതോ ഇല്ലാത്തതോ എന്ന് പോലും പറയാൻ പറ്റില്ല. പുറത്ത് ഏതെങ്കിലും പ്രതലത്തിൽ പറ്റി പിടിച്ചിരിക്കുന്ന വൈറസിന്റെ അവസ്ഥയാണിത്.

ജലദോഷം ബാധിച്ച ഒരാൾ തുമ്മിയാലോ ചുമച്ചാലോ അയാളിൽ നിന്ന് അസംഖ്യം വൈറസുകൾ പുറത്തേക്ക് തെറിച്ച് വായുവിലും അടുത്തുള്ള പ്രതലങ്ങളിലും പതിക്കും. ആ വൈറസ്സുകൾ ഏതാനും മണിക്കൂറുകൾ കൊണ്ട് നശിച്ചു പോകും. വൈറസ്സിനു ജീവൻ വയ്ക്കണമെങ്കിൽ പെറ്റ് പെരുകണമെങ്കിൽ ഒരു ആതിഥേയ ശരീരം ലഭിക്കണം. ആ ആതിഥേയ ശരീരം ഏകകോശമായ ബാക്റ്റീരിയ മുതൽ സസ്യങ്ങളോ മൃഗങ്ങളോ പക്ഷികളോ മനുഷ്യരോ എന്തുമാകാം. ഒരു ആതിഥേയ ശരീരം കിട്ടിയില്ലെങ്കിൽ കുറേക്കാലം വൈറസ്സിനു അതിജീവിയ്ക്കാൻ കഴിയില്ല. എന്നാൽ വസൂരിക്ക് കാരണമായ വാരിയോള വൈറസ് രണ്ട് വർഷം വരെയൊക്കെ ക്രിസ്റ്റൽ രൂപത്തിൽ നിലനിന്നതായി കണ്ടെത്തിയിരുന്നു. ജീവന്റെ കണിക ആവിർഭവിച്ചത് മുതൽ വൈറസ് ഭൂമിയിലുണ്ട്. പക്ഷെ വൈറസ്സിനെ കണ്ടെത്തിയിട്ട് കൃത്യമായി പറഞ്ഞാൽ 128 വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. 1892ലാണ് Dmitri Ivanovsky എന്ന റഷ്യൻ സസ്യശാസ്ത്രജ്ഞൻ വൈറസ്സിനെ കണ്ടുപിടിക്കുന്നത്. അതിനു മുൻപ് സൂക്ഷ്മജീവികളാണ് മനുഷ്യരിൽ രോഗങ്ങൾ ഉണ്ടാക്കുന്നത് എന്ന് ലൂയി പാശ്ചറും, വസൂരിക്കെതിരെ എഡ്വേർഡ് ജന്നർ വാക്സിനും കണ്ടുപിടിച്ചിരുന്നു. പക്ഷെ അപ്പോഴും ആ സൂക്ഷ്മജീവി വൈറസ് ആണെന്ന് മനസ്സിലാക്കുകയോ കണ്ടുപിടിക്കുകയോ ചെയ്തിരുന്നില്ല.

വൈറസ്സ് നമ്മുടെ ശരീരത്തിൽ കടന്നുകൂടിയാൽ നേരെ കോശങ്ങളിലേക്കാണ് പോകുന്നത്. എന്നിട്ട് കോശത്തിന്റെ ന്യൂക്ലിയസ്സിൽ പോയി നിയന്ത്രണം ഏറ്റെടുക്കുകയും ആ വൈറസ്സിന്റെ DNA-യുടെ പകർപ്പുകൾ ഉണ്ടാക്കി പെരുകുകയും ചെയ്യുന്നു. അങ്ങനെ പെരുകാൻ ആവശ്യമായ പ്രോട്ടീൻ അടക്കമുള്ള പദാർത്ഥങ്ങൾ നമ്മുടെ കോശങ്ങളിൽ എന്ന് എടുക്കുകയും ചെയ്യുന്നു. സെക്കന്റുകൾ കൊണ്ട് വൈറസ്സുകൾ പെറ്റു പെരുന്നു. ഏതൊരു വൈറസ്സ് നമ്മുടെ ശരീരത്തെ ബാധിച്ചാലും ഇതാണ് സംഭവിക്കുന്നത്. പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നും മറ്റ് മനുഷ്യരിൽ നിന്നുമൊക്കെ വൈറസ്സുകൾ നമ്മെ ബാധിക്കുന്നു. വൈറസ്സുകളിൽ നിരുപദ്രവകാരികൾ മുതൽ ചെറിയ ഉപദ്രവം ഉണ്ടാക്കുന്നത് തൊട്ട് മരണകാരണമായ മാരകവൈറസ്സുകൾ വരെയുണ്ട്. ഇപ്പോൾ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ്സ് അത്തരത്തിൽ പെട്ട മാരക വൈറസ്സാണ്.

ജലദോഷത്തിനു പോലും മോഡേൺ മെഡിസിനിൽ മരുന്ന് ഇല്ലല്ലൊ എന്ന് ആയുർവേദ-ഹോമിയോ-പ്രകൃതിക്കാർ പുച്ഛിക്കാറുണ്ട്. ശരിയാണ്, വൈറസ്സ് രോഗങ്ങൾക്ക് മരുന്ന് ഇല്ല. ജലദോഷം ഉണ്ടാക്കുന്നതും ഒരു മാതിരി വൈറസ്സ് ആണ്. ശരീരത്തിൽ കടന്നുകൂടുന്ന വൈറസ്സിനെ നശിപ്പിക്കാനുള്ള ടെക്‌നിക്ക് മോഡേൺ മെഡിസിനിൽ ഇനിയും ഫലപ്രദമായി കണ്ടുപിടിച്ചിട്ടില്ല. എന്നാലും പുരോഗമിക്കുന്നുണ്ട്. ചിക്കൻ പോക്സിനും ചില തരം ക്യാൻസറിനും ഒക്കെ ഇപ്പോൾ മരുന്നുണ്ട്. അതേ സമയം കോശങ്ങൾ എന്ന ഘടനയുള്ള ബാക്റ്റീരിയ, ഫംഗസ് പോലുള്ള സൂക്ഷ്മജീവികളെ നശിപ്പിക്കാൻ മോഡേൺ മെഡിസിനിൽ മരുന്നുകൾ ഉണ്ട്. വൈറസ്സ് ഒരു കോശമല്ല എന്നത് തന്നെയാണ് മോഡേൺ മെഡിസിൻ നേരിടുന്ന വെല്ലുവിളി. മോഡേൺ മെഡിസിനു മുൻപേയുള്ള ആയുർവേദത്തിലും ഹോമിയോയിലും ഒക്കെ വൈറൽ രോഗങ്ങൾക്ക് ചികിത്സ ഉണ്ടെന്ന് അവകാശപ്പെടാറുണ്ടെങ്കിലും അവരുടെ വൈദ്യത്തിൽ രോഗാണുക്കളാണ് രോഗം ഉണ്ടാക്കുന്നത് എന്ന സയന്റിഫിക് തീയറി അംഗീകരിച്ചിട്ടില്ല എന്ന് സാന്ദർഭികമായി ഇവിടെ സൂചിപ്പിക്കട്ടെ.

അപ്പോൾ എങ്ങനെയാണ് സാധാരണയായി വൈറസ്സുകൾ ബാധിച്ച് രോഗം ഉണ്ടായാൽ മാറുന്നത് എന്ന് നോക്കാം. പണ്ടും വസൂരി ബാധിച്ചാൽ ചിലരെങ്കിലും രക്ഷപ്പെടാറുണ്ടായിരുന്നു. പണ്ടൊക്കെ മുഖത്ത് വസൂരിക്കലയുള്ള ആളുകളെ നാട്ടിൽ കാണാൻ കഴിയുമായിരുന്നു. വൈറസ്സ് എന്നല്ല ബാക്റ്റീരിയയോ മറ്റേത് രോഗാണു ആയാലും ശരീരത്തിൽ പ്രവേശിച്ചാൽ അവയെ നശിപ്പിക്കാൻ ആ കോശങ്ങളിലേക്ക് ശരീരം സൈന്യത്തെ അയയ്ക്കും. തലച്ചോർ ആണ് അതിനു ആജ്ഞ നൽകുന്നത്. ആ സൈന്യങ്ങളാണ് രക്തത്തിലെ വെള്ള അണുക്കൾ. അവയും കോശങ്ങൾ തന്നെയാണ്. രക്തത്തിലെ വെള്ള അണുക്കളുടെ ജോലി ശരീരത്തിൽ പ്രവേശിക്കുന്ന അന്യജീവികളെ പ്രതിരോധിച്ച് നശിപ്പിക്കുക എന്നതാണ്. മരുന്ന് ഇല്ലാതെ മുറിവ് ഉണങ്ങുന്നതും ജലദോഷം മാറുന്നതും ഒക്കെ ഇപ്രകാരമാണ്. എന്നാൽ ചില മാരക വൈറസ്സുകളെ നമ്മുടെ രക്തത്തിലെ വെള്ള അണുക്കൾക്ക് നശിപ്പിക്കാൻ കഴിയുന്നില്ല. അപ്പോഴാണ് രോഗം നമ്മെ കീഴടക്കുന്നത്.

ഒരു വൈറസ് നമ്മെ ബാധിച്ചാൽ ആ സ്പെസിഫിക് വൈറസ്സിനെ നമ്മുടെ തലച്ചോറ് മെമ്മറിയിൽ സൂക്ഷിക്കും. പിന്നെ എപ്പോഴെങ്കിലും ആ വൈറസ് വീണ്ടും ബാധിച്ചാൽ മെമ്മറി ഉണരുകയും അപ്പോൾ തന്നെ പെട്ടെന്ന് അതിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ശരീരം നിർമ്മിക്കും. അതുകൊണ്ടാണ് ഒരിക്കൽ വന്നാൽ ചിക്കൻപോക്സ് പിന്നെ ബാധിക്കാത്തത്. ജലദോഷം,ഫ്ലൂ എന്നിവയുണ്ടാക്കുന്ന വൈറസ്സുകൾക്കെതിരെ ഹ്രസ്വകാല മെമ്മറി മാത്രമേയുള്ളൂ. അതുകൊണ്ടാണ് വീണ്ടും വീണ്ടും ഫ്ലൂ ഒക്കെ വരുന്നത്. ഈ മെമ്മറിയാണ് വാക്സിനേഷന്റെ അടിസ്ഥാനം. ഒരു സ്പെസിഫിക് വൈറസ്സിന്റെ ഉദാഹരണത്തിനു പോളിയോ ഉണ്ടാക്കുന്ന വൈറസ്സിനെ നിർവീര്യമാക്കിയതാണ് പോളിയോ വാക്സിൻ എന്ന തുള്ളിയിൽ ഉള്ളത്. നിർവീര്യമാക്കിയത് കൊണ്ട് ആ വൈറസ്സിനു കുട്ടിയുടെ കോശങ്ങളിൽ പോയി പെറ്റ് പെരുകാൻ കഴിയില്ല. പക്ഷെ നമ്മുടെ തലച്ചോർ അതിനെ രോഗകാരിയായ ആന്റിജൻ ആയിട്ടാണ് കാണുന്നത്. അതുകൊണ്ട് ആ വൈറസ്സിനെ ഐഡന്റിഫൈ ചെയ്ത് അതിനെ നശിപ്പിക്കാനുള്ള ആന്റിബോഡി ശരീരത്തിൽ നിർമ്മിക്കുന്നു. എന്നിട്ട്  ആ മെമ്മറി തലച്ചോറിൽ സൂക്ഷിക്കുന്നു. പിന്നെ എപ്പോഴെങ്കിലും ശരിയായ പോളിയോ വൈറസ്സ് കുട്ടിയെ ബാധിച്ചാൽ ആ സെക്കന്റിൽ തന്നെ മെമ്മറി ഉണർന്ന് അതിനെ നശിപ്പിക്കാനുള്ള ആന്റിബോഡി സജ്ജമാകുന്നു. കുട്ടിയെ പോളിയോ ബാധിക്കുന്നില്ല. ഇതിൽ നിന്നും വാക്സിനേഷൻ എങ്ങനെയാണ് മാരക വൈറസ്സ് ബാധയിൽ നിന്ന് നമ്മെ രക്ഷിക്കുന്നത് എന്ന് മനസ്സിലായല്ലോ അല്ലേ?


ബ്രാഹ്മണ വിരോധം എന്തുകൊണ്ട് ?

ബ്രാഹ്മണ വിരോധം എന്നത് ബുദ്ധിശക്തി കുറഞ്ഞവരുടെ അപകർഷതാ ബോധത്തിൽ നിന്ന് ഉണ്ടാകുന്നതാണ് എന്ന് ഞാൻ മുൻപേ മനസ്സിലാക്കിയിരുന്നു. ബുദ്ധിശക്തി എന്നത് ജനിതകപരമായി കിട്ടുന്നതാണ്. എല്ലാവർക്കും ഒരേ ബുദ്ധിശക്തിയല്ലല്ലൊ. ആയിരുന്നെങ്കിൽ എല്ലാവരും ഡോക്ടർമാരും എഞ്ചിനീയർമാരും ആയേനേ. സ്കൂളിൽ പഠിക്കുന്ന എല്ലാവരുടെയും ആഗ്രഹവും അതാണല്ലൊ. എന്നാൽ ബുദ്ധിശക്തി അധികമുള്ള വിദ്യാർഥികൾ ആദ്യത്തെ റാങ്കുകളും ബുദ്ധിശക്തി കുറഞ്ഞവർ അവസാനത്തെ റാങ്കുകളും കരസ്ഥമാക്കുന്നു. ബുദ്ധിശക്തിയുടെ കാര്യത്തിൽ മനുഷ്യർ പല തട്ടിലാണ്. മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി കിട്ടുന്ന ജീനുകൾ ആണ് ഈ വ്യത്യാസത്തിനു കാരണം.
ആര്യ - ദ്രാവിഡ സിദ്ധാന്തം ഒരു തർക്കവിഷയം ആണ്. എന്നാലും ആര്യന്മാർ എന്ന് വിശേഷിപ്പിക്കുന്നവർക്ക് അധികമായ ബുദ്ധിശക്തിയുണ്ടായിരുന്നു എന്നത് വാസ്തവമാണ്. ബുദ്ധിശക്തി അധികം ഉള്ളവരാണ് സമൂഹത്തിൽ ഉന്നതിയിൽ എത്തിയിട്ടുള്ളത്. കായിക ശക്തി അധികമുള്ളത് കൊണ്ട് വലിയ കാര്യം ഒന്നുമില്ല. പാശ്ചാത്യർക്ക് ബുദ്ധിശക്തി അധികം ഉള്ളത് കൊണ്ടാണ് പ്രായേണ ബുദ്ധി കുറഞ്ഞ ജനങ്ങൾ അധിവസിക്കുന്ന രാജ്യങ്ങളെ കോളനിയാക്കാൻ കഴിഞ്ഞത്. ബ്രിട്ടീഷുകാർക്ക് നമ്മെ അടക്കി ഭരിക്കാൻ കഴിഞ്ഞത് അവരുടെ കൈയിൽ ആധുനികമായ ആയുധങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ്. ബുദ്ധിശക്തി കൂടുതൽ ഉള്ളത് കൊണ്ടാണ് അവർക്ക് നവീന ആയുധങ്ങൾ കണ്ടുപിടിക്കാൻ കഴിഞ്ഞത്.
ആയുധങ്ങൾ മാത്രമല്ല എന്ത് കണ്ടുപിടുത്തവും നടത്തിയത് പാശ്ചാത്യരാണ്. അത് ബുദ്ധിശക്തി കൂടുതൽ ഉള്ളത് കൊണ്ടാണ്. എന്നിട്ട് ബുദ്ധി കുറഞ്ഞ നമ്മൾ അതിനെയൊക്കെ സായിപ്പിന്റെ എന്ന് പറഞ്ഞ് പുച്ഛിക്കും. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുമ്പോൾ അവരുടെ കീഴിലുള്ള ഇന്ത്യക്കാരായ ഉദ്യോഗസ്ഥരിൽ അധികവും ബ്രാഹ്മണർ ആയിരുന്നു. അത് ബുദ്ധിശക്തി കുറഞ്ഞവരിൽ അപകർഷത ഉണ്ടാക്കി. അങ്ങനെയാണ് ബ്രാഹ്മണ വിരോധം ഉണ്ടാകുന്നത്. അത് ഇന്നും തുടരുന്നു. അല്ലാതെ ബ്രാഹ്മണർ ആർക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ല. ജന്മനായുള്ള ജീൻ നിമിത്തം ബുദ്ധി കൂടിപ്പോയതും അധിക ബുദ്ധി ആവശ്യപ്പെടുന്ന ഉദ്യോഗങ്ങളിൽ എത്തിപ്പെട്ടതും ബ്രാഹ്മണരുടെ കുറ്റം അല്ലല്ലൊ. ബ്രാഹ്മണരുടെ ബുദ്ധിശക്തി ഉപയോഗിച്ചു കൂടി ഉണ്ടായതാണ് നമ്മുടെ രാജ്യത്തിന്റെ ഈ പുരോഗതി. ബ്രാഹ്മണരുടെ സംഭാവനയും കൂടി ആധുനിക ഭാരത നിർമ്മിതിയിൽ നിരവധിയുണ്ട്. എന്നിട്ടും ഇന്നും മനസ്സിൽ ജാതീയമായ അപകർഷത പേറുന്നവർ ബ്രാഹ്മണവിരോധം ഛർദ്ധിക്കുന്നത് കാണാം.
എന്താണ് ഈ ജാതി? ഹിന്ദു എന്ന മതം ആരും ഉണ്ടാക്കിയതല്ല എന്നത് പോലെ തന്നെ ജാതികളും ആരും ഉണ്ടാക്കിയതല്ല. അവനവ്ന്റെ ബുദ്ധിയും ശേഷിയും സാധ്യതകളും അനുസരിച്ച് ഓരോ ജോലികൾ ഓരോരുത്തർ ചെയ്തുവന്നു. ആ ജോലി മക്കളെക്കൊണ്ടും ചെയ്യിച്ചു. ആ ജോലികൾക്ക് ഓരോ പേരും ഇട്ടു. അങ്ങനെ ഒരേ ജോലി ചെയ്യുന്നവരുടെ കുലത്തൊഴിൽ അതായി. ആ തൊഴിലിന്റെ പേര് അവരുടെ ജാതിപ്പേരായി. ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തിൽ ജാതികൾ രൂപപ്പെട്ടു. അത്രയേയുള്ളൂ. ഈ ജാതിബോധം ഇന്നും നിലനിൽക്കുന്നത് ഭൂതകാലത്തിന്റെ ശേഷിപ്പുകൾക്ക് നമ്മൾ ഇന്നും വില കൽപ്പിക്കുന്നത് കൊണ്ടാണ്. ഭൂതകാലത്തിലെ അനാവശ്യ വിഴുപ്പുഭാണ്ഡങ്ങൾ ഉപേക്ഷിക്കാൻ കഴിയാത്തതും ബുദ്ധിപരമായ പരിമിതി കൊണ്ടാണ്.
വാൽക്കഷണം : താഴ്ന്ന ജാതി മുന്തിയ ജാതി എന്നൊക്കെ തോന്നുന്നതും, താൻ താണ ജാതി എന്ന് സ്വയം വിചാരിച്ച് ബ്രാഹ്മണവിരോധം മനസ്സിൽ സൂക്ഷിക്കുന്നതും അവനവന്റെ അപകർഷത ഒന്നുകൊണ്ട് മാത്രമാണ്. അതിനു കൗൺസലിങ്ങ് ആണ് കിട്ടേണ്ടത്. അപ്പോൾ ഈ ഭൂമിയിൽ ആരും താണവനോ മുന്തിയവനോ ഇല്ലെന്ന സ്വാഭിമാനത്തിലേക്ക് ഉയരാൻ കഴിയും.