Links

Showing posts with label സമാര്‍ട്ട് സിറ്റി. Show all posts
Showing posts with label സമാര്‍ട്ട് സിറ്റി. Show all posts

സ്മാര്‍ട്ട് സിറ്റി ; ഒരു പോസ്റ്റ് മോര്‍ട്ടം

ന്നത്തെ മാതൃഭൂമി ഓണ്‍‌ലൈന്‍ ബിസിനസ്സ് പേജില്‍  ഒരു വാര്‍ത്ത വായിച്ചു.  ഇതാണ് ആ വാര്‍ത്ത : സോഫ്റ്റ്‌വേര്‍ ഹാര്‍ഡ്‌വേര്‍ സിസ്റ്റംസ് രംഗത്തെ ആഗോള കമ്പനിയായ ഒറാക്കിള്‍ കേരളത്തില്‍ സ്വന്തം കാമ്പസ് വികസിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് പിന്നാലെയാണ് ഒറാക്കിളും കേരളത്തിലേക്ക് ചുവടുവെയ്ക്കുന്നത്. തിരുവനന്തപുരത്ത് ടെക്‌നോസിറ്റിയിലാവും ഒറാക്കിളിന്റെ സോഫ്റ്റ്‌വേര്‍ ഡെവലപ്‌മെന്റ് സെന്റര്‍.   ഇത് വായിച്ചപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി.  കാരണം കേരളത്തില്‍ ഐടി കമ്പനികളും അതോടുകൂടി ഇവിടത്തെ പ്രൊഫഷണലുകള്‍ക്ക് തൊഴിലും  ഉണ്ടാവണമെങ്കില്‍ ഇതാണ് നേരായ വഴി.  ഇങ്ങനെയാണ് ബാംഗ്ലൂര്‍  ഐ ടി ഹബ്ബ് ആയി മാറിയത്. ഹൈദരാബാദ് പുരോഗതി നേടിയത്. ചെന്നൈ അനുദിനം പുരോഗതിയിലേക്ക് കുതിക്കുന്നത്.  അതായത് മുതല്‍ മുടക്കാന്‍ തയ്യാറുള്ള കമ്പനികള്‍ വരിക. സര്‍ക്കാര്‍ ഭൂമിയും വൈദ്യുതിയും മറ്റ് സൌകര്യങ്ങളും ചെയ്തു കൊടുക്കുക.  തൊഴിലാളികളെ കമ്പനി റിക്രൂട്ട് ചെയ്യുന്നു. പ്രവര്‍ത്തനം തുടങ്ങുന്നു. ഇതില്‍ എവിടെയും ഹിഡന്‍ അജണ്ടയില്ല.  ഈ രീതിയില്‍ കേരളത്തിന് തുടക്കം മുതല്‍ ശ്രമിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍  നമ്മുടെ നാട് ലോകത്തിന്റെ തന്നെ ഏറ്റവും വലിയ ഐ ടി കേന്ദ്രമായി മാറുമായിരുന്നു.

പക്ഷെ ദൌര്‍ഭാഗ്യവശാല്‍  ഇടതായാലും വലതായാലും നമ്മൂടെ നേതാക്കള്‍ക്ക്  പ്രസംഗിക്കാനും അത്‌വഴി അനുയായികളെ രോമാഞ്ചം കൊള്ളിക്കാനും മാത്രമേ അറിയാവൂ.  നാടിന്റെ വികസനത്തെ പറ്റി ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിക്കാനല്ലാതെ ഭാവനാപൂര്‍ണ്ണമായി ചിന്തിക്കാന്‍ കഴിയുന്ന നേതാക്കള്‍ നമുക്കില്ലാതെ പോയി.  സ്ഥിരം ചില റെഡിമെയിഡ് വാക്കുകള്‍ കൂട്ടിപ്പറഞ്ഞ് പ്രസംഗിക്കാനല്ലാതെ പുതിയതായി ഒന്നും പഠിക്കാനോ മനസ്സിലാക്കാനോ ഉള്ള ആശയനവീകരണക്ഷമതയോ ഹൃദയവിശാലതയോ ഇവിടത്തെ നേതാക്കള്‍ക്ക് ഇല്ല. പാര്‍ട്ടിയില്‍ തന്റെ സ്ഥാ‍നം ഉറപ്പിക്കാന്‍ തക്ക വിരുത് മാത്രമേ ഈ നേതാക്കള്‍ക്കുള്ളൂ. അത്കൊണ്ടാണ്  തൊട്ടടുത്ത ബാംഗ്ലൂരിലോ ഹൈദരബാദിലോ പോയി എങ്ങനെയാണ് അവിടെ ഐ ടി കമ്പനികള്‍ വരുന്നത് എന്ന് പഠിക്കാതിരുന്നത്.  നമ്മുടെ നേതാക്കള്‍ക്ക് ദുബായ് ആണ് പഥ്യം.  കാരണം അറിയാമല്ലൊ. അവിടെ പോയാല്‍ വെറും‌കൈയ്യാലെ തിരിച്ചു വരേണ്ടി വരില്ല.

ഈ നേതാക്കളുടെ ഭാവനാശൂന്യതയുടെ  തെളിവാണ് സ്മാര്‍ട്ട് സിറ്റി എന്ന ദുര്യോഗം.  കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ ആണല്ലൊ അത് തുടങ്ങി വെച്ചത്.  അന്ന് വി.എസ്സ്. പറഞ്ഞത് ടീകോം എന്നാല്‍ റീയല്‍ എസ്റ്റേറ്റ് കമ്പനിയാണെന്നാണ്. സത്യത്തില്‍ അതല്ലേ വാസ്തവം. ഇന്നും അതില്‍ മാറ്റം വന്നിട്ടുണ്ടോ?  മാനുഫേക്ചറിങ്ങ് മേഖലയിലോ സര്‍വ്വീസ് മേഖലയിലോ ( ടി സി എസ്സ് , ഇന്‍ഫോസിസ്, വിപ്രോ, ഓറക്കിള്‍ ഇതൊക്കെ പോലെ) ഉള്ള ഒരു സ്ഥാപനമല്ല ടീകോം.  മറ്റ് കമ്പനികള്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കുന്ന റീയല്‍ എസ്റ്റേറ്റ് സ്ഥാപനമാണ് അത്.  സ്മാര്‍ട്ട് സിറ്റി എത്രയോ പേര്‍ക്ക് തൊഴില്‍ നല്‍കും എന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. അതെങ്ങനെയാണ് നടക്കുക. സ്മാര്‍ട്ട് സിറ്റിയില്‍ അവരുടെ നിബന്ധനകള്‍ അംഗീകരിച്ച് മറ്റ് കമ്പനികള്‍ വരണ്ടേ? എന്തിനാണ് ഇങ്ങനെ വളഞ്ഞ് മൂക്ക് പിടിക്കുന്നത്?  കമ്പനികള്‍ക്ക് സ്ഥലം കൊടുത്താ‍ല്‍ അവര്‍ നേരിട്ട് വരുമല്ലോ.  അങ്ങനെയാണ് ഇപ്പോള്‍ ടി സി എസ്സും ഓറക്കിളും വരുന്നത്. നമ്മുടെ ഐടി വികസനത്തില്‍ പത്ത് വര്‍ഷത്തോളം അങ്ങനെ സ്മാര്‍ട്ട് സിറ്റി കരാര്‍ നിമിത്തം  പാഴായി. അതിന് മുന്‍പ് കമ്പ്യൂട്ടര്‍ വിരുദ്ധം കൊണ്ട് ഒരു പതിനഞ്ച് വര്‍ഷം അങ്ങനെയും പോയി.  ഫലം തുടങ്ങിയേടത്ത് ഇപ്പോഴും നില്‍ക്കുന്നു.

ടീകോമിനെ റീയല്‍ എസ്റ്റേറ്റ് മാഫിയ എന്ന് ധൈര്യപൂര്‍വ്വം  പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞിരുന്ന വി.എസ്സ്.  പിന്നെന്ത് കൊണ്ടാണ് ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ആയിട്ടും  ഈ സ്മാര്‍ട്ട് സിറ്റി കരാറുമായി  ഇക്കാലമത്രയും  വലിച്ചിഴച്ചുകൊണ്ട് നടന്നത്. അത് അദ്ദേഹത്തിന്റെ ഒരു ഗതികേട് കൊണ്ടായിരിക്കും.  തന്റെ മേല്‍ ചാര്‍ത്തപ്പെട്ട വികസനവിരോധി എന്ന ലേബല്‍ അദ്ദേഹത്തിന് മായ്ച്ചു കളയണമായിരുന്നു.  സ്മാര്‍ട്ട് സിറ്റി കരാറുമായി മുന്നോട്ട് പോയപ്പോള്‍ ഒന്നാന്തരം വികസനനായകന്‍ എന്ന സ്ഥാനം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. അല്ലെങ്കില്‍ സര്‍ക്കാരിന്റെ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് അങ്ങനെ സ്ഥാപിക്കാന്‍ ശ്രമിച്ചു.  എന്തായാലും ഊര്‍വ്വശീശാപം ഉപകാരമായി എന്ന പോലെയാണ് ഇപ്പോള്‍ കാര്യങ്ങളുടെ കിടപ്പ്. ടീകോം കമ്പനിക്ക്  സ്വതന്ത്രാവകാശത്തോടെ ഭൂമി ലഭിച്ചുമില്ല, അവര്‍ എന്തെങ്കിലും  ആരംഭിച്ചു വെച്ച് അതോടെ ഇവിടേക്ക്  ഇപ്പോള്‍ വന്ന പോലെ ഓറാക്കിളും മറ്റും വരാനുള്ള സാധ്യത തടയപ്പെട്ടുമില്ല.  ടീകോം പോലൊരു  റീയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന് ഇന്‍ഫ്രാസ്ട്രക്ചര്‍ പണിയാനുള്ള അവസരം ഇവിടെ കൊടുക്കേണ്ട ഒരാവശ്യവും ഇല്ല.  ഐ ബി എമ്മും കേരളത്തിലേക്ക് വരാന്‍ തയ്യാറെടുക്കുന്നു എന്ന് കേള്‍ക്കുന്നു.  ഈ കമ്പനികളിലെല്ലാം പണിയെടുക്കുന്നത്  മലയാളികളായ പതിനായിരങ്ങളാണ്.  അവര്‍ക്ക് നാട്ടിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞാല്‍ തന്നെ വലിയ നേട്ടമാണ്.

ശരി, സ്മാര്‍ട്ട് സിറ്റി കരാറിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്. അടുത്ത സര്‍ക്കാര്‍ യു ഡി എഫിന്റെ നേതൃത്വത്തില്‍ ആയിരിക്കും എന്ന് കരുതി അവരില്‍ പ്രതീക്ഷ അര്‍പ്പിച്ചു കാത്തിരിക്കുകയാണ് ടീകോം എന്ന് തോന്നുന്നു.  അടുത്ത ഗവണ്‍മ്മേണ്ട് യു ഡി എഫിന്റേതാണെങ്കില്‍  വി.എസ്സിനെ പോലെ ഒരു പ്രതിപക്ഷ നേതാവിനെ ഇനി കേരളത്തിന് കിട്ടാന്‍ സാധ്യതയില്ല.  ഇടത്-വലത് എന്ന  വ്യത്യാസമെല്ലാം ഇപ്പോള്‍  നേര്‍ത്ത് ഇല്ലാതായി.  റീയല്‍ എസ്റ്റേറ്റ് ബിസിനസ്സും പൊളിറ്റിക്സും ഇപ്പോള്‍ ഇരട്ട സഹോദരന്മാരെ പോലെയാണ്. കണ്ടാല്‍ തിരിച്ചറിയാന്‍ തന്നെ പ്രയാസം.  സ്മാര്‍ട്ട് സിറ്റി കരാര്‍ റദ്ധാ‍ക്കി അവരെ ഒഴിവാക്കുന്നതാണ് ഇനിയെങ്കിലും ചെയ്യേണ്ടത്.  അതിനുള്ള ഇച്ഛാശക്തി ഇനിയുള്ള ശിഷ്ടകാലത്തില്‍ ഈ സര്‍ക്കാര്‍ കാണിക്കുമോ എന്നാണറിയേണ്ടത്.  പന്ത് യു ഡി എഫിന്റെ കോര്‍ട്ടിലായാല്‍  വി.എസ്സിന്  ഇനിയൊരു അങ്കത്തിന് ബാല്യമില്ലല്ലൊ.  വി.എസ്സ്. മാതൃക കാണിച്ച ആ ഒരു പ്രതിപക്ഷനേതൃപദവി ഇനി കേരളത്തില്‍ ഒഴിഞ്ഞ് തന്നെ കിടക്കും.