Links

ജൂണിൽ കാലവർഷം തുടങ്ങുന്നത് എങ്ങനെ?

എന്താണു മേഘം?

ഭൂമിയിലെ സമുദ്രങ്ങൾ, പുഴകൾ,ജലാശയങ്ങൾ, കുളങ്ങൾ, മണ്ണ് അങ്ങനെ എവിടെ ജലാംശമുണ്ടോ അതിൽ നിന്നെല്ലാം ജലം സൂര്യതാപത്താൽ ബാഷ്പീകരിച്ച് നീരാവിയായി മേലോട്ട് പോകുന്നു. ഇങ്ങനെ മേലോട്ട് പോകുന്ന നീരാവി തണുത്ത് ജലകണികകളായി മാറുന്നു. ഈ ജലകണികകൾ അന്തരീക്ഷത്തിൽ പാറിക്കളിക്കുന്ന പൊടിപടലങ്ങളുമായി ഒട്ടിച്ചേർന്ന് മേഘം ഉണ്ടാകുന്നു. അതായത് പൊടിപടലത്തിന്റെ കണികകൾക്ക് ചുറ്റും ജലകണികകൾ ഒട്ടിപ്പിടിക്കുന്നു. ഇങ്ങനെ ഒട്ടിപ്പിടിച്ച ജലകണികകൾ ചേർന്നാണു മേഘം ഉണ്ടാകുന്നത്. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ വെറും നീരാവി മാത്രം കൊണ്ട് മേഘങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
മേഘങ്ങൾ പല തരത്തിലുണ്ടെങ്കിലും ക്യുമുലോനിംബസ് (Cumulonimbus clouds) എന്ന കാർമേഘമാണു മഴ പെയ്യിക്കുന്നത്. കാർമേഘത്തിനു കറുത്ത നിറം തോന്നാൻ കാരണം അത് സൂര്യപ്രകാശം തീരെ കടത്തി വിടാത്തത് കൊണ്ടാണ് .ഭൂമിയിൽ നിന്ന് നോക്കുമ്പോഴാണു കാർമേഘത്തിനു കറുപ്പ് നിറം. എന്നാൽ വിമാനത്തിൽ നിന്ന് താഴോട്ട് നോക്കിയാൽ അതേ മേഘം വെളുപ്പായി തോന്നും. കാരണം അപ്പോൾ ആ മേഘം സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതാണ് വിമാനത്തിൽ നിന്ന് കാണുന്നത്.
എന്താണ് കാറ്റ്?
സൂര്യന്റെ ചൂട് കൊണ്ട് കര വേഗം ചൂടു പിടിക്കുന്നു. എന്നാൽ സമുദ്രം വളരെ സാവധാനം മാത്രമേ ചൂട് പിടിക്കുന്നുള്ളൂ. അതിനു കാരണം കടൽ അതിന്റെ 200 മീറ്ററോളം ആഴത്തിലേക്ക് സൂര്യപ്രകാശത്തെ കടത്തി വിടുന്നു എന്നതാണ്. ചൂടു പിടിച്ച കരയുടെ ഉപരിതലത്തിലുള്ള വായു വേഗത്തിൽ ചൂടാവുന്നു. കടലിന്റെ ഉപരിതലത്തിലുള്ള വായു അത്ര വേഗത്തിൽ ചൂടാകുന്നുമില്ല.അങ്ങനെ കരയുടെയും കടലിന്റെയും ഉപരിതലങ്ങളിൽ ഉള്ള വായുവിന്റെ ഊഷ്മാവിൽ അഞ്ച് മുതൽ പത്ത് വരെ സെൽഷ്യസ് ഡിഗി താപവ്യത്യാസം ഉണ്ടാകാം. ചൂട് പിടിക്കുന്ന വായു മേൽപ്പോട്ടേക്ക് പോകും. ആ വിടവിൽ തണുത്ത വായു കടന്നുവരും. അതായത് കരയിലെ ചൂട് പിടിച്ച വായു മേൽപ്പോട്ട് പോകുമ്പോൾ കടലിലെ തണുത്ത വായു കരയിലേക്ക് പ്രവഹിക്കും. കാറ്റ് ഉണ്ടാകുന്നത് ഇങ്ങനെയാണു. ചലിക്കുന്ന വായുവിനെയാണ് കാറ്റ് എന്ന് പറയുന്നത്.
എന്താണ് കാലവർഷം?
തെക്ക് പടിഞ്ഞാറൻ കാറ്റ് (മൺസൂൺ) മൂലം ജൂൺ മാസം മുതൽ മഴ പെയ്യുന്ന പ്രതിഭാസത്തെയാണല്ലോ നമ്മൾ കാലവർഷം എന്ന് പറയുന്നത്. അപ്പോൾ എങ്ങനെയാണ് മൺസൂൺ ഉണ്ടാകുന്നത് എന്ന് നോക്കാം.
വേനൽക്കാലത്ത് രാജസ്ഥാനിലെ താർ മരുഭൂമിയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും കഠിനമായി ചൂടാകും. അപ്പോൾ ആ പ്രദേശങ്ങളിലെ വായു ചൂട് കൊണ്ട് മേൽപ്പോട്ടേക്ക് ഉയരും. അങ്ങിനെ അവിടത്തെ വായു ചൂടായി മേൽപ്പോട്ട് പോകുമ്പോൾ ഉണ്ടാകുന്ന ശൂന്യത നികത്താൻ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് തണുത്ത വായു കാറ്റായി തെക്ക് പടിഞ്ഞാറു ദിക്ക് നോക്കി വീശും.അങ്ങനെ വീശുന്ന തണുത്ത കാറ്റ് ഹിമാലയ പർവ്വതത്തിലേക്ക് നീങ്ങുകയും ഹിമാലയം ആ കാറ്റിനെ ഒരു വൻമതിൽ പോലെ തടുത്ത് നിർത്തുകയും ചെയ്യും. അങ്ങനെ തടുത്ത് നിർത്തപ്പെടുന്ന തണുത്ത കാറ്റ് മേഘങ്ങളെ തണുപ്പിക്കുകയും , തണുക്കുന്ന മേഘം കൂടുതൽ ഘനീഭവിച്ച് കനം മൂലം ഭൂമിയുടെ ആകർഷണത്താൽ താഴേക്ക് പതിക്കുന്നതാണു മഴയായി പെയ്യുന്നത്. ഇപ്രകാരം തെക്ക് പടിഞ്ഞാറൻ കാറ്റ് ഹിമാലയം നോക്കി സഞ്ചരിക്കുമ്പോൾ അതിനെ പശ്ചിമഘട്ട മലനിരകളും തടഞ്ഞു നിർത്തുന്നത് കൊണ്ടാണ് കേരളത്തിൽ കൂടുതൽ മഴ കിട്ടുന്നത്. പശ്ചിമഘട്ടവും കടന്ന് പോകുന്ന കാറ്റിനെ ഹിമാലയം തടഞ്ഞു നിർത്തുന്നത് കൊണ്ട് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും മഴ പെയ്യുന്നു.
നമ്മുടെ പശ്ചിമഘട്ട മലനിരകളും ഹിമാലയപർവ്വതവും ഇല്ലായിരുന്നെങ്കിൽ തെക്ക് പടിഞ്ഞാറൻ കാലവർഷക്കാറ്റ് ഇന്ത്യയിൽ ഒരു തുള്ളി മഴ പെയ്യിക്കാതെ തിബത്ത് , പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് നേരെ ടൂർ പോയിരിക്കും എന്ന് പറയേണ്ടതില്ലല്ലോ.
NB: ശരി, ചലിക്കുന്ന വായു ആണ് കാറ്റ് എന്ന് പറഞ്ഞല്ലോ അപ്പോൾ വായു എന്താണ്? അന്തരീക്ഷത്തിലെ ഓക്സിജൻ, നൈട്രജൻ,കാർബൺ ഡൈഓക്സൈഡ് മുതലായ വാതക തന്മാത്രകളുടെ ആകെത്തുകയെ ആണ് വായു എന്ന് പറയുന്നത്. ഭൂമി അതിൻ്റെ ആകർഷണബലം കൊണ്ട് ഇപ്പറഞ്ഞ വാതകതന്മാത്രകളെ ഭൂമിക്ക് ചുറ്റും പിടിച്ചു വയ്ക്കുന്ന പരിധിയെ ആണ് അന്തരീക്ഷം എന്ന് പറയുന്നത്. ചന്ദ്രന് ഭൂമിയുടെ ആറിലൊന്ന് ആകർഷണബലം മാത്രമേയുള്ളൂ. അതുകൊണ്ട് ചന്ദ്രന് വാതകങ്ങളെ പിടിച്ചു വെക്കാൻ കഴിയുന്നില്ല. അതിനാലാണ് ചന്ദ്രനിൽ വായുവും അന്തരീക്ഷവും ഇല്ലാത്തത്.

ആണുങ്ങൾക്ക് എന്തിനാണ് മുലക്കണ്ണുകൾ?

മുലക്കണ്ണുകൾ കൊണ്ട് പുരുഷശരീരത്തിൽ ഒരു ധർമ്മവും ചെയ്യാനില്ല. പിന്നെ എന്തുകൊണ്ട് ആണുങ്ങൾക്ക് മുലക്കണ്ണുകൾ (nipples ) ഉണ്ടാകുന്നു എന്നത് ഒരുപക്ഷെ നിങ്ങൾ ചിന്തിച്ചിരിക്കാനിടയില്ല. അക്കാര്യം വിശദമായി തന്നെ പരിശോധിക്കാം. അതിന് മുൻപ് ഒറ്റവാക്കിൽ അതിനുള്ള ഉത്തരവും പറയാം. ഗർഭപാത്രത്തിൽ ഏത് കുഞ്ഞും പെൺകുഞ്ഞായിട്ടാണ് ആദ്യം വളരുന്നത്. അതായത് പെൺകുഞ്ഞാണ് പിന്നീട് ആൺകുഞ്ഞായി പരിണമിക്കുന്നത്. ഇനി നമുക്ക് വിശദമായി മനസ്സിലാക്കാം.

പിതാവിൻ്റെ ഒരു ബീജവും മാതാവിൻ്റെ അണ്ഡവും ചേർന്നാണല്ലോ ഒരു ഭ്രൂണം ഉണ്ടാകുന്നത്. ഭ്രൂണം എന്നാൽ ഒരൊറ്റ കോശമാണ് (Cell). അപ്പോൾ ബീജവും അണ്ഡവും അർദ്ധകോശങ്ങൾ ആണെന്ന് കണക്കാക്കാം. ആ അർദ്ധകോശങ്ങൾ ചേർന്ന് ഒരു കോശമുള്ള ഭ്രൂണം ആവുകയും ആ ഭ്രൂണം പിന്നീട് വിഭജിച്ച് രണ്ട് കോശങ്ങളായി, നാല് കോശങ്ങളായി അങ്ങനെ വിഭജിച്ച് വിഭജിച്ച് പുതിയ കോശങ്ങൾ ഉണ്ടാകുമ്പോഴാണ് ഗർഭസ്ഥശിശു വളരുന്നത്. നമ്മുടെ ശരീരം അനേകം കോശങ്ങൾ ചേർത്തു വെച്ചതാണ്. ഇഷ്ടികകൾ ചേർന്ന് ബിൽഡിങ്ങ് ഉണ്ടായത് പോലെ.

ഓരോ കോശത്തിൻ്റെയും മധ്യത്തിൽ (nucleus) ക്രോസോസോമുകൾ ഉണ്ട്. മനുഷ്യകോശത്തിൽ 23 ജോഡി ക്രോമോസോമുകൾ ആണുള്ളത്. എന്ന് വെച്ചാൽ 46 ക്രോസോമുകൾ. ക്രോമോസോം എന്നാൽ ഡി എൻ ഏ (DNA) തന്നെയാണ്. പക്ഷെ DNA നൂൽ പോലെ നീണ്ട തന്മാത്രയാണ്. നിവർത്തിയാൽ ഒരു ആളോളം നീളം വരും. അതിനെ ഒരു മാതിരി പ്രോട്ടീനിൽ പൊതിഞ്ഞ പായ്ക്കറ്റിനെയാണ് ക്രോമോസോം എന്ന് പറയുന്നത്. അതുകൊണ്ടാണ് ഇത്രയും നീളമുള്ള DNA കോശത്തിൻ്റെ ന്യൂക്ലിയസ്സിൽ ചുരുങ്ങി നിൽക്കുന്നത്. DNA യുടെ ഒരു ഭാഗമാണ് ജീൻ എന്നത്. ജീനുകളാണ് നമ്മെ നാമാക്കുന്ന പാരമ്പര്യഘടകങ്ങൾ.

ബീജവും അണ്ഡവും ചേർന്ന ഭ്രൂണകോശത്തിൽ 23 ജോഡി ക്രോമോസോമുകൾ ആണുണ്ടാവുക എന്ന് മനസ്സിലായല്ലോ. ഇതിൽ 23 ക്രോസോമുകൾ വീതം പിതാവിൻ്റെ ബീജത്തിൽ നിന്നും മാതാവിൻ്റെ അണ്ഡത്തിൽ നിന്നും ലഭിക്കുന്നതാണ്. അങ്ങനെയാണ് 23 ജോഡി ആകുന്നത്. ഇതിൽ 23 ആമത്തെ ജോഡി ആണ് ആണോ പെണ്ണോ എന്ന് നിർണ്ണയിക്കുന്നത്. X X ജോഡി ആയാൽ പെൺകുഞ്ഞ്, X Y ജോഡി ആയാൽ ആൺകുഞ്ഞ്. അതുകൊണ്ട് സ്ത്രീയുടെ അണ്ഡത്തിൽ X ക്രോമോസോം മാത്രമേ ഉണ്ടാകൂ. പുരുഷൻ്റെ ബീജത്തിൽ X അല്ലെങ്കിൽ Y അങ്ങനെ ക്രോമോസോം ഉണ്ടാകാം. X ക്രോമോസോം ആണ് അണ്ഡവുമായി ചേരുന്നതെങ്കിൽ പെൺകുഞ്ഞ്, Y ക്രോമോസോം ആണെങ്കിൽ ആൺകുഞ്ഞ്. അതുകൊണ്ട് കുഞ്ഞ് ആണോ പെണ്ണോ ആകുന്നതിൽ പുരുഷൻ്റെ ബീജമാണ് കാരണം.

ശരി, പുരുഷൻ്റെ Y ക്രോമോസോമും സ്ത്രീയുടെ X ക്രോമോസോമും ചേർന്ന് ആൺകുഞ്ഞ് ആകാവുന്ന ഭ്രൂണം മാതാവിൻ്റെ ഗർഭപാത്രത്തിൽ രൂപപ്പെട്ടു എന്ന് വിചാരിക്കാം, പക്ഷെ ആ ഭ്രൂണം അഞ്ചോ ആറോ ആഴ്ച വരെ പെൺകുഞ്ഞ് ആയി തന്നെയാണ് വളരുന്നത്. ലിംഗവ്യത്യാസം ആണല്ലോ ആണിനെ ആണായും പെണ്ണിനെ പെണ്ണായുമാക്കുന്നത്. ആറാഴ്ച വരെ പെൺകുഞ്ഞായിട്ടാണ് ഗർഭസ്ഥശിശു വളരുന്നത് എന്നതിൻ്റെ അർത്ഥം ആ കുഞ്ഞിൽ പെൺ സെക്സ് ഓർഗൻസ് ആണ് രൂപപ്പെടുന്നത് എന്നാണ്. അതിന് കാരണം കുഞ്ഞിൻ്റെ Y ക്രോമോസോമിലെ SRY എന്ന ജീൻ അഞ്ച് മുതൽ ആറ് ആഴ്ച വരെ പ്രവർത്തന നിരതമാകുന്നില്ല എന്നതാണ്. SRY യുടെ ഫുൾഫോം sex-determining region Y gene എന്നാണ്.

ആറാമത്തെ ആഴ്ച SRY ജീൻ പ്രവർത്തിക്കാൻ തുടങ്ങുമ്പോഴാണ് ഗർഭസ്ഥശിശു പെണ്ണിൽ നിന്ന് ആണായി രൂപാന്തരപ്പെടുന്നത്. അതിൻ്റെ അർത്ഥം പെൺ സെക്സ് ഓർഗൻസ് ആണിൻ്റേതായി രൂപമാറ്റം വരുന്നു എന്നാണ്. അങ്ങനെ അണ്ഡാശയങ്ങൾ (ovaries) വൃഷണങ്ങൾ (testes) ആയും , clitoris എന്ന അവയവം penis ആയും രൂപാന്തരം പ്രാപിക്കുന്നു. നിപ്പിൾസ് യാതൊരു മാറ്റവും ഇല്ലാതെ നിലനിൽക്കുന്നു. ചുരുക്കി പറഞ്ഞാൽ എല്ലാ ആണുങ്ങളും ഗർഭാവസ്ഥയിൽ ആറാഴ്ച വരെ പെൺകുഞ്ഞ് ആയിരുന്നു. അതുകൊണ്ടാണ് ആണുങ്ങൾക്ക് മുലക്കണ്ണുകൾ ഉള്ളത്.

അനുഭവങ്ങൾ പാളിച്ചകൾ - 4

 ഒരു മാഷ് ആകാൻ എനിക്ക് ഏറെ കൊതിയുണ്ടായിരുന്നു. എന്നും പഠിക്കുക , പഠിപ്പിക്കുക അതെന്തൊരു രസമുള്ള സംഗതിയാണ്. എന്തെല്ലാം പഠിക്കാനുണ്ട്, അതിൽ കുറേ കാര്യങ്ങൾ പഠിച്ച് അത് മറ്റുള്ളവർക്ക് സരളമായി പറഞ്ഞുകൊടുക്കുമ്പോൾ കിട്ടുന്ന നിർവൃതി ഏറ്റവും വലുതാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. പഠിത്തം ഒരിക്കലും തീരുന്നില്ല, എന്തെന്നാൽ എത്ര ആയുസ്സ് പഠിച്ചാലും തീരാത്തത്ര ബൃഹത്തായ വിജ്ഞാനശേഖരം ആണ് നമ്മുടെ മുന്നിലുള്ളത്. ഒരു അദ്ധ്യാപകൻ എന്നും ഒരു വിദ്ധ്യാർത്ഥി കൂടി ആയിരിക്കണം. എനിക്കത് കഴിയുമായിരുന്നു. പക്ഷെ അച്ഛൻ എന്നെ ഹൈസ്കൂളിലേക്ക് അയച്ചില്ല. ചെറുപ്പം മുതലുള്ള വിക്ക് കാരണം കലശലായ അപകർഷതാ ബോധം എന്നെ വേട്ടയാടിയിരുന്നു. യു.പി.സ്കൂളിൽ അവസാനവർഷം ഞാനായിരുന്നു സാഹിത്യസമാജം സെക്രട്ടരി. വെള്ളിയാഴ്ച ചേരുന്ന സാഹിത്യസമാജത്തിൽ ബ ബ ബ ബഹുമാനപ്പെട്ട അ് അ് അദ്ധ്യക്ഷനും എന്ന് ഞാൻ റിപ്പോർട്ട് വായന തുടങ്ങുമ്പോഴേക്കും പെൺകുട്ടികൾ അടക്കി ചിരിക്കും. എനിക്കത് വല്ലാത്ത നാണക്കേടായിരുന്നു. അതുകാരണം ഹൈസ്കൂളിൽ ചേരാൻ ഞാൻ ശാഠ്യം പിടിച്ചില്ല. പിന്നെ ഒരു വർഷം കഴിഞ്ഞപ്പോൾ അച്ഛൻ മരണപ്പെടുകയും ചെയ്തു.

ഹൈസ്കൂളിൽ ചേർന്നില്ലെങ്കിലും പഠിക്കാനുള്ള ത്വരയും അറിവുകൾ നേടാനുള്ള അടങ്ങാത്ത ജിജ്ഞാസയും അച്ഛൻ്റെ മരണവും ദാരിദ്ര്യവും എല്ലാം കൊണ്ടാണ് ഞാൻ നാട് വിടുന്നത്. അങ്ങനെ മദ്രാസ് കോടമ്പാക്കത്ത് എത്തി. കോടമ്പാക്കത്ത് ആർക്കാട് റോഡ് തുടങ്ങുന്ന മേൽപ്പാലത്തിൻ്റെ അടിയിൽ വെസ്റ്റ് അവന്യു റോഡിലെ 13 ആം നമ്പർ വീടിൻ്റെ ഔട്ട് ഹൗസ് എനിക്ക് താമസിക്കാനായി വെറുതെ കിട്ടി. ആ കൊച്ചു മുറിയിലാണ് ഞാൻ ഒൻപത് വർഷത്തോളം (1967-1976) താമസിച്ചത്. കോടമ്പാക്കം, ആരും കൊതിക്കുന്ന കോളിവുഡ് അന്ന് ദക്ഷിണേന്ത്യൻ സിനിമയുടെ തലസ്ഥാനം ആയിരുന്നു. ആർക്കാട് റോഡിലൂടെ നേരെ പോയാൽ കോടമ്പാക്കം കഴിഞ്ഞ് വടപളനി എത്തിയാൽ റോഡിനിരുവശവും സിനിമ സ്റ്റുഡിയോകളാണ്. വിജയവാഹിനി, ഏ.വി.എം. തൊട്ട് കർപ്പകം ഭരണി അങ്ങനെ എത്രയോ സ്റ്റുഡിയോകൾ. വടപഴനി കഴിഞ്ഞാൽ സാലിഗ്രാമം അന്നൊരു ചേരി പ്രദേശം ആയിരുന്നു. അവിടെയുള്ള ചേരികളിലായിരുന്നു എക്സ്ട്രാ നടന്മാരുടെയും നഭികളുടെയും താവളം.
മദ്രാസിൽ വിശപ്പ് നന്നെ സഹിക്കാൻ കഴിയാത്തപ്പോൾ എനിക്ക് അഭയം ഇടത്തരം ഹോട്ടലുകൾ ആയിരുന്നു. ഹോട്ടലിൽ പോയി മാനേജരോട് സപ്ലൈയർ വേണോ എന്ന് ചോദിക്കും. വേണമല്ലോ പോയി നാസ്ത കഴിച്ചിട്ട് വാ എന്ന് പറയും. ഞാൻ കിച്ചണിൽ പോയി പൊങ്കൽ , ഇഡ്ഡലി, പൂരി മസാല അങ്ങനെ വയറ് നിറയെ കഴിച്ചിട്ട് ഡ്യൂട്ടിക്ക് ഹാജരാകും. ആ എട്ട് സീറ്റ് നോക്കിക്കോ എന്ന് മാനേജർ പറയും. എട്ട് മണിക്കൂർ ജോലി. ഇടയിൽ നാല് മണിക്കൂർ കഴിഞ്ഞാൽ രണ്ട് മണിക്കൂർ റെസ്റ്റ്. വയറ് നിറയെ ഇഷ്ടമുള്ള ആഹാരം, സ്വീറ്റ്സ് കൂൾ ഡ്രിങ്ക്സ് അങ്ങനെ എന്തും എടുത്ത് കഴിക്കാം. സപ്ലൈയർക്ക് മാത്രമേ ഇങ്ങനെ എടുത്തു കഴിക്കാനുള്ള അവകാശം ഉണ്ടായിരുന്നുള്ളൂ. എട്ട് സീറ്റിലും കസ്റ്റമർ വന്ന് ഇരുന്നാൽ മാത്രമേ ഓർഡർ എടുക്കാൻ ഞാൻ അടുത്ത് പോകൂ. പിന്നെ ഇടത്തേ കൈയിൽ എട്ട് പ്ലേറ്റുകളിൽ പലാഹരങ്ങളും വലത്തേ കൈയിൽ ആറ് ടംബ്ലർ വെള്ളവുമായി ഞാനൊരു വരവാണ്. സർവർ സുന്ദരം എന്ന സിനിമയിൽ നാഗേഷ് ഇതൊക്കെ കാണിക്കുന്നുണ്ട്. കസ്റ്റമർ എനിക്ക് ടിപ്സ് തരും. ഒരിക്കൽ പാരീസ് കോർണറിലെ ഹരി നിവാസ് ഹോട്ടലിൽ വന്ന നടൻ ജോസ് പ്രകാശ് എനിക്ക് രണ്ട് രൂപ ടിപ്സ് തന്നിരുന്നു. രണ്ട് രൂപ അന്ന് വലിയ തുകയാണ്.
ഞാൻ പക്ഷെ ഏത് ഹോട്ടലിലും ഏറിയാൽ രണ്ടാഴ്ച മാത്രമേ ജോലി ചെയ്യൂ. പിന്നത്തെ രണ്ടാഴ്ച എഗ് മോറിലെ കന്നിമാറ ലൈബ്രറിയിലാണ്. വിശാലമായ ഹാൾ, അലമാരകളിൽ തമിഴ്, മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾ. ഇരിക്കാൻ നല്ല ചാരുബെഞ്ചുകൾ, മുകളിൽ ഫാൻ. ഇരുന്ന് വായിച്ചാൽ സമയം പോകുന്നത് അറിയില്ല. കെമിസ്ട്രി, ഫിസിക്സ്, ബയോളജി, ചരിത്രം, ഫിലോസഫി, സാഹിത്യം അങ്ങനെ വായിച്ചാൽ തീരാത്തത്ര പുസ്തകങ്ങൾ പിന്നെ എല്ലാ പത്രങ്ങളും വാരികകളും മാസികകളും. രാവിലെ പോയി ഇരുന്നാൽ സന്ധ്യയോടെ മടക്കം. അങ്ങനെ കൈയിലുള്ള കാശും തീർന്ന് പിന്നെയും രണ്ട് നാൾ പട്ടിണി കിടന്ന് വിശപ്പ് സഹിക്കാതാവുമ്പോഴാണ് മറ്റൊരു ഹോട്ടൽ തേടി പോകുന്നത്. ഡീസൻ്റ് കസ്റ്റമേഴ്സ് വരുന്ന ഹോട്ടലിൽ മാത്രമേ ജോലി ചെയ്യൂ. ഇതിനിടയിൽ വണ്ണാർപ്പേട്ടയിൽ ഒരു പെട്ടിക്കട വെച്ചു. സിഗരറ്റും മുറുക്കാനും മിട്ടായികളും വാഴപ്പഴവും ആയിരുന്നു സാധനങ്ങൾ. രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് കൊത്തവാൽ ചാവടിയിൽ പോയി പഴക്കൂലയും വെറ്റിലയും പാക്കും പുകയിലയും മറ്റും വാങ്ങണം. അന്ന് നഗരത്തിലെ ഏറ്റവും വലിയ മാർക്കറ്റ് ആയിരുന്നു സായിപ്പ് സ്ഥാപിച്ച കൊത്തവാൽ ചാവടി. ആ മാർക്കറ്റാണ് ജയലളിത മുഖ്യമന്ത്രി ആയപ്പോൾ കോയമ്പേടിലേക്ക് മാറ്റിയത്.
ഒടുവിൽ ഞാനൊരു മലയാളം സർക്യുലേറ്റിങ്ങ് ലൈബ്രറി നടത്തി. പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചുകൊടുക്കുക. അന്ന് വീട്ടമ്മമാർക്ക് റേഡിയോ അല്ലാതെ മറ്റൊരു വിനോദോപാധിയും ഇല്ലായിരുന്നു. മാത്രമല്ല എല്ലാവരും പുസ്തകപ്രേമികളുമായിരുന്നു. മാസം രണ്ട് രൂപ വരിസംഖ്യ മേടിച്ച് ആഴ്ചയിൽ രണ്ട് പുസ്തകം ഞാൻ വീടുകളിൽ എത്തിക്കും. അതെൻ്റെ ജീവിതത്തിലെ ഒരു സുവർണ്ണകാലമായിരുന്നു. മറക്കാൻ കഴിയാത്ത അനുഭവങ്ങൾ. അതിൽ ഇന്നും ഓർക്കുന്നത്, നടി വിജയശ്രീ ആത്മഹത്യ ചെയ്തിട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവരുടെ അമ്മയായ വിജയമ്മ എന്ന സ്ത്രീയുടെ അഡയാറിലുള്ള വീട്ടിൽ വരിസംഖ്യ ചേർക്കാൻ പോയതാണ്. അവർ വിജയശ്രീയുടെ അമ്മയാണ് എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. എല്ലാ സിനിമ പ്രേമികളെയും ദു:ഖത്തിലാഴ്ത്തിയ സംഭവം ആയിരുന്നു വിജയശ്രീയുടെ ആത്മഹത്യ. സംഭാഷണ മധ്യേ അവരാണ് പറഞ്ഞത് എൻ്റെ മകളാണ് വിജയശ്രീ എന്ന്. കുറച്ച് നേരം അവരുമായി സംസാരിച്ചിരുന്നു. അവർക്ക് രണ്ട് പുസ്തകങ്ങൾ കൊടുത്ത് ഇറങ്ങാൻ നോക്കുമ്പോൾ അവർ പറഞ്ഞു എൻ്റെ കൈയിലുള്ള കുറച്ച് പുസ്തകങ്ങൾ എടുത്തോളൂ എന്ന്. അതിൽ ഒന്ന് യു.എ.ഖാദർ എഴുതിയ, സ്വന്തം കൈപ്പടയിൽ സ്നേഹപൂർവ്വം എന്നെഴുതി ഒപ്പിട്ട് വിജയശ്രീക്ക് കൊടുത്ത ഖുറൈശ്ശിക്കൂട്ടം എന്ന നോവൽ ആയിരുന്നു.
ഇതിനിടയിൽ ഞാൻ എൻ്റെ വിക്ക് ഏകദേശം മാറ്റിയെടുത്ത് സ്വാഭാവികമായി സംസാരിക്കാൻ ശീലിച്ചിരുന്നു. മുറിയിൽ വെച്ച് ശിവാജി ഗണേശൻ അഭിനയിച്ച പരാശക്തി, വീരപാണ്ഡ്യ കട്ടബൊമ്മൻ എന്നീ സിനിമകളുടെ തിരക്കഥാ പുസ്തകങ്ങളിലെ ഡയലോഗുകൾ കണ്ണാടിക്ക് മുൻപിൽ നിന്ന് ശിവാജിയെ അനുകരിച്ച് കുറേ നാൾ പറഞ്ഞപ്പോൾ എനിക്ക് ആത്മവിശ്വാസം വർദ്ധിച്ചു. രണ്ട് വർഷത്തോളം ലൈബ്രറി നടത്തി പിന്നെയത് നടത്തിക്കൊണ്ട് പോകാൻ കഴിയാത്തപ്പോൾ അടിയന്തിരാവസ്ഥയുടെ മൂർദ്ധന്യത്തിൽ 1976 മാർച്ചിൽ, ഒരുപാട് അനുഭവങ്ങളും എനിക്ക് ഒരു പോറ്റമ്മയെ പോലെ അഭയം നൽകിയ മദ്രാസ് നഗരവും പുസ്തകങ്ങളും എൻ്റെ മുറിയും ചങ്ങാതിമാരെയും ഒക്കെ ഉപേക്ഷിച്ച് ഒരു തകരപ്പെട്ടിയിൽ രണ്ട് ജോഡി പാൻ്റും കുപ്പായവുമായി നാട്ടിലേക്ക് പോന്നു.
നാട്ടിൽ എനിക്ക് ഒരു ജോലിയും അറിയില്ലായിരുന്നു. വന്ന ഏതാനും ദിവസങ്ങളിൽ ഞാൻ രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ സജീവമായി. സുഹൃത്തുക്കൾ ഇല്ലാതെയും ആരെങ്കിലുമായി സംസാരിക്കാതെയും എനിക്ക് ജീവിയ്ക്കാൻ കഴിയില്ലായിരുന്നു. അടിയന്തിരാവസ്ഥയാണ് , ജന്മം കൊണ്ട് കോൺഗ്രസ്സുകാരൻ ആയിരുന്ന ഞാൻ മദ്രാസിലെ വായനയിൽ കമ്മ്യൂണിസ്റ്റ് ആശയത്തിൽ ആകൃഷ്ടനായിരുന്നു. അങ്ങനെ സി.പി.ഐ.യുടെ അനുഭാവിയായി, നാട്ടിൽ യുവകലാസാഹിതി യൂനിറ്റ് രൂപീകരിച്ചു എന്നെ സെക്രട്ടരിയാക്കി. ഇതിനിടയിൽ വീടിനടുത്ത വായനശാലയുടെ പത്താം വാർഷികോത്സവത്തിൽ എന്നെ കൺ വീനർ ആക്കുകയും ആദ്യമായി മൈക്കിലൂടെ സ്വാഗത പ്രസംഗം വിക്ക് ഇല്ലാതെ നടത്തുകയും ചെയ്തു. കേരള യുക്തിവാദി സംഘത്തിൻ്റെ കണ്ണൂർ ജില്ലാക്കമ്മറ്റിയിൽ അംഗമായി കാസർക്കോട് മുതൽ തലശ്ശേരി വരെ പദയാത്ര നടത്തി വഴിവക്കുകളിൽ നൽകപ്പെട്ട സ്വീകരണ യോഗങ്ങളിൽ ഗംഗൻ അഴീക്കോട്, എം.ബി.കെ എന്നിവരോടൊപ്പം ഞാനും പ്രസംഗിച്ചു.
അടിയന്തിരാവസ്ഥ പിൻ വലിച്ച് 1977 ലെ തെരഞ്ഞെടുപ്പിൽ തലേന്ന് സി.പി.ഐ.ക്കാരനായ ഞാൻ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് വേണ്ടി ചുവരെഴുത്ത് എഴുതി പിറ്റേന്ന് നാട്ടുകാരെ ഞെട്ടിച്ചുകൊണ്ട് മാർക്സിസ്റ്റ് പാർട്ടിയിൽ ചേർന്ന് അന്ന് തന്നെ മൈക്ക് പ്രചരണത്തിൽ പങ്കെടുത്ത് നാട്ടിലെ മുക്കിലും മൂലയിലും പ്രസംഗിച്ചു. പ്രിയ നാട്ടുകാരേ കുറച്ച് നേരത്തേക്ക് നിങ്ങളുടെ കാതുകൾ എനിക്ക് കടം തരൂ എന്ന് തുടങ്ങുന്ന എൻ്റെ പ്രസംഗങ്ങൾ എല്ലാവരെയും ആകർഷിച്ചു. എനിക്ക് ധാരാളം ശ്രോതാക്കളെ കിട്ടി. ഞാൻ പെട്ടെന്ന് എല്ലാവർക്കും പരിചിതനായി. തെരഞ്ഞെടുപ്പ് കഴിഞ്ഞു, കോൺഗ്രസ്സ് തകർന്നടിഞ്ഞു. ഫലം വരുന്നതിന് മുൻപേ ഏ.കെ.ജി. മരണപ്പെട്ടത് നാട്ടിൽ മ്ലാനത പരത്തി. ഇതിനിടയിൽ ഒരു വരുമാനത്തിന് വേണ്ടി ഞാൻ ബീഡി തെറുപ്പ് ശീലിച്ചു. 1977 ഒക്ടോബർ 31ന് പിണറായിയിലെ മാർക്സിസ്റ്റ് പാർട്ടിയുടെ ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് വിവാഹം നടന്നു. പാണ്ട്യാല ഗോപാലൻ മാഷ് ആയിരുന്നു മാല എടുത്ത് തന്നത്. താലിയൊന്നും ഇല്ല. ഒരുപാട് പേർ ആശംസാപ്രസംഗം നടത്തി. കാസർക്കോട് മുതൽ തലശ്ശേരി വരെയുള്ള എൻ്റെ സുഹൃത്തുക്കൾ പങ്കെടുത്തു.
അങ്ങനെ ഞാൻ കുടുംബജീവിതം ആരംഭിക്കുകയായിരുന്നു. മദ്രാസിലെ പഠനം മക്കളെ പഠിപ്പിക്കുന്നതിന് സഹായിച്ചു. പ്രാസംഗികൻ ആകാൻ ആഗ്രഹിച്ചെങ്കിലും മൈക്കിന് പിന്നാലെ തിക്കിത്തിരക്കി പോയില്ല. ഏത് സംഘടനയിലും മൈക്കിന് പിടിവലിയാണ്. മാർക്സിസ്റ്റ് പാർട്ടിയുടെ അകത്തെ സംഘടനാസംവിധാനവും അവരുടെ ആക്രമണപരതയും കുതന്ത്രങ്ങളും കുരുട്ട് വാദങ്ങളും ലോക്കൽ നേതാക്കളുടെ തലക്കനവും എതിരാളികളെ കൊല്ലലും ഒന്നും എനിക്ക് ദഹിക്കുന്നത് ആയിരുന്നില്ല. അതൊന്നുമല്ല ഞാൻ കമ്മ്യൂണിസ്റ്റ് കൃതികളിൽ വായിച്ചിരുന്നത്. അതുകൊണ്ട് സി.പി.എമ്മിനോടുള്ള അനുഭാവം ഉപേക്ഷിച്ച് ആ കറ മായ്ക്കാൻ വേണ്ടി ജനതാപാർട്ടിയിൽ ചേർന്നിരുന്നു. അത് വിട്ട് വീണ്ടും കോൺഗ്രസ്സ് ആയതൊക്കെ ഒരു കഥയാണ്. ഇപ്പോൾ ബി.ജെ.പി.അനുഭാവി ആയത് ചിന്താപരമായ പരിണാമത്തിൻ്റെ മറ്റൊരു കഥ.
ബാംഗ്ലൂരിൽ താമസം തുടങ്ങി ഇൻ്റർനെറ്റ് മുഖാന്തിരം ഓർക്കുട്ടിലും ബ്ലോഗിലും എഴുത്ത് തുടങ്ങിയപ്പോൾ എനിക്ക് ധാരാളം ഓൺലൈൻ സുഹൃത്തുക്കളെ കിട്ടി. ബ്ലോഗിൽ നിന്ന് ഫേസ്ബുക്കിൽ എത്തിയപ്പോൾ നിരവധി വായനക്കാരും ഫോളോവേഴ്സുമായി. ആ ഒരു ഐഡി ബ്ലോക്ക് ആയിപ്പോയെങ്കിലും ഇന്നും ദിവസേന ഫ്രണ്ട് റിക്വസ്റ്റുകൾ വന്നുകൊണ്ടിരിക്കുന്നു. ഇതിനിടയിൽ കൈരളി ടിവിയുടെ ഒരു ചർച്ചയിൽ പങ്കെടുത്തു. മൈദ വിഷം ആണോ എന്നതായിരുന്നു വിഷയം. വിഷം ആണെന്ന് വാദിക്കാൻ മോഹനൻ വൈദ്യർ, വിഷം അല്ല എന്ന് വാദിച്ചുകൊണ്ട് മൈദയുടെ സയൻസ് ഞാൻ വിശദീകരിച്ചു. ചർച്ചയുടെ മോഡറേറ്റർ അരുൺ കുമാർ ആയിരുന്നു. സി. രവിചന്ദ്രൻ ക്ഷണിച്ചത് അനുസരിച്ച് തിരുവന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ആർ.വി.ജി.മേനോനുമായി ഏറ്റുമുട്ടി. കൂടംകുളം ആണവോർജ്ജനിലയം വേണമോ എന്നതായിരുന്നു വിഷയം. മേനോൻ സാർ കൂടംകുളം പാടില്ല എന്ന് വാദിച്ചു. കൂടംകുളം പദ്ധതി കൂടിയേ തീരൂ എന്ന് ഞാൻ വാദിച്ചു. ഈ രണ്ട് പരിപാടിയുടെയും വീഡിയോകൾ യൂട്യൂബിൽ ഉണ്ട്. ലിങ്കുകൾ എൻ്റെ ബ്ലോഗിലും.
ഈ പോസ്റ്റ് നീണ്ടുപോയോ, തൽക്കാലം ഇവിടെ നിർത്താം അല്ലേ.. വിക്ക് മൂലമുള്ള അപകർഷതാബോധത്തെ മറികടക്കാനുള്ള പോരാട്ടം ആയിരുന്നു സംസാരിക്കാനും പ്രസംഗിക്കാനുമുള്ള എൻ്റെ ശ്രമങ്ങൾ. ജന്മനായുള്ള ക്യൂരിയോസിറ്റി കൊണ്ടാണ് ഇപ്പോഴും ദിവസേന ഒരോ പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിൽ വായിച്ചാൽ മനസ്സിലാകുന്നത് ഒരനുഗ്രഹം ആയി. ഇപ്പോൾ പഠിക്കാൻ എന്തെളുപ്പമാണ്. ചാറ്റ് ജി.പി.ടി.യിൽ എന്തും ചോദിക്കാം. ഉത്തരം ലളിതമായ ഇംഗ്ലീഷിൽ അപ്പോൾ തന്നെ കിട്ടും. അറിവുകൾ നമ്മുടെ മുന്നിൽ വിശാലമായ ഒരു ലോകമാണ് തുറന്ന് തരുന്നത്. ആ ലോകത്തേക്ക് തലമുറകളെ നയിക്കുന്നവരാകണം അദ്ധ്യാപകർ. എന്നോട് ചിലർ ചോദിക്കാറുണ്ട് താങ്കൾ മാഷ് ആയിരുന്നോ എന്ന്. അല്ല എന്ന് പറയുമ്പോൾ എനിക്ക് വല്ലാത്ത നിരാശയാണ്....

അനുഭവങ്ങൾ പാളിച്ചകൾ - 2

നമുക്ക് മറ്റുള്ളവരുടെ കഥ കേൾക്കാൻ ഇഷ്ടമാണ്. നമ്മുടെ സംസാരം ഉണ്ടാകുന്നത് അതുകൊണ്ടാണ്. നമ്മൾ സാഹിത്യം വായിക്കുന്നതും സിനിമകൾ കാണുന്നതും ഒക്കെ ഈ ഇഷ്ടം കൊണ്ടാണ്. യഥാർത്ഥ ജീവിതം പറയുന്ന സാഹിത്യവും സിനിമയും ആണല്ലോ എല്ലാവരും ഇഷ്ടപ്പെടുന്നതും കാലത്തെ അതിജീവിക്കുന്നതും. മനുഷ്യർക്ക് മൂന്ന് തരം വിശപ്പ് ഉണ്ട്. ഒന്നാമത്തെ വിശപ്പ് ഭക്ഷണത്തിനാണ്. രണ്ടാമത്തെ വിശപ്പ് നിങ്ങൾ എല്ലാവർക്കും അറിയാം. തീഷ്ണമായ ഈ രണ്ട് വിശപ്പും മനുഷ്യനും മറ്റെല്ലാ ജന്തുക്കൾക്കും ഉള്ളതാണ്. എന്നാൽ മൂന്നാമത്തെ വിശപ്പ് മനുഷ്യർക്ക് മാത്രമേയുള്ളൂ. അത് അംഗീകാരത്തിന് വേണ്ടിയുള്ള വിശപ്പാണ്. ഏറ്റക്കുറച്ചിലോടെ ഈ വിശപ്പ് ഇല്ലാത്തവർ ആരുമില്ല. ചെറിയൊരു അംഗീകാരം പോലും നമ്മെ സന്തോഷിപ്പിക്കുന്നത് ഇതുകൊണ്ടാണ്.

നമ്മെ ജീവിതത്തിൻ്റെ പോരാട്ടക്കളത്തിലേക്ക് ഉന്തിവിടൂന്നത് ഈ മൂന്ന് വിശപ്പുകളാണ്. അല്ലായിരുന്നെങ്കിൽ നമ്മളാരും ഇരുന്നിടത്ത് നിന്ന് അനങ്ങില്ലായിരുന്നു. സാഹിത്യവും കലയും രചിക്കുന്നതും നാടകം സിനിമ അഭിനയിക്കുന്നതും ഒക്കെ അംഗീകാരത്തിന് വേണ്ടിയുള്ള വിശപ്പിനെ തൃപ്തിപ്പെടുത്താനാണ്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനുള്ള പ്രചോദനവും അംഗീകാരമാണ്. ഫേസ്ബുക്കിൽ എഴുതുന്നത് പോലും അംഗീകാരത്തിനാണ്. പുറത്തിറങ്ങുമ്പോൾ അണിഞ്ഞൊരുങ്ങുന്നതും മറ്റുള്ളവരുടെ അംഗീകാരം കിട്ടാൻ വേണ്ടിയാണ്. ചുരുക്കി പറഞ്ഞാൽ നമ്മുടെ അസ്തിത്വം പോലും മറ്റുള്ളവർ നമ്മെ അംഗീകരിക്കുമ്പോഴാണ്. ആരും അംഗീകരിക്കുന്നില്ലെങ്കിൽ നമ്മൾ ആരും അല്ലാതായിപ്പോകും. ഇതൊന്നും അങ്ങനെ ആരും ആഴത്തിൽ ചിന്തിക്കുന്നില്ലെങ്കിലും അംഗീകാരത്തിന് വേണ്ടിയുള്ള ത്വര എല്ലാവരിലും എപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം.
മദ്രാസിൽ കോടംബാക്കാത്ത് ജീവിയ്ക്കുമ്പോൾ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് കണ്ണാടിക്ക് മുൻപിൽ നിന്നുകൊണ്ട് എന്തെങ്കിലും അഭിനയിക്കുക, ഡയലോഗുകൾ പറയുക എൻ്റെ ശീലമായിരുന്നു. പക്ഷെ അവിടെയും ഒരപകർഷതാ ബോധം എന്നെ വേട്ടയാടിയിരുന്നു. മെലിഞ്ഞ ശരീരപ്രകൃതമായിരുന്നു എൻ്റേത്. സിനിമയിൽ അഭിനയിക്കാൻ നല്ല തടി വേണം എന്ന് ചിന്തിക്കാൻ ഒരു കാരണമുണ്ടായി. ഒരു സ്റ്റിൽ ഫോട്ടോഗ്രാഫറുടെ സഹായി എൻ്റെ ഫ്രണ്ട് ആയിരുന്നു. അത്കൊണ്ട് എനിക്ക് ഏത് സ്റ്റുഡിയോയിലും ഏത് ഷൂട്ടിങ്ങ് ഫ്ലോറിലും പോകാമായിരുന്നു. അന്നൊക്കെ ഔട്ട് ഡോർ ഷൂട്ടിങ്ങ് അപൂർവ്വമായിരുന്നു, സ്റ്റുഡിയോ ഫ്ലോറുകളിൽ ഇൻഡോർ ഷൂട്ടിങ്ങ് ആയിരുന്നു സാധാരണം. സ്റ്റുഡിയോ ഫ്ലോറിൽ സെറ്റ് ഇട്ടിട്ടാണ് ഷൂട്ടിങ്ങ്.
ഒരിക്കൽ ഉമ്മാച്ചു എന്ന സിനിമയുടെ ഷൂൂട്ടിങ്ങ് സെറ്റിൽ പോയി. മധുവും ബഹദൂറും ഒക്കെ അഭിനയിക്കുന്നു. സംവിധാനം പി.ഭാസ്കരനാണ്. ഷൂട്ടിങ്ങിൻ്റെ ഇടവേളയിൽ മധുവിൻ്റെ അടുത്ത് എന്നെ നിർത്തി സ്റ്റിൽ ഫോട്ടോ ഗ്രാഫർ ഒരു ഫോട്ടോ എടുത്തു. എന്നിട്ട് അവൻ്റെ ഫോട്ടോ സ്റ്റുഡിയോയുടെ ഡാർക്ക് റൂമിൽ വെച്ച് അതിൻ്റെ പോസിറ്റീവ് പ്രിൻ്റ് എടുക്കുന്നത് ഞാനും നോക്കി നിന്നു. ഫോട്ടോ നോക്കുമ്പോൾ മധുവിൻ്റെ അടുത്ത് ഞാൻ ആനയും അണ്ണാനും പോലെ. ആ ഫോട്ടോ ഞാൻ നാട്ടിലേക്ക് അയച്ച് അത് ജ്യേഷ്ടൻ ഫ്രെയിം ചെയ്ത് ചുവരിൽ തൂക്കി അയൽപ്പക്കക്കാരെ കാണിച്ച് അവൻ സിനിമയിലൊക്കെയാ എന്ന് പൊങ്ങച്ചം പറഞ്ഞിരുന്നു. എന്തായാലും മെലിഞ്ഞ ഞാൻ സിനിമക്ക് പറ്റില്ല എന്ന അപകർഷത മനസ്സിൽ പേറി നടന്ന എന്നെ അത്ഭുതപ്പെടുത്തിയത് ഇന്നത്തെ കുഞ്ചൻ എന്ന നടനെ അന്ന് ആദ്യമായി സ്ക്രീനിൽ കണ്ടപ്പോഴാണ്. കെ.പി.കൊട്ടാരക്കരയുടെ സിനിമ ആയിരുന്നു അത്. പേര് ഓർക്കുന്നില്ല.
ഞാൻ താമസിക്കുന്ന വെസ്റ്റ് അവന്യു റോഡിൽ നിന്ന് കോടംബാക്കം സ്റ്റേഷനിലേക്ക് തിരിയുന്ന കോർണറിൽ ഒരു മലയാളിയുടെ വീട് ഉണ്ടായിരുന്നു. ഗേറ്റിലെ നെയിം ബോർഡിൽ പ്രഫ: വിദ്യാധരൻ എന്ന് എഴുതിയിരുന്നു എന്ന് നേരിയ ഓർമ്മ. ആ വീടീൻ്റെ ഉമ്മറത്ത് ഒരു പയ്യൻ ഇരിക്കുന്നത് കാണാം. മെലിഞ്ഞ ശരീരം. മുഖത്തിന് ഒരു ഷെയിപ്പും ഇല്ലായിരുന്നു. അവനെയാണ് ഞാൻ ഏതോ തിയേറ്ററിൽ വെച്ച് വെള്ളിത്തിരയിൽ കാണുന്നത്. മോഹൻ എന്നായിരുന്നു അവൻ്റെ പേര്. പിന്നെയും ഒന്ന് രണ്ട് സിനിമയിൽ മോഹൻ എന്ന പേരിൽ കൊമേഡിയൻ ആയി അഭിനയിച്ച അവൻ്റെ പേര് കുഞ്ചൻ എന്നാക്കിയത് തിക്കുറിശ്ശി ആണെന്ന് വായിച്ചിട്ടുണ്ട്. കാരണം മറ്റൊരു മോഹൻ അന്ന് നായകനായി തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു. ആ മോഹൻ എന്ന നടനെ എനിക്ക് വളരെ ഇഷ്ടം ആയിരുന്നു. ചട്ടക്കാരി, ജീവിയ്ക്കാൻ മറന്നു പോയ സ്ത്രീയിൽ ഒക്കെ എന്തൊരു മനോഹരമായ അഭിനയമായിരുന്നു. ഈ കുഞ്ചൻ താമസിച്ച ആ വീട്ടിൽ സുന്ദരനായ ഒരു നടൻ ഇടക്കിടെ വന്ന് പോകുന്നത് കണ്ടിരുന്നു, അത് സുധീർ ആയിരുന്നു, ചിലപ്പോൾ ഖദീജ എന്ന നടിയെ പിന്നിൽ ഇരുത്തി സുധീർ കോടംബാക്കത്ത് കറങ്ങുന്നതും ശ്രദ്ധിച്ചിരുന്നു.
അന്നത്തെ ടെലിഫോൺ ഡയരക്ടറി നോക്കി വിലാസം കണ്ടുപിടിച്ച് സിനിമ നടന്മാരുടെയും സംവിധായകരുടെയും നിർമ്മാതാക്കളുടെയും ഒക്കെ വീടുകളിൽ ഞാൻ നടന്ന് പോകുമായിരുന്നു. അങ്ങനെ മദ്രാസിലെ അധിക തെരുവുകളിലൂടെയും ഞാൻ നടന്നിട്ടുണ്ട്. എനിക്ക് അറിയാത്ത റോഡുകൾ അന്ന് മദ്രാസിൽ ഇല്ലായിരുന്നു. മൗണ്ട് റോഡിൽ നിന്ന് തിരിയുന്ന വുഡ്സ് റോഡിലെ സ്വാമീസ് ലോഡ്ജിൽ ആയിരുന്നു സത്യൻ താമസിച്ചിരുന്നത്. അതേ റോഡിൽ അവരുടെ തന്നെ സ്വാമീസ് കഫേയിൽ ഞാൻ സപ്ലൈയറായി ജോലി ചെയ്തിരുന്നു. അപകർഷതാ ബോധം നിമിത്തം ആ ലോഡ്ജിൽ പോയി സത്യനെ നേരിൽ കാണാതിരുന്നതിൽ ഞാൻ പിന്നീട് വളരെ ഖേദിച്ചിരുന്നു. മിക്ക നടീനടന്മാരെയും നേരിൽ കണ്ട എനിക്ക് ഞാൻ ആരാധിച്ചിരുന്ന സത്യനെ മാത്രം നേരിൽ കണ്ടിട്ടില്ല.
ഒരു ദിവസം രാവിലെ ഫോൺ ഡയരക്ടറി നോക്കി വിലാസം കണ്ടുപിടിച്ച് കോടംബാക്കത്തെ റൂമിൽ നിന്ന് റോയപ്പേട്ട വരെ നടന്നു. പ്രേം നസീറിൻ്റെ വീട് ആയിരുന്നു ലക്ഷ്യം, വീട്ട് നമ്പർ മനസ്സിൽ കുറിച്ചിരുന്നു, പ്രേം നസീറും മുത്തയ്യയും ഒന്നിച്ച് താമസിച്ചിരുന്ന വാടക വീട് ആയിരുന്നു അത്. ചെല്ലുമ്പോൾ ഗേറ്റിൽ സെക്യൂരിറ്റി ആരുമില്ല. ഞാൻ ഉമ്മറത്ത് പോയിരുന്നു. ആരൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്. ആരും എന്നെ ശ്രദ്ധിക്കുന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ നസീർ അകത്ത് നിന്ന് ഉമ്മറത്തേക്ക് വന്നു. കുറ്റി മുടിയുള്ള മേക്കപ്പ് ഇല്ലാത്ത മുഖം. ഞാൻ അദ്ദേഹത്തെ നോക്കി, അദ്ദേഹം എന്നെയും. എന്താ എന്നൊരു ചോദ്യം. എൻ്റെ മനസ്സ് ശൂന്യമായിരുന്നു. സാർ ഒരു ജോലി എന്ന് ഞാൻ വിക്കി വിക്കി പറഞ്ഞു. ശരി ശരി ഇപ്പോൾ തന്നെ ഷൂട്ടിങ്ങിന് വൈകി പിന്നെ വരൂ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം കാറിനടുത്തേക്ക് നടന്നു.
അപ്പോൾ ഗേറ്റ് കടന്ന് ഒരു സ്ത്രീ കുഞ്ഞിനെ ഒക്കത്തെടുത്ത് കൊണ്ട് അകത്തേക്ക് നടന്നു വരുന്നു. ആ സ്ത്രീയെ കണ്ട നസീർ അവരോട് പറയുന്നു നിങ്ങൾ ഇങ്ങനെ കൂടെക്കൂടെ വന്നാൽ എങ്ങനാ.. എന്നിട്ട് തിരിഞ്ഞ് വീടിൻ്റെ അകത്തേക്ക് നോക്കി പറഞ്ഞു കുറുപ്പേ ഒരു നൂറ് രൂപ ഇവർക്ക് കൊടുക്കൂ. നൂറ് രൂപ അന്ന് വലിയൊരു തൂകയായിരുന്നു, ഡ്രൈവർ കാർ സ്റ്റാർട്ട് ചെയ്ത് നസീർ പോയി. ഞാനും ഇറങ്ങി നടന്നു. ആര് വീട്ടിൽ വന്ന് പൈസ ചോദിച്ചാലും നസീർ വെറും കൈയ്യോടെ മടക്കി അയക്കാറില്ല എന്ന് ഞാൻ കേട്ടിരുന്നു. എനിക്ക് അന്ന് ഒരു രൂപ കിട്ടിയിരുന്നെങ്കിൽ അന്നത്തെ പ്രാതലും ഉച്ചഭക്ഷണവും രാത്രി അത്താഴവും കഴിക്കാമായിരുന്നു. പക്ഷെ എനിക്ക് ആരോടും പൈസ ചോദിക്കാൻ കഴിയില്ലായിരുന്നു. നടന്നു പോകുന്ന ഇടവഴിയിൽ കശുവണ്ടി കണ്ടാൽ അതെടുത്ത് ഉടമസ്ഥൻ്റെ പറമ്പിലേക്ക് ഇടുന്നതാണ് ശീലം. അങ്ങനെയാണ് അച്ഛൻ പഠിപ്പിച്ചിരുന്നത്.
ഒരിക്കൽ രാജശ്രീ പിക്ചേഴ്സ് ഉടമ ആർ.കെ.നായരുടെ വീട്ടിൽ രാവിലെ പോയി കോളിങ്ങ് ബെൽ അമർത്തി. അദ്ദേഹത്തിൻ്റെ ഫോട്ടോ സിനിമ മാസികയിൽ കണ്ട് പരിചയം ഉണ്ടായിരുന്നു. അദ്ദേഹം തന്നെയാണ് വാതിൽ തുറന്നത്. ങും എന്താ? സർ ഒരു ജോലി... ജോലി ചോദിച്ച് വീട്ടിലാണോ വരുന്നത് എന്ന് ക്ഷുഭിതനായ അദ്ദേഹം എന്നോട് പൊട്ടിത്തെറിച്ചുകൊണ്ട് വാതിൽ കൊട്ടിയടച്ചു. ഞാൻ ആകെയങ്ങ് ഇല്ലാണ്ടായി പോയി. കോടംബാക്കത്തേക്ക് തിരിച്ചു പോയി പരിചയമുള്ള സൈക്കിൾ കടയിൽ നിന്ന് ഒരു സൈക്കിൾ വാടകക്കെടുത്ത് ഒരൊറ്റ യാത്രയാണ്. ഇന്ത്യയുടെ ഒരു റോഡ് മാപ്പ് കൈയിൽ കരുതിയിരുന്നു. കോടംബാക്കം മുതൽ ഹിമാലയം വരെ സൈക്കിളിൽ ഒരു സാഹസിക യാത്ര. അപ്പോൾ അത് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. വഴിയിൽ ആരൊക്കെയോ പൈസ തന്നു, ആഹാരം തന്നു, രാത്രിയിൽ ഉറങ്ങാൻ കിടക്കയും വിരിപ്പും തന്നു. പക്ഷെ ഹൈദരാബാദ് വഴി പോകാൻ ഉദ്ദേശിച്ച ഞാൻ ആന്ധ്രയിലെ കടപ്പയിലാണ് എത്തിയത്. ഉഷ്ണകാലമായിരുന്നു. കടപ്പ എത്തിയപ്പോൾ ചൂട് താങ്ങാൻ കഴിഞ്ഞില്ല. ഒരടി മുന്നോട്ട് സൈക്കിൾ ചവിട്ടാൻ കഴിയാത്ത അവസ്ഥ. അവിടെയും ഞാൻ പരാജയപ്പെടുകയായിരുന്നു. വാടക സൈക്കിൾ കടപ്പ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് അടുത്ത വണ്ടിക്ക് മദ്രാസിലേക്ക് മടങ്ങി.

അനുഭവങ്ങൾ പാളിച്ചകൾ - 1

 ഒരു മാഷ് ആകാൻ എനിക്ക് ഏറെ കൊതിയുണ്ടായിരുന്നു. എന്നും പഠിക്കുക , പഠിപ്പിക്കുക അതെന്തൊരു രസമുള്ള സംഗതിയാണ്. എന്തെല്ലാം പഠിക്കാനുണ്ട്, അതിൽ കുറേ കാര്യങ്ങൾ പഠിച്ച് അത് മറ്റുള്ളവർക്ക് സരളമായി പറഞ്ഞുകൊടുക്കുമ്പോൾ കിട്ടുന്ന നിർവൃതി ഏറ്റവും വലുതാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. പഠിത്തം ഒരിക്കലും തീരുന്നില്ല, എന്തെന്നാൽ എത്ര ആയുസ്സ് പഠിച്ചാലും തീരാത്തത്ര ബൃഹത്തായ വിജ്ഞാനശേഖരം ആണ് നമ്മുടെ മുന്നിലുള്ളത്. ഒരു അദ്ധ്യാപകൻ എന്നും ഒരു വിദ്ധ്യാർത്ഥി കൂടി ആയിരിക്കണം. എനിക്കത് കഴിയുമായിരുന്നു. പക്ഷെ അച്ഛൻ എന്നെ ഹൈസ്കൂളിലേക്ക് അയച്ചില്ല. ചെറുപ്പം മുതലുള്ള വിക്ക് കാരണം കലശലായ അപകർഷതാ ബോധം എന്നെ വേട്ടയാടിയിരുന്നു. യു.പി.സ്കൂളിൽ അവസാനവർഷം ഞാനായിരുന്നു സാഹിത്യസമാജം സെക്രട്ടരി. വെള്ളിയാഴ്ച ചേരുന്ന സാഹിത്യസമാജത്തിൽ ബ ബ ബ ബഹുമാനപ്പെട്ട അ് അ് അദ്ധ്യക്ഷനും എന്ന് ഞാൻ റിപ്പോർട്ട് വായന തുടങ്ങുമ്പോഴേക്കും പെൺകുട്ടികൾ അടക്കി ചിരിക്കും. എനിക്കത് വല്ലാത്ത നാണക്കേടായിരുന്നു. അതുകാരണം ഹൈസ്കൂളിൽ ചേരാൻ ഞാൻ ശാഠ്യം പിടിച്ചില്ല. പിന്നെ ഒരു വർഷം കഴിഞ്ഞപ്പോൾ അച്ഛൻ മരണപ്പെടുകയും ചെയ്തു.

ഹൈസ്കൂളിൽ ചേർന്നില്ലെങ്കിലും പഠിക്കാനുള്ള ത്വരയും അറിവുകൾ നേടാനുള്ള അടങ്ങാത്ത ജിജ്ഞാസയും അച്ഛൻ്റെ മരണവും ദാരിദ്ര്യവും എല്ലാം കൊണ്ടാണ് ഞാൻ നാട് വിടുന്നത്. അങ്ങനെ മദ്രാസ് കോടമ്പാക്കത്ത് എത്തി. കോടമ്പാക്കത്ത് ആർക്കാട് റോഡ് തുടങ്ങുന്ന മേൽപ്പാലത്തിൻ്റെ അടിയിൽ വെസ്റ്റ് അവന്യു റോഡിലെ 13 ആം നമ്പർ വീടിൻ്റെ ഔട്ട് ഹൗസ് എനിക്ക് താമസിക്കാനായി വെറുതെ കിട്ടി. ആ കൊച്ചു മുറിയിലാണ് ഞാൻ ഒൻപത് വർഷത്തോളം (1967-1976) താമസിച്ചത്. കോടമ്പാക്കം, ആരും കൊതിക്കുന്ന കോളിവുഡ് അന്ന് ദക്ഷിണേന്ത്യൻ സിനിമയുടെ തലസ്ഥാനം ആയിരുന്നു. ആർക്കാട് റോഡിലൂടെ നേരെ പോയാൽ കോടമ്പാക്കം കഴിഞ്ഞ് വടപളനി എത്തിയാൽ റോഡിനിരുവശവും സിനിമ സ്റ്റുഡിയോകളാണ്. വിജയവാഹിനി, ഏ.വി.എം. തൊട്ട് കർപ്പകം ഭരണി അങ്ങനെ എത്രയോ സ്റ്റുഡിയോകൾ. വടപഴനി കഴിഞ്ഞാൽ സാലിഗ്രാമം അന്നൊരു ചേരി പ്രദേശം ആയിരുന്നു. അവിടെയുള്ള ചേരികളിലായിരുന്നു എക്സ്ട്രാ നടന്മാരുടെയും നഭികളുടെയും താവളം.
മദ്രാസിൽ വിശപ്പ് നന്നെ സഹിക്കാൻ കഴിയാത്തപ്പോൾ എനിക്ക് അഭയം ഇടത്തരം ഹോട്ടലുകൾ ആയിരുന്നു. ഹോട്ടലിൽ പോയി മാനേജരോട് സപ്ലൈയർ വേണോ എന്ന് ചോദിക്കും. വേണമല്ലോ പോയി നാസ്ത കഴിച്ചിട്ട് വാ എന്ന് പറയും. ഞാൻ കിച്ചണിൽ പോയി പൊങ്കൽ , ഇഡ്ഡലി, പൂരി മസാല അങ്ങനെ വയറ് നിറയെ കഴിച്ചിട്ട് ഡ്യൂട്ടിക്ക് ഹാജരാകും. ആ എട്ട് സീറ്റ് നോക്കിക്കോ എന്ന് മാനേജർ പറയും. എട്ട് മണിക്കൂർ ജോലി. ഇടയിൽ നാല് മണിക്കൂർ കഴിഞ്ഞാൽ രണ്ട് മണിക്കൂർ റെസ്റ്റ്. വയറ് നിറയെ ഇഷ്ടമുള്ള ആഹാരം, സ്വീറ്റ്സ് കൂൾ ഡ്രിങ്ക്സ് അങ്ങനെ എന്തും എടുത്ത് കഴിക്കാം. സപ്ലൈയർക്ക് മാത്രമേ ഇങ്ങനെ എടുത്തു കഴിക്കാനുള്ള അവകാശം ഉണ്ടായിരുന്നുള്ളൂ. എട്ട് സീറ്റിലും കസ്റ്റമർ വന്ന് ഇരുന്നാൽ മാത്രമേ ഓർഡർ എടുക്കാൻ ഞാൻ അടുത്ത് പോകൂ. പിന്നെ ഇടത്തേ കൈയിൽ എട്ട് പ്ലേറ്റുകളിൽ പലാഹരങ്ങളും വലത്തേ കൈയിൽ ആറ് ടംബ്ലർ വെള്ളവുമായി ഞാനൊരു വരവാണ്. സർവർ സുന്ദരം എന്ന സിനിമയിൽ നാഗേഷ് ഇതൊക്കെ കാണിക്കുന്നുണ്ട്. കസ്റ്റമർ എനിക്ക് ടിപ്സ് തരും. ഒരിക്കൽ പാരീസ് കോർണറിലെ ഹരി നിവാസ് ഹോട്ടലിൽ വന്ന നടൻ ജോസ് പ്രകാശ് എനിക്ക് രണ്ട് രൂപ ടിപ്സ് തന്നിരുന്നു. രണ്ട് രൂപ അന്ന് വലിയ തുകയാണ്.
ഞാൻ പക്ഷെ ഏത് ഹോട്ടലിലും ഏറിയാൽ രണ്ടാഴ്ച മാത്രമേ ജോലി ചെയ്യൂ. പിന്നത്തെ രണ്ടാഴ്ച എഗ് മോറിലെ കന്നിമാറ ലൈബ്രറിയിലാണ്. വിശാലമായ ഹാൾ, അലമാരകളിൽ തമിഴ്, മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾ. ഇരിക്കാൻ നല്ല ചാരുബെഞ്ചുകൾ, മുകളിൽ ഫാൻ. ഇരുന്ന് വായിച്ചാൽ സമയം പോകുന്നത് അറിയില്ല. കെമിസ്ട്രി, ഫിസിക്സ്, ബയോളജി, ചരിത്രം, ഫിലോസഫി, സാഹിത്യം അങ്ങനെ വായിച്ചാൽ തീരാത്തത്ര പുസ്തകങ്ങൾ പിന്നെ എല്ലാ പത്രങ്ങളും വാരികകളും മാസികകളും. രാവിലെ പോയി ഇരുന്നാൽ സന്ധ്യയോടെ മടക്കം. അങ്ങനെ കൈയിലുള്ള കാശും തീർന്ന് പിന്നെയും രണ്ട് നാൾ പട്ടിണി കിടന്ന് വിശപ്പ് സഹിക്കാതാവുമ്പോഴാണ് മറ്റൊരു ഹോട്ടൽ തേടി പോകുന്നത്. ഡീസൻ്റ് കസ്റ്റമേഴ്സ് വരുന്ന ഹോട്ടലിൽ മാത്രമേ ജോലി ചെയ്യൂ. ഇതിനിടയിൽ വണ്ണാർപ്പേട്ടയിൽ ഒരു പെട്ടിക്കട വെച്ചു. സിഗരറ്റും മുറുക്കാനും മിട്ടായികളും വാഴപ്പഴവും ആയിരുന്നു സാധനങ്ങൾ. രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് കൊത്തവാൽ ചാവടിയിൽ പോയി പഴക്കൂലയും വെറ്റിലയും പാക്കും പുകയിലയും മറ്റും വാങ്ങണം. അന്ന് നഗരത്തിലെ ഏറ്റവും വലിയ മാർക്കറ്റ് ആയിരുന്നു സായിപ്പ് സ്ഥാപിച്ച കൊത്തവാൽ ചാവടി. ആ മാർക്കറ്റാണ് ജയലളിത മുഖ്യമന്ത്രി ആയപ്പോൾ കോയമ്പേടിലേക്ക് മാറ്റിയത്.
ഒടുവിൽ ഞാനൊരു മലയാളം സർക്യുലേറ്റിങ്ങ് ലൈബ്രറി നടത്തി. പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചുകൊടുക്കുക. അന്ന് വീട്ടമ്മമാർക്ക് റേഡിയോ അല്ലാതെ മറ്റൊരു വിനോദോപാധിയും ഇല്ലായിരുന്നു. മാത്രമല്ല എല്ലാവരും പുസ്തകപ്രേമികളുമായിരുന്നു. മാസം രണ്ട് രൂപ വരിസംഖ്യ മേടിച്ച് ആഴ്ചയിൽ രണ്ട് പുസ്തകം ഞാൻ വീടുകളിൽ എത്തിക്കും. അതെൻ്റെ ജീവിതത്തിലെ ഒരു സുവർണ്ണകാലമായിരുന്നു. മറക്കാൻ കഴിയാത്ത അനുഭവങ്ങൾ. അതിൽ ഇന്നും ഓർക്കുന്നത്, നടി വിജയശ്രീ ആത്മഹത്യ ചെയ്തിട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവരുടെ അമ്മയായ വിജയമ്മ എന്ന സ്ത്രീയുടെ അഡയാറിലുള്ള വീട്ടിൽ വരിസംഖ്യ ചേർക്കാൻ പോയതാണ്. അവർ വിജയശ്രീയുടെ അമ്മയാണ് എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. എല്ലാ സിനിമ പ്രേമികളെയും ദു:ഖത്തിലാഴ്ത്തിയ സംഭവം ആയിരുന്നു വിജയശ്രീയുടെ ആത്മഹത്യ. സംഭാഷണ മധ്യേ അവരാണ് പറഞ്ഞത് എൻ്റെ മകളാണ് വിജയശ്രീ എന്ന്. കുറച്ച് നേരം അവരുമായി സംസാരിച്ചിരുന്നു. അവർക്ക് രണ്ട് പുസ്തകങ്ങൾ കൊടുത്ത് ഇറങ്ങാൻ നോക്കുമ്പോൾ അവർ പറഞ്ഞു എൻ്റെ കൈയിലുള്ള കുറച്ച് പുസ്തകങ്ങൾ എടുത്തോളൂ എന്ന്. അതിൽ ഒന്ന് യു.എ.ഖാദർ എഴുതിയ, സ്വന്തം കൈപ്പടയിൽ സ്നേഹപൂർവ്വം എന്നെഴുതി ഒപ്പിട്ട് വിജയശ്രീക്ക് കൊടുത്ത ഖുറൈശ്ശിക്കൂട്ടം എന്ന നോവൽ ആയിരുന്നു.
ഇതിനിടയിൽ ഞാൻ എൻ്റെ വിക്ക് ഏകദേശം മാറ്റിയെടുത്ത് സ്വാഭാവികമായി സംസാരിക്കാൻ ശീലിച്ചിരുന്നു. മുറിയിൽ വെച്ച് ശിവാജി ഗണേശൻ അഭിനയിച്ച പരാശക്തി, വീരപാണ്ഡ്യ കട്ടബൊമ്മൻ എന്നീ സിനിമകളുടെ തിരക്കഥാ പുസ്തകങ്ങളിലെ ഡയലോഗുകൾ കണ്ണാടിക്ക് മുൻപിൽ നിന്ന് ശിവാജിയെ അനുകരിച്ച് കുറേ നാൾ പറഞ്ഞപ്പോൾ എനിക്ക് ആത്മവിശ്വാസം വർദ്ധിച്ചു. രണ്ട് വർഷത്തോളം ലൈബ്രറി നടത്തി പിന്നെയത് നടത്തിക്കൊണ്ട് പോകാൻ കഴിയാത്തപ്പോൾ അടിയന്തിരാവസ്ഥയുടെ മൂർദ്ധന്യത്തിൽ 1976 മാർച്ചിൽ, ഒരുപാട് അനുഭവങ്ങളും എനിക്ക് ഒരു പോറ്റമ്മയെ പോലെ അഭയം നൽകിയ മദ്രാസ് നഗരവും പുസ്തകങ്ങളും എൻ്റെ മുറിയും ചങ്ങാതിമാരെയും ഒക്കെ ഉപേക്ഷിച്ച് ഒരു തകരപ്പെട്ടിയിൽ രണ്ട് ജോഡി പാൻ്റും കുപ്പായവുമായി നാട്ടിലേക്ക് പോന്നു.
നാട്ടിൽ എനിക്ക് ഒരു ജോലിയും അറിയില്ലായിരുന്നു. വന്ന ഏതാനും ദിവസങ്ങളിൽ ഞാൻ രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ സജീവമായി. സുഹൃത്തുക്കൾ ഇല്ലാതെയും ആരെങ്കിലുമായി സംസാരിക്കാതെയും എനിക്ക് ജീവിയ്ക്കാൻ കഴിയില്ലായിരുന്നു. അടിയന്തിരാവസ്ഥയാണ് , ജന്മം കൊണ്ട് കോൺഗ്രസ്സുകാരൻ ആയിരുന്ന ഞാൻ മദ്രാസിലെ വായനയിൽ കമ്മ്യൂണിസ്റ്റ് ആശയത്തിൽ ആകൃഷ്ടനായിരുന്നു. അങ്ങനെ സി.പി.ഐ.യുടെ അനുഭാവിയായി, നാട്ടിൽ യുവകലാസാഹിതി യൂനിറ്റ് രൂപീകരിച്ചു എന്നെ സെക്രട്ടരിയാക്കി. ഇതിനിടയിൽ വീടിനടുത്ത വായനശാലയുടെ പത്താം വാർഷികോത്സവത്തിൽ എന്നെ കൺ വീനർ ആക്കുകയും ആദ്യമായി മൈക്കിലൂടെ സ്വാഗത പ്രസംഗം വിക്ക് ഇല്ലാതെ നടത്തുകയും ചെയ്തു. കേരള യുക്തിവാദി സംഘത്തിൻ്റെ കണ്ണൂർ ജില്ലാക്കമ്മറ്റിയിൽ അംഗമായി കാസർക്കോട് മുതൽ തലശ്ശേരി വരെ പദയാത്ര നടത്തി വഴിവക്കുകളിൽ നൽകപ്പെട്ട സ്വീകരണ യോഗങ്ങളിൽ ഗംഗൻ അഴീക്കോട്, എം.ബി.കെ എന്നിവരോടൊപ്പം ഞാനും പ്രസംഗിച്ചു.
അടിയന്തിരാവസ്ഥ പിൻ വലിച്ച് 1977 ലെ തെരഞ്ഞെടുപ്പിൽ തലേന്ന് സി.പി.ഐ.ക്കാരനായ ഞാൻ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് വേണ്ടി ചുവരെഴുത്ത് എഴുതി പിറ്റേന്ന് നാട്ടുകാരെ ഞെട്ടിച്ചുകൊണ്ട് മാർക്സിസ്റ്റ് പാർട്ടിയിൽ ചേർന്ന് അന്ന് തന്നെ മൈക്ക് പ്രചരണത്തിൽ പങ്കെടുത്ത് നാട്ടിലെ മുക്കിലും മൂലയിലും പ്രസംഗിച്ചു. പ്രിയ നാട്ടുകാരേ കുറച്ച് നേരത്തേക്ക് നിങ്ങളുടെ കാതുകൾ എനിക്ക് കടം തരൂ എന്ന് തുടങ്ങുന്ന എൻ്റെ പ്രസംഗങ്ങൾ എല്ലാവരെയും ആകർഷിച്ചു. എനിക്ക് ധാരാളം ശ്രോതാക്കളെ കിട്ടി. ഞാൻ പെട്ടെന്ന് എല്ലാവർക്കും പരിചിതനായി. തെരഞ്ഞെടുപ്പ് കഴിഞ്ഞു, കോൺഗ്രസ്സ് തകർന്നടിഞ്ഞു. ഫലം വരുന്നതിന് മുൻപേ ഏ.കെ.ജി. മരണപ്പെട്ടത് നാട്ടിൽ മ്ലാനത പരത്തി. ഇതിനിടയിൽ ഒരു വരുമാനത്തിന് വേണ്ടി ഞാൻ ബീഡി തെറുപ്പ് ശീലിച്ചു. 1977 ഒക്ടോബർ 31ന് പിണറായിയിലെ മാർക്സിസ്റ്റ് പാർട്ടിയുടെ ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് വിവാഹം നടന്നു. പാണ്ട്യാല ഗോപാലൻ മാഷ് ആയിരുന്നു മാല എടുത്ത് തന്നത്. താലിയൊന്നും ഇല്ല. ഒരുപാട് പേർ ആശംസാപ്രസംഗം നടത്തി. കാസർക്കോട് മുതൽ തലശ്ശേരി വരെയുള്ള എൻ്റെ സുഹൃത്തുക്കൾ പങ്കെടുത്തു.
അങ്ങനെ ഞാൻ കുടുംബജീവിതം ആരംഭിക്കുകയായിരുന്നു. മദ്രാസിലെ പഠനം മക്കളെ പഠിപ്പിക്കുന്നതിന് സഹായിച്ചു. പ്രാസംഗികൻ ആകാൻ ആഗ്രഹിച്ചെങ്കിലും മൈക്കിന് പിന്നാലെ തിക്കിത്തിരക്കി പോയില്ല. ഏത് സംഘടനയിലും മൈക്കിന് പിടിവലിയാണ്. മാർക്സിസ്റ്റ് പാർട്ടിയുടെ അകത്തെ സംഘടനാസംവിധാനവും അവരുടെ ആക്രമണപരതയും കുതന്ത്രങ്ങളും കുരുട്ട് വാദങ്ങളും ലോക്കൽ നേതാക്കളുടെ തലക്കനവും എതിരാളികളെ കൊല്ലലും ഒന്നും എനിക്ക് ദഹിക്കുന്നത് ആയിരുന്നില്ല. അതൊന്നുമല്ല ഞാൻ കമ്മ്യൂണിസ്റ്റ് കൃതികളിൽ വായിച്ചിരുന്നത്. അതുകൊണ്ട് സി.പി.എമ്മിനോടുള്ള അനുഭാവം ഉപേക്ഷിച്ച് ആ കറ മായ്ക്കാൻ വേണ്ടി ജനതാപാർട്ടിയിൽ ചേർന്നിരുന്നു. അത് വിട്ട് വീണ്ടും കോൺഗ്രസ്സ് ആയതൊക്കെ ഒരു കഥയാണ്. ഇപ്പോൾ ബി.ജെ.പി.അനുഭാവി ആയത് ചിന്താപരമായ പരിണാമത്തിൻ്റെ മറ്റൊരു കഥ.
ബാംഗ്ലൂരിൽ താമസം തുടങ്ങി ഇൻ്റർനെറ്റ് മുഖാന്തിരം ഓർക്കുട്ടിലും ബ്ലോഗിലും എഴുത്ത് തുടങ്ങിയപ്പോൾ എനിക്ക് ധാരാളം ഓൺലൈൻ സുഹൃത്തുക്കളെ കിട്ടി. ബ്ലോഗിൽ നിന്ന് ഫേസ്ബുക്കിൽ എത്തിയപ്പോൾ നിരവധി വായനക്കാരും ഫോളോവേഴ്സുമായി. ആ ഒരു ഐഡി ബ്ലോക്ക് ആയിപ്പോയെങ്കിലും ഇന്നും ദിവസേന ഫ്രണ്ട് റിക്വസ്റ്റുകൾ വന്നുകൊണ്ടിരിക്കുന്നു. ഇതിനിടയിൽ കൈരളി ടിവിയുടെ ഒരു ചർച്ചയിൽ പങ്കെടുത്തു. മൈദ വിഷം ആണോ എന്നതായിരുന്നു വിഷയം. വിഷം ആണെന്ന് വാദിക്കാൻ മോഹനൻ വൈദ്യർ, വിഷം അല്ല എന്ന് വാദിച്ചുകൊണ്ട് മൈദയുടെ സയൻസ് ഞാൻ വിശദീകരിച്ചു. ചർച്ചയുടെ മോഡറേറ്റർ അരുൺ കുമാർ ആയിരുന്നു. സി. രവിചന്ദ്രൻ ക്ഷണിച്ചത് അനുസരിച്ച് തിരുവന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ആർ.വി.ജി.മേനോനുമായി ഏറ്റുമുട്ടി. കൂടംകുളം ആണവോർജ്ജനിലയം വേണമോ എന്നതായിരുന്നു വിഷയം. മേനോൻ സാർ കൂടംകുളം പാടില്ല എന്ന് വാദിച്ചു. കൂടംകുളം പദ്ധതി കൂടിയേ തീരൂ എന്ന് ഞാൻ വാദിച്ചു. ഈ രണ്ട് പരിപാടിയുടെയും വീഡിയോകൾ യൂട്യൂബിൽ ഉണ്ട്. ലിങ്കുകൾ എൻ്റെ ബ്ലോഗിലും.
ഈ പോസ്റ്റ് നീണ്ടുപോയോ, തൽക്കാലം ഇവിടെ നിർത്താം അല്ലേ.. വിക്ക് മൂലമുള്ള അപകർഷതാബോധത്തെ മറികടക്കാനുള്ള പോരാട്ടം ആയിരുന്നു സംസാരിക്കാനും പ്രസംഗിക്കാനുമുള്ള എൻ്റെ ശ്രമങ്ങൾ. ജന്മനായുള്ള ക്യൂരിയോസിറ്റി കൊണ്ടാണ് ഇപ്പോഴും ദിവസേന ഒരോ പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിൽ വായിച്ചാൽ മനസ്സിലാകുന്നത് ഒരനുഗ്രഹം ആയി. ഇപ്പോൾ പഠിക്കാൻ എന്തെളുപ്പമാണ്. ചാറ്റ് ജി.പി.ടി.യിൽ എന്തും ചോദിക്കാം. ഉത്തരം ലളിതമായ ഇംഗ്ലീഷിൽ അപ്പോൾ തന്നെ കിട്ടും. അറിവുകൾ നമ്മുടെ മുന്നിൽ വിശാലമായ ഒരു ലോകമാണ് തുറന്ന് തരുന്നത്. ആ ലോകത്തേക്ക് തലമുറകളെ നയിക്കുന്നവരാകണം അദ്ധ്യാപകർ. എന്നോട് ചിലർ ചോദിക്കാറുണ്ട് താങ്കൾ മാഷ് ആയിരുന്നോ എന്ന്. അല്ല എന്ന് പറയുമ്പോൾ എനിക്ക് വല്ലാത്ത നിരാശയാണ്....

അനുഭവങ്ങൾ പാളിച്ചകൾ - 3

ഈ ഭൂമി എത്ര മനോഹരമാണെന്നോ, അതിനേക്കാൾ മനോഹരമാണ് ജീവിതവും. എൻ്റെ സമയം തീരുകയാണ് എന്ന് അറിയുമ്പോഴും ജീവിതം ഇപ്പോഴും എന്നെ കൊതിപ്പിക്കുകയാണ്. ജീവിതത്തിൻ്റെ മനോഹാരിത അനുഭവിക്കണമെങ്കിൽ നാം നമ്മുടെ മനസ്സിനെ അതിനായി ട്രെയിൻ ചെയ്യിപ്പിക്കണം. പലർക്കും ആ കല അറിയില്ല. കഴിഞ്ഞ ഏതാനും ദിവസം ഞാൻ നാട്ടിൽ ഉണ്ടായിരുന്നു. വാടകക്കാർ ഒഴിഞ്ഞു പോയ സ്വന്തം വീട്ടിൽ കുടുംബസമേതം താമസിച്ചു. ആദ്യത്തെ രണ്ട് മൂന്ന് ദിവസം വീട് വൃത്തിയാക്കലായിരുന്നു ജോലി. അതെനിക്കൊരു ഹരമുള്ള പണിയാണ്. എല്ലാം ഒന്ന് വൃത്തിയാക്കുക എന്നിട്ട് അതിൻ്റെ ഭംഗി കുറച്ച് നേരം ആസ്വദിക്കുക. അതൊരു ലഹരി കൂടിയാണെനിക്ക്. വീട് ചെറുതോ വലുതോ എന്നതല്ല, നമ്മുടെ വീടല്ലേ അതൊന്ന് വൃത്തിയാക്കി എല്ലാം അടുക്കി വെച്ച് അനാവശ്യമായതെല്ലാം കളഞ്ഞ് ഉള്ള സ്പെയിസ് ഫ്രീ ആക്കിയാൽ വീട് തന്നെയാണ് ശരിക്കുള്ള സ്വർഗ്ഗം.

കുറെയേറെ പഴയ സുഹൃത്തുക്കളെ കണ്ട് ബന്ധം പുതുക്കി. അവർ പറയുന്നത് കേട്ടു. നമ്മൾ മറ്റുള്ളവരെ കേൾക്കുകയാണ് വേണ്ടത്. അതൊരു സംഭാഷണകലയാണ്. നമുക്ക് പറയാനുള്ളത് മറ്റുള്ളവരിൽ അടിച്ചേൽപ്പിച്ച് അവരെ കേൾക്കാൻ നിർബ്ബന്ധിക്കരുത്. അവരെ കേൾക്കുക പിന്നെ അവർ തയ്യാറെണെങ്കിൽ നമുക്ക് പറയാനുള്ളത് പറയുക എന്നതാണ് നല്ല സംഭാഷണ മര്യാദ. നമ്മൾ നമ്മുടെ പരിഭവവും പരാതിയും ആരോടും പറയരുത്. അത് പോലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അങ്ങോട്ട് പോയി കാണുകയാണ് വേണ്ടത്. എൻ്റെ അടുത്തേക്ക് ആരും വരുന്നില്ലല്ലോ, എന്നെ കാണാൻ ആരും വരുന്നില്ലല്ലോ എന്ന പരിഭവം മനസ്സിൽ സൂക്ഷിക്കുകയോ അത് ബന്ധുക്കളോടോ സുഹൃത്തുക്കളോടോ പറയുന്നതോ നല്ല സംസ്ക്കാരം അല്ല. നമ്മൾ അങ്ങോട്ട് പോയി കാണുന്നതും അവരുടെ ആതിഥ്യം സ്വീകരിക്കുന്നതും നമുക്കും അവർക്കും ആനന്ദവും സന്തോഷവും തരുന്ന കാര്യമാണ്. ഈ ഒരു സന്തോഷം അനുഭവിക്കുന്നതിന് പകരം അവനവൻ്റെ വീട്ടിൽ അലസമായി ഇരുന്നിട്ട് ഒരുത്തനും ഒരുത്തിയും ഇങ്ങോട്ട് വരുന്നില്ലല്ലോ എന്ന് പരിഭവിക്കുന്നതിൽ ഒരർത്ഥവും ഇല്ല. ജീവിതത്തിൻ്റെ സൗഭാഗ്യങ്ങൾ അനുഭവിക്കാൻ നാം നമ്മുടെ പല ശീലങ്ങളും മാറ്റിയാൽ നന്നായിരിക്കും.
പിണറായിയിലും അണ്ടലൂരും ഒക്കെയുള്ള ബന്ധുവീടുകൾ സന്ദർശിച്ചു. അവർക്കൊക്കെ എന്ത് സന്തോഷം ആയെന്നോ. അവരത് പറയുകയും ചെയ്തു വന്നതിൽ സന്തോഷം എന്ന്. അത് കേൾക്കുമ്പോൾ നമുക്കും സന്തോഷം. പിണറായിയിലെ ബന്ധുവീട്ടിൽ പോയപ്പോൾ രാവിലത്തെ ബ്രേക്ക് ഫാസ്റ്റും ഉച്ചക്ക് പ്രഥമൻ (പായസം) അടക്കമുള്ള വിഭവസമൃദ്ധമായ ലഞ്ചും കഴിപ്പിച്ചിട്ടേ അവർ വിട്ടുള്ളൂ. പണ്ടൊക്കെ ഈ സംസ്കാരം നാട്ടിൽ ഉണ്ടായിരുന്നു. ഇടക്കിടെ ബന്ധുവീടുകളിൽ പോവുക, അവിടെ താമസിക്കുക.അതൊക്കെ ഒരു കാലം, എന്തൊരു രസം ആയിരുന്നെന്നോ. ഇന്ന് ആളുകൾ ജീവിയ്ക്കുന്നത് മൊബൈലിലാണ്. ഒരുമാതിരി വെർച്വൽ ജീവിതം. റീയൽ ലൈഫ് ആളുകൾക്ക് അന്യമാവുകയാണ്. യഥാർത്ഥ ജീവിതത്തിൻ്റെ സൗകുമാര്യവും നിർവൃതിയും നഷ്ടപ്പെടുത്തുന്ന തലമുറ എന്തൊരു കഷ്ടമാണ്.
നമ്മൾ മൊബൈലിലോ സോഷ്യൽ മീഡിയയിലോ അഡിക്റ്റ് ആകരുത്. അങ്ങനെ ജീവിച്ചിട്ട് എന്ത് കാര്യം. ജീവിതത്തിന് ശരിക്ക് പറഞ്ഞാൽ പ്രത്യേകിച്ച് അർത്ഥമോ ഉദ്ദേശമോ ഒന്നും ഇല്ല. പക്ഷെ നമ്മൾ ഈ ജീവിതത്തെ അനുഭവിച്ചും ആസ്വദിച്ചും സുഖിച്ചും സന്തോഷിച്ചും തീർക്കുകയാണ് വേണ്ടത്. അതൊക്കെ മൊബൈലിൽ കിട്ടില്ല. യഥാർത്ഥ ജീവിതത്തിൽ നീന്തിത്തുടിക്കണം. വീട്, കുടുംബം, ബന്ധുക്കൾ, സുഹൃത്തുക്കൾ, സമൂഹം ഇതൊക്കെ നമുക്ക് ആനന്ദവും നിർവൃതിയും നൽകുന്ന ഘടകങ്ങളാണ്. പക്ഷെ ഒരു കണ്ടീഷൻ ഉണ്ട്. പോസിറ്റീവ് മാത്രമേ കാണാവൂ, നമ്മളും പോസിറ്റീവ് മാത്രമേ പ്രസരിപ്പിക്കാവൂ. നെഗറ്റീവ് കാണരുത്, നെഗറ്റീവ് പ്രസരിപ്പിക്കരുത്. അപ്പോൾ നിങ്ങൾക്ക് ഈ ജീവിതവും മനുഷ്യരും ഇത്രമേൽ സുന്ദരമായിരുന്നോ എന്ന് തോന്നും. ജീവിതം നിങ്ങളെ കൊതിപ്പിക്കും. മനസ്സിനെ പോസിറ്റീവായി നിലനിർത്തുന്നത് എളുപ്പമല്ല, നന്നായി മാനസികവ്യായാമം ചെയ്യേണ്ടി വരും.
നാട്ടിലെ വീട്ടിൽ ഞാൻ കമ്പ്യൂട്ടറും കേരള വിഷൻ്റെ ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റും സെറ്റ് ചെയ്ത് വെച്ചു, എനിക്ക് ഇവിടെ ബാംഗ്ലൂരിലും കമ്പ്യൂട്ടറും രണ്ട് സ്മാർട്ട് ഫോണും എപ്പോഴും കൈവശം ഉണ്ട്. ഈ ഒരു ഉപകരണവും ഇൻ്റർനെറ്റും അതിൻ്റെ സാധ്യതകളും ഉപയോഗപ്പെടുത്താനും അനുഭവിക്കാനും കഴിയും എന്ന് സ്വപ്നം പോലും കണ്ടതല്ലല്ലൊ. ചെറുപ്പത്തിൽ അനുഭവിച്ച ദാരിദ്ര്യവും വിശപ്പും എന്നും ഓർക്കാറുണ്ട്. മദ്രാസ് തെരുവുകളിൽ അലഞ്ഞ് നടന്നപ്പോൾ ഏതോ ഒരു പീടികത്തിണ്ണയിൽ വിശന്ന് ബോധം കെട്ട് മയങ്ങി വീണപ്പോൾ ആരോ വായയിൽ വെച്ച് തന്ന ബന്നിലും വാഴപ്പഴത്തിലും ജീവിതത്തിലേക്ക് ഉണർന്നെഴുന്നേറ്റ കൗമാരകാലവും എന്നും ഓർക്കുന്നു. ഇന്ന് വലുതായിട്ടൊന്നും നേടിയിട്ടില്ലെങ്കിലും ജീവിതത്തിൽ തൃപ്തിയാണ്. ഇത്രയെങ്കിലും അനുഭവിക്കാൻ കഴിഞ്ഞല്ലോ.
(തുടരും)

എന്താണ് മതം?

സെമിറ്റിക് മതങ്ങൾ എന്ന് പറഞ്ഞ് പ്രത്യേക മതങ്ങൾ ഇല്ല. അങ്ങനെ പറയുമ്പോൾ സെമിറ്റിക്കും അല്ലാത്തതുമായ മതങ്ങൾ ഉണ്ട് എന്ന തെറ്റിദ്ധാരണ ഉണ്ടാകും. സെമിറ്റിക് എന്ന് പറഞ്ഞാൽ ഹീബ്രു, അറബിക് , അറാമിക് മുതലായ ഭാഷകളെ പരാമർശിക്കാൻ ഉപയോഗിക്കുന്ന പദമാണ്. ഈ ഭാഷകൾ സംസാരിക്കുന്ന പ്രദേശങ്ങളിൽ രൂപം കൊണ്ട മതങ്ങളെ സെമിറ്റിക് മതങ്ങൾ എന്ന് പറയുന്നു എന്നല്ലാതെ ആ മതങ്ങൾക്ക് വേറെ പ്രത്യേകത ഒന്നുമില്ല. പലരും ഹിന്ദുവും ഒരു മതം ആണ് എന്ന് വരുത്തിത്തീർക്കാനാണ് സെമിറ്റിക് മതങ്ങൾ എന്ന വിശേഷണം ഉപയോഗിക്കുന്നത്.

ഏത് മതവും മതം തന്നെയാണ്. സെമിറ്റിക് ഭാഷകൾ സംസാരിക്കുന്ന ആഫ്രോ ഏഷ്യൻ രാജ്യങ്ങളിൽ രൂപം കൊണ്ട ജൂത-ക്രിസ്ത്യൻ-മുസ്ലീം മതങ്ങൾ ആയാലും ഇന്ത്യയിൽ രൂപം കൊണ്ട സിഖ്-ബൗദ്ധ-ജൈന മതങ്ങൾ ആയാലും എല്ലാം മതങ്ങൾ തന്നെയാണ്. ഒരു മതം ഉണ്ടാകണമെങ്കിൽ ഒരു സിദ്ധനെയും ഒരു ഗ്രന്ഥത്തെയും മുൻ നിർത്തി ഒരു കൂട്ടം ആൾക്കാരെ ചേർത്ത് രൂപീകരിക്കപ്പെടണം. അല്ലാതെ തനിയെ മതം ഉണ്ടാകില്ല. സിദ്ധൻ എന്ന് പറഞ്ഞാൽ ദൂതൻ എന്നോ പ്രവാചകൻ എന്നോ ഒക്കെ വിശേഷിപ്പിക്കപ്പെടാം. ഏത് മതത്തിനും ഇപ്രകാരം ഒരേയൊരു സിദ്ധൻ അല്ലെങ്കിൽ ഗുരു അതുമല്ലെങ്കിൽ ഒരു ദൂതനോ പ്രവാചകനോ ഉണ്ടാകും. അത് പോലെ ഒരേയൊരു വിശുദ്ധ ഗ്രന്ഥവും ഉണ്ടാകും. വിശ്വാസികൾക്ക് ആ ഒരൊറ്റ ദൂതനും ആ ഒരൊറ്റ ഗ്രന്ഥവും പാവനവും അലംഘനീയവും ആയിരിക്കും. ഇതൊക്കെ ഉള്ള ഒരു വിശ്വാസി സമൂഹത്തെയാണ് മതം എന്ന് പറയുന്നത്.
ഹിന്ദു എന്നൊരു മതം ആരെങ്കിലും രൂപീകരിച്ചിരുന്നോ? ഹിന്ദുക്കൾക്ക് ഒരേയൊരു സിദ്ധനോ ഗുരുവോ ദൂതനോ പ്രവാചകനോ ഉണ്ടോ? ഹിന്ദുക്കൾക്ക് ഒരേയൊരു വിശുദ്ധഗ്രന്ഥം ഉണ്ടോ? ഇല്ല. ഇല്ലേയില്ല. ഹിന്ദുക്കൾ എന്നാൽ ഒരു പൊതുവായ പേരാണ്. ആദിവാസികൾ തൊട്ട് അനേകം ജാതി ഉപജാതി വിഭാഗങ്ങളെ മൊത്തത്തിൽ പറയുന്ന പേരാണ് ഹിന്ദുക്കൾ എന്നത്. അതൊരു മതം ആണെന്ന് ഒരു തരത്തിലും പറയാൻ കഴിയില്ല. ലോകത്ത് പല മതങ്ങൾ രൂപീകരിക്കപ്പെട്ടു. ഇന്ത്യയിലും മതങ്ങൾ ഉണ്ടാക്കപ്പെട്ടു. അത്തരം മതങ്ങളിൽ കുറേ ഹിന്ദുക്കൾ ചേർന്നു. മഹാഭൂരിപക്ഷം ഹിന്ദുക്കളും ഒരു മതത്തിലും ചേരാതെ അവരവരുടെ ജാതികളിൽ ഉറച്ചു നിന്നു. ആ ജാതി സമൂഹങ്ങളിൽ പെടുന്ന മൊത്തം ജനങ്ങളെയാണ് ഹിന്ദുക്കൾ എന്ന് പറയുന്നത്.
ഇനി മതങ്ങളുടെ സിദ്ധന്മാരെയും ദൂതന്മാരെയും പ്രവാചകന്മാരെയും നോക്കാം. അതൊക്കെ വെറും അവകാശവാദങ്ങൾ മാത്രമാണ്. അത്ഭുത സിദ്ധിയുള്ള ഒരു മനുഷ്യക്കുഞ്ഞിനെയും ഒരു സ്ത്രീയും പ്രസവിച്ചിട്ടില്ല. സ്ത്രീയും പുരുഷനും ഇണചേർന്ന് ഉണ്ടാകുന്ന ഭ്രൂണം വളർന്നാണ് ഒരു ശിശു ജനിക്കുന്നത്, ആ ശിശു ആണ് ഒരു മനുഷ്യവ്യക്തിയായി വളരുന്നത്. അങ്ങനെയുള്ള ഒരു വ്യക്തിയിലും സിദ്ധത്വമോ ദിവ്യത്വമോ ഉണ്ടാകില്ല. ഒരു അത്ഭുത മനുഷ്യനും ഭൂമിയിൽ ജനിച്ചിട്ടില്ല ജനിക്കാനും പോകുന്നില്ല. അതുകൊണ്ട് മതങ്ങളുടെ അവകാശവാദങ്ങൾ മുഴുവനും പൊള്ളയാണ് നുണകളാണ്.
ഇന്നത്തെ കാലത്ത് ആളുകളുടെ കൂട്ടായ്മകളിൽ രാഷ്ട്രീയപാർട്ടികൾ ഉണ്ടാക്കുന്നത് പോലെ പണ്ട് കാലത്ത് മതങ്ങൾ ഉണ്ടാക്കി എന്നല്ലാതെ മതങ്ങൾക്കോ മതവിശ്വാസങ്ങൾക്കോ ഒരു പാവനത്വവും ഇല്ല. മതം ഉണ്ടാക്കുന്ന പണിയും മതങ്ങൾ തന്നെയും കാലഹരണപ്പെട്ടു കഴിഞ്ഞതാണ്. ഇനി ആരും മതം ഉണ്ടാക്കില്ല. ഇന്നത്തെ ജനാധിപത്യ യുഗത്തിൽ മനുഷ്യർക്ക് മതം എന്ന നുണക്കൂട്ടായ്മകൾ ആവശ്യവും ഇല്ല. മനുഷ്യർ മനുഷ്യർ എന്ന വിശാല കൂട്ടായ്മയുടെ ഭാഗമായാൽ മതി.
നമ്മൾ സഞ്ചരിക്കുന്നത് ഭാവിയെ നോക്കിയിട്ടാണ്. അതുകൊണ്ട് ഭാവിയിൽ പ്രസക്തമാകുന്ന ചിന്തകളും കാഴ്ചപ്പാടുകളും ദർശനങ്ങളുമാണ് നമുക്ക് വേണ്ടത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കാലത്തിൽ ജീവിച്ചുകൊണ്ട് അമ്പിൻ്റെയും വില്ലിൻ്റെയും ഭൂതകാലത്തിലേക്ക് തിരിഞ്ഞു നടന്നത് കൊണ്ട് ഒരു നേട്ടവും ഇല്ല. വർത്തമാന കാലത്തെ സത്യങ്ങളെ മനസ്സിലാക്കി ഭാവിയുടെ വെല്ലുവിളികളെ ഏറ്റെടുക്കാൻ ബുദ്ധിയെയും വിവേകത്തെയും സജ്ജമാക്കുകയാണ് വേണ്ടത്.