Links

Showing posts with label സി.പി.എം.. Show all posts
Showing posts with label സി.പി.എം.. Show all posts

സി.പി.എമ്മിനെ നിരോധിക്കും ?

ഈ വാർത്ത ശരിയാണെങ്കിൽ അഡ്വ: ജോജോ ജോസഫിനെ അഭിനന്ദിക്കുന്നു. ഭരണഘടനാവിരുദ്ധമായാണ് സി.പി.എം. അടക്കമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. ഇതെങ്ങനെ അനുവദിച്ചുകൊടുക്കുന്നു എന്ന് ഞാൻ വളരെ കാലമായി ആലോചിക്കുന്നതാണ്. 1948ൽ അന്നത്തെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി, അതായത് C.P.I ഇന്ത്യയിൽ സായുധ വിപ്ലവത്തിനു ആഹ്വാനം ചെയ്യുന്നു. അന്ന് ബി.ടി.രണദിവെ ആയിരുന്നു പാർട്ടി ജനറൽ സെക്രട്ടരി. കൽക്കത്തയിൽ ചേർന്ന പാർട്ടിക്കമ്മറ്റിയാണ് വിപ്ലവത്തിനു ആഹ്വാനം നൽകിയത്. ഇത് സംബന്ധിച്ച് രണദിവെ തയ്യാറാക്കിയ രേഖ കൽക്കത്ത തീസീസ് എന്ന പേരിൽ അറിയപ്പെടുന്നു. 1947 ആഗസ്റ്റ് 15നു ഇന്ത്യ സ്വതന്ത്രയായതിനെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ചിരുന്നില്ല. അന്നേ ദിവസം കരിദിനമായി സി.പി.ഐ. ആചരിക്കുകയും ചെയ്തു.

സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ്സ് കഴിഞ്ഞാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു രണ്ടാമത്തെ പാർട്ടി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും അതിന്റെ വർഗ്ഗബഹുജന സംഘടനകളുടെയും അംഗബലം പരിഗണിച്ച് ഇന്ത്യയിൽ സായുധവിപ്ലവം നടത്താനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഏജന്റായ ഇന്ത്യൻ ബൂർഷ്വാഭരണത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിച്ച് തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം സ്ഥാപിക്കാനും സമയമായി എന്ന് ബി.ടി.രണദിവെ തീരുമാനിക്കുകയായിരുന്നു. വിപ്ലവാഹ്വാനം കേട്ടയുടനെ സഖാക്കൾ വാരിക്കുന്തങ്ങൾ കൂർപ്പിച്ച് ഇന്ത്യ പിടിച്ചടക്കാൻ തെരുവിലറങ്ങി. സ്വാഭാവികമായും നമ്മുടെ സർക്കാർ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചു. നേതാക്കൾ ജയിലിലായി. പലരും ഒളിവിൽ പോയി.

പിന്നീട് ജയിലിൽ വെച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും ഇന്ത്യൻ സർക്കാരും തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ പുറത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മേലുള്ള നിരോധനം പിൻവലിച്ചു. എന്താണ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇന്ത്യൻ സർക്കാരും തമ്മിൽ ഉണ്ടാക്കിയ ധാരണ എന്നതിനെ പറ്റിയുള്ള വിവരങ്ങൾ ഒന്നും ലഭ്യമല്ല. എന്നാൽ, തങ്ങൾ വിപ്ലവത്തിനു ഇല്ലെന്നും ഇന്ത്യൻ ഭരണഘടന അനുസരിച്ച് പ്രവർത്തിച്ചുകൊള്ളാമെന്നും സർക്കാരിനു രേഖാമൂലം ഉറപ്പ് കൊടുത്തതിന്റെ ഫലമായിട്ടാണ് നിരോധനം പിൻവലിക്കപ്പെട്ടത് എന്ന് പറഞ്ഞു കേട്ടിരുന്നു. എന്തായാലും നിരോധനം പിൻവലിച്ചതിനു ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി കൽക്കത്താ തീസീസ് തള്ളിപ്പറയുകയും അത് അവതരിപ്പിച്ച രണദിവെയെ പാർട്ടിയിൽ നിന്ന് തരം താഴ്ത്തി ശിക്ഷണനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

പക്ഷെ, അന്നും ഇന്നും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പരിപാടിയിൽ നിന്നും ഭരണഘടനയിൽ നിന്നും വിപ്ലവം നടത്തി ഇന്ത്യയിൽ തൊഴിലാളി വർഗ്ഗസർവ്വാധിപത്യം സ്ഥാപിക്കും എന്ന അതിന്റെ പ്രഖ്യാപിത ലക്ഷ്യം മാറ്റിയിട്ടില്ല. എങ്ങനെ വിപ്ലവം നടത്തും എന്ന കാര്യത്തിൽ മാത്രമാണ് സി.പി.ഐ.ക്കും സി.പി.എമ്മിനും വ്യത്യസ്ത പരിപാടിയുള്ളത്. ജനകീയ ജനാധിപത്യ വിപ്ലവം നടത്തും എന്ന് സി.പി.എമ്മും ദേശീയ ജനാധിപത്യ വിപ്ലവം നടത്തും എന്ന് സി.പി.ഐ.യും അതിന്റെ പരിപാടികളിൽ പറയുന്നു. ലക്ഷ്യം ഒന്ന് തന്നെ, ബൂർഷ്വാ പാർട്ടികളെ കൂട്ടുപിടിച്ച് പാർലമെന്ററി പ്രവർത്തനം നടത്തി, സാഹചര്യങ്ങൾ പരിപക്വമാകുമ്പോൾ വർഗ്ഗശത്രുക്കളെ ഉന്മൂലനം ചെയ്ത് പാർട്ടിയുടെ ഏകകക്ഷിഭരണം തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം എന്ന പേരിൽ സ്ഥാപിക്കുക. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി സോഷ്യലിസ്റ്റ് വിപ്ലവം പൂർത്തിയാക്കി ശാസ്ത്രീയകമ്മ്യൂണിസത്തിലേക്ക് കടക്കും.

ഈ പരിപാടി നമ്മുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും അത്കൊണ്ട് തന്നെ ഭരണഘടനാവിരുദ്ധമായിട്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇക്കാലമത്രയും ഇന്ത്യയിൽ പ്രവർത്തിച്ചു വരുന്നത് എന്ന് പറയേണ്ടതില്ലല്ലൊ. നിരോധനം പിൻവലിച്ച് പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുമ്പോൾ അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണഘടനയും പരിപാടിയും മാറ്റി ജനാധിപത്യ സമ്പ്രദായത്തിനു അനുഗുണമായി വിപ്ലവവും വർഗ്ഗസർവ്വാധിപത്യവും ഒഴിവാക്കി ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്ന ഒരു പാർട്ടിഭരണഘടന എഴുതിയുണ്ടാക്കാൻ ഇന്ത്യൻ സർക്കാർ അവരെ നിർബ്ബന്ധിച്ചില്ല എന്നത് ദുരൂഹമാണ്. ഇന്ത്യൻ ഭരണഘടന പിച്ചിച്ചീന്തി തൊഴിലാളിവർഗ്ഗത്തിന്റെ ഭരണഘടനയും വ്യവസ്ഥിതിയും കൊണ്ടുവന്നാൽ മാത്രമേ ഇന്ത്യയിലെ പ്രശ്നങ്ങൾ അവസാനിക്കൂ എന്ന് കമ്മ്യൂണിസ്റ്റ് നേതാക്കൾ പ്രസംഗിച്ചു നടക്കുന്നത് കേട്ടുകൊണ്ടാണ് ഞാനൊക്കെ രാഷ്ട്രീയം പഠിക്കുന്നത്. എന്നിട്ടും അതിലൊന്നും യാതൊരു അപാകതയും ഭരണഘടനാവിരുദ്ധതയും കോൺഗ്രസ്സ് നേതാക്കളും സർക്കാരും കണ്ടില്ല എന്നത് വിചിത്രമായിരിക്കുന്നു.

എന്തായാലും 1989-90 കാലഘട്ടത്തിൽ ആണെന്ന് ഓർമ്മ, സോവിയറ്റ് യൂനിയനിലും കിഴക്കൻ യൂറോപ്പിലും കമ്മ്യൂണിസ്റ്റ് സാമ്രാജ്യങ്ങൾ തകർന്ന് തരിപ്പണമായപ്പോൾ അവിടങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പരിപാടിയിൽ നിന്നും വിപ്ലവവും തൊഴിലാളിവർഗ്ഗ സർവ്വാധിപത്യവും ഒഴിവാക്കി പാർലമെന്ററി ബഹുകക്ഷി സമ്പ്രദായം അംഗീകരിക്കുന്ന പാർട്ടികളായി പുന:സംഘടിപ്പിക്കപ്പെട്ടിരുന്നു. അപ്പോഴും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വീണ്ടുവിചാരം ഉണ്ടായില്ലെന്ന് മാത്രമല്ല്ല ലോകകമ്മ്യൂണിസത്തിന്റെ തകർച്ചയെ പറ്റി ആലോചിക്കാൻ കൂടി മെനക്കെട്ടില്ല. എല്ലാം ഗോർബച്ചേവിന്റെ ചതി എന്ന ഒറ്റ വാക്കിൽ ഒതുക്കുകയായിരുന്നു. ഒന്നുകിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പരിപാടിയും ഭരണഘടനയും മാറ്റണം. അല്ലെങ്കിൽ ഭരണഘടനാവിരുദ്ധമായ കമ്മ്യൂണിസ്റ്റ് പർട്ടികളെ ഇന്ത്യൻ സർക്കാർ നിരോധിക്കണം. അഡ്വ:ജോജോ ജോസഫ് നൽകിയ ഹരജി രണ്ടിലൊന്ന് സാധ്യമാക്കാനുള്ള ചുവട്‌വയ്പാണ്. ഇത് പണ്ടേ ചെയ്യേണ്ടതായിരുന്നു. എങ്കിൽ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രക്ഷപ്പെടുമായിരുന്നു. ഒരു ഡെമോക്രാറ്റിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി ആവശ്യമാണ് എന്നാണ് ഈയുള്ളവന്റെ പക്ഷം.

വാർത്തയുടെ ലിങ്ക്  ഇവിടെ ക്ലിക്ക് ചെയ്യുക

പെരിഞ്ഞനം കൊലപാതകവും സി.പി.എം. എന്ന പാർട്ടിയും

പെരിഞ്ഞനം നവാസ് വധം ടി.പി.ചന്ദ്രശേഖരൻ വധത്തെ പോലെ കേരളം ചർച്ച ചെയ്യപ്പെടുകയില്ല. എന്തെന്നാൽ നവാസ് ഒരു സാധാരണക്കാരനായിരുന്നു. എന്നാൽ സി.പി.എം. എന്ന പാർട്ടി എത്ര കലാപരമായ മികവോടെയാണു ആളുകളെ കൊല്ലുകയും നിയമത്തിന്റെ മുന്നിൽ നിന്ന് രക്ഷപ്പെടുകയും അതിന്റെ പേരിൽ ഫണ്ട് പിരിക്കുകയും ചെയ്തുവന്നിരുന്നത് എന്നതിന്റെ വളരെ തെളിവാർന്ന ചിത്രമാണു പെരിഞ്ഞനം നവാസിന്റെ കൊലയിലൂടെ നമുക്ക് കാണാൻ കഴിയുക.

മാർച്ച് രണ്ടിനു രാത്രിയാണു പെരിഞ്ഞനം ജംഗ്‌ഷനു സമീപം തളിയപ്പാടത്ത് നവാസ് കൊല്ലപ്പെടുന്നത്. നവാസ് കൊല്ലപ്പെടുന്നതിനു ഒരു കാരണവും ഇല്ലായിരുന്നു. കാരണം നവാസിനു ശത്രുക്കളോ വിരോധികൾ പോലുമോ ഇല്ലായിരുന്നു. ഒരു തരത്തിലും കൊല്ലപ്പെടാനുള്ള സാധ്യത നവാസിനു ഇല്ലായിരുന്നു എന്ന വസ്തുതയിൽ നിന്നാണു പോലീസ് യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതും കസ്റ്റഡിയിൽ എടുക്കുന്നതും. നമ്മുടെ പോലീസിനെ അഭിനന്ദിക്കാം, അനുമോദിക്കാം.

ഒരു കല്ലാടൻ ഗിരീഷിനെ ആയിരുന്നു സി.പി.എമ്മിനു കൊല്ലേണ്ടിയിരുന്നത്. അതിനു കൊട്ടേഷൻ ടീമിനെ വാടകയ്ക്ക് എടുത്തു. കൊട്ടേഷൻ ടീമിനു കൊല്ലാനുള്ള ഉത്തരവാദിത്വം മാത്രമേയുള്ളൂ. ജയിലിൽ പോകാനൊന്നും അവരെ കിട്ടുകയില്ല. വേറെയും കൊട്ടേഷൻ എടുക്കാനുള്ളതാണു. ഒരു കൊല നടന്നാൽ എന്തായാലും പ്രതികൾ വേണം. അത് പോലീസിനെന്ന പോലെ സി.പി.എമ്മിനും കൊട്ടേഷൻ ടീമിനും അറിയാം. പ്രതികളെ തേടി ചിലപ്പോൾ പോലീസ് കൊട്ടേഷൻ ടീമിന്റെ അടുത്ത് ചെന്നേക്കാം. അപ്പോൾ തങ്ങൾ പിടിക്കപ്പെടുകയില്ല എന്നൊരു ഉറപ്പും പ്രതിഫലത്തിന്റെ കൂടെ ടീമിനു വേണം. അതിനാണു വാടകപ്രതികൾ. വാടകപ്രതികൾ പാർട്ടിയുടെ ബന്ധുക്കളും വിശ്വസ്തരും ആയിരിക്കും. അവർ ജയിലിൽ പോയാൽ കുടുംബത്തെ പാർട്ടി നോക്കിക്കോളും.

അങ്ങനെ വാടകക്കൊലയാളികളും വാടകപ്രതികളും റെഡി. ഇതിനൊക്കെ ലോക്കൽ, ഏരിയ, ജില്ല, സ്റ്റേറ്റ് തലത്തിൽ പാർട്ടിസെറ്റപ്പ് ഉണ്ട്. എതിരാളികളെ കൊല്ലലും രാഷ്ട്രീയപ്രവർത്തനമാണു. അത്കൊണ്ട് വിപലവപാർട്ടിക്ക് ഈ സെറ്റപ്പ് കൂടിയേ തീരൂ. നിശ്ചയിച്ചത് പോലെ ഓപ്പറേഷൻ വിജയകരമായി നിർവ്വഹിച്ചു. പക്ഷെ കൊന്നുപോയത് രാഗേഷിനെയല്ല, നവാസിനെ. ചെറിയൊരു നോട്ടപ്പിശക്. തെളിവുകൾ ഒന്നും അവശേഷിപ്പിച്ചിട്ടില്ലായിരുന്നു. നവാസിന്റെ കൊലപാതകം ആളറിഞ്ഞു. സി.പി.എം. തന്നെ ഹർത്താലിനും ആഹ്വാനം ചെയ്തു. പിരിവിനും ഏർപ്പാട് ചെയ്തു.

പോലീസ് വന്നുനോക്കുമ്പോൾ ഒരു തെളിവും ഇല്ല. നവാസിനെ ആരും കൊല്ലുകയും ഇല്ല. പിന്നെ എങ്ങനെ? ഒടുവിൽ പോലീസ് ആ പ്രദേശത്തുള്ളവരുടെ ഫോൺ കോളുകൾ അരിച്ചുപെറുക്കി. അങ്ങനെയാണു സി.പി.എം. ലോക്കൽ കമ്മറ്റിയിലേക്ക് സംശയം നീളുന്നത്. പാർട്ടി ഓഫീസ് റെയിഡ് ചെയ്തു. നേരിയ രക്തക്കറ അവിടെ കണ്ടു. ലോക്കൽ സെക്രട്ടരിയെയും മറ്റും അറസ്റ്റ് ചെയ്തു. അവർ മണിമണിയായി എല്ലാം പോലീസിനോട് സമ്മതിക്കുകയും ആയുധം കാണിച്ചുകൊടുക്കുകയും ചെയ്തു. അങ്ങനെ ആസൂത്രകരായ ലോക്കൽ സെക്രട്ടരിയും മൂന്ന് പാർട്ടി പ്രവർത്തകരും കൊട്ടേഷൻ ടീമിലെ നാലു പേരും അറസ്റ്റിലായി. എന്ത്കൊണ്ട് ഇവർ അറസ്റ്റിലായി? അപ്പോൾ വാടകപ്രതികൾ എവിടെ പോയി? അതാണു തമാശ. രാഗേഷിനെ കൊന്നാൽ പ്രതികളാകാനാണു അവർ തയ്യാറായി നിന്നിരുന്നത്. കൊന്നത് ആളുമാറി നവാസിനെ ആയപ്പോൾ വാടകപ്രതികൾ പിന്മാറി. അങ്ങനെയാണു പോലീസിനു യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാനായത്.

ഈ സി.പി.എം. എന്ന പാർട്ടി എന്ത് തന്നെയായാലും കേരളം പോലൊരു പരിഷ്ക്കൃതദേശത്ത് നല്ലനിൽക്കാൻ പാടില്ലാത്തതാണു. ഒരുപാട് ആളുകൾ ആ പാർട്ടിയുടെ പിന്നിൽ ഉണ്ട് എന്നത് ആ പാർട്ടിയുടെ നിലനില്പിനു സാധൂകരണം ആകുന്നില്ല. സി.പി.എം. ഇവിടെ സോഷ്യലിസവും അത് വഴി സ്വർഗ്ഗരാജ്യവും കൊണ്ടുവരും എന്ന് കരുതിയാവും പാവങ്ങൾ പലരും ആ പാർട്ടിയുടെ ഒപ്പം നിൽക്കുന്നത്. ചോദിച്ചാൽ കോൺഗ്രസ്സ് കൊല്ലുന്നില്ലേ , ബി.ജെ.പി.ക്കാരൻ കൊല്ലുന്നില്ലേ എന്നൊക്കെയാണു പാവപ്പെട്ട സി.പി.എം.വിശ്വാസികൾ ചോദിക്കുന്നത്. പക്ഷെ കൊല്ലാനും കൊന്നിട്ട് പ്രതികളെയും കൊട്ടേഷൻ ടീമിനെയും സംരക്ഷിക്കാനും വിപുലമായ ഫണ്ട് പിരിവ് നടത്താനും ഒക്കെ ശാസ്ത്രീയമായി ഏർപ്പാട് ചെയ്യാൻ സർവ്വസന്നാഹമുള്ള സെറ്റപ്പ് ഇന്ത്യയിൽ തന്നെ സി.പി.എം. എന്ന പാർട്ടിക്ക് മാത്രമേയുള്ളൂ. അത്കൊണ്ടാണു പറയുന്നത്, സി.പി.എമ്മിനു ഈ സെറ്റപ്പൊന്നും പിരിച്ചുവിടാൻ കഴിയില്ല. അത് മാർക്സിസവും ചുകന്ന കൊടിയും ഉപേക്ഷിക്കുന്നതിനേക്കാളും പ്രയാസമാണു. ചിന്തിക്കുന്നവർ , നല്ലവർ, മനുഷ്യസ്നേഹികൾ, സമാധാനകാംക്ഷികൾ സി.പി.എമ്മിനെ തള്ളിപ്പറയാൻ തയ്യാറാകണം. ജനിച്ചാൽ ഒരിക്കൽ മരിക്കണം. അത് പക്ഷെ സി.പി.എമ്മിന്റെ കൊട്ടേഷൻ ടീമിനാൽ നവാസിനെ പോലെയാകാൻ പാടില്ല എന്ന് ഓരോ മലയാളിയും പ്രതിജ്ഞ എടുക്കാൻ ഇനിയും അമാന്തിച്ചുകൂട.

വാർത്ത ഇവിടെ വായിക്കാം.

തെറ്റ് തിരുത്തല്‍

കമന്റിലൂടെയും മെയിലിലൂടെയും ചിലര്‍ എന്നെക്കുറിച്ച് ആക്ഷേപം പ്രകടിപ്പിക്കുന്നുണ്ട്. നിങ്ങളോടുള്ള ബഹുമാനം കുറയുന്നു,നിങ്ങള്‍ വില സ്വയം കുറക്കുന്നു,അധ:പതിക്കുന്നു എന്നൊക്കെയാണ് ആക്ഷേപങ്ങള്‍ . ഇടത് പക്ഷ അനുഭാവികളായ സുഹൃത്തുക്കളാണ് ഇങ്ങനെ ആക്ഷേപിക്കുന്നത്. നിങ്ങളുടെ ബഹുമാനം എനിക്ക് ആവശ്യമില്ല എന്നൊന്നും ഞാന്‍ പറയില്ല. ആരുടെ ബഹുമാനവും സ്നേഹവും എനിക്ക് വിലപ്പെട്ടതാണ്. എന്നാല്‍ ബഹുമാനം നിലനിര്‍ത്താന്‍ വേണ്ടി ശ്രദ്ധയില്‍ പെടുന്ന ചില കാര്യങ്ങള്‍ പറയാതിരിക്കാനും കഴിയില്ല. ആക്ഷേപം ഉന്നയിച്ചവരുടെ കൂട്ടത്തില്‍ ഖത്തറില്‍ നിന്നും സുഹൃത്ത് കെ.വി.മനോഹറിന്റെ വാക്കുകള്‍ എന്നെ സ്പര്‍ശിക്കുകയുണ്ടായി. താങ്കളുടെ പതനം കണ്ട് സഹതപിക്കുന്നു എന്നാണ് മനോഹറിന്റെ കമന്റിലെ ഒരു വാചകം. എനിക്കത്ഭുതം തോന്നുന്നത്, അവരുടെ പാര്‍ട്ടിയിലെ നേതാക്കളുടെ തെറ്റ് അല്പം ചൂണ്ടിക്കാട്ടുമ്പോഴേക്കും എന്നോട് ബഹുമാനം കുറയുമ്പോള്‍ നേതാക്കള്‍ ചെയ്യുന്ന തെറ്റുകളുടെ ഗൌരവം വര്‍ദ്ധിക്കുന്തോറും അവരോട് ആരാധന കൂടുന്നല്ലോ എന്നാണ്.

ഈ ആരാധന കമ്മ്യൂണിസത്തിന്റെയോ,സോഷ്യലിസത്തിന്റെയോ, മാര്‍ക്സിസത്തിന്റെയോ പേരില്‍ ഒന്നുമല്ല. ആശയങ്ങളോടാണ് ആഭിമുഖ്യമെങ്കില്‍ ഇക്കൂട്ടര്‍ക്ക് മാവോയിസ്റ്റുകളോടും എന്തെങ്കിലും അനുഭാവം ഉണ്ടാകേണ്ടതാണ്. കമ്മ്യൂണിസത്തിന്റെ ആഗോളകുത്തക സി.പി.എമ്മിന് പതിച്ചുകിട്ടിയിട്ടില്ലല്ലൊ. എന്റെ സംഘടന എന്ന തികച്ചും വൈയക്തികമായ ആത്മബോധത്തില്‍ നിന്നോ സ്വാര്‍ത്ഥചിന്തയില്‍ നിന്നോ ആണ് ഈ ബഹുമാനക്കുറവും അസഹിഷ്ണുതയും ഉണ്ടാവുന്നത്, എന്ത് നെറികേട് കാട്ടിയും പാര്‍ട്ടി വളര്‍ത്താന്‍ ശ്രമിക്കുന്ന നേതാക്കളോട് വീരാരാധന ഉണ്ടാകുന്നത്. പാര്‍ട്ടിയും നേതാക്കളും നിരന്തരം തെറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുന്നു എന്നതിന് തെളിവല്ലേ 1996ന് ശേഷം വീണ്ടും ഇപ്പോള്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച തെറ്റ് തിരുത്തല്‍ രേഖ. ജനങ്ങളില്‍ നിന്ന് പാര്‍ട്ടി അകന്നു പോകുന്നു എന്ന തിരിച്ചറിവല്ലേ ഇപ്പോള്‍ വീണ്ടും ഇങ്ങനെയൊരു രേഖ അംഗീകരിക്കാന്‍ കാരണം?

എന്നാല്‍ ഈ രേഖയ്ക്കും 1996ലെ പോലെ വെറും കടലാസിന്റെ വിലയേ ഉണ്ടാകൂ. ഒരു ചുക്കും നടക്കാന്‍ പോകുന്നില്ല. ഏറിയാല്‍ ജനറല്‍ സിക്രട്ടരി മുതല്‍ ബ്രാഞ്ച് സെക്രട്ടരി വരെയുള്ളവരുടെ കാലാവധി മൂന്ന് തവണയാക്കും പിന്നെ പതിനഞ്ച് കൊല്ലം കഴിഞ്ഞാല്‍ വീണ്ടുമൊരു രേഖയുണ്ടാക്കും. കമ്മ്യൂണിസ്റ്റ് മൂല്യങ്ങളിലേക്ക് പരിപ്പ് വട ജയരാജന്മാര്‍ക്ക് മടങ്ങിപ്പോകാന്‍ കഴിയില്ല. ഈ രേഖ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് ബാധകമല്ല എന്നും കേന്ദ്രക്കമ്മറ്റി അംഗങ്ങള്‍ മുതലാണ് ബാധകമാവുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അപ്പോള്‍ പിണറായിക്ക് പേടിക്കേണ്ട, ഒന്‍പത് വര്‍ഷം സ്ഥാനത്തിരുന്നത് കൊണ്ട് സെക്രട്ടരി പദവി മറ്റൊരു ബിനാമിയെ ഏല്‍പ്പിച്ച് പി.ബി.യില്‍ തുടര്‍ന്ന് കൊണ്ട് കേരളത്തിലെ പാര്‍ട്ടി ബിസിനസ്സുകള്‍ മാനേജ് ചെയ്യാം. വി.എസ്സിന് ഈ ടേം പൂര്‍ത്തിയാക്കി ഇപ്പോഴത്തെ കരുണാകരനെ പോലെ മൂലയ്ക്കിരിക്കുകയും ചെയ്യാം. ഒരു മുഖം മിനുക്കല്‍ നടപടിക്കപ്പുറം ഈ തെറ്റ് തിരുത്തലിന് ഒരു പ്രസക്തിയും ഞാന്‍ കാണുന്നില്ല.

പണ്ടൊക്കെ പാവപ്പെട്ടവരും, പണിയെടുക്കുന്നവരും ഒക്കെയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തങ്ങളുടെ പ്രസ്ഥാനം എന്ന് കരുതി നെഞ്ചിലേറ്റി കൊണ്ടുനടന്നിരുന്നത്. ഇന്ന് വന്‍ ബിസിനസ്സുകാരുടെയും, ഗസറ്റഡ് ഓഫീസര്‍മാരുടെയും, പോലീസ് മേധാവികളുടെയും, പണക്കാരുടെയും ഒക്കെ പാര്‍ട്ടിയാണ് സി.പി.എം. ഇന്നും പാവപ്പെട്ടവരും പണിയെടുക്കുന്നവരും നാട്ടിലുണ്ട്. ഒരു കാലത്ത് വര്‍ഗ്ഗശത്രുക്കള്‍ എന്ന് കരുതപ്പെട്ടിരുന്നവരുടെ സ്വന്തം പാര്‍ട്ടിയാണ് ഇന്ന് സി.പി.എം എന്ന് വേദനയോടെ അവര്‍ തിരിച്ചറിയുന്നു. കേരളത്തില്‍ ഇടത്തരക്കാര്‍ ഭൂരിപക്ഷമായത് കൊണ്ട് മാത്രമാണ് സി.പി.എം. ഒരു പോറലുമില്ലാതെ ഇപ്പോഴും നിലനില്‍ക്കുന്നത്. മനസ്സില്‍ അമര്‍ഷം പുകയുമ്പോഴും ഒരു ശീലം നിമിത്തം അവര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്യുന്നു,ചങ്ങലകളില്‍ കണ്ണി ചേരുന്നു. അത് പാര്‍ട്ടി നേതാക്കളെ തെറ്റ് തിരുത്തലിന് നിര്‍ബ്ബന്ധമാക്കാത്ത സാഹചര്യം നിലനിര്‍ത്തുകയും ജീര്‍ണ്ണത വളര്‍ത്തുകയും ചെയ്യുന്നു.

ജീര്‍ണ്ണതയുടെ ഒരു സാമ്പിള്‍ കേട്ടിട്ട് ഞാന്‍ ഞെട്ടിപ്പോയി. പാര്‍ട്ടി അനുഭാവികള്‍ തന്നെയാണ് പറഞ്ഞത്. സാക്ഷാല്‍ പിണറായിയുടെ സ്വന്തം നാട്ടില്‍ പല സ്ഥാനമാനങ്ങളും വഹിക്കുന്ന ഭാരവാഹി, പ്രാദേശിക നേതാവ് വൈകുന്നേരം ഓലയമ്പലം ബസാറിലൂടെ കൈയില്‍ പോളിത്തീന്‍ സഞ്ചിയുമായി നടന്ന് പച്ചക്കറി കടകളിലും മറ്റും കയറി തനിക്കാവശ്യമുള്ളത് എടുത്ത് കൊണ്ടു പോകുന്നു. പണം കൊടുക്കാതെ പരസ്യമായി തന്നെ. ചില പോലീസുകാര്‍ ഇങ്ങനെ എടുത്തുകൊണ്ടു പോകുന്നത് പതിവാണ്. പക്ഷെ ഒരു ലോക്കല്‍ നേതാവ്? എന്നോട് തെളിവൊന്നും ചോദിക്കരുത്. ഞാന്‍ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല. ഓലയമ്പലം ബസാറില്‍ ആരോട് സ്വകാര്യം ചോദിച്ചാലും പറഞ്ഞു തരും. പ്രാദേശീക നേതാക്കള്‍ക്ക് ഇന്ന് അവിഹിതമായി പണം സമ്പാദിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. പാര്‍ട്ടിക്ക് വേതനം പറ്റുന്ന മുഴുവന്‍ സമയ ഭാരവാഹികളുണ്ട്. എന്തിനാണ് ഇപ്പോഴും ഈ ഏര്‍പ്പാട്. ആ വേതനം മാത്രമാണോ അവരുടെ ഇന്നത്തെ വരുമാനം. വേതനം പറ്റുന്നവര്‍ മറ്റുള്ളവരോട് ആജ്ഞാപിച്ച് പാര്‍ട്ടിയുടെ പണികള്‍ ചെയ്യിക്കുകയാണ് ചെയ്യുന്നത്.

ഞായറാഴ്ച അവധി വേതനം ലഭിക്കാത്ത ഫാക്ടറി തൊഴിലാളികളെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? പിണറായിയുടെ സ്വന്തം ആള്‍ ചെയര്‍മാനായ റബ്‌കോയിലെ തൊഴിലാളികള്‍ക്ക് ഞായറാഴ്ച വേതനം ഒരു സ്വപ്നം പോലും അല്ല. കാരണം അവിടെ സി.ഐ.ടി.യു. എന്ന ഒറ്റ യൂനിയന്‍ മാത്രമേയുള്ളൂ. ചൈനയില്‍ അടിമപ്പണിയാണ് തൊഴിലാളികള്‍ ചെയ്യുന്നത് എന്ന് മനസ്സിലാക്കാന്‍ റബ്‌കോയിലെ ഒരു തൊഴിലാളിയെ സ്വകാര്യം കണ്ട് ചോദിച്ചാല്‍ മതി. ആരും ഒന്നും തുറന്ന് പറയില്ല. ജനാധിപത്യം ഉണ്ടായിട്ടും ഇതാണ് സ്ഥിതിയെങ്കില്‍ ഇവിടെ വിപ്ലവം നടന്ന് കമ്മ്യൂണിസ്റ്റ് ഭരണം വന്നിരുന്നെങ്കിലോ?

എന്നോട് ഒരു സുഹൃത്ത് പറഞ്ഞു, ഇന്ത്യയില്‍ ജനാധിപത്യം ഏറ്റവും സമര്‍ത്ഥമായി ചൂഷണം ചെയ്യുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. ഏത് പദ്ധതിയും സി.പി.എം. കാര്‍ക്ക് പണം സമ്പാദിക്കാനുള്ള ഒരു സാധ്യതയായി തുറന്നു വരും. ഞാന്‍ നേരില്‍ കണ്ടതല്ല, നാട്ടില്‍ ചെന്നപ്പോള്‍ പറഞ്ഞുകേട്ടതാണ്; എന്റെ വീട്ടിനടുത്തുള്ള റോഡരികില്‍ പഴശ്ശികനാലിന്റെ പുറമ്പോക്ക് സ്ഥലത്ത് ഒരു ദിവസം രണ്ട് പേര്‍ വന്ന് മണ്ണ് നിരപ്പാക്കി കുഴികള്‍ കുഴിച്ച് എന്തോ ചെടികള്‍ നട്ടു. വൈകുന്നേരം ആ സ്ഥലത്ത് നാട്ടിയ ബോര്‍ഡ് കണ്ടു ആളുകള്‍ മൂക്കത്ത് വിരല്‍ വെച്ചുപോയത്രെ. സാമൂഹ്യവനവല്‍ക്കരണം, ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി, സംഖ്യ: 17500.00. ഇതായിരുന്നു ബോര്‍ഡിലെ അറിയിപ്പ്. ഏതായാലും ബോര്‍ഡ് രാവിലേയ്ക്ക് അപ്രത്യക്ഷമായിരുന്നു പോലും. പണം ഉണ്ടാക്കാന്‍ ദുരയും കൌശലവും ഉള്ളവര്‍ക്ക് കറവപ്പശു ആണ് ഇന്ന് പാര്‍ട്ടി. മറ്റ് പാര്‍ട്ടികള്‍ വ്യത്യസ്തമാണെന്നല്ല പറയുന്നത്. തങ്ങള്‍ ഇടത് പക്ഷമാണെന്നും, ഇടത് പക്ഷമെന്നാല്‍ എന്തോ പരിപാവനമായ ഒന്നാണെന്നും അവകാശപ്പെടുമ്പോള്‍ മറ്റ് പാര്‍ട്ടികളേക്കാളും ചിലകാര്യങ്ങളില്‍ നിങ്ങള്‍ തീരെ മോശമാണെന്നും ഒരു മേന്മയും നിങ്ങള്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടേണ്ടി വരുന്നു.

അത് കൊണ്ട് എന്നോട് ബഹുമാനം കുറയ്ക്കുകയല്ല എന്റെ ഇടത് സുഹൃത്തുക്കള്‍ ചെയ്യേണ്ടത്, ഇപ്പോള്‍ പാര്‍ട്ടി അംഗീകരിച്ച തെറ്റ് തിരുത്തല്‍ രേഖ അതിന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ട് ശുദ്ധീകരണപ്രക്രിയ ആത്മാര്‍ത്ഥമായി നടപ്പാക്കുവാന്‍ ശക്തിയായി ആവശ്യപ്പെടുകയാണ് വേണ്ടത്.

വി.എസ്സിന് ഇനി പ്രസക്തിയില്ല !

ശരിയായ കാര്യങ്ങള്‍ നടപ്പാക്കാനുള്ളതല്ല, അത് സ്വപ്നജീവികളെ മോഹിപ്പിക്കാനുള്ളത് മാത്രമാണ് എന്ന് ഞാന്‍ മുന്‍പ് തന്നെ മനസ്സിലാക്കിയിട്ടുണ്ട്. അത്കൊണ്ടാണ് കമ്മ്യൂണിസം ഒരിക്കലും ലോകത്ത് നടപ്പില്‍ വരില്ല എന്ന് ഞാന്‍ തറപ്പിച്ച് പറയാന്‍ കാരണം. കമ്മ്യൂണിസ്റ്റ് കാര്‍ ആരെങ്കിലും ഇപ്പോഴും സോഷ്യലിസവും കമ്മ്യൂണിസവും നടപ്പില്‍ വരുമെന്നു കരുതുന്നുണ്ടെങ്കില്‍ അത് സ്വപ്നങ്ങള്‍ നിരോധിക്കാന്‍ കഴിയാത്തത് കൊണ്ട് മാത്രമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന് പറയുന്നത് ഇന്ത്യയിലെ മറ്റനേകം പാര്‍ട്ടികളെ പോലെ ഒരു പാര്‍ട്ടി മാത്രമാണ്. പാര്‍ട്ടികള്‍ നിലനില്‍ക്കുന്നതിന് അനുകൂലമായ ഒരു സാമൂഹ്യമനസ്സ് നിലവിലുണ്ട്. ഞാന്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടേ പറ്റൂ എന്ന ബോധമാണ് അത്. ആളുകള്‍ക്ക് എന്തിനെയെങ്കിലും ഇഷ്ടപെടണമെങ്കില്‍ മറ്റെന്തിനെയെങ്കിലും വെറുത്തേ പറ്റൂ. ഇഷ്ടവും വെറുപ്പും, ഒന്ന് നിലനില്‍ക്കണമെങ്കില്‍ അതിന് വിരുദ്ധമായ മറ്റൊന്ന് ഉണ്ടാവണം. ആരെയെങ്കിലും എന്തിനെയെങ്കിലും മനുഷ്യര്‍ക്ക് ഇഷ്ടപ്പെട്ടേ പറ്റൂ. അത് കഴിയണമെങ്കില്‍ എന്തിനെയെങ്കിലും വെറുക്കുകയും വേണം. ഈ വെറുക്കാനുള്ള വാസനയാണ് ആളുകളെ ഒരു പാര്‍ട്ടിയില്‍ പിടിച്ചു നിര്‍ത്തുന്ന ഘടകം. വെറുപ്പിനെ ആര് ഏറ്റവും അധികം ഉത്തേജിപ്പിക്കുന്നുവോ അയാള്‍ അണികള്‍ക്ക് പ്രിയങ്കരനായ നേതാവാകും. അങ്ങനെയാണ് രാഷ്ട്രീയത്തില്‍ നേതാക്കള്‍ ഉണ്ടാകുന്നത്. നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ അവരുടെ വാക്കുകളും ശരീരഭാഷയും ഏറ്റവും ഉച്ചസ്ഥായിയില്‍ വെറുപ്പ് പ്രക്ഷേപിക്കുമ്പോഴാണ് അണികള്‍ ആവേശഭരിതരായി കൈയ്യടിക്കുക.

അച്യുതാനന്ദന്‍ ചില മൂല്യങ്ങള്‍ക്കും ശരികള്‍ക്കും വേണ്ടി നിലകൊണ്ട നേതാവാണെന്ന് അദ്ദേഹത്തിന്റെ എതിരാളികള്‍ പോലും സമ്മതിക്കും. എന്നാല്‍ വെറുപ്പ് പ്രസരിപ്പിച്ച് കൊണ്ട് തന്നെയാണ് അദ്ദേഹവും അണികള്‍ക്ക് ആരാധ്യനായിരുന്നത്. അത്കൊണ്ടാണ് അദ്ദേഹത്തിന്റെ വയല്‍ നിരത്തല്‍ വിരുദ്ധസമരം വെട്ടിനിരത്തല്‍ സമരാഭാസമായി എല്ലാവരുടെയും വെറുപ്പ് പിടിച്ചുപറ്റിയത്. അക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത അണികളോ കാര്‍ഷികകേരളമോ തിരിച്ചറിഞ്ഞില്ല. ഒരു പ്രദേശത്ത് ജീവിയ്ക്കുന്നവര്‍ക്ക് , അവര്‍ ആഹരിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉല്പാദിപ്പിക്കാനുള്ള മണ്ണ് വേണ്ടേ? അരിയാണ് കേരളീയന്റെ പ്രധാന ആഹാരം. അപ്പോള്‍ ഒരു നിശ്ചിത വിസ്തൃതിയില്‍ വയലുകള്‍ കേരളത്തില്‍ സംരക്ഷിക്കപ്പെടേണ്ടേ? വി.എസ്സിന്റെ നിലപാടുകള്‍ അത് വയല്‍ സംരക്ഷണത്തിന്റെ കാര്യത്തിലായാലും,സ്ത്രീപീഢനങ്ങളുടെയും, അഴിമതിയുടെയും, ഭൂമാഫിയയുടെയും ഒക്കെ കാര്യങ്ങളിലായാലും ശരിയുടെ പക്ഷത്തായിരുന്നു. അത്കൊണ്ടാണ് അവയൊന്നും ഫലവത്താകാതെ പോയത്.

വി.എസ്സിന്റെ മുന്‍പില്‍ എല്ലാ വഴികളും എന്നെന്നേക്കുമായി അടഞ്ഞു എന്നതാണ് കേരള രാഷ്ട്രീയത്തിലെ ഒടുവിലത്തെ സ്ഥിതിവിശേഷം. അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരും എന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ നിസ്സഹായത ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ഒരു പ്രായോഗികരാഷ്ട്രീയക്കാരന്‍ കൂടിയായ അദ്ദേഹം ഒരു എം.വി.ആറോ, ഗൌരിയമ്മയോ ആകാന്‍ തയ്യാറല്ല. കേരളരാഷ്ട്രീയത്തില്‍ അതിനപ്പുറമൊന്നും ആകാന്‍ കഴിയില്ല എന്നും അദ്ദേഹത്തിന് ബോധ്യമുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് പിണറായിയെ എക്കാരണം കൊണ്ടും ഒഴിവാക്കാന്‍ കഴിയില്ല. കൈരളി ചാനല്‍ തൊട്ട് ഇന്ന് കാണുന്ന ആസ്ഥി മുഴുവനും പാര്‍ട്ടിക്ക് സമ്പാദിക്കാനായത് പിണറായിയുടെ സംഘാടകപാടവം കൊണ്ടാണ്. ആ ശൈലിയെ എതിര്‍ക്കുന്നവര്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ ഒരു പിടി സ്വപ്നജീവികളും പിന്നെ രാഷ്ട്രീയമായി സി.പി.എം. വിരോധം ഉള്ളവരും മാത്രമാണ്. അങ്ങനെ വി.എസ്സ്. പ്രതിഭാസം കേരളരാഷ്ട്രീയത്തില്‍ അപ്രസക്തമാവുകയോ കാലഹരണപ്പെടുകയോ ചെയ്യുകയാണ്. സ്വപ്നജീവികള്‍ക്ക് ലാല്‍ സലാം!

വി.എസ്സ്. പാര്‍ട്ടിയില്‍ നിന്നും പുറത്തേക്ക് ?

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നായനാര്‍ ഗ്രൂപ്പും അച്യുതാനന്ദന്‍ ഗ്രൂപ്പും ഉണ്ടായിരുന്ന കാലത്ത് പിണറായി അച്യുതാനന്ദന്റെ ആളായാണ് അറിയപ്പെട്ടിരുന്നത്. അത് കണ്ണൂര്‍ക്കാര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമുള്ള സംഗതിയായിരുന്നു. എന്നാലും സംസ്ഥാന സെക്രട്ടരിയായിരുന്ന ചടയന്‍ ഗോവിന്ദന്‍ മരണപ്പെട്ടപ്പോള്‍ അന്ന് വൈദ്യുതമന്ത്രിയായിരുന്ന പിണറായി വിജയനെ പാര്‍ട്ടി സെക്രട്ടരി ആക്കിയത് അച്യുതാനന്ദന്റെ താല്പര്യപ്രകാരമായിരുന്നു എന്നത് രഹസ്യമല്ല. വൈദ്യതവകുപ്പില്‍ കഴിവും പിടിപ്പും തെളിയിച്ച മന്ത്രിയായ പിണറായിയെ തന്നെ സെക്രട്ടരി സ്ഥാനത്ത് അവരോധിക്കണോ എന്ന് ചോദിച്ചപ്പോള്‍ വേണം എന്ന് വി.എസ്സ്. നിര്‍ബന്ധം പിടിച്ചതായി അന്ന് പത്രവാര്‍ത്തകളും ഉണ്ടായിരുന്നു. ഒരു പക്ഷെ തന്റെ ഒരേയൊരു മന:സക്ഷി സൂക്ഷിപ്പുകാരനായി വി.എസ്സ്. പിണറായിയെ കണ്ടിരിക്കണം.

2000-മാണ്ടോട് കൂടി കേരളത്തെ വൈദ്യുതി മിച്ചമുള്ള സംസ്ഥാനമാക്കിയിരിക്കും എന്ന് ദൃഢപ്രതിജ്ഞ എടുത്തിരുന്ന പിണറായിയെ ആ ദൌത്യം നിറവേറ്റാന്‍ വി.എസ്സ്.അനുവദിച്ചില്ല. പിണറായി കേരളത്തെ വൈദ്യുതി മിച്ചസംസ്ഥാനമാക്കാന്‍ തീവ്രശ്രമം നടത്തിയതിന്റെ ബാക്കിപത്രമാണ് ലാവലിന്‍ കേസ്. അദ്ദേഹത്തിന് ആരോഗ്യകാര്യങ്ങളിലും അതീവതാല്പര്യം ഉണ്ടായിരുന്നതായി വേണം അനുമാനിക്കാന്‍. അത് കൊണ്ടായിരിക്കുമല്ലൊ വൈദ്യുതവകുപ്പിന്റെ കീഴില്‍ തന്നെ വേണം മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ആരംഭിക്കാന്‍ എന്ന് അദ്ദേഹം ശാഠ്യം പിടിച്ചത്. കണ്ണൂര്‍ ജില്ലയില്‍ എന്തും പിണറായിയുടെ കൈപ്പിടിയില്‍ ഒതുങ്ങുന്നതായിരിക്കണം എന്ന് ഒരലിഖിതനിയമം ഉണ്ടെന്ന് തല്പരകഷികള്‍ കുശുകുശുക്കാറുണ്ട്. ഉറക്കെ പറഞ്ഞൂടല്ലൊ.

സംസ്ഥാനസെക്രട്ടരി ആയതോടെ പിണറായി സ്വാഭാവികമായി പി.ബി.അംഗവുമായി. അവിടെയാണ് വി.എസ്സിന് അടി തെറ്റിയത്. പി.ബി.അംഗമായ പിണറായി വി.എസ്സിനോളം വളര്‍ന്നു എന്ന് മാത്രമല്ല സംഘടന കൈയിലെടുക്കാനുള്ള മിടുക്ക് കൊണ്ട് വി.എസ്സിനേക്കാളും ശക്തനുമായി. പിണറായിയുടെ മോഹങ്ങളുടെ അതിര് വി.എസ്സിനെക്കാളും വിശാലമായിരുന്നു. അങ്ങനെയാണ് പത്രഭാഷയില്‍ പാര്‍ട്ടിയില്‍ വി.എസ്സ്-പിണറായി ഗ്രൂപ്പ് ഉടലെടുക്കുന്നത്. പിന്നിടങ്ങോട്ട് പിണറായി എന്ത് പരിപാടി മുന്നോട്ട് വെച്ചാലും വി.എസ്സ്. എതിര്‍ക്കും. വി.എസ്സിന് തത്വങ്ങളുടെയും ആദര്‍ശങ്ങളുടെയും പിന്‍‌ബലമുണ്ടായിരുന്നു. എന്നാല്‍ പ്രായോഗികരാഷ്ട്രീയത്തില്‍ പിണറായിയുടെ വിരുത് അണികള്‍ക്കിടയില്‍ ആവേശം സൃഷ്ടിക്കാന്‍ പര്യാപ്തമായിരുന്നു. ഇരുവരും അന്യോന്യം ഒളിയമ്പുകള്‍ എയ്തുകൊണ്ടേയിരുന്നു.

കേരളത്തെ മറ്റൊരു ബംഗാളാക്കി ഭരണം സ്ഥിരമായി കൈയിലൊതുക്കാന്‍ പിണറായി പദ്ധതിയിട്ടു. ലീഗിനെ കൂടെ കൂട്ടിയാല്‍ അത് നിഷ്പ്രയാസം സാധ്യമാവുമായിരുന്നു എന്ന് കണ്ണൂര്‍ പാര്‍ലമെന്റ് സീറ്റ് അബ്ദുള്ളക്കുട്ടിയെന്ന മുസ്ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് കൊണ്ട് മാത്രം പിടിച്ചെടുത്തതിലൂടെ എല്ലാവര്‍ക്കും ബോധ്യമായതാണ്. എന്നാല്‍ വി.എസ്സ്. വിട്ടില്ല. വര്‍ഗ്ഗീ‍യപാര്‍ട്ടികളുമായി ബന്ധം പാടില്ല എന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിലെ നയം ചൂണ്ടിക്കാട്ടിയാണ് വി.എസ്സ്. പിണറായിയുടെ മോഹത്തിന് തടയിട്ടത്. അത്രയും കാലം ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിച്ചത് വെറുതെയായി. ലീഗിനെക്കാളും വര്‍ഗ്ഗീയതയുള്ള പല സംഘടനകളും ഇന്ന് സി.പി.എമ്മിനോടൊപ്പമാണ് എന്നത് വേറെ കാര്യം. ഏറ്റവും അവസാനത്തെ അവസരമായിരുന്നു കരുണാകരന്റെ പാര്‍ട്ടിയായിരുന്ന ഡമൊക്രാറ്റിക്ക് ഇന്ദിരാ കോണ്‍ഗ്രസ്സിന്റെ (DIC) ഇടത് മുന്നണിയിലേക്കുള്ള പ്രവേശം. അന്ന് കരുണാകരനെ ഇടത് മുന്നണിയിലെടുത്തിരുന്നുവെങ്കില്‍ കേരളമങ്ങോളമിങ്ങോളം ധാരാളം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും അനുയായികളും ഡി.ഐ.സി.യില്‍ ചേരുകയും അങ്ങനെ കേരളം എന്നേന്നേക്കുമായി സി.പി.എമ്മിന് കിട്ടുകയും ചെയ്യുമായിരുന്നു. അതിനും തുരങ്കം വെച്ചത് വി.എസ്സ്. തന്നെ. കരുണാകരന്‍ ഇല്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നായിരുന്നു വി.എസ്സിന്റെ ന്യായം. മുന്നണിയില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടേക്കും എന്ന അപകടം മണത്തറിഞ്ഞ സി.പി.ഐ. കരുണാകരന്റെ മുന്നണി പ്രവേശത്തെ നഖശിഖാന്തം എതിര്‍ത്തതും വി.എസ്സിന് ബലമായി. നോക്കണേ ഓരോരുത്തരുടെ താല്പര്യങ്ങള്‍ പോകുന്ന പോക്ക്.

ഇന്നിപ്പോള്‍ വി.എസ്സ്. പാര്‍ട്ടിയില്‍ തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ്. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ബൂര്‍ഷ്വാ വ്യവസ്ഥിതിയില്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത വാക്കുകളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. “താന്‍ ഭരണഘടനാപരമായി പ്രവര്‍ത്തിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട വ്യക്തിയായതിനാല്‍ ഭരണഘടനക്കകത്ത് നിന്ന് പ്രവര്‍ത്തിക്കും” എന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്. സാക്ഷാല്‍ സോമനാഥ ചാറ്റര്‍ജി പോലും ഇത്ര കടുപ്പത്തില്‍ പറഞ്ഞിട്ടില്ല. ഈ ഭരണഘടന കമ്മ്യൂണിസ്റ്റ്കാര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തതും വേറെ ഗതിയില്ലാത്തത് കൊണ്ട് അത് അനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതാണെന്നും കോടിയേരി അദ്ദേഹത്തെ പഠിപ്പിക്കേണ്ടതുണ്ടോ ? സംഗതി അദ്ദേഹം ചുരുക്കം വാക്കുകളില്‍ അസന്നിഗ്ദമായി പറഞ്ഞിരിക്കുന്നു. താന്‍ പാര്‍ട്ടിക്ക് പുറത്തേക്ക് നടക്കുകയാണെന്ന്. എന്നാല്‍ പുറത്തേക്ക് പോകുന്ന തന്റെ പിന്നാലെ പാര്‍ട്ടിയും വരുമെന്ന ആത്മധൈര്യം അദ്ദേഹത്തിന്റെ വാക്കുകളില്‍ മുഴങ്ങുന്നുമുണ്ട്. ഞാന്‍ വെറുമൊരു രാഘവനോ ഗൌരിയമ്മയോ അല്ലെന്ന് അദ്ദേഹം പറയാതെ പറയുന്നു.

പാര്‍ട്ടി പിണറായിയുടെ പിന്നില്‍ പാറ പോലെ ഉറച്ചു നില്‍ക്കുന്നു. അതിന് കാരണവുമുണ്ട്. പാര്‍ട്ടിയെന്നാല്‍ ഇന്ന് വെറുമൊരു പാര്‍ട്ടിയല്ല. അത് ഒരു വന്‍‌വ്യവസായ സ്ഥാപനം കൂടിയാണ്. അത് നടത്തിക്കൊണ്ട് പോകണമെങ്കില്‍ പിണറായി വേണം. വി.എസ്സിന്റെ ആദര്‍ശത്തിന് കാല്‍ക്കാശിന്റെ വിലയില്ലെന്ന് എസ്.എഫ്.ഐ.കുട്ടികള്‍ക്ക് പോലും അറിയാം. എന്നാല്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ ആദര്‍ശങ്ങളിലാണ് ഇന്നും. ഒന്നും കിട്ടുകയില്ലെങ്കിലും സ്വപ്നമെങ്കിലും കാണാലോ. അവിടെയാണ് വി.എസ്സിന്റെ വിജയം. അവിടെയാണ് വി.എസ്സ്. ആദര്‍ശകേരളത്തിന്റെ ഒരേയൊരു സമകാലികപ്രതീകമാവുന്നത്.

വി.എസ്സ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടാല്‍ അഥവാ സ്വയം പുറത്ത് പോയാല്‍ അത് സി.പി.എമ്മില്‍ അപരിഹാര്യമായ പ്രതിസന്ധി ഉണ്ടാക്കും. കാരണം സി.പി.എമ്മിന്റെ ചരിത്രത്തില്‍ ഏറ്റവും ദുര്‍ബ്ബലനായ ജനറല്‍ സെക്രട്ടരിയാണ് പ്രകാശ് കാരാട്ട്. വി.എസ്സോളം തലയെടുപ്പുള്ള മറ്റൊരു നേതാവ് ഇന്ന് സി.പി.എമ്മിലില്ല. അത് കൊണ്ടാണല്ലൊ പാര്‍ട്ടിയില്‍ ഒറ്റയാനായി ഇപ്പോഴും അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ കഴിയുന്നത്. എസ്.രാമചന്ദ്രന്‍ പിള്ളയെ മുഖ്യമന്ത്രി ആയി തെരഞ്ഞെടുത്തു എന്നും സത്യപ്രതിജ്ഞയേ ബാക്കിയുള്ളൂ എന്നൊക്കെ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ലാവലിന്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് പൊതുയോഗങ്ങളും കുടുംബയോഗങ്ങളും വിളിച്ച് ചേര്‍ത്ത് പറഞ്ഞാല്‍ അണികള്‍ മറുത്തൊന്നും പറയാതെ കേള്‍ക്കും. എന്നാല്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 20ല്‍ 20ഉം യു.ഡി.എഫ് അടിച്ചു മാറ്റുകയും ചെയ്യും.

അഴിമതിക്കേസുകള്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് വാസ്തവത്തില്‍ ഒരലങ്കാരമാണ്. അതിനപവാദമാണ് പൊതുവെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍. തീരെ ഇല്ലെന്നല്ല. ഒട്ടും അഴിമതിയില്ലാതെ ഇക്കാലത്ത് നിന്ന് പിഴയ്ക്കാന്‍ സാധ്യമല്ല എന്നതാണല്ലൊ പരിപ്പ് വടയും കട്ടന്‍ ചായയും എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് തന്നെ. സാധാരണഗതിയില്‍ ഒരു കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞാല്‍ സി.പി.എം പോലൊരു പാര്‍ട്ടിയില്‍ അയാള്‍ മാറി നില്‍ക്കുകയോ അതല്ലെങ്കില്‍ മാറ്റുകയോ ആണ് വേണ്ടത് എന്നാണ് എല്ലാവരും പ്രതീക്ഷിക്കുക. ഇവിടെ പ്രതി ചേര്‍ക്കപ്പെട്ട ആളെ സംരക്ഷിക്കാന്‍ പി.ബി.യടക്കം പാര്‍ട്ടിയുടെ സര്‍വ്വസന്നാഹങ്ങളും ഉപയോഗപ്പെടുത്തുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാനേ ഉപകരിക്കൂ എന്നത് അവര്‍ക്ക് അറിയാഞ്ഞിട്ടല്ല. അതാണ് സി.പി.എം. ഇന്ന് അകപ്പെട്ടിട്ടുള്ള അപചയത്തിന്റെ ആഴം.

സി.പി.എമ്മില്‍ ഇനി എന്ത് ?

ലാവ്‌ലിന്‍ ഇടപാടില്‍ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന് കൊച്ചുകുട്ടികള്‍ക്കു പോലും അറിയാം. രഷ്ട്രീയത്തിലെ അഴിമതികള്‍ അതെത്ര ശതകോടികളുടേതായാലും ഇപ്പോള്‍ ആളുകള്‍ കണക്കിലെടുക്കാറില്ല. ബോഫേഴ്സ് കേസ് ചില ലക്ഷങ്ങള്‍ കമ്മീഷന്‍ പറ്റി എന്നായിരുന്നു. എന്നാല്‍ ആ കേസ് വളരെ കാലം മാധ്യമങ്ങളും കോണ്‍ഗ്രസ്സിതര കക്ഷികളും ജ്വലിപ്പിച്ച് പര്‍വ്വതീകരിച്ച് ആഘോഷിച്ച് നിലനിര്‍ത്തിയതിനാല്‍ ജനങ്ങള്‍ക്ക് ഇപ്പോഴൊക്കെ അഴിമതി എന്നൊക്കെ പറയുന്നത് ഒരു തരം ചായ കുടി പോലെയേയുള്ളൂ. അതും കോടികള്‍ കോടി കടന്നാലും പ്രശ്നമില്ല. പത്ത് രൂപ പോലെയേയുള്ളൂ പത്ത് കോടി എന്നൊക്കെ പറയുമ്പോള്‍. കോടിക്കപ്പുറം ആളുകളെ പേടിപ്പിക്കുന്ന ഒരു സംഖ്യ മലയാളത്തില്‍ കണ്ടുപിടിച്ചാലേ ഇനി അഴിമതി എന്ന് കേട്ടാല്‍ ഏശുകയുള്ളു. പിണറായി അഥവാ ലാവ്‌ലിന്‍ ഇടപാടില്‍ പണം കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ തന്നെ അതൊന്നും പാര്‍ട്ടി അനുഭാവികള്‍ക്കിടയില്‍ അദ്ദേഹത്തെ അനഭിമതനാക്കുന്ന സംഗതിയല്ല. നേതാക്കന്മാര്‍ ആരും തന്നെ ജോലിയൊന്നും ഇല്ലാത്തവരാണെന്നും ഇക്കാണുന്നതെല്ലാം സമ്പാദിക്കുന്നത് പേരിന് ഭാര്യമാര്‍ക്ക് ജോലിയൊന്ന് ഉള്ളത് കൊണ്ട് മാത്രമല്ലെന്നും ആര്‍ക്കാണ് അറിയാത്തത്? സി.പി.എമ്മില്‍ ഒരു നേതാവ് പുറത്താക്കപ്പെടുമ്പോള്‍ മാത്രമാണ് അണികള്‍ക്ക് വര്‍ഗ്ഗശത്രുവാകുന്നത്. മറ്റ് കാരണങ്ങളൊന്നും വേണ്ട. ഒരു സാധാരണ പ്രവര്‍ത്തകന്‍ പാര്‍ട്ടി വിട്ടു പോയി എന്ന് വെക്കുക. ശേഷം മിണ്ടാതിരുന്നാല്‍ പ്രശ്നമില്ല. എന്നാല്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ആള് ബാക്കിയായിട്ട് വേണ്ടേ. കണ്ണൂര്‍ ജില്ലയില്‍ മാര്‍ക്സിസ്റ്റ്-ബി.ജെ.പി സംഘട്ടനപരമ്പരകളുടെ അടിസ്ഥാന കാരണം അതാണ്.

പിണറായിക്കെതിരെ കേസ് ഉണ്ടാവില്ല എന്നാണ് എല്ലാവരും കരുതിയത്. അതിന് വേണ്ടി സാധ്യമായ എല്ലാ നീക്കങ്ങളും നടത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ കൂനിന്മേല്‍ കുരു പോലെ നാടാകെ ഷൊര്‍ണ്ണൂരാവുമ്പോള്‍ പാര്‍ട്ടി സെക്രട്ടരി കേസില്‍ പ്രതിസ്ഥാനത്തും! ആണവക്കരാറിന്റെ പേരില്‍ സര്‍ക്കാറിന് പിന്‍‌തുണ പിന്‍‌വലിച്ചതിന്റെ പേരില്‍ പ്രതികാരം ചെയ്യുകയാണെന്നും,ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയപ്രേരിതമായി കള്ളക്കേസില്‍ കുടുക്കുകയാണെന്നും മറ്റും പറഞ്ഞ് നവകേരള യാത്ര നടത്തി ജനങ്ങളെ ഉല്‍ബോധിപ്പിച്ചാലൊന്നും പാര്‍ട്ടി അകപെട്ടിരിക്കുന്ന ഈ പ്രതിസന്ധിയില്‍ നിന്ന് പുറത്ത് കടക്കാന്‍ കഴിയില്ല. ഒരേ ഒരു വഴിയുണ്ട്. എത്രയും പെട്ടെന്ന് പകരക്കാരന്‍ ഒരാളെ പാര്‍ട്ടി സെക്രട്ടരി സ്ഥാനം ഏല്‍പ്പിച്ച് പിണറായി മാറി നില്‍ക്കുക. കുറെക്കാലമായി പാര്‍ട്ടി എന്നാല്‍ പിണറായി ആണ്. സാധാരണ അനുയായികള്‍ അച്യുതാനന്ദന്റെ ഭാഗത്തും ഭാരവാഹികളും മെംബര്‍മാറും പിണറായിയുടെ ചൊല്‍പ്പടിയിലും ആയിരുന്നു. അച്യുതാനന്ദനും പിണറായിയും രണ്ട് വിരുദ്ധമൂല്യങ്ങളുടെ പ്രതീകങ്ങളാണിന്ന്. അതില്‍ അച്യുതാനന്ദന്‍ പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങള്‍ മാത്രമേ അന്തിമമായി വിജയിക്കൂ എന്നതിന്റെ തെളിവായിരുന്നു അമ്പലപ്പുഴയിലെ വിജയാഘോഷത്തില്‍ പങ്കെടുത്തവരുടെ മുഖങ്ങളില്‍ കണ്ട ആവേശം. അച്യുതാനന്ദന്‍ എന്ന ഒരു വ്യക്തി ഒരു പ്രശ്നമല്ല. മിണ്ടാപ്രാണികളായ ജനങ്ങളുടെ ആശയാഭിലാഷങ്ങളുടെ പ്രതീകമായ അച്യുതാനന്ദന്‍ എന്നാല്‍ പ്രശ്നം തന്നെയാണ്. പിണറായി മാറി നിന്നാല്‍ രക്ഷപ്പെടുക സി.പി.എം എന്ന പാര്‍ട്ടി മാത്രമല്ല, ക്ഷയോന്മുഖമായ ഇടത് പക്ഷ മൂല്യങ്ങള്‍ കൂടിയായിരിക്കും. അത്ര എളുപ്പത്തില്‍ പിണറായി മാറുമോ അതോ മാറ്റുമോ എന്നറിയാന്‍ എതാനും ദിവസങ്ങള്‍ കാത്തിരുന്നാല്‍ മതി. അനിവാര്യമായ ഒരു പതനത്തിലേക്ക് പാര്‍ട്ടിയും പിണറായിയും നടന്നടുക്കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് ഒരു പോറലും പറ്റുകയില്ല എന്നതിന്റെ തെളിവുകള്‍ ഷൊര്‍ണ്ണൂരിലെയും അമ്പലപ്പുഴയിലെയും വിജയിച്ച വിമതസ്ഥാനാര്‍ത്ഥികളുടെ പ്രസംഗങ്ങളില്‍ മുഴങ്ങുന്നുണ്ട്. കുലം കുത്തികള്‍ ആരൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും അത് തുറന്ന് പറയാവുന്ന ദിവസങ്ങള്‍ അടുത്ത് വരുന്നു. സി.പി.എം എന്ന പാര്‍ട്ടി എന്ത് തന്നെയായാലും കേരളത്തില്‍ നിലനിന്നേ പറ്റൂ . ലാവ്‌ലിന്‍ പിണറായിയെ സംബന്ധിച്ച് ഒരു ഇടര്‍ച്ച ആയിരുന്നു. അത് നന്നായി. അല്ലെങ്കില്‍ സി.പി.എം കേരളത്തിലെങ്കിലും ഛിന്നഭിന്നമായേനേ.

നിഷേധാത്മക രാഷ്ട്രീയമാണ് സി.പി.എം എക്കാലത്തും പിന്‍‌തുടര്‍ന്ന് പോന്നിട്ടുള്ളത്. ഒരു കണക്കിന് കോണ്‍ഗ്രസ്സ് ഒഴിച്ച് ഇന്ത്യയിലെ മറ്റെല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും നിഷേധാത്മക രാഷ്ട്രീയത്തിലൂടെ തന്നെയാണ് വളര്‍ന്ന് വന്നിട്ടുള്ളത് എന്ന് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം നിഷ്പക്ഷമായി വിലയിരുത്തിയാല്‍ മനസ്സിലാക്കാന്‍ കഴിയും. ഈ നിഷേധാത്മകരാഷ്ട്രീയമാണ് നമ്മുടെ ജനാധിപത്യത്തെ വളരാനനുവദിക്കാതെ മുരടിപ്പിച്ചതും വികൃതമാക്കിയതും. ഇന്നും ദുര്‍ബലമായിട്ടാണെങ്കില്‍ പോലും കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ സാന്നിധ്യമാണ് ഇന്ത്യയുടെ നിലനില്പിന് തന്നെ ആധാരം എന്ന് ചിന്തിക്കുന്നവര്‍ക്ക് ബോധ്യമാവും.

കേരള സി.പി.എമ്മില്‍ ഇനി എന്ത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഇനിയേതായാലും ദിവസങ്ങളേയുള്ളൂ. പിണറായിയെ പ്രതിരോധിക്കാന്‍ എത്ര ശ്രമിച്ചാലും പിബിക്ക് കഴിയില്ല. ഒരു ഫിനിക്സ് പക്ഷിയെ പോലെ അച്യുതാനന്ദന്‍ പാര്‍ട്ടിയില്‍ അജയ്യനായി തിരിച്ചു വരാനുള്ള സാധ്യതയാണ് കാണുന്നത്.

പാര്‍ട്ടിക്ക് അത്യാധുനിക ഓഫീസും , പഞ്ചനക്ഷത്ര ഹോട്ടലും !

മാര്‍ക്സിസ്റ്റ് പാര്‍ട്ടി വളര്‍ച്ചയുടെയും പുരോഗതിയുടെയും പാതയിലാണ് . കണ്ണൂര്‍ വിസ്മയ പാര്‍ക്കിന് പിന്നാലെ കോഴിക്കോട് പഞ്ചനക്ഷത്ര ഹോട്ടലിന്റെ പണിയും തുടങ്ങാന്‍ പോകുന്നു . ഇന്നത്ത പത്രത്തില്‍ വന്ന ഒരു വാര്‍ത്ത ഇങ്ങനെ :

ഒരു കോടി രൂപ മുടക്കി അത്യാധുനിക സൗകര്യങ്ങളോടെ ഓഫീസ്‌ കെട്ടിപ്പൊക്കുന്നതിനൊപ്പം സി.പി.എം നിയന്ത്രണത്തില്‍ നഗരത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലും. സി.പി.എം കണ്ണൂരില്‍ ഷോപ്പിംഗ്‌ മാളും അമ്യൂസ്‌മെന്റ്‌ പാര്‍ക്കും മറ്റും നിര്‍മിച്ചതിനു പിന്നാലെയാണു കോഴിക്കോട്ടെ പാര്‍ട്ടി നേതൃത്വവും കോര്‍പറേറ്റ്‌ പാതയില്‍ മുന്നേറാനൊരുങ്ങുന്നത്‌. ഹോട്ടല്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന 58 സെന്റ്‌ സ്‌ഥലം കോഴിക്കോട്‌ നഗരത്തിലെ ഹൃദയഭാഗത്തു പാര്‍ട്ടി നിയന്ത്രണത്തില്‍ രൂപീകരിച്ച സൊസൈറ്റി വാങ്ങിക്കഴിഞ്ഞു. മാനാഞ്ചിറയ്‌ക്കു സമീപത്തെ കോംട്രസ്‌റ്റ് കമ്പനിയുടെ സ്‌ഥലമാണു ഹൈക്കോടതി മുഖാന്തിരം സൊസൈറ്റി സ്വന്തമാക്കിയിരിക്കുന്നത്‌. ഒരു സെന്റിന്‌ ഇവിടെ 20 ലക്ഷമാണു മതിപ്പുവില.

സി.പി.എം കോഴിക്കോട്‌ ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്‌ണന്‍, പി.സതീദേവി എം.പി, കോര്‍പറേഷന്‍ മേയര്‍ എം. ഭാസ്‌കരന്‍ തുടങ്ങി ജില്ലയിലെ പ്രമുഖ നേതാക്കള്‍ ഡയറക്‌ടര്‍മാരായി രൂപീകരിച്ച ഡിസ്‌ട്രിക്‌ട് കോഓപ്പറേറ്റീവ്‌ ട്രാവല്‍ ആന്‍ഡ്‌ ടൂറിസം ഡവലപ്‌മെന്റ്‌ സൊസൈറ്റി ആന്‍ഡ്‌ സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ലിമിറ്റഡ്‌ എന്ന സ്‌ഥാപനമാണു ഭൂമി വിലയ്‌ക്കു വാങ്ങിയത്‌.

സഹകരണ ആക്‌ട് പ്രകാരം ഡി. 2882 നമ്പറില്‍ രജിസ്‌റ്റര്‍ ചെയ്‌ത സൊസൈറ്റിയാണിത്‌. ആഭ്യന്തരടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി സി.എം. രവീന്ദ്രന്‍, സഹകരണ മന്ത്രി ജി. സുധാകരന്റെ അഡീഷണല്‍ പി.എ. എ.രാധാകൃഷ്‌ണന്‍ എന്നിവരും ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡന്റും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമായ എം.മെഹബൂബ്‌, കെ.എസ്‌.ടി.എ. മുന്‍ ജനറല്‍ സെക്രട്ടറി കെ. ചന്ദ്രന്‍ എന്നിവരും സൊസൈറ്റിയുടെ ഡയക്‌ടര്‍മാരാണ്‌.

മുന്‍ സിറ്റി പോലീസ്‌ കമ്മിഷണര്‍ പി.എം. അബ്‌ദുള്‍ഖാദറാണു സൊസൈറ്റി പ്രസിഡന്റ്‌. എം. മെഹബൂബ്‌ വൈസ്‌ പ്രസിഡന്റും. ആദ്യഘട്ടത്തില്‍ ഫൈവ്‌ സ്‌റ്റാര്‍ സൗകര്യമുള്ള ഹോട്ടലാണു സൊസൈറ്റി സ്‌ഥാപിക്കാനുദ്ദേശിക്കുന്നത്‌. രണ്ടാം ഘട്ടത്തില്‍ റെസ്‌റ്റോറന്റും പിന്നീട്‌ ഘട്ടംഘട്ടമായി ടൂര്‍ പാക്കേജ്‌, ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവയും ലക്ഷ്യമിടുന്നു. 5000 രൂപയുടെ ഓഹരികളാണു വ്യക്‌തികളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും സമാഹരിക്കുക. ഓഹരിപിരിവ്‌ തുടങ്ങിക്കഴിഞ്ഞു.

നിലവിലുള്ള സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ്‌ കെട്ടിടമായ സി.എച്ച്‌. കണാരന്‍ സ്‌മാരക മന്ദിരം പൊളിച്ചുമാറ്റി ഒരു കോടി രൂപ ചെലവില്‍ ആത്യാധുനിക ജില്ലാ കമ്മിറ്റി ഓഫീസ്‌ പണിതുയര്‍ത്താനുള്ള ശ്രമം ആരംഭിച്ചതിനു പിന്നാലെയാണ്‌ പഞ്ചനക്ഷത്രഹോട്ടല്‍ പദ്ധതിയും നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്‌.

ജില്ലയിലുള്ള പാര്‍ട്ടി അംഗങ്ങളില്‍ നിന്ന്‌ 300 രൂപ വീതവും ബാക്കി പൊതുപിരിവും നടത്തി കെട്ടിടം പണി നടത്താനാണു പാര്‍ട്ടി നീക്കം. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനു പുറമെ പോഷക സംഘടനകളുടെ ഓഫീസും പുതിയ കെട്ടിടത്തിലായിരിക്കും.
(കടപ്പാട് : മംഗളം )


ഇതൊന്നും ഇങ്ങനെ ചര്‍ച്ച ചെയ്യുന്നതോ , വിമര്‍ശിക്കുന്നതോ പാര്‍ട്ടിയുടെ ബന്ധുക്കള്‍ക്ക് ഇഷ്ടമുള്ള കാര്യമല്ല . അങ്ങനെ ചെയ്യുന്നവരെ കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ എന്നാണ് മുദ്ര കുത്തുക . അവരുടെ ഭാഷയില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധനാവുക എന്നാല്‍ നികൃഷ്ടജീവിയാവുക എന്നാണ് അര്‍ത്ഥം . പ്രതികരിക്കുന്നവരെ അടിച്ചമര്‍ത്താന്‍ പാര്‍ട്ടിക്ക് ധാരാളം വഴികളുണ്ട് . ഞാന്‍ ഇങ്ങനെ എഴുതുന്നത് കൊണ്ടും ചിലര്‍ വന്ന് കമന്റ് എഴുതുന്നത് കൊണ്ടും ഒരു ബ്ലോഗ് സിന്‍ഡിക്കേറ്റ് പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെന്ന ആരോപണം വരാന്‍ സാധ്യതയുണ്ട് . രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനങ്ങളുടെയിടയില്‍ രാഷ്ട്രീയപ്രവര്‍ത്തനം മാത്രമേ നടത്താവൂ , സാമ്പത്തികമായ വരുമാനം ഉണ്ടാക്കാന്‍ ബിസിനസ്സ് തുടങ്ങുകയല്ല ജനങ്ങളില്‍ നിന്ന് സംഭാവന പിരിക്കുക മാത്രമേ ചെയ്യാവൂ എന്ന എന്റെ അഭിപ്രായം ബ്ലോഗില്‍ പങ്ക് വെക്കുകയാണ് ഞാന്‍ ചെയ്യുന്നത് .

പരിപ്പ് വടയും കട്ടന്‍ ചായയും മാത്രം കഴിച്ച് പാര്‍ട്ടിപ്രവര്‍ത്തനം നടത്തണം എന്ന പോലെയുള്ള ഒരു പിന്തിരിപ്പന്‍ ആശയമാണിതെന്ന് അറിയാം . എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബക്കറ്റ് ഒന്നെടുത്താല്‍ കോടികള്‍ വന്നു വീഴുന്ന ഇക്കാലത്ത് അതും പോരാതെ എന്തിനീ ബിസിനസ്സുകള്‍ കൂടി നടത്തണം . പണം എത്ര കിട്ടിയാലും ആര്‍ക്കും തികയുന്നില്ല എന്നത് തന്നെ പാര്‍ട്ടിയെ സംബന്ധിച്ചും ഉത്തരം . ഇതൊക്കെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ് . പക്ഷെ ഇതിനെപ്പറ്റിയൊന്നും ആരും മിണ്ടിപ്പോകരുത് എന്ന അസഹിഷ്ണുതയെങ്കിലും പാര്‍ട്ടിബന്ധുക്കള്‍ ഒഴിവാക്കണം . പൊതുസമൂഹത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിമര്‍ശനാതീതരല്ല എന്ന യാഥാര്‍ഥ്യം അംഗീകരിക്കണം . കേരളം,ബംഗാള്‍,ത്രിപുര തുടങ്ങിയ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പുറത്ത് പേരിനെങ്കിലും സി.പി.എം. പ്രവര്‍ത്തിക്കുന്നുണ്ട് . അവിടെയൊക്കെയുള്ള സഖാക്കള്‍ക്ക് ഇത്തരം സൌഭാഗ്യങ്ങള്‍ ലഭ്യമല്ല എന്നും നിങ്ങള്‍ ഓര്‍ക്കണം .

സി.പി.എം. എന്ന പാര്‍ട്ടി ഒരു സോഷ്യല്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയായി മാറുകയാണെന്നും , അവര്‍ ഇപ്പോള്‍ വികസനത്തിന്റെ ആഗോളീകരണരാഷ്ട്രീയം അംഗീകരിച്ച് മുന്നോട്ട് പോകുമ്പോള്‍ വി.എസ്സ്. ക്ലാസ്സിക്കല്‍ മാര്‍ക്സിസം പറഞ്ഞു വഴിമുടക്കുകയാണെന്നും ചില ശുദ്ധാത്മാക്കള്‍ ധരിക്കുന്നുണ്ട് . എന്നാല്‍ ഇതില്‍ ക്ലാസിക്കല്‍ മാര്‍ക്സിസമോ , സോഷ്യല്‍ ഡമോക്രസിസമോ ഒന്നുമില്ല എന്നതാണ് യാഥാര്‍ഥ്യം . ഓരോരുത്തരും സ്വന്തം സ്ഥാനമാനങ്ങളും പദവികളും നിലനിര്‍ത്താനുള്ള കൌടില്യതന്ത്രങ്ങളാണ് പയറ്റുന്നത് . ഒരു തരം ഞാണിന്മേല്‍ കളിയാണിത് . എം.വി.രാഘവന്റെ ഗതി സി.പി.എമ്മില്‍ ആര്‍ക്കും ഏത് നിമിഷവും സംഭവിക്കാം . അത് അറിഞ്ഞുകൊണ്ടുതന്നെയാണ് ഓരോരുത്തരം കരുക്കള്‍ നിരത്തുന്നത് . കഥയറിയാതെ പത്രങ്ങള്‍ ഗ്രുപ്പ് സൃഷ്ടിച്ച് ആഘോഷിക്കുന്നു . കണ്ണൂരില്‍ വിസ്മയയുടെ ഉല്‍ഘാടനത്തിന് ഇ.പി.ജയരാജന്‍ എന്ത് കൊണ്ട് പങ്കെടുത്തില്ല ? ജയരാജനായിരുന്നു വാസ്തവത്തില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് . എന്ത് കൊണ്ട് അദ്ദേഹം മാറ്റപ്പെട്ടു ? ഈ വക കാര്യങ്ങളൊന്നും ആരും തുറന്ന് പറയാത്തത് കൊണ്ട് ബലപരീക്ഷണങ്ങളില്‍ വിജയിക്കുന്ന നേതൃത്വത്തിന് ആരേയും ഭയപെടേണ്ടി വരുന്നില്ല . അതിന് പറ്റിയ സമൂഹ്യാന്തരീക്ഷമാണ് നാട്ടിലുള്ളത് .

എന്റെ ബ്ലോഗ് കഷ്ടിച്ച് 50 പേരേ വായിക്കുന്നുള്ളൂ . ഒരു നേരിയ പ്രതിക്ഷേധം പോലും സൃഷ്ടിക്കാന്‍ ഞാന്‍ അശക്തനാണ് . ഒരു പൊതുജനാഭിപ്രയം രൂപീകരിക്കാനും എനിക്ക് കഴിയില്ല . ഞാനൊരു കല്ലെടുത്തെറിഞ്ഞാല്‍ തകരുന്നതല്ല സി.പി.എം എന്ന മല . പിന്നെ ഇവിടെ വെറുതെ ഇരിക്കുമ്പോള്‍ സമാനമനസ്ക്കരായ ഏതാനും സുഹൃത്തുക്കളുമായി ധാര്‍മ്മികരോഷം പങ്ക് വെക്കാന്‍ ബ്ലോഗ് ഉപകരിക്കുന്നു എന്ന് മാത്രം .

എന്റെ എഴുത്തില്‍ അസഹിഷ്ണുതയുള്ളവരുണ്ട് . എനിക്കവരോട് ഒന്നേ പറയാനുള്ളൂ . രാഷ്ട്രീയപ്രവര്‍ത്തനം എന്നാല്‍ നിസ്വാര്‍ത്ഥമായ സാമൂഹ്യസേവനം മാത്രമാണെന്നും , രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ അനര്‍ഹമായ ഒന്നും നേടിക്കൂടെന്നും ഞാന്‍ എന്റെ മനസ്സില്‍ പണ്ടേ തീരുമാനിച്ചിരുന്നു . അല്ലെങ്കില്‍ പ്രസംഗം നടത്തി എനിക്കുമൊരു ലോക്കല്‍ നേതാവെങ്കിലുമാകാമായിരുന്നു . നമ്മുടെ നാട് സ്വാതന്ത്ര്യം നേടിയത് ആയിരമായിരം നിസ്വാര്‍ത്ഥരായ നേതാക്കളുടെയും സമരഭടന്മാരുടെയും ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനം കൊണ്ടായിരുന്നു . അത്രയൊന്നും നിങ്ങള്‍ ചെയ്യേണ്ട . ഇന്ന് ബിസിനസ്സ് നടത്താതെ രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ട് മാത്രം സുഭിക്ഷമായി ജീവിക്കാനുള്ള വക നിങ്ങള്‍ക്ക് നാട് തരുന്നുണ്ട് . എന്നിട്ടും മതിയാവില്ല എന്ന് വന്നാല്‍ , ജനങ്ങള്‍ എക്കാലവും നിങ്ങളെ ചുമന്നെന്ന് വരില്ല , അത് മറക്കണ്ട !

കണ്ണൂരില്‍ “വിസ്മയ ” നാടിന് സമര്‍പ്പിച്ചു !


( ചിത്രങ്ങള്‍ക്ക് കടപ്പാട് : മാതൃഭൂമി )

സിപിഎം തുടങ്ങിയ വിസ്മയ ഇന്‍ഫൊടെയ്ന്‍മെന്റ് സെന്റര്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ഇ.പി.ജയരാജനും ഉള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളുടെ അസാന്നിധ്യം കൊണ്ടു ശ്രദ്ധേയമായി. സിപിഎം സഹകരണ സംഘത്തിനു കീഴില്‍ രൂപീകരിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണു പാര്‍ക്ക് നടത്തുന്നത്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെയാണു ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്.

ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനാല്‍ ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് അറിയിച്ചിരുന്നു. സിപിഎം വര്‍ഗ സഹകരണ പാതയില്‍ സഞ്ചരിക്കുന്നതിനെ ആദ്യം മുതല്‍ എതിര്‍ത്ത വി.എസ്., അമ്യുസ്മെന്റ് പാര്‍ക്ക് ഉദ്ഘാടകനായി എത്തുമോയെന്ന ആശങ്ക തുടക്കം മുതല്‍ നിലനിന്നിരുന്നു. ആരോഗ്യ കാരണങ്ങള്‍ പറഞ്ഞായാലും വി.എസ്. ചടങ്ങില്‍ നിന്നു വിട്ടുനിന്നതു പാര്‍ട്ടിയില്‍ പുതിയ വിവാദത്തിനു വഴിമരുന്ന് ഇട്ടിരിക്കുകയാണ്.

ബോധപൂര്‍വം ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കാന്‍ അച്യുതാനന്ദന്‍ കാരണം കണ്ടെത്തുകയായിരുന്നുവെന്നാണ് ഒൌദ്യോഗിക വിഭാഗം വിലയിരുത്തുന്നത്. സിപിഎം അമ്യുസ്മെന്റ് പാര്‍ക്ക് സ്ഥാപിക്കുന്നത് അടക്കമുള്ള കാര്യങ്ങളെ പാര്‍ട്ടിക്കകത്തും പുറത്തും വി.എസ്. പക്ഷം എതിര്‍ത്തിരുന്നു.വിഎസിനെക്കൊണ്ടു പാര്‍ക്ക് ഉദ്ഘാടനം ചെയ്യിപ്പിച്ച് അദ്ദേഹം എല്ലാറ്റിനും കീഴടങ്ങിയെന്നു വരുത്തിത്തീര്‍ക്കാനുള്ള ഔദ്യോഗികപക്ഷത്തിന്റെ അജന്‍ഡയാണു വിഎസിന്റെ
പിന്‍മാറ്റത്തോടെ തകര്‍ന്നടിഞ്ഞത്.

മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തില്‍ പിണറായി വിജയനാണു പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. വിഎസിനെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നതെന്നോ ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹം പങ്കെടുക്കാതിരുന്നതെന്നോ ചടങ്ങില്‍ സംസാരിച്ച പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ആരും പരാമര്‍ശിച്ചില്ല. വി.എസ്. ബോധപൂര്‍വം ചടങ്ങില്‍ നിന്നു വിട്ടുനിന്നെന്ന ബോധ്യം ഔദ്യോഗിക പക്ഷത്തിന് ഉണ്ടെന്നതിന് ഇതു തെളിവായി.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മലബാര്‍ ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് സ്ഥാപക ചെയര്‍മാനുമായിരുന്ന ഇ.പി.ജയരാജന്‍ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമായി. ചടങ്ങിനിടയ്ക്കു പുതുതായി വിതരണം ചെയ്ത നോട്ടീസില്‍ അധ്യക്ഷനായി ചേര്‍ത്തിരുന്നത് ഇ.പി.ജയരാജനെയായിരുന്നു. അദ്ദേഹം കണ്ണൂരില്‍ ഉണ്ടായിരുന്നെങ്കിലും ചടങ്ങില്‍ എത്തിയതേയില്ല.
2001ല്‍ സൊസൈറ്റി രൂപീകരിച്ചപ്പോള്‍ ചെയര്‍മാനായിരുന്ന ഇ.പി.ജയരാജനെ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായെന്ന കാരണം പറഞ്ഞാണു സ്ഥാനത്തു നിന്ന് ഒഴിവാക്കിയത്. ഈ നീരസമാണ് അദ്ദേഹത്തെ വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. പകരം പി.കരുണാകന്‍ എംപിയാണ് അധ്യക്ഷത വഹിച്ചത്. വി.എസ്. പക്ഷത്തിനൊപ്പം നില്‍ക്കുന്ന സി.കെ.പി.പത്മനാഭന്‍ എംഎല്‍എയും പങ്കെടുക്കാതിരുന്നതു ശ്രദ്ധേയമായി.

വരും ദിവസങ്ങളില്‍ പാര്‍ട്ടിയെ ചുറ്റിപ്പിണയുന്ന പുതിയ വിവാദമായിത്തീരും വിസ്മയ പാര്‍ക്ക്. പാര്‍ട്ടി നേതാക്കള്‍ അംഗങ്ങളായ മലബാര്‍ ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ കീഴില്‍ രൂപീകരിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ മലബാര്‍ പ്ലെഷേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പാര്‍ക്ക് നടത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.കെ.നാരായണനാണ് ചെയര്‍മാന്‍.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വ്യവസായ സംരഭത്തില്‍ മറ്റൊരു എടുത്തുപറയാവുന്ന നേട്ടമായി വിസ്മയയെ ചൂണ്ടിക്കാട്ടുന്നവരുണ്ട് . കണ്ണൂരിലെ ജനങ്ങള്‍ക്ക് ഒരു അമ്യൂസ് മെന്റ് വാട്ടര്‍ തീം പാര്‍ക്കിന്റെ കുറവ് ഉണ്ടെന്ന് കണ്ടെത്തുകയും അത് പരിഹരിക്കാന്‍ മുന്‍‌കൈ എടുക്കുകയും ചെയ്ത നേതാക്കളെ കണ്ണൂരിലെ ജനങ്ങള്‍ അഹ്ലാദാരവങ്ങളോടെയാണ് ഉല്‍ഘാടനവേദിയിലേക്ക് എതിരേറ്റത് .

(കടപ്പാട് : വിവിധപത്രങ്ങള്‍)


സോമനാഥ് ചാറ്റര്‍ജിയുടെ പുറത്താക്കപ്പെടല്‍ ; സി.പി.എമ്മിന്റെ ആശയശൂന്യത !

സി.പി.എം. എന്ന പാര്‍ട്ടിയുടെ ശക്തിയും സമ്പത്തും എന്താണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ . പാര്‍ട്ടി നേതാക്കള്‍ പറയുന്നത് ഒരേ സ്വരത്തില്‍ ഏറ്റുപറയുന്ന , നേതൃത്വം മനസ്സില്‍ കാണുന്നത് കൈയോടെ പ്രവര്‍ത്തിച്ചു കാണിക്കുന്ന അണികള്‍ അതാണ് ആ പാര്‍ട്ടിയുടെ ബലം . കമ്മ്യൂണിസ്റ്റുകാര്‍ക്ക് മന:സാ‍ക്ഷി അനുവദനീയമല്ല . പാര്‍ട്ടി തീരുമാനം അത് മാത്രമാണ് അവര്‍ക്ക് എല്ലാം . എം.വി.രാഘവന്‍ എന്ന അജയ്യനായ നേതാവിനെ പാര്‍ട്ടി പുറത്താക്കിയതും പിന്നീട് എത്രയോ വര്‍ഷങ്ങള്‍ പാര്‍ട്ടി അണികള്‍ അദ്ദേഹത്തെ വേട്ടയാടിയതും കൂത്തുപറമ്പ് സംഭവം വരെ എത്തിയതും ആരും മറന്നിരിക്കാനിടയില്ല . വര്‍ഗ്ഗശത്രു എന്ന് ആരോപിച്ച് മതിലുകളായ മതിലുകളിലെല്ലാം വികൃതകോലങ്ങള്‍ വരച്ച് വെച്ച് ചുവട്ടില്‍ രാഘവന്‍ എന്ന് എഴുതി, ചെല്ലുന്നിടത്തെല്ലാം കൊലവിളിയുമായി അണികള്‍ വേട്ടയാടി . എം.വി.ആര്‍ എന്ന ഒറ്റ വ്യക്തിക്ക് മാത്രമേ അത്തരം വേട്ടയാടപ്പെടലില്‍ നിന്ന് അതിജീവനം സാധ്യമാകുമായിരുന്നുള്ളൂ . എന്തായിരുന്നു എം.വി.ആര്‍. ചെയ്ത കൊടിയ അപരാധം ? മുസ്ലീം ലീഗ് എന്ന പാര്‍ട്ടിയെ ഒപ്പം കൂട്ടണമെന്ന ഒരു നിര്‍ദ്ദേശം പാര്‍ട്ടി സമ്മേളനത്തില്‍ ബദല്‍ രേഖ എന്ന പേരില്‍ അവതരിപ്പിച്ചു പോലും . ആ ഒറ്റ രേഖ അവതരിപ്പിക്കല്‍ മാത്രമാണ് അദ്ദേഹം കൊടിയ വര്‍ഗ്ഗവഞ്ചകനായി ചിത്രീകരിക്കപ്പെടാനും അണികളാല്‍ എങ്ങ് പോയാലും വേട്ടയാടപ്പെടാനും കാരണം . അതാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പറയുന്ന ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ സാമ്പിള്‍ . പ്രി-‌ഡിഗ്രി സമരകാലത്ത് , സഹകരണമന്ത്രിയായിരുന്ന എം.വി.ആറിനെ വധിക്കാന്‍ ജില്ല്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കേഡര്‍മാര്‍ കൂത്തുപറമ്പില്‍ ഒത്തുകൂടിയതാണ് കുപ്രസിദ്ധമായ അന്നത്തെ പോലീസ് വെടിവെപ്പിലേക്ക് എത്തിച്ചത് . സി.പി.എമ്മിന്റെ ജനാധിപത്യമുതലക്കണ്ണിരിന്റെ മറ്റൊരു ഉദാഹരണം . പിന്നീട് പാര്‍ട്ടി മുസ്ലീം ലീഗിന്റെ പിന്നാലെ കൂടിയതും ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിച്ചതുമെല്ലാം ചരിത്രം .

ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് സോമനാഥ് ചാറ്റര്‍ജി പുറത്താക്കപ്പെട്ടപ്പോള്‍ എവിടെയും ഒരു ഒച്ചയുമനക്കവുമില്ല . അദ്ദേഹം പ്രസിഡണ്ട് പദം മോഹിച്ചെന്നും പദവി വ്യാമോഹം കലശലായി പിടിപ്പെട്ടെന്നും മറ്റും സെബാസ്റ്റ്യന്‍ പോള്‍ ദുര്‍ബ്ബലമായി ആരോപിച്ചതല്ലാതെ വേറെങ്ങും യാതൊരു പ്രതിഷേധത്തിന്റെ ലാഞ്ഛന പോലുമില്ല . അണികളും നേതൃത്വവും എല്ലാം മനസ്സിലിട്ടടക്കുകയാണ് . കാരണം രണ്ടു മൂന്ന് ദിനം കൊണ്ട് സോമനാഥ് ചാറ്റര്‍ജി പാര്‍ട്ടിയേക്കാളും വളര്‍ന്ന് ഒരു പ്രതിഭാസമായി മാറിയിരിക്കുന്നു . ഇന്ത്യന്‍ പാര്‍ലമെന്റും ജനാധിപത്യവും അതിന്റെ നാണക്കേടില്‍ നിന്നും തകര്‍ച്ചയില്‍ നിന്നും ഒരേ ഒരു വ്യക്തിയാല്‍ സംരക്ഷിക്കപ്പെട്ടു എങ്കില്‍ , താരം മറ്റാരുമല്ല അത് സോമനാഥ് ചാറ്റര്‍ജി തന്നെ .

സോമനാഥ് തന്നെ സ്പീക്കര്‍ എന്ന തലക്കെട്ടില്‍ ദീപിക എഴുതിയ മുഖ പ്രസംഗം താഴെ :
*****************************************************************


പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടേ പേര് തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെടും എന്നതില്‍ സംശയം വേണ്ട. സ്പീക്കര്‍ നിഷ്പക്ഷനായിരിക്കണം. വ്യവസ്ഥയില്ലാത്ത വിധം നിഷ്പക്ഷന്‍. അതിര്‍ത്തിവരമ്പുകളില്ലാത്ത വിധം നിഷ്പക്ഷന്‍. സ്പീക്കര്‍ സ്ഥാനത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിച്ച നിരവധി സ്പീക്കര്‍മാര്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലും ഉണ്ടായിട്ടുണ്ടെന്നു സമ്മതിക്കുന്നു. എന്നാല്‍, സോമനാഥ് ചാറ്റര്‍ജിക്കു നേരിടേണ്ടിവന്നത്ര സമ്മര്‍ദവും സംഘര്‍ഷവും ഒരു മുന്‍ സ്പീക്കര്‍ക്കും നേരിടേണ്ടിവന്നിട്ടുണ്ടാവില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അംഗമാണെങ്കിലും യു.പി.എയുടെ സ്ഥാനാര്‍ഥിയായിട്ടാണ് അദ്ദേഹം സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. സ്പീക്കറായ നിമിഷം മുതല്‍ അദ്ദേഹം ഒരുവിധ പാര്‍ട്ടി ബന്ധവുമില്ലാത്ത സ്പീക്കറായി. സ്പീക്കര്‍ പാര്‍ട്ടി വിധേയത്വത്തിന് അതീതനായിരിക്കണമെന്ന ജനാധിപത്യ വ്യവസ്ഥയിലെ അലിഖിത നിയമം സോമനാഥിന്റെ ഇന്നേവരെയുള്ള നടപടികളെ നൂറുശതമാനവും സ്വാധീനിച്ചു.

അതിപ്രഗത്ഭനായ പാര്‍ലമെന്റേറിയന്‍ എന്ന അംഗീകാരം സ്വന്തമാക്കി പാര്‍ലമെന്ററി ജീവിതത്തില്‍ മികവു തെളിയിച്ച പ്രഗത്ഭനും അങ്ങേയറ്റം മാന്യനുമായ ഒരു വ്യക്തിയാണ് സോമനാഥ് ചാറ്റര്‍ജി. മാര്‍ക്സിസ്റ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ലോക്സഭയിലേക്കുവന്ന സോമനാഥ് ചാറ്റര്‍ജി സ്പീക്കറാകുന്ന നിമിഷം വരെ ആ പാര്‍ട്ടിയുടെ ആധികാരിക വക്താവും പാര്‍ലമെന്റിലെ പാര്‍ട്ടി നേതാവുമായിരുന്നു. സ്പീക്കര്‍ പദവിയുടെ ഔന്നത്യം മനസിലാക്കിയ അദ്ദേഹം സ്പീക്കറായ ആദ്യനിമിഷം തന്നെ പാര്‍ട്ടിക്കുപ്പായം അഴിച്ചുവച്ച് നിഷ്പക്ഷതയുടെ പര്യായമായ സ്പീക്കര്‍ക്കുപ്പായം അണിഞ്ഞുവെന്നതാണ് സത്യം. അതില്‍ ഏറ്റവും അഭിമാനിക്കേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടിയായിരുന്നു. എന്നാല്‍, നിഷ്പക്ഷതയെന്തെന്നോ ജനാധിപത്യമെന്തെന്നോ അറിയില്ലാത്ത ആ പാര്‍ട്ടി അദ്ദേഹത്തെ അവസാനം തള്ളിപ്പറഞ്ഞിരിക്കുകയാണ്.

'പാര്‍ലമെന്ററി വ്യാമോഹം' എന്നു അവജ്ഞയോടെ പറയുന്നവര്‍ക്ക് പാര്‍ലമെന്ററി വ്യാമോഹം ആവശ്യത്തിലധികം ഉണ്ടെങ്കില്‍ പോലും പാര്‍ലമെന്ററി ജനാധിപത്യമോ നിഷ്പക്ഷനായ സ്പീക്കറോ അവരുടെ തത്വശാസ്ത്രത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമല്ല. അതുകൊണ്ടാണ് ഇടതുപക്ഷം കേന്ദ്രഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ചയുടന്‍ സ്പീക്കര്‍സ്ഥാനം രാജിവയ്ക്കാന്‍ പാര്‍ട്ടി സെക്രട്ടറി സോമനാഥിനോട് ആവശ്യപ്പെട്ടത്. അതുകൊണ്ടുമാത്രമാണ് സ്പീക്കറോട് ഒന്ന് ആലോചിക്കുകപോലും ചെയ്യാതെ പിന്തുണ പിന്‍വലിക്കുന്നവരുടെ ലിസ്റില്‍ അദ്ദേഹത്തിന്റെ പേരും ചേര്‍ത്ത് രാഷ്ട്രപതിക്ക് നല്‍കിയത്.

തന്നെ സ്പീക്കറാക്കിയ ലോക്സഭയോടുള്ള, ജനപ്രതിനിധികളോടുള്ള, രാഷ്ട്രത്തോടുള്ള കടപ്പാട് പാര്‍ട്ടിയോടുള്ള ബാധ്യതയേക്കാള്‍ വലുതാണെന്നറിയാവുന്ന, അക്കാര്യത്തില്‍ ഉത്തമ വിശ്വാസമുള്ള സോമനാഥ് ചാറ്റര്‍ജി പാര്‍ട്ടി നേതൃത്വത്തിന്റെ വരുതിക്കു തുള്ളാന്‍ തയാറായില്ല. വ്യക്തികള്‍ക്കോ വ്യക്തിത്വത്തിനോ സ്ഥാനം കല്പിക്കാത്ത ഒരു പാര്‍ട്ടിക്ക് ഇത് ഒട്ടും ദഹിക്കുന്ന കാര്യമായിരുന്നില്ല. പാര്‍ട്ടിയുടെ കല്പന ലംഘിക്കുന്നത് സ്പീക്കറായാലും വെറുതെ വിടില്ലെന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിക്കൊണ്ട്, പാര്‍ട്ടിയുടെ ഏകശാസനാ സ്വഭാവത്തിന്റെ വിശ്വരൂപം സ്റാലിനും ലെനിനുമൊക്കെ ചെയ്തതുപോലെ ഇന്ത്യന്‍ മാര്‍ക്സിസ്റ് പാര്‍ട്ടിയും പുറത്തെടുത്തിരിക്കുകയാണ്. പ്രതിയോഗികളോട് ലെനിനും സ്റാലിനും പ്രതികരിച്ചതുപോലെ പ്രതികരിക്കാന്‍ ഇന്ത്യയില്‍ അവര്‍ക്കു സാധിക്കാത്തത് സോമനാഥിന്റെ മഹാഭാഗ്യം!

മാര്‍ക്സിസ്റുകാരും ഇടതുപക്ഷവും അവരുടെ സഹയാത്രികരും അവരുടെ ആവനാഴിയിലുള്ള സര്‍വ അമ്പുകളുമെടുത്ത് ധീരനായ സോമനാഥിനെ എയ്യുമെന്നതില്‍ സംശയം വേണ്ട. 'പാര്‍ട്ടി വഞ്ചക'നെന്നതായിരിക്കും ചരിത്രത്തില്‍ സോമനാഥ് ചാറ്റര്‍ജിക്കുള്ള സ്ഥാനമെന്നു കേരളത്തിലെ പാര്‍ട്ടി സെക്രട്ടറി പറയുമ്പോള്‍ അദ്ദേഹം രാഷ്ട്രീയ ധിക്കാരം കാണിച്ചെന്നും വ്യക്തി കേന്ദ്രീകൃതമായി പ്രവര്‍ത്തിച്ച് ഇടതു രാഷ്ട്രീയ പ്രസ്ഥാനത്തെ നിഷ്ക്രിയമാക്കുന്ന സമീപനം സ്വീകരിച്ചുവെന്നുമാണ് മാര്‍ക്സിസ്റ്റ് സഹയാത്രിക സ്വതന്ത്ര വേഷം ധരിക്കുന്ന മറ്റൊരു നേതാവ് ആരോപിച്ചത്.

പ്രതിയോഗികള്‍ക്കെതിരെ പ്രയോഗിക്കുന്നതിനു പാര്‍ട്ടി നിഘണ്ടുവില്‍ തയാറാക്കി വച്ച് അണികളെ പഠിപ്പിച്ചിരിക്കുന്ന എല്ലാ വിശേഷണങ്ങളും ഇനി സോമനാഥിന് അവര്‍ നല്‍കിക്കൊണ്ടിരിക്കും. അത് അദ്ദേഹത്തെ നിഷ്ക്രിയനോ നിഷ്പ്രഭനോ ആക്കുകയില്ല, തീര്‍ച്ച. വരാന്‍ പോകുന്നവയെപ്പറ്റി അറിയാതെയല്ല ധൈര്യത്തിന്റെ ആള്‍രൂപമായ സോമനാഥ് തലയുയര്‍ത്തിനിന്നു വിശ്വാസ പ്രമേയ ചര്‍ച്ചയുടെയും വോട്ടെടുപ്പിന്റെയും അവസാന നിമിഷംവരെ പാര്‍ലമെന്റിനെ നയിച്ചത്. ലോക്സഭയില്‍ വിശ്വാസ പ്രമേയാവതരണ ചര്‍ച്ചയില്‍ നടന്ന അലങ്കോലങ്ങളും അഴിഞ്ഞാട്ടങ്ങളും അച്ചടക്കരാഹിത്യങ്ങളും കണ്ട ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായിപ്പറയും നിഷ്പക്ഷനായ ഒരു സോമനാഥിനുമാത്രമേ സ്പീക്കറിന്റെ കസേരയില്‍ അക്ഷോഭ്യനായി ഇരുന്ന് സഭയെ നിയന്ത്രിക്കാനാകുമായിരുന്നുള്ളവെന്ന്. തീര്‍ച്ചയായും ആ കറതീര്‍ന്ന നിഷ്പക്ഷതയുടെ മുമ്പില്‍ രാഷ്ട്രം ബഹുമാനാദരവോടെ വന്ദനം പറയും. ആത്മശക്തിയുടെ, ബോധ്യത്തിന്റെ കരുത്താണ് സ്പീക്കറിലൂടെ ലോകസഭയില്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രകടമായത്.

സ്പീക്കര്‍ക്കു രാഷ്ട്രീയം പാടില്ലെന്നു പറയുന്നത് കാപട്യമാണെന്നു പറയുന്ന ഇടതു പ്രസ്ഥാനങ്ങള്‍ക്ക് ജനാധിപത്യത്തില്‍ അണുമാത്ര വിശ്വാസം പോലുമില്ലെന്നേ പറയാനാകൂ. സ്പീക്കര്‍ തന്റെ രാഷ്ട്രീയ ചായ്‌വ് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ നിയമസഭകളും ലോക്‍സഭയുമൊക്കെ പാര്‍ട്ടിയുടെ കളിയരങ്ങായിമാറും. 'ഹിസ് മാസ്റ്റേര്‍സ് വോയ്‌സ് ’ ആകുകയാണ് സ്പീക്കറുടെ ചുമതലയെങ്കില്‍ പിന്നെ അങ്ങനെ ഒരു പദവിയുടെ ആവശ്യമേയില്ല. ഏക പാര്‍ട്ടി ഏകാധിപത്യമെന്ന ജനാധിപത്യം നടക്കുന്ന രാജ്യങ്ങളില്‍ അത്തരം നോക്കുകുത്തി സ്പീക്കര്‍മാര്‍ ധാരാളം മതിയാകുമെന്നതു വേറെ കാര്യം.

പാര്‍ലമെന്റിന്റെ അന്തസ് ഉയര്‍ത്തിപ്പിടിച്ച, പാര്‍ലമെന്റിന്റെ പരമാധികാരത്തെ സംരക്ഷിച്ച അതി പ്രഗത്ഭനായ സോമനാഥ് ചാറ്റര്‍ജി ഭാരതത്തിന്റെ അഭിമാന പുത്രനാണ്. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കൈക്കൂലി വാങ്ങിയവരെന്നു കണ്ട എംപിമാരെ പാര്‍ലമെന്റില്‍ നിന്നു പുറത്താക്കാന്‍ കാണിച്ച ധാര്‍മിക ധീരതയെ ജനാധിപത്യ വിശ്വാസികള്‍ക്ക് മറക്കാനാകുമോ? സോമനാഥിന്റെ രാഷ്ട്രീയാദര്‍ശ നിലപാടുകളോടു യോജിക്കാത്തവര്‍ക്കു പോലും അദ്ദേഹത്തിന്റെ സത്യസന്ധതയേയും ആ സത്യസന്ധതയില്‍ നിന്നു രൂപം കൊണ്ട ധൈര്യത്തേയും ധര്‍മനിഷ്ഠയേയും അംഗീകരിക്കാതിരിക്കാനാകുമോ? കണ്ടില്ലെന്നു വയ്ക്കാനാകുമോ? അംഗീകരിക്കാതിരിക്കാന്‍, കണ്ടില്ലെന്നുവയ്ക്കാന്‍ സാധിക്കണമെങ്കില്‍ ഒരുവന് രാഷ്ട്രീയാന്ധത ബാധിക്കുകതന്നെ വേണം. പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ടാലും ഭാരത ജനതയുടെ ഹൃദയങ്ങളില്‍ അദ്ദേഹം സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. അവിടെ നിന്നും അദ്ദേഹത്തെ ഇറക്കിവിടാന്‍ ഒരു പാര്‍ട്ടി ശക്തിക്കും സാധിക്കുകയില്ല, തീര്‍ച്ച.



സോമനാഥ് ചാറ്റര്‍ജിയെ പുറത്താക്കിയ നടപടി അവരുടെ പാര്‍ട്ടിക്ക് തത്സമയം വലിയ തോതില്‍ പോറല്‍ ഒന്നും ഏല്‍പ്പിക്കുകയില്ലെങ്കിലും പാര്‍ട്ടിയുടെ ശക്തി ശിഥിലീകൃതമാവുന്ന പ്രക്രിയയെ അത് ത്വരിതപ്പെടുത്തുക തന്നെ ചെയ്യും . പുറത്ത് പറയുന്ന ജനാധിപത്യത്തോട് സി.പി.എമ്മിന് എന്ത് മാത്രം പ്രതിബദ്ധതയുണ്ടെന്ന് മറ്റുള്ളവരും വിലയിരുത്തും . ഏതായാലും ജനാധിപത്യസമ്പ്രദായത്തിന് സംഭാവനകള്‍ ഒന്നും ചെയ്യാന്‍ ആ പാര്‍ട്ടിക്ക് ബാധ്യത ഇല്ലാത്തതിനാലും , നിലവിലുള്ള ജീര്‍ണ്ണതകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ എന്തെങ്കിലും കഴിയാത്തവിധം ആ പാര്‍ട്ടിയും വെറും പൊള്ളയായ പ്രസ്ഥാവനകളില്‍ മാത്രം ഒതുങ്ങുന്ന ഒരു രാഷ്ട്രീയ സംഘടന ആയി മാറിയതിനാലും പ്രത്യേകിച്ച് ഒന്നും നടക്കാനില്ല . പാര്‍ട്ടികള്‍ മൊത്തത്തില്‍ അധ:പതിച്ചു വരുന്നു . എന്നാല്‍ ചില വ്യക്തികള്‍ക്ക് പോലും നമ്മുടെ പാര്‍ലമെന്റിനെയും ഡിമോക്രാറ്റിക് സിസ്റ്റത്തെയും താങ്ങി നിര്‍ത്താന്‍ കഴിയും വിധം അടിയുറപ്പുള്ളതാണ് നമ്മുടെ ഭരണഘടനയും രാജ്യവും എന്നത് ശുഭപ്രതീക്ഷ നല്‍കുന്നു .