Links

ചെറിയ മനുഷ്യരും വലിയ ലോകവും - 2

മതങ്ങളെക്കുറിച്ച് താങ്കള്‍ എന്ത് പറയുന്നു ? മതപരിവര്‍ത്തനം നിരോധിക്കുന്നത് ജനാധിപത്യവിരുദ്ധമല്ലേ ?

ഒരാള്‍ സ്വമേധയാ ഒരു മതത്തില്‍ ചേരുന്നതോ , ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് മാറുന്നതോ നിരോധിച്ചാലേ ജനാധിപത്യവിരുദ്ധമാവൂ. അതേ പോലെ തങ്ങളുടെ മതത്തെക്കുറിച്ച് പ്രചാരണം നടത്തുന്നതും തെറ്റല്ല . മതങ്ങളെ എതിര്‍ത്ത് പ്രചാരവേല നടത്താനുള്ള അവകാശവും ജനാധിപത്യപൌരാവകാശത്തില്‍ പെടും. ഇവിടെ ജനങ്ങളുടെയിടയില്‍ നിലനില്‍ക്കുന്ന ദാരിദ്ര്യത്തെയും അവശസാഹചര്യങ്ങളെയും മുതലെടുത്ത് പ്രലോഭിപ്പിച്ചും നിര്‍ബ്ബന്ധിച്ചും മതപരിവര്‍ത്തനത്തിന് വിധേയമാക്കുകയാണ് . ഹിന്ദു എന്നത് ഇപ്പോള്‍ ഒരു മതം തന്നെയാണെന്ന് ഏറെക്കുറെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അപ്പോള്‍ സ്വാഭാവികമായും ഹൈന്ദവസംഘടനകള്‍ ഉയര്‍ന്നുവരും . തങ്ങളുടെ മതത്തില്‍ നിന്ന് കൂട്ടത്തോടെ ആളുകളെ മതം മാറ്റുന്നത് ഹൈന്ദവസംഘടനകള്‍ എതിര്‍ത്തെന്നും വരും . അതാണ് ഒറീസ്സകള്‍ ഉണ്ടാവാന്‍ കാരണം. അതിനാല്‍ മതപരിവര്‍ത്തനം ചെയ്യുന്നത് നിരോധിക്കേണ്ടത് ഇവിടെ മതസൌഹാര്‍ദ്ധം നിലനില്‍ക്കാനുള്ള മുന്നുപാധിയായി മാറിയിരിക്കുന്നു ഇപ്പോള്‍ . മാത്രമല്ല മതപരിവര്‍ത്തനത്തില്‍ ഒരു സാമ്രാജ്യത്വ അജണ്ട ഒളിഞ്ഞിരിക്കുന്നതും കാണാന്‍ കഴിയും . അല്ലെങ്കില്‍ എന്തിനാണ് മതത്തില്‍ ആളുകള്‍ വര്‍ദ്ധിക്കണമെന്ന് കരുതുന്നത് . പണ്ട് കാലത്ത് ഹൈന്ദവസംസ്ക്കാരം വൈദേശികവും സ്വദേശീയവുമായ എല്ലാ മതങ്ങളെയും സഹിഷ്ണുതയോടെ സ്വീകരിച്ചത് കൊണ്ടാണ് ഇവിടെ ഇന്ന് കാണുന്ന മതങ്ങള്‍ വളര്‍ന്നത് . ഇനി മറ്റ് മതങ്ങളില്‍ നിന്ന് ആരെങ്കിലും തങ്ങളുടെ മതബോധനങ്ങളാല്‍ ആകൃഷ്ടരായി സ്വയം മുന്നോട്ട് വന്നാലല്ലാതെ ആരെയും ഇങ്ങോട്ട് വരാന്‍ പ്രേരിപ്പിക്കുകയില്ല എന്ന് എല്ലാ മതങ്ങളും ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കണം. അല്ലാതെ ഹൈന്ദവസംഘടനകളെ സ്ഥാനത്തും അസ്ഥാനത്തും വിമര്‍ശിക്കുകയും അവരെ വര്‍ഗ്ഗീയവാദികള്‍ എന്ന് മുദ്ര ചാര്‍ത്തി അയിത്തം കല്‍പ്പിച്ചത് കൊണ്ടും കാര്യമില്ല . ഹൈന്ദവസംഘടനകള്‍ മറ്റ് മതങ്ങളില്‍ നിന്ന് ആരെയും മതം മാറുന്നതിന് പ്രേരിപ്പിക്കുന്നില്ല . അതേ പോലെ ഹൈന്ദവ സംഘടനകള്‍ക്ക് വിദേശ പണവും ലഭിക്കാന്‍ മാര്‍ഗ്ഗമില്ല . യാതൊരു മതങ്ങളെയും പ്രോത്സാഹിപ്പിക്കാതിരിക്കുക എന്നതാണ് മതേതരത്വം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് . പക്ഷെ ഇവിടെ മറ്റ് മതങ്ങളെ പ്രീണിപ്പിക്കാനും ഹിന്ദു മതത്തെ എതിര്‍ക്കാനുമാണ് മതേതരവാദികള്‍ ശ്രമിക്കുന്നത് . ഹിന്ദു വികാരം ആളിക്കത്തിക്കാനേ ഈ സമീപനം സഹായകമാവൂ .

മതം എന്നത് കുറെ ആളുകളുടെ കൂട്ടായ്മയോ അല്ലെങ്കില്‍ സംഘടനയോ ആണ് . അതിന് ഒരു ഗുരുവോ അല്ലെങ്കില്‍ സ്ഥാപകനോ കാണും . തത്വങ്ങളും പ്രബോധനങ്ങളും പ്രാമാണിക ഗ്രന്ഥങ്ങളും ആചാരങ്ങളും ശീലങ്ങളും അനുഷ്ടാനങ്ങളും കാണും . അത്രയേയുള്ളൂ . മനുഷ്യര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതില്‍ മതങ്ങള്‍ക്ക് വലിയ പങ്കുമുണ്ട് . പക്ഷെ മതങ്ങള്‍ എണ്ണത്തില്‍ കൂടിയത് കൊണ്ട് ഫലത്തില്‍ ലോകത്ത് സംഘര്‍ഷങ്ങളാണ് ഉണ്ടാവുന്നത്. അത് കൊണ്ടാണ് ഒരു മതം മതിയെന്ന് ശ്രീനാരായണ ഗുരു പറഞ്ഞത് . ചിന്തിക്കുന്ന ആര്‍ക്കും അത് ശരിയെന്നേ തോന്നൂ . ദൌര്‍ഭാഗ്യവശാല്‍ ലോകത്ത് ചിന്തിക്കുന്നവര്‍ ന്യൂനപക്ഷവും വിശ്വസിക്കുന്നവര്‍ മഹാഭൂരിപക്ഷവുമായിപ്പോയി . അതാണ് പ്രശ്നം . ചിലര്‍ പറയും തങ്ങളുടെ മതം ദൈവം നേരിട്ട് സൃഷ്ടിച്ചതാണെന്ന് . അതേ നാവ് കൊണ്ട് പ്രപഞ്ചത്തെയും സര്‍വ്വചരാചരങ്ങളെയും സൃഷ്ടിച്ചതും ദൈവമാണെന്ന് പറയും . ഇതില്‍ വൈരുധ്യമുണ്ട് . പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം കുറച്ച് ആള്‍ക്ക് മാത്രമായി മതം ഉണ്ടാക്കി സംഘര്‍ഷത്തിന്റെ വിത്ത് വിതയ്ക്കുമോ ?

മനുഷ്യനെ നന്നാക്കാന്‍ ഇന്ന് മതം വേണ്ട എന്നാണെന്റെ അഭിപ്രായം . നല്ല വിദ്യാഭ്യാസം മതി . ലോകം മൊത്തം ഇന്ന് ഒരു അയല്‍ക്കൂട്ടം മാതിരി ചുരുങ്ങി . മനുഷ്യരാശിയെ ആകെമൊത്തം ഒരു കുടുംബമായി കാണാനുള്ള മാനസിക പരിശീലനമാണ് ഇന്ന് വ്യക്തികള്‍ക്ക് ലഭിക്കേണ്ടത് . ഭൂതകാലത്തിന്റെ ഭാരിച്ച വിഴുപ്പുഭാണ്ഡങ്ങള്‍ ഓരോ വ്യക്തിയും ഇന്ന് അനാവശ്യമായി ചുമക്കുന്നു എന്നാണെനിക്ക് തോന്നുന്നത് . അത് കൊണ്ട് ജീവിതം പലര്‍ക്കും നരകതുല്യമാവുന്നു. സത്യത്തില്‍ അത്രക്കൊന്നുമില്ല ജീവിതം . നാം ജീവിതത്തില്‍ സന്തോഷത്തിന്റെ അളവ് കൂട്ടുകയാണ് വേണ്ടത് . തനിക്കും മറ്റുള്ളവര്‍ക്കും എന്താണോ സന്തോഷം തരുന്നത് അതാണ് സ്വീകരിക്കേണ്ടത് . സന്തോഷത്തെ ഇല്ലാതാക്കുന്നത് നിരസിക്കണം . ചടങ്ങുകള്‍ക്കും ആചാരങ്ങള്‍ക്കും വേണ്ടി ജീവിതം പലരും തുലയ്ക്കുന്നു . ഒരു ഉദാഹരണം പറയാം .

ദിനേശ് ബീഡിയിലെ പണി കൊണ്ട് തന്റെ രണ്ട് മക്കളെ പോറ്റാന്‍ കഴിയാതെ വന്നപ്പോള്‍ സാവിത്രി (പേര് സാങ്കല്പികം) കൂലിപ്പണിക്ക് പോകാന്‍ തുടങ്ങി . മാനസിക രോഗിയായിരുന്ന ഭര്‍ത്താവ് മരിച്ചു പോയി. കഷ്ടപ്പെട്ടാണ് മക്കളെ പഠിപ്പിച്ചത് . അഞ്ച് സെന്റ് സ്ഥലത്ത് ഒരു വീടും പണിതു . ഡിഗ്രി പഠിക്കുന്ന മകള്‍ക്ക് ഒരു ചെറുപ്പക്കാരനുമായി പ്രണയമായി . ദൂരെയുള്ള ജില്ലയില്‍ നിന്ന് അഞ്ചരക്കണ്ടിയില്‍ കാര്‍പ്പന്റര്‍ പണിക്ക് വന്നതാണ് ആ യുവാവ് . സല്‍‌സ്വഭാവി . അവര്‍ വിവാഹിതരാവാന്‍ തീരുമാനിക്കുന്നു . ജാതിവ്യത്യാസം രണ്ടു വീട്ടുകാരും കണക്കിലെടുക്കുന്നേയില്ല . ഞാന്‍ കാണുമ്പോള്‍ സാവിത്രി തന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലത്തിന്റെ ആധാരവുമായി സ്ഥലത്തെ സഹകരണ ബാങ്കിലേക്ക് പോവുകയായിരുന്നു. സ്ത്രീധനം എന്ന നീചമായ ആചാരം കണ്ണൂര്‍ ജില്ലയിലില്ലെങ്കിലും പൊന്നിന്റെ വിലയൊക്കെ പരിഗണിക്കുമ്പോള്‍ കുറഞ്ഞത് ഒരു ലഷം രൂപയെങ്കിലും കൈവശമില്ലെങ്കില്‍ സാധാരണഗതിയില്‍ കല്യാണം നടക്കില്ല. അത്രയും തുക സംഘടിപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു അവള്‍ . സദ്യക്കും മറ്റും വേണ്ടി വരുന്ന ബാക്കി തുക കല്യാണദിവസം ക്ഷണിക്കപ്പെടുന്നവരില്‍ നിന്നും പിരിഞ്ഞു കിട്ടും . മറ്റൊരര്‍ത്ഥത്തില്‍ അതും പലിശസഹിതമുള്ള വായ്പ തന്നെയാണ് . ഞാന്‍ ചോദിച്ചു , കല്യാണം ലളിതമായി നടത്തിക്കൂടേ ? റജിസ്റ്റര്‍ വിവാഹമായോ അല്ലെങ്കില്‍ വായനശാലയില്‍ വെച്ചോ മറ്റോ ... ? “ പക്ഷെ എന്നെ സാധാരണ പോലെ കല്യാണം കഴിച്ചയക്കണം എന്നാണ് മോള് പറയുന്നത് സുകുമാരേട്ടാ .... ” ഈ സാധാരണ പോലെ എന്ന സംഗതി എത്ര കുടുംബങ്ങളെയാണ് കണ്ണീര്‍ കുടിപ്പിക്കുന്നതും ആത്മഹത്യയിലേക്ക് നയിക്കുന്നതും . കല്യാണച്ചടങ്ങ് ലളിതമാക്കിയാല്‍ എത്രയോ കുടുംബങ്ങള്‍ക്ക് ജീവിതം തന്നെ തിരിച്ചു കിട്ടും. എന്തിനാണ് നിയോഗം പോലെ ഇത്തരം ചടങ്ങുകള്‍ ജീവിതവും ചിലപ്പോള്‍ ജീവനും കളഞ്ഞ് ആളുകള്‍ പിന്‍‌പറ്റുന്നത് എന്നാണ് എന്റെ ദു:ഖം . നമുക്ക് അനായാസമായി ഈ ജീവിതം ജീവിച്ച് തീര്‍ത്തുകൂടേ ?

ചെറിയ മനുഷ്യരും വലിയ ലോകവും - 1

ഞാന്‍ കണ്ണൂരില്‍ എത്തിയപ്പോള്‍ എന്നെ പരിചയപ്പെടാനും ചില കാര്യങ്ങളില്‍ എന്റെ വിശദീകരണം ലഭിക്കാനും ഒരു സുഹൃത്ത് എന്നെ വന്ന് കാണുകയുണ്ടായി . ഓര്‍മ്മയില്‍ നിന്ന് ആ സംഭാഷണം ഇവിടെ പകര്‍ത്താനുള്ള ശ്രമമാണിത് .

നമസ്ക്കാരം മാഷെ , ഞാന്‍ നിങ്ങളുടെ ബ്ലോഗ് വായിക്കാറുണ്ട് . പല കാര്യങ്ങളിലും നിങ്ങളോട് യോജിക്കാന്‍ കഴിയാറില്ല. എന്നാലും നിങ്ങളെ അവഗണിക്കാനും കഴിയുന്നില്ല . എന്താണ് ബ്ലോഗ് കൊണ്ട് നിങ്ങള്‍ പറയാനുദ്ദേശിക്കുന്നത് ?

ഒരു എഴുത്തുകാരനാവണമെന്ന് ചെറുപ്പത്തില്‍ ആഗ്രഹമുണ്ടായിരുന്നു . എന്നാല്‍ എഴുതാനുള്ള കഴിവോ ഭാഷയിലുള്ള പ്രാവീണ്യമോ വാക്കുകള്‍ കൊണ്ട് അമ്മാനമാടാനുള്ള ചാതുര്യമോ ഒന്നുമെനിക്ക് ഉണ്ടായിരുന്നില്ല . വായനശീലമുള്ളത് കൊണ്ട് ധാരാളം കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞു. ചിന്തിച്ചിരിക്കുക എന്നതായിരുന്നു എന്റെ പ്രധാന ഹോബി . മറ്റുള്ളവരുമായി പങ്ക് വെക്കാന്‍ കുറെ ആശയങ്ങളും എനിക്കുണ്ടായിരുന്നു. ബാംഗ്ലൂരില്‍ താമസം തുടങ്ങിയപ്പോള്‍ ഒരു നേരമ്പോക്കായിട്ടാണ് ബ്ലോഗ്ഗിങ്ങ് തുടങ്ങിയത് . പിന്നീടാണ് എനിക്കതിന്റെ ശക്തിയും പ്രസക്തിയും മനസ്സിലായത് . ജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും ലോകത്തോട് വിളിച്ചു പറയാനും അത് വഴി സര്‍ക്കാരിന്റെ നയരൂപീകരണങ്ങളില്‍ പോലും ഇടപെടാന്‍ പൌരസമൂഹത്തിന് കഴിയുമെന്നും എനിക്ക് മനസ്സിലായി .

താങ്കള്‍ ബ്ലോഗില്‍ എന്തൊക്കെയോ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നുവെന്നും മറ്റും കേട്ടല്ലോ ? താങ്കള്‍ സ്വന്തമായി ബ്ലോഗ് അക്കാദമി തുടങ്ങാന്‍ പോകുന്നു എന്നൊരു ശ്രുതിയും കേട്ടിരുന്നു ?

ഹേയ് ... വിവാദങ്ങളൊന്നുമുണ്ടാക്കിയിട്ടില്ല . ബ്ലോഗിലെ അനോണിമിറ്റിയെ ഞാന്‍ എതിര്‍ത്തിരുന്നു. സ്വന്തം പേരും വിലാസവും വെളിപ്പെടുത്തി ബ്ലോഗ്ഗര്‍മാര്‍ സമൂഹത്തില്‍ സക്രിയമായി ഇടപെടുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമായിരിക്കുമെന്ന് ഞാന്‍ കരുതി . മറഞ്ഞിരുന്ന് പറയുന്നതിന് ഒരു വിശ്വാസ്യത ഉണ്ടാവുകയില്ല എന്നും പറഞ്ഞു അത്രയേയുള്ളൂ . അത് അനോണിമസ്സ് ആയി എഴുതുന്നവര്‍ വ്യക്തിപരമായെടുത്തു . അനോണിമസ്സ് ആയി ബ്ലോഗ് ചെയ്യുന്നത് ഒരു ട്രെന്റ് ആയി മാറിപ്പോയി ബ്ലോഗില്‍ . അതിനി മാറുകയില്ല . എന്നാലും ഉത്തരവാദിത്വ ബോധമുള്ള പലരും സ്വന്തം പേരില്‍ തന്നെയാണ് ബ്ലോഗ് എഴുതുന്നത് . ബ്ലോഗ് അതിന്റെ വളര്‍ച്ച പൂര്‍ണ്ണത പ്രാപിക്കുമ്പോള്‍ ഇപ്പോഴത്തെ പല അനാശാസ്യപ്രവണതകളും ഇല്ലാതായേക്കാം .

പിന്നെ അക്കാദമിയുടെ കാര്യം . പറഞ്ഞ് പറഞ്ഞ് ബ്ലോഗ് അക്കാദമി എന്നത് ഒരു അശ്ലീലപദം പോലെ ആയിട്ടുണ്ട് . കേരള ബ്ലോഗ് അക്കാദമിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങളില്‍ ഞാനും സഹകരിച്ചിരുന്നു . അക്കാദമി ഒരു സംഘടനാരൂപം കൈവരിക്കണമെന്ന് ഞാന്‍ നിര്‍ദ്ദേശിച്ചു. അത്ഭുതമെന്ന് പറയട്ടെ ആ നിര്‍ദ്ദേശം ആര്‍ക്കും സ്വീകാര്യമായില്ല . ബ്ലോഗിനെ സംബന്ധിക്കുന്ന എന്തും വെര്‍ച്വല്‍ മാത്രമേ ആകാവൂ, അതിന് ഒരു സംഘടനാരൂപം പറ്റില്ല എന്നാണ് എല്ലാവരും പറഞ്ഞത് . ആ ഒരു നിരാശയില്‍ ഞാന്‍ ഇട്ട പോസ്റ്റ് ആയിരുന്നു “കേരള ബ്ലോഗ് അക്കാദമി റജിസ്റ്റര്‍ ചെയ്യുന്നു” എന്നത്. എന്റെ ഒരു തമാശയായിരുന്നു അതെന്ന് മനസ്സിലാക്കാതെ, വ്യാപകമായ എതിര്‍പ്പാണ് ആ പോസ്റ്റ് ക്ഷണിച്ചു വരുത്തിയത് . ഇപ്പോള്‍ ബ്ലോഗ് അക്കാദമി , ബൂലോഗം പോലുള്ള വെര്‍ച്വല്‍ കൂട്ടായ്മകളില്‍ ഞാനില്ല .

മാഷ് ഇടത്പക്ഷങ്ങളെ പ്രത്യേകിച്ച് സി.പി.എമ്മിനെ എതിര്‍ക്കുന്നല്ലോ ? താങ്കള്‍ കമ്മ്യൂണിസ്റ്റ് അനുഭാവിയല്ലെ ?

തത്വത്തില്‍ വളരെ പ്രസക്തിയുള്ളതും എന്നാല്‍ പ്രയോഗത്തില്‍ തീരെ അപ്രസക്തവുമായ ഒരു പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസം. ഇത് ഏറ്റവും നന്നായി അറിയാവുന്നവരാണ് ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗികനേതാക്കള്‍ . മാര്‍ക്സിസ്റ്റ് ദര്‍ശനത്തിലൂടെയാണ് ഞാന്‍ ഈ ലോകത്തെ നോക്കിക്കാണുന്നത് . മാര്‍ക്സിസം എന്നെ സംബന്ധിച്ച് എന്റെ അകക്കണ്ണാണ് . എന്ത് കൊണ്ട് മനുഷ്യനെയും പ്രകൃതിയെയും സ്നേഹിക്കണം എന്ന് എന്നെ പഠിപ്പിച്ചത് മാര്‍ക്സിസമാണ് . ഇന്നത്തെ മാര്‍ക്സിസ്റ്റുകാരും മാര്‍ക്സിസവും തമ്മിലുള്ള ബന്ധം കടലും കടലാടിയും പോലുള്ളതാണ് . മാത്രമല്ല ഇന്ന് മാര്‍ക്സിസ്റ്റ് നേതാക്കള്‍ പുത്തന്‍ പണക്കാരും ജന്മിമാരും മാടമ്പിമാരുമാണ് . പല ചോട്ടാ നേതാക്കളും പച്ചയായി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് നടത്തുന്നു . സഹകരണ ബാങ്കുകളിലെ കെട്ടികിടക്കുന്ന പണമാണ് ഇതിനവര്‍ ഉപയോഗപ്പെടുത്തുന്നത് . ബിനാമിയുടെ പേരില്‍ ലോണ്‍ തരപ്പെടുത്തുന്നു. ബിനാമിയുടെ പേരില്‍ തന്നെ സ്വത്ത് വാങ്ങുന്നു . ബിനാമി എന്നാല്‍ താഴെത്തട്ടിലുള്ള അനുയായി ആയിരിക്കും . ഒന്നോ രണ്ടോ മാസങ്ങള്‍ക്ക് ശേഷം സ്വത്ത് വന്‍‌ലാഭത്തിന് മറിച്ചു വിറ്റ് ലോണ്‍ ബാങ്കില്‍ അടക്കുന്നു . നിര്‍ദ്ദോഷമായ ഒരു തിരിമറി . എന്നാല്‍ നേതാവിന് കിട്ടുന്നത് കൈ നനയാതെ പതിനായിരങ്ങള്‍ , ചിലപ്പോള്‍ ലക്ഷങ്ങള്‍ . അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, പഞ്ചനക്ഷത്രഹോട്ടലുകള്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രികള്‍ എന്നിവ സഹകരണമേഖലയില്‍ ഉത്സാഹിച്ച് തുടങ്ങുന്നത് നാട്ടിലെ ജനകീയപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനല്ല . ഇത് രാഷ്ട്രീയത്തെ വിറ്റ് കാശാക്കലാണ് . ഇത് എതിര്‍ക്കപ്പെടേണ്ടതുണ്ട്.

താങ്കളെപ്പോലുള്ളവര്‍ എതിര്‍ത്താല്‍ തകരുന്നതാണോ സി.പി.എം പോലുള്ള പാര്‍ട്ടികള്‍ ?

എന്ത് കൊണ്ട് ഇല്ല ? പ്രളയം വരെ ഈ കച്ചോടം കൊണ്ട് നടക്കാന്‍ കഴിയില്ല . അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ വന്‍‌ഭൂരിപക്ഷത്തൊടെ ജയിപ്പിക്കാന്‍ ഇപ്പോഴേ കേരളം തയ്യാറെടുത്തു കഴിഞ്ഞു . കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ ഒരു വനിതാവോട്ടര്‍ എന്നോട് പറഞ്ഞത് , “അവര്‍ക്കൊക്കെ വലിയ അഹംഭാവമായിപ്പോയി... അടുത്ത വോട്ടിന് കെട്ടിവെച്ച കാശ് കിട്ടാതെ അവരെ തോല്‍പ്പിക്കണമെന്നാണ് എല്ലാവരും പറയുന്നത് ....” എന്നാണ് . ദിനേശ് ബീഡിക്കമ്പനിയില്‍ വെച്ച് ദേശാഭിമാനി പത്രം മാത്രം വായിച്ചു കേള്‍ക്കുന്ന ഒരു സ്ത്രീയാണവര്‍ . മറ്റൊരു സഖാവ് പറഞ്ഞത് “ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചെയ്യുന്നതാണ് ശരി, അഥവാ മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ത് ചെയ്താലും അത് ശരിയാവും . മറ്റുള്ളവര്‍ ചെയ്യുന്നതെന്തും തെറ്റുമാവും....” എന്നാണ്.

കേരളത്തിലെ തെരഞ്ഞെടുപ്പ് മന:ശാസ്ത്രം ഇരുമുന്നണികളും നന്നായി മനസ്സിലാക്കിയിരിക്കുന്നു . അതിനനുസരിച്ചാണ് അവരുടെ പാര്‍ട്ടി മെഷിനറി ട്യൂണ്‍ ചെയ്ത് വെച്ചിട്ടുള്ളത് . അയ്യഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഭരണം മാറി വരും . യു.ഡി.എഫിനെ നയിക്കുന്ന കോണ്‍ഗ്രസിന് പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന കമ്മറ്റികളേയില്ല . അതിന്റെ ആവശ്യവുമില്ല . തെരഞ്ഞെടുപ്പിന്റെ തലേന്ന് ആരെങ്കിലും വീടുകള്‍ കയറി സ്ലിപ്പുകള്‍ കൊടുത്താലായി . ഇസ്തിരി ചുളിയാത്ത ഖദര്‍ ധരിക്കുന്ന ഏതാനും ചില നേതാക്കളേ കോണ്‍ഗ്രസ്സിന് ഇന്നുള്ളൂ , പ്രവര്‍ത്തകന്മാരില്ല . അതൊക്കെ കരുണാകരന്റെ പ്രൌഢകാലം അസ്തമിച്ചതോടെ പോയി . ഇന്ന് അഞ്ച് കൊല്ലം കൂടുമ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തന്നെ യു.ഡി.എഫിനെ ജയിപ്പിക്കുന്നത് കൊണ്ട് അവര്‍ക്ക് വിയര്‍പ്പൊഴുക്കേണ്ട കാര്യവുമില്ല. ഇപ്പോള്‍ പരമാവധി ബിസിനസ്സ് സാമ്രാജ്യങ്ങള്‍ വിപുലീകരിക്കുന്ന യജ്ഞത്തിലാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി . അടുത്ത അഞ്ച് കൊല്ലത്തേക്ക് വേണ്ടത് സമ്പാദിച്ചു വെക്കണമല്ലൊ.

ചെങ്ങറയെപ്പറ്റിയും ഒറീസ്സയെപ്പറ്റിയും എന്ത് പറയുന്നു ?

കേരളത്തില്‍ നടപ്പാക്കി എന്ന് അഭിമാനപൂര്‍വ്വം എടുത്തു പറയുന്ന ഭൂപരിഷ്കരണം വെറും പൊള്ളയായിരുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് ചെങ്ങറ . യഥാര്‍ത്ഥ ഭൂരഹിതര്‍ക്ക് ഇന്നും ഭൂമി കിട്ടിയിട്ടില്ല . ഭൂമിയുടെ വിതരണവും വിനിയോഗവും ശാസ്ത്രീയമായി പുനര്‍‌ നിര്‍വചിക്കേണ്ട ആവശ്യകതയിലേക്കാണ് ചെങ്ങറ സമരം വിരല്‍ ചൂണ്ടുന്നത് . ആ സമരം എന്ത് കൊണ്ടും വിജയിക്കേണ്ടതുണ്ട് . തൊഴിലാളി സംരക്ഷണത്തിന്റെ പേരില്‍ അവിടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി വേഷപ്രച്ഛന്നമായി നടത്തുന്ന പ്രതിസമരം ആഭാസകരവും മനുഷ്യത്വവിരുദ്ധവുമാണ് .

ഒറീസ്സയെക്കുറിച്ചു പറഞ്ഞാല്‍ , മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല . എന്ന് തന്നെയുമല്ല കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും വേണം . പക്ഷെ ഇവിടത്തെ മതേതരവാദികളാണ് പ്രശ്നം വഷളാക്കുന്നത് എന്നാണെന്റെ അഭിപ്രായം . എന്തിനാണ് ഇപ്പോഴും കൃസ്ത്യന്‍ മെഷിനറിമാര്‍ ദരിദ്രനാരായണന്മാരായ ആദിവാസികളെയും ദളിതുകളെയും മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നത് ? ഭൂമിയില്‍ മനുഷ്യന്‍ മനുഷ്യനായി ജീവിച്ചാല്‍ പോരേ ? തങ്ങളുടെ മതത്തില്‍ ജനസംഖ്യ വര്‍ദ്ധിക്കണമെന്ന് കരുതി ആളുകളെ ക്രിസ്തു മതത്തിലേക്ക് ആകര്‍ഷിക്കുമ്പോള്‍ , തങ്ങളുടെ മതത്തില്‍ ആളുകള്‍ കുറഞ്ഞു പോകുമല്ലോ നാളെ നാഗാലാന്റ് പോലെ പോലെ ഇന്‍ഡ്യ ഒരു ക്രിസ്ത്യന്‍ രാജ്യമായി പോകുമല്ലോ എന്ന ആശങ്ക ഹിന്ദു മതത്തിലുള്ളവര്‍ക്ക് ഉണ്ടാവുന്നതിനെ എങ്ങനെ കുറ്റപ്പെടുത്താനാവും ? മതപരിവര്‍ത്തനശ്രമങ്ങള്‍ മതസംഘടനകള്‍ അവസാനിപ്പിക്കേണ്ടതുണ്ട് . അതേ പോലെ മതേതരത്വം എന്നാല്‍ വോട്ടിന് വേണ്ടി മത വിഭാഗങ്ങളെ പ്രീണിപ്പിക്കലല്ല എന്ന് മതേതരപ്പാര്‍ട്ടികള്‍ മനസ്സിലാക്കണം . ഇന്ന് മതേതരവാദികളുടെ പ്രസ്ഥാവനകളാണ് ഇന്‍ഡ്യയില്‍ ഹൈന്ദവവികാരം ഊട്ടി വളര്‍ത്തുന്നത് . തൊട്ടതിനും പിടിച്ചതിനും സംഘപരിവാറിനെ കുറ്റപ്പെടുത്തുന്നത് അവര്‍ക്ക് സ്വീകാര്യത കൂട്ടാനേ ഉപകരിക്കൂ .

(തുടരും)






പാര്‍ട്ടിക്ക് അത്യാധുനിക ഓഫീസും , പഞ്ചനക്ഷത്ര ഹോട്ടലും !

മാര്‍ക്സിസ്റ്റ് പാര്‍ട്ടി വളര്‍ച്ചയുടെയും പുരോഗതിയുടെയും പാതയിലാണ് . കണ്ണൂര്‍ വിസ്മയ പാര്‍ക്കിന് പിന്നാലെ കോഴിക്കോട് പഞ്ചനക്ഷത്ര ഹോട്ടലിന്റെ പണിയും തുടങ്ങാന്‍ പോകുന്നു . ഇന്നത്ത പത്രത്തില്‍ വന്ന ഒരു വാര്‍ത്ത ഇങ്ങനെ :

ഒരു കോടി രൂപ മുടക്കി അത്യാധുനിക സൗകര്യങ്ങളോടെ ഓഫീസ്‌ കെട്ടിപ്പൊക്കുന്നതിനൊപ്പം സി.പി.എം നിയന്ത്രണത്തില്‍ നഗരത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലും. സി.പി.എം കണ്ണൂരില്‍ ഷോപ്പിംഗ്‌ മാളും അമ്യൂസ്‌മെന്റ്‌ പാര്‍ക്കും മറ്റും നിര്‍മിച്ചതിനു പിന്നാലെയാണു കോഴിക്കോട്ടെ പാര്‍ട്ടി നേതൃത്വവും കോര്‍പറേറ്റ്‌ പാതയില്‍ മുന്നേറാനൊരുങ്ങുന്നത്‌. ഹോട്ടല്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന 58 സെന്റ്‌ സ്‌ഥലം കോഴിക്കോട്‌ നഗരത്തിലെ ഹൃദയഭാഗത്തു പാര്‍ട്ടി നിയന്ത്രണത്തില്‍ രൂപീകരിച്ച സൊസൈറ്റി വാങ്ങിക്കഴിഞ്ഞു. മാനാഞ്ചിറയ്‌ക്കു സമീപത്തെ കോംട്രസ്‌റ്റ് കമ്പനിയുടെ സ്‌ഥലമാണു ഹൈക്കോടതി മുഖാന്തിരം സൊസൈറ്റി സ്വന്തമാക്കിയിരിക്കുന്നത്‌. ഒരു സെന്റിന്‌ ഇവിടെ 20 ലക്ഷമാണു മതിപ്പുവില.

സി.പി.എം കോഴിക്കോട്‌ ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്‌ണന്‍, പി.സതീദേവി എം.പി, കോര്‍പറേഷന്‍ മേയര്‍ എം. ഭാസ്‌കരന്‍ തുടങ്ങി ജില്ലയിലെ പ്രമുഖ നേതാക്കള്‍ ഡയറക്‌ടര്‍മാരായി രൂപീകരിച്ച ഡിസ്‌ട്രിക്‌ട് കോഓപ്പറേറ്റീവ്‌ ട്രാവല്‍ ആന്‍ഡ്‌ ടൂറിസം ഡവലപ്‌മെന്റ്‌ സൊസൈറ്റി ആന്‍ഡ്‌ സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ലിമിറ്റഡ്‌ എന്ന സ്‌ഥാപനമാണു ഭൂമി വിലയ്‌ക്കു വാങ്ങിയത്‌.

സഹകരണ ആക്‌ട് പ്രകാരം ഡി. 2882 നമ്പറില്‍ രജിസ്‌റ്റര്‍ ചെയ്‌ത സൊസൈറ്റിയാണിത്‌. ആഭ്യന്തരടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി സി.എം. രവീന്ദ്രന്‍, സഹകരണ മന്ത്രി ജി. സുധാകരന്റെ അഡീഷണല്‍ പി.എ. എ.രാധാകൃഷ്‌ണന്‍ എന്നിവരും ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡന്റും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമായ എം.മെഹബൂബ്‌, കെ.എസ്‌.ടി.എ. മുന്‍ ജനറല്‍ സെക്രട്ടറി കെ. ചന്ദ്രന്‍ എന്നിവരും സൊസൈറ്റിയുടെ ഡയക്‌ടര്‍മാരാണ്‌.

മുന്‍ സിറ്റി പോലീസ്‌ കമ്മിഷണര്‍ പി.എം. അബ്‌ദുള്‍ഖാദറാണു സൊസൈറ്റി പ്രസിഡന്റ്‌. എം. മെഹബൂബ്‌ വൈസ്‌ പ്രസിഡന്റും. ആദ്യഘട്ടത്തില്‍ ഫൈവ്‌ സ്‌റ്റാര്‍ സൗകര്യമുള്ള ഹോട്ടലാണു സൊസൈറ്റി സ്‌ഥാപിക്കാനുദ്ദേശിക്കുന്നത്‌. രണ്ടാം ഘട്ടത്തില്‍ റെസ്‌റ്റോറന്റും പിന്നീട്‌ ഘട്ടംഘട്ടമായി ടൂര്‍ പാക്കേജ്‌, ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവയും ലക്ഷ്യമിടുന്നു. 5000 രൂപയുടെ ഓഹരികളാണു വ്യക്‌തികളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും സമാഹരിക്കുക. ഓഹരിപിരിവ്‌ തുടങ്ങിക്കഴിഞ്ഞു.

നിലവിലുള്ള സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ്‌ കെട്ടിടമായ സി.എച്ച്‌. കണാരന്‍ സ്‌മാരക മന്ദിരം പൊളിച്ചുമാറ്റി ഒരു കോടി രൂപ ചെലവില്‍ ആത്യാധുനിക ജില്ലാ കമ്മിറ്റി ഓഫീസ്‌ പണിതുയര്‍ത്താനുള്ള ശ്രമം ആരംഭിച്ചതിനു പിന്നാലെയാണ്‌ പഞ്ചനക്ഷത്രഹോട്ടല്‍ പദ്ധതിയും നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്‌.

ജില്ലയിലുള്ള പാര്‍ട്ടി അംഗങ്ങളില്‍ നിന്ന്‌ 300 രൂപ വീതവും ബാക്കി പൊതുപിരിവും നടത്തി കെട്ടിടം പണി നടത്താനാണു പാര്‍ട്ടി നീക്കം. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനു പുറമെ പോഷക സംഘടനകളുടെ ഓഫീസും പുതിയ കെട്ടിടത്തിലായിരിക്കും.
(കടപ്പാട് : മംഗളം )


ഇതൊന്നും ഇങ്ങനെ ചര്‍ച്ച ചെയ്യുന്നതോ , വിമര്‍ശിക്കുന്നതോ പാര്‍ട്ടിയുടെ ബന്ധുക്കള്‍ക്ക് ഇഷ്ടമുള്ള കാര്യമല്ല . അങ്ങനെ ചെയ്യുന്നവരെ കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ എന്നാണ് മുദ്ര കുത്തുക . അവരുടെ ഭാഷയില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധനാവുക എന്നാല്‍ നികൃഷ്ടജീവിയാവുക എന്നാണ് അര്‍ത്ഥം . പ്രതികരിക്കുന്നവരെ അടിച്ചമര്‍ത്താന്‍ പാര്‍ട്ടിക്ക് ധാരാളം വഴികളുണ്ട് . ഞാന്‍ ഇങ്ങനെ എഴുതുന്നത് കൊണ്ടും ചിലര്‍ വന്ന് കമന്റ് എഴുതുന്നത് കൊണ്ടും ഒരു ബ്ലോഗ് സിന്‍ഡിക്കേറ്റ് പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെന്ന ആരോപണം വരാന്‍ സാധ്യതയുണ്ട് . രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനങ്ങളുടെയിടയില്‍ രാഷ്ട്രീയപ്രവര്‍ത്തനം മാത്രമേ നടത്താവൂ , സാമ്പത്തികമായ വരുമാനം ഉണ്ടാക്കാന്‍ ബിസിനസ്സ് തുടങ്ങുകയല്ല ജനങ്ങളില്‍ നിന്ന് സംഭാവന പിരിക്കുക മാത്രമേ ചെയ്യാവൂ എന്ന എന്റെ അഭിപ്രായം ബ്ലോഗില്‍ പങ്ക് വെക്കുകയാണ് ഞാന്‍ ചെയ്യുന്നത് .

പരിപ്പ് വടയും കട്ടന്‍ ചായയും മാത്രം കഴിച്ച് പാര്‍ട്ടിപ്രവര്‍ത്തനം നടത്തണം എന്ന പോലെയുള്ള ഒരു പിന്തിരിപ്പന്‍ ആശയമാണിതെന്ന് അറിയാം . എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബക്കറ്റ് ഒന്നെടുത്താല്‍ കോടികള്‍ വന്നു വീഴുന്ന ഇക്കാലത്ത് അതും പോരാതെ എന്തിനീ ബിസിനസ്സുകള്‍ കൂടി നടത്തണം . പണം എത്ര കിട്ടിയാലും ആര്‍ക്കും തികയുന്നില്ല എന്നത് തന്നെ പാര്‍ട്ടിയെ സംബന്ധിച്ചും ഉത്തരം . ഇതൊക്കെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ് . പക്ഷെ ഇതിനെപ്പറ്റിയൊന്നും ആരും മിണ്ടിപ്പോകരുത് എന്ന അസഹിഷ്ണുതയെങ്കിലും പാര്‍ട്ടിബന്ധുക്കള്‍ ഒഴിവാക്കണം . പൊതുസമൂഹത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിമര്‍ശനാതീതരല്ല എന്ന യാഥാര്‍ഥ്യം അംഗീകരിക്കണം . കേരളം,ബംഗാള്‍,ത്രിപുര തുടങ്ങിയ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പുറത്ത് പേരിനെങ്കിലും സി.പി.എം. പ്രവര്‍ത്തിക്കുന്നുണ്ട് . അവിടെയൊക്കെയുള്ള സഖാക്കള്‍ക്ക് ഇത്തരം സൌഭാഗ്യങ്ങള്‍ ലഭ്യമല്ല എന്നും നിങ്ങള്‍ ഓര്‍ക്കണം .

സി.പി.എം. എന്ന പാര്‍ട്ടി ഒരു സോഷ്യല്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയായി മാറുകയാണെന്നും , അവര്‍ ഇപ്പോള്‍ വികസനത്തിന്റെ ആഗോളീകരണരാഷ്ട്രീയം അംഗീകരിച്ച് മുന്നോട്ട് പോകുമ്പോള്‍ വി.എസ്സ്. ക്ലാസ്സിക്കല്‍ മാര്‍ക്സിസം പറഞ്ഞു വഴിമുടക്കുകയാണെന്നും ചില ശുദ്ധാത്മാക്കള്‍ ധരിക്കുന്നുണ്ട് . എന്നാല്‍ ഇതില്‍ ക്ലാസിക്കല്‍ മാര്‍ക്സിസമോ , സോഷ്യല്‍ ഡമോക്രസിസമോ ഒന്നുമില്ല എന്നതാണ് യാഥാര്‍ഥ്യം . ഓരോരുത്തരും സ്വന്തം സ്ഥാനമാനങ്ങളും പദവികളും നിലനിര്‍ത്താനുള്ള കൌടില്യതന്ത്രങ്ങളാണ് പയറ്റുന്നത് . ഒരു തരം ഞാണിന്മേല്‍ കളിയാണിത് . എം.വി.രാഘവന്റെ ഗതി സി.പി.എമ്മില്‍ ആര്‍ക്കും ഏത് നിമിഷവും സംഭവിക്കാം . അത് അറിഞ്ഞുകൊണ്ടുതന്നെയാണ് ഓരോരുത്തരം കരുക്കള്‍ നിരത്തുന്നത് . കഥയറിയാതെ പത്രങ്ങള്‍ ഗ്രുപ്പ് സൃഷ്ടിച്ച് ആഘോഷിക്കുന്നു . കണ്ണൂരില്‍ വിസ്മയയുടെ ഉല്‍ഘാടനത്തിന് ഇ.പി.ജയരാജന്‍ എന്ത് കൊണ്ട് പങ്കെടുത്തില്ല ? ജയരാജനായിരുന്നു വാസ്തവത്തില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് . എന്ത് കൊണ്ട് അദ്ദേഹം മാറ്റപ്പെട്ടു ? ഈ വക കാര്യങ്ങളൊന്നും ആരും തുറന്ന് പറയാത്തത് കൊണ്ട് ബലപരീക്ഷണങ്ങളില്‍ വിജയിക്കുന്ന നേതൃത്വത്തിന് ആരേയും ഭയപെടേണ്ടി വരുന്നില്ല . അതിന് പറ്റിയ സമൂഹ്യാന്തരീക്ഷമാണ് നാട്ടിലുള്ളത് .

എന്റെ ബ്ലോഗ് കഷ്ടിച്ച് 50 പേരേ വായിക്കുന്നുള്ളൂ . ഒരു നേരിയ പ്രതിക്ഷേധം പോലും സൃഷ്ടിക്കാന്‍ ഞാന്‍ അശക്തനാണ് . ഒരു പൊതുജനാഭിപ്രയം രൂപീകരിക്കാനും എനിക്ക് കഴിയില്ല . ഞാനൊരു കല്ലെടുത്തെറിഞ്ഞാല്‍ തകരുന്നതല്ല സി.പി.എം എന്ന മല . പിന്നെ ഇവിടെ വെറുതെ ഇരിക്കുമ്പോള്‍ സമാനമനസ്ക്കരായ ഏതാനും സുഹൃത്തുക്കളുമായി ധാര്‍മ്മികരോഷം പങ്ക് വെക്കാന്‍ ബ്ലോഗ് ഉപകരിക്കുന്നു എന്ന് മാത്രം .

എന്റെ എഴുത്തില്‍ അസഹിഷ്ണുതയുള്ളവരുണ്ട് . എനിക്കവരോട് ഒന്നേ പറയാനുള്ളൂ . രാഷ്ട്രീയപ്രവര്‍ത്തനം എന്നാല്‍ നിസ്വാര്‍ത്ഥമായ സാമൂഹ്യസേവനം മാത്രമാണെന്നും , രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ അനര്‍ഹമായ ഒന്നും നേടിക്കൂടെന്നും ഞാന്‍ എന്റെ മനസ്സില്‍ പണ്ടേ തീരുമാനിച്ചിരുന്നു . അല്ലെങ്കില്‍ പ്രസംഗം നടത്തി എനിക്കുമൊരു ലോക്കല്‍ നേതാവെങ്കിലുമാകാമായിരുന്നു . നമ്മുടെ നാട് സ്വാതന്ത്ര്യം നേടിയത് ആയിരമായിരം നിസ്വാര്‍ത്ഥരായ നേതാക്കളുടെയും സമരഭടന്മാരുടെയും ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനം കൊണ്ടായിരുന്നു . അത്രയൊന്നും നിങ്ങള്‍ ചെയ്യേണ്ട . ഇന്ന് ബിസിനസ്സ് നടത്താതെ രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ട് മാത്രം സുഭിക്ഷമായി ജീവിക്കാനുള്ള വക നിങ്ങള്‍ക്ക് നാട് തരുന്നുണ്ട് . എന്നിട്ടും മതിയാവില്ല എന്ന് വന്നാല്‍ , ജനങ്ങള്‍ എക്കാലവും നിങ്ങളെ ചുമന്നെന്ന് വരില്ല , അത് മറക്കണ്ട !

കണ്ണൂരില്‍ “വിസ്മയ ” നാടിന് സമര്‍പ്പിച്ചു !


( ചിത്രങ്ങള്‍ക്ക് കടപ്പാട് : മാതൃഭൂമി )

സിപിഎം തുടങ്ങിയ വിസ്മയ ഇന്‍ഫൊടെയ്ന്‍മെന്റ് സെന്റര്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ഇ.പി.ജയരാജനും ഉള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളുടെ അസാന്നിധ്യം കൊണ്ടു ശ്രദ്ധേയമായി. സിപിഎം സഹകരണ സംഘത്തിനു കീഴില്‍ രൂപീകരിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണു പാര്‍ക്ക് നടത്തുന്നത്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെയാണു ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്.

ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനാല്‍ ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് അറിയിച്ചിരുന്നു. സിപിഎം വര്‍ഗ സഹകരണ പാതയില്‍ സഞ്ചരിക്കുന്നതിനെ ആദ്യം മുതല്‍ എതിര്‍ത്ത വി.എസ്., അമ്യുസ്മെന്റ് പാര്‍ക്ക് ഉദ്ഘാടകനായി എത്തുമോയെന്ന ആശങ്ക തുടക്കം മുതല്‍ നിലനിന്നിരുന്നു. ആരോഗ്യ കാരണങ്ങള്‍ പറഞ്ഞായാലും വി.എസ്. ചടങ്ങില്‍ നിന്നു വിട്ടുനിന്നതു പാര്‍ട്ടിയില്‍ പുതിയ വിവാദത്തിനു വഴിമരുന്ന് ഇട്ടിരിക്കുകയാണ്.

ബോധപൂര്‍വം ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കാന്‍ അച്യുതാനന്ദന്‍ കാരണം കണ്ടെത്തുകയായിരുന്നുവെന്നാണ് ഒൌദ്യോഗിക വിഭാഗം വിലയിരുത്തുന്നത്. സിപിഎം അമ്യുസ്മെന്റ് പാര്‍ക്ക് സ്ഥാപിക്കുന്നത് അടക്കമുള്ള കാര്യങ്ങളെ പാര്‍ട്ടിക്കകത്തും പുറത്തും വി.എസ്. പക്ഷം എതിര്‍ത്തിരുന്നു.വിഎസിനെക്കൊണ്ടു പാര്‍ക്ക് ഉദ്ഘാടനം ചെയ്യിപ്പിച്ച് അദ്ദേഹം എല്ലാറ്റിനും കീഴടങ്ങിയെന്നു വരുത്തിത്തീര്‍ക്കാനുള്ള ഔദ്യോഗികപക്ഷത്തിന്റെ അജന്‍ഡയാണു വിഎസിന്റെ
പിന്‍മാറ്റത്തോടെ തകര്‍ന്നടിഞ്ഞത്.

മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തില്‍ പിണറായി വിജയനാണു പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. വിഎസിനെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നതെന്നോ ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹം പങ്കെടുക്കാതിരുന്നതെന്നോ ചടങ്ങില്‍ സംസാരിച്ച പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ആരും പരാമര്‍ശിച്ചില്ല. വി.എസ്. ബോധപൂര്‍വം ചടങ്ങില്‍ നിന്നു വിട്ടുനിന്നെന്ന ബോധ്യം ഔദ്യോഗിക പക്ഷത്തിന് ഉണ്ടെന്നതിന് ഇതു തെളിവായി.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മലബാര്‍ ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് സ്ഥാപക ചെയര്‍മാനുമായിരുന്ന ഇ.പി.ജയരാജന്‍ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമായി. ചടങ്ങിനിടയ്ക്കു പുതുതായി വിതരണം ചെയ്ത നോട്ടീസില്‍ അധ്യക്ഷനായി ചേര്‍ത്തിരുന്നത് ഇ.പി.ജയരാജനെയായിരുന്നു. അദ്ദേഹം കണ്ണൂരില്‍ ഉണ്ടായിരുന്നെങ്കിലും ചടങ്ങില്‍ എത്തിയതേയില്ല.
2001ല്‍ സൊസൈറ്റി രൂപീകരിച്ചപ്പോള്‍ ചെയര്‍മാനായിരുന്ന ഇ.പി.ജയരാജനെ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായെന്ന കാരണം പറഞ്ഞാണു സ്ഥാനത്തു നിന്ന് ഒഴിവാക്കിയത്. ഈ നീരസമാണ് അദ്ദേഹത്തെ വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. പകരം പി.കരുണാകന്‍ എംപിയാണ് അധ്യക്ഷത വഹിച്ചത്. വി.എസ്. പക്ഷത്തിനൊപ്പം നില്‍ക്കുന്ന സി.കെ.പി.പത്മനാഭന്‍ എംഎല്‍എയും പങ്കെടുക്കാതിരുന്നതു ശ്രദ്ധേയമായി.

വരും ദിവസങ്ങളില്‍ പാര്‍ട്ടിയെ ചുറ്റിപ്പിണയുന്ന പുതിയ വിവാദമായിത്തീരും വിസ്മയ പാര്‍ക്ക്. പാര്‍ട്ടി നേതാക്കള്‍ അംഗങ്ങളായ മലബാര്‍ ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ കീഴില്‍ രൂപീകരിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ മലബാര്‍ പ്ലെഷേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പാര്‍ക്ക് നടത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.കെ.നാരായണനാണ് ചെയര്‍മാന്‍.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വ്യവസായ സംരഭത്തില്‍ മറ്റൊരു എടുത്തുപറയാവുന്ന നേട്ടമായി വിസ്മയയെ ചൂണ്ടിക്കാട്ടുന്നവരുണ്ട് . കണ്ണൂരിലെ ജനങ്ങള്‍ക്ക് ഒരു അമ്യൂസ് മെന്റ് വാട്ടര്‍ തീം പാര്‍ക്കിന്റെ കുറവ് ഉണ്ടെന്ന് കണ്ടെത്തുകയും അത് പരിഹരിക്കാന്‍ മുന്‍‌കൈ എടുക്കുകയും ചെയ്ത നേതാക്കളെ കണ്ണൂരിലെ ജനങ്ങള്‍ അഹ്ലാദാരവങ്ങളോടെയാണ് ഉല്‍ഘാടനവേദിയിലേക്ക് എതിരേറ്റത് .

(കടപ്പാട് : വിവിധപത്രങ്ങള്‍)


അലോപ്പതിയെ കണ്ടവരുണ്ടോ ?

എന്റെ ജനകീയശാസ്ത്രം ബ്ലോഗില്‍ മനോജ് ചോദിച്ച ഒരു ചോദ്യം ഇതാണ് : “ അലോപ്പതിക്ക് മുന്‍പ് ഭാരതത്തില്‍ ആയൂര്‍വേദമായിരുന്നില്ലേ മാഷേ ഉപയോഗിച്ചിരുന്നത് ? ” ഈ ചോദ്യം കൊണ്ട് മനോജ് എന്താണ് ഉദ്ദേശിക്കുന്നത് എന്നെനിക്ക് മനസ്സിലാവുന്നില്ല . ഏറോപ്ലെയിന്‍ കണ്ടുപിടിക്കുന്നതിന് മുന്‍പ് കാളവണ്ടിയിലല്ലേ സഞ്ചരിച്ചിരുന്നത് , ഉരുണ്ടതാണെന്ന് കണ്ടുപിടിക്കുന്നതിന് മുന്‍പ് ഭൂമി പരന്നതായിരുന്നില്ലേ എന്നൊക്കെ ചോദിച്ചാല്‍ എന്താണ് പറയാന്‍ കഴിയുക . അതെ ഉപയോഗിച്ചിരുന്നു അതിനെന്താ ? ശരീരത്തിന്റെ സ്വാഭാവികപ്രതിരോധം കൊണ്ട് രോഗങ്ങളെ അതിജീവിച്ചര്‍ രക്ഷപ്പെട്ടു , അല്ലാത്തവര്‍ രോഗങ്ങള്‍ക്കടിമപ്പെട്ട് മരണപ്പെട്ടിട്ടുണ്ടാവണം . ശരീരം തന്നെ രോഗങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ പര്യാപ്തമായ ഒരു സംവിധാനമാണ് . പിന്നെ ശരീരത്തിന് തോല്‍പ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ ചികിത്സ വേണ്ടി വരുന്നു . ചികിത്സിക്കണമെങ്കില്‍ രോഗകാരണം എന്തെന്ന് മനസ്സിലാവണം . അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ മനുഷ്യര്‍ക്ക് അത് മനസ്സിലാക്കാന്‍ മാര്‍ഗ്ഗമില്ലായിരുന്നു . അന്നത്തെ നിഗമനങ്ങളും അനുമാനങ്ങളും വെച്ച് ചില നിരീക്ഷണങ്ങള്‍ നടത്തി . വാതം , പിത്തം , കഫം എന്നിവയുടെ ഏറ്റക്കുറച്ചിലുകളാണ് രോഗകാരണം എന്ന് അന്നവര്‍ വിലയിരുത്തി . അതല്ല കാരണമെന്നും അനേകം സൂക്ഷ്മജീവികളാണ് ശരീരത്തില്‍ പ്രവേശിച്ച് രോഗങ്ങള്‍ ഉണ്ടാക്കുന്നതെന്നും അയ്യായിരം വര്‍ഷങ്ങള്‍ക്ക് ശേഷം 1850 കളില്‍ ലൂയിസ് പാശ്ചര്‍ കണ്ടെത്തി . ലൂയിസ് പാശ്ചറുടെ കണ്ടെത്തല്‍ അവിശ്വസിക്കേണ്ടതില്ല . രോഗബാധിതനായ ഒരാളുടെ രക്തം മൈക്രോസ്കോപ്പിലൂടെ നോക്കിയാല്‍ അതില്‍ ഈ സൂക്ഷ്മജീവികളെ ആര്‍ക്കും കാണാന്‍ കഴിയും . ഈ പശ്ചാത്തലത്തില്‍ ഈ വാതം ,പിത്തം ,കഫം ആണ് രോഗകാരണം എന്ന നിഗമനത്തില്‍ ഇന്നും ചികിത്സ നടത്തേണ്ട ആവശ്യം ഉണ്ടോ ? ഉണ്ടെങ്കില്‍ ഭൂമി ഇന്നും പരന്നിരിക്കണം .

മറ്റൊന്ന് ഈ അലോപ്പതിയെ ആരെങ്കിലും കണ്ടവരുണ്ടോ ? 1796 ല്‍ ജര്‍മ്മനിയില്‍ ശാമുവല്‍ ഹാനിമാന്‍ എന്ന ഭിഷഗ്വരന്‍ , താന്‍ ആധുനികമായ ഒരു ചികിത്സാരീതി കണ്ടെത്തി എന്ന് പ്രഖ്യാപിച്ചു . LIKE CURES LIKE അതാണ് അതിന്റെ ശാസ്ത്രീയത പോലും . തന്റെ സിദ്ധാന്തത്തിന് പേരും വിളിച്ചു , അതാണ് ഹോമിയോപ്പതി . അതേവരെ നൂറ്റാണ്ടുകളായി ജര്‍മ്മനിയിലും യൂറോപ്പിലും നിലനിന്നിരുന്ന പഴഞ്ചന്‍ രീതി OPPOSITE CURES OPPOSITE ആയിരുന്നു പോലും . ആ അറുപഴഞ്ചന്‍ രീതി അലോപ്പതി ആയിരുന്നു പോലും . അങ്ങനെ തന്റേതിനെ ആധുനികമെന്നും അത് ഹോമിയോപ്പതിയാണെന്നും തനിക്ക് മുന്‍പേ ഉണ്ടായിരുന്നത് പഴഞ്ചനാണെനും അത് അലോപ്പതിയാണെന്നും പറഞ്ഞത് 1796 ല്‍ ജര്‍മ്മന്‍‌കാരനായ ശാമുവല്‍ ഹാനിമാനാണ് . ആ അലോപ്പതി ഇന്ന് ലോകത്തെവിടെയെങ്കിലും പ്രചാരത്തിലുണ്ടോ എന്നെനിക്കറിയില്ല . നമ്മള്‍ ഇന്ന് വ്യഹഹാരഭാഷയില്‍ ഉപയോഗിക്കുന്ന , രോഗങ്ങളുടെ പേരുകള്‍ മുഴുവനും ആധുനികവൈദ്യശാസ്ത്രജ്ഞന്മാര്‍ നിര്‍ദ്ദേശിച്ച പേരുകളാണ് . ആയുര്‍വേദത്തില്‍ വാത-പിത്ത-കഫ കാരണങ്ങളോട് പൊരുത്തപ്പെടുന്ന പേരുകളാണ് രോഗങ്ങള്‍ക്ക് നല്‍കപ്പെട്ടിരുന്നത് . ഹാനിമാന് പിന്നെ രോഗങ്ങളുമില്ല പേരുമില്ല . രോഗലക്ഷണങ്ങള്‍ മനസ്സിലാക്കി, സമാനലക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ നല്‍കുന്ന മരുന്നുകള്‍ക്കേ ഹോമിയോയില്‍ പേരുകളുള്ളൂ .

രോഗങ്ങള്‍ക്കും , രോഗകാരികളായ സൂക്ഷ്മജീവികള്‍ക്കും , മരുന്നുകള്‍ക്കും ഒക്കെ പേരുകള്‍ നല്‍കിയെങ്കിലും ചികിത്സാരീതിക്ക് ആധുനികവൈദ്യശാസ്ത്രം പേരൊന്നും നല്‍കിയിട്ടില്ല . ചികിത്സക്കെന്തിന് പേര് . വര്‍ക്ക് ഷോപ്പില്‍ വാഹനങ്ങള്‍ നന്നാക്കുന്നതിന് പ്രത്യേകം പ്രത്യേകം പേരുകള്‍ വേണോ ? എന്നാലും രോഗകാരണങ്ങളും അത് മനസ്സിലാക്കാനുള്ള ഉപകരണങ്ങളും , അതിന്റെ പ്രതിവിധികളുമൊക്കെ ഈയടുത്ത നൂറ്റാണ്ടില്‍ കണ്ടുപിടിക്കപ്പെട്ടത് കൊണ്ട് അതിനെ പൊതുവെ ആധുനികവൈദ്യശാസ്ത്രം അഥവാ മോഡേണ്‍ മെഡിസിന്‍ എന്ന് പറയുന്നു . ഈ മോഡേണ്‍ മെഡിസിനെ അതായത് ശാമുവല്‍ ഹാനിമാന് ശേഷം പ്രയോഗത്തില്‍ വന്ന ആധുനികചികിത്സാരീതിയെ ഹാനിമാന്‍ തന്നെ തള്ളിക്കളഞ്ഞ അലോപ്പതി എന്ന് പറയുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിവരക്കേടാണ് . ഇന്ന് പത്രക്കാരും മറ്റ് ദൃശ്യമാധ്യമക്കാരും മന്ത്രിമാരും പിന്നെ വലിയ വലിയ ആള്‍ക്കാരും എല്ലാം അലോപ്പതി എന്ന് ആധുനികവൈദ്യസമ്പ്രദായത്തെപ്പറ്റി പറയുന്നുണ്ട് എന്നത് വിവരക്കേട് ആരുടെയും കുത്തകയല്ല എന്നതിന് തെളിവാണ് .

ഹാനിമാന്റെ കാലത്ത്, ദൃഷ്ടിക്ക് ഗോചരമല്ലാത്ത സൂക്ഷ്മജീവികള്‍ ഭൂമിയിലുണ്ട് എന്ന് കണ്ടെത്തിയിരുന്നുവെങ്കിലും , അത്തരം ജീവികളാണ് രോഗങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് കണ്ടുപിടിച്ചിട്ടില്ലായിരുന്നു . അത് കൊണ്ട് ഹാനിമാനും ശരിയായ രോഗകാരണങ്ങള്‍ മനസ്സിലാക്കാനായില്ല . ഇന്നാണ് ഹാനിമാന്‍ ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹം ഒരു മികച്ച ആധുനികവൈദ്യശാസ്ത്രജ്ഞനായേനേ . അപ്പോള്‍ നമ്മള്‍ ആധുനിക ശാസ്ത്രം കണ്ടുപിടിച്ച മറ്റൊന്നിനേയും തള്ളിക്കളയാതെ , അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രചാരത്തിലുണ്ടായിരുന്ന ആയുര്‍വേദം ഇന്നും വേണം എന്ന് വാശി പിടിക്കുന്നതില്‍ എന്തര്‍ത്ഥം ? മോഡേണ്‍ മെഡിസിന്‍ കൊണ്ട് മാറ്റാന്‍ കഴിയാത്ത രോഗങ്ങള്‍ ആയുര്‍വേദ-ഹോമിയോ കൊണ്ട് മാറ്റാന്‍ കഴിയും എന്ന് പറയുന്നത് ശുദ്ധതട്ടിപ്പ് ആണ് . സൈഡ് എഫക്റ്റ് എന്ന് പറഞ്ഞാല്‍ , മോഡേണ്‍ മെഡിക്കല്‍ രംഗത്ത് മാത്രമണ് മരുന്നുകളുടെ ഇഫക്റ്റും അതുണ്ടാക്കുന്ന സൈഡ് എഫക്റ്റും സദാ പരിശോധിക്കുന്നത് . എഫക്റ്റ് ഉണ്ടാക്കുന്ന എന്തും സൈഡ് എഫക്റ്റും ഉണ്ടാക്കും . എഫക്റ്റ് ഇല്ലെങ്കില്‍ സൈഡ് എഫക്റ്റും ഇല്ല . ഇന്നയിന്ന മരുന്നുകള്‍ക്കെല്ലാം സൈഡ് എഫക്റ്റുകളുമുണ്ടാവാമെന്ന് മുന്നറിയിപ്പ് നല്‍കുന്നത് ആധുനികവൈദ്യശാസ്ത്രത്തിന്റെ മാത്രം മേന്മയാണ് . ആ ഒരു മേന്മ തന്നെ ആധുനികവൈദ്യശാസ്ത്രത്തിന്റെ തകാരാറാണെന്ന മട്ടില്‍ പ്രചാരണം നടത്തുന്നത് ദുഷ്ടലാക്കാണ് . ആയുര്‍വേദ-ഹോമിയോക്കാര്‍ക്ക് പരീക്ഷണം നടത്തേണ്ടതോ അതിന്റെ എഫക്റ്റുകളെക്കുറിച്ചോ സൈഡ് എഫക്റ്റുകളെക്കുറിച്ചോ പറയേണ്ടതോ ആവശ്യമില്ല .

ഇന്ന് പലരോഗങ്ങള്‍ക്കും പ്രതിരോധമരുന്നുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ട് എന്ന് ആയുര്‍വേദ-ഹോമിയോക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നുണ്ട് . പ്രതിരോധ മരുന്ന് എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ഹാനിമാന്‍ ഹോമിയോക്കാര്‍ക്ക് അനുവാദം നല്‍കുന്നില്ല . ഉള്ള ലക്ഷണങ്ങള്‍ക്ക് സമാനലക്ഷണങ്ങള്‍ ഉണ്ടാക്കാനുള്ള മരുന്ന് നല്‍കാനേ ഹാനിമാന്റെ ശിഷ്യന്മാര്‍ക്ക് അവകാശമുള്ളൂ . വരാന്‍ പോകുന്ന ലക്ഷണങ്ങളെ എങ്ങനെ ഒരു ഹോമിയോ ഡോക്റ്റര്‍ക്ക് പ്രതിരോധിക്കാന്‍ കഴിയും ? രോഗപ്രതിരോധം അഥവാ ഇമ്മ്യൂണിറ്റി എന്ന വാക്ക് തന്നെ ആധുനികവൈദ്യശാസ്ത്രത്തിന്റെ സംഭാവനയാണ് .

ആരോഗ്യരംഗത്ത് എല്ലാ ചികിത്സയെയും സമന്വയിപ്പിച്ച് ഒരു ഇന്റഗ്രേഷന്‍ നല്ലതല്ലേ എന്ന് പലരും ചോദിക്കുന്നുണ്ട് . എന്താണതിന്റെ അവശ്യം ? അതെങ്ങനെ സാധ്യമാവും ? ക്ഷയ രോഗത്തിന് രോഗിക്ക് ആന്റിബയോട്ടിക്ക് ഇഞ്ചക്‍ഷനും , കഷായവും , ഹോമിയോ മതര്‍ടിങ്ചര്‍ ചേര്‍ത്ത ഗ്ലൂക്കോസ് ഗുളികയും ഒരുമിച്ച് കൊടുക്കാനോ ? ഇന്ന് കേന്ദ്രഗവണ്മേന്റിന്റെ കീഴില്‍ ആയുഷ് എന്ന് ഒരു വകുപ്പ് ഉണ്ട് . ആയുര്‍വേദ-സിദ്ധ-യുന്നാനി-യോഗ-ഹോമിയൊ-പ്രകൃതി ചികിത്സകളില്‍ ഗവേഷണം നടത്താന്‍ കോടിക്കണക്കിന് രൂപയുടെ ഫണ്ടും നല്‍കിവരുന്നുണ്ട് . അടിസ്ഥാനമില്ലാത്ത രോഗസങ്കല്പങ്ങളെക്കുറിച്ച് ഗവേഷണം നടത്തി എന്ത് ഫലമാണ് കണ്ടെത്താന്‍ കഴിയുക ? അതേ സമയം ആരോഗ്യരംഗം ഒരു വന്‍‌വ്യവസായമായി , വ്യാജഡോക്ടര്‍മാരുടെയും വ്യാജമരുന്നുകളുടെയും പിടിയിലമര്‍ന്ന് ജനം നരകിക്കുമ്പോള്‍ സര്‍ക്കാര്‍ ചികിത്സാരംഗത്ത് നിന്ന് പിന്‍‌മാറുകയാണ് .

വഞ്ചിക്കപ്പെടാനും കബളിപ്പിക്കപ്പെടാനും പാകത്തിലാണ് ഇവിടെ ജനങ്ങളുടെ വിശ്വാസങ്ങളും മുന്‍‌വിധികളും . എന്ത് ചെയ്യും ?