Links

നാടിന്റെ പോക്ക് എങ്ങോട്ട് ?

സാമ്പത്തിക മാനദണ്ഡങ്ങള്‍ വെച്ച് നോക്കുമ്പോള്‍ കേരളം വളരുകയാണ്. സമ്പന്നതയുടെ ചിലരൂപങ്ങള്‍ എങ്ങും കാണാനുണ്ട്. അംബരചുംബികളായ കെട്ടിടങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, വിവിധ വലിപ്പത്തിലുള്ള ആഡംബരക്കാറുകളുടെ എണ്ണപ്പെരുപ്പം, കൊട്ടാരസമാനമായ വീടുകള്‍, കുടിച്ച് സുഖിക്കുന്നതിന് ഗ്രാമ – നഗര ഭേദമന്യേ സ്റ്റാര്‍ ഹോട്ടലുകള്‍, സമ്പന്നര്‍ക്കുവേണ്ടിയുള്ള സ്റ്റാര്‍ സ്കൂളുകള്‍, സ്റ്റാര്‍ കോളേജുകള്‍, സ്റ്റാര്‍ ഹോസ്പിറ്റലുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ഉപഭോഗഭ്രാന്ത് പിടിച്ച ഒരു കൂട്ടം ജനങ്ങള്‍, വിദേശത്തുനിന്നു വരുന്ന പണംകൊണ്ടാണെങ്കിലും, സ്വദേശത്തെ ബ്രോക്കര്‍ ബിസിനസ്സ് കൊണ്ടാണെങ്കിലും, സമ്പന്നതയുടെ ഒരു വിളയാട്ടം കേരത്തിലെങ്ങും കാണാം.

പക്ഷേ, ഈ ബാഹ്യവികസനം ഉള്ള് പൊള്ളയായതാണ് എന്ന് മാത്രമല്ല, മനുഷ്യന്റെ സുസ്ഥിരവും തുല്യതയാര്‍ന്നതുമായ വികസനമുന്നേറ്റങ്ങള്‍ക്ക് വിഘാതവുമാണ്. നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന രാഷ്ട്രീയ പ്രസ്ഥനങ്ങളും മുന്നോട്ടുവെച്ച വികസന സങ്കല്‍പങ്ങള്‍ക്ക് കടക വിരുദ്ധവുമാണിത്.

അശാസ്ത്രീയ ഭൂ ഉപയോഗം നിമിത്തം, കൃഷിയും ഭക്ഷ്യസുരക്ഷയും അപകടകരമായ അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു.  ഭൂമി ഉത്പാദനോപാധി എന്ന നിലയില്‍ നിന്നും കേവലം വില്പന ചരക്കാകുന്നു. വീട് പാര്‍ക്കാനുള്ള ഇടത്തിനപ്പുറം ഊഹക്കച്ചവടത്തിനുള്ള ഉപാധിയാകുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ കൈകളിലേക്ക് ഉത്പാദനോപാധികള്‍ എത്തിച്ചേരുന്നു. പ്രകൃതി സമ്പത്തിനെ ന്യായമായ രീതിയില്‍ ഉപയോഗിക്കുന്നതിന് പകരം, അത് ഒരു കൊള്ളവസ്തുവാക്കുന്നു.

സാമൂഹ്യബോധത്തില്‍ നിന്ന് വ്യക്തിഗതബോധത്തിലേക്ക് ജനങ്ങള്‍ തരം താഴുന്നു. ഇതുമൂലം രോഗാതുരത, മലിനമായ ജീവിതസാഹചര്യങ്ങള്‍, മനുഷിക മൂല്യങ്ങളും ഭാഷയും, സംസ്കാരവും നഷ്ടപ്പെടുന്ന സാഹചര്യം, വായനയില്‍ നിന്നും യുക്തിചിന്തയില്‍ നിന്നുമുള്ള അന്യവല്‍ക്കരണം, തുടങ്ങയവയ്ക് സമൂഹത്തില്‍ മേല്‍ക്കോയ്മ ലഭിക്കുന്നു. എന്തുചെയ്തും പണം ഉണ്ടാക്കണം എന്ന ചിന്ത പ്രബലമായിരിക്കുന്നു.

മേല്‍ക്കാണുന്നത് ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന “ വേണം മറ്റൊരു കേരളം” എന്ന ക്യാമ്പയിന്റെ ലഘുലേഖയിലെ കുറിപ്പാണ്.  കേരളം എന്ന നാട് മലയാളികള്‍ക്ക് പ്രിയപ്പെട്ട മണ്ണാണ്. അത്കൊണ്ടാണ് ലോകത്ത് എവിടെ പോയി താമസമുറപ്പിച്ചാലും മലയാളി സ്വന്തം നാട്ടില്‍ വീട് പണിയുന്നത്. എന്നെങ്കിലും ജനിച്ച നാട്ടില്‍ വരേണ്ടേ എന്നാണ് ഓരോ പ്രവാസി മലയാളിയും കരുതുന്നത്.  ഇത്കൊണ്ടൊക്കെ ഫലത്തില്‍ , കേരളത്തില്‍ കുറേ പണം വരുന്നുണ്ട്. ആ പണം ഉപയോഗിച്ച് കണ്‍സ്ട്രക്‍ഷന്‍ മാത്രമാണ് നടക്കുന്നത്. മറ്റൊരു ജോലിക്കും ആളെ കിട്ടാനില്ല. കെട്ടിടങ്ങള്‍ കഴിഞ്ഞ് ബാക്കിയുള്ള സ്ഥലം വെറുതെ കിടക്കുകയാണ്.

കണ്‍സ്ട്രക്‍ഷന്‍ ജോലിക്ക് ബംഗാളില്‍ നിന്നും മറ്റ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ജോലിക്ക് ആളുകള്‍ വരുന്നുണ്ട്. മണ്ണില്‍ മറ്റ് പണികള്‍ എടുക്കാന്‍ ആരുമില്ല.  അഥവാ ഒരാളെ കിട്ടിയാലും അയാള്‍ കാട്ടിക്കൂട്ടി ഒപ്പിച്ച് തോന്നിയ പോലെ കൂലി വാങ്ങും.  ഞാന്‍ താമസിക്കുന്ന വീട്ടില്‍ നാലു തെങ്ങിന്റെ മൂട് തുറന്ന് വളം ഇടാന്‍ വേണ്ടി ഒരാളെ വിളിച്ചു. അയാള്‍ നാല് തെങ്ങിന്റെ ചുറ്റും ചെറുതായി മാന്തി കുഴി പോലെ ഒന്ന് ആക്കിയിട്ട് എന്നോട് 500രൂപയാണ് വാങ്ങിയത്.  പിറ്റേന്ന് ഞാന്‍ തന്നെ വളമൊക്കെ ഇട്ട് കുഴി മൂടി. ഇതാണ് അവസ്ഥ.  നാട്ടില്‍ എന്തെങ്കിലും പണിയെടുക്കുന്നവര്‍ എടുപ്പിക്കുന്നവരെ പിടിച്ചു പറിക്കുകയാണ്.

ഒരു ഉദാഹരണം പറയാം. പണിക്ക് ആവശ്യമായ എന്തെങ്കിലും സാധനം വാങ്ങണമെങ്കില്‍ അവരാണ് വാങ്ങിക്കൊണ്ട് വരിക. അതിന്റെ വില എം.ആര്‍.പി.യില്‍ കാണിക്കുന്നുണ്ടെങ്കില്‍ അവരത് ചുരണ്ടിക്കളയും. ഇങ്ങനെ വാങ്ങുന്ന പൈസ അത്രയും വെള്ളം കുടിച്ചു കളയാനാണ് അവര്‍ ഉപയോഗിക്കുന്നത്.  ആ കാശ് കൊണ്ട് അവര്‍ക്കും പ്രയോജനമില്ല എന്നര്‍ത്ഥം.  നേരിയൊരു തലകറക്കം ഉണ്ടാവുന്നു എന്നതാണ് വെള്ളം കുടിയിലെ ഒരേയൊരു എഫക്ട്. നോക്കണം, ആ തലകറക്കത്തിനാണ് കേരളത്തിലെ പണം മുഴുവന്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്.

നമ്മുടെ സാംസ്കാരിക രംഗം നോക്കൂ. എത്ര വരണ്ടുപോയി.  രാഷ്ട്രീയമാണെങ്കില്‍ അധ:പതനത്തിന്റെ നെല്ലിപടിയിലാണ്.  അലക്കിത്തേച്ച് വടി പോലത്തെ കുപ്പായവുമിട്ട് സുന്ദരക്കുട്ടപ്പന്മാരായി വിലസുന്ന രാഷ്ട്രീയക്കാര്‍ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന എന്തെങ്കിലും പ്രശ്നം സംസാരിക്കുന്നുണ്ടോ?  ഇവന്മാരൊക്കെ ഇങ്ങനെ വിലസി ജീവിക്കുമ്പോള്‍ സമൂഹത്തിന് തിരിച്ചു നല്‍കുന്നത് എന്ത് എന്ന് ആലോചിട്ടുണ്ടോ? പക, വിദ്വേഷം, വെറുപ്പ് ഇത്യാദി മൃഗീയഗുണങ്ങള്‍ മാത്രം.  പത്രങ്ങളില്‍ അച്ചടിച്ചു വരുന്ന ഇവന്മാരുടെ വാക്കുകള്‍ക്ക് ജല്പനങ്ങള്‍ എന്നതിലപ്പുറം എന്തെങ്കിലും മൂല്യമുണ്ടോ?

ആകമാനം തകര്‍ന്ന് നാശകോശമായ സാമൂഹ്യസാഹചര്യമാണ് ഇവിടെയുള്ളത്. ആര്‍ക്കും ആരോടും സ്നേഹമോ ആത്മാര്‍ത്ഥതയോ ഇല്ല. എങ്ങനെയും എവിടെ പോയും പണം സമ്പാദിക്കണം എന്ന് മാത്രം. എന്നിട്ട് ഈ പണം കൊണ്ട് എന്താണ് ചെയ്യുന്നത്?  ചുമ്മാ ധൂര്‍ത്ത്. അല്ലാതെ മറ്റെന്ത്? ജീവിതനിലവാരം കൂടിയോ? നൂറ് രൂപ ചെലവാക്കേണ്ടിടത്ത് ആയിരം രൂപ ചെലവാക്കുന്നു.  കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിലേ അയയ്ക്കാന്‍ പറ്റൂ. അതും വാഹനത്തിലേ പോകാന്‍ പറ്റൂ. എന്നിട്ടെന്താ വിദ്യാഭ്യാസത്തിന്റെ നിലവാരം കൂടിയോ?

സമൂഹത്തിന്റെ നിര്‍മ്മിതിക്ക് ആവശ്യമായ ഊടും പാവും നെയ്തെടുക്കുന്ന ആ ഒരു ഡിസൈന്‍ തെറ്റിപ്പോയിരിക്കുന്നു. ഒരു തരം അരാജകത്വം.  ഒരു നാട്ടില്‍ , ആ നാടിന് വേണ്ടി പണിയെടുക്കാന്‍ ആവശ്യമായ പണിക്കാര്‍ ഇല്ലെങ്കില്‍ ആ നാട് എങ്ങനെയാണ് മുന്നോട്ട് പോവുക?  എന്ത് ജോലിയും പുറത്ത് പോയി മാത്രമേ എടുക്കൂ, നാട്ടില്‍ പണി എടുക്കുന്നത് അപമാനമാണ് എന്നൊരു തൊഴില്‍ സംസ്കാരം നിലനിന്നാല്‍ ആ നാടിന് എങ്ങനെയാണ് മുന്നോട്ട് പോകാന്‍ കഴിയുക?  നാട് വിട്ട് പ്രവാസിയായി കുറെ പണം ഉണ്ടാക്കിയാല്‍ ആ പണം കൊണ്ട് ജീവിതമോ നഷ്ടപ്പെടുന്ന കുടുംബജീവിതത്തിന്റെ അനര്‍ഘ നിമിഷങ്ങളോ വിലയ്ക്ക് വാങ്ങാന്‍ പറ്റുമോ?

മക്കളെ എന്ത് ത്യാഗം സഹിച്ചും പഠിപ്പിച്ച് ,  കുടുതല്‍ പണവും സൌകര്യങ്ങളും കിട്ടാന്‍ വേണ്ടി വിദൂരങ്ങളിലേക്ക് അയക്കുന്ന രക്ഷിതാക്കള്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന അവിവേകമാണ് ചെയ്യുന്നത് എന്ന് തോന്നുന്നു.  കഴിയുന്നതും  എല്ലാവരും ഒരുമിച്ച് ജീവിച്ച് ഇല്ലായ്മയും വല്ലായ്മയും പങ്കിടുന്നതില്‍ ഒരു സാന്ത്വനവും സുഖവും ഉണ്ട് എന്നാണ് എന്റെ തോന്നല്‍.  അല്ലെങ്കില്‍ വാര്‍ദ്ധക്യം അരക്ഷിതവും വേദനാജനകവുമാകും.  സ്വന്തം അധ്വാനശേഷി സ്വന്തം നാട്ടില്‍ പ്രയോജനപ്പെടുത്തി അങ്ങനെ നാടും കുടുംബവും പുരോഗതി പ്രാപിക്കുന്നതാണ് ഏറ്റവും അഭിലഷണീയമായ സാമൂഹ്യസാഹചര്യം.  നമ്മുടെ നാട്ടില്‍ എല്ലാ കൈത്തൊഴിലുകളും അപ്രത്യക്ഷമായി വരുന്നു. പുറമേക്ക് നോക്കുമ്പോള്‍ എല്ലാം വളരെ സുന്ദരം. പക്ഷെ ഉള്ള് പൊള്ളയായ , അനുദിനം ജീര്‍ണ്ണിച്ച് വരുന്ന ഒരു സമൂഹമാണ് നമ്മുടേത്.  ഇവിടെ നാളെ മനുഷ്യര്‍ക്ക് ജീവിയ്ക്കാന്‍ പറ്റുമോ എന്നറിയില്ല.

ഹോമിയോപ്പതി ഒരു വട്ട് സിദ്ധാന്തം

ഹോമിയോപ്പതിയെ എതിര്‍ത്താല്‍ കോടതിയലക്ഷ്യമാകുമോ എന്നറിയില്ല.  ആളുകളുടെ തെറി വാങ്ങിക്കൂട്ടേണ്ടി വരും എന്ന് ഉറപ്പ്. ഇന്ന് ഹോമിയോപ്പതിയില്‍ വിശ്വസിക്കാത്ത ആരും കേരളത്തില്‍ ഇല്ല. അത്കൊണ്ട് തന്നെ ഹോമിയോപ്പതിയെ എതിര്‍ക്കുമ്പോള്‍ അത് വ്യക്തിപരമായാണ് എടുക്കുക. ഇന്ന് എല്ലാ വിശ്വാസങ്ങളുടെയും അവസ്ഥ അതാണ്. ഒരു വിശ്വാസിക്ക് അയാളുടെ വിശ്വാസം സ്വന്തം ജീവനെ പോലെയാണ്. ആ വിശ്വാസത്തെ ആര് എതിര്‍ക്കുന്നുവോ ആ എതിര്‍ക്കുന്നയാളെ തന്റെ ശത്രുവായിക്കാണും.  ആളുകളില്‍ വിവേകം നശിക്കുകയും വിശ്വാസത്തിന് ബലം കൂടുകയും ചെയ്ത ഈ കാലത്തിന്റെ പ്രത്യേകതയാണിത്. എതിര്‍വിശ്വാസങ്ങളെ താങ്ങാനുള്ള കെല്പ് ആളുകള്‍ക്ക് ഇല്ല. ഒന്നും കഴിഞ്ഞില്ലെങ്കില്‍ നാല് തെറിയെങ്കിലും പറഞ്ഞേ അടങ്ങൂ.  കേരളത്തില്‍ ഹോമിയോപ്പതിയെ എതിര്‍ക്കണമെങ്കില്‍ അസാമാന്യമായ ധൈര്യം വേണം. അത്രയ്ക്കാണ് ഹോമിയോ വിശ്വാസത്തിന്റെ കടുപ്പം.

എന്താണ് ഹോമിയോപ്പതി ചികിത്സയുടെ അടിസ്ഥാനം.  എന്തെങ്കിലും ഒരു രോഗവുമായി ഒരു രോഗി ഹോമിയോപ്പതി ഭിഷഗ്വരനെ സമീപിക്കുന്നു. തന്റെ മുന്‍പില്‍ ഇരിക്കുന്ന രോഗിയോട് എന്തെല്ലാമാണ് ലക്ഷണങ്ങള്‍ എന്ന് ഭിഷഗ്വരന്‍ ചോദിക്കുന്നു.  തന്റെ പ്രയാസങ്ങള്‍ എല്ലാം രോഗി വിവരിക്കുന്നു.  ആ ലക്ഷണങ്ങളെല്ലാം മനസ്സിലാക്കി , അതേ ലക്ഷണങ്ങള്‍ ആ രോഗിയില്‍ വീണ്ടും ഉണ്ടാക്കാന്‍ വേണ്ടി ഹോമിയോ മരുന്നു കൊടുക്കുന്നു.  ആ മരുന്നു കഴിച്ചു കഴിയുമ്പോള്‍ ആ രോഗിക്ക് സ്വതവേ ഉണ്ടായിരുന്ന ലക്ഷണങ്ങള്‍ക്ക് സമാനമായ ലക്ഷണങ്ങള്‍ വീണ്ടും ഉണ്ടാവുകയും അങ്ങനെ മരുന്നിനാല്‍ ഉണ്ടാക്കപ്പെട്ട ലക്ഷണങ്ങള്‍ ആദ്യത്തെ ലക്ഷണങ്ങളെ ഇല്ലാതാക്കുകയും ചെയ്യും. ഇതിനാണ് സമാനമായത് സമാനമായതിനെ നശിപ്പിക്കും എന്നു പറയുക പോലും. ഇതാണ് ഹോമിയോപ്പതിയുടെ സിദ്ധാന്തം.  അത്കൊണ്ടാണ് ഈ സിദ്ധാന്തത്തിന് ഹോമിയോപതി എന്ന് ശാമുവല്‍ ഹാനിമാന്‍ പേരിട്ടത്.  ഇതാണ് ശരിയായ ചികിത്സാശാസ്ത്രം എന്നും ഹാനിമാന്‍ പറയുന്നു.  ഹോമിയോപ്പതിക്ക് എതിരായ, തെറ്റായ ചികിത്സക്ക് അദ്ദേഹം ഇട്ട പേരാണ് അലോപ്പതി എന്ന്.  മോഡേണ്‍‌മെഡിസിനെ അലോപ്പതി എന്ന് പലരും പറയുന്നത് ഈ വസ്തുത അറിയാതെയാണ്. തന്റെ ചികിത്സാക്രമത്തിന് ഹോമിയോപ്പതി എന്ന് പേരിട്ടതും തന്റേതിന് എതിരായ ചികിത്സയ്ക്ക് അലോപ്പതി എന്ന് പേര്‍ വിളിച്ചതും ഹാനിമാന്‍ തന്നെ.

ലോകത്തുള്ള എല്ലാ രോഗങ്ങള്‍ക്കും മരുന്ന് ഹോമിയോപ്പതിയില്‍ ഉണ്ട് എന്ന് ഹോമിയോപ്പതി ഭിഷഗ്വരന്മാര്‍ അവകാശപ്പെടാനുള്ള കാരണം, രോഗിക്ക് രോഗലക്ഷണങ്ങളാണ് പ്രത്യക്ഷപ്പെടുക എന്നും അതേ ലക്ഷണം തങ്ങള്‍ കൊടുക്കുന്ന മരുന്ന് കൊണ്ട് രോഗിയില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും  ഒരു ലക്ഷണത്തെ അതേ ലക്ഷണം ഇല്ലാതാക്കും എന്ന് വിശ്വസിക്കുന്നത്കൊണ്ടാണ്. ആര് എന്ത് തെറി പറഞ്ഞാലും ഈ വിശ്വാസത്തെ വട്ട് എന്നേ ഞാന്‍ പറയൂ. അത്കൊണ്ടാണ് ഹോമിയോപ്പതി ഒരു വട്ട് സിദ്ധാന്തം എന്ന് ഞാന്‍ പറയുന്നത്. സര്‍വ്വരോഗങ്ങളും മാറ്റാന്‍ എന്ത് എളുപ്പമാണ് ഹോമിയോപ്പതി ഭിഷഗ്വരന്മാര്‍ക്ക്.  ആകെ വേണ്ടത് ഗ്ലൂക്കോസ് ഗുളിക. ആ ഗുളികയില്‍ രോഗിയുടെ ലക്ഷണങ്ങള്‍ക്കൊത്ത പോട്ടന്‍ഷ്യല്‍ ക്രമീകരിച്ച മദര്‍ ടിങ്ചര്‍ കലര്‍ത്തിക്കൊടുക്കുക. രോഗം എന്തായാലും ക്ലോസ്. ഇന്നത്തെ കാ‍ലത്ത് ഈ രോഗലക്ഷണങ്ങള്‍ വിശകലനം ചെയ്യാനും ഹോമിയോ മദര്‍ ടിങ്ചറിന്റെ പോട്ടന്‍ഷ്യല്‍ നിര്‍ണ്ണയിക്കാനും ഹോമിയോപ്പതിക്കാര്‍ സോഫ്റ്റ്‌വേറും തയ്യാറാക്കിയിട്ടുണ്ട്.  ഒരു ലാപ്‌ടോപ്പും കുറെ ഗ്ലൂക്കോസ് ഗുളികകളും മദര്‍ ടിങ്ചറുമുണ്ടായാല്‍ എല്ലാ രോഗങ്ങളും മാറ്റാം. മദര്‍ടിങ്ചര്‍ എന്നു പറയുമ്പോള്‍ പ്രകൃതിദത്തമായ അസംസ്ക്കൃതപദാര്‍ത്ഥങ്ങളില്‍ നിന്ന് 3000ത്തോളം മരുന്നുകള്‍ തങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട് എന്ന് ഹോമിയോക്കാര്‍ അവകാശപ്പെടുന്നുണ്ട്.

അതെന്തോ ആകട്ടെ, അക്കണ്ട മരുന്നുകളൊക്കെ രോഗിയില്‍ സമാനലക്ഷണങ്ങള്‍ ഉണ്ടാക്കാനല്ലേ? രോഗാണുക്കളായ ബാക്റ്റീരിയകള്‍ , വൈറസ്സുകള്‍ മുതലായ സൂക്ഷ്മജീവികള്‍ ഉണ്ടെന്നും ആ അണുക്കളാണ് രോഗങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് ഇന്ന് നമുക്ക് അറിയാം. ഇക്കാര്യം ഇന്നത്തെ ഹോമിയോ ഭിഷഗ്വരന്മാര്‍ക്കും അറിയാം. പക്ഷെ ഹാനിമാന്റെ തീയറി പ്രകാരം , ആ രോഗാണുക്കളെ നശിപ്പിക്കാനുള്ള ആന്റി ബയോട്ടിക്ക് മരുന്നുകള്‍ ഹോമിയോപ്പതിയില്‍ കൊടുക്കാന്‍ പാടില്ല. രോഗാണുക്കളാണ് രോഗങ്ങള്‍ക്ക് കാരണം എന്ന് അംഗീകരിക്കലായി പോകും അത്. അങ്ങനെ അംഗീകരിച്ചാല്‍ ഹോമിയോപ്പതിക്ക് എന്ത് പ്രസക്തി?  അത്കൊണ്ട് സമര്‍ത്ഥരായ ഹോമിയോപ്പതിക്കാര്‍ ഞങ്ങളുടെ കൈയില്‍ പ്രതിരോധമരുന്നുകള്‍ ഉണ്ടെന്നാണ് പറയുക. അതും ഇപ്പറഞ്ഞ പഞ്ചാ‍രഗുളികയും മദര്‍ടിങ്ചറും തന്നെയാണ്.

പ്രതിരോധ ശേഷി നശിക്കുന്നത്കൊണ്ടാണ് രോഗങ്ങള്‍ ഉണ്ടാകുന്നത് എന്നും അത്കൊണ്ട് പ്രതിരോധശേഷി വീണ്ടെടുത്താല്‍ രോഗങ്ങള്‍ മാറുമെന്നും ,  പ്രതിരോധശേഷിക്കാണ് ഞങ്ങളുടെ മരുന്ന് എന്നും ഇക്കാലത്തെ ഹോമിയോ ഭിഷഗ്വരന്മാര്‍ അവകാശപ്പെടുന്നു. അതായത് രോഗം എത്ര മൂര്‍ച്ഛിച്ചാലും അവരുടെ കൈയിലുള്ള വിദ്യകള്‍ രണ്ടാണ്. ഒന്ന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കി മാറ്റുക , മറ്റേത് പ്രതിരോധശേഷി വീണ്ടെടുത്ത് മാറ്റുക. രണ്ടിനും ഗ്ലൂക്കോസ് ഗുളികയും മദര്‍‌ടിങ്ചറും മാത്രം. ഇതില്‍ ഗ്ലൂക്കോസ് ഗുളികയുടെ ആവശ്യം വരുന്നത് ഏതാണ്ട് സ്പിരിറ്റിന്റെ ഒരു മാതിരി ഗന്ധം വരുന്ന മദര്‍ ടിങ്ചര്‍ നേരിട്ട് അകത്താക്കാന്‍ വിഷമമായത്കൊണ്ടായിരിക്കും. അല്ലാതെ ഗ്ഗ്ലൂക്കോസ് ഗുളിക മരുന്നായി അവര്‍ കാണുന്നില്ല. ചുരുക്കത്തില്‍ മദര്‍ ടിങ്ചറില്‍ ക്രമീകരിച്ചിരിക്കുന്ന പോട്ടന്‍ഷ്യല്‍ ആണ് സര്‍വ്വരോഗസംഹാരി.  ഒരു പാ‍ര്‍ശ്വഫലവും ഇല്ല എന്നാണ് പറയുന്നത്. ഏത് ഫലവും ഉണ്ടാക്കുന്ന ഒന്ന് തീര്‍ച്ചയാ‍യും പാര്‍ശ്വഫലവും ഉണ്ടാക്കും. ഇതൊരു സിമ്പിള്‍ ലോജിക്കാണ്. ഫലം ഉപകാരവും പാര്‍ശ്വഫലം നിരുപദ്രവവുമാകാമല്ലൊ.  പാര്‍ശ്വഫലം ഒന്നും ഉണ്ടാക്കാത്ത ഒന്ന് യാതൊരു ഫലവും ഉണ്ടാക്കുകയില്ല എന്ന് ആലോചിച്ചാല്‍ മനസ്സിലാകും.

മോഡേണ്‍ മെഡിസിന്‍ തിയറി പ്രകാരം രോഗങ്ങള്‍ എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് വസ്തുനിഷ്ടമായി കണ്ടുപിടിക്കുന്നു. അസംഖ്യം രോഗാണുക്കള്‍ കൊണ്ട് രോഗങ്ങള്‍ ഉണ്ടാകാം. ജന്മനാ ഉള്ള വൈകല്യങ്ങള്‍ കൊണ്ടാകാം. ഇങ്ങനെ നിരവധി കാരണങ്ങളാല്‍ രോഗങ്ങള്‍ ഉണ്ടാകാം. ഒരുവകപ്പെട്ട രോഗാ‍ണുക്കളെയെല്ലാം നശിപ്പിക്കാന്‍ പര്യാപ്തമായ ആന്റിബയോട്ടിക്ക് മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. ആന്റിബയോട്ടിക്ക് മരുന്നുകളുടെ കണ്ടുപിടുത്തത്തോടെയാണ് ഇന്ന് കാണുന്ന ആരോഗ്യകരമായ അവസ്ഥ ഉണ്ടായത്. ശരീരത്തില്‍ പ്രവേശിച്ച് അനുനിമിഷം പെറ്റുപെരുകുന്ന രോഗാണുക്കളെ നശിപ്പിക്കുകയാണ് ആന്റിബയോട്ടിക്ക് മരുന്നുകള്‍ ചെയ്യുന്ന ഫലം. അതിനോടനുബന്ധിച്ച് ഉണ്ടാകുമെന്ന് പറയുന്ന പാര്‍ശ്വഫലം ആര്‍ക്കാണ് ദോഷം വരുത്തുന്നത്?  എവിടെയെങ്കിലും ഒറ്റപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിരിക്കാം. എന്നാലും ഇക്കണ്ട രോഗികള്‍ ഒക്കെ ആന്റിബയോട്ടിക്ക് മരുന്നുകള്‍ കൊണ്ട് രോഗവിമുക്തി പ്രാപിച്ചില്ലേ? പാര്‍ശ്വഫലങ്ങളെ ഭയന്ന് ആന്റി ബയോട്ടിക്ക് മരുന്നുകള്‍ ഉപേക്ഷിച്ചാല്‍ രോഗാണുക്കള്‍ രോഗിയെ വെറുതെ വിടുമോ? ഹോമിയോക്കാരന് പ്രതിരോധശേഷി വീണ്ടെടുത്ത്കൊടുക്കാന്‍ കഴിയുമോ?

ഇത്രയും ബഹുലമായ സജ്ജീകരണങ്ങളും,  ഉപകരണങ്ങളും ,  പരിശോധനാ മാര്‍ഗ്ഗങ്ങളും , മരുന്നുകളും, പ്രതിരോധ വാകിസിനേഷനുകളും ലോകമെങ്ങും  അനുസ്യൂതം നടക്കുന്ന നിരന്തര ഗവേഷണങ്ങളും ഒക്കെ അലോപ്പതിയാണ്,  അത് തെറ്റാണ്, ശരി എന്നത് ജര്‍മ്മനിക്കാരന്‍ ശാമുവല്‍ ഹാനിമാന്‍ എന്ന ഒറ്റ വ്യക്തി കണ്ടുപിടിച്ച ഹോമിയോപ്പതിയാണ് എന്ന് ഈ കാലത്തും ആളുകള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഹാ കഷ്ടം എന്നേ പറയാനാവൂ.  പക്ഷെ ആളുകള്‍ ഇതൊന്നും ചിന്തിക്കുന്നില്ല എന്നതാണ് വാസ്തവം.  ചിന്തിക്കുക എന്ന പരിപാടിയേ ഇപ്പോള്‍ ഇല്ല എന്ന് തോന്നുന്നു. ഹോമിയോപ്പതിയുടെ ഈ അടിസ്ഥാനപരമായ വസ്തുത അധികമാളുകള്‍ക്കുമറിയില്ല.  ലേശമെങ്കിലും ചിന്തിക്കുമായിരുന്നെങ്കില്‍ ഗ്ലൂക്കോസ് ഗുളികയില്‍ കലര്‍ത്തി തരുന്ന ആ‍ ദ്രാവകം കൊണ്ട് സര്‍വ്വരോഗങ്ങളും മാറുമോ എന്ന് സംശയിക്കുകയില്ലായിരുന്നോ?  എന്തിനധികം പറയുന്നു, സമാനമായ ലക്ഷണങ്ങളെ സമാനമായ ലക്ഷണങ്ങള്‍ ഇല്ലാതാക്കും എന്നാണ് ഹോമിയോപ്പതിയുടെ അര്‍ത്ഥവും തിയറിയും എന്ന് എത്ര പേര്‍ക്ക് അറിയാം.  കോളറ ബാധിച്ച ഒരു രോഗിയില്‍ , എന്ത് സമാനമായ ലക്ഷണമാണ് ഒരു ഹോമിയോ ഭിഷഗ്വരന് സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് ലക്ഷണനിര്‍ണ്ണയം നടത്തി ഉണ്ടാക്കാന്‍ പറ്റുക.  മോഡേണ്‍ മെഡിസിന്‍ തെറ്റാണ് അത്കൊണ്ട് അത് അലോപ്പതിയാണ് , ശരി ഇതാ ഞാന്‍ കണ്ടുപിടിച്ചിരിക്കുന്നു , അതാണ് ഹോമിയോപ്പതി എന്ന ശാമുവല്‍ ഹാനിമാന്റെ അവകാശവാദത്തെ ഞാന്‍ പുച്ഛിച്ച് തള്ളുന്നു. മോഡേണ്‍ മെഡിസിന്‍ ഇല്ലാതെ ലോകത്തിന് ഒരു ദിവസം അതിജീവിയ്ക്കാന്‍ കഴിയില്ല എന്നും ഞാന്‍ തറപ്പിച്ചു പറയുന്നു.

നിര്‍മല്‍ മാധവും നമ്മുടെ മന:സാക്ഷിയും !


നിര്‍മല്‍ മാധവിന് സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്ന് സര്‍ക്കാര്‍ കോളേജിലേക്ക് അഡ്മിഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട് നടന്ന സമരവും അക്രമങ്ങളും ആരുടെയും മന:സാക്ഷിക്കോ മാനുഷികബോധത്തിനോ നിരക്കുന്നതല്ല. ഒരു വിദ്യാര്‍ത്ഥിയുടെ പഠനം മുടക്കാന്‍ മാത്രമായി ഒരു പ്രസ്ഥാനം അല്ലെങ്കില്‍ ഒരു സംഘടന ഇത്രയും തീഷ്ണമായി സമരത്തില്‍ ഇറങ്ങണോ ഇത്രയും ആക്രമണോത്സുകരാകണോ എന്ന് മന:സാക്ഷി പണയം വെച്ചിട്ടില്ലാത്തവര്‍ ചിന്തിക്കേണ്ടതുണ്ട്. വെറും ഒരു വിദ്യാര്‍ത്ഥി ഒരു വശത്തും ഒരു പ്രസ്ഥാനം മറുവശത്തും എന്നതാണ് ഈ സമരത്തിന്റെ പ്രത്യേകതയും അസാംഗത്യവും.  എന്തോ ആയിക്കോട്ടെ നിര്‍മല്‍ മാധവ് അവിടെ പഠിച്ച് ജീവിച്ച് പോയ്ക്കോട്ടെ എന്നൊരു മാനുഷികപരിഗണന എന്തേ ഈ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ക്ക് ഇല്ലാതെ പോകുന്നു? സമൂഹത്തെയോ ജനങ്ങളെയോ ബാധിക്കുന്ന ഒരു പ്രശ്നവും ഈ സമരത്തില്‍ ഇല്ലല്ലൊ.

കാലിക്കറ്റ് സര്‍വകലാശാല നടത്തുന്ന സ്വാശ്രയ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിയായിരുന്ന നിര്‍മല്‍ മാധവനെ കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിലേക്ക് മാറ്റിയതിനെച്ചൊല്ലിയാണല്ലൊ ഇപ്പോഴത്തെ ആക്രമാസക്തമായ സമരം.  അങ്ങനെയെങ്കില്‍ ഈ സംഭവത്തിലെ മാനുഷികവശവും സമാനമായ സംഭവം ഇതിന് മുന്‍പ് നടന്നപ്പോള്‍ ആരും സമരം ചെയ്തില്ല എന്ന ഇരട്ടത്താപ്പും പ്രബുദ്ധകേരളം ഉറക്കെ ചര്‍ച്ച ചെയ്യേണ്ടതല്ലേ? കുറ്റിപ്പുറം എം.ഇ.എസ്. സ്വാശ്രയ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ.നേതാവുമായിരുന്ന വംശി,  എം.എസ്.എഫുമായി ഏറ്റുമുട്ടലുണ്ടായപ്പോള്‍ കത്തിക്കുത്തുകേസില്‍ പ്രതിയായി. തുടര്‍ന്ന് ആ കോളേജില്‍ തുടര്‍ന്ന് പഠിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് മന്ത്രിയായിരുന്ന എം.എ. ബേബിക്ക് അപേക്ഷ നല്‍കുകയും ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജില്‍ പ്രവേശനം നല്‍കുകയും ചെയ്തിട്ടുണ്ട്.

മാനുഷിക പരിഗണനയുടെ പേരില്‍ ഇതേ രീതിയില്‍ മറ്റ് ചില വിദ്യാര്‍ത്ഥികള്‍ക്കും മുന്‍‌കാലങ്ങളില്‍ ഇങ്ങനെ പ്രവേശനം നല്‍കിയിട്ടുണ്ട്. ഇന്നത്തെ സമരക്കാര്‍ക്ക് അന്നോ ഇന്നോ അതില്‍ അധാര്‍മ്മികതയോ നിയമലംഘനമോ കാണാന്‍ കഴിയുന്നില്ലല്ലൊ.  അപ്പോള്‍ സമരത്തിന് ആധാരമായ കാരണം തങ്ങള്‍ക്ക് അനഭിമതനായ നിര്‍മല്‍ മാധവനെ പഠിക്കാന്‍ അനുവിദിക്കില്ല എന്നതും ഇപ്പോള്‍ യു.ഡി.എഫ്.ആണ് ഭരിക്കുന്നത് എന്നും മാത്രമാണ്.  ഒരു വിദ്യാര്‍ത്ഥിയുടെ പ്രശ്നത്തില്‍ അതും പഠിക്കാനുള്ള അവകാശത്തിന് വേണ്ടിയല്ലാതെ പഠിപ്പ് മുടക്കാന്‍ നടത്തിയ ഈ സമരം , സമരങ്ങള്‍ക്ക് പേര്ദോഷം ഉണ്ടാക്കുന്നതാണ്. ഇങ്ങനെയും ഒരു സമരമോ എന്ന് വിവേകമുള്ളവര്‍ മൂക്കത്ത് വിരല്‍ വെച്ചുപോകും.

നിര്‍മല്‍ മാധവ് കാലിക്കറ്റ് സര്‍വകലാശാല നടത്തുന്ന സ്വാശ്രയ എന്‍ജിനീയറിങ് കോളജില്‍ ചേരുമ്പോള്‍ എസ്.എഫ്.ഐക്കാരന്‍ തന്നെയായിരുന്നു.  പിന്നെയാണ് നിര്‍മലിന്റെ കാലക്കേട് ആരംഭിക്കുന്നതും ഒന്നാം തരം വര്‍ഗ്ഗശത്രു ആകുന്നതും. ജീവിതത്തിന്റെ ഓരോ കുഴമറിച്ചല്‍ എന്നല്ലാതെ എന്ത് പറയാന്‍ !

തുടക്കം ഇങ്ങനെയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു :

ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ മാധവമന്ദിരത്തില്‍ എം. തങ്കച്ചന്റെയും ചന്ദ്രിയുടെയും മകന്‍ നിര്‍മല്‍ 2009ല്‍ പ്ലസ്ടുവിന് 75% മാര്‍ക്ക് നേടി ജയിച്ചു. കൊപ്രാ കച്ചവടക്കാരനായിരുന്ന തങ്കച്ചന്‍ ബൈക്ക്‌ അപകടത്തെ തുടര്‍ന്നുണ്ടായ പരിക്ക് മൂലം കച്ചവടം നിര്‍ത്തി. മങ്കലം ഹൈസ്‌കൂളില്‍ കായിക അധ്യാപികയാണ് ചന്ദ്രി. നിര്‍മലിന് എന്‍ജിനീയറിങ് പഠനത്തിന് പ്രവേശനം കിട്ടിയത് കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ ക്യാംപസില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ എന്‍ജിനീയറിങ് കോളജായ ഐഇടിയില്‍. ആലപ്പുഴ, കൊല്ലം ജില്ലകളിലെ ഏതെങ്കിലും എന്‍ജിനീയറിങ് കോളജിലേക്കു മാറ്റം കിട്ടുന്നതിനായി നോക്കിയിരുന്ന നിര്‍മലിനെ സഹായിക്കാമെന്ന വാഗ്‌ദാനവുമായി ഒരു പ്രമുഖ എസ്എഫ്‌ഐ നേതാവ് മുന്നോട്ടുവന്നു. ട്രാന്‍സ്ഫര്‍ കാര്യം ശരിയാക്കാം എന്ന ഉറപ്പില്‍ ഇടയ്ക്ക് പണം കടമായും ഷര്‍ട്ട്, ബാഗ് തുടങ്ങിയവ് ഉപയോഗിക്കാനായും വാങ്ങിയതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല.

രണ്ടാം സെമസ്റ്റര്‍ തുടങ്ങിയപ്പോള്‍, ഇന്റര്‍ കോളജ് ട്രാന്‍സ്‌ഫര്‍ നടക്കില്ലെന്ന് നിര്‍മലിന് ഉറപ്പായതോടെ, കടം നല്‍കിയ പണം നേതാവിനോട് തിരിച്ച് ചോദിച്ചു. പണം തിരിച്ച് ചോദിച്ചാല്‍ ഇവിടെ പഠിക്കേണ്ടിവരില്ലെന്ന ഭീഷണി അപ്പോള്‍ത്തന്നെ ഉയര്‍ന്നു. മാത്രവുമല്ല, ഒരു കാരണം കിട്ടിയാല്‍ നിര്‍മലിനിട്ടു തല്ല് കൊടുക്കാന്‍ അനുയായികള്‍ക്ക് നേതാവ്‌ നിര്‍ദേശം നല്‍കുകയും ചെയ്തു. ആവശ്യത്തിനും അനാവശ്യത്തിനും കാമ്പസില്‍ നിര്‍മലിനു നേരേ ശാരീരികമായ ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ നിര്‍മലിന്റെ പിതാവ് തങ്കച്ചന്‍ ഇടപെട്ടു. കടം നല്‍കിയ പണം തിരിച്ചു കിട്ടിയില്ലെങ്കിലും മകനെ പഠിക്കാന്‍ അനുവദിച്ചാല്‍ മതിയെന്ന് അദ്ദേഹത്തിന്റെ അപേക്ഷയോടെ കുറച്ച് സമാധാനമായി.

എന്നാല്‍ എസ്എഫ്‌ഐ, സമരത്തിന് ആഹ്വാനം ചെയ്ത ഒരു ദിവസം രാവിലെ വീട്ടില്‍നിന്നെത്തിയ നിര്‍മല്‍ നേരെ ക്ലാസിലേക്കു പോയി. കൂടെ പഠിക്കുന്ന കുറേ വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഉണ്ടായിരുന്നതിനാല്‍ സമരം ആണെന്നുപോലും അറിയാതെ ക്ലാസില്‍ കയറി. അന്ന് ക്ലാസിലിട്ടു ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് ക്യാംപസില്‍ ഒറ്റയ്ക്ക് എവിടെ നിന്നാലും തല്ലുമെന്ന സ്ഥിതിയായി. കന്റീനില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ അറിയാതെ വന്നു മുഖത്തേക്കു ചായ ഒഴിക്കുന്നതും ചൂടുവെള്ളം ഒഴിക്കുന്നതുമൊക്കെ സ്ഥിരം സംഭവങ്ങളായി. ക്യാംപസില്‍ എന്തു പ്രശ്‌നങ്ങള്‍ ഉണ്ടായാലും നിര്‍മലിനു തല്ലു കിട്ടിയിരിക്കുമെന്ന അവസ്ഥയായി. നിര്‍മലിനോട് മറ്റു കുട്ടികള്‍ മിണ്ടരുത് എന്നുള്ള കല്പന നേതാക്കന്മാര്‍ പുറത്തിറക്കി.

ഇന്റേണല്‍ പരീക്ഷ എഴുതാനെത്തിയ രണ്ടുതവണ തല്ലിയോടിച്ചു. മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് പലപ്പോഴും ആക്രമണം. ക്ലാസില്‍ പോകാന്‍ പറ്റാതായതോടെ നഗരത്തില്‍ ട്യൂഷനു പോയി പഠനം തുടര്‍ന്നു. എന്നാല്‍ അവിടെയും പിന്തുടര്‍ന്നു. കോഴിക്കോട് നഗരത്തിലെത്തി ട്യൂഷന്‍ കഴിഞ്ഞു മടങ്ങുമ്പോള്‍ രാമനാട്ടുകരയില്‍നിന്ന് കയറിയ ഒരു സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബസില്‍വച്ചു തല്ലി. ക്ലാസില്‍വച്ച് അടികിട്ടിയ അന്നേ വകുപ്പുമേധാവിക്കു പരാതി നല്‍കിയതാണ്. എന്നാല്‍ അന്നത്തെ വകുപ്പുമേധാവി അതു സ്വീകരിക്കാന്‍ വിസമ്മതിച്ചു. മാത്രവുമല്ല, പരാതിയുമായൊന്നും മുന്നോട്ടു പോകേണ്ട, മര്യാദയ്ക്ക് അവര്‍ പറയുന്നതു കേട്ടു പഠിച്ചുപോകാന്‍ നോക്ക് എന്ന്‌ ഉപദേശിക്കുകയും ചെയ്തു.

ഒരു ദിവസം ക്യാംപസില്‍ പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ നിര്‍മലിന് അടി ഉറപ്പായതോടെ വകുപ്പുമേധാവിയുടെ അടുത്ത് അഭയം തേടി. ഒന്നും പേടിക്കേണ്ട എന്നുപറഞ്ഞ് നിര്‍മലിനെ തിരികെ ക്ലാസിലേക്കു മേധാവി കൂട്ടിക്കൊണ്ടുവന്നു. അദ്ദേഹം പുറത്തിറങ്ങിയ നിമിഷം തുടങ്ങിയ അടി സഹിക്കാന്‍ കെല്‍പ്പില്ലാതെ നിര്‍മല്‍ ഓടിക്കയറിയത് പ്രിന്‍സിപ്പലിന്റെ മുറിയില്‍. അപ്പോള്‍ അവിടെയുണ്ടായിരുന്ന പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കു പിന്നീട് ഇതുമായി ബന്ധപ്പെട്ട കേസില്‍ മറ്റൊരു സാക്ഷിയെ അന്വേഷിക്കേണ്ടിവന്നില്ല. ഇതോടെ ക്യാംപസില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു.

രണ്ടുതവണ ഇന്റേണല്‍ പരീക്ഷ എഴുതാനെത്തിയ നിര്‍മലിനെ അവര്‍ അടിച്ചോടിച്ചു. പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കാനും അനുവദിക്കാതെ അടിച്ചോടിച്ചു. ഇതിനിടെ നിര്‍മല്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് അപേക്ഷ നല്‍കുകയും ഹാള്‍ടിക്കറ്റ് കൈപ്പറ്റുകയും ചെയ്തു. ആ ദിവസങ്ങളില്‍ സര്‍വകലാശാലയുടെ സമീപം കോഹിനൂര്‍ ജംക്ഷനില്‍ ഇരുപതോളം വരുന്ന എസ്എഫ്‌ഐ സംഘം നിര്‍മലിനെ തടഞ്ഞുനിര്‍ത്തി തല്ലിച്ചതച്ചത്. കല്ലും കുറുവടിയുമൊക്കെ ഉപയോഗിച്ചുണ്ടായ അക്രമത്തില്‍ അതീവഗുരുതരമായ പരുക്കുകളാണ് ഉണ്ടായത്.

പരീക്ഷ എഴുതാന്‍പോലും ആകില്ലെന്ന് ഉറപ്പായ നിര്‍മല്‍ നിരാശയുടെ പടുകുഴിയിലേക്കും കൂപ്പുകുത്തി. കഷ്ടപ്പെട്ടു പഠിപ്പിക്കാന്‍ വിട്ട അച്ഛനുമമ്മയ്ക്കും കത്തെഴുതിവച്ച് എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് അതിനു പിറ്റേന്നാണ്. 2010 ഒക്‌ടോബര്‍ 27നു രാത്രി എട്ടുമണിക്ക്. വിദ്യാര്‍ഥികളില്‍ ചിലരുടെ സമയോചിതമായ ഇടപെടല്‍ നിര്‍മലിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. അച്ഛനും അമ്മയ്ക്കുമായി എഴുതിയ കത്തില്‍ പീഡനത്തിനും റാഗിങ്ങിനുമൊക്കെ നേതൃത്വം നല്‍കിയവര്‍ ഏഴുപേരുണ്ട്. ഏഴുപേര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. മകന്‍ ക്രൂരമായ റാഗിങ്ങിനു വിധേയമായാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു കാണിച്ചു പിതാവ് തങ്കച്ചന്‍ കോളജ് അധികൃതര്‍ക്കും പരാതി നല്‍കി. അറസ്റ്റുണ്ടായത് 2011 ഫെബ്രുവരി 13നു മാത്രം. കേസില്‍ ഉള്‍പ്പെട്ട രണ്ടുപേരെ കോളജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പ്രിന്‍സിപ്പല്‍ രാജിവച്ചു പോകുകയും പുതിയ പ്രിന്‍സിപ്പലായി ചാര്‍ജെടുത്ത വകുപ്പുമേധാവി ഇവരെ തിരിച്ചെടുക്കുകയും ചെയ്യാന്‍ അധിക ദിവസങ്ങള്‍ വേണ്ടിവന്നില്ല. കേസില്‍ ഉള്‍പ്പെട്ട എസ്എഫ്‌ഐ നേതാക്കള്‍ കേസ് പിന്‍വലിപ്പിക്കാന്‍ ആവശ്യപ്പെട്ട് ആശുപത്രിയിലെത്തിയും ഭീഷണിപ്പെടുത്തി. പക്ഷേ കേസ് തുടരുന്നു. കാലിക്കറ്റ് സര്‍വകലാശാലാ വളപ്പിന്റെ ഒരുഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐഇടി. സര്‍ക്കാര്‍ പണം ഉപയോഗിച്ചു തുടങ്ങിയ സ്വാശ്രയകോളജ്. കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങള്‍ക്കു തത്തുല്യമായ 'പദവിയാണ് സര്‍വകലാശാലയില്‍ ഈ പ്രദേശത്തിന്. സര്‍വകലാശാലയിലെ ജീവനക്കാര്‍പോലും പലരും ഈ സെക്ഷനില്‍ ജോലിചെയ്യാന്‍ മടിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാജിവച്ചു പോയതു രണ്ടു പ്രിന്‍സിപ്പല്‍മാര്‍. ഒടുവില്‍ ആശുപത്രിയില്‍ നിന്നും നിര്‍മല്‍ നാട്ടിലേക്കു വണ്ടി കയറി.

വിഷയത്തിന്റെ സത്യസന്ധത ബോധ്യപ്പെട്ട് പുന്നപ്ര കേപ് കോളജ് അധികൃതര്‍ തുടര്‍ന്നു പഠിക്കാന്‍ അനുമതിയും നല്‍കി. പക്ഷേ വേണ്ടിയിരുന്നത് ആദ്യ സെമസ്റ്ററുകള്‍ ഐഇടിയില്‍ പൂര്‍ത്തിയാക്കി എന്നുള്ള സര്‍ട്ടിഫിക്കറ്റ്. കേരള സര്‍വകലാശാലയില്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട തീയതിക്കു മുമ്പേ ഈ സര്‍ട്ടിഫിക്കറ്റ് കിട്ടേണ്ടിയിരുന്നു. ഇടതുഭരണത്തില്‍ അമര്‍ന്ന സര്‍വകലാശാലയില്‍ ഇതിനുള്ള തീരുമാനം അനന്തമായി നീണ്ടു. ഒപ്പം ക്ലാസില്‍ പോലും കയറാന്‍ പറ്റാതായതിനാല്‍ മൂന്നാം സെമസ്റ്ററില്‍ ഹാജര്‍ ഇളവു നല്‍കുന്നതിനു നല്‍കിയ അപേക്ഷയും അവിടെ കറങ്ങി നടന്നു. അതോടെ പരീക്ഷ എഴുത്തും മുടങ്ങി. നിര്‍മലിനെ കേരളത്തിലെ മറ്റേതെങ്കിലും കോളജില്‍ തുടര്‍ന്നു പഠിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വിദ്യാഭ്യാസമന്ത്രി എം.എ. ബേബിക്കും അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഈ വര്‍ഷം ഫെബ്രുവരി ഒന്നിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോട് നിര്‍ദേശിക്കുകയും ചെയ്തു. മാനുഷിക പരിഗണന ഉണ്ടാകണമെന്ന് അന്നത്തെ മുഖ്യമന്ത്രി നിര്‍ദേശിച്ച അപേക്ഷയില്‍ ഉണ്ടായ തീരുമാനത്തിനെതിരെയാണ് ഇപ്പോള്‍ എസ്എഫ്‌ഐ സമരം.

തുടര്‍ച്ചയായ സമരങ്ങള്‍ക്കൊപ്പം നിര്‍മലിനെ ഭീഷണിപ്പെടുത്തുകയും, കോളജില്‍ ഒറ്റപ്പെടുത്തുകയും ചെയ്യാറുണ്ട് കുട്ടിസഖാക്കള്‍. ഒന്നുകില്‍ കേസ് പിന്‍വലിക്കണം. അല്ലെങ്കില്‍ കോടതിയില്‍ മൊഴി മാറ്റിപ്പറയണം എന്ന ആവശ്യം മാത്രം. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എടുത്ത കേസ് എങ്ങനെയാണ് നിര്‍മലിന് പിന്‍വലിക്കാന്‍ ആവില്ല എന്നുള്ളത് അവര്‍ക്കറിയേണ്ടതില്ല. സ്വാശ്രയ കോളജില്‍ അഡ്മിഷന്‍ വാങ്ങിയ വിദ്യാര്‍ഥിയെ സര്‍ക്കാര്‍ കോളജില്‍ പഠിക്കാന്‍ അനുവദിക്കില്ല എന്നതാണു സമരത്തിനു കാരണമായി പറയുന്നത്. മൂന്നാം വര്‍ഷം ഒഴിവുള്ള, മറ്റാരെയും അഡ്മിറ്റ് ചെയ്യാന്‍ പറ്റാത്ത രണ്ടു സീറ്റുകളില്‍ ഒന്നിലാണ് നിര്‍മലിന് പ്രവേശനം നല്‍കിയത്.

2011 മെയ് 30 ന് നിര്‍മല്‍ മാധവ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ പരാതിയുടെ പുറത്താണ്, കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജില്‍ ഒഴിവുള്ള മെക്കാനിക്കല്‍ എന്‍ജീനിയറിങ് വിഭാഗത്തിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായി നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലായ് അഞ്ചിന് അഞ്ചാം സെമസ്റ്ററില്‍ സര്‍വകലാശാല പ്രവേശനം നല്‍കുകയും ചെയ്തു.

മേല്‍ക്കാണുന്നത് ഒരു ഓണ്‍‌ലൈന്‍ എഡിഷനില്‍ നിന്ന് കോപ്പി ചെയ്തതാണ്.  

നിര്‍മല്‍ മാധവിന്റെ പഠിക്കാനുള്ള അവകാശത്തെ സംരക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ മറ്റേതെങ്കിലും സ്വാശ്രയകോളേജിലേക്ക് ആ വിദ്യാര്‍ത്ഥിയെ മാറ്റുമായിരിക്കും. എന്നാലും  മുന്‍ സര്‍ക്കാര്‍ ചെയ്യുമ്പോള്‍ മിണ്ടാതിരിക്കുകയും  തങ്ങളുടേതല്ലാതത് എന്ന് കരുതി ഈ സര്‍ക്കാര്‍ ചെയ്യുമ്പോള്‍ സമരത്തിന് ഇറങ്ങുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യുമ്പോള്‍ സോ കോള്‍ഡ് ഇടത്പക്ഷം എന്ന സങ്കല്പം വികലവും വികൃതവുമാവുകയാണ് എന്ന് സമരക്കാരും അതിന്റെ നേതാക്കളും മനസ്സിലാക്കാത്തത് വിചിത്രമാണ്. ഒരു വിദ്യാര്‍ത്ഥിയോട് ഇത്രയും ക്രൂരതയാകാമോ എന്ന് ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ ചോദിച്ചത് നമ്മുടെ മന:സാക്ഷിയോടും കൂടി തന്നെയാണ് ...