Links

സ്വാർത്ഥതയാണ് മനുഷ്യന്റെ അടിസ്ഥാന പ്രകൃതം

ഞാൻ ഒരു ഡോക്ടർ ആയിരുന്നെങ്കിൽ രോഗികളോട് രോഗത്തെ കുറിച്ചും രോഗകാരണത്തെ കുറിച്ചും മരുന്നിനെ കുറിച്ചും വിശദമായി പറഞ്ഞു കൊടുക്കുമായിരുന്നു. ഇപ്പോൾ ഈ ലോക്ക് ഡൌൺ കാലത്ത് ആരെങ്കിലും ആസ്പത്രിയിൽ പോകുന്നുണ്ടോ? അത്യാവശ്യ രോഗികൾ മാത്രമേ പോകുന്നുള്ളൂ. സാധാരണയായി ഡോക്ടറുടെ മുറിക്ക് പുറത്തും ഫാർമസിയിലും അതൊരു തിരക്ക് ആയിരുന്നു. ഇപ്പോൾ ആ തിരക്ക് എവിടെ പോയി? അതിന്റെ അർത്ഥം 60 ശതമാനം ആളുകളും വെറുതെ ഒരു ജലദോഷം വരുമ്പോഴേക്കും പേടി കൊണ്ട് ഡോക്ടറെ സമീപിച്ച് തിരക്ക് കൂട്ടുകയായിരുന്നു എന്നാണ്. ആസ്പത്രി വ്യവസായം തന്നെ നാട്ടിൽ പച്ച പിടിച്ചത് ഈ ഒരൊറ്റ ജലദോഷം കൊണ്ടാണ്. രണ്ട് ദിവസം വയറ് നിറയെ ഭക്ഷണം കഴിച്ച് നല്ല പോലെ വെള്ളവും കുടിച്ച് വിശ്രമിച്ചാൽ മാറുന്നതേയുള്ളു പല വൈറൽ പനികളും. അപൂർവ്വം ചിലർക്ക് ആന്റിബയോട്ടിക്ക് മരുന്നുകൾ വേണ്ടി വരും. രണ്ട് ദിവസം വിശ്രമിച്ചിട്ടും പനി മാറുന്നില്ലെങ്കിൽ ഡോക്ടറെ സമീപിച്ചാൽ മതി. ആ രണ്ട് ദിവസത്തെ ക്ഷമ ഇല്ലാതെ ദേഹത്ത് ചൂട് അനുഭവപ്പെടുമ്പോഴേക്കും ആസ്പത്രി നോക്കി ഓടുന്ന തിരക്കും ക്യൂവും ആയിരുന്നു നമ്മൾ ആസ്പത്രികളിൽ കണ്ടുകൊണ്ടിരുന്നത്. ഈ ലോക്ക് ഡൌൺ അവസാനിച്ചാൽ പഴയ രീതി തുടരും. ആളുകൾക്ക് വിവരം വയ്ക്കുന്നില്ലല്ലൊ.

മാത്രമല്ല ഞാൻ മരുന്നുകളെ കുറിച്ചും സയൻസിലെ എല്ലാ ശാഖകളെ കുറിച്ചും അപ്പപ്പോൾ അപ്‌ഡേറ്റ് ചെയ്യുമായിരുന്നു. അതൊക്കെ രോഗികളോട് പങ്ക് വയ്ക്കുമായിരുന്നു. രോഗികളിൽ നിന്ന് ലഭിക്കുന്ന കൃതജ്ഞത ഏറ്റവും വലിയ ഫീസ് ആയി കരുതുമായിരുന്നു. ഡോക്ടർ ആകാത്തത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് നിങ്ങൾ ചോദിച്ചേക്കാം. അതല്ല, ഇങ്ങനെയുള്ള ഡോക്ടർമാർ ഉണ്ടല്ലൊ. എനിക്കും അങ്ങനെ ആകാമല്ലൊ. ഇപ്പോൾ എന്താണ്, റിസപ്‌ഷനിൽ ഫീസ് മുൻ‌കൂട്ടി അടച്ച് ഡോക്ടറെ കാണുന്നു. ഡോക്ടർ നമ്മെ കേൾക്കുന്നു , പ്രിസ്‌ക്രിപ്‌ഷൻ എഴുതി തരുന്നു. അത്രേള്ളൂ. രോഗത്തെ കുറിച്ച് ഒന്നും ചോദിക്കാനോ മനസ്സിലാക്കാനോ ഒരു ചാൻസും ഇല്ല. ഞാൻ ആരെയും കുറ്റം പറയുന്നതല്ല. നമ്മുടെ സിസ്റ്റം അതാണ്.

ഡോക്ടർ എന്ന പ്രഫഷൻ ദൈവികമായ ജോലി ആണെന്നാണ് ഞാൻ കരുതുന്നത്. എനിക്ക് ദൈവം ഉണ്ടോ എന്ന് അറിഞ്ഞു കൂട. യുക്തി എന്നിൽ പ്രവർത്തിക്കാൻ തുടങ്ങിയത് മുതൽ ദൈവത്തിന്റെ ആവശ്യം എനിക്ക് തോന്നിയിട്ടുമില്ല. ഞാൻ പ്രവർത്തിക്കുന്നു, പ്രതിഫലം കിട്ടുന്നു കുടുംബം നോക്കുന്നു. അതിനപ്പുറം ഒരാവശ്യവും ഇല്ലാത്തത് കൊണ്ട് ഞാൻ പ്രാർഥിക്കാറുമില്ലായിരുന്നു. ഉള്ളത് മതി. എക്സ്ട്രാ ഒന്നും വേണ്ട. ഇതായിരുന്നു എന്റെ പോളിസി. പക്ഷെ ഡോക്ടർമാർ രണ്ടാം ജന്മം തരുന്ന ദൈവങ്ങളാണ് എന്ന് ഞാൻ എപ്പോഴും ഓർക്കാറുണ്ട്. ഒന്നാം ജന്മം സ്വാഭാവികമായി നടക്കുന്നതാണല്ലൊ. എനിക്ക് തന്നെ ഡിസ്ക് തകരാറിലായി നടക്കാൻ കഴിയാതെ കിടപ്പിലായപ്പോൾ സ്പൈൻ സർജൻ ശസ്ത്രക്രിയ ചെയ്ത് നൽകിയ രണ്ടാം ജന്മം കൊണ്ടാണ് പത്ത് വർഷമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. മോഡേൺ മെഡിസിൻ മാത്രമാണ് ചികിത്സ എന്ന് പറയുമ്പോൾ ആയുർവേദ-ഹോമിയോ വിശ്വാസികൾക്ക് കോപം വരുന്നത് ചികിത്സയുടെ ശാസ്ത്രം അവർക്ക് അറിയാത്തത് കൊണ്ടാണ്. ഒരോ ചികിത്സയ്ക്കും പിന്നിൽ ഓരോ സിദ്ധാന്തം ഉണ്ട്.

ആയുർവേദ സിദ്ധാന്തം എന്നത് പ്രപഞ്ചവും മനുഷ്യനും പഞ്ചഭൂതങ്ങളാൽ ഉണ്ടാക്കപ്പെട്ടതും രോഗകാരണം ത്രിദോഷങ്ങൾ ആണെന്നുമാണ്. ആയുർവ്വേദ വിശ്വാസികൾ ഇത് ഇന്നും വിശ്വസിക്കുകയും ചെയ്യുന്നു. പഴയ പ്രാചീനമായ ഒരു വിശ്വാസം ആണത്. ഇന്നും എന്തിനത് വിശ്വസിക്കുന്നു എന്ന് ചോദിച്ചാൽ വിശ്വാസമല്ലേ വിടാൻ പറ്റുമോ എന്നായിരിക്കും ഉത്തരം. പഞ്ചഭൂത-ത്രിദോഷ സിദ്ധാന്തവും അഷ്ടാംഗഹൃദയം എന്ന കിത്താബും ആണ് ആയുർവേദത്തിന്റെ അടിസ്ഥാനം. ഈ സിദ്ധാന്തത്തിൽ രോഗനിർണ്ണയം നടത്താൻ കഴിയും എന്ന് ഇന്നും വിശ്വസിക്കുന്നത് എന്തൊരു മണ്ടത്തരം ആണ്. ഹോമിയോ സിദ്ധാന്തം അതിലും വിചിത്രമാണ്. മോഡേൺ മെഡിസിൻ സിദ്ധാന്തമല്ല. വസ്തുനിഷ്ടമായ അറിവുകളും പ്രൂഫുകളും ആണ്. ആ വ്യത്യാസം മനസ്സിലാക്കാനുള്ള കോമൺ സെൻസ് വിശ്വാസികൾക്ക് ഇല്ല.

എഴുതാൻ ഉദ്ദേശിച്ച ചിന്ത എഴുതി വന്നപ്പോൾ മാറിപ്പോയി. സ്വാർത്ഥതയെ പറ്റി എഴുതാനാണ് ഉദ്ദേശിച്ചിരുന്നത്. ഞാനൊരു നിസ്വാർത്ഥൻ എന്ന് തോന്നിപ്പിച്ച് നിസ്വാർത്ഥത എന്നൊന്നില്ല എന്നും സ്വാർത്ഥതയാണ് മനുഷ്യന്റെ അടിസ്ഥാന പ്രകൃതം എന്ന് സ്ഥാപിക്കാനായിരുന്നു എഴുതാൻ തുടങ്ങുമ്പോൾ ആലോചന. സ്വാർത്ഥതയ്ക്ക് തമിഴിൽ സ്വയനലം എന്നാണ് പറയുക. അതിന്റെ വിപരീതപദം പൊതുനലം എന്നും. സ്വയനലവും പൊതുനലവും. നല്ല വാക്കുകളാണത്. നിസ്വാർത്ഥത എന്ന വാക്ക് ശരിയല്ല. സ്വന്തം കാര്യവും പൊതുകാര്യവും അങ്ങനെയല്ലേ ഉള്ളൂ. നിസ്വാർത്ഥത എന്നത് ആർക്കും ഇല്ലാത്ത ഒന്നാണ്.

ഞാൻ ഈ ഫേസ്‌ബുക്കിൽ എഴുതുന്നത് എനിക്ക് പ്രശസ്തിക്ക് വേണ്ടിയാണ്, എനിക്ക് അംഗീകാരത്തിനു വേണ്ടിയാണ്. അതായത് ലൈക്കിനു വേണ്ടിയാണ്. എല്ലാ‍വരും എന്ത് ചെയ്യുന്നതും അവരുടെ സ്വാർത്ഥതയ്ക്ക് വേണ്ടിയാണ്. വിവാഹം കഴിക്കുന്നത് ലൈംഗികമായ ഇണയ്ക്ക് വേണ്ടിയും വാർദ്ധക്യത്തിൽ സംരക്ഷണം ലഭിക്കാനുമാണ്. സാഹിത്യകാരന്മാരും കവികളും എഴുതുന്നതും നടന്മാർ അഭിനയിക്കുന്നതും നർത്തകികൾ നടനമാടുന്നതും രാഷ്ട്രീയ പ്രവർത്തകർ പൊതുപ്രവർത്തനം നടത്തുന്നതും എല്ലാമെല്ലാം കീർത്തിക്ക് വേണ്ടിയും പ്രശസ്തിക്ക് വേണ്ടിയും അംഗീകാരത്തിനു വേണ്ടിയും ആണ്. സാമൂഹ്യസേവനം നടത്തുന്നതിന്റെ പിന്നിലും സ്വന്തം തൃപ്തി എന്നൊരു ചേതോവികാരമുണ്ട്. ചുരുക്കത്തിൽ സ്വന്തം സ്വാർത്ഥത വിട്ട് ഒരാളും ഒന്നും ചെയ്യുന്നില്ല. കാമുകികാമുകന്മാർ പ്രണയിക്കുന്നത് പോലും സ്വന്തം ഇഷ്ടം എന്നൊരു സ്വാർത്ഥതയുടെ പുറത്താണ്.

സ്വാർത്ഥത ഒരു തെറ്റേ അല്ല. സ്വാർത്ഥത ഇല്ലെങ്കിൽ ആർക്കും ജീവിയ്ക്കാനാകില്ല. സമൂഹത്തെ നിലനിർത്തുന്നത് തന്നെ സ്വാർത്ഥതയാണ്. എനിക്ക് കൂടുതൽ സമ്പാദിക്കണം എന്ന സ്വാർത്ഥത കൊണ്ടാണ് സമൂഹം ചലനാത്മകമാകുന്നത് തന്നെ. അപ്പോൾ വ്യക്തികളുടെ സ്വാർത്ഥതകളാൽ തന്നെയാണ് സമൂഹത്തിന്റെ പൊതുനലവും നിറവേറ്റപ്പെടുന്നത് എന്ന മായാജാലം നിങ്ങൾക്ക് കാണാം. കമ്മ്യൂണിസം എന്നത് ഈ അടിസ്ഥാനപരമായ മനുഷ്യ പ്രകൃതത്തിനു വിരുദ്ധമായ സിദ്ധാന്തം ആയിരുന്നു എന്ന് പറഞ്ഞൂകൊണ്ട് ഇന്നത്തെ കുറിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു.

No comments: