Links

അച്ഛന്മാര്‍ തന്നെ അന്തകരാവുന്ന ആസുരകാലം !

യുവകവിയും ഗായകനുമായ എന്റെ സുഹൃത്ത് ജിടോക്കില്‍ ചാറ്റ് ചെയ്യവേ എന്നോടാവശ്യപ്പെട്ടു , കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലൈംഗികപീഡനത്തെപ്പറ്റിയും ഞരമ്പ് രോഗത്തെപ്പറ്റിയും ശക്തമായ ഭാഷയില്‍ ഒരു ബ്ലോഗ് എഴുതണമെന്ന് . അച്ഛന്മാര്‍ തന്നെ അന്തകരാവുന്നു എന്നത് അവന്റെ വാക്കാണ് . ചിന്തിക്കുന്നവരുണ്ടെങ്കില്‍ അവരെയെല്ലാം ആശങ്കപ്പെടുത്തേണ്ട ഒരു ചോദ്യം ഉറക്കെ ചോദിക്കാന്‍ സമയമായി . കേരളം എങ്ങോട്ട് ? നമ്മുടെ രാഷ്ട്രീയനേതാക്കള്‍ക്കും സാംസ്കാരികനായകര്‍ക്കും വിവാദങ്ങളില്‍ അഭിരമിക്കാനാണ് താല്പര്യം . നാളെ ഒരു പെണ്‍‌വാണിഭമോ ലൈംഗികപീഡനമോ നടന്നുകിട്ടുകയില്ലേ , തങ്ങള്‍ക്ക് പ്രസംഗിക്കാനും പ്രസ്ഥാവനയിറക്കാനും എന്ന് അവസരം കാത്തിരിക്കുകയാണ് അവരൊക്കെ എന്ന് തോന്നും . മാധ്യമങ്ങളും ചാനലുകളും ഇതെല്ലാം ആഘോഷിക്കുന്നു . രണ്ടു നിമിഷത്തില്‍ പറഞ്ഞു തീര്‍ക്കേണ്ട ഒരു വാര്‍ത്ത അവര്‍ മണിക്കൂറുകളോളം , താരങ്ങളെ സ്റ്റുഡിയോയില്‍ എത്തിച്ചും ഫോണിലൂടെയും ഇന്റര്‍വ്യൂ നടത്തിയും കൊഴുപ്പിക്കുന്നു . 24 മണിക്കൂറും പ്രക്ഷേപണം നടത്തേണ്ടതായ ചാനലുകള്‍ക്ക് എന്തെങ്കിലും ചവറുകള്‍ അനവരതം ലഭിക്കേണ്ടതുണ്ട് . നമ്മളും നമ്മളുടെ മക്കളും തുടര്‍ന്നും ജീവിയ്ക്കേണ്ടതായ ഈ സാമൂഹ്യപരിസരം വൃത്തിയാക്കാന്‍ എല്ലവരും ഒത്തൊരുമിച്ച് ശ്രമിക്കേണ്ടതിന് പകരം കുറ്റാരോപണങ്ങള്‍ കൊണ്ടും പരസ്പരം പഴിചാരിയും വിഴുപ്പലക്കിയും കൂടുതല്‍ മലീമസമാക്കാനാണ് ശ്രമിക്കുന്നത് എന്നെ പറയതെ വയ്യ.

നമ്മുടെ വര്‍ത്തമാന കാലത്തിന് എന്ത് സംഭവിച്ചു . മുന്‍പൊക്കെ മുതിര്‍ന്നവരുടെ മുന്‍പില്‍ വെച്ച് യുവാക്കള്‍ പുകവലിക്കാറില്ല , മദ്യം തീരെ കഴിക്കാറില്ല . മുണ്ട് മടക്കിക്കുത്താറില്ല . വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കുന്ന വേദിയില്‍ വെച്ച് ആഭാസങ്ങള്‍ വിളിച്ചു പറയാറില്ല . ബസ്സുകളിലും മറ്റും ഇരിക്കുന്ന യുവാക്കള്‍ മുതിര്‍ന്നവരോ അവരെ പഠിപ്പിച്ച ഗുരുനാഥന്മാരോ ബസ്സില്‍ കയറി വന്നാല്‍ സീറ്റ് ഒഴിഞ്ഞ് കൊടുക്കുമായിരുന്നു . സിനിമകളില്‍ നായികാനായകന്മാര്‍ ശരീരം തൊട്ട് അഭിനയിക്കാറില്ലായിരുന്നു . ഒരു തലമുറ മൊത്തം സംസ്ക്കാരത്തിന്റെ കാവല്‍ക്കാരായിരുന്നു . ഇന്ന് എല്ലാം തലകീഴായി . വഴിയേ നടന്നു പോകുന്ന പെണ്‍‌കുട്ടികളെയും സ്ത്രീകളെയും ഇമവെട്ടാതെ കണ്ണ് കൊണ്ട് കാര്‍ന്ന് തിന്നുമ്പോള്‍ മറ്റുള്ളവര്‍ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് ആര്‍ക്കും ഭയമില്ല . ഇന്ന് സമൂഹത്തെ ആര്‍ക്കും ഭയമില്ല . പണ്ടങ്ങനെയല്ല സമൂഹത്തെ ഭയന്നിരുന്നു . ഇന്ന് ആളുകളെ കാണിക്കാന്‍ വേണ്ടി മാളികകള്‍ പണിയുന്നു , സ്വര്‍ണ്ണാഭരണങ്ങള്‍ വാരിക്കൂട്ടുന്നു . ചെയ്യുന്നതെല്ലാം മറ്റുള്ളവരുടെ ദൃഷ്ടിയില്‍ ഒരു “പവര്‍ ” കിട്ടാന്‍ വേണ്ടി മാത്രം . അത് അതിരു വിട്ട് ഇപ്പോള്‍ ആഡംബരങ്ങള്‍ ആളുകളെ ഭയപ്പെടുത്തുന്ന മട്ടിലായിട്ടുണ്ട് .

എന്ത് കൊണ്ടായിരിക്കും ഇക്കാലത്ത് ഇങ്ങനെ ലൈംഗികചിന്ത ഒരു മാനസികരോഗമായി ആളുകളില്‍ വര്‍ദ്ധിക്കുന്നത് ? എന്താണൊരു പരിഹാരം ? പ്രായപൂര്‍ത്തിയെത്താത ബാലികമാരല്ലേ പീഡിപ്പിക്കപ്പെടുത്തുന്നത് . ആരേയും വിശ്വസിക്കാന്‍ കഴിയാത്ത ഒരവസ്ഥയിലെക്കുള്ള ഈ പോക്ക് മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസമല്ല്ലെ ഇല്ലാതാക്കുന്നത് . കവി സുഹൃത്ത് എന്നോട് ചോദിക്കുന്നു , ആശങ്കകള്‍ പങ്ക് വെക്കുന്നു . നമുക്ക് എന്ത് ചെയ്യാനാവും ? പണ്ടു കാലത്ത് ലൈംഗിക അരാജകത്വങ്ങള്‍ ഇല്ലായിരുന്നു എന്ന് പറയാന്‍ പറ്റില്ല . എന്നാല്‍ അതിനൊക്കെ ഒരു നേരും നെറിയും ഉണ്ടായിരുന്നു . പലര്‍ക്കും ഒന്നില്‍ കൂടുതല്‍ ഭാര്യമാരും അതിലൊക്കെ മക്കളും ഉണ്ടായിരുന്നു . അതായിരുന്നു അതിന്റെ ഒരു നേര് . എല്ലാ മക്കളെയും ഭാര്യമാരെയും സംരക്ഷിക്കാന്‍ അവരെല്ലാം ശ്രദ്ധിച്ചിരുന്നു . ബാഹ്യലോകത്ത് കാണുന്ന മുഴുവന്‍ സ്ത്രീകളെയും ആരും കാമിക്കാറില്ലായിരുന്നു . ഇന്നോ പതിനാറായിരത്തെട്ടിലും തൃപ്തിയടയാന്‍ കഴിയില്ല എന്ന് തോന്നും ചിലരുടെ ചേഷ്ടകള്‍ കണ്ടാല്‍ . ഇത് മൃഗത്തേക്കാളും മോശമാണ് . മൃഗസമാനമായ ചോദനകള്‍ തന്നെയാണ് ജന്മസഹജമായി മനുഷ്യനുമുള്ളത് എന്നത് നേര് തന്നെ . എന്നാല്‍ മനുഷ്യന്‍ ആ പ്രാകൃതചോദനകളെ നിയന്ത്രിക്കണം . കണ്‍‌മുന്നില്‍ കാണുന്നവരെയെല്ലാം ഇണ ചേരണമെന്ന് മൃഗത്തെപ്പൊലെ മനസ്സില്‍ തോന്നരുത് . അതിനാണ് സമൂഹം കല്യാണം എന്ന ഒരേര്‍പ്പാട് ഉണ്ടാക്കിവെച്ചിട്ടുള്ളത് . താന്‍ കല്യാണം കഴിക്കുന്ന സ്ത്രീയല്ലാതെ , മറ്റുള്ള സ്ത്രീകളെല്ലാം മറ്റുള്ളവരുടെ ഭാര്യമാരോ , ഭാര്യമാരാകാന്‍ പോകുന്നവരാണെന്നോ തിരിച്ചറിയണം . ലൈംഗികത ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട സംഗതിയാണെങ്കിലും അത് മാത്രമല്ല ജീവിതം എന്നും സന്തോഷവും ആനന്ദവും നല്‍കുന്ന മറ്റു പലതും ഉണ്ടെന്നും മനസ്സിലാക്കണം .

മുന്‍പൊക്കെ സിനിമകളിലും നാടകങ്ങളിലും അഭിനയിക്കുന്ന നായികാനായകന്മാര്‍ അന്യോന്യം തൊടാറില്ലായിരുന്നു എന്ന് ഞാന്‍ പറഞ്ഞു . ഇന്നോ സ്റ്റാര്‍സിംഗര്‍ പോലുള്ള റിയാലിറ്റി ഷോകളില്‍ മത്സരാര്‍ത്ഥികളായെത്തുന്ന കുമാരീകുമാരന്മാര്‍ , ആടിപ്പാടുമ്പോള്‍ സിനിമയിലെ ആഭാസരംഗങ്ങളെ കൂടുതല്‍ തന്മയത്വമായി അനുകരിക്കുന്നു . കുമാ‍രന്‍ വലത്തേ കൈകൊണ്ട് കുമാരിയുടെ ഇടത്തേ തുട പൊക്കിയെടുത്ത് തന്റെ ഇടത്തേ തോളിലേക്ക് ഉയര്‍ത്തുന്നു . ലക്ഷക്കണക്കിന് വീടുകളില്‍ ഈ ദൃശ്യം പ്രായഭേദമെന്യേ കണ്ട് രസിക്കുന്നു . ആബാലവൃദ്ധം മനസ്സുകളില്‍ ഞരമ്പ് രോഗം പടര്‍ത്തുന്ന ഈ പരിപാടികള്‍ ജനപ്രിയമാകുന്നത് ആപത്‌സുചനകളായി നമ്മുടെ മതാപിതാക്കള്‍ തിരിച്ചറിയാത്തത് കഷ്ടമാണ് . എല്ലാം നമ്മള്‍ വിധിക്ക് വിട്ട് കൊടുക്കാന്‍ തീരുമാനിച്ചോ ? എന്തിനും ഒരു പരിധിയും നിയന്ത്രണങ്ങളുമൊക്കെ വേണ്ടേ ?

എന്ത് ചെയ്യാന്‍ പറ്റും ? നമ്മുടെ നാട്ടില്‍ ലക്ഷക്കണക്കിന് രാഷ്ട്രീയപ്രവര്‍ത്തകരുണ്ടല്ലൊ . അവരൊക്കെ എന്ത് ചെയ്യുന്നു ? എന്താണ് രാഷ്ട്രീയപ്രവര്‍ത്തനം . സ്വതന്ത്ര്യസമരക്കാലത്ത് സമൂഹത്തിലെ സകല തിന്മകള്‍ക്കെതിരെയും സമരഭടന്മാര്‍ പൊരുതിയിരുന്നു . ഇന്നോ ? പര്‍ട്ടികള്‍ക്ക് ഫണ്ട് പിരിച്ചു കൊടുക്കുക . ബന്ദുകളും ഹര്‍ത്താലുകളും വിജയിപ്പിച്ചു കൊടുക്കുക . ഉപരോധിക്കുക . ധര്‍ണകള്‍ക്ക് ഇരുന്നു കൊടുക്കുക . വോള്‍ പോസ്റ്ററുകള്‍ ഒട്ടിക്കുക . നേതാക്കള്‍ക്ക് പ്രസംഗവേദികള്‍ ചമയിക്കുക . അങ്ങനെ പലതും . കിട്ടിയാല്‍ ഭാരവഹിത്വം , അല്ലെങ്കില്‍ എന്തെങ്കിലും ജോലി . പേരിന് കണ്ണില്‍ പൊടിയിടാന്‍ രക്തദാനസേന പോലെ എന്തെങ്കിലും സംഘടിപ്പിക്കും. എന്ത് കൊണ്ട് എല്ലാ പാര്‍ട്ടികളുടെയും യുവജനവിഭാഗത്തിന് സംയുക്തമായി ഒരു കള്‍ച്ചറല്‍ സ്ക്വോഡ് രൂപീകരിച്ചു കൂട ? പറ്റുമെന്ന് തോന്നുന്നില്ല . എല്ലാവര്‍ക്കും റിസര്‍വേഷന്‍സ് ഉണ്ട് . നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നാലാളെ കിട്ടാത്ത അവസ്ഥ ഇന്നുണ്ട് .

പിന്നെയുള്ള ഒരു വഴി രക്ഷിതാക്കള്‍ കുട്ടികളെ നല്ല ഉപദേശങ്ങള്‍ കൊടുത്ത് വളര്‍ത്തുകയെന്നതാണ് . ഇത് പറഞ്ഞപ്പോള്‍ എന്റെ ഒരു നാട്ടുകാരന്‍ പറഞ്ഞത് , അതിന് രക്ഷിതാ‍ക്കള്‍ക്ക് നല്ല മാര്‍ഗ്ഗോപദേശം കിട്ടിയിട്ട് വേണ്ടേ എന്നാണ് . ഇന്നത്തെ രക്ഷിതാക്കള്‍ക്ക് കുട്ടികള്‍ക്ക് വേണ്ടുന്നതും വേണ്ടാത്തതും വാങ്ങിക്കൊടുക്കാനും തടിമാടന്മാരായി വളര്‍ത്താനും മാത്രമേ അറിയൂ , മക്കളില്‍ അന്തര്‍ലീനമായ വ്യക്തിത്വത്തെ സമൂഹത്തിന് ഫിറ്റ് ആകുന്ന തരത്തില്‍ പോഷിപ്പിച്ച് നല്ല പൌരന്മാരായി വളര്‍ത്താന്‍ അറിയില്ല എന്നുമാണ് അവന്റെ അഭിപ്രായം .

അപ്പോള്‍ നമ്മള്‍ എന്ത് ചെയ്യും ? എന്റെ പ്രിയപ്പെട്ട ഗായകസുഹൃത്തേ ഞാന്‍ നിസ്സഹായനാണ് , ക്ഷമിക്കുക !

വേണ്ടാതീനങ്ങള്‍ പറയുന്നവര്‍, ചെയ്യുന്നവര്‍ നമ്മള്‍ !

നമ്മള്‍ വേണ്ടുന്നവയൊന്നും തീരെ പറയാറില്ലെന്നും എന്നാല്‍ വേണ്ടാതീനങ്ങള്‍ നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും എനിക്ക് പണ്ടേ മനസ്സിലായിരുന്നു . അത് മനസ്സിലാക്കാന്‍ മറ്റെങ്ങും പോകേണ്ട . ഞാന്‍ എന്റെ ബ്ലോഗിലെ പഴയ പോസ്റ്റുകളെല്ലാം ലിങ്കുകളാക്കി സമാഹരിച്ച് ഒരു ബ്ലോഗ് ഉണ്ടാക്കിയിട്ടുണ്ട് . അതിന്റെ ലിങ്ക് ഇവിടെ സൈഡ് ബാറില്‍ ഉണ്ട് . അത് തുറന്ന് നോക്കിയാല്‍ എനിക്ക് തന്നെ അറിയാം , എന്താണോ എനിക്ക് മറ്റുള്ളവരോട് പറയേണ്ടിയിരുന്നത് അതൊന്നുമല്ല ഞാന്‍ എഴുതിയിട്ടുള്ളത് . പറയാനുള്ളത് മുഴുവന്‍ ഇപ്പോഴും മനസ്സില്‍ ബാക്കി .

പ്രസംഗങ്ങള്‍ , പ്രഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് തോന്നാറുണ്ട് , ഇവര്‍ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത് . മറിച്ചെന്തെങ്കിലും പറയാമായിരുന്നില്ലേ . രാഷ്ട്രീയനേതാക്കളുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ ഞാന്‍ വിചാരിക്കും , ഇവര്‍ എന്തിനാണ് മറ്റ് പാര്‍ട്ടികളുടെ നേതാക്കളെ ഇങ്ങനെ ഇകഴ്ത്തി പറയുന്നത് . അവര്‍ക്ക് നല്ല കാര്യം പറഞ്ഞുകൂടേ ? നമുക്ക് ഇതൊക്കെ ചെയ്യാം , ഇങ്ങനെയൊക്കെ പെരുമാറി മാതൃകയാക്കാം . സല്‍‌സ്വഭാവികളാവാം . നമ്മുടെ മക്കളെ നല്ല കുട്ടികളായി വളര്‍ത്താം . സമൂഹത്തിന് ഉപകാരപ്രദമായ കൊച്ചുകൊച്ചു കാര്യങ്ങള്‍ ചെയ്യാം . സ്നേഹം കൊണ്ട് എതിരാളികളെപ്പോലും വശീകരിക്കാം . നമ്മള്‍ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പെരുപ്പിച്ചു പറയുന്നത് നിര്‍ത്തി , വരൂ നമുക്ക് ഇങ്ങനെ പ്രവര്‍ത്തിക്കാം പ്രശ്നങ്ങള്‍ പരിഹരിക്കാം എന്നൊക്കെ പറഞ്ഞുകൂടേ ?

ഞാന്‍ പറയാനുദ്ദേശിക്കുന്നതിന്റെ ഒരു ശതമാനം പോലും എനിക്കാരോടും ഇത് വരെയായി പറയാന്‍ കഴിഞ്ഞിട്ടില്ല . നാം പറയാന്‍ ഉദ്ദേശിക്കുന്നത് ഒളിവ് മറവ് ഇല്ലാതെ മറ്റുള്ളവര്‍ ആരോടും പറയാന്‍ നമുക്ക് കഴിയില്ലേ ? അതൊക്കെ നമ്മോട് തന്നെ ആത്മഗതമായി പറയാനേ കഴിയൂ ? മറ്റുള്ളവരോട് നാം സത്യങ്ങള്‍ ഒന്നും തുറന്ന് പറയുന്നില്ല എന്നതല്ലേ വാസ്തവം ?

എന്നിട്ടും നാം അനവരതം പറഞ്ഞുകൊണ്ടിരിക്കുന്നു . പറയുന്നതില്‍ ഏറെയും പതിരാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ . എനിക്ക് തോന്നുന്നത് നമ്മള്‍ പറയുന്നതില്‍ മുക്കാല്‍ ഭാഗവും വെറുതെ വേസ്റ്റ് ആണെന്നാണ് . പറയാനുള്ളത് ശരിയായി പറയാനും അത് ശരിയായ അര്‍ഥത്തില്‍ ഗ്രഹിക്കപ്പെടാനും ഭാഷ അപര്യാപ്തമാണെന്നും എനിക്ക് തോന്നാറുണ്ട് .

അതേ പോലെ നമ്മുടെ മിക്കവാറും ചെയ്തികളും വേണ്ടാതീനങ്ങള്‍ തന്നെയല്ലെ ? നമുക്ക് എന്തൊക്കെ ക്രിയാത്മകമായി ചെയ്യാമായിരുന്നു . എത്ര സൂക്ഷ്മതയോടെയാണ് , ആസൂത്രിതമായാണ് ആളുകളെ കൊല്ലാന്‍ ബോംബ് വെക്കുന്നതും അത് സ്പോടനവിധേയമാക്കുന്നതും . നമ്മള്‍ സ്വയം തീര്‍ത്ത , ശീലങ്ങളുടെയും വിശ്വാസങ്ങളുടെയും തടവറയില്‍ പെട്ട് പുറത്തേക്കുള്ള വഴിയറിയാത്തെ അഴികള്‍ മുറുകെ പിടിച്ച് ഉഴലുകയല്ലെ . നമ്മുടെ തര്‍ക്കങ്ങളും വാദങ്ങളും ആപേക്ഷികങ്ങളായ സത്യങ്ങളെ ആസ്പദമാക്കുന്നത് കൊണ്ടല്ലേ എങ്ങുമെത്താത്തത് .

ഒരു പക്ഷെ ഈ വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും തന്നെയാണ് ജീവിതം വിരസമാകാതെ ആയുഷ്കാലം മുഴുവന്‍ ജീവിയ്ക്കാന്‍ നമുക്ക് കഴിയുന്നത് എന്ന് വരുമോ ? ഈ പ്രപഞ്ചത്തെ സംബന്ധിച്ച് പരമമായ ഒരു സത്യം എവിടെയെങ്കിലുമുണ്ടോ എന്ന ചോദ്യം എന്നെ എപ്പോഴും അലട്ടാറുണ്ട് . എന്നാല്‍ ആശയവാദികളുടെ അവകാശവാദങ്ങളില്‍ അഭയം കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ല . മനുഷ്യന്‍ വെറും ഭൌതിക പദാര്‍ഥം മാത്രമാണെന്ന ചിന്ത ഭയാനകം തന്നെ . എന്നാല്‍ ഇല്ലാത്ത പ്രപഞ്ചശക്തിയിലും മരണാനന്തരജീവിതത്തിലും അലഞ്ഞു നടക്കുന്ന ആത്മാവിലും അഭയം കണ്ടെത്തി വ്യാജമായ ഒരു മന:സമാധാനം എനിക്ക് വേണ്ട തന്നെ . അതിനേക്കാളും എളുപ്പമാണ് മരണം എന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കുക എന്നത് .

സമൂഹത്തിന്റെ ഏത് ഭാവമാണ് നമ്മെ അലോസരപ്പെടുത്തുന്നത് ? പുറത്ത് പറയുമ്പോള്‍ അത് നിരക്ഷരതയാണ്,വിലക്കയറ്റമാണ്,മുതലാളിത്തമാണ്,ദാരിദ്ര്യരേഖയാണ്, തൊഴിലില്ലായ്മയാണ്,സാമ്രാജ്യത്വമാണ്,ആഗോളീകരമാണ്,വര്‍ഗ്ഗീയതയാണ് ... അങ്ങനെ പലതുമാണ് . എന്നാല്‍ നാം ഒറ്റയ്ക്കാവുമ്പോള്‍ ഇതൊന്നും നമ്മുടെ പ്രശ്നങ്ങളേ അല്ല. നമ്മുടെ വൈയക്തികമായ പ്രശ്നങ്ങള്‍ ആരുമായും നമുക്ക് പങ്ക് വെക്കാന്‍ കഴിയാത്ത വിധം സ്വകാര്യമായതും സങ്കീര്‍ണ്ണവുമാണ് . പല തരം കോം‌പ്ലസുകള്‍ ചേര്‍ന്നതാണ് നമ്മുടെ വ്യക്തിത്വം . നമ്മുടെ മനസ്സുകള്‍ ആരുടെ മുന്‍പിലാണ് നമ്മള്‍ പൂര്‍ണ്ണമായും തുറക്കുന്നത് ? ആരാണ് നമ്മുടെ യഥാര്‍ഥ മിത്രം ? അല്ലെങ്കില്‍ ശത്രു ?

എനിക്ക് മുന്‍പൊക്കെ തൂലികാ മിത്രങ്ങള്‍ അയക്കാറുണ്ടായിരുന്ന നൂറ് കണക്കിന് കത്തുകള്‍ , സൂക്ഷിച്ചു വെച്ചിരുന്നവ ഒരിക്കല്‍ ഞാന്‍ മുഴുവനും കത്തിച്ചു കളഞ്ഞു . എനിക്ക് ശേഷം എന്നെ സംബന്ധിക്കുന്ന അടയാളങ്ങള്‍ ഒന്നും അവശേഷിക്കരുത് എന്നെനിക്ക് തോന്നിയ ഒരു നിമിഷത്തിലാണ് അങ്ങനെ ചെയ്തത് . ആ അര്‍ഥത്തില്‍ ഈ ബ്ലോഗും എന്നെ ചിലപ്പോഴൊക്കെ അലോസരപ്പെടുത്താറുണ്ട് . സ്മാരകങ്ങളുടെ പൊള്ളത്തരങ്ങള്‍ എന്നെ ചിരിപ്പിക്കാറുണ്ട് . എന്തിനാണ് മരണപ്പെട്ടവര്‍ സ്മരിക്കപ്പെടുന്നത് . ഇപ്പോഴൊക്കെ ആരെങ്കിലും മരണപ്പെട്ടാല്‍ , പരേതന്റെ ഫോട്ടോ സ്വീകരണമുറിയിലെ ഭിത്തിയില്‍ തൂക്കി മാല അണിയിച്ചിരിക്കുന്നത് കാണാം . എന്തിനങ്ങനെ സദാ ഓര്‍മ്മപ്പെടുത്തപ്പെടണം എന്നതിന്റെ യുക്തി എനിക്ക് മനസ്സിലായിട്ടില്ല . എന്റെ അമ്മ മരണപ്പെട്ടതിന്റെ ശേഷം ആല്‍ബത്തില്‍ അവരുടെ ഫോട്ടോ നോക്കാന്‍ എനിക്ക് ധൈര്യം കിട്ടിയിട്ടില്ല .

കുട്ടികള്‍ മണ്ണപ്പം ചുട്ട് കളിക്കുന്നതും , തീപ്പെട്ടിക്കൂടുകളില്‍ മണ്ണ് കുഴച്ച് മണ്‍‌കട്ട ഉണ്ടാക്കി കൊച്ചു കൊച്ചു വീടുകള്‍ പണിയുന്നതും , കരിച്ചോലകള്‍ കൊണ്ട് പന്തലൊരുക്കി ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം വരണമാല്യം ചാര്‍ത്തി വധൂവരന്മാരായി കളിക്കുന്നതുമൊക്കെ കാണുമ്പോള്‍ മുതിര്‍ന്ന നമുക്ക് എന്താണ് തോന്നുക ? വെറും കുട്ടിക്കളി . എന്താണ് നമുക്കത് കുട്ടിക്കളിയായി തോന്നാന്‍ കാരണം ? നമ്മള്‍ പ്രായത്തില്‍ മുതിര്‍ന്നവരായത് കൊണ്ട് . നമുക്കതൊക്കെ അര്‍ഥശൂന്യമായ ബാലചാപല്യങ്ങളാണ് . അപ്പോള്‍ നമ്മേക്കാളും മുതിര്‍ന്നവര്‍ , അതായത് നമ്മെക്കാളും നൂറോ ഇരുന്നൂറോ വയസ്സ് കൂടുതല്‍ ഉള്ളവര്‍ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ നമ്മള്‍ വളരെ സീരിയസ്സായി ചെയ്യുന്ന കാര്യങ്ങള്‍ ആണവക്കരാര്‍ ചര്‍ച്ചയൊക്കെത്തന്നെ അവര്‍ക്ക് വെറും കുട്ടിക്കളികളായി തോന്നുമായിരുന്നില്ലേ ?

മേലെ എഴുതിയതും ഞാന്‍ ആരോടെങ്കിലും പറയാനോ , ബ്ലോഗില്‍ എഴുതാനോ ഉദ്ദേശിച്ചതായിരുന്നില്ല . പറയാനുള്ളതും എഴുതാനുള്ളതും എല്ലാം ഇപ്പോഴും മനസ്സില്‍ ബാക്കി ............

സോമനാഥ് ചാറ്റര്‍ജിയുടെ പുറത്താക്കപ്പെടല്‍ ; സി.പി.എമ്മിന്റെ ആശയശൂന്യത !

സി.പി.എം. എന്ന പാര്‍ട്ടിയുടെ ശക്തിയും സമ്പത്തും എന്താണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ . പാര്‍ട്ടി നേതാക്കള്‍ പറയുന്നത് ഒരേ സ്വരത്തില്‍ ഏറ്റുപറയുന്ന , നേതൃത്വം മനസ്സില്‍ കാണുന്നത് കൈയോടെ പ്രവര്‍ത്തിച്ചു കാണിക്കുന്ന അണികള്‍ അതാണ് ആ പാര്‍ട്ടിയുടെ ബലം . കമ്മ്യൂണിസ്റ്റുകാര്‍ക്ക് മന:സാ‍ക്ഷി അനുവദനീയമല്ല . പാര്‍ട്ടി തീരുമാനം അത് മാത്രമാണ് അവര്‍ക്ക് എല്ലാം . എം.വി.രാഘവന്‍ എന്ന അജയ്യനായ നേതാവിനെ പാര്‍ട്ടി പുറത്താക്കിയതും പിന്നീട് എത്രയോ വര്‍ഷങ്ങള്‍ പാര്‍ട്ടി അണികള്‍ അദ്ദേഹത്തെ വേട്ടയാടിയതും കൂത്തുപറമ്പ് സംഭവം വരെ എത്തിയതും ആരും മറന്നിരിക്കാനിടയില്ല . വര്‍ഗ്ഗശത്രു എന്ന് ആരോപിച്ച് മതിലുകളായ മതിലുകളിലെല്ലാം വികൃതകോലങ്ങള്‍ വരച്ച് വെച്ച് ചുവട്ടില്‍ രാഘവന്‍ എന്ന് എഴുതി, ചെല്ലുന്നിടത്തെല്ലാം കൊലവിളിയുമായി അണികള്‍ വേട്ടയാടി . എം.വി.ആര്‍ എന്ന ഒറ്റ വ്യക്തിക്ക് മാത്രമേ അത്തരം വേട്ടയാടപ്പെടലില്‍ നിന്ന് അതിജീവനം സാധ്യമാകുമായിരുന്നുള്ളൂ . എന്തായിരുന്നു എം.വി.ആര്‍. ചെയ്ത കൊടിയ അപരാധം ? മുസ്ലീം ലീഗ് എന്ന പാര്‍ട്ടിയെ ഒപ്പം കൂട്ടണമെന്ന ഒരു നിര്‍ദ്ദേശം പാര്‍ട്ടി സമ്മേളനത്തില്‍ ബദല്‍ രേഖ എന്ന പേരില്‍ അവതരിപ്പിച്ചു പോലും . ആ ഒറ്റ രേഖ അവതരിപ്പിക്കല്‍ മാത്രമാണ് അദ്ദേഹം കൊടിയ വര്‍ഗ്ഗവഞ്ചകനായി ചിത്രീകരിക്കപ്പെടാനും അണികളാല്‍ എങ്ങ് പോയാലും വേട്ടയാടപ്പെടാനും കാരണം . അതാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പറയുന്ന ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ സാമ്പിള്‍ . പ്രി-‌ഡിഗ്രി സമരകാലത്ത് , സഹകരണമന്ത്രിയായിരുന്ന എം.വി.ആറിനെ വധിക്കാന്‍ ജില്ല്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കേഡര്‍മാര്‍ കൂത്തുപറമ്പില്‍ ഒത്തുകൂടിയതാണ് കുപ്രസിദ്ധമായ അന്നത്തെ പോലീസ് വെടിവെപ്പിലേക്ക് എത്തിച്ചത് . സി.പി.എമ്മിന്റെ ജനാധിപത്യമുതലക്കണ്ണിരിന്റെ മറ്റൊരു ഉദാഹരണം . പിന്നീട് പാര്‍ട്ടി മുസ്ലീം ലീഗിന്റെ പിന്നാലെ കൂടിയതും ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിച്ചതുമെല്ലാം ചരിത്രം .

ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് സോമനാഥ് ചാറ്റര്‍ജി പുറത്താക്കപ്പെട്ടപ്പോള്‍ എവിടെയും ഒരു ഒച്ചയുമനക്കവുമില്ല . അദ്ദേഹം പ്രസിഡണ്ട് പദം മോഹിച്ചെന്നും പദവി വ്യാമോഹം കലശലായി പിടിപ്പെട്ടെന്നും മറ്റും സെബാസ്റ്റ്യന്‍ പോള്‍ ദുര്‍ബ്ബലമായി ആരോപിച്ചതല്ലാതെ വേറെങ്ങും യാതൊരു പ്രതിഷേധത്തിന്റെ ലാഞ്ഛന പോലുമില്ല . അണികളും നേതൃത്വവും എല്ലാം മനസ്സിലിട്ടടക്കുകയാണ് . കാരണം രണ്ടു മൂന്ന് ദിനം കൊണ്ട് സോമനാഥ് ചാറ്റര്‍ജി പാര്‍ട്ടിയേക്കാളും വളര്‍ന്ന് ഒരു പ്രതിഭാസമായി മാറിയിരിക്കുന്നു . ഇന്ത്യന്‍ പാര്‍ലമെന്റും ജനാധിപത്യവും അതിന്റെ നാണക്കേടില്‍ നിന്നും തകര്‍ച്ചയില്‍ നിന്നും ഒരേ ഒരു വ്യക്തിയാല്‍ സംരക്ഷിക്കപ്പെട്ടു എങ്കില്‍ , താരം മറ്റാരുമല്ല അത് സോമനാഥ് ചാറ്റര്‍ജി തന്നെ .

സോമനാഥ് തന്നെ സ്പീക്കര്‍ എന്ന തലക്കെട്ടില്‍ ദീപിക എഴുതിയ മുഖ പ്രസംഗം താഴെ :
*****************************************************************


പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടേ പേര് തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെടും എന്നതില്‍ സംശയം വേണ്ട. സ്പീക്കര്‍ നിഷ്പക്ഷനായിരിക്കണം. വ്യവസ്ഥയില്ലാത്ത വിധം നിഷ്പക്ഷന്‍. അതിര്‍ത്തിവരമ്പുകളില്ലാത്ത വിധം നിഷ്പക്ഷന്‍. സ്പീക്കര്‍ സ്ഥാനത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിച്ച നിരവധി സ്പീക്കര്‍മാര്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലും ഉണ്ടായിട്ടുണ്ടെന്നു സമ്മതിക്കുന്നു. എന്നാല്‍, സോമനാഥ് ചാറ്റര്‍ജിക്കു നേരിടേണ്ടിവന്നത്ര സമ്മര്‍ദവും സംഘര്‍ഷവും ഒരു മുന്‍ സ്പീക്കര്‍ക്കും നേരിടേണ്ടിവന്നിട്ടുണ്ടാവില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അംഗമാണെങ്കിലും യു.പി.എയുടെ സ്ഥാനാര്‍ഥിയായിട്ടാണ് അദ്ദേഹം സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. സ്പീക്കറായ നിമിഷം മുതല്‍ അദ്ദേഹം ഒരുവിധ പാര്‍ട്ടി ബന്ധവുമില്ലാത്ത സ്പീക്കറായി. സ്പീക്കര്‍ പാര്‍ട്ടി വിധേയത്വത്തിന് അതീതനായിരിക്കണമെന്ന ജനാധിപത്യ വ്യവസ്ഥയിലെ അലിഖിത നിയമം സോമനാഥിന്റെ ഇന്നേവരെയുള്ള നടപടികളെ നൂറുശതമാനവും സ്വാധീനിച്ചു.

അതിപ്രഗത്ഭനായ പാര്‍ലമെന്റേറിയന്‍ എന്ന അംഗീകാരം സ്വന്തമാക്കി പാര്‍ലമെന്ററി ജീവിതത്തില്‍ മികവു തെളിയിച്ച പ്രഗത്ഭനും അങ്ങേയറ്റം മാന്യനുമായ ഒരു വ്യക്തിയാണ് സോമനാഥ് ചാറ്റര്‍ജി. മാര്‍ക്സിസ്റ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ലോക്സഭയിലേക്കുവന്ന സോമനാഥ് ചാറ്റര്‍ജി സ്പീക്കറാകുന്ന നിമിഷം വരെ ആ പാര്‍ട്ടിയുടെ ആധികാരിക വക്താവും പാര്‍ലമെന്റിലെ പാര്‍ട്ടി നേതാവുമായിരുന്നു. സ്പീക്കര്‍ പദവിയുടെ ഔന്നത്യം മനസിലാക്കിയ അദ്ദേഹം സ്പീക്കറായ ആദ്യനിമിഷം തന്നെ പാര്‍ട്ടിക്കുപ്പായം അഴിച്ചുവച്ച് നിഷ്പക്ഷതയുടെ പര്യായമായ സ്പീക്കര്‍ക്കുപ്പായം അണിഞ്ഞുവെന്നതാണ് സത്യം. അതില്‍ ഏറ്റവും അഭിമാനിക്കേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടിയായിരുന്നു. എന്നാല്‍, നിഷ്പക്ഷതയെന്തെന്നോ ജനാധിപത്യമെന്തെന്നോ അറിയില്ലാത്ത ആ പാര്‍ട്ടി അദ്ദേഹത്തെ അവസാനം തള്ളിപ്പറഞ്ഞിരിക്കുകയാണ്.

'പാര്‍ലമെന്ററി വ്യാമോഹം' എന്നു അവജ്ഞയോടെ പറയുന്നവര്‍ക്ക് പാര്‍ലമെന്ററി വ്യാമോഹം ആവശ്യത്തിലധികം ഉണ്ടെങ്കില്‍ പോലും പാര്‍ലമെന്ററി ജനാധിപത്യമോ നിഷ്പക്ഷനായ സ്പീക്കറോ അവരുടെ തത്വശാസ്ത്രത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമല്ല. അതുകൊണ്ടാണ് ഇടതുപക്ഷം കേന്ദ്രഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ചയുടന്‍ സ്പീക്കര്‍സ്ഥാനം രാജിവയ്ക്കാന്‍ പാര്‍ട്ടി സെക്രട്ടറി സോമനാഥിനോട് ആവശ്യപ്പെട്ടത്. അതുകൊണ്ടുമാത്രമാണ് സ്പീക്കറോട് ഒന്ന് ആലോചിക്കുകപോലും ചെയ്യാതെ പിന്തുണ പിന്‍വലിക്കുന്നവരുടെ ലിസ്റില്‍ അദ്ദേഹത്തിന്റെ പേരും ചേര്‍ത്ത് രാഷ്ട്രപതിക്ക് നല്‍കിയത്.

തന്നെ സ്പീക്കറാക്കിയ ലോക്സഭയോടുള്ള, ജനപ്രതിനിധികളോടുള്ള, രാഷ്ട്രത്തോടുള്ള കടപ്പാട് പാര്‍ട്ടിയോടുള്ള ബാധ്യതയേക്കാള്‍ വലുതാണെന്നറിയാവുന്ന, അക്കാര്യത്തില്‍ ഉത്തമ വിശ്വാസമുള്ള സോമനാഥ് ചാറ്റര്‍ജി പാര്‍ട്ടി നേതൃത്വത്തിന്റെ വരുതിക്കു തുള്ളാന്‍ തയാറായില്ല. വ്യക്തികള്‍ക്കോ വ്യക്തിത്വത്തിനോ സ്ഥാനം കല്പിക്കാത്ത ഒരു പാര്‍ട്ടിക്ക് ഇത് ഒട്ടും ദഹിക്കുന്ന കാര്യമായിരുന്നില്ല. പാര്‍ട്ടിയുടെ കല്പന ലംഘിക്കുന്നത് സ്പീക്കറായാലും വെറുതെ വിടില്ലെന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിക്കൊണ്ട്, പാര്‍ട്ടിയുടെ ഏകശാസനാ സ്വഭാവത്തിന്റെ വിശ്വരൂപം സ്റാലിനും ലെനിനുമൊക്കെ ചെയ്തതുപോലെ ഇന്ത്യന്‍ മാര്‍ക്സിസ്റ് പാര്‍ട്ടിയും പുറത്തെടുത്തിരിക്കുകയാണ്. പ്രതിയോഗികളോട് ലെനിനും സ്റാലിനും പ്രതികരിച്ചതുപോലെ പ്രതികരിക്കാന്‍ ഇന്ത്യയില്‍ അവര്‍ക്കു സാധിക്കാത്തത് സോമനാഥിന്റെ മഹാഭാഗ്യം!

മാര്‍ക്സിസ്റുകാരും ഇടതുപക്ഷവും അവരുടെ സഹയാത്രികരും അവരുടെ ആവനാഴിയിലുള്ള സര്‍വ അമ്പുകളുമെടുത്ത് ധീരനായ സോമനാഥിനെ എയ്യുമെന്നതില്‍ സംശയം വേണ്ട. 'പാര്‍ട്ടി വഞ്ചക'നെന്നതായിരിക്കും ചരിത്രത്തില്‍ സോമനാഥ് ചാറ്റര്‍ജിക്കുള്ള സ്ഥാനമെന്നു കേരളത്തിലെ പാര്‍ട്ടി സെക്രട്ടറി പറയുമ്പോള്‍ അദ്ദേഹം രാഷ്ട്രീയ ധിക്കാരം കാണിച്ചെന്നും വ്യക്തി കേന്ദ്രീകൃതമായി പ്രവര്‍ത്തിച്ച് ഇടതു രാഷ്ട്രീയ പ്രസ്ഥാനത്തെ നിഷ്ക്രിയമാക്കുന്ന സമീപനം സ്വീകരിച്ചുവെന്നുമാണ് മാര്‍ക്സിസ്റ്റ് സഹയാത്രിക സ്വതന്ത്ര വേഷം ധരിക്കുന്ന മറ്റൊരു നേതാവ് ആരോപിച്ചത്.

പ്രതിയോഗികള്‍ക്കെതിരെ പ്രയോഗിക്കുന്നതിനു പാര്‍ട്ടി നിഘണ്ടുവില്‍ തയാറാക്കി വച്ച് അണികളെ പഠിപ്പിച്ചിരിക്കുന്ന എല്ലാ വിശേഷണങ്ങളും ഇനി സോമനാഥിന് അവര്‍ നല്‍കിക്കൊണ്ടിരിക്കും. അത് അദ്ദേഹത്തെ നിഷ്ക്രിയനോ നിഷ്പ്രഭനോ ആക്കുകയില്ല, തീര്‍ച്ച. വരാന്‍ പോകുന്നവയെപ്പറ്റി അറിയാതെയല്ല ധൈര്യത്തിന്റെ ആള്‍രൂപമായ സോമനാഥ് തലയുയര്‍ത്തിനിന്നു വിശ്വാസ പ്രമേയ ചര്‍ച്ചയുടെയും വോട്ടെടുപ്പിന്റെയും അവസാന നിമിഷംവരെ പാര്‍ലമെന്റിനെ നയിച്ചത്. ലോക്സഭയില്‍ വിശ്വാസ പ്രമേയാവതരണ ചര്‍ച്ചയില്‍ നടന്ന അലങ്കോലങ്ങളും അഴിഞ്ഞാട്ടങ്ങളും അച്ചടക്കരാഹിത്യങ്ങളും കണ്ട ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായിപ്പറയും നിഷ്പക്ഷനായ ഒരു സോമനാഥിനുമാത്രമേ സ്പീക്കറിന്റെ കസേരയില്‍ അക്ഷോഭ്യനായി ഇരുന്ന് സഭയെ നിയന്ത്രിക്കാനാകുമായിരുന്നുള്ളവെന്ന്. തീര്‍ച്ചയായും ആ കറതീര്‍ന്ന നിഷ്പക്ഷതയുടെ മുമ്പില്‍ രാഷ്ട്രം ബഹുമാനാദരവോടെ വന്ദനം പറയും. ആത്മശക്തിയുടെ, ബോധ്യത്തിന്റെ കരുത്താണ് സ്പീക്കറിലൂടെ ലോകസഭയില്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രകടമായത്.

സ്പീക്കര്‍ക്കു രാഷ്ട്രീയം പാടില്ലെന്നു പറയുന്നത് കാപട്യമാണെന്നു പറയുന്ന ഇടതു പ്രസ്ഥാനങ്ങള്‍ക്ക് ജനാധിപത്യത്തില്‍ അണുമാത്ര വിശ്വാസം പോലുമില്ലെന്നേ പറയാനാകൂ. സ്പീക്കര്‍ തന്റെ രാഷ്ട്രീയ ചായ്‌വ് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ നിയമസഭകളും ലോക്‍സഭയുമൊക്കെ പാര്‍ട്ടിയുടെ കളിയരങ്ങായിമാറും. 'ഹിസ് മാസ്റ്റേര്‍സ് വോയ്‌സ് ’ ആകുകയാണ് സ്പീക്കറുടെ ചുമതലയെങ്കില്‍ പിന്നെ അങ്ങനെ ഒരു പദവിയുടെ ആവശ്യമേയില്ല. ഏക പാര്‍ട്ടി ഏകാധിപത്യമെന്ന ജനാധിപത്യം നടക്കുന്ന രാജ്യങ്ങളില്‍ അത്തരം നോക്കുകുത്തി സ്പീക്കര്‍മാര്‍ ധാരാളം മതിയാകുമെന്നതു വേറെ കാര്യം.

പാര്‍ലമെന്റിന്റെ അന്തസ് ഉയര്‍ത്തിപ്പിടിച്ച, പാര്‍ലമെന്റിന്റെ പരമാധികാരത്തെ സംരക്ഷിച്ച അതി പ്രഗത്ഭനായ സോമനാഥ് ചാറ്റര്‍ജി ഭാരതത്തിന്റെ അഭിമാന പുത്രനാണ്. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കൈക്കൂലി വാങ്ങിയവരെന്നു കണ്ട എംപിമാരെ പാര്‍ലമെന്റില്‍ നിന്നു പുറത്താക്കാന്‍ കാണിച്ച ധാര്‍മിക ധീരതയെ ജനാധിപത്യ വിശ്വാസികള്‍ക്ക് മറക്കാനാകുമോ? സോമനാഥിന്റെ രാഷ്ട്രീയാദര്‍ശ നിലപാടുകളോടു യോജിക്കാത്തവര്‍ക്കു പോലും അദ്ദേഹത്തിന്റെ സത്യസന്ധതയേയും ആ സത്യസന്ധതയില്‍ നിന്നു രൂപം കൊണ്ട ധൈര്യത്തേയും ധര്‍മനിഷ്ഠയേയും അംഗീകരിക്കാതിരിക്കാനാകുമോ? കണ്ടില്ലെന്നു വയ്ക്കാനാകുമോ? അംഗീകരിക്കാതിരിക്കാന്‍, കണ്ടില്ലെന്നുവയ്ക്കാന്‍ സാധിക്കണമെങ്കില്‍ ഒരുവന് രാഷ്ട്രീയാന്ധത ബാധിക്കുകതന്നെ വേണം. പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ടാലും ഭാരത ജനതയുടെ ഹൃദയങ്ങളില്‍ അദ്ദേഹം സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. അവിടെ നിന്നും അദ്ദേഹത്തെ ഇറക്കിവിടാന്‍ ഒരു പാര്‍ട്ടി ശക്തിക്കും സാധിക്കുകയില്ല, തീര്‍ച്ച.



സോമനാഥ് ചാറ്റര്‍ജിയെ പുറത്താക്കിയ നടപടി അവരുടെ പാര്‍ട്ടിക്ക് തത്സമയം വലിയ തോതില്‍ പോറല്‍ ഒന്നും ഏല്‍പ്പിക്കുകയില്ലെങ്കിലും പാര്‍ട്ടിയുടെ ശക്തി ശിഥിലീകൃതമാവുന്ന പ്രക്രിയയെ അത് ത്വരിതപ്പെടുത്തുക തന്നെ ചെയ്യും . പുറത്ത് പറയുന്ന ജനാധിപത്യത്തോട് സി.പി.എമ്മിന് എന്ത് മാത്രം പ്രതിബദ്ധതയുണ്ടെന്ന് മറ്റുള്ളവരും വിലയിരുത്തും . ഏതായാലും ജനാധിപത്യസമ്പ്രദായത്തിന് സംഭാവനകള്‍ ഒന്നും ചെയ്യാന്‍ ആ പാര്‍ട്ടിക്ക് ബാധ്യത ഇല്ലാത്തതിനാലും , നിലവിലുള്ള ജീര്‍ണ്ണതകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ എന്തെങ്കിലും കഴിയാത്തവിധം ആ പാര്‍ട്ടിയും വെറും പൊള്ളയായ പ്രസ്ഥാവനകളില്‍ മാത്രം ഒതുങ്ങുന്ന ഒരു രാഷ്ട്രീയ സംഘടന ആയി മാറിയതിനാലും പ്രത്യേകിച്ച് ഒന്നും നടക്കാനില്ല . പാര്‍ട്ടികള്‍ മൊത്തത്തില്‍ അധ:പതിച്ചു വരുന്നു . എന്നാല്‍ ചില വ്യക്തികള്‍ക്ക് പോലും നമ്മുടെ പാര്‍ലമെന്റിനെയും ഡിമോക്രാറ്റിക് സിസ്റ്റത്തെയും താങ്ങി നിര്‍ത്താന്‍ കഴിയും വിധം അടിയുറപ്പുള്ളതാണ് നമ്മുടെ ഭരണഘടനയും രാജ്യവും എന്നത് ശുഭപ്രതീക്ഷ നല്‍കുന്നു .

ഇന്ത്യ രക്ഷപ്പെട്ടു ; മന്‍‌മോഹന്‍ സിങ്ങ് ജീ അഭിവാദനങ്ങള്‍


പ്രിയപ്പെട്ട പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ്ങ് ജീ , താങ്കള്‍ ഭാരതത്തിന്റെ ആത്മാഭിമാനം വാനോളം ഉയര്‍ത്തി . ഭാരതം കണ്ട നല്ല പ്രധാനമന്ത്രിമാരിലൊരാളായി ഇന്ത്യന്‍ ചരിത്രത്തില്‍ താങ്കള്‍ക്ക് സ്ഥാനം ലഭിക്കും . താങ്കള്‍ക്ക് എന്റെ അഭിവാദനങ്ങള്‍ !

മന്‍‌മോഹന്‍സിങ്ങിന്റെ ദിനം എന്ന തലക്കെട്ടില്‍ ദീപിക എഴുതിയ മുഖപ്രസംഗം ഞാന്‍ ഇവിടെ ചേര്‍ത്ത് വെയ്ക്കുന്നു :

ജൂലൈ 22, 2008. ഭാരതത്തിന്റെ അഭിമാനദിനം. നീല തലപ്പാവണിഞ്ഞ ഒരു കൊച്ചുമനുഷ്യന്‍. അന്തസ്സും ആഭിജാത്യവും ശാന്തതയും സന്തോഷവും ഓളം വെട്ടിത്തെളിഞ്ഞു നില്‍ക്കുന്ന ആത്മവിശ്വാസത്തിന്റെയും സത്യസന്ധതയുടെയും ആള്‍രൂപം. ഈ കൊച്ചുമനുഷ്യന് കരുത്തുള്ള ഒരു നട്ടെല്ലുണ്ടെന്ന്, ആര്‍ക്കും വളയ്ക്കാനാകാത്ത മനഃശക്തിയുണ്ടെന്ന്, ഇച്ഛാശക്തിയുണ്ടെന്ന് ലോക ജനത അറിഞ്ഞു. കാരാട്ടും ബര്‍ദാനും മായാവതിയും തുമ്മുമ്പോള്‍ തെറിച്ചുപോകുന്ന മൂക്കല്ല ഈ കൊച്ചുമനുഷ്യന്റെ ആത്മശക്തി. രാഷ്ട്രത്തിന്റെ നന്മയ്ക്കുവേണ്ടി നന്മമാത്രം പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഈ രാജ്യസ്നേഹി ഒരു രാഷ്ട്രീയക്കാരനല്ല. വെറും രാഷ്ട്രീയക്കാരനായിരുന്നെങ്കില്‍ കാരാട്ടു തുമ്മിയപ്പോള്‍ കാല്‍ക്കല്‍ വീണ് അടിമത്തം സ്വീകരിച്ചേനേ.

കാരാട്ടിന്റെ ഭീഷണിക്കു മുമ്പില്‍ അദ്ദേഹം തലകുനിക്കാതിരുന്നത് എല്ലാക്കാര്യത്തിലുമെന്നപോലെ ആണവക്കരാറിന്റെ കാര്യത്തിലും തന്റെ കരം ശുദ്ധമാണെന്നും രാഷ്ട്രത്തിന്റെ നന്മയ്ക്കുവേണ്ടി മാത്രമാണ് ഇന്നു ലഭിക്കാവുന്നതിലേയ്ക്കും മെച്ചമായ ആണവക്കരാറില്‍ ഏര്‍പ്പെടുന്നതെന്നുമുള്ള ഉത്തമബോധ്യം ഏതു രാഷ്ട്രീയ കൊടുങ്കാറ്റിനെയും നേരിടുന്നതിനുള്ള കരുത്ത് അദ്ദേഹത്തിനു നല്‍കി.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ രാജ്യസ്നേഹത്തെ ചോദ്യംചെയ്യാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നവരുടെ രാജ്യസ്നേഹത്തിന്റെ ആഴമെന്തെന്ന് ഭാരതജനത പണ്ടേ അറിഞ്ഞിട്ടുള്ളതാണ്. ഇന്ത്യയെ ചൈന ആക്രമിച്ചപ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ് പാര്‍ട്ടി മാര്‍ക്സിസ്റ്റിന്റെ രാജ്യസ്നേഹം എല്ലാ മറയും മാറ്റി പുറത്തുവന്നു. അന്ന് അതിര്‍ത്തിയില്‍ ചൈനയോടും അകത്ത് ചൈനീസ് പക്ഷപാതികളായ ദേശദ്രോഹികളോടും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഗവണ്‍മെന്റിന് ഒന്നിച്ച് യുദ്ധം ചെയ്യേണ്ടിവന്നു. ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും അവകാശപ്പെടുന്ന സ്ഥലത്താണ് ഇന്ത്യ യുദ്ധത്തിലേര്‍പ്പെട്ടതെന്നു വിലപിച്ചവരുടെ, ആ രാജ്യസ്നേഹികളുടെ പിന്‍തലമുറയാണ് മന്‍മോഹന്‍ സിംഗിനെ വഞ്ചകനെന്നും രാജ്യദ്രോഹിയെന്നും വിളിച്ച് ആക്ഷേപിക്കുന്നതെന്ന് ഭാരത ജനത തിരിച്ചറിയുന്നുണ്ട്.

എന്തുകൊണ്ടാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ ആണവക്കരാറിനെ എതിര്‍ത്തത്? എന്തുകൊണ്ടാണ് രാഷ്ട്രത്തിന്റെ പരമാധികാരം ഒരു വിദേശ രാജ്യത്തിന് അടിയറവയ്ക്കുകയാണെന്ന് ആക്ഷേപിച്ചുകൊണ്ട് പ്രധാനമന്ത്രിക്കെതിരെ കൊലവിളി നടത്തിയത്. ചൈനയുമായിട്ടാണ് ഇങ്ങനെയൊരു കരാറില്‍ പ്രധാനമന്ത്രി ഏര്‍പ്പെട്ടിരുന്നതെങ്കില്‍ ആ കരാറിനെയും മന്‍മോഹന്‍ സിംഗിനെയും മാര്‍ക്സിസ്റ് പാര്‍ട്ടി സ്തുതിഗീതങ്ങള്‍കൊണ്ട് പൊതിഞ്ഞേനെ. നിര്‍ഭാഗ്യവശാല്‍ കരാര്‍ അമേരിക്കയുമായിട്ടായിപ്പോയി. അമേരിക്കയെന്നു കേട്ടാല്‍ അവര്‍ക്ക് ചതുര്‍ഥിയാണ്. സോവ്യറ്റ് യൂണിയനിലെ പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പഴയകാലം മുതല്‍ ഇടതുപക്ഷത്തിന്റെ തലയില്‍ അടിച്ചുകയറിയിരിക്കുന്ന ഒരു ചിന്തയാണത്. അമേരിക്ക ഇമ്പീരിയലിസ്റ്റാണത്രെ. സാമ്രാജ്യവാദികളാണത്രേ. അതുകൊണ്ട് അവര്‍ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമാണ് എന്നതാണ് അവരുടെ എക്കാലവുമുള്ള നിലപാട്. മഹത്തായ ഒരു ജനാധിപത്യ രാജ്യമാണ് അമേരിക്കയെന്നത് അവര്‍ അംഗീകരിക്കുകയില്ല. ക്യൂബയിലെയും ഉത്തരകൊറിയയിലെയും പഴയ സോവ്യറ്റ് യൂണിയനിലെയുമൊക്കെ ജനാധിപത്യവ്യവസ്ഥിതിയേ അവര്‍ക്കു മനസിലാകുകയുള്ളൂ. ഇരുമ്പുദണ്ഡുകൊണ്ട് പ്രതിപക്ഷങ്ങളെ അടിച്ചിരുത്തി ആധിപത്യം സ്ഥാപിക്കുന്ന ജനാധിപത്യം!

ആണവക്കരാറില്‍ വര്‍ഗീയത കണ്ടെത്തി, ഒരു ജനവിഭാഗത്തെയാകെ പ്രധാനമന്ത്രിക്കെതിരെ തിരിച്ചുവിടാന്‍ ശ്രമിച്ച ഇടതുപുരോഗമനത്തിന്റെ അധോഗതിയും മാനസികാടിമത്തവും രാഷ്ട്രം നേരിട്ടുകണ്ടു. മതേതരത്വത്തിന്റെ വക്താക്കളെന്ന് മേനിചമയുന്നവര്‍ വര്‍ഗീയത ഇളക്കിവിട്ട് പ്രധാനമന്ത്രിക്കെതിരെ യുദ്ധം ചെയ്യാനിറങ്ങിയതിലെ രാജ്യസ്നേഹം അപാരംതന്നെ. ഇതിനുള്ള ചുട്ട മറുപടി പാര്‍ലമെന്റില്‍ വിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടയില്‍ ഒമര്‍ അബ്ദുള്ള നല്‍കി. ഇന്ത്യയുടെ പരമാധികാര സംരക്ഷണത്തിലുള്ള താത്പര്യമൊന്നുമല്ല പിന്തുണ പിന്‍വലിക്കാന്‍ ഇടുതുപാര്‍ട്ടികളെ പ്രേരിപ്പിച്ചത്.

പിന്തുണ പിന്‍വലിക്കാനുള്ള ഒരു കാരണമായി ഇടതുപാര്‍ട്ടികള്‍ ആണവക്കരാറിനെ ഉയര്‍ത്തിക്കാണിക്കുന്നുവെന്നു മാത്രം. തെരഞ്ഞെടുപ്പിനു മുമ്പ് പാലം വലിക്കേണ്ടത് ഇടതുപാര്‍ട്ടികളുടെ രാഷ്ട്രീയാവശ്യം മാത്രമായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ അവര്‍ക്കത് ചെയ്യാതിരിക്കാനാവില്ലായിരുന്നു. അല്ലെങ്കില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിനോടൊപ്പം ഭരിക്കുകയും കേരളത്തിലും ബംഗാളിലും ത്രിപുരയിലും കോണ്‍ഗ്രസിനെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുക എളുപ്പമുള്ള കാര്യമല്ല. കോണ്‍ഗ്രസ് വിരുദ്ധത പ്രസംഗിച്ചുകൊണ്ടുള്ള ഒരു പടപ്പുറപ്പാട് അവര്‍ വേണ്ടസമയത്ത് നടത്തിയിരിക്കുന്നുവെന്നു മാത്രം.

ആണവക്കരാറിനോടുള്ള എതിര്‍പ്പിന്റെ പേരില്‍ വിശ്വാസപ്രമേയത്തെ എതിര്‍ത്തവര്‍ കുറയും. പ്രതിപക്ഷ നേതാവ് പരസ്യമായി പറഞ്ഞുകഴിഞ്ഞു, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ആണവക്കരാര്‍ നടപ്പാക്കുമെന്ന്. തെരഞ്ഞെടുപ്പ് അടുത്തില്ലേ, അതുകൊണ്ട് അടുത്ത പാര്‍ലമെന്റിന് ആണവക്കരാര്‍ കാര്യം വിട്ടുകൊടുക്കുകയെന്നു പറയുന്ന മായാവതിയും കരാറിനോ അമേരിക്കന്‍ ബന്ധത്തിനോ എതിരല്ലെന്നു വ്യക്തം. പിന്നെ ആര്‍ക്കാണ് കരാറിനോട് ഇത്ര എതിര്‍പ്പ്? വെറും ഇടതിനു മാത്രം. കഷ്ടിച്ച് അറുപത് വോട്ടാണ് അവര്‍ക്കുള്ളത്. അപ്പോള്‍ ആണവക്കരാറിനെ അനുകൂലിക്കുന്നവരുടെ തോളില്‍ കയറിനിന്നാണ് വിശ്വാസപ്രമേയത്തിനെതിരെ അവര്‍ പടപൊരുതിയതെന്നുതന്നെ ഇതിലെ രാഷ്ട്രീയത്തിന്റെ വികടസ്വഭാവം വ്യക്തമാക്കുന്നു.
ഒരു രാഷ്ട്രീയ ഭീഷണിക്കും ആണവക്കരാര്‍ രാജ്യപുരോഗതി സാധ്യമാക്കുമെന്ന ഉത്തമബോധ്യത്തില്‍നിന്നും തന്നെ പിന്തിരിപ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കാണിച്ചുകൊടുത്തത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു അപൂര്‍വ സംഭവമാണ്.

മുന്‍ പ്രധാനമന്ത്രിമാരായ റാവുവും രാജീവ് ഗാന്ധിയും ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ താന്‍തന്നെയും രൂപം കൊടുത്ത പുരോഗതിയുടെ വഴിയിലൂടെയേ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് നടന്നുനീങ്ങാനാവൂ. രാഷ്ട്രത്തിനുവേണ്ടി രാഷ്ട്രീയത്തിനുപരിയായി സമര്‍പ്പിതമായ ഒരു ജീവിതത്തിനു മാത്രമേ അതു സാധ്യമാകൂ.

ഗവണ്‍മെന്റ് താഴെപ്പോയാലും മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ നിര്‍ബന്ധത്തിനും സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന മന്‍മോഹന്‍ സിംഗിന്റെ നിലപാടിനെ എത്ര പ്രകീര്‍ത്തിച്ചാലും മതിയാകില്ല. മന്‍മോഹന്‍ സിംഗിന് സോണിയാഗാന്ധി ഉറച്ച പിന്തുണ നല്‍കി. സര്‍ക്കാര്‍ പോയാല്‍ എന്തുചെയ്യുമെന്ന ചോദ്യം അവരെ അലട്ടിയില്ല. പോയാല്‍ പോകട്ടെ എന്നുവയ്ക്കാനുള്ള ഇച്ഛാശക്തി, തന്റേടം അവര്‍ കാണിച്ചു. രാജ്യഭരണംതന്നെ കൈവിട്ടുപോകുമെന്നു വന്നപ്പോള്‍ കുലുങ്ങാത്ത കരാര്‍ രാജ്യനന്മയ്ക്കെന്ന ഉത്തമബോധ്യത്തില്‍ പിടിച്ചു നിന്ന ആ വ്യക്തിത്വങ്ങള്‍, രാജ്യത്തിന്റെ യശസ് ഉയര്‍ത്തിപ്പിടിക്കുന്നു. ഇനി പ്രതിഷേധവും വിപ്ളവവുമായി കാരാട്ട് ഇറങ്ങിത്തിരിക്കും. അതിനെ നേരിടുന്നതിലും ഈ ഇച്ഛാശക്തി സര്‍ക്കാര്‍ പ്രകടിപ്പിക്കണം. ലോകത്തിലെ ഏറ്റവും വിദ്യാസമ്പന്നനായ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗില്‍ രാജ്യത്തിന് അഭിമാനം കൊള്ളാം.

(ദീപികയോട് കടപ്പാട്)

സോമനാഥ് ചാറ്റര്‍ജീ , അങ്ങയ്ക്ക് അഭിവാദ്യങ്ങള്‍ !




ഏറ്റവും ഒടുവിലത്തെ സൂചനകള്‍ അനുസരിച്ച് പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പ് കഴിയുന്നത് വരെ സോമനാഥ് ചാറ്റര്‍ജി സ്പീക്കര്‍ സ്ഥാനത്ത് തുടരും . എന്നാല്‍ ഇനിയുള്ള ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ മേല്‍ ഉണ്ടാകാവുന്ന അതിശക്തമായ സമ്മര്‍ദ്ധങ്ങള്‍ അദ്ദേഹം എങ്ങനെ അതിജീവിയ്ക്കും എന്നത് കണ്ടു തന്നെ അറിയണം . ബി.ജെ.പി.യോടൊപ്പം വോട്ട് ചെയ്യാന്‍ താന്‍ ഒരുക്കമല്ല എന്നും തന്റെ രാഷ്ട്രീയ ഗുരു ജ്യോതിബസു പറയുന്നതല്ലാതെ ആര് പറയുന്നതും കേള്‍ക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട് . വിശ്വാസ വോട്ടില്‍ ഏത് പക്ഷം ജയിച്ചാലും സോമനാഥ് ചാറ്റര്‍ജി ജൂലായ് 23 എന്ന ഒരു തീയ്യതിയ്ക്ക് ശേഷം സ്പീക്കര്‍ പദവിയിലോ സി.പി.എം . എന്ന പാര്‍ട്ടിയിലോ ഉണ്ടാവില്ല എന്നിടത്തേക്കാണ് കര്യങ്ങള്‍ നീങ്ങുന്നത് .

വിശ്വാസവോ‍ട്ടെടുപ്പ് കഴിയുന്നത് വരെ അദ്ദേഹം സ്പീക്കര്‍ സ്ഥാനത്ത് തുടരുകയാണെങ്കില്‍ , നമ്മുടെ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ നാമം സ്വര്‍ണ്ണലിപികളാല്‍ എഴുതപ്പെടും . അതേ സമയം കക്ഷിരാഷ്ട്രീയത്തിനതീതമായ ഒരു പദവിയില്‍ നാല് വര്‍ഷം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചതിന് ശേഷം രാജി വെച്ച് ഒരു മൂന്നാംകിട രാഷ്ട്രീയക്കാരനെപ്പോലെ സര്‍ക്കാരിനെതിരെ വോട്ട് ചെയ്തിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായേനേ . ഇവിടെ പക്ഷെ തന്റെ യശ്ശസ്സിനെപറ്റിയല്ല അദ്ദേഹം ചിന്തിക്കുന്നത് . ബി.ജെ.പി.യോടൊപ്പം വോട്ട് ചെയ്യാനുള്ള മന:സാക്ഷിക്കുത്ത് ആണ് അദ്ദേഹത്തിന്റെ പ്രശ്നം .

അല്പം അവധാനതയോടെ പാര്‍ട്ടി നേതൃത്വം ഈ പ്രശ്നം കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ഈ ധര്‍മ്മസങ്കടം ഒഴിവാക്കാമായിരുന്നു . കുറഞ്ഞ പക്ഷം പിന്‍‌തുണ പിന്‍‌വലിക്കുന്ന കത്തില്‍ സ്പീക്കറുടെ പേര് കൂടി ഉള്‍പ്പെടുത്തുന്നതിന് മുന്‍പ് അദ്ദേഹവുമായി കൂടിയാലോചിക്കാമായിരുന്നു . എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്ത പാര്‍ട്ടിക്ക് സ്പീക്കര്‍ പദവിയുടെ മാന്യതയോ മഹത്വമോ മനസ്സിലാകണമെന്നില്ല . മാത്രമല്ല സര്‍ക്കാരിനെതിരെ ബി.ജെ.പി.ക്ക് വേണ്ടി പട നയിക്കുന്ന പ്രകാശ് കാരാട്ടിന് ഓരോ വോട്ടും ജീവന്മരണപ്രശ്നമായ അവസ്ഥയില്‍ അദ്ദേഹത്തിന്റെ ഒരു വോട്ട് ഒഴിവാകുന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല .

സോമനാഥ് ചാറ്റര്‍ജിയുടെ അദ്ധ്യക്ഷതയില്‍ വിശ്വാസപ്രമേയം ഒരു വോട്ടിനോ മറ്റോ പാസ്സാവുകയാണെങ്കില്‍ പാവം സോമനാഥ് ചാറ്റര്‍ജിയുടെ ഗതി , മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ശൈലി വെച്ച് നോക്കിയാല്‍ എം.വി.ആര്‍ നേരിട്ടത് പോലെ ആയിരിക്കും . ഇപ്പോള്‍ തന്നെ ബംഗാളില്‍ നിന്ന് അദ്ദേഹത്തെ പറ്റി വഞ്ചകന്‍ എന്ന മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ടെന്ന് സൂചനകളുണ്ട് . പക്ഷെ സ്വാഭിമാനം എന്ന ഒന്ന് എല്ലാവര്‍ക്കും പാര്‍ട്ടിക്കോ നേതൃത്വത്തിനോ പണയം വെക്കാന്‍ കഴിയില്ലല്ലൊ . വിശ്വാസ പ്രമേയം പാസ്സായാലും തോറ്റാലും സ്പീക്കര്‍ തല്‍ക്ഷണം രാജി നല്‍കും . രാജി സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാത്രമല്ല . പാര്‍ലമെന്റ് എം.പി.സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജി വയ്ക്കും . സാധാരണ ഗതിയില്‍ സി.പി.എം. ആരേയും രാജി വെക്കാന്‍ അനുവദിക്കാറില്ല . പുറത്താക്കാറേയുള്ളൂ . കത്തിന്റെ കാര്യം കേട്ടില്ലേ ? തന്റെ പാര്‍ട്ടിയില്‍ കത്തെഴുതുന്ന ഹേബിറ്റ് ഇല്ല എന്നാണ് കാരാട്ട് പറഞ്ഞത് . രാജി വെച്ചാലും പുറത്താക്കി എന്നാണ് പറയാറ് . സ്പീക്കറുടെ കാര്യം കണ്ടറിയണം .

ഏതായാലും വിശ്വാസപ്രമേയം പാസ്സായാലും ഇല്ലെങ്കിലും സോമനാഥ് ഇഫക്റ്റ് ആ പാര്‍ട്ടിക്ക് ഭാവിയില്‍ ദോഷം ചെയ്യുമെന്നല്ലാതെ രാഷ്ട്രീയമായി യാതോരു നേട്ടവുമുണ്ടാക്കില്ല . ബി.ജെ.പി.ക്ക് ഇടതിന്റെ ചെലവില്‍ നല്ല മൈലേജ് കിട്ടുകയും ചെയ്യും . ഇതിനിടയില്‍ , ഞങ്ങള്‍ ഭാ‍വിയില്‍ ഇനിയും കോണ്‍ഗ്രസ്സിന് പിന്‍‌തുണ നല്‍കും എന്ന ചില നേതാക്കളുടെ ഉളുപ്പില്ലാത്ത പ്രസ്ഥാവനയും വായിക്കാനിടയായി . ഉളുപ്പിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സും അത്ര മോശമല്ലാത്തത് കൊണ്ട് പിന്‍‌തുണ സ്വീകരിച്ചാലും ആശ്ചര്യമില്ല . ഇപ്പോള്‍ മന്‍‌മോഹന്‍ സിങ്ങിന്റെ ഇച്ഛാശക്തി ഒന്ന് മാത്രമാണ് നമ്മുടെ ആത്മാഭിമാനം രക്ഷിച്ചത് . സോണിയാ ഗാന്ധി ആയിരുന്നെങ്കില്‍ ആണവക്കരാര്‍ പുല്ല് പോലെ വലിച്ചെറിഞ്ഞ് ഇടതിന്റെ അടിമയായി , നമ്മുടെ മാനം കപ്പലേറിയേനേ . ഒരു പക്ഷെ സംഗതി ഇങ്ങനെ കൈ വിട്ടുപോകുമെന്ന് ഇടത് പക്ഷം പ്രതീക്ഷിച്ചിരിക്കില്ല . അവര്‍ സോണിയാ ഗാന്ധിയില്‍ അഭയം പ്രതീക്ഷിച്ചിരിക്കാം . അത് കൊണ്ടാണ് മന്‍‌മോഹന്‍ സിങ്ങിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് .

ബി.ജെ.പി.ക്കാര്‍ സഞ്ചരിക്കുന്ന ട്രെയിനില്‍ ഒപ്പം യാത്ര ചെയ്യാന്‍ ഞാനേതായാലും ഇല്ല എന്ന് സധൈര്യം പ്രഖ്യാപിച്ച ബഹുമാനപ്പെട്ട സോമനാഥ് ചാറ്റര്‍ജി സര്‍ , താങ്കള്‍ക്ക് എന്റെ അഭിവാദനങ്ങള്‍ !

( വൈകിക്കിട്ടിയത് : സ്പീക്കറുടെ പേര് ലിസ്റ്റില്‍ ഉള്‍പ്പെട്ടത് തെറ്റായിപ്പോയി എന്ന് സീതാറം യെച്ചൂരി )

മന്‍‌മോഹന്‍ സിങ്ങ് സിന്ദാബാദ് ! (ആണവക്കരാര്‍......അവസാനഭാഗം - 4)




മന്‍‌മോഹന്‍ സിങ്ങ് അന്നും ഇന്നും ഒരു രാഷ്ട്രീയക്കാരനല്ല . അത് ഇന്ത്യയുടെ ഭാഗ്യം . നമുക്ക് ഒരു നല്ല പ്രധാനമന്ത്രിയെ കിട്ടി . സോണിയാ ഗാന്ധിക്കായാലും , അദ്വാനിക്കായാലും ,
പ്രകാശ് കാരാട്ടിനായാലും അധികാരവും പദവിയുമാണ് ജീവവായു . അതില്ല്ലാതെ സാധാരണ സിവിലിയന്‍‌മാരായി അവര്‍ക്കൊന്നും ജീവിയ്ക്കാന്‍ പറ്റില്ല . പദവിയും സ്ഥാനമാനങ്ങളും അവരുടെയെല്ലാം തലയ്ക്ക് പിടിച്ചിരിക്കുന്നു . രാഷ്ട്രീയക്കാരനല്ലാത്തത് കൊണ്ടാണ് ഇടത് പക്ഷം ആണവക്കരാറിന്റെ പേരില്‍ ഭീഷണി മുഴക്കിയപ്പോള്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ പിന്തുണ പിന്‍‌വലിക്കാമെന്ന് അദ്ദേഹത്തിന് പറയാന്‍ കഴിഞ്ഞത് . എന്നാല്‍ സോണിയാ ഗാന്ധി ഒരു
തികഞ്ഞ രാഷ്ട്രീയക്കാരി ആയി മാറിക്കഴിഞ്ഞിരുന്നതിനാല്‍ ഇടത് പക്ഷത്തെ ഭയന്ന് വെറുതെ മാസങ്ങളോളം ഉരുണ്ടു കളിച്ചു . ഇപ്പോള്‍ എന്തായി ? മറ്റ് ഘടകകക്ഷികള്‍ പറഞ്ഞ ന്യായവാദങ്ങളുടെ ദുഷ്ടവശം ഇന്ത്യന്‍ ജനത തിരിച്ചറിഞ്ഞില്ല .


ആണവക്കരാറിന് വേണ്ടി സര്‍ക്കാറിനെ ബലി കഴിക്കാന്‍ പറ്റില്ല എന്നാണ് അവരൊക്കെ പറഞ്ഞത് . സര്‍ക്കാറിനെ ബലി കഴിക്കാനോ ? സര്‍ക്കാര്‍ ഒരു തുടര്‍ച്ചയാണ് . അത് എന്നും എപ്പോഴും അവിടെയുണ്ടാവും . തങ്ങളുടെ മന്ത്രിപ്പണിയും പാര്‍ട്ടിയുടെ അധികാരവും , നേതാക്കളുടെ പദവിയും ബലി കഴിക്കാന്‍ കഴിയില്ല , രാജ്യത്തിന്റെ പുരോഗതിക്കും ശ്രേയസ്സിനും വേണ്ടി എന്നാണ് അവരൊക്കെ പറഞ്ഞതിന്റെ പച്ച മലയാളം . സര്‍ക്കാറിനെ ബലി കഴിക്കാന്‍ ആര്‍ക്കും കഴിയില്ല എന്നതും സര്‍ക്കാര്‍ എന്നാല്‍ പാര്‍ട്ടികളോ നേതാക്കളോ അല്ലെന്നുമുള്ള സാമന്യതത്വം കഴുതകളായ ജനത്തിന് മനസ്സിലായില്ല .


എവിടെ മനസ്സിലാവാന്‍ ? തന്റെ നേതാവ് പറയുന്നതല്ലേ ഓരോ അനുഭാവിയ്ക്കും വേദവാക്യം . നേതാവ് പറയുന്നത് ഏറ്റു പറയുന്നതില്‍ സായൂജ്യം കണ്ടെത്തുക എന്നതില്‍ കവിഞ്ഞ് യാതൊരു സമൂഹതാല്പര്യമോ , ദേശസ്നേഹമോ ഇല്ലാത്ത ആള്‍ക്കൂട്ടങ്ങളാണ് ഇന്ത്യയിലെ ജനങ്ങള്‍ . അത് കൊണ്ട് മാത്രമാണ് ഇത്രയും കാക്കത്തൊള്ളായിരം പാര്‍ട്ടികള്‍ ഇവിടെ നിലനില്‍ക്കുന്നത് . നേതാവ് മരണപ്പെട്ടാല്‍ തീ കൊളുത്തി മരിക്കുന്ന അനുയായികളുള്ള നാട് ഇന്ത്യ മാത്രമായിരിക്കും .



ഈ സര്‍ക്കാ‍റിന്റെ തുടക്കം മുതലേ സമാജ് പാര്‍ട്ടിയെ മുന്നണിയില്‍ കൂട്ടി മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ ഒരു ബഹളവുമില്ലാതെ ആണവക്കരാര്‍ നടപ്പാക്കാമായിരുന്നു . കഴിഞ്ഞ നാല് വര്‍ഷമായി പ്രകാശ് കാരാട്ടിന്റെ പണി മന്‍‌മോഹന്‍ സിങ്ങിനെ ഭീഷണിപ്പെടുത്തുക എന്നതായിരുന്നു . കാരാട്ടിന്റെ തോളത്ത് പിടിച്ച് പിറകേ അനുഗമിക്കാന്‍ ബര്‍ദ്ദനും . ഈ മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്തതിന്റെ പിറ്റേന്ന് മുതല്‍ പിന്‍‌തുണ പിന്‍‌വലിക്കാന്‍ ആറെസ്പിയും,ഫോര്‍വേഡ് ബ്ലോക്കും വല്യേട്ടന്മാരോട് കെഞ്ചുന്നുണ്ടായിരുന്നു .


സോവിയറ്റ് ചരിത്രവും, ചൈനയിലെ ചിയാങ്ങ് കൈഷക്കിന്റെ അനുഭവപാഠങ്ങളും , കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടവ് നയങ്ങളും അറിയാവുന്ന ആരും കമ്മ്യൂ. പാര്‍ട്ടികളെ വിശ്വസിച്ച് ഭരണത്തില്‍ കയറാന്‍ തുനിയുകയില്ല . വര്‍ഗ്ഗസമരം മൂര്‍ച്ഛിപ്പിച്ച് അധികാരം കൈക്കലാക്കി പാര്‍ട്ടി സര്‍വ്വാധിപത്യം നടപ്പാക്കാനുള്ള അടവ് തന്ത്രങ്ങളാണ് അവരുടെ ജനാധിപത്യപ്രേമവും വര്‍ഗ്ഗീയവിരുദ്ധതയും . സോണിയാ ഗാന്ധി ഇതൊന്നും പഠിച്ചിരിക്കാന്‍ വഴിയില്ല . അദ്വാനിക്ക് ഇതും ഇതിനപ്പുറവും അറിയാം . അത് കൊണ്ടാണ് ആണവക്കരാറിനെ എതിര്‍ക്കാന്‍ ഞങ്ങള്‍ ഇടത് പക്ഷത്തെ സഹായിക്കാം എന്ന് പറഞ്ഞതും സഹായിക്കുന്നതും .


ജൂലായ് 22 ന് ബി.ജെ.പി.യും ഇടത് പക്ഷങ്ങളും അങ്ങനെ കൈ കോര്‍ത്ത് മന്‍‌മോഹന്‍ സിങ്ങിന്റെ വിശ്വാസപ്രമേയത്തെ എതിര്‍ക്കും . ഇതിലൊന്നും പുതുമയില്ല . ഒരിക്കല്‍ ഇ.എം.എസ്സും, അദ്വാനിയും, എന്‍.ടി.രാമറാവുവും,വി.പി.സിങ്ങും അങ്ങനെ ഇന്ത്യയിലെ കോണ്‍ഗ്രസ്സ് ഒഴികെയുള്ള സകല പാര്‍ട്ടികളും ചേര്‍ന്ന് ഒരു മഹാസഖ്യം രൂപീകരിച്ചിരുന്നു . അന്നെടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോ പത്രങ്ങളില്‍ വന്നത് ഞാന്‍ കുറേക്കാലം സൂക്ഷിച്ചിരുന്നു . കാണേണ്ട ഫോട്ടോയാണ് .



ആണവക്കരാറിനെ എതിര്‍ത്ത് ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം പച്ചക്കള്ളങ്ങളും കെട്ടിച്ചമക്കപ്പെട്ട ഭാവനകളും അതിശയോക്തി കലര്‍ന്ന സാങ്കല്പിക ഭയങ്ങളുമാണ് . അത് കൊണ്ട് അത്തരം അരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയില്ല . കോണ്‍ഗ്രസ്സിനെ അനുകൂലിക്കുന്ന പാര്‍ട്ടികളും എതിര്‍ക്കുന്ന പാര്‍ട്ടികളും മുഖാമുഖം നിന്ന് നയിക്കുന്ന രാഷ്ട്രീയയുദ്ധമാണ് ആണവക്കരാറിന്റെ പേരില്‍ നടക്കുന്നത് .


ജൂലായ് 22 ന് ഏത് അണി വിജയിക്കും എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല . ആര് ജയിച്ചാലും ആണവക്കരാര്‍ അല്പം താമസിച്ചാല്‍ തന്നെയും നടപ്പാവും എന്ന് തീര്‍ച്ച . രാഷ്ട്രീയക്കാരല്ലാത്ത രണ്ട് മഹത്‌വ്യക്തികളുടെ സ്വപ്നങ്ങളും പരിശ്രമങ്ങളും ഈ കരാര്‍ പൂര്‍ത്തിയാവുന്നതിന്റെ പിന്നിലുണ്ട് . ഒന്ന് മുന്‍‌രാഷ്ട്രപതി , രണ്ടാമത്തെയാള്‍ മന്‍‌മോഹന്‍ സിങ്ങ് തന്നെ . അടുത്ത പ്രാവശ്യം ആര്‍ പ്രധാനമന്ത്രി ആവും എന്നത് നിര്‍ണ്ണായകമാണ് . അദ്വാനിയാണ് വരുന്നതെങ്കില്‍ അത് നമ്മുടെ കഷ്ടകാലം , വീണ്ടും മന്‍‌മോഹന്‍ സിങ്ങ് ആണെങ്കില്‍ നമുക്ക് ആഹ്ലാദിക്കാം . രണ്ടു പേരുമല്ല സോണിയാ ഗാന്ധിയാണെങ്കിലോ ? അതിലും ഭേദം കാരാട്ടിനെ നേരിട്ടങ്ങ് ഏല്‍പ്പിക്കുന്നതായിരിക്കും .

ജൂലായ് 22 ; സര്‍ക്കാര്‍ വിശ്വാസപ്രമേയം പാസ്സാവുമോ ?

അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി(IAEA)യുമായി ഇന്ത്യ ഉണ്ടാക്കിയ സുരക്ഷാ ഉടമ്പടി എന്ത് കൊണ്ടും നല്ലതാണെന്ന് ഇന്നലത്തെ ഹിന്ദു ഇ-പത്രത്തില്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ എഴുതിയ ലേഖനത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട് . ഇടത് പക്ഷം ഉന്നയിക്കുന്ന എല്ല്ലാ സംശയങ്ങള്‍ക്കും അക്കമിട്ട് മറുപടി പറയുന്നുമുണ്ട് . പക്ഷെ അതല്ലല്ലോ കാര്യം . സംഗതി രാഷ്ട്രീയമാണ് . ഒരു സര്‍ക്കാരിനെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അതിനെ കാലാവധി തീരുന്നത് വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക എന്നത് നമ്മുടെ രീതിയല്ല. ഭരണത്തിലില്ലാത്ത പാര്‍ട്ടികള്‍ ഭരണത്തിലുള്ള പാര്‍ട്ടിയെ എങ്ങനെ താഴെ ഇറക്കാം എന്ന് , എന്ത് പറഞ്ഞും പ്രവര്‍ത്തിച്ചും പരിശ്രമിക്കുക എന്നതാണ് ഇവിടത്തെ അംഗീകൃത ശൈലി . ഒരു പാര്‍ട്ടി അനുഭാവിയ്ക്ക് അവന്റെ നേതാവ് ദൈവതുല്യവും മറ്റ് പാര്‍ട്ടികളുടെ നേതാക്കള്‍ നികൃഷ്ടരുമാണ് . മുന്നണിയിലെ ഘടകകക്ഷിനേതാക്കള്‍ക്ക് ഇളവുണ്ട് . ഏറ്റവും പ്രധാനം ഒരു പാര്‍ട്ടിയിലും പെടാതെ രാജ്യകാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് അരാഷ്ട്രീയമാണ് പോലും . ഒരു പാര്‍ട്ടിയുടെ പക്ഷം പിടിച്ചു എന്ത് വിവരക്കേട് പറഞ്ഞാലും അതാണ് പോലും രാഷ്ട്രീയം . രാഷ്ട്രീയക്കാരുടെ പൊതുശത്രുവാണ് ഒരു പാര്‍ട്ടിയിലും ചേരാത്ത കക്ഷിരഹിതന്‍ .

ജൂലായ് 22 ന്റെ വിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ മന്‍‌മോഹന്‍ സിങ്ങ് സര്‍ക്കാര്‍ വിജയിക്കുമെന്ന് ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥ വെച്ചു പ്രവചിക്കാന്‍ സാധ്യമല്ല . അഥവാ വിജയിക്കുകയാണെങ്കില്‍ അത് ഒരു അവിശുദ്ധമായ വിജയമായിരിക്കും . സകല നീര്‍ക്കോലികളും ആവശ്യപ്പെടുന്നത് അനുവദിച്ചു കൊടുക്കാന്‍ മന്‍‌മോഹന്‍ സിങ്ങ് തയ്യാറാവുമോ , കാറ്റുള്ളപ്പോള്‍ തൂറ്റണം എന്ന രാഷ്ട്രീയ കൌശലം പയറ്റാന്‍ അവസരം നോക്കുന്ന അവറ്റകള്‍ ആവശ്യങ്ങള്‍ അംഗീകരിച്ച് കിട്ടാതെ പ്രമേയത്തെ തുണക്കുമോ എന്ന് പറയാന്‍ പറ്റില്ല . ഹിന്ദു വര്‍ഗീയ വാദികളും , മുസ്ലീം മൌലികവാദികളും , ഇടതു പക്ഷങ്ങളും , ഒട്ടുമിക്ക ജാതി-പ്രാദേശിക കക്ഷികളും ഒറ്റക്കെട്ടായി സര്‍ക്കാറിനെതിരെ അണിനിരന്ന് നില്‍ക്കുന്ന അസുലഭമായ കാഴ്ചയാണ് കാണാന്‍ കഴിയുന്നത് . പ്രകാശ് കാരാട്ട് ഓടിനടന്ന് ഉത്സാഹിക്കുന്നുണ്ട് . തെലുങ്കാന സംസ്ഥാനം സ്വന്തമായി കിട്ടാന്‍ വേണ്ടി കേന്ദ്രമന്ത്രി സഭയില്‍ ചേരുകയും , കിട്ടൂല്ല എന്ന് കണ്ട് സകല എം.പിക്കളും എമ്മെല്ലെക്കളും രാജി വെക്കുകയും പിന്നീട് തെരഞ്ഞടുപ്പില്‍ മത്സരിച്ച് പകുതിയിലേറെ സ്ഥാനങ്ങള്‍ നഷ്ടപ്പെടുകയും ചെയ്ത TRS ന്റെ നേതാവ് ചന്ദ്രശേഖര റാവു പിന്‍‌തുണയുമായി രംഗത്തുണ്ട് സംസ്ഥാനം കിട്ടുമെങ്കില്‍ . ഇതൊരു സാമ്പിള്‍ മാത്രം .

India Specific Safeguards Agreement ന്റെ വകുപ്പുകള്‍ എങ്ങനെയൊക്കെയാണ് നമ്മെ ബാധിക്കുക എന്ന് നോക്കാം . അണു ആയുധ നിരോധന ഉടമ്പടി പ്രകാരം ലോകത്ത് രണ്ടു തരത്തിലുള്ള രാജ്യങ്ങളാണ് ഉള്ളത് . അണു ആയുധങ്ങള്‍ ഉള്ളവയും ഇല്ലാത്തവയും . എന്നാല്‍ ഇന്ത്യ പോലെ ത്രിശങ്കുസ്വര്‍ഗ്ഗ രാജ്യങ്ങളും ഉണ്ട് . ആണവ ആയുധങ്ങള്‍ ഉണ്ട് . എന്നാല്‍ ആണവരാജ്യങ്ങള്‍ എന്ന പദവിയുമില്ല . IAEA എന്ന സംഘടന ആണവരാഷ്ട്രങ്ങളോട് മൃദുസമീപനമാണ് കൈക്കൊള്ളാറ് . അവര്‍ ചെയ്യുന്നതെല്ലാം കണ്ടില്ലെന്ന് നടിക്കും . എന്നാല്‍ അണു ആയുധങ്ങള്‍ ഇല്ലാത്ത രാജ്യങ്ങളോട് നിലപാട് കര്‍ക്കശമാണ് . അത്തരം രാജ്യങ്ങളിലെ ആണവനിലയങ്ങളെ പരിശോധിക്കും . യൂറേനിയം എവിടെ നിന്ന് , എത്ര വാങ്ങുന്നു ? എന്തൊക്കെ അത് കൊണ്ട് ചെയ്യുന്നു ? എത്ര ചെലവാക്കി , എത്ര ബാക്കിയുണ്ട് ? ഇങ്ങനെ എല്ലാ കണക്കുകളും സൂക്ഷിക്കാനും ചോദിക്കുമ്പോള്‍ കാണിക്കാനും നിഷ്കര്‍ഷിക്കും .

എന്നാല്‍ India Specific Agreement ല്‍ മധ്യമാര്‍ഗ്ഗമാണ് സ്വീകരിച്ചിരിക്കുന്നത് . ഇന്ത്യ ഒരു ആണവരാഷ്ട്രം എന്ന് അന്താരാഷ്ട്ര സമൂഹം അംഗീകരിക്കാത്ത നിലയില്‍ ഇതിനേക്കാളും മെച്ചപ്പെട്ട ഒരു കരാര്‍ നമുക്ക് കിട്ടുകയില്ല . ഒരു പക്ഷെ വിശ്വാസപ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് നടന്ന് സര്‍ക്കാര്‍ തറ പറ്റി , അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. അധികാരത്തില്‍ വന്ന് (സാധ്യത കൂടുതലാണ് ) അവര്‍ ഈ കാരാര്‍ റീ-നെഗോഷ്യേറ്റ് ചെയ്യുമ്പോള്‍ ഈ വസ്തുത എല്ലാവരും ഓര്‍ക്കുന്നത് നന്ന് .

ഇപ്പോഴത്തെ ഉടമ്പടി പ്രകാരം ഇന്ത്യ ചൂണ്ടിക്കാട്ടുന്ന ആണവനിലയങ്ങള്‍ മാത്രമേ IAEA പരിശോധിക്കുകയുള്ളൂ . മറ്റ് രാജ്യങ്ങളുമായി കരാറിലേര്‍പ്പെട്ട് ഇവിടെ ഇറക്കുമതി ചെയ്ത് സ്ഥാപിക്കുന്ന ആണവനിലയങ്ങള്‍ മാത്രമായിരിക്കും ഇങ്ങനെ ചൂണ്ടിക്കാട്ടപ്പെടുക . നമ്മുടെ ആണവനിലയങ്ങളാണെങ്കിലും പുറത്ത് നിന്ന് യൂറേനിയം വാങ്ങി പ്രവര്‍ത്തിക്കുന്ന നിലയങ്ങളും പരിശോധനയ്ക്ക് വിധേയമാവും . ഇതൊക്കെ സിവില്‍ ന്യൂക്ലിയര്‍ പ്രൊജക്റ്റുകള്‍ക്ക് മാത്രമാണ് ബാധകം എന്ന് മറക്കണ്ട . മിലിട്ടറി ആവശ്യങ്ങള്‍ക്ക് വേണ്ടി വേര്‍തിരിച്ച് മാറ്റി വെക്കുന്ന ആണവനിലയങ്ങളില്‍ അന്യര്‍ ആര്‍ക്കും പ്രവേശനമില്ല . അതേ സമയം സൈനികേതരമെങ്കിലും നമ്മുടെ ആണവനിലയം , നമ്മുടെ യൂറേനിയം ആണെങ്കില്‍ IAEA ക്കാരന്‍ ആ പ്രദേശത്ത് വഴിനടക്കാന്‍ പോലും പാടില്ല.

ശരി , കരാര്‍ ഒക്കെ ആയി . നമുക്ക് യൂറേനിയം തന്നുകൊണ്ടിരിക്കുന്ന രാജ്യം പെട്ടെന്ന് അത് നിര്‍ത്തി . നമ്മള്‍ എന്ത് ചെയ്യും ? അതാണ് ഇപ്പോള്‍ പ്രകാശ് കാരാട്ട് പാടി നടക്കുന്നത് . ബാധ്യത ഒന്നുമില്ലല്ലോ . ചാനലുകള്‍ക്ക് മുന്നില്‍ ഇരുന്ന് പ്രസ്ഥാവിക്കുന്നതോടെ തീര്‍ന്നല്ലോ മൂപ്പരുടെ ഉത്തരവാദിത്വം .

അത് നമ്മള്‍ അപ്പോള്‍ നേരിടേണ്ട പ്രശ്നമാണ് . താരാപ്പൂറിന് യൂറേനിയം തന്നുകൊണ്ടിരുന്ന അമേരിക്ക , പൊഖ്‌റാന്‍-1 അണു പരീക്ഷണത്തെ തുടര്‍ന്ന് തരുന്നത് നിര്‍ത്തി . ഇതില്‍ നമ്മള്‍ ദ്വേഷ്യപ്പെട്ട് വല്ല പ്രയോജനവുമുണ്ടോ ? അതേ പോലെ നാളെയും ഏതെങ്കിലും രാജ്യം നിര്‍ത്താം . എന്ത് ചെയ്യാന്‍ പറ്റും ? IAEA യൂറേനിയം സപ്ലൈ ചെയ്യുന്നില്ല്ല . അവരുമായി ഉടമ്പടി ഒപ്പ് വെച്ചാല്‍ തരുന്ന രാജ്യങ്ങളില്‍ നിന്ന് ആ രാജ്യം തരുന്ന കാലത്തോളം വാങ്ങാം . അത്രയേ നിവൃത്തിയുള്ളൂ . എന്താ കാരാട്ടേ താങ്കള്‍ക്കിത് മനസ്സിലാവാത്തത് ?

നമ്മളുമായി കരാരിലേര്‍പ്പെട്ട് യൂറേനിയം തന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ പല കാരണങ്ങള്‍ നിമിത്തം തരുന്നത് നിര്‍ത്തിയേക്കാം . നിര്‍ത്താതെ തന്നുകൊണ്ടുമിരിക്കാം . തരുന്ന കാലത്തോളം വാങ്ങുകയും നിര്‍ത്തുമ്പോള്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുകയുമല്ലാതെ നമുക്കെന്ത് ചെയ്യാന്‍ പറ്റും ? അതല്ലെ ഇത്രകാലവും നമ്മള്‍ ചെയ്തുവരുന്നത് ? എന്താ കാരാട്ടേ ശരിയല്ലേ ?

ആകെ നോക്കുമ്പോള്‍ ഇത്തരം ഒരു കരാറില്‍ എത്തിച്ചേരാന്‍ നമ്മുടെ പ്രധാനമന്ത്രിയും നയതന്ത്ര പ്രതിനിധികളും ഉദ്യോഗസ്ഥന്മാരും നല്ല ഹോം വര്‍ക്കും പ്രയത്നവും ചെയ്തിട്ടുണ്ട് . കമ്മ്യൂണിസ്റ്റ് പദാവലികളില്‍ ഏറെ ഉപയോഗിച്ച് കാണാറുള്ള ഒരു പ്രയോഗമാണ് “ ക്ഷീരമുള്ളോരകിടിലും ചോര തന്നെ ....... ” . അവര്‍ കമ്യുണിസ്റ്റുകാര്‍ മറ്റുള്ളവരുടെ മേലെ ആരോപിക്കാറുള്ള പല തിന്മകളും സത്യത്തില്‍ അവര്‍ക്ക് തന്നെയാണ് ചേരുക . ഇവിടെയും കൊതുകുകള്‍ അവര്‍ തന്നെ !