Links

" ഹിന്ദു " മതം അല്ല

ഒരു നേതാവിനാൽ ഉണ്ടാക്കപ്പെടുന്നതാണു മതം. നേതാവ്‌ എന്ന് പറഞ്ഞാൽ അനുയായികളെ നയിക്കുന്നയാൾ എന്ന് അർത്ഥം. അനുയായികളെ ആകർഷിക്കാൻ കഴിയുന്ന വാചാലതയാണു നേതാവാകാൻ വേണ്ട കഴിവ്‌. സാധാരണക്കാർ വാചാലതയിൽ ആകർഷിക്കപ്പെട്ട്‌ അനുയായികൾ ആവുകയും നേതാവിനെ ആരാധിക്കാൻ തുടങ്ങുകയും ചെയ്യും. ഇത്‌ ചരിത്രത്തിൽ എക്കാലവും നടന്നു വരുന്നതാണു.

മതങ്ങൾ രൂപീകരിക്കുക എന്നത്‌ ചരിത്രത്തിന്റെ ഒരു കാലഘട്ടത്തിൽ പ്രചാരത്തിലുള്ള പ്രതിഭാസമായിരിന്നു. ഇരുപതാം നൂറ്റാണ്ടോടുകൂടി മതങ്ങൾ രൂപീകരിക്കുന്ന എന്ന രീതി അപ്രത്യക്ഷമായി. നമ്മുടെ രാജ്യത്ത്‌ രാഷ്ട്രീയപാർട്ടികൾ രൂപീകരിക്കുക എന്ന പ്രതിഭാസമാണു സ്വാതന്ത്ര്യാനന്തരം കണ്ടുവരുന്നത്‌. നേതാവും അനുയായികളും എന്ന ചേരുവ തന്നെയാണു രാഷ്ടീയപാർട്ടി രൂപീകരണത്തിനും വേണ്ടത്‌. രാഷ്ട്രീയനേതാവാകാനും വേണ്ട യോഗ്യത വാചാലത മാത്രം. വാചാലതയിൽ മയങ്ങുക എന്നത്‌ യുക്തിരഹിതരായ സാധാരണക്കാരുടെ സവിശേഷതയാണു.

മതം  രൂപീകരിക്കാൻ ദൈവത്തെ മുൻനിർത്തണം എന്ന് നിർബ്ബന്ധമില്ല. അതിനു ഉദാഹരണമാണു ബുദ്ധമതം. ശ്രീബുദ്ധൻ അനുയായികളോട്‌ ദൈവത്തെ കുറിച്ച്‌ സംസാരിച്ചിട്ടേയില്ല. ബുദ്ധൻ ദൈവത്തിൽ വിശ്വസിച്ചിരുന്നതായി രേഖയില്ല. ബുദ്ധന്റെ പ്രഭാഷണങ്ങളിലും അദ്ദേഹത്തിന്റെ അനുപമമായ ചിന്തകളിലും അനുയായികൾ ആകൃഷ്ടരായി. ദൈവത്തിന്റെ വെളിപാടുകളോ ദൂതോ ഇല്ലാതെ തന്നെ ശ്രീബുദ്ധനെ ഗുരുവായി ആരാധിക്കാനും പിന്തുടരാനും അനുയായികൾ തയ്യാറായി. എങ്കിലും ആളുകൾക്ക്‌ ഏതോ ഒരു പ്രപഞ്ചശക്തിയിൽ വിശ്വാസമുണ്ടായിരുന്നു. അത്‌ കൊണ്ട്‌ ബുദ്ധന്റെ മരണശേഷം അനുയായികൾ അദ്ദേഹത്തെ ദൈവത്തിന്റെ പ്രതിരൂപമാക്കി. ബുദ്ധമതം എന്ത്‌ കൊണ്ട്‌ ക്ഷയിച്ചു പോയി എന്നത്‌ ചിന്തിക്കേണ്ട വേറെ വിഷയമാണു. അത്‌ അവിടെ നിൽക്കട്ടെ.

ആദ്യം എന്തായാലും മതങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലല്ലൊ. ആളുകൾ ഗോത്രങ്ങളായും ചെറു ചെറു സംഘങ്ങളായും ജീവിച്ചുപോന്നു. ഭയം ഉണ്ടാക്കുന്ന എന്തിനേയും ആരാധിച്ചു പോന്നു. പിന്നീട്‌ മതങ്ങൾ രൂപീകരിക്കപ്പെടാൻ തുടങ്ങി. തുടങ്ങി വെച്ച നേതാവിനേക്കാളും അനുയായികളാണു പിന്നീട്‌ ഓരോ മതവും വളർത്തി വലുതാക്കിയത്‌. അനുയായികൾ തങ്ങളുടെ മതം പ്രചരിപ്പിക്കാനും വളർത്താനും പരിശ്രമിച്ചു. അങ്ങനെയാണു പുരോഹിതവർഗ്ഗം ഉടലെടുക്കുന്നത്‌. പുരോഹിതന്മാർക്കും വാചാലത എന്ന അനന്യമായ കഴിവ്‌ വേണമായിരുന്നു.

ഇന്ത്യയിൽ മതങ്ങൾ രൂപീകരിക്കപ്പെടുന്നതിനും, വിദേശത്ത്‌ നിന്ന് ആളുകൾ ഇവിടെയെത്തി അവരുടെ മതങ്ങൾ പ്രചരിപ്പിക്കപ്പെടുന്നതിനും മുൻപും മനുഷ്യർ ജീവിച്ചിരുന്നു. അക്കാലത്ത്‌ ഇന്ത്യയിൽ മതങ്ങൾ ഇല്ലായിരുന്നു എന്നത്‌ യാഥാർത്ഥ്യമാണല്ലൊ. ഇത്‌ മനസ്സിലായാൽ ഹിന്ദുമതം എന്നൊരു മതം അന്നും ഇന്നും ഇല്ല എന്നും മനസ്സിലാകും.

പിൽക്കാലത്ത്‌ ഇന്ത്യയിലും മതങ്ങൾ രൂപീകരിക്കാൻ തുടങ്ങി. ഒരു നേതാവും അദ്ദേഹത്തിന്റെ ആശയാദർശങ്ങൾ പിന്തുടരുന്ന അനുായികളും എന്നതാണു മതം എന്ന് ഇതിൽ നിന്ന് മനസ്സിലാകും. ഓരോ മതത്തിലും കുറേ ആൾക്കാർ ചേർന്നു. വിദേശത്ത്‌ നിന്ന് കൃസ്ത്യൻ മതവും ഇസ്ലാം മതവും പ്രചരിപ്പിക്കാൻ പ്രചാരകർ ഇന്ത്യയിൽ വന്നു. കുറേ പേർ കൃസ്ത്യൻ മതത്തിൽ ചേർന്നു. കുറേ പേർ ഇസ്ലാം മതത്തിൽ ചേർന്നു. ബഹുഭൂരിപക്ഷം പേർ ഒന്നിലും ചേരാതെ മാറി നിന്നു. അങ്ങനെ മാറി നിന്ന ബഹുഭൂരിപക്ഷമാണു ഹിന്ദുക്കൾ എന്ന പേരിൽ അറിയപ്പെടുന്നത്‌. മതമില്ലാത്തവരുടെ വിചിത്രമതമായിത്തീർന്നു അങ്ങനെ ഹിന്ദുമതം.

എന്ത്‌ കൊണ്ട്‌ ആളുകൾ മതങ്ങളിലും പാർട്ടികളിലും സംഘടനകളിലും ചേർന്നു നിൽക്കുന്നു. ഒന്നിലും ചേരാത്ത സാധാരണക്കാർക്ക്‌ താൻ ഒറ്റയ്ക്കാണെന്ന അരക്ഷിതത്വബോധം ഉണ്ടാകും. അത്‌ താങ്ങാൻ ആർക്കും കഴിയില്ല. ഒറ്റയ്ക്കാണെന്ന് തോന്നിയാൽ ഏത്‌ മനുഷ്യനും അപ്പോൾ തന്നെ "ചങ്ക്‌" പൊട്ടി ചത്തുപോകും. ഏതൊരാൾക്കും താൻ സുരക്ഷിതനാണെന്ന് തോന്നാൻ ഏതെങ്കിലും ഒരു സംഘത്തിൽ അഭയം പ്രാപിച്ചേ മതിയാകൂ. സംഘടനകൾ നിലനിൽക്കുന്നതിന്റെ നിയമം ഇതാണു.

മനുഷ്യർക്ക്‌ വെളിപാടുകൾ കിട്ടുന്നു എന്നത്‌ ചിലർക്ക്‌ തോന്നുന്ന വിഭ്രമാത്മകതയാണു. തനിക്ക്‌ വെളിപാടുണ്ടായി എന്നത്‌ പ്രാചീനകാലത്ത്‌ പലർക്കും തോന്നാറുണ്ടായിരുന്ന മാനസികപ്രതിഭാസമായിരുന്നു. സ്വപ്നത്തിൽ ദർശനം കിട്ടിയതിനെ കുറിച്ചും പറയാൻ പലർക്കും പല അനുഭവങ്ങളും ഉണ്ടാകും. ഇന്നും തെയ്യക്കോലങ്ങൾ കെട്ടിയാടുന്ന പലരും തനിക്ക്‌ ഒരു മാതിരി ഉറച്ചിൽ അനുഭവപ്പെടുന്നതായി സാക്ഷ്യപ്പെടുത്താറുണ്ട്‌. അതൊക്കെ മനസ്സിന്റെ വിഭ്രമാത്മകതയല്ലാതെ മറ്റൊന്നുമല്ല.

വെളിപാട്‌ കിട്ടിയെന്ന് തോന്നിയ പലർക്കും മതങ്ങൾ രൂപീകരിക്കാനുള്ള സംഘാടനശേഷിയില്ലായിരുന്നു. മതങ്ങൾ രൂപീകരിച്ച എല്ലാവർക്കും അത്‌ വിജയിപ്പിക്കാനോ നിലനിർത്താനോ സാധിച്ചില്ല. ഏത്‌ സംഘടനയും വിജയിച്ച്‌ എസ്റ്റാബ്ലിഷ്‌ ആയാൽ പിന്നെ അത്‌ നിലനിന്നോളും. അതിനൊരു നിയമം പ്രവർത്തിക്കുന്നുണ്ട്‌. പരാജയപ്പെട്ടത്‌ പിന്നെ പുനരുജ്ജീവിക്കാനും പ്രയാസം. ആൾബലം മഹാബലം എന്നാണു.

How to type Superscript and Subscript ?

ജലതന്മാത്രയുടെ സമവാക്യം നമ്മൾ എങ്ങിനെയാണ് ഫേസ്‌ബുക്കിലോ ബ്ലോഗിലോ എഴുതുക. ചിലർ H2O എന്നെഴുതും. എന്നാൽ അത് ശരിയല്ലല്ലൊ. H കഴിഞ്ഞിട്ട് 2 എന്നത് Subscript ആയിട്ട് വരണം. H₂ ഇങ്ങനെ. എന്നാൽ ഈ Subscript ഉം Superscript ഉം എങ്ങനെ ടൈപ്പ് ചെയ്യാൻ പറ്റും. വേർഡിൽ ഇത് ടൈപ്പ് ചെയ്യാൻ എല്ലാവർക്കും അറിയാം. എന്നാൽ ഇത് പോലെ വെബ് പേജിൽ ടൈപ്പ് ചെയ്യാൻ പലർക്കും അറിയില്ല. എനിക്കും അറിയില്ലായിരുന്നു. ഇത് ടൈപ്പ് ചെയ്യാൻ അറിയാത്തത് കൊണ്ടാണ് ഞാൻ കെമിക്കൽ ആയി ബന്ധപ്പെട്ട പോസ്റ്റുകൾ എഴുതാതിരുന്നത്. ഇന്നാണു ഞാൻ ഇതിനു എളുപ്പവഴി കണ്ടുപിടിച്ചത്. Google Input Tools നമ്മുടെ കൂടെ ഉണ്ടായിട്ടും ഇത് വരെയിലും ഇത് മനസ്സിലാക്കിയില്ലല്ലൊ എന്ന് ജാള്യത തോന്നി.

സംഗതി ഇത്രയേയുള്ളൂ. Google Input Tools എന്ന ഈ പേജ് തുറക്കുക. അതിന്റെ എഡിറ്ററിൽ വലത് ഭാഗത്ത് Special Characters എന്ന ബോക്സ് കാണാം. അതിൽ ക്ലിക്ക് ചെയ്താൽ മറ്റൊരു ചെറിയ വിൻഡോ ഓപൻ ആകും. അതിൽ Arrows എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് സ്ക്രോൾ ചെയ്താൽ Subscript ഓ Superscript സെലക്റ്റ് ചെയ്താൽ നമുക്ക് ആവശ്യമുള്ള അക്കമോ ചിഹ്നമോ കിട്ടും. എന്നിട്ട് കോപ്പി-പേസ്റ്റ് ചെയ്താൽ മതി. H₂O , CO₂ , E=mc² എന്നെല്ലാം നമുക്ക് ഇങ്ങനെ ടൈപ്പ് ചെയ്യാം.

ഞാൻ കുറെയായി അന്വേഷിച്ചിട്ട് മനസ്സിലാകാതിരുന്ന ഒരു സംഗതി ഇപ്പോൾ മമസ്സിലാക്കിയ സന്തോഷത്തിൽ നിങ്ങളോട് പങ്ക് വയ്ക്കുന്നതാണ്. അറിയാത്ത ആർക്കെങ്കിലും ഉപകാരമായാലോ അല്ലേ :)

# മെഥനോളിന്റെ ഫോർമൂലയാണിത് : CH₃OH 
മെഥനോൾ വായുവിലെ ഓക്സിജനുമായി ചേരുമ്പോൾ : 
2 CH₃OH + 3 O₂ → 2 CO₂ + 4 H₂O = 
2 മെഥനോൾ തന്മാത്ര + 3 ഓക്സിജൻ = 2 കാർബൺ ഡൈ‌ഓക്സൈഡ് തന്മാത്ര+ 4 ജലതന്മാത്ര
പ്രകൃതിയുടെ കെമിസ്ട്രി പഠിക്കാൻ എന്ത് രസമാണ്. ഇനി എന്തിനാണു പഠിക്കുന്നത് എന്ന് വിചാരിക്കരുത്. പഠിത്തമൊക്കെ കഴിഞ്ഞ് ജോലിയും കുടുംബവും ഒക്കെ ആയാലാണ് സയൻസ് പഠിക്കേണ്ടത്. ഇപ്പോൾ ഗൂഗിൾ ഉള്ളത് കൊണ്ട് പഠിക്കാൻ എന്തെളുപ്പം. ഞാനൊക്കെ പ്രഭാത് ബുക്ക് ഹൗസിൽ പോയി കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന സോവിയറ്റ് പുസ്തകങ്ങൾ തേടിപ്പിടിച്ച് വാങ്ങിയിട്ടാണ് പഠിക്കാൻ ശ്രമിച്ചത്.

സി.പി.എമ്മിനെ നിരോധിക്കും ?

ഈ വാർത്ത ശരിയാണെങ്കിൽ അഡ്വ: ജോജോ ജോസഫിനെ അഭിനന്ദിക്കുന്നു. ഭരണഘടനാവിരുദ്ധമായാണ് സി.പി.എം. അടക്കമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. ഇതെങ്ങനെ അനുവദിച്ചുകൊടുക്കുന്നു എന്ന് ഞാൻ വളരെ കാലമായി ആലോചിക്കുന്നതാണ്. 1948ൽ അന്നത്തെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി, അതായത് C.P.I ഇന്ത്യയിൽ സായുധ വിപ്ലവത്തിനു ആഹ്വാനം ചെയ്യുന്നു. അന്ന് ബി.ടി.രണദിവെ ആയിരുന്നു പാർട്ടി ജനറൽ സെക്രട്ടരി. കൽക്കത്തയിൽ ചേർന്ന പാർട്ടിക്കമ്മറ്റിയാണ് വിപ്ലവത്തിനു ആഹ്വാനം നൽകിയത്. ഇത് സംബന്ധിച്ച് രണദിവെ തയ്യാറാക്കിയ രേഖ കൽക്കത്ത തീസീസ് എന്ന പേരിൽ അറിയപ്പെടുന്നു. 1947 ആഗസ്റ്റ് 15നു ഇന്ത്യ സ്വതന്ത്രയായതിനെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ചിരുന്നില്ല. അന്നേ ദിവസം കരിദിനമായി സി.പി.ഐ. ആചരിക്കുകയും ചെയ്തു.

സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ്സ് കഴിഞ്ഞാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു രണ്ടാമത്തെ പാർട്ടി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും അതിന്റെ വർഗ്ഗബഹുജന സംഘടനകളുടെയും അംഗബലം പരിഗണിച്ച് ഇന്ത്യയിൽ സായുധവിപ്ലവം നടത്താനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഏജന്റായ ഇന്ത്യൻ ബൂർഷ്വാഭരണത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിച്ച് തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം സ്ഥാപിക്കാനും സമയമായി എന്ന് ബി.ടി.രണദിവെ തീരുമാനിക്കുകയായിരുന്നു. വിപ്ലവാഹ്വാനം കേട്ടയുടനെ സഖാക്കൾ വാരിക്കുന്തങ്ങൾ കൂർപ്പിച്ച് ഇന്ത്യ പിടിച്ചടക്കാൻ തെരുവിലറങ്ങി. സ്വാഭാവികമായും നമ്മുടെ സർക്കാർ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചു. നേതാക്കൾ ജയിലിലായി. പലരും ഒളിവിൽ പോയി.

പിന്നീട് ജയിലിൽ വെച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും ഇന്ത്യൻ സർക്കാരും തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ പുറത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മേലുള്ള നിരോധനം പിൻവലിച്ചു. എന്താണ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇന്ത്യൻ സർക്കാരും തമ്മിൽ ഉണ്ടാക്കിയ ധാരണ എന്നതിനെ പറ്റിയുള്ള വിവരങ്ങൾ ഒന്നും ലഭ്യമല്ല. എന്നാൽ, തങ്ങൾ വിപ്ലവത്തിനു ഇല്ലെന്നും ഇന്ത്യൻ ഭരണഘടന അനുസരിച്ച് പ്രവർത്തിച്ചുകൊള്ളാമെന്നും സർക്കാരിനു രേഖാമൂലം ഉറപ്പ് കൊടുത്തതിന്റെ ഫലമായിട്ടാണ് നിരോധനം പിൻവലിക്കപ്പെട്ടത് എന്ന് പറഞ്ഞു കേട്ടിരുന്നു. എന്തായാലും നിരോധനം പിൻവലിച്ചതിനു ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി കൽക്കത്താ തീസീസ് തള്ളിപ്പറയുകയും അത് അവതരിപ്പിച്ച രണദിവെയെ പാർട്ടിയിൽ നിന്ന് തരം താഴ്ത്തി ശിക്ഷണനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

പക്ഷെ, അന്നും ഇന്നും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പരിപാടിയിൽ നിന്നും ഭരണഘടനയിൽ നിന്നും വിപ്ലവം നടത്തി ഇന്ത്യയിൽ തൊഴിലാളി വർഗ്ഗസർവ്വാധിപത്യം സ്ഥാപിക്കും എന്ന അതിന്റെ പ്രഖ്യാപിത ലക്ഷ്യം മാറ്റിയിട്ടില്ല. എങ്ങനെ വിപ്ലവം നടത്തും എന്ന കാര്യത്തിൽ മാത്രമാണ് സി.പി.ഐ.ക്കും സി.പി.എമ്മിനും വ്യത്യസ്ത പരിപാടിയുള്ളത്. ജനകീയ ജനാധിപത്യ വിപ്ലവം നടത്തും എന്ന് സി.പി.എമ്മും ദേശീയ ജനാധിപത്യ വിപ്ലവം നടത്തും എന്ന് സി.പി.ഐ.യും അതിന്റെ പരിപാടികളിൽ പറയുന്നു. ലക്ഷ്യം ഒന്ന് തന്നെ, ബൂർഷ്വാ പാർട്ടികളെ കൂട്ടുപിടിച്ച് പാർലമെന്ററി പ്രവർത്തനം നടത്തി, സാഹചര്യങ്ങൾ പരിപക്വമാകുമ്പോൾ വർഗ്ഗശത്രുക്കളെ ഉന്മൂലനം ചെയ്ത് പാർട്ടിയുടെ ഏകകക്ഷിഭരണം തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം എന്ന പേരിൽ സ്ഥാപിക്കുക. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി സോഷ്യലിസ്റ്റ് വിപ്ലവം പൂർത്തിയാക്കി ശാസ്ത്രീയകമ്മ്യൂണിസത്തിലേക്ക് കടക്കും.

ഈ പരിപാടി നമ്മുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും അത്കൊണ്ട് തന്നെ ഭരണഘടനാവിരുദ്ധമായിട്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇക്കാലമത്രയും ഇന്ത്യയിൽ പ്രവർത്തിച്ചു വരുന്നത് എന്ന് പറയേണ്ടതില്ലല്ലൊ. നിരോധനം പിൻവലിച്ച് പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുമ്പോൾ അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണഘടനയും പരിപാടിയും മാറ്റി ജനാധിപത്യ സമ്പ്രദായത്തിനു അനുഗുണമായി വിപ്ലവവും വർഗ്ഗസർവ്വാധിപത്യവും ഒഴിവാക്കി ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്ന ഒരു പാർട്ടിഭരണഘടന എഴുതിയുണ്ടാക്കാൻ ഇന്ത്യൻ സർക്കാർ അവരെ നിർബ്ബന്ധിച്ചില്ല എന്നത് ദുരൂഹമാണ്. ഇന്ത്യൻ ഭരണഘടന പിച്ചിച്ചീന്തി തൊഴിലാളിവർഗ്ഗത്തിന്റെ ഭരണഘടനയും വ്യവസ്ഥിതിയും കൊണ്ടുവന്നാൽ മാത്രമേ ഇന്ത്യയിലെ പ്രശ്നങ്ങൾ അവസാനിക്കൂ എന്ന് കമ്മ്യൂണിസ്റ്റ് നേതാക്കൾ പ്രസംഗിച്ചു നടക്കുന്നത് കേട്ടുകൊണ്ടാണ് ഞാനൊക്കെ രാഷ്ട്രീയം പഠിക്കുന്നത്. എന്നിട്ടും അതിലൊന്നും യാതൊരു അപാകതയും ഭരണഘടനാവിരുദ്ധതയും കോൺഗ്രസ്സ് നേതാക്കളും സർക്കാരും കണ്ടില്ല എന്നത് വിചിത്രമായിരിക്കുന്നു.

എന്തായാലും 1989-90 കാലഘട്ടത്തിൽ ആണെന്ന് ഓർമ്മ, സോവിയറ്റ് യൂനിയനിലും കിഴക്കൻ യൂറോപ്പിലും കമ്മ്യൂണിസ്റ്റ് സാമ്രാജ്യങ്ങൾ തകർന്ന് തരിപ്പണമായപ്പോൾ അവിടങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പരിപാടിയിൽ നിന്നും വിപ്ലവവും തൊഴിലാളിവർഗ്ഗ സർവ്വാധിപത്യവും ഒഴിവാക്കി പാർലമെന്ററി ബഹുകക്ഷി സമ്പ്രദായം അംഗീകരിക്കുന്ന പാർട്ടികളായി പുന:സംഘടിപ്പിക്കപ്പെട്ടിരുന്നു. അപ്പോഴും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വീണ്ടുവിചാരം ഉണ്ടായില്ലെന്ന് മാത്രമല്ല്ല ലോകകമ്മ്യൂണിസത്തിന്റെ തകർച്ചയെ പറ്റി ആലോചിക്കാൻ കൂടി മെനക്കെട്ടില്ല. എല്ലാം ഗോർബച്ചേവിന്റെ ചതി എന്ന ഒറ്റ വാക്കിൽ ഒതുക്കുകയായിരുന്നു. ഒന്നുകിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പരിപാടിയും ഭരണഘടനയും മാറ്റണം. അല്ലെങ്കിൽ ഭരണഘടനാവിരുദ്ധമായ കമ്മ്യൂണിസ്റ്റ് പർട്ടികളെ ഇന്ത്യൻ സർക്കാർ നിരോധിക്കണം. അഡ്വ:ജോജോ ജോസഫ് നൽകിയ ഹരജി രണ്ടിലൊന്ന് സാധ്യമാക്കാനുള്ള ചുവട്‌വയ്പാണ്. ഇത് പണ്ടേ ചെയ്യേണ്ടതായിരുന്നു. എങ്കിൽ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രക്ഷപ്പെടുമായിരുന്നു. ഒരു ഡെമോക്രാറ്റിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി ആവശ്യമാണ് എന്നാണ് ഈയുള്ളവന്റെ പക്ഷം.

വാർത്തയുടെ ലിങ്ക്  ഇവിടെ ക്ലിക്ക് ചെയ്യുക

ലാവലിൻ ; ഐസക് തോമസ്സിനു സുധീരന്റെ മറുപടി

ലാവലിൻ കേസ് അങ്ങനെ തേഞ്ഞുമാഞ്ഞ് പോകുന്ന ഒന്നല്ല. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസാണത്. ഡോക്ടർ തോമസ്സ് ഐസക്ക് കുറെ വിതണ്ഡാവാദങ്ങൾ നിരത്തിയാലൊന്നും ലാവലിൻ കേസ് ഇല്ലാതാകില്ല. ലാവലിൻ കേസിൽ വിചാരണ നടക്കും, ഐസക്കിന്റെ ന്യായമൊന്നും കോടതിയിൽ ചെലവാകില്ല. ലാവലിൻ ഇടപാടിലെ അഴിമതിയും ഗൂഢാലോചനയും ഉള്ളംകൈയ്യിലെ നെല്ലിക്ക പോലെ സുവ്യക്തമാണ്. ഐസക്ക് തോമസ്സിന്റെ ന്യായീകരണത്തിനു കെ.പി.സി.സി. അദ്ധ്യക്ഷൻ വി.എം. സുധീരൻ എഴുതിയ വസ്തുനിഷ്ഠമായ മറിപടി താഴെ വായിക്കുക :

ലാവ്‌ലിൻ കേസ് സംബന്ധിച്ച് സി.പി.എം. പി.ബി. അംഗം പിണറായി വിജയന്റെയും ഡോ. തോമസ് ഐസക്കിന്റെയും പ്രതികരണങ്ങൾ വസ്തുതാ വിരുദ്ധമാണന്ന് അറിയിക്കുന്നു. ജനങ്ങളെ തെറ്റുധരിപ്പിക്കാനുള്ള മനപൂർവ്വം നടത്തുന്ന ഒരു ശ്രമമായിട്ട് മാത്രമേ ഇതിനെ കാണാനാകൂ. കംട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ 2005 മാർച്ചിൽ അവസാനിച്ച വർഷത്തെ കേരള സർക്കാരിന്റെ (കമോഴ്‌സിയൽ) റിപ്പോർട്ടിന്റെ മൂന്നാം അധ്യായത്തിലാണ് പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ ആധുനീകരണവും നവീകരണവും സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട് വിശകലനം ചെയ്തിട്ടുള്ളത്.

വിദേശ ലോൺ അടക്കം 243.98 കോടി രൂപയാണ് ലാവ്‌ലിൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ (പി.എസ്.പി.) പദ്ധതിക്കായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ നിർമ്മാണം പൂർത്തിയായപ്പോൾ സർക്കാരിന് 389.98 കോടി രൂപ ചിലവഴിക്കേണ്ടി വരികയും വൈദ്യുതി ഉത്പാദനം നവീകരണത്തിന് മുമ്പുണ്ടായിരുന്നതിനേക്കാൾ കുറയുകയും ചെയ്തു. ഇതും, നവീകരണത്തോടനുബന്ധിച്ച് ഷട്ടറുകൾ അടച്ചുപൂട്ടിയതുമൂലം ഉത്പാദനം നിലച്ചതുൾപ്പെടെ കണക്കാക്കിയാണ് സി.എ.ജി. റിപ്പോർട്ടിന്റെ ആമുഖത്തിലും ഖണ്ഡിക 3.27 ലും 374.5 കോടിരൂപ ചിലവഴിച്ചിട്ടും ഉദ്ദേശിച്ച യാതൊരു ഫലവും ഉണ്ടായില്ലെന്ന് പറഞ്ഞിട്ടുള്ളത്. ഈ യാഥാർത്ഥ്യങ്ങൾ പിണറായിക്കും ഐസക്കിനും നിഷേധിക്കാനാവില്ലല്ലോ?.

കുറ്റിയാടി എക്‌സ്റ്റെൻഷൻ സംബന്ധിച്ചുള്ള പദ്ധതി ചിലവിന്റെ താരതമ്യ വിശകലനവും സി.എ.ജി. റിപ്പോർട്ടിന്റെ ഖണ്ഡിക 3.27ൽ വിവരിച്ചിരിക്കുന്നത് ലാവ്‌ലിൻ കേസ് സംബന്ധിച്ച് രണ്ട് പുസ്തകങ്ങൾ എഴുതിയിട്ടുള്ള ഐസക് പരിശോധിക്കുന്നത് നന്നായിരിക്കും. ടേൺ‌കീ വ്യവസ്ഥയിൽ 100 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള കുറ്റിയാടി അഡീഷണൽ എക്‌സ്റ്റെൻഷൻ സ്‌കീം എന്ന പുതിയ ഹൈഡ്രോ ഇലക്ട്രിക്കൽ പദ്ധതി പൂർത്തീകരണത്തിന് ഭാരത് ഹെവി ഇലക്ട്രിക്കൽ / എല്‍.ആന്റ്.ടിയ്ക്ക് നല്‍കിയത് 66.05 കോടി രൂപയ്ക്കായിരുന്നു. അതായത് മെഗാവാട്ട് നിരക്ക് 0.66 കോടി. (സി.ബി.ഐ. പി.) സെൻട്രൽ ബോർഡ് ഓഫ് ഇറിഗേഷൻ ആന്റ് പവർ മാനദണ്ഡങ്ങളനുസരിച്ച് പി.എസ്.പി. പദ്ധതികളുടെ മെഗാവാട്ട് നിരക്ക് 0.5 കോടിയിൽ കവിയാൻ പാടില്ലെന്നും മൂന്ന് പദ്ധതികൾക്കുമുള്ള നിർമ്മാണപരിധി 57.75 കോടി രൂപ (115.5 മെഗാവാട്ടിന് 0.5 കോടി രൂപ മെഗാവാട്ട് നിരക്കനുസരിച്ച്) കവിയാൻ പാടില്ലെന്നും ആയിരുന്നു വ്യവസ്ഥ.

വൈദ്യുതി ബോർഡ് 2004 ഡിസംബർ വരെ മേല്പറഞ്ഞ 3 പദ്ധതികൾക്കുമായി ശരാശരി ചിലവഴിച്ച തുകയായ 374.50 കോടി രൂപ അടിസ്ഥാനത്തിൽ മെഗാവാട്ട് നിരക്ക് 3.24 കോടി രൂപയാണെന്നും അതിൽ നിന്നു തന്നെ അധികരിച്ച് ചിലവഴിച്ച 316.75 കോടി രൂപ മാനദണ്ഡങ്ങൾ മറികടന്നാണെന്നുമുള്ള സി.എ.ജി. റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വസ്തുതകൾ കണ്ണടച്ച് നിഷേധിക്കുന്ന ഐസക്കിന്റെ നടപടി നട്ടുച്ചയെ കൂരിരുട്ടാക്കുന്നതിന് തുല്യമാണ്. പി.എസ്.പി. പദ്ധതിയുടെ നവീകരണത്തിനായി മുൻ യു.ഡി.എഫ്. സർക്കാർ കൺസൾട്ടൻസി കരാർ മാത്രമാണ് എഴുതി ഒപ്പിട്ടിരുന്നത്. അതനുസരിച്ച് നിർമ്മാതാക്കൾ അല്ലാത്ത ലാവ്‌ലിൻ കമ്പനിക്ക് വിതരണ കരാർ നല്‍കാൻ ബാധ്യസ്ഥമാണെന്ന് പ്രചരിപ്പിക്കുന്നത് നുണയാണ്. കൺസൾട്ടൻസി കരാർ എഴുതി ഒപ്പിട്ടാൽ പിന്നെ സപ്ലൈ കരാറും ഒപ്പിട്ടേ തീരൂ. അല്ലെങ്കിൽ പാരീസിലെ അന്താരാഷ്ട്ര കോടതിയിൽ കേസിനെ നേരിടണമെന്നക്കെയുള്ള ഗീബല്‍സിയൻ പ്രചരണം ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ്.

ഐസക്കിന്റെ കത്തിൽ പരസ്പര വിരുദ്ധമായ നിരവധി കാര്യങ്ങൾ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. വൈദ്യുതി മേഖലയെ ലാവ്‌ലിൻ തീറെഴുതാനുള്ള സി.വി. പത്മരാജന്റെ ധാരണാപത്രം അവസാനിപ്പിച്ചത് പിണറായി വിജയനാണെന്ന് പറയുന്നു. അങ്ങനെയാണെങ്കിൽ ആ ധാരണാപത്രം അവസാനിപ്പിച്ചതിന്റെ പേരിൽ പാരീസിലെ കോടതിയിൽ എന്തുകൊണ്ട് കേസുണ്ടായില്ല ?

പി.എസ്.പി. പദ്ധതി കരാറിൽ സംസ്ഥാനതാല്പര്യം സംരക്ഷിക്കാൻ പിണറായി ശക്തമായ ഇടപെടൽ നടത്തുകയും വിജയിക്കുകയും ചെയ്തു എന്നവകാശപ്പെടുന്ന ഐസക് സംസ്ഥാന ഖജനാവിനും വൈദ്യുതി ബോർഡിനും സി.ഐ.ജി. റിപ്പോർട്ടിലും സി.ബി.ഐ. അന്വേഷണത്തിലും വെളിപ്പെട്ട ഭീമമായ നഷ്ടം സംബന്ധിച്ച് എന്തുകൊണ്ട് മറുപടി നല്‍കുന്നില്ല.

കൺസൾട്ടൻസി കരാറിൽ സപ്ലൈകരാർ നല്‍കുന്നത് സംബന്ധിച്ച് വ്യവസ്ഥ ഉണ്ടെങ്കിൽ പിന്നെ എന്തിന് മന്ത്രിയായിരുന്ന പിണറായിയുടെ നേതൃത്വത്തിൽ വിദഗ്ധരെ ഒഴിവാക്കി ഒരു സംഘം കാനഡ സന്ദർശിച്ച് ലാവ്‌ലിൻ കമ്പനിയുമായി ചർച്ച ചെയ്ത് ആഗോള ടെണ്ടർ പോലും വിളിക്കാതെ 239.81 കോടി രൂപയുടെ കരാർ ഒപ്പുവച്ചു? ഇത്തരമൊരു കരാർ എഴുതി ഒപ്പിടുന്നതിനു മുമ്പായി ഫീസിബലിറ്റി സ്റ്റഡി നടത്തണമെന്ന നിയമവ്യവസ്ഥയും ഇവിടെ ലംഘിക്കപ്പെട്ടു. ലാവ്‌ലിൻ കമ്പനിയുമായി ഉണ്ടാക്കിയ സപ്ലൈകരാറിലെ നിരക്ക് വളരെ കൂടുതലാണെന്ന് പിന്നീട് നാഷണൽ ഹൈഡ്രോ ഇലക്ട്രിക്കൽ പവർ കോർപ്പറേഷൻ നല്‍കിയ റിപ്പോർട്ടിലും വൈദ്യുതി ബോർഡ് തന്നെ നിയമിച്ച സുബൈദാ കമ്മിറ്റി റിപ്പോർട്ടിലും കണ്ടെത്തിയത് സർക്കാരിനും ബോർഡിനും ഉണ്ടായ വൻ നഷ്ടം വെളിവാക്കുന്നതാണ്.
സി.എ.ജി റിപ്പോർട്ടിലെ 3.27 തൊട്ട് 3.31 ഖണ്ഡികകളിൽ പി.എസ്.പി. പദ്ധതിക്കായി കോടികൾ ചെലവഴിച്ച് നവീകരിച്ചിട്ടും വൈദ്യുതി ഉത്പാദനം നവീകരണത്തിന് ശേഷം കുത്തനെ കുറഞ്ഞതായി വിവരിച്ചിട്ടുണ്ട്.

നവീകരണത്തിന് മുമ്പ് (1994-95 മുതല്‍ 1998-99 കാലയളവ്) പദ്ധതി മേഖലയിലെ മഴയുടെ അളവ് 3499 എം.എം. മുതല്‍ 4277 എം.എം. വരെ ആണ്. ഇതനുസരിച്ച് 3 പദ്ധതികളില്‍ നിന്നുമായി ഉത്പാദിപ്പിച്ച വൈദ്യുതി 462.55 എം.യു. മുതൽ 555.17 എം.യു. വരെ ആയിരുന്നു. നവീകരണത്തിന് ശേഷം പദ്ധതിപ്രദേശത്തെ മഴയുടെ അളവ് 4069 എം.എം. മുതൽ 5609 എം.എം. ആയി വർദ്ധിച്ചെങ്കിലും നവീകരിക്കപ്പെട്ട 3 പദ്ധതികളിൽ നിന്നും ഉത്പാദിപ്പിച്ച വൈദ്യുതിയുടെ അളവ് 396.67 തൊട്ട് 533.56 എം.യു. വരെയായി കുറഞ്ഞു. മഴയുടെ അളവ് വർദ്ധിച്ചപ്പോഴും വൈദ്യുതി ഉത്പാദനം കുറഞ്ഞതുവഴി വൈദ്യുതി ബോർഡിനും സർക്കാരിനും ഉണ്ടായ വൻ നഷ്ടങ്ങളെപ്പറ്റി പിണറായി, ഐസക് എന്നിവർക്ക് എന്താണ് പറയാനുള്ളത്?

ഇതു കൂടാതെ നവീകരണത്തിനായി ഷട്ടറുകൾ അടച്ചുപൂട്ടിയ കാലത്തെ ഉത്പാദനം നിലച്ചതു വഴിയും വൻ നഷ്ടം സംഭവിച്ചതായി സി.എ.ജി. റിപ്പോര്‍ട്ടിൽ വിവരിച്ചിട്ടുണ്ട്.ഇതിൽ നിന്നു തന്നെ നവീകരണത്തിനായി ഉപയോഗിച്ച യന്ത്രസാമഗ്രികളുടെ ഗുണനിലവാരം കുറഞ്ഞതായിരുന്നു എന്ന് വ്യക്തമാണ്. ആർക്കും നിഷേധിക്കാനാവാത്ത ഈ കണക്കുകളെല്ലാം സി.എ.ജി തങ്ങളുടെ റിപ്പോർട്ടിൽ സവിസ്തിരം പ്രതിപാദിച്ചിട്ടുണ്ട്.
കേരള നിയമസഭ നിയോഗിച്ച ബാലാനന്ദൻ കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റി വസ്തുതാ വിരുദ്ധമായിട്ടുള്ള ഐസകിന്റെ വിവരണം അന്തരിച്ച ആദരണീയനായ ഇ.ബാലാനന്ദന്റെ സ്മരണയോട് കാട്ടുന്ന ക്രൂരതയാണ്. ബാലാനന്ദൻ കമ്മിറ്റിയിൽ അംഗങ്ങളായിരുന്ന വി.ബി. ചെറിയാനെയും കെ.എൻ. രവീന്ദ്രനാഥിനെയും സി.പി.എം. പാലക്കാട് സമ്മേളനത്തിൽ തരം താഴ്ത്തിയതും പുറത്താക്കിയതുമൊക്കെ ചരിത്രവസ്തുതകളാണ്.

ബാലാനന്ദൻ കമ്മിറ്റി റിപ്പോര്‍ട്ടിൽ പി.എസ്.പി. പദ്ധതികളുടെ നവീകരണം ആവശ്യമില്ലെന്നും സ്‌പെയർ പാര്‍ട്ടുകൾ മാറ്റിയാൽ മതിയെന്നും 100.5 കോടി രൂപ ചെലവിൽ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസിനെ ഏല്‍പിക്കാവുന്നതാണെന്നും ശുപാർശ ചെയ്തിരുന്നു.

ബാലാനന്ദൻ വിദഗ്ധസമിതി റിപ്പോർട്ട് 2.2.1997ൽ വൈദ്യുതി മന്ത്രിയായിരുന്ന പിണറായിക്ക് നല്‍കിയെങ്കിലും പഠിക്കുകയോ പരിശോധിക്കുകയോ ചെയ്യാതെ 10.2.97ൽ ലാവ്‌ലിൻ കമ്പനിയുമായി സപ്ലൈകരാറിൽ ഒപ്പിടുകയാണ് ചെയ്തത്. ഇതിൽ നിന്നും കറാറിൽ നിന്നും പിന്മാറ്റം സാധ്യമായിരുന്നില്ല എന്ന വാദം നിരർത്ഥകമാണെന്ന് തെളിയുന്നു. ഇന്ത്യൻ ഇലക്ട്രിസിറ്റി സപ്ലൈ നിയമമനുസരിച്ച് കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ മുൻ‌കൂട്ടിയുള്ള അനുമതിയില്ലാതെ കരാർ ഒപ്പിടാനാവില്ല എന്ന നിയമവ്യവസ്ഥയും പിണറായി ഇവിടെ ലംഘിച്ചിരിക്കുന്നു.

മലബാർ ക്യാൻസർ സെന്ററിന് , വെറും ഇടനിലക്കാർ മാത്രമായ ലാവ്‌ലിൻ കമ്പനി വാഗ്ദാനം ചെയ്ത് 98.4 കോടി രൂപ ലഭിക്കുമെന്ന് ഉറപ്പുവരുത്താൻ സാധിക്കത്തക്ക വിധം കരാർ ഒപ്പിടണമെന്ന് അന്നത്തെ വൈദ്യുതി ബോർഡ് സെക്രട്ടറി കുറിപ്പെഴുതിയിട്ടും വാഗ്ദാനം ചെയ്ത 98.4 കോടി ലാവ്‌ലിൻ കമ്പനിയിൽ നിന്നും ഈടാക്കാൻ സാധിക്കത്തക്ക വ്യവസ്ഥ ഉറപ്പുവരുത്തുന്നതിലെ വീഴ്ച കുറ്റകരമായ ഗൂഢാലോചനയുടെ ഫലമാണെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തൽ. ലാവ്‌ലിൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിലെ കള്ളത്തരങ്ങളെ എതിർത്തുകൊണ്ട് അന്നത്തെ ധനകാര്യ പ്രിന്‍സിപ്പൽ സെക്രട്ടറി കുറിപ്പെഴുതിയപ്പോൾ മന്ത്രിയായിരുന്ന പിണറായി അതിനെ പരിഹസിക്കുകയാണ് ചെയ്തിരുന്നത്.

വൈദ്യുത പദ്ധതികളുടെ നിർമ്മാണപ്രവർത്തികൾക്ക് ടെണ്ടർ വിളിക്കേണ്ടത് നിർബന്ധമാണെന്ന് കാണിച്ച് കേന്ദ്ര ഊർജ്ജ വകുപ്പ് സ്‌പെഷൽ സെക്രട്ടറി 24.5.1995ൽ സംസ്ഥാന ഊർജ്ജവകുപ്പ് സെക്രട്ടറിക്ക് കത്തയച്ചത് പാടെ അവഗണിച്ചുകൊണ്ട് യാതൊരു ടെണ്ടറും വിളിക്കാതെ പിണറായി 10.2.97ൽ വൈദ്യുതി ബോർഡും ലാവ്‌ലിൻ കമ്പനിയുമായി പി.എസ്.പി.പദ്ധതി നവീകരണത്തിനായി കരാർ ഒപ്പിട്ടതിനെയും സംസ്ഥാന ഖജനാവിനുണ്ടായ നഷ്ടത്തെയും ന്യായീകരിക്കുന്ന ഐസക്കിന്റെ തൊലിക്കട്ടി അപാരം തന്നെ.

ലാവ്‌ലിൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ മലബാർ ക്യാന്‍സർ സെന്ററിന്റെ നിർമ്മാണത്തിനായി ക്യാൻസർ സെന്റർ സ്വന്തം ആർക്കിട്ടെക്കിനെ വച്ച് നിർമ്മാണം നടത്തുമെന്ന വ്യവസ്ഥകൾക്കെതിരായിട്ടാണ് ലാവ്‌ലിൻ കമ്പനി സ്വന്തം ഏജന്റായ ടെക്‌നിക്കാലിയ എന്ന സ്ഥാപനത്തെ ഏൽപ്പിച്ചത്. ക്യാൻസർ സെന്ററിന്റെ നിർമ്മാണവുമായി ലാവ്‌ലിൻ ചിലവഴിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു രൂപ പോലും സംസ്ഥാന സർക്കാരിനോ വൈദ്യുതി ബോർഡിനോ ലഭിച്ചിട്ടില്ല. സത്യം പറയുമ്പോൾ വിഡ്ഡിത്തരം എന്ന് വിശേഷിപ്പിച്ച് യഥാർത്ഥ വസ്തുതകളെ മറച്ചു വയ്ക്കാനാകുമോ?

വിദേശ സംഭാവനകൾ സ്വീകരിക്കുമ്പോൾ അതിനായി പ്രത്യേക അക്കൗണ്ടും ഇന്ത്യാ ഗവണ്മെന്റിന്റെ അനുമതിയും വേണമെന്ന് ഐസക്കിന് നല്ലവണ്ണം അറിവുള്ളതാണല്ലോ? തലശ്ശേരി എസ്.ബി. ഐ.യിൽ മലബാർ ക്യാൻസർ സെന്ററിന്റെ പേരിൽ 500 രൂപ മുടക്കി അക്കൗണ്ട് തുടങ്ങിയെങ്കിലും ഒരു രൂപ പോലും പ്രസ്തുത അക്കൗണ്ടിൽ വന്നില്ല. ടെക്‌നിക്കാലിയയുടെ കയ്യിലേക്കാണ് പോയത്. ധാരണാപത്രത്തിലെ 2.സി. വകുപ്പിലെ വ്യവസ്ഥ അനുസരിച്ച് അന്തിമ ഡിസൈൻ ഉൾപ്പെടെ മലബാർ ക്യാൻസർ സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടത് സംസ്ഥാന സർക്കാർ നിയമിക്കുന്ന ആർക്കിടെക്കും എഞ്ചിനീയേഴ്‌സുമാണെന്ന സത്യം മറച്ചുവെച്ച് അതുചെയ്യേണ്ടത് ലാവ്‌ലിൻ ആണെന്ന കള്ളം തന്നെ വിളിച്ചുപറയുന്ന ഐസക്കിന്റെ നടപടി തികച്ചും ലജ്ജാകരമാണ്. പരിയാരം മെഡിക്കൽ കോളേജിന്റെ നിർമ്മാണം ടെക്‌നിക്കാലിയ നടത്തിയതുകൊണ്ട് ലാവ്‌ലിൻ അഴിമതിയിൽ നിന്നും പിണറായി അടക്കമുള്ളവർക്ക് രക്ഷപ്പെടാനാകുമോ?

അഴിമതിയിൽ കൂടിനേടിയ പണം ഉപയോഗിച്ച് പൊതുതാല്‍പര്യമുള്ള സംരംഭങ്ങൾ ആരംഭിച്ചാൽ അഴിമതി നിരോധനത്തിന്റെ പരിധിയിൽ വരില്ലെന്ന സി.ബി.ഐ. കോടതിയുടെ കണ്ടെത്തലിന്റെ പൊള്ളത്തരമാണ് ബഹു. ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളത്. പൊതുമുതൽ കൊള്ളയടിച്ച അഴിമതിക്കാരായ പ്രതികളെല്ലാം പൊതുതാല്പര്യമുള്ള ആശുപത്രിയോ അനാഥാലയമോ നിർമ്മിച്ചാൽ നിയമത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടുമെന്ന് കരുതുന്നത് വിഢ്ഡിത്തരമാണ്.

വിചാരണക്കോടതിയിൽ 4 പ്രതികൾ വിടുതൽ ഹരജി ബോധിപ്പിച്ചപ്പോൾ മുഴുവൻ പ്രതികളെയും കുറ്റമുക്തരാക്കിയ നടപടിയാണ് സംശയാസ്പദമെന്ന് ബഹു. ഹൈക്കോടതി നിരീക്ഷിച്ചിട്ടുള്ളത്. ലാവ്‌ലിൻ കമ്പനി വൈസ് പ്രസിഡന്റ് ക്ലോസ് ട്രെണ്ടലിനെതിരെ ഇന്റർപോൾ വഴി വാറണ്ട് നിലനില്‍ക്കുമ്പോഴാണ് പ്രതികളെയെല്ലാം കുറ്റമുക്തരാക്കിയത്. വിചാരണക്കോടതിയുടെ ഡിസ്‌ചാർജ്ജ് വിധി അന്തിമം അല്ലെന്ന വസ്തുത പിണറായി ബോധപൂർവ്വം മറയ്ക്കാനാണ് ശ്രമിക്കുന്നത്. തനിക്കെതിരെ കേസില്ല എന്ന് സ്വയം മഹത്വവല്‍ക്കരിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.

പിണറായിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി കുറ്റവിചാരണ ചെയ്യാൻ ഗവർണർ അനുമതി നല്‍കിയതിനെതിരെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിട്ടും മതിയായ പ്രാഥമിക തെളിവ് ഉണ്ടായിരുന്നതുകൊണ്ടല്ലേ ഗവർണറുടെ ഉത്തരവ് സുപ്രീംകോടതി റദ്ദ് ചെയ്യാതിരുന്നത്. ഹൈക്കോടതി ഡിവിഷൻ ബഞ്ച് മുമ്പാകെ സി.ബി.ഐ. അന്വേഷണം പാടില്ല എന്ന് പറഞ്ഞുകൊണ്ട് ഇടതു സർക്കാർ പൊതുഖജനാവിൽ നിന്നും കോടികൾ ചിലവഴിച്ച് ഡൽഹിയിൽ നിന്നും അഭിഭാഷകരെ കൊണ്ടുവന്ന് പിണറായിക്കായി കേസ് നടത്തിച്ചു. എന്നിട്ടും ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത് പ്രഥമദൃഷ്ടിയാൽ കേസിൽ കഴമ്പുണ്ട് എന്നതുകൊണ്ടല്ലേ?

ഇന്ത്യയിലെ പ്രമുഖ അന്വേഷണ ഏജൻസിയായ സി.ബി.ഐ. അന്വേഷണം നടത്തി കുറ്റപത്രം നൽകിയ കേസിൽ ഹരജി പോലും നല്‍കാത്ത പ്രതികളെ ഡിസ്ചാർജ്ജ് ചെയ്ത സംഭവം ഒരുപക്ഷെ നീതിന്യായ ചരിത്രത്തിൽ ആദ്യത്തേതാകാം. എന്തടിസ്ഥാനത്തിലാണ് ലാവ്‌ലിൻ കേസിൽ സംസ്ഥാന സർക്കാർ കക്ഷിയായത് എന്നാണ് പിണറായി ചോദിക്കുന്നത്. ഞാൻ ഇതേപ്പറ്റി അന്വേഷിച്ചു. 2013 നവംബര്‍ 5ന് സി.ബി.ഐ കോടതി പ്രതികളെ ഡിസ്ചാര്‍ജ്ജ് ചെയ്ത ഉത്തരവിനെതിരെ സി.ബി.ഐയും രണ്ട് സ്വകാര്യ വ്യക്തികളും ഹൈക്കോടതിയിൽ റിവിഷൻ ഹര്‍ജി ബോധിപ്പിച്ചപ്പോൾ സി.ബി.ഐയുടെ ഹര്‍ജിയിൽ സംസ്ഥാന സർക്കാരിനെ കക്ഷിചേർത്തിരുന്നില്ല. 2014 ഫെബ്രുവരി മാസത്തിൽ തന്നെ സർക്കാർ സി.ബി.ഐ.യുടെ ഹരജിയിൽ കക്ഷിചേരാൻ ഹരജി ബോധിപ്പിച്ചിട്ടുണ്ടായിരുന്നു. ആ ഹരജിയുടെ വാദം നീട്ടിക്കൊണ്ടുപോയതിനാലാണ് കേസ് നേരത്തെയെടുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാർ ഹർജി നല്‍കിയത്.

വിടുതൽ ഹരജി വേഗത്തിൽ വാദം കേൾക്കണമെന്ന് ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങിയ പിണറായി, ഇപ്പോൾ റിവിഷൻ ഹര്‍ജിയിൽ വേഗം വാദം കേൾക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഹര്‍ജിയെ എതിർക്കുന്നതിന്റെ യുക്തിഹീനത ജനങ്ങൾ സംശയത്തോടെ കാണുന്നു. വസ്തുതാപരമായും യാഥാർത്ഥ്യബോധത്തോടുകൂടിയും മറുപടി പറയാതെ ചോദ്യകർത്താക്കളെ വിഡ്ഢികളെന്നും അറിവില്ലാത്തവരെന്നും വിശേഷിപ്പിച്ചാൽ അകപ്പെട്ട ഗുരുതരമായ കുറ്റകൃത്യത്തിൽ നിന്നും രക്ഷപ്പെടാനാകുമോ? ജുഡീഷ്യറി മുമ്പാകെയുള്ള എല്ലാ പരിശോധനകൾക്കും പിണറായി വിധേയനാകണം. ഒളിച്ചോടരുത്. ലാവ്‌ലിൻ അഴിമതി സംബന്ധിച്ച് പൊതുസമൂഹത്തിൽ നിന്നു ഉയർന്നു വരുന്ന ചോദ്യങ്ങൾക്ക് മുന്നിൽ അസഹിഷ്ണുത കാട്ടാതെ പിണറായി തന്നെ മറുപടി പറഞ്ഞേ തീരൂ.

ലാവ്‌ലിൻ അഴിമതി കേസിൽ പ്രതികരിക്കാനില്ലെന്ന് വാശിപ്പിടിച്ച സി.പി.എം നേതൃത്വത്തെ കൊണ്ട് മറുപടി പറയിപ്പിക്കാൻ കഴിഞ്ഞുയെന്നതിൽ സംതൃപ്തിയുണ്ട്. എന്നാൽ പിണറായി പ്രകടിപ്പിച്ച അരാഷ്ട്രീയ പ്രതികരണവും വ്യക്തിഹത്യയും സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന ജീർണതയ്ക്ക് തെളിവാണ്. രാഷ്ട്രീയബോധം പ്രകടിപ്പിക്കുന്ന ഒരു നയം പുന:നിർവചിക്കാൻ സമയമായെന്ന് സി.പി.എം നേതൃത്വത്തെ ഓർമ്മിപ്പിക്കുന്നു.

ശാസ്ത്രവും മാർക്സിസ്റ്റുകാരനും

ഇന്നലെ ഒരു സഖാവുമായി തെറ്റി. അഭ്യസ്ഥവിദ്യനും മാർക്സിസ്റ്റുകാരനുമായത് കൊണ്ടാണ് തെറ്റിയത്. മാർക്സിസ്റ്റുകാരനും ബിരുദധാരിയും ആകുമ്പോൾ മിനിമം ഒരു ശാസ്ത്രബോധം പ്രതീക്ഷിച്ചുപോകും. യോഗയും ആയുർവേദവും ഭാരതത്തിന്റെ സംഭാവനയായ ശാസ്ത്രമാണെന്ന വാദത്തിൽ ഉറച്ചു നിന്നതാണ് തെറ്റാൻ കാരണം. ഭാരതത്തിലെ പൗരാണിക ദർശനങ്ങളെല്ലാം ശാസ്ത്രമാണെന്ന് മാർക്സിസ്റ്റുകാരൻ കരുതാൻ പാടില്ല. ഇപ്പോൾ യോഗയും കൊണ്ട് ഇറങ്ങിയിരിക്കുന്നത് വോട്ടിനു വേണ്ടിയാണ്. വിശ്വാസങ്ങളെ ചൂഷണം ചെയ്ത് വോട്ട് പെട്ടിയിലാക്കുക എന്ന അടവ്തന്ത്രം. എന്ന് വെച്ച് ശാസ്ത്രം ഏത് അശാസ്ത്രം ഏത് എന്ന തിരിച്ചറിവ് മാർക്സിസ്റ്റുകാരനു നഷ്ടപ്പെട്ടുകൂട.
പ്രപഞ്ചത്തിൽ ജീവൻ ഉള്ളതും ഇല്ലാത്തതും എല്ലാം മണ്ണ്, ജലം, വായു, അഗ്നി, ആകാശം എന്നിങ്ങനെ പഞ്ചഭൂതങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ടതാണെന്ന പുരാതന ഭാരതശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് വാതം,പിത്തം,കഫം എന്നിങ്ങനെ ത്രിദോഷങ്ങളാണ് രോഗങ്ങൾക്ക് നിദാനം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ആയുർവേദ സിദ്ധാന്തം രചിക്കപ്പെട്ടത്. പഞ്ചഭൂതസിദ്ധാന്തവും ത്രിദോഷ സിദ്ധാന്തവും ശാസ്ത്രമായാണ് പൗരാണിക ഭാരതത്തിൽ പഠിപ്പിക്കപ്പെട്ടത്. ഇക്കാലത്തും അത് ശാസ്ത്രമാണെന്ന് ആരും പറയില്ല. പക്ഷെ, കേവലം അനുമാനങ്ങളുടെയും ഊഹങ്ങളുടെയും അടിസ്ഥാനത്തിൽ രചിക്കപ്പെട്ട അത്തരം സിദ്ധാന്തങ്ങളെല്ലാം വാസ്തു, ജ്യോതിഷം ഉൾപ്പെടെ ഹിന്ദുമതവുമായി ബന്ധപ്പെടുത്തി ദേശീയശാസ്ത്രമാണെന്ന് സ്ഥാപിക്കാൻ മതവാദികൾ ശ്രമിക്കുന്നുണ്ട്. മാർക്സിസ്റ്റുകാരൻ ആ കുരുക്കിൽ വീണുകൂട.
ദേശീയശാസ്ത്രം എന്നൊന്നില്ല. ശാസ്ത്രത്തിനു ദേശത്തിന്റെ അതിരുകൾ ഇല്ല. ശാസ്ത്രം പ്രപഞ്ചത്തിൽ എവിടെയും അപ്ലിക്കബിൾ ആയിരിക്കണം, എന്നാൽ മാത്രമേ അത് ശാസ്ത്രമാകൂ. ഞങ്ങൾ ഭാരതീയർക്ക് ഭാരതീയശാസ്ത്രമുണ്ടെന്ന് പറയുന്നത് മിഥ്യയായ ഈഗോ മാത്രമാണ്. പ്രപഞ്ചം നിർമ്മിക്കപ്പെട്ടത് പഞ്ചഭൂതങ്ങളാൽ അല്ല. പഞ്ചഭൂതങ്ങൾ എന്ന് അന്ന് നിരീക്ഷിച്ച മണ്ണ് സിലിക്കൺ, അലൂമിനിയം, ഇരുമ്പ് തുടങ്ങി കുറേ മൂലകങ്ങളുടെ സംയുക്തമാണ്. വായു ഓക്സിജൻ,നൈട്രജൻ,കാർബൺ ഡൈഓക്സൈഡ് മുതലായ മൂലകങ്ങളും , ജലം ഓക്സിജനും ഹൈഡ്രജനും ചേർന്നതും , ആകാശം മിഥ്യയായ ഒരു കാഴ്ചയും അഗ്നി എന്നത് ഏത് പദാർത്ഥത്തിലെയും കാർബൺ അണു ഓക്സിജനുമായി സംയോജിച്ച് കത്തുമ്പോൾ പുറത്തേക്ക് തെറിക്കുന്ന എലക്ട്രോണുകളുമാണ്. പണ്ടത്തെ അനുമാനങ്ങളിൽ നിന്നും ഇതൊക്കെ എന്താണെന്ന് വസ്തുനിഷ്ടമായി തിരിച്ചറിയുന്നിടത്താണ് യഥാർഥ ശാസ്ത്രം ആരംഭിക്കുന്നത്. ഊഹങ്ങളും അനുമാനങ്ങളും ശാസ്ത്രമല്ല. അത്കൊണ്ട് ശാസ്ത്രം പൗരാണികചിന്തകളുടെ തുടർച്ചയല്ല. വസ്തുക്കളുടെയും വസ്തുതകളുടെയും കാര്യകാരണ ബന്ധം സ്ഥാപിക്കലാണ് ശാസ്ത്രം.
രോഗങ്ങൾ ഉണ്ടാകുന്നത് ത്രിദോഷം കൊണ്ടാണെന്ന ആയുർവേദ നിഗമനങ്ങൾ ശാസ്ത്രമല്ല. എന്ത്കൊണ്ട് രോഗം ഉണ്ടാകുന്ന എന്ന് വസ്തുനിഷ്ഠമായി കണ്ടെത്തുന്നിടത്തിടത്താണ് വൈദ്യത്തിന്റെ ശാസ്ത്രം ആരംഭിക്കുന്നത്. വ്യത്യസ്തവും വൈവിധ്യവുമാർന്ന അനേകതരം രോഗാണുക്കളാണ് രോഗം ഉണ്ടാക്കുന്നത് എന്ന് കണ്ടുപിടിച്ചിട്ട് അത്രയും കാലമായിട്ടില്ല. ആ രോഗാണുക്കളുടെ കണ്ടുപിടുത്തവും അതിനെ നശിപ്പിക്കാനുള്ള മരുന്നുകളും ആണ് ശാസ്ത്രം. രോഗാണുക്കളാണ് രോഗം ഉണ്ടാക്കുന്നത് എന്ന കണ്ടുപിടുത്തം ആയുർവേദമോ, ഹോമിയോപ്പതിയോ, സിദ്ധയോ, യുനാനിയോ , നേച്വറോപ്പതിയോ അംഗീകരിക്കുന്നില്ല. അംഗീകരിച്ചാൽ ആ സിദ്ധാന്തങ്ങളിലൊന്നും രോഗാണുക്കളെ നശിപ്പിക്കാനുള്ള മരുന്നുകൾ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യയില്ല. അത്കൊണ്ട് രോഗാണുസിദ്ധാന്തം തള്ളിക്കളയുക എന്ന തന്ത്രമാണ്, ഇക്കാലത്തെ ആയുർവേദാദി ചികിത്സകർ പയറ്റുന്നത്. ആയുർവേദ-ഹോമിയോ-നേച്വറോപ്പതിക്കാർ തള്ളിക്കളയുന്നു എന്ന് വെച്ച് ഭൂമിയിൽ രോഗകാരികളായ രോഗാണുക്കൾ ഇല്ല എന്ന് അർത്ഥമില്ല. രോഗാണുക്കൾ ഉണ്ട്. അവയെ നശിപ്പിക്കാൻ ആന്റിബയോട്ടിക്ക് വിഭാഗത്തിൽ നിരവധി മരുന്നുകളും ഇന്ന് ലഭ്യമാണ്. അത്കൊണ്ട് മോഡേൺ മെഡിസിൻ മാത്രമാണ് ശാസ്ത്രം.
യോഗ എടുത്താൽ ശരീരത്തിനും മനസ്സിനും വ്യായാമം എന്ന് മാത്രമല്ല ശരീരവും മനസ്സും ശുദ്ധീകരിക്കാൻ ചികിത്സയും കൂടിയാണ് എന്നാണ് അവകാശവാദം. അപ്പറയുന്നത് ശാസ്ത്രമല്ല. ആത്മീയവാദമാണ്. മനസ്സ് എന്ന് പറയുമെങ്കിലും അങ്ങനെ ഒരു അവയവം ശരീരത്തിൽ ഇല്ല. വെളിച്ചം, മധുരം എന്നൊക്കെ പറയുന്നത് പോലെ അമൂർത്തമായ വാക്കുകളാണ് മനസ്സും ആത്മാവും ഒക്കെ. ശരീരം ഭൗതികമാണ്, പക്ഷെ മനസ്സും ആത്മാവും ഭൗതികമല്ല. ഭൗതികമല്ലാത്ത ഒന്നിൽ വ്യായാമമോ ശുദ്ധീകരണ പ്രക്രിയയോ ശരീരത്തിൽ എന്ന പോലെ സാധ്യമാകുന്ന ഒന്നല്ല. യോഗ പതിവായി ചെയ്താൽ ഒരു ലഘുവ്യായാമം മാത്രം. എന്നാൽ ജിം‌നേഷ്യത്തിലെ അഭ്യാസമുറകൾ നമ്മുടെ ശരീരത്തെ എങ്ങനെയും വളക്കാനും ഒടിക്കാനും രൂപപ്പെടുത്താനും പ്രാപ്തമാക്കുന്ന എക്സർസൈസുകളാണ്. ജിം അഭ്യാസങ്ങളുമായി തുലനം ചെയ്താൽ യോഗ ഒന്നുമല്ല.
മനുഷ്യനെ മുന്നോട്ടേക്ക് പ്രയാണം ചെയ്യുന്നതിൽ നിന്ന് വിലക്കി പിന്നോട്ടേക്ക് പിടിച്ചുവലിക്കുന്നത് ഭൂതകാല ചിന്തകളും വിശ്വാസങ്ങളുമാണെന്ന് കാറൽ മാർക്സ് എഴുതിയിട്ടുണ്ട്. അത് മാർക്സിസ്റ്റുകാരൻ മനസ്സിലാക്കേണ്ടതാണ്. യോഗയോടും ആയുർവേദത്തോടും ഒക്കെ ആളുകൾക്ക് വൈകാരികമായ ബന്ധം തോന്നുന്നത് ഭൂതകാലത്തിനു മനുഷ്യമനസ്സുകളിൽ ഉള്ള പിടുത്തം കൊണ്ടാണ്. ആ പിടുത്തം പൊട്ടിച്ചെറിഞ്ഞ് വർത്തമാന കാലത്തിനോടൊപ്പമാണ് മനുഷ്യർ സഞ്ചരിക്കേണ്ടത്. അതിന്റെ അർത്ഥം മനുഷ്യരാശിയുടെ സഞ്ചിത സംസ്ക്കാരവും മൂല്യങ്ങളും നിരാകരിക്കണം എന്നല്ല. അറിവുകൾ പുതുപ്പിക്കപ്പെടണം എന്നാണ് ഉദ്ദേശിച്ചത്. ഒരു യഥാർഥ മാർക്സിസ്റ്റുകാരനു ഞാൻ മേൽപ്പറഞ്ഞതെല്ലാം മനസ്സിലാകുമായിരുന്നു. ഒട്ടും മനസ്സിലാക്കാൻ ശ്രമിക്കാത്തത്കൊണ്ടാണ് ആ സഖാവുമായി തെറ്റേണ്ടി വന്നത്. അതിൽ ഞാൻ ഖേദിക്കുന്നു.

ജയമോഹനും ഞാനും


പതിനാലാം വയസ്സിൽ ഞാനും വീട്ടിൽ നിന്ന് ഒളിച്ചോടിയതാണ്. അച്ഛന്റെ മരണം. പഠിത്തം തുടരാൻ കഴിയാത്ത നിരാശ. വീട്ടിലെ ദാരിദ്ര്യവ...
Posted by KP Sukumaran on Tuesday, 29 December 2015