Links

പാക്കിസ്ഥാന്‍ : തെരഞ്ഞെടുപ്പിന് ശേഷം !

പാക്കിസ്ഥാനില്‍ സംഭവബഹുലമായ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലങ്ങള്‍ മിക്കവാറും പുറത്ത് വന്നുകഴിഞ്ഞു . ബേനസീര്‍ ദാരുണമായി വധിക്കപ്പെട്ടെങ്കിലും അതിന്റെ ഫലമായി ഉണ്ടാവുമായിരുന്ന ഒരു സഹതാപതരംഗം അവരുടെ ഭര്‍ത്താവ് സര്‍ദാരിയുടെ രംഗപ്രവേശത്തോടെ ഇല്ലാതാവുകയായിരുന്നു . 35 ശതമാനം പേര്‍ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ എങ്കിലും ഈ തെരഞ്ഞെടുപ്പ് പാക്കിസ്താനെ സംബന്ധിച്ചെടുത്തോളം ആ രാജ്യത്തിന് ജനാധിപത്യം തിരിച്ചു കിട്ടുന്നതിന് ഒരു സുവര്‍ണ്ണാവസരം തന്നെയാണ് . മുഷറഫിന് ആണ് ഏറ്റവും കൂടുതല്‍ തിരിച്ചടി ഉണ്ടായത് , അത് പ്രതീക്ഷിച്ചത് തന്നെയാണെങ്കിലും . നമ്മുടെ രാജ്യത്ത് കോണ്‍ഗ്രസ്സും ബി.ജെ.പി.യും പോലെ നേര്‍ക്ക് നേര്‍ പൊരുതുന്ന രണ്ട് പാര്‍ട്ടികളായിരുന്നു പാക്കിസ്ഥാനില്‍ ഭൂട്ടോവിന്റെ പി.പി.പി.യും നവാസ് ഷരീഫിന്റെ പാക്കിസ്ഥാന്‍ മുസ്ലിം ലീഗും . ആ രണ്ട് പാര്‍ട്ടികള്‍ ചേര്‍ന്ന് ഇപ്പോള്‍ അവിടെ ഒരു ഗവണ്മെന്റ് രൂപീകരിക്കാനുള്ള സാധ്യത ഉരുത്തിരിഞ്ഞു വന്നത് ജനാധിപത്യത്തിന്റെ മഹത്തായ സാധ്യത തന്നെയാണ് .

തെരഞ്ഞെടുപ്പ് ഫലം ഒന്ന് അവലോകനം ചെയ്ത് നോക്കാം .

പാക്കിസ്താനിലെ പാര്‍ലമെന്റിലേക്കും (നാഷണല്‍ അസംബ്ലി) നാല് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കുമാണല്ലോ തെരഞ്ഞെടുപ്പ് നടന്നത് . ഇത് വരെ പ്രഖ്യാപിക്കപ്പെട്ട ഫലങ്ങള്‍ പ്രകാരം :

പാര്‍ലമെന്റ് (നാഷണല്‍ അസംബ്ലി):
ആകെ സീറ്റ് :272
ഫലം അറിഞ്ഞത് :262

പി.പി.പി (ഭൂട്ടോ/സര്‍ദാരി) : 87
നവാസ് ഷരീഫ് (PML-N) : 67
മുഷറഫ് (PML) : 40
മറ്റുള്ളവര്‍ : ബാക്കി

സര്‍ദാരിയും നവാസ് ഷറീഫും മുന്നണി ഉണ്ടാക്കി ഗവണ്മെന്റ് രൂപീകരിക്കുമെന്നും പി.പി.പി.യുടെ വൈസ് ചെയര്‍മാന്‍ മക്‍ദൂം ആമിന്‍ ഫാഹിം പ്രധാനമന്ത്രി ആകുമെന്നും ഏറെക്കുറെ ഉറപ്പായി. തീരുമാനമാകാന്‍ ശേഷിക്കുന്നത് നിര്‍ദ്ധിഷ്ട സര്‍ക്കാറിന്റെ പ്രവര്‍ത്തന പദ്ധതികളും അതിന്റെ മാര്‍ഗ്ഗ രേഖകളുമാണ് .

ഇനി നാ‍ല് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ നോക്കാം . ഭൂട്ടോവിന്റെ പാര്‍ട്ടിക്ക് മേധാവിത്വമുള്ള പ്രവിശ്യയാണ് സിന്ധ് . അവിടെ 130 സീറ്റുകളില്‍ PPP ക്ക് 71 സീറ്റ് കിട്ടിയിട്ടുണ്ട് . ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയത് കൊണ്ട് അവിടെ സര്‍ദാരിയുടെ പാര്‍ട്ടി ഗവണ്മെന്റ് ഉണ്ടാക്കും . പറയത്തക്ക മാറ്റങ്ങള്‍ ഒന്നും അവിടെ ഉണ്ടാവാനില്ല.

പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ പഞ്ചാബ് ആണ് നവാസ് ഷരീഫിന്റെ കോട്ട . ഇവിടെ മുഷറഫ് നവാസിന്റെ പാര്‍ട്ടിയെ തകര്‍ക്കാന്‍ നല്ലവണ്ണം പരിശ്രമിക്കുകയും സ്വന്തമായി പാര്‍ട്ടി (PML) ഉണ്ടാക്കുകയും ചെയ്തിരുന്നു . ഇവിടത്തെ ഫലം ഇങ്ങനെ :

ആകെ സീറ്റ് : 297
ഫലം അറിഞ്ഞത് :289

ഷരീഫ് (PML-N) : 104
PPP (സര്‍ദാരി) : 79
മുഷറഫ് (PML) : 66
ഇവിടെ നവാസ് ഷരീഫും സര്‍ദാരിയും ചേര്‍ന്നാല്‍ ഗവണ്മെന്റ് രൂ‍പീകരിക്കാനുള്ള ഭൂരിപക്ഷമുണ്ട് . ഈ സാഹചര്യമായിരിക്കും ഇവരുടെ മുഴുവന്‍ ഇടപാടുകളും നിര്‍ണ്ണയിക്കുന്നത് . പഞ്ചാബ് നവാസിന് , പാകിസ്ഥാന്‍ സര്‍ദാരിക്ക് . രണ്ട് കക്ഷികളും പരസ്പരം സഹായിക്കുക , ഇതായിരിക്കും ഫോര്‍‌മ്യൂല . സിന്ധ് പ്രവിശ്യയിലെ ഭരണം സര്‍ദാരി സ്വന്തം നിലയില്‍ നടത്തും .

ബാക്കിയുള്ള രണ്ട് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ അത്ര സുഗമമല്ല . ഇവയെ പ്രശ്നസംസ്ഥാനങ്ങള്‍ എന്ന് പറയാം . ഇതില്‍ ബലൂചിസ്ഥാന്‍ , ഒരു ചെറിയ സംസ്ഥാനം . ഇവിടെ ആകെയുള്ള 40 സീറ്റുകളില്‍ മുഷറഫ് അനുകൂല മുസ്ലിം ലീഗ് 18 സീറ്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ട് . 11 സീറ്റുകളില്‍ സ്വതന്ത്രന്മാരും വിജയിച്ചിട്ടുണ്ട് . ഭൂരിപക്ഷത്തിന് 3 സ്വതന്ത്രന്മാരെ കൂട്ടു പിടിച്ച് ഇവിടെ ഭരണം കയ്യാളാന്‍ മുഷറഫിന്റെ പാര്‍ട്ടിക്ക് കഴിയും . എന്നാല്‍ വളരെ പിന്‍‌തങ്ങിയ ഈ സംസ്ഥാനത്ത് പ്രബലമായ വിഘടന വാദികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിട്ട് ഭരണം നടത്തിക്കൊണ്ട് പോവുക എളുപ്പമല്ല .

നാലാമത്തേത് പാക്കിസ്ഥാന്റെ വടക്ക് കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനമാണ് . മുസ്ലീം മത മൌലിക വാദ സംഘടനയായ മുത്താഹിദ മജ്‌ലീസ്-ഇ-അമാല്‍ കഴിഞ്ഞ തവണ ജയിച്ച പ്രവിശ്യയാണിത് . എന്നാല്‍ ഇത്തവണ ആ കക്ഷി അവിടെ പരാജയപ്പെട്ടു.

ആകെ സീറ്റ് : 99
ഫലം അറിഞ്ഞത് : 91
അവാമി നേഷനല്‍ പാര്‍ട്ടി : 31
സര്‍ദാരി(പി.പി.പി.) :17
മുത്താഹിദ മജ്‌ലീസ്(MMA): 10
PML-N(നവാസ് ഷെരീഫ്) : 5
PML (മുഷറഫ് ) :5
ബാക്കി സ്വതന്ത്രന്മാരും മറ്റുള്ളവരും .

ഇതാണവിടത്തെ കക്ഷിനില. ഇവിടെ സര്‍ദാരിയുടെ പി.പി.പി.യും അവാമി നേഷണല്‍ പാര്‍ട്ടിയും ചേര്‍ന്ന് ഗവണ്മെന്റ് രൂപീകരിക്കാനുള്ള സാധ്യതയാണുള്ളത് . ആകെ മൊത്തത്തില്‍ പരിശോധിച്ചാല്‍ ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും നേട്ടം കൈവരിക്കാനായത് വധിക്കപ്പെട്ട ബേനസീര്‍ ഭൂട്ടോവിന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ പീപ്പ്‌ള്‍സ് പാര്‍ട്ടിക്ക് തന്നെ . നഷ്ടം റിട്ടയര്‍ഡ് ജനറല്‍ മുഷറഫിനും . പട്ടാള മേധാവി സ്ഥാനം ഒഴിഞ്ഞ് യൂനിഫോം ഊരിവെക്കുമ്പോള്‍ ഇത്രവലിയ തിരിച്ചടി ആ ഏകാധിപതി പ്രതീക്ഷിച്ചിരിക്കാനിടയില്ല . എന്നാല്‍ ചില അസന്ദിഗ്ദതകള്‍ ഇപ്പോഴും മുഷറഫിന് തുണയായുണ്ട് .

സര്‍ദാരിയുടേയും നവാസ് ഷരീഫിന്റേയും ഇനിയങ്ങോട്ടുള്ള ലക്ഷ്യങ്ങള്‍ എന്തായിരിക്കും ? മുഷറഫില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന അപമാനങ്ങള്‍ക്ക് പകരം വീട്ടുവാനുള്ള അവസരത്തിന് തക്കം പാര്‍ത്തിരിക്കുകയാണ് നവാസ് ഷരീഫ് . നീതിന്യായ സംവിധാനങ്ങളോട് അത്ര ആദരവുള്ള നേതാവല്ല നവാസ് . അദ്ദേഹത്തിന്റെ അനുയായികള്‍ ഒരിക്കല്‍ പക്കിസ്ഥാന്‍ സുപ്രീം കോടതിക്കകത്ത് കടന്ന് ജഡ്‌ജിമാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവം ഉണ്ടായിട്ടുണ്ട് . എന്നാല്‍ ഇപ്പോള്‍ മുഷറഫിനാല്‍ നിഷ്കാസിതനായ മുന്‍ ചീഫ് ജസ്റ്റിസ് ഇഫ്തിഖര്‍ ചൌധരിയെ തത്സ്ഥാനത്ത് പുന:പ്രതിഷ്ടിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് തങ്ങള്‍ നീതിന്യായവ്യവസ്ഥയുടെ കാവല്‍ മാലാഖമാരാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് മുഷറഫിനെതിരെ പ്രതികാരം ചെയ്യാന്‍ വേണ്ടി മാത്രമാണ് .

ഇനി സര്‍ദാരിയാണെങ്കില്‍ ശരിയായ കള്ളനായിരുന്നു . ബേനസീര്‍ ഭൂട്ടോവിന് അധികാരം നഷ്ടപ്പെടാനുണ്ടായ കാരണം തന്നെ അവരുടെ ഈ മുടിയനായ ഭര്‍ത്താവായിരുന്നു . ഇപ്പോള്‍ ജനാധിപത്യത്തിന്റെയും , പ്രധാനമന്ത്രിസ്ഥാനം വൈസ് ചെയര്‍മാന് നല്‍കുക വഴി ത്യാഗത്തിന്റെയും പ്രതിപുരുഷനാകാന്‍ ശ്രമിക്കുന്ന സര്‍ദാരി തന്റെ ഭാര്യ അധികാരത്തിലിരുന്ന നാളുകളില്‍ അക്ഷരാര്‍ത്ഥത്തില്‍ പാക്കിസ്ഥാനെ കൊള്ളയടിക്കുകയായിരുന്നു . ഇപ്പോള്‍ മുഷറഫിനെ പെട്ടെന്ന് സ്ഥാനഭൃഷ്ടനാക്കണമെന്ന് സര്‍ദാരിക്ക് തോന്നാനിടയില്ല . ഒരേ സമയം മുഷറഫിനെയും നവാസ് ഷെരീഫിനെയും പ്രീണിപ്പിക്കാനായിരിക്കും തന്ത്രപൂര്‍വ്വം സര്‍ദാരി ശ്രമിക്കുക . മുഷറഫിന് അനുകൂലമായ ഒരു ഘടകം ഇതാണ് .

നമ്മെ സംബന്ധിച്ചെടുത്തോളം , പുറത്താക്കപ്പെട്ട മുന്‍ ചീഫ് ജസ്റ്റീസുമാരായ ഇഫ്തിഖര്‍ ചൌധരിക്കും റാണാ ഭഗവന്‍ ദാസിനും തങ്ങളുടെ പദവി തിരിച്ചു കിട്ടുന്നത് എപ്പോഴാണ് എന്നതാണ് ആകാംക്ഷയുള്ള വിഷയം . ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ പാക്കിസ്ഥാന്‍ പട്ടാളം മൌനം പാലിക്കുന്നതാണ് ശുഭോദര്‍ക്കമായ ഒരു കാര്യം . ഇനി മേലില്‍ സര്‍ക്കാര്‍ കാര്യങ്ങളില്‍ തങ്ങള്‍ ഇടപെടുകയില്ല എന്ന് പട്ടാളം തീരുമാനിക്കുകയാണെങ്കില്‍ പാക്കിസ്ഥാനിന്റെ ജനാധിപത്യ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം വരവായി എന്ന് നമുക്കും സന്തോഷിക്കാം .

MMA അതായത് മുത്താഹിദ മജ്‌ലീസിന്റെ പരാജയം , അവിടെ തീവ്രവാദത്തിന്റെ അവസാനത്തിന്റെ ആരംഭമാണെന്ന് സന്തോഷിക്കാന്‍ കഴിയില്ല. കാരണം പാക്കിസ്ഥാന്‍ ഇപ്പോഴും സമ്പത്തീകമായി അത്ര പുരോഗതിയുള്ള രാജ്യമല്ല. ഭരണം മാറി വന്നാലും വികസനത്തിന്റെ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ അവിടത്തെ നേതാക്കള്‍ക്ക് അടുത്തൊന്നും കഴിയില്ല . പാക്കിസ്ഥാന്റെ വികസനം എന്ന് പറയുന്നത് ഇന്ത്യയുമായി സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു വിദേശ നയം അവര്‍ സ്വീകരിക്കുന്നതിനെയാണ് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് . അതിന് ആദ്യമായി പട്ടാളത്തിന്റെ ഇടപെടലുകളില്ലാത ഒരു ജനാധിപത്യഭരണം അവിടെ വേരുറക്കണം .

പക്ഷെ പാക്കിസ്ഥാനില്‍ നടക്കാന്‍ പോകുന്നത് പരസ്പരം പ്രതികാരം തീര്‍ക്കുന്നതിന്റെ ഒരു രാഷ്ട്രീയമായിരിക്കും . അത് ആ രാജ്യത്തിന്റെ വികസനത്തെ പിന്നെയും പിറകോട്ടടിപ്പിക്കുകയേയുള്ളൂ . സാമ്പത്തികമായ പിന്നോക്കാവസ്ഥ തീവ്രവാദത്തിന്റെ മാതാവാണല്ലോ . പൊതുജനത്തിന്റെ ആശയാഭിലാഷങ്ങള്‍ തീവ്രവാദികള്‍ ഒരിക്കലും പരിഗണിക്കാറില്ല. തീവ്രവാദത്തെ പാക്കിസ്ഥാന്‍ മണ്ണില്‍ കുഴിച്ചുന്നതിന് വേണ്ടി നവാസ് ഷരീഫിനും , സര്‍ദാരിക്കും , മുഷറഫിനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും കഴിയില്ല . താലിബാനെ തകര്‍ക്കാന്‍ ഇവര്‍ മൂവരും ഒന്നിച്ച് പരിശ്രമിച്ചാലേ കഴിയുകയുള്ളൂ താനും .

ഇന്ത്യയുമായുള്ള പാക്കിസ്ഥാന്റെ ബന്ധത്തില്‍ അടുത്തൊന്നും വലിയ മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ല. ആഭ്യന്തരമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ അവര്‍ക്ക് ധാരാളം സാവകാശം ആവശ്യമുണ്ട് . എന്നാല്‍ കാഷ്മീര്‍ വിഘടനവാദികള്‍ക്ക് വേണ്ട സഹായം നല്‍കാന്‍ അവര്‍ക്ക് കഴിയാതെ വന്നേക്കും . ഈ അനുകൂല സാഹചര്യം മുതലെടുത്ത് നാം കാഷ്മീരില്‍ വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കേണ്ടതുണ്ട് . നമ്മെ സംബന്ധിച്ചെടുത്തോളം കാഷ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള അവസരമായി പാക്കിസ്ഥാലെ മാറ്റങ്ങള്‍ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അത് രണ്ട് രാജ്യങ്ങള്‍ക്കും ഗുണകരമായിരിക്കും .

പാകിസ്ഥാന്റെ പുരോഗതിക്കുള്ള തടസ്സം താലിബാന്‍ തീവ്രവാദമാണ് . അതിനെ എതിര്‍ത്ത് തോല്‍പ്പിക്കുന്നതിലാണ് അവരുടെ പുരോഗതി . പാക്കിസ്ഥാന്റെ മാത്രമല്ല മാനവരാശിയുടെ തന്നെ മുന്നോട്ടുള്ള മാര്‍ഗ്ഗത്തിലെ പ്രതിബന്ധം ഇന്ന് തീവ്രവാദമാണ് , അതിലും ഇസ്ലാമിക തീവ്രവാദമാണ് ഏറ്റവും മാരകമായത് .

പാക്കിസ്ഥാനെക്കുറിച്ച് വിശദമായ തെഹല്‍ക അവലോകനം ഇവിടെ !

തസ്‌ലീമ: പാര്‍ട്ടികളുടെയുംമാധ്യമങ്ങളുടെയും ഇരട്ടത്താപ്പ്‌


നാട്ടിലും അന്യനാട്ടിലും വേട്ടയാടപ്പെടുന്ന എഴുത്തുകാരി
( ഹമീദ് ചേന്നമംഗലൂര്‍ )
മതനിരപേക്ഷതയോടും അഭിപ്രായ സ്വാതന്ത്ര്യത്തോടും പ്രതിബദ്ധത പുലര്‍ത്തുന്നു എന്നവകാശപ്പെടുന്ന പാര്‍ട്ടികള്‍ക്കും പത്രങ്ങള്‍ക്കും നമ്മുടെ നാട്ടില്‍ പഞ്ഞമില്ല. പക്ഷേ, അണ്ടിയോട്‌ അടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ എന്നു പറഞ്ഞതുപോലെ, മതനിരപേക്ഷതയും അഭിപ്രായ സ്വാതന്ത്ര്യവും വെല്ലുവിളി നേരിടുമ്പോഴേ പാര്‍ട്ടികളുടെയും പത്രങ്ങളുടെയും തനിനിറം വ്യക്തമാകൂ. തസ്‌ലീമാ സംഭവം അതിനു വഴിയൊരുക്കി. കൃത്യമായി വ്യവച്ഛേദിക്കാവുന്ന രണ്ടു ചിന്താഗതികള്‍ തമ്മിലുള്ള സംഘട്ടനമാണ്‌, വാസ്‌തവത്തില്‍ തസ്‌ലീമാ പ്രശ്‌നത്തില്‍ രാജ്യത്ത്‌ നടന്നത്‌. മതനിരപേക്ഷ ചിന്താഗതിയും മതഭ്രാന്തില്‍ ചെന്നെത്തുന്ന മതനിരപേക്ഷ വിരുദ്ധ ചിന്താഗതിയുമാണവ. സെക്യുലര്‍ പക്ഷത്ത്‌ നില്‍ക്കുന്ന, അഭിപ്രായ സ്വാതന്ത്ര്യത്തിന്‌ വിലകല്‍പ്പിക്കുന്ന പാര്‍ട്ടികള്‍ക്കും പത്രങ്ങള്‍ക്കും ഈ സംഘട്ടനത്തില്‍ ഒരൊറ്റ ഓപ്‌ഷനേ ഉണ്ടായിരുന്നുള്ളൂ. വിജ്ഞാന വിരോധത്തിനും മതഭ്രാന്തിനുമെതിരെ മതനിരപേക്ഷ മാനവികത ഉയര്‍ത്തിപ്പിടിക്കുക എന്നതായിരുന്നു അത്‌.
പക്ഷേ, എവിടെയാണ്‌ നമ്മുടെ പാര്‍ട്ടികളും പത്രങ്ങളും നിന്നത്‌? നവംബര്‍ 21ന്‌ കൊല്‍ക്കത്തയില്‍ അഖിലേന്ത്യാ ന്യൂനപക്ഷ ഫോറം തസ്‌ലീമാ നസ്‌റീനെതിരെ തെരുവുയുദ്ധം നടത്തുന്നതിന്‌ മൂന്നുമാസം മുമ്പ്‌ ആഗസ്‌ത്‌ 9ന്‌, നസ്‌റീന്‍ ഹൈദരാബാദില്‍ ആക്രമിക്കപ്പെട്ടിരുന്നു. മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ നേതാക്കളും ആ പാര്‍ട്ടിയില്‍പെട്ട നാലു ജനപ്രതിനിധികളുമായിരുന്നു അക്രമികള്‍. മതേതര മാനവികത, സ്‌ത്രീകളുടെ അവകാശങ്ങള്‍, ലിംഗസമത്വം എന്നീ മൂല്യങ്ങളുടെ പൊതുധാരയ്‌ക്കകത്ത്‌ നിന്നുകൊണ്ട്‌ സാഹിത്യകൃതികളിലൂടെയും അല്ലാതെയും തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന തസ്‌ലീമയെ ദേഹോപദ്രവമേല്‍പിക്കാനാണ്‌ എം.എല്‍.എമാര്‍ അടക്കമുള്ള അക്രമിസംഘം ഹൈദരാബാദിലെ പ്രസ്‌ക്ലബ്ബില്‍ ഗുണ്ടാസ്റ്റൈലില്‍ പോക്രിത്തം കാണിച്ചത്‌. സെക്യുലര്‍ ഹ്യൂമനിസത്തിന്റെ നിലപാടുതറയില്‍ നിന്നുകൊണ്ട്‌ ആശയപ്രകാശനം നിര്‍വഹിക്കുന്ന ഒരെഴുത്തുകാരിക്കു നേരെ കൈയേറ്റം നടന്നപ്പോള്‍ നമ്മുടെ സെക്യുലര്‍ പാര്‍ട്ടികള്‍ എന്തു ചെയ്‌തു? ചില പാര്‍ട്ടികള്‍ അത്‌ കണ്ടില്ലെന്ന്‌ നടിച്ചു. വേറെ ചിലത്‌ മനസ്സില്ലാ മനസ്സോടെ അരവരി പ്രതിഷേധത്തില്‍ കാര്യമൊതുക്കി. മലയാളത്തിലെ മുഖ്യധാരാ മതേതര പത്രങ്ങളുടെ സ്ഥിതിയും ഏറെ വ്യത്യസ്‌തമായിരുന്നില്ല. ഹൈദരാബാദ്‌ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ആശയധാരകള്‍ അനാവരണം ചെയ്യാനോ മതഭ്രാന്തരായ അക്രമികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനോ അവ മുന്നോട്ട്‌ വന്നില്ല.
കൊല്‍ക്കത്താ സംഭവത്തില്‍നിന്നു വ്യത്യസ്‌തമായി, ഹൈദരാബാദില്‍ അക്രമത്തിന്‌ നേതൃത്വം നല്‍കിയത്‌ ഭരണഘടനാനുശാസിത സത്യപ്രതിജ്ഞയെടുത്ത്‌ അസംബ്ലി അംഗങ്ങളായവരാണ്‌. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 147, 323, 427, 452 എന്നീ വകുപ്പുകളില്‍ പറയുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിലാണ്‌ അവരേര്‍പ്പെട്ടത്‌. മതനിരപേക്ഷതയോട്‌ തെല്ലെങ്കിലും കൂറുള്ള പാര്‍ട്ടികള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ എന്തു ചെയ്യണം? സത്യപ്രതിജ്ഞാലംഘനം നടത്തിയതിന്റെ പേരില്‍ ബന്ധപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ അവര്‍ക്ക്‌ ആവശ്യപ്പെടാമായിരുന്നു. അതുപോലെ, അക്രമം അഴിച്ചുവിട്ട മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എന്ന രാഷ്‌ട്രീയപാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദ്‌ ചെയ്യാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനോട്‌ അഭ്യര്‍ത്ഥിക്കാനും അവര്‍ക്ക്‌ സാധിക്കുമായിരുന്നു. രണ്ടുമുണ്ടായില്ല. അഭിപ്രായ സ്വാതന്ത്ര്യവും മതനിരപേക്ഷാന്തരീക്ഷവും മതോന്മാദികള്‍ തല്ലിത്തകര്‍ത്താലും തങ്ങള്‍ക്കൊരു ചേതവുമില്ലെന്ന ഭാവത്തിലാണവര്‍ പെരുമാറിയത്‌. മതമൗലികവാദികളെ എതിര്‍ക്കാന്‍ പോയാല്‍ അതാവും തങ്ങള്‍ക്ക്‌ ചേതം വരുത്തുക എന്നവര്‍ കണക്കുകൂട്ടിയിരിക്കാം.
ഗര്‍ഹണീയമായ ഇത്തരം കണക്കുകൂട്ടലുകള്‍ തന്നെയാണ്‌ മതമൗലിക- വര്‍ഗീയപ്പരിഷകള്‍ക്ക്‌ പ്രചോദനമേകിയത്‌. അധരസേവയ്‌ക്കപ്പുറം മതനിരപേക്ഷമൂല്യങ്ങളോട്‌ നമ്മുടെ സെക്യുലര്‍ പാര്‍ട്ടികള്‍ക്ക്‌ പ്രതിജ്ഞാബദ്ധത ഒട്ടുമില്ലെന്ന്‌ വര്‍ഗീയ-മതമൗലിക വൃന്ദങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്‌. അതിന്റെ സ്‌ഫോടകമായ പ്രതിഫലനമാണ്‌ നവംബര്‍ 21ന്‌ കൊല്‍ക്കത്തയില്‍ കണ്ടത്‌. ഹൈദരാബാദില്‍ നടന്ന കൈയേറ്റത്തിനുശേഷം കൊല്‍ക്കത്തയിലേക്ക്‌ മടങ്ങിയ തനിക്ക്‌ ബംഗാള്‍ പോലീസ്‌ സ്വസ്ഥത നല്‍കിയില്ലെന്ന്‌ നസ്‌റീന്‍ ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. 'ദ ഹിന്ദു'വിന്റെ റിപ്പോര്‍ട്ടര്‍ മാര്‍കസ്‌ ഡാമുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ്‌ അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്‌. സുരക്ഷിതത്വകാരണം പറഞ്ഞ്‌ കൊല്‍ക്കത്ത വിടാന്‍ പോലീസ്‌ തന്നെ നിര്‍ബന്ധിക്കുകയായിരുന്നെന്നും ഇന്ത്യയില്‍ത്തന്നെ മറ്റേതെങ്കിലും സ്ഥലത്തേക്കോ വിദേശത്തേക്കോ പോകാന്‍ പോലീസ്‌ നിര്‍ദ്ദേശിച്ചുവെന്നും അവര്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ മൂന്നുമാസക്കാലം വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍ കൊല്‍ക്കത്താ പോലീസ്‌ തന്നെ അനുവദിച്ചില്ല. നവംബര്‍ 22ന്‌ താന്‍ കൊല്‍ക്കത്ത വിട്ടത്‌ സ്വാഭീഷ്‌ടപ്രകാരമാണെന്ന പോലീസ്‌ ഭാഷ്യം സത്യവിരുദ്ധമാണ്‌. മൂന്നുമാസം നീണ്ടുനിന്ന മാനസികപീഡനങ്ങള്‍ക്കുശേഷം കൊല്‍ക്കത്താ പോലീസ്‌ തന്നെ പശ്ചിമ ബംഗാളില്‍നിന്നു പുറത്താക്കുകയായിരുന്നു എന്നത്രേ തസ്‌ലീമ 'ഹിന്ദു'വിന്റെ റിപ്പോര്‍ട്ടറോട്‌ പറഞ്ഞത്‌ (ദ ഹിന്ദു, 28-11-2007).
മതനിരപേക്ഷ മൂല്യങ്ങളോട്‌ ഏറ്റവും കൂറുള്ള പാര്‍ട്ടി എന്നവകാശപ്പെടുന്ന സി.പി.ഐ.(എം) ഭരിക്കുന്ന ബംഗാളില്‍നിന്ന്‌ തസ്‌ലീമയ്‌ക്കുണ്ടായ തിക്താനുഭവങ്ങളാണ്‌ മേല്‍വരികളില്‍ തെളിയുന്നത്‌. അടുത്ത ഏപ്രിലില്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ, തസ്‌ലീമാ പ്രശ്‌നത്തില്‍ മുസ്‌ലീം മതമൗലികവാദികളെ പ്രീതിപ്പെടുത്തുക എന്ന തന്ത്രം സ്വീകരിക്കുകയാണ്‌ അവിടെ സി.പി.എം. ചെയ്‌തതെന്ന്‌ വ്യക്തം. വര്‍ഗീയതയും മതപിന്തിരിപ്പത്തവും വളര്‍ത്തിക്കൊണ്ടായാലും, തെരഞ്ഞെടുപ്പുഗോദയില്‍ വിജയം നേടുക എന്ന ദുഷിച്ച തത്ത്വത്തിലൂന്നിയ ഈ ഹീന രാഷ്‌ട്രീയത്തില്‍ ബലിയാടാവുന്നത്‌ മാര്‍ക്‌സിസ്റ്റ്‌ മൂല്യങ്ങള്‍ തന്നെയാണെന്ന ചിന്ത അവരെ അലട്ടിയില്ല. പാര്‍ലമെന്ററി സ്വപ്‌നങ്ങള്‍ ഏത്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയേയും ബൂര്‍ഷ്വാ പാര്‍ട്ടികളുടെ അതേ തരംഗ ദൈര്‍ഘ്യത്തില്‍ കൊണ്ടെത്തിക്കുമെന്നതിനുള്ള മുന്‍കാല തെളിവുകളിലേക്ക്‌ മറ്റൊന്നുകൂടി ചേര്‍ക്കപ്പട്ടു, സി.പി.എമ്മിന്റെ ഈ അപചയം വഴി.
കേന്ദ്ര ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന്റെ കാര്യമെടുക്കുക. തസ്‌ലീമയുടെ വിസാപ്രശ്‌നമായാലും പൗരത്വപ്രശ്‌നമായാലും അവയില്‍ ഉറച്ച തീരുമാനം കൈക്കൊള്ളാന്‍ ആ പാര്‍ട്ടിക്ക്‌ കഴിയേണ്ടതുണ്ട്‌. പക്ഷേ, ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതകളെപ്പോലെ പ്രീണിപ്പിച്ച്‌ രാഷ്‌ട്രീയനേട്ടമുണ്ടാക്കുന്നതില്‍ ദീര്‍ഘകാലമായി അഭിരമിക്കുന്ന കോണ്‍ഗ്രസ്സ്‌ നസ്‌റീന്റെ അഭിപ്രായസ്വാതന്ത്ര്യത്തിന്‌ കൂച്ചുവിലങ്ങിടുന്ന തീരുമാനമാണ്‌ കൈക്കൊണ്ടത്‌. വിദേശകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി പാര്‍ലമെന്റില്‍ ചെയ്‌ത പ്രസ്‌താവന അതിന്റെ തെളിവാണ്‌. തസ്‌ലീമയ്‌ക്ക്‌ തുടര്‍ന്നും അഭയം നല്‍കും എന്ന്‌ മുഖര്‍ജി വെളിപ്പെടുത്തി. പക്ഷേ, അതിന്‌ അദ്ദേഹം ഒരുപാധി വെച്ചിരിക്കുന്നു. 'ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന' വാക്കോ കര്‍മമോ നസ്‌റീന്റെ ഭാഗത്തുനിന്നുണ്ടാവരുത്‌. എന്നുവെച്ചാല്‍, ഒരു ജീവച്ഛവമായി തസ്‌ലീമയ്‌ക്ക്‌ ഇവിടെ കഴിയാം. അവര്‍ നാവടക്കി, പേനമടക്കി ഒരു മൂലയില്‍ ഒതുങ്ങിയിരുന്നുകൊള്ളണം. പണ്ട്‌ അടിയന്തരാവസ്ഥക്കാലത്ത്‌ ഇന്ദിരാഗാന്ധി ഇന്ത്യന്‍ ജനതയോട്‌ സംസാരിച്ച അതേ ഭാഷയും ശൈലിയുമാണിത്‌. ജനങ്ങളോട്‌ നാവടക്കാനാണ്‌ അന്ന്‌ ഇന്ദിരയും പറഞ്ഞത്‌. കേന്ദ്രസര്‍ക്കാറിനെ പ്രതിനിധാനം ചെയ്യുന്ന പ്രണബ്‌ മുഖര്‍ജി, ഇത്തരം ഒരുപാധിസഹിതം തസ്‌ലീമയ്‌ക്ക്‌ അഭയം നല്‍കാനുള്ള ഔദാര്യം കാണിക്കുമ്പോള്‍ ഇന്ത്യയെ അദ്ദേഹം സൗദി അറേബ്യപോലുള്ള ഒരു മതാധിപത്യ രാഷ്‌ട്രത്തിന്റെ വിതാനത്തിലേക്ക്‌ ചവിട്ടിത്താഴ്‌ത്തുകയല്ലേ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്‌? സ്‌ത്രീകളുടെ സാമൂഹിക പദവിയെക്കുറിച്ചും ലിംഗനീതിയെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചുമൊക്കെയാണ്‌ തസ്‌ലീമാ നസ്‌റീന്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്‌തിട്ടുള്ളത്‌. അത്തരം മൂല്യങ്ങള്‍ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നാണോ കേന്ദ്രസര്‍ക്കാറിന്റെ വാദം? എങ്കില്‍, മതേതര മാനവികതയുടെ പ്രോജ്വല വക്താവായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തോടും നാവടക്കാന്‍ ആവശ്യപ്പെടുമായിരുന്നില്ലേ പ്രണബ്‌ മുഖര്‍ജിമാര്‍?
സി.പി.എമ്മും കോണ്‍ഗ്രസ്സുമടക്കമുള്ള മതേതരപാര്‍ട്ടികള്‍ തസ്‌ലീമാപ്രശ്‌നത്തില്‍ ഉദാസീനമോ നിഷേധാത്മകമോ ആയ നിലപാട്‌ സ്വീകരിച്ചപ്പോള്‍ തീവ്ര ഹൈന്ദവ വലതുപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന ബി.ജെ.പി. നസ്‌റീന്റെ ആവിഷ്‌കാരസ്വാതന്ത്ര്യം പൊക്കിപ്പിടിച്ച്‌ പടക്കളത്തിലിറങ്ങി. തുടങ്ങുംമുമ്പേ തോല്‍ക്കുന്ന യുദ്ധമാണ്‌ തങ്ങളുടേതെന്നു കാണാനുള്ള വിവേകം പോലും ആ പാര്‍ട്ടി പ്രദര്‍ശിപ്പിച്ചില്ല. വാരാണസിയിലെ വിധവകളുടെ ദൈന്യത ചിത്രീകരിക്കുന്ന 'വാട്ടര്‍' എന്ന ചലച്ചിത്രത്തിന്റെ നിര്‍മ്മാതാവായ ദീപാ മേത്തയോടും ദേവീദേവന്മാരുടെ നഗ്നചിത്രം വരച്ച എം.എഫ്‌. ഹുസൈനോടും ബറോഡയിലെ എം.എസ്‌. യൂണിവേഴ്‌സിറ്റിയില്‍ തങ്ങള്‍ക്കു രുചിക്കാത്ത കലാവിഷ്‌കാരം നടത്തിയ ചന്ദ്രമോഹന്‍ എന്ന വിദ്യാര്‍ത്ഥിയോടും ഒടുങ്ങാത്ത പകയും വിദ്വേഷവും അസഹിഷ്‌ണുതയും പ്രകടിപ്പിച്ച തങ്ങള്‍, നസ്‌റീന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി രംഗത്തിറങ്ങുന്നതിലെ പൊരുത്തക്കേട്‌ ബി.ജെ.പിക്കാര്‍ ഓര്‍ക്കണമായിരുന്നു. രാഷ്‌ട്രീയക്കളിയുടെ ലഹരിയില്‍ അക്കാര്യം അവര്‍ മറന്നു.
ഇനി, മലയാളത്തിലെ മുഖ്യധാരാ മതേതര പത്രങ്ങള്‍ കൊല്‍ക്കത്താ ഹിംസയോടും തസ്‌ലീമാ നസ്‌റീനോടും സ്വീകരിച്ച നിലപാടുകളിലേക്ക്‌ കടക്കാം. 'ദ ഹിന്ദു' ഉള്‍പ്പെടെ ദേശീയ ഇംഗ്ലീഷ്‌ പത്രങ്ങളില്‍ പലതും കൊല്‍ക്കത്തയിലെ തെരുവ്‌ യുദ്ധത്തെക്കുറിച്ചും തസ്‌ലീമയ്‌ക്കു നേരെ മതഭ്രാന്തന്മാര്‍ നടത്തുന്ന അക്രമങ്ങളെക്കുറിച്ചും വിമര്‍ശനാത്മകമായി മുഖപ്രസംഗദ്വാരാ പ്രതികരിച്ചപ്പോള്‍ മലയാളത്തില്‍ മതനിരപേക്ഷ മൂല്യങ്ങളോടൊപ്പം നില്‍ക്കുന്നു എന്നു പറയപ്പെടുന്ന പ്രമുഖ പത്രങ്ങളൊന്നും നസ്‌റീന്‌ (മതേതര മാനവികതയ്‌ക്ക്‌) അനുകൂലമായി ഒരു മുഖപ്രസംഗം പോലുമെഴുതാന്‍ തയ്യാറായില്ല. (പ്രണബ്‌ മുഖര്‍ജിയുടെ സോപാധിക ഔദാര്യം പുറത്തുവന്നശേഷം ഒരു പത്രം മുഖപ്രസംഗമെഴുതി എന്നത്‌ മറക്കുന്നില്ല.) എതാനും ദിവസങ്ങള്‍ക്കുമുമ്പ്‌ സൗദി അറേബ്യയില്‍, കൂട്ടബലാത്സംഗത്തിനിരയായ ഒരു സ്‌ത്രീയെ വ്യഭിചാരക്കുറ്റത്തിന്‌ ശിക്ഷിക്കുക എന്ന കാട്ടാളനീതി നടപ്പാക്കപ്പെട്ടപ്പോഴും സുഡാനില്‍ ഒരു പാവക്കരടിയെ മുഹമ്മദ്‌ എന്ന്‌ വിളിക്കാന്‍ വിദ്യാര്‍ഥികളെ അനുവദിച്ചു എന്നാരോപിച്ച്‌ ബ്രിട്ടീഷുകാരിയായ ഒരു സ്‌കൂള്‍അധ്യാപികയ്‌ക്ക്‌ ജയില്‍ശിക്ഷ നല്‍കപ്പെട്ടപ്പോഴും ഇതേ പത്രങ്ങള്‍ മൗനം ദീക്ഷിച്ചു. മത വലതുപക്ഷത്തിന്റെ, വിശിഷ്യാ മുസ്‌ലിംമത വലതുപക്ഷത്തിന്റെ ജനാധിപത്യവിരുദ്ധവും പലപ്പോഴും പ്രാകൃതവുമായ ചെയ്‌തികളെ വിമര്‍ശനാത്മകമായി സമീപിക്കാതിരിക്കുക എന്ന നയമത്രേ ഇത്തരം പത്രങ്ങള്‍ പിന്തുടരുന്നത്‌. നൂറ്‌ തസ്‌ലീമമാര്‍ വേട്ടയാടപ്പെട്ടാലെന്ത്‌, പതിനായിരക്കണക്കിന്‌ മതമൗലികവാദികള്‍ തങ്ങളുടെ പത്രം വാങ്ങുമല്ലോ എന്ന ശുദ്ധവ്യാപാരചിന്ത നമ്മുടെ സെക്യുലര്‍പത്രങ്ങളെ നയിക്കുന്നു എന്നു വേണം കരുതാന്‍.
മുസ്‌ലിം മത വലതുപക്ഷത്ത്‌ നിലയുറപ്പിച്ച അഞ്ചു പത്രങ്ങള്‍ മലയാളത്തിലുണ്ട്‌. മതനിരപേക്ഷ മൂല്യങ്ങളോ ലിംഗസമത്വമോ ഒന്നും ഉയര്‍ത്തിപ്പിടിക്കുന്നവയല്ല അവ. അതിനാല്‍ത്തന്നെ ആ പത്രങ്ങള്‍ തസ്‌ലീമയോട്‌ അനുഭാവം പുലര്‍ത്തുമെന്ന്‌ ആരും പ്രതീക്ഷിക്കുന്നില്ല. തസ്‌ലീമയ്‌ക്കു നേരെ ആക്രമണമുണ്ടായപ്പോഴെല്ലാം അതിനെ നിസ്സാരവത്‌ക്കരിക്കാനോ അല്ലെങ്കില്‍ തെളിഞ്ഞും ഒളിഞ്ഞും ന്യായീകരിക്കാനോ ആണ്‌ അവ ശ്രമിച്ചുപോന്നിട്ടുള്ളത്‌. കൊല്‍ക്കത്താ സംഭവത്തിന്റെ പശ്ചാത്തലത്തിലും അവ സ്വീകരിച്ചത്‌ ഇതേ നയംതന്നെയാണ്‌. തസ്‌ലീമയെ പീറ സാഹിത്യകാരിയായും അവരുടെ കൃതികളെ പീറ സാഹിത്യമായും അപഹസിച്ച്‌ സായുജ്യമടയുകയാണ്‌ അവ ചെയ്‌തത്‌. അത്തരം ചില പത്രങ്ങളുടെ എഡിറ്റോറിയല്‍ വിഭാഗത്തിലിരിക്കുന്ന മുല്ലാ-മുസ്‌ല്യാര്‍ മനോഭാവക്കാരായ ചിലര്‍ ടി.വി. ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട്‌ ഇതേ പല്ലവി ആവര്‍ത്തിക്കുകയുണ്ടായി: തസ്‌ലീമാ നസ്‌റീന്‍ പീറ സാഹിത്യകാരിയാണ്‌! മദ്രസകളുടെ പാഠ്യപദ്ധതിയെക്കുറിച്ച്‌ ഇത്തരക്കാര്‍ സംസാരിക്കുന്നത്‌ മനസ്സിലാക്കാം. പക്ഷേ, സാഹിത്യമെന്നത്‌ അങ്ങാടിമരുന്നോ പറിമരുന്നോ എന്നറിയാത്തവര്‍ സാഹിത്യത്തെക്കുറിച്ച്‌ അഭിപ്രായപ്രകടനം നടത്തുന്നതിലെ യുക്തി ചോദ്യംചെയ്യപ്പെട്ടേ മതിയാവൂ.
(കടപ്പാട് : മാതൃഭൂമി)

സൈദ് പര്‍വേശിന്റെ ജീവന്‍ രക്ഷിക്കുക !


അഫ്‌ഗാനിസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്നത് താലിബാന്‍ ഭരണമല്ല . ഹമീദ് കര്‍സായിയുടെ നേതൃത്വത്തില്‍ ജനാധിപത്യഭരണമാണ് ഇപ്പോള്‍ അവിടെ നിലവിലുള്ളത് . കര്‍സായി ഒരു പരിഷ്കൃത ഭരണാധികാരിയായാണ് ലോകം മുഴുക്കെ അറിയപ്പെടുന്നത് . എന്നിട്ടും അവിടത്തെ ഒരു മതക്കോടതി 23 വയസ്സുള്ള ഒരു ജേര്‍ണ്ണലിസം വിദ്യാര്‍ത്ഥിയെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നു . ഇന്റര്‍നെറ്റില്‍ നിന്ന് സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് ഡൌണ്‍‌ലോഡ് ചെയ്ത് എടുത്തു എന്നും അത് സഹപാഠികളെ കാണിച്ചു എന്നും , അവരുടെ പരാതി പ്രകാരം മതക്കോടതി ശിക്ഷ വിധിച്ചു എന്നോ മറ്റോ ആണ് വാര്‍ത്തകള്‍ . കര്‍സായി ഇതില്‍ ഇടപ്പെട്ട് ആ യുവാവിന്റെ ജീവന്‍ രക്ഷിക്കണം എന്ന മുറവിളി ലോകത്തിന്റെ പല ഭാഗത്ത് നിന്ന് ഉയരുന്നുണ്ട് .
ആ യുവാവിന്റെ ജീവന്‍ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഇ-പെറ്റീഷണില്‍ എല്ലാവരും ഒപ്പിടേണ്ടതാണ് . അത്രയും സഹജീവിസ്നേഹം നമുക്കും കാണിക്കാമല്ലോ !
കൂടുതല്‍ വായനക്ക് :

ബ്ലോഗും വിവാദങ്ങളും !

യാദൃച്ഛികമായാണ് ഞാന്‍ ബ്ലോഗില്‍ എത്തിപ്പെടുന്നത് . ധാരാളം പുസ്തകങ്ങള്‍ വായിച്ചിരുന്നുവെങ്കിലും കുറെ വര്‍ഷങ്ങളായി ഫിക്‍ഷനോ മറ്റ് കവിതകളോ ഒന്നും വായിക്കാറില്ലായിരുന്നു . വായനയൊക്കെ ഓരോ പ്രായത്തില്‍ തോന്നുന്ന ആസക്തികളാണോ എന്തോ ! എഴുത്തുകാരാനാവണമെന്നൊക്കെ ചെറുപ്പത്തില്‍ ആഗ്രഹമുണ്ടായിരുന്നു . ഒന്നും കഴിഞ്ഞില്ല. അങ്ങനെ എന്തൊക്കെ ആഗ്രഹങ്ങള്‍ ഓരോരുത്തര്‍ക്കും ഉണ്ടാകും ? എല്ലാം നടക്കണമെന്നില്ല . ചിലര്‍ക്ക് കഠിനമായ പരിശ്രമത്തിന്റെയും സ്ഥിരോത്സാ‍ഹത്തിന്റെയും ഫലമായി അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ കഴിയുന്നു . അപ്പോള്‍ അത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണെന്ന് അവര്‍ വിനയഭാവത്തില്‍ പറയും . ഇത് കേട്ടാല്‍ തോന്നും അവരൊക്കെ വെറുതെ കൈയും കെട്ടിയിരിക്കുകയായിരുന്നുവെന്നും ദൈവത്തിന് അവരോട് എന്തോ സ്പെഷ്യല്‍ പരിഗണന തോന്നിയത് കൊണ്ട് ദൈവം അവരുടെ ആഗ്രഹം സാധിപ്പിച്ചുകൊടുത്തതാണെന്നും. ചിലര്‍ അതൊക്കെ ഭാഗ്യമാണെന്ന് പറയും . ഈ ഭാഗ്യത്തിനൊക്കെ ചിലര്‍ അര്‍ഹമാകുന്നതിന്റെ മാനദണ്ഡം എന്താണ് . പരിശ്രമിച്ചാല്‍ ഒരാള്‍ക്ക് അയാള്‍ എന്താവണമെന്ന് തോന്നുന്നുവോ അതായിത്തീരാതിരിക്കാനുള്ള യാ‍തൊരു കാരണവുമില്ല എന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട് . കാരണം ഒരാള്‍ക്ക് കഴിയുന്നതേ അയാള്‍ ആഗ്രഹിക്കൂ . ഉദാഹരണത്തിന് ഒരു തോട് ചാടിക്കടക്കാനേ ആരും അഗ്രഹിക്കൂ, പുഴ ചാടിക്കടക്കാന്‍ ആരും മനസ്സില്‍ പോലും വിചാരിക്കില്ല . ഞാന്‍ കാര്യമായി പരിശ്രമിക്കാത്തത് കൊണ്ട് തന്നെയാണ് ഒരെഴുത്തുകാരാനാവാതിരുന്നത് . എന്തിനാണ് എഴുതുന്നത് ? ഇങ്ങനെയൊരു ചോദ്യം എല്ലായ്പ്പോഴും മനസ്സിലുണ്ടായിരുന്നു . കീര്‍ത്തി മോഹമാണ് തന്നെ ഒരെഴുത്തുകാരിയാക്കിയതെന്ന് മാധവിക്കുട്ടി ഒരിക്കല്‍ പറഞ്ഞതായോര്‍ക്കുന്നു . (എനിക്കവര്‍ ഇന്നും മാധവിക്കുട്ടി തന്നെയാണ് ; സുരയ്യയായത് ഞാന്‍ അംഗീകരിച്ചിട്ടില്ല . ഓ, എന്റെയൊരു അംഗീകാരം !) ജീവിതത്തിന്റെ പകര്‍ത്തിയെഴുത്തായിരിക്കണം സാഹിത്യകൃതി എന്നെനിക്ക് നിര്‍ബ്ബന്ധമായിരുന്നു . കാരണം നമുക്ക് ഒരു മനുഷ്യനെ പിന്‍‌തുടര്‍ന്ന് അയാളുടെ ജീവിതം എങ്ങനെ പോകുന്നു എന്ന് കാണാന്‍ കഴിയില്ല . ആ ഉത്തരവാദിത്തമാണ് സഹിത്യകാരന്‍ നമുക്ക് വേണ്ടി ഏറ്റെടുക്കുന്നത് . മാധവിക്കുട്ടിയെ ഇഷ്ടപ്പെടാനുള്ള കാരണവും ഇതായിരുന്നു . സാഹിത്യത്തില്‍ അകൃത്രിമമായ ജീവിതമുഹൂര്‍ത്തങ്ങളേ പാടുള്ളൂ . അപ്പോഴേ നമ്മുടെ മനസ്സ് സമ്പന്നമാവൂ . ഒരാളുടെ വെറും ഭാവനകള്‍ നമ്മളെന്തിന് വെറുതെ വായിക്കണം ? ജീവിതം കണ്ട് മനസ്സിലാക്കി കഥകള്‍ എഴുതണമെന്ന എന്റെ മോഹം എന്നെ ഒരു പത്ത് ദിവസത്തെ ജയില്‍ വാസത്തിനായി മദ്രാസ് സെന്‍‌ട്രല്‍ ജയിലില്‍ വരെ എത്തിച്ചിട്ടുണ്ട് . ജയകാന്തന്റെ “കാവല്‍ ദൈവം” എന്ന തമിഴ് നോവല്‍ വായിച്ചപ്പോള്‍ തോന്നിയ ആഗ്രഹം പിന്നീട് നിനച്ചിരിക്കാതെ സഫലമാവുകയായിരുന്നു . ആ ജയില്‍ ഇപ്പോള്‍ അവിടെ നിന്ന് മാറ്റി . ആ സ്ഥലത്തേക്ക് കൂ‍ടി വ്യാപിക്കാനിരിക്കുകയാണ് മദ്രാസ് ജനറല്‍ ഹോസ്പിറ്റല്‍ എന്ന വാര്‍ത്ത ഈയ്യിടെ വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ എന്തോ ഒരു ഗൃഹതുരത്വം ! ഇപ്പോള്‍ ആ പഴയ സെന്‍‌ട്രല്‍ ജയില്‍ സിനിമാ ഷൂട്ടിങ്ങിന് തുറന്ന് കൊടുത്തിരിക്കയാണ് . ബ്രിട്ടിഷ്‌കാര്‍ നിര്‍മ്മിച്ച ആ‍ കെട്ടിടം പൊളിച്ച് നീക്കുന്നതിന് മുന്‍പേ വീണ്ടും ഒന്ന് പോയി കാണണം . പണ്ട് എം.ആര്‍.രാധ കിടന്ന മുറിയും മറ്റ് പല പ്രശസ്ഥര്‍ കിടന്ന മുറിയും ഞാന്‍ കണ്ടിരുന്നു . ഏതായാലും ജീവിതം തേടിയിറങ്ങിയ ഞാന്‍ എത്തിപ്പെട്ടത് ജീവിതം നിരര്‍ത്ഥകമാണ് എന്ന ചിന്താഗതിയില്‍ ! അസ്തിത്വദു:ഖത്തിന്റെ ആ നാളുകളില്‍ ചിന്തിച്ചത് ആത്മഹത്യയെപ്പറ്റി മാത്രം . അപ്പോഴാണ് എന്നെ സംബന്ധിക്കുന്ന ഒരു യാഥാര്‍ഥ്യം ഞാന്‍ മനസ്സിലാക്കുന്നത് . എനിക്ക് കഥയെഴുതാന്‍ മാത്രമല്ല ആത്മഹത്യ ചെയ്യാനുള്ള കഴിവും ഇല്ല എന്ന് . ആത്മഹത്യ ഭീരുത്വമാണെന്ന് ആരാണ് പറഞ്ഞത് ? ഏറ്റവും ധൈര്യമുള്ള ഒരാള്‍ക്കേ അത് കഴിയൂ .

ജീവിതത്തിന്റെ പുറമ്പോക്കില്‍ നിന്ന് ആകസ്മികമായി ജീവിതത്തിലേക്ക് എത്തിപ്പെട്ടപ്പോള്‍ പിന്നീട് ഒരു വാശിയായിരുന്നു . വായന പിന്നീട് രാഷ്ട്രീയമായ കാര്യങ്ങള്‍ മാത്രമായിരുന്നു . കുടുംബനാഥനായി . മക്കളെ പഠിപ്പിക്കാന്‍ വേണ്ടി ഞാന്‍ വീണ്ടും ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായി . ഞാനും അവരും ഒന്നിച്ച് പഠിച്ചു . അങ്ങനെ മക്കള്‍ ബാംഗ്ലൂരില്‍ ജോലിക്കാരായപ്പോള്‍ എല്ലാവരും ബാംഗ്ലൂരേക്ക് താമസം മാറ്റി . അപ്പോഴാണ് ഞാന്‍ ഒരു കാര്യം മനസ്സിലാക്കിയത് ഒന്നും ചെയ്യാതിരിക്കലാണ് ജീവിതത്തില്‍ ഏറ്റവും പ്രയാസം . അപ്പോഴാണ് ഇന്റര്‍‌നെറ്റും ഓര്‍ക്കുട്ടും ഒക്കെ പരിചിതമാകുന്നത് . ഒരിക്കല്‍ ഒരു ഓര്‍ക്കുട്ട് സുഹൃത്ത് ചോദിച്ചു : നിങ്ങള്‍ക്ക് ഒരു ബ്ലോഗ് തുടങ്ങി നിങ്ങളുടെ ആശയങ്ങള്‍ പങ്ക് വെച്ചു കൂടേ എന്ന് . എന്താണ് ബ്ലോഗ് എന്ന് മനസ്സിലായില്ല. എന്നാല്‍ ആ അജ്ഞത തുറന്ന് പറഞ്ഞുമില്ല . ചില ഓണ്‍‌ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ വായിക്കവേ “സേവ് കേരള ”എന്ന ഇംഗ്ലീഷ് ബ്ലോഗ് വായിക്കാനിടയായി . അവിടെ ഒരു കമന്റ് എഴുതാന്‍ നോക്കിയപ്പോഴാണ് ബ്ലോഗ്ഗര്‍ ഐഡിയുള്ളവര്‍ക്കേ അത് പറ്റൂ എന്ന് മനസ്സിലായത് . അപ്പോള്‍ തന്നെ എങ്ങനെയെങ്കിലും ഒരു ഐഡിയുണ്ടാക്കി അവിടെ ഒരു കമന്റ് എഴുതി . പിന്നെയും കുറേ കഴിഞ്ഞാണ് മലയാളം ബ്ലോഗിനെ പറ്റി മനസ്സിലാക്കിയതും സ്വന്തമായി ഒരു ബ്ലോഗുണ്ടാക്കി 24.1.07ന് ആദ്യത്തെ പോസ്റ്റ് എഴുതിയതും . ജീവിതം എപ്പോഴും തുറന്നത് തന്നെയാവണമെന്ന് കരുതുന്നത് കൊണ്ടും എന്നെ സംബന്ധിക്കുന്ന ഒന്നും ആരിടത്തിലും ഒളിച്ചു വയ്ക്കുന്നത് ശീലമില്ലാത്തത് കൊണ്ടും സ്വന്തം പേരിലാണ് എഴുതാന്‍ തുടങ്ങിയത് . സത്യം പറഞ്ഞാല്‍ എനിക്ക് എന്തിനെയെങ്കിലും ഭയമുണ്ടെങ്കില്‍ അത് മനുഷ്യനെ മാത്രമാണ് . മനുഷ്യനെ ഞാന്‍ നിഗൂഢമായി സ്നേഹിക്കുന്നു എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല . നമ്മള്‍ എങ്ങനെയാണ് എപ്പോഴാണ് ഒരാളുടെ ശത്രുവായിത്തീരുക എന്ന് പറയാന്‍ കഴിയില്ല . ബ്ലോഗെഴുതിയാലും അജ്ഞാതശത്രുക്കള്‍ ഉണ്ടാവാം . എന്തായാലും എന്റെ വിലാസവും ഫോണ്‍ നമ്പറും ബ്ലോഗില്‍ എഴുതിച്ചേര്‍ത്തു . വരുന്നിടത്ത് വെച്ച് കാണാമെന്ന് കരുതി. ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞതിന് ബ്രൂണോവിനെ തീയിലിട്ട് കൊന്നിടത്ത് നിന്ന് മനുഷ്യസമൂഹം വളരെയൊന്നും പുരോഗമിച്ചിട്ടില്ല .

ബ്ലോഗ് എന്ന മാധ്യമം എനിക്ക് സത്യത്തില്‍ ഒരു അനുഗ്രഹമായാണ് തോന്നിയത് . നഷ്ടപ്പെട്ട വായന ബ്ലോഗിലൂടെ എനിക്ക് തിരിച്ച് കിട്ടി . വിശാലമനസ്കന്റെ കഥകള്‍ വായിച്ച് വീട്ടില്‍ എല്ലാവരും ചിരിച്ചു . മനുവിന്റെ കുഞ്ഞിക്കവിതകള്‍ എല്ലാവരും ഏറ്റുചൊല്ലി . എനിക്ക് പക്ഷെ ജനപ്രിയമായി ഒന്നും എഴുതാന്‍ കഴിഞ്ഞില്ല . സത്യം അപ്രിയമാണെന്ന് കരുതി അത് പറയാതിരിക്കുന്നതെങ്ങനെ ? ബ്ലോഗ് തുടങ്ങി ഒന്ന് രണ്ട് മാസം കഴിഞ്ഞപ്പോള്‍ ബ്ലോഗില്‍ പ്രതിക്ഷേധക്കൊടുങ്കാറ്റ് . യാഹൂവിനെതിരെ പ്രതിക്ഷേധകോലാഹലം ! ആദ്യമാദ്യം ഒന്നും മനസ്സിലായില്ല . പിന്നെ മനസ്സിലായി . ഏതോ ഒരു ബ്ലോഗറുടെ പാചകകുറിപ്പ് മോഷ്ടിച്ച് യാഹൂ മലയാളത്തില്‍ പ്രസിദ്ധീകരിച്ചതിനെതിരെയുള്ള ബഹളമായിരുന്നു അത് . കണ്ണൂരിലെ രാഷ്ട്രീയകലാപങ്ങളും കൊലപാതകപരമ്പരകളും കണ്ടും കേട്ടും ശീലിച്ച എനിക്ക് അതൊരു കുട്ടിക്കളിയായിട്ടാണ് തോന്നിയത് . സജീവമായ ചര്‍ച്ചകളും സംവാദങ്ങളും പ്രതിക്ഷേധങ്ങള്‍ തന്നെയും ആവശ്യപ്പെടുന്ന നിരവധി പ്രശ്നങ്ങള്‍ നാട്ടിലുണ്ടായിട്ടും അതിലൊന്നും ശ്രദ്ധ കൊടുക്കാതെ ഈ ഒരു പാചകക്കുറിപ്പിന്റെ കോപ്പിറൈറ്റ് പ്രശ്നം എങ്ങനെ ബ്ലോഗ്ഗര്‍മാര്‍ക്ക് ഇത്രമാത്രം പ്രധാനപ്പെട്ടതാകുന്നു എന്നതാണ് എന്നെ അമ്പരപ്പിച്ചത് . പിന്നീട് മനസ്സിലായി വിര്‍ച്വല്‍ ലോകത്ത് വിര്‍ച്വല്‍ പ്രശ്നങ്ങള്‍ , അത്രയേയുള്ളൂ അതില്‍ കാര്യം എന്ന് .

അങ്ങനെയിരിക്കെ ഈയ്യിടെ ബ്ലോഗില്‍ വീണ്ടും ഒരു വിവാദം പൊട്ടിപുറപ്പെട്ടു , ഹരികുമാര്‍ പ്രശ്നം ! സംഗതിയുടെ ഗൌരവം എനിക്കത്ര പിടി കിട്ടിയിരുന്നില്ല . ഹരികുമാറിന്റെ ബ്ലോഗുകളും ഞാന്‍ വായിക്കാറുണ്ടായിരുന്നു . ഹരികുമാറിന്റെ ബ്ലോഗ് മാത്രമല്ല ഗൂഗ്‌ള്‍ സെര്‍ച്ച് നോക്കി ആപ്പപ്പോള്‍ പബ്ലിഷ് ചെയ്യുന്ന മിക്കവാറും എല്ലാ ബ്ലോഗുകളും വായിക്കാറുണ്ട് . അപൂര്‍വ്വം ബ്ലോഗുകളിലേ കമന്റ് എഴുതാറുള്ളൂ . വെറുതേ മന:സമാധാനം കളയേണ്ടല്ലോ . ഹരികുമാര്‍ ബ്ലോഗ്ഗേര്‍സിനെ അടച്ചാക്ഷേപിച്ചു എന്നതാണത്രെ പ്രശ്നം . സാധാരണഗതിയില്‍ ഇതെന്നെ ബാധിക്കുകയില്ലായിരുന്നു . കാരണം ഞാന്‍ ഈ പറയുന്ന ബൂലോഗം എന്ന കൂട്ടായ്മയില്‍ പെട്ട ആളല്ല എന്നത് തന്നെ . പക്ഷെ ഞാന്‍ അകാരണമായി വലിച്ചിഴക്കപ്പെട്ടു . ഹരികുമാര്‍ കലാകൌമുദിയില്‍ എഴുതിയ കുറിപ്പില്‍ ഞാനടക്കം മൂന്ന് നാല് പേരെ പ്രശംസിച്ചു കൊണ്ട് എഴുതിയിരുന്നു . അങ്ങനെയാണ് ഞാന്‍ ഇതില്‍ കക്ഷിയാവുന്നത് . ഏതായാലും ബൂലോഗക്ലബ്ബ് എന്ന ബ്ലോഗില്‍ അഞ്ചല്‍ക്കാരന്‍ എഴുതിയ പ്രതിക്ഷേധ പോസ്റ്റില്‍ എഴുതിയ രണ്ട് കമന്റുകള്‍ പിന്‍‌വലിച്ചു കൊണ്ട് ഞാന്‍ പ്രശ്നത്തില്‍ നിന്ന് തലയൂരി .

ഭൂമിയുടെ അച്ചുതണ്ടിന് ഒരു കുഴപ്പവുമില്ല !

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് ധാരാളം തൂലികാമിത്രങ്ങള്‍ ഉണ്ടായിരുന്നു . അന്ന് ആശയവിനിമയത്തിന് കത്ത് എഴുതുക എന്നത് മാത്രമായിരുന്നു ഒരേയൊരു മാര്‍ഗ്ഗം . ദിവസവും എനിക്ക് കുറെ കത്തുകള്‍ കിട്ടുകയും ഞാന്‍ അവയ്ക്കൊക്കെ മറുപടി എഴുതുകയും ചെയ്യുമായിരുന്നു . പുലരുന്നത് വരെ കത്തെഴുതിയ ദിവസങ്ങളും ഉണ്ടായിട്ടുണ്ട് . ഇന്ന് ഇ-മെയിലും ചാറ്റും ഓര്‍ക്കുട്ടും ബ്ലോഗും അതേപോലെ എളുപ്പത്തില്‍ സുഹൃത്തുക്കളെ കണ്ടെത്താന്‍ ധാരാളം മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കിലും കത്തെഴുത്തിലുള്ള ആ ഒരു ഊഷ്മളത ഇന്ന് നഷ്ടപ്പെട്ടു പോയോ എന്ന് എനിക്ക് സംശയമുണ്ട് . ഒരു പക്ഷെ പ്രായം കൂടുന്നത് കൊണ്ട് തോന്നുന്നതാവാം .

നമുക്ക് നേരില്‍ ബന്ധപ്പെടാന്‍ ധാരാളം ബന്ധുക്കളും സുഹൃത്തുക്കളും പരിചിതരും അയല്‍ക്കാരും ഒക്കെയുണ്ട് . അത് കൂടാതെ ദൈനംദിന ജീവിതത്തില്‍ പലരുമായും ദിവസവും ബന്ധപ്പെടുകയും ചെയ്യുന്നു . എന്നാലും ഒരു പുതിയ ബന്ധത്തിന് വേണ്ടി , പുതിയ സൌഹൃദത്തിന് വേണ്ടി നാമോരോരുത്തരും ഏത് പ്രായത്തിലും കൊതിക്കുന്നു . അതാണല്ലോ ഓര്‍ക്കുട്ട് പോലുള്ള സൌഹൃദക്കൂട്ടായ്മകള്‍ക്ക് വലിയ പ്രസക്തിയും പ്രാധാന്യവും ഉണ്ടാവുന്നത് . മനസ്സ് എന്ന് പറയുന്നത് ഒരു വലിയ സംഭവം തന്നെയാണ് . നമുക്ക് ഒന്നിലും സംതൃപ്തി ഒരിക്കലും കണ്ടെത്താന്‍ കഴിയുന്നില്ല. നമ്മള്‍ ഒന്ന് അഗ്രഹിക്കുന്നു . അത് സക്ഷാല്‍ക്കരിക്കപ്പെടാനോ അല്ലെങ്കില്‍ കരസ്ഥമാക്കാനോ കഠിനമായി പരിശ്രമിക്കുന്നു . ഒരു സ്വപ്നമായി അത് മനസ്സില്‍ താലോലിക്കുന്ന കാലത്തോളം നമുക്കത് അനിര്‍വ്വചനീയമായ ആനന്ദവും സന്തോഷവും നല്‍കുന്നു . എന്നാല്‍ അത് കിട്ടിക്കഴിഞ്ഞാലോ ? തീര്‍ന്നു , അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി . പിന്നെ ഒരു സന്തോഷവും ആനന്ദവും അത് നല്‍കുന്നില്ല. ഈ സത്യം ജീവിതത്തില്‍ അവസാനം വരെ ഓരോ ആളേയും പിന്‍‌തുടരുന്നു . അങ്ങിനെ ജീവിതം കേവലം മരീചിക തേടിയുള്ള ഒരു യാത്ര മാത്രമായി പര്യവസാനിക്കുന്നു . ഉദാഹരണത്തിന് ഒരാള്‍ ഒരു വീട് നിര്‍മ്മിക്കാനോ , ഒരു കാറ് വാങ്ങാനോ ആഗ്രഹിക്കുന്നു എന്ന് വയ്ക്കുക . ആ ആഗ്രഹം അയാള്‍ക്ക് ഒരു ലഹരിയാണ് . അത് യാഥാര്‍ത്ഥ്യമായാല്‍ താന്‍ അനുഭവിക്കാന്‍ പോകുന്ന സുഖമാണ് ഒരു ലഹരിയായി അയാളുടെ മനസ്സില്‍ പതയുന്നത് . ഏറ്റവും മനോഹരമായ ബംഗ്ലാവും കാറും മറ്റ് എല്ലാവിധ ആധുനിക സൌകര്യങ്ങളും സ്വന്തമായാലോ ? അതൊന്നുമല്ല തനിക്ക് ആനന്ദവും സംതൃപ്തിയും നല്‍കാന്‍ പോരുന്നവ എന്ന് അയാള്‍ വൈകാതെ തിരിച്ചറിയുന്നു . ഇനിയും ലഭിച്ചിട്ടില്ലാത്ത എന്തോ ഒന്നാണ് ആനന്ദത്തിന് വേണ്ടി താന്‍ ലക്ഷ്യമാക്കുന്നത് എന്ന് അയാള്‍ക്ക് ബോധ്യമാവുന്നു . അന്വേഷണം വീണ്ടും ആരംഭിക്കുന്നു .

പലര്‍ക്കും മദ്യപാനം ആനന്ദം നല്‍കുന്നതായി എന്നോട് പറയാറുണ്ട് . എന്നാല്‍ കയ്ച്ചിട്ടിറക്കാന്‍ കഴിയാത്ത ആ ദ്രാവകം എങ്ങിനെയോ കഷ്ടപ്പെട്ട് തൊണ്ടയിലൂടെ അകത്താക്കി സ്വബോധം പാതി നഷ്ടപ്പെട്ട് വേച്ചു വേച്ചു പോകുന്നതില്‍ എന്ത് ആനന്ദം? അങ്ങിനെയാണെങ്കില്‍ ബോധരഹിതനായി കഴിയുന്നതല്ലേ ഏറ്റവും വലിയ ആനന്ദം ? ആനന്ദം എന്നത് ജാഗ്രതാവസ്ഥയില്‍ അനുഭവവേദ്യമാകുന്ന ഒരു മാനസികാവസ്ഥയല്ലേ ? മദ്യപാനവും പുകവലിയും മനുഷ്യന്റെ ഏറ്റവും വലിയ വിഡ്ഡിത്തമായി എനിക്ക് തോന്നാറുണ്ട് . അങ്ങിനെ ചിന്തിച്ചാല്‍ മനുഷ്യന്റെ പല ചെയ്തികളും വിഡ്ഡിത്തങ്ങളായും ജീവിതം തന്നെ ഒരു അസംബന്ധനാടകമായും തോന്നും . മനുഷ്യന്‍ ഒരു നീണ്ടകാലം ഇവിടെ കഴിഞ്ഞു കൂടേണ്ടതുണ്ട് . ഒറ്റ നോട്ടത്തില്‍ വിഡ്ഡിത്തങ്ങളായിത്തോന്നുന്ന ചെയ്തികള്‍ തന്നെയാവണം ഈ ജീവിതം വിരസമാവാതെ നീട്ടിക്കൊണ്ടു പോകാന്‍ സഹായിക്കുന്നത് .

സമൂഹത്തില്‍ നിലനില്‍ക്കുന്ന ജീര്‍ണ്ണതകള്‍ , മൂല്യച്യുതികള്‍ , മനുഷ്യത്വരാഹിത്യം , സ്നേഹദാരിദ്ര്യം, ഗവണ്മെന്റിന്റെ ഭരണവൈകല്യങ്ങള്‍ , പൌരസമൂഹത്തിന്റെ പ്രതികരണമില്ലായ്മ , അണുകുടുംബം വരുത്തിവെച്ച അരക്ഷിതാവസ്ഥയും മാനസികസമ്മര്‍ദ്ധങ്ങളും , വിദ്യാഭ്യാസസമ്പ്രദായത്തിലെ പോരായ്മകള്‍ തൊട്ട് സൂര്യന് താഴെയുള്ള നൂറ് കൂട്ടം കാര്യങ്ങള്‍ ഞാന്‍ കത്തെഴുത്തിന് വിഷയമാക്കിയിരുന്നു . അങ്ങിനെ ധാരാളം തൂലികാസുഹൃത്തുക്കളെ എനിക്ക് കേരളത്തിനകത്തും പുറത്തും സമ്പാദിക്കാന്‍ കഴിഞ്ഞിരുന്നു . കത്ത് വായിക്കുക എന്നത് അപൂര്‍വ്വമായ ഒരനുഭവം തന്നെയാണ് . ഓരോ വ്യക്തിയും അതുല്യവും അനുപമവുമായ പ്രതിഭാസമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് . ഒരാളുടെ അനുഭവങ്ങള്‍ പോലെ തന്നെ പ്രധാനമാണ് അയാള്‍ ഈ ലോകത്തെയും ജീവിതത്തെയും എങ്ങിനെ നോക്കിക്കാണുന്നുവെന്നതും . ചിരിക്കാനും, ചിന്തിക്കാനും, വിഭാവനം ചെയ്യാനും, കരയാനും ഒക്കെ കഴിയുന്ന മനുഷ്യന്‍ എനിക്ക് എന്നും ഒരു വിസ്മയമായിരുന്നു . അപൂര്‍വ്വം ചില തൂലികാസുഹൃത്തുക്കളെയേ ഞാന്‍ നേരില്‍ കണ്ടിട്ടുള്ളൂ . ഒരു കൊലക്കേസില്‍ പ്രതിയായി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ കഴിയുന്ന മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകനായിരുന്ന ഒരു സുഹൃത്തിനെ ഒരിക്കല്‍ ഞാന്‍ സന്ദര്‍ശിച്ചിരുന്നു . അന്ന് പ്രചാരത്തിലുണ്ടായിരുന്ന ഒരു തൂലികാസൌഹൃദമാസികയില്‍ നിന്നാണ് അവന് എന്റെ വിലാസം കിട്ടിയിരുന്നത് . കുറെ കത്തുകള്‍ കൈമാറിയതിന് ശേഷം അവന്റെ താല്‍പ്പര്യപ്രകാരം ഞാന്‍ ജയിലില്‍ ചെന്നു . പ്രത്യയശാസ്ത്രപരമായും ആശയപരമായും തോന്നുന്ന പകയും വിദ്വേഷവും മനുഷ്യനെ മനുഷ്യന്‍ കൊല്ലുന്നതിലേക്കെത്തുന്നതിന്റെ യുക്തിരാഹിത്യം ഞാന്‍ അവനോട് എടുത്ത് പറഞ്ഞു . കൊല്ലാനുള്ള അവകാശം ഒരാള്‍ക്ക് സിദ്ധമാകുന്നത് എങ്ങിനെയെന്ന് ഞാന്‍ അവനോട് അത്ഭുതം കൂറി . മനുഷ്യരാശിയുടെ രക്ഷകനായി ഭാവിക്കാന്‍ ഒരു നേതാവിന് എങ്ങിനെ കഴിയുമെന്നും അങ്ങിനെ ഒരു രക്ഷാകര്‍ത്തൃത്വം ഒരു പാര്‍ട്ടിക്കോ മതത്തിനോ ആരില്‍ നിന്ന് ലഭിക്കുന്നു എന്നും ഞാന്‍ ചോദിച്ചു . ഒറ്റയ്ക്കായിരുന്ന് ജീവിതത്തിന്റെ ദൈന്യതകളില്‍ പലപ്പോഴും ദു:ഖിക്കാറുള്ള വ്യക്തിക്ക് ഒരു ആള്‍ക്കൂട്ടത്തിന്റെ ഭാഗമാവുമ്പോള്‍ തന്നെപ്പോലെയുള്ള ഒരു സഹജീവിയെ ജീവനോടെ വെട്ടിക്കൊല്ലാന്‍ കഴിയുന്ന കരുത്ത് എവിടെ നിന്ന് ലഭിക്കുന്നു എന്ന് ചോദിച്ചു . എങ്ങിനെയാണ് ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനില്‍ നിന്ന് വ്യത്യസ്ഥനാകുന്നതും നിരപരാധിയായ ഒരാള്‍ അവനറിയാതെ മറ്റൊരാളുടെ ശത്രുവാകുന്നതും അയാളുടെ കൊലക്കത്തിക്കിരയാകുന്നതും ? ധാരാളം സാന്ത്വനവാക്കുകള്‍ക്കിടയില്‍ തിരുകിക്കയറ്റിയതായിരുന്നു ഈ ചോദ്യങ്ങളൊക്കെ ഞാന്‍ . സംഭാഷണം നീണ്ടു പോകുന്നതില്‍ പിന്നെ ആ സുഹൃത്ത് അത്ര ഉത്സാഹം കാണിച്ചില്ല . അനുവദിക്കപ്പെട്ട സമയം തീരുന്നതിന് മുന്‍പേ ഞങ്ങള്‍ വിട പറഞ്ഞു . ജയിലിന്റെ ഗെയിറ്റ് കടക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ വിചാരിച്ചു ; കൊല്ലപ്പെടുന്നവരും മരണപ്പെടുന്നവരും എത്ര ഭാഗ്യവാന്മാര്‍ ! ജീവിതത്തിന്റെ യാതൊരു ദുരന്തങ്ങളും ദുരിതങ്ങളും അവരെ കാത്തിരിക്കുന്നില്ലല്ലോ !

എന്റെ കത്തുകള്‍ വായിച്ചു കൊണ്ടിരുന്ന തിരുവനന്തപുരത്തുള്ള വീട്ടമ്മയായ ഒരു തൂലികാസുഹൃത്ത് ഒരിക്കല്‍ എനിക്കെഴുതി “ ഈ ഭൂമിയുടെ അച്ചുതണ്ടിന് ഒരു കുഴപ്പവും പറ്റിയിട്ടില്ല , അത് നേരെയാക്കുന്നതിനെക്കുറിച്ച് ഓര്‍ത്ത് ചേട്ടന്‍ വ്യാകുലപ്പെടേണ്ടതില്ല ” എന്ന് . പിന്നീട് ഞാന്‍ ആ സുഹൃത്തിന് കത്തുകള്‍ എഴുതിയില്ല . എന്നാല്‍ ആ വാക്കുകള്‍ ഒര്‍ക്കുമ്പോള്‍ അത് എത്രമാത്രം ശരിയാണെന്ന് ഇപ്പോള്‍ തോന്നുന്നു .

ബാംഗ്ലുരിലെ പ്രബോധിനി വായനശാല

മിനിഞ്ഞാന്ന് രാവിലെയാണ്, ബാംഗ്ലുര്‍ മഡിവാളയില്‍ ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്ന് നടത്തുന്ന പ്രബോധിനി വായനശാല ഞാന്‍ സന്ദര്‍ശിച്ചത് . ജോമേഷ് എന്നെ അയ്യപ്പന്‍ ക്ഷേത്രത്തിന്റെ അടുത്ത് നിന്ന് അവര്‍ താമസിക്കുന്ന വീട്ടിലേക്ക് നയിച്ചു . മൂന്നാമത്തെ നിലയില്‍ ജോമേഷും മറ്റ് നാല് പേരും ചേര്‍ന്ന് താമസിക്കുന്ന വാടക വീട്ടിലാണ് തല്‍ക്കാലം വായനശാല പ്രവര്‍ത്തിക്കുന്നത് . വായനശാലയുടേതായി ഒരു വെബ്‌സൈറ്റും പിന്നെ ബ്ലോഗും കൂടിയുണ്ട് . വായനശാലയുടെ തുടക്കവും ഇനിയിത് കൂടുതല്‍ വികസിപ്പിക്കേണ്ട ആവശ്യകതയും ജോമേഷ് എനിക്ക് വിവരിച്ചു തന്നു.

അലമാരിയില്‍ പുസ്തകങ്ങള്‍ അടുക്കിവെച്ചിരിക്കുന്നത് നോക്കിയിരിക്കേ എന്റെ ചിന്തകള്‍ ഭൂതകാലത്തിലേക്ക് ഒരു മടക്കയാത്ര നടത്തി . വായന നന്നെ ചെറുപ്പം മുതലേ എനിക്കൊരു ഹരമായിരുന്നു . കൈയില്‍ കിട്ടുന്ന എന്ത് തുണ്ട് കടലാസ് പോലും വായിക്കുമായിരുന്നു . എല്ലാം അറിയാനും മനസ്സിലാക്കാനുമുള്ള ജിജ്ഞാസ കലശലായിരുന്നു . നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഉറൂബിന്റെ സുന്ദരന്മാരും സുന്ദരികളും എന്ന നോവല്‍ വായിച്ചത് . ഈ പ്രപഞ്ചത്തിന്റെ അറ്റം വരെ പോകാനും എല്ലാം അറിയാനുള്ള ആകാംക്ഷയുമുള്ള വിശ്വം എന്ന അതിലെ കഥാപാത്രവുമായി ഞാന്‍ താദാത്മ്യം പ്രാപിക്കുകയായിരുന്നു . പിന്നീട് ഹൈസ്കൂള്‍ വിദ്യാഭ്യാസം എനിക്ക് തുടരാന്‍ കഴിഞ്ഞില്ല . അച്ഛന്‍ അകാലത്തില്‍ മരണപ്പെട്ടതോടുകൂടി ജീവിതം തന്നെ വഴി മുട്ടി . എനിക്കാണെങ്കില്‍ പഠിക്കണമായിരുന്നു . പ്രപഞ്ചരഹസ്യങ്ങള്‍ മനസ്സിലാക്കണമായിരുന്നു . വലുതാവുമ്പോള്‍ ഉറൂബിനെപ്പോലെ ഒരു എഴുത്തുകാരനാവണമെന്ന മോഹം വേറെ .

അന്നൊക്കെ നാട്ടില്‍ നിന്നും എത്രയോ പേരെ തീവണ്ടികള്‍ മദിരാശി പോലുള്ള നഗരങ്ങളില്‍ എത്തിച്ചിരുന്നു . കൈയില്‍ കാശില്ലെങ്കിലും കള്ളവണ്ടി കയറി എന്നും പലരും മദ്രാസ് സെന്‍‌ട്രല്‍ സ്റ്റേഷനില്‍ ഇറങ്ങാറുണ്ടായിരുന്നു . ദാരിദ്ര്യവും പട്ടിണിയും നിമിത്തം പലരും നഗരങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരുന്നു . എന്നും വണ്ടിയില്‍ നിന്നും പുറത്തിറങ്ങുന്ന അനേകം ബാലന്മാര്‍ നഗരത്തിലെ ചെറുതും വലുതുമായ റോഡുകളിലൂടേ ഊര്‍ന്നിറങ്ങി നഗരത്തിലെ മുഖമില്ലാത്ത ആള്‍ക്കൂട്ടത്തില്‍ വിലയം പ്രാപിക്കാറുണ്ടായിരുന്നു . മദ്രാസ് പട്ടണം കരുണാനിധിയായ ഒരു മാതാവിനെപ്പോലെ അവിടെയെത്തുന്ന ആയിരമായിരം ബാലന്മാരെ തന്റെ കരങ്ങളാല്‍ ആശ്ലേഷിച്ച് അഭയം നല്‍കാറുണ്ടായിരുന്നു .

ഒരു നിയോഗം പോലെ ഞാനും മദിരാശിയില്‍ എത്തിപ്പെട്ടു . ജ്ഞാനതൃഷ്ണ ശമിപ്പിക്കാന്‍ നഗരത്തില്‍ ധാരാളം ലൈബ്രറികളുണ്ടായിരുന്നു . LLA വകയായ ലൈബ്രറികളുടെ ആസ്ഥാനം മൌണ്ട് റോഡിലെ സ്വന്തമായ കൂറ്റന്‍ കെട്ടിടത്തിലാണ് . മലയാളമുള്‍പ്പെടെ എല്ലാ ഭാഷയിലും ഗ്രന്ഥങ്ങളും ആനുകാലികങ്ങളും . നഗരത്തില്‍ എവിടെയും LLA യ്ക്ക് ശാഖകളുണ്ട് . അംഗത്വകാര്‍ഡ് ഉപയോഗിച്ച് എവിടെ നിന്നും പുസ്തകങ്ങള്‍ എടുക്കാം . അംഗത്വം കിട്ടണമെങ്കില്‍ ഒരു ഗസറ്റഡ് ആഫീസര്‍ അപേക്ഷയില്‍ സൈന്‍ ചെയ്യണമായിരുന്നു . ഒരു സഹൃദയനായ ഓഫീസര്‍ എന്നെ പരിചയമുണ്ടെന്ന് കാണിച്ച് ഒപ്പ് ഇട്ട് തന്നു . എഗ്‌മോറിലെ കണ്ണിമാറ ലൈബ്രറി വളരെ പ്രശസ്തമായിരുന്നു. ബ്രിട്ടീഷ് കാരനായ ഒരു സായ്‌വ് ആണത് നിര്‍മ്മിച്ചത് . അവിടെയുള്ള മലയാളം വിഭാഗത്തില്‍ ഞാന്‍ നിത്യസന്ദര്‍ശകനായി . രാവിലെ കയറിക്കൂടിയാല്‍ മിക്കവാറും വൈകുന്നേരമാണ് ഇറങ്ങുക . വായിക്കാന്‍ വേണ്ടി തമിഴും ഇംഗ്ലീഷും പഠിച്ചു . അക്കാലത്തേ തമിഴില്‍ വിജ്ഞാനകോശം “കലൈക്കളഞ്ചിയം” എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു . (മലയാളത്തില്‍ സര്‍വ്വവിജ്ഞാനകോശം 20 വാല്യം പ്രസിദ്ധീകരിക്കാനുള്ളസര്‍ക്കാര്‍ പദ്ധതി എന്തായെന്നറിയില്ല . 10ആമത്തെ വാല്യം വരെ ഞാന്‍ വാങ്ങിയിരുന്നു.) ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ദിവസം വല്ല അലവലാതി തൊഴിലും ചെയ്ത് ഒരാഴ്ച ജീവിക്കുവാനുള്ള വരുമാനം ഞാന്‍ കണ്ടെത്തി. കോഡമ്പാക്കത്തെ വെസ്റ്റ് അവന്യു റോഡില്‍ 13ആം നമ്പര്‍ വീട്ടിലെ ഔട്ട് ഹൌസ് എനിക്ക് താമസത്തിന് സൌജന്യമായി നല്‍കപ്പെട്ടിരുന്നു . കണ്ണിമാറ ലൈബ്രറിയില്‍ പോയിരുന്നു വായിച്ച പലരും പില്‍ക്കാലത്ത് പ്രശസ്തരായ എഴുത്തുകാരായിട്ടുണ്ട് . ഈ ലൈബ്രറിയാണ് എന്നെ ഒരു നാടകകൃത്താക്കിയതെന്ന് എന്‍.എന്‍.പിള്ള ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് . ഞാന്‍ പക്ഷെ വായിക്കുന്തോറും കൂടുതല്‍ക്കൂടുതല്‍ അറിവില്ലാത്തവനാവുകയായിരുന്നു . ഉത്തരങ്ങള്‍ ഒരു മരീചിക പോലെ എന്നില്‍ നിന്ന് അകലുന്നു . പിന്നെപ്പിന്നെ ഒരു പുസ്തകവും മുഴുവനുമായി വായിക്കാന്‍ കഴിയാത്തായി. ഏതാനും പേജുകള്‍ വായിക്കുമ്പോഴേക്കും ചിന്തകള്‍ കാട് കയറാന്‍ തുടങ്ങും .

എഴുപതുകള്‍ വായനയുടെ വസന്തകാലമായിരുന്നു . അക്കാലത്ത് ഞാന്‍ സ്വന്തമായി ഒരു മലയാളം സര്‍ക്ക്യുലേറ്റിങ്ങ് ലൈബ്രറി തുടങ്ങി. ഒന്ന് രണ്ട് അഭ്യുദയകാംക്ഷികള്‍ നല്‍കിയ സാമ്പത്തിക സഹായം മൂലധനമായി സ്വരൂപിച്ച് മോഡേണ്‍ സര്‍ക്ക്യുലേറ്റിങ്ങ് ലൈബ്രറി എന്ന പേരിലാണ് തുടങ്ങിയത് . മലയാളികളുടെ വീടുകളില്‍ ആഴ്ചയില്‍ രണ്ട് വീതം പുസ്തകങ്ങള്‍ എത്തിക്കുക എന്നതായിരുന്നു പരിപാടി . ഓരോ അംഗത്തില്‍ നിന്നും മാസത്തില്‍ 3 രൂപ വരിസംഖയും വസൂലാക്കി . പുസ്തകം വാങ്ങിയിട്ട് രണ്ട് ദിവസം കൊണ്ട് രണ്ട് പുസ്തകവും വായിച്ച് തീര്‍ത്തിട്ട് എന്റെ വരവും കാത്ത് ഇരിക്കുമായിരുന്നു അക്കാലത്ത് മലയാളി വീട്ടമ്മമാര്‍ . പുസ്തകവും കൊടുത്ത് വായിച്ച പുസ്തകത്തെക്കുറിച്ച് ചര്‍ച്ച കൂടി നടത്തിയിട്ടേ ഞാന്‍ വീടുകളില്‍ നിന്ന് തിരിച്ചിറങ്ങാറുണ്ടായിരുന്നുള്ളൂ .

ഞാന്‍ ജോമേഷിനോട് എന്റെ അനുഭവം അയവിറക്കി പറഞ്ഞപ്പോള്‍ അവനത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുവോ എന്തോ ? വായനയാണ് മനുഷ്യനെ മനുഷ്യനാക്കുന്നത് . മനസ്സിന്റെഭക്ഷണമാണ് വായന . ശരീരത്തോടൊപ്പം മനസ്സും ആരോഗ്യകരമായി വളരണമെങ്കില്‍ വായന എന്ന പോഷകാഹാരം മനസ്സിന് അനുസ്യൂതം ലഭിക്കേണ്ടതുണ്ട് . എന്നാല്‍ ഇന്നത്തെ ഈ യാന്ത്രികമായ ജീവിതത്തിനിടയില്‍ എത്ര പേര്‍ വായനക്കായി സമയം നീക്കി വെക്കും . ഏതായാലും കുറച്ച് വായനക്കാരെ കൂടി കണ്ടെത്തി പ്രബോധിനി വായനശാല വികസിപ്പിക്കണമെന്ന ധാരണയിലാണ് ഞാന്‍ ജോമേഷിനോട് യാത്ര പറഞ്ഞത് . പ്രബോധിനിയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരെ എത്ര പ്രശംസിച്ചാലും അധികമാവുകയില്ല . പ്രബോധിനി വളര്‍ന്ന് ബാംഗ്ലൂര്‍ മലയാളികളുടെ ഒരു കലാ-സാംസ്കാരിക കേന്ദ്രമായി വികസിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം !

പ്രത്യാശയുടെ ഈ ശബ്ദം മനുഷ്യ സ്നേഹികള്‍ക്ക് ആവേശം പകരട്ടെ !

ഷാനവാസ് ഇലിപ്പക്കുളം എന്റെ പോസ്റ്റിന് എഴുതിയ ഈ കമന്റ് ഒരു മഹത്തായ പുതുവത്സര സമ്മാനമായി ഞാന്‍ സ്വീകരിക്കുന്നു .


സുകുമാരന്‍ മാഷേ നന്ദി.
ഞാന്‍ ഇപ്പോള്‍ മാത്രമല്ല മുന്‍പും, ഇനിയെന്നും ഇത്തരത്തില്‍ ചിന്തിക്കുകയും അതിനായി എന്നാല്‍ കഴിയുന്നത്‌ ചെയ്യുകയും ചെയ്യും.ഇത്തരം സാമൂഹികപ്രശ്നങ്ങളിലുള്ള എന്റെ മുന്‍ നിലപാടുകളും അതിനുദാഹരണങ്ങളാണ്‌.

എന്റെ മുസ്ലിം സഹോദരങ്ങളില്‍ തീവ്രവാദത്തിനെതിരായ നിലപാട്‌ സൃഷ്ടിക്കുകയും തീവ്രവാദമെന്ന മാനുഷികതയ്ക്കെതിരായ ഈ അത്യാപത്തിനെതിരേ ചിന്തിക്കാനും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും ജാഗ്രതപാലിക്കാനും അവരെ പ്രേരിപ്പിക്കുന്നതില്‍ എനിക്കെന്തുചെയ്യാന്‍ കഴിയുമോ അതു ചെയാന്‍ ഞാന്‍ എന്നും ശ്രമിച്ചുകൊണ്ടേയിരിക്കും.

ലോകസമാധാനത്തിനായി ലോക മനുഷ്യരാശിക്കു മുഴുവനുമായി എത്തിക്കപ്പെട്ട ഒരു മഹത്തായ ഒരു സന്ദേശത്തിനെ പിന്‍പറ്റുന്നവരെന്ന അവകാശവാദം മാത്രം മറ്റു സഹോദരങ്ങളുടെ സംശയമകറ്റാന്‍ മതിയാവുകയില്ല. അതിന്‌ യോജിച്ച രീതിയിലുള്ള ചിന്തയും പ്രവര്‍ത്തവുമാണതിനാവശ്യം.
തീവ്രവാദത്തിനെതെരേയുള്ള ബോധവത്കരണവും അതുമൂലം സമൂഹം നേരിടുന്ന അരക്ഷിതാവസ്ഥയുമെല്ലാം മുസ്ലിം യുവാക്കള്‍ അത്യധികം ഗൗരവത്തോടെ കാണണം. അതിനായി മത പൗരോഹിത്യത്തിന്റെ ഇടപെടലുകള്‍ക്കായി ഇനിയും കാത്തിരിക്കുന്നതിലര്‍ത്ഥമില്ല. മാറ്റം യുവാക്കളില്‍ നിന്നുമുണ്ടാകണം. തീവ്രവാദത്തിനെതിരായ ഒരു സാമൂഹിക നവീകരണം മുസ്ലിം യുവാക്കള്‍ക്കുടെ ഇടയില്‍ ആരംഭിക്കണം. അതിന്‌ പ്രസ്ഥാനങ്ങളോ, രാഷ്ട്രീയമോ, അരാഷ്ട്രീയമോ ഒന്നും തടസ്സമാകരുതെന്നാണ്‌ എന്റെ വിനീതമായ അഭ്യര്‍ഥന.

തീവ്രവാദത്തിന്റെ ക്രിമികീടങ്ങള്‍ ജനിക്കാന്‍ സാധ്യതയുള്ള അഴുക്കുചാലുകള്‍ നികത്തിക്കൊണ്ടായിരിക്കണം അതിന്‌ തുടക്കം കുറിക്കേണ്ടത്‌. അത്‌ ചില ക്രിമിനല്‍ മനസ്സുകളല്ലാതെ മറ്റൊന്നുമല്ല! അവിടേയ്ക്ക്‌ വെളിച്ചമെത്തിക്കന്‍ കഴിയണം.നമുക്കതിനുകഴിയും എന്ന ഉറച്ച്‌ വിശ്വാസക്കാരനാണ്‌ ഞാന്‍.

സമാനചിന്താഗതിയിലുള്ളവരുടെ എല്ലാവരുടേയും ജാതിമത രാഷ്ട്രീയ ഭേദമന്യേയുള്ള സഹകരണവും സഹായവും ഞാന്‍ ഇക്കാര്യതില്‍ ആഗ്രഹിക്കുന്നു പ്രതീക്ഷിക്കുന്നു.എന്നെക്കൊണ്ട്‌ കഴിയുന്ന തരത്തില്‍ ഇത്തരം ചിന്തയും പ്രവര്‍ത്തനങ്ങളും പരമാവധി യുവാക്കളിലെത്തിക്കാനുള്ള എളിയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും.

എല്ലാവര്‍ക്കും ഒരു നല്ല, സമാധാനപരമായ, സന്തോഷപ്രദമായ പുതുവര്‍ഷം ആശംസിക്കുന്നു !

*****************************************************************

എന്ത് കൊണ്ടാണ് ലോകം ഇന്ന് ഇത്രയധികം സംഘര്‍ഷപൂരിതമാകുന്നത് ? എന്ത് കൊണ്ടാണ് തീവ്രവാദം ഇന്ന് ലോകമാസകലം ഇത്രമാത്രം അശാന്തിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നത് . എന്താണ് തീവ്രവാദികള്‍ നേടാന്‍ പോകുന്നത് ? ഒരു കാര്യം ഓര്‍ക്കേണ്ടതാണ് . തീവ്രവാദികള്‍ മാത്രമല്ല തീവ്രവാദികളെ പിന്‍‌തുണക്കുന്നവരും അപകടകാരികളും മനുഷ്യരാശിയുടെ ശത്രുക്കളാണെന്നതാണത് . തമിഴ് വംശജരുടെ പ്രശ്നം ചൂണ്ടിക്കാട്ടി ചിലര്‍ ലോകഭീകരന്‍ വേലുപ്പിള്ള പ്രഭാകരനെ പിന്‍‌തുണക്കുന്നുണ്ട് . ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ വെച്ച് ഏറ്റവും വലിയ ക്രൂരനും ഏകാധിപതിയുമായ പ്രഭാകരന് തമിഴരുടെ പ്രശ്നം പരിഹരിക്കാന്‍ കഴിയുമോ . മിതവാദികളായ എത്ര ശ്രീലങ്കന്‍ തമിഴ് നേതാക്കളെ പ്രഭാകരന്‍ കൊന്നൊടുക്കിയിട്ടുണ്ട് . തമിഴരുടെ പ്രശ്നങ്ങള്‍ക്ക് സമാധാനപരമായി പരിഹാരം കാണാന്‍ ശ്രമിച്ചു കൊണ്ടിരുന്ന എത്രയോ തമിഴ് സംഘടനാ നേതാക്കളെ നിഷ്ക്കരുണം വധിച്ചു കൊണ്ട് താന്‍ മാത്രമാണ് ശ്രീലങ്കന്‍ തമിഴരുടെ ഏക സംരക്ഷകന്‍ എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പ്രഭാകരന്‍ ശ്രമിച്ചത് . തമിഴ് ഈഴം എന്ന പേരില്‍ ഒരു രാജ്യം സ്വന്തമായി കരസ്ഥമാക്കി ഏകാധിപതിയായി അവിടെ വാണുകൊണ്ട് ലോകത്തിലുള്ള മൊത്തം തമിഴരുടെ മിശിഹാ താനാണെന്ന് സ്ഥാപിക്കലാണ് പ്രഭാകരന്റെ സ്വപ്നം . പതിനായിരക്കണക്കിന് പാവപ്പെട്ട തമിഴരെ കൊലക്ക് കൊടുത്തതും കൊന്നതുമാണ് പ്രഭാകരന്റെ നേട്ടം . മനുഷ്യബോംബുകള്‍ എന്ന ചാവേറുകളെ ലോകത്ത് അവതരിപ്പിച്ചതും പ്രഭാകരന്‍ തന്നെ . അങ്ങിനെയുള്ള കൊടും തീവ്രവാദിയെ കാഴ്ചയില്‍ ഗാന്ധിയനെപ്പോലെയുള്ള പി. നെടുമാരനും മറ്റും പിന്‍‌തുണക്കുന്നത് എന്തിന്റെ പേരിലായാലും അപലപിക്കപ്പെടേണ്ടതാണ് . ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നങ്ങള്‍ ആ രാജ്യം വെട്ടിമുറിക്കപ്പെടാതെ പരിഹരിക്കേണ്ടതുണ്ട് . സമാധാനപരമായ ചര്‍ച്ചയിലൂടെയല്ലാതെ ലോകത്തെവിടെയും ഒരു പ്രശ്നവും പരിഹരിക്കാന്‍ കഴിയില്ല . പ്രഭാകരന്റെ അന്ത്യം അടുത്തു എന്നാണ് ശ്രീലങ്കയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് . തീവ്രവാദവും ലോകത്ത് നിന്ന് അവസാനിപ്പിച്ചേ മതിയാവൂ .

ഇസ്ലാം മതം ഇങ്ങിനെ ഒരു തീവ്രവാദ മതമാണെന്ന അപഖ്യാതി ലോകമെമ്പാടും പ്രചരിക്കുമ്പോള്‍ എന്ത് കൊണ്ടാണ് ആ മതത്തിലെ സമാധാന പ്രേമികള്‍ തീവ്രവാദത്ത തള്ളിപ്പറയാത്തത് എന്ന സംശയം എല്ലാവരുടെയും മനസ്സില്‍ ഉള്ളതാണ് . എന്നാല്‍ ചിന്തിക്കുന്ന യുവതലമുറ മുസ്ലീം സമുദായത്തില്‍ ഉണ്ടെന്നും അവര്‍ പ്രതികരിക്കാതിരിക്കില്ല എന്ന പ്രത്യാശയാണ് ഷാനവാസ് നല്‍കുന്നത് .

തങ്ങളുടെ മതം , അല്ലെങ്കില്‍ തങ്ങളുടെ പാര്‍ട്ടി , അല്ലെങ്കില്‍ തങ്ങളുടെ സംഘടന മാത്രമാണ് ശരിയെന്നും മറ്റുള്ളവരെല്ലാം തെറ്റുമാണെന്ന ധാരണയില്‍ നിന്നുമാണ് അസഹിഷ്ണുതയും അക്രമവും അത് വളര്‍ന്ന് തീവ്രവാദവുമായി വളരുന്നത് . വിശ്വാസങ്ങളോ അഭിപ്രായങ്ങളോ ആശയങ്ങളോ എന്തുമാവട്ടെ ജീവിയ്ക്കുവാനുള്ള അവകാശം ഏവര്‍ക്കും തുല്യമാണ് . ജീവിയ്ക്കുക , ജീവിയ്ക്കാനനുവദിക്കുക എന്ന തത്വം അംഗീകരിക്കാത ഏത് മതത്തെയും ഏത് പാര്‍ട്ടിയെയും ഏത് സംഘടനയെയും എല്ലാവരും തള്ളിപ്പറയണം . വ്യത്യസ്ഥമായതോ എതിരായതോ ആയ ഏത് അഭിപ്രായത്തെയും ആശയത്തെയും സഹിക്കാനുള്ള ഹൃദയ വിശാലത ഏത് മതക്കാരനും പാര്‍ട്ടിക്കാരനും സ്വായത്തമാക്കണം . കാരണം ഈ ഭൂമിയും ഇവിടെയുള്ള വിഭവങ്ങളും സമ്പത്തും ആരുടെയും സ്വന്തമല്ല . ഇന്ന് ജീവിയ്ക്കുന്നവര്‍ നാളെ ജനിക്കാനിരിക്കുന്നവരില്‍ നിന്ന് കടം വാങ്ങി അനുഭവിക്കുന്നു എന്നേയുള്ളൂ . തീവ്രവാദികള്‍ സ്വമേധയാ മന:പരിവര്‍ത്തനത്തിന് വിധേയരാവുകയോ ആയുധം താഴെ വെക്കുകയോ ഇല്ല . നമ്മുടെ മൌനവും തീവ്രവാദത്തിന് പ്രോത്സാഹനമാണ് . തീവ്രവാദം ഇല്ലാതാക്കാനുള്ള ചുമതല നമുക്കെല്ലാമുണ്ട് . നമ്മള്‍ മറ്റുള്ളവരോട് ഉറക്കെ പറയുന്നത് തന്നെ തീവ്രവാദത്തിനെതിരായ ഒരു പ്രവര്‍ത്തനമാവും . അത്രയെങ്കിലും നമ്മള്‍ ചെയ്യണം .