Links

കേരള രാഷ്ട്രീയത്തില്‍ ഒരു അഴിച്ചുപണി ആവശ്യമില്ലേ ?

ഇവിടെ എല്ലാ പാര്‍ട്ടികളും ഒരേ കണക്കാണ് , പാര്‍ട്ടി പ്രവര്‍ത്തനം എന്നാല്‍ ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗം മാത്രമാണ് , ആര് ഭരിച്ചാലും ജനങ്ങള്‍ക്ക് ഒരു ഗുണവുമില്ല എന്നിങ്ങനെ ജനങ്ങള്‍ പറയാന്‍ തുടങ്ങിയിട്ട് ഒരുപാട് കാലമായി. എന്നാല്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഇപ്പറഞ്ഞവര്‍ തന്നെ പുലരുന്നതിനു മുന്‍പേ പോയി ക്യൂ നിന്ന് തങ്ങള്‍ വിശ്വസിക്കുന്ന ചിഹ്നത്തില്‍ ആവേശപൂര്‍വ്വം വോട്ട് രേഖപ്പെടുത്തുകയും ചെയ്യുന്നു. ഇതിന്റെ ഒരു മന:ശാസ്ത്രം അത്ഭുതം തന്നെ ! അത്കൊണ്ട് നേതാക്കള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനശൈലിയിലോ നയപരിപാടികളിലോ യാതൊരു വിധത്തിലുള്ള മാറ്റങ്ങളും വരുത്തേണ്ടി വരുന്നില്ല. എന്തുകൊണ്ട് നമുക്ക് ഒരു പരീക്ഷണം നടത്തിക്കൂട ? ജനപക്ഷം എന്ന പേരില്‍ ഒരു പുതിയ പാര്‍ട്ടി കേരളത്തില്‍ ജന്മം കൊണ്ടിട്ടുണ്ട് . അടുത്ത തെരഞ്ഞെടുപ്പില്‍ പതിവിന് വിപരീതമായി നമുക്ക് എന്തുകൊണ്ട് യു.ഡി.എഫിന് പകരം ജനപക്ഷത്തിന് ഭരിക്കാനുള്ള ഒരു അവസരം നല്‍കിക്കൂട ? LDF-UDF മുന്നണികള്‍ മാറി മാറി ഭരിക്കുന്നതിനിടയില്‍ ഒരു അഞ്ചു വര്‍ഷം മറ്റാരെങ്കിലും ഭരിച്ചാല്‍ ഇവിടെ ആകാശം ഇടിഞ്ഞു വീഴുമോ ? ഒന്നുമില്ലെങ്കിലും ഇരുമുന്നണികളിലും പെട്ട നേതാക്കള്‍ക്ക് ഒരു പുനര്‍ വിചിന്തനത്തിനും ആത്മ വിമര്‍ശനത്തിനും അത് അവസരം നല്‍കുമല്ലോ !

കേരളത്തില്‍ ഒരു മൂന്നാം മുന്നണിക്ക് പ്രസക്തിയുണ്ടോ ? അല്ലെങ്കില്‍ ഒരേകകക്ഷിഭരണം പ്രായോഗികമാണോ ? എന്റെ ബ്ലോഗ് സന്ദര്‍ശിച്ച് വോട്ടെടുപ്പില്‍ പങ്കെടുക്കാനും, അഭിപ്രായം രേഖപ്പെടുത്താനും എല്ലാ ബ്ലോഗ്ഗേര്‍സിനേയും വായനക്കാരേയും ക്ഷണിക്കുന്നു.

കേരളാ സി.പി.ഐ.(എം) വഴിത്തിരിവില്‍ !!

കേരളത്തിലെ സി.പി.ഐ.(എം) ല്‍ പിണറായി യുഗം അവസാനിക്കുന്നതിന്റെ സൂചനകള്‍ വന്നു തുടങ്ങിയിരിക്കുന്നു. പാര്‍ട്ടിയും ജനങ്ങളും ഒറ്റക്കെട്ടായി വി.എസ്സിന്റെ പിന്നില്‍ അണിനിരക്കാനുള്ള സാധ്യതയാണുള്ളത്. അങ്ങിനെയാണെങ്കില്‍ കേരളത്തിലെ മണ്ണില്‍ നിന്ന് സകല അഴിമതികളും തൂത്തെറിയാനുള്ള ചരിത്രപരമായ ദൌത്യമായിരിക്കും വി.എസ്സിനു ഏറ്റെടുക്കേണ്ടി വരിക ! കോടികള്‍ വാരിക്കൂട്ടി പാര്‍ട്ടിയെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി മാറ്റുമ്പോഴും പിണറായിയുടെ ദാര്‍ഷ്ട്യം മാനം മുട്ടെ വളരാന്‍ കാരണം തന്റെ സില്‍ബന്ധികളും സാധാരണക്കാരായ അണികളും എക്കാലവും തന്നെ സം‌രക്ഷിക്കും എന്ന മിഥ്യാ ബോധമായിരുന്നു. പാവം പിണറായിക്ക് , അധികാരത്തിന്റെയും പണത്തിന്റെയും ധാരാളിത്തത്തില്‍ അഹന്ത തലക്ക് പിടിച്ചത് കൊണ്ട് ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാന്‍ കഴിഞ്ഞില്ല. അദ്ധേഹത്തിന്റെ സ്വന്തം നാട്ടുകാര്‍ പോലും ഇന്നേറ്റവും വെറുക്കുന്നത് അയാളെയാണെന്ന് പാവം അറിയുന്നില്ല.
കേരളത്തില്‍, സമ്പൂര്‍ണ്ണമായി ശുദ്ധീകൃതമായ ഒരു യഥാര്‍ത്ഥമായ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ആവശ്യമുണ്ട്. നമുക്ക് എത്രയോ നല്ല നേതാക്കന്മാരും പ്രവര്‍ത്തകന്മാരുമുണ്ട്. പിണാറായിയും കൂട്ടരും ഒറ്റപ്പെടുമ്പോള്‍ കേരളത്തില്‍ നേരിന്റെയും നെറിയുടെയും ഒരു പുതുയുഗം തുടങ്ങുന്നതിന്റെ നാന്ദി കുറിക്കപ്പെടും. പക്ഷെ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. അഴിമതിക്കാരെയും അവിഹിതമായി സമ്പാദിക്കുന്ന നേതാക്കളേയും ഇനി വെച്ചു പൊറുപ്പിക്കുകയില്ലെന്ന് ജനങ്ങള്‍ പ്രതിജ്ഞ എടുക്കേണ്ടതുണ്ട് !!

ഇതോ ജനാധിപത്യം ?

ഞാന്‍ ഇന്ന് (22.6.07)രാവിലെ ഈ ബ്ലോഗില്‍ “ നമ്മുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് യോജിച്ച വ്യക്തി ആരാണ് “ എന്ന ലേബലില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് സംഘടിപ്പിച്ചു. അത് പബ്ലിഷ് ചെയ്ത് 8 മണിക്കൂറിനുള്ളില്‍ 47 പേര്‍ എന്റെ ബ്ലോഗ് സന്ദര്‍ശിക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. വോട്ട് ചെയ്തവരില്‍ 35 പേര്‍ ഡോ. കലാമിനേയും, 6 പേര്‍ പ്രതിഭാ പാട്ടീലിനെയും , ഒരാള്‍ ഭൈരോണ്‍ സിങ്ങ് ഷെഖാവത്തിനെയും രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു. 5 പേര്‍ other option - ല്‍ ആരുടേയും പേര്‍ നിര്‍ദ്ദേശിക്കാതെ വോട്ട് രേഖപ്പെടുത്തി. അതില്‍ ഒരു മാന്യ സുഹൃത്ത് തന്റെ കമന്റ് ഇങ്ങിനെ രേഖപ്പെടുത്തി “abdul kalam is required in the field of science ,not as a rubber stamp for the political parties " ! ഇന്ന് വൈകുന്നെരത്തെ വാര്‍ത്തയില്‍ ഡോ. കലാം താന്‍ മത്സരത്തിനില്ല എന്ന് പ്രസ്ഥാവിച്ചതായി കേട്ടു. ഇതോടെ ഈ ഒപ്പീനിയന്‍ പോളിന്റെ പ്രസക്തി ഇല്ലാതായി. എട്ട് മണിക്കുറിനകം 47 പേര്‍ (ഇതൊരു തീരെ തുച്ഛമായ സംഖ്യ ആണെങ്കിലും) എന്റെ ബ്ലോഗില്‍ വന്നു അഭിപ്രായവോട്ടെടുപ്പില്‍ പങ്കെടുത്തു എന്നുള്ളതും അതില്‍ 35 പേര്‍ ഡോ. കലാമിനെ നിര്‍ദ്ദേശിച്ചു എന്നതും ഒരു നിസ്സാരകാര്യമല്ല. 74 % പേരാണ് കലാമിനെ പിന്തുണച്ചത്. ഇന്ത്യയൊട്ടാകെ ഒരു സര്‍വ്വേ നടത്തിയിരുന്നുവെങ്കില്‍ അഥവാ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള അവസരം ജനങ്ങള്‍ക്ക് നേരിട്ട് ലഭിച്ചിരുന്നുവെങ്കില്‍ ഡോ. കലാമിനനുകൂലമായി ഒരു ജനകീയ മുന്നേറ്റം തന്നെ ഉണ്ടായേനേ ! ഇന്നിപ്പോള്‍ പ്രതിഭാ പാട്ടീല്‍ തന്നെ നമ്മുടെ പ്രസിഡണ്ടാകാനുള്ള സാദ്ധ്യത ഏറെക്കുറെ ഉറപ്പായ മട്ട് തന്നെയാണ്. എന്തുകൊണ്ടാണ് ജനഹിതത്തിനു തികച്ചും എതിരായി പ്രതിഭാ പാട്ടീലിനെ പ്രസിഡണ്ടായി അവരോധിക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യു.പി.ഏ. യും ഇടതുപക്ഷങ്ങളും ഇത്ര ഉത്സാഹിക്കുന്നത് ? ഉത്തരം ലളിതമാണ് , ഇവിടെ നടക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണമല്ല . മറിച്ച് പാര്‍ട്ടികള്‍ക്ക് വേണ്ടി പാര്‍ട്ടികളാല്‍ നടത്തപ്പെടുന്ന പാര്‍ട്ടികളുടെ ഭരണമാണ് ! സ്വാതന്ത്ര്യം ലഭിച്ചിട്ട് 60 വര്‍ഷം കഴിയുമ്പോള്‍ ഇവിടെ ജനാധിപത്യം അതിന്റെ ഏറ്റവും അപഹാസ്യമായ രൂപം കൈക്കൊള്ളുകയാണ്. സ്വാതന്ത്ര്യത്തിന്റെ ഗുണഭോക്താക്കള്‍ ഇവിടത്തെ ജനകോടികളല്ല. ചെറുതും വലുതുമായ പരശ്ശതം പാര്‍ട്ടികളിലെ കാക്കത്തൊള്ളായിരം നേതാക്കളാണ്. അങ്ങിനെ ഒരു മോക്ക് ഡിമോക്രസിയുടെ നിസ്സഹായരായ കാഴ്ച്ചക്കാരാണ് നമ്മള്‍ . ഇത്തരുണത്തില്‍ ഒരു ഉദാഹരണം പറയുന്നത് ഉചിതമായിരിക്കും . 2002 ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഡോ. കലാമിനെതിരെ ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാള്‍ ഇടതു പക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നത് ശ്രീമതി സോണിയാ ഗാന്ധി മറന്നു പോയിരുന്നോ എന്തോ . ഇക്കുറി പ്രതിഭാ പാട്ടീലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമ്പോള്‍, ഒരു വനിതയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്ന ഈ നിമിഷം ഇന്ത്യക്ക് ഒരു ചരിത്രമുഹൂര്‍ത്തമാണെന്ന് സോണിയാ ഗാന്ധി പറഞ്ഞു. അടുത്ത് നിന്ന് അത് കേട്ടുകൊണ്ടിരുന്ന പ്രകാശ് കാരാട്ടിന്റെ മുഖത്ത് അപ്പോള്‍ നിര്‍വ്വികാരത മാത്രം ! ഇന്ദ്രപ്രസ്ഥത്തിലെ അകത്തളങ്ങളില്‍ നടക്കുന്നത് അധികാരത്തിന്റെ കസേര കളിയാണ് . അതില്‍ നമ്മള്‍ ജനങ്ങള്‍ക്ക് ഒരു റോളുമില്ല , അയ്യഞ്ച് കൊല്ലം കഴിയുമ്പോള്‍ ക്യൂ നിന്ന് വോട്ട് ചെയ്യുകയെന്നതല്ലാതെ !!

ഈ ബ്ലോഗ് സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ എല്ലാ മാന്യ സുഹൃത്തുക്കള്‍ക്കും, എന്റെ ഓര്‍ക്കുട്ട് സ്ക്രാപ്പ് ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയ മുഴുവന്‍ സുഹൃത്തുകള്‍ക്കും ഞാന്‍ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.

അക്ഷരക്കഷായത്തിനു ചികിത്സ !

ശ്രീ അശോക് കര്‍ത്തയുടെ അക്ഷരക്കഷായം എന്ന ബ്ലോഗില്‍ ഞാന്‍ ചില കമന്റുകള്‍ എഴുതിയിരുന്നു. അവസാനം അദ്ദേഹം എന്നോട് ഇങ്ങിനെ ചോദിച്ചു : “ ശ്രീ.കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിക്ക്, താങ്കളുടെ ചെറുപ്പത്തില്‍ എത്ര പേര്‍ക്ക് കാന്‍സര്‍ ഉണ്ടായിരുന്നു?ജനസംഖ്യാനുപാതികമായി അതെത്രയാണു?അന്ന് സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗികള്‍ എത്ര? ഇന്ന് ആശുപ്ത്രികള്‍ ഇത്രയധികം ഉണ്ടായിട്ട് ആ സംഖ്യ എത്ര വരും. രോഗികളുടെ എണ്ണം ന്യായമായും കുറയേണ്ടതല്ലെ? “ . ഇതിനു ഞാന്‍ ഇന്നു മറുപടിയായി എഴുതിയ കമന്റ് ഇവിടെയും പോസ്റ്റ് ചെയ്യുന്നു. വിശദമായി പിന്നീട് എഴുതാം.

“ സര്‍, വളരെ നല്ല ഒരു ചോദ്യമാണു താങ്കള്‍ എന്നോട് ചോദിച്ചിരിക്കുന്നത് ? തിരിച്ച് ഒരു മറുചോദ്യം ഞാന്‍ താങ്കളോട് ചോദിക്കട്ടെ. താങ്കളുടെ ചെറുപ്പകാലത്ത് എത്രപേര്‍ വസൂരി വന്ന് മരിക്കുമായിരുന്നു ? ചില പ്രദേശങ്ങളില്‍ വസൂരി പടര്‍ന്ന് പിടിച്ചാല്‍ ശവശരീരം സംസ്കരിക്കാന്‍ ആളെ കിട്ടാതെ ചീഞ്ഞു നാറിയിരുന്ന ഒരവസ്ഥ എനിക്കോര്‍മ്മയുണ്ട്. ഇന്നോ ? ചൊറിയും,ചിരങ്ങും,മൂക്കൊലിപ്പും ഇല്ലാത്ത ഏതെങ്കിലും കുട്ടികളെ കാണാന്‍ കഴിയുമായിരുന്നോ ? ഇന്നോ ? മനുഷ്യന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം അന്നെത്രയായിരുന്നു ,ഇന്നെത്രയാണു ? ചികിത്സിച്ച് ചികിത്സിച്ച് രോഗമേയില്ലാത്ത ഒരു ലോകം സൃഷ്ടിച്ചെടുക്കണമെന്നാണെന്ന് തോന്നുന്നു താങ്കളുടെ ആഗ്രഹം. നല്ലത് തന്നെ. പക്ഷെ എങ്ങിനെ ? വസൂരി നമ്മള്‍ തീര്‍ത്തും നിര്‍മ്മാര്‍ജ്ജനം ചെയ്തു,പോളിയോയും ഏറെക്കുറെ അങ്ങിനെ തന്നെ . താങ്കള്‍ കാണാതെ പോകുന്ന ഒരു വസ്തുതയുണ്ട്. നമ്മുടെ ദൃഷ്ടിക്ക് ഗോചരമായ ജീവജാലങ്ങള്‍ ഭൂമിയില്‍ എത്രയുണ്ടോ അതിന്റെ എത്രയോ ഇരട്ടി , ദൃഷ്ടിക്ക് അഗോചരമായ സൂക്ഷ്മജീവികളും ഇവിടെ ജീവിയ്ക്കുകയും പെറ്റുപെരുകുകയും ചെയ്യുന്നുണ്ട്. ഇവയില്‍ ബഹുഭൂരിപക്ഷവും മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പിനു അത്യന്താപേക്ഷിതമാണു,ചിലത് രോഗകാരികളും. ഭൂമിയില്‍ ജീവനുള്ള കാലത്തോളം ഈ സൂക്ഷ്മജീവികളും നമ്മോടൊപ്പം സഹവസിക്കും.അത്കൊണ്ട് ഡോക്റ്റര്‍മാരും,മരുന്നും,ചികിത്സയും ലോകാവസാനം വരെയുണ്ടാവും. പിന്നെ അഴിമതിയുടെയും,കോഴയുടെയും കാര്യമാണു. ഇന്നേത് മേഖലയിലാണു ഇതില്ലാത്തത്? ഇതില്‍ ആരാണു കുറ്റവാളി ? സമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളും ഇന്ന് അഴിമതിപൂരിതമായി, മാത്രമല്ല കൂടുതല്‍ കൂടുതല്‍ കച്ചവടവല്‍ക്കരിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു. ജനങ്ങള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ പോകാത്തായതോടെയല്ലേ സ്വകാര്യ ആസ്പത്രികള്‍ പെരുകിയതും ആരോഗ്യരംഗം ഒരു വ്യവസായമായി മാറിയതും. എല്ലാ തിന്മകളും , അഴിമതികളും,അധര്‍മ്മങ്ങളും നിലനിര്‍ത്തുന്നത് നമ്മള്‍ ജനങ്ങളാണു സര്‍ ! ജനങ്ങള്‍ !! ജനങ്ങളാണു സര്‍ മാറേണ്ടത് ! ജനങ്ങളെ ആരു മാറ്റും ? അതായത് പൂച്ചക്ക് ആരു മണി കെട്ടും ? അതിനല്ലേ ഇക്കണ്ട രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം പെടാപ്പാട് പെടുന്നത്. എന്നാല്‍ വേലി തന്നെയാണു ഇപ്പോള്‍ വിളവ് തിന്നുന്നത്. അതായത് സകല അഴിമതിയും തുടങ്ങുന്നത് മുകള്‍ത്തട്ടില്‍ നിന്നാണു, രാഷ്ട്രീയത്തില്‍ നിന്ന്. ഇക്കാര്യം തല്‍ക്കാലം മാറ്റി വെച്ച് ചികിത്സയിലേക്ക് തിരിച്ചു വരാം. ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കാം. ഒട്ടനവധി ചികിത്സാരീതികള്‍ ഇന്ന് ലോകത്ത് നിലവിലുണ്ട്.അതിന്റെ ഫലപ്രാപ്തിയെക്കുറിച്ചൊന്നും പറയാന്‍ ഞാന്‍ ആളല്ല.എന്നാല്‍ ഈ ചികിത്സാരീതികളില്‍ ഒന്നു പോലും ഒരിക്കലും സ്വീകരിക്കാതെ വെറും മോഡേണ്‍ മെഡിസിന്റെ സഹായത്തോടെ എനിക്ക് ജീവിയ്ക്കാന്‍ പറ്റും. അതേപോലെ മോഡേണ്‍ മെഡിസിന്റെ സഹായം ഇല്ലാതെ ജീവിയ്ക്കാന്‍ പറ്റും എന്ന് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ ? ഇന്ന് മോഡേണ്‍ മെഡിസിന്‍ ചില ഡോക്റ്റര്‍മാരും , രോഗികളും ദുരുപയോഗം ചെയ്യുന്നുണ്ട്. അതൊക്കെ ഞാന്‍ നടേ പറഞ്ഞ സാമൂഹ്യജീര്‍ണ്ണതയുടെ ഭാഗമാണു. മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പിനു അനിവാര്യമായ ഒരു സിസ്റ്റം അതെന്തായാലും ,അതിനു തകരാറ് പറ്റിയാല്‍ ആ തകരാറ് പരിഹരിക്കുകയാണു വേണ്ടത്. അല്ലാതെ ആ സിസ്റ്റം വേണ്ടെന്നു വെക്കുകയല്ല. താങ്കള്‍ ഒരു പക്ഷേ ഇതൊന്നും അംഗീകരിച്ചെന്നു വരില്ല. കാരണം ഇന്ന് ഉറക്കം നടിക്കുന്നവരാണു കൂടുതലും !


വാല്‍ക്കഷണം;
സയന്‍സിന്റെ സംഭാവനകളായ ആധുനീകോപകരണങ്ങള്‍ മിക്കതും വാങ്ങാനുള്ള ക്രയശേഷി ആധുനിക മനുഷ്യന്‍ ആര്‍ജ്ജിച്ചു !

സയന്‍സിന്റെ കണ്ടെത്തലുകള്‍ നല്‍കിയ പുതിയ അറിവുകള്‍ സ്വീകരിക്കാനുള്ള മാനസീകമായ ഗ്രാഹ്യശേഷി ഇന്നത്തെ മനുഷ്യര്‍ക്ക് ആര്‍ജ്ജിക്കാന്‍ കഴിയാതെയും പോയി !!

ഓര്‍ക്കുട്ടും, ബ്ലോഗും , പിന്നെ ഞാനും !

ആയിരം സുഹൃത്തുക്കളുണ്ടായിരുന്ന എന്റെ ഓര്‍ക്കുട്ട് പ്രൊഫൈല്‍ ഒരു ദിവസം ഞാന്‍ ഡിലീറ്റ് ചെയ്തു. പത്രപ്രവര്‍ത്തകര്‍, വിവിധ ടിവി ചാനലുകളിലുള്ളവര്‍, കവികള്‍, കലാ-സാഹിത്യ -സാംസ്കാരികാദി മേഖലകളിലെ പ്രശസ്തര്‍, രാഷ്ട്രീയക്കാര്‍,വിദ്ധ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധി പേരുള്‍പ്പെട്ടിരുന്ന ഒരപൂര്‍വ്വ സൌഹൃദവലയമായിരുന്നു അത്.അങ്ങിനെയൊന്ന് സ്വരൂപിച്ചെടുക്കുക അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ ചുരുക്കം ചിലരുമായേ സ്ക്രാപ്പ് എഴുതുന്നതിലൂടെ നിരന്തരബന്ധം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നുള്ളൂ. ഒരിക്കല്‍ അറ്റുപോയാല്‍ പിന്നെ ഈ ഓര്‍ക്കുട്ട് ബന്ധം വിളക്കിച്ചേര്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഏറ്റവും ആക്റ്റീവായ ഓര്‍ക്കുട്ടര്‍ ഞാനാണെന്ന് പലരും എന്നെ പ്രശംസിച്ചിരുന്നു. ഓര്‍ക്കുട്ടിലെത്തുന്ന ഏത് മലയാളിക്കും എന്നെ പരിചയമായിരുന്നു. അതിന് കാരണം ഓര്‍ക്കുട്ടിനെ പറ്റി 18.12.2006 ലെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ശരത് കൃഷ്ണ എഴുതിയ ഒരു ലേഖനമായിരുന്നു.  ലേഖനം തുടങ്ങുന്നത് ഇങ്ങനെ: “കേരളത്തിന്റെ സൈബര്‍ കൌതുകം ഇപ്പോള്‍ ഒരു കൂട്ടില്‍ ചേക്കേറിയിരിക്കുകയാണ്. ഓര്‍ക്കുട്ട്- പ്രണയികള്‍ക്ക് സ്വപ്നക്കൂട്, സുഹൃത്തുക്കള്‍ക്ക് കളിക്കൂട്, വേറിട്ട് നടക്കുന്നവര്‍ക്ക് ചര്‍ച്ചയുടെ ചട്ടക്കൂട്.”   ശരത് തുടരുന്നു, “........ പിന്നെ അഞ്ചരക്കണ്ടിക്കാരന്‍ സുകുമാരന്‍ ചേട്ടനെ മുതല്‍ ഓര്‍ക്കുടിന്റെ പിതാവ് ഓര്‍ക്കുട് ബുയുക്കോക്ടനെ വരെ സുഹൃത്താക്കാം. സൌഹൃദത്തിന്റെ ഇനിയും കണ്ടെത്തിയിട്ടില്ലാത ഭൂഖണ്ഡങ്ങള്‍ തേടുന്ന നാവികനാകാം. സ്വന്തം സുഹൃത്തില്‍ നിന്ന് അയാളുടെ സുഹൃത്തിലേക്ക്,അവിടെ നിന്ന് മററ് ഒരാളിലേക്ക്....ക്ലിക്ക്...ക്ലിക്ക്... എന്ന താളത്തിലുള്ള ചാട്ടം. കേരളത്തിലെ ഏതെങ്കിലും ഭൂപ്രദേശത്തുനിന്നു തുടങ്ങി ആഫ്രിക്കന്‍ വന്‍ കരയില്‍ വരെയെത്തി നങ്കൂരമിടല്‍ ....” 

 ആ ലേഖനത്തില്‍ എന്നെപ്പറ്റി പരാമര്‍ശിച്ചതിനാല്‍ ലേഖകനു കിട്ടിയതിനേക്കാള്‍ പ്രശസ്തി എനിക്ക് ലഭിച്ചു.അക്കാരണത്താല്‍ സാക്ഷാല്‍ ശരത് കൃഷ്ണനു തന്നെ എന്നോട് ഈര്‍ഷ്യയോ
അസൂയയോ തോന്നിയിട്ടുണ്ടാവണം. പിന്നീട് ഞാന്‍ എത്രയോ സ്ക്രാപുകള്‍ എഴുതിയിട്ടും ഒരു മറുപടി പോലും സ്ക്രാപ്പ് ചെയ്യതെ അയാള്‍ എന്നെ അവഗണിച്ചു. ഞാന്‍ ഡിലീറ്റ് ചെയ്ത പ്രൊഫൈലിലെ പത്ര ലേഖകരില്‍ ശരത് കൃഷ്ണയും ഒരാളാണ്. പിന്നീട് ഞാന്‍ വേറെ ഒരു  പ്രൊഫൈല്‍ ഉണ്ടാക്കിയപ്പോള്‍ ആദ്യത്തേതില്‍ ഉള്‍പ്പെട്ടിരുന്ന ചില സുഹൃത്തുക്കള്‍ എന്നെ തേടിവന്നു. വിര്‍ച്ച്വല്‍ ആണെങ്കിലും ഈ സൌഹൃദബന്ധങ്ങള്‍ എനിക്ക് എന്തെന്നില്ലാത്ത ഒരു ചാരിതാര്‍ത്ഥ്യവും,സന്തോഷവും നല്‍കുന്നു !

ബ്ലോഗുകളുടെ ലോകത്ത് ഞാന്‍ വൈകിയാണ് എത്തിപ്പെടുന്നത്. നഷ്ടപ്പെട്ടു എന്നു കരുതിയിരുന്ന വായന തിരിച്ചു കിട്ടുകയായിരുന്നു. മത്രമല്ല ഒട്ടേറെ അനുഭവങ്ങളും ആശയങ്ങളും എനിക്ക് എഴുതാനുമുണ്ടായിരുന്നു. ഈ ഭൂമിയില്‍ ജീവിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും സുഭിക്ഷമായി കഴിയാനും, ആഹ്ലാദിക്കാനും, ആനന്ദിക്കാനും ആവശ്യമായ വിഭവങ്ങളും ഇടവും സമൃദ്ധമായി ഉണ്ടായിട്ടും ആര്‍ക്കും സന്തോഷമോ, സംതൃപ്തി,സമാധാനമോ ഇല്ല. ഈ വൈരുധ്യങ്ങളെക്കുറിച്ചും, ദുരവസ്ഥയെക്കുറിച്ചും ചിന്തിക്കുമ്പോള്‍ എനിക്ക് മനസ്സിലാവുന്ന കാര്യങ്ങള്‍ ദിനം‌പ്രതി എഴുതി ഇവിടെ പോസ്റ്റ് ചെയ്യാമെന്നു കരുതിയതാണ്. എന്നാല്‍ എഴുതിത്തുടങ്ങിയപ്പോഴാണ് വാക്കുകള്‍ എനിക്ക് അങ്ങിനെ വഴങ്ങുന്നില്ല , അഥവാ ഭാഷയില്‍ ഞാന്‍ എത്ര പാമരനാണ് എന്ന് തിരിച്ചറിയുന്നത്.

ഇന്നത്തെ സാമൂഹ്യാന്തരീക്ഷം വളരെ സങ്കീര്‍ണ്ണവും, ശബ്ദമുഖരിതവുമാണ്. ആരെന്ത് പറഞ്ഞാലും ചെയ്താലും അത് തര്‍ക്കങ്ങളിലും വാദ കോലാഹലങ്ങളിലും ഒടുങ്ങുന്നു. ഓരോരുത്തരും ഏതെങ്കിലും ഒരു എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഭാഗമായി നിലയുറപ്പിച്ചുകൊണ്ട് അതിനെ ന്യായീകരിക്കാനും അവരുടെ അഭിപ്രായങ്ങള്‍ സ്ഥാപിച്ചെടുക്കാനുമാണ് ശ്രമിക്കുന്നത്. ഉദാഹരണത്തിന് ദൈവത്തിന്റെ കാര്യമെടുക്കാം. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമാണെന്നു പറയുന്നു. മാത്രമല്ല സര്‍വ്വചരാചരങ്ങളെയും ദൈവം പരിപാലിച്ചുവരികയും ചെയ്യുന്നു. സര്‍വ്വശക്തനായ ദൈവം ഒന്നേയുള്ളൂ എന്നതിലും ആര്‍ക്കും തര്‍ക്കവുമില്ല. പിന്നെയെന്താണ് പ്രശ്നം ? ഒരു ദൈവം ഉണ്ടായിരിക്കുകയും സര്‍വ്വരെയും സംരക്ഷിക്കുകയും ചെയ്യുന്നു എന്നത് നല്ലതല്ലേ ? ഇതില്‍ എവിടെയാണ് തര്‍ക്കങ്ങള്‍ക്കും , കലഹങ്ങള്‍ക്കും , ഭീകരവാദത്തിനും സ്ഥാനമോ സാദ്ധ്യതയോ ഉള്ളത് ? പക്ഷെ ദൈവം ഇന്ന് നമ്മുടെ രാഷ്ട്രപതിയെപ്പോലെയാണ്. സര്‍വ്വ അധികാരങ്ങളും പ്രസിഡണ്ടില്‍ നിക്ഷിപ്തമാണ് എന്നാണ് വെപ്പ്. ഒരു പ്യൂണിനെപ്പോലും നിയമിക്കാനോ ശിക്ഷിക്കാനോ ഉള്ള അധികാരം പേരിനുപോലും ഇല്ലതാനും. അത് പോലെ പറഞ്ഞുനില്‍ക്കാന്‍ ഒരലങ്കാരപദമാണ് ഇന്ന് ദൈവം. ഒരു വിശ്വാസിക്ക് അവന്റെ പ്രവാചകനെ മതി, അവന്റെ അവതാരത്തെ മതി , അവന്റെ ഗുരുവിനെ മതി , അവന്റെ കിത്താബ് മതി, അവന്‍ പ്രത്യേകം പേര്‍ നല്‍കിയിട്ടുള്ള കെട്ടിടം മതി അവന് പ്രാര്‍ത്ഥിക്കാന്‍ ! ( കെട്ടിടങ്ങളുടെ പേരു ഞാന്‍ പരാമര്‍ശിക്കുന്നില്ല . കാരണം വിശ്വാസിയുടെ വികാരം വൃണപ്പെടും. ഈ ലോകത്തില്‍ ഏറ്റവും അപകടകരമായത് വിശ്വാസിയുടെ വികാരമാണ് . അത് വൃണപ്പെടുമ്പോളാണു മനുഷ്യനിര്‍മ്മിതമായ ഏറ്റവും വലിയ ദുരന്തങ്ങള്‍ സംഭവിക്കുന്നത്. ) ദൈവത്തെ വേണ്ട ! 



ഒരു ജാതി,ഒരുമതം,ഒരു ദൈവം എന്ന നാരായണഗുരുവിന്റെ വാക്കുകള്‍ ഇന്ന് ആരെങ്കിലും ഏറ്റുപറഞ്ഞാല്‍ ഒരു വിശ്വാസിക്ക് അത് സഹിക്കാനോ സങ്കല്‍പ്പിക്കാനോ കഴിയുമോ ? രാമന് അമ്പലം , ബാബര്‍ക്ക് മസ്ജിദ് എന്ന് താന്താങ്ങള്‍ക്ക് ആവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ പരസ്പരം കൊലവിളി നടത്തുകയല്ലേ വിശ്വാസികള്‍ ? ദൈവം സര്‍വ്വശക്തനാണെങ്കില്‍ ഈ രാമനും ബാബറും ആരാ ? സര്‍വ്വശക്തരില്‍ സര്‍വ്വശക്തനോ ? ഇതില്‍പ്പരം ഒരു ഗതികേട് ദൈവത്തിന് വരാനുണ്ടോ ? ദൈവത്തെക്കാളും പ്രാമാണ്യം അവതാരത്തിനോ , പ്രവാചകനോ ആണെങ്കില്‍ അവതാരത്തേക്കാളും പ്രവാചകനേക്കാളും വലുത് പുരോഹിതനോ പൂജാരിയോ അല്ലേ ? ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യക്കുരുതി നടന്നിട്ടുള്ളത് പ്രവാചകന്മാരുടെ പേരിലാണ്. അല്ലയോ ദൈവമേ ! അങ്ങാണ് പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍ത്താവ് എന്ന് പറയുന്നത് സത്യമാണെങ്കില്‍ , അങ്ങെന്തിനീ പ്രവാചകന്മാരായ പ്രവാചകരെയെല്ലാം ഭൂമിയിലേക്കയച്ചു ? പില്‍ക്കാലത്ത് മനുഷ്യര്‍ തമ്മില്‍ത്തല്ലി ചാകാനോ ? അങ്ങയ്ക്ക് നേരിട്ട് എല്ലാം നിയന്ത്രിക്കാമായിരുന്നില്ലേ ? ശരി; ഇനിയെയെങ്കിലും ഈ പ്രവാചകന്മാരെയെല്ലാം പൂര്‍വ്വകാലപ്രാബല്ല്യത്തോടെ തിരിച്ച് വിളിച്ച് ഭൂമിയിലെ മനുഷ്യപുത്രന് ശാന്തിയും സമാധാനവും നല്‍കിക്കൂടേ ?

രാഷ്ട്രത്തിന്റെയും,ജനങ്ങളുടെയും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് പോലും രാഷ്ട്രീയം. ജനങ്ങള്‍ക്ക് പുരോഗതിയുണ്ടാവണം, വികസനം വരണം, എല്ലാ പൌരന്മാരുടേയും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടെണം. അങ്ങിനെയാണെങ്കില്‍ ഇക്കാണുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം ജനങ്ങളുടെ അഭ്യുന്നതിക്കായി മത്സരിക്കുകയല്ലെ വേണ്ടത് . മത്സരിച്ച് മത്സരിച്ച് മറ്റെല്ലാ പര്‍ട്ടിക്കാരെക്കൊണ്ടും ജനങ്ങള്‍ക്ക് വേണ്ടി പണി എടുപ്പിക്കുകയല്ലേ വേണ്ടത്. ഒരു പാര്‍ട്ടി ജനങ്ങള്‍ക്ക് വേണ്ടി നല്ലത് ചെയുമ്പോള്‍ അതില്‍ സന്തോഷിച്ച് അതിലും നന്നായി ചെയ്യുകയല്ലേ വേണ്ടത്. ജനങ്ങള്‍ക്ക് വേണ്ടിയല്ലേ ഈ ഭരണവും,സര്‍ക്കാറും,പാര്‍ലെമെന്റും, ഉദ്യോഗസ്ഥരും,നിയമങ്ങളും എല്ലാമെല്ലാം ? അല്ലാതെ ഇവയ്ക്കെല്ലാം വേണ്ടി ജനങ്ങള്‍ അല്ലല്ലോ ഇതില്‍ എവിടെയാണ് ഇറങ്ങിപ്പോക്കിനും, ബഹളങ്ങള്‍ക്കും,ചാപ്പകുത്തലിനും, നാടന്‍ ബോംബിനും എല്ലാം സ്ഥാനം ? അവിടെയാണ് പ്രശ്നം. എന്തെങ്കിലും ചെയ്യുന്നെങ്കില്‍ അത് എന്റെ പാര്‍ട്ടി തന്നെ  ചെയ്യണം. മറ്റേപ്പാര്‍ട്ടി ഒന്നും ചെയ്യരുത്. അല്ലെങ്കില്‍ ഒന്നും ചെയ്യാന്‍ അനുവദിക്കരുത്; ചെയ്യുന്നതെല്ലാം ജനദ്രോഹമാണെന്നു പ്രചരിപ്പിക്കണം . എല്ലാം വേണം അതു പക്ഷേ എന്റെ പാര്‍ട്ടിക്ക് മാത്രം ! എന്നാലിവന്റെ പാര്‍ട്ടി വളരുമോ വളര്‍ത്തുമോ എന്നു ചോദിച്ചാല്‍ അതൊട്ടില്ലതാനും. വളര്‍ന്ന് വളര്‍ന്ന് ഏതാണ്ട് ഒരു ബോണ്‍സായ് പരുവത്തിലെത്തിയ അനേകം പാര്‍ട്ടികളുള്ള നാടാണ് നമ്മുടേത്. ആണായാലൊരു പെണ്ണ് വേണമെന്നപോലെ , ആളായാലൊരു പാര്‍ട്ടി വേണ്ടേ ? പാര്‍ട്ടികളിങ്ങനെ പലവിധമിവിടെ സുലഭമായപ്പോഴാണ് , പണ്ടത്തെ നമ്മുടെ വേലായുധന്റെ സര്‍പ്പ
യജ്ഞത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള മുന്നണിസംവിധാനം എന്ന സൂത്രപ്പണി കണ്ടുപിടിച്ചത്. ഇനിയീ നാട്ടില്‍ ഏകകക്ഷിഭരണം ഒരിക്കലും വരാനിടയാകരുതേ എന്നാണ് എല്ലാ രാഷ്ട്രീയക്കാരന്റെയും പ്രാര്‍ത്ഥന. ഭാഗ്യവശാല്‍ നാരായണ ഗുരുവിനെപ്പോലെ ഒരാളിനി ജനിക്കാതിരുന്നാല്‍ മതി. ഒരു രാഷ്ട്രം, ഒരു ജനത, ഒരു പാര്‍ട്ടി ഭാരതീയര്‍ക്ക് എന്നോ മറ്റോ പറഞ്ഞ്
ജനാധിപത്യം കുട്ടിച്ചോറാക്കിയലോ .

ഇപ്പോള്‍ ധാരാളം മലയാളികള്‍ ബ്ലോഗ് എഴുതുന്നുണ്ട്. പുതിയ പുതിയ ബ്ലോഗ്ഗേഴ്സ് ദിനം‌പ്രതി കടന്നുവരുന്നുമുണ്ട്. വളരെയധികം കഴിവും ഭാവനയും ചിന്താശേഷിയും ഉള്ളവരാണ് ഇവരില്‍ ഭൂരിപക്ഷവും. ഇതിനെ മലയാളത്തിന്റെ സുകൃതം എന്നേ പറയാന്‍ കഴിയൂ. എന്നാല്‍ സര്‍ഗ്ഗാത്മകവും, സാര്‍ത്ഥകവുമായ സംവാദങ്ങള്‍ വിരളമായേ ഇവിടെ നടക്കുന്നുള്ളൂ എന്നാണ് ബ്ലോഗുകളിലൂടെ സഞ്ചരിക്കുമ്പോള്‍ എനിക്ക് തോന്നിയിട്ടുള്ളത്. ഒന്നുകില്‍ ഉപരിപ്ലവങ്ങളായ കമന്റുകളിലൂടെ ചിലര്‍ പരസ്പരം സുയിപ്പിക്കുന്നു. അല്ലെങ്കില്‍ ആരെയെങ്കിലും തേടിപ്പിടിച്ച് സ്വഭാവഹത്യ നടത്തുന്നു. യാഹൂ പ്രശ്നം നടക്കുമ്പോള്‍ മനസ്സ് നൊന്ത് ഞാനൊരു ബ്ലോഗില്‍ ഒരു കമന്റ് എഴുതി; ബ്ലോഗ്ഗേഴ്സിനു ഒരു എത്തിക്സ് വേണ്ടേ എന്ന് . അതിനു ശേഷം ഒരു നൂറ് വട്ടം ആലോചിട്ടേ ഞാന്‍ എവിടെയെങ്കിലും പോയി കമന്റ് പാസ്സാക്കാറുള്ളൂ . സമൂഹത്തിന്റെ ഒരു പരിച്ഛേദമാണല്ലോ ബ്ലോഗും . അപ്പോള്‍ സമൂഹത്തിലുള്ള എല്ലാ നല്ലതും കെട്ടതും അവിടെയും കാണുമല്ലോ.........

ഒരു സുഹൃത്തിന് ഇന്നെഴുതിയ ഒരു സ്ക്രാപ്പ് ....

ചിന്തിക്കുന്ന ആര് പറയുന്ന അഭിപ്രായങ്ങളോടും എനിക്ക് വിയോജിക്കേണ്ട ഒരു കാര്യവുമില്ല അനീഷ്..കാരണം , ചിന്തിക്കുന്നവര്‍ ഏറെക്കുറെ സത്യത്തിന്റെ അടുത്ത് എത്തിച്ചേരുന്നു. എല്ലാ മനുഷ്യരുടെയും ഉള്ളില്‍ ഒരുപാട് സ്നേഹവും,കരുണയും,ആര്‍ദ്രതയും ഉറങ്ങിക്കിടക്കുന്നുണ്ട്. അത് പക്ഷെ ദൈനംദിന ജീവിതത്തില്‍ അവന് സഹജീവികളോട് കാണിക്കാന്‍ കഴിയുന്നില്ല എന്നതാണ് അടിസ്ഥാനപരമായ പ്രശ്നം. ഇതിനെക്കുറിച്ചാണ് ഞാന്‍ ആഴത്തില്‍ ചിന്തിക്കുന്നതും,വ്യാകുലപ്പെടുന്നതും. വ്യക്തിപരമായി എനിക്ക് പരിഭവങ്ങളോ,പരാതികളോ ഇല്ല. എന്റെ കഴിഞ്ഞ സ്ക്രാപ് അങ്ങിനെയൊരു സൂചന അനീഷിനു നല്‍കിയിട്ടുണ്ടെങ്കില്‍ അതിനു കാരണം എന്റെ ആശയപ്രകാശനത്തിലെ അപര്യാപ്തതയാണ്.സത്യത്തില്‍ ഞാനും അനീഷും പറയുന്നതും, ബാബു പോളും,മറ്റനേകം പേര്‍ പറയുന്നതും ഒന്നു തന്നെയാണ്. എല്ലാവര്‍ക്കും സസന്തോഷം ജീവിക്കാനുള്ള ഇടവും, വിഭവങ്ങളും ഇവിടെയുണ്ടായിട്ടും ആരും സംതൃപ്തരോ സന്തുഷ്ടരോ അല്ല. അതിന്റെ കാരണങ്ങളിലേക്ക് കടക്കുമ്പോഴാണ്, ഇന്ന് സാര്‍വ്വത്രികമായി കാണുന്ന പരദൂഷണം അസൂയ തുടങ്ങിയ സാമാന്യജനങ്ങളുടെ ചില മനോവൈകല്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കേണ്ടി വരുന്നത്. ഇതിനെക്കുറിച്ചൊക്കെ വിശദമായ ഒരു ബ്ലോഗെഴുതി പോസ്റ്റ് ചെയ്യണമെന്നുണ്ടായിരുന്നു അനീഷ്... ! വാസ്തവത്തില്‍ ഈ ജീവിതം മനുഷ്യന് എന്തു നല്‍കുന്നു, ജീവിതത്തില്‍ നിന്ന് മനുഷ്യന്‍ എന്ത് അവശ്യപ്പെടുന്നു തുടങ്ങിയ അടിസ്ഥാനപരമായ ദാര്‍ശനികസമസ്യകള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്...! ഞാന്‍ വീണ്ടും എഴുതാം,സസ്നേഹം,