Links

അനുഭവങ്ങൾ പാളിച്ചകൾ - 3

ഈ ഭൂമി എത്ര മനോഹരമാണെന്നോ, അതിനേക്കാൾ മനോഹരമാണ് ജീവിതവും. എൻ്റെ സമയം തീരുകയാണ് എന്ന് അറിയുമ്പോഴും ജീവിതം ഇപ്പോഴും എന്നെ കൊതിപ്പിക്കുകയാണ്. ജീവിതത്തിൻ്റെ മനോഹാരിത അനുഭവിക്കണമെങ്കിൽ നാം നമ്മുടെ മനസ്സിനെ അതിനായി ട്രെയിൻ ചെയ്യിപ്പിക്കണം. പലർക്കും ആ കല അറിയില്ല. കഴിഞ്ഞ ഏതാനും ദിവസം ഞാൻ നാട്ടിൽ ഉണ്ടായിരുന്നു. വാടകക്കാർ ഒഴിഞ്ഞു പോയ സ്വന്തം വീട്ടിൽ കുടുംബസമേതം താമസിച്ചു. ആദ്യത്തെ രണ്ട് മൂന്ന് ദിവസം വീട് വൃത്തിയാക്കലായിരുന്നു ജോലി. അതെനിക്കൊരു ഹരമുള്ള പണിയാണ്. എല്ലാം ഒന്ന് വൃത്തിയാക്കുക എന്നിട്ട് അതിൻ്റെ ഭംഗി കുറച്ച് നേരം ആസ്വദിക്കുക. അതൊരു ലഹരി കൂടിയാണെനിക്ക്. വീട് ചെറുതോ വലുതോ എന്നതല്ല, നമ്മുടെ വീടല്ലേ അതൊന്ന് വൃത്തിയാക്കി എല്ലാം അടുക്കി വെച്ച് അനാവശ്യമായതെല്ലാം കളഞ്ഞ് ഉള്ള സ്പെയിസ് ഫ്രീ ആക്കിയാൽ വീട് തന്നെയാണ് ശരിക്കുള്ള സ്വർഗ്ഗം.

കുറെയേറെ പഴയ സുഹൃത്തുക്കളെ കണ്ട് ബന്ധം പുതുക്കി. അവർ പറയുന്നത് കേട്ടു. നമ്മൾ മറ്റുള്ളവരെ കേൾക്കുകയാണ് വേണ്ടത്. അതൊരു സംഭാഷണകലയാണ്. നമുക്ക് പറയാനുള്ളത് മറ്റുള്ളവരിൽ അടിച്ചേൽപ്പിച്ച് അവരെ കേൾക്കാൻ നിർബ്ബന്ധിക്കരുത്. അവരെ കേൾക്കുക പിന്നെ അവർ തയ്യാറെണെങ്കിൽ നമുക്ക് പറയാനുള്ളത് പറയുക എന്നതാണ് നല്ല സംഭാഷണ മര്യാദ. നമ്മൾ നമ്മുടെ പരിഭവവും പരാതിയും ആരോടും പറയരുത്. അത് പോലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അങ്ങോട്ട് പോയി കാണുകയാണ് വേണ്ടത്. എൻ്റെ അടുത്തേക്ക് ആരും വരുന്നില്ലല്ലോ, എന്നെ കാണാൻ ആരും വരുന്നില്ലല്ലോ എന്ന പരിഭവം മനസ്സിൽ സൂക്ഷിക്കുകയോ അത് ബന്ധുക്കളോടോ സുഹൃത്തുക്കളോടോ പറയുന്നതോ നല്ല സംസ്ക്കാരം അല്ല. നമ്മൾ അങ്ങോട്ട് പോയി കാണുന്നതും അവരുടെ ആതിഥ്യം സ്വീകരിക്കുന്നതും നമുക്കും അവർക്കും ആനന്ദവും സന്തോഷവും തരുന്ന കാര്യമാണ്. ഈ ഒരു സന്തോഷം അനുഭവിക്കുന്നതിന് പകരം അവനവൻ്റെ വീട്ടിൽ അലസമായി ഇരുന്നിട്ട് ഒരുത്തനും ഒരുത്തിയും ഇങ്ങോട്ട് വരുന്നില്ലല്ലോ എന്ന് പരിഭവിക്കുന്നതിൽ ഒരർത്ഥവും ഇല്ല. ജീവിതത്തിൻ്റെ സൗഭാഗ്യങ്ങൾ അനുഭവിക്കാൻ നാം നമ്മുടെ പല ശീലങ്ങളും മാറ്റിയാൽ നന്നായിരിക്കും.
പിണറായിയിലും അണ്ടലൂരും ഒക്കെയുള്ള ബന്ധുവീടുകൾ സന്ദർശിച്ചു. അവർക്കൊക്കെ എന്ത് സന്തോഷം ആയെന്നോ. അവരത് പറയുകയും ചെയ്തു വന്നതിൽ സന്തോഷം എന്ന്. അത് കേൾക്കുമ്പോൾ നമുക്കും സന്തോഷം. പിണറായിയിലെ ബന്ധുവീട്ടിൽ പോയപ്പോൾ രാവിലത്തെ ബ്രേക്ക് ഫാസ്റ്റും ഉച്ചക്ക് പ്രഥമൻ (പായസം) അടക്കമുള്ള വിഭവസമൃദ്ധമായ ലഞ്ചും കഴിപ്പിച്ചിട്ടേ അവർ വിട്ടുള്ളൂ. പണ്ടൊക്കെ ഈ സംസ്കാരം നാട്ടിൽ ഉണ്ടായിരുന്നു. ഇടക്കിടെ ബന്ധുവീടുകളിൽ പോവുക, അവിടെ താമസിക്കുക.അതൊക്കെ ഒരു കാലം, എന്തൊരു രസം ആയിരുന്നെന്നോ. ഇന്ന് ആളുകൾ ജീവിയ്ക്കുന്നത് മൊബൈലിലാണ്. ഒരുമാതിരി വെർച്വൽ ജീവിതം. റീയൽ ലൈഫ് ആളുകൾക്ക് അന്യമാവുകയാണ്. യഥാർത്ഥ ജീവിതത്തിൻ്റെ സൗകുമാര്യവും നിർവൃതിയും നഷ്ടപ്പെടുത്തുന്ന തലമുറ എന്തൊരു കഷ്ടമാണ്.
നമ്മൾ മൊബൈലിലോ സോഷ്യൽ മീഡിയയിലോ അഡിക്റ്റ് ആകരുത്. അങ്ങനെ ജീവിച്ചിട്ട് എന്ത് കാര്യം. ജീവിതത്തിന് ശരിക്ക് പറഞ്ഞാൽ പ്രത്യേകിച്ച് അർത്ഥമോ ഉദ്ദേശമോ ഒന്നും ഇല്ല. പക്ഷെ നമ്മൾ ഈ ജീവിതത്തെ അനുഭവിച്ചും ആസ്വദിച്ചും സുഖിച്ചും സന്തോഷിച്ചും തീർക്കുകയാണ് വേണ്ടത്. അതൊക്കെ മൊബൈലിൽ കിട്ടില്ല. യഥാർത്ഥ ജീവിതത്തിൽ നീന്തിത്തുടിക്കണം. വീട്, കുടുംബം, ബന്ധുക്കൾ, സുഹൃത്തുക്കൾ, സമൂഹം ഇതൊക്കെ നമുക്ക് ആനന്ദവും നിർവൃതിയും നൽകുന്ന ഘടകങ്ങളാണ്. പക്ഷെ ഒരു കണ്ടീഷൻ ഉണ്ട്. പോസിറ്റീവ് മാത്രമേ കാണാവൂ, നമ്മളും പോസിറ്റീവ് മാത്രമേ പ്രസരിപ്പിക്കാവൂ. നെഗറ്റീവ് കാണരുത്, നെഗറ്റീവ് പ്രസരിപ്പിക്കരുത്. അപ്പോൾ നിങ്ങൾക്ക് ഈ ജീവിതവും മനുഷ്യരും ഇത്രമേൽ സുന്ദരമായിരുന്നോ എന്ന് തോന്നും. ജീവിതം നിങ്ങളെ കൊതിപ്പിക്കും. മനസ്സിനെ പോസിറ്റീവായി നിലനിർത്തുന്നത് എളുപ്പമല്ല, നന്നായി മാനസികവ്യായാമം ചെയ്യേണ്ടി വരും.
നാട്ടിലെ വീട്ടിൽ ഞാൻ കമ്പ്യൂട്ടറും കേരള വിഷൻ്റെ ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റും സെറ്റ് ചെയ്ത് വെച്ചു, എനിക്ക് ഇവിടെ ബാംഗ്ലൂരിലും കമ്പ്യൂട്ടറും രണ്ട് സ്മാർട്ട് ഫോണും എപ്പോഴും കൈവശം ഉണ്ട്. ഈ ഒരു ഉപകരണവും ഇൻ്റർനെറ്റും അതിൻ്റെ സാധ്യതകളും ഉപയോഗപ്പെടുത്താനും അനുഭവിക്കാനും കഴിയും എന്ന് സ്വപ്നം പോലും കണ്ടതല്ലല്ലൊ. ചെറുപ്പത്തിൽ അനുഭവിച്ച ദാരിദ്ര്യവും വിശപ്പും എന്നും ഓർക്കാറുണ്ട്. മദ്രാസ് തെരുവുകളിൽ അലഞ്ഞ് നടന്നപ്പോൾ ഏതോ ഒരു പീടികത്തിണ്ണയിൽ വിശന്ന് ബോധം കെട്ട് മയങ്ങി വീണപ്പോൾ ആരോ വായയിൽ വെച്ച് തന്ന ബന്നിലും വാഴപ്പഴത്തിലും ജീവിതത്തിലേക്ക് ഉണർന്നെഴുന്നേറ്റ കൗമാരകാലവും എന്നും ഓർക്കുന്നു. ഇന്ന് വലുതായിട്ടൊന്നും നേടിയിട്ടില്ലെങ്കിലും ജീവിതത്തിൽ തൃപ്തിയാണ്. ഇത്രയെങ്കിലും അനുഭവിക്കാൻ കഴിഞ്ഞല്ലോ.
(തുടരും)

No comments: