Links

ഇരുട്ട് പരത്താതിരുന്നെങ്കില്‍ ..

ഹ്യൂമനിസ്റ്റ് മൂവ്‌മെന്റ് എന്ന സംഘടനയുടെ ഒരു ഘടകം കണ്ണൂരിലും പ്രവര്‍ത്തിച്ചിരുന്നു.  ഏത് സംഘടനയിലും ഒന്ന് എത്തിനോക്കുക എന്നത് എന്റെ ഒരു ദൌര്‍ബല്യമാണ്.  ഒരു സംഘടന എന്ത് ലക്ഷ്യമാണോ മുന്നോട്ട് വെക്കുന്നത് , ആ ലക്ഷ്യം നിറവേറ്റാന്‍ നൂറ് ശതമാനം ആത്മാര്‍ത്ഥതയും കൂറും അതിന്റെ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാവണം എന്നൊരു മുന്‍‌വിധി ഉള്ളത്കൊണ്ട് ഒരു സംഘടനയിലും നീണ്ട കാലം പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയാറില്ല. കുറ്റം എന്റേത് തന്നെയാണ്.  ഹ്യൂമനിസ്റ്റ് മൂവ്മെന്റില്‍ നിന്ന് എനിക്ക് ധാരാളം പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.  നിത്യവും നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ പോസിറ്റീവും നെഗറ്റീവുമായിട്ടുള്ളത് നിരവധി കാണാം.  സൂക്ഷിച്ചു നോക്കിയാല്‍ പോസിറ്റീവാണ് കൂടുതല്‍ എന്നും മനസ്സിലാകും. എന്നാല്‍ പോസിറ്റീവായിട്ടുള്ളത് ആരും കാണുന്നില്ല. കണ്ടാലും ഓര്‍ക്കുന്നില്ല. ഓര്‍ത്താലും ആരോടും പറയുന്നില്ല. അഥവാ പോസിറ്റീവായവ ആരും പ്രചരിപ്പിക്കുന്നില്ല.  മാധ്യമങ്ങള്‍ നോക്കൂ, രാഷ്ട്രീയക്കാരുടെയും സാംസ്ക്കാരികനായകരുടെയും പ്രസ്ഥാവനകള്‍ നോക്കൂ. എവിടെയും നെഗറ്റീവ് മാത്രം.

 അങ്ങനെ നമ്മള്‍ നെഗറ്റീവ് മാത്രം കാണാനും ചിന്തിക്കാനും പ്രചരിപ്പിക്കാനും ശീലിക്കുന്നു. എവിടെ നോക്കിയാലും നെഗറ്റീവ് മാത്രമേയുള്ളൂ എന്ന തീരുമാനത്തിലേക്ക് നമ്മള്‍ എത്തിച്ചേരുന്നു.  ഇത് ശരിക്ക് പറഞ്ഞാല്‍ സ്വന്തം ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ഇരുട്ട് പരത്തുന്നത് പോലെയാണ്.  ഏതൊരു വ്യക്തിയുടെ ജീവിതം പരിശോധിച്ചാലും അയാള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഏറിയ ഭാഗവും പോസിറ്റീവ് തന്നെയായിരിക്കും. എന്നാല്‍ അയാളിലെ നെഗറ്റീവ് കണ്ടുപിടിച്ച് പെരുപ്പിച്ച് പറയാനാണ് നമ്മുടെ വാസന. ഇതൊരു തരം മനോവ്യാധി പോലെ നമ്മളില്‍ പടര്‍ന്ന് പിടിച്ചിരിക്കുന്നു എന്നതാണ് വാസ്തവം.  നാലാളുകള്‍ കൂടിയാല്‍ അപരന്റെ ദൂഷ്യങ്ങള്‍ പറയാനാണ് നാം മെനക്കെടുന്നത്. എടുത്ത് പറയാന്‍ മാത്രമുള്ള എന്തെങ്കിലും പോസിറ്റീവ് അംശങ്ങള്‍ അയാളില്‍ ഉണ്ടെന്ന് കണ്ടെത്താന്‍ നാം ശ്രമിക്കുന്നേയില്ല. നാം എങ്ങനെയാണോ ലോകത്തെ കാണാന്‍ ശ്രമിക്കുന്നത്, അങ്ങനെയാണ് ലോകം നമുക്ക് കാഴ്ചപ്പെടുക. നെഗറ്റീവ് മാത്രം കാണാന്‍ ശീലിച്ചാല്‍ ക്രമേണ നാം വിഷാദരോഗത്തിന് അടിമയായി പോകും.

നല്ല ശീലങ്ങള്‍ ശീലിക്കുക, നല്ല മനസ്സ് സ്വയം ഉണ്ടാക്കുക,  നല്ല കാര്യങ്ങള്‍ കാണുക പറയുക , എന്നതൊക്കെ കഠിനമായ മാനസികവ്യായാമം ആവശ്യപ്പെടുന്ന സംഗതികളാണ്. എന്തും ചീത്തയാകാന്‍ എളുപ്പമാണ്.  എളുപ്പമായത് ചെയ്യുക എന്നതാണ് മനുഷ്യപ്രകൃതി എന്ന് തോന്നുന്നു. ഉപദേശങ്ങള്‍ കൊണ്ടൊന്നും യാതൊരു പ്രയോജനവും ഇല്ലെന്ന് നമുക്ക് പ്രത്യക്ഷത്തില്‍ തോന്നാം. എന്നാല്‍ ഉപദേശങ്ങള്‍ തന്നെയാണ് സമൂഹത്തെ കൂടുതല്‍ തിന്മകളിലേക്ക് പോകാതെ നിലനിര്‍ത്തുന്നത്.  എത്രയോ നല്ല ആളുകള്‍ നമുക്ക് നല്ല ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.  നമ്മളില്‍ മറഞ്ഞിരിക്കുന്ന നന്മകള്‍ക്ക് നിദാനം ആ സദുപദേശങ്ങള്‍ തന്നെയാണ്. അത്കൊണ്ടാണ് വര്‍ത്തമാനകാല ആസുരതകളിലും നമുക്ക് മനുഷ്യനായി ജീവിയ്ക്കാന്‍ സാധിക്കുന്നത്.

പണത്തിന് വേണ്ടി എന്തും ചെയ്യാം എന്നതാണ് ഇന്നത്തെ കാട്ടുനീതി. അങ്ങനെ അഴിമതി അര്‍ബുദം പോലെ നമ്മുടെ സമൂഹഗാത്രത്തെ ഗ്രസിച്ചിരിക്കുന്നു. ഈ രോഗത്തെ എങ്ങനെ മറികടക്കാം എന്നതാണ് ഇന്നത്തെ വെല്ലുവിളി. ഒറ്റപ്പെട്ട വ്യക്തികള്‍ക്ക് എല്ലാം അനുസരിച്ചും വിധേയനായിക്കൊണ്ടും മാത്രമെ ജീവിയ്ക്കാന്‍ ഒക്കുകയുള്ളൂ.  പണവും പൊന്നും ഭൂമിയും അധികാരവും സേവകരും എത്ര കിട്ടിയാലും പോര എന്ന മാനസികാവസ്ഥയിലാണ് ഇന്ന് അധികാരസ്ഥാനങ്ങളിലും പദവികളിലും ഇരിക്കുന്നവര്‍ എന്നത് സാമൂഹ്യജീവിതത്തെ അത്യന്തം ഭയാനകമാക്കുന്നുണ്ട്. ന്യായാധിപന്മാര്‍ പോലും ഇത്തരം പ്രലോഭനങ്ങളില്‍ വീഴുമ്പോള്‍ എന്ത് ചെയ്യും.  പ്രസ്ഥാവനകള്‍ ഇറക്കിയത്കൊണ്ടോ,  ചര്‍ച്ചകള്‍ സംഘടിപ്പിച്ചത്കൊണ്ടോ, പ്രസംഗിച്ചത്കൊണ്ടോ ആയില്ല.  കുറഞ്ഞ പക്ഷം നമ്മളോരോരുത്തരം ഇരുട്ട് പരത്താതിരുന്നെങ്കില്‍ എന്ന് ആശിക്കാനേ എനിക്ക് കഴിയുന്നുള്ളൂ .....