Links

കണ്ണൂരിന്റെ പാരമ്പര്യം കാത്തു

doodleതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാം ഘട്ട തെരഞ്ഞെടുപ്പിലും രണ്ടാം ഘട്ട റീ-പോളിങ്ങിലും  കണ്ണൂര്‍ അതിന്റെ പാരമ്പര്യം  കാത്തുസൂക്ഷിച്ചു എന്ന് ഏവര്‍ക്കും അഭിമാനിക്കാം.  ജനാധിപത്യത്തിന്റെ ലേബലില്‍ പാര്‍ട്ടി ആധിപത്യം  എങ്ങനെയാണ് സ്ഥാപിക്കുക എന്നതിന്റെ പുത്തന്‍ അധ്യായങ്ങളാണ്  ഇക്കുറി കണ്ണൂരില്‍ അരങ്ങേറിയത്.

ഒരു പക്ഷെ ഈ ഗൊറില്ല മുറ അടുത്ത നിയമസഭാതെരഞ്ഞെടുപ്പിലും പയറ്റുമായിരിക്കും.  ഈ സമ്പ്രദായം പിന്‍‌പറ്റിയാല്‍  കേന്ദ്രസേനയല്ല ഐക്യരാഷ്ട്രസഭയുടെ സേന വന്നാലും കണ്ണൂരിന് ഒരു പോറലും സംഭവിക്കുകയില്ല.  പോളിങ്ങ് സ്റ്റേഷന്റെ പരിസരങ്ങളില്‍  പുലര്‍ച്ചയ്ക്ക് ബോംബ് പൊട്ടിക്കുകയാണ് ആദ്യം വേണ്ടത്.  അതിന്റെ ഒച്ച കേട്ടവരില്‍  ചിലരെങ്കിലും  ഇന്നിനി വോട്ടിന് പോകണ്ട എന്ന് തീരുമാനിക്കും.  എന്നാല്‍ കണ്ണൂരിലെ വോട്ടര്‍മാരുടെ പ്രതിരോധശേഷി വല്ലാതെ കൂടിയിട്ടുണ്ട് എന്നാണ് മുകളിലെ ചിത്രം (ക്ലിക്ക് ചെയ്താല്‍ വലിപ്പത്തില്‍ കാണാം) കാണിക്കുന്നത്.  അതിനാണ് മറുമരുന്ന്. വോട്ടര്‍മാര്‍ പോകുന്ന വഴിയരികില്‍  പതുങ്ങിയിരിക്കുക, എന്നിട്ട്  തെറി വിളിച്ചും  ഭീഷണിപ്പെടുത്തിയും  മടക്കി അയക്കുക.  കേന്ദ്രസേനയ്ക്ക് എന്ത് ചെയ്യാന്‍ പറ്റും.  നാട്ടുവഴികള്‍ അവര്‍ക്കറിയില്ലല്ലൊ.  ഇക്കുറി നല്ല സൌകര്യമായിരുന്നു.  കേന്ദ്രസേന വേണ്ടെന്ന് പറഞ്ഞു. വോട്ട് ചെയ്യാന്‍ വരുന്നവര്‍ ഐഡന്റിറ്റി കാര്‍ഡ്  കൊണ്ടുവരണ്ട എന്നും ഉത്തരവിട്ടു.

അഥവാ കേന്ദ്രസേന വന്നാലോ , തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനനിലപാട്  സ്വീകരിച്ചാലോ എന്ന് കരുതിയാവാം  ഒരു ടെസ്റ്റ് ഡോസ് എന്ന നിലയില്‍  വോട്ടര്‍മാരെ വഴിയില്‍ പതുങ്ങിയിരുന്ന്  പിന്തിരിപ്പിക്കുക എന്ന അടവ് പരീക്ഷിച്ചുനോക്കിയത്.  അതിനൊക്കെ തയ്യാറുള്ള അണികള്‍ കണ്ണുരിന്റെ സ്വന്തമാണ്.  നേതാക്കള്‍ക്ക് ഒരു പണിയേയുള്ളൂ.  തങ്ങള്‍ ചെയ്യുന്നതെല്ലാം മറ്റുള്ളവരുടെ മേലെ ആരോപിച്ച്  സ്റ്റൈലായി പ്രസ്താവന ഇറക്കുക.  ആരെങ്കിലും വിശ്വസിക്കും എന്ന് കരുതിയിട്ടല്ല. അപ്പോഴാണ് അണികള്‍ക്ക് നേതാക്കളോട് മതിപ്പ് തോന്നുക.  ഇങ്ങനെയുള്ള അണികളും നേതാക്കളുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടത്. പക്ഷെ കണ്ണൂരില്‍ മാത്രമേ ഈ കൃഷി ഫലപ്രദമായി വിളവ് തരുന്നുള്ളൂ എന്നതാണ് പ്രശ്നം. പാര്‍ട്ടിയുടെ ചുക്കാന്‍ പിടിക്കുന്നവര്‍ എല്ലാം കണ്ണൂരില്‍ നിന്നായിട്ടും  മറ്റ് ജില്ലകളില്‍ ഈ സമ്പ്രദായം വ്യാപിപ്പിക്കാന്‍ കിണഞ്ഞ് ശ്രമിച്ചിട്ടും വേണ്ടത്ര ഫലം കാണുന്നില്ല.  തെക്കന്‍ ജില്ലകളില്‍ ചില ഒറ്റപ്പെട്ട അഭ്യാസങ്ങള്‍ അരങ്ങേറാറുണ്ടെങ്കിലും ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്നതാണ് അവസ്ഥ.

കേന്ദ്രസേനയോട്  പാര്‍ട്ടിക്ക് തീരെ പഥ്യമില്ല. അവരുടെ സാന്നിദ്ധ്യം  യഥാര്‍ത്ഥജനാധിപത്യത്തിന് വിലങ്ങ്തടിയാണെന്ന് പാര്‍ട്ടിക്കറിയാം.  ശരിക്ക് പറഞ്ഞാല്‍ എതിര്‍സ്ഥാനാര്‍ത്ഥി ഉണ്ടാവുക എന്നത് തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ്.  കമ്മ്യൂണിസത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മാത്രമേ പാടുള്ളൂ.  ഇവിടെ എതിര്‍സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുന്നത് ബൂര്‍ഷ്വാജനാധിപത്യമായത്കൊണ്ടാണ്.  ഈ ബൂര്‍ഷ്വാജനാധിപത്യത്തിന് പകരം പണ്ടൊക്കെ ശരിയായ ജനാധിപത്യം നടപ്പിലാക്കാറുള്ളത് തോക്കിന്‍ കുഴലിലൂടെയായിരുന്നു. ഇക്കാലത്ത് അതിനൊന്നും സ്കോപ്പില്ല. അതിനാണ്  കണ്ണൂര്‍ മോഡല്‍ കലാപരിപാടികള്‍ .  ഇപ്പോള്‍ ചെറിയൊരു മാറ്റം കാണുന്നുണ്ട്, നായ്‌ക്കുരണ പരിപാടി വ്യാപകമായി കാണുന്നില്ല. അത് നാട്ടില്‍ കിട്ടാത്തത്കൊണ്ടാണോ എന്നറിയില്ല.  തമിഴ്നാട്ടില്‍ ഓര്‍ഡര്‍ കൊടുത്താല്‍ അവര്‍ കൃഷിചെയ്ത്  കൊണ്ടത്തരും.  ഓണത്തിന് പൂക്കൃഷി കഴിഞ്ഞ് വെറുതെയിരിക്കുന്നവര്‍ക്ക് പണിയുമാവും.  കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് കേന്ദ്രസേനയെച്ചൊല്ലി എന്തൊക്കെ പുകിലായിരുന്നു.  കേന്ദ്രസേന കേരളത്തില്‍ കാല് കുത്തില്ല എന്ന് മുഖ്യമന്ത്രി ആദ്യം പറഞ്ഞു.   എന്നിട്ടും കേന്ദ്രസേനയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തില്‍ എത്തിച്ചു.  എന്നാല്‍ പിന്നെ ആ കേന്ദ്രന്‍ സേന ബാരക്കില്‍  മിണ്ടാതെയിരുന്നോളും എന്നായി മുഖ്യമന്ത്രി.  അങ്ങനെയല്ല , കേന്ദ്രസേന പോളിങ്ങ് സ്റ്റേഷന്‍ നിയന്ത്രിക്കും എന്ന് കമ്മീഷനും.  ജനങ്ങള്‍ നേരാം വണ്ണം വോട്ട് രേഖപ്പെടുത്തിയാല്‍ ഒരിക്കലും തങ്ങള്‍ ജയിക്കുകയില്ല എന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് നല്ല പോലെ അറിയാം.

പാര്‍ട്ടി ജില്ലാ സെക്രട്ടരി പറഞ്ഞത്  യു.ഡി.എഫ്. ഭീരുക്കളുടെ കൂടാരമാണെന്നാണ്.  സ്വന്തം വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ സംരക്ഷണം നല്‍കാന്‍ കഴിയാത്ത യുഡി‌എഫ് ഭീരുക്കളാണെന്നാണ്  നേതാ‍വിന്റെ ഭാഷ്യം. ബംഗാളില്‍ മാവോവാദികള്‍ കൊല്ലുന്നത് നേതാക്കളെയാണ്. അതിന്റെ പേരില്‍ മാര്‍ക്സിസ്റ്റ്പാര്‍ട്ടി ഭീരുക്കളുടെ കൂടാരമാണെന്ന്  മാവോയിസ്റ്റുകള്‍ പോലും പറയില്ല. ഒരു കൂട്ടം ഒരുമ്പെട്ടാല്‍ എന്ത് ചെയ്യാന്‍ പറ്റും. സഹിക്കുകയല്ലാതെ.  എല്ലാവര്‍ക്കും രാഷ്ട്രീയം  എന്നത് ഒരു പണി അല്ലല്ലൊ.  കണ്ണൂരില്‍ ഈ പാര്‍ട്ടി ഇങ്ങനെ നിലനില്‍ക്കുന്നത് ഒരു കണക്കിന് നല്ലതാണ്.  രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ക്ക്  ഇവരുടെ ജനാധിപത്യം എന്താണെന്ന് മനസ്സിലാക്കാനും അകറ്റി നിര്‍ത്താനും  പ്രയോജനപ്പെടുമല്ലൊ.  അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഇതേ അടവും തന്ത്രവും  കണ്ണൂരില്‍ പ്രയോഗിക്കുമായിരിക്കും. എന്നാലും കുഴപ്പമില്ല. മറ്റ് ജില്ലകളിലുള്ള  നിഷ്പക്ഷരായവര്‍ ഈ അന്യായത്തിനെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കാതിരിക്കില്ല.

ഇന്നലെ കിട്ടിയ ഒരു SMS :  ആറ് മാസം മുന്‍പ് മരിച്ച അമ്പുവേട്ടന്റെ വോട്ട്  ചെയ്ത് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സഖാവ് ടിന്റു ഉറക്കെ പാടി ...  “ ഇല്ല അമ്പുഏട്ടന്‍ മരിക്കുന്നില്ലാ , ജീവിയ്ക്കുന്നു ഞങ്ങളിലൂടെ ...  ”

16 comments:

sm sadique said...

പാരമ്പര്യത്തിൽ പരസ്പരം കൈകടത്തുമ്പോൾ ബോമ്പുകളും വെടിവെപ്പുകളും കലഹങ്ങളും ആൾനാശങ്ങളും ഉണ്ടാകുന്നത്.
നമുക്ക് പാരമ്പര്യത്തെ വെറുതെ വിടാം ; എങ്കിലും ,…………?

സ്വം said...

അന്യെന്റെ വോട്ട് നാണമില്ലാതെ മോഷ്ടിക്കുന്ന പെരുംകള്ളന്മാര്‍ കണ്ണൂരില്‍ ഓരോ തിരഞ്ഞെടുപ്പില്ലും വര്‍ധിക്കുകയാണ്

വനിത വിനോദ് said...

നന്നായി എഴുതുന്നു. കൂടുതല്‍ കൂടുതല്‍ എഴുതുക. വന്‍ നഗരങ്ങളില്‍ ഉറ്റവരെല്ലാം സമീപമുണ്ടായാലും ചിലപ്പോള്‍ മാനസികമായി നമ്മള്‍ ഒറ്റപ്പെട്ടുപോകാം. വയറുനിറക്കാന്‍ ആഹാരവും ധാരാളം ഉടയാടകളും ഉറ്റവരുടെ സാമീപ്യവും ധാരാളമുണ്ടെങ്കിലും ഉള്ളിന്റെയുള്ളില്‍ പലപ്പോഴും ഒറ്റപ്പെടുന്നതാണ് പലരുടെയും അവസ്ഥ. അതിന് പ്രതിവിധിയായി മറ്റുള്ളവര്‍ക്ക് ഒന്നും ചെയ്യാനില്ല. എഴുതുക. ചിലപ്പോള്‍ ഒറ്റപ്പെടുന്ന അവസ്ഥയില്‍ എനിക്ക് ചെയ്യാന്‍ കഴിയാത്തതും അതാണ്. ഈ പോസ്റ്റിനുവേണ്ടിയല്ല പരസ്പരവിരുദ്ധമായ ഈ കമന്റ്. ദുബായിയെന്ന ഈ മഹാനഗരത്തില്‍ ഭര്‍ത്താവിന്റെ തണലില്‍ ഞാനെത്തിയിട്ട് വളരെ കുറച്ചു നാളുകളേ ആയിട്ടുള്ളു. പകലന്തിയോളം ആരോടും സംസാരിക്കാനില്ലാതെ കമ്പ്യൂട്ടറും ടിവിയും മാത്രം ആശ്രയിച്ച് സമയം കൊല്ലുന്നു. ചിലപ്പോള്‍ ചാറ്റിംഗിലൂടെ ചില വ്യക്തികളെയും ശല്യപ്പെടുത്തുന്നു. ആശംസകള്‍

hafeez said...

ശ്... മിണ്ടരുത്. അവര്‍ ജനാധിപത്യം നടപ്പാക്കുകയാണ്..

ശ്രീജിത് കൊണ്ടോട്ടി. said...

കണ്ണൂരിലെ തെരഞ്ഞെടുപ്പു പ്രക്രിയ എല്ലാ പ്രാവശ്യത്തെപോലെ ഇത്തവണയും രാഷ്ട്രീയ പാര്‍ട്ടികളുടെ ആക്രമണങ്ങളിലും, ബോംബേറിലും, ബൂത്തുപിടുത്തതിലും, കള്ളവോട്ടിലും ഒക്കെ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു... ഇവയിലെല്ലാം എല്ലാ തവണത്തെപ്പോലെയും സി.പി.എം തന്നെ മുന്നിട്ടു നിന്നു എങ്കിലും കൊണ്ഗ്രെസ്സും, ബി.ജെ.പിയും തൊട്ടു പിന്നില്‍ തന്നെ ഉണ്ടായിരുന്നു എന്നാണു വാര്‍ത്തകളില്‍ നിന്നു മനസ്സിലാക്കാന്‍ ആയത്.. കണ്ണൂരില്‍ എല്ലാ പാര്ടിക്കാരും പ്രശ്നക്കാര്‍ ആണ്.. എല്ലാപാര്ടിക്കാരും തങ്ങള്‍ക്ക് ഭൂരിപക്ഷം ഉള്ള ഇടങ്ങളില്‍ തിണ്ണമിടുക്ക് കാണിക്കുന്നു!! കണ്ണൂരിന്റെ ഈ പാരമ്പര്യം അപമാനകരം ആണ്....

N.J Joju said...

കിട്ടിയ എസ.എം.എസ പ്രമോദിന്റെ ഒരു കവിതയാണ്.

സെബിന്റെ ഈ കമന്റില്‍ കള്ളവോട്ടിനെ പരാമര്‍ശിക്കുന്നു

ഷൈജൻ കാക്കര said...

ഗുണ്ടായിസം... ഗുണ്ടായിസം... ഗുണ്ടായിസം...

Mohamed Salahudheen said...

ലജ്ജിക്കുന്നു

ഒരു നുറുങ്ങ് said...

നാളത്തെ ഫലപ്രഖ്യാപനം വരെ കാത്തിരിക്കാന്‍ ക്ഷമയില്ലാതെ എഴുതിപ്പോയതാവുമല്ലേ.. ശ്മശാനങ്ങളില്‍ അന്ത്യവിശ്രമം കൊള്ളുന്നവരും മറുനാടന്‍സുകാരുമൊക്കെ അദൃശ്യ വോട്ടുകള്‍ മൊത്തമായും ചില്ലരയായും ചെയ്തു എന്ന അത്യപൂര്‍വ ബഹുമതി കൂടിയുണ്ട് ഈ തെരഞ്ഞെടുപ്പിന്‍..!!

BorN said...

വര്‍ഷങ്ങള്‍ക്ക് മുമ്പ് മലപ്പുറം ജില്ലയിലെ ഒരു സര്‍ക്കാർ സ്‌കൂളിൽ ഉണ്ടായ ഒരു സംഭവമാണ്: എസ്.എസ്.എൽ.സി പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അധ്യാപികയുടെ ബാഗിൽ നിന്ന് കുറച്ചു പണം മോഷണം പോയി. അധ്യാപിക മോഹാലസ്യപ്പെട്ടു. സഹപ്രവര്‍ത്തകരാരും അധ്യാപികയെ ആശ്വസിപ്പിക്കാനോ പ്രശ്‌നത്തിലിടപെടാനോ തയാറായില്ല. ഇതുകണ്ട ഒരധ്യാപകൻ സ്വന്തം നിലക്ക് അന്വേഷണം നടത്തി പണം വീണ്ടെടുത്തു. അല്ലറ ചില്ലറ മോഷണങ്ങൾ ശീലമാക്കിയ ഒരുകീഴ് ജീവനക്കാരന്റെ വിക്രിയയായിരുന്നു. തുടര്‍ന്ന് പ്രതിസന്ധി ഘട്ടത്തിൽ നിഷ്‌ക്രിയത്വം പാലിച്ച സഹപ്രവര്‍ത്തകരുടെ നിലപാടിനെ വിമര്‍ശിച്ച് അധ്യാപകൻ സംസാരിച്ചു. ഇതിൽ പ്രകോപിതയായ ഒരധ്യാപികയുടെ പ്രതികരണമിതായിരുന്നു. ”മക്കനയിട്ടവളുടെ കണ്ണീരുകണ്ടപ്പം കാക്കാക്ക് പൊള്ളിയത് കണ്ടില്ലേ”. അധ്യാപകന്റെ പേരിന് ഒരു മുസ്‌ലിം സാമ്യമുണ്ടെന്നല്ലാതെ മുസ്‌ലിമായിരുന്നില്ല. ഈഴവ സമുദായത്തിൽ ജനിച്ചെങ്കിലും മതരഹിത ജീവിതം നയിക്കുന്നയാളായിരുന്നു. കുരുന്നുമനസുകളിൽ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിത്തുപാകേണ്ട അധ്യാപിക ഈ രീതിയിൽ സംസാരിച്ചെന്നറിഞ്ഞപ്പോൾ നെഞ്ചിലൊരു വിങ്ങലുണ്ടായി. ഇന്നതൊരു മരവിപ്പായി മാറിയിരിക്കുന്നു.

BorN said...

മുസ്‌ലിംകള്‍ക്ക് ബാങ്കിടപാടുകൾ നിഷേധിക്കാനും അവരെ മുഖ്യധാരയില് നിന്ന് അകറ്റാനുംശ്രമം നടക്കുന്നതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. രാജ്യത്തെ മെട്രോകളിൾ മുസ്‌ലിംകള്‍ക്ക് വീടുനല്‍കാൻ ഹൗസിങ് സൊസൈറ്റികളും റസിഡന്റ്‌സ് അസോസിയേഷനുകളും തയാറാവാത്തതിനെ സംബന്ധിച്ച് ഈയിടെ ഒരു ദേശീയ ടെലിവിഷൻ ചാനൽ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് കേരളത്തിലല്ലെന്ന് നമുക്ക് സമാധാനിക്കാമായിരുന്നു. എന്നാൽ എറണാകുളം ജില്ലയിലെ പോഷ് റസിഡന്‍ഷ്യൽ കോളനിയിലെ വീട്ടുടമ വീട് വാടകക്ക് നല്‍കുന്നതിന് വെച്ച നിബന്ധന നമ്മെ ആശങ്കപ്പെടുത്തും. വര്‍ഷങ്ങളായി കോളനിയിൽ പത്രം വിതരണവും ചെറിയ ബ്രോക്കർ പണിയുമായി നടക്കുന്ന മുസ്‌ലിമിനോട് വീട്ടുടമ പറഞ്ഞു: “വാടകക്ക് വീടാവശ്യമുള്ളവരുണ്ടെങ്കിൽ കൊണ്ടുവരണം. പക്ഷേ, ഒരു കണ്ടീഷൻ. നമ്മൾ തമ്മിലുള്ള ഇരിപ്പുവശമൊക്കെ ശരി തന്നെ. മുസ്‌ലിംകളെ വേണ്ട.“

BorN said...

തിരുവനന്തപുരത്തെ ഒരു മുസ്‌ലിം പത്രപ്രവര്‍ത്തകനുണ്ടായ അനുഭവം ഇതിനേക്കാൾ ഭീകരമാണ്. വീടു വാടകക്കെടുക്കാൻ അഡ്വാന്‍സ് തുകയുമായി ബ്രോക്കറോടൊപ്പം ചെന്ന ഇയാൾ വാടകചീട്ടെഴുതാൻ തന്റെ വിലാസം കൊടുത്തു. മുസ്‌ലിം പേര് കണ്ടപ്പോൾ വീട്ടമ്മ അകത്തുപോയി ഭര്‍ത്താവിന് ഫോൺ ചെയ്തശേഷം വന്നുപറഞ്ഞു: “മറ്റൊരാളോട് ചേട്ടന് കുറച്ച് മുമ്പ് അഡ്വാന്‍സ് വാങ്ങി. ക്ഷമിക്കണം.“ കൂടുതൽ തര്‍ക്കത്തിന് നില്ക്കാതെ പുറത്തിറങ്ങിയ പത്രപ്രവര്‍ത്തകൻ രണ്ടുദിവസത്തിന് ശേഷം ബ്രോക്കറെ കൊണ്ട് അന്വേഷിപ്പിച്ചപ്പോൾ വീട് ആര്‍ക്കും നല്‍കിയിട്ടില്ലെന്നും മുസ്‌ലിം പേരുകാരനായതിനാലാണ് വീടുകിട്ടാതിരുന്നതെന്നും മനസിലായി.

കേരളത്തിൽ വര്‍ഗീയ വിഷം ചീറ്റാൻ ഒരു ‘സാമ്ന’യും ‘സന്ദേശും’ ഇല്ലെന്നും കേരളം പ്രബുദ്ധവും സാംസ്‌കാരിക സമ്പന്നവുമാണെന്നും നാം മേനി നടിച്ചിരുന്നു. മുംബൈയിലും ഗുജറാത്തിലും ‘സാമ്ന’യും ‘സന്ദേശും’ ചെയ്യുന്ന ജോലി കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ അവരേക്കാൾ ഭംഗിയായി ചെയ്യുന്നുണ്ടെന്നതാണ് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം. മുസ്‌ലിംകൾ‌ക്കെതിരായി വാര്‍ത്തകൾ ചമക്കുകയും മുസ്‌ലിംകള്‍ക്ക് അനുകൂലമായ വാര്‍ത്തകൾ മൂലക്കൊതുക്കുകയോ തമസ്‌കരിക്കുകയോ ചെയ്യുകയും ചെയ്യുന്ന പ്രവണത ഇന്ന് സാധാരണമാണ്. ലൌ ജിഹാദും ലറ്റർ ബോംബും പോലെ കെട്ടിച്ചമച്ച ഒട്ടേറെ വിവാദങ്ങൾ കത്തിച്ചുവിട്ട മാധ്യമങ്ങൾ സത്യാവസ്ഥ പുറത്തുവന്നപ്പോൾ മൗനം പാലിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് നവജനാധിപത്യ പ്രസ്ഥാനം സംഘടിപ്പിച്ച മുസലിംകൾ അന്യരല്ല എന്ന കൂട്ടായ്മയോട് മാധ്യമ പ്രവര്‍ത്തകരും സാംസ്‌കാരിക പ്രച്ഛന്ന വേഷധാരികളും സ്വീകരിച്ച നിലപാട് ഉദാഹരണം. പരിപാടിയെ കുറിച്ചുള്ള പത്രസമ്മേളനത്തിൽ മാധ്യമപ്രവര്‍ത്തകർ ഉന്നയിച്ച പ്രധാന ചോദ്യങ്ങൾ നിങ്ങള്‍ക്ക് പിന്നില് ആരാണ്, എവിടെ നിന്ന് ഫണ്ട് വരുന്നു, മുസ്‌ലിംകൾ അന്യരല്ല എന്ന പ്രമേയം സ്വീകരിച്ചത് കുഴപ്പമുണ്ടാക്കനല്ലേ, പൊലീസ് ചോദ്യം ചെയ്ത പത്രാധിപരെ എന്തിന് ക്ഷണിച്ചു എന്നിങ്ങനെയായിരുന്നു. മുസ്‌ലിം തീവ്രവാദികള്‍ക്ക് മാന്യത നല്‍കാനാണ് പരിപാടിയെന്ന് പത്രപ്രവര്‍ത്തകരിൽ പലരും മുന്‍വിധിയോടെ പ്രവചിക്കുകയും ചെയ്തു.

BorN said...

കഴിഞ്ഞ വിജയദശമി ദിനത്തിൽ മലപ്പുറത്തെ പൂന്താനം ഇല്ലത്ത് മകനെ എഴുത്തിനിരുത്താൻ പോയ മേലാറ്റൂർ എസ്.ഐ സുനിൽ രാജിനും ഭാര്യ സാലിയക്കും മകൻ രണ്ടരവയസുകാരൻ മുനവറലി ഹൈദറിനും തങ്ങൾ മുസ്‌ലിമാണെന്ന് ബോധ്യമായത് ഇല്ലത്ത് നിന്ന് ഇറക്കി വിട്ടപ്പോഴാണ്. ”ജ്ഞാനത്തിനായ് കുമ്പിൾ നീട്ടുന്ന പൂവിന്റെ ജാതി ചോദിക്കുന്ന വ്യോമസിംഹാസനം ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ ജാതകം നോക്കുന്നു ദൈത്യന്യായാസനം” എന്ന് പ്രിയ കവി മധുസൂദനൻ നായർ ഭയത്തോടെ പാടിയത് അങ്ങിനെ യാഥാർത്ഥ്യമായി. എഴുത്തിനിരിക്കാൻ വന്ന കുഞ്ഞിനെ അക്ഷരവെട്ടത്തു നിന്ന് സങ്കുചിതത്വത്തിന്റെ ഇരുട്ടിലേക്കിറക്കിവിട്ടതിൽ പ്രതിഷേധിച്ച് കവി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഏതാനും കവികൾ പ്രതിഷേധമറിയിച്ച് ഇറങ്ങിപോയത്രെ. കേരളത്തിലാകമാനം ചാരക്കണ്ണുകളുള്ള മാധ്യമങ്ങൾ ഈ സംഭവം അറിഞ്ഞില്ല. അഥവാ സംഭവം മുക്കി. കാരണം അതിൽ സെന്‍സേഷനില്ല. ചാനലുകളിലൊന്നും ചര്‍ച്ചയും ഉണ്ടായില്ല. ഇടതുപക്ഷ സര്‍ക്കാര് നിയന്ത്രണത്തിലുള്ള

yousufpa said...

വമ്പ് നടിക്കും മർക്കടന്മാർ.

Sangeeth said...

തിരഞ്ഞെടുപ്പിലെ നേരികെടിനെതിരെ സബ്ദം ഉയര്‍ത്തിയതിനു അഭിവാദ്യങ്ങള്‍. പക്ഷെ അത് കുറെ സത്യങ്ങള്‍ വിഴുങ്ങിയിട്ടാവരുത്. sms തമാശ കൊള്ളാം

FAST LOAN OFFER said...

BUSINESS LOAN PERSONAL LOAN HERE APPLY NOW WhatsApp No:+918929509036 financialserviceoffer876@gmail.com Dr. James Eric