Links

എന്നെ പറ്റി

ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ഒരു പാട് ജീവിതം ജീവിച്ചു തീര്‍ത്ത പോലെ എനിക്ക് തോന്നുന്നു. വേദാന്തിയും സംസ്കൃതപണ്ഡിതനുമായ അച്ഛന്‍ പക്ഷെ പ്രായോഗിക ജീവിതത്തില്‍ പരാജയമായിരുന്നു. വായനയും ആലോചനയുമായിരുന്നു കുട്ടിക്കാലത്തെ ഹോബി. വായന ശൈശവകാലത്തെ വല്ലാതെ സ്വാധീനിച്ചു. അക്കാലത്ത് വായിച്ചതില്‍ ഇന്നും മറക്കാന്‍ കഴിയാത്ത കൃതി ഉറൂബിന്റെ സുന്ദരന്മാരും സുന്ദരികളും എന്ന നോവല്‍ ആ‍യിരുന്നു. ശ്രീബുദ്ധന്‍ ആയിരുന്നു റോള്‍ മോഡല്‍ . എന്ത്കൊണ്ട് മനുഷ്യര്‍ക്ക് ഇത്രമാത്രം ദു:ഖങ്ങളും ദുരിതങ്ങളും ഉണ്ടാകുന്നു എന്ന് അന്വേഷിക്കാനായി കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാര്‍ത്ഥരാജകുമാരന്റെ കഥ എന്റെ ബാല്യമനസ്സിനെ പിടിച്ചുലക്കുക തന്നെ ചെയ്തു. അക്കാലത്തെ നിരക്ഷരരായ മറ്റ് സ്ത്രീജനങ്ങളുടെയില്‍ എന്റെ അമ്മ സ്കൂള്‍ വിദ്യാഭ്യാസം നേടിയിരുന്നുവെങ്കിലും അച്ഛന്റെ ദാമ്പത്യജീവിതം സമാധാനപരമായിരുന്നില്ല. ദാരിദ്ര്യം നിമിത്തം സ്കൂള്‍ വിദ്യാഭ്യാസം ഞാനാഗ്രഹിച്ചെങ്കിലും തുടരാന്‍ സാധിച്ചില്ല. അച്ഛന്റെ അകാലമരണം കൂടിയായപ്പോള്‍ ഞാന്‍ നാടും വീടും ഉപേക്ഷിച്ച് അലഞ്ഞു നടന്നു.

ജീവിതത്തിന് നിയതമായ എന്തെങ്കിലും അര്‍ത്ഥമോ ഉദ്ദേശ്യമോ ഉണ്ടോ എന്ന് അന്വേഷിച്ചു കൊണ്ടിരുന്ന ഞാന്‍ മദിരാശിയിലാണ് എന്റെ യൌവ്വനം ചെലവിട്ടത്. അവിടെ വെച്ച് ഔപചാരിക വിദ്യാഭ്യാസം തുടരാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവിടെ എഗ്‌മോറിലുള്ള കന്നിമാറ ലൈബ്രറിയില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ വായിച്ചിരുന്ന ദിവസങ്ങളില്‍ മിക്കവാറും പട്ടിണിയായിരുന്നു. ഒരു നേരത്തെ ആഹാരത്തിന് ഹോട്ടല്‍ ജോലി മുതല്‍ സ്വന്തമായി ലൈബ്രറി നടത്തുക വരെ ഞാന്‍ അവിടെ ചെയ്തിട്ടുണ്ട്. എത്രയോ സിദ്ധാന്തങ്ങള്‍ സ്വാധീനിച്ചെങ്കിലും അസ്തിത്വദര്‍ശനം എനിക്ക് ജീവിതത്തെക്കുറിച്ച് ഒരു ഉള്‍ക്കാഴ്ച നല്‍കി. ജീവിതം നിരര്‍ത്ഥകമാണെന്നും എന്നാല്‍ ജീവിച്ചുകൊണ്ട് ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കണമെന്നുമാണ് അസ്തിത്വദര്‍ശനം എനിക്ക് നല്‍കിയ പാഠം.

മനുഷ്യന്റെ ദുരിതങ്ങളെ കുറിച്ചുള്ള അന്വേഷണം കമ്മ്യൂണിസം എന്ന പോംവഴിയിലേക്ക് എന്നെ നയിച്ചു. പക്ഷെ കമ്മ്യൂണിസം യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്ന തരത്തിലല്ല മനുഷ്യപ്രകൃതി എന്ന് എനിക്ക് മനസ്സിലായിരുന്നു. അന്വേഷണത്തില്‍ എനിക്ക് മനസ്സിലാക്കാവുന്നവ കൈക്കുമ്പിളില്‍ കൊള്ളുന്നതും മനസ്സിലാക്കാന്‍ കഴിയാത്തത് കടല്‍ പോലെ അനന്തവുമാണെന്ന് ബോധ്യമായി. ദൈവത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ മറ്റുള്ളവര്‍ വിശ്വസിക്കുന്നത് മുഖവിലയ്ക്കെടുക്കാന്‍ കഴിഞ്ഞില്ല. സ്വയം കണ്ടുപിടിക്കാന്‍ കഴിയാത്തത് എങ്ങനെ സത്യമാണെന്ന് ഒരാള്‍ക്ക് തറപ്പിച്ചു പറയാന്‍ കഴിയും? പ്രപഞ്ചരഹസ്യം എനിക്കറിയില്ല എന്ന് സ്വയം ബോധ്യപ്പെടാനാണ് എനിക്ക് ഇഷ്ടം. സയന്‍സിന്റെ അങ്ങേത്തല വരെ സഞ്ചരിച്ചാലും ബിംഗ്ബാംഗ് തിയറിയില്‍ തടഞ്ഞ് ഉത്തരം കിട്ടാതെ ഇതിനപ്പുറം സഞ്ചരിക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിയുന്നു.

നാട്ടില്‍ തിരിച്ചെത്തിയത് യാദൃച്ഛികമായിരുന്നു. ശൂന്യതയില്‍ നിന്ന് ഒരു കുടുംബം സ്ഥാപിച്ചെടുത്തു. മക്കളെ വാശിയോടെ പഠിപ്പിച്ചു. ഇപ്പോള്‍ മകള്‍ കണ്ണുര്‍ ജില്ലയില്‍ സര്‍ക്കാര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ടീച്ചറായി ജോലിചെയ്യുന്നു. അവള്‍ക്ക് രണ്ട് കുട്ടികളായി. മകന്‍ ബാംഗ്ലൂരില്‍ സോഫ്റ്റ്‌വേര്‍ ഫീല്‍ഡില്‍ ജോലി. അവന് ഒരു കുട്ടിയായി. എനിക്ക് സമയം പിന്നെയും ബാക്കി. അത്കൊണ്ട് ഭാര്യയോടൊത്ത് ഇപ്പോള്‍ മകന്റെ കൂടെ ബാംഗ്ലൂരില്‍ കഴിയുന്നു. യൌവ്വനകാലത്ത് തന്നെ നഗരജീവിതം മടുത്ത് നാട്ടിലെത്തിയ എനിക്ക് വയസ്സ് കാലത്ത് വീണ്ടും നഗരത്തില്‍ കഴിയേണ്ടി വരുന്നതില്‍ എന്തെന്നില്ലാത്ത അസന്തുഷ്ടിയുണ്ട്. എന്നാല്‍ നാട്ടിലെ സാമൂഹികാവസ്ഥ അത്ര ഭദ്രമല്ല. സാംസ്ക്കാരികമായ ഒരു തരം വരള്‍ച്ചയാണ് നാട്ടില്‍ .

നാട് എന്ന് പറയുന്നത് അവിടത്തെ മണ്ണോ, വീട് എന്ന് പറയുന്നത് വെറും ചെങ്കല്ലും സിമന്റും കൊണ്ട് നിര്‍മ്മിച്ച കെട്ടിടമോ മാത്രം അല്ലല്ലോ. അതിനപ്പുറം സ്നേഹവും പാരസ്പര്യവും കൊണ്ട് നിര്‍മ്മിക്കപെടണ്ടേ നാടും വീടും? ഒരു കണക്കിന് ഇവിടെ ബാംഗ്ലൂരില്‍ ഒരു സമാധാനവും അപരിചിതത്വത്തിന്റെ പരിരക്ഷയുമുണ്ട്. എന്നെ പറ്റി ഇതില്‍ കൂടുതല്‍ എന്താണ് പറയേണ്ടത്. ഭൌതികമേന്മകള്‍ ഒന്നും അവകാശപെടാനില്ലാത്ത വെറുമൊരു സാധാരണക്കാരനാണ് ഞാന്‍. ഇത് വായിക്കുന്ന നിങ്ങളെ എനിക്ക് പരിചയപ്പെടണമെന്ന് ആഗ്രഹമുണ്ട്. ആശയപരമായും നിലപാട്പരമായും നമ്മള്‍ വിരുദ്ധധ്രുവങ്ങളില്‍ ആയിരിക്കാം. എന്നാലും ജീവിതത്തിന്റെ വാസ്തവികത നമ്മള്‍ ഒരേ പോലെയാണ് പങ്ക് വയ്ക്കുന്നത്.

കെ.പി.സുകുമാരന്‍ ,  അഞ്ചരക്കണ്ടി.
kpsuku@gmail.com