
പതിനഞ്ചാം ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ മുഴുവനും പുറത്ത് വന്നതോടെ ജനാധിപത്യ-മതേതരവിശ്വാസികള്‍ക്ക് ശുഭകരവും ആശ്വാസദായകവുമാണ് ഈ ഫലം എന്നതില്‍ സംശയമില്ല. ഇടത് പക്ഷത്തിന്റെ പിന്തുണയില്ലാതെ തന്നെ ഡോ.മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ഒരു സുസ്ഥിര ഗവണ്മേണ്ട് രൂപീകരിക്കാന്‍ കഴിയുന്നു എന്നത് ഈ തെരഞ്ഞെടുപ്പിന്റെ തിളക്കമാര്‍ന്ന വിജയമാണ്. പ്രാദേശിക പാര്‍ട്ടികളുടെ വിലപേശല്‍ ശക്തി പ്രതീക്ഷിച്ച പോലെ കരുത്താര്‍ജ്ജിച്ചില്ല എന്ന് മാത്രമല്ല മുന്നാം മുന്നണി എന്ന ആശയം ഇനി സ്വപ്നത്തില്‍ പോലും ആരും ചിന്തിക്കുകയില്ല. രണ്ട് ദേശിയ പാര്‍ട്ടികളോ അല്ലെങ്കില്‍ രണ്ട് ദേശീയ മുന്നണികളോ ആയി രാഷ്ട്രീയരംഗം ധ്രുവീകരിച്ചെങ്കില്‍ മാത്രമേ നമ്മുടെ ജനാധിപത്യം ആരോഗ്യകരമായി മുന്നോട്ട് പോവുകയുള്ളൂ. ആ ദിശയിലേക്കാണ് രാഷ്ട്രീയം മുന്നേറുന്നത് എന്നതും സന്തോഷകരമാണ്. മൂന്നാം മുന്നണി എന്നൊക്കെ പുലമ്പുന്നവര്‍ക്ക് സങ്കുചിതരാഷ്ട്രീയതാല്പര്യങ്ങളല്ലാതെ ദേശീയതാല്പര്യം എന്നൊന്ന് ലവലേശവും ഇല്ല. അത് ഇന്ത്യന്‍ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ് ഉജ്ജ്വലമായ മറ്റൊരു നേട്ടം.
കേരളത്തില്‍ യു.ഡി.എഫിന്റെ മഹത്തായ വിജയം ശ്രീ.പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനും സി.പി.എമ്മില്‍ കണ്ണൂര്‍ ലോബ്ബിയുടെ മേധാവിത്വത്തിനും എല്ല്ലാറ്റിലുമുപരി അവരുടെ അക്രമശൈലിയ്ക്കും നുണ പ്രചാരണങ്ങള്‍ക്കും ഏറ്റ കനത്ത തിരിച്ചടിയാണ്. ബംഗാളിലും പാര്‍ട്ടി കനത്ത തിരിച്ചടി ഏറ്റുവാങ്ങിയല്ലോ എന്നത് കേരളത്തിലെ ഔദ്യോഗിക മാര്‍ക്സിസ്റ്റുകള്‍ക്ക് മന:സമാധാനം നല്‍കിയേക്കാം. ഒരു പക്ഷെ ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും ദയനീയമായ പരാജയം ഏറ്റുവാങ്ങുന്നത് സി.പി.എം. ആയിരിക്കും. സി.പി.ഐക്ക് ദേശീയ പാര്‍ട്ടി എന്ന അംഗീകാരവും ഇതോടെ നഷ്ടപ്പെടും. ചുരുക്കത്തില്‍ ഇടത് പക്ഷനേതാക്കള്‍ക്ക് ദല്‍ഹിയില്‍ ചാനലുകള്‍ക്ക് മുന്നില്‍ നിന്നു കൊണ്ട് പ്രഖ്യാപനങ്ങള്‍ നടത്താനും അഭിമുഖങ്ങളില്‍ വിളങ്ങാനുമുള്ള സുവര്‍ണ്ണാവരസങ്ങളും ഇനി ലഭിക്കണമെന്നില്ല.
വ്യക്തമായ പരിപാടികളും ലക്ഷ്യങ്ങളും നയങ്ങളും ഉള്ള പാര്‍ട്ടികളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നാണ് വയ്പ്. എന്നാല്‍ അവര്‍ എന്താണ് മൂന്ന് പതിറ്റാണ്ടുകളായി ചെയ്തുവരുന്നത്? ദല്‍ഹിയില്‍ തമ്പടിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാറില്‍ തങ്ങള്‍ക്ക് പിന്‍സീറ്റ് ഡ്രൈവിങ്ങിന് അവസരം ലഭിക്കുമോ എന്ന നിലയിലുള്ള രാഷ്ട്രീയപ്രവര്‍ത്തനം മാത്രമാണ് ഇക്കാലമത്രയും അവര്‍ നടത്തിക്കൊണ്ടിരുന്നത്. പാര്‍ലമെന്ററി വ്യാമോഹത്തിന് അടിമപ്പെട്ടു എന്ന് മാത്രമല്ല അടിമുടി സുഖലോലുപതയില്‍ ആറാടുകയായിരുന്നു നേതൃത്വം. പാവപ്പെട്ടവരും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുമായിരുന്നു പാര്‍ട്ടിയുടെ ആദ്യകാല അടിത്തറയെങ്കില്‍ ഇന്ന് എന്‍.ജി.യോക്കളും സഹകരണ ഉദ്യോഗസ്ഥരും മധ്യവര്‍ഗ്ഗവുമാണ് പാര്‍ട്ടിയെ താങ്ങി നിര്‍ത്തുന്നത്. ഇതൊക്കെ ചൂണ്ടിക്കാട്ടുന്നവരെ കമ്മ്യൂണിസ്റ്റ് വിരുദ്ധരായി ലേബല്‍ ചാര്‍ത്തി സ്വന്തം അപചയം മൂടി വയ്ക്കാനാണ് ഈ അഭിനവ ഉദ്യോഗസ്ഥ കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കാറുള്ളത്.
കണ്ണൂരിലെ മുന്‍ എം.പി. അബ്ദുള്ളക്കുട്ടി ഇപ്പോള്‍ ദുബായിലാണ്. തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന ആശങ്കയിലാണോ അദ്ദേഹം ദുബായിലേക്ക് വിമാനം കയറിയത് എന്നറിയില്ല. ഏതായാലും സുധാകരന്റെ ഉജ്ജ്വലമായ വിജയം അബ്ദുള്ളക്കുട്ടിയ്ക്ക് ജീവന്‍ തിരിച്ചുകിട്ടിയ പ്രതീതിയായിരിക്കും അദ്ദേഹത്തിന്റെ മനസ്സില്‍ ഉളവാക്കിയിരിക്കുക. മറിച്ചായിരുന്നെങ്കില്‍ അബ്ദുള്ളക്കുട്ടിയുടെ അവസ്ഥ പരിതാപകരമായിരുന്നിരിക്കും. മാര്‍ക്സിസ്റ്റക്രമം എന്ന് ആരും വിലപിക്കുന്നതില്‍ അര്‍ത്ഥമില്ല. കാരണം മാര്‍ക്സിസവും അക്രമവും ഇരട്ടക്കുട്ടികളാണെന്ന് ഏവരും അംഗീകരിച്ചിട്ടുള്ളതാണ്. മാര്‍ക്സിസം എവിടെയുണ്ടോ അവിടെ അക്രമവുമുണ്ട്. അത്കൊണ്ടാണ് ജനങ്ങള്‍ പൊതുവെ സമാധാനജീവിതം കാംക്ഷിക്കുന്നവരാകയാല്‍ മാര്‍ക്സിസം പടര്‍ന്ന് പന്തലിക്കാത്തത്. ഒരു പ്രത്യയശാസ്ത്രം ശരിയാണെങ്കില്‍ അതിന്റെ നടത്തിപ്പുകാരും പ്രയോക്താക്കളും പ്രവര്‍ത്തനങ്ങളും ശരിയായിരിക്കണം. അക്രമരഹിതമായി, സത്യസന്ധമായി, ആരേയും ശത്രുക്കളായി കാണാതെ മാനുഷികഭാവങ്ങളോടെ പ്രവര്‍ത്തിച്ചാലും എന്താ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളരില്ലേ എന്ന് ഞാനാലോചിക്കാറുണ്ടായിരുന്നു മുന്‍പൊക്കെ. എന്നെപ്പോലെയുള്ള ശുദ്ധഗതിക്കാര്‍ക്ക് പറ്റിയതല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് ഒരഭിമുഖത്തില്‍ ഈയ്യിടെ അബ്ദുള്ളക്കുട്ടി പറഞ്ഞത് എന്നെപ്പോലെ എത്രയോ പേര്‍ പണ്ടേ മനസ്സിലാക്കിയ സത്യമായിരുന്നു.
കേരളത്തിലെ സി.പി.എം. അഗാധമായ ഒരു പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കാന്‍ പോകുന്നത്. കാരണം പിണറായി ഇല്ലാത്ത ഒരു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഇനി കേരളത്തില്‍ കൊണ്ടുനടക്കാന്‍ ബുദ്ധിമുട്ടാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഒഴിവാക്കാന്‍ പിണറായിക്കും, പിണറായിയെ ഒഴിവാക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും കഴിയുമെന്ന് തോന്നുന്നില്ല. കാര്യം പാര്‍ട്ടി പടുത്തുയര്‍ത്തിയ വന്‍വ്യവസായ സ്ഥാപനങ്ങളും ആര്‍ജ്ജിച്ച സമ്പത്തും തന്നെ. കൈരളി തുടങ്ങിയ ചാനലുകള്‍ മുതല്‍ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍, ഷോപ്പിങ്ങ് മാളുകള്‍, പഞ്ചനക്ഷത്രഹോട്ടലുകള്‍ തുടങ്ങിയ വ്യാപരസമുച്ചയങ്ങളൊക്കെ ആരംഭിച്ചത് പിണറായിയുടെ ക്രാന്തദര്‍ശിത്വത്തിന്റെയും സംഘടനാപാടവത്തിന്റെയും ഫലമായിട്ടാണ്. അത്കൊണ്ടാണ് പിണറായിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന മട്ടില്‍ ചില മാര്‍ക്സിസ്റ്റ് നേതാക്കള്‍ പ്രസംഗിച്ചിരുന്നത്. എന്നാല്‍ സ:കൃഷ്ണപ്പിള്ളയില്‍ നിന്നും സ:പിണറായിലേക്കുള്ള അകലം സാധാരണ അനുഭാവികള്‍ മനസ്സിലാക്കുന്നുണ്ട് എന്ന് ഉദ്യോഗസ്ഥക്കമ്മ്യൂണിസ്റ്റ്കാരാല്‍ വലയം ചെയ്യപ്പെട്ട അത്തരം നേതാക്കള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല. ജനങ്ങള്‍ എന്നും പല്ലക്ക് തൂക്കും എന്നവര്‍ വ്യാമോഹിക്കുന്നു.
ലാവലിന്‍ ഇടപാടില്‍ പിണറായി വ്യക്തിപരമായി പണം കൈപ്പറ്റി എന്ന് ആര്‍ക്കും തെളിയിക്കാന്‍ കഴിയില്ല. എന്നാല്‍ അദ്ദേഹം വ്യവസ്ഥാപിതമായ നിയമങ്ങളെയും നടപടിക്രമങ്ങളെയും മറി കടന്ന് കുറ്റകരമായ ക്രിമിനല്‍ വഞ്ചന നടത്തിയിട്ടുണ്ട് എന്ന് സി.ബി.ഐ.ക്ക് അനായേസേന തെളിയിക്കാന്‍ കഴിയും. തീര്‍ച്ചയായും അതിന്റെ പേരില്‍ അദ്ദേഹം ശിക്ഷിക്കപ്പെടുകയും ചെയ്യും. ലാവലിന്‍ കേസ് വൈകാതെ തന്നെ മുന്നോട്ട് പോകും. രാഷ്ടീയപ്രേരിതം എന്ന് പറഞ്ഞ് ബഹളം വെച്ചാലൊന്നും കേസ് തേഞ്ഞ് മാഞ്ഞ് പോകില്ല. അഴിമതിക്കേസുകളില്‍ ഒരു സുഖ്‌റാമല്ല്ലാതെ ഇന്ത്യയില്‍ ഇത:പര്യന്തം ആരും ശിക്ഷിക്കപ്പെട്ടില്ലല്ലൊ എന്ന ആനുകൂല്യം എന്തായാലും പിണറായിക്ക് ലഭിക്കാന്‍ പോകുന്നില്ല. എല്ലാ നടപടിക്രമങ്ങളും പാലിച്ച് നിയമവിധേയമായി കരാറില്‍ ഒപ്പിട്ട്, കൈക്കൂലിയായി ലാവലിനില്‍ നിന്ന് എത്ര കോടികള്‍ കൈപ്പറ്റിയാലും പിണറായിക്കെതിരെ തെളിവുകള്‍ ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ ജന്മസിദ്ധമായ ധാര്‍ഷ്ട്യം പിണറായിയെ അതില്‍ നിന്നെല്ലാം വിലക്കി. തെറ്റ് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണം എന്ന് ഫയലില്‍ എഴുതിയ പിണറായിയുടെ ബോധത്തെ എങ്ങനെയാണ് വിശേഷിപ്പിക്കുക?
ഏതായാലും ഈ തെരഞ്ഞെടുപ്പിന്റെ അനന്തരഫലം ആണവക്കാരാര്‍ അടക്കം യു.പി.എ. ഗവണ്‍മ്മെന്റിന്റെ ജനക്ഷേമകരമായ പരിപാടികളെയും നയങ്ങളെയും ജനങ്ങള്‍ അംഗീകരിച്ചിരിക്കുന്നു എന്നതാണ്. ഇക്കാര്യത്തില്‍ ഒരു സാധാരണ പൌരന്‍ എന്ന നിലയില്‍ എന്റെ സന്തുഷ്ടിയും സംതൃപ്തിയും ഇവിടെ രേഖപ്പെടുത്തട്ടെ!