Links

Showing posts with label ജനവിധി-2009. Show all posts
Showing posts with label ജനവിധി-2009. Show all posts

ജനവിധി-2009 ആശ്വാസകരം!


പതിനഞ്ചാം ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ മുഴുവനും പുറത്ത് വന്നതോടെ ജനാധിപത്യ-മതേതരവിശ്വാസികള്‍ക്ക് ശുഭകരവും ആശ്വാസദായകവുമാണ് ഈ ഫലം എന്നതില്‍ സംശയമില്ല. ഇടത് പക്ഷത്തിന്റെ പിന്തുണയില്ലാതെ തന്നെ ഡോ.മന്‍‌മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ഒരു സുസ്ഥിര ഗവണ്മേണ്ട് രൂപീകരിക്കാന്‍ കഴിയുന്നു എന്നത് ഈ തെരഞ്ഞെടുപ്പിന്റെ തിളക്കമാര്‍ന്ന വിജയമാണ്. പ്രാദേശിക പാര്‍ട്ടികളുടെ വിലപേശല്‍ ശക്തി പ്രതീക്ഷിച്ച പോലെ കരുത്താര്‍ജ്ജിച്ചില്ല എന്ന് മാത്രമല്ല മുന്നാം മുന്നണി എന്ന ആശയം ഇനി സ്വപ്നത്തില്‍ പോലും ആരും ചിന്തിക്കുകയില്ല. രണ്ട് ദേശിയ പാര്‍ട്ടികളോ അല്ലെങ്കില്‍ രണ്ട് ദേശീയ മുന്നണികളോ ആയി രാഷ്ട്രീയരംഗം ധ്രുവീകരിച്ചെങ്കില്‍ മാത്രമേ നമ്മുടെ ജനാധിപത്യം ആരോഗ്യകരമായി മുന്നോട്ട് പോവുകയുള്ളൂ. ആ ദിശയിലേക്കാണ് രാഷ്ട്രീയം മുന്നേറുന്നത് എന്നതും സന്തോഷകരമാണ്. മൂന്നാം മുന്നണി എന്നൊക്കെ പുലമ്പുന്നവര്‍ക്ക് സങ്കുചിതരാഷ്ട്രീയതാല്പര്യങ്ങളല്ലാതെ ദേശീയതാല്പര്യം എന്നൊന്ന് ലവലേശവും ഇല്ല. അത് ഇന്ത്യന്‍ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ് ഉജ്ജ്വലമായ മറ്റൊരു നേട്ടം.

കേരളത്തില്‍ യു.ഡി.എഫിന്റെ മഹത്തായ വിജയം ശ്രീ.പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനും സി.പി.എമ്മില്‍ കണ്ണൂര്‍ ലോബ്ബിയുടെ മേധാവിത്വത്തിനും എല്ല്ലാറ്റിലുമുപരി അവരുടെ അക്രമശൈലിയ്ക്കും നുണ പ്രചാരണങ്ങള്‍ക്കും ഏറ്റ കനത്ത തിരിച്ചടിയാണ്. ബംഗാളിലും പാര്‍ട്ടി കനത്ത തിരിച്ചടി ഏറ്റുവാങ്ങിയല്ലോ എന്നത് കേരളത്തിലെ ഔദ്യോഗിക മാര്‍ക്സിസ്റ്റുകള്‍ക്ക് മന:സമാധാനം നല്‍കിയേക്കാം. ഒരു പക്ഷെ ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും ദയനീയമായ പരാജയം ഏറ്റുവാങ്ങുന്നത് സി.പി.എം. ആയിരിക്കും. സി.പി.ഐക്ക് ദേശീയ പാര്‍ട്ടി എന്ന അംഗീകാരവും ഇതോടെ നഷ്ടപ്പെടും. ചുരുക്കത്തില്‍ ഇടത് പക്ഷനേതാക്കള്‍ക്ക് ദല്‍ഹിയില്‍ ചാനലുകള്‍ക്ക് മുന്നില്‍ നിന്നു കൊണ്ട് പ്രഖ്യാപനങ്ങള്‍ നടത്താനും അഭിമുഖങ്ങളില്‍ വിളങ്ങാനുമുള്ള സുവര്‍ണ്ണാവരസങ്ങളും ഇനി ലഭിക്കണമെന്നില്ല.

വ്യക്തമായ പരിപാടികളും ലക്ഷ്യങ്ങളും നയങ്ങളും ഉള്ള പാര്‍ട്ടികളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നാണ് വയ്പ്. എന്നാല്‍ അവര്‍ എന്താണ് മൂന്ന് പതിറ്റാണ്ടുകളായി ചെയ്തുവരുന്നത്? ദല്‍ഹിയില്‍ തമ്പടിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാറില്‍ തങ്ങള്‍ക്ക് പിന്‍‌സീറ്റ് ഡ്രൈവിങ്ങിന് അവസരം ലഭിക്കുമോ എന്ന നിലയിലുള്ള രാഷ്ട്രീയപ്രവര്‍ത്തനം മാത്രമാണ് ഇക്കാലമത്രയും അവര്‍ നടത്തിക്കൊണ്ടിരുന്നത്. പാര്‍ലമെന്ററി വ്യാമോഹത്തിന് അടിമപ്പെട്ടു എന്ന് മാത്രമല്ല അടിമുടി സുഖലോലുപതയില്‍ ആറാടുകയായിരുന്നു നേതൃത്വം. പാവപ്പെട്ടവരും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുമായിരുന്നു പാര്‍ട്ടിയുടെ ആദ്യകാല അടിത്തറയെങ്കില്‍ ഇന്ന് എന്‍.ജി.യോക്കളും സഹകരണ ഉദ്യോഗസ്ഥരും മധ്യവര്‍ഗ്ഗവുമാണ് പാര്‍ട്ടിയെ താങ്ങി നിര്‍ത്തുന്നത്. ഇതൊക്കെ ചൂണ്ടിക്കാട്ടുന്നവരെ കമ്മ്യൂണിസ്റ്റ് വിരുദ്ധരായി ലേബല്‍ ചാര്‍ത്തി സ്വന്തം അപചയം മൂടി വയ്ക്കാനാണ് ഈ അഭിനവ ഉദ്യോഗസ്ഥ കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കാറുള്ളത്.

കണ്ണൂരിലെ മുന്‍ എം.പി. അബ്ദുള്ളക്കുട്ടി ഇപ്പോള്‍ ദുബായിലാണ്. തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന ആശങ്കയിലാണോ അദ്ദേഹം ദുബായിലേക്ക് വിമാനം കയറിയത് എന്നറിയില്ല. ഏതായാലും സുധാകരന്റെ ഉജ്ജ്വലമായ വിജയം അബ്ദുള്ളക്കുട്ടിയ്ക്ക് ജീവന്‍ തിരിച്ചുകിട്ടിയ പ്രതീതിയായിരിക്കും അദ്ദേഹത്തിന്റെ മനസ്സില്‍ ഉളവാക്കിയിരിക്കുക. മറിച്ചായിരുന്നെങ്കില്‍ അബ്ദുള്ളക്കുട്ടിയുടെ അവസ്ഥ പരിതാപകരമായിരുന്നിരിക്കും. മാര്‍ക്സിസ്റ്റക്രമം എന്ന് ആരും വിലപിക്കുന്നതില്‍ അര്‍ത്ഥമില്ല. കാരണം മാര്‍ക്സിസവും അക്രമവും ഇരട്ടക്കുട്ടികളാണെന്ന് ഏവരും അംഗീകരിച്ചിട്ടുള്ളതാണ്. മാര്‍ക്സിസം എവിടെയുണ്ടോ അവിടെ അക്രമവുമുണ്ട്. അത്കൊണ്ടാണ് ജനങ്ങള്‍ പൊതുവെ സമാധാനജീവിതം കാംക്ഷിക്കുന്നവരാകയാല്‍ മാര്‍ക്സിസം പടര്‍ന്ന് പന്തലിക്കാത്തത്. ഒരു പ്രത്യയശാസ്ത്രം ശരിയാണെങ്കില്‍ അതിന്റെ നടത്തിപ്പുകാരും പ്രയോക്താക്കളും പ്രവര്‍ത്തനങ്ങളും ശരിയായിരിക്കണം. അക്രമരഹിതമായി, സത്യസന്ധമായി, ആരേയും ശത്രുക്കളായി കാണാതെ മാനുഷികഭാവങ്ങളോടെ പ്രവര്‍ത്തിച്ചാലും എന്താ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളരില്ലേ എന്ന് ഞാനാലോചിക്കാറുണ്ടായിരുന്നു മുന്‍പൊക്കെ. എന്നെപ്പോലെയുള്ള ശുദ്ധഗതിക്കാര്‍ക്ക് പറ്റിയതല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് ഒരഭിമുഖത്തില്‍ ഈയ്യിടെ അബ്ദുള്ളക്കുട്ടി പറഞ്ഞത് എന്നെപ്പോലെ എത്രയോ പേര്‍ പണ്ടേ മനസ്സിലാക്കിയ സത്യമായിരുന്നു.

കേരളത്തിലെ സി.പി.എം. അഗാധമായ ഒരു പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കാന്‍ പോകുന്നത്. കാരണം പിണറായി ഇല്ലാത്ത ഒരു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഇനി കേരളത്തില്‍ കൊണ്ടുനടക്കാന്‍ ബുദ്ധിമുട്ടാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഒഴിവാക്കാന്‍ പിണറായിക്കും, പിണറായിയെ ഒഴിവാക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും കഴിയുമെന്ന് തോന്നുന്നില്ല. കാര്യം പാര്‍ട്ടി പടുത്തുയര്‍ത്തിയ വന്‍‌വ്യവസായ സ്ഥാപനങ്ങളും ആര്‍ജ്ജിച്ച സമ്പത്തും തന്നെ. കൈരളി തുടങ്ങിയ ചാനലുകള്‍ മുതല്‍ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍, ഷോപ്പിങ്ങ് മാളുകള്‍, പഞ്ചനക്ഷത്രഹോട്ടലുകള്‍ തുടങ്ങിയ വ്യാപരസമുച്ചയങ്ങളൊക്കെ ആരംഭിച്ചത് പിണറായിയുടെ ക്രാന്തദര്‍ശിത്വത്തിന്റെയും സംഘടനാപാടവത്തിന്റെയും ഫലമായിട്ടാണ്. അത്കൊണ്ടാണ് പിണറായിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന മട്ടില്‍ ചില മാര്‍ക്സിസ്റ്റ് നേതാക്കള്‍ പ്രസംഗിച്ചിരുന്നത്. എന്നാല്‍ സ:കൃഷ്ണപ്പിള്ളയില്‍ നിന്നും സ:പിണറായിലേക്കുള്ള അകലം സാധാരണ അനുഭാവികള്‍ മനസ്സിലാക്കുന്നുണ്ട് എന്ന് ഉദ്യോഗസ്ഥക്കമ്മ്യൂണിസ്റ്റ്കാരാല്‍ വലയം ചെയ്യപ്പെട്ട അത്തരം നേതാക്കള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല. ജനങ്ങള്‍ എന്നും പല്ലക്ക് തൂക്കും എന്നവര്‍ വ്യാമോഹിക്കുന്നു.

ലാവലിന്‍ ഇടപാടില്‍ പിണറായി വ്യക്തിപരമായി പണം കൈപ്പറ്റി എന്ന് ആര്‍ക്കും തെളിയിക്കാന്‍ കഴിയില്ല. എന്നാല്‍ അദ്ദേഹം വ്യവസ്ഥാപിതമായ നിയമങ്ങളെയും നടപടിക്രമങ്ങളെയും മറി കടന്ന് കുറ്റകരമായ ക്രിമിനല്‍ വഞ്ചന നടത്തിയിട്ടുണ്ട് എന്ന് സി.ബി.ഐ.ക്ക് അനായേസേന തെളിയിക്കാന്‍ കഴിയും. തീര്‍ച്ചയായും അതിന്റെ പേരില്‍ അദ്ദേഹം ശിക്ഷിക്കപ്പെടുകയും ചെയ്യും. ലാവലിന്‍ കേസ് വൈകാതെ തന്നെ മുന്നോട്ട് പോകും. രാഷ്ടീയപ്രേരിതം എന്ന് പറഞ്ഞ് ബഹളം വെച്ചാലൊന്നും കേസ് തേഞ്ഞ് മാഞ്ഞ് പോകില്ല. അഴിമതിക്കേസുകളില്‍ ഒരു സുഖ്‌റാമല്ല്ലാതെ ഇന്ത്യയില്‍ ഇത:പര്യന്തം ആരും ശിക്ഷിക്കപ്പെട്ടില്ലല്ലൊ എന്ന ആനുകൂല്യം എന്തായാലും പിണറായിക്ക് ലഭിക്കാന്‍ പോകുന്നില്ല. എല്ലാ നടപടിക്രമങ്ങളും പാലിച്ച് നിയമവിധേയമായി കരാറില്‍ ഒപ്പിട്ട്, കൈക്കൂലിയായി ലാവലിനില്‍ നിന്ന് എത്ര കോടികള്‍ കൈപ്പറ്റിയാലും പിണറായിക്കെതിരെ തെളിവുകള്‍ ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ ജന്മസിദ്ധമായ ധാര്‍ഷ്ട്യം പിണറായിയെ അതില്‍ നിന്നെല്ലാം വിലക്കി. തെറ്റ് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണം എന്ന് ഫയലില്‍ എഴുതിയ പിണറായിയുടെ ബോധത്തെ എങ്ങനെയാണ് വിശേഷിപ്പിക്കുക?

ഏതായാലും ഈ തെരഞ്ഞെടുപ്പിന്റെ അനന്തരഫലം ആണവക്കാരാര്‍ അടക്കം യു.പി.എ. ഗവണ്‍മ്മെന്റിന്റെ ജനക്ഷേമകരമായ പരിപാടികളെയും നയങ്ങളെയും ജനങ്ങള്‍ അംഗീകരിച്ചിരിക്കുന്നു എന്നതാണ്. ഇക്കാര്യത്തില്‍ ഒരു സാധാരണ പൌരന്‍ എന്ന നിലയില്‍ എന്റെ സന്തുഷ്ടിയും സംതൃപ്തിയും ഇവിടെ രേഖപ്പെടുത്തട്ടെ!

ജനവിധി - 2009


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ നമ്മുടെ ഇന്ത്യ വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. ഫലം അറിയാന്‍ മെയ് 16 വരെ കാത്തിരിക്കേണ്ടതുണ്ട്. ഒറ്റക്കക്ഷിഭരണം ഏതാണ്ട് അവസാനിച്ച പോലെയാണ്. ഇനി മുന്നണി ഭരണം മാത്രമേ ഇവിടെ സാധ്യമാവൂ എന്ന് എല്ലാവരും ഉറപ്പിച്ചു കഴിഞ്ഞു. സ്വാതന്ത്ര്യം ലഭിച്ചു 60 വര്‍ഷം കഴിഞ്ഞുനോക്കുമ്പോള്‍ നമ്മുടെ ജനാധിപത്യത്തിന് പ്രായപൂര്‍ത്തി വന്നിട്ടില്ല എന്ന് മാത്രമല്ല ശൈശവം പോലും പിന്നിട്ടിട്ടില്ല എന്നാണ് ഇത് കാണിക്കുന്നത്. വോട്ടര്‍മാരെല്ലാം പലപല കക്ഷിരാഷ്ട്രീയക്കാരാല്‍ വിഭജിക്കപ്പെട്ട് അതാത് രാഷ്ട്രീയപ്പാര്‍ട്ടികളോട് വിധേയത്വം പുലര്‍ത്തുന്നവര്‍ മാത്രമായിരിക്കുന്നു. അവനവന്റെ പാര്‍ട്ടി,അതിന്റെ കൊടി, ചിഹ്നം അത് മാത്രമാണ് വോട്ടര്‍മാരെ ആവേശം കൊള്ളിക്കുന്നത്. പാര്‍ട്ടിചിഹ്നത്തില്‍ ഒരു പ്രതിമയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പോലും പാര്‍ട്ടിവിധേയര്‍ ആ പ്രതിമയ്ക്ക് വോട്ട് ചെയ്യും. അത് കൊണ്ട് തന്നെ ഒരു പാര്‍ട്ടിയോടും വിധേയത്വമില്ലാത്തവര്‍ ഇപ്പോള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ താല്പര്യം കാട്ടുന്നില്ല. പെട്ടെന്നൊന്നും സംഭവിക്കുകയില്ലെങ്കിലും സമീപഭാവിയില്‍ നമ്മുടെ ജനാധിപത്യം താറുമാറാകാനുള്ള സാധ്യതയാണ് ഇത് മൂലം ഉണ്ടാവുക. കക്ഷിരാഷ്ട്രീയതാല്പര്യങ്ങള്‍ക്കപ്പുറം രാജ്യത്തോടും ജനങ്ങളോടും പ്രതിബദ്ധത രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും അവരുടെ അടിമകളായ അണികള്‍ക്കും ഉണ്ടാവാനുള്ള ലക്ഷണമൊന്നും കാണാനില്ല.

ഇവിടെ നേതാക്കള്‍ ജനങ്ങളെ നയിക്കുകയാണോ അതോ ജനങ്ങള്‍ നേതാക്കളെ നയിക്കുകയാണോ എന്ന് ചോദിച്ചാല്‍ ജനങ്ങളാണ് നേതാക്കളെ നയിക്കുന്നത് എന്ന് പറയേണ്ടി വരും. ജനങ്ങളുടെ വോട്ട് നഷ്ടപ്പെടാതിരിക്കുക എന്ന ഒറ്റക്കാര്യത്തില്‍ മാത്രം ബദ്ധശ്രദ്ധരായ നേതാക്കള്‍ക്ക് എങ്ങനെ ജനങ്ങളെ നയിക്കാന്‍ കഴിയും? തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഒരു തമിഴ് വികാരം ആഞ്ഞുവീശുകയാണ്. ശ്രീലങ്കന്‍ പ്രശ്നമാണ് അതിനാധാരം. ശ്രീലങ്കയില്‍ തമിഴര്‍ വംശഹത്യയ്ക്ക് വിധേയരാവുന്നു എന്ന വ്യാജപ്രചാരണമാണ് തമിഴ്‌നാട്ടില്‍ അലയടിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍, തമിഴ് വികാരം കൂടുതല്‍ ശക്തമായി ആര് ആളിക്കത്തിക്കുന്നുവോ അവര്‍ക്ക് വോട്ട് കൂടുതല്‍ ലഭിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. തമിഴ്‌പുലികള്‍ക്ക് എതിരായി എന്നും ശബ്ദിച്ചുകൊണ്ടിരുന്ന ജയലളിത ഇന്നലെ ഉപവാസം അനുഷ്ടിച്ചു, തമിഴരെ കൂട്ടക്കൊല ചെയ്യുന്നു എന്നാരോപിച്ചുകൊണ്ട്. കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ തമിഴരെ രക്ഷിക്കാന്‍ ഒന്നും ചെയ്യുന്നില്ല എന്നും അവര്‍ പ്രസ്ഥാവിച്ചു. അങ്ങനെ ജയലളിത അവരുടെ വോട്ട് വിഹിതം ഉറപ്പിച്ച ഇന്നലെ തന്നെയാണ് ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇ.യില്‍ പ്രഭാകരന്‍ കഴിഞ്ഞാല്‍ രണ്ടാമനായിരുന്ന കേണല്‍ കരുണ, മഹീന്ദ രാജപക്സേ മന്ത്രിസഭയില്‍ ദേശീയോത്‌ഗ്രഥനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

എന്ത് തന്നെയായാലും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സുസ്ഥിരമായ ഭരണം നടത്താനും ജനോപകാരപ്രദമായ ഒട്ടേറെ നിയമനിര്‍മ്മാണങ്ങള്‍ നടത്താനും കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യു.പി.ഏ.സര്‍ക്കാരിന് കഴിഞ്ഞിരുന്നു. അത്കൊണ്ടൊന്നും കോണ്‍ഗ്രസ്സിന് വോട്ട് വര്‍ദ്ധിക്കാന്‍ പോകുന്നില്ല. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും കേരളത്തില്‍ നിന്ന് ചിന്തിക്കുമ്പോള്‍ ഭരണത്തില്‍ കോണ്‍ഗ്രസ്സ് ഉണ്ടെങ്കില്‍ മാത്രമേ ക്രിയാത്മകമായ ഭരണനിര്‍വ്വഹണം നടക്കാറുള്ളൂ എന്നത് അനിഷേധ്യമായ വസ്തുതയാണ്. എല്ലാ പാര്‍ട്ടികളും കോണ്‍ഗ്രസ്സിനെ കുറ്റം പറയാറുണ്ടെങ്കിലും അത്തരം കുറ്റങ്ങളില്‍ നിന്ന് വിമുക്തമായ അല്ലെങ്കില്‍ കോണ്‍ഗ്രസ്സിനേക്കാളും മെച്ചപ്പെട്ട ഒരു പാര്‍ട്ടിയും ഇന്ന് ഇന്ത്യയിലില്ല.

അടുത്ത തെരഞ്ഞെടുപ്പില്‍ ഒരു തൂക്ക് പാര്‍ലമെന്റ് നിലവില്‍ വരികയും അങ്ങനെ സര്‍ക്കാരിന്റെ സ്റ്റാബിലിറ്റി അനിശ്ചിത്വത്തില്‍ ആവുകയും ചെയ്യുമല്ലൊ എന്ന ആശങ്ക ഞാന്‍ എന്റെ ഒരു ഓര്‍ക്കുട്ട് സുഹൃത്തിനോട് പങ്ക് വെച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം എന്നെ ആശ്ചര്യപ്പെടുത്തി. ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍:

“സര്‍ക്കാരിന്റെ സ്റ്റബലിറ്റിയെക്കുറിച്ച് അതിന്റെ നടത്തിപ്പില്‍ മാത്രം താല്പര്യമുള്ളവര്‍ ശ്രദ്ധിച്ചാല്‍ മതിയാകും. ലോകമെമ്പാടും ഗവണ്മന്റുകളുടെ സ്വാധീനം കുറഞ്ഞ് വരുന്ന ഒരു കാലഘട്ടത്തിലാണു നാം ഇപ്പോള്‍. *അത് ഗവണ്‍മ്മെന്റുകള്‍ ആവശ്യമില്ല എന്ന ഒരു തലത്തിലേക്ക് നീങ്ങീക്കൊണ്ടിരിക്കുകയാണു. അമേരിക്കയില്‍ കമ്പനികളുടെ ഒരു സബ്ബ് ഓഫീസ് മാത്രമാണു സര്‍ക്കാര്‍. ഇന്ത്യയില്‍ കുറച്ചു കൂടി ഭേദമാണു സ്ഥിതി. ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റ്റുകള്‍ വളരെ ശക്തമാണു. ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത എന്താണെന്ന് വച്ചാല്‍ പരസ്യമായി മത-ജാതി പരമായി വോട്ട് ചെയ്യാന്‍ പോകുന്നു എന്നതാണു. ഇതു ഭൂരിപക്ഷ ഹിന്ദുത്ത്വത്തിനു ഗുണകരമായിരിക്കും. ബി.ജെ.പിക്കല്ല. കോണ്‍ഗ്രസ്, ബി.ജെ.പി തുടങ്ങിയവ മരണ ശയ്യയിലാകും. മിക്കവാറും പുതിയ ഒരു നേതൃത്വവും രാഷ്ട്രീയവും ഉടലെടുത്തേക്കും. ”

*സര്‍ക്കാര്‍ എന്ന ഒരു സംവിധാനം ഇല്ല്ലാത്ത കാലത്തെക്കുറിച്ച് വിഭാവനം ചെയ്ത ഒരേയൊരു ചിന്തകന്‍ കാറല്‍ മാര്‍ക്സ് മാത്രമാണ്. ജനങ്ങളുടെ ഉയര്‍ന്ന സാമൂഹ്യബോധത്തിന്റെ ഫലമായി സിവില്‍ സമൂഹം സ്വയം നയിക്കപ്പെടുമെന്നും ഭരണകൂടം താനേ കൊഴിഞ്ഞുപോകുമെന്നുമാണ് അദ്ദേഹം പ്രവചിച്ചത്. എന്നാല്‍ ആ പ്രവചനം ഒരിക്കലും മൂര്‍ത്തയാഥാര്‍ഥ്യമാകാന്‍ പോകുന്നില്ല. അത്തരം ഒരു മാനസികവളര്‍ച്ചയിലേക്ക് ഒരിക്കലും മാനവകുലം പരിണമിക്കാന്‍ സാധ്യതയില്ല. സര്‍ക്കാര്‍ എന്ന ഭരണകൂടം ലോകാവസാനം വരെ നിലനില്‍ക്കും. സര്‍ക്കാര്‍ എന്നാല്‍ ജനാധിപത്യമോ പാര്‍ലമെന്റോ മന്ത്രിസഭയോ മാത്രമല്ല. അദൃശ്യവും എന്നാല്‍ അജയ്യവുമായ മറ്റൊന്നുണ്ട്. അതാണ് പട്ടാളം. ഇവിടെ ജനാധിപത്യം ശക്തമായത് കൊണ്ടാണ് പട്ടാളത്തിന്റെ അധികാരം നമ്മുടെ ശ്രദ്ധയില്‍ പെടാത്തത്. പട്ടാളമാണ് രാഷ്ട്രത്തെയും സര്‍ക്കാരിനെയും നിലനിര്‍ത്തുന്നത്.

എന്റെ സുഹൃത്ത് ഈ വസ്തുത കാണുന്നില്ല. ജനാധിപത്യം ശിഥിലമായാല്‍ പട്ടാളം സര്‍ക്കാരിന്റെ സ്ഥാനം ഏറ്റെടുക്കും. സര്‍ക്കാര്‍ എന്ന സംവിധാനം ഇല്ലാതെ രാഷ്ട്രം ഒരു നിമിഷം പോലും നിലനില്‍ക്കുകയില്ല. രാഷ്ട്രീയപ്പാര്‍ട്ടികളുടെയും മുന്നണികളുടെയും ശൈഥില്യം ജനാധിപത്യത്തിന്റെ തകര്‍ച്ചയിലേക്കും ആത്യന്തികമായി പട്ടാളഭരണത്തിലേക്കുമാണ് ചെന്നെത്തുക. അത്കൊണ്ട് പാര്‍ട്ടികളോടുള്ള നമ്മുടെ വെറുപ്പും വിധേയത്വവും ക്രിയാത്മകവും വസ്തുനിഷ്ടവും ആയിരിക്കണം.

എന്റെ സുഹൃത്ത്, അമേരിക്കയില്‍ കമ്പനികളുടെ ഒരു സബ്ബ് ഓഫീസ് മാത്രമാണു സര്‍ക്കാര്‍ എന്ന് പറയുന്നുണ്ട്. അമേരിക്കയില്‍ സംരംഭങ്ങളെല്ലാം സ്വകാര്യമേഖലയിലാണ്. അത്കൊണ്ടാണ് അങ്ങനെ പറയാന്‍ കാരണം. സര്‍ക്കാര്‍ എന്നാല്‍ എന്ത് , എന്തിന് വേണ്ടി എന്നൊരു ചര്‍ച്ച നടക്കേണ്ടതാണ് വാസ്തവത്തില്‍. പൌരന്മാരുടെ നികുതിപ്പണത്തെ മാത്രം ആശ്രയിച്ചു നിലനില്‍ക്കുന്ന ഒരു സംവിധാനമാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ജനങ്ങളെ സൃഷ്ടിക്കുകയല്ല, ജനങ്ങള്‍ സര്‍ക്കാരിനെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ചര്‍ച്ചകളും വാദപ്രതിവാദങ്ങളും അനന്തമായി അങ്ങനെ തുടരും. എല്ലാം പരിഹരിച്ചു കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ ഈ ജീവിതം കൊണ്ട് എന്ത് ചെയ്യും ?