Links

Showing posts with label ദാര്‍ശനികം. Show all posts
Showing posts with label ദാര്‍ശനികം. Show all posts

ആരാണ് നമ്മുടെ ശത്രു ?

കൂട്ടത്തില്‍ എന്തെങ്കിലും എഴുതാമെന്ന് കരുതി . വിഷയം ഒന്നുമില്ലായിരുന്നു . പതിവ് പോലെ ശിഥിലമായ ചിന്തകള്‍ മാത്രം . വെറുതെ . അവിടെ പബ്ലിഷ് ചെയ്തപ്പോള്‍ തോന്നി ഇവിടെയും കിടക്കട്ടെ എന്ന് .

കഴിഞ്ഞ ഞായറാഴ്ച രാവിലെ ഇവിടെ മടിവാളയിലുള്ള പ്രബോധിനി വായനശാല സന്ദര്‍ശിക്കേണ്ടി വന്നു . ബാംഗ്ലൂരില്‍ തന്റെ മകളെ കാണാനെത്തിയ കഥാകൃത്ത് അക്‍ബര്‍ കക്കട്ടില്‍ വായനശാല സന്ദര്‍ശിക്കുന്നുണ്ടായിരുന്നു . ആ ചടങ്ങില്‍ സംബന്ധിക്കാനാണ് ഞാനും അവിടെ എത്തിപ്പെട്ടത് . നാം എത്ര തന്നെ സൌകര്യങ്ങള്‍ ആര്‍ജ്ജിച്ചാലും പുസ്തകവായനയില്‍ നിന്ന് കിട്ടുന്ന ആത്മനിര്‍വൃതി മറ്റൊന്നിലും ലഭിക്കുകയില്ല എന്ന് പറഞ്ഞ കക്കട്ടില്‍ , താന്‍ നാട്ടിലെത്തിയാല്‍ ഒരു മൂവായിരം രൂപ വിലമതിപ്പുള്ള പുസ്തകങ്ങള്‍ സംഘടിപ്പിച്ച് പ്രബോധിനിക്ക് നല്‍കാമെന്ന് വാഗ്ദാനവും ചെയ്തു . പുസ്തകങ്ങളും വായനയും മരിച്ചാല്‍ മനുഷ്യസംസ്ക്കൃതിയും മരിച്ചു പോകുമെന്ന് ചടങ്ങില്‍ ഞാനും പറഞ്ഞു . തിരക്ക് പിടിച്ച ഇക്കാലത്ത് ബാംഗ്ലൂര്‍ നഗരത്തില്‍ ഇത് പോലൊരു വായനശാല സംഘടിപ്പിക്കാന്‍ പരിശ്രമിക്കുന്ന ചെറുപ്പക്കാരെ എത്ര ശ്ലാഘിച്ചാലും അധികമാവില്ല .

അക്‍ബര്‍ കക്കട്ടില്‍ പോയ്ക്കഴിഞ്ഞപ്പോള്‍ ഞാന്‍ അല്പനേരം കൂടി അവിടെയിരുന്നു ചില പുസ്തകങ്ങള്‍ മറിച്ചു നോക്കി . നമ്മുടെ മുന്‍‌രാഷ്ട്രപതി അബ്ദുള്‍ കലാം എഴുതിയ ignited minds എന്ന പുസ്തകത്തിലെ ഒന്ന് രണ്ട് അദ്ധ്യായങ്ങള്‍ വായിച്ചു . മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല . കഴിഞ്ഞ തവണ എടുത്ത ആള്‍ക്കൂട്ടം എന്ന നോവല്‍ തിരിച്ചു കൊടുത്തിരുന്നില്ല . അത് കൊണ്ട് ആ പുസ്തകം വീട്ടിലേക്ക് കൊണ്ടു പോകട്ടേ എന്ന് ലൈബ്രേറിയനോട് ചോദിച്ചില്ല . ഞാന്‍ പറഞ്ഞു വരുന്നത് മറ്റൊരു കാര്യമാണ് . ആ പുസ്തകം അബ്ദുള്‍ കലാം സമര്‍പ്പിച്ചിരിക്കുന്നത് സ്നേഹല്‍ താക്കര്‍ (Snehal thakkaar) എന്ന പന്ത്രണ്ടാം ക്ലാസ് വിദ്ധ്യാര്‍ത്ഥിനിക്കാണത്രെ .

2002 ഏപ്രില്‍ 11 ന് വൈകുന്നേരം അന്ന് പ്രസിഡണ്ടായിരുന്ന ബഹു: ഏ.പി.ജെ. അബ്ദുള്‍ കലാം ഗുജറാത്തിലെ ആനന്ദില്‍ എത്തുന്നു . എന്തോ കലാപം അവിടെ നടക്കുന്ന സമയമായിരുന്നു അത് . പിറ്റേന്ന് ആണ് അദ്ദേഹം സ്നേഹല്‍ പഠിക്കുന്ന സ്കൂളില്‍ എത്തുന്നത് . കുട്ടികളും രാഷ്ട്രപതിയും തമ്മില്‍ നടന്ന സരസഭാഷണങ്ങളില്‍ പല വിഷയങ്ങള്‍ സ്പര്‍ശിക്കപ്പെട്ടു . ഒടുവില്‍ ഒരു ചോദ്യം ഉയര്‍ന്നു വന്നു , ആരാണ് നമ്മുടെ ശത്രു ? പലരും പല ഉത്തരങ്ങളും പറഞ്ഞു . ഒരു കുട്ടി എഴുന്നേറ്റ് പറഞ്ഞു " Poverty അതാണ് നമ്മുടെ ശത്രു " . ആ കുട്ടി സ്നേഹല്‍ താക്കര്‍ ആയിരുന്നു . അത് കൊണ്ടാണ് എല്ലായ്പോഴും വലിയ വലിയ സ്വപ്നങ്ങള്‍ കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്ന മഹാനായ ആ ഭാരതപുത്രന്‍ തന്റെ ആത്മകഥാപരമായ ഇഗ്‌നൈറ്റഡ് മൈന്‍ഡ് എന്ന കൃതി സ്നേഹല്‍ താക്കര്‍ എന്ന അന്നത്തെ പ്ലസ് റ്റൂ വിദ്ധ്യാര്‍ത്ഥിനിക്ക് സമര്‍പ്പിച്ചിരിക്കുന്നത് .

ഞാന്‍ ആലോചിക്കുകയായിരുന്നു . ദാരിദ്ര്യമാണോ നമ്മുടെ യഥാര്‍ഥമായ ശത്രു . സത്യത്തില്‍ ദാരിദ്ര്യത്തെക്കുറിച്ചും , ദരിദ്രനാരായണന്മാരെപറ്റിയും വാ തോരാതെ സംസാരിക്കുന്നത് അതിന്റെ ഇരകളായ ദരിദ്രരല്ല . അവര്‍ സംതൃപ്തരായാണ് കാണപ്പെടുന്നത് . അവര്‍ക്ക് പരാതികളോ പരിഭവങ്ങളോ ഇല്ല . അവര്‍ക്ക് പക്ഷെ സംസാരിക്കാന്‍ വേദികളുമില്ല . പ്രസംഗിക്കുന്നവരും പ്രസിദ്ദീകരണങ്ങളിലും മറ്റും ദാരിദ്ര്യരേഖയെപ്പറ്റിയുമെല്ലാം എഴുതുന്നവരും ഒക്കെ ഒരു വിധപെട്ട സുഖസൌകര്യങ്ങള്‍ ഉള്ളവരാണ് . ഒരിക്കല്‍ സാറാ ജോസഫ് ഒരു അഭിമുഖത്തില്‍ പറയുന്നത് കേട്ടു . എനിക്ക് വാഷിങ്ങ് മെഷീന്‍ , ഫ്രിഡ്‌ജ് , ഗ്രൈന്‍ഡര്‍ എല്ലാം ഉണ്ട് . എന്നാല്‍ ഇന്ത്യയിലെ എത്ര ശതമാനത്തിന് ഈ സൌകര്യങ്ങള്‍ ഉണ്ട് എന്നോര്‍ക്കുമ്പോള്‍ എനിക്ക് വിഷമമുണ്ട് എന്ന് . എങ്ങനെയാണ് സാറാ ജോസഫിന്റെ വിഷമം മാറ്റാന്‍ കഴിയുക ? ആരാണത് മാറ്റുക ? എനിക്ക് തോന്നുന്നത് സ്വാര്‍ത്ഥതയല്ലേ മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ? ആര്‍ക്കും ഒന്നും പോര . മറ്റുള്ളവരെ ചൂഷണം ചെയ്താലല്ലെ തന്റെ സ്വാര്‍ത്ഥത ആവശ്യപ്പെടുന്നത് മേല്‍ക്ക് മേല്‍ കൈവശപ്പെടുത്താന്‍ കഴിയുക .

ചൂഷണം നമുക്ക് ഇല്ലാതാക്കാന്‍ കഴിയുമോ ? സോവിയറ്റ് യൂനിയന്‍ തകര്‍ന്നപ്പോഴാണ് പുറം ലോകം അറിയുന്നത് അവിടെ ദരിദ്രര്‍ ഉണ്ടായിരുന്നു . അതേ സമയം പാര്‍ട്ടി നേതാക്കള്‍ക്ക് കൊട്ടാര സദൃശമായ വസതികളും എല്ലാ ആധുനിക സൌകര്യങ്ങളുമുണ്ടായിരുന്നു . അളവറ്റ സ്വത്ത് പാര്‍ട്ടിക്കുമുണ്ടായിരുന്നു . ചൈനയും ഇന്നും ദാരിദ്ര്യമുക്തമല്ല എന്ന് മാത്രമല്ല ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് ദിനം‌തോറും വര്‍ദ്ധിച്ചും വരുന്നു എന്നും അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു . തനിക്ക് ആവശ്യമുള്ളതില്‍ കവിഞ്ഞ് , അഥവാ തന്റെ ആവശ്യങ്ങള്‍ക്ക് ഒരു പരിധി നിശ്ചയിക്കാതെ കണ്ടമാനം വാരിക്കൂട്ടാനുള്ള മനുഷ്യസഹജമായ ആസക്തിയല്ലെ ദാരിദ്ര്യം സൃഷ്ടിക്കുന്നത് . അനിയന്ത്രിതമായ ജനപ്പെരുപ്പം ദാരിദ്ര്യരേഖയില്‍ താഴെയുള്ളവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു എന്ന സത്യം അംഗീകരിച്ചാലും കൈവശപ്പെടുത്താന്‍ കഴിയുന്നവരുടെ അമിതമായ സ്വാര്‍ത്ഥതയാണ് ദാരിദ്ര്യത്തിന്റെ അടിസ്ഥാനകാരണം എന്ന് മനസ്സിലാവും . സ്വാര്‍ത്ഥതയില്ലാത ഒരു മനുഷ്യസമൂഹം ചിന്തിക്കാന്‍ പോലും കഴിയുമെന്ന് തോന്നുന്നില്ല .

ദാരിദ്ര്യം എന്നത് ഒരു മാനസിക അവസ്ഥയല്ലെ എന്നും എനിക്ക് തോന്നുന്നു . എനിക്ക് ഇത്രയും മതി എന്ന് തോന്നാത്ത കാലത്തോളം ഒരാള്‍ ദരിദ്രന്‍ തന്നെയല്ലെ ? ധാരാളം പണം സമ്പാദിച്ചാല്‍ , അയാള്‍ ധാരാളം ചെലവാക്കുന്നു എന്നതല്ലാതെ ദരിദ്ര്യം തീരുമോ ? ഞാന്‍ ജോലി ചെയ്യുന്ന സമയത്ത് പ്രതിമാസം ആറായിരത്തില്‍ കുറവായിരുന്നു എന്റെ വരുമാനം . ഇന്ന് ഇവിടെ ബാംഗ്ലൂരില്‍ സോഫ്റ്റ്‌വേര്‍ എഞ്ചിനിയറായ മകന്റെ മാത്രം വാര്‍ഷികശമ്പളം 15 ലക്ഷത്തോളമാണ് . 30 ശതമാനം ആദായനികുതി കൊടുക്കണം . മാസം വീട്ടുവാടക പതിനഞ്ചായിരം . ജീവിതച്ചെലവ് കൂടിയെന്നല്ലാതെ ഞങ്ങളുടെ ദാരിദ്ര്യം തീര്‍ന്നോ . ഇത്ര വരുമാനം കൂടിയിട്ടും എന്താണ് എക്സ്ട്രാ ആയി ഈ ജീവിതത്തില്‍ നിന്ന് ലഭിക്കുന്നത് ? പക്ഷെ ഞങ്ങളെ സംബന്ധിച്ച് ആക്രാന്തം എന്ന ഒരു മാനസിക അവസ്ഥ ഒരിക്കലും ബാധിക്കാനിട വരരുത് എന്ന് തീരുമാനിച്ചിരുന്നത് കൊണ്ട് മന:സമാധാനത്തില്‍ കഴിയുന്നു .

പലരും ചോദിക്കും ബാംഗ്ലൂരില്‍ സ്വന്തം ഫ്ലാറ്റ് വാങ്ങിയോ എന്ന് . സ്വന്തം ഫ്ലാറ്റ് ഇല്ല എന്ന് വിചാരിച്ചാല്‍ ഞങ്ങള്‍ ദരിദ്രര്‍ ആയില്ലെ . അപ്പോള്‍ ദാരിദ്ര്യം എന്നത് ആപേക്ഷികം കൂടിയാണ് . ഞാന്‍ കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ഒരു ബന്ധു ചോദിച്ചു : സുമേഷ് (എന്റെ മകന്‍) ഫ്ലാറ്റ് വാങ്ങിയോ ? ഞാന്‍ പറഞ്ഞു , ഇല്ലല്ലോ ..... അപ്പോള്‍ അവന്‍ പറയുകയാണ് ; എന്റെ ഒരു സ്നേഹിതന്റെ മകന്‍ ബാംഗ്ലൂരില്‍ ജോലി കിട്ടി ആറ് മാസമേ ആയുള്ളൂ 45 ലക്ഷത്തിന്റെ ഫ്ലാറ്റ് വാങ്ങിയല്ലൊ എന്ന് . എങ്ങനെയുണ്ട് ? അവനേക്കാളും മെച്ചപ്പെട്ട ഒരവസ്ഥയില്‍ കുടുംബസമേതം ബാംഗ്ലൂരില്‍ കഴിയുന്ന എന്നെ അവന്‍ ഒറ്റ പ്രസ്ഥാവനകൊണ്ട് വെറും ദരിദ്രനാക്കിയില്ലേ . ഞാന്‍ മനസ്സില്‍ പറഞ്ഞു : മോനേ , ബാംഗ്ലൂരില്‍ സ്ഥിരതാമസത്തിന് ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല . മാത്രമല്ല ഇന്നത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കുന്നതാണ് എന്തു കൊണ്ടും ലാഭം . നാട്ടിലെ ഞങ്ങളുടെ വീട് അവനേക്കാളും നന്നായി പുതുക്കിപ്പണിത എന്നെ അവന് എങ്ങനെയെങ്കിലും ഒന്ന് അസ്വസ്ഥമാക്കണമായിരുന്നു . ഞാന്‍ അവനോട് പറഞ്ഞു : “ ഓ അവന് 45 ലക്ഷത്തിന് കിട്ടിയോ .... ഇപ്പോള്‍ 75 ലക്ഷമാണ് ബാംഗ്ലൂരില്‍ ഒരു വിധം കൊള്ളാവുന്ന ഫ്ലാറ്റുകളുടെ വില ... .... അല്പം പരുങ്ങലോടെ അവന്‍ മറുപടി പറഞ്ഞു : “ അല്ല എനിക്ക് ശരിക്ക് ഓര്‍മ്മയില്ല ... 50 ഓ 55 ഓ ലക്ഷമാണെന്ന് തോന്നുന്നു ...”

നമ്മുടെ യഥാര്‍ത്ഥ പ്രശ്നം ഇതാണ് . മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് ആളുകള്‍ വെപ്രാളപ്പെടുന്നത് . ഞാന്‍ ആരുടെ മുന്‍പിലും കുറഞ്ഞു പോകരുത് . മറ്റുള്ളവരെ കാണിക്കാന്‍ വലിയ ബംഗ്ലാവ് വേണം , നിറയെ സ്വര്‍ണ്ണം വേണം , ആഡംബരങ്ങള്‍ വേണം അങ്ങനെയങ്ങനെ . ഇത്തരം ബാഹ്യസമ്മര്‍ദ്ധങ്ങളാണ് പലരെയും പ്രവാസികളുമാക്കുന്നത് . ലളിതമായ ജീവിതം അര്‍ക്കും ഇന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല . പണം നേടിയാല്‍ എല്ലാം ആയി എന്നത് ഒരു മിഥ്യയാണ് . മാര്‍ക്കറ്റില്‍ നിര്‍ലോഭം ചെലവഴിക്കാനേ ആ പണം നമ്മെ സഹായിക്കൂ . ജീവിതം എന്നാല്‍ പര്‍ച്ചെയിസിങ്ങ് മത്രമല്ല . ദുബായില്‍ പോയി രണ്ട് നില വീട് പണിയുന്നതിനേക്കാളും ഞാനിഷ്ടപ്പെട്ടത് കുടുംബസമേതം എന്റെ പഴകിയ വീട്ടില്‍ കഴിയാനായിരുന്നു . പക്ഷെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അതിശക്തമായ സമ്മര്‍ദ്ധം അതിജീവിയ്ക്കാന്‍ പലര്‍ക്കും കഴിയുന്നില്ല . ഗള്‍ഫില്‍ പോയ മുക്കാല്‍ ഭാഗം പേര്‍ക്കും സമ്പാദ്യം എന്ന് പറയുന്നത് രണ്ട് നില വീട് മാത്രമാണ് . നഷ്ടപ്പെട്ടതോ . എന്റെ ഒരു ബന്ധുവിന്റെ ഭാര്യ പറഞ്ഞു : ജീവിതത്തില്‍ ഒരു സുഖവും കിട്ടിയില്ല സുകുവേട്ടാ , മക്കള്‍ അച്ഛന്റെ വാത്സല്യം അനുഭവിച്ചില്ല , കടം ഇപ്പോഴും ബാക്കി ....

ഇവിടെ കണ്‍സ്ട്രക്‍ഷന്‍ ജോലിക്ക് തമിഴ് നാട്ടില്‍ നിന്ന് ആളുകള്‍ കുടുംബസമേതം വരുന്നു . സൈറ്റില്‍ ടെന്റ് കെട്ടി താമസിക്കുന്നു . പിഞ്ചുകുഞ്ഞുങ്ങളെ തറയില്‍ കിടത്തി ആണും പെണ്ണൂം പണിയെടുക്കുന്നു . മാളികകള്‍ പണിയുന്ന അവര്‍ ഒരിക്കലും മാര്‍ബിള്‍ തറയില്‍ അന്തിയുറങ്ങുന്നില്ല . അവരുടെ കുഞ്ഞുങ്ങള്‍ക്ക് നല്ല വസ്ത്രങ്ങളില്ല , കുട്ടികളെ സ്കൂളിലേക്ക് അയക്കാറില്ല . എന്നാലും അവരുടെയൊക്കെ മുഖത്ത് കാണുന്ന സംതൃപ്തിയും സമാധാനവും ഒന്ന് വേറെ . അവര്‍ക്ക് വ്യാമോഹങ്ങളില്ല . അവര്‍ക്ക് ശമിപ്പിക്കപ്പെടാനാവാത്ത ഉപഭോഗതൃഷ്ണകളില്ല . അവര്‍ ദരിദ്രരാണോ ? എങ്കില്‍ അവരുടെ ദാരിദ്ര്യം ആര് എങ്ങനെ മാറ്റും ? പ്രസംഗിക്കാനും പ്രബന്ധങ്ങള്‍ രചിക്കാനും മാത്രം ഉപകരിക്കുന്ന എക്കാലത്തേയും വിഷയമല്ലേ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ? ആരെങ്കിലും തനിക്ക് കിട്ടുന്നത് ത്യജിക്കാനോ പങ്ക് വെക്കാനോ തയ്യാറാവുമോ . സ്വാര്‍ത്ഥതയല്ലേ മനുഷ്യന്റെ ശത്രു ?

വെറുതേ ചില കുശലങ്ങള്‍ .....

കൂട്ടം എന്ന കൂട്ടായ്മയില്‍ ഞാന്‍ ഇന്ന് എഴുതിയ ബ്ലോഗ് :

കുറെ ദിവസങ്ങളായി ‘കൂട്ട’ത്തില്‍ എന്തെങ്കിലും എഴുതണം എന്ന് വിചാരിക്കുന്നു. മറ്റൊന്നുകൊണ്ടുമല്ല, കൂട്ടത്തിലെ എന്റെ ഒരു പ്രിയകൂട്ടുകാരന്‍ (ഇവിടെ നമ്മളെല്ലാം പ്രിയമുള്ള കൂട്ടുകാര്‍ തന്നെ,അത്കൊണ്ടാണല്ലൊ നാം കൂട്ടം എന്ന ഈ കൂട്ടായ്മയില്‍ ഒത്ത് ചേര്‍ന്നത് തന്നെ) ജ്യോതികുമാര്‍ പറയുന്നു .

“ മാഷ് എന്തെങ്കിലും ഇവിടെ എഴുതണം എന്ന് ..”

ഞാന്‍ സമ്മതിച്ചെങ്കിലും ഒന്നും എഴുതിയില്ല . ഇവിടെ നിന്ന് ചില ചര്‍ച്ചകള്‍ വായിച്ചു പോവുക മാത്രം ചെയ്തുവന്നു . ജ്യോതികുമാര്‍ വിട്ടില്ല . “ മാഷ് എഴുതാതെ ഞാന്‍ വിടില്ല ” എന്റെ പ്രൊഫൈലില്‍ വീണ്ടും കമന്റ് .... എന്തെഴുതും ?

ജ്യോതികുമാര്‍ പറഞ്ഞിരുന്നു , “മാഷ് , ബാംഗ്ലൂര്‍ ജീവിതത്തിലെ അനുഭവങ്ങള്‍ എന്തെങ്കിലും എഴുതിയാല്‍ മതി ....”ഇവിടെ ബാംഗ്ലൂരില്‍ ഞങ്ങള്‍ നാലു വര്‍ഷത്തിലേറെയായി കുടുംബസമേതം ജീവിയ്ക്കുന്നു . എന്നാലും പറയത്തക്ക വിശേഷങ്ങളൊന്നും ഇവിടെ എഴുതാന്‍ മാത്രമില്ല . പണ്ടൊക്കെ ബാംഗ്ലൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒരു ഹരമായിരുന്നു . ഉദ്യാനനഗരമല്ലെ . പെന്‍ഷണേര്‍സ് പാരഡൈസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത് . പക്ഷെ ഇന്ന് ബാംഗ്ലൂര്‍ വെറും ഒരു നഗരം മാത്രമാണ് . ആരുടെയൊക്കെയോ ഒരു നഗരം . യാന്ത്രികമായ ജീവിതം . ലോകത്തിന്റെ ഐ.ടി ഹബ്ബ് . താങ്ങാനാവാത്ത കനത്ത ശമ്പളം വാങ്ങി ചെറുപ്പക്കാരും ചെറുപ്പക്കാരികളും അടിച്ചു പൊളിക്കുന്ന ഒരു മെട്രോപൊളിറ്റന്‍ നഗരം . ഞാന്‍ മിക്കവാറും ഈ മോണിറ്ററിന്റെ മുന്‍പിലാണ് സമയം കളയുന്നത് . അപ്പോള്‍ എനിക്ക് ബാംഗ്ലൂര്‍ വിശേഷങ്ങള്‍ എന്നാല്‍ എന്റെ കുടുംബ വിശേഷങ്ങളേയുള്ളൂ .

ജീവിതം എങ്ങനെയൊക്കെ , എവിടെയൊക്കെയാണ് നമ്മെ കൊണ്ടെത്തിക്കുന്നത് ? മലയാളികള്‍ മിക്കവരും പ്രവാസികളാണ് . ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല . അക്കരെപ്പച്ച തേടി മലയാളികള്‍ നാട് വിടുന്ന പതിവു പണ്ട് മുതലേ ഉണ്ട് . കോയമ്പത്തൂര്‍, മദ്രാസ് , ബോംബേ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലേക്കും സിങ്കപ്പൂര്‍ , പെനാംങ്ങ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെയാണ് അന്ന് പോവുക . അങ്ങനെ പോയിവരുന്നവരുടെ വര്‍ണ്ണപ്പകിട്ടാര്‍ന്ന ജീവിതരീതികള്‍ പലരെയും വിഭ്രമിപ്പിച്ചിരുന്നു . എന്റെ കുട്ടിക്കാലത്ത് അയലത്തെ വീട്ടില്‍ സിങ്കപ്പൂറില്‍ നിന്ന് വന്ന കുട്ടികളുടെ കൈയിലാണ് ആദ്യമായി റബ്ബര്‍ ബാന്‍ഡ് ഞാന്‍ കാണുന്നത് . എനിക്ക് കീറിയ , നാട അറ്റുപോയ ട്രൌസറുകളേ ഉണ്ടായിരുന്നുള്ളൂ . അവര്‍ക്ക് മനോഹരമായ ഉടുപ്പുകള്‍ ഉണ്ടായിരുന്നു . അന്നൊക്കെ ഞങ്ങള്‍ ട്രൌസറുകള്‍ അലക്കി ഉണങ്ങുന്നത് വരെ കോണകം ധരിക്കുമായിരുന്നു . അയലത്തെ കുട്ടികള്‍ക്ക് പൂക്കള്‍ തുന്നിയ ജഡ്ഢികള്‍ ഉണ്ടായിരുന്നു . ആ അടിയുടുപ്പ് അത്ഭുതത്തോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട് .

സ്കൂളില്‍ പോകുമ്പോള്‍ മഴയത്ത് നനയാതിരിക്കാന്‍ ചേമ്പിന്റെ വീതിയുള്ള ഇല അറുത്തെടുത്ത് തലയില്‍ പിടിക്കും . സമ്പന്നരായ ഒന്നോ രണ്ടോ കുട്ടികള്‍ക്ക് ഓലക്കുട ഉണ്ടായിരുന്നു . വീട്ടില്‍ , പനയോല കൊണ്ട് മെടഞ്ഞ പിരിയോല ഉണ്ടായിരുന്നു . അന്നൊക്കെ സ്ത്രീകള്‍ വയലില്‍ പണിക്ക് പോകുമ്പോള്‍ മഴ കൊള്ളാതിരിക്കാന്‍ പിരിയോല ചൂടും . ഒരിക്കല്‍ ഞാന്‍ പിരിയോല ചൂടി സ്കൂളില്‍ എത്തിയപ്പോള്‍ , ചേമ്പില ചൂടി വന്ന പിള്ളേര്‍ എന്നെ കളിയാക്കി . ആദ്യമായി തുണിക്കുട അഥവാ ശീലക്കുട കാണുന്നതും അയലത്തെ സിങ്കപ്പുരില്‍ നിന്ന് വന്ന കുട്ടികളുടെ കൈയിലാണ് . അവര്‍ക്ക് പല പല വര്‍ണ്ണങ്ങളിലുള്ള കുടകളുണ്ടായിരുന്നു . അമ്പ്രല്ല എന്ന വാക്കും അവരാണ് എനിക്ക് പറഞ്ഞു തന്നത് .

അന്നൊക്കെ സിനിമാപ്പാട്ട് കേള്‍ക്കണമെങ്കില്‍ കല്ല്യാണവീട്ടില്‍ പോകണം . ഉയരമുള്ള തെങ്ങിന്‍ തടിയിലാണ് മൈക്ക് കെട്ടുക . കാളം എന്ന് പറയും . ഗ്രാമഫോണ്‍ പെട്ടിയില്‍ റിക്കാര്‍ഡ് കറങ്ങുന്നത് കാണാന്‍ നല്ല ചേലായിരുന്നു . വലുതാവുമ്പോള്‍ ഒരു ഗ്രാമഫോണ്‍ പെട്ടി സ്വന്തമാക്കണമെന്ന് ഞാന്‍ എന്നും സ്വപ്നം കാ‍ണാറുണ്ടായിരുന്നു . പാട്ട് എനിക്ക് ഹരമായിരുന്നു . പക്ഷെ അത്ഭുതമെന്ന് പറയട്ടെ എനിക്ക് രീതിയൊപ്പിച്ച് ഒരു വരി പോലും പാടാന്‍ കഴിഞ്ഞിരുന്നില്ല . മറ്റ് കുട്ടികള്‍ ഈണത്തില്‍ പാടുക മാത്രമല്ല , പാട്ട് ചൂളം വിളിച്ചും അവര്‍ പാടുമായിരുന്നു . പാടാന്‍ കഴിയാത്തതില്‍ അതീവ കുണ്ഠിതം ഉണ്ടായിരുന്നു എനിക്ക് . അന്നൊക്കെ രാത്രികാലങ്ങളില്‍ റോഡിലൂടെ നടന്ന് പോകുന്നവര്‍ ഉച്ചത്തില്‍ പാടിക്കൊണ്ട് പോകാറുണ്ട് . ഞാന്‍ വീടിന്റെ ഇറയത്ത് നിന്ന് ആ പാട്ടുകള്‍ കേട്ട് ആസ്വദിക്കാറുണ്ട് . തെരുവ് വിളക്കുകള്‍ ഇല്ലാത്ത അക്കാലത്ത് ഇരുട്ടിലൂടെ നടക്കുമ്പോള്‍ ഭയം നിമിത്തമാണ് പലരും ഉറക്കെ പാടിക്കൊണ്ട് നടന്നിരുന്നത് എന്ന് പില്‍ക്കാലത്ത് എനിക്ക് മനസ്സിലായി . എല്ലാവരും അങ്ങനെയായിരുന്നു എന്നല്ല . അന്ന് രാത്രിയില്‍ എല്ലാവര്‍ക്കും ഭയമായിരുന്നു . ഗുളികന്‍ , കുട്ടിച്ചാത്തന്‍ , പ്രേതങ്ങള്‍ , യക്ഷികള്‍ എന്നിവയെല്ലാം രാത്രികാലങ്ങളില്‍ ഇറങ്ങി സഞ്ചരിക്കുമെന്ന് പൊതുവെ വിശ്വസിച്ചിരുന്നു .

പാടാന്‍ കഴിയാത്ത കുറവ് സഹിക്കാം . എന്നാല്‍ എനിക്ക് സംസാരിക്കുമ്പോള്‍ വിക്കുമുണ്ടായിരുന്നു . ഞാന്‍ മൂന്നോ നാലോ വയസ്സുള്ളപ്പോള്‍ “ ആനത്തലയോളം വെണ്ണ തരാമെടാ .... അമ്പാടിക്കണ്ണാ നീ വാ തുറക്കൂ ......... “ എന്ന പാട്ട് ഉറക്കെ ഈണത്തില്‍ താളാത്മകമായി പാടാറുണ്ടായിരുന്നു പോലും . അത് അയല്‍ക്കാര്‍ കേട്ട് അവരുടെ ദൃഷ്ടി പെട്ടത് കൊണ്ടാണ് വിക്ക് വന്നത് എന്ന് അമ്മ പറയുമായിരുന്നു . എന്റെ വിക്ക് മാറാന്‍ അമ്മ പല മന്ത്രവാദികളെയും കണ്ട് പല പരിഹാരക്രിയകളും നടത്തിയിട്ടുണ്ടത്രെ. വേദാന്തിയായിരുന്ന അച്ഛന്‍ പറഞ്ഞത് എനിക്കോര്‍മ്മയുണ്ട് , ഭഗവദ്ഗീത മുഴുവനും ഉറക്കെ ചൊല്ലിയാല്‍ മാറുമെന്ന് . സംസ്കൃതമെന്ന ഭാഷയ്ക്ക് , പുരാണ ഗ്രന്ഥങ്ങള്‍ക്ക് ദിവ്യശക്തിയുണ്ട് എന്ന് അച്ഛന്‍ കരുതിയോ എന്തോ . അച്ഛന്‍ സംസ്കൃതത്തിലും , ഹിന്ദിയിലും , മലയാളത്തിലും പണ്ഡിതനായിരുന്നു . വള്ളത്തോള്‍,ഉള്ളൂര്‍,കുമാരാനാശാന്‍ എന്നീ കവിത്രയങ്ങളുടെ പദ്യങ്ങള്‍ അച്ഛന് മന:പാഠമായിരുന്നു . അന്നൊക്കെ നാട്ടിന്‍‌പുറത്ത് പോലും വിദ്വത്‌സദസ്സുകളുണ്ടായിരുന്നു . അക്ഷരശ്ലോകം ചൊല്ലല്‍ പ്രധാന ഹോബ്ബിയായിരുന്നു .

ഞാന്‍ ഏഴാം തരത്തിലേക്ക് പാസ്സായി . അതൊരു യു.പി.സ്ക്കൂളാണ് . സാഹിത്യസമാജം എന്നൊരു ഏര്‍പ്പാട് എല്ലാ വെള്ളിയാഴ്ചയുമുണ്ടാവും . ഞാന്‍ സത്യത്തില്‍ പഠിക്കാറേ ഉണ്ടായിരുന്നില്ല . എന്നാലും പരീക്ഷകള്‍ പാസ്സാവും . മിടുക്കനായ വിദ്യാര്‍ത്ഥി എന്നൊരാരോപണം എന്റെ മേല്‍ ആരോപിക്കപ്പെട്ടതില്‍ എനിക്കൊരു ഉത്തരവാദിത്വവും ഉണ്ടായിരുന്നില്ല . അക്കൊല്ലം അദ്ധ്യാപകരും സഹപാഠികളും ചേര്‍ന്ന് എന്നെ സാഹിത്യസമാജം സിക്രട്ടരിയാക്കി . മലയാളം മാഷ് പ്രസിഡണ്ടും . കാര്യദര്‍ശി എന്ന നിലയില്‍ അദ്ധ്യക്ഷനെ കണ്ടെത്തുക , യോഗം വിളിച്ചു ചേര്‍ക്കുക , റിപ്പോര്‍ട്ട് തയ്യാറാക്കി അവതരിപ്പിക്കുക എന്നിവയാണെന്റെ ചുമതലകള്‍ . സാഹിത്യസമാജം രൂപീകരണയോഗം കഴിഞ്ഞ് ആദ്യത്തെ യോഗം തുടങ്ങി . മലയാളം മാഷ് തന്നെ പ്രഥമ അദ്ധ്യക്ഷനായി . ഞാന്‍ സ്വാഗതം പറഞ്ഞു , അല്ല പറഞ്ഞ പോലെ വരുത്തിത്തീര്‍ത്തു . അദ്ധ്യക്ഷന്റെ ആമുഖഭാഷണത്തിന് ശേഷം ഞാന്‍ റിപ്പോര്‍ട്ട് വായന തുടങ്ങി .

ബ് ബ് ബഹുമാനപ്പെട്ട അ... അ... അദ്ധ്യക്ഷനും ....ശ് ശ് ശേഷം ... സ് ..സ്...സഭാവാസികള്‍ക്കും എന്റെ ... വ് വ് വിനീതമായ ക് കൂപ്പുകൈ ....ഇടത് ഭാഗത്തെ ബെഞ്ചില്‍ ഇരുന്നിരുന്ന പെണ്‍കുട്ടികളുടെ അടക്കിപ്പിടിച്ച ചിരി പൊടുന്നനെ ഉച്ചത്തിലായി .... ഒരു വിധത്തില്‍ അന്ന് രക്ഷപ്പെട്ടു ...

സ്ക്കൂള്‍ വിദ്യാഭ്യസം കഴിഞ്ഞ് ഞാന്‍ എത്തിപ്പെട്ടത് എന്റെ സര്‍വ്വകലാശാല ജീവിതത്തിലേക്കാണ് . മദിരാശിയിലെ തെരുവുകളായിരുന്നു എന്റെ യൂനിവേര്‍സിറ്റി . ഭിത്തികളില്‍ പതിച്ചിരുന്ന സിനിമാ പോസ്റ്ററുകള്‍ നോക്കി ഞാന്‍ തമിഴ് പഠിച്ചു . ആയിടയ്ക്ക് നിത്യവും പഴയതും പുതിയതുമായ തമിഴ് സിനിമകളും കാണും . ശിവാജി ഗണേശന്റെ സിംഹഗര്‍ജ്ജനം പോലെയുള്ള ഡയലോഗുകള്‍ കേട്ട് അമ്പരന്നു . ശിവാജിയ്ക്ക് ആരാധകര്‍ നല്‍കിയ പല വിശേഷണങ്ങളില്‍ ഒന്ന് “സിം‌ഹ്മക്കുരലോന്‍” എന്നായിരുന്നു . ഞാന്‍ വീരപാണ്ഡ്യകട്ടബൊമ്മന്‍ എന്ന തിരക്കഥാപുസ്തകം വാങ്ങി താമസിച്ചിരുന്ന കെട്ടിടത്തിന്റെ ടെറസ്സില്‍ രാത്രികാലങ്ങളില്‍ നക്ഷത്രങ്ങളെ സാക്ഷി നിര്‍ത്തി അതിലെ തീപ്പൊരി ഡയലോഗുകള്‍ ഉറക്കെ പറഞ്ഞ് എന്റെ വിക്ക് മാറ്റിയെടുത്തു . പിന്നീട് നാട്ടില്‍ വന്ന് മൈക്ക് അഭിമുഖീകരിച്ച് പ്രസംഗിക്കാനുള്ള ആത്മ വിശ്വാസം എനിക്ക് നല്‍കിയത് അന്നത്തെ ആ റിഹേഴ്സല്‍ ആയിരുന്നു .

പല പ്രഭാഷകരും പ്രാസംഗികരും ജന്മനാ വിക്കുള്ളവരാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട് . സ്വതസിദ്ധമായ ചില ട്രിക്കുകള്‍ ഉപയോഗിച്ച് അവരൊക്കെ മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്ത വിധം അവരുടെ സംസാരവൈകല്യം മറച്ചുപിടിക്കുന്നു . സെബാസ്റ്റ്യന്‍ പോളിന്റെ മാധ്യമവിചാരം എന്ന പരിപാടി ടിവിയില്‍ കാണുന്നവര്‍ക്ക് ഇത് മനസ്സിലാവും .

വേണ്ടാതീനങ്ങള്‍ പറയുന്നവര്‍, ചെയ്യുന്നവര്‍ നമ്മള്‍ !

നമ്മള്‍ വേണ്ടുന്നവയൊന്നും തീരെ പറയാറില്ലെന്നും എന്നാല്‍ വേണ്ടാതീനങ്ങള്‍ നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും എനിക്ക് പണ്ടേ മനസ്സിലായിരുന്നു . അത് മനസ്സിലാക്കാന്‍ മറ്റെങ്ങും പോകേണ്ട . ഞാന്‍ എന്റെ ബ്ലോഗിലെ പഴയ പോസ്റ്റുകളെല്ലാം ലിങ്കുകളാക്കി സമാഹരിച്ച് ഒരു ബ്ലോഗ് ഉണ്ടാക്കിയിട്ടുണ്ട് . അതിന്റെ ലിങ്ക് ഇവിടെ സൈഡ് ബാറില്‍ ഉണ്ട് . അത് തുറന്ന് നോക്കിയാല്‍ എനിക്ക് തന്നെ അറിയാം , എന്താണോ എനിക്ക് മറ്റുള്ളവരോട് പറയേണ്ടിയിരുന്നത് അതൊന്നുമല്ല ഞാന്‍ എഴുതിയിട്ടുള്ളത് . പറയാനുള്ളത് മുഴുവന്‍ ഇപ്പോഴും മനസ്സില്‍ ബാക്കി .

പ്രസംഗങ്ങള്‍ , പ്രഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് തോന്നാറുണ്ട് , ഇവര്‍ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത് . മറിച്ചെന്തെങ്കിലും പറയാമായിരുന്നില്ലേ . രാഷ്ട്രീയനേതാക്കളുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ ഞാന്‍ വിചാരിക്കും , ഇവര്‍ എന്തിനാണ് മറ്റ് പാര്‍ട്ടികളുടെ നേതാക്കളെ ഇങ്ങനെ ഇകഴ്ത്തി പറയുന്നത് . അവര്‍ക്ക് നല്ല കാര്യം പറഞ്ഞുകൂടേ ? നമുക്ക് ഇതൊക്കെ ചെയ്യാം , ഇങ്ങനെയൊക്കെ പെരുമാറി മാതൃകയാക്കാം . സല്‍‌സ്വഭാവികളാവാം . നമ്മുടെ മക്കളെ നല്ല കുട്ടികളായി വളര്‍ത്താം . സമൂഹത്തിന് ഉപകാരപ്രദമായ കൊച്ചുകൊച്ചു കാര്യങ്ങള്‍ ചെയ്യാം . സ്നേഹം കൊണ്ട് എതിരാളികളെപ്പോലും വശീകരിക്കാം . നമ്മള്‍ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പെരുപ്പിച്ചു പറയുന്നത് നിര്‍ത്തി , വരൂ നമുക്ക് ഇങ്ങനെ പ്രവര്‍ത്തിക്കാം പ്രശ്നങ്ങള്‍ പരിഹരിക്കാം എന്നൊക്കെ പറഞ്ഞുകൂടേ ?

ഞാന്‍ പറയാനുദ്ദേശിക്കുന്നതിന്റെ ഒരു ശതമാനം പോലും എനിക്കാരോടും ഇത് വരെയായി പറയാന്‍ കഴിഞ്ഞിട്ടില്ല . നാം പറയാന്‍ ഉദ്ദേശിക്കുന്നത് ഒളിവ് മറവ് ഇല്ലാതെ മറ്റുള്ളവര്‍ ആരോടും പറയാന്‍ നമുക്ക് കഴിയില്ലേ ? അതൊക്കെ നമ്മോട് തന്നെ ആത്മഗതമായി പറയാനേ കഴിയൂ ? മറ്റുള്ളവരോട് നാം സത്യങ്ങള്‍ ഒന്നും തുറന്ന് പറയുന്നില്ല എന്നതല്ലേ വാസ്തവം ?

എന്നിട്ടും നാം അനവരതം പറഞ്ഞുകൊണ്ടിരിക്കുന്നു . പറയുന്നതില്‍ ഏറെയും പതിരാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ . എനിക്ക് തോന്നുന്നത് നമ്മള്‍ പറയുന്നതില്‍ മുക്കാല്‍ ഭാഗവും വെറുതെ വേസ്റ്റ് ആണെന്നാണ് . പറയാനുള്ളത് ശരിയായി പറയാനും അത് ശരിയായ അര്‍ഥത്തില്‍ ഗ്രഹിക്കപ്പെടാനും ഭാഷ അപര്യാപ്തമാണെന്നും എനിക്ക് തോന്നാറുണ്ട് .

അതേ പോലെ നമ്മുടെ മിക്കവാറും ചെയ്തികളും വേണ്ടാതീനങ്ങള്‍ തന്നെയല്ലെ ? നമുക്ക് എന്തൊക്കെ ക്രിയാത്മകമായി ചെയ്യാമായിരുന്നു . എത്ര സൂക്ഷ്മതയോടെയാണ് , ആസൂത്രിതമായാണ് ആളുകളെ കൊല്ലാന്‍ ബോംബ് വെക്കുന്നതും അത് സ്പോടനവിധേയമാക്കുന്നതും . നമ്മള്‍ സ്വയം തീര്‍ത്ത , ശീലങ്ങളുടെയും വിശ്വാസങ്ങളുടെയും തടവറയില്‍ പെട്ട് പുറത്തേക്കുള്ള വഴിയറിയാത്തെ അഴികള്‍ മുറുകെ പിടിച്ച് ഉഴലുകയല്ലെ . നമ്മുടെ തര്‍ക്കങ്ങളും വാദങ്ങളും ആപേക്ഷികങ്ങളായ സത്യങ്ങളെ ആസ്പദമാക്കുന്നത് കൊണ്ടല്ലേ എങ്ങുമെത്താത്തത് .

ഒരു പക്ഷെ ഈ വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും തന്നെയാണ് ജീവിതം വിരസമാകാതെ ആയുഷ്കാലം മുഴുവന്‍ ജീവിയ്ക്കാന്‍ നമുക്ക് കഴിയുന്നത് എന്ന് വരുമോ ? ഈ പ്രപഞ്ചത്തെ സംബന്ധിച്ച് പരമമായ ഒരു സത്യം എവിടെയെങ്കിലുമുണ്ടോ എന്ന ചോദ്യം എന്നെ എപ്പോഴും അലട്ടാറുണ്ട് . എന്നാല്‍ ആശയവാദികളുടെ അവകാശവാദങ്ങളില്‍ അഭയം കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ല . മനുഷ്യന്‍ വെറും ഭൌതിക പദാര്‍ഥം മാത്രമാണെന്ന ചിന്ത ഭയാനകം തന്നെ . എന്നാല്‍ ഇല്ലാത്ത പ്രപഞ്ചശക്തിയിലും മരണാനന്തരജീവിതത്തിലും അലഞ്ഞു നടക്കുന്ന ആത്മാവിലും അഭയം കണ്ടെത്തി വ്യാജമായ ഒരു മന:സമാധാനം എനിക്ക് വേണ്ട തന്നെ . അതിനേക്കാളും എളുപ്പമാണ് മരണം എന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കുക എന്നത് .

സമൂഹത്തിന്റെ ഏത് ഭാവമാണ് നമ്മെ അലോസരപ്പെടുത്തുന്നത് ? പുറത്ത് പറയുമ്പോള്‍ അത് നിരക്ഷരതയാണ്,വിലക്കയറ്റമാണ്,മുതലാളിത്തമാണ്,ദാരിദ്ര്യരേഖയാണ്, തൊഴിലില്ലായ്മയാണ്,സാമ്രാജ്യത്വമാണ്,ആഗോളീകരമാണ്,വര്‍ഗ്ഗീയതയാണ് ... അങ്ങനെ പലതുമാണ് . എന്നാല്‍ നാം ഒറ്റയ്ക്കാവുമ്പോള്‍ ഇതൊന്നും നമ്മുടെ പ്രശ്നങ്ങളേ അല്ല. നമ്മുടെ വൈയക്തികമായ പ്രശ്നങ്ങള്‍ ആരുമായും നമുക്ക് പങ്ക് വെക്കാന്‍ കഴിയാത്ത വിധം സ്വകാര്യമായതും സങ്കീര്‍ണ്ണവുമാണ് . പല തരം കോം‌പ്ലസുകള്‍ ചേര്‍ന്നതാണ് നമ്മുടെ വ്യക്തിത്വം . നമ്മുടെ മനസ്സുകള്‍ ആരുടെ മുന്‍പിലാണ് നമ്മള്‍ പൂര്‍ണ്ണമായും തുറക്കുന്നത് ? ആരാണ് നമ്മുടെ യഥാര്‍ഥ മിത്രം ? അല്ലെങ്കില്‍ ശത്രു ?

എനിക്ക് മുന്‍പൊക്കെ തൂലികാ മിത്രങ്ങള്‍ അയക്കാറുണ്ടായിരുന്ന നൂറ് കണക്കിന് കത്തുകള്‍ , സൂക്ഷിച്ചു വെച്ചിരുന്നവ ഒരിക്കല്‍ ഞാന്‍ മുഴുവനും കത്തിച്ചു കളഞ്ഞു . എനിക്ക് ശേഷം എന്നെ സംബന്ധിക്കുന്ന അടയാളങ്ങള്‍ ഒന്നും അവശേഷിക്കരുത് എന്നെനിക്ക് തോന്നിയ ഒരു നിമിഷത്തിലാണ് അങ്ങനെ ചെയ്തത് . ആ അര്‍ഥത്തില്‍ ഈ ബ്ലോഗും എന്നെ ചിലപ്പോഴൊക്കെ അലോസരപ്പെടുത്താറുണ്ട് . സ്മാരകങ്ങളുടെ പൊള്ളത്തരങ്ങള്‍ എന്നെ ചിരിപ്പിക്കാറുണ്ട് . എന്തിനാണ് മരണപ്പെട്ടവര്‍ സ്മരിക്കപ്പെടുന്നത് . ഇപ്പോഴൊക്കെ ആരെങ്കിലും മരണപ്പെട്ടാല്‍ , പരേതന്റെ ഫോട്ടോ സ്വീകരണമുറിയിലെ ഭിത്തിയില്‍ തൂക്കി മാല അണിയിച്ചിരിക്കുന്നത് കാണാം . എന്തിനങ്ങനെ സദാ ഓര്‍മ്മപ്പെടുത്തപ്പെടണം എന്നതിന്റെ യുക്തി എനിക്ക് മനസ്സിലായിട്ടില്ല . എന്റെ അമ്മ മരണപ്പെട്ടതിന്റെ ശേഷം ആല്‍ബത്തില്‍ അവരുടെ ഫോട്ടോ നോക്കാന്‍ എനിക്ക് ധൈര്യം കിട്ടിയിട്ടില്ല .

കുട്ടികള്‍ മണ്ണപ്പം ചുട്ട് കളിക്കുന്നതും , തീപ്പെട്ടിക്കൂടുകളില്‍ മണ്ണ് കുഴച്ച് മണ്‍‌കട്ട ഉണ്ടാക്കി കൊച്ചു കൊച്ചു വീടുകള്‍ പണിയുന്നതും , കരിച്ചോലകള്‍ കൊണ്ട് പന്തലൊരുക്കി ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം വരണമാല്യം ചാര്‍ത്തി വധൂവരന്മാരായി കളിക്കുന്നതുമൊക്കെ കാണുമ്പോള്‍ മുതിര്‍ന്ന നമുക്ക് എന്താണ് തോന്നുക ? വെറും കുട്ടിക്കളി . എന്താണ് നമുക്കത് കുട്ടിക്കളിയായി തോന്നാന്‍ കാരണം ? നമ്മള്‍ പ്രായത്തില്‍ മുതിര്‍ന്നവരായത് കൊണ്ട് . നമുക്കതൊക്കെ അര്‍ഥശൂന്യമായ ബാലചാപല്യങ്ങളാണ് . അപ്പോള്‍ നമ്മേക്കാളും മുതിര്‍ന്നവര്‍ , അതായത് നമ്മെക്കാളും നൂറോ ഇരുന്നൂറോ വയസ്സ് കൂടുതല്‍ ഉള്ളവര്‍ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ നമ്മള്‍ വളരെ സീരിയസ്സായി ചെയ്യുന്ന കാര്യങ്ങള്‍ ആണവക്കരാര്‍ ചര്‍ച്ചയൊക്കെത്തന്നെ അവര്‍ക്ക് വെറും കുട്ടിക്കളികളായി തോന്നുമായിരുന്നില്ലേ ?

മേലെ എഴുതിയതും ഞാന്‍ ആരോടെങ്കിലും പറയാനോ , ബ്ലോഗില്‍ എഴുതാനോ ഉദ്ദേശിച്ചതായിരുന്നില്ല . പറയാനുള്ളതും എഴുതാനുള്ളതും എല്ലാം ഇപ്പോഴും മനസ്സില്‍ ബാക്കി ............

മരണം ആരേയും കൊല്ലുന്നില്ല !

മലയാള പത്രങ്ങളില്‍ ചരമ അറിയിപ്പിനായി ഒരു പേജ് നീക്കിവെക്കുന്നതിനെതിരെ ഈയ്യിടെ ഒരു ചര്‍ച്ച ബ്ലോഗില്‍ നടന്നതായി ഓര്‍ക്കുന്നു . ഞാന്‍ മിക്ക പത്രങ്ങളും ഇവിടെ ബാംഗ്ലൂരില്‍ വെച്ച് ഓണ്‍‌ലൈനിലാണ് വായിക്കുന്നത് . പ്രധാന തലക്കെട്ട് വായിച്ചതിന് ശേഷം ചരമവാര്‍ത്തകളാണ് വയിക്കാറ് . എന്ത് കൊണ്ടാണ് ഈയൊരു ആകാംക്ഷ എന്നറിയില്ല . നാട്ടിലെ പലരുടെയും ചരമ വാര്‍ത്ത അറിയുന്നതും ഈ പംക്തിയിലൂടെ തന്നെ . മുന്‍പൊക്കെ മരണം എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു . ഇതേവരെ നമ്മോടൊപ്പം ജീവിച്ചിരുന്ന ഒരാള്‍ പൊടുന്നനെ ഇല്ലാതാവുക , അന്നൊക്കെ ആ യാതാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ഏറെ പ്രയാസമായിരുന്നു . അതിനെക്കാള്‍ വിഷമമായിരുന്നു ശവസംസ്ക്കാരം കാണുകയെന്നത് . ആ ചടങ്ങുകളില്‍ വ്യാപൃതരാവുന്നവര്‍ക്ക് എങ്ങനെ ചിരിക്കാനും കളിവാക്കുകള്‍ പറയാനും മരണത്തെ ഇത്ര ലാഘവത്തോടെ കാണാനും കഴിയുന്നു എന്നായിരുന്നു എന്റെ ആശ്ചര്യം . ഞാന്‍ മരണത്തെക്കുറിച്ച് ഓഷോ എഴുതിയത് ഇപ്പോഴാണ് വായിക്കാനിടയായത് . എനിക്കറിയാവുന്ന ഭാഷയില്‍ ഞാനതിവിടെ പരിഭാഷപ്പെടുത്തട്ടെ !

മരണം ഒരു യാഥാര്‍ഥ്യമാണ് . അത് അനുനിമിഷം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു . നമ്മള്‍ അത് അംഗീകരിച്ചാലും ഇല്ലെങ്കിലും ഓര്‍ത്തുകൊണ്ടിരുന്നാലും ഇല്ലെങ്കിലും മരണം സദാ നമ്മുടെ കൂടെയുണ്ട്. മരണവും ഓരോ നിമിഷവും ജീവിയ്ക്കുന്നു . ആദ്യത്തെ ശ്വാസം മുതല്‍ അവസാനത്തെ ശ്വാസം വരെ ... ശ്വാസം ഉള്ളിലേക്ക് വലിച്ചെടുക്കൂന്ന ഓരോ നിമിഷവും അതൊരു ജനനമാണ് . ഓരോ ഉച്ഛ്വാസവും മരണമാണ് .

മരണം എന്നത് ഭാവിയിലെന്നെങ്കിലും നടക്കാന്‍ പോകുന്ന ഒരു സംഭവമല്ല. മരണം നമ്മെ കാത്തിരിക്കുന്നില്ല . അത് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് . ജീവിതം പോലെ തന്നെ മരണവും ഓരോ നിമിഷവും നടന്നുകൊണ്ടിരിക്കുന്നു . പ്രകൃതിയുടെ രണ്ട് പരിണാമങ്ങളാണ് ജീവിതവും മരണവും . ഒരു പറവയുടെ രണ്ട് ചിറകുകള്‍ പോലെയാണത് . ഒന്നില്ലെങ്കില്‍ മറ്റൊന്നില്ല . ഒരേ കാലത്തില്‍ നടക്കുന്നതാണ് ജീവിതവും മരണവും . അത് ജീവിതത്തിനെതിരല്ല . മരണമാണ് ജീവിതം സാധ്യമാക്കുന്നത് . ജീവിതത്തിന്റെ ആധാരം തന്നെ മരണമാണ് . അത് ജനനം മുതല്‍ നമ്മോടൊപ്പമുണ്ട് . നമ്മുടെ ഓരോ ഉച്ഛ്വാസവും കൊച്ചു കൊച്ചു മരണങ്ങള്‍ തന്നെ . മരണത്തെ നമ്മള്‍ ഭയപ്പെടുന്നത് കൊണ്ട് ഓര്‍ക്കാന്‍ കഴിയാത്തത്ര വിദൂരമായ ഭാവിയില്‍ നമ്മളതിനെ സൂക്ഷിക്കുന്നു .

മനസ്സിന് ഗ്രഹിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ മനസ്സ് ഒഴിവാക്കുന്നു . അഥവാ തള്ളിക്കളയുന്നു . പ്രണയം , ജീവിതം , മരണം ഇങ്ങനെ മനസ്സിലാക്കാന്‍ കഴിയാത്ത ചില കാര്യങ്ങളുണ്ട് . ജീവിതം എന്താണെന്ന് മനസ്സിലാക്കാതെ തന്നെ മനസ്സ് ജീവിതത്തെ ആര്‍ത്തിയോടെ സ്വീകരിക്കുന്നു . ജീവിതത്തോട് അഗാധമായ അഭിനിവേശം പുലര്‍ത്തുന്നു . പക്ഷെ മരണത്തെ അങ്ങനെ ഉള്‍ക്കൊള്ളാന്‍ മനസിന് കഴിയുന്നില്ല . മരണം ഒരു പേടിസ്വപ്നമായി മനസ്സിനെ നിതാന്തമായി വേട്ടയാടുന്നു . അത് കൊണ്ടാണ് മരണത്തെ വിദ്ദൂരമായ ഭാവിയുടെ ഒളിസങ്കേതത്തിലേക്ക് മനസ്സ് മാറ്റിവെക്കുന്നത് . വരുന്നിടത്ത് വെച്ച് കാണാമെന്ന് സമാധാനിക്കുന്നത് .
പ്രണയത്തെക്കുറിച്ച് വാചാലമാകാമെങ്കിലും അതിനൊരു നിര്‍വ്വചനം കണ്ടെത്തുക എളുപ്പമല്ല. ഒന്നിനോടുള്ള ഇച്ഛ , ആകര്‍ഷണം അല്ലെങ്കില്‍ പറ്റ് (attachment) ഇതൊക്കെ പ്രണയമാണെന്ന് ചിലപ്പോള്‍ തെറ്റിദ്ധരിക്കാറുണ്ട് . ഇതൊക്കെ സ്വാര്‍ത്ഥതയുടേയോ അല്ലെങ്കില്‍ അഹംബോധത്തിന്റെ (ego)യോ പ്രതിഫലനങ്ങളാവാം . പ്രണയവുമായി ഇതിനൊന്നും യാതൊരു ബന്ധവുമില്ല. യഥാര്‍ഥത്തില്‍ ഇത്തരം സ്വാര്‍ത്ഥത അല്ലെങ്കില്‍ ഈഗോ പ്രണയത്തെ അസാധ്യമോ അപ്രാപ്യമോ ആക്കുകയാണ് ചെയ്യുന്നത് . രണ്ട് തീരങ്ങള്‍ പോലെയാണ് ജീവിതവും മരണവും . ഇതിനിടയില്‍ ഒരു നദി പോലെ ഒഴുകാന്‍ സാധ്യമാണ് പ്രണയം . എന്നാല്‍ അതൊരു സാധ്യത മാത്രമാണ് ........
മരണം എന്താണെന്ന് മനസ്സിലാക്കിയാല്‍ അതില്‍ നിന്ന് രക്ഷപ്പെടുന്നതിനെക്കുറിച്ച് വ്യാകുലപ്പെടേണ്ടി വരില്ല . മരണം നമ്മെ കൊല്ലുന്നില്ല . നാം ജീവിയ്ക്കുമ്പോള്‍ തന്നെ നമ്മളറിയാതെ നമ്മളില്‍ അനുസ്യുതം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാ‍ണ് മരണം . അത് ജീവിതത്തെ നശിപ്പിക്കുകയല്ല , പ്രത്യുത മരണം ജീവിതത്തെ ഓരോ നിമിഷവും നവീകരിക്കുകയാണ് ചെയ്യുന്നത് . വാടിയ പുഷ്പങ്ങള്‍ കൊഴിയുമ്പോള്‍ പുതിയ പുഷ്പങ്ങള്‍ മലരുന്നു . ഓരോ നിമിഷവും നിരന്തരമായ ഒരു അതിശയം പോലെ നമ്മള്‍ മരിച്ചു കൊണ്ടേ പുനര്‍ജ്ജനിയ്ക്കുന്നു .
മരണം അനിഷേധ്യമായ ഒരു യാഥാര്‍ഥ്യമാണ് . ജനിക്കുമ്പോള്‍ തന്നെ നിശ്ചയിക്കപ്പെട്ടതാണത് . മറ്റൊന്നിനും നിശ്ചയമില്ല ; നടക്കാം നടക്കാതിരിക്കാം . ഒന്നോര്‍ത്താല്‍ മരണത്തെക്കാള്‍ ഭയാനകമല്ലേ അമരണം ? ഇത് മനസ്സിലാക്കിയാല്‍ നിര്‍ഭയം ശാന്തതയോടെ സമാധാനത്തോടെ ജീവിയ്ക്കാം . അനിശ്ചിതത്വമാണ് ഭയത്തെ ജനിപ്പിക്കുന്നത് . മരണം സുനിശ്ചിതമാണെന്ന് മനസ്സിലാക്കിയാല്‍ ഓരോരുത്തര്‍ക്കും നിര്‍ഭയം മരണത്തെ അഭിമുഖീകരിക്കാന്‍ കഴിയും . ജീവിതം മുഴുവനുമായി ജീവിയ്ക്കുകയാണെങ്കില്‍ മരണം ആര്‍ക്കും ഒരു ക്ഷണിക്കപെടാത്ത അതിഥിയായിരിക്കുകയില്ല. നമ്മുടെ സഹയാത്രികനാണ് മരണം ! ജീവിതത്തിന്റെ അര്‍ത്ഥവും സൌന്ദര്യവും അത് തന്നെ !!
( ഓഷോ ചിന്തകള്‍ എല്ലാം നെറ്റില്‍ ലഭ്യമാണ് . ആരെങ്കിലും അവയെല്ലാം മലയാളം ബ്ലോഗില്‍ തര്‍ജ്ജമ ചെയ്താല്‍ എത്ര നന്നായിരുന്നു . ഒരു സൈറ്റ് ഇവിടെ)




ഒരു ഇടയലേഖനവും ചില ദാര്‍ശനിക ചിന്തകളും !

കിരണ്‍ തോമസിന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ബ്ലോഗില്‍ “ കുഞ്ഞുങ്ങള്‍ കൂടണം എന്ന് ഇടയലേഖനം ’ എന്ന ഒരു പോസ്റ്റ് വായിക്കുകയും അതില്‍ ഞാന്‍ എന്റെ അഭിപ്രായം എഴുതുകയും ചെയ്തു . പിന്നീട് ആലോചിച്ചപ്പോള്‍ എന്റെ ആശയങ്ങള്‍ കുറച്ചു കൂടി വിസ്തരിക്കാമെന്ന് തോന്നി . വീണ്ടും അവിടെ പോയി ഒരു കമന്റ് എഴുതുന്നത് ശരിയല്ലല്ലോ . അത് കൊണ്ട് ആ കമന്റും ചേര്‍ത്ത് ഒരു പോസ്റ്റ് ! ഇതാണ് അവിടെ എഴുതിയ കമന്റ് :

ജീവിതത്തിന്റെ ദു:ഖങ്ങളും ദുരിതങ്ങളും ഏറ്റുവാങ്ങാന്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കാതിരിക്കട്ടെ എന്ന് ഞാന്‍ കരുതുന്നു. ഭൂമിയില്‍ മനുഷ്യന് മനുഷ്യക്കുഞ്ഞുങ്ങള്‍ മാത്രമാണ് പിറക്കുന്നത് .( മനുഷ്യരാശിക്ക് പൊതുവായ വായുവും വെള്ളവും ആഹാരവും മറ്റ് വിഭവങ്ങളും ഉപയൊഗപ്പെടുത്തിക്കൊണ്ടാണ് അവര്‍ വളരുന്നത് . ) ഒരു മതക്കുഞ്ഞോ സമുദായക്കുഞ്ഞോ ജാതിക്കുഞ്ഞോ പിറക്കാറുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടില്ല . ഇക്കണ്ട മതങ്ങളും ജാതികളും സമുദായങ്ങളും പ്രവാചകന്മാരും ഒക്കെ ഉണ്ടാവുന്നതിന് മുന്‍പേ മനുഷ്യക്കുഞ്ഞുങ്ങളാണ് ഭൂമിയില്‍ ജനിച്ചുകൊണ്ടിരുന്നത് . അതിന് എന്നെങ്കിലും മാറ്റം വന്നതായി ചരിത്രരേഖകളില്ല.ഇന്ന് ജീവിതത്തിന്റെ പ്രയാസങ്ങളും മത്സരങ്ങളും സംഘര്‍ഷങ്ങളും ഒക്കെ കാണുമ്പോള്‍ മരണപ്പെട്ടവരും ജനിക്കാതെ പോയവരും എത്ര ഭാഗ്യവാന്മാര്‍ എന്നെനിക്ക് തോന്നുന്നു .

ഇവിടെ കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ , അങ്ങിനെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സന്തോഷത്തോടും സമാധാനത്തോടും ഇവിടെ ജീവിയ്ക്കാന്‍ എന്ത് ഭൌതീക സാഹചര്യങ്ങള്‍ ഒരുക്കിയിട്ടാണ് അങ്ങിനെ ആഹ്വാനം ചെയ്യുന്നത് ? എന്ത് അഹ്വാനവും ആര്‍ക്കും ചെയ്യാം . അടുത്ത നൂറ്റാണ്ടിലെ ജനങ്ങള്‍ക്കായി ഞാന്‍ ഒരു ആഹ്വാനം ചെയ്യുന്നു. പ്രിയപ്പെട്ടവരേ , നിങ്ങള്‍ വിവാഹം കഴിക്കുക ! എന്നാല്‍ ദയവായി കുഞ്ഞുങ്ങളെ ജനിപ്പിക്കാതിരിക്കുക . നിങ്ങളോ ജനിച്ചു പോയി , അത് കൊണ്ട് ഒരു പങ്കാളിയെ കണ്ടെത്തി ഉള്ള സന്തോഷത്തോടെ ജീവിതം ജീവിച്ചു തീര്‍ക്കുക ! ശപിക്കപ്പെട്ട ഈ ഭൂമിയില്‍ ഇനി കുഞ്ഞുങ്ങള്‍ ജനിയ്ക്കാതിരിക്കട്ടെ !

NB: ഇത് 22ആം നൂറ്റാണ്ടിലെ ജനങ്ങളോടുള്ള ആഹ്വാനം മാത്രമാണ് . അവര്‍ മനസ്സുണ്ടെങ്കില്‍ അനുസരിക്കട്ടെ !
(മേലെ ബ്രായ്ക്കറ്റില്‍ ഉള്ള ഒരു വരി ഞാന്‍ ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തതാണ്)

ആ ഇടയലേഖനം വായിച്ചപ്പോള്‍ എനിക്ക് തോന്നിയ ചില ദാര്‍ശനീക ചിന്തകള്‍ ഇവിടെ കുറിച്ചിടട്ടെ . എന്തിനാണ് മനുഷ്യന്‍ ഭൂമിയില്‍ ജനിയ്ക്കുന്നത് ? ജീവിതത്തിന്റെ ഉദ്ധേശ്യം തന്നെ എന്താണ് ? ദൈവത്തിന്റെ ഒരു വിനോദമാണോ ഇത് ? മനുഷ്യനെ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ , മനുഷ്യന് വേണ്ടി മറ്റെന്ത് സൌകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത് . ഇക്കാണുന്നതെല്ലം മനുഷ്യന്റെ അധ്വാനത്തിന്റെ ഫലമാണ് ! മനുഷ്യന്‍ ഭൂമിയില്‍ ആവിര്‍ഭവിച്ചിട്ട് ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി . അന്നൊന്നും മനുഷ്യന് ആശയവിനിമയം നടത്താന്‍ ഭാഷയില്ലായിരുന്നു. ഭാഷയില്ലാതെ ദൈവവും പ്രവാചകനും ഒന്നും ഇല്ലല്ലോ ? ലക്ഷക്കണക്കിന് വര്‍ഷങ്ങളോളം പ്രകൃത മനുഷ്യന്‍ പരസ്പരം സംസാരിക്കാന്‍ ആംഗ്യഭാഷയാണ് ഉപയോഗിച്ചത് . ഇന്നത്തെ ആധുനികമനുഷ്യനും ആംഗ്യം കൂടാതെ ഒരു വാക്ക് പോലും ഉച്ഛരിക്കാന്‍ കഴിയില്ല എന്നത് ആംഗ്യഭാഷ നമ്മുടെ ജീനുകളുടെ തന്നെ ഭാഗമായി കലര്‍ന്നതിന്റെ തെളിവാണ് . വാമൊഴി പ്രചാരത്തില്‍ വന്നിട്ട് ഏകദേശം ഒരു പതിനായിരം വര്‍ഷമേ ആയിട്ടുള്ളൂ . വരമൊഴി രൂപം കൊണ്ടത് പിന്നെയും ചില ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് . ഭാഷയുടെ കണ്ടുപിടുത്തമാണ് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തം . അങ്ങിനെ മനുഷ്യന്‍ എല്ലാറ്റിനും ഓരോ പേരുകള്‍ കണ്ടുപിടിക്കാന്‍ തുടങ്ങി . ദൈവത്തിന്റെ രംഗപ്രവേശം പിന്നീടാണ് . കാരണം ദൈവം എന്നോ ഗോഡ് എന്നോ ആരെങ്കിലും പറയുമ്പോഴല്ലേ ദൈവം ഉണ്ടാകുന്നുള്ളു . ഒരു മൂവായിരത്തിയഞ്ഞൂറ് വര്‍ഷങ്ങള്‍ തൊട്ടിങ്ങോട്ടാണ് പ്രവാചകന്മാരുടെ വരവുകളും തുടങ്ങിയത് . അതിലും ഹിന്ദുക്കളുടെ ഒരവതാരം ഇനിയും വരാനുണ്ട് താനും . പത്താമത്തെ അവതാരമായ സാക്ഷാല്‍ കല്‍ക്കിയാണത് . അത് പച്ചക്കുതിരയായിട്ടാണ് വരിക ! കുതിരപ്പുറത്ത് ഒരു വാളേ നമ്മള്‍ കാണൂ . കല്‍ക്കി വരില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഹിന്ദുക്കളുടെ വികാരം വൃണപ്പെടും . ലങ്കയിലേക്ക് പാലം നിര്‍മ്മിച്ചതിന് തെളിവില്ലെന്നും രാമന്‍ ചരിത്രപുരുഷന്‍ അല്ലെന്നും പറഞ്ഞു പോയതിന്റെ പുകില്‍ കണ്ടില്ലേ . പത്ത് തലയുള്ള രാവണന് സീതയെ കട്ട് കൊണ്ട് പോകാന്‍ എല്ലാ സജ്ജീകരണങ്ങളുമുള്ള പുഷ്പകവിമാനവും പയലറ്റും ഉണ്ടായിരുന്നു. ( വിമാനം കണ്ടു പിടിച്ചത് റൈറ്റ് സഹോദരന്മാരാണ് എന്ന് ചില മൂഢന്മാര്‍ കരുതുന്നുണ്ട് . എല്ലാ കണ്ടുപിടുത്തങ്ങളും നടത്തിയത് ആര്‍ഷ ഭാരതത്തിലെ വനങ്ങളില്‍ താമസിച്ചിരുന്ന ഋഷിമാരായിരുന്നു. ) ഹനുമാന് നിഷ്പ്രയാസം ലങ്കയിലെക്ക് പറക്കാനും കഴിഞ്ഞിരുന്നു . പക്ഷേ പാവം രാമന് ഒരു പാലം നിര്‍മ്മിക്കേണ്ടി വന്നു . അത് നിര്‍മ്മിച്ചു കൊടുത്തത് കുറേ ഊച്ചാളി കുരങ്ങന്മാരും കൂട്ടത്തില്‍ ഒരണ്ണാരക്കണ്ണനും കൂടിയായിരുന്നു . ഇതൊക്കെ ചരിത്ര വസ്തുതകളാണ് . ഇത് ഉത്തരവാദപ്പെട്ട ആരെങ്കിലും നിഷേധിക്കുകയാണെങ്കില്‍ ഹിന്ദുക്കളുടെ വികാരം വൃണപ്പെടും . നാട് കത്തിയെരിയും . ബി.ജെ.പി.ക്ക് സീറ്റുകള്‍ അഞ്ഞൂറ് കവിയും .

പറഞ്ഞ് വന്നത് കുഞ്ഞുങ്ങളെ കൂടുതല്‍ ജനിപ്പിക്കണമെന്ന ഇടയലേഖനത്തെപ്പറ്റിയായിരുന്നു. വെറും കുഞ്ഞുങ്ങള്‍ പോര ! അവര്‍ക്ക് കൃസ്ത്യാനി കുഞ്ഞുങ്ങള്‍ തന്നെ വേണം . കാരണം അവരുടെ ജനസംഖ്യ കുറഞ്ഞു പോകുമത്രെ ! ഇന്‍ഡ്യയില്‍ ലക്ഷക്കണക്കിന് ബാലന്മാര്‍ ജീവിയ്കാന്‍ വഴിയില്ലാതെ കൂലി വേല ചെയ്യുന്നു . തെരുവുകളില്‍ അന്തിയുറങ്ങുന്നു. ഇന്‍ഡ്യയിലങ്ങോളമിങ്ങോളം യാചകവൃത്തിയ്ക്ക് ഉപയോഗപ്പെടുത്തപ്പെടുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ് . കുഞ്ഞുങ്ങളുടെ അംഗങ്ങള്‍ക്ക് വൈകല്യം വരുത്തിയിട്ടാണ് യാചകാവശ്യത്തിന് ഉപയോഗിക്കുന്നത് . ഇതിലൊന്നും ദൈവത്തിനോ മതത്തിനോ സഭയ്ക്കോ ഒരു ഉല്‍ക്കണ്ഠയുമില്ല. സമുദായത്തിലെ ജനസംഖ്യ കൂടിയാല്‍ എന്താണ് നേട്ടം ? അഥവാ അല്പം കുറഞ്ഞു പോയാല്‍ എന്താണ് ചേതം ? അങ്ങിനെ കൂടുന്ന ജനം ഈ രാജ്യത്തിലുള്ള പൊതു വിഭവങ്ങളും ഊര്‍ജവും സ്രോതസുകളുമല്ലേ ഉപയോഗിക്കുക ? അപ്പോള്‍ ആ വര്‍ധന ഒരു ദേശീയ പ്രശ്നമല്ലേ ? ജനസംഖ്യാ വര്‍ധനയാണ് ഭാരതത്തിന്റെ എക്കാലത്തുമുള്ള പ്രശ്നം . അതല്ല അങ്ങിനെ കൂടുന്ന ജനത്തിന് സഭ തന്നെ എല്ലാ സൌകര്യങ്ങളും ഒരുക്കിക്കൊടുക്കുമോ ? ഇനി കുറേ കുഞ്ഞുങ്ങള്‍ അധികമായി ജനിച്ചു എന്ന് തന്നെ വയ്ക്കാം . ആ ജന്മം കൊണ്ടും ജീവിതം കൊണ്ടും അവര്‍ക്ക് എന്താണ് പ്രയോജനം ? ഇതൊരു ദാര്‍ശനീക ചോദ്യമാണ് . നമ്മള്‍ എല്ലാം നാം ആവശ്യപ്പെടാതെ ജനിച്ചു പോയതാണ് . ഇവിടെ ഇനിയും ജനിയ്ക്കാത്തവരുടെ ജനനം ആവശ്യപ്പെടുമ്പോള്‍ ആ ജനനത്തിന്റെ ആവശ്യകത എന്താണ് ? സമുദായത്തിലെ അംഗസംഖ്യ കൂട്ടാനോ ? കൂടിയ അംഗബലത്തില്‍ സമുദായ നേതാക്കള്‍ക്ക് അഹങ്കരിക്കാനോ ? അംഗബലത്തിന്റെ പേരില്‍ വില പേശാനോ ?

മനുഷ്യന്‍ പൊതുവേ പാപികളായിട്ടാണ് ജനിയ്ക്കുന്നതെന്നാണ് കൃസ്തുമത പൌരോഹിത്യം കാണുന്നതെന്ന് തോന്നുന്നു . എനിക്ക് ആ മതത്തെക്കുറിച്ച് ഒന്നുമറിയില്ല . ഞാന്‍ മനുഷ്യനെ അടുത്തറിയാനേ ശ്രമിച്ചിട്ടുള്ളൂ . അത് കൊണ്ട് ഏതൊരു മനുഷ്യന്റെയും പ്രശ്നങ്ങള്‍ മനുഷ്യത്വപരവും സാമൂഹീകപരമെന്നും മാത്രമാണെന്നേ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളൂ . അതായത് മനുഷ്യന്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളുടേയും മൂല കാരണം അവന്‍ ഒരു സാമൂഹ്യ ജീവിയായത് കൊണ്ടാണ് . അവന്റെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതും സമൂഹത്തില്‍ വെച്ചാണ് . സമൂഹമെന്നാല്‍ അസംഖ്യം കോശങ്ങളുള്ള ഒരു ശരീരം പോലെയാണ് . ഓരോ കോശത്തിന്റെയും ക്ഷേമവും സുസ്ഥിതിയും അരോഗദൃഢമായ ശരീരത്തെ ആശ്രയിച്ചിരിക്കുന്നു . ശരീരത്തിന്റെ ക്ഷേമവും സുസ്ഥിതിയും മുഴുവന്‍ കോശങ്ങളുടെയും ആരോഗ്യത്തേയും ആശ്രയിച്ചിരിക്കുന്നു . ഞാന്‍ ചിലപ്പോള്‍ ടി.വി.യില്‍ ഈ സുവിശേഷ പരിപാടികള്‍ ശ്രദ്ധിയ്ക്കാറുണ്ട് . സുവിശേഷ പ്രഭാഷകന്‍ തന്റെ പ്രസംഗത്തില്‍ ഏറ്റവും കൂടുതല്‍ തവണ പറയുന്ന പദം പാപി .. പാപി... എന്നാണ് . അത് കേള്‍ക്കുന്തോറും ശ്രോതാക്കള്‍ പൊട്ടിപ്പൊട്ടിക്കരയുന്നതും കാണാം . ചിരിയ്ക്കുന്ന ഒരു മുഖവും ഞാനിത് വരെ സുവിശേഷ പരിപാടികളില്‍ കണ്ടിട്ടില്ല . ഇങ്ങിനെ പാപികളായി കരയാനാണോ കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിയ്ക്കേണ്ടത് ?