Links

Showing posts with label ഹോമിയോപ്പതി. Show all posts
Showing posts with label ഹോമിയോപ്പതി. Show all posts

ഹോമിയോ തട്ടിപ്പ് വീണ്ടും

ഹോമിയോ തട്ടിപ്പും കൊണ്ട് ഒരു വിദ്വാൻ ഇറങ്ങിയിട്ടുണ്ട്. ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്ക് മൂപ്പർ ഒരു തുറന്ന കത്ത് തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. ഏത് വൈറൽ രോഗവും പകർച്ചവ്യാധിയായി പടരുമ്പോൾ തങ്ങളുടെ പക്കൽ പ്രതിരോധമരുന്ന് ഉണ്ട് എന്ന് ആയുഷുകാർ പ്രത്യേകിച്ച് ഹോമിയോക്കാർ ഇറങ്ങാറുണ്ട്. എന്നാൽ ഇപ്പോഴത്തെ കൊറോണക്കാലത്ത് ആരോഗ്യമന്ത്രി ഈ ആയുഷ്‌കാരെയും ഹോമിയോക്കാരെയും പിടിച്ചു കെട്ടി. തൽക്കാലം നിങ്ങൾ ഇതിൽ ഇടപെടണ്ട ഇതിനൊക്കെ മോഡേൺ മെഡിസിൻ മതി എന്ന് മന്ത്രി വാക്കാൽ ഉത്തരവ് നൽകി. ആ നിരാശയിലാണ് ഹോമിയോ വിദ്വാന്റെ തുറന്ന കത്ത്.

ആ കത്തിൽ പുള്ളി അവകാശപ്പെടുന്നത് ആഴ്‌സനിക്കം ആൽബം 30 എന്ന ഈ മരുന്ന് ശ്വാസകോശത്തിന്റെ ഉപരിഭാഗത്ത് (Upper respiratory tract) ഉണ്ടാകുന്ന ഏതുതരം വൈറസ് രോഗങ്ങളെയും പ്രതിരോധിക്കാൻ വളരെ ഫലപ്രദമാണ് എന്നാണ്. ഇത് ആര് കണ്ടുപിടിച്ചു? ഹോമിയോക്കാർ ഇങ്ങനെ അവകാശപ്പെട്ടാൽ മതിയോ?

മോഡേൺ മെഡിസിനിൽ വൈറൽ രോഗങ്ങൾക്ക് മരുന്നില്ല എന്നാണല്ലൊ ആക്ഷേപം. ചിക്കൻപോക്സ് പോലുള്ള വൈറൽ രോഗത്തിനു മരുന്നുണ്ട്. ക്യാൻസറിനു മരുന്ന് കണ്ടുപിടിക്കുന്നു. എന്നാൽ ആന്റിബയോട്ടിക്ക് മരുന്നുകൾ പോലെ എല്ലാ വൈറസ്സുകൾക്കുമെതിരെ ആന്റിവൈറൽ മരുന്നുകൾ ഇനിയും കണ്ടുപിടിക്കാനായിട്ടില്ല. അതിനു കാരണം വൈറസ്സിന്റെ ഘടനയാണ്. ഏത് ബാക്റ്റീരിയക്കും എതിരെ മോഡേൺ മെഡിസിൻ മരുന്ന് ഉണ്ട്. കാരണം ബാക്റ്റീരിയ ഒരു ഏകകോശ ജീവിയാണ്. ആ കോശത്തിൽ കടന്നു കയറി അതിനെ നശിപ്പിക്കാൻ ആന്റിബയോട്ടിക്ക് മരുന്നുകൾക്കാകും. എന്നാൽ വൈറസ് ഒരു കോശം അല്ല. അതുകൊണ്ട് അതിനെ നശിപ്പിക്കാനുള്ള മരുന്ന് കണ്ടെത്തുക എളുപ്പമല്ല. വൈറസ്സിനെതിരെ ഇപ്പോൾ മോഡേൺ മെഡിസിന്റെ അസ്ത്രം എന്ന് പറയുന്നത് വാക്സിനേഷൻ എന്ന പ്രതിരോധമാർഗ്ഗം മാത്രമാണ്.

ഇത്രയും സജ്ജീകരണങ്ങളും ഗവേഷണങ്ങളും ലാബുകളും ശാസ്ത്രജ്ഞന്മാരും ഒക്കെയുണ്ടായിട്ടും മോഡേൺ മെഡിസിനു സാധിക്കാത്തത് ആയുഷിനും ഹോമിയോക്കാരനും സാധിക്കും എന്ന് പറഞ്ഞാൽ ബുദ്ധിക്ക് സ്ഥിരതയുള്ള ആരെങ്കിലും അത് വിശ്വസിക്കുമോ? ഈ ആഴ്‌സനിക്കം ആൽബം 30 ആര് കണ്ടെത്തി? ആരൊക്കെയാണതിന്റെ പിന്നിലുള്ള ശാസ്ത്രജ്ഞന്മാർ എന്ന് പറയാൻ പറ്റുമോ? വൈറസ്സിനെ നശിപ്പിക്കാൻ ഹോമിയോയിൽ മരുന്ന് ഉണ്ട് എന്ന് പറയില്ല. പ്രതിരോധമരുന്ന് എന്നാണ് പറയുക. അതാണതിലെ തട്ടിപ്പ്. ഈ തട്ടിപ്പ് സാധാരണക്കാർക്ക് മനസ്സിലാവില്ല. അതാണ് ഹോമിയോ തട്ടിപ്പുകാരുടെ വിജയം.

പ്രതിരോധത്തിനു മരുന്നില്ല. വാക്സിനേഷൻ മാത്രമേയുള്ളൂ. ഒരുപാട് വൈറസ്സുകൾക്കെതിരെ മോഡേൺ മെഡിസിൻ വാക്സിൻ കണ്ടുപിടിച്ചു. ആ ഗവേഷണം തുടരുകയാണ്. കൊറോണയ്ക്ക് എതിരെയും വാക്സിൻ കണ്ടുപിടിക്കും. ഇതൊന്നും എന്ന് പറഞ്ഞാൽ ഗവേഷണമോ ലാബുകളോ പരീഷണങ്ങളോ ശാസ്ത്രജ്ഞന്മാരോ ഒന്നുമില്ലാത്ത ഹോമിയോക്കാരൻ യാതൊരു ഉളുപ്പും ഇല്ലാതെ തട്ടി വിടുകയാണ് ഞങ്ങളുടെ കൈയിൽ ഏതുതരം വൈറസ് രോഗങ്ങളെയും പ്രതിരോധിക്കാൻ വളരെ ഫലപ്രദമായ ആഴ്‌സനിക്കം ആൽബം 30 ഉണ്ട് എന്ന്. വിശ്വസിക്കാൻ നിരവധി വിഡ്ഡികൾ ഉണ്ട് എന്ന ധൈര്യത്തിലാണ് തട്ടി വിടുന്നത്.

ഇത് മാത്രമല്ല തട്ടിപ്പ്. ഹോമിയോ തിയറിയിൽ രോഗം ഉണ്ടാക്കുന്ന സൂക്ഷ്മജീവികൾ ബാക്റ്റീരിയകളോ വൈറസ്സുകളോ ഒന്നുമില്ല, രോഗം തന്നെയില്ല. രോഗലക്ഷണങ്ങളാണുള്ളത്. ഒരു ലക്ഷണത്തിനു അതേ ലക്ഷണം ഉണ്ടാക്കുന്ന മരുന്ന് കൊടുത്ത് ലക്ഷണത്തെ ഇല്ലാതാക്കാക്കുക എന്നതാണ് ഹോമിയോ ചികിത്സയുടെ തീയറി. വൈറസ്സിനെ അംഗീകരിക്കാത്ത ഹോമിയോക്കാരനു എങ്ങനെയാണ് വൈറസ്സിനെ പ്രതിരോധിക്കാൻ മരുന്ന് കൊടുക്കാൻ കഴിയുക? പ്രതിരോധം എന്ന ഏർപ്പാട് തന്നെ ഹോമിയോയിൽ ഇല്ല. ഉഷ്ണം ഉഷ്ണേനേ ശാന്തതേ എന്ന് പറയുന്നത് പോലെ ലക്ഷണത്തെ ലക്ഷണം കൊണ്ട് ശാന്തമാക്കുക എന്നതാണ് ഹോമിയോ. അല്ലെങ്കിൽ പിന്നെ മോഡേൺ മെഡിസിൻ പോരേ , എന്തിനാണ് ഹോമിയോപ്പതി? ഹോമിയോക്കാരന്റെ ഇന്ത്യൻ മോഡൽ തട്ടിപ്പാണ് ഈ പ്രതിരോധവും കൊണ്ട് ഇറങ്ങൽ.

പ്രതിരോധം എന്നത് മനുഷ്യന്റെ ശരീരത്തിൽ അന്തർലീനമാണ്. നമുക്ക് നിത്യവും വൈറൽ രോഗം വരാതിരിക്കുന്നത് നമ്മുടെ ശരീരത്തിലുള്ള ഇമ്മ്യൂണിറ്റി എന്ന കഴിവ് കൊണ്ടാണ്. മാരകവൈറസ്സുകൾ അപായപ്പെടുത്തുന്നത് തടയാനാണ് കൃത്രിമമായി വാക്സിനേഷനിലൂടെയും ഇമ്മ്യൂണി ഉണ്ടാക്കുന്നത്. കൊറോണയ്ക്ക് എതിരെയും മനുഷ്യൻ ഇമ്മ്യൂണിറ്റി ആർജ്ജിക്കും. അപ്പോൾ അതും ജലദോഷം പോലെ വന്നങ്ങ് പോകും. ഇപ്പോഴും കൊറോണ ബാധിതർ ഐസൊലേഷൻ വാർഡുകളിൽ നിന്ന് രോഗം ഭേദമായി പോകുന്നത് ശരീരത്തിന്റെ ഇമ്മ്യൂണിറ്റി കൊണ്ടാണ്. അല്ലാതെ പ്രതിരോധത്തിനു മരുന്ന് കൊടുത്തിട്ടല്ല. ശരീരത്തിന്റെ ഇമ്മ്യൂണിറ്റി പ്രവർത്തിക്കാനുള്ള സപ്പോർട്ട് ആണു ഐസൊലേഷൻ വാർഡുകളിൽ നൽകുന്നത്. അത് വീടുകളിലും ചെയ്യാവുന്നതാണ്. ഇത്രയും കാര്യങ്ങൾ മുൻവിധി ഇല്ലാതെ മനസ്സിലാക്കിയാൽ ഹോമിയോ തട്ടിപ്പ് നിങ്ങൾക്ക് മനസ്സിലാകും. പക്ഷെ മുൻവിധി ഉപേക്ഷിക്കുമോ? അതാണ് പ്രശ്നം.

ഓർക്കുക, മോഡേൺ മെഡിസിനിൽ വൈറൽ രോഗം തടയാൻ വാക്സിനേഷൻ എന്ന പ്രതിരോധ മാർഗ്ഗം മാത്രമേയുള്ളൂ. മനുഷ്യസാധ്യമായ എല്ലാം ചെയ്യാൻ മോഡേൺ മെഡിസിൻ സജ്ജമാണ്. പോരാത്തതിനു ഗവേഷണങ്ങൾ ലോകമാകെ നടക്കുന്നു. പിന്നെ എന്തിനാണ് ഈ ആയുഷ് എന്ന ആഭാസവും ഹോമിയോ തട്ടിപ്പുകളും എന്ന് ചിന്തിക്കുക.

ഹോമിയോപ്പതി ഒരു വട്ട് സിദ്ധാന്തം

ഹോമിയോപ്പതിയെ എതിര്‍ത്താല്‍ കോടതിയലക്ഷ്യമാകുമോ എന്നറിയില്ല.  ആളുകളുടെ തെറി വാങ്ങിക്കൂട്ടേണ്ടി വരും എന്ന് ഉറപ്പ്. ഇന്ന് ഹോമിയോപ്പതിയില്‍ വിശ്വസിക്കാത്ത ആരും കേരളത്തില്‍ ഇല്ല. അത്കൊണ്ട് തന്നെ ഹോമിയോപ്പതിയെ എതിര്‍ക്കുമ്പോള്‍ അത് വ്യക്തിപരമായാണ് എടുക്കുക. ഇന്ന് എല്ലാ വിശ്വാസങ്ങളുടെയും അവസ്ഥ അതാണ്. ഒരു വിശ്വാസിക്ക് അയാളുടെ വിശ്വാസം സ്വന്തം ജീവനെ പോലെയാണ്. ആ വിശ്വാസത്തെ ആര് എതിര്‍ക്കുന്നുവോ ആ എതിര്‍ക്കുന്നയാളെ തന്റെ ശത്രുവായിക്കാണും.  ആളുകളില്‍ വിവേകം നശിക്കുകയും വിശ്വാസത്തിന് ബലം കൂടുകയും ചെയ്ത ഈ കാലത്തിന്റെ പ്രത്യേകതയാണിത്. എതിര്‍വിശ്വാസങ്ങളെ താങ്ങാനുള്ള കെല്പ് ആളുകള്‍ക്ക് ഇല്ല. ഒന്നും കഴിഞ്ഞില്ലെങ്കില്‍ നാല് തെറിയെങ്കിലും പറഞ്ഞേ അടങ്ങൂ.  കേരളത്തില്‍ ഹോമിയോപ്പതിയെ എതിര്‍ക്കണമെങ്കില്‍ അസാമാന്യമായ ധൈര്യം വേണം. അത്രയ്ക്കാണ് ഹോമിയോ വിശ്വാസത്തിന്റെ കടുപ്പം.

എന്താണ് ഹോമിയോപ്പതി ചികിത്സയുടെ അടിസ്ഥാനം.  എന്തെങ്കിലും ഒരു രോഗവുമായി ഒരു രോഗി ഹോമിയോപ്പതി ഭിഷഗ്വരനെ സമീപിക്കുന്നു. തന്റെ മുന്‍പില്‍ ഇരിക്കുന്ന രോഗിയോട് എന്തെല്ലാമാണ് ലക്ഷണങ്ങള്‍ എന്ന് ഭിഷഗ്വരന്‍ ചോദിക്കുന്നു.  തന്റെ പ്രയാസങ്ങള്‍ എല്ലാം രോഗി വിവരിക്കുന്നു.  ആ ലക്ഷണങ്ങളെല്ലാം മനസ്സിലാക്കി , അതേ ലക്ഷണങ്ങള്‍ ആ രോഗിയില്‍ വീണ്ടും ഉണ്ടാക്കാന്‍ വേണ്ടി ഹോമിയോ മരുന്നു കൊടുക്കുന്നു.  ആ മരുന്നു കഴിച്ചു കഴിയുമ്പോള്‍ ആ രോഗിക്ക് സ്വതവേ ഉണ്ടായിരുന്ന ലക്ഷണങ്ങള്‍ക്ക് സമാനമായ ലക്ഷണങ്ങള്‍ വീണ്ടും ഉണ്ടാവുകയും അങ്ങനെ മരുന്നിനാല്‍ ഉണ്ടാക്കപ്പെട്ട ലക്ഷണങ്ങള്‍ ആദ്യത്തെ ലക്ഷണങ്ങളെ ഇല്ലാതാക്കുകയും ചെയ്യും. ഇതിനാണ് സമാനമായത് സമാനമായതിനെ നശിപ്പിക്കും എന്നു പറയുക പോലും. ഇതാണ് ഹോമിയോപ്പതിയുടെ സിദ്ധാന്തം.  അത്കൊണ്ടാണ് ഈ സിദ്ധാന്തത്തിന് ഹോമിയോപതി എന്ന് ശാമുവല്‍ ഹാനിമാന്‍ പേരിട്ടത്.  ഇതാണ് ശരിയായ ചികിത്സാശാസ്ത്രം എന്നും ഹാനിമാന്‍ പറയുന്നു.  ഹോമിയോപ്പതിക്ക് എതിരായ, തെറ്റായ ചികിത്സക്ക് അദ്ദേഹം ഇട്ട പേരാണ് അലോപ്പതി എന്ന്.  മോഡേണ്‍‌മെഡിസിനെ അലോപ്പതി എന്ന് പലരും പറയുന്നത് ഈ വസ്തുത അറിയാതെയാണ്. തന്റെ ചികിത്സാക്രമത്തിന് ഹോമിയോപ്പതി എന്ന് പേരിട്ടതും തന്റേതിന് എതിരായ ചികിത്സയ്ക്ക് അലോപ്പതി എന്ന് പേര്‍ വിളിച്ചതും ഹാനിമാന്‍ തന്നെ.

ലോകത്തുള്ള എല്ലാ രോഗങ്ങള്‍ക്കും മരുന്ന് ഹോമിയോപ്പതിയില്‍ ഉണ്ട് എന്ന് ഹോമിയോപ്പതി ഭിഷഗ്വരന്മാര്‍ അവകാശപ്പെടാനുള്ള കാരണം, രോഗിക്ക് രോഗലക്ഷണങ്ങളാണ് പ്രത്യക്ഷപ്പെടുക എന്നും അതേ ലക്ഷണം തങ്ങള്‍ കൊടുക്കുന്ന മരുന്ന് കൊണ്ട് രോഗിയില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും  ഒരു ലക്ഷണത്തെ അതേ ലക്ഷണം ഇല്ലാതാക്കും എന്ന് വിശ്വസിക്കുന്നത്കൊണ്ടാണ്. ആര് എന്ത് തെറി പറഞ്ഞാലും ഈ വിശ്വാസത്തെ വട്ട് എന്നേ ഞാന്‍ പറയൂ. അത്കൊണ്ടാണ് ഹോമിയോപ്പതി ഒരു വട്ട് സിദ്ധാന്തം എന്ന് ഞാന്‍ പറയുന്നത്. സര്‍വ്വരോഗങ്ങളും മാറ്റാന്‍ എന്ത് എളുപ്പമാണ് ഹോമിയോപ്പതി ഭിഷഗ്വരന്മാര്‍ക്ക്.  ആകെ വേണ്ടത് ഗ്ലൂക്കോസ് ഗുളിക. ആ ഗുളികയില്‍ രോഗിയുടെ ലക്ഷണങ്ങള്‍ക്കൊത്ത പോട്ടന്‍ഷ്യല്‍ ക്രമീകരിച്ച മദര്‍ ടിങ്ചര്‍ കലര്‍ത്തിക്കൊടുക്കുക. രോഗം എന്തായാലും ക്ലോസ്. ഇന്നത്തെ കാ‍ലത്ത് ഈ രോഗലക്ഷണങ്ങള്‍ വിശകലനം ചെയ്യാനും ഹോമിയോ മദര്‍ ടിങ്ചറിന്റെ പോട്ടന്‍ഷ്യല്‍ നിര്‍ണ്ണയിക്കാനും ഹോമിയോപ്പതിക്കാര്‍ സോഫ്റ്റ്‌വേറും തയ്യാറാക്കിയിട്ടുണ്ട്.  ഒരു ലാപ്‌ടോപ്പും കുറെ ഗ്ലൂക്കോസ് ഗുളികകളും മദര്‍ ടിങ്ചറുമുണ്ടായാല്‍ എല്ലാ രോഗങ്ങളും മാറ്റാം. മദര്‍ടിങ്ചര്‍ എന്നു പറയുമ്പോള്‍ പ്രകൃതിദത്തമായ അസംസ്ക്കൃതപദാര്‍ത്ഥങ്ങളില്‍ നിന്ന് 3000ത്തോളം മരുന്നുകള്‍ തങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട് എന്ന് ഹോമിയോക്കാര്‍ അവകാശപ്പെടുന്നുണ്ട്.

അതെന്തോ ആകട്ടെ, അക്കണ്ട മരുന്നുകളൊക്കെ രോഗിയില്‍ സമാനലക്ഷണങ്ങള്‍ ഉണ്ടാക്കാനല്ലേ? രോഗാണുക്കളായ ബാക്റ്റീരിയകള്‍ , വൈറസ്സുകള്‍ മുതലായ സൂക്ഷ്മജീവികള്‍ ഉണ്ടെന്നും ആ അണുക്കളാണ് രോഗങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് ഇന്ന് നമുക്ക് അറിയാം. ഇക്കാര്യം ഇന്നത്തെ ഹോമിയോ ഭിഷഗ്വരന്മാര്‍ക്കും അറിയാം. പക്ഷെ ഹാനിമാന്റെ തീയറി പ്രകാരം , ആ രോഗാണുക്കളെ നശിപ്പിക്കാനുള്ള ആന്റി ബയോട്ടിക്ക് മരുന്നുകള്‍ ഹോമിയോപ്പതിയില്‍ കൊടുക്കാന്‍ പാടില്ല. രോഗാണുക്കളാണ് രോഗങ്ങള്‍ക്ക് കാരണം എന്ന് അംഗീകരിക്കലായി പോകും അത്. അങ്ങനെ അംഗീകരിച്ചാല്‍ ഹോമിയോപ്പതിക്ക് എന്ത് പ്രസക്തി?  അത്കൊണ്ട് സമര്‍ത്ഥരായ ഹോമിയോപ്പതിക്കാര്‍ ഞങ്ങളുടെ കൈയില്‍ പ്രതിരോധമരുന്നുകള്‍ ഉണ്ടെന്നാണ് പറയുക. അതും ഇപ്പറഞ്ഞ പഞ്ചാ‍രഗുളികയും മദര്‍ടിങ്ചറും തന്നെയാണ്.

പ്രതിരോധ ശേഷി നശിക്കുന്നത്കൊണ്ടാണ് രോഗങ്ങള്‍ ഉണ്ടാകുന്നത് എന്നും അത്കൊണ്ട് പ്രതിരോധശേഷി വീണ്ടെടുത്താല്‍ രോഗങ്ങള്‍ മാറുമെന്നും ,  പ്രതിരോധശേഷിക്കാണ് ഞങ്ങളുടെ മരുന്ന് എന്നും ഇക്കാലത്തെ ഹോമിയോ ഭിഷഗ്വരന്മാര്‍ അവകാശപ്പെടുന്നു. അതായത് രോഗം എത്ര മൂര്‍ച്ഛിച്ചാലും അവരുടെ കൈയിലുള്ള വിദ്യകള്‍ രണ്ടാണ്. ഒന്ന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കി മാറ്റുക , മറ്റേത് പ്രതിരോധശേഷി വീണ്ടെടുത്ത് മാറ്റുക. രണ്ടിനും ഗ്ലൂക്കോസ് ഗുളികയും മദര്‍‌ടിങ്ചറും മാത്രം. ഇതില്‍ ഗ്ലൂക്കോസ് ഗുളികയുടെ ആവശ്യം വരുന്നത് ഏതാണ്ട് സ്പിരിറ്റിന്റെ ഒരു മാതിരി ഗന്ധം വരുന്ന മദര്‍ ടിങ്ചര്‍ നേരിട്ട് അകത്താക്കാന്‍ വിഷമമായത്കൊണ്ടായിരിക്കും. അല്ലാതെ ഗ്ഗ്ലൂക്കോസ് ഗുളിക മരുന്നായി അവര്‍ കാണുന്നില്ല. ചുരുക്കത്തില്‍ മദര്‍ ടിങ്ചറില്‍ ക്രമീകരിച്ചിരിക്കുന്ന പോട്ടന്‍ഷ്യല്‍ ആണ് സര്‍വ്വരോഗസംഹാരി.  ഒരു പാ‍ര്‍ശ്വഫലവും ഇല്ല എന്നാണ് പറയുന്നത്. ഏത് ഫലവും ഉണ്ടാക്കുന്ന ഒന്ന് തീര്‍ച്ചയാ‍യും പാര്‍ശ്വഫലവും ഉണ്ടാക്കും. ഇതൊരു സിമ്പിള്‍ ലോജിക്കാണ്. ഫലം ഉപകാരവും പാര്‍ശ്വഫലം നിരുപദ്രവവുമാകാമല്ലൊ.  പാര്‍ശ്വഫലം ഒന്നും ഉണ്ടാക്കാത്ത ഒന്ന് യാതൊരു ഫലവും ഉണ്ടാക്കുകയില്ല എന്ന് ആലോചിച്ചാല്‍ മനസ്സിലാകും.

മോഡേണ്‍ മെഡിസിന്‍ തിയറി പ്രകാരം രോഗങ്ങള്‍ എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് വസ്തുനിഷ്ടമായി കണ്ടുപിടിക്കുന്നു. അസംഖ്യം രോഗാണുക്കള്‍ കൊണ്ട് രോഗങ്ങള്‍ ഉണ്ടാകാം. ജന്മനാ ഉള്ള വൈകല്യങ്ങള്‍ കൊണ്ടാകാം. ഇങ്ങനെ നിരവധി കാരണങ്ങളാല്‍ രോഗങ്ങള്‍ ഉണ്ടാകാം. ഒരുവകപ്പെട്ട രോഗാ‍ണുക്കളെയെല്ലാം നശിപ്പിക്കാന്‍ പര്യാപ്തമായ ആന്റിബയോട്ടിക്ക് മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. ആന്റിബയോട്ടിക്ക് മരുന്നുകളുടെ കണ്ടുപിടുത്തത്തോടെയാണ് ഇന്ന് കാണുന്ന ആരോഗ്യകരമായ അവസ്ഥ ഉണ്ടായത്. ശരീരത്തില്‍ പ്രവേശിച്ച് അനുനിമിഷം പെറ്റുപെരുകുന്ന രോഗാണുക്കളെ നശിപ്പിക്കുകയാണ് ആന്റിബയോട്ടിക്ക് മരുന്നുകള്‍ ചെയ്യുന്ന ഫലം. അതിനോടനുബന്ധിച്ച് ഉണ്ടാകുമെന്ന് പറയുന്ന പാര്‍ശ്വഫലം ആര്‍ക്കാണ് ദോഷം വരുത്തുന്നത്?  എവിടെയെങ്കിലും ഒറ്റപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിരിക്കാം. എന്നാലും ഇക്കണ്ട രോഗികള്‍ ഒക്കെ ആന്റിബയോട്ടിക്ക് മരുന്നുകള്‍ കൊണ്ട് രോഗവിമുക്തി പ്രാപിച്ചില്ലേ? പാര്‍ശ്വഫലങ്ങളെ ഭയന്ന് ആന്റി ബയോട്ടിക്ക് മരുന്നുകള്‍ ഉപേക്ഷിച്ചാല്‍ രോഗാണുക്കള്‍ രോഗിയെ വെറുതെ വിടുമോ? ഹോമിയോക്കാരന് പ്രതിരോധശേഷി വീണ്ടെടുത്ത്കൊടുക്കാന്‍ കഴിയുമോ?

ഇത്രയും ബഹുലമായ സജ്ജീകരണങ്ങളും,  ഉപകരണങ്ങളും ,  പരിശോധനാ മാര്‍ഗ്ഗങ്ങളും , മരുന്നുകളും, പ്രതിരോധ വാകിസിനേഷനുകളും ലോകമെങ്ങും  അനുസ്യൂതം നടക്കുന്ന നിരന്തര ഗവേഷണങ്ങളും ഒക്കെ അലോപ്പതിയാണ്,  അത് തെറ്റാണ്, ശരി എന്നത് ജര്‍മ്മനിക്കാരന്‍ ശാമുവല്‍ ഹാനിമാന്‍ എന്ന ഒറ്റ വ്യക്തി കണ്ടുപിടിച്ച ഹോമിയോപ്പതിയാണ് എന്ന് ഈ കാലത്തും ആളുകള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഹാ കഷ്ടം എന്നേ പറയാനാവൂ.  പക്ഷെ ആളുകള്‍ ഇതൊന്നും ചിന്തിക്കുന്നില്ല എന്നതാണ് വാസ്തവം.  ചിന്തിക്കുക എന്ന പരിപാടിയേ ഇപ്പോള്‍ ഇല്ല എന്ന് തോന്നുന്നു. ഹോമിയോപ്പതിയുടെ ഈ അടിസ്ഥാനപരമായ വസ്തുത അധികമാളുകള്‍ക്കുമറിയില്ല.  ലേശമെങ്കിലും ചിന്തിക്കുമായിരുന്നെങ്കില്‍ ഗ്ലൂക്കോസ് ഗുളികയില്‍ കലര്‍ത്തി തരുന്ന ആ‍ ദ്രാവകം കൊണ്ട് സര്‍വ്വരോഗങ്ങളും മാറുമോ എന്ന് സംശയിക്കുകയില്ലായിരുന്നോ?  എന്തിനധികം പറയുന്നു, സമാനമായ ലക്ഷണങ്ങളെ സമാനമായ ലക്ഷണങ്ങള്‍ ഇല്ലാതാക്കും എന്നാണ് ഹോമിയോപ്പതിയുടെ അര്‍ത്ഥവും തിയറിയും എന്ന് എത്ര പേര്‍ക്ക് അറിയാം.  കോളറ ബാധിച്ച ഒരു രോഗിയില്‍ , എന്ത് സമാനമായ ലക്ഷണമാണ് ഒരു ഹോമിയോ ഭിഷഗ്വരന് സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് ലക്ഷണനിര്‍ണ്ണയം നടത്തി ഉണ്ടാക്കാന്‍ പറ്റുക.  മോഡേണ്‍ മെഡിസിന്‍ തെറ്റാണ് അത്കൊണ്ട് അത് അലോപ്പതിയാണ് , ശരി ഇതാ ഞാന്‍ കണ്ടുപിടിച്ചിരിക്കുന്നു , അതാണ് ഹോമിയോപ്പതി എന്ന ശാമുവല്‍ ഹാനിമാന്റെ അവകാശവാദത്തെ ഞാന്‍ പുച്ഛിച്ച് തള്ളുന്നു. മോഡേണ്‍ മെഡിസിന്‍ ഇല്ലാതെ ലോകത്തിന് ഒരു ദിവസം അതിജീവിയ്ക്കാന്‍ കഴിയില്ല എന്നും ഞാന്‍ തറപ്പിച്ചു പറയുന്നു.