Links

തുറന്നു പറയുക എളുപ്പമല്ല !

എല്ലാവര്‍ക്കും സുകുമാര്‍ അഴീക്കോട് ആകാന്‍ കഴിയില്ല എന്നാണ് സെബാസ്റ്റ്യന്‍ പോള്‍ ഇപ്പോള്‍ തെളിയിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ കേസ് അന്വേഷിക്കേണ്ടതില്ല എന്നാണ് സുകുമാര്‍ അഴീക്കോട് വിധിച്ചു കളഞ്ഞത്. സത്യത്തില്‍ സി.പി.എം. മാധ്യമസ്വാതന്ത്ര്യത്തിന് എതിരല്ല. അവരെക്കുറിച്ച് ഒന്നും എഴുതരുത് എന്ന് മാത്രം. ഇതാണ് ജനാധിപത്യപ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റുപര്‍ട്ടികളും തമ്മിലുള്ള വ്യത്യാസം. കേരളത്തെ പ്രകമ്പനം കൊള്ളിക്കുകയും, കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജി വെക്കുന്നതില്‍ എത്തിക്കുകയും ചെയ്ത ചാരക്കേസ് വെറും പത്രങ്ങളുടെ സൃഷ്ടിയായിരുന്നു. ദേശാഭിമാനി തന്നെയായിരുന്നു അതിന് തുടക്കമിട്ടത്. കോണ്‍ഗ്രസ്സിലെ കരുണാകരവിരുദ്ധര്‍ അത് ആളിക്കത്തിച്ചു. മറ്റ് പത്രങ്ങളും അതേറ്റുപിടിച്ച് ആഘോഷിച്ചു. മാസങ്ങളോളം എല്ലാ പത്രങ്ങളുടെയും വെണ്ടയ്ക്കാതലക്കെട്ട് ചാരക്കേസ് തന്നെയായിരുന്നു. എന്നാല്‍ അന്നൊന്നും പത്രങ്ങള്‍ കേസ് അന്വേഷിക്കേണ്ട എന്നാരും പറഞ്ഞില്ല. കമ്മ്യൂണിസ്റ്റുകാര്‍ക്ക് സ്വാതന്ത്ര്യവും ജനാധിപത്യവും എല്ലാം വേണം. അത് പക്ഷെ തങ്ങള്‍ക്ക് മാത്രമാണ്. തങ്ങളെ എതിര്‍ക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യവും ജനാധിപത്യവും ഉണ്ടാകരുത്. ഈ ആശയത്തിന്റെ പേരാണ് കമ്മ്യൂണിസം. അഴീക്കോട് മാഷും ഇതംഗീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെക്കാളും സമൂഹത്തില്‍ സ്പേസ് ഉള്ള ആളല്ലെ,പറഞ്ഞാല്‍ അപ്പീലില്ല.

അടിയന്തിരാവസ്ഥക്കാലത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ മാധ്യമവിരോധം എന്നാണ് മുന്‍ മാധ്യമവിചാരക്കാരനായ സെബാസ്റ്റ്യന്‍ പോള്‍ തുറന്നടിച്ചത്. ഇതിനെക്കുറിച്ച് ഒന്നും പ്രതികരിക്കുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ തന്നെ പ്രതികരണങ്ങളുടെ ഒരഗ്നിപര്‍വ്വതം പുകയുന്നുണ്ട്. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞതില്‍ വളരെ പ്രസക്തമായ കാര്യം ഉപജാപക സംഘത്തിന്റെ പിടിയിലാണ് പാര്‍ട്ടി സെക്രട്ടരി എന്നതല്ല. അതൊക്കെ എല്ലാവര്‍ക്കും അറിയാം. കണ്ണൂര്‍ ലോബ്ബിയുടെ കൈകളിലാണ് പാര്‍ട്ടി എന്നാര്‍ക്കാണറിയാത്തത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെറ്റപ്പില്‍ പാര്‍ട്ടി സെക്രട്ടരി എന്നാല്‍ പാര്‍ട്ടി ഏകാധിപതിയാണ്. ഏത് ഏകാധിപതികള്‍ക്ക് ചുറ്റിലും ഉപജാപകവൃന്ദം ഒന്ന് ഉരുത്തിരിഞ്ഞുവരും. “പാര്‍ട്ടിയുടെ ശക്തി അംഗങ്ങളില്‍ മാത്രമല്ല, പാര്‍ട്ടിച്ചട്ടക്കൂടിന് പുറത്തും അതിന്റെ സംരക്ഷകരുണ്ട്. അവരുടെ സഹായം, പ്രവര്‍ത്തനം നിരാകരിച്ചുകൊണ്ട് പൊതുസമൂഹവുമായുള്ള ബന്ധം മുറിച്ചുമാറ്റാനാണ് ഇപ്പോഴത്തെ ശ്രമം” എന്ന സെബാസ്റ്റ്യന്‍ പോളിന്റെ നിരീക്ഷണമാണ് പ്രധാനം. അങ്ങനെ ഒരാള്‍ കൂടി കമ്മ്യൂണിസ്റ്റ് വിരുദ്ധനാവുന്നു.

തുറന്ന് പറയേണ്ടത് ഇപ്പോള്‍ കേരളത്തിന്റെ ആവശ്യമാണെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറയുമ്പോള്‍ അദ്ദേഹം എന്റെ അഭിപ്രായം ശരിവെക്കുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ കേരളത്തില്‍ ആരും ഒന്നും മനസ്സ് തുറന്ന് ഉറക്കെ പറയുന്നില്ല. അതാണ് എല്ലാ തിന്മകളും പെരുകാന്‍ കാരണം. ആളുകള്‍ അദൃശ്യമായ എന്തിനെയോ ഭയപ്പെടുന്നു. വെറുതെ എന്തിനു റിസ്ക്ക് എടുക്കണം എന്നാണ് എല്ലാവരുടെയും മനോഭാവം. ഭയത്തിന്റെ ഈ മാനസികാവസ്ഥ സമൂഹമനസ്സില്‍ അടിച്ചേല്‍പ്പിച്ചത് സി.പി.എം. എന്ന പാര്‍ട്ടിയാണ്. അത് കൊണ്ട് സെബാസ്റ്റ്യന്‍ പോള്‍ പറയുന്ന പോലെ തുറന്ന് പറയുക എന്നത് അത്ര എളുപ്പമല്ല. എന്നാല്‍ പൊതുസമൂഹത്തില്‍ നിന്ന് ഇന്ന് സി.പി.എം വളരെ വേഗത്തില്‍ അകന്നുകൊണ്ടിരിക്കുന്നുണ്ട്. ജനങ്ങളുടെ ഭയം മാറിക്കിട്ടും എന്ന് പ്രത്യാശിക്കാം. ആള്‍ബലം മാത്രമാണ് സി.പി.എമ്മിന്റെ ശക്തി. അല്ലാതെ അവരുടെ കൈയ്യില്‍ ആധുനികായുധങ്ങളൊന്നും ഇല്ല. എന്തിനും കുറെ ആളുകളെ സംഘടിപ്പിക്കാന്‍ കഴിയും. മറ്റൊരു പാര്‍ട്ടിക്കും അങ്ങനെ സാധിക്കില്ല.

ഞാന്‍ അല്പസ്വല്പം ചില കാര്യങ്ങള്‍ ബ്ലോഗില്‍ തുറന്നെഴുതുന്നുണ്ട്. എന്നെ പറ്റി ഏതോ ഒരു ബ്ലോഗില്‍ ഒരാള്‍ ഇങ്ങനെ കമന്റ് എഴുതിക്കണ്ടു: “പേരും ഫോട്ടോവും നാളും നക്ഷത്രവും ഒക്കെ ഇങ്ങനെ പബ്ലിക്ക് ആക്കിയിട്ട് ബ്ലോഗ് എഴുതി സമാധാനത്തോടെ ജീവിയ്ക്കുന്നത് കാണുമ്പോള്‍ ഇടത് പക്ഷത്തിന്റെ സഹിഷ്ണുതയില്‍ ബഹുമാനം തോന്നുന്നു” എന്ന്. എനിക്കത് വായിച്ചപ്പോള്‍ ചിരിക്കാനാണ് തോന്നിയത്. ഞാന്‍ എഴുതുന്നത് വായിച്ചു മനസ്സ് വിഷമിച്ചിട്ടായിരിക്കുമല്ലോ അപ്രകാരം കമന്റ് എഴുതിയിരിക്കുക. എന്നാല്‍ പ്രാദേശിക നേതാക്കളുടെ ചെയ്തികളും പണം സമ്പാദിക്കുന്ന രീതികളും കണ്ട് പാര്‍ട്ടി അനുഭാവികളുടെ മനസ്സ് എത്രമാത്രം വിഷമിക്കുന്നുണ്ടെന്ന് ഇവരുണ്ടോ അറിയുന്നു. നാട്ടില്‍ ഇപ്പോഴൊരു തമാശ പറച്ചിലുണ്ട്, മാര്‍ക്സിസ്റ്റുകാരുടെ കിണറ്റിലെ പച്ചവെള്ളത്തിനു പോലും ഇന്ന് പൈസയാണെന്ന്. കാര്യം കള്ളുഷാപ്പുകള്‍ നടത്തുന്നത് സൊസൈറ്റികളാണ്. ചെത്തിക്കിട്ടുന്ന കള്ള് എത്ര കുറവായാലും കുടിക്കാന്‍ എത്ര ആളുകള്‍ പോയാലും കള്ള് കിട്ടാതെ മടങ്ങാറില്ല. കള്ള് എപ്പോഴും സുലഭം.

പൊതുവെ പണാര്‍ത്തി പിടിച്ച സമൂഹം. പണം ഉണ്ടാക്കാവുന്ന എല്ലാ വഴികളിലും പാര്‍ട്ടിക്കാരുമുണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി കീശയിലിട്ട് പണവരവ് സ്വപ്നം കാണാമെന്നല്ലാതെ, പണം ഉണ്ടാക്കാവുന്ന വഴികള്‍ അവരുടെ മുമ്പില്‍ തുറക്കപ്പെടുന്നില്ല. കാര്‍ഷികകടം എഴുതിത്തള്ളിയപ്പോള്‍ പോലും രക്ഷപ്പെട്ടത് വലിയ തുകകള്‍ വായ്പ എടുത്ത ചെറുകിട നേതാക്കള്‍ . ചെറിയ വായ്പ എടുത്ത സാധാരണക്കാരെ ഭീഷണിപ്പെടുത്തി അടപ്പിക്കുകയോ ലോണ്‍ പുതുപ്പിക്കുകയോ ചെയ്തിരുന്നു. ധനസമ്പാദനത്തിന് ഇന്ന് എത്രയോ വഴികളാണുള്ളത്. പഞ്ചായത്തുകള്‍ക്ക് അധികാരപരിധി കൂടിയത് കൊണ്ടാണ് ഇതൊക്കെ സാധ്യമാവുന്നത്. കേന്ദ്രസഹായ പദ്ധതികളുടെ പണം അധികവും അടിച്ചുമാറ്റപ്പെടുകയാണ്. എന്നിട്ടും അനുവദിക്കപ്പെട്ടതില്‍ നാല്പത് ശതമാനം മാത്രമെ ചെലവാക്കുന്നുള്ളു പോലും. മണല്‍ വാരാന്‍ ലൈസന്‍സ് അനുവദിക്കുന്ന പഞ്ചായത്തുകളില്‍ ഒരു ലോഡ് പൂഴി കിട്ടാന്‍ പാവപ്പെട്ടവര്‍ രാത്രിയേ പോയി ക്യൂ നില്‍ക്കുന്നു. എന്നാല്‍ ടോക്കണ്‍ കൊടുക്കാന്‍ ചുമതലപ്പെട്ടവന്‍ പകുതി ടോക്കണ്‍ ലോറി ഉടമകള്‍ക്ക് ബ്ലേക്കില്‍ നല്‍കുന്നു. നമ്മുടെ സഖാവ് തന്നെയാ പറഞ്ഞിട്ടെന്താ എന്നാണ് ഒരു പാര്‍ട്ടി ബന്ധു എന്നോട് പറഞ്ഞത്. ഇതൊന്നും ബ്ലോഗിലോ പത്രങ്ങളിലോ വരില്ല. പക്ഷെ ആളുകള്‍ എല്ലാം മനസ്സിലാക്കുന്നുണ്ട്.


സെബാസ്റ്റ്യന്‍ പോള്‍ പ്രശ്നത്തില്‍ പി.ബി.ഇടുപെടുമോ? ഇവിടെ വായിക്കുക!

യുക്തിചിന്തകള്‍

യുക്തിവാദികളും വിശ്വാസികളും തമ്മില്‍ വാഗ്വാദങ്ങളോ തര്‍ക്കങ്ങളോ നടത്തേണ്ടതില്ല എന്നാണെനിക്ക് ഇപ്പോള്‍ തോന്നുന്നത്. കാരണം, ഉണ്ടോ ഇല്ലയോ എന്നതല്ല മറിച്ച് വിശ്വസിക്കാന്‍ ഒരു ദൈവം മനുഷ്യര്‍ക്ക് വേണം എന്നതാണ് അവസ്ഥ. ജീവിതം മുഴുക്കെ അനിശ്ചിതത്വങ്ങളും അരക്ഷിതാവസ്ഥയുമാണ് ഇന്ന് പലരും നേരിടുന്നത്. ദൈവം എന്ന അത്താണിയില്‍ മനസ്സിന്റെ ഭാരം ഇറക്കിവെച്ചിട്ടാണ് അവരൊക്കെ ഉറങ്ങുന്നത്. അതിന് കഴിഞ്ഞില്ലെങ്കില്‍ കടുത്ത ഡിപ്രഷന്‍ പലര്‍ക്കും മനോവിഭ്രാന്തിയുണ്ടാക്കും. ദൈവം ഇല്ലെന്ന് സ്ഥാപിച്ചിട്ട് എന്ത് കിട്ടാനാണ്. ദൈവത്തില്‍ വിശ്വസിച്ച് മന:സമാധാനത്തോടെ കഴിയുന്ന ഒരാളെ ദൈവം ഇല്ലെന്ന് ബോധ്യപ്പെടുത്തിയാല്‍ അയാള്‍ക്കാവശ്യമായ മന:സമാധാനം ആര് നല്‍കും?

ഒരു വിശ്വാസി വിശ്വാസിയാകുന്നതിനും, ഒരു യുക്തിവാദി യുക്തിവാദിയാകുന്നതിനും മതിയായ കാരണങ്ങളുണ്ട്. സമാന്തരരേഖ പോലെ ഒരിക്കലും കൂട്ടിമുട്ടാനോ അന്യോന്യം ബോധ്യപ്പെടുത്താനോ ഇക്കൂട്ടര്‍ക്കാകില്ല. യുക്തിവാദികള്‍ യാന്ത്രികമായി ചിന്തിക്കുന്നു എന്ന് പറയാതെ വയ്യ. മനുഷ്യമനസ്സിന്റെ വ്യാകുലതകള്‍ യുക്തിവാദികള്‍ കാണുന്നില്ല. ഒരാള്‍ യുക്തിപരമായി ചിന്തിക്കട്ടെ,യുക്തിവാദിയാകട്ടെ. അതോടൊപ്പം വിശ്വാസികളുടെ മനസ്സിനെ കാണാനും മാനിക്കാനും കൂടി ശ്രമിക്കട്ടെ!

മാര്‍ക്സിസ്റ്റ് വിരോധചിന്തകള്‍

ബ്ലോഗില്‍ എണ്ണം പറഞ്ഞ കുറെ ഇടത് മഹാബുദ്ധിജീവികള്‍ ഉണ്ട്. സി.പി.എമ്മിനെതിരെ ഒന്ന് വിരല്‍ ചൂണ്ടിയാല്‍ വെട്ടുകിളികളെ പോലെ ഇവര്‍ കൂട്ടത്തോടെ പാഞ്ഞ് വന്ന് കടന്നാക്രമിക്കും. സംഘബലം പെരുപ്പിച്ചുകാണിക്കാന്‍ പല പല ഐഡികളില്‍ പോസ്റ്റ് ഇട്ടും കമന്റുകള്‍ എഴുതിയും ബൂലോഗം വരുതിയിലാക്കാന്‍ ശ്രമിക്കാറുള്ള ഈ ബുദ്ധിരാക്ഷസന്മാര്‍ ഇപ്പോഴും ബ്ലോഗില്‍ സജീവമാണോ എന്നറിയില്ല. കാരണം അഗ്രഗേറ്ററുകള്‍ നോക്കി ഞാനിപ്പോള്‍ ബ്ലോഗ് വായിക്കാറില്ല. മറുമൊഴിക്കമന്റുകള്‍ എന്റെ മെയിലില്‍ വരുത്താറുമില്ല. പത്രങ്ങള്‍ വായിക്കാനാണ് നെറ്റ് കൂടുതലായി ഞാനിപ്പോള്‍ ഉപയോഗിക്കുന്നത്. ബ്ലോഗിലെ മാരീചക്കോലങ്ങളെ എന്തിന് ചുമ്മാ കാശ് കൊടുത്ത് സഹിക്കണം.

ഇന്നിപ്പോള്‍ പത്രങ്ങള്‍ വായിക്കുമ്പോള്‍ സങ്കടം തോന്നുന്നു. ഈ സി.പി.എമ്മിന് എന്ത് പറ്റി? പഴമക്കാര്‍ പറയുമ്പോലെ ശനിദശ ബാധിച്ചതാണോ. അവര്‍ ഒരു തെറ്റ് തിരുത്തല്‍ രേഖ വളരെ പണിപ്പെട്ട് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഞാന്‍ ബ്ലോഗില്‍ പറയാറുള്ള കാര്യങ്ങള്‍ തന്നെയാണു അവരിപ്പോള്‍ തിരുത്തല്‍ വേണം എന്ന് ചിന്തിക്കുന്നത്. ആഡംബരജീവിതശൈലി,അടങ്ങാത ധനാര്‍ജ്ജനത്വര എന്നിവ. ഞാന്‍ പറയുമ്പോള്‍ മാര്‍ക്സിസ്റ്റ് വിരുദ്ധന്‍ . സത്യത്തില്‍ ഞാന്‍ മാര്‍ക്സിസ്റ്റ് വിരുദ്ധനല്ല.എനിക്ക് വിരോധിക്കാന്‍ മറ്റെത്ര പാര്‍ട്ടികളുണ്ട്. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മോറല്‍ സൈഡ് ആലോചിച്ചാല്‍ പിണറായിയെ പോലും ഞാന്‍ ആരാധിക്കും. തിരുത്തിയാല്‍ നന്നായിരുന്നു. കാരണം നല്ലവരായ ലക്ഷക്കണക്കിന് പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളുന്ന സി.പി.എം. എന്ന രാഷ്ട്രീയപ്രസ്ഥാനം നാടിന്റെ സാംസ്ക്കാരിക രംഗത്ത് നിലനില്‍ക്കേണ്ടതുണ്ട്.

എന്നാല്‍ ഇന്നിപ്പോള്‍ എന്താ സ്ഥിതി? ഒരു പറ്റം ക്വട്ടേഷന്‍‌കാരും ഗുണ്ടാത്തലവന്മാരും,നേതൃപുത്രന്മാരും ഒരു ചില പോലീസ് ഉന്നതരും ആഭ്യന്തരവകുപ്പും ഒക്കെ ചേര്‍ന്ന് സി.പി.എമ്മിനെ എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നത്. സകലനിയമങ്ങളും മറികടന്ന് മന്ത്രിസഭാരേഖകള്‍ പിണറായിയ്ക്ക് വേണ്ടി ചോര്‍ത്തിയത് അവിടെയിരിക്കട്ടെ. ഈ ഗുണ്ടാ-മാഫിയ അവിശുദ്ധകൂട്ട്കെട്ട് സി.പി.എമ്മിന് വരുത്തിവെച്ച നാണക്കേട് എങ്ങനെ തിരുത്തും? ആഭ്യന്തരമന്ത്രിയുടെ നിഷ്ക്കളങ്കമായ പാല്‍പ്പുഞ്ചിരി ടിവിയില്‍ കാണുമ്പോള്‍ നാണം തോന്നുന്നു. എന്തോ ഒരു അശ്ലീലം ആ ചെറുചിരിയില്‍ പതുങ്ങിയിരിക്കുന്നപോലെ. ഞാന്‍ മുന്‍പേ പറയാറുണ്ട്, സി.പി.എമ്മിനെ ഈ കണ്ണൂര്‍ ലോബ്ബിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന്. ആര് കേള്‍ക്കാന്‍ . പറഞ്ഞാല്‍ വിരുദ്ധനല്ലേ വിരുദ്ധന്‍ . എക്കേടെങ്കിലും കെട്ട് പോട്ടേ എന്ന മട്ടിലാണ് ഇപ്പോഴത്തെ എന്റെ വിമര്‍ശനങ്ങള്‍ . ഈ ഗുണ്ടാ-മാഫിയ ബന്ധം തിരുത്താന്‍ അഞ്ച് കൊല്ലം കഴിഞ്ഞ് രേഖ ഉണ്ടാക്കുമായിരിക്കും. അപ്പോള്‍ ഇപ്പോഴത്തെ രേഖയുടെ ഗതിയോ? ആ......

ബ്ലോഗ് ചിന്തകള്‍

ബ്ലോഗ്  എഴുതാനോ വായിക്കാനോ ഇപ്പോഴൊന്നും അത്ര താല്പര്യം തോന്നുന്നില്ല. എന്താണെന്നറിയില്ല. സ്വാഭാവികമായ മടുപ്പ് ആയിരിക്കാം. ആദ്യമൊക്കെ ബ്ലോഗ് ചര്‍ച്ചകളില്‍ പങ്കെടുക്കാനും സഹബ്ലോഗര്‍മാരെ പരിചയപ്പെടാനും നല്ല ഉത്സാഹമായിരുന്നു. ഇപ്പോഴും നിത്യേന നിരവധി ബ്ലോഗ് പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യപ്പെടുന്നുണ്ട്. പുതിയവര്‍ എഴുതിത്തുടങ്ങുന്നുമുണ്ട്. അങ്ങിങ്ങായി ബ്ലോഗ് കൂട്ടായ്മകളും നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ചെറായിമീറ്റ് ആയിരുന്നു ശ്രദ്ദേയമായത്. എന്നാലും അവിടെ നൂറില്‍ താഴെ ബ്ലോഗ്ഗേര്‍സ് മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. ബ്ലോഗ് എഴുതുന്ന ഏതാനും പേരുടെ സൌഹൃദസംഗമം മാത്രമായിരുന്നു ആ മീറ്റ്. അതിനപ്പുറം ബ്ലോഗുമായി ആ സംഗമത്തിന് ബന്ധമൊന്നുമില്ലായിരുന്നു. സംഘാടകരും അത്രയേ ഉദ്ദേശിച്ചിരുന്നുള്ളൂ. ബ്ലോഗ്ഗര്‍മാരുടെ ഒരു സംഘടന രൂപീകരിക്കുന്നതില്‍ തെറ്റൊന്നുമില്ലായിരുന്നു. ആ വഴിക്കുള്ള ഒരു ശ്രമമാകാമായിരുന്നു കേരള ബ്ലോഗ് അക്കാദമിയുടെ രൂപീകരണം.  എന്നാലത് അലസിപ്പോയി. ആരെങ്കിലും മുന്‍‌കൈ എടുത്താലേ ഇനിയൊരു ബ്ലോഗ് മീറ്റ് നടക്കൂ. പക്ഷെ ബ്ലോഗിന്റെ വളര്‍ച്ചക്കും വ്യാപനത്തിനും സംഭാവനയൊന്നും ചെയ്യാന്‍ കഴിയാത്ത മീറ്റുകള്‍ക്ക് എന്ത് പ്രസക്തി.

കേരളത്തിന്റെ സ്ഥിതി ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു. ഇപ്പോള്‍ ക്വട്ടേഷന്‍‌കാര്‍ക്ക് നല്ല കാലമാണ്. രാഷ്ട്രീയക്കാരും,ക്വട്ടേഷന്‍‌കാരും,പോലീസിലെ ചിലരും,മാഫിയകളും,മന്ത്രിപുത്രന്മാരും ഒക്കെ നല്ല ബന്ധത്തിലാണെന്ന് തോന്നുന്നു. അറിവില്ലാത്ത സാക്ഷരര്‍ ഏറ്റവും അധികം ഉള്ള നാടാണ് കേരളം എന്ന സുനിതാകൃഷ്ണന്റെ നിരീക്ഷണം എത്ര ശരി.

പോസ്റ്റ് ഓപ്പറേറ്റീവ് ചിന്തകള്‍

പേടിച്ച് പേടിച്ച് ഒടുവില്‍ ഞാന്‍ സ്പൈന്‍ സര്‍ജ്ജറിയ്ക്ക് വിധേയനായി. 22-8-09 ശനിയാഴ്ച കോയമ്പത്തൂര്‍ ഗംഗ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു ഓപ്പറേഷന്‍ നടന്നത്. ഇന്നലെ (1-09-09) ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ട് കണ്ണൂരിലെ വീട്ടിലെത്തി. രണ്ട് വര്‍ഷമായി നടുവേദന എന്നെ അലട്ടുന്നുണ്ടായിരുന്നു. അഞ്ചെട്ട് മാസമായി നടക്കാനും പ്രയാസമായി. ഫ്യൂഷന്‍ സര്‍ജ്ജറിയ്ക്കാണ് ഞാന്‍ വിധേയനായത്. ഗംഗ ഹോസ്പിറ്റലില്‍ എത്തിപ്പെട്ടതും ഡോ.രാജശേഖരന്റെ അപ്പോയ്ന്റ്മെന്റ് ലഭിച്ചതും ഒരു ഭാഗ്യം തന്നെ. ഈ ഹോസ്പിറ്റലിനെപ്പറ്റി എനിക്ക് ഏറെ പറയാനുണ്ട്. ഡോക്ടര്‍മാര്‍ മുതല്‍ മുഴുവന്‍ സ്റ്റാഫും കാണിക്കുന്ന ഹ്യൂമാനിറ്റിയും ശ്രദ്ധയും മറ്റ് ഏതെങ്കിലും ഇന്ത്യന്‍ ഹോസ്പിറ്റലുകളില്‍ ഇന്ന് ലഭ്യമാണോയെന്ന് സംശയമാണ്. സര്‍ജ്ജറിയ്ക്ക് വിധേയമാവാനുള്ള ധൈര്യവും, സര്‍ജ്ജറിയ്ക്ക് ശേഷം ആത്മവിശ്വാസവും പകര്‍ന്ന് നല്‍കുക വഴി ആയുസ്സ് തന്നെയാണ് ഗംഗ ഹോസ്പിറ്റലില്‍ നിന്ന് എനിക്ക് നീട്ടിക്കിട്ടിയത്. ഹ്യൂമാനിറ്റി എന്നത് അപൂര്‍വ്വമായ ഔഷധം തന്നെ എന്ന് പറയാതിരിക്കാന്‍ വയ്യ. വിതുമ്പിക്കൊണ്ടാണ് ഞാന്‍ ഹോസ്പിറ്റലില്‍ നിന്ന് വിട പറഞ്ഞത്. സര്‍ജ്ജറിയ്ക്ക് മുന്‍പും പിന്‍പും ഉള്ള എന്റെ ചിന്തകളില്‍ മൌലികമായ മാറ്റങ്ങള്‍ ഉണ്ടായി. അതിനെ പറ്റിയൊക്കെ വഴിയെ എഴുതാം....