Links

ജീവിതത്തിന്റെ അയുക്തികത !

നമ്മള്‍ എന്ത് പറഞ്ഞാലും അതിനെ എതിര്‍ക്കാനും അനുകൂലിക്കാനും ആളുകളുണ്ടാവും. ഒന്നിനെ അനുകൂലിച്ചാല്‍ പ്രതികൂലിക്കാനും , എതിര്‍ത്താല്‍ അനുകൂലിക്കാനും ആളുകള്‍ സദാ റെഡി. അമ്മയെ തല്ലിയാലും രണ്ടുണ്ട് ന്യായം എന്നോ മറ്റോ അല്ലേ മഹദ്‌വചനം. ഈ തര്‍ക്കവിതര്‍ക്കങ്ങളൊക്കെ എന്നെങ്കിലും അവസാനിക്കുമോ? ഒരിക്കലും ഇല്ല. ജീവിതം പോലെ അതൊക്കെ അതിന്റെ പാട്ടിന് അങ്ങനെ തുടരും. എന്ന് വെച്ച് നമുക്ക് തര്‍ക്കിക്കാതിരിക്കാനും കഴിയില്ല, ജീവിയ്ക്കാതിരിക്കാന്‍ കഴിയാത്ത പോലെ.

ഇസ്ലാം തീവ്രവാദികളാണ് ഇന്നത്തെ പ്രധാന തര്‍ക്കവിഷയം. മുസ്ലീമിങ്ങളെല്ലാം തീവ്രവാദികളല്ല. എന്നിട്ടും പറയുമ്പോള്‍ ഇസ്ലാം തീവ്രവാദികള്‍ എന്നാണ് പറഞ്ഞു വരുന്നത് . ഇസ്ലാം മതം തീവ്രവാദികളെ സൃഷ്ടിക്കുന്നു എന്ന് പറഞ്ഞാല്‍ അതില്‍ വാസ്തവമുണ്ട് താനും. ഇസ്ലാമിലെ തീവ്രവാദത്തിന്റെ അടിസ്ഥാനം മൌദൂദിസമാണെന്ന് ഹമീദ് ചേന്നമംഗലൂര്‍ തൊട്ട് ജബ്ബാര്‍ മാഷ് വരെ പറയുന്നുണ്ട്. അങ്ങനെയുള്ളവരെ മുസ്ലീം നാമധാരികള്‍ എന്നാണ് സാധാരണ മുസ്ലീം സുഹൃത്തുക്കള്‍ പറയുന്നത്. അത് തന്നെയാണ് മൌദൂദിസത്തിന്റെ സ്വാധീനവും. മുസ്ലീമിങ്ങള്‍ക്കും മതേതരവിശ്വാസികളാവാം. അതെങ്ങനെ ? മതം ഒരു ആത്മീയ വ്യവസ്ഥ മാത്രമാണെന്നും രാഷ്ട്രീയവ്യവഹാരങ്ങളില്‍ അതിന് സ്ഥാനമില്ലെന്നും തിരിച്ചറിയുമ്പോള്‍ ഒരു മുസ്ലീം വിശ്വാസിക്ക് മതേതരനാകാന്‍ കഴിയും. അപ്രകാരമാണ് ഹിന്ദു വിശ്വാസികളില്‍ ഇന്നും ഭൂരിപക്ഷവും മതേതരവാദികളായി ജീവിയ്ക്കുന്നത് . ബി.ജെ.പി. ഒരു വര്‍ഗ്ഗീയകക്ഷി ആണെന്ന് സമ്മതിച്ചാല്‍ പോലും ഇന്ത്യയിലെ മറ്റെല്ലാ പാര്‍ട്ടികളും മതേതരപ്പാര്‍ട്ടികളാണ്. ബി.ജെ.പി. ഇവിടെ ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കണമെന്ന പരിപാടി മുന്നോട്ട് വെച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ അതിന് ഒരിക്കലും വര്‍ദ്ധിച്ച ജനപിന്തുണ ലഭിക്കുകയില്ല. കാരണം ഒരു ഹിന്ദു രാഷ്ട്രം വേണമെന്ന് ഒരു ഹിന്ദുവും ആഗ്രഹിക്കുന്നില്ല. വിശ്വാസങ്ങളുടെ കാര്യത്തില്‍ ഹിന്ദുക്കളും കുറവൊന്നുമല്ല്ല. എന്നാല്‍ അവര്‍ രാഷ്ട്രീയത്തെയും ദൈവങ്ങളെയും തമ്മില്‍ കൂട്ടിക്കെട്ടുന്നില്ല.

മുസ്ലീമിങ്ങള്‍ക്ക് ദൈവവും മതവും രാഷ്ട്രീയവും നിയമങ്ങളും ഭരണവും എല്ലാം കൂടിക്കുഴഞ്ഞ് വേര്‍പിരിക്കാനാവാത്ത വിധത്തിലാണ്. അത് കൊണ്ടാണ് അവര്‍ക്ക് തീവ്രവാദികളെ തള്ളിപ്പറയാനും കഴിയാതിരിക്കുന്നത്. ഇപ്പോള്‍ ചില ഭാഗത്ത് നിന്ന് തീവ്രവാദത്തെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ഫത്‌വകള്‍ പുറപ്പെടുവിക്കപ്പെടുന്നുണ്ട്. എന്നാലും മൌദൂദിസത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് മുസ്ലീം സമുദായത്തെ കരകയറ്റുന്നവരെ ഇസ്ലാം തീവ്രവാദം തുടര്‍ന്ന് കൊണ്ടേയിരിക്കും. പാക്കിസ്ഥാന്‍ എന്ന രാഷ്ട്രത്തിന്റെ സ്ഥാപകനായ മുഹമ്മദലി ജിന്ന ഒരു കറകളഞ്ഞ മതേതരവാദി ആയിരുന്നു. ജിന്നയോളം പോന്ന ഒരു മതേതര നേതാവ് ഇന്ത്യന്‍ മുസ്ലീമിങ്ങള്‍ക്ക് അന്നും ഇന്നും ഉണ്ടായിട്ടില്ല. ആ സത്യം പാക്കിസ്ഥാനില്‍ പോയി തുറന്ന് പറഞ്ഞതിനാണ് അദ്വാനിക്ക് പാര്‍ട്ടി അദ്ധ്യക്ഷപദം ഒഴിയേണ്ടി വന്നത്.

തീവ്രവാദത്തിന്റെ ഏറ്റവും ദാരുണമായ ഇരകള്‍ തീവ്രവാദികള്‍ തന്നെയാണ്. തീവ്രവാദത്തില്‍ യജമാനനും അടിമകളുമുണ്ട്. അല്‍ ഖ്വൈദയുടെ യജമാനന്‍ ഒസാമാ ബിന്‍ ലാദനും, ലഷ്കര്‍ ഇ തായിബയുടെ യജമാനന്‍ ഹാഫിസ് മൊഹമ്മദ് സയിദും തമിഴീഴം പുലികളുടെ യജമാനന്‍ വേലുപ്പിള്ള പ്രഭാകരനുമാണ്. ദാരിദ്ര്യവും ജീവിതപ്രയാസങ്ങളുമാണ് അടിമകളെ തീവ്രവാദി പാളയത്തിലെത്തിക്കുന്നത്. എത്തിക്കിട്ടിയാല്‍ പിന്നെ യജമാന്റെ വക മസ്തിഷ്ക്ക പ്രക്ഷാളനവും സാമ്പത്തിക പ്രലോഭനങ്ങളും കൊണ്ട് അടിമ ഒരു ലക്ഷണമൊത്ത തീവ്രവാദിയാവുന്നു. പ്രഭാകരനാണെങ്കില്‍ അടിമകളെ റിക്രൂട്ട് ചെയ്യുന്നത് , നമ്മള്‍ നികുതി അടക്കുന്നത് പോലെയാണ്. ഒരു തമിഴ് കുടുംബത്തില്‍ നിന്ന് ഒരംഗത്തിനെ ശൈശവ പ്രായത്തിലേ പുലിത്തലവനെ ഏല്‍പ്പിച്ചിരിക്കണം.

തീവ്രവാദം കൊണ്ട് രണ്ട് കാര്യങ്ങളേ നടക്കൂ. ഒന്ന്, കുറെ നിരപരാധികള്‍ എളുപ്പത്തില്‍ കൊല്ലപ്പെടും. രണ്ട്, തീവ്രവാദി യജമാനന് ചക്രവര്‍ത്തി സമാനനായി വാഴാം. തീവ്രവാദം കൊണ്ട് മറ്റൊന്നും ഒരിക്കലും നേടാന്‍ കഴിയില്ല. എന്നാലും തീവ്രവാദത്തെ പലരും വ്യാമോഹിക്കും പോലെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഒരിക്കലും കഴിയില്ല. ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ അത് നമ്മോടൊപ്പം എന്നുമുണ്ടാവും . അല്ലെങ്കിലും ഈ തീവ്രവാദം കൊണ്ട് മാത്രമാണോ നിരപരാധികള്‍ മരണപ്പെടുന്നത്. നൂറ് നൂറ് കാരണങ്ങള്‍ കൊണ്ട് ഇവിടെ നിരപരാധികള്‍ എന്നും അകാല മൃത്യുവിന് ഇരയാകുന്നുണ്ട്. വാഹനാപകടകങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, വൈറസ്സ് ബാധകള്‍, ഇഴജീവികള്‍, രാഷ്ട്രീയാക്രമണങ്ങള്‍ തുടങ്ങിയവയെ പോലെ തീവ്രവാദി ആക്രമണങ്ങളും മരണകാരണമായി ഉണ്ട് എന്നല്ലേ ഉള്ളൂ .

എവിടെ മരണം നടന്നാലും എന്റെ അമ്മ പറയുമായിരുന്നു, അവന്റെ സമയം അതായത് ആയുസ്സ് അവിടെ എത്തി എന്ന്. തീവ്രവാദി ആക്രമണമായാലും കൊലപാതകമായാലും പകര്‍ച്ചവ്യാധി ആയാലും അതൊക്കെ നിമിത്തങ്ങളായേ അമ്മ കാണൂ. രക്ഷപ്പെടുന്നവര്‍ക്ക് സമയം ആയിട്ടില്ല എന്നതില്‍ അമ്മയ്ക്ക് സംശയമേയുണ്ടായിരുന്നില്ല. യുക്തിവാദത്തിന്റെ ലഹരി തലക്ക് പിടിച്ച അക്കാലത്ത് ഞാന്‍ അമ്മയോട് തര്‍ക്കിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അങ്ങനെ അമ്മയോട് തര്‍ക്കിക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. അമ്മയ്ക്ക് ആ വിശ്വാസം എത്രയോ ആശ്വാസം നല്‍കിയിരിക്കണം.

യുക്തിവാദികള്‍ക്ക് അങ്ങനെയാണ് . അവര്‍ക്ക് ഉള്ളതേ ഉള്ളൂ, ഇല്ലാത്തത് ഇല്ല. സിമ്പിള്‍ ലോജിക്ക്. വിശ്വാസികള്‍ക്ക് ഉള്ളത് മാത്രമല്ല ഇല്ലാത്തത് പലതും ഉണ്ട്. ഉള്ളതായ ഭൌതികലോകത്തിന് പുറമെ സമാന്തരമായി ഒരു സാങ്കല്പിക ലോകവും അവര്‍ക്കുണ്ട്. അവിടെ സ്വര്‍ഗ്ഗവും നരകവും , പാപവും പുണ്യവും, പുനര്‍ജ്ജന്മവും , ആത്മാവും, മോക്ഷവും, പ്രാര്‍ത്ഥനയും, പൂജയും അങ്ങനെ ഒരുപാടൊരുപാട് കാര്യങ്ങള്‍. എന്താണ് ഉള്ളതിന് തെളിവ് എന്ന് ചോദിച്ചാല്‍ അവര്‍ തിരിച്ച് ചോദിക്കും തെളിവുണ്ടെങ്കിലേ നിങ്ങള്‍ വിശ്വസിക്കൂ എന്ന്. കാറ്റിനെ കാണാന്‍ പറ്റുമോ കരണ്ടിനെ കാണാന്‍ പറ്റുമോ എന്നൊക്കെ നൂറായിരം ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം മുട്ടിക്കും. അതൊക്കെ കേട്ടാല്‍ തോന്നും അവര്‍ക്കൊക്കെ എല്ലാം ബോധ്യമാകുന്നുണ്ടെന്ന്. എവിടെ ? ഒരു വിശ്വാസം അത്രമാത്രം. പക്ഷെ വിശ്വാസം തന്നെയാണ് നല്ലതെന്ന് ഇപ്പോഴെനിക്ക് തോന്നുന്നു. അതിനെകുറിച്ച് പിന്നെ എഴുതാം.

എന്റെ ഒരു പഴയ പോസ്റ്റില്‍ ഈ അടുത്തായി ഒരു ബ്ലോഗര്‍ സുഹൃത്ത് താഴെ കാണും പ്രകാരം ഒരു കമന്റ് എഴുതി. അത് വായിച്ച് ഞാന്‍ കുറെ നേരം ചിന്താധീനനായി ഇരുന്നു പോയി.

“യുക്തികതയുടെ നിരാസമാണ് ജീവിതം. പൊതുവെ വ്യര്‍ത്ഥവും, ആത്യന്തികമായി നശ്വരവും ആയ ജീവിതം എന്തുകൊണ്ട് മനുഷ്യന്‍ ജീവിക്കുന്നു? നൈരന്തര്യവും നൈരന്തര്യ നിഷേധവും ഉപോല്‍ബലകങ്ങള്‍ ആയ ശാസ്ത്ര ചിന്തയാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നതെങ്കില്‍, മാറാരോഗവും, ദാരിദ്ര്യവും, സമ്പന്നതയുടെ വ്യര്‍ത്ഥതയും നിശ്ചയമായ മരണവും എന്തുകൊണ്ടാണ് ജീവിതം എന്ന അനാവശ്യമായ ഒരു കര്‍ത്തവ്യത്തില്‍ നിന്നും പിന്‍വലിയാന്‍ മനുഷ്യനെ പ്രേരിപ്പിക്കാത്തത്? കാരണം ജീവിതം അയുക്തികമാണ്. അയുക്തികമായ ജീവിതത്തെ വരുതിയിലാക്കാനുള്ള കേവലം ഒരു പരിശ്രമം മാത്രമാണ് യുക്തി ചിന്ത.”

ജീവിതത്തിന്റെ അയുക്തികത എന്ന് ഞാന്‍ ഈ പോസ്റ്റിന് തലക്കെട്ട് കൊടുക്കുമ്പോള്‍ എഴുതാന്‍ ഉദ്ദേശിച്ചത് വേറെന്തോ ആയിരുന്നു. അത് പിന്നെയെഴുതാം, തലക്കെട്ട് വേറെ കിട്ടാതിരിക്കില്ല.

(മൌദൂദിസം)

അഭയ കേസില്‍ നിന്ന് പഠിക്കേണ്ടത് !

അഭയ കേസ് അതിന്റെ പരിസമാപ്തിയിലേക്ക് നീങ്ങുകയാണെന്ന് തോന്നുന്നു. സംഗതികള്‍ ഇപ്പോള്‍ എല്ലാവര്‍ക്കും പകല്‍ പോലെ വ്യക്തമായിട്ടുണ്ട് . എന്നാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യതയൊന്നും കാണാനില്ല. തെളിയിക്കപ്പെടാന്‍ കഴിഞ്ഞില്ല എന്ന ആനുകൂല്യത്തില്‍ അവര്‍ വിട്ടയക്കപ്പെടാനുള്ള സാധ്യതയും ശിക്ഷിക്കപ്പെടാനുള്ള സാധ്യതയും ഇപ്പോഴും ഫിഫ്റ്റി ഫിഫ്റ്റി ആണ്.

മനുഷ്യര്‍ ചില ദുര്‍ബ്ബലനിമിഷങ്ങളില്‍ എന്തെന്ത് കാര്യങ്ങളാണ് ചെയ്ത് പോകുന്നത് ! പത്ത് പതിനാറ് വര്‍ഷങ്ങളായി അനുഭവിക്കുന്ന മാനസികപ്രയാസങ്ങള്‍ തന്നെ പ്രതികള്‍ ഇതിനകം ശിക്ഷയായി അനുഭവിച്ചുവോ എന്തോ. ഒരു കൊലപാതകം നടക്കുമ്പോള്‍ കൊല്ലപ്പെട്ട ആള്‍ ജീവിതത്തിന്റെ വിഷമതകള്‍ ഒന്നും പിന്നെ അനുഭവിക്കേണ്ടി വരുന്നില്ല. എന്നാല്‍ കൊലപാതകിയുടെ കാര്യം അതല്ല. ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടാലും ജീവിതത്തിന്റെ ദുരിതങ്ങള്‍ ആ പ്രതിയെ വേട്ടയാടുന്നു.

ഈ കേസില്‍ നിന്ന് പഠിക്കേണ്ട ഒരു പാഠമുണ്ട്. ഈ കേസില്‍ നിന്ന് മാത്രമല്ല. പഠിക്കുന്നെങ്കില്‍ മുന്‍പേ പഠിക്കേണ്ടതാണ്. വൈവാഹികജീവിതം ഒരു പുരുഷനോ സ്ത്രീക്കോ എക്കാരണം കൊണ്ടും നിഷേധിക്കാന്‍ പാടില്ല എന്നതാണത്. ഒരു വ്യക്തി ആണായാലും പെണ്ണായാലും സ്വമേധയാ കല്യാണം വേണ്ട എന്ന് തീരുമാനിക്കുകയാണെങ്കില്‍ അത് വേറെ കാര്യം. എന്നാല്‍ ബ്രഹ്മചര്യം എന്നത് മനുഷ്യനായി ജനിക്കുന്ന ആരിലും ബാഹ്യമായി ആരും അടിച്ചേല്‍പ്പിക്കരുത്. അത് പ്രകൃതിവിരുദ്ധമാണ്, മതങ്ങളുടെ പേരിലായാലും ദൈവങ്ങളുടെ പേരിലായാലും. ജന്മസഹജമായ വാസനകളാലാണ് ഓരോ ജീവനും പിറന്ന് വീഴുന്നത് . മതങ്ങളും അനുബന്ധകാര്യങ്ങളും ഒക്കെ വരുന്നത് പിന്നീടാണ്. മതങ്ങളുടെ ആചാരാനുഷ്ടാനങ്ങള്‍ നിറവേറ്റപ്പെടാന്‍ വേണ്ടി ആരും ജനിക്കുന്നില്ല. ജനിച്ചു കഴിഞ്ഞാല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതാണ് ബാക്കിയെല്ലാം. മനുഷ്യന്റെ ജന്മസിദ്ധമായ തൃഷ്ണകള്‍ അവഗണിക്കുന്നതോ നിഷേധിക്കുന്നതോ ഒരു കാരണവശാലും ന്യായമല്ല.

ചില സത്യങ്ങള്‍ ആരും തുറന്ന് പറയില്ല. എന്തിന് അപ്രിയസത്യങ്ങള്‍ വിളിച്ച് പറഞ്ഞ് മറ്റുള്ളവരുടെ അപ്രീതിയ്ക്ക് പാത്രമാവണം എന്നതാണ് ചിന്താഗതി. അഭയസംഭവം പോലൊന്ന് ആവര്‍ത്തിക്കുന്നത് അപൂര്‍വ്വമാണെങ്കിലും, കൊലചെയ്യല്‍ അഥവാ ആത്മഹത്യ എന്ന ഒന്ന് അത്തരം സംഭവങ്ങളില്‍ നിന്ന് മൈനസ് ചെയ്താല്‍ ബാക്കികാര്യങ്ങള്‍ എല്ലാം അന്നും ഇന്നും മുറപോലെ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട് എന്ന് പറഞ്ഞാല്‍ ആരും നെറ്റി ചുളിച്ചിട്ട് കാര്യമില്ല. സ്വകാര്യ സംഭാഷണങ്ങളിലും പലരും പങ്ക് വയ്ക്കുന്നതാണ്. ഇത് പോലെ പല കാപട്യങ്ങളും നമ്മുടെയിടയില്‍ സദാ നടന്നുകൊണ്ടിരിക്കുന്നു. അവനവന്റെ ആന്തരാത്മാവില്‍ ഇറങ്ങി ഇതൊക്കെ ഒന്ന് പരിശോധിച്ചാല്‍ ആര്‍ക്കും ഇതൊക്കെ മനസ്സിലാവും. പക്ഷെ ഒരു സിസ്റ്റത്തിന് കീഴടങ്ങി എല്ലാം സഹിക്കാനാണ് ആളുകള്‍ തയ്യാറാവുന്നത് . അതാണ് വ്യവസ്ഥാപിതങ്ങളാവുന്ന സിസ്റ്റങ്ങളുടെ അപ്രതിരോധ്യമായ ബലം. പൊതുവെ മനസ്സില്‍ അടിച്ചമര്‍ത്തുന്ന വികാരങ്ങള്‍ വേഷപ്രച്ഛന്നമായി മനുഷ്യരെ ചെകുത്താന്മാരാക്കുന്ന പ്രവണത കണ്ടു വരാറുണ്ട്.

ഇപ്പോള്‍ കസ്റ്റഡിയിലിരിക്കുന്ന പ്രതികള്‍ക്ക് ആരും മാപ്പ് കൊടുക്കുകയില്ല. എന്നാലും അവര്‍ വിട്ടയക്കെപ്പെടണേ എന്ന് ഞാന്‍ ചിന്തിച്ചു പോകുന്നു. അത് അഭയയുടെ മാതാപിതാക്കളുടെ ദു:ഖവും അമര്‍ഷവും കണക്കിലെടുക്കാതെയല്ല. ജീവിതം എത്ര നശ്വരമാണ് എന്ന ദാര്‍ശനിക വ്യഥയില്‍ നിന്നാണ് ആ ചിന്ത എനിക്ക് ഉണ്ടാവുന്നത്. ഇങ്ങനെ പറയുന്നതിന് അഭയയുടെ മാതാപിതാക്കള്‍ എന്നോട് പൊറുക്കട്ടെ. മരണാനന്തരം ഒരു ആത്മാവ് ശേഷിക്കും എന്ന വിശ്വാസമില്ലാത്തതിനാല്‍ വായനക്കാരും എന്നോട് പൊറുക്കുമെന്ന് കരുതുന്നു.