Links

കമ്മ്യൂണിസ്റ്റ് വിരോധികളാവുക !

എന്ത്കൊണ്ടാണു നമ്മൾ കമ്മ്യൂണിസ്റ്റ് വിരുദ്ധർ ആകുന്നത്? കാരണം മനുഷ്യരാശിക്ക് ഇത്രയും മാരകമായ മറ്റൊരു സിദ്ധാന്തം ലോകത്ത് ഇത്‌വരെയിലും അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നത്കൊണ്ട് തന്നെ. മനുഷ്യസ്നേഹവും പൗരാവകാശബോധവും ജനാധിപത്യവിശ്വാസവും കൊണ്ടാണു നമ്മൾ കമ്മ്യൂണിസ്റ്റ് വിരുദ്ധരാകുന്നത്. ഇവയ്ക്കെല്ലാം എതിരാണു കമ്മ്യൂണിസ്റ്റുകാർ. കമ്മ്യൂണിസം എവിടെയുണ്ടോ അവിടെ മനുഷ്യസ്നേഹം ഇല്ല, പൗരാവകാശങ്ങൾ ഇല്ല, ജനാധിപത്യം തീരെയില്ല. കമ്മ്യൂണിസ്റ്റുകൾക്ക് സ്നേഹമുള്ളത് പാർട്ടിയോട് മാത്രം, പാർട്ടി നേതാക്കളോട് മാത്രം. എല്ലാ മനുഷ്യരും പാർട്ടിക്ക് വേണ്ടിയുള്ള ഉപകരണമാണു എന്നതാണു കമ്മ്യൂണിസം. വ്യക്തികൾക്ക് ഒരവകാശവും വേണ്ട. പാർട്ടി ഉണ്ടായാൽ മതി. പാർട്ടിക്ക് വേണ്ടി ആരെയും കൊല്ലാം. സ്വന്തം അച്ഛനായാലും അമ്മയായാലും മകനായാലും പാർട്ടി കൊല്ലണം എന്ന് വിധിച്ചാൽ കൊല്ലണം.

കമ്മ്യൂണിസം കൊണ്ട് ഗുണം കിട്ടിയ ഏതെങ്കിലും രാജ്യമോ പ്രദേശമോ ഏതെങ്കിലും ജനങ്ങളോ ലോകത്ത് എവിടെയെങ്കിലുമുണ്ടോ? ഇല്ല. കുറെ രാജ്യങ്ങൾ കമ്മ്യൂണിസ്റ്റുകൾ ഭരിച്ചല്ലൊ. അവിടെയൊക്കെ ജനങ്ങൾ സഹികെട്ട് കമ്മ്യൂണിസ്റ്റ് ഭരണക്കാരെ ചവുട്ടി പുറത്താക്കി. ഓരോ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയും ക്രൂരതയ്ക്ക് കൈയും കാലും വെച്ച രാക്ഷസീയരൂപങ്ങളായിരുന്നു. പാർട്ടിക്ക് വേണ്ടി കമ്മ്യൂണിസ്റ്റുകാർ കൊന്നൊടുക്കിയ പൗരജനങ്ങൾക്ക് കൈയും കണക്കുമില്ല. സോവിയറ്റ് യൂനിയൻ തകർന്ന് അവിടെ ജനാധിപത്യസർക്കാർ നിലവിൽ വന്നപ്പോൾ മൊത്തമായി കുഴിച്ചിടപ്പെട്ട നിലയിൽ പതിനായിരക്കണക്കിനു തലയോട്ടികളാണു കണ്ടെടുക്കപ്പെട്ടത്. കമ്പോഡിയയിൽ പോൾപോട്ടിന്റെ ഇഷ്ടവിനോദം തന്നെ മനുഷ്യക്കശാപ്പ് ആയിരുന്നു. കമ്മ്യൂണിസ്റ്റുകൾ നടത്തിയ മനുഷ്യക്കുരുതിക്ക് ചരിത്രത്തിൽ സമാനതകളില്ല. അത്കൊണ്ടാണു പറയുന്നത് ഇത്രയും മനുഷ്യവിരുദ്ധവും കാട്ടാളത്തപരവും ആയ സിദ്ധാന്തം വേറെയില്ല.

എന്ത്കൊണ്ട് കമ്മ്യൂണിസം ഇത്രയും ക്രൂരമായി? കുറ്റം കാൾ മാർക്സിന്റേതല്ല. മനസ്സിലാക്കിയേടത്തോളം കാൾ മാർക്സ് മഹാനായ ചിന്തകനായിരുന്നു. മാർക്സിന്റെ സിദ്ധാന്തത്തിനു പ്രായോഗികരൂപം നൽകിയത് ലെനിൻ ആയിരുന്നു. ലെനിൻ മാർക്സിസത്തെ കുഴിച്ചുമൂടി. എന്നിട്ട് തന്റേതായ ഒരു ഇസം സംഭാവന ചെയ്തു. അതാണു മാർക്സിസം-ലെനിനിസം. കമ്മ്യൂണിസ്റ്റല്ലാത്ത ആരെയും ഭൂമുഖത്ത് വെച്ചിരിക്കരുത് എന്ന് മാർക്സിസം-ലെനിനിസം സിദ്ധാന്തിക്കുന്നു. അത്കൊണ്ടാണു കമ്മ്യൂണിസ്റ്റുകൾ ഭരിക്കുന്ന രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റുകാരല്ലാത്തവർ ആരെയും ജീവിയ്ക്കാൻ അനുവദിക്കാത്തത്. കമ്മ്യൂണിസത്തിനെതിരായി ഒരു വാക്ക് ഉരിയാടിയാൽ പിറ്റേന്ന് കഴുത്തിന്റെ മേൽ തല കാണുകയില്ല. പഴയ സോവിയറ്റ് യൂനിയനിൽ മൂന്നിൽ ഒരാൾ കെ.ജി.ബി.യുടെ ഇൻഫോർമർ ആയിരുന്നു. ആർക്കും പരസ്പരം അറിയില്ല. ആരെങ്കിലും പാർട്ടിക്കും സർക്കാരിനും എതിരെ മിണ്ടുന്നുണ്ടോ എന്ന് നിരീക്ഷിക്കലായിരുന്നു അവരുടെ ജോലി. ചൈനയിൽ ഇപ്പോൾ അവിടത്തെ ഓരോ പൗരനും സദാ ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലാണു. ടിയാനൻമെൻ സ്ക്വയറിൽ ജനാധിപത്യപ്രക്ഷോഭം നടന്നതിനുശേഷമാണു പൗരനിരീക്ഷണം ഇത്രയും കർക്കശമാക്കിയത്.

ഇന്ത്യയിൽ കമ്മ്യൂണിസ്റ്റുകൾക്ക് ഒരുഗതിയും പരഗതിയും ഇല്ല. എന്നിട്ടും പശ്ചിമ ബംഗാളിൽ എന്താണു ചെയ്തത്? അവിടെ രാഷ്ട്രീയപ്രതിയോഗികളെ ജീവനോടെ കുഴിയിലിട്ട് ഉപ്പും ചേർത്ത് മൂടുക എന്ന പുത്തൻ ഉന്മൂലനമാണു നടപ്പാക്കിയത്. ആട്ടെ, 34 കൊല്ലം ബംഗാളിൽ ഭരണം നടത്തിയിട്ട് ഏതെങ്കിലും ഒരു സിംഗിൾ ബംഗാളിക്ക് ഗുണം കിട്ടിയോ? ആകെ ചെയ്തത് കുറെ ബംഗ്ലാദേശികളെ പിടിച്ച് വോട്ടും റേഷൻ കാർഡും ഉണ്ടാക്കിക്കൊടുത്തു എന്നതാണു. അവരുടെ വോട്ടും കള്ളവോട്ടും കൊണ്ടാണു 34കൊല്ലം ഭരിച്ചത്. ഒരാൾക്കും ഗുണവും ഇല്ല. ഗുണമെല്ലാം പാർട്ടിക്ക്. പാർട്ടിയെക്കൊണ്ടുള്ള ഗുണം നേതാക്കൾക്ക്. ഒടുവിൽ ബംഗാളികൾക്ക് വിവരം വെച്ചപ്പോൾ കമ്മ്യൂണിസം എന്ന് പറഞ്ഞാൽ ഇപ്പോൾ അവിടെ അടി കിട്ടും. അത്രയ്ക്കാണു ജനം അവിടെ സഹിച്ചത്.

കേരളത്തിൽ ഇക്കാണുന്ന എല്ലാം ഉണ്ടാക്കിയത് കമ്മ്യൂണിസ്റ്റുകാരാണു എന്ന് ഒരു പ്രചാരണമുണ്ട്. എത്രയോ സാമൂഹ്യപരിഷ്ക്കർത്താക്കളാണു ആധുനികകേരളത്തിനു രൂപം നൽകിയത്. അക്കൂട്ടത്തിൽ ഒരൊറ്റ കമ്മ്യൂണിസ്റ്റുകാരൻ പോലുമില്ല. സായുധവിപ്ലവത്തിനു ആഹ്വാനം ചെയ്തതിനെ തുടർന്ന് 1948മുതൽ രണ്ട് വർഷക്കാലം കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചിരുന്നു. ആ സമയത്ത് കമ്മ്യൂണിസ്റ്റുകൾ കുറെ പോലീസ് വേട്ടയാടലിനു വിധേയരായി. ആ സിമ്പതി കൊണ്ടാണു കേരളത്തിൽ കമ്മ്യൂണിസം പച്ചപിടിച്ചത്. മറ്റൊരു കാരണം അന്നത്തെ ദാരിദ്ര്യവും പട്ടിണിയും ആയിരുന്നു. പാവങ്ങളുടെ പാർട്ടിയാണു കമ്മ്യൂണിസ്റ്റ് എന്ന പ്രചാരണം നല്ല പോലെ ജനങ്ങളിൽ ഏശി.

1957ൽ കമ്മ്യൂണിസ്റ്റ് ഭരണം വന്നപ്പോൾ സർക്കാർ സംവിധാനത്തെ നോക്കുകുത്തിയാക്കി പാർട്ടിയുടെ കീഴിൽ സെൽ ഭരണമാണു നടപ്പാക്കിയത്. ഉദ്യോഗസ്ഥന്മാർക്ക് പാർട്ടി മെമ്പർമാർ ഉത്തരവുകളും നിർദ്ദേശവും നൽകി. ഒടുവിൽ സഹികെട്ട് ജനങ്ങൾ വിമോചനത്തിനായി തെരുവിൽ ഇറങ്ങി. ജനാധിപത്യത്തിനു വേണ്ടി കേരളജനത നടത്തിയ മഹത്തായ പോരാട്ടമായിരുന്നു 1959ലെ വിമോചനസമരം. ആ സമരം വിജയിച്ചത് ജനങ്ങളുടെ വിജയമായി എന്ന് മാത്രമല്ല, ഇന്ന് നാം കാണുന്ന ജനാധിപത്യകേരളം തന്നെ ആ സമരവിജയത്തിൽ പിറന്നതാണു.

പറഞ്ഞുവന്നത് , അരിയാഹാരം കഴിക്കുന്നവർ കമ്മ്യൂണിസ്റ്റ് വിരുദ്ധരാകണം. നമുക്ക് എല്ലാവർക്കും എല്ലാ പാർട്ടിക്കാർക്കും എല്ലാ മതക്കാർക്കും പൗരാവകാശവും ജനാധിപത്യവും വേണം. അത്കൊണ്ട് എല്ലാ ജനാധിപത്യവാദികളുടെയും പൊതുശത്രുവാണു കമ്മ്യൂണിസ്റ്റുകാർ. കമ്മ്യൂണിസ്റ്റുകാർക്ക് സൂര്യനു താഴെയുള്ള സകലതിനെയും വിരോധിക്കാം. എന്നാൽ കമ്മ്യൂണിസ്റ്റുകാരോട് നമുക്ക് വിരോധം തോന്നരുത് പോലും. എന്ത്കൊണ്ടാണു നമ്മൾ കമ്മ്യൂണിസ്റ്റ് വിരുദ്ധർ ആകുന്നത് എന്ന് അവർ ആലോചിക്കുന്നില്ല. കമ്മ്യൂണിസ്റ്റുകാരുടെ അക്രമം, മനുഷ്യക്കുരുതി, പൗരാവകാശനിഷേധം, റൗഡിസം, അഹന്ത , ധാർഷ്ട്യം ഇതൊക്കെ കാണുമ്പോൾ നേരെ വാ നേരെ പോ എന്ന് ചിന്തിക്കുന്നവരും അല്പമെങ്കിലും സ്വാഭിമാനവും ഉള്ളവർ ആരായാലും കമ്മ്യൂണിസ്റ്റ് വിരുദ്ധർ ആയിപ്പോകും. ലോകം കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ കൂടെയാണു. അത്കൊണ്ടാണു ലോകത്ത് നിന്ന് കമ്മ്യൂണിസം തുടച്ചുനീക്കപ്പെടുന്നത്.

ഏപ്രിൽ 10ന്റെ പ്രാധാന്യം

കേരളത്തിൽ 20 പാർലമെന്റ് സീറ്റുകളിലും യു.ഡി.എഫ്. അനായാസവിജയം കരസ്ഥമാക്കാനുള്ള രാഷ്ട്രീയകാലാവസ്ഥയാണു കാണുന്നത്. കോടതി നിരീക്ഷിച്ച പോലെ സാധാരണക്കാർക്ക് എല്ലാം മനസ്സിലാക്കാനുള്ള വിവരവും ബുദ്ധിശക്തിയുമുണ്ട്. എന്തെങ്കിലും ചപ്പടാച്ചി പറഞ്ഞ് ആളുകളെ പറ്റിക്കാമെന്ന് കരുതുന്ന നേതാക്കൾക്കാണു ബുദ്ധിയും വിവരവും കുറവ്. സഖാവ് കോടിയേരി ബാലകൃഷ്ണനേക്കാളും ബുദ്ധി എന്തായാലും കേരളത്തിലെ സാധാരണക്കാർക്കുണ്ട്. ഇക്കുറി കോൺഗ്രസ്സ് പാർട്ടിയോടോ യു.ഡി.എഫിനോടോ സർക്കാരിനോടോ സാധാരണ ജനങ്ങൾക്ക് ഒരു വിരോധവും ഇല്ല. പൊതുവെ കാണപ്പെടാറുള്ള സർക്കാർ വിരുദ്ധതരംഗവും നിലവിൽ ഒട്ടും ഇല്ല. ഒരു സർക്കാരിനു കഴിവാവുന്ന പോലെയൊക്കെ കേരളസർക്കാർ പ്രവർത്തിക്കുന്നുണ്ട് എന്ന് ജനം വിലയിരുത്തുന്നു.

പ്രതിപക്ഷത്താണെങ്കിൽ, തങ്ങൾ ആളെക്കൊല്ലുന്ന പാർട്ടിയല്ലെന്നും ആരെയെങ്കിലും കൊല്ലുകയെന്നത് പാർട്ടി അജണ്ടയല്ലെന്നും സി.പി.എമ്മിന്റെ ഉന്നത നേതാക്കൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു. എന്ത്കൊണ്ടാണിങ്ങനെ പറയേണ്ടി വരുന്നത്? പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ കോടിയേരിയും കൂട്ടരും ജയിലിൽ പോയി കൊടി സുനിയെയും കിർമ്മാണിയെയും മറ്റും കാണുകയും ചെയ്യുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കി എന്ന് പറയുന്ന കെ.സി.രാമചന്ദ്രനെ സി.പി.എം.കേന്ദ്രക്കമ്മറ്റി അംഗങ്ങൾ ജയിലിൽ പോയി കണ്ട് മുക്കാൽ മണി നേരം സംസാരിക്കുന്നു. പൊളിറ്റ് ബ്യൂറോ മെമ്പർമാരും കേന്ദ്രക്കമ്മറ്റിക്കാരും ജയിലിൽ പോയി കാണാൻ മാത്രം എന്ത് പ്രാമാണികത്വമാണു കൊടിക്കും കിർമ്മാണിക്കും കെ.സി.രാമചന്ദ്രനും മറ്റും ഉള്ളത്.

എന്നിട്ടും പറയുന്നു സി.പി.എമ്മിനു ആളുകളെ കൊല്ലുന്ന നയമില്ല എന്ന്. ഇത് സാധാരണക്കാരുടെ പഴ്സും അവരുടെ വിവരനിലവാരവും മനസ്സിലാക്കാനുള്ള കഴിവ് നേതാക്കൾക്ക് ഇല്ല എന്നതിന്റെ തെളിവാണു. പണ്ട് ശരിയാണു, നേതാക്കൾ പറയുന്നതായിരുന്നു ആളുകൾക്ക് വിജ്ഞാനം. ഇന്ന് മൊബൈൽ ഇന്റർനെറ്റ് വ്യാപകമായ ഇക്കാലത്ത് വിവരക്കേട് പറയുന്ന നേതാക്കൾ പരിഹാസ്യരാവുകയാണു ചെയ്യുക. ഷുക്കൂറിന്റെ കേസ് സി.ബി.ഐ.ക്ക് വിടണം എന്ന ഹരജി പരിഗണിക്കവേ ഷുക്കൂറിന്റെ ഉമ്മയെ തൃപ്തിപ്പെടുത്താനാണോ കേസ് സി.ബി.ഐ.ക്ക് സർക്കാർ വിടുന്നത് എന്ന ഒരു ജഡ്‌ജിയുടെ വിവരംകെട്ട പരാമർശവും സാധാരണക്കാർ മനസ്സിലാക്കിയിട്ടുണ്ട്.

സി.പി.എം. ഒരു കൊലയാളിപാർട്ടിയാണെന്ന് മാർക്സിസ്റ്റുകാരല്ലാത്ത മുഴുവൻ മലയാളികളും സമ്മതിക്കും. മാർക്സിസ്റ്റുകാർ മാത്രമല്ലല്ലൊ കേരളത്തിലുള്ളത്. ഇപ്പോൾ കേരളത്തിലെ ജനങ്ങളിൽ മാർക്സിസ്റ്റുകാരല്ലാത്ത ജനാധിപത്യവിശ്വാസികളാണു ഭൂരിപക്ഷം. ആ ജനാധിപത്യവിശ്വാസികളുടെ ഏകീകരണമാണു ഈ തെരഞ്ഞെടുപ്പിലെ പ്രത്യേകത. ടി.പി.യുടെയും ഷുക്കൂറിന്റെയും കൊല മാർക്സിസ്റ്റുകൾക്ക് കൊലയാളികളുടെ പ്രതിരൂപമാണു നൽകിയിരിക്കുന്നത്. ദൗർഭാഗ്യകരമായ മറ്റ് കൊലപാതകങ്ങൾ സംസ്ഥാനത്ത് നടന്നിട്ടുണ്ടെങ്കിലും അതൊക്കെ ഒറ്റപ്പെട്ട കൊലകളാണു. ഒന്നോ അതിൽ കൂടുതലോ ആൾക്കാരാണു ആ കൊലകൾക്കുത്തരവാദികൾ. എന്നാൽ സി.പി.എം.കൊലകൾക്ക് ആ പാർട്ടി മൊത്തം ഉത്തരവാദിയാണു. സി.പി.എം.പാർട്ടിയാണു കൊല്ലുന്നത്. അല്ലാതെ ഒറ്റപ്പെട്ടവരല്ല. അത്കൊണ്ടാണു പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വരെ ജയിലിൽ പോയി കൊലയാളികളെ കാണുന്നത്. പ്രൊഫഷനൽ രീതിയിൽ ആളുകളെ കൊല്ലുക, ബിനാമിപ്രതികളുടെ ലിസ്റ്റ് പോലീസിനു നൽകുക, സാക്ഷികളെ വീട്ടിൽ പോയി ഭീഷണിപ്പെടുത്തുക, കൊലയാളികൾക്ക് വേണ്ടി ഫണ്ട് പിരിക്കുക ഇതൊക്കെ ചെയ്യുന്നത് സി.പി.എം.ആണു. ഇന്ത്യയിൽ മറ്റൊരു പാർട്ടിയും ഈ രീതിയിൽ ആളെ കൊല്ലുന്നില്ല.

നരേന്ദ്രമോഡിയുടെ പ്രധാനമന്ത്രിയവതാരമാണു യു.ഡി.എഫിനു അനുകൂലമായ മറ്റൊരു ഘടകം. സ്വതന്ത്ര ഇന്ത്യയിൽ ഇത്രയും കാലത്തെ തെരഞ്ഞെടുപ്പുകൾക്കിടയിൽ ഞാനാണു പ്രധാനമന്ത്രി എന്ന നിലയിൽ ആരും കാടിളക്കി വന്നിട്ടില്ല. പ്രചണ്ഡമായ ആ വരവ് ഭീതിയോടെയാണു കേരളത്തിലെ മതന്യൂനപക്ഷങ്ങൾ കാണുന്നത്. പ്രധാനമന്ത്രി പദത്തിനു മത്സരിക്കുമ്പോഴേ ഇങ്ങനെയെങ്കിൽ ഇയ്യാൾ പ്രധാനമന്ത്രിയായാൽ എന്തായിരിക്കും അവസ്ഥ എന്ന് ജനാധിപത്യവിശ്വാസികൾ ഭയപ്പെടുന്നു. നരേന്ദ്രമോഡി ഹൈലൈറ്റ് ചെയ്യപ്പെടുന്നതിൽ ഫാസിസത്തിന്റെ ലക്ഷണങ്ങൾ പ്രകടമായും ഉണ്ട്. നമ്മുടേത് പാർലമെന്ററി സിസ്റ്റമാണു. പ്രസിഡൻഷ്യൽ സമ്പ്രദായമല്ല. പ്രധാനമന്ത്രി സ്ഥാനത്തേക്കോ പ്രസിഡണ്ട് സ്ഥാനത്തേക്കോ അല്ല ഇവിടെ ആളുകൾ മത്സരിക്കുക. ജനപ്രതിനിധിയാവാൻ വേണ്ടിയാണു. ആ പ്രതിനിധികളാണു പിന്നീട് പ്രധാനമന്ത്രിയെയോ പ്രസിഡണ്ടിനെയോ തെരഞ്ഞെടുക്കുക.

ഞാനാണു പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന് മോഡി പറയുമ്പോഴും , മോഡിയാണു പ്രധാനമന്ത്രിസ്ഥാനാർത്ഥി എന്ന് ബി.ജെ.പി.പറയുമ്പോഴും അത് പാർലമെന്ററി സമ്പ്രദായത്തെ തുരങ്കം വെക്കാനുള്ള കുത്സിതശ്രമമാണു. നമ്മുടെ പാരമ്പര്യത്തിനു വിരുദ്ധമാണു. മാത്രമല്ല കോൺഗ്രസ്സ് മുക്ത് ഭാരത് എന്നൊരു മുദ്രാവാക്യം കൂടി മോഡിയും മോഡിഭക്തരും മുന്നോട്ട് വെക്കുന്നുണ്ട്. കോൺഗ്രസ്സിനെ ഇല്ലാതാക്കിയാൽ, ജർമ്മനിയെ ഹിറ്റ്ലർ അന്ന് കൈവശപ്പെടുത്തിയ പോലെ ഇന്ത്യയെ നരേന്ദ്രമോഡിക്ക് സ്വന്തമാക്കാലോ എന്നായിരിക്കും മോഡിഭക്തർ കനവ് കാണുന്നുണ്ടാവുക. ഇതും സാധാരണക്കാർ മനസ്സിലാക്കുന്നുണ്ട്. അത്കൊണ്ട് ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിനും മതേതരത്വത്തിനും സമാധാനത്തിനും വേണ്ടിയുള്ള നിർണ്ണായകമായ പോരാട്ടമാണു. ആയതിനാൽ 20 സീറ്റിലും യു.ഡി.എഫ്. ജയിച്ചേ തീരൂ.