Links

ഒരു ഓര്‍ക്കുട്ട് സുഹൃത്തിന് ഇന്നെഴുതിയ സ്കാപ്പ് !

പ്രിയമുള്ള ശ്രീനിവാസന്‍,...വളരെ മഹത്തായതും,മനോഹരവുമാണ് ദൈവം എന്ന സങ്കല്പം ! പക്ഷെ, പ്രശ്നം അതല്ല.പലതരം വിശ്വാസങ്ങളാല്‍ മനുഷ്യര്‍ വിഭജിക്കപ്പെട്ടിരിക്കുന്നു എന്നതാണ്.അഥവാ മനുഷ്യര്‍ നിക്ഷിപ്തതാല്പര്യക്കാരാല്‍ പങ്കു വെക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ഈ വിഭജനവും,പങ്കു വെക്കലുമാണ് സാധാരണക്കാര്‍ എക്കാലവും അനുഭവിച്ചുവരുന്ന ദുരിതങ്ങള്‍ക്ക് കാരണം എന്നാണ് എന്റെ ഒരു നിരീക്ഷണം.ചുരുക്കത്തില്‍ മനുഷ്യന്റെ മാനസീകവും,ബുദ്ധിപരവുമായ സ്വാതന്ത്ര്യം ഞാന്‍ ആഗ്രഹിക്കുന്നു. മനുഷ്യന്റെ അജ്ഞതയും,മാനസീകമായ അടിമത്തവും എല്ലാവറ്റിലുമുപരി അവന്റെ സൂപ്പര്‍ ഈഗോയും എന്നെ അസ്വസ്ഥനാക്കുന്നു. എന്റെ ചെറുപ്പകാലത്ത് സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര സൌഭാഗ്യങ്ങളാണ് ഇന്നത്തെ സാധാരണക്കാരന്‍ പോലും അനുഭവിക്കുന്നത്.എന്നിട്ടും ആന്തരീകദാരിദ്ര്യം നിമിത്തം ആളുകള്‍ ജീവിതം നരകതുല്ല്യമാക്കുന്നു. എന്റെ ഈ വിഹ്വലതകളും ആശങ്കകളുമാണ് ഓര്‍ക്കുട്ട് സുഹൃത്തുക്കളുമായി പങ്കിടാന്‍ ഞാന്‍ ശ്രമിക്കുന്നത്. ഇത്രയധികം കോടി ജനങ്ങള്‍ ഇന്ന് ഭൂമിയില്‍ സര്‍വ്വവിധ സൌഭാഗ്യങ്ങളോടും സൌകര്യങ്ങളോടും കൂടിത്തന്നെയാണ് ജീവിക്കുന്നത്. പക്ഷെ ഞാന്‍ മേല്‍പ്പറഞ്ഞ അജ്ഞതയും,മാനസീകാടിമത്തവും ഇല്ലായിരുന്നെങ്കില്‍ ജീവിതം ഒരുത്സവമാക്കാമായിരുന്നു..! മാത്രമല്ല , പ്രകൃതിയെയും,പരിസ്ഥിതിയെയും മലിനീകരിക്കുക വഴി നാളത്തെ തലമുറക്ക് ഇവിടെ ജീവിതം അസാദ്ധ്യമാക്കുക കൂടി ചെയ്യുന്നു.നമ്മുടെ ഭൂമിയെയും ജനതയേയും മാനവീകരിക്കാനുള്ള മഹത്തായൊരു യജ്ഞം എന്നെങ്കിലും ആരെങ്കിലും തുടങ്ങിവെക്കുകതന്നെ ചെയ്യും എന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഞാന്‍.... !

എനിക്ക് വേണ്ടത് മനുഷ്യരുടെ അനുഗ്രഹം !

ഞാന്‍ അമ്പലങ്ങളില്‍ പോകാറില്ല,പ്രാര്‍ത്ഥിക്കാറുമില്ല. കാരണം, എനിക്ക് പരിഭവങ്ങളോ പരിദേവനങ്ങളോ ഇല്ല. എന്റെ പരിമിതികള്‍ക്കകത്ത് നിന്ന് കൊണ്ട്, എന്റെ കഴിവിനനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കുന്നു. കൂടുതലായി എനിക്കൊന്നും വേണ്ട.എന്റെ പ്രവര്‍ത്തിയുടെ ഫലമായി ഞാന്‍ സ്വായത്തമാക്കുന്നത് ആസ്വദിച്ചും നുണഞ്ഞും ജീവിതത്തിന്റെ വര്‍ത്തമാനകാലം ഞാന്‍ കടത്തിവിടുന്നു.

എന്റെ ചുറ്റുപാടും പ്രകൃതിയും മനുഷ്യരും എല്ലാം എനിക്കെന്നും അല്‍ഭുതമാണ്.വെറുതെയിരിക്കുമ്പോള്‍ ആകാശം കാണാന്‍ പോലും എന്തൊരു ഭംഗിയാണ്. ജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ അനുഭവിക്കുമ്പോളും ഞാനത് ആസ്വദിക്കുകയായിരുന്നു.ഒരിക്കല്‍ അഞ്ചരക്കണ്ടിയില്‍ ഞങ്ങളുടെ വീട് പുനര്‍നിര്‍മ്മിക്കുമ്പോള്‍ ഒരു രാത്രി ഞാന്‍ അവിടെ തനിച്ച് താമസിക്കേണ്ടിവന്നു. എങ്ങും സിമന്റും ചളിയും മണ്ണും.... അപ്പോള്‍ മാത്രം കോണ്‍ക്രീറ്റ് ചെയ്ത ടെറസ്സില്‍ ലുങ്കിയും വിരിച്ചു ആകാശം നോക്കി ഞാന്‍ കിടന്നു... ഒരു കഷ്ടത അതങ്ങിനെ കാണുമ്പോള്‍ മാത്രമാണെന്നും നേരെ മറിച്ച് പൊസിറ്റീവായെടുത്താല്‍ കഷ്ടപ്പാടിലും ഒരു എന്‍‌ജോയ്‌മെന്റ് കണ്ടെത്താനാവുമെന്നു ഞാന്‍ നിരവധി സന്ദര്‍ഭങ്ങളില്‍ അനുഭവിച്ചിട്ടുണ്ട്.

എന്റെ ആവശ്യങ്ങള്‍ ഞാന്‍ തന്നെ നിര്‍വ്വഹിക്കണം.എന്റെ പ്രശ്നങ്ങള്‍ ഞാന്‍ തന്നെ പരിഹരിക്കണം.എന്റെ ദുരന്തങ്ങള്‍ ഞാന്‍ തന്നെ നേരിടണം.മരണം വരെ ജീവിക്കുക മാത്രമേ ഞാന്‍ ചെയ്യുകയുമുള്ളൂ.പിന്നെ ഞാന്‍ എന്തിന് പ്രാര്‍ത്ഥിക്കണം? ആരോട് പ്രാര്‍ത്ഥിക്കണം? എന്നാല്‍ അമ്പലങ്ങളില്‍ പോകുന്നവരേയും,പ്രര്‍ത്ഥിക്കുന്നവരേയും ഞാന്‍ നേരിട്ട് എതിര്‍ക്കാറില്ല. കാരണം അതൊരു മന:സ്സമാധാനത്തിന്റെ പ്രശ്നമാണ്.

ഒരു വിശ്വാസിയില്‍ അവിശ്വാസം കുത്തിവെച്ച്, ആത്മസംഘര്‍ഷം ഉണ്ടാക്കിയിട്ട് എന്ത് സമാധാനമാണ് എനിക്കയാള്‍ക്ക് പകരം നല്‍കാന്‍ കഴിയുക ? ഒന്നാലോചിച്ചാല്‍ ഈ ലോകത്തില്‍
മനുഷ്യന്റെ അവസ്ഥ സഹതാപാര്‍ഹമാണ്. നീണ്ട ജീവിതയാത്രയില്‍, അവന് ലഭിക്കുന്ന ആനന്ദത്തി
ന്റെയും, സുഖത്തിന്റെയും, സംതൃപ്തിയുടെയും അളവ് തുലോം പരിമിതമാണ്. യഥാര്‍ത്ഥത്തില്‍ ക്ഷണിക വും,നശ്വരവുമായ ഈ ജീവിതം ഒരു ഉത്സവം പോലെ ആഘോഷിച്ചു തീര്‍ക്കാമായിരുന്നു. സ്വയം നിര്‍മ്മിക്കുന്ന ഊരാക്കുടുക്കുകളില്‍ പെട്ട് ഉഴലുകയാണ് ഇന്ന് മനുഷ്യര്‍.ഈ ഒരു അവസ്ഥയെയാണ്
ആള്‍ദൈവങ്ങളും,ആദ്ധ്യാത്മികക്കാരും എല്ലാം ചൂഷണം ചെയ്യുന്നത്. ഒരിക്കല്‍ മാതാ അമൃതാനന്ദമയി
യുടെ പ്രഭാഷണം കേള്‍ക്കാന്‍ ഞാന്‍ പോയിരുന്നു. സര്‍വ്വാഭരണവിഭൂഷിതരായി എത്തിച്ചേര്‍ന്ന ഭക്ത രില്‍ ചിലരെ അമ്മ കെട്ടിപ്പിടിച്ച് ആലിങ്ങനം ചെയ്തു.അവരുടേതായ നാടന്‍ ശൈലിയില്‍ സ്നേഹത്തെ ക്കുറിച്ചു അവര്‍ മണിക്കൂറൂകളോളം പ്രഭാഷണം നടത്തി.മുഴുവന്‍ ഭക്തരുടെയും സ്നേഹവും,ആരാധനയും ഏറ്റുവാങ്ങി അമ്മ തിരിച്ചു പോയി.എന്നാല്‍ വന്നുചേര്‍ന്നവരില്‍ ആരും തന്നെ പരസ്പരം പരിചയപ്പെടു കയോ സ്നേഹം പങ്കു വെക്കുകയോ ചെയ്തില്ല.പിന്നെ ഈ സ്നേഹപ്രഭാഷണം ആര്‍ക്കുവേണ്ടി? ഞാന്‍,
നീ എന്നു പോലും ഉച്ചരിക്കരുത്,നമ്മള്‍ എന്നേ പറയാവൂ എന്ന അമ്മയുടെ ഉല്‍ബോധനം ഒരു ഭക്തനും ചെവിക്കൊണ്ടില്ല. എന്നാല്‍ അവിടെ കൂടിയിരുന്ന എല്ലാവരും ആന്തരീകമായി കടുത്ത സ്നേഹദാരിദ്ര്യം അനുഭവിക്കുന്നവരായിരുന്നു എന്നത് സത്യമാണ്.

ഇത്തരം ആയിരം അമ്മമാര്‍ ചേര്‍ന്നാലും, ശ്രീ ശ്രീ രവിശങ്കര്‍മാര്‍ ചേര്‍ന്നാലും ഒരു മദര്‍ തെരേസയാകില്ല ! എന്തിന് ഒരു സര്‍വ്വോദയം കുര്യന്‍ പോലും ആകില്ല !! ഭൂമിയില്‍ ജനിക്കുന്ന, ജീവിക്കുന്ന ആര്‍ക്കുംതന്നെ മനുഷ്യേതരമായ ഒരു എക്സ്ട്രാ കഴിവുമില്ല. അഥവാ അങ്ങിനെ ഉണ്ടെങ്കില്‍ഗോപിനാഥ് മുതുകാടാണ് ഏറ്റവും വലിയ ആള്‍ദൈവം. ഏതെങ്കിലും തരത്തില്‍ മനുഷ്യനു സേവനം ചെയ്യുന്നവരാണ് മഹാത്മാക്കള്‍! അവരാണ് ആദരിക്കപ്പെടേണ്ടവര്‍ !!

ജീവിതത്തിന്റെ ഏതെങ്കിലും മേഖലകളില്‍ വിജയം വരിച്ചവര്‍, ഇത് ദൈവാനുഗ്രഹമാണ് എന്നു പറയുന്നത് ഇന്ന് പതിവാണ്. ഇങ്ങിനെ ചുരുക്കം ചിലരെ മാത്രം തെരഞ്ഞു പിടിച്ചു അനുഗ്രഹിക്കുന്ന സങ്കുചിതമനസ്ക്കനാണോ ദൈവം ? അയാളോട് മാത്രം പ്രത്യേകമമതയും താല്പര്യവും ദൈവത്തിനുണ്ടാവാന്‍ കാരണമെന്ത് ? ഞാനും എന്റെ ദൈവവും
എന്ന സ്വാര്‍ത്ഥ ചിന്തയില്‍ നിന്നാണ് ഇത്തരം പ്രസ്ഥാവനകള്‍ വരുന്നത്. പണവും സമ്പത്തും ധാര്‍മ്മികമായല്ല ഇന്ന് വിതരണം ചെയ്യപ്പെടുന്നത്. കൌശലമുള്ളവര്‍ക്ക് എത്രയും കൂടുതല്‍ കൈക്കലാക്കാന്‍ തക്ക പാകത്തിലാണ് നമ്മുടെ സാമൂഹ്യ ഘടന. ഇതിലൊന്നും ദൈവത്തിന്റെ
അനുഗ്രഹമോ, തലയെഴുത്തോ, ഭാഗ്യമോ,നല്ല സമയമോ ഒന്നും തന്നെയില്ല.

അമ്പലങ്ങളിലും മറ്റും പോകുന്നവരുടെ എണ്ണം ദിനം‌പ്രതി പെരുകുന്നത് സമകാലിക സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന മാനസിക പിരിമുറുക്കങ്ങള്‍ക്കുദാഹരണമാണ്, അല്ലാതെ പരിഹാരം കിട്ടുന്നു എന്നതിന്റെയല്ല. തമിഴില്‍ ഒരു ചൊല്ലുണ്ട്, “ പോതും എന്‍‌ട്ര മനം പൊന്‍ ശെയ്യും മരുന്ത് " ( മതി എന്ന മനസ്സ് ,പൊന്ന് ഉണ്ടാക്കുന്ന മരുന്നു..."ക്ഷമിക്കണം! തമിഴിന്റെ പ്രാസഭംഗി മലയാളത്തിനില്ല ) അതെ, സന്തോഷവും സംതൃപ്തിയും കണ്ടെത്താനുള്ള സൂത്രവാക്യമാണ് ആ പഴമൊഴി !