Links

പാർട്ടിപ്ലീനം സംഭവാമി യുഗേ യുഗേ ..

കാരാട്ട് സഖാവും പിണറായി സഖാവും ഇപ്പോൾ പാലക്കാട്ടെ പാർട്ടി പ്ലീനത്തിൽ വെച്ചു പറഞ്ഞത് 1917 മുതൽ ലെനിൻ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പിന്നീട് സകലരാജ്യ കമ്മ്യൂണിസ്റ്റ് പാർട്ടികളിലും അതാത് നേതാക്കൾ നടപ്പിലാക്കിയിരുന്നെങ്കിൽ സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് ലോകമാകെ പടർന്ന് പിടിച്ച് സോഷ്യലിസ്റ്റ് വിപ്ലവം വിജയിച്ച് മാനവരാശി ശാസ്ത്രീയകമ്മ്യൂണിസത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്നുണ്ടാവും.

എന്താണു കമ്മ്യൂണിസ്റ്റ് പാർട്ടി ലോകമാകെ നശിക്കാൻ കാരണം? സംഗതി പ്രകാശ് കാരാട്ടും പിണറായി സഖാവും ഇപ്പോൾ പറഞ്ഞത് തന്നെ. തങ്ങൾ ജനങ്ങളുടെ സംരക്ഷകർ ആണെന്നും അത്കൊണ്ട് തന്നെ തങ്ങൾ ജനങ്ങളുടെ യജമാനന്മാർ ആണെന്നുമാണു കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർമാർ കരുതുക. അവർ മാർക്സിസത്തിൽ നിന്ന് ആകെ മനസ്സിലാക്കുന്നത് അത് മാത്രമാണു. അത്കൊണ്ട് ഒരു യജമാനഭാവം അവർക്ക് എപ്പോഴും ഉണ്ടാകും. ആ ഭാവത്തിൽ നിന്നാണു അഹന്തയും തലക്കനവും ധാർഷ്ഠ്യവും എല്ലാം സമൃദ്ധമായി പ്രസരിപ്പിക്കുന്ന ശരീരഭാഷ കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർമാർ ആർജ്ജിക്കുന്നത്.

ലവലേശം സ്വയമര്യാദ ഉള്ള ആർക്കും അത്കൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അടുപ്പിക്കാൻ പറ്റില്ല. ജന്മനാ അടിമബോധവും വിധേയത്വവും ഉള്ളവർക്ക് മാത്രമേ കമ്മ്യൂണിസ്റ്റ് പാർട്ടി അണികൾ ആകാൻ കഴിയൂ. അത്പോലെ തന്നെ മറ്റുള്ളവരുടെ മേൽ അധികാരവും അവകാശവും സ്ഥാപിക്കാനുള്ള ആജ്ഞാശക്തിയുള്ളവർക്ക് മാത്രമേ കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പറാകാനും കഴിയൂ. എല്ലാവരും തന്നെ പോലെ സമന്മാരാണു എന്ന ചിന്തയുള്ളവരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അലർജിയുണ്ടാക്കും. പിന്നെ എങ്ങനെയാണു കമ്മ്യൂണിസ്റ്റുകാരനു വിനയം ഉണ്ടാവുക? അവൻ ജനങ്ങളുടെ മുതലാളി ആയിപ്പോയില്ലേ? നാളെ പാർട്ടി ഒറ്റപ്പാർട്ടി ഭരണക്കുത്തക സ്ഥാപിച്ചാൽ പൗരജനങ്ങളെ അടിമകളായി കൊണ്ടുനടക്കേണ്ടവൻ ഇന്ന് വിനയം എങ്ങനെ കാണിക്കും?

ശരി , എന്തായാലും കാരാട്ട് നേതാവ് പാർട്ടിയിലെ രോഗം ഇപ്പോഴെങ്കിലും കണ്ടുപിടിച്ചു പ്രതിവിധിയും നിർദ്ദേശിച്ചല്ലൊ എന്നും ഇനി പുതിയ മാനവികമുഖമുള്ള ഒരു വിനയകുനയ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഉടലെടുക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടാകുമോ? ആരും കരുതുകയില്ല. ഇതൊക്കെ ഒരു പാർട്ടിയാചാരവും വഴിപാടും മാത്രമാണെന്ന് തെറ്റ് തിരുത്തൽ വിളംബരം പലകുറി വായിച്ച ആർക്കാണറിയാത്തത്. ഇനിയും പ്ലീനം വരും. അപ്പോഴും തിരുത്തൽ പ്രഖ്യാപിക്കാൻ കാലാകാലങ്ങളിലുള്ള തെറ്റുകൾ അല്ലാതെ പുതിയ തെറ്റുകൾ പാർട്ടി എവിടെ പോയി സംഘടിപ്പിക്കാനാ. പ്ലീനം എന്ന് പറഞ്ഞാൽ പാർട്ടി ദൗർബ്ബല്യങ്ങൾ ചർച്ച ചെയ്യാനാണു. പ്ലീനം കഴിഞ്ഞാൽ പാർട്ടിമെമ്പർമാരുടെ കടമ തെറ്റുകളെല്ലാം അടുത്ത പ്ലീനം വരെ തുടരലാണു.

എനിക്ക്  മാർക്സിസ്റ്റ് പാർട്ടിയോട് ഒരടുപ്പം പണ്ട് തോന്നിയിരുന്നു. പാർട്ടിയിൽ ചേർന്ന് ജനങ്ങളെ മാർക്സിയൻ ഫിലോസഫി പഠിപ്പിക്കാൻ താല്പര്യം തോന്നിയിരുന്നു. കാരണം അന്നത്തെ എന്റെ ചിന്താഗതി വെച്ച് മഹത്തായൊരു ദർശനമായിരുന്നു മാർക്സിസം. ജനങ്ങളുടെയിടയിൽ മാർക്സിസം പ്രചരിപ്പിക്കാൻ ഒരു സംഘടന വേണമല്ലൊ. അങ്ങനെയാണു മാർക്സിസ്റ്റ് പാർട്ടിയോട് അടുത്തത്. അടുത്തപ്പോഴാണു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദോഷങ്ങൾ മനസ്സിലാകുന്നത്. അണികളോട് ആജ്ഞാപിക്കുന്ന ലോക്കൽ നേതാക്കളുടെ അധികാരഭാവം എനിക്ക് ദഹിച്ചില്ല. അത് കൂടാതെയാണു അണികളിൽ ചിലരുടെ അക്രമണോത്സുകത. പിന്നെയാണു ലോകകമ്മ്യൂണിസ്റ്റ് ചരിത്രം പഠിക്കാൻ ശ്രമിച്ചത്. ആ ചരിത്രം മുഴുവൻ നരഹത്യയുടെയും പൗരജനങ്ങളെ അടിമകൾ ആക്കുന്നതിന്റെയും ചരിത്രമായിരുന്നു.

1979ൽ മാർക്സിസ്റ്റ് പാർട്ടിയുടെ ഒരു പ്ലീനം കൽക്കത്തയിൽ നടന്നു. സാൽക്കിയ പ്ലീനം എന്ന് പറയും. അന്നും ഇതേ പോലെ തെറ്റുകൾ കണ്ടുപിടിച്ചു. പരിഹാരവും നിർദ്ദേശിച്ചു. എന്നോട് നാട്ടിലെ ചില സഖാക്കൾ പറഞ്ഞു, നിങ്ങൾ പറഞ്ഞ പോരായ്മകൾ എല്ലാം ഇതാ പാർട്ടി കണ്ടെത്തിയിരിക്കുന്നു. ഇനി തിരുത്തലിന്റെ ദിവസങ്ങളാണു. നോക്കിക്കോ. അന്ന് സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നില എന്തായിരുന്നു? നമുക്ക് നായനാരുടെ വാക്കുകൾ ഓർമ്മിക്കാം. അദ്ദേഹം എല്ലാ വേദിയിലും പറയുമായിരുന്നു, ലോക ജനസംഖ്യയിൽ മൂന്നിൽ രണ്ട് ഭാഗവും ജീവിക്കുന്നത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലാണു. ആ പ്ലീനവും കഴിഞ്ഞ് 34 വഷത്തിനു ശേഷം മാർക്സിസ്റ്റുകാർ പാലക്കാട്ട് പ്ലീനം കൂടുമ്പോൾ ലോകകമ്മ്യൂണിസത്തിന്റെ അവസ്ഥ എന്താണു? ലോകത്ത് പോട്ടെ, ഇന്ത്യയിലോ?

ചൈന ഇല്ലേ എന്ന് ചിലർ ചോദിക്കുമായിരിക്കും. അവിടെ മറ്റ് പാർട്ടികൾക്ക് മത്സരിക്കാനുള്ള അവസരവും അവർക്ക് വോട്ടു ചെയ്യാനുള്ള സ്വാതന്ത്ര്യം പൗരന്മാർക്കും കൊടുത്തുനോക്കണം. അപ്പോൾ വിവരം അറിയും. 34 കൊല്ലം ബംഗാളിൽ തുടർന്ന് ഭരിച്ചത്കൊണ്ടാണു അവിടെയും മാർക്സിസം വെറുക്കപ്പെട്ടത്. കേരളത്തിൽ അയ്യഞ്ച് കൊല്ലം കൂടുമ്പോൾ ഭരണം ഏറ്റെടുക്കാൻ യു.ഡി.എഫ്. ഉള്ളത് കൊണ്ടാണു ഇവിടെ മാത്രം ച്യവനപ്രാശം സേവിച്ച പോലെ മാർക്സിസ്റ്റ് പാർട്ടി ആയുരാരോഗ്യത്തോടെ നിൽക്കുന്നത്. മുപ്പത്തിനാലു ഒന്നും വേണ്ട വെറും പത്ത് കൊല്ലം തുടർന്ന് ഭരിച്ചാൽ തന്നെ മതി കേരളത്തിലും ആളുകൾ സി.പി.എമ്മിനെ അറബിക്കടലിൽ വലിച്ചെറിയും. അപ്പോഴും പ്ലീനം കൂടാമെന്നല്ലാതെ തിരുത്താൻ കമ്മ്യൂണിസ്റ്റുകൾക്ക് കഴിയില്ല.

വൈക്കം വിജയലക്ഷ്മി ;അനുഗൃഹീത ഗായിക !


ജീവിതം എന്നെ പഠിപ്പിച്ചത് ..

പ്രകൃതിയിൽ എന്തോ സത്യം ഉണ്ടെന്ന് തോന്നുന്നു. സന്മനസ്സുള്ളവർക്ക് സമാധാനം കിട്ടുന്നുണ്ട്. ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. ആർക്കും പാര വെച്ചിട്ടില്ല. പരദൂഷണം പറഞ്ഞിട്ടില്ല. ആരുടെ ജീവിതത്തിലും കയറി ഇടപെട്ടിട്ടില്ല. കടം വാങ്ങിയാൽ ആർക്കും കൊടുക്കാതിരുന്നിട്ടില്ല. ആരെയും ഉപദ്രവിച്ചിട്ടില്ല. അന്നും ഇന്നും ഒരു ദോഷം മാത്രമേ എനിക്കുള്ളൂ, അത് മുൻകോപമാണു. മുൻകോപികൾ പൊതുവെ സാത്വികരും വിശ്വസിക്കാൻ കൊള്ളുന്നവരും ആയിരിക്കും എന്നാണു എന്റെ അനുമാനം. എപ്പോഴും ശാന്തശീലരായി കാണപ്പെടുന്നവരും വളരെ ശ്രദ്ധിച്ച് വർത്താനം പറയുന്നവരും സ്വന്തം കാര്യം മാത്രം നോക്കുന്നവരും വിശ്വസിക്കാൻ പറ്റാത്തവരും ആണെന്ന് തോന്നിയിട്ടുണ്ട്. പരുക്കൻ സ്വഭാവക്കാരെയും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നവരെയും ആണെനിക്കിഷ്ടം.

നാട്ടിൽ ഇപ്പോൾ വളരെ ശ്രദ്ധിച്ച് സംസാരിക്കുന്നവരാണു ഭൂരിപക്ഷവും. എപ്പോഴും ഒരു സേഫ് പൊസിഷനിൽ നിൽക്കാനുള്ള കരുതലിൽ നിന്നാണു ഈ ശ്രദ്ധ ഉണ്ടാകുന്നത്. അത്പോലെ തന്നെ എല്ലാവരും എല്ലാ കാര്യങ്ങളും വളരെ സീക്രട്ട് ആയി സൂക്ഷിക്കുന്നു. ആരോടും മനസ്സ് തുറക്കില്ല. പറ്റുമെങ്കിൽ വടക്കോട്ട് പോകാനൊരുങ്ങുന്നവൻ തെക്കോട്ടേക്കെന്നാണു പറയുക. ആർക്കും പിടുത്തം കൊടുക്കരുത് എന്ന മനോഭാവം. ഇങ്ങനെയൊക്കെ ശ്രദ്ധിച്ചിട്ട് ജീവിതത്തിൽ എന്ത് ഉണ്ടാക്കാനാണു.

എന്റെ ബന്ധുവായ ഒരു സ്ത്രീ എപ്പോഴും പറയും, എല്ലാം ഒരു ശ്വാസത്തിൽ തീരുന്നതല്ലേയുള്ളൂ സുകുമാരാ എന്ന്. കേട്ടാൽ തോന്നും അത്രയും ലാഘവമുള്ള മനസ്സുമായിട്ടാണു അവർ ജീവിക്കുന്നത് എന്ന്. അവരുടെ മനസ്സിൽ എന്താണെന്ന് ഒരു പിടിയും കിട്ടുകയില്ല. ചിരിക്കുമ്പോൾ ആ ചിരി എവിടെ നിന്നാണു വരുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റില്ല. ആളുകൾ അധികവും ഇപ്പോൾ അങ്ങനെയാണു. പുറത്ത് കാണന്നവരല്ല അകത്ത്. തമിഴന്മാർക്കും കന്നഡക്കാർക്കും അകത്തും പുറത്തും ഒറ്റ മുഖമേയുള്ളൂ.  മലയാളികളെ പോലെ ഇരട്ടവ്യക്തിത്വം ഉള്ള ആളുകൾ വേറെ സമൂഹങ്ങളിൽ ഇല്ല എന്ന് തോന്നുന്നു. അത്കൊണ്ടൊക്കെ നാട് വളരെ വരണ്ടുപോയി. നാട് എന്ന് പറഞ്ഞാൽ അവിടത്തെ മണ്ണും മരങ്ങളും പ്രകൃതിയും അല്ല, മനുഷ്യരാണു. മനുഷ്യരാണു നമ്മെ നാടുമായി ബന്ധിപ്പിക്കുന്നത്.

സമൂഹം എന്താണോ തനിക്ക് നൽകുന്നത് അതാണു ഓരോ വ്യക്തിയും സമൂഹത്തിനു തിരിച്ചുനൽകുക. മറ്റുള്ളവരിൽ നിന്ന് പാരുഷ്യവും കർക്കശവുമായ പെരുമാറ്റങ്ങൾ എവിടെ പോയാലും ലഭിക്കുമ്പോൾ ആരും ഇന്നത്തെ മലയാളിയായിപ്പോകും. അത്കൊണ്ട് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

അപ്പോൾ ഞാൻ പറഞ്ഞുവന്നത് ഇതാണു, നമ്മൾ കരക്ടായി ജീവിച്ചാൽ അതിനുള്ള പ്രകൃതി മുഖേന കിട്ടുക തന്നെ ചെയ്യും. എന്നെ ആരെങ്കിലും നൂറു രൂപ പറ്റിച്ചാൽ ആരെയും പറ്റിക്കാതെ തന്നെ ഇരുന്നൂറു രൂപ എനിക്ക് കിട്ടിയിരിക്കും. ഇതാണു എന്റെ അനുഭവം. ഒരുപാട് സാമർത്ഥ്യവും കൗശലവും പ്രയോഗിച്ച് കുറെ പണവും ഭൗതികസാമഗ്രികളും മറ്റും സമ്പാദിച്ചാലൊന്നും നിർണ്ണായകമായ സന്ദർഭങ്ങളിൽ തുണയ്ക്ക് എത്തുകയില്ല. എപ്പോഴും മനസ്സ് കന്മഷം ഇല്ലാതെ നില നിർത്തുക. അതിനോളം വലിയ സമ്പാദ്യം വേറെയില്ല.

ഞരമ്പ് കേരളം

ശ്വേത മേനോൻ എന്ന സിനിമാനടി കൊല്ലത്ത് ഒരു പരിപാടിയിൽ പങ്കെടുത്ത് തിരിച്ചു പോയി ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് മാധ്യമപ്രവർത്തകരെ വിളിച്ച് ഒരു വിവരം അറിയിക്കുന്നു. പരിപാടിയിൽ , പീതാംബരക്കുറുപ്പ് എം.പി.യും കണ്ടാലറിയാവുന്ന വേറൊരുത്തനും തന്റെ ദേഹത്ത് തോണ്ടി അപമാനിച്ചു എന്നും അങ്ങനെ ഞാൻ മാനസികമായും ശരീരസ്പർശനപരമായും പീഡിപ്പിക്കപ്പെട്ടു എന്നുമാണു ആ വിവരം. താൻ പരിപാടിയിൽ തുടക്കം തൊട്ട് അവസാനം വരെയും ഹാപ്പിയായാണു പങ്കെടുത്തത് എന്നും ഹാപ്പിയായി തന്നെയാണു തിരിച്ചുപോയത് എന്നുമുള്ള കൊല്ലം കലക്ടരുടെ പ്രസ്താവന തന്നെ ദു:ഖിപ്പിച്ചതായും നടി കൂട്ടിച്ചേർത്തു. കൊല്ലം കലക്ടർ നടിയുടെ മുഖത്തെ ഹാപ്പി മാത്രമാണു കണ്ടത്. അപമാനിക്കപ്പെടുമ്പോൾ നടി ആന്തരീകമായി സഹിച്ച പീഢനം കാണാൻ  കലക്ടർക്ക് ജ്ഞാനദൃഷ്ടി ഇല്ലാതെ പോയി. അതിലാണു നടിക്ക് ദു:ഖം.

കേരളത്തിലെ ചാനലുകൾ ഇത് ഒരു ദിവസം നല്ല പോലെ ആഘോഷിച്ചു. നടി മുന്നിലും പീതാംബരക്കുറുപ്പ് പിന്നിലുമായി തിരക്കിനിടയിലൂടെ നടക്കുമ്പോൾ കുറുപ്പിന്റെ കൈ സൂം ഇൻ ചെയ്ത് മാഗ്നിഫൈ ആക്കി വട്ടത്തിൽ ചുകപ്പ് മാർക്കിട്ട് സ്റ്റിൽ ആയി ഒരു മിനിറ്റ് നിർത്തി ആവർത്താച്ചാവർത്തിച്ച് കാണിച്ചിട്ടും സുബോധമുള്ള ആർക്കും അതിൽ അപമാനമോ പീഢനമോ കാണാൻ കഴിഞ്ഞില്ല. എന്നാലും ചാനൽകാരും രാഷ്ട്രീയപ്രതികരണത്തൊഴിലാളികളും വിട്ടില്ല. ഇത്തരം ദൃശ്യങ്ങൾക്കും വാർത്തകൾക്കും വേണ്ടി വേഴാമ്പലിനെ പോലെ കാത്തുനിൽക്കുന്ന ഞരമ്പ് രോഗികൾ നിറഞ്ഞുകവിഞ്ഞ കേരളക്കാർക്ക് വേണ്ടത് വിളമ്പിക്കൊടുക്കുക എന്ന ദൗത്യമാണു ചാനലുകാർ അഹമഹമികയാ നിർവ്വഹിച്ചത്. ന്യൂസ്സ് ഒരു പ്രാവശ്യം കണ്ടപ്പോൾ തന്നെ ഇതൊരു അസംബന്ധം ആണെന്നും ശ്രീ.പീതാംബരക്കുറുപ്പിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എനിക്ക് ബോധ്യമായിരുന്നു.

പാർലമെന്റ് തെരഞ്ഞെടുപ്പാണു വരാൻ പോകുന്നത്. ഒരു പക്ഷെ 20ൽ 20ഉം സീറ്റ് തൂത്തുവാരാനുള്ള ചാൻസാണു മുന്നിൽ വന്നുപെട്ടിരിക്കുന്നത്. അത്കൊണ്ടാണു DYFI കൊല്ലം ജില്ലാക്കമ്മറ്റി തന്നെ പ്രശ്നം ഏറ്റെടുത്ത് പോലീസിൽ പരാതി കൊടുത്തത്. അപ്പോൾ തന്നെ പോലീസ് കേസ് റജിസ്റ്റർ ചെയ്യുന്നു, ശ്വേത മൊഴി കൊടുക്കുന്നു, താൻ പരാതിയിൽ ഉറച്ചുനിൽക്കുന്നു എന്ന് മാധ്യമങ്ങൾക്കും ഞരമ്പ് രോഗികൾക്കും വീണ്ടും ഉറപ്പ് കൊടുക്കുന്നു. അതേ വേഗത്തിൽ പരാതി പിൻവലിക്കുന്നു എന്നും മാധ്യമങ്ങളെ അറിയിക്കുന്നു. എല്ലാം ചടപടേന്ന് ആയിരുന്നു. 20 സീറ്റിന്റെ വ്യാമോഹം സ്വാഹ.

ശ്വേത മേനോൻ അപമാനിക്കപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ അത് പീതാംബരക്കുറുപ്പിന്റെ മേൽ ആരോപിച്ചത് വാർത്താപ്രാധാന്യം കിട്ടാൻ വേണ്ടിയാണോ അതല്ല കുറുപ്പിനെ വ്യക്തിഹ്ത്യ നടത്തി രാഷ്ട്രീയനേട്ടം കൊയ്യാനാണോ എന്നത് കേസ്  അന്വേഷണത്തിൽ വ്യക്തമാവുമായിരുന്നു. ആ സാധ്യതയാണു ശ്വേത പരാതി പിൻവലിക്കുന്നതിലൂടെ ഇല്ലാതാകുന്നത്. അത് പോലെ തന്നെ  മറ്റേയാൾ ആരാണു എന്നും  രണ്ട് പേർ മാത്രമാണൊ അപമാനിച്ചത് എന്നും അറിയാനുള്ള ചാൻസും ഇല്ലാതായി. ശ്രീ.പീതാംബരക്കുറുപ്പ് രണ്ട് ദിവസത്തേക്ക് നാറിയത് മിച്ചം. ശ്വേതയ്ക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല താനും.

ശ്വേത മേനോനെ പരിപാടിക്കിടയിൽ ആരെങ്കിലും തോണ്ടുകയോ ശരീരത്തിൽ അമർത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് അപ്പോൾ തന്നെ എതിർത്തിരുന്നുവെങ്കിൽ സ്ത്രീസമൂഹത്തിനു ആത്മധൈര്യം പകരുന്ന നടപടിയാകുമായിരുന്നു അത്. എല്ലാം ചിരിച്ചുകൊണ്ട് സഹിച്ചിട്ട് കുറെ മണിക്കൂറുകൾ കഴിഞ്ഞ് ടിവിക്കാരെ വിളിച്ച് പരാതി പറഞ്ഞാൽ എന്ത് സന്ദേശമാണു ആ നടി സമൂഹത്തിനു നൽകുന്നത്? എല്ലാവർക്കും ഇങ്ങനെ ടിവിക്കാരെ വിളിക്കാൻ പറ്റുമോ? വിളിച്ചാൽ ടിവിക്കാർ വരുമോ? സെലിബ്രിറ്റി സ്ത്രീകൾക്ക് മാത്രമേ അപമാനം ഉണ്ടാകൂ എന്നാണോ? അപമാനിക്കപ്പെടുന്ന സ്ത്രീകൾ ആ സ്പോട്ടിൽ പ്രതികരിക്കുന്ന ശീലം ഉണ്ടായാൽ മാത്രമേ കേരളത്തെ ഗ്രസിച്ച ഞരമ്പ് രോഗം ചികിത്സിച്ച് മാറ്റാൻ പറ്റൂ.

വർഷങ്ങൾക്ക് മുൻപ് എന്റെ നാട്ടിൽ നടന്ന സംഭവമാണു. അന്ന് ഈ അമൃതാനന്ദമയി അത്ര പ്രശസ്തയായിരുന്നില്ല. അഞ്ചരക്കണ്ടിയിലെ പലേരി അമ്പലത്തിൽ ഭക്തർക്ക് ദർശനം നൽകാൻ അവർ വന്നു. ദർശനം കിട്ടാൻ കാത്തുനിക്കുന്നവരുടെ ക്യൂ അവസാനിക്കുന്നേയില്ല. ഭക്തരെ മാറോട് ചേർത്ത്പിടിച്ച് ആലിംഗനം ചെയ്യുന്നതായിരുന്നു അവരുടെ രീതി. ദർശനം കിട്ടിയവർ തന്നെ പിന്നെയും പിന്നെയും ക്യൂവിൽ നിന്ന് ദർശനസുഖം അനുഭവിച്ചുകൊണ്ടേയിരുന്നു. ഇതിനിടയിൽ തോണ്ടലും അമർത്തലും മറ്റും നടന്നിരിക്കാം. ഒടുവിൽ ക്യൂ തീരാൻ കാത്തുനിൽക്കാതെ സംഘാടകർ അമ്മയെ രക്ഷിച്ചുകൊണ്ടുപോവുകയായിരുന്നു. ദൃക്‌സാക്ഷികൾ എന്നോട് പറഞ്ഞതാണിത്. എന്തിനാണു അവർ ഇങ്ങനെ ആലിംഗനദർശനം നൽകുന്നത് എന്നറിയില്ല. അന്നത്തെ അവരുടെ പ്രായവും ആലിംഗനദർശനവും ഞരമ്പ്‌രോഗം ഉണ്ടാക്കാൻ പര്യാപ്തമായിരുന്നു. ഞാൻ പറഞ്ഞുവരുന്നത് ഞരമ്പ് രോഗം പുരുഷന്മാർക്ക് ഏകപക്ഷീയമായി ഉണ്ടാകുന്നതല്ല. സമൂഹഞരമ്പ്‌രോഗം  ഉണ്ടാക്കുന്നതിൽ താൻ എന്തെങ്കിലും പങ്ക് വഹിച്ചിട്ടുണ്ടോ എന്ന് ശ്വേത മേനോൻ സ്വയം വിമർശനം നടത്തിയാൽ നന്നായിരുന്നു.

എന്ത് തന്നെയായാലും ഞരമ്പ്‌രോഗം കേരളത്തെ ആകമാനം ഗ്രസിച്ചിരിക്കുന്നു എന്നത് യാഥാര്‍ഥ്യമാണു. ഒരു ചില സ്ത്രീകള്‍ ഇതിനു വളം വെച്ചുകൊടുക്കുന്നുണ്ടാകാം. എല്ലാ സ്ത്രീകളും ഒരുപോലെയാണെന്ന് ഞരമ്പ്‌രോഗം ബാധിച്ചവര്‍ കരുതാനിടയാകാം. അതിന്റെ ദോഷം സമൂഹത്തിലെ മുഴുവന്‍ സ്ത്രീകളും അനുഭവിക്കേണ്ടി വരുന്ന അവസ്ഥയുണ്ട്. സ്ത്രീകളുടെ ഭാഗത്ത് നിന്നാണു ഇതിനു ചെറുത്ത് നില്പുണ്ടാകേണ്ടത്. അപമാനം സഹിക്കാന്‍ അവര്‍ തയ്യാറാകരുത്. അതേ സ്പോട്ടില്‍ പ്രതികരിക്കാന്‍ തയ്യാറാകണം.  ആള്‍ക്കൂട്ടത്തില്‍ അപമാനിതയായപ്പോള്‍ സദസ്സിന്റെ മുന്നില്‍ ഗ്ലാമര്‍ കുറയാതെ ചിരിച്ചുകാട്ടി പിന്നീട് സാവകാശം തിരക്കഥയൊക്കെ ഒരുക്കി മാധ്യമക്കാരെ വിളിച്ച് എതിര്‍പ്പ് പ്രകടിപ്പിച്ചത് സ്ത്രീത്വത്തിനു അപമാനമാണു.

സ്ത്രീവിഷയം രാഷ്ട്രീയനേട്ടത്തിനു വേണ്ടി ഉപയോഗിക്കുന്നതും ചാനൽകാർ ഇങ്ങനെ സൂം ഇൻ ചെയ്ത് കാണിക്കുന്നതുമെല്ലാം ഞരമ്പ്‌രോഗത്തിന്റെ വകഭേദങ്ങൾ തന്നെയാണു. സദാചാരപോലീസിങ്ങും വേഷപ്രച്ഛന്നമായ ഞരമ്പ്‌രോഗം അല്ലാതെ മറ്റൊന്നല്ല. ശശിയെയും ഗോപി കോട്ടമുറിക്കലിന്റെയും മറ്റും പേരു പറഞ്ഞു  മാർക്സിസ്റ്റുകാരെ കളിയാക്കാൻ കോൺഗ്രസ്സുകാരും , പീതാംബരക്കുറുപ്പ്ന്റെ പേരു പറഞ്ഞു കോൺഗ്രസ്സിനെ അപമാനിക്കാൻ മാർക്സിസ്റ്റുകളും മെനക്കെട്ടാലൊന്നും ഈ രോഗം ചികിത്സിച്ചു ഗുണപ്പെടുത്താൻ കഴിയില്ല. സമൂഹം കക്ഷിരാഷ്ട്രീയമായി ഭയങ്കങ്കരമായ രൂപത്തിൽ ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു എങ്കിലും ചില പൊതുകാര്യവിഷയങ്ങളിൽ രാഷ്ട്രീയം നോക്കാതെ എല്ലാവർക്കും യോജിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ സമൂഹം സുഗമമായി മുന്നോട്ട് പോകൂ. രാഷ്ട്രീയമെന്നാൽ മുഴുവൻ ജീവിതമല്ല. ജീവിതത്തിൽ ഒരു ഘടകം മാത്രം. ആരും ഇത് മറക്കാതിരിക്കട്ടെ.