Links

Showing posts with label യുക്തിചിന്ത. Show all posts
Showing posts with label യുക്തിചിന്ത. Show all posts

യുക്തിവാദം നിര്‍വ്വചിക്കുമ്പോള്‍

യുക്തിവാദവുമായി  ബന്ധപ്പെട്ട് ഞാന്‍ എഴുതിയ പോസ്റ്റ്  വ്യാപകമായി വായിക്കപ്പെട്ടുവെങ്കിലും  ഫലപ്രദമായൊരു  ചര്‍ച്ച സാധ്യമായില്ല. അത്കൊണ്ടാണ് വീണ്ടും ഒരു പോസ്റ്റ്  എഴുതേണ്ടി വന്നത്.  ഇതില്‍ കൂടി ഒരു സമവായത്തില്‍ എത്താമെന്ന ധാരണയൊന്നുമില്ല.  ഇത്തരം ഒരു ചര്‍ച്ചയില്‍  യുക്തിവാദിയുടെ നിലപാടുകള്‍ എന്തൊക്കെയാണെന്ന്  പരിശോധിക്കേണ്ടതുണ്ട്.  യുക്തിവാദികള്‍ക്കിടയില്‍ കാണാന്‍ കഴിഞ്ഞ പൊതുവായ ഒരു നിലപാട് മതമാണ് ഏറ്റവും വലിയ പ്രശ്നമെന്നാണ്. മതവിശ്വാസം ഒഴിവാക്കിക്കൊണ്ട് നമുക്കെല്ലാം യോജിച്ചുകൂടേ എന്നാണ് യുക്തിവാദികള്‍ ചോദിക്കുന്നത്.  മതം ഒഴിവായാല്‍ മാനവമൈത്രി സമാഗതമാവുമെന്നവര്‍ കരുതുന്നു. മനുഷ്യനെ വേര്‍തിരിച്ചു നിര്‍ത്തുന്ന വിഭാഗീയത മതം മാത്രമാണെന്നാണവര്‍ പറയുന്നു. അത്കൊണ്ട്  മതം തുലയണം മനുഷ്യന്‍ ഒന്നാകണം എന്നൊക്കെയാണ് മുദ്രാവാക്യം.  മതങ്ങള്‍ പരസ്പരം നിരാകരിക്കുന്നുണ്ട്.  എന്നാല്‍ പിന്നെ എല്ലാ മതങ്ങളെയും നിരാകരിച്ചുകൂടേ എന്നവര്‍ ചോദിക്കുന്നു.  മതമാണ് എല്ലാ തിന്മകളുടെയും പ്രഭവകേന്ദ്രം എന്നുമവര്‍ വാദിക്കുന്നു.  മതം ഒരു യാഥാര്‍ത്ഥ്യമാണ്. മതം നിലനില്‍ക്കുന്നത് അത് വിശ്വസിക്കുന്നവരുടെ മനസ്സിലും ചിന്തയിലും പ്രവര്‍ത്തിയിലും ഒക്കെയാണ്. മതം എന്നത് ആരാലും അടിച്ചേല്‍പ്പിക്കപ്പെടുന്നതോ നിര്‍ബ്ബന്ധിക്കപ്പെടുന്നതോ അല്ല.  മതത്തെ വിശ്വാസമുള്ളവര്‍ പിന്തുടരുകയാണ് ചെയ്യുന്നത്. അല്ലാതെ മതം ആരെയെങ്കിലും വേട്ടയാടുന്നതല്ല.  മതവും വിശ്വാസവും അതോടനുബന്ധിച്ചുള്ള ജീവിതചര്യകളും ഒക്കെ ഒഴിവാക്കിയാല്‍ ഇന്നത്തെ മനുഷ്യര്‍ക്ക് ജീവിയ്ക്കാന്‍ പിന്നെ  ചുരുക്കം വര്‍ഷങ്ങള്‍ മാത്രമേ ആകെ വേണ്ടതുള്ളൂ. കാരണം ഓരോ ദിവസവും വിശ്വാസവുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മനുഷ്യര്‍ സമയം നീക്കിവെക്കുന്നുണ്ട്.  മാത്രമല്ല പിന്നെയും പിന്നെയും ജീവിയ്ക്കാനുള്ള പ്രേരണ ലഭിക്കുന്നതും അവരുടെ വിശ്വാസങ്ങളില്‍ നിന്നുമാണ്.

മതവും വിശ്വാസവും തെറ്റാണോ ശരിയാണോ എന്ന തര്‍ക്കത്തിലേക്കല്ല ഞാന്‍  പോയത്.  മതം ഇന്നും മനുഷ്യന് ആവശ്യമുണ്ട്.  തങ്ങള്‍ക്ക് മതം വേണം എന്ന് വിശ്വാസമുള്ളവര്‍ പറയുമ്പോള്‍ അതിനെ എതിര്‍ക്കേണ്ടതില്ല എന്നാണ് എന്റെ യുക്തി.  മതവിശ്വാസം എത്രയോ ആളുകളെ നേരായ മാര്‍ഗ്ഗത്തിലൂടെ ജീവിയ്ക്കാന്‍ സഹായിക്കുന്നു എന്നും എന്റെ യുക്തിക്ക് തോന്നുന്നു. ഇന്ന മതം എന്ന് ഞാന്‍ പറയുന്നില്ല.  പത്ത് പേര്‍ മതത്തിന്റെ പേരില്‍  എന്തെങ്കിലും കാട്ടിക്കൂട്ടുന്നുണ്ടെങ്കില്‍ തൊണ്ണൂറ് പേര്‍ മതത്തെ സ്വാംശീകരിച്ച് ധര്‍മ്മിഷ്ഠരായി ജീവിച്ചുപോരുന്നു എന്നും  എനിക്ക് തോന്നുന്നു.  അപ്പോള്‍ എങ്ങനെയാണ് മതം ഇല്ലാതാവുക?  എങ്ങനെയാണ് വിശ്വാസമുള്ളവര്‍ക്ക് മതത്തെയും  വിശ്വാസത്തെയും  ഒഴിവാക്കാനാവുക?  എന്തിന് മതത്തെ ഒഴിവാക്കണം? അതാണെന്റെ ചോദ്യം.  മതവും വിശ്വാസവും അതുമായി ബന്ധപ്പെട്ട ആചാരങ്ങളുമാണോ ഇന്ന് സമൂഹത്തിലെ ഏറ്റവും പ്രശ്നം?  മതവും വിശ്വാസവും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണോ ജനം?  നാനാകൂട്ടം പ്രശ്നങ്ങളില്‍ നട്ടം തിരിയുന്ന ജനം  വിശ്വാസത്തിലാണ് അഭയം ഇന്ന് കണ്ടെത്തുന്നത് എന്നതല്ലെ യാഥാര്‍ത്ഥ്യം? അത്കൊണ്ടാണ് മതത്തെയും വിശ്വാസങ്ങളെയും  എതിര്‍ക്കാതെ,  എതിര്‍ത്ത് തോല്‍പ്പിക്കപ്പെടേണ്ടതായ ഒരുപാട് പ്രശങ്ങള്‍ സമൂഹത്തിലുണ്ട്, അതിനായി വിശ്വസികളോടൊപ്പം  ചേരാന്‍ ഞാന്‍ യുക്തിവാദികളോട് ആവശ്യപ്പെട്ടത്.  മതവും  ദൈവവിശ്വാസവും  അതോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനയും  ചടങ്ങുകളും ഒക്കെയാണ് ഏറ്റവും വലിയ സാമൂഹ്യവിപത്ത് എന്ന് പറയുന്ന യുക്തിവാദികള്‍  ഒന്നും വിശ്വസിക്കുന്നില്ലേ? അങ്ങനെയും ചോദിക്കാമല്ലോ. അവരുടെ വിശ്വാസങ്ങള്‍ എല്ലാം യുക്തിക്ക് നിരക്കുന്നതും ശാസ്ത്രീയമായി സ്ഥാപിക്കപ്പെട്ടതുമാണോ?  രാഷ്ട്രീയവിശ്വാസത്തെ പറ്റി യുക്തിവാദികളുടെ നിലപാട് അറിയാന്‍ കൌതുകമുണ്ടായിരുന്നു.

രാഷ്ട്രീയവിശ്വാസമാണ് ഏറ്റവും വലിയ തെറ്റ് , അതാണ് ഏറ്റവും വലിയ വര്‍ഗ്ഗീയത ഇക്കാലഘട്ടത്തില്‍ എന്ന് ഞാന്‍ പറഞ്ഞാല്‍ അതെന്റെ യുക്തിയും, യുക്തിവാദികള്‍ക്ക് ഞാന്‍ അത്തും പിത്തും പറയുന്നതായും തോന്നും.  എന്തിനാണ് ഒരാള്‍ ഒരു പാര്‍ട്ടിയില്‍ വിശ്വസിക്കുന്നത്?  ഇവിടെ ഒരു ഹിന്ദുവിനും മുസല്‍മാനും കൃസ്ത്യാനിക്കും  ഒരുമിച്ച് ഇടപെടാനും  ഉള്ള് തുറന്ന് സംസാരിക്കാ‍നും  പരസ്പരം സ്നേഹിക്കാനും ഒരു തടസ്സവുമില്ല.  അത്തരം ബന്ധങ്ങള്‍ ഇന്നും സര്‍വ്വത്ര കാണാന്‍ കഴിയും. എന്നാല്‍ ഒരു മാര്‍ക്സിറ്റ്കാരനും കോണ്‍ഗ്രസ്സുകാരനും ബി.ജെ.പി.ക്കാരനും അങ്ങനെ  ഒരുമിച്ച് ഉള്ള തുറക്കാനോ ഇടപെടാനോ ഇന്ന് കഴിയുമോ?  ഇല്ല. ചിലപ്പോള്‍ നേതാക്കന്മാര്‍ തമ്മില്‍ ചില അഡ്ജസ്റ്റുമെന്റുകള്‍ നടക്കാമെങ്കിലും  പാര്‍ട്ടിവിശ്വാസികള്‍ ആജന്മശത്രുക്കളെപ്പോലെയാണ് ഇന്ന് നാട്ടില്‍ ജീവിയ്ക്കുന്നത്. അപ്പോള്‍ ഏതാണ് വര്‍ഗ്ഗീയത?  മതമാണ് വര്‍ഗ്ഗീയത എന്ന് ആരാണ് തീരുമാനിച്ചത്?  അങ്ങനെ ആരെങ്കിലും തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഇന്നത്തെ സാമൂഹ്യയാഥാര്‍ത്ഥ്യം മനസിലാക്കി ഉടനെ തിരുത്തണം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലാണ് ഇന്ന് വര്‍ഗ്ഗീ‍യത.

എന്റെ ചോദ്യം ആവര്‍ത്തിക്കട്ടെ.  എന്തിനാണ് ആളുകള്‍ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ വിശ്വസിക്കുന്നത്?  എന്തിനാണ് താന്‍ വിശ്വസിക്കാത്ത പാര്‍ട്ടിക്കാരനോട് ശത്രുതാമനോഭാവം   തോന്നുന്നത്? ആ മനോഭാവമല്ലേ വര്‍ഗ്ഗീയത.  പാര്‍ട്ടികള്‍ ഉണ്ടാക്കട്ടെ. അതിന്റെ ഭാരവാഹികളും പ്രവര്‍ത്തകരും  നാട്ടിന് വേണ്ടി പ്രവര്‍ത്തിക്കട്ടെ.  വിശ്വാസികള്‍ പാര്‍ട്ടിക്കെന്തിന്?  തെരഞ്ഞെടുപ്പ് വരുമ്പോള്‍ വിശ്വാസ്യതയും  പെര്‍ഫോമന്‍സും വിലയിരുത്തി വോട്ട് ചെയ്ത് ജനപ്രതിനിധികളെയും  മന്ത്രിമാരെയും തെരഞ്ഞെടുക്കട്ടെ.  ജനങ്ങള്‍ ഒന്നായാല്‍ പോരേ.  രാഷ്ട്രീയപ്പാര്‍ട്ടി വിശ്വാസത്തിന്റെ പേരിലാണ് ഇന്ന് രാജ്യത്ത്  ആക്രമണങ്ങളും കൊലപാതകങ്ങളും ചേരിപ്പോരും  കൂടുതല്‍ നടക്കുന്നത്.  ജനങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടി വിശ്വാസത്തില്‍ നിന്ന് മോചിതരായി ഒറ്റക്കെട്ടായ പൌരസഞ്ചയമാവണം എന്നാണ് എന്റെ യുക്തി എന്നോട് പറയുന്നത്.  ഞാന്‍ ഇത് കുറെക്കാലമായി പറയുന്നുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ എല്ലാം നാട്ടിന് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ്. പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തകന്മാര്‍ മാത്രം മതി.  വിശ്വാസികളോ അനുഭാവികളോ വേണ്ട.  ഒരു പാര്‍ട്ടിയും പാര്‍ട്ടി പ്രവര്‍ത്തകനും നമ്മുടെ ശത്രുവല്ല.  എന്നാല്‍ ഇന്ന് പാര്‍ട്ടി നേതാക്കള്‍ തങ്ങളുടെ അണികളെ പറഞ്ഞു ധരിപ്പിക്കുന്നത് എന്താണ്?  യഥാര്‍ത്ഥമായ വര്‍ഗ്ഗീയവിഷം ഇന്ന് രാഷ്ട്രീയനേതാക്കളാണ് തങ്ങളുടെ അണികളില്‍ കുത്തിവെക്കുന്നത്.  എന്നിട്ട് മതമാണ് വര്‍ഗ്ഗീയത ഉണ്ടാക്കുന്നത് എന്ന പല്ലവിയില്‍ ഇക്കൂട്ടരുടെ യഥാര്‍ത്ഥ വര്‍ഗ്ഗീയത ഒളിപ്പിച്ചുവെക്കുന്നു. മരണവീടുകളില്‍ പോലും കോണ്‍ഗ്രസ്സുകാരനും മാര്‍ക്സിസ്റ്റുകാരനും തമ്മില്‍ തമ്മില്‍ മിണ്ടാറില്ല.  ഈ ശത്രുതയ്ക്ക് എന്ത് ന്യായീകരണമാണുള്ളത്?

ഇതൊന്നും യുക്തിവാദികള്‍ക്ക് മനസിലാവുന്നില്ല.  മതം ദൈവം എന്ന് കേട്ടാല്‍ എതിര്‍ക്കണെമെന്നേ യുക്തിവാ‍ദികള്‍ക്ക് ഉള്ളൂ.   ഇനി മറ്റൊരു രസകരമായ വസ്തുത  ഭൂരിപക്ഷം യുക്തിവാദികളും  കമ്മ്യൂണിസ്റ്റ് വിശ്വാസികള്‍ ആണെന്നതാണ്.  കമ്മ്യൂണിസവും ഒരു വിശ്വാസമല്ലാതെ മറ്റെന്താണ്.  കമ്മ്യൂണിസത്തെ തൊട്ട് കളിച്ചാല്‍ യുക്തിവാദികള്‍ക്ക് പൊള്ളും.  കാരണം കമ്മ്യൂണിസം ശാസ്ത്രമാണെന്നാണ് വയ്പ്പ്. അത് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ കാറല്‍ മാര്‍ക്സും.  മാര്‍ക്സിസം സാമൂഹ്യശാസ്ത്രമാണ് പോലും.  രണ്ടു വര്‍ഗ്ഗങ്ങളായി ലോകത്ത് മനുഷ്യന്‍ വിഭജിക്കപ്പെട്ടിരിക്കുന്നു എന്ന് ഈ യുക്തിവാദികള്‍  വിശ്വസിക്കുന്നു. എന്നാല്‍ ഒരാളെ ചൂണ്ടിക്കാട്ടി ഇയാള്‍ ഈ രണ്ടിലൊന്നില്‍ പെട്ട ഏത് വര്‍ഗ്ഗക്കാരനാണെന്ന് യുക്തിവാദികള്‍ക്ക് പറയാന്‍ കഴിയുകയുമില്ല.  കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ നടത്തിയ കൂട്ടക്കുരുതികള്‍ തെറ്റാണെന്ന് യുക്തിവാദികള്‍ക്ക് തോന്നിയിട്ടില്ല.   എന്തെന്നാല്‍ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികള്‍ മതവിശ്വാസികള്‍ അല്ലായിരുന്നല്ലൊ. മതങ്ങള്‍ മണ്ണടിയണമെന്നേ യുക്തിവാദികള്‍ക്കുള്ളൂ.  അങ്ങനെ മതങ്ങള്‍ മണ്ണടിഞ്ഞ്, മതമില്ലാത്ത  സ്വേച്ഛാധിപതികള്‍ ജനങ്ങളെ എന്ത് ചെയ്താലും യുക്തിവാദികള്‍ക്ക് എതിര്‍പ്പില്ല. അത്കൊണ്ടാണല്ലോ കമ്മ്യൂണിസ്റ്റ് ക്രൂരതകളെയും  മാര്‍ക്സിസ്റ്റ് അക്രമണങ്ങളെയും യുക്തിവാദികള്‍ അപലപിക്കാതിരിക്കുന്നത്.  മതങ്ങളും ദൈവവിശ്വാസവും പാടില്ല എന്നേ യുക്തിവാദികള്‍ക്കുള്ളൂ. മറ്റൊരു കാര്യത്തിലും അവര്‍ക്ക് യുക്തി ആപ്ലിക്കബിള്‍ അല്ല.   എന്റെ വാദം ഏകപക്ഷീയമാണെന്നാണ് യുക്തിവാദികള്‍ പറയുന്നത്.  എന്നാല്‍ യുക്തിവാദികളാണ് ഏകപക്ഷീയമായി കാര്യങ്ങള്‍ കാണുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.   നിലവിലുള്ള എല്ലാ സാമൂഹ്യതിന്മകളെയും  രാഷ്ട്രീയജീര്‍ണ്ണതകളെയും   മതവിശ്വാസം എന്ന പുതപ്പിനുള്ളില്‍  ഒളിപ്പിക്കാനാണ് യുക്തിവാദികള്‍ ശ്രമിക്കുന്നത്. അത് അവരുടെ കുറ്റം കൊണ്ടല്ല.  യാന്ത്രികമായ യുക്തിവാദം  ഉരുവിടുന്നത്കൊണ്ടാണ്.  ശരിയായതും വസ്തുനിഷ്ടവുമായ ചിന്താശൈലി യുക്തിവാദികള്‍ പിന്തുടരുന്നതായി തോന്നുന്നില്ല.

മാര്‍ക്സിസത്തിലെ ഭൌതികവാദത്തില്‍ നിന്നാണ് യുക്തിവാദികള്‍ പാഠം അഭ്യസിക്കുന്നത്.  നിഷ്പക്ഷമായി ചിന്തിക്കുന്ന യുക്തിവാദികളെ ബൂര്‍ഷ്വായുക്തിവാദിയെന്ന് വിശേഷിപ്പിക്കുന്ന തീവ്രയുക്തിവാദികള്‍ വേറെയുമുണ്ട്.  ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു മതമല്ല നമ്മുടെ പ്രശ്നം. ഏറ്റവും വലിയ പ്രശ്നം,  സമൂഹത്തെ ബാധിക്കുന്ന പ്രശ്നം  കക്ഷിരാഷ്ട്രീയമാണ്.  1931ന് ശേഷം ആ‍ദ്യമായി ഇന്ത്യയില്‍ മൂവായിരം കോടി രൂപ ചെലവാക്കി ജാതി സെന്‍സസ് എടുക്കുന്നു.  എന്തിനാ?  ജാതിയുടെ അടിസ്ഥാനത്തില്‍ അധികാരം നേതാക്കള്‍ക്ക് എളുപ്പത്തില്‍ പങ്ക് വെക്കാനല്ലാതെ മറ്റെന്തിനാണ് ജാതി സെന്‍സസ്?  ജാതി സെന്‍സസ്സിന്റെ കാര്യമായാലും  എം.പി.മാര്‍ക്ക് ശമ്പളം അഭൂതപൂര്‍വ്വമായി വര്‍ദ്ധിപ്പിക്കുന്ന കാര്യമായാലും  പാര്‍ട്ടികളുടെ തലപ്പത്തുള്ള നേതാക്കളുടെ ഐക്യം നമ്മെ അലോസരപ്പെടുത്തേണ്ടതാണ്.  അത്പോലെ തന്നെ പ്രധാനമാണ് നാട്ടിലെ പാര്‍ട്ടിവിശ്വാസികളിലെ സ്പര്‍ദ്ധയും പകയും  മാറ്റിയെടുത്ത് നമ്മള്‍ ഒറ്റ സിവില്‍ സമൂഹമാണെന്ന ബോധം അവരില്‍ ഉണ്ടാക്കലും.  ഇത്രയും ഞാന്‍ പറഞ്ഞത് യുക്തിവാ‍ദികളെ ബോധ്യപ്പെടുത്താനല്ല.  നിഷ്പക്ഷരായ  വായനക്കാരുമായി എന്റെ ചിന്തകള്‍ പങ്ക് വെക്കാനാണ്.  മതത്തെ നിഷേധിക്കാന്‍ ഞാന്‍ ഒരുമ്പെടുന്നില്ല.  മതത്തിനകത്ത് മാനവികതയില്‍ ഊന്നിയ ഒരു ആത്മീയനവോത്ഥാനത്തിനുള്ള ശ്രമങ്ങളാണ് തല്‍ക്കാലം വേണ്ടത്.

യുക്തിചിന്തകള്‍

യുക്തിവാദികളും വിശ്വാസികളും തമ്മില്‍ വാഗ്വാദങ്ങളോ തര്‍ക്കങ്ങളോ നടത്തേണ്ടതില്ല എന്നാണെനിക്ക് ഇപ്പോള്‍ തോന്നുന്നത്. കാരണം, ഉണ്ടോ ഇല്ലയോ എന്നതല്ല മറിച്ച് വിശ്വസിക്കാന്‍ ഒരു ദൈവം മനുഷ്യര്‍ക്ക് വേണം എന്നതാണ് അവസ്ഥ. ജീവിതം മുഴുക്കെ അനിശ്ചിതത്വങ്ങളും അരക്ഷിതാവസ്ഥയുമാണ് ഇന്ന് പലരും നേരിടുന്നത്. ദൈവം എന്ന അത്താണിയില്‍ മനസ്സിന്റെ ഭാരം ഇറക്കിവെച്ചിട്ടാണ് അവരൊക്കെ ഉറങ്ങുന്നത്. അതിന് കഴിഞ്ഞില്ലെങ്കില്‍ കടുത്ത ഡിപ്രഷന്‍ പലര്‍ക്കും മനോവിഭ്രാന്തിയുണ്ടാക്കും. ദൈവം ഇല്ലെന്ന് സ്ഥാപിച്ചിട്ട് എന്ത് കിട്ടാനാണ്. ദൈവത്തില്‍ വിശ്വസിച്ച് മന:സമാധാനത്തോടെ കഴിയുന്ന ഒരാളെ ദൈവം ഇല്ലെന്ന് ബോധ്യപ്പെടുത്തിയാല്‍ അയാള്‍ക്കാവശ്യമായ മന:സമാധാനം ആര് നല്‍കും?

ഒരു വിശ്വാസി വിശ്വാസിയാകുന്നതിനും, ഒരു യുക്തിവാദി യുക്തിവാദിയാകുന്നതിനും മതിയായ കാരണങ്ങളുണ്ട്. സമാന്തരരേഖ പോലെ ഒരിക്കലും കൂട്ടിമുട്ടാനോ അന്യോന്യം ബോധ്യപ്പെടുത്താനോ ഇക്കൂട്ടര്‍ക്കാകില്ല. യുക്തിവാദികള്‍ യാന്ത്രികമായി ചിന്തിക്കുന്നു എന്ന് പറയാതെ വയ്യ. മനുഷ്യമനസ്സിന്റെ വ്യാകുലതകള്‍ യുക്തിവാദികള്‍ കാണുന്നില്ല. ഒരാള്‍ യുക്തിപരമായി ചിന്തിക്കട്ടെ,യുക്തിവാദിയാകട്ടെ. അതോടൊപ്പം വിശ്വാസികളുടെ മനസ്സിനെ കാണാനും മാനിക്കാനും കൂടി ശ്രമിക്കട്ടെ!

ജീവിതത്തിന്റെ അയുക്തികത !

നമ്മള്‍ എന്ത് പറഞ്ഞാലും അതിനെ എതിര്‍ക്കാനും അനുകൂലിക്കാനും ആളുകളുണ്ടാവും. ഒന്നിനെ അനുകൂലിച്ചാല്‍ പ്രതികൂലിക്കാനും , എതിര്‍ത്താല്‍ അനുകൂലിക്കാനും ആളുകള്‍ സദാ റെഡി. അമ്മയെ തല്ലിയാലും രണ്ടുണ്ട് ന്യായം എന്നോ മറ്റോ അല്ലേ മഹദ്‌വചനം. ഈ തര്‍ക്കവിതര്‍ക്കങ്ങളൊക്കെ എന്നെങ്കിലും അവസാനിക്കുമോ? ഒരിക്കലും ഇല്ല. ജീവിതം പോലെ അതൊക്കെ അതിന്റെ പാട്ടിന് അങ്ങനെ തുടരും. എന്ന് വെച്ച് നമുക്ക് തര്‍ക്കിക്കാതിരിക്കാനും കഴിയില്ല, ജീവിയ്ക്കാതിരിക്കാന്‍ കഴിയാത്ത പോലെ.

ഇസ്ലാം തീവ്രവാദികളാണ് ഇന്നത്തെ പ്രധാന തര്‍ക്കവിഷയം. മുസ്ലീമിങ്ങളെല്ലാം തീവ്രവാദികളല്ല. എന്നിട്ടും പറയുമ്പോള്‍ ഇസ്ലാം തീവ്രവാദികള്‍ എന്നാണ് പറഞ്ഞു വരുന്നത് . ഇസ്ലാം മതം തീവ്രവാദികളെ സൃഷ്ടിക്കുന്നു എന്ന് പറഞ്ഞാല്‍ അതില്‍ വാസ്തവമുണ്ട് താനും. ഇസ്ലാമിലെ തീവ്രവാദത്തിന്റെ അടിസ്ഥാനം മൌദൂദിസമാണെന്ന് ഹമീദ് ചേന്നമംഗലൂര്‍ തൊട്ട് ജബ്ബാര്‍ മാഷ് വരെ പറയുന്നുണ്ട്. അങ്ങനെയുള്ളവരെ മുസ്ലീം നാമധാരികള്‍ എന്നാണ് സാധാരണ മുസ്ലീം സുഹൃത്തുക്കള്‍ പറയുന്നത്. അത് തന്നെയാണ് മൌദൂദിസത്തിന്റെ സ്വാധീനവും. മുസ്ലീമിങ്ങള്‍ക്കും മതേതരവിശ്വാസികളാവാം. അതെങ്ങനെ ? മതം ഒരു ആത്മീയ വ്യവസ്ഥ മാത്രമാണെന്നും രാഷ്ട്രീയവ്യവഹാരങ്ങളില്‍ അതിന് സ്ഥാനമില്ലെന്നും തിരിച്ചറിയുമ്പോള്‍ ഒരു മുസ്ലീം വിശ്വാസിക്ക് മതേതരനാകാന്‍ കഴിയും. അപ്രകാരമാണ് ഹിന്ദു വിശ്വാസികളില്‍ ഇന്നും ഭൂരിപക്ഷവും മതേതരവാദികളായി ജീവിയ്ക്കുന്നത് . ബി.ജെ.പി. ഒരു വര്‍ഗ്ഗീയകക്ഷി ആണെന്ന് സമ്മതിച്ചാല്‍ പോലും ഇന്ത്യയിലെ മറ്റെല്ലാ പാര്‍ട്ടികളും മതേതരപ്പാര്‍ട്ടികളാണ്. ബി.ജെ.പി. ഇവിടെ ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കണമെന്ന പരിപാടി മുന്നോട്ട് വെച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ അതിന് ഒരിക്കലും വര്‍ദ്ധിച്ച ജനപിന്തുണ ലഭിക്കുകയില്ല. കാരണം ഒരു ഹിന്ദു രാഷ്ട്രം വേണമെന്ന് ഒരു ഹിന്ദുവും ആഗ്രഹിക്കുന്നില്ല. വിശ്വാസങ്ങളുടെ കാര്യത്തില്‍ ഹിന്ദുക്കളും കുറവൊന്നുമല്ല്ല. എന്നാല്‍ അവര്‍ രാഷ്ട്രീയത്തെയും ദൈവങ്ങളെയും തമ്മില്‍ കൂട്ടിക്കെട്ടുന്നില്ല.

മുസ്ലീമിങ്ങള്‍ക്ക് ദൈവവും മതവും രാഷ്ട്രീയവും നിയമങ്ങളും ഭരണവും എല്ലാം കൂടിക്കുഴഞ്ഞ് വേര്‍പിരിക്കാനാവാത്ത വിധത്തിലാണ്. അത് കൊണ്ടാണ് അവര്‍ക്ക് തീവ്രവാദികളെ തള്ളിപ്പറയാനും കഴിയാതിരിക്കുന്നത്. ഇപ്പോള്‍ ചില ഭാഗത്ത് നിന്ന് തീവ്രവാദത്തെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ഫത്‌വകള്‍ പുറപ്പെടുവിക്കപ്പെടുന്നുണ്ട്. എന്നാലും മൌദൂദിസത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് മുസ്ലീം സമുദായത്തെ കരകയറ്റുന്നവരെ ഇസ്ലാം തീവ്രവാദം തുടര്‍ന്ന് കൊണ്ടേയിരിക്കും. പാക്കിസ്ഥാന്‍ എന്ന രാഷ്ട്രത്തിന്റെ സ്ഥാപകനായ മുഹമ്മദലി ജിന്ന ഒരു കറകളഞ്ഞ മതേതരവാദി ആയിരുന്നു. ജിന്നയോളം പോന്ന ഒരു മതേതര നേതാവ് ഇന്ത്യന്‍ മുസ്ലീമിങ്ങള്‍ക്ക് അന്നും ഇന്നും ഉണ്ടായിട്ടില്ല. ആ സത്യം പാക്കിസ്ഥാനില്‍ പോയി തുറന്ന് പറഞ്ഞതിനാണ് അദ്വാനിക്ക് പാര്‍ട്ടി അദ്ധ്യക്ഷപദം ഒഴിയേണ്ടി വന്നത്.

തീവ്രവാദത്തിന്റെ ഏറ്റവും ദാരുണമായ ഇരകള്‍ തീവ്രവാദികള്‍ തന്നെയാണ്. തീവ്രവാദത്തില്‍ യജമാനനും അടിമകളുമുണ്ട്. അല്‍ ഖ്വൈദയുടെ യജമാനന്‍ ഒസാമാ ബിന്‍ ലാദനും, ലഷ്കര്‍ ഇ തായിബയുടെ യജമാനന്‍ ഹാഫിസ് മൊഹമ്മദ് സയിദും തമിഴീഴം പുലികളുടെ യജമാനന്‍ വേലുപ്പിള്ള പ്രഭാകരനുമാണ്. ദാരിദ്ര്യവും ജീവിതപ്രയാസങ്ങളുമാണ് അടിമകളെ തീവ്രവാദി പാളയത്തിലെത്തിക്കുന്നത്. എത്തിക്കിട്ടിയാല്‍ പിന്നെ യജമാന്റെ വക മസ്തിഷ്ക്ക പ്രക്ഷാളനവും സാമ്പത്തിക പ്രലോഭനങ്ങളും കൊണ്ട് അടിമ ഒരു ലക്ഷണമൊത്ത തീവ്രവാദിയാവുന്നു. പ്രഭാകരനാണെങ്കില്‍ അടിമകളെ റിക്രൂട്ട് ചെയ്യുന്നത് , നമ്മള്‍ നികുതി അടക്കുന്നത് പോലെയാണ്. ഒരു തമിഴ് കുടുംബത്തില്‍ നിന്ന് ഒരംഗത്തിനെ ശൈശവ പ്രായത്തിലേ പുലിത്തലവനെ ഏല്‍പ്പിച്ചിരിക്കണം.

തീവ്രവാദം കൊണ്ട് രണ്ട് കാര്യങ്ങളേ നടക്കൂ. ഒന്ന്, കുറെ നിരപരാധികള്‍ എളുപ്പത്തില്‍ കൊല്ലപ്പെടും. രണ്ട്, തീവ്രവാദി യജമാനന് ചക്രവര്‍ത്തി സമാനനായി വാഴാം. തീവ്രവാദം കൊണ്ട് മറ്റൊന്നും ഒരിക്കലും നേടാന്‍ കഴിയില്ല. എന്നാലും തീവ്രവാദത്തെ പലരും വ്യാമോഹിക്കും പോലെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഒരിക്കലും കഴിയില്ല. ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ അത് നമ്മോടൊപ്പം എന്നുമുണ്ടാവും . അല്ലെങ്കിലും ഈ തീവ്രവാദം കൊണ്ട് മാത്രമാണോ നിരപരാധികള്‍ മരണപ്പെടുന്നത്. നൂറ് നൂറ് കാരണങ്ങള്‍ കൊണ്ട് ഇവിടെ നിരപരാധികള്‍ എന്നും അകാല മൃത്യുവിന് ഇരയാകുന്നുണ്ട്. വാഹനാപകടകങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, വൈറസ്സ് ബാധകള്‍, ഇഴജീവികള്‍, രാഷ്ട്രീയാക്രമണങ്ങള്‍ തുടങ്ങിയവയെ പോലെ തീവ്രവാദി ആക്രമണങ്ങളും മരണകാരണമായി ഉണ്ട് എന്നല്ലേ ഉള്ളൂ .

എവിടെ മരണം നടന്നാലും എന്റെ അമ്മ പറയുമായിരുന്നു, അവന്റെ സമയം അതായത് ആയുസ്സ് അവിടെ എത്തി എന്ന്. തീവ്രവാദി ആക്രമണമായാലും കൊലപാതകമായാലും പകര്‍ച്ചവ്യാധി ആയാലും അതൊക്കെ നിമിത്തങ്ങളായേ അമ്മ കാണൂ. രക്ഷപ്പെടുന്നവര്‍ക്ക് സമയം ആയിട്ടില്ല എന്നതില്‍ അമ്മയ്ക്ക് സംശയമേയുണ്ടായിരുന്നില്ല. യുക്തിവാദത്തിന്റെ ലഹരി തലക്ക് പിടിച്ച അക്കാലത്ത് ഞാന്‍ അമ്മയോട് തര്‍ക്കിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അങ്ങനെ അമ്മയോട് തര്‍ക്കിക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. അമ്മയ്ക്ക് ആ വിശ്വാസം എത്രയോ ആശ്വാസം നല്‍കിയിരിക്കണം.

യുക്തിവാദികള്‍ക്ക് അങ്ങനെയാണ് . അവര്‍ക്ക് ഉള്ളതേ ഉള്ളൂ, ഇല്ലാത്തത് ഇല്ല. സിമ്പിള്‍ ലോജിക്ക്. വിശ്വാസികള്‍ക്ക് ഉള്ളത് മാത്രമല്ല ഇല്ലാത്തത് പലതും ഉണ്ട്. ഉള്ളതായ ഭൌതികലോകത്തിന് പുറമെ സമാന്തരമായി ഒരു സാങ്കല്പിക ലോകവും അവര്‍ക്കുണ്ട്. അവിടെ സ്വര്‍ഗ്ഗവും നരകവും , പാപവും പുണ്യവും, പുനര്‍ജ്ജന്മവും , ആത്മാവും, മോക്ഷവും, പ്രാര്‍ത്ഥനയും, പൂജയും അങ്ങനെ ഒരുപാടൊരുപാട് കാര്യങ്ങള്‍. എന്താണ് ഉള്ളതിന് തെളിവ് എന്ന് ചോദിച്ചാല്‍ അവര്‍ തിരിച്ച് ചോദിക്കും തെളിവുണ്ടെങ്കിലേ നിങ്ങള്‍ വിശ്വസിക്കൂ എന്ന്. കാറ്റിനെ കാണാന്‍ പറ്റുമോ കരണ്ടിനെ കാണാന്‍ പറ്റുമോ എന്നൊക്കെ നൂറായിരം ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം മുട്ടിക്കും. അതൊക്കെ കേട്ടാല്‍ തോന്നും അവര്‍ക്കൊക്കെ എല്ലാം ബോധ്യമാകുന്നുണ്ടെന്ന്. എവിടെ ? ഒരു വിശ്വാസം അത്രമാത്രം. പക്ഷെ വിശ്വാസം തന്നെയാണ് നല്ലതെന്ന് ഇപ്പോഴെനിക്ക് തോന്നുന്നു. അതിനെകുറിച്ച് പിന്നെ എഴുതാം.

എന്റെ ഒരു പഴയ പോസ്റ്റില്‍ ഈ അടുത്തായി ഒരു ബ്ലോഗര്‍ സുഹൃത്ത് താഴെ കാണും പ്രകാരം ഒരു കമന്റ് എഴുതി. അത് വായിച്ച് ഞാന്‍ കുറെ നേരം ചിന്താധീനനായി ഇരുന്നു പോയി.

“യുക്തികതയുടെ നിരാസമാണ് ജീവിതം. പൊതുവെ വ്യര്‍ത്ഥവും, ആത്യന്തികമായി നശ്വരവും ആയ ജീവിതം എന്തുകൊണ്ട് മനുഷ്യന്‍ ജീവിക്കുന്നു? നൈരന്തര്യവും നൈരന്തര്യ നിഷേധവും ഉപോല്‍ബലകങ്ങള്‍ ആയ ശാസ്ത്ര ചിന്തയാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നതെങ്കില്‍, മാറാരോഗവും, ദാരിദ്ര്യവും, സമ്പന്നതയുടെ വ്യര്‍ത്ഥതയും നിശ്ചയമായ മരണവും എന്തുകൊണ്ടാണ് ജീവിതം എന്ന അനാവശ്യമായ ഒരു കര്‍ത്തവ്യത്തില്‍ നിന്നും പിന്‍വലിയാന്‍ മനുഷ്യനെ പ്രേരിപ്പിക്കാത്തത്? കാരണം ജീവിതം അയുക്തികമാണ്. അയുക്തികമായ ജീവിതത്തെ വരുതിയിലാക്കാനുള്ള കേവലം ഒരു പരിശ്രമം മാത്രമാണ് യുക്തി ചിന്ത.”

ജീവിതത്തിന്റെ അയുക്തികത എന്ന് ഞാന്‍ ഈ പോസ്റ്റിന് തലക്കെട്ട് കൊടുക്കുമ്പോള്‍ എഴുതാന്‍ ഉദ്ദേശിച്ചത് വേറെന്തോ ആയിരുന്നു. അത് പിന്നെയെഴുതാം, തലക്കെട്ട് വേറെ കിട്ടാതിരിക്കില്ല.

(മൌദൂദിസം)

അന്ധവിശ്വാസം + സ്വാര്‍ത്ഥത = ?

ഹരിയാനയിലെ റോഥക്കില്‍ ഒരു ഡോക്റ്റര്‍ ദമ്പതികള്‍ ഇപ്പോള്‍ ജയിലിലാണ് . കാരണം മറ്റൊന്നുമല്ല , അവര്‍ക്ക് രണ്ട് ആണ്‍ മക്കള്‍ അതില്‍ ഇളയവന്‍ അതീവ ബുദ്ധിശാലി . എന്നാല്‍ മൂത്തവന്റെ IQ അത്ര പോര ! ഇത് ചില്ലറയൊന്നുമല്ല അവരെ ദു:ഖിപ്പിച്ചത് . ഇക്കാലത്ത് ഏത് രംഗത്തും മത്സരം കൊടികുത്തി വാഴുമ്പോള്‍ മക്കള്‍ അല്പം മക്ക് കൂടിയാല്‍ പിന്നെ അച്ഛനമ്മമാര്‍ എന്ത് ചെയ്യും ? ഇളയവന്റെ ബുദ്ധിശക്തി അല്പം മൂത്തവന് എങ്ങിനെ പകര്‍ന്ന് നല്‍കാം എന്നതായിരുന്നു ആ ഡോക്റ്റര്‍ ദമ്പതികളെ അലട്ടിക്കൊണ്ടിരുന്ന പ്രശ്നം .

അങ്ങിനെയിരിക്കവേ ഡോ. മിസ്സിസ്. പ്രമീള മാലിക്കിന്റെ (അതാണ് ഭാര്യയുടെ പേര് , ഭര്‍ത്താവ് ഡോ. അശോക് ) സ്വപ്നത്തില്‍ അവരുടെ ആത്മീയ ഗുരു പ്രത്യക്ഷപ്പെട്ട് ഒരു പോം വഴി നിര്‍ദ്ധേശിച്ചു. താന്ത്രിക വിധിപ്രകാരം , ഇളയ മകന്റെ ബൌദ്ധികരക്തം ( intelligent blood ) മൂത്ത മകന്റെ ശരീരത്തിലേക്ക് കയറ്റുക ! സംഗതി ഇത്ര എളുപ്പമാണെന്ന് മനസ്സിലായപ്പോള്‍ ഡോക്റ്റര്‍ ദമ്പതികള്‍ ഗുരു സ്വപ്നത്തില്‍ അരുളിച്ചെയ്ത പോലെ തന്നെ ഇളയവനില്‍ നിന്ന് മൂത്തവനിലേക്ക് blood transfusion ചെയ്തു, പക്ഷേ ........ ബുദ്ധിശക്തി കൂടുതലുണ്ടായിരുന്ന ഇളയമകന്‍ മരണപ്പെട്ടു പോയി, മൂത്ത മകന്‍ ഗുരുതരമായ അവസ്ഥയില്‍ ആസ്പത്രിയിലും !

സംഗതി മണത്തറിഞ്ഞ പോലീസ് വീട്ടിലെത്തിയപ്പോള്‍ കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് ഡോക്റ്റര്‍ ദമ്പതികള്‍ തുനിഞ്ഞത് . മക്കളുടെ പല്ലില്‍ നിന്ന് രക്തം വാര്‍ന്നു കൊണ്ടിരുന്നു എന്നാണ് ആദ്യം പറഞ്ഞത് . ആരോ അജ്ഞാതര്‍ വീട്ടിനുള്ളില്‍ കടന്ന് മക്കളെ ആക്രമിച്ചു എന്ന് പിന്നീട് തിരുത്തിപ്പറഞ്ഞു . പോലീസിന്റെ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ വെളിപ്പെട്ടതും , ഡോക്റ്റര്‍ ദമ്പതികള്‍ അറസ്റ്റിലായതും !

ഭാര്യയും ഭര്‍ത്താവും ഡോക്റ്റര്‍മാരായിട്ടും അന്ധവിശ്വാസങ്ങള്‍ക്ക് ഇത്രമാത്രം സ്വാധീനം അവരില്‍ ചെലുത്താന്‍ കഴിയുമ്പോള്‍ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ ? വിശ്വാസികള്‍ ദൈവത്തില്‍ വിശ്വസിക്കട്ടെ . എന്നാല്‍ മറ്റുള്ള കാര്യങ്ങളിലെങ്കിലും അന്ധവിശ്വാസങ്ങള്‍ മാറ്റിവെച്ച് ഒരു ശാസ്ത്രീയ വീക്ഷണം സ്വീകരിക്കേണ്ടേ ?

അവലംബം :
http://www.indiatime.com/2007/10/10/haryana-doctor-couple-in-trouble-for-brotherly-blood-transfusion-to-increase-sons-iq/

ജബ്ബാര്‍ മാഷും സ്നേഹസംവാദവും !

ജബ്ബാര്‍ മാഷിന്റെ സ്നേഹസംവാദം എന്ന ബ്ലോഗില്‍ അദ്ധേഹം പ്രൊഫൈലില്‍ തന്നെപ്പറ്റി ഇങ്ങിനെ പരിചയപ്പെടുത്തുന്നു .

" സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തെ രക്ഷിക്കാന്‍ നിസ്സാരനും നിസ്സഹായനുമായ മനുഷ്യന്‍ വാളെടുക്കേണ്ടതില്ല എന്നു കരുതുന്ന ഒരു മന്‍ഷ്യസ്നേഹി. "

ഇത് വായിച്ചപ്പോള്‍ അദ്ധേഹത്തെ പറ്റി ആ ബ്ലോഗില്‍ രണ്ട് വരി കമന്റ് എഴുതണമെന്ന് തോന്നി . എഴുതിവന്നപ്പോള്‍ അല്‍പ്പം നീണ്ടുപോയി . എന്നാല്‍ പിന്നെ ആ കമന്റ് ഇവിടെ ഒരു പോസ്റ്റായി ചേര്‍ക്കാമെന്നും തോന്നി .

ജബ്ബാര്‍ മാഷേ
താങ്കള്‍ , താങ്കളെക്കുറിച്ച് പ്രൊഫൈലില്‍ സ്വയം പരിചയപ്പെടുത്തിയ വാക്കുകള്‍ താങ്കളുടെ മഹത്വം വെളിവാക്കുന്നു. ദൈവത്തെ സ്നേഹിക്കുന്ന മനുഷ്യന്‍, സൂക്ഷ്മവിശകലനത്തില്‍ അവനവനെത്തന്നെയാണ് സ്നേഹിക്കുന്നത് . മതത്തോടും ദൈവത്തോടും ഒരാള്‍ എത്രകണ്ട് അടുക്കുന്നുവോ അത്രകണ്ട് അയാള്‍ മറ്റ് മനുഷ്യരില്‍ നിന്ന് അകലുന്നു. തന്റെയും തന്നെപ്പോലെയുള്ള മറ്റ് സഹജീവികളുടെയും ജീവിതത്തിന്റെ നിസ്സാരതയും നിസ്സഹായതയും അയാള്‍ തിരിച്ചറിയുന്നില്ല . കാരണം ഒരു സര്‍വ്വശക്തന്‍ തന്നെ രക്ഷിക്കുമെന്ന് അയാള്‍ കരുതുന്നു. എന്നാല്‍ ആകസ്മികമായതും, അന്തിമമായി അനിവാര്യമായതുമായ ദുരന്തങ്ങള്‍ക്ക് അയാള്‍ കീഴടങ്ങുക തന്നെ ചെയ്യുന്നു.

മനുഷ്യന്‍ ഇവിടെ അനാഥനും നിസ്സാരനും നിസ്സഹായനും ആണെന്നതാണ് യാഥാര്‍ത്ഥ്യം . അത്കൊണ്ട് അയാള്‍ ബന്ധങ്ങള്‍ സ്ഥാപിക്കുന്നു . തന്റെയും മറ്റ് മനുഷ്യരുടെയും നിജസ്തിതി അയാള്‍ക്ക് മനസ്സിലായിരുന്നുവെങ്കില്‍ അയാള്‍ സമൂഹവുമായി കൂടുതല്‍ താദാത്മ്യപ്പെടുമായിരുന്നു.

അമ്പലങ്ങളിലും ,പള്ളികളിലും , ചര്‍ച്ചുകളിലും ഒരു വലിയ ജനസമൂഹത്തെ നാം കാണുന്നുണ്ട് . തങ്ങളുടെ രക്ഷ ഉറപ്പ് വരുത്താനാണ് അവര്‍ അവിടെ എത്തുന്നത് . അവര്‍ അരോഗദൃഢഗാത്രരാണ് . അവര്‍ സ്വയം സമാധാനപ്പെടുത്തിക്കൊണ്ട് അവിടെ നിന്ന് പിരിയുന്നു. എന്നാല്‍ അങ്ങിനെയുള്ള ആരാധാനാലയങ്ങളില്‍ എത്തിപ്പെടാന്‍ കഴിയാത്ത അനേകം അവശന്മാരും നിരാലംബരുമുണ്ട് . അവര്‍ക്ക് രക്ഷ ആര്‍ നല്‍കും. ഇന്ന് രക്ഷ ഉറപ്പാക്കിപ്പോയവര്‍ക്കും ആ രക്ഷ ശാശ്വതമെന്ന് പറയാന്‍ കഴിയില്ല . അപ്പോള്‍ പരലോകത്തെ രക്ഷയ്ക്ക് വേണ്ടിയാണെന്ന് പറയും . മനുഷ്യന് മരണത്തെ ഭയമാണ് . അത് കൊണ്ടാണ് പരലോകവിശ്വാസത്തില്‍ അഭയം കണ്ടെത്തുന്നത് . നിങ്ങള്‍ എന്ത് വേണമെങ്കിലും പറഞ്ഞോളൂ , എനിക്ക് എന്റെ വിശ്വാസമാണ് വലുത് എന്ന ധാരണയുടെ മന:ശാസ്ത്ര പരമായ അടിസ്ഥാനം പരീക്ഷണവിധേയമാക്കേണ്ടതാണ് .

സത്യത്തില്‍ ഈ ഭൂമിയില്‍ അധിവസിക്കുന്ന ജീവികള്‍ തുല്യരാണ് . ഒരു ജീവിയ്ക്കും പ്രത്യേക അവകാശമോ , അധികാരമോ , പ്രാമാണ്യമോ പ്രാധാന്യമോ ഇല്ല തന്നെ . കഴിവുകള്‍ വ്യത്യസ്തമായിരിക്കും , കുതിരയെപ്പോലെ മനുഷ്യന് ഓടാന്‍ കഴിയില്ല ,എന്തിന് ഒരു ചിലന്തിയെപ്പോലെ വല നെയ്യാനും കഴിയില്ല . അങ്ങിനെ ഓരോ ജീവിയ്ക്കും വ്യത്യസ്ത കഴിവുകളാണുള്ളത് . എല്ലാ ജീവികളും, ജനനവും ജീവിതവും മരണവുമെന്ന യാഥാര്‍ത്ഥ്യം പങ്ക് വെക്കുന്നു. ബുദ്ധിശക്തി കൂടുതലുള്ള മനുഷ്യന്‍ ഒരു സമാന്തര പ്രകൃതി സൃഷ്ടിച്ച് കൂടുതല്‍ സുഖസൌകര്യങ്ങളോടെ മരണം വരെ ജീവിയ്ക്കുന്നു എന്ന് മാത്രം . ഈ പ്രകൃതിയുടെ അവിഭാജ്യഭാഗമാണ് ഓരോ ജീവിയും ,ഓരോ മണ്‍‌തരിയും . ഇതില്‍ ,തന്നെ മാത്രം രക്ഷിക്കാന്‍ ഒരു സര്‍വ്വശക്തന്‍ ഉണ്ടെന്ന വിശ്വാസം ഒരു സോദ്ധേശചിന്ത (wishful thinking)മാത്രമാണെന്നേ പറയാന്‍ കഴിയൂ.

എല്ലാ ജീവികളും പരസ്പരബന്ധത്തിലും പരസ്പാരാശ്രിതത്വത്തിലുമാണ് കഴിഞ്ഞ്കൂടുന്നത് എന്ന വസ്തുത നിലനില്‍ക്കേ , മനുഷ്യരുടെയിടയിലുള്ള വിഭാഗീയതയും വിഭജനവും എന്ത് മാത്രം ക്രൂരവും അപലപനീയവുമാണ്, അതും ഒരു ദൈവത്തിന്റെ പേരില്‍ ! ശരി , ദൈവത്തിന്റെ പേരിലാണെങ്കില്‍ അങ്ങിനെയെങ്കിലും മനുഷ്യന് ഐക്യപ്പെട്ടുകൂടേ ?

ഇതില്‍ ഒരു തമാശ എന്താണെന്ന് വെച്ചാല്‍ ദൈവത്തിനേ ആര്‍ക്കും വേണ്ട എന്നതാണത് . ദൈവം ഇല്ല എന്ന് നമുക്ക് എവിടെ വെച്ചും പറയാം. (അതാണ് സത്യം എന്നത് വേറെ കാര്യം ) ആരും ഉപദ്രവിക്കാന്‍ വരില്ല . എന്നാല്‍ പ്രവാചകന്മാരെയോ അവരുടെ ഗ്രന്ഥങ്ങളെയോ പറ്റി പറഞ്ഞു നോക്കൂ . അതാത് വിശ്വാസികള്‍ കൈയില്‍ കിട്ടുന്ന ആയുധങ്ങളുമായി കൊല ചെയ്യാന്‍ വരും . ഇങ്ങിനെ കൊല ചെയ്യാന്‍ വിശ്വാസികള്‍ക്ക് എങ്ങിനെ തോന്നുന്നു , അതിന്റെ ചേതോവികാരം എന്ത്, എന്ത് കൊണ്ട് അവര്‍ക്ക് സഹിഷ്ണുത ഉണ്ടാവുന്നില്ല എന്നതും മന:ശാസ്ത്രപരീക്ഷണവിഷയമാണ് . മനുഷ്യനെ കൊല്ലുന്നത് ഇന്ന് മതങ്ങളുടെ ഒരു ഫാഷനായിട്ടുണ്ട്. കൊല്ലുക എന്നത് ഒന്നിനും ഒരു പോംവഴിയല്ല എന്ന് എന്തേ ഇവര്‍ തിരിച്ചറിയുന്നില്ല . കണ്ടില്ലേ , രാമന്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണെന്ന് പറഞ്ഞതിന് തമിഴ് നാട് മുഖ്യമന്ത്രി കരുണാനിധിയുടെ തല അറുക്കാന്‍ ഫത്‌വ പുറപ്പെടുവിച്ചിരിക്കുകയാണ് ഒരു എക്സ്. ബി.ജെ.പി MP . ചോദിച്ചപ്പോള്‍ പറയുന്നു , ഞാന്‍ ഭാഗവതത്തില്‍ ഉള്ളത് പറഞ്ഞതാണെന്ന് . ഇങ്ങിനെ ചോദ്യം ചെയ്യുന്നവരെ കൊന്നൊടുക്കിയാല്‍ ഇക്കുട്ടരുടെ ദൈവവും പ്രവാചകന്മാരും രക്ഷപ്പെടുമോ ? ഞാന്‍ പറഞ്ഞു വന്നത് ദൈവത്തേക്കാളും പ്രാധന്യം അവതാരങ്ങള്‍ക്കും പ്രവാചകാന്മാര്‍ക്കും കൊടുക്കാനും അവര്‍ക്ക് വേണ്ടി ചാവാനും കൊല്ലാനും ഈ വിശ്വാസികള്‍ എന്ത്കൊണ്ട് തയാറാവുന്നു എന്നാണ് . ഓ, വിശ്വാസത്തില്‍ ചോദ്യമില്ല അല്ലേ ? ഒന്ന് വിശ്വസിക്കണം പിന്നെ അത് മുറുകെപ്പിടിക്കണം അത്ര തന്നെ !

മാഷേ , കുറേ എഴുതിപ്പോയി . ദൈവസ്നേഹം എന്നത് സ്വസ്നേഹം മാത്രമാണെന്നും ; അതില്ലാത്തവര്‍ക്കേ മനുഷ്യസ്നേഹം ഉണ്ടാവൂ എന്നും താങ്കളുടെ പ്രൊഫൈല്‍ കണ്ടപ്പോള്‍ പറയാന്‍ വന്നതാണ് . എഴുതി വന്നപ്പോള്‍ ഇങ്ങിനെ നീണ്ടുപോയതാണ് ......

വിവാഹത്തിന് ജാതകപ്പൊരുത്തം നോക്കുന്നത് ഹിമാലയന്‍ വിഡ്ഡിത്തം !

കല്യാണം കഴിക്കുകയെന്നത് ഇപ്പോള്‍ വളരെ ദുഷ്ക്കരമായ ഒരേര്‍പ്പാടാണ് . കൃസ്ത്യന്‍-മുസ്ലീമാദി ഹൈന്ദവേതര സമുദായങ്ങളില്‍ പെട്ടവര്‍ക്ക് ഒരു പ്രയാസവുമില്ല. ചെറുക്കന്റെ വീട്ടുകാര്‍ പെണ്ണ് കാണുകയും പരസ്പരം ഇഷ്ടപ്പെടുകയും ചെയ്താല്‍ ഒരു തടസ്സവുമില്ലാതെ വിവാഹം നടക്കും. എന്നാല്‍ ഹിന്ദുക്കളുടെ കാര്യം അത്യന്തം ശോചനീയമാണ് ഇപ്പോള്‍ . ഏത് ദിക്കില്‍ പോയി പെണ്ണ് കാണണം എന്നു തുടങ്ങി താലി കെട്ടുന്നത് വരെയുള്ള സര്‍വ്വ സംഗതികളും നിയന്ത്രിക്കുന്നത് ജ്യോത്സ്യന്മാരാണ്. മറ്റൊന്നുമില്ലെങ്കിലും ഉണ്ടെങ്കിലും ജാതകപ്പൊരുത്തം എന്നത് എല്ലാവര്‍ക്കും ഇന്ന് വളരെ നിര്‍ബ്ബന്ധമാണ്. എന്താണ് ഈ ജാതകപ്പൊരുത്തം കൊണ്ട് ഉദ്ദേശിക്കുന്നത് ? ഈ പൊരുത്തം മാത്രം പൂര്‍ണ്ണമായാല്‍ ബാക്കിയെല്ലാം ശുഭമായോ ? ഇങ്ങിനെ ജാതകപ്പൊരുത്തം ഉറപ്പാക്കിയിട്ട് വിവാഹം കഴിഞ്ഞാല്‍ പിന്നെ യാതൊരു പ്രശ്നങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നില്ലേ ? അഥവാ എന്തെല്ലാം പ്രശ്നങ്ങളിലാണ് ജാതകപ്പൊരുത്തം അവര്‍ക്ക് പരിരക്ഷ നല്‍കുന്നത് ? ജാതകം നോക്കാതേയും ഇക്കാലത്ത് ചുരുക്കം ചില ഹിന്ദുക്കളെങ്കിലും വിവാഹിതരാവുന്നുണ്ടല്ലോ. അങ്ങിനെയുള്ളവര്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുന്നില്ലേ ? ജനനസമയത്ത് വിരലിലെണ്ണാവുന്ന ചില ഗ്രഹങ്ങളുടെയും ഏതാനും നക്ഷത്രങ്ങളുടെയും സ്ഥാനം നോക്കിയാണല്ലോ ജാതകം നിര്‍ണ്ണയിക്കുന്നത് . ഈ ഗ്രഹങ്ങളും നക്ഷത്രങ്ങളും എന്തുകൊണ്ടാണ് , ലോകജനസംഖ്യയില്‍ താരതമ്യേന ന്യൂനപക്ഷമായ ഹിന്ദുക്കളെ മാത്രം സ്വാധീനിക്കുന്നത് ?

പെണ്ണ് കാണാന്‍ തുടങ്ങി വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ജാതകപ്പൊരുത്തമുള്ള പെണ്ണിനെ കിട്ടാതെ നട്ടം തിരിയുന്നവര്‍ നാട്ടില്‍ ധാരാളം . പ്രവാസികളായ മലയാളി യുവാക്കളുടെ കാര്യമാണ് ഏറെ പരിതാപകരം . രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞ് ഏതാനും മാസത്തെ അവധിക്ക് വിവാഹ സ്വപ്നവുമായി
നാട്ടില്‍ വരുന്ന പലരും പൊരുത്തം കാണാതെ പൊരിയുന്നു . ഒരു പെണ്ണിനെ കാണിച്ചു കൊടുക്കാന്‍ പണ്ടത്തെ പോലെ ഇപ്പോള്‍ ആരും തയ്യാറാവുന്നില്ല . കാരണം എത്ര കാണിച്ചു കൊടുത്താലാണ് ഒന്ന് പൊരുന്തുക എന്ന് ആര്‍ക്കും പറയാന്‍ കഴിയുന്നില്ല. അത് കൊണ്ട് ബ്രോക്കര്‍മാര്‍ ഇപ്പോള്‍ മുക്കിലും മൂലയിലുമുണ്ട്. കല്യാണത്തിന് കരുതിവെച്ച കാശ് മുഴുവന്‍ പെണ്ണ് കാണലില്‍ തുലച്ചവര്‍ എത്രയോ . യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു മൂഡ്ഡ വിശ്വാസത്തിന്റെ പുറത്ത് ആളുകള്‍ ഇങ്ങിനെ വെപ്രാളപ്പെടുന്നത് കാണുമ്പോള്‍ സങ്കടവും പരിഹാസവും തോന്നുന്നു.

എന്റെ അയല്‍ക്കാരനായ ഒരു യുവാവ് ദുബൈയില്‍ നിന്ന് വന്നപ്പോള്‍ കല്യാണാലോചന തുടങ്ങി . ആ വരവിന് തന്നെ എങ്ങിനെയെങ്കിലും ഒരു കല്യാണം തരപ്പെടുത്തണമെന്ന് അവന് നിര്‍ബ്ബന്ധമുണ്ടായിരുന്നു. ഒരു പെണ്ണിനെ കണ്ടു . എല്ലാവര്‍ക്കും അന്യോന്യം ഇഷ്ടപ്പെട്ടു. രണ്ടു വീട്ടുകാരും ചേര്‍ന്ന് ജ്യോത്സ്യന്റെ അടുത്തെത്തി. ജാതകക്കുറിപ്പുകള്‍ പരിശോധിച്ച ജ്യോത്സ്യന്‍ പൊരുത്തം തീര്‍ത്തും നഹിയെന്ന് വിധിച്ചു . വല്ല രക്ഷയുമുണ്ടോ എന്ന് ബന്ധുക്കള്‍ ആരാഞ്ഞപ്പോള്‍ ഈ ജാതകങ്ങള്‍ തമ്മില്‍ കൂട്ടിക്കെട്ടാന്‍ ഞാന്‍ ഒരിക്കലും സമ്മതിക്കുകയില്ലെന്ന് ജ്യോത്സ്യന്റെ ഉഗ്രശാസന ! (ജാതകം കൂട്ടിക്കെട്ടലാണ് മലബാര്‍ ഭാഗത്ത് ഏറ്റവും പ്രാധാന്യമേറിയ ചടങ്ങ്) പിന്നീട് എങ്ങിനെയോ പൊരുത്തമുള്ള ഒരു ജതകം കണ്ടെത്തി. അവധി തീരുന്നതിന് മുന്‍പ് വിവാഹം നടന്നു. ദുബായിലേക്ക് തിരിച്ചു പോകാന്‍ ഒരുങ്ങുന്നതിനടയില്‍ ഒരു നാള്‍ ഞാനവനെ കണ്ടു. സുകുമാരേട്ടാ ...... ഞാന്‍ ആദ്യം കണ്ട പെണ്‍കുട്ടിയുടെ ചിത്രം എന്റെ മനസ്സില്‍ കൊത്തിവെച്ചത് പോലെയുണ്ട്. എത്ര ശ്രമിച്ചിട്ടും മറക്കാന്‍ കഴിയുന്നില്ല. ഒരു ജാതകത്തിനെയാണ് ഞാന്‍ ഇപ്പോള്‍ കല്യാണം കഴിച്ചത്. അല്ലാതെ എന്റെ സങ്കല്‍പ്പത്തിലെ ജീവിത പങ്കാളിയെയല്ല ................... ഇത് പറയുമ്പോള്‍ അവന്റെ മനസ്സില്‍ നുരയുന്ന അസംതൃപ്തിയും നൈരാശ്യവും അവന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാന്‍ എനിക്ക് കഴിഞ്ഞു. ഇങ്ങിനെയുള്ള നിരാശകള്‍ പലരുടെയും പില്‍ക്കാല ദാമ്പത്യ ജീവിതത്തെ കരി പുരണ്ടതാക്കുന്നുണ്ടാവാം .

എന്റെ വീട്ടിന്റെ അടുത്ത് നടന്ന മറ്റൊരു സംഭവം. സുമുഖനും സുശീലനുമായ ഒരു യുവാവ് . വീട്ടില്‍ കല്യാണാലോചന വന്നു. ഉടനെ ജ്യോത്സ്യന്റെ അടുത്ത്. കൃത്യം ആറ് മാസം കഴിഞ്ഞതിന് ശേഷം മാത്രമേ മനസ്സില്‍ കല്യാണമെന്ന് നിരൂപിക്കാന്‍ പോലും പാടുള്ളൂ. അവര്‍ ഒരു വര്‍ഷം കാത്തു . ജ്യോത്സ്യന്റെ അനുവാദപ്രകാരം പെണ്ണ് കാണല്‍ യജ്ഞം തുടങ്ങി. പൊരുത്തങ്ങളില്‍ മൊത്തം ഉത്തമമായിരിക്കണമെന്ന് ചെക്കന്റെ അമ്മക്ക് നിര്‍ബ്ബന്ധം. രണ്ട് വര്‍ഷത്തോളമുള്ള അലച്ചിലിനൊടുവില്‍ സര്‍വ്വ പൊരുത്തങ്ങളും ഒത്തിണങ്ങിയ ഒരു ജാതകം കണ്ടു. മതി , പെണ്ണിനെ കാണുന്നത് പിന്നെ ഒരു ചടങ്ങിന് മാത്രം . വിസ്തരിച്ചു കണ്ട് ഇഷ്ടപ്പെടാതെ പോയാല്‍ പിന്നെയെപ്പോഴാണ് ഇതുപോലൊരു പൊരുത്തജാതകം കണികാണാനെങ്കിലും കിട്ടുക. പിന്നീട് അങ്ങോട്ട് ഓരോ ഘട്ടങ്ങളിലും ജ്യോത്സ്യന്റെ വിദഗ്ദ്ധോപദേശം തേടി. ഓരോ വിവാഹപൂര്‍വ്വ ചടങ്ങുകള്‍ക്കും മുഹൂര്‍ത്ഥം, തെറ്റാതെ ഗണിച്ചു കിട്ടി. ഒടുവില്‍ വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ഒരു രാത്രി അവന് പാമ്പ് കടിയേറ്റു. ആസ്പത്രിയില്‍ എത്തുന്നതിന് മുന്‍പേ മരണപ്പെട്ടു. മാരക വിഷമുള്ള പാമ്പായിരുന്നതിനാലും അവന്‍ വളരെ പരിഭ്രമിച്ച് അവശനായിപ്പോയതിനാലും മരണം വേഗത്തില്‍ കീഴ്പ്പെടുത്തുകായായിരുന്നു. ഗ്രാമം മുഴുവന്‍ മരണവീട്ടില്‍ വന്ന് ഗദ്ഗദത്തോടെ തേങ്ങി. പക്ഷെ അപ്പോള്‍ പോലും ഒരാളും ജ്യോത്സ്യനെയോ ജ്യോത്സ്യത്തെയോ പഴിക്കുന്നത് കണ്ടില്ല. മറ്റൊരിടത്ത് ഇതിന് സമാനമായ എല്ലാ വിവാഹപൂര്‍വ്വ ഉപാധികളും ഒരുക്കിയിട്ടും കല്യാണത്തലേന്ന് രാത്രി പ്രതിശ്രുത വരന്‍ കെട്ടിത്തൂങ്ങിമരിച്ചു. എന്റെ സ്വന്തം ജ്യേഷ്ഠന്‍ തന്നെ ഒരു കടുത്ത ജ്യോതിഷ വിശ്വാസിയായിരുന്നു. എത്രയോ ജാതകക്കുറിപ്പുകള്‍ അലസി ആരാഞ്ഞതിന് ശേഷമാണ് അദ്ദെഹം തന്റെ മൂത്ത മകള്‍ക്ക് ഒരു ഭര്‍ത്താവിനെ കണ്ടെത്തിയത്. കല്യാണം കഴിഞ്ഞ് രണ്ടാമത്തെ ആഴ്ച അദ്ധേഹം സാമ്പത്തിക ബാധ്യത നിമിത്തം ആത്മഹത്യ ചെയ്തു. ഇങ്ങിനെ എത്രയോ സംഭവങ്ങള്‍ നടക്കുന്നു. ഇത്തരം ആകസ്മിതകളെ മുന്‍‌കൂട്ടി കാണാനോ തടയാനോ കഴിയുകയില്ല. പിന്നെ ഈ ജാതകപ്പൊരുത്തം എന്ത് വ്യത്യസ്തതയാണ് , മറ്റ് സമുദായങ്ങളെയോ മറ്റ് രാജ്യങ്ങളിലെ ജനങ്ങളെയോ അപേക്ഷിച്ച് ഇന്ത്യക്കാരായ ഹിന്ദുക്കള്‍ക്ക് മാത്രം നല്‍കുന്നത് ? ജാതകം കാരണം വിവാഹം മുടങ്ങിപ്പോയ എത്രയോ പേര്‍ നാട്ടിലുണ്ട്. ഇതിലും വിചിത്രമാണ് ചൊവ്വാദോഷം ! എത്രയോ കാതം അകലെയുള്ള ഒരു ഗ്രഹം ചിലരെ മാത്രം തേടിപ്പിടിച്ച് ദോഷം ഉണ്ടാക്കുമോ ?

എന്റെ ഒരു സ്നേഹിതന്റെ മകന് വയസ്സ് 38 കഴിഞ്ഞു . പല പല കാരണങ്ങളാല്‍ കല്യാണം നീണ്ടു നീണ്ടു പോയി . ഇപ്പോള്‍ വീണ്ടും ഒന്ന് ശ്രമിച്ചു നോക്കി . പ്രായം കടന്നതിനാല്‍ യോജിച്ച ഒരു വധുവിനെ കണ്ടെത്തേണ്ടേ . 35 വയസ്സ് ഉള്ള അവിവാഹിതയായ ഒരു വിവാഹാര്‍ത്ഥിനിയെ കണ്ടെത്തി. രണ്ട് വീട്ടുകാര്‍ക്കും ആശ്വാസം ! പക്ഷെ ജ്യോത്സ്യനെ കണ്ടപ്പോഴാണ് ഞെട്ടിക്കുന്ന ആ യാഥാര്‍ത്ഥ്യം ആണ്‍‌വീട്ടുകര്‍ തിരിച്ചറിഞ്ഞത് . പെണ്ണിന്റെ ജാതകത്തില്‍ വൈധവ്യയോഗം !! അങ്ങിനെ ആ ആലോചനയും അലസി . സ്നേഹിതനോട് ഞാന്‍ പറഞ്ഞു : മിക്കവാറും എല്ലാ പുരുഷന്മാരും തന്നേക്കാളും പ്രായം കുറഞ്ഞ സ്ത്രീകളെയാണ് കല്യാണം കഴിക്കുന്നത്. അപ്പോള്‍ സ്വാഭാവിക മരണമാണ് സംഭവിക്കുന്നതെങ്കില്‍ വൈധവ്യദു:ഖം അനുഭവിക്കാനിട വരാനിടയില്ലാത്ത ഏത് വിവാഹിതകളാണ് ലോകത്ത് ഉള്ളത് ? “ ജാതകം നോക്കിയത് കൊണ്ടാണ് കുഴപ്പം വന്നത്.... മനസ്സില്‍ ഒരു അജ്ഞാനം ... ഇല്ലെങ്കില്‍ നടത്താമായിരുന്നു...." സ്നേഹിതന്റെ ഉച്ചത്തിലുള്ള ആത്മഗതം !

ഞാന്‍ ആദ്യം പരാമര്‍ശിച്ച , പാമ്പ് കടിയേറ്റ് മരിച്ച യുവാവിന്റെ സഹോദരീ ഭര്‍ത്താവിനെ പിന്നെയൊരിക്കല്‍ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു. ഇത്ര കൃത്യമായി ജ്യോത്സ്യന്റെ വാക്കുകള്‍ പാലിച്ചിട്ടും , പലവട്ടം ജാതകം ഗണിച്ചിട്ടും ഒരു സൂചന പോലും തരാന്‍ ജ്യോത്സ്യന് കഴിയാതിരുന്നതിന്റെ കാരണം തിരക്കണ്ടേ . അവന്റെ മറുപടി ഇങ്ങിനെ : ജനിച്ച സമയം നമ്മള്‍ ജ്യോത്സ്യനോട് പറഞ്ഞുകൊടുക്കുമ്പോള്‍ തെറ്റിപ്പോകാന്‍ സാധ്യതയുണ്ട്. അത് കാരണം പ്രവചനം പലപ്പോഴും തെറ്റാമെന്നാണ് ജ്യോത്സ്യന്മാര്‍ പറയുന്നത് പോലും ! അത് ശരി , അപ്പോള്‍ ഏതാണ് ശരിയായ ജനന സമയം ? ഏത് വാച്ചിലാണ് ആ സമയം ഒളിഞ്ഞിരിക്കുന്നത് ? ഇങ്ങിനെ ശരിയായ സമയം തിട്ടപ്പെടുത്തി ഗണിച്ചെടുത്ത ജാതകം ആരുടെയെങ്കിലും കൈയ്യില്‍ ഉണ്ടോ ? ഒരേ സമയം ആസ്പത്രികളിലെ ലേബര്‍ റൂമുകളില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരൊറ്റ ജാതകത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ മതിയാവുമോ ? പ്രബുദ്ധ കേരളം ചിന്തിക്കുമോ ?

അനുബന്ധം :

ഈ ലേഖനം വായിച്ച എന്റെ ഒരു പ്രിയ സുഹൃത്ത് അനീഷ് എന്റെ സ്ക്രാപ്പ് ബുക്കില്‍ ഇങ്ങിനെ എഴുതി : “ മാഷേ നന്നായിരിക്കുന്നു. പക്ഷേ ഇതില്‍ ഒരു മറു വശം ഉള്ളത് എന്താണെന്നു വച്ചാല്‍ മനസ്സില്‍ പതിഞ്ഞ് പോയ വിശ്വാസങ്ങളില്‍ നിന്ന് അത്ര വേഗം പോരാന്‍ പറ്റില്ല. ഈ ഞാനും അതിന്റെ ഒരു ഇര തന്നെയാണ്. എന്റെ വിശ്വാസങ്ങള്‍ക്ക് ഉപരി ഞാന്‍ എന്റെ മാതാപിതാക്കളുടെ ഇഷ്ടത്തിനും, വിശ്വാസത്തിനും പ്രാധാന്യം കൊടുക്കുന്നു. അത്ര മാത്രം."
ഈ ഒരു മനോഭാവമാണ്, ഈ മൂഡ്ഡ വിശ്വാസം വര്‍ത്തമാനകാല സമൂഹത്തില്‍ നിലനില്‍ക്കാനും ആധിപത്യം ചെലുത്താനും കാരണമാകുന്ന മന:ശാസ്ത്രപരമായ അടിത്തറ. യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷം വരുന്ന യുവ തലമുറ ജ്യോതിഷത്തിലോ മറ്റ് അനുബന്ധ അനാചാരങ്ങളിലോ വിശ്വസിക്കുന്നില്ല. എന്നാല്‍ അച്ഛനുമമ്മയും മറ്റു പ്രായമായ ബന്ധുക്കളും വിശ്വസിക്കുന്നു. അവരുടെ മനസ്സ് വേദനിപ്പിച്ചു കൊണ്ട് എങ്ങിനെ മറിച്ചൊരു തീരുമാനമെടുക്കും ? ഇതാണു പലരും പറയുന്നത്. ശരിയാണു , അവരുടെ മനസ്സിനെ വേദനിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ കാര്യങ്ങള്‍ അനായാസമായും വിഘാതങ്ങള്‍ ഇല്ലാതെയും നടന്നുപോകുന്നെങ്കില്‍ സാരമില്ലായിരുന്നു. ഇവിടെ ഈ വിശ്വാസം ഒരു ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുകയും പലര്‍ക്കും ജീവിതം തന്നെ നിഷേധിക്കപ്പെടുകയും ചെയ്യുന്നു. അപ്പോള്‍ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുകയോ പറ്റുന്നില്ലെങ്കില്‍ ധിക്കരിക്കുകയോ ചെയ്യുകയാണ് വേണ്ടത്. കുറച്ചു നാള്‍ വേദനിക്കട്ടെ.പിന്നീട് ബോദ്ധ്യപ്പെട്ടുകൊള്ളും. പിന്നെ ഒരു കാര്യം ഇന്നത്തെ പ്രായമായവരില്‍, അവര്‍ കല്യാണം കഴിക്കുന്ന കാലത്ത് ജാതകപ്പൊരുത്തം നോക്കിയവര്‍ അധികമുണ്ടാവില്ല,തീര്‍ച്ച ! എന്നിട്ട് അവര്‍ ഇത്രയും കാലം തട്ടും മുട്ടും ഒന്നുമില്ലാതെ ജീവിച്ചില്ലെ ? ദുരന്തങ്ങള്‍ നേരിടേണ്ടി വന്നവരെ ജാതകമോ , മന്ത്രവാദമോ, മറ്റു വിശ്വാസങ്ങളോ ഒന്നും രക്ഷിച്ചതുമില്ല...

ജ്യോതിഷം ഒരു ശാസ്ത്രാഭാസമാണെന്ന് സ്ഥപിക്കുന്ന വസ്തുതകള്‍ ഇവിടെ വായിക്കുക !



എനിക്ക് വേണ്ടത് മനുഷ്യരുടെ അനുഗ്രഹം !

ഞാന്‍ അമ്പലങ്ങളില്‍ പോകാറില്ല,പ്രാര്‍ത്ഥിക്കാറുമില്ല. കാരണം, എനിക്ക് പരിഭവങ്ങളോ പരിദേവനങ്ങളോ ഇല്ല. എന്റെ പരിമിതികള്‍ക്കകത്ത് നിന്ന് കൊണ്ട്, എന്റെ കഴിവിനനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കുന്നു. കൂടുതലായി എനിക്കൊന്നും വേണ്ട.എന്റെ പ്രവര്‍ത്തിയുടെ ഫലമായി ഞാന്‍ സ്വായത്തമാക്കുന്നത് ആസ്വദിച്ചും നുണഞ്ഞും ജീവിതത്തിന്റെ വര്‍ത്തമാനകാലം ഞാന്‍ കടത്തിവിടുന്നു.

എന്റെ ചുറ്റുപാടും പ്രകൃതിയും മനുഷ്യരും എല്ലാം എനിക്കെന്നും അല്‍ഭുതമാണ്.വെറുതെയിരിക്കുമ്പോള്‍ ആകാശം കാണാന്‍ പോലും എന്തൊരു ഭംഗിയാണ്. ജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ അനുഭവിക്കുമ്പോളും ഞാനത് ആസ്വദിക്കുകയായിരുന്നു.ഒരിക്കല്‍ അഞ്ചരക്കണ്ടിയില്‍ ഞങ്ങളുടെ വീട് പുനര്‍നിര്‍മ്മിക്കുമ്പോള്‍ ഒരു രാത്രി ഞാന്‍ അവിടെ തനിച്ച് താമസിക്കേണ്ടിവന്നു. എങ്ങും സിമന്റും ചളിയും മണ്ണും.... അപ്പോള്‍ മാത്രം കോണ്‍ക്രീറ്റ് ചെയ്ത ടെറസ്സില്‍ ലുങ്കിയും വിരിച്ചു ആകാശം നോക്കി ഞാന്‍ കിടന്നു... ഒരു കഷ്ടത അതങ്ങിനെ കാണുമ്പോള്‍ മാത്രമാണെന്നും നേരെ മറിച്ച് പൊസിറ്റീവായെടുത്താല്‍ കഷ്ടപ്പാടിലും ഒരു എന്‍‌ജോയ്‌മെന്റ് കണ്ടെത്താനാവുമെന്നു ഞാന്‍ നിരവധി സന്ദര്‍ഭങ്ങളില്‍ അനുഭവിച്ചിട്ടുണ്ട്.

എന്റെ ആവശ്യങ്ങള്‍ ഞാന്‍ തന്നെ നിര്‍വ്വഹിക്കണം.എന്റെ പ്രശ്നങ്ങള്‍ ഞാന്‍ തന്നെ പരിഹരിക്കണം.എന്റെ ദുരന്തങ്ങള്‍ ഞാന്‍ തന്നെ നേരിടണം.മരണം വരെ ജീവിക്കുക മാത്രമേ ഞാന്‍ ചെയ്യുകയുമുള്ളൂ.പിന്നെ ഞാന്‍ എന്തിന് പ്രാര്‍ത്ഥിക്കണം? ആരോട് പ്രാര്‍ത്ഥിക്കണം? എന്നാല്‍ അമ്പലങ്ങളില്‍ പോകുന്നവരേയും,പ്രര്‍ത്ഥിക്കുന്നവരേയും ഞാന്‍ നേരിട്ട് എതിര്‍ക്കാറില്ല. കാരണം അതൊരു മന:സ്സമാധാനത്തിന്റെ പ്രശ്നമാണ്.

ഒരു വിശ്വാസിയില്‍ അവിശ്വാസം കുത്തിവെച്ച്, ആത്മസംഘര്‍ഷം ഉണ്ടാക്കിയിട്ട് എന്ത് സമാധാനമാണ് എനിക്കയാള്‍ക്ക് പകരം നല്‍കാന്‍ കഴിയുക ? ഒന്നാലോചിച്ചാല്‍ ഈ ലോകത്തില്‍
മനുഷ്യന്റെ അവസ്ഥ സഹതാപാര്‍ഹമാണ്. നീണ്ട ജീവിതയാത്രയില്‍, അവന് ലഭിക്കുന്ന ആനന്ദത്തി
ന്റെയും, സുഖത്തിന്റെയും, സംതൃപ്തിയുടെയും അളവ് തുലോം പരിമിതമാണ്. യഥാര്‍ത്ഥത്തില്‍ ക്ഷണിക വും,നശ്വരവുമായ ഈ ജീവിതം ഒരു ഉത്സവം പോലെ ആഘോഷിച്ചു തീര്‍ക്കാമായിരുന്നു. സ്വയം നിര്‍മ്മിക്കുന്ന ഊരാക്കുടുക്കുകളില്‍ പെട്ട് ഉഴലുകയാണ് ഇന്ന് മനുഷ്യര്‍.ഈ ഒരു അവസ്ഥയെയാണ്
ആള്‍ദൈവങ്ങളും,ആദ്ധ്യാത്മികക്കാരും എല്ലാം ചൂഷണം ചെയ്യുന്നത്. ഒരിക്കല്‍ മാതാ അമൃതാനന്ദമയി
യുടെ പ്രഭാഷണം കേള്‍ക്കാന്‍ ഞാന്‍ പോയിരുന്നു. സര്‍വ്വാഭരണവിഭൂഷിതരായി എത്തിച്ചേര്‍ന്ന ഭക്ത രില്‍ ചിലരെ അമ്മ കെട്ടിപ്പിടിച്ച് ആലിങ്ങനം ചെയ്തു.അവരുടേതായ നാടന്‍ ശൈലിയില്‍ സ്നേഹത്തെ ക്കുറിച്ചു അവര്‍ മണിക്കൂറൂകളോളം പ്രഭാഷണം നടത്തി.മുഴുവന്‍ ഭക്തരുടെയും സ്നേഹവും,ആരാധനയും ഏറ്റുവാങ്ങി അമ്മ തിരിച്ചു പോയി.എന്നാല്‍ വന്നുചേര്‍ന്നവരില്‍ ആരും തന്നെ പരസ്പരം പരിചയപ്പെടു കയോ സ്നേഹം പങ്കു വെക്കുകയോ ചെയ്തില്ല.പിന്നെ ഈ സ്നേഹപ്രഭാഷണം ആര്‍ക്കുവേണ്ടി? ഞാന്‍,
നീ എന്നു പോലും ഉച്ചരിക്കരുത്,നമ്മള്‍ എന്നേ പറയാവൂ എന്ന അമ്മയുടെ ഉല്‍ബോധനം ഒരു ഭക്തനും ചെവിക്കൊണ്ടില്ല. എന്നാല്‍ അവിടെ കൂടിയിരുന്ന എല്ലാവരും ആന്തരീകമായി കടുത്ത സ്നേഹദാരിദ്ര്യം അനുഭവിക്കുന്നവരായിരുന്നു എന്നത് സത്യമാണ്.

ഇത്തരം ആയിരം അമ്മമാര്‍ ചേര്‍ന്നാലും, ശ്രീ ശ്രീ രവിശങ്കര്‍മാര്‍ ചേര്‍ന്നാലും ഒരു മദര്‍ തെരേസയാകില്ല ! എന്തിന് ഒരു സര്‍വ്വോദയം കുര്യന്‍ പോലും ആകില്ല !! ഭൂമിയില്‍ ജനിക്കുന്ന, ജീവിക്കുന്ന ആര്‍ക്കുംതന്നെ മനുഷ്യേതരമായ ഒരു എക്സ്ട്രാ കഴിവുമില്ല. അഥവാ അങ്ങിനെ ഉണ്ടെങ്കില്‍ഗോപിനാഥ് മുതുകാടാണ് ഏറ്റവും വലിയ ആള്‍ദൈവം. ഏതെങ്കിലും തരത്തില്‍ മനുഷ്യനു സേവനം ചെയ്യുന്നവരാണ് മഹാത്മാക്കള്‍! അവരാണ് ആദരിക്കപ്പെടേണ്ടവര്‍ !!

ജീവിതത്തിന്റെ ഏതെങ്കിലും മേഖലകളില്‍ വിജയം വരിച്ചവര്‍, ഇത് ദൈവാനുഗ്രഹമാണ് എന്നു പറയുന്നത് ഇന്ന് പതിവാണ്. ഇങ്ങിനെ ചുരുക്കം ചിലരെ മാത്രം തെരഞ്ഞു പിടിച്ചു അനുഗ്രഹിക്കുന്ന സങ്കുചിതമനസ്ക്കനാണോ ദൈവം ? അയാളോട് മാത്രം പ്രത്യേകമമതയും താല്പര്യവും ദൈവത്തിനുണ്ടാവാന്‍ കാരണമെന്ത് ? ഞാനും എന്റെ ദൈവവും
എന്ന സ്വാര്‍ത്ഥ ചിന്തയില്‍ നിന്നാണ് ഇത്തരം പ്രസ്ഥാവനകള്‍ വരുന്നത്. പണവും സമ്പത്തും ധാര്‍മ്മികമായല്ല ഇന്ന് വിതരണം ചെയ്യപ്പെടുന്നത്. കൌശലമുള്ളവര്‍ക്ക് എത്രയും കൂടുതല്‍ കൈക്കലാക്കാന്‍ തക്ക പാകത്തിലാണ് നമ്മുടെ സാമൂഹ്യ ഘടന. ഇതിലൊന്നും ദൈവത്തിന്റെ
അനുഗ്രഹമോ, തലയെഴുത്തോ, ഭാഗ്യമോ,നല്ല സമയമോ ഒന്നും തന്നെയില്ല.

അമ്പലങ്ങളിലും മറ്റും പോകുന്നവരുടെ എണ്ണം ദിനം‌പ്രതി പെരുകുന്നത് സമകാലിക സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന മാനസിക പിരിമുറുക്കങ്ങള്‍ക്കുദാഹരണമാണ്, അല്ലാതെ പരിഹാരം കിട്ടുന്നു എന്നതിന്റെയല്ല. തമിഴില്‍ ഒരു ചൊല്ലുണ്ട്, “ പോതും എന്‍‌ട്ര മനം പൊന്‍ ശെയ്യും മരുന്ത് " ( മതി എന്ന മനസ്സ് ,പൊന്ന് ഉണ്ടാക്കുന്ന മരുന്നു..."ക്ഷമിക്കണം! തമിഴിന്റെ പ്രാസഭംഗി മലയാളത്തിനില്ല ) അതെ, സന്തോഷവും സംതൃപ്തിയും കണ്ടെത്താനുള്ള സൂത്രവാക്യമാണ് ആ പഴമൊഴി !

ഇത് ഭക്തിയല്ല........ മാനസിക അനാരോഗ്യമാണ് !

കേരളത്തിലങ്ങോളമിങ്ങോളം അഭൂതപൂര്‍വമായ ജനകീയപിന്തുണയോടുകൂടി,ഒരു വമ്പിച്ച വികസനപ്രവര്‍ത്തനങ്ങള്‍ കുറെക്കാലമായി നടന്നു വരികയാണു.പഴയതും,പുതിയതുമായ ക്ഷേത്രങ്ങളും,അമ്പലങ്ങളും,കാവുകളും എല്ലാം പുതുക്കിപ്പണിയുക,പുനരുദ്ധരിക്കുക,പുന:പ്രതിഷ്ട........
പിന്നെ, ദേവപ്രശ്നം,സ്വര്‍ണ്ണപ്രശ്നം... അങ്ങിനെ കുറെ പ്രശ്നപരമ്പരകള്‍ വേറെ ! ഭക്തിയുടെ ഒരു മഹാപ്രളയത്തിലാണ് ജനങ്ങളെല്ലാം.ഇപ്പോഴെന്താണു ഇങ്ങിനെയൊരു വര്‍ദ്ധിതഭക്തിക്കു കാരണം?
പായ പോലുള്ള നോട്ടീസും,രശീത് ബുക്കുമായി നാലാള്‍ വീട്ടില്‍ വരുകയാണെങ്കില്‍ ഉറപ്പാണ് , അതൊരു അമ്പലപ്പിരിവായിരിക്കും. ഇപ്പോഴത്തെ സാമൂഹ്യപ്രവര്‍ത്തനം എന്നു പറയുന്നതു ഇതാണ്.പണ്ടു ഒരു കാലത്ത് വഴിയോരങ്ങളില്‍ തണല്‍ വൃക്ഷങ്ങള്‍ വെച്ചു പിടിപ്പിക്കുക, ധര്‍മ്മക്കിണര്‍ കുഴിക്കുക , അതിനടുത്ത് കൊട്ടത്തളങ്ങള്‍ കെട്ടി അതില്‍ കന്നുകാലികള്‍ക്ക് ദിവസവും വെ ള്ളം നിറയ്ക്കുക, സത്രങ്ങള്‍ നിര്‍മ്മിക്കുക, അത്താണികള്‍ സ്ഥാപിക്കുക, വഴിവിളക്കുകള്‍ കത്തിക്കുക തുടങ്ങി സാമൂഹ്യപ്രവര്‍ത്തനം ഒരു തപസ്യയായി കരുതപ്പെട്ടിരുന്നു. പിന്നീട് സ്വാതന്ത്ര്യസമരകാലഘട്ടങ്ങില്‍ നിരവധി സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള പോരാട്ടങ്ങളും സജീവമായിരുന്നു. ഗ്രാമഗ്രാമാന്തരങ്ങളില്‍ വയനശാലകള്‍ നിര്‍മിച്ചു ബഹുജനങ്ങളെ വിദ്യയുടെ വെളിച്ചത്തിലേക്കു നയിക്കുന്നതിനു വേണ്ടിയുള്ള മഹത് പ്രവര്‍ത്തനങ്ങളായിരുന്നു എടുത്തുപറയത്തക്കതായ ഒന്ന്. പ്രബുദ്ധതയിലേക്ക് ജനങ്ങളെ നയിക്കുന്ന കര്‍മ്മധീരരായിരുന്നു അന്നത്തെ സാമൂഹ്യപ്രവര്‍ത്തകര്‍. ഇന്നും നിസ്വാര്‍ഥമായ സാമൂഹ്യസേവനം ആവശ്യപ്പെടുന്ന എത്രയോ മേഖലകളുണ്ട്.

ഞങ്ങളുടെ നാട്ടില്‍ വേറൊരുതരം ക്ഷേത്രങ്ങളുണ്ട്. മുത്തപ്പന്‍ മoപ്പുരകളാണത്. ഓരോ കിലൊമീററര്‍ ഇടവിട്ടിടവിട്ട് ഇങ്ങിനെ മoപ്പുരകളുണ്ട്. ആര്‍ക്കും എവിടെയും എപ്പോള്‍ വേണമെങ്കിലും ഒരു മoപ്പുര തുടങ്ങാമെന്നതാണു അതിന്റെയൊരു സൌകര്യം.എല്ലാ ആഴ്ചയിലും ചിലപ്പോള്‍ ദിവസേനയും ഇവിടങ്ങളില്‍ മുത്തപ്പന്‍ വെള്ളാട്ടവും തിരുവപ്പനയുമുണ്ടാകും.

മുത്തപ്പനു ദക്ഷിണ കൊടുത്ത് പരാതി ബോധിപ്പിക്കലാണു ഇതിലെ ഏററവും പ്രധാനയിനം.പരാതി
ക്കാരുടെ നീണ്ട നിരയില്‍ സ്ത്രീജനങ്ങളായിരിക്കും കൂടുതല്‍.ദക്ഷിണ വാങ്ങി കൈ പിടിച്ചു മുത്തപ്പന്‍ പരാതിയെല്ലം കേള്‍ക്കും.ദക്ഷിണയുടെ വലുപ്പമനുസരിച്ചു കൈ വിടാതെ പിടിച്ചുകൊണ്ടു തന്നെ മുത്തപ്പന്‍ ആശ്വാസവചനങ്ങളും,ഉറപ്പും നിര്‍ലോഭം കൊടുക്കും. അടുത്ത വെള്ളാട്ടം വരെ മന:സ്സമാധാനത്തിനു ഈ ഉറപ്പുകള്‍ ഭക്തജനങ്ങള്‍ക്കു ധാരാളം. ഇതു കൂടാതെ കാക്കത്തൊള്ളായിരം
തെയ്യങ്ങളും,തിറകളും വേറെയുമുണ്ടു. ഈ തെയ്യങ്ങളും ഭക്തരുടെ പരാതികള്‍ പരിഹരിക്കുന്നതില്‍
ഒട്ടും പിന്നിലല്ല. പണം വേണം അത്രമാത്രം! ദൈവങ്ങള്‍ക്കു അത്രയേയുള്ളൂ..നമുക്കും കിട്ടണം പണം!
പ്രപഞ്ചം തന്നെ സൃഷ്ടിക്കുകയും സര്‍വജീവജാലങ്ങളെയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിനെന്തിനാണു നമ്മുടെ വക സ്വര്‍ണ്ണവും പണവുമെന്നൊന്നും ചോദിക്കരുത്.ദൈവത്തിന്റെ
അടുത്തായാലും വെറും കൈയ്യോടെ പോകുന്നത് ഒരു കുറച്ചിലല്ലെ.

ദൈവം ഉണ്ടൊ എന്നൊന്നും എനിക്കറിയില്ല, ഉണ്ടെങ്കില്‍ അതില്‍ പരം ഒരു രക്ഷ നമുക്കു വേറെ എന്താണുണ്ടാവുക? പക്ഷെ ഒരു കാര്യം എനിക്കുറപ്പാണ്,ഇങ്ങിനെ മനുഷ്യനില്‍ നിന്നു പ്രതിഫലം
പററി അവന്റെ ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചുകൊടുക്കുന്ന ഒരു ദൈവം ഇല്ല തന്നെ!
ഇന്നു സര്‍വ്വത്ര കാണുന്ന ഈ ജനമുന്നേററം ഭക്തിയുടേയോ, ആത്മീയതയുടേയോ ലക്ഷണങ്ങല്ല
മറിച്ചു ഒരു തരം മാനസിക അനാരോഗ്യത്തിന്റേതാണ് ............

ജ്യോത്സ്യം......വലയുന്ന ജനം!

ഇന്ന് കേരളത്തില്‍ നല്ല തൊഴില്‍ സാധ്യതയുള്ള ഒരു മേഖലയാണ് ജ്യോത്സ്യം. ഒരുപാട് പേര്‍ ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്.എല്ലാ ആനുകാലികങ്ങള്‍ക്കും,ചാനലുകള്‍ക്കും ആസ്ഥാന ജ്യോത്സ്യന്മാരെ ആവശ്യമുണ്ട്. കാരണം ഭാവി പ്രവചിച്ചു കിട്ടാന്‍ ആളുകള്‍ നെട്ടോട്ടമോടുകയാണ്. എനിക്കറിയുന്ന, വിദ്യാഭ്യാസവും തറവാട്ടുമഹിമയുമുള്ള കുടുംബത്തിലെ ഒരുകുട്ടിക്ക് എഞ്ചിനീയറിങ്ങിനും മെഡിസിനും സീററ് കിട്ടിയപ്പോള്‍ അതിലേത് സ്വീകരിക്കണമെന്ന് “അറിയാന്‍” പോയത് പ്രശസ്തനായ ഒരു ജ്യോത്സ്യന്റെ അടുത്തേക്കാണ്.ഈയ്യാള്‍ ഏഴാംക്ലാസ്സ് പാസ്സാകാത്തവനും,കുറെ മുന്‍പ് വരെ ലോട്ടറി വിററ് ഉപജീവനും കഴിച്ചു വന്ന ആളുമായിരുന്നു. രണ്ടാഴ്ച മുന്‍പ് അപ്പോയ്ന്റ്മെന്റ് എടുത്താലേ ഇന്ന് അയാളെ കാണാന്‍ പററൂ. ഒരു വകപ്പെട്ട ആവശ്യങ്ങള്‍ക്കെല്ലാം ഇന്ന് ഈ ജ്യോത്സ്യന്മാര്‍ യന്ത്രങ്ങള്‍ നിര്‍മ്മിച്ചു കൊടുക്കുന്നുണ്ട്. സരസ്വതി യന്ത്രം വാങ്ങി വെച്ച് പരീക്ഷക്ക് ഉയര്‍ന്ന റാങ്ക് കാത്ത് കഴിയുന്നവര്‍ ഏറെ. പത്രങ്ങളിലും മററ് ആനുകാലികങ്ങളിലും ഇവരുടെ പരസ്യങ്ങള്‍ തുടര്‍ച്ചയായി വരുന്നത് ഈ യന്ത്രങ്ങള്‍ക്ക് വന്‍ ഡിമാന്റുള്ളതിന്റെ തെളിവാണ്. വിവാഹത്തിന് ജാതകപ്പൊരുത്തം നിര്‍ബന്ധ മായതോടെയാണ് ജ്യോത്സ്യന്മരുടെ ശുക്രദശ തെളിഞ്ഞത്. നൂറും,ഇരുന്നൂറും കുറിപ്പുകള്‍ ഒത്തു നോക്കിയാലേ ചിലര്‍ക്ക് പൊരുത്തമുള്ള ബന്ധം കിട്ടുന്നുള്ളൂ. വന്‍ തുക പ്രതിഫലം പററി പൊരുത്തമുള്ള ജാതകം എഴുതി കൊടുക്കുന്ന ജ്യോത്സ്യന്മാരുമുണ്ട്. ജനിച്ച സമയം മാററിയാല്‍ മതിയല്ലോ.. ജനിച്ച സമയത്തിന് യാതൊരു പ്രാധാന്യവുമില്ലെന്നു നന്നായി അറിയാവുന്നവര്‍ അവരാണല്ലോ. ഇത്തരം വിശ്വാസങ്ങള്‍ ഒരു തരം ഭ്രാന്ത് എന്നല്ലാതെ എന്ത് പറയാന്‍ !

പ്രപഞ്ചത്തില്‍ അനന്തകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളുമുണ്ട്.അതിന്റെയൊക്കെ ഭ്രമണങ്ങള്‍ ഈ കൊച്ചു ഭൂമിയിലെ നിസ്സാരനായ മനുഷ്യന്റെ ഗതിവിഗതികളെ സ്വാധീനിക്കുന്നു എന്നു പറയുന്നത് എത്ര ഭോഷ്ക് ആണ്.. സാമൂഹ്യ ജീവിയായ മനുഷ്യന്റെ പ്രശ്നങ്ങള്‍ സമൂഹത്തില്‍ നിന്നാണ് ഉണ്ടാകുന്നത്.. സമൂഹത്തില്‍ നിന്ന് തന്നെയാണ് അതിന്റെ പരിഹാരവും കാണേണ്ടത്. വിദ്യാസമ്പന്നരായ മലയാളികള്‍ ഈ മൂഡ്ഡ വിശ്വാസത്തില്‍ പെട്ട് ഉഴലുന്നതു കാണുമ്പോള്‍ സങ്കടം തോന്നുന്നു... ഭാവിയാണല്ലോ ഇക്കൂട്ടര്‍ പ്രവചിക്കുന്നത്, അതായത് നാളെ നടക്കാന്‍ പോകുന്ന സംഭവങ്ങള്‍! അങ്ങിനെ ഭൂമിയുള്ള കാലത്തോളം നടക്കേണ്ട സംഭവങ്ങള്‍ മുന്‍ കൂട്ടി തീരുമാനിച്ച് എഴുതി വെച്ചിട്ടുണ്ടോ? ഇതെന്താ തിരക്കഥയെഴുതി ഷൂട്ട് ചെയ്യുന്ന സീരിയലോ? കൊളംബസ്സ് അമേരിക്ക കണ്ടുപിടിച്ചതും, സുനാമിയും, സദ്ദാമിന്റെ വധശിക്ഷയുമെല്ലാമെല്ല്ലാം മുന്നേ എഴുതിവെച്ച തിരനാടകത്തിലെ അഭിനയിച്ചു തീര്‍ക്കേണ്ടിയിരുന്ന രംഗങ്ങളോ? നാളെ നടക്കുന്ന സംഭവങ്ങള്‍ നടന്നാലേ ഉള്ളൂ, ഇല്ലങ്കില്‍ ഇല്ല. ലളിതമായൊരു ലോജിക്കാണിത്. എന്റെ സുഹൃത്തുക്കള്‍ മനസ്സിലാക്കണം. നാളെയുടെ അനിശ്ചിതത്വത്തിലേക്ക് , ആകസ്മികതയിലേക്ക് നമ്മള്‍ നടന്നു നീങ്ങുന്നു... ഭൂമിയും നക്ഷത്രങ്ങളും,പ്രപഞ്ചം തന്നെയും..ചലിച്ചുകൊണ്ടിരിക്കുന്നു.. എന്തിനെന്നറിയാതെ........................

ഈ വീഡിയോ കാണുക.

വിശ്വാസങ്ങളെക്കുറിച്ച്........................

വിശ്വാസങ്ങള്‍ എല്ലാം തന്നെ അന്ധവിശ്വാസങ്ങളാണ്.ഞാന്‍ ഇത് വിശ്വസിക്കുന്നു എന്ന് ഒരാള്‍ പറയുമ്പോള്‍ അത് സത്യമായിക്കൊള്ളണമെന്നില്ല എന്നാലും ഞാന്‍ അത് വിശ്വസിക്കുന്നു എന്നാണ് അയാള്‍ പറയുന്നത്.എല്ലാവര്‍ക്കും ബോധ്യപ്പെടുന്നതും,സത്യവുമായവസ്തുതകളെപ്പററി പറയുമ്പോള്‍ ഞാനത് വിശ്വസിക്കുന്നു എന്നാരും പറയില്ല. ഉദാഹരണത്തിന് ഭൂമി ഉരുണ്ടതാണെന്നോ,ആകാശത്തിന് നീലനിറമാണെന്നോ ഞാന്‍ വിശ്വസിക്കുന്നതായി ആരും പറയില്ല. കാരണം അത് തര്‍ക്കമററതും,ഏവര്‍ക്കും ബോധ്യപ്പെടുന്നതുമാണല്ലോ. വിശ്വാസത്തെ പററി നിങ്ങളുടെ അഭിപ്രായമെന്തെന്ന് എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞതിങ്ങിനെയാണ് , “എനിക്ക് വിശ്വാസങ്ങള്‍ ഒന്നുമില്ല... കുറച്ച് അറിവുകളും കുറേ അറിവില്ലായ്മകളുമാണുള്ളത്. ഞാനെന്തിന് വെറുതെ എന്തെങ്കിലും വിശ്വസിക്കണം..? ’’ മാര്‍ക്സിസം വായിച്ചാല്‍ എനിക്ക് മനസ്സിലാവും. അതിലുള്ള സത്യങ്ങളും,അര്‍ധസത്യങ്ങളും,അപൂര്‍ണ്ണതകളും എനിക്ക് തിരിച്ചറിയാന്‍ കഴിയും. സത്യമായവ സ്വീകരിക്കുകയും ചെയ്യും. അല്ലാതെ ഞാനെന്തിനത് വിശ്വസിക്കുകയോ,വിശ്വസിക്കാതിരിക്കുകയോ ചെയ്യണം? പൂര്‍ണ്ണമായ സത്യം പറയാന്‍ ഇന്നേവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല,കഴിയുകയുമില്ല. എല്ലാ ദര്‍ശനങ്ങളും , തത്വശാസ്ത്രങ്ങളും,പ്രബോധനങ്ങളും , ചിന്തകളും അപൂര്‍ണ്ണങ്ങളാണ്,എന്നാല്‍ മാനവരാശിയുടെ മാര്‍ഗ്ഗദര്‍ശനവും !! എല്ലാം കൂട്ടിവായിക്കുമ്പോഴാണ് നാം സത്യത്തിലേക്ക് അടുക്കുന്നത്. തനിക്ക് ബോധ്യപ്പെടാത്തതും,തെളിയിക്കപ്പെടാത്തതുമായ എത്രയോ വിശ്വാസങ്ങള്‍ മനുഷ്യന്‍ ചുമക്കുന്നു.യുക്തിയുടെ യാതൊരു പിന്‍ബലവുമില്ലാതെ എന്തും വിശ്വസിക്കാനുള്ള മനുഷ്യന്റെ കഴിവിന്റെ പുറത്താണ് എല്ലാ എസ്റ്റാബ്ലിഷ് മെന്റുകളും, ആചാരങ്ങളും,ചടങ്ങുകളും നിലനില്‍ക്കുന്നത്.
ഇവയില്‍ പലതും മനുഷ്യജീവിതത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതും,അവന്റെ ആനന്ദവും സംതൃപ്തിയും ആയുസ്സ് തന്നെയും അപഹരിക്കുന്നതുമാണ്. എല്ലാ വിശ്വാസങ്ങളേയും മനസ്സില്‍ നിന്ന് പുറന്തള്ളി അറിവുകളെ സ്വീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്താനും വിശകലനം ചെയ്യാനുമുള്ള കഴിവ് ആര്‍ജ്ജിക്കുകയുമാണ് വേണ്ടത്. മുന്‍ വിധിയില്ലാത്ത നേര്‍ക്കാഴ്ചക്ക് മനസ്സിന്റെ വാതില്‍ തുറന്നിടുക......................