Links

ഉത്തര ഉണ്ണികൃഷ്ണൻ - ബേബി സാറ - ശൈവം

ശൈവം എന്ന പടത്തിൽ പാടിയ 8 വയസ്സ് മാത്രം പ്രായമുള്ള ഉത്തര ഉണ്ണികൃഷ്ണൻ ഈ വർഷത്തെ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടതിൽ നമുക്ക് അഭിമാനിക്കാം. അത് പോലെ തന്നെ ആ പടത്തിൽ നായികയായി അഭിനയിച്ചതും ബേബി സാറ എന്ന ബാലതാരമാണു. ദൈവത്തിരുമകൾ എന്ന ചിത്രത്തിലാണു ബേബി സാറ ബാലതാരമായി ആദ്യം അഭിനയിക്കുന്നത്. ദിവസത്തേക്ക് ഒരു ലക്ഷം രൂപയാണത്രെ പ്രതിഫലമായി നൽകിയത്. രണ്ടാമത്തെ പടമാണു ശൈവം. ദൈവത്തിരുമകളിനു ശേഷം പടങ്ങൾ ഒന്നും ഇല്ലാ‍ത്തപ്പോൾ പരസ്യചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ പ്രതിദിനം രണ്ട് ലക്ഷം പ്രതിഫലം ലഭിച്ചിരുന്നുവത്രെ.

നാ.മുത്തുകുമാർ എഴുതിയ ഈ ഗാനത്തിലെ വരികൾ അത്യന്തം മനോഹരം മാത്രമല്ല അർത്ഥപൂർണ്ണവുമാണു. കണ്ണദാസനു ശേഷം അപൂർവ്വമാണു ഇത്രയും സാരഗർഭമായ വരികൾ കേൾക്കാൻ കഴിയാറുള്ളത്.

പാട്ടിലെ വരികൾ:

അഴകേ അഴകേ , എതുവും അഴകേ
അൻ‌പിൻ വിഴിയിൽ എല്ലാം അഴകേ
മഴൈ മട്ടുമാ അഴക്
ചുടും വെയിൽ കൂട ഒരു അഴക്
മലർ മട്ടുമാ അഴക്
വിഴും ഇലൈ കൂട ഒരു അഴക്
പുന്നകൈ വീശിടും പാർവൈകൾ അഴക്
വാർത്തൈകൾ കേൾക്കൈയിൽ മൌനങ്കൾ അഴക്
നന്മൈക്ക് ശൊല്ലിടും പൊയ്‌കളും അഴക്
ഉൺ‌മൈയിൽ അതുതാൻ മെയ്യായ് അഴക്

കുയിൽ ഇശൈ അത് പാടിട
സ്വരവരിശൈകൾ തേവൈയാ
മയിൽ നടനങ്കൾ ആടിട
ജതി ഒലികളും തേവൈയാ

നദി നടന്ത് ശെൻ‌റിട
വഴി തുണൈ താൻ തേവൈയാ
കടൽ‌അലൈ അത് പേശിട
മൊഴി ഇലക്കണം തേവൈയാ

ഇയർകൈയോട് ഇണൈന്താൽ
ഉലകം മുഴുതും അഴക്
കവലൈ യാവും മറന്താൽ
ഇന്ത വാഴ്കൈ മുഴുതും അഴക്

അഴകേ അഴകേ എതുവും അഴകേ

ഇദയം ഒരു ഊഞ്ചലേ
ഇടം വലം അത് ആടിടും
ഇൻ‌പത്തിൽ അത് തോയ്‌ന്തിടും
തുൻ‌പത്തിൽ അത് മൂഴ്‌കിടും

നടന്തതൈ നാം നാളുമേ
നിനൈപ്പതിൽ പൊരുൾ ഇല്ലൈയേ
നടപ്പതൈ നാം എണ്ണിനാൽ
അതൈവിട ഉയർവില്ലൈയേ

പൂക്കും പൂവിൽ വീശും
വാസം എന്ന അഴക്
അതൈയും താണ്ടി വീശും
നം നേശം റൊമ്പ അഴക്.

അഴകേ അഴകേ എതുവും അഴകേ
അൻ‌പിൻ വിഴിയിൽ എല്ലാം അഴകേ......

ഗാനരംഗം ഇവിടെ കാണാം.

പൊങ്കാലകൾ .... പൊങ്കാലകൾ !

അങ്ങനെ ഇക്കൊല്ലത്തെ ആറ്റുകാൽ പൊങ്കാല ആർഭാടമായി തന്നെ പര്യവസാനിച്ചു. കഥയിൽ ചോദ്യമില്ല എന്ന പോലെ വിശ്വാസങ്ങളിലും ആചാരങ്ങളിലും ചോദ്യമില്ല. എത്ര ലക്ഷം പേർ ഇക്കുറി പങ്കെടുത്തു എന്നറിയില്ല. 25 മുതൽ 40 ലക്ഷം വരെ സ്ത്രീകൾ പങ്കെടുക്കുമെന്ന് പത്രങ്ങൾ പ്രവചിച്ചിരുന്നു. പൊങ്കാലയ്ക്ക് വരുന്നവർ ആരും പട്ടിണിപ്പാവങ്ങളോ ദരിദ്രരോ അല്ല. ഒരു കണക്കിനു സമ്പന്നർ എന്ന് തന്നെ പറയാം. കാരണം കേരളത്തിലെ ആളുകളുടെ ക്രയശേഷി വികസിതരാജ്യങ്ങളോട് കിട പിടിക്കുന്നതാണു. പണത്തിനു ഒരു പഞ്ഞവും ഇല്ലാത്ത നാടാണു കേരളം. എന്നിട്ടും എന്ത്കൊണ്ടാണു ആളുകൾക്ക് വിശ്വാസം കൂടി വരുന്നതും ചടങ്ങുകൾ അത്യന്താപേക്ഷിതമാകുന്നതും?

പണ്ട് പണം ഒരപൂർവ്വ വസ്തു ആയിരുന്നപ്പോഴും സർവ്വത്ര ദാരിദ്ര്യവും പട്ടിണിയും നാട്ടിൽ ക്ഷാമവും ഉണ്ടായിരുന്ന കാലത്ത് ഇത് പോലെ വിശ്വാസങ്ങളോ ആചാരങ്ങളോ ഉണ്ടായിരുന്നില്ലല്ലൊ. ഇപ്പോൾ അതിസമ്പത്ത് എന്ന അവസ്ഥ വന്നപ്പോഴാണു വിശ്വാസങ്ങൾക്ക് കടുപ്പം ഏറിയതും പറഞ്ഞ് കേൾക്കാതിരുന്ന  ചടങ്ങുകൾക്ക് പ്രചാരം വർദ്ധിച്ചതും. അതിനനുസരിച്ചാണു ആചാരങ്ങളുടെ ആർഭാടധാരാളിത്തവും. കലവറ നിറക്കൽ എന്നൊരു ചടങ്ങ് മലബാറിൽ ഇപ്പോൾ വ്യാപകമാണു. എത്ര ആർഭാടമായാണു സ്ത്രീകൾ കലവറ നിറയ്ക്കാനുള്ള പദാർത്ഥങ്ങളുമായി ഊർവലം വരുന്നത് എന്നോ. ആരാണു ഇമ്മാതിരി ചടങ്ങുകൾ കണ്ടുപിടിക്കുന്നത് എന്നറിയില്ല.

പൊങ്കാലയ്ക്ക് സമാപനം കുറിച്ചത് വിളംബരം ചെയ്തുകൊണ്ട് ടിവി അവതാരക പറഞ്ഞത് ഇക്കൊല്ലത്തെ പൊങ്കാലയുടെ സമാപനത്തോടെ അടുത്ത പൊങ്കാലയ്ക്കുള്ള കാത്തിരിപ്പിനും തുടക്കമാകുന്നു എന്നാണു. അപ്പോൾ സ്ത്രീജനങ്ങൾക്ക് ഒരിക്കലും ഒഴിവില്ല. പൊങ്കാലയും പൊങ്കാലയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പും. എന്തുകൊണ്ടായിരിക്കും ഇങ്ങനെ പൊങ്കാലയ്ക്ക് വേണ്ടിയുള്ള അനന്തമായ കാത്തിരിപ്പ്? നിസ്വാർഥമായ ഭക്തിയും ആത്മീയതയും കൊണ്ടായിരിക്കുമോ? ഇത്രയും ഐശ്വര്യവും സൗകര്യങ്ങളും നൽകിയതിനു നന്ദി പ്രകാശിപ്പിക്കാനോ? അതോ ഇനിയും പോര എന്ന ഉദ്വേഗമോ? അതോ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഒരുപാട് ബാക്കി കിടക്കുന്നത് കൊണ്ടോ?

ആർക്കും തന്നെ രണ്ട് തരത്തിലുള്ള പ്രശ്നങ്ങളാണു ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരിക. ഒന്നാമത്തെ തരത്തിൽ വരുന്ന പ്രശ്നങ്ങൾ നമുക്ക് പരിഹരിക്കാൻ കഴിയുന്നതാണു. ചിലപ്പോൾ ആഞ്ഞ് പരിശ്രമിക്കേണ്ടി വരും എന്ന് മാത്രം. എങ്ങിനെയും പരിഹൃതമാകുന്ന പ്രശ്നങ്ങളാണവ, അങ്ങനെയാണു നമ്മളൊക്കെ ഇന്ന് വരെ ജീവിച്ചതും നാളെ ജീവിയ്ക്കാൻ പോകുന്നതും. രണ്ടാമത്തെ തരത്തിലുള്ള പ്രശ്നം നമ്മൾ തലകുത്തി മറിഞ്ഞാലും പരിഹരിക്കാൻ കഴിയാത്തതാണു. അമ്മാതിരി പ്രശ്നങ്ങൾ ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടർ വിചാരിച്ചാൽ പോലും നമുക്കായി പരിഹരിച്ച് തരാൻ കഴിയില്ല. പിന്നെയല്ലേ അങ്ങിങ്ങ് സ്ഥലനാമങ്ങളിൽ അറിയപ്പെടുന്ന ലോക്കൽ ദൈവങ്ങൾ പരിഹരിച്ചു തരാൻ. നമ്മൾ പ്രാർത്ഥിക്കുകയും കാണിക്കയും നിവേദ്യവും നൽകിയും എന്തെങ്കിലും പ്രശ്നങ്ങൾ പരിഹരിച്ചു കിട്ടുമായിരുന്നെങ്കിൽ ലോകവും മനുഷ്യരും ഇത് പോലെയല്ല ഉണ്ടാവുക. അത്കൊണ്ട്,  പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ പ്രപഞ്ച സൃഷ്ടാവായ സാക്ഷാൽ ദൈവവും അസംഖ്യം പ്രാദേശിക ദൈവങ്ങളും നമ്മെ പോലെ തന്നെ നിസ്സഹായരാണു. അപരിഹാര്യമായ പ്രശ്നങ്ങൾ നമ്മൾ അനുഭവിച്ചേ പറ്റൂ.

പിന്നെ ചില പ്രാർത്ഥനയും കാണിക്കയും ഫലിക്കാറുണ്ട്. അതെങ്ങനെയെന്ന് ഒരു ഉദാഹരണത്തിലൂടെ പറയാം. ഞങ്ങളുടെ ഒരു ബന്ധു ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് കുറെയായിട്ടും കുട്ടികൾ ഉണ്ടാകുന്നില്ല. മോഡേൺ മെഡിസിൻ ഡോക്ടരെ കാണിച്ചു. വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ ഡോക്ടർ പറഞ്ഞു, ഇനി മേലിൽ രാവിലെയും വൈകുന്നേരവും ജോലിക്ക് സൈക്കിൾ ഓടിച്ചു പോകുന്നത് നിർത്തണം. സൈക്കിൾ യാത്രയേ വേണ്ട.  ചിലപ്പോൾ വെരിക്കോസ് വെയിൻ എന്ന അസുഖത്തിനു ശസ്ത്രക്രിയ വേണ്ടി വരും. പുള്ളിക്കാരൻ സൈക്കിൾ യാത്ര നിർത്തി. പക്ഷെ ശസ്ത്രക്രിയയ്ക്ക് തയ്യാറായില്ല. ഇതിനിടയിൽ ബാംഗ്ലൂരിലെ ഒരു ഹോമിയോ ഡോക്ടരുടെ കീഴിൽ വന്ധ്യതാനിവാരണ ചികിത്സ തുടങ്ങി. രണ്ട് കൊല്ലത്തോളമായിട്ടും ഫലം കണ്ടില്ല. ഒരു പ്രാവശ്യം കണ്ണൂരിൽ വന്ന് പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ ശ്രീ മുത്തപ്പനെ ദർശനം നടത്തി. ഭക്തജനങ്ങളിൽ നിന്ന് കൈമടക്ക് പറ്റിക്കൊണ്ട് പ്രശ്നപരിഹാരം ഉറപ്പ് നൽകുന്ന പതിവുണ്ട് മുത്തപ്പനു. അടുത്ത വർഷം കുഞ്ഞിന്റെ ചോറൂണിനു മുത്തപ്പന്റെ സവിധത്തിൽ വരണം എന്നായിരുന്നു ബന്ധുവിനു മുത്തപ്പൻ നൽകിയ ഉറപ്പ്. കൃത്യമായി ഒരു കൊല്ലത്തിനകം ബന്ധു ഒരു പിതാവായി.

ഇവിടെ ബന്ധുവിനു സന്താനഭാഗ്യം കിട്ടിയത് മുത്തപ്പന്റെ ഉറപ്പ് കൊണ്ടാണോ, ഹോമിയോ ചികിത്സ കൊണ്ടാണോ അതോ മോഡേൺ മെഡിസിൻ ഡോക്‌ടർ നിർദ്ദേശിച്ച പോലെ സൈക്കിൾ യാത്ര നിർത്തിയത്കൊണ്ട് ഞരമ്പുകൾക്ക് ബലക്ഷയം എന്ന അവസ്ഥ മാറിയത് കൊണ്ടോ? കുട്ടികൾ ഇല്ലാത്ത എല്ലാ ദമ്പതികളും എത്രയോ അമ്പലങ്ങളിൽകയറിയിറങ്ങുന്നുണ്ട്. അവരിൽ ഒറ്റപെട്ടവർക്ക് പിൽക്കാലത്ത് കുഞ്ഞുങ്ങൾ പിറക്കുന്നു. അത് ദൈവകടാക്ഷം കൊണ്ടാണെന്ന് അവർ കരുതുന്നു. അത്രയേയുള്ളൂ. അപരിഹാര്യമായ വന്ധ്യതയുള്ളവർക്ക് ക്ഷേത്രങ്ങൾ തോറും  ദർശനം നടത്തിയാൽ കുട്ടികൾ ഉണ്ടാവില്ല എന്നും അതിനു ശാസ്ത്രീയമാർഗ്ഗങ്ങൾ സ്വീകരിക്കുകയോ അല്ലെങ്കിൽ കുഞ്ഞുങ്ങളെ ദത്ത് എടുക്കുകയോ വേണമെന്ന് ആർക്കാണു അറിഞ്ഞുകൂടാത്തത്. എന്നിട്ടും ആളുകൾ പരാതിയും പരിഭവങ്ങളുമായി പ്രാദേശികദൈവങ്ങളെ നിരന്തരം സന്ദർശിക്കുന്നു.  സാക്ഷാൽ ദൈവത്തെ സന്ദർശിക്കാനോ പരാതി പറയാനോ ലോകത്ത് എവിടെയും ഒരു മതവിശ്വാസിക്കും ദേവാലയങ്ങളോ അമ്പലങ്ങളോ പള്ളികളോ ഇല്ല. ഇക്കാര്യം നിങ്ങൾ എപ്പോഴെങ്കിലും ആലോചിട്ടുണ്ടോ. അങ്ങനെ നോക്കുമ്പോൾ സാക്ഷാൽ ദൈവം പാവമാണു, തിരിഞ്ഞുനോക്കാൻ ആരുമില്ലാത്ത പാവം പാവം ദൈവം !  

ബജറ്റ് - 2015

മല എലിയെ പ്രസവിച്ച പോലെയാണു മോദി സർക്കാരിന്റെ ബജറ്റ്. യാതൊരു സാമ്പത്തിക പരിഷ്ക്കരണവും ഇല്ല. ഒരു ദിശാബോധവും ബജറ്റ് നൽകുന്നുമില്ല. ആകെ ചെയ്തത് കോർപ്പറേറ്റുകളുടെ ലാഭവിഹിതത്തിനു നികുതി 30 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനം കുറച്ച് 25 ശതമാനമാക്കി എന്നതാണു. അതേ സമയം ഇടത്തരം വരുമാനക്കാരായ സാലറൈസ്‌ഡ് ആളുകളുടെ വരുമാനനികുതി അടക്കാനള്ള പരിധി 2.5 ലക്ഷം എന്നുള്ളത് ഒട്ടും ഉയർത്തിയുമില്ല. കോർപ്പറേറ്റുകൾക്ക് ലാഭവിഹിതത്തിനു 5 ശതമാനം നികുതിയിളവ് നൽകുകയും ശമ്പളക്കാർക്ക് വരുമാന പരിധി അല്പം പോലും ഉയർത്താതിരിക്കുകയും ചെയ്തത് ബി.ജെ.പി.ക്കാരുടെ വർഗ്ഗസ്വഭാവം വെളിവാക്കുന്നതാണു. പൊതുവെ ബിസ്സിനസ്സുകാരും കച്ചവടക്കാരും ആണു ബി.ജെ.പി.യുടെ വോട്ട് ബാങ്ക്. അവരെ സന്തോഷിപ്പിക്കുക എന്ന ദൗത്യമാണു അരുൺ ജയറ്റ്‌ലി ഏറ്റെടുത്തത് എന്ന് പറയാം.

രണ്ടര ലക്ഷം രൂപയാണല്ലൊ നിലവിൽ വരുമാന നികുതിക്കുള്ള പരിധി. അതായത്  ഇളവുകൾ കഴിച്ച് പ്രതിദിനം 685 രൂപ റെക്കോർഡ് പ്രകാരം വരുമാനമുള്ള ഒരാൾ ഇൻകം ടാക്സ് അടക്കണം. ഈ 685 രൂപ എന്നത് ഒരു ദിവസം ഒരു പിച്ചക്കാരൻ സമ്പാദിക്കുന്ന കാശേയുള്ളൂ എന്ന് ആർക്കാണറിയാത്തത്. എന്നിട്ടാണു അത്രയും വരുമാനത്തിനു സർക്കാർ നികുതി വാങ്ങുന്നത്. അതേ സമയം രേഖയുള്ള വേതനത്തിനു മാത്രമാണു നികുതി. ഈ തുകയുടെ എത്രയോ ഇരട്ടി പ്രതിദിനം സമ്പാദിക്കുന്നവർക്ക് രേഖ ഇല്ല എന്നതിന്റെ പേരിൽ നയാപൈസ നികുതി കൊടുക്കണ്ട. ഇന്നത്തെ നിലയിൽ വരുമാനപരിധി മിനിമം 5ലക്ഷം ആയെങ്കിലും ഉയർത്തേണ്ടതാണു. എന്നാൽ അരുൺ ജയറ്റ്‌ലി ശമ്പളക്കാരെ പിടിച്ചു പറിക്കുന്നതിൽ ഒരിളവും വരുത്താൻ തയ്യാറായില്ല. കോർപ്പറേറ്റ് മുതലാളിമാർക്ക് ഇളവ് അനുവദിക്കുകയും ചെയ്തു. വർഗ്ഗസ്വഭാവം കാണിക്കുമല്ലോ.  ശമ്പളക്കാർക്ക് ഇതിൽ പ്രതികരിക്കാൻ കഴിയില്ല. അവർ മിണ്ടാപ്രാണികളാണു. നികുതി പിടിച്ചിട്ട് ബാക്കി മാത്രമേ ശമ്പളമായി കൈയിൽ കിട്ടു. ഒരുമാതിരി ഡെമോക്രാറ്റിക്ക് ഫാസിസം.

കോർപ്പറേറ്റുകൾക്ക് ഇളവ് കൊടുത്തതിനെ അൽഫോൻസ് കണ്ണന്താനം ചാനൽ ചർച്ചയിൽ ന്യായീകരിച്ചത് എന്റർപ്രനേഴ്‌സിന്റെ കൈയ്യിൽ പണം സ്വരൂപിക്കാൻ കഴിഞ്ഞാൽ മാത്രമേ പുതിയ വ്യവസായങ്ങൾ തുടങ്ങൂ എന്നും അങ്ങനെ തൊഴിലവസരം വർദ്ധിക്കും എന്നുമാണു. വ്യവസായികളെ സന്തോഷിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ആ യുക്തി മനസ്സിലായിട്ടില്ല. ഇത് വരെ 30 ശതമാനം നികുതി അടയ്ക്കേണ്ടത് കൊണ്ട് വ്യവസായികൾ സംരംഭങ്ങൾ ഒന്നും നടത്താറില്ലേ? കോർപ്പറേറ്റുകളുടെ കീഴിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളി മാസശമ്പളത്തിൽ 30 ശതമാനം നികുതി അടയ്ക്കണം, അതേ സമയം മുതലാളി അയാളുടെ ലാഭത്തിന്റെ 25ശതമാനം നികുതി  അടച്ചാൽ മതി എന്ന ന്യായം എവിടത്തേതാണു മിസ്റ്റർ ധനമന്ത്രീ?  ശൂന്യതയിൽ നിന്ന് തുടങ്ങി കഴിഞ്ഞ 9 മാസം കൊണ്ടാണു രാജ്യത്തെ സാമ്പത്തിക നില ഇക്കാണുന്ന നിലയിലേക്ക് തങ്ങൾ ഉയർത്തിയത് എന്ന് ബജറ്റിന്റെ തുടക്കത്തിൽ മന്ത്രി ഡംഭ് പറയുന്നുമുണ്ട്. ഇമ്മാതിരി ഡംഭ് അല്ലാതെ ബി.ജെ.പി.ക്കാർക്ക് മറ്റൊന്നും ഇല്ല എന്നതിന്റെ ദൃഷ്ടാന്തമായി കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഈ ബജറ്റ്.

അതേ സമയം അൽഫോൻസ് കണ്ണന്താനം പറഞ്ഞ ഒരു കാര്യത്തോട് ഞാൻ പരിപൂർണ്ണമായി യോജിക്കുന്നു. അതായത് കോർപ്പറേറ്റുകളെ ശത്രുതാപരമായ മനോഭാവത്തോടെ കാണുന്നത് അവസാനിപ്പിക്കണം. രാജ്യത്തിന്റെ വളർച്ചയെ സഹായിക്കുന്നത് കോർപറേറ്റ് മേഖലയാണു. അവരാണു തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്. കോർപ്പറേറ്റ് മേഖലയിലെ മുതലാളിമാരും ജീവനക്കാരും നൽകുന്ന നികുതിപ്പണമാണു ഖജനാവിൽ വന്ന് നിറയുന്നത്. അങ്ങനെയാണു നമ്മുടെ ബജറ്റ് തുകയുടെ സൈസ് വർദ്ധിക്കുന്നത്. ഒരു നാല്പതോ മുപ്പതോ വർഷം മുൻപത്തെ ബജറ്റല്ല ഇന്ന് അവതരിപ്പിക്കുന്നത്. മുൻപത്തെ അപേക്ഷിച്ച് ഇന്നത്തെ ബജറ്റ് തുക എത്രയോ വലുതാണു. ആ വലിപ്പം ഉണ്ടാക്കിയത് കോർപ്പറേറ്റ് മേഖലയാണു. 

സർക്കാരിനു എല്ലാവക്കും തൊഴിൽ കൊടുക്കാൻ കഴിയില്ല. മാത്രമല്ല സർക്കാർ തൊഴിൽ പ്രത്യുല്പാദനപരമല്ല. സർക്കാർ ജീവനക്കാർ തിന്ന് മുടിക്കുമ്പോൾ കോർപ്പറേറ്റ് ജീവനക്കാർ സമ്പത്ത് ഉല്പാദിപ്പിക്കുകയാണു. ഒരു മൊട്ടുസൂചി നിർമ്മിക്കാനും കോർപ്പറേറ്റ് മേഖല വേണം. അത്കൊണ്ട് രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് എന്ന് പറയുന്നത് കോർപ്പറേറ്റ് മേഖലയാണു. ആ മേഖല നിഷ്ക്രിയമായിക്കൂട. കോർപ്പറേറ്റുകളെ ഉത്തേജിപ്പിക്കുന്ന ഒരു സർക്കാർ നടപടിയും വെറുതെയാവില്ല. പക്ഷെ ഇപ്പോൾ കോർപ്പറേറ്റുകൾക്ക് ലാഭത്തിൽ അഞ്ച് ശതമാനം നികുതിയിളവ് കൊടുത്തതും ശമ്പളക്കാർക്ക് ഇൻകം ടാക്സ് പരിധി ഉയർത്താത്തതും ന്യായീകരണമില്ലാത്തതാണു. അത് ബി.ജെ.പി.ക്കാരുടെ വർഗ്ഗസ്വഭാവമാണു താനും.