Links

തകരുന്ന മുതലാളിത്തവും മലരുന്ന സോഷ്യലിസവും

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ ആനന്ദത്താല്‍ ഹര്‍ഷപുളകിതരാണ് . എന്താണ് സംഗതിയെന്നല്ലെ. മുതലാളിത്തം അതിന്റെ പ്രഭവസ്ഥാനമായ അമേരിക്കയില്‍ തന്നെ കുമിളകള്‍ കണക്കെ പൊട്ടിത്തെറിച്ച് ചിതറിയിരിക്കുന്നു. നമ്മുടെ മുഖ്യമന്ത്രി അത് പത്രക്കാരോട് പറയുമ്പോള്‍ എന്താ അദ്ദേഹത്തിന്റെ ഒരു സന്തോഷം! സാമ്പത്തികമായി അമേരിക്ക തകരുക എന്ന് വെച്ചാല്‍ മുതലാളിത്തം തകരുന്നു എന്ന് തന്നെയാണ് അര്‍ത്ഥം . മുതലാളിത്തത്തിന് പകരം വയ്ക്കാന്‍ സോഷ്യലിസമല്ലാതെ മറ്റൊന്നില്ല. ഇപ്പോള്‍ യൂറോപ്പില്‍ ഏറ്റവും അധികം വില്പനയാവുന്ന ഗ്രന്ഥം കാള്‍ മാര്‍ക്സിന്റെ മൂലധനം ആണെന്ന് സ്ഥിതിവിവരക്കണക്കുകള്‍ ചൂണ്ടിക്കാട്ടി മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുമുണ്ട് . സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഭൌതികസാഹചര്യങ്ങള്‍, മുതലാളിത്തത്തിന്റെ തകര്‍ച്ചയോടെ യൂറോപ്പില്‍ പാകപ്പെട്ടുവരുന്നതായാണ് സൂചനകള്‍.

ഇത്തരുണത്തില്‍ എന്താണ് മുതലാളിത്തം എന്താണ് സോഷ്യലിസം, അവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് നമുക്കൊന്ന് മനസ്സിലാക്കണ്ടെ. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മൂലധനവും പ്രത്യുല്‍പാദനസാമഗ്രികളും എല്ലാം പൊതു ഉടമസ്ഥതയില്‍ ആയിരിക്കണം. പൊതു ഉടമസ്ഥന്‍ സര്‍ക്കാര്‍ ആയിരിക്കും. അതായത് മുതലാളിയുടെ റോള്‍ സര്‍ക്കാറിനായിരിക്കും. ലോകത്ത് തൊഴിലാളികളേ ഉണ്ടാവൂ , മുതലാളിമാര്‍ ഉണ്ടാവില്ല. തൊഴിലാളികള്‍ക്ക് അവരുടെ ഒരു പാര്‍ട്ടിയുണ്ടാവും. ആ പാര്‍ട്ടിയുടെ നിയന്ത്രണത്തിലായിരിക്കും സര്‍ക്കാര്‍ . അതായത് സര്‍ക്കാറും മൂലധനവും പ്രത്യുല്പാദനോപാധികളും പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ ആയിരിക്കും. പാര്‍ട്ടി അതിന്റെ ഉന്നതാധികാരസമിതിയുടെ തലവന്റെ നിയന്ത്രണത്തിലുമായിരിക്കും. തൊഴിലാളികള്‍ക്ക് പണി എടുക്കുക എന്ന പണിയേയുള്ളൂ. ബാക്കി എല്ലാം പാര്‍ട്ടി നോക്കിക്കൊള്ളും.

പാര്‍ട്ടിയിലേക്ക് പുതുതായി അംഗങ്ങളെ പാര്‍ട്ടിയുടെ കീഴ്ഘടകങ്ങള്‍ ചേര്‍ക്കും. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ വിവിധസഭകളില്‍ മത്സരിക്കും. ഒരു സ്ഥാനാര്‍ത്ഥിയേ മത്സരരംഗത്ത് ഉണ്ടാവൂ. ആ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരായ തൊഴിലാളികള്‍ 99.999 ശതമാനം ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കും. മനസ്സിലായില്ലെ ? സ്ഥാനാര്‍ത്ഥിയെ വോട്ടര്‍മാര്‍ക്ക് സ്വീകരിക്കാം അല്ലെങ്കില്‍ നിരാകരിക്കാം യെസ് ഓര്‍ നോ. ആരും നോ പറയില്ല. അങ്ങനെയാണ് വിജയശതമാനം 99 കവിഞ്ഞ് നൂറിനോട് അടുക്കുന്നത്. പിന്നെയെന്തിനാണ് തെരഞ്ഞെടുപ്പ് എന്നല്ലെ. അതാണ് യഥാര്‍ത്ഥജനാധിപത്യം, മറിച്ചുള്ളത് ബൂര്‍ഷ്വാജനാധിപത്യമാണ്.

തൊഴിലാളിക്ക് പണിയും , പണി എടുത്താല്‍ കൂലിയും കിട്ടണം. ഇത് രണ്ടും സോഷ്യലിസത്തില്‍ ഗ്യാരണ്ടിയാണ്. എന്ത് പണി എടുക്കണം എത്ര കൂലി വേണം എന്നതൊക്കെ സര്‍ക്കാര്‍ തീരുമാനിക്കും. മൂലധനവും പ്രത്യുല്പാ‍ദനസാമഗ്രികളും പാര്‍ട്ടി നിയന്ത്രിക്കുന്ന സര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കും. ചുരുക്കത്തില്‍ ഇതാണ് സോഷ്യലിസം. തൊഴിലാളികളുടെ പാര്‍ട്ടിയും , പാര്‍ട്ടിയുടെ സര്‍ക്കാറും ആയതിനാല്‍ പണിമുടക്ക്,ബന്ദ്,ഹര്‍ത്താല്‍ ഒന്നും ഉണ്ടാവില്ല. ഒരു കണക്കിന് സുന്ദരമായ വ്യവസ്ഥിതി. ഈ വ്യവസ്ഥിതിയാണ് സോവിയറ്റ് യൂനിയനിലും കിഴക്കന്‍ യുറോപ്യന്‍ രാജ്യങ്ങളിലും ഗോര്‍ബ്ബച്ചേവിസം ബാധിച്ച് പൊളിഞ്ഞ് പോയത്. അതിന്റെ ആഘാതത്തില്‍ ചൈനയില്‍ സ്വത്തവകാശവും സ്വകാര്യമൂലധനവും ഭരണഘടനാഭേദഗതിയിലൂടെ ഈയടുത്തകാലത്താണ് പുന:സ്ഥാപിച്ചത്. അവിടെ കൃഷിഭൂമി കര്‍ഷകര്‍ക്ക് ആദ്യം പാട്ടത്തിനും പിന്നീട് ക്രയവിക്രയാവകാശങ്ങളോടെയും തിരിച്ചുകൊടുത്തിരുന്നു.

മുതലാളിത്തത്തില്‍ മൂലധനവും പ്രത്യുല്പാദനസാമഗ്രികളും മുതലാളിമാരുടെ കൈകളിലായിരിക്കും. അതാണ് പ്രശ്നം. അമേരിക്കയില്‍ സര്‍വ്വതും സ്വകാര്യമേഖലയിലാണ്. നമ്മള്‍ വിചാരിച്ചത് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് പോലെ ക്യാപിറ്റലിസമാണ് ലോകത്തിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നാണ്. ആ വിചാരം തെറ്റാണെന്ന് ഇപ്പോള്‍ തെളിയിച്ചത് അമേരിക്ക തന്നെയാണ്. ഗോര്‍ബ്ബച്ചേവിസം കമ്മ്യൂണിസത്തെ തകര്‍ത്ത പോലെ ബുഷിസമാണോ അമേരിക്കയെ തകര്‍ത്തതെന്ന കാര്യത്തില്‍ തീര്‍പ്പ് വന്നിട്ടില്ല. ഇനിയിപ്പോള്‍ സോഷ്യലിസം എന്ന എക്കണോമിക്കല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം വെച്ചടി വെച്ചടി വ്യാപിക്കും. തുടക്കം എവിടെ നിന്നാവുമെന്നാണ് വ്യക്തമാവാത്തത്. കൊടുത്തതെല്ലാം തിരിച്ച് പിടിച്ച് ചൈനയില്‍ നിന്ന് ആരംഭം കുറിക്കുമോ അതോ ഇപ്പോഴും സോഷ്യലിസം അഭംഗുരം പുലരുന്ന ക്യൂബയില്‍ നിന്ന് ലോകത്തേക്ക് പടര്‍ന്ന് പന്തലിക്കുമോ എന്നാണറിയേണ്ടത്. ഏതായാലും ഇനിയുള്ള കാലം സോഷ്യലിസത്തിന്റേതാണ് എന്ന് തീര്‍ച്ച. അങ്ങനെ വിപ്ലവം നടത്താനുള്ള ബാധ്യത ഒഴിഞ്ഞുകിട്ടിയല്ലോ എന്ന സന്തോഷം കൂടി നമ്മുടെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കില്ലാതില്ല.

വര്‍ഗ്ഗീയതയുടെ മന:ശാസ്ത്രം

ഇന്ന് വളരെ പ്രചാരത്തിലുള്ള ഒരു പദമാണ് വര്‍ഗ്ഗീയത. ഏത് ചര്‍ച്ചയിലും സംവാദത്തിലും ആളുകള്‍ ഈ വാക്ക് ധാരാളമായി ഉപയോഗിക്കുന്നു. വര്‍ഗ്ഗീയതയ്ക്ക് ലേബലുകളുമുണ്ട്. ഹിന്ദു വര്‍ഗ്ഗീയത,മുസ്ലീം വര്‍ഗ്ഗീയത, ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗ്ഗീയത അങ്ങനെയങ്ങനെ. വര്‍ഗ്ഗീയതയെ മതങ്ങളുമായി മാത്രമാണ് ഇന്ന് ബന്ധപ്പെടുത്തിക്കാണുന്നത്. എങ്ങനെയാണ് വര്‍ഗ്ഗീയത എന്ന വാക്ക് മതങ്ങളുമായി മാത്രം ബന്ധപ്പെട്ടു പോയത്? എന്താണ് വര്‍ഗ്ഗീയത എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് ? എന്താണ് വര്‍ഗ്ഗീയതയുടെ മന:ശാസ്ത്രം? ആരെങ്കിലും ആലോചിക്കുന്നുണ്ടോ, സ്ഥാനത്തും അസ്ഥാനത്തും ഈ വാക്ക് ഇഷ്ടം പോലെ ഉപയോഗിക്കുമ്പോള്‍? ഞാന്‍ വര്‍ഷങ്ങളായി ഈ വാക്കിന്റെ അര്‍ത്ഥം അന്വേഷിക്കുകയായിരുന്നു.

എന്റെ അഭിപ്രായത്തില്‍ , ഏതൊരാള്‍ തന്റെ സംഘടന അഥവാ താന്‍ അംഗമായിട്ടുള്ള സമൂഹം,ഗ്രൂപ്പ് മാത്രമാണ് ശരിയെന്നും അതിന്റെ സിദ്ധാന്തങ്ങള്‍ മാത്രമാണ് അന്തിമമായി ശരിയെന്ന് കരുതുകയും മറ്റുള്ള സംഘടനകളോട് അതിന്റെ സിദ്ധാന്തങ്ങളോട് അസഹിഷ്ണുത തോന്നുകയും ചെയ്യുന്ന മനോഭാവം എന്താണോ അതാണ് വര്‍ഗ്ഗീയത എന്നാണ്. അതായത് വര്‍ഗ്ഗീയത എന്ന വികാരം വ്യക്തിഗതമാണ്.

അങ്ങനെനോക്കുമ്പോള്‍ മതം,പ്രദേശം,ഭാഷ,ജാതി,നിറം,തൊഴില്‍,രാഷ്ട്രീയം എന്ന് വേണ്ട നൂറ് നൂറ് തരം വര്‍ഗ്ഗീയതകളുണ്ട്. ഉദാഹരണത്തിന് ഒരു പ്രദേശത്ത് ഭൂരിപക്ഷവും മാര്‍ക്സിസ്റ്റുകാരാണെന്ന് സങ്കല്‍പ്പിക്കുക , അവിടെ മറ്റേതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ചില മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് അസഹിഷ്ണുത തോന്നുകയും ആ പാര്‍ട്ടിയെ ബലം പ്രയോഗിച്ച് അവിടെ നിന്ന് തുരത്തുകയും ചെയ്യുന്നു. അത് മാര്‍ക്സിസ്റ്റ് വര്‍ഗ്ഗീയതയാണ്. എന്നാല്‍ എല്ലാ മാര്‍ക്സിസ്റ്റ്കാരിലും ആ അസഹിഷ്ണുത ഉണ്ടാവണമെന്നില്ല. ഞങ്ങളെപ്പോലെ തന്നെ അവരും പ്രവര്‍ത്തിച്ചോട്ടെ എന്ന് കരുതുന്ന മാര്‍ക്സിസ്റ്റ് അനുഭാവികളും കാണും. മാത്രമല്ല പല വീടുകളിലും വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരുണ്ട്. അപ്പോള്‍ ആ പ്രദേശത്ത് മാര്‍ക്സിസ്റ്റ് വര്‍ഗ്ഗീയവാദികളും മാര്‍ക്സിസ്റ്റ് വര്‍ഗ്ഗീയവാദികള്‍ അല്ലാത്തവരും ഉണ്ട്. ഭാഷയുടെ പേരിലും പ്രദേശങ്ങളുടെ പേരിലും വര്‍ഗ്ഗീയത ഇന്ന് സജീവമായുണ്ട്. മറാത്തി ഭാഷയുടെ പേരില്‍ വര്‍ഗ്ഗീയവിഷം തുപ്പുന്ന സംഘടനയാണ് മഹരാഷ്ട്ര നവനിര്‍മ്മാണ്‍ സമിതി. എന്നാല്‍ മറാത്തി ഭാഷ സംസാരിക്കുന്ന എല്ലാവരും മറാത്തി വര്‍ഗ്ഗീയവാദികളല്ല.

ഒരു മതത്തില്‍ പെട്ട ചിലര്‍ക്ക് , തന്റെ മതം മാത്രമാണ് ശരിയെന്ന് തോന്നുകയും മറ്റ് മതങ്ങളോട് അസഹിഷ്ണുത തോന്നി വിദ്ധ്വംസകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ അവന്റെ വര്‍ഗ്ഗീയമനോഭാവത്തെ അവന്‍ പ്രതിനിധാനം ചെയ്യുന്ന മതവുമായി ബന്ധപ്പെടുത്തി മതവര്‍ഗ്ഗീയതയായി ചിത്രീകരിക്കുന്ന പ്രവണതയാണ് ഇന്ന് ഏറ്റവും അപകടകരമായി എനിക്ക് തോന്നുന്നത്. ചുരുക്കത്തില്‍ എവിടെ ആളുകളുടെ കൂട്ടായ്മ രൂപപ്പെടുന്നുവോ അവിടെ വര്‍ഗ്ഗീയതയുമുണ്ട്, ചിലരില്‍ മാത്രം. അതിന് ആ കൂട്ടായ്മയെ മൊത്തത്തില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല. വര്‍ഗ്ഗീയതയുടെ പേരില്‍ ഒരു മതത്തെയോ,സംഘടനയെയോ, പാര്‍ട്ടിയെയോ മൊത്തത്തില്‍ കുറ്റവിചാരണ ചെയ്യുന്നത് ശരിയായിരിക്കില്ല. ഏറിയോ കുറഞ്ഞോ വര്‍ഗ്ഗീയമനോഭാവം ഏത് സംഘടനയിലും ഉണ്ടായിരിക്കെ, അത് ഇല്ലാതാക്കാന്‍ ശ്രമിക്കാതെ മറ്റ് സംഘടനകളെ കുറ്റപ്പെടുത്താന്‍ കാണിക്കുന്ന അമിതോത്സാഹം നമ്മെ എവിടെയുമെത്തിക്കുകയില്ല.

എല്ലാ സംഘടനകള്‍ക്കും , മതങ്ങള്‍ക്കും, രാഷ്ട്രീയപാര്‍ട്ടികള്‍ക്കും , പ്രത്യയശാസ്ത്രങ്ങള്‍ക്കും ഇവിടെ ഇടമുണ്ട് എന്ന് ഓരോ സംഘടനയും അംഗീകരിക്കലാണ് വര്‍ഗ്ഗീയത ഇല്ലാതാക്കാനുള്ള പരിശ്രമങ്ങളുടെ ആദ്യത്തെ പടി. എല്ലാ തെറ്റുകുറ്റങ്ങളും മറ്റുള്ള സംഘടനകളിലാണ് എന്നും തന്റെ സംഘടന കുറ്റമറ്റതാണ് എന്നും ആര് കരുതുന്നുവോ അവനില്‍ വര്‍ഗ്ഗീയതയുടെ രോഗലക്ഷണങ്ങളുണ്ട്. അതാണ് ആദ്യം ചികിത്സിച്ച് ഭേദമാക്കേണ്ടത് .

പ്രവാസത്തിന്റെ ബാക്കിപത്രം

ലിജു ഫിലിപ്പ് എന്ന സുഹൃത്ത് മെയിലില്‍ ഫോര്‍വേഡ് ചെയ്ത് തന്നതാണ് മേലെ കാണുന്നത്. പലര്‍ക്കും ഇത് ഫോര്‍വേഡായി ലഭിച്ചിരിക്കും . വായിച്ചപ്പോള്‍ എനിക്കുണ്ടായ അസ്വസ്ഥത ഒരു പോസ്റ്റായി എഴുതാമെന്ന് കരുതി. ഗള്‍ഫിലേക്ക് ഇപ്പോഴും ആളുകള്‍ പോകുന്നുണ്ട്. മുന്‍പത്തെയത്ര ഗരിമ ഇപ്പോള്‍ ഗള്‍ഫ്‌കാരന് നാട്ടില്‍ ഇല്ല. എന്നാലും ലക്ഷവും അതിലധികവും രൂപ വിസയ്ക്ക് നല്‍കി അക്കരെ കടക്കാന്‍ കാത്ത് നില്‍ക്കുന്നവര്‍ ഇപ്പോഴും ഏറെ. നാട്ടില്‍ ഇപ്പോഴൊന്നും ആളുകളെ പുറത്തെവിടെയും കാണാനില്ല. ചെറുപ്പക്കാര്‍ അധികവും ഗള്‍ഫിലോ അല്ലെങ്കില്‍ മറ്റ് വിദേശരാജ്യങ്ങളിലോ, അയല്‍സംസ്ഥാനങ്ങളിലോ ആണ്. ബാക്കിയുള്ളവര്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ടിവിയുടെ മുന്‍പിലാ‍യിരിക്കും. നാലാളെ ഇന്ന് നാട്ടില്‍ കാണണമെങ്കില്‍ അടുത്തുള്ള ചെറിയ ടൌണില്‍ പോകണം. അയല്‍പ്പക്കത്തൊന്നും ആരുമില്ല. ഒരു പണിക്കും ആളെ കിട്ടാനില്ല. എലക്ട്രീഷ്യന്‍സ് , പ്ലമ്പേര്‍സ് , കാര്‍പ്പന്റേര്‍സ് എന്ന് വേണ്ട ചെറിയ അറ്റകുറ്റപ്പണിക്ക് ഒരു രക്ഷയുമില്ല. ഉള്ളവരെല്ലാം ഗള്‍ഫിലാണ്, പിന്നെ ഇത്തരം പണികള്‍ പഠിക്കാന്‍ കുട്ടികള്‍ ആരും ഇപ്പോള്‍ മെനക്കെടുന്നില്ല. അഥവാ രക്ഷിതാക്കള്‍ക്ക് മക്കള്‍ക്ക് വെള്ള കോളര്‍ ജോലി കിട്ടുന്നതിലാണ് താല്പര്യം. കൈത്തൊഴില്‍ ശീലിക്കുന്നതില്‍ ആര്‍ക്കും താല്പര്യമില്ല.
നമ്മുടെ നാട് വളരെ മാറിപ്പോയി. ഈ ഒരു മാറ്റം വ്യക്തികളുടെ ജീവിതത്തില്‍ എന്ത് പ്രത്യാഘാതങ്ങളാണ് വരുത്തിവെച്ചിട്ടുള്ളത് എന്നതിന്റെ ഉദാഹരണമാണ് മേലെയുള്ള വാചകങ്ങള്‍. അടുത്തടുത്തായി ധാരാളം കോണ്‍ക്രീറ്റ് വീടുകള്‍ ഉയര്‍ന്നു വന്നു, ഇപ്പോഴും ഉയരുന്നു എന്നതാണ് നാട്ടില്‍ പ്രവാസജീവിതത്തിന്റെ ബാക്കിപത്രം. മറ്റൊന്നു കൂടിയുണ്ട്. വീട് നിര്‍മ്മിക്കുന്നെങ്കില്‍ അത് വാര്‍പ്പ് വീട് ആയിരിക്കണം എന്നത് ഇപ്പോള്‍ ഒരു അലിഖിതനിയമമായിട്ടുണ്ട്. സാധാരണക്കാരായവര്‍ക്ക് ഇന്ന് ബാങ്കുകളില്‍ നിന്ന് ലോണ്‍ ഉദാരമായി കിട്ടുന്നുണ്ട്. അത് കൊണ്ട് എല്ലാവരും വീട് നിര്‍മ്മിക്കാന്‍ ബാങ്കുകളില്‍ നിന്ന് ഭവനവായ്പ എടുക്കുന്നു. കാര്‍ഷിക ബാങ്കുകളില്‍ നിന്നും വായ്പ ഭൂരിഭാഗവും വാങ്ങുന്നത് വീട് വയ്ക്കാന്‍ തന്നെയാണ് . അങ്ങനെ ഒരുവകപ്പെട്ട ആളുകളുടെ എല്ലാം ആധാരം ഇന്ന് ബാങ്കുകളില്‍ പണയത്തിലാണ്. ഈ വായ്പ എപ്പോള്‍ തിരിച്ചടക്കാന്‍ കഴിയുമെന്ന് അത് വാങ്ങിയവര്‍ക്കോ ബാങ്കുകള്‍ക്കോ നിശ്ചയമില്ല. കേരളത്തിലെ സഹകരണ ബാങ്കുകള്‍ തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തുന്നതിന്റെ സൂചനകള്‍ കാണാനുണ്ട്. അമേരിക്കയിലെ ലേമേന്‍ ബാങ്കിന്റെ തകര്‍ച്ച പോലെ ഒന്ന് കേരളത്തില്‍ സംഭവിച്ചു കൂടായ്കയില്ല. വീടിന്റെ പണി പൂര്‍ത്തിയാക്കുക എന്നത് പലര്‍ക്കും ഇന്ന് വിദൂരസ്വപ്നമാണ്. അത്രമാത്രം പ്രലോഭനങ്ങളാണ് വീട്ടിന്റെ കാര്യത്തില്‍. ഗള്‍ഫില്‍ 15 കൊല്ലം പണിയെടുത്തിട്ടും പലര്‍ക്കും വീട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ജീവിതത്തില്‍ നമ്മുടെ മുന്‍‌ഗണനകള്‍ അട്ടിമറിക്കപ്പെട്ടതിന്റെ പരിണിതഫലമാണിതെല്ല്ലാം. അവനവന്റെ കഴിവിനും അപ്പുറമാണ് ഓരോരുത്തരുടെയും വീടിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍. മറ്റൊന്ന് വിവാഹത്തോടനുബന്ധിച്ചുള്ള ആര്‍ഭാടങ്ങളും ധൂര്‍ത്തും അനാവശ്യച്ചെലവുകളുമാണ്. ആക മൊത്തം ഒരു വീട് പണിയലിലും കല്യാണത്തിലും ഒടുങ്ങുന്നു ജീവിതം. മറ്റൊന്നിനും നേരമില്ല.
ഈ ഒരു വിഷമവൃത്തത്തില്‍ നിന്നും ആര്‍ക്കും കരകയറാന്‍ കഴിയുന്നില്ല. മനുഷ്യന്‍ സാമൂഹ്യജീവിയായതിന് കൊടുക്കേണ്ടി വരുന്ന വില !
മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്നതാണ് ഭയം. ആളുകളെ പേടിച്ചിട്ടാണ് ഇന്ന് സ്വന്തം മക്കളെ ഇംഗീഷ് മീഡിയം സ്കൂളുകളിലേക്ക് അയക്കുന്നത്. മലയാളം മീഡിയത്തിലോ സര്‍ക്കാര്‍ സ്കൂളിലോ മക്കളെ അയച്ചാല്‍ അതിനോളം നാണക്കേട് വേറെയുണ്ടോ. സി.ബി.എസ്സ്.ഇ. എന്ന് പറയുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ അധികവും പ്ലസ് റ്റൂ വരെ മാത്രം പഠിച്ചവരോ അല്ലെങ്കില്‍ ചരിത്രമോ ധനതത്വശാസ്ത്രമോ എടുത്ത് ഡിഗ്രി പാസ്സായവരോ തോറ്റവരോ ആയിരിക്കും. മറ്റൊരു പരീക്ഷയിലും ജയിച്ചവരല്ല അവര്‍. സര്‍ക്കാര്‍ സ്കൂളുകളില്‍ അദ്ധ്യാപകരായി നിയമനം കിട്ടണമെങ്കില്‍ എന്തെല്ലാം കടമ്പകള്‍ കടക്കണം. മാത്രമല്ല ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ ഇംഗ്ലീഷ് തന്നെ പഠിപ്പിക്കുന്നത് മലയാളത്തിലാണ്. ഒരു വിധത്തില്‍ ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന ടീ‍ച്ചര്‍മാര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ കുറവാണ്. നാട്ടില്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കാര്യമാണ് ഞാന്‍ പറയുന്നത്. മക്കള്‍ യൂനിഫോം ഇട്ട് , സ്കൂള്‍ വാനില്‍ കയറിപ്പോയാലേ ഒരന്തസ്സ് ഉള്ളൂ എന്നാണ് വിചാരം. സ്കൂളിന് ഇംഗ്ലീഷ് മീഡിയം എന്നും അഫിലിയേറ്റഡ് സി.ബി.എസ്.ഇ. എന്നുമുള്ള ഒരു ബോര്‍ഡ് തൂക്കിയിരിക്കണം എന്ന് മാത്രം. നമ്മുടെ കുട്ടികളുടെ ഭാവി ഓര്‍ത്താല്‍ സങ്കടം തോന്നും.
ഇതിനൊക്കെ പരിഹാരങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. പക്ഷെ ആരും ഒന്നും തുറന്ന് പറഞ്ഞ് പരിഹാരം കാണാന്‍ ശ്രമിക്കുകയില്ല. എല്ലാം സഹിക്കും. സ്വയം വരിഞ്ഞ് മുറുക്കപ്പെട്ട അവസ്ഥയിലാണ് എല്ലാവരും.

ഒബാമയ്ക്ക് അഭിവാദ്യങ്ങള്‍ !















പാതി ആഫ്രിക്കനും പാതി അമേരിക്കനുമായ ബറാക്ക് ഹുസ്സൈന്‍ ഒബാമയുടെ ചരിത്രപ്രധാനമായ വിജയത്തില്‍ അദ്ദേഹത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു . അമേരിക്കന്‍ ജനാധിപത്യത്തിന്റെ ആന്തരികമായ ശക്തിയും ആര്‍ജ്ജവവുമാണ് ഉദാത്തമായ ഈ വിജയത്തില്‍ കാണാന്‍ കഴിയുന്നത് . മാറ്റത്തിന്റെ കാഹളം മുഴക്കിക്കൊണ്ട് ഇതേ പോലെ ഒരു യുവനേതാവിന്റെ ആഗമനം നമുക്ക് പ്രതീക്ഷിക്കാനാവുമോ ? ജരാനര ബാധിച്ച വൃദ്ധനേതൃത്വങ്ങള്‍ മാത്രമേ നമുക്ക് പറ്റൂ എന്നുണ്ടോ ?