Links

ഓര്‍ക്കുട്ടും, ബ്ലോഗും , പിന്നെ ഞാനും !

ആയിരം സുഹൃത്തുക്കളുണ്ടായിരുന്ന എന്റെ ഓര്‍ക്കുട്ട് പ്രൊഫൈല്‍ ഒരു ദിവസം ഞാന്‍ ഡിലീറ്റ് ചെയ്തു. പത്രപ്രവര്‍ത്തകര്‍, വിവിധ ടിവി ചാനലുകളിലുള്ളവര്‍, കവികള്‍, കലാ-സാഹിത്യ -സാംസ്കാരികാദി മേഖലകളിലെ പ്രശസ്തര്‍, രാഷ്ട്രീയക്കാര്‍,വിദ്ധ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധി പേരുള്‍പ്പെട്ടിരുന്ന ഒരപൂര്‍വ്വ സൌഹൃദവലയമായിരുന്നു അത്.അങ്ങിനെയൊന്ന് സ്വരൂപിച്ചെടുക്കുക അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ ചുരുക്കം ചിലരുമായേ സ്ക്രാപ്പ് എഴുതുന്നതിലൂടെ നിരന്തരബന്ധം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നുള്ളൂ. ഒരിക്കല്‍ അറ്റുപോയാല്‍ പിന്നെ ഈ ഓര്‍ക്കുട്ട് ബന്ധം വിളക്കിച്ചേര്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഏറ്റവും ആക്റ്റീവായ ഓര്‍ക്കുട്ടര്‍ ഞാനാണെന്ന് പലരും എന്നെ പ്രശംസിച്ചിരുന്നു. ഓര്‍ക്കുട്ടിലെത്തുന്ന ഏത് മലയാളിക്കും എന്നെ പരിചയമായിരുന്നു. അതിന് കാരണം ഓര്‍ക്കുട്ടിനെ പറ്റി 18.12.2006 ലെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ശരത് കൃഷ്ണ എഴുതിയ ഒരു ലേഖനമായിരുന്നു.  ലേഖനം തുടങ്ങുന്നത് ഇങ്ങനെ: “കേരളത്തിന്റെ സൈബര്‍ കൌതുകം ഇപ്പോള്‍ ഒരു കൂട്ടില്‍ ചേക്കേറിയിരിക്കുകയാണ്. ഓര്‍ക്കുട്ട്- പ്രണയികള്‍ക്ക് സ്വപ്നക്കൂട്, സുഹൃത്തുക്കള്‍ക്ക് കളിക്കൂട്, വേറിട്ട് നടക്കുന്നവര്‍ക്ക് ചര്‍ച്ചയുടെ ചട്ടക്കൂട്.”   ശരത് തുടരുന്നു, “........ പിന്നെ അഞ്ചരക്കണ്ടിക്കാരന്‍ സുകുമാരന്‍ ചേട്ടനെ മുതല്‍ ഓര്‍ക്കുടിന്റെ പിതാവ് ഓര്‍ക്കുട് ബുയുക്കോക്ടനെ വരെ സുഹൃത്താക്കാം. സൌഹൃദത്തിന്റെ ഇനിയും കണ്ടെത്തിയിട്ടില്ലാത ഭൂഖണ്ഡങ്ങള്‍ തേടുന്ന നാവികനാകാം. സ്വന്തം സുഹൃത്തില്‍ നിന്ന് അയാളുടെ സുഹൃത്തിലേക്ക്,അവിടെ നിന്ന് മററ് ഒരാളിലേക്ക്....ക്ലിക്ക്...ക്ലിക്ക്... എന്ന താളത്തിലുള്ള ചാട്ടം. കേരളത്തിലെ ഏതെങ്കിലും ഭൂപ്രദേശത്തുനിന്നു തുടങ്ങി ആഫ്രിക്കന്‍ വന്‍ കരയില്‍ വരെയെത്തി നങ്കൂരമിടല്‍ ....” 

 ആ ലേഖനത്തില്‍ എന്നെപ്പറ്റി പരാമര്‍ശിച്ചതിനാല്‍ ലേഖകനു കിട്ടിയതിനേക്കാള്‍ പ്രശസ്തി എനിക്ക് ലഭിച്ചു.അക്കാരണത്താല്‍ സാക്ഷാല്‍ ശരത് കൃഷ്ണനു തന്നെ എന്നോട് ഈര്‍ഷ്യയോ
അസൂയയോ തോന്നിയിട്ടുണ്ടാവണം. പിന്നീട് ഞാന്‍ എത്രയോ സ്ക്രാപുകള്‍ എഴുതിയിട്ടും ഒരു മറുപടി പോലും സ്ക്രാപ്പ് ചെയ്യതെ അയാള്‍ എന്നെ അവഗണിച്ചു. ഞാന്‍ ഡിലീറ്റ് ചെയ്ത പ്രൊഫൈലിലെ പത്ര ലേഖകരില്‍ ശരത് കൃഷ്ണയും ഒരാളാണ്. പിന്നീട് ഞാന്‍ വേറെ ഒരു  പ്രൊഫൈല്‍ ഉണ്ടാക്കിയപ്പോള്‍ ആദ്യത്തേതില്‍ ഉള്‍പ്പെട്ടിരുന്ന ചില സുഹൃത്തുക്കള്‍ എന്നെ തേടിവന്നു. വിര്‍ച്ച്വല്‍ ആണെങ്കിലും ഈ സൌഹൃദബന്ധങ്ങള്‍ എനിക്ക് എന്തെന്നില്ലാത്ത ഒരു ചാരിതാര്‍ത്ഥ്യവും,സന്തോഷവും നല്‍കുന്നു !

ബ്ലോഗുകളുടെ ലോകത്ത് ഞാന്‍ വൈകിയാണ് എത്തിപ്പെടുന്നത്. നഷ്ടപ്പെട്ടു എന്നു കരുതിയിരുന്ന വായന തിരിച്ചു കിട്ടുകയായിരുന്നു. മത്രമല്ല ഒട്ടേറെ അനുഭവങ്ങളും ആശയങ്ങളും എനിക്ക് എഴുതാനുമുണ്ടായിരുന്നു. ഈ ഭൂമിയില്‍ ജീവിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും സുഭിക്ഷമായി കഴിയാനും, ആഹ്ലാദിക്കാനും, ആനന്ദിക്കാനും ആവശ്യമായ വിഭവങ്ങളും ഇടവും സമൃദ്ധമായി ഉണ്ടായിട്ടും ആര്‍ക്കും സന്തോഷമോ, സംതൃപ്തി,സമാധാനമോ ഇല്ല. ഈ വൈരുധ്യങ്ങളെക്കുറിച്ചും, ദുരവസ്ഥയെക്കുറിച്ചും ചിന്തിക്കുമ്പോള്‍ എനിക്ക് മനസ്സിലാവുന്ന കാര്യങ്ങള്‍ ദിനം‌പ്രതി എഴുതി ഇവിടെ പോസ്റ്റ് ചെയ്യാമെന്നു കരുതിയതാണ്. എന്നാല്‍ എഴുതിത്തുടങ്ങിയപ്പോഴാണ് വാക്കുകള്‍ എനിക്ക് അങ്ങിനെ വഴങ്ങുന്നില്ല , അഥവാ ഭാഷയില്‍ ഞാന്‍ എത്ര പാമരനാണ് എന്ന് തിരിച്ചറിയുന്നത്.

ഇന്നത്തെ സാമൂഹ്യാന്തരീക്ഷം വളരെ സങ്കീര്‍ണ്ണവും, ശബ്ദമുഖരിതവുമാണ്. ആരെന്ത് പറഞ്ഞാലും ചെയ്താലും അത് തര്‍ക്കങ്ങളിലും വാദ കോലാഹലങ്ങളിലും ഒടുങ്ങുന്നു. ഓരോരുത്തരും ഏതെങ്കിലും ഒരു എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഭാഗമായി നിലയുറപ്പിച്ചുകൊണ്ട് അതിനെ ന്യായീകരിക്കാനും അവരുടെ അഭിപ്രായങ്ങള്‍ സ്ഥാപിച്ചെടുക്കാനുമാണ് ശ്രമിക്കുന്നത്. ഉദാഹരണത്തിന് ദൈവത്തിന്റെ കാര്യമെടുക്കാം. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമാണെന്നു പറയുന്നു. മാത്രമല്ല സര്‍വ്വചരാചരങ്ങളെയും ദൈവം പരിപാലിച്ചുവരികയും ചെയ്യുന്നു. സര്‍വ്വശക്തനായ ദൈവം ഒന്നേയുള്ളൂ എന്നതിലും ആര്‍ക്കും തര്‍ക്കവുമില്ല. പിന്നെയെന്താണ് പ്രശ്നം ? ഒരു ദൈവം ഉണ്ടായിരിക്കുകയും സര്‍വ്വരെയും സംരക്ഷിക്കുകയും ചെയ്യുന്നു എന്നത് നല്ലതല്ലേ ? ഇതില്‍ എവിടെയാണ് തര്‍ക്കങ്ങള്‍ക്കും , കലഹങ്ങള്‍ക്കും , ഭീകരവാദത്തിനും സ്ഥാനമോ സാദ്ധ്യതയോ ഉള്ളത് ? പക്ഷെ ദൈവം ഇന്ന് നമ്മുടെ രാഷ്ട്രപതിയെപ്പോലെയാണ്. സര്‍വ്വ അധികാരങ്ങളും പ്രസിഡണ്ടില്‍ നിക്ഷിപ്തമാണ് എന്നാണ് വെപ്പ്. ഒരു പ്യൂണിനെപ്പോലും നിയമിക്കാനോ ശിക്ഷിക്കാനോ ഉള്ള അധികാരം പേരിനുപോലും ഇല്ലതാനും. അത് പോലെ പറഞ്ഞുനില്‍ക്കാന്‍ ഒരലങ്കാരപദമാണ് ഇന്ന് ദൈവം. ഒരു വിശ്വാസിക്ക് അവന്റെ പ്രവാചകനെ മതി, അവന്റെ അവതാരത്തെ മതി , അവന്റെ ഗുരുവിനെ മതി , അവന്റെ കിത്താബ് മതി, അവന്‍ പ്രത്യേകം പേര്‍ നല്‍കിയിട്ടുള്ള കെട്ടിടം മതി അവന് പ്രാര്‍ത്ഥിക്കാന്‍ ! ( കെട്ടിടങ്ങളുടെ പേരു ഞാന്‍ പരാമര്‍ശിക്കുന്നില്ല . കാരണം വിശ്വാസിയുടെ വികാരം വൃണപ്പെടും. ഈ ലോകത്തില്‍ ഏറ്റവും അപകടകരമായത് വിശ്വാസിയുടെ വികാരമാണ് . അത് വൃണപ്പെടുമ്പോളാണു മനുഷ്യനിര്‍മ്മിതമായ ഏറ്റവും വലിയ ദുരന്തങ്ങള്‍ സംഭവിക്കുന്നത്. ) ദൈവത്തെ വേണ്ട ! 



ഒരു ജാതി,ഒരുമതം,ഒരു ദൈവം എന്ന നാരായണഗുരുവിന്റെ വാക്കുകള്‍ ഇന്ന് ആരെങ്കിലും ഏറ്റുപറഞ്ഞാല്‍ ഒരു വിശ്വാസിക്ക് അത് സഹിക്കാനോ സങ്കല്‍പ്പിക്കാനോ കഴിയുമോ ? രാമന് അമ്പലം , ബാബര്‍ക്ക് മസ്ജിദ് എന്ന് താന്താങ്ങള്‍ക്ക് ആവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ പരസ്പരം കൊലവിളി നടത്തുകയല്ലേ വിശ്വാസികള്‍ ? ദൈവം സര്‍വ്വശക്തനാണെങ്കില്‍ ഈ രാമനും ബാബറും ആരാ ? സര്‍വ്വശക്തരില്‍ സര്‍വ്വശക്തനോ ? ഇതില്‍പ്പരം ഒരു ഗതികേട് ദൈവത്തിന് വരാനുണ്ടോ ? ദൈവത്തെക്കാളും പ്രാമാണ്യം അവതാരത്തിനോ , പ്രവാചകനോ ആണെങ്കില്‍ അവതാരത്തേക്കാളും പ്രവാചകനേക്കാളും വലുത് പുരോഹിതനോ പൂജാരിയോ അല്ലേ ? ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യക്കുരുതി നടന്നിട്ടുള്ളത് പ്രവാചകന്മാരുടെ പേരിലാണ്. അല്ലയോ ദൈവമേ ! അങ്ങാണ് പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍ത്താവ് എന്ന് പറയുന്നത് സത്യമാണെങ്കില്‍ , അങ്ങെന്തിനീ പ്രവാചകന്മാരായ പ്രവാചകരെയെല്ലാം ഭൂമിയിലേക്കയച്ചു ? പില്‍ക്കാലത്ത് മനുഷ്യര്‍ തമ്മില്‍ത്തല്ലി ചാകാനോ ? അങ്ങയ്ക്ക് നേരിട്ട് എല്ലാം നിയന്ത്രിക്കാമായിരുന്നില്ലേ ? ശരി; ഇനിയെയെങ്കിലും ഈ പ്രവാചകന്മാരെയെല്ലാം പൂര്‍വ്വകാലപ്രാബല്ല്യത്തോടെ തിരിച്ച് വിളിച്ച് ഭൂമിയിലെ മനുഷ്യപുത്രന് ശാന്തിയും സമാധാനവും നല്‍കിക്കൂടേ ?

രാഷ്ട്രത്തിന്റെയും,ജനങ്ങളുടെയും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് പോലും രാഷ്ട്രീയം. ജനങ്ങള്‍ക്ക് പുരോഗതിയുണ്ടാവണം, വികസനം വരണം, എല്ലാ പൌരന്മാരുടേയും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടെണം. അങ്ങിനെയാണെങ്കില്‍ ഇക്കാണുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം ജനങ്ങളുടെ അഭ്യുന്നതിക്കായി മത്സരിക്കുകയല്ലെ വേണ്ടത് . മത്സരിച്ച് മത്സരിച്ച് മറ്റെല്ലാ പര്‍ട്ടിക്കാരെക്കൊണ്ടും ജനങ്ങള്‍ക്ക് വേണ്ടി പണി എടുപ്പിക്കുകയല്ലേ വേണ്ടത്. ഒരു പാര്‍ട്ടി ജനങ്ങള്‍ക്ക് വേണ്ടി നല്ലത് ചെയുമ്പോള്‍ അതില്‍ സന്തോഷിച്ച് അതിലും നന്നായി ചെയ്യുകയല്ലേ വേണ്ടത്. ജനങ്ങള്‍ക്ക് വേണ്ടിയല്ലേ ഈ ഭരണവും,സര്‍ക്കാറും,പാര്‍ലെമെന്റും, ഉദ്യോഗസ്ഥരും,നിയമങ്ങളും എല്ലാമെല്ലാം ? അല്ലാതെ ഇവയ്ക്കെല്ലാം വേണ്ടി ജനങ്ങള്‍ അല്ലല്ലോ ഇതില്‍ എവിടെയാണ് ഇറങ്ങിപ്പോക്കിനും, ബഹളങ്ങള്‍ക്കും,ചാപ്പകുത്തലിനും, നാടന്‍ ബോംബിനും എല്ലാം സ്ഥാനം ? അവിടെയാണ് പ്രശ്നം. എന്തെങ്കിലും ചെയ്യുന്നെങ്കില്‍ അത് എന്റെ പാര്‍ട്ടി തന്നെ  ചെയ്യണം. മറ്റേപ്പാര്‍ട്ടി ഒന്നും ചെയ്യരുത്. അല്ലെങ്കില്‍ ഒന്നും ചെയ്യാന്‍ അനുവദിക്കരുത്; ചെയ്യുന്നതെല്ലാം ജനദ്രോഹമാണെന്നു പ്രചരിപ്പിക്കണം . എല്ലാം വേണം അതു പക്ഷേ എന്റെ പാര്‍ട്ടിക്ക് മാത്രം ! എന്നാലിവന്റെ പാര്‍ട്ടി വളരുമോ വളര്‍ത്തുമോ എന്നു ചോദിച്ചാല്‍ അതൊട്ടില്ലതാനും. വളര്‍ന്ന് വളര്‍ന്ന് ഏതാണ്ട് ഒരു ബോണ്‍സായ് പരുവത്തിലെത്തിയ അനേകം പാര്‍ട്ടികളുള്ള നാടാണ് നമ്മുടേത്. ആണായാലൊരു പെണ്ണ് വേണമെന്നപോലെ , ആളായാലൊരു പാര്‍ട്ടി വേണ്ടേ ? പാര്‍ട്ടികളിങ്ങനെ പലവിധമിവിടെ സുലഭമായപ്പോഴാണ് , പണ്ടത്തെ നമ്മുടെ വേലായുധന്റെ സര്‍പ്പ
യജ്ഞത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള മുന്നണിസംവിധാനം എന്ന സൂത്രപ്പണി കണ്ടുപിടിച്ചത്. ഇനിയീ നാട്ടില്‍ ഏകകക്ഷിഭരണം ഒരിക്കലും വരാനിടയാകരുതേ എന്നാണ് എല്ലാ രാഷ്ട്രീയക്കാരന്റെയും പ്രാര്‍ത്ഥന. ഭാഗ്യവശാല്‍ നാരായണ ഗുരുവിനെപ്പോലെ ഒരാളിനി ജനിക്കാതിരുന്നാല്‍ മതി. ഒരു രാഷ്ട്രം, ഒരു ജനത, ഒരു പാര്‍ട്ടി ഭാരതീയര്‍ക്ക് എന്നോ മറ്റോ പറഞ്ഞ്
ജനാധിപത്യം കുട്ടിച്ചോറാക്കിയലോ .

ഇപ്പോള്‍ ധാരാളം മലയാളികള്‍ ബ്ലോഗ് എഴുതുന്നുണ്ട്. പുതിയ പുതിയ ബ്ലോഗ്ഗേഴ്സ് ദിനം‌പ്രതി കടന്നുവരുന്നുമുണ്ട്. വളരെയധികം കഴിവും ഭാവനയും ചിന്താശേഷിയും ഉള്ളവരാണ് ഇവരില്‍ ഭൂരിപക്ഷവും. ഇതിനെ മലയാളത്തിന്റെ സുകൃതം എന്നേ പറയാന്‍ കഴിയൂ. എന്നാല്‍ സര്‍ഗ്ഗാത്മകവും, സാര്‍ത്ഥകവുമായ സംവാദങ്ങള്‍ വിരളമായേ ഇവിടെ നടക്കുന്നുള്ളൂ എന്നാണ് ബ്ലോഗുകളിലൂടെ സഞ്ചരിക്കുമ്പോള്‍ എനിക്ക് തോന്നിയിട്ടുള്ളത്. ഒന്നുകില്‍ ഉപരിപ്ലവങ്ങളായ കമന്റുകളിലൂടെ ചിലര്‍ പരസ്പരം സുയിപ്പിക്കുന്നു. അല്ലെങ്കില്‍ ആരെയെങ്കിലും തേടിപ്പിടിച്ച് സ്വഭാവഹത്യ നടത്തുന്നു. യാഹൂ പ്രശ്നം നടക്കുമ്പോള്‍ മനസ്സ് നൊന്ത് ഞാനൊരു ബ്ലോഗില്‍ ഒരു കമന്റ് എഴുതി; ബ്ലോഗ്ഗേഴ്സിനു ഒരു എത്തിക്സ് വേണ്ടേ എന്ന് . അതിനു ശേഷം ഒരു നൂറ് വട്ടം ആലോചിട്ടേ ഞാന്‍ എവിടെയെങ്കിലും പോയി കമന്റ് പാസ്സാക്കാറുള്ളൂ . സമൂഹത്തിന്റെ ഒരു പരിച്ഛേദമാണല്ലോ ബ്ലോഗും . അപ്പോള്‍ സമൂഹത്തിലുള്ള എല്ലാ നല്ലതും കെട്ടതും അവിടെയും കാണുമല്ലോ.........

ഒരു സുഹൃത്തിന് ഇന്നെഴുതിയ ഒരു സ്ക്രാപ്പ് ....

ചിന്തിക്കുന്ന ആര് പറയുന്ന അഭിപ്രായങ്ങളോടും എനിക്ക് വിയോജിക്കേണ്ട ഒരു കാര്യവുമില്ല അനീഷ്..കാരണം , ചിന്തിക്കുന്നവര്‍ ഏറെക്കുറെ സത്യത്തിന്റെ അടുത്ത് എത്തിച്ചേരുന്നു. എല്ലാ മനുഷ്യരുടെയും ഉള്ളില്‍ ഒരുപാട് സ്നേഹവും,കരുണയും,ആര്‍ദ്രതയും ഉറങ്ങിക്കിടക്കുന്നുണ്ട്. അത് പക്ഷെ ദൈനംദിന ജീവിതത്തില്‍ അവന് സഹജീവികളോട് കാണിക്കാന്‍ കഴിയുന്നില്ല എന്നതാണ് അടിസ്ഥാനപരമായ പ്രശ്നം. ഇതിനെക്കുറിച്ചാണ് ഞാന്‍ ആഴത്തില്‍ ചിന്തിക്കുന്നതും,വ്യാകുലപ്പെടുന്നതും. വ്യക്തിപരമായി എനിക്ക് പരിഭവങ്ങളോ,പരാതികളോ ഇല്ല. എന്റെ കഴിഞ്ഞ സ്ക്രാപ് അങ്ങിനെയൊരു സൂചന അനീഷിനു നല്‍കിയിട്ടുണ്ടെങ്കില്‍ അതിനു കാരണം എന്റെ ആശയപ്രകാശനത്തിലെ അപര്യാപ്തതയാണ്.സത്യത്തില്‍ ഞാനും അനീഷും പറയുന്നതും, ബാബു പോളും,മറ്റനേകം പേര്‍ പറയുന്നതും ഒന്നു തന്നെയാണ്. എല്ലാവര്‍ക്കും സസന്തോഷം ജീവിക്കാനുള്ള ഇടവും, വിഭവങ്ങളും ഇവിടെയുണ്ടായിട്ടും ആരും സംതൃപ്തരോ സന്തുഷ്ടരോ അല്ല. അതിന്റെ കാരണങ്ങളിലേക്ക് കടക്കുമ്പോഴാണ്, ഇന്ന് സാര്‍വ്വത്രികമായി കാണുന്ന പരദൂഷണം അസൂയ തുടങ്ങിയ സാമാന്യജനങ്ങളുടെ ചില മനോവൈകല്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കേണ്ടി വരുന്നത്. ഇതിനെക്കുറിച്ചൊക്കെ വിശദമായ ഒരു ബ്ലോഗെഴുതി പോസ്റ്റ് ചെയ്യണമെന്നുണ്ടായിരുന്നു അനീഷ്... ! വാസ്തവത്തില്‍ ഈ ജീവിതം മനുഷ്യന് എന്തു നല്‍കുന്നു, ജീവിതത്തില്‍ നിന്ന് മനുഷ്യന്‍ എന്ത് അവശ്യപ്പെടുന്നു തുടങ്ങിയ അടിസ്ഥാനപരമായ ദാര്‍ശനികസമസ്യകള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്...! ഞാന്‍ വീണ്ടും എഴുതാം,സസ്നേഹം,