Links

ബ്ലോഗ് ശില്പശാല വീണ്ടും ...

തുടക്കത്തില്‍ ബ്ലോഗ് എഴുതിക്കൊണ്ടിരുന്ന ബ്ലോഗേര്‍സ് എല്ലാം  ബ്ലോഗിനോട് വിട പറഞ്ഞു എന്ന് വേണം കരുതാന്‍ .  ആദ്യകാല ബ്ലോഗര്‍മാരെ ആരെയും ഇപ്പോള്‍ കാണുന്നില്ല.  ബ്ലോഗ് ഗ്രൂപ്പുകളും  ബ്ലോഗര്‍ മീറ്റുകളും  ഓര്‍മ്മകള്‍ മാത്രമായി.  വളരെ പ്രതീക്ഷ നല്‍കിയ കേരള ബ്ലോഗ് അക്കാദമിയും ബ്ലോഗ് ശില്പശാലകളും നിശ്ചലമായി. ബ്ലോഗ് പത്രങ്ങളും അകാലചരമം പ്രാപിച്ചുവോ? എന്നാലും പക്ഷെ തനിമലയാളം അഗ്രിഗേറ്ററില്‍ പുതിയ ബ്ലോഗ് പോസ്റ്റുകള്‍ സെക്കന്റ് തോറും  സ്ക്രോള്‍ ആയി പോയ്ക്കൊണ്ടേയിരിക്കുന്നു.  ട്വിറ്റര്‍ അപ്‌ഡേറ്റുകള്‍ പോലും തനിമലയാളത്തില്‍ കാണിക്കുന്നത്കൊണ്ട് അവിടെ പോസ്റ്റുകള്‍ നോക്കാന്‍ ഒരു കൌതുകവുമില്ല. അതിന്റെ അഡ്‌മിന്‍‌മാര്‍ ഇപ്പോള്‍ ഒന്നും ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു. ആകപ്പാടെ ബ്ലോഗിന്റെ ഭാവി ഇരുളടഞ്ഞ ഒരു പ്രതീതിയാണ് കാണുന്നത്. എന്റെ തോന്നലായിരിക്കാം ഒരു പക്ഷെ.

ഏതായാലും ഞാന്‍ ബ്ലോഗിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ല. ബ്ലോഗിനെ കൈയൊഴിഞ്ഞാല്‍ പിന്നെ എനിക്കൊരു നല്ല സുഹൃത്തിനെ വേറെ കണ്ടെത്താന്‍ കഴിയില്ല.  അത്കൊണ്ട്  എന്റ നാട്ടില്‍ ഒരു ബ്ലോഗ് ശില്പശാല സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.  കേരള ബ്ലോഗ് അക്കാദമിയും,  അഞ്ചരക്കണ്ടി പഞ്ചായത്തും സഹകരിക്കാമെന്ന് വാഗ്ദാനം തന്നിട്ടുണ്ട്. അഞ്ചരക്കണ്ടി ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹാളും ഇന്റര്‍നെറ്റ് കണക്‍ഷനും തരാമെന്ന് ഏറ്റിട്ടുണ്ട്. കണ്ണൂര്‍ അക്ഷയ കേന്ദ്രത്തില്‍ നിന്നും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.  ഒരു കൂട്ടം സാംസ്ക്കാരികപ്രവര്‍ത്തകര്‍ ശില്പശാല നടത്താന്‍ മുന്നോട്ട് വന്നിട്ടുണ്ട്.  സാധാരണക്കാര്‍ക്ക്  കമ്പ്യൂട്ടര്‍ , ഇന്റര്‍നെറ്റ്,  മലയാളം കമ്പ്യൂട്ടിങ്ങ് , ബ്ലോഗ് എന്നിവയില്‍ ഒരു ദിവസത്തെ ക്യാമ്പ് ആണ് ഉദ്ദേശിക്കുന്നത്.  സാധിക്കുമെങ്കില്‍ അതൊരു നിരന്തര സംവിധാനമാക്കി മാറ്റുക എന്നൊരു ഉദ്ദേശ്യവും ഉണ്ട്. നല്ല പ്രതികരണമാണ് നാട്ടില്‍ നിന്ന് കിട്ടിയത്.  

മെയ് 9 ഞായറാഴ്ച അഞ്ചരക്കണ്ടി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടത്താം എന്ന് ധാരണയായിട്ടുണ്ട്. സംഘാ‍ടക സമിതി രൂപീകരണം പെട്ടെന്ന് നടക്കും.  അഞ്ചരക്കണ്ടിയില്‍  അന്നേ ദിവസം ബ്ലോഗര്‍മാര്‍ ആരെങ്കിലും പങ്കെടുക്കുന്നെങ്കില്‍ അവരെ സ്വാഗതം ചെയ്യുന്നു.  തലേ ദിവസം അഞ്ചരക്കണ്ടിയില്‍ എത്തുകയാണെങ്കില്‍ താമസ സൌകര്യം എന്റെ വീട്ടില്‍ ഒരുക്കുന്നതാണ്. വീട് ഇപ്പോള്‍ പൂട്ടിയിട്ടിരിക്കയാണ്. അങ്ങനെയെങ്കില്‍ ഒരു ബ്ലോഗ് മീറ്റും ആകാലോ?  കൂടുതല്‍ വിവരങ്ങള്‍ ബുധനാഴ്ച (28/4/10) വൈകുന്നേരം ചേരുന്ന ഓര്‍ഗനൈസിങ്ങ് കമ്മറ്റിക്ക് ശേഷം  ഇവിടെ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.

വീണ്ടും ദേശീയ പണിമുടക്ക്..

പ്രിയമുള്ള ഇടത്പക്ഷ സഖാവേ,
വിലക്കയറ്റത്തിനെതിരെ താങ്കളുടെ നേതാക്കന്മാര്‍ വീണ്ടുമൊരു ദേശീയപണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കയാണല്ലൊ. നല്ല കാര്യം തന്നെ. ഒരു പണിമുടക്ക് കൊണ്ട് വിലക്കയറ്റം നിയന്ത്രിക്കാന്‍ സാധിക്കുമെങ്കില്‍ നല്ലതല്ലെ.  പക്ഷെ സഖാവേ, ഈ വിലക്കയറ്റം തടയാന്‍ ഇങ്ങനെ പണിമുടക്ക് നടത്തുകയാണ് വേണ്ടതെന്ന ഐഡിയ നിങ്ങളുടെ നേതാക്കള്‍ക്ക് എവിടെ നിന്നാണ് കിട്ടിയത്. ഈ നേതാക്കളുടെ തലയില്‍ ഇമ്മാതിരി പോംവഴികള്‍ എങ്ങനെയാണ് ഉദിക്കുന്നത്? എന്താണ് ഈ വിലക്കയറ്റം എന്ന് വെച്ചാല്‍ ?

ചില ഉദാഹരണങ്ങള്‍ പറയാം. ഞാന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചെന്നൈയില്‍ പോയപ്പോള്‍ അവിടത്തെ പാണ്ടി ബസാറില്‍ നിന്ന് ചില ഫാന്‍സി സാധങ്ങള്‍ വാങ്ങി. കൊച്ചുമകള്‍ക്ക് വേണ്ടി വാങ്ങിയ ഇലക്ട്രോണിക്ക് വാച്ചിന് അവിടെ 50രൂപയാണ് വില. ഇവിടെ നാട്ടില്‍ വന്ന് നോക്കിയപ്പോള്‍ അതേ വാച്ച് മകള്‍ കണ്ണൂരില്‍ നിന്ന് വാങ്ങിയിരിക്കുന്നു 250രൂപയ്ക്ക്. അവിടെ അഞ്ഞൂറും അറുനൂറും രൂപയ്ക്ക് വില്‍ക്കുന്ന സാരിക്ക് കണ്ണൂരില്‍ രണ്ടായിരവും അതിലും കൂടുതലുമാണ് വില.  ഇപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകളുടെ കാലമാണല്ലൊ.  ഇനി ഏത് ഷോപ്പിലായാലും ഇപ്പോള്‍ സാധനങ്ങള്‍ക്ക് MRP വിലയാണ് ഈടാക്കുന്നത്.  എം.ആര്‍.പി. എന്നാല്‍ മാക്സിമം റീട്ടെയില്‍ പ്രൈസ് എന്നാണ്. അതായത് പരമാവധി ആ തുകയേ ഈടാക്കാവൂ എന്ന്. എത്ര വേണമെങ്കിലും കുറയ്ക്കാം എന്ന് സാരം. എന്നാല്‍ ഒരു ഷോപ്പ്കാരനും ഇന്ന് എമ്മാര്‍പ്പിയില്‍ കുറക്കാറില്ല. ഈ MRP തന്നെ നിശ്ചയിക്കുന്നതിന് എന്താണ് മാനദണ്ഡം?  ഒന്നുമില്ല. തോന്നിയപോലെ ഒരു സംഖ്യ കച്ചവടക്കാരന് എത്രയും ലാഭം എടുക്കാനുള്ള അവസരം നല്‍കിക്കൊണ്ട് പായ്ക്കറ്റിന്റെ പുറത്ത് പ്രദര്‍ശിപ്പിക്കുന്നു എന്ന് മാത്രം.

ടൌണിലെ ഒരു ഹോള്‍സെയില്‍ കടയില്‍ ചെന്ന് നമ്മള്‍ പറയുന്നു, ഞാന്‍ ഒരു റീട്ടെയില്‍ ഷോപ്പ് തുടങ്ങിയിട്ടുണ്ട്. ഹോള്‍സെയില്‍ റേറ്റില്‍ എനിക്ക് സാധനങ്ങള്‍ തരണമെന്ന്. മിനിമം മൂന്ന് പീസ് അപ്പോള്‍ തന്നെ എടുത്താല്‍ നമുക്ക് കിട്ടുക എം.ആര്‍.പി.യില്‍ 40ശതമാനത്തിന്റെ കുറവാണ്.  പ്രൊഡക്‍ഷന്‍ കോസ്റ്റും എം.ആര്‍.പി.യും തമ്മില്‍ നീതീകരിക്കാവുന്ന ഒരു പൊരുത്തവുമില്ല. എന്റെ നാട്ടില്‍ ഒരു സഹകരണ വെളിച്ചെണ്ണ മില്‍ ഉണ്ട്. സഹകരണം എന്ന് പറഞ്ഞാല്‍ അതാരുടേതാണെന്ന് ഊഹിക്കാമല്ലൊ. നാട്ടില്‍ വില്‍ക്കുന്ന വെളിച്ചെണ്ണയുടെ പായ്ക്കറ്റിന്റെ പുറത്ത് എം.ആര്‍.പി. 60 രൂപയാണെങ്കില്‍ അതേ വെളിച്ചെണ്ണ ബാംഗ്ലൂരില്‍ എത്തിക്കുന്ന ഡീലര്‍ക്ക് എം.ആര്‍.പി 110 രൂപയാണ് അടിച്ചുകൊടുക്കുന്നത്. ഈ എം.ആര്‍.പി.ക്ക് ഒരപ്പനുമില്ല എന്ന് പറഞ്ഞുവരികയാണ് ഞാന്‍.  മറ്റൊന്ന് ഇപ്പോള്‍ കടക്കാരന്‍ തന്നെ പായ്ക്കറ്റുകളുടെ പുറത്ത് എം.ആര്‍.പി. സ്റ്റിക്കര്‍ ഒട്ടിച്ചു അവ കമ്പ്യൂട്ടറില്‍ സ്കാന്‍ ചെയ്താണ് ബില്ല് തരുന്നത്.  വില പേശുന്ന സമ്പ്രദായം എടുത്തുപോയി എന്ന് മാത്രമല്ല സ്റ്റിക്കറുകളില്‍ എത്ര തുകയും  പ്രിന്റ് ചെയ്യാമെന്നായി.  ഗുണം നോക്കാതെ സ്റ്റിക്കറില്‍ കൂടുതല്‍ വില കാ‍ണുന്ന സാധനം വാങ്ങുന്ന കണ്‍സ്യൂമര്‍ സംസ്ക്കാരവും നാട്ടിലുണ്ട്. ഒരേ ബാച്ചിലുള്ള രണ്ട് സാരിയില്‍ ഒന്നില്‍ 500രൂപയുടെ സ്റ്റിക്കറും മറ്റൊന്നില്‍ അയ്യായിരം രൂപയുടെ സ്റ്റിക്കറും ഒട്ടിച്ച് സേല്‍‌സ് മാന്‍ കാണിച്ചാല്‍ തീര്‍ച്ചയായും അയ്യായിരത്തിന്റെ സാരിയേ നമ്മുടെ നാട്ടിലെ പെണ്ണുങ്ങള്‍ വാങ്ങുകയുള്ളൂ.

ഇങ്ങനെയൊക്കെയാണ് വിലകള്‍ ഉണ്ടാകുന്നത്. ഇനി ഈ വിലക്കയറ്റം ബാധിക്കുന്നത് ആരെയൊക്കെയാണ്?  സാധനങ്ങളുടെ വിലവര്‍ദ്ധനവിന്റെ അനുപാതത്തിലല്ല നാട്ടില്‍ ചെയ്യുന്ന പണിയുടെ കൂലി വര്‍ദ്ധിക്കുന്നത്.  പണിയും മതിയാക്കി പോകുമ്പോള്‍ പണിക്കാരന്‍ പറയും എന്റെ കൂലി ഇത്രയാണെന്ന്. അത് കൊടുത്തോളണം. എന്നാലും നാളെ വരുമെന്ന് ഉറപ്പില്ല.  കൂലിക്കല്ലാതെ ചെയ്യുന്ന പണിയുടെ അളവിന് കണക്കേയില്ല. വന്നുകിട്ടുന്നതിനാണ് കൂലി.  ആളുകള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്  പോകുന്നത് പോലെയാണ് ഇപ്പോള്‍ പണിക്കാര്‍ രാജസ്ഥാന്‍ , ഒറീസ്സ, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തുന്നത്.  ചെയ്ത പണിയുടെ അളവ് നോക്കാതെ ചോദിക്കുന്ന കൂലി കിട്ടുന്ന പ്രദേശം ലോകത്ത് കേരളം മാത്രമായിരിക്കും. ബംഗാളിന്റെ കാര്യം പറഞ്ഞപ്പോള്‍ ഒന്നോര്‍മ്മ വന്നു. അവിടെ നാലാം ക്ലാസ്സ് വരെ മാത്രമേ സൌജന്യവിദ്യാഭ്യാസമുള്ളു പോലും. കേട്ടുകേള്‍വി മാത്രമാണ്,സൂക്ഷ്മം അറിയില്ല.  കേട്ടിടത്തോളം അവിടത്തെ അവസ്ഥ ശോചനീയമാണ്.  അഞ്ചരക്കണ്ടിയിലും പിണറായിയിലും ഒക്കെ ബംഗാളില്‍ നിന്നുള്ള തൊഴിലാളികള്‍ ധാരാളം പണിക്കെത്തുന്നുണ്ട്.

അപ്പോള്‍ പറഞ്ഞുവന്നത് വിലക്കയറ്റത്തിനെതിരെയുള്ള ദേശീയപണിമുടക്കിനെ പറ്റിയാണല്ലൊ. കേരളത്തിലും ബംഗാളിലും ത്രിപുരയിലും ഈ പണിമുടക്ക് പരിപൂര്‍ണ്ണമായി വിജയിക്കുകയും ചെയ്യും.  മുലായം സിങ്ങിനെ പഴയ സ:മുലായം സിങ്ങായി ഇടത് പക്ഷത്തിന് തിരിച്ചുകിട്ടും എന്ന നേട്ടം കൂടി ഈ പണിമുടക്കിനുണ്ട്.  ഒന്ന് ചോദിക്കട്ടെ സഖാവേ സത്യമായും വിലക്കയറ്റത്തോടുള്ള അമര്‍ഷം കൊണ്ട് തന്നെയാണോ ഈ പണിമുടക്കിന് ആഹ്വാനം ചെയ്യുന്നത്. പോ സഖാവേ അമര്‍ഷവുമല്ല, പ്രക്ഷോഭവുമല്ല, സമരവുമല്ല കേരളത്തിലെങ്കിലും ഇതൊരു ഉത്സവമാണ് സഖാവേ ഉത്സവം.  സത്യം പറ ബിവറേജ് കോര്‍പ്പറേഷന് ലാഭം കുന്ന് കൂട്ടാനല്ലേ നിങ്ങള്‍ ഇങ്ങനെ ഹര്‍ത്താ‍ലെന്നും പണിമുടക്കെന്നും പറഞ്ഞ് മാസാമാസം ബന്ദ് നടത്തുന്നത്?  തുടരെത്തുടരെയുള്ള ബന്ദുകള്‍ നിമിത്തമല്ലെ മലയാളികള്‍ക്ക് ലോകകുടിയന്മാര്‍ എന്ന പട്ടം കിട്ടിയത്.  മദ്യപാനത്തിന്റെ ശില്പശാലകളാണ് സഖാവേ ബന്ദുകള്‍.

വിലക്കയറ്റത്തിനെതിരെ പ്രക്ഷോഭമാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് ബന്ദില്ലാത്ത ഒരു വര്‍ഷം ആചരിക്കുകയാണ്. ബന്ദില്ല്ലാത്ത ഒരു വര്‍ഷമോ?  എങ്കില്‍ ചിലപ്പോള്‍ കേരളത്തില്‍ വിപ്ലവം തന്നെ വിജയിച്ചേക്കും. കാരണം ഒരു വര്‍ഷം ബന്ദില്ലാതെ മലയാളികള്‍ക്ക് ജീവിയ്ക്കാന്‍ പറ്റില്ല തന്നെ.  സമരമെന്നും പ്രക്ഷോഭമെന്നും കേള്‍ക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ബന്ദ് ലജ്ജിച്ച് തലതാഴ്ത്തുകയാണ് സഖാവേ.  ബന്ദിനെ ഇങ്ങനെ നാണം കെടുത്തരുത് കെട്ടോ?  മദാലസയായ ഒരു മങ്കയെ പോലെയാണ് കേരളത്തില്‍ ബന്ദ്.  സമരമെന്നും പ്രക്ഷോഭമെന്നും ഒക്കെ കേള്‍ക്കുമ്പോള്‍ വസൂരിക്കല നിറഞ്ഞ ഒരു വികൃതരൂപമാണ് മലയാളിയുടെ മനസ്സില്‍ വരിക. ബന്ദ് എന്ന് കേള്‍ക്കുമ്പോഴോ ഹാ കുടിച്ച് കുടിച്ച് മതികെട്ട് മയങ്ങാന്‍ ഒരുന്മാദദിനം.  ബന്ദിന്റെ തലേന്ന്  വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങള്‍ എല്ലാം ആളുകള്‍ കൂടുതലായി തന്നെ വാങ്ങിവെക്കും.  കച്ചവടക്കാര്‍ക്ക് പരമാനന്ദം.

ഈ പെട്രോളിന് വില കൂട്ടുന്നതാണ് വിലക്കയറ്റത്തിന്റെ കാരണം എന്ന സാമ്പത്തിക ശാസ്ത്രം മാര്‍ക്സിന്റെ കിത്താബിലുള്ളതാണോ സഖാവേ?  സര്‍ക്കാര്‍ എന്ത് ചെയ്യണമായിരുന്നു? പൊതുമേഖലയിലെ എണ്ണക്കമ്പനികളുടെ നഷ്ടം നികത്താന്‍ ഖജനാവില്‍ നിന്ന് പണം എടുത്ത് കൊടുത്ത് കൊണ്ടേയിരിക്കണം അല്ലേ? അപ്പോള്‍ നികുതി കൂട്ടേണ്ടി വരില്ലേ? അപ്പോഴും വിലകയറില്ലേ? ഇത് രണ്ടുമില്ലാതെ റിസര്‍വ്വ് ബാങ്കിന് ഇഷ്ടം പോലെ കറന്‍സി അച്ചടിക്കാം അല്ലേ? അപ്പോള്‍ പണപ്പെരുപ്പവും തന്മൂലം വിലക്കയറ്റവും ഉണ്ടാവില്ലേ?  അന്താരാഷ്ട്രമാര്‍ക്കറ്റില്‍ എണ്ണവില കൂടി ഇവിടത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നഷ്ടം താങ്ങാനാവാതെ വരുമ്പോള്‍ സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും  ചില്ലറ നാണയത്തുട്ടുകള്‍ വിലയില്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ , വിലക്കയറ്റം വരുന്നേ വിലക്കയറ്റം വരുന്നേ എന്ന മുറവിളി സത്യത്തില്‍ കള്ളന് ചൂട്ട് പിടിക്കലല്ലേ സഖാവേ? വ്യാപാരി സമൂഹത്തിന്റെ കൊള്ളയെ പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധന എന്ന കാരണം പറഞ്ഞു വെള്ള പൂശുകയല്ലേ നിങ്ങള്‍ ചെയ്യുന്നത് സഖാവേ?

വിലക്കയറ്റം ഉപഭോക്താക്കള്‍ക്ക് കടിഞ്ഞാണിടാന്‍ പറ്റും. പറ്റണം. അതിന് ഉപഭോക്തൃപ്രസ്ഥാനം കെട്ടിപ്പടുക്കണം. ഇപ്പോള്‍ വ്യാപാരി-വ്യവസായികള്‍ക്ക് പാര്‍ട്ടി അടിസ്ഥാനത്തിലും സംഘടനയുണ്ട്. ഉപഭോക്താക്കള്‍ക്കോ?  വിലക്കയറ്റം മാത്രമോ.  മായം ചേര്‍ക്കാത്ത എന്തെങ്കിലും സാധനം ഇന്ന്  മാര്‍ക്കറ്റില്‍ കിട്ടുന്നുണ്ടോ?  ഗുണനിലവാരം പുലര്‍ത്തുന്ന കമ്പനികളുടെ ഉല്പന്നങ്ങള്‍ വ്യാപാരികള്‍ വില്‍ക്കുന്നില്ല.  കാ‍രണം  അത്തരം ഉല്പന്നങ്ങളില്‍ എം.ആര്‍.പി. തോന്നിയ പോലെ ഇടുന്നില്ല. മാര്‍ജിന്‍ കുറവ്.  മിക്കവാറും എല്ലാ ഉല്പന്നങ്ങള്‍ക്കും ഡ്യൂപ്ലിക്കേറ്റുകളുണ്ട്. ഉപഭോക്താക്കള്‍ അസംഘടിതരും നിസ്സഹായരുമായത്കൊണ്ടാണ് ഇതൊക്കെ നടക്കുന്നത്.  അങ്ങനെ നാനാവിധത്തില്‍  കബളിപ്പിക്കപ്പെടുന്ന ഒരു ജനതയെ സര്‍ക്കാര്‍ വിലാസം മദ്യവും കൊടുത്ത് മയക്കിക്കിടത്തി ബന്ദികളാക്കുന്ന താങ്കളുടെ നേതാക്കള്‍  ജനശത്രുക്കളാണ് സഖാവേ ജനശത്രുക്കള്‍.  ദേശീയപണിമുടക്കെന്ന പേരില്‍ മൂന്ന് സംസ്ഥാനത്തിന് പുറത്ത് ഏതെങ്കിലും  ചെറുനഗരത്തില്‍ പോലും ഈ മുടക്ക് വിജയിപ്പിക്കാന്‍ നിങ്ങളുടെ നേതാക്കള്‍ക്ക് ത്രാണിയുണ്ടോ സഖാവേ.

ഏ.ഐ.ടി.യു.സി.ക്കാരന്‍ പറഞ്ഞത് കേട്ടോ? ചൊവ്വാഴ്ചത്തെ പണിമുടക്കില്‍ വാഹനം തടയുമെന്ന്. ഹോ അതിന്റെ ഒരു കുറവുണ്ടായിരുന്നു. വാഹനം തടഞ്ഞുകിട്ടുമെന്ന് ഉറപ്പായി.  എ.ഐ.ടി.യു.സി.ക്കും യജമാനനും കൂടി ശമ്പളം എത്രയാന്നാ പറഞ്ഞേ?  അപ്പോള്‍ തിങ്കളാഴ്ച കേരളം  ബിവറേജസ് കോര്‍പ്പറേഷന്‍ വില്പനശാഖകളുടെ ക്യൂവിലേക്ക്.  ചൊവ്വാഴ്ച ബന്ദിന്റെ ഉന്മാദത്തിലേക്ക് ...

ബന്ദ്‌ഹോ ബന്ദ്‌ഹോ !   ഹര്‍ത്താലുകാരേ നിങ്ങള്‍ തുലഞ്ഞു പോകട്ടെ!

ലാവലിൻ കേസും കണ്ടൽക്കാടും

ലാവലിൻ ഇടപാടിൽ പിണറായി വിജയൻ ഇടനിലക്കാരിൽ നിന്ന് പണം കൈപ്പറ്റുന്നതിന് തെളിവില്ല എന്ന് സി.ബി.ഐ. കോടതി മുമ്പാകെ ബോധിപ്പിച്ച വാർത്ത പത്രങ്ങളിൽ വന്നയുടനെ അത് പാർട്ടി പത്രവും ,പാർട്ടിചാനലും പാർട്ടി ബ്ലോഗർമാരും നല്ലവണ്ണം ആഘോഷിച്ചു. പിണറായി കുറ്റവിമുക്തനായ പ്രതീതിയാണ് രണ്ട് ദിവസം സൃഷ്ടിക്കപ്പെട്ടത്. എന്നാ‍ൽ പണം വാങ്ങുന്നതിന് തെളിവില്ല എന്ന് മാത്രമേ സി.ബി.ഐ.പറഞ്ഞിട്ടുള്ളൂ എന്നും സർക്കാറിന് നഷ്ടവും ലാവലിൻ കമ്പനിയ്ക്ക് നേട്ടവും ഉണ്ടാകത്തക്കവിധം ലാവലിൻ കരാറിൽ അഴിമതി നടന്നിട്ടുണ്ട് എന്ന കേസ് വിചാരണ പോലും തുടങ്ങിയിട്ടില്ല എന്ന സത്യം സുബോധമുള്ള എല്ലാവർക്കും അപ്പോഴും അറിയാമായിരുന്നു. അല്ലെങ്കിലും തെളിവുകൾ ബാക്കിയാകാൻ മാത്രം സാക്ഷികളെ നിർത്തിക്കൊണ്ട് ആരെങ്കിലും കോഴപ്പണം കൈപ്പറ്റുമോ? ഏതെങ്കിലും അഴിമതിയിൽ പണം വാങ്ങുന്നതിന് തെളിവുകൾ ഉണ്ടാകുമോ? തെളിവുകൾ ഇല്ല എന്നതിന്റെ പേരിൽ ഈ രാ‍ജ്യത്ത് ആരും അഴിമതിയിലൂടെ പണം സമ്പാദിക്കുന്നില്ല എന്ന് അർത്ഥമുണ്ടോ? പിന്നെ ഈ ആഡംബരജീവിതമൊക്കെ സാധ്യമാകുന്നത് എങ്ങനെ?

ലാവലിൻ കേസ് രാഷ്ട്രീയപ്രേരിതമാണ് എന്ന തങ്ങളുടെ നിലപാട് സി.ബി.ഐ. തന്നെ ശരി വച്ചിരിക്കുന്നു എന്നാണ് പ്രകാശ് കാരാട്ട് പ്രതികരിച്ചത്. ആറെസ്പിയുടെ ഇന്ദുചൂഢൻ പറഞ്ഞത്, കേന്ദ്രം രാഷ്ട്രീയപക പോക്കലിന് സി.ബി.ഐ.യെ ഉപയോഗപ്പെടുത്തുന്നതിന്റെ തെളിവാണ് ഇതെന്നാണ്. രണ്ട് ദിവസം സഖാക്കൾക്ക് സി.ബി.ഐ. വേണ്ടപ്പെട്ടതായി മാറിയ കാഴ്ച കൌതുകകരമായിരുന്നു. എന്റെ കൈകൾ ശുദ്ധമെന്ന് പിണറായിയും കിട്ടിയ ചാൻസിന് വെച്ചുകാച്ചി. എന്നാൽ രാഷ്ട്രീയത്തിൽ ഒരു പൊന്നുമോന്റെയും കൈകൾ ശുദ്ധമല്ല എന്ന് ഇന്ന് ഏറെക്കുറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സമ്പാദിക്കാൻ തന്നെയാണ് ഇന്ന് ആളുകൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതും രാഷ്ട്രീയം കൊണ്ടുനടക്കുന്നതും. സ്വാതന്ത്ര്യം നേടാൻ കോൺഗ്രസ്സുകാരും വിപ്ലവം നടത്താൻ കമ്മ്യൂണിസ്റ്റുകളും ഇറങ്ങിപ്പുറപ്പെട്ടതൊക്കെ അന്തകാലം.രണ്ട് ദിവസം കുറ്റവിമുക്തനാക്കപ്പെട്ട ശേഷം മാധ്യമസിണ്ടിക്കേറ്റും സി.ബി.ഐ.യും അതിന്റെ വർഗ്ഗസ്വഭാവം കാണിച്ചു. ലാവലിൻ കേസിൽ ആർക്കും ക്ലീൻ‌ചിറ്റ് നൽകിയിട്ടില്ല എന്നാണ് ഇപ്പോൾ സി.ബി.ഐ. കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്. മാത്രമല്ല പിണറായി പണം (കോടികൾ എന്ന് പത്രം) വാങ്ങുന്നത് കണ്ടതായി ഒരു ദീപക് കുമാറിന്റെ പരാതി സി.ബി.ഐ.ക്ക് ലഭിച്ചതായും കോടതിയെ അറിയിച്ചിരിക്കുന്നു.

ഇത്തരം അഴിമതികളും കേസും വിചാരണയും ഒന്നും ഇവിടെ പുത്തരിയല്ല. അഴിമതി നടത്തിയതിന്റെ പേരിലോ അവിഹിതമായി ധനം സമ്പാദിച്ചതിന്റെ പേരിലോ ഒരു നേതാവും ഇവിടെ രാഷ്ട്രീയം ഉപേക്ഷിച്ചു പോയിട്ടില്ല. തൽക്കാലം കുറച്ച് നാളത്തേക്ക് മറഞ്ഞിരുന്നാലും പിന്നീട് താരപ്രഭയോടെ തിരിച്ചു വരാറാണ് പതിവ്. കാരണം നേതാക്കൾ ഇല്ലെങ്കിൽ ഈ രാജ്യവും ജനങ്ങളും പാ‍ർട്ടികളും എല്ലാം അനാഥമായിപോകും. ഇല്ലാത്ത ബില്ല് പാസ്സാക്കി ഖജനാവിൽ നിന്ന് കോടികൾ തട്ടിയെടുത്ത് മുഖ്യമന്ത്രിക്കസേരയിൽ നിന്ന് ഇറങ്ങേണ്ടി വന്ന നേതാവ് അടുത്ത നാൾ കയറിയിരുന്നത് കേന്ദ്രന്റെ റെയിൽ‌വേ മന്ത്രിക്കസേരയിലാണ്. പിണറായിയ്ക്കും ഒരു ചുക്കും സംഭവിക്കില്ല. കേസ് എന്നെങ്കിലും ഒരു വഴിക്ക് ആകാനും പോകുന്നില്ല.

ലാവലിൻ കേസിൽ പക്ഷെ ഒരു പ്രത്യേകതയുണ്ട്. അത് സാധാ‍രണ അഴിമതിക്കേസ് പോലെയല്ല. സി.പി.എമ്മിനെ തകർക്കാൻ വേണ്ടിയാണ് ഈ കേസിൽ പാർട്ടി സെക്രട്ടരിയും പി.ബി.അംഗവുമായ പിണറായിയെ പ്രതിയാക്കിയത് എന്നാണ് ആരോപണം. അതായത് പാർട്ടിയെ തകർക്കണമെങ്കിൽ സെക്രട്ടരിയെ കേസിൽ കുടുക്കി ശിക്ഷിച്ചാൽ മതി എന്ന് സാരം. സി.പി.എം. എന്ന പാർട്ടി ഇത്രയ്ക്കേ ഉള്ളോ? പിണറായി ശിക്ഷിക്കപ്പെട്ടാൽ പാർട്ടി തകരുമോ? കേസും ശിക്ഷയും എന്തോ ആകട്ടെ, ഇന്നത്തെ നിലയിൽ സി.പി.എമ്മിന് പിണറായി ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. എന്ത്കൊണ്ടാണത്? അത്രയ്ക്കും ജനമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്ന ത്യാഗിയും വിപ്ലവകാരിയുമായ ജനകീയനേതാവാണോ അദ്ദേഹം? അതറിയണമെങ്കിൽ ഈ പാർട്ടിയെക്കുറിച്ച് എന്തെങ്കിലും കുറച്ച് മനസ്സിലാക്കണം. ആയിരക്കണക്കിലല്ല, പതിനായിരക്കണക്കിലുമല്ല (ലക്ഷക്കണക്ക് തന്നെ പറയേണ്ടി വരും) ആളുകൾക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ നൽകുന്ന സ്ഥാപനം കൂടിയാണ് ഇന്ന് പാർട്ടി. അത് നടത്തിക്കൊണ്ട് പോകാൻ അസാമാന്യമായ മാനേജ്‌മെന്റ് വൈദഗ്ദ്യം വേണം. വെറും രാഷ്ട്രീയം മാത്രം പോര.

തച്ചങ്കിരി ഗൾഫിൽ പോയത് സത്യമാണോ, എന്തിനാണ് പോയത് എന്നൊന്നും നമുക്കറിയില്ല. എന്നാൽ പിണറായി ഗൾഫിൽ പോയത് എന്തിനാണെന്ന് കണ്ണൂരിൽ ഒരു ജയരാജൻ വിശദീകരിച്ചിട്ടുണ്ട്. ദേശാഭിമാനിക്ക് ഫണ്ട് പോരാതെ വന്നപ്പോൾ പണ്ട് ഏ.കെ.ജി.യോ ഇ.എം.എസ്സോ മറ്റോ സിലോണിൽ പോയിട്ടുണ്ടത്രെ പണം പിരിക്കാൻ വേണ്ടി. അത്കൊണ്ട് പണം പിരിവ് മോശം ഏർപ്പാടല്ല. ഒരു ദിവസത്തെ ബക്കറ്റ് പിരിവ്കൊണ്ട് കിട്ടിയ ആറ് കോടി കൊടുത്ത് കണ്ണുർ നഗരത്തിൽ മൂന്ന് ഏക്കറയിൽ അധികം സ്ഥലം വാങ്ങി. അവിടെ നായനാരുടെ പേരിൽ അക്കാദമി പണിയണം. അതിന് വേണ്ടി പണം പിരിക്കാനാണ് അദ്ദേഹം ഗൾഫിൽ പോയത് പോലും. ചോര നീരാക്കി പണിയെടുക്കുന്ന പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ പ്രവാസികളുടെ മുന്നിൽ തുറന്ന് കാണിക്കാനും അദ്ദേഹം അവിടെ തയ്യാറായി. നായനാർ അക്കാദമി എന്നത് പാർട്ടിപ്രവർത്തകരുടെ സ്വപ്നമാണെന്നാണ് ജയരാജൻ പറഞ്ഞത്. ഇമ്മാതിരി സ്വപ്നങ്ങൾ പ്രവർത്തകർ കാണുമ്പോൾ നേതാക്കൾക്ക് ഗൾഫിൽ പോയിട്ടായാലും പണം പിരിക്കാതിരിക്കാൻ കഴിയുമോ? അധികമധികം സ്ഥലങ്ങൾ അധികമധികം കെട്ടിടങ്ങൾ , അക്കാദമികൾ , സംരംഭങ്ങൾ , തീം പാർക്കുകൾ ഇതൊക്കെയാണ് ഇപ്പോൾ പാർട്ടിപ്രവർത്തകരുടെ സ്വപ്നങ്ങൾ .

മറ്റൊരു സ്വപ്നം പൂവണിയാൻ പോകുന്നതിന്റെ ആഹ്ലാദത്തിമിർപ്പിലാണ് ഇപ്പോൾ പാർട്ടിപ്രവർത്തകർ. അത് വളപട്ടണം പുഴയുടെ ഇരുകരകളിലും കിലോമീറ്ററുകളോളം ദൂരത്തിൽ ഏക്കർ കണക്കിൽ വിസ്തൃതിയിൽ കണ്ടൽ‌ക്കാടുകൾ നശിപ്പിച്ച് തീം പാർക്ക് സ്ഥാപിക്കുക എന്നതാണ്. ഇക്കോ-ടൂറിസം പദ്ധതി എന്നാണ് ഓമനപ്പേര്. പതിവ് പോലെ അതിനായി ഒരു സൊസൈറ്റിയും. ചില പരിസ്ഥിതിവാദികൾ മുറവിളി കൂട്ടുന്നുണ്ട്. ചിലർ റോഡിൽ ഉപവാസവും അനുഷ്ഠിച്ചിരുന്നു. അതൊക്കെ കൈകാര്യം ചെയ്യാൻ ആരും പഠിപ്പിക്കേണ്ടതില്ല. ഇനി കണ്ടൽ‌ക്കാടുകളുടെ സ്ഥാനത്ത് കൂറ്റൻ കെട്ടിടങ്ങൾ എപ്പോൾ ഉയരുമെന്ന് കാത്തിരുന്നാൽ മതി. ഇതേ പോലെയാണ് മുൻപ് തലശ്ശേരിക്കടുത്ത് കണ്ടൽക്കാടുകൾ മണ്ണിട്ട് നികത്തി സിറ്റി സെന്റർ നിർമ്മിക്കുമ്പോൾ ഏതാനും പരിസ്ഥിതിവാദികൾ അലമ്പുണ്ടാക്കാൻ നോക്കിയത്. എന്നിട്ടെന്തായി? ശാരദ ടീച്ചറുടെ എതിർപ്പ് കാരണം നായനാരുടെ പേര് ഇട്ടില്ല എന്ന് മാത്രം. പാപ്പിനിശ്ശേരിയിലെ കണ്ടൽക്കാടുകൾ പാർട്ടിക്ക് അക്ഷയഖനി ആകാൻ പോവുകയാണ്. പറശ്ശിനിക്കടവിലെ മുത്തപ്പൻ ക്ഷേത്രവും വരുതിയിലാക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. വിജയിക്കാതിരിക്കാൻ ന്യായമില്ല. ബൂർഷ്വയുടെ ജനാധിപത്യമാണ് ഇവിടെ ഉള്ളതെങ്കിലും കേരളത്തിൽ അത് ഏറ്റവും അധികം മുതലാക്കുന്നത് സി.പി.എം. എന്ന സ്ഥാപനമാണ്.

ബ്ലോഗ് മീറ്റ് മാറ്റി വെച്ചിട്ടില്ല....

സോഫ്റ്റ്വേർ ഡൌൺ‌ലോഡ് ചെയ്യുകയോ രജിസ്റ്റർ ചെയ്യുകയോ ഒന്നുമില്ലാതെ വെബ്‌സർവറിൽ നിന്ന് ഒരേ സമയം ആറ് പേർക്ക് വീഡിയോ ചാറ്റ് ചെയ്യാനുള്ള സൌകര്യമാണ് ഊവൂ ഡോട്ട് കോം എന്ന സൈറ്റ് നമുക്ക് സൌജന്യമായി നൽകുന്നത്. എന്നാൽ അധികമാരും ഇത് ഉപയോഗപ്പെടുത്തിക്കാണുന്നില്ല.

നാട്ടിൽ പൊതുവെ അൺ‌ലിമിറ്റഡ് ഇന്റർനെറ്റ് കണൿഷൻ എടുക്കുന്നവർ ചുരുക്കമായിരിക്കും. അധികം പേരും പ്രതിമാസം 500രൂപയുടെ ഹോം പ്ലാൻ എടുത്തവരായിരിക്കും. അവർക്ക് ഊവൂവിന്റെ വീഡിയോ ചാറ്റ് ചെയ്യാൻ പ്രയാസമായിരിക്കും. ആറ് പേർ ഒരുമിച്ച് ചാറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് പരീക്ഷിക്കാൻ എനിക്ക് താല്പര്യമുണ്ടായിരുന്നു. അത്കൊണ്ടാണ് ഒരു വെർച്വൽ ബ്ലോഗ് മീറ്റ് എന്ന് പറഞ്ഞുകൊണ്ട് ഒരു പോസ്റ്റ് ഇട്ടത്.

ആ പോസ്റ്റ് പ്രകാരം ഇന്ന് രാവിലെ പത്ത് മണി മുതലാണ് ബ്ലോഗ് മീറ്റ് ആരംഭിക്കേണ്ടത്. ആ പോസ്റ്റ് ഇടുമ്പോൾ ഇതൊരു വമ്പിച്ച വിജയമായിരിക്കും എന്ന് പ്രതീക്ഷിക്കാനുള്ള മൌഢ്യമൊന്നും എനിക്കില്ലായിരുന്നു. സത്യം പറഞ്ഞാൽ ഒരാളെങ്കിലും ഒരു കൌതുകത്തിന് വേണ്ടി ഈ ചാറ്റ് റൂമിൽ കടന്നുവരും എന്ന് പോലും ഞാൻ പ്രതീക്ഷിച്ചിട്ടില്ല. എന്നാലും ഈ ബ്ലോഗ് മീറ്റ് മാറ്റി വെച്ചിട്ടില്ല. ആരും വന്നില്ലെങ്കിലും ഒരു നഷ്ടവുമില്ല.

എന്റേത് അൺ‌ലിമിറ്റഡ് കണൿഷനാണ്. ഞാൻ സദാ ഓൺ‌ലൈനിൽ എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കുന്നുണ്ട്. കൂട്ടത്തിൽ ഈ ചാറ്റ് റൂമും തുറന്ന് വയ്ക്കും എന്ന് മാത്രം. നാട്ടിൽ ഒരു ബ്ലോഗ് ശില്പശാലയും തുടർന്ന് ഒരു ഇന്റർനെറ്റ് പരിശീലന കേന്ദ്രം തുടങ്ങാനുമുള്ള പരിശ്രമത്തിലാണ് ഞാൻ. എന്തെങ്കിലും മുതലെടുപ്പിന് വേണ്ടിയല്ല.  സമൂഹത്തിന് നമ്മൾ എന്തെങ്കിലും തിരിച്ചുകൊടുക്കേണ്ടേ? അവനവന്റെ സാമർത്ഥ്യം ഒന്ന് കൊണ്ട് മാത്രമല്ല ഒരാൾ എന്തെങ്കിലും നേടുന്നത്. അതിൽ സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനമുണ്ട്. സമൂഹമില്ലെങ്കിൽ ആർക്കും നിലനില്പില്ല.

ഇന്ന് നാട്ടിൽ യുവതലമുറ തീർത്തും അരാഷ്ട്രീയവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഒരു സാംസ്ക്കാരികപ്രവർത്തനവും നാട്ടിൽ നടക്കുന്നില്ല. കക്ഷിരാഷ്ട്രീയവുമായി ബന്ധപ്പെട്ട് ചിലർ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആ പ്രവർത്തനങ്ങൾ കൊണ്ട് ആ പ്രവർത്തകർക്കും ബന്ധപ്പെട്ട പാർട്ടികൾക്കും മാത്രമേ നേട്ടമുള്ളൂ.  ആ തലമുറയുടെ അടുത്തേക്കാണ് ഇന്റർനെറ്റ് കടന്ന് വന്നത്. എന്നാൽ വേണ്ടത്ര അവബോധം നാട്ടിൽ ഇതിനെ പറ്റി യുവാക്കൾക്ക് പോലുമില്ല.

അത്കൊണ്ടാണ് ഞാൻ ഈ ആശയവുമായി നാ‍ട്ടിൽ എത്തിയത്. പത്ത് പേരെ എനിക്ക് കൂട്ടിന് കിട്ടാതിരിക്കില്ല എന്നാണ് പ്രതീക്ഷ. എന്നെ സംബന്ധിച്ച് എന്തെങ്കിലും ഒന്ന് പ്രവർത്തിക്കേണ്ടേ എന്ന പ്രതിസന്ധി തരണം ചെയ്യുകയാണ് പ്രധാനം.

അത് കൊണ്ട് ഈ ബ്ലോഗ് മീറ്റിൽ ആർക്കെങ്കിലും പങ്കെടുക്കണം എന്ന് താല്പര്യമുണ്ടെങ്കിൽ താഴെ ക്ലിക്ക് ചെയ്ത് നോക്കുക. ചിലപ്പോൾ ഞാൻ മാത്രമേ കാണുകയുള്ളൂ. അതും സംശയത്തിലാണ്. കാരണം ബി.എസ്.എൻ.എൽ. ജീവനക്കാർ സമരം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ചിലപ്പോൾ സമരത്തിന് മുൻപേ ഇന്റർനെറ്റ് പണിമുടക്കിയേക്കാം.

അപ്പോൾ ബാക്കി പറഞ്ഞപോലെ ...





Join a live video chat now!


ബ്ലോഗ് മീറ്റ് ( വെര്‍ച്വല്‍ )

ബൂലോഗ സുഹൃത്തുക്കളെ ,

ഞാനൊരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുന്നു.

ക്ഷെ സംഗതി വെര്‍ച്വല്‍ ആണ്. അതെ, ഒരു വെര്‍ച്വല്‍ സ്പെയിസില്‍ നമ്മള്‍ ഒത്തുകൂടുന്നു. മീറ്റില്‍ പങ്കെടുക്കാന്‍ വേണ്ടത് വെബ് ക്യാമും മൈക്കും പിന്നെ ഇടക്കിടെ കഴിക്കാന്‍ എന്തെങ്കിലും ലഘുഭക്ഷണവും പാനീയവും.  വരുന്ന ഞായറാഴ്ച ( 18-4-2010) രാവിലെ പത്ത് മണിക്ക് മീറ്റ് ആരംഭിക്കും.  വെര്‍ച്വല്‍ സ്പേസ് ഒരുക്കിയിട്ടുള്ളത് എന്റെ ഈ ബ്ലോഗില്‍ തന്നെയാണ്. ഹെഡ്ഡറിന്റെ താഴെ കാണുന്ന വീഡിയോ കോണ്‍ഫറന്‍സ് എന്ന പേജില്‍ ക്ലിക്ക് ചെയ്താല്‍ സംഭവസ്ഥലത്ത് എത്തും. അവിടെ പേര്‍ ടൈപ്പ് ചെയ്ത് ജോയ്‌ന്‍ ചെയ്താല്‍ മതി.

രു പരിമിതിയുള്ളത് ഒരേ സമയം ആറ് പേര്‍ക്ക് മാത്രമേ പ്രവേശനം ഉള്ളൂ എന്നതാണ്. ആറ് പേര്‍ കയറി കഴിഞ്ഞാല്‍ പിന്നെ ആരെങ്കിലും പുറത്ത് പോയാല്‍ മാത്രമേ മറ്റൊരാള്‍ക്ക് പ്രവേശിക്കാന്‍ കഴിയുകയുള്ളൂ.  ഓരോരുത്തര്‍ക്കും വരാന്‍ പറ്റുന്ന സമയം ഇവിടെ കമന്റായി എഴുതിയാല്‍ സമയം ക്രമീകരിക്കാന്‍ കഴിയും.

രും ആരെയും കാത്തിരിക്കേണ്ടതില്ല. വന്ന് ജോയ്‌ന്‍ ചെയ്തു നോക്കുക, ആരെങ്കിലുമുണ്ടോ എന്ന്. രണ്ട് പേര്‍ ഹാജരായാല്‍ തന്നെ മീറ്റ് തുടങ്ങുകയായി. ബ്ലോഗ് എഴുതുന്നവര്‍ മാത്രമല്ല, വായനക്കാര്‍ക്കും പങ്കെടുക്കാം. നമ്മള്‍ ലോകത്തിന്റെ പല ഭാഗത്തിരുന്ന് കൊണ്ട് ബ്ലോഗിലൂടെ പരിചയപ്പെടുന്നവരാണ്. അപ്പോള്‍ ഇങ്ങനെയൊരു വെര്‍ച്വല്‍ മീറ്റ് നടത്താന്‍ പ്രത്യേകിച്ച് ഒരു ചെലവുമില്ലാതെ അവസരം കിട്ടുന്നത് നമ്മളെന്തിന് ഉപയോഗപ്പെടുത്താതെയിരിക്കണം.


ബ്ലോഗില്‍ നമ്മള്‍ കുറെയായി ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞുകൂടുന്നു. പിണക്കങ്ങള്‍ ഉണ്ടായെങ്കില്‍ അത് വൈയ്യക്തികമായ കാരണങ്ങളാലല്ല. ആശയപരമാണ്. അതൊക്കെ മറക്കാവുന്നതേയുള്ളൂ.  അത്കൊണ്ട് മുന്‍‌വിധികളില്ലാതെ, സമയവും വെബ്‌ക്യാമും ഉള്ളവര്‍ ഈ മീറ്റില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ബാക്കി കാര്യങ്ങള്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് തീരുമാനിക്കാം.

ല്ലാ ബ്ലോഗര്‍മാര്‍ക്കും വായനക്കാര്‍ക്കും വിഷു ആശംസകള്‍ !

(NB: വെബ്‌ക്യാം ഇല്ലാത്തവര്‍ക്കും പങ്കെടുത്ത് സംസാരിക്കാന്‍ പറ്റും. മൈക്ക് മതി. അങ്ങനെ സംസാരിക്കുന്നവര്‍ക്ക്  ക്യാമറ ഉള്ളവരെ കാണാനും കഴിയും. )

പോലീസ്‌കാരേ നിങ്ങളെ ഞങ്ങള്‍ ഭയപ്പെടുന്നു..

ടിയന്തിരാവസ്ഥയുടെ അവസാനനാളുകളിലാണെന്ന് തോന്നുന്നു, എന്റെ വീടിനടുത്ത് ഒരു കലാ-സാംസ്ക്കാരികസമിതിയുണ്ടായിരുന്നു. താഴെ പലചരക്ക് കട. മേലെ സമിതി. എല്ലാ പത്രങ്ങളും സമിതിയില്‍ വാങ്ങാറുണ്ടായിരുന്നു. ഞാന്‍ എന്നും രാവിലെ പലചരക്ക് കടയില്‍ വന്നിരുന്ന് ദേശാഭിമാനി പത്രം ഉറക്കെ വായിക്കും. അത് കേള്‍ക്കാന്‍ പരിസരത്തുള്ള വീടുകളില്‍ നിന്ന് ആളുകള്‍ എന്റെ ചുറ്റും കൂടും. അത്ര ആവേശത്തോടുകൂടിയാണ് ഞാന്‍ വായിക്കുക.  രാജനെ ഉരുട്ടിക്കൊന്നതിന്റെയും കക്കയം പോലീസ് ക്യാമ്പിലെ മര്‍ദ്ധനമുറകളെ പറ്റിയും അന്ന് ദേശാഭിമാനിയില്‍ തുടര്‍ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. അതാണ് ഞാന്‍ വായിച്ചുകൊണ്ടിരുന്നത്. അന്നേ എനിക്ക് പോലീസിനോട് വെറുപ്പായിരുന്നു. എന്റെ അമ്മയുടെ ഇളയമ്മയുടെ മകന്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ആയിരുന്നു. അന്നൊരിക്കല്‍ അദ്ദേഹം വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ എഴുനേറ്റ് നിന്ന് ബഹുമാനിച്ചില്ല. അമ്മാവന്‍ ആയാലെന്ത്, സര്‍ക്കിള്‍ ആയാലെന്ത് പോലീസ് പോലീസ് തന്നെ. ഇതായിരുന്നു എന്റെ മനോഭാവം. അതിന്റെ പേരില്‍ ചില്ലറ നഷ്ടങ്ങളൊക്കെ ഞങ്ങള്‍ക്കുണ്ടായിട്ടുണ്ട്.

അടിയന്തിരാവസ്ഥയും കക്കയം ക്യാമ്പും ഒക്കെ അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു? ഇന്നത്തെ ആഭ്യന്തരമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ പോലീസിനെതിരെ എത്രയെത്ര മുദ്രാവാക്യങ്ങള്‍ വിളിച്ചു? ലോക്കപ്പ് മരണങ്ങളുടെ പേരില്‍ കെ.കരുണാകരനെ കരിങ്കാലി, കൊലയാളി എന്നൊക്കെ വിശേഷിപ്പിച്ചുകൊണ്ട് എത്രയെത്ര ചുവരെഴുത്തുകള്‍ എഴുതി? എന്നിട്ട് ഇപ്പോഴോ? ഇപ്പോള്‍ പോലീസിനെക്കുറിച്ച് ആര്‍ക്കും ഒരു പരാതിയുമില്ല. കോടിയേരി പോലീസ് മന്ത്രിയായിരിക്കെ എത്ര പേര്‍ ലോക്കപ്പ് മര്‍ദ്ധനത്തില്‍ മരണപ്പെട്ടു. തലേന്ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയുടെ ശവം പിറ്റേന്ന് ആസ്പത്രിയില്‍ എത്തിക്കുന്നു. രാവിലെ കസ്റ്റഡിയില്‍ എടുത്ത ആളെ ഉച്ചയ്ക്ക് ജാമ്യത്തില്‍ വിട്ടെങ്കിലും അയാള്‍ രക്തം ഛര്‍ദ്ദിച്ച് വഴിയില്‍ മരിച്ചു വീഴുന്നു. എന്നിട്ടും പോലീസിനെതിരെ  ആരും മുദ്രാവാക്യം വിളിക്കുന്നില്ല, കമാന്ന് ഒരക്ഷരം  ഉരിയാടുന്നില്ല. പോലീസിന്റെ ക്രൂരതകള്‍ തുടര്‍ക്കഥയാവുന്നു. നമ്മുടെ പോലീസ് ഇങ്ങനെയൊക്കെ മതിയോ?

എന്തിനുമേതിനും പ്രതികരിക്കുന്ന സി.പി.എം.നേതാക്കളും സാംസ്ക്കാരികനായകരും ഇക്കാര്യത്തില്‍ മൌനം പാലിക്കുന്നത് ഇരട്ടത്താപ്പാണ്. ഈ ഇരട്ടത്താപ്പ് അപകടകരമാണ്. പറയുന്നതിന്റെ വിശ്വാസ്യത ഇല്ലാത്താവും.  ഭരിക്കുമ്പോള്‍ പോലീസിന്റെ മൂന്നാം മുറ കണ്ടില്ലെന്ന് നടിക്കുകയും ഭരിക്കാത്തപ്പോള്‍ പോലീസിനെ കാക്കിക്കുള്ളിലെ ചെകുത്താന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്യുന്നത് വിശ്വാസവഞ്ചനയാണ്. പോലീസിനെ നവീകരിക്കേണ്ടേ? നമ്മുടെ പോലീസിന്റെ ഇന്നത്തെ പ്രതിഛായ എന്താണ്? ഒരു പരിഷ്കൃതസമൂഹത്തിന് ചേര്‍ന്നതാണോ നമ്മുടെ പോലീസ് സേന? പുരോഗമനം പ്രസംഗത്തില്‍ മാത്രം മതിയോ?  പ്രവൃത്തിയിലും എന്തെങ്കിലും ചെയ്യേണ്ടേ? പോലീസ് എന്നാല്‍ ജനങ്ങളുടെ ഉത്തമസുഹൃത്തായിരിക്കണം എന്നതല്ലേ പുരോഗമനം.

പാലക്കാട്ടെ ഷീല എന്ന വീട്ടമ്മ കവര്‍ച്ചയ്ക്കിടെ കൊല്ലപ്പെട്ടത്ത് ഞെട്ടലോടെയാണ് നമ്മള്‍ വായിച്ചത്. എന്നാല്‍ അതിലേറേ നമ്മെ ഞെട്ടിച്ചത് ആ കൊലക്കേസിലെ പ്രധാനപ്രതി സമ്പത്ത് പോലീസിന്റെ ഭീകരമര്‍ദ്ദനമേറ്റ് മരണപ്പെടാനിടയായ വാര്‍ത്തയാണ്.  കള്ളന്മാര്‍ ആളുകളെ കൊല്ലുന്നത് പോലെയല്ല പോലീസുകാര്‍ (പ്രതികളെയാണെങ്കിലും) സ്റ്റേഷനില്‍ വെച്ചു മര്‍ദ്ധിച്ച് ജീവഛവങ്ങളാക്കുന്നത്. പോലീസിന്  ആരെയും തല്ലാനോ കൊല്ലാനോ അധികാരമില്ല. മാത്രമല്ല ആളുകളെ കൊല്ലാന്‍ കഴിയുന്നവര്‍ പോലീസില്‍ ഉണ്ടാകാന്‍ പാടില്ല. അത്തരക്കാര്‍ ഇന്നും പോലീസില്‍ ഉണ്ട് എന്നതാണ് നമ്മെ ഭയപ്പെടുത്തുന്നത്.  സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്ന പല മുന്‍ പോലീസുകാരുടെയും ശിഷ്ടജീവിതം പരിതാപകരമാണ്. കാരണം ഔദ്യോഗികജീവിതകാലത്ത് അയാള്‍ ജനങ്ങളെ പരമാവധി വെറുപ്പിച്ചിരിക്കും. കാക്കി നഷ്ടപ്പെട്ട് വയസ്സ് കാലത്ത് മനുഷ്യനാകുന്ന അയാള്‍ക്ക് സൌഹൃദങ്ങളോ അയല്‍പക്ക ബന്ധങ്ങളോ ലഭിക്കുകയില്ല. അങ്ങനെ ഹൃദയസ്തംഭനം മൂലം മരണപ്പെട്ട പോലീസ്‌കാരെ എനിക്കറിയാം.

പോലീസുകാര്‍ക്ക് ഇന്ന് സംഘടനയുണ്ട്. പോലീസുകാര്‍ക്ക് സംഘടന പാടില്ലായിരുന്നു എന്നാണെന്റെ അഭിപ്രായം. ആ സംഘടനയുടെ നേതാക്കള്‍ക്ക് ഭരണകക്ഷിയുമായി ബന്ധമുണ്ടാവാം. അതായിരിക്കാം ഇപ്പോള്‍ ഇത്രയും ലോക്കപ്പ് മരണങ്ങള്‍ നടക്കുന്നതിന്റെയും ആരും ഒന്നും പ്രതികരിക്കാതിരിക്കുന്നതിന്റെയും കാരണം. സി.പി.എമ്മിന്റെ പോഷകസംഘടനയുടെ നേതൃതലത്തിലെത്തിയാല്‍ പിന്നെ ജനങ്ങള്‍ അവരെ പേടിച്ചോളും എന്നൊരവസ്ഥയുണ്ട്.  സത്യത്തില്‍ സി.പി.എമ്മിനെ ഭരണത്തില്‍ കയറ്റാതിരിക്കുകയാണ് നാട്ടുകാര്‍ക്ക് നല്ലത്. എന്തെന്നാ‍ല്‍ സമരം ചെയ്തോളുമല്ലൊ. കുറെയൊക്കെ അനാവശ്യസമരങ്ങളാണെങ്കിലും ചിലതൊക്കെ ന്യായമായ ആവശ്യങ്ങള്‍ മുന്‍‌നിര്‍ത്തിയാണ് സമരങ്ങള്‍ നടത്താറ്. ഇപ്പോള്‍ തന്നെ യു.ഡി.എഫ്.ആണ് ഭരിക്കുന്നതെങ്കില്‍ പോലീസുകാര്‍ക്ക് തലയില്‍ മുണ്ടിടാതെ പുറത്തിറങ്ങാന്‍ പറ്റുമായിരുന്നോ?

മറ്റേതൊരു ജോലിയും പോലെ തന്നെയല്ലെ പോലീസ് ജോലിയും? ജീവിയ്ക്കാന്‍ വേണ്ടി ഒരു തൊഴിലിന് അന്വേഷിച്ച് അങ്ങനെയല്ലെ അവര്‍ പോലീസില്‍ എത്തിപ്പെടുന്നത്. അവര്‍ക്ക് കുടുംബവും ഭാര്യയും മക്കളും എല്ലാം ഉണ്ടാവുമല്ലോ. അവരുടെ കുടുംബം മൊത്തം പോലീസ് അല്ലല്ലൊ. അപ്പോള്‍ സമൂഹത്തിലെ മറ്റേത് പൌരനെയും പോലെ തന്നെയല്ലേ പോലീസുകാരനും? പിന്നെന്താ പോലീസായാല്‍ ഈ ക്രൂരത അവര്‍ക്ക് ഉണ്ടാകുന്നത്. ഞാന്‍ മുന്‍പൊരു പോസ്റ്റില്‍ പറഞ്ഞത് പോലെ, തെറി അവരുടെ മാതൃഭാഷയാകുന്നത്?

സംഗതി വ്യക്തമാണ്. സ്വാതന്ത്ര്യം കിട്ടി വര്‍ഷം 63 ആയെങ്കിലും പോലീസ് ഇന്നും സായ്പിന്റെ പോലീസാണ്. ഈ പോലീസ് നമ്മള്‍ ജനങ്ങളുടെ പോലീസ് അല്ല. സായ്പന്മാരാണ് പോലീസുകാരെ ഉരുട്ടാനും ചതയ്ക്കാനും  ചീത്ത വിളിക്കാനും ഒക്കെ പഠിപ്പിച്ചത്. അത് ഇന്നും തുടരുന്നു. അധികാരം കിട്ടിയാല്‍ നമ്മുടെ മന്ത്രിമാരും പഴയ വൈസ്രോയ്‌മാര്‍ തന്നെ.

അത്കൊണ്ട് പോലീസ്‌കാരേ നിങ്ങളെ ഞങ്ങള്‍ ഭയപ്പെടുന്നു. പോലീസ് വരുന്നു എന്നാണ് ഇന്നും അമ്മമാര്‍ കുട്ടികളെ പേടിപ്പിക്കാന്‍ വേണ്ടി പറയുന്നത്. പോലീസിന്റെ യൂനിഫോം, തൊപ്പി, പോലീസ് സ്റ്റേഷന്റെ കെട്ടിടം ഇവയൊക്കെ ഇന്നും ജനങ്ങളെ പേടിപ്പെടുത്തിക്കൊണ്ട് നിലനില്‍ക്കുന്നു. ഈ പേടി മാറ്റാന്‍ കഴിയുന്ന ജനനേതാക്കള്‍ക്കായി നമുക്ക് കാത്തിരിക്കാം!

മെരീന ബീച്ച്

ലോകത്തിലെ രണ്ടാമത്തെ നീളം കൂടിയ കടല്‍ത്തീരമാണ് മദ്രാസിലെ മെരീന ബീച്ച്. മദ്രാസിന്റെ തിലകക്കുറിയായ ഈ ബീച്ച് 2004ലെ സുനാമിയില്‍ ആകെ തകര്‍ന്ന് തരിപ്പണമായിരുന്നു. ഇപ്പോള്‍ അത് മോടി പിടിപ്പിച്ച് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തിരിക്കുന്നു. പതിനായിരക്കണക്കിന് ആളുകളാണ് അവിടെ ദിവസവും വന്ന് പോകുന്നത്. എല്ലാ ദിവസവും തൃശൂര്‍ പൂരത്തിന്റെ പ്രതീതി.  ഇത്തവണ ഞാന്‍ മെരീനയില്‍ പോയപ്പോള്‍ അവിടത്തെ ആരവവും ബഹളവും ഒക്കെ എന്റെ മൊബൈലില്‍ പകര്‍ത്തി. 30 മിനിറ്റോളം ദൈര്‍ഘ്യമുള്ള ആ വീഡിയോയാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.  ഇന്റര്‍നെറ്റ് ലിമിറ്റഡ് കണക്‍ഷന്‍ ഉള്ളവര്‍ക്ക് ഇത് കാണുന്നത് പ്രശ്നമായിരിക്കും. അവിടത്തെ ആള്‍ക്കൂട്ടവും കലപില ശബ്ദങ്ങളും ഒക്കെ അതേ പടി പകര്‍ത്താനാണ് ഞാന്‍ ശ്രമിച്ചത്. അണ്ണാ സമാധിയിലേക്ക് പ്രവേശിച്ച്, അവിടെ നിന്ന് എം.ജി.ആര്‍ സമാധിയും കണ്ടിട്ടാണ് കടലിനടുത്തേക്ക് പോകുന്നത്. രാത്രിയാണ് അവിടെ നിന്ന് തിരിച്ചത്.




Madras History

ചെന്നൈ മലയാളം ബ്ലോഗ് മീറ്റ്-2010

3.4.10 ശനിയാഴ്ച വൈകുന്നേരം മദിരാശി കേരള സമാജത്തില്‍ വെച്ച് “ചെന്നൈ മലയാളം ബ്ലോഗേര്‍സ് മീറ്റ്-2010” ഗംഭീരമായി നടന്നു. മീറ്റില്‍ ചെന്നൈയെ പ്രതിനിധീകരിച്ചു സുനില്‍ കൃഷ്ണനും ബാംഗ്ലൂരിനെ പ്രതിനിധീകരിച്ചു കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയും പങ്കെടുത്തു.



ചോര പൂത്ത കാട്ടിലൂടെ അജിത വീണ്ടും ...



മൂന്ന് നാലു ദിവസം ബ്ലോഗില്‍ ഉണ്ടാവില്ല. മദിരാശി വരെ ഒന്ന് പോകേണ്ടതുണ്ട്. അത് വരെ വായിക്കാന്‍ അജിതയുടെ ഓര്‍മ്മകള്‍ ഇവിടെ...

(കടപ്പാട്: മനോരമ ഓണ്‍ലൈന്‍)

ഒന്നാം ഭാഗം ഇവിടെ

രണ്ടാം ഭാഗം ഇവിടെയും.

മൂന്നാം ഭാഗം ഇതാ

നാലാം ഭാഗം ഇവിടെ

അഞ്ചാം ഭാഗം  പരമ്പര ഇവിടെ അവസാനിക്കുന്നു.

*