Links

ബൂലോകം ഓണ്‍ലൈന്‍ അവാര്‍ഡും ചില്ലറക്കാര്യങ്ങളും

ബൂലോകം ഓണ്‍ലൈന്‍ എന്ന ബ്ലോഗ് പത്രം ഒരു ബ്ലോഗ് മത്സരം നടത്തുന്നതായി അറിഞ്ഞിരുന്നു. കൂടുതല്‍ അങ്ങോട്ട് ശ്രദ്ധിച്ചിരുന്നില്ല. ഒന്നാമത് അതില്‍ താല്പര്യം ഉണ്ടായിരുന്നില്ല. ഏറ്റവും നല്ല ബ്ലോഗിനെ എങ്ങനെയാണ് തെരഞ്ഞെടുക്കുക? ഇനി അഥവാ അങ്ങനെ തെരഞ്ഞെടുത്താലും, തെരഞ്ഞെടുക്കപ്പെട്ട ആ ബ്ലോഗ് ഏറ്റവും നല്ല ബ്ലോഗ് ആണെന്ന് എങ്ങനെയാണ് പറയുക? വായിച്ചു പോകുന്ന കൂട്ടത്തില്‍ ആ മത്സരത്തെ പറ്റി ഞാന്‍ ബൂലോകം ഓണ്‍ലൈനില്‍ ഒരു കമന്റ് എഴുതിയിരിന്നു ഇങ്ങനെ: ഏറ്റവും നല്ല ബ്ലോഗ് എന്ന് ബ്ലോഗിനെ തെരഞ്ഞെടുക്കുന്ന രീതി അശാസ്ത്രീയമാണെന്ന് പറയാതെ വയ്യ. ഓരോ വര്‍ഷവും വിവിധ വിഭാഗങ്ങളില്‍ ഏറ്റവും നല്ല ബ്ലോഗ് പോസ്റ്റുകളെ തെരഞ്ഞെടുക്കാം. തമിഴ്‌മണം എന്ന തമിഴ് അഗ്രഗേറ്റര്‍ എത്ര വൃത്തിയായി ഈ വര്‍ഷത്തെ ബ്ലോഗ് അവാര്‍ഡ് മത്സരം നടത്തുന്നു എന്ന് നോക്കുക. ഞാന്‍ എന്നിട്ട് ആ മത്സരത്തിന്റെ ലിങ്കും കൊടുത്തിരുന്നു. എന്റെ കമന്റ് ബൂലോകം ഓണ്‍ലൈന്‍ ശ്രദ്ധിച്ചിരിക്കാന്‍ വഴിയില്ല. ഇനി ശ്രദ്ധയില്‍ പെട്ടാലും കാര്യമില്ല. കാ‍രണം അത്ര ഡീസന്റായി, കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഭൂരിപക്ഷം ബ്ലോഗര്‍മാരുടെ പങ്കാളിത്തത്തോടെ അത്തരം ഒരു മത്സരം നടത്താനോ മികച്ച പോസ്റ്റുകളെ ഓരോ വിഭാഗത്തിലും കണ്ടെത്തി അതാത് ബ്ലോഗര്‍മാരെ സമ്മാനം നല്‍കി ആദരിക്കാനോ മലയാളത്തില്‍ ഒരു കാരണവശാലും കഴിയില്ല.

അത്കൊണ്ട് ഈ മത്സരത്തെ പറ്റി പിന്നീട് ഞാന്‍ ഒന്നും ശ്രദ്ധിക്കാന്‍ പോയതുമില്ല. ആരെങ്കിലും എന്റെ ബ്ലോഗ് നോമിനേഷന്‍ കൊടുത്ത് എനിക്ക് വോട്ടും നല്‍കി തെരഞ്ഞെടുത്ത് എന്നെ അപമാനിക്കും എന്ന ആശങ്ക ഒട്ടുമില്ലാത്തതിനാല്‍ അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല എന്ന് പറയുന്നതാവും ശരി. അവാര്‍ഡ് മത്സരത്തെ അധികമാരും എതിര്‍ത്തിട്ടില്ല എന്ന് തോന്നുന്നു. എതിര്‍ത്താല്‍ അവാര്‍ഡ് കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ കൊതിക്കെറുവ് കൊണ്ട് എതിര്‍ക്കുന്നു എന്ന ആക്ഷേപത്തിന് ഇരയായാലോ എന്ന് ഭയന്ന് ആരെങ്കിലും എതിര്‍ക്കാന്‍ സാധ്യത കുറവാണ്. ഞാന്‍ തന്നെ ശ്രദ്ധിച്ചിട്ടാണ് ആ കമന്റ് എഴുതിയിരുന്നത്. ഇന്ന് ഒന്ന് രണ്ട് ബ്ലോഗുകളില്‍ ആ മത്സരത്തെ പറ്റി ചില പരാമര്‍ശങ്ങള്‍ കാണാനിടയായി. ബ്രൈറ്റ് എന്ന ബ്ലോഗര്‍ ഒരു വണ്‍‌മാന്‍ ഷോ ആയാണ് ഈ മത്സരം ഏര്‍പ്പാടാക്കിയത് എന്നും ഒരാള്‍ ഒന്നില്‍ കൂടുതല്‍ വോട്ട് ചെയ്തിട്ടുണ്ട് എന്നും അവാര്‍ഡ് ലഭിക്കാന്‍ സാധ്യതയുള്ള ഒരു ബ്ലോഗ്ഗര്‍ എനിക്ക് അവാര്‍ഡ് നല്‍കുന്നതില്‍ നിന്ന് എന്നെ ഒഴിവാക്കണം എന്നും മറ്റും വായിക്കാന്‍ ഇടയായി. എന്തായാലും വോട്ടെടുപ്പ് തുടരുമെന്നും അറിയിപ്പ് കണ്ടു. അത് നടക്കട്ടെ, ഇങ്ങനെയൊക്കെയെ നമുക്ക് കഴിയൂ!

ഞാന്‍ നാട്ടില്‍ എപ്പോഴൊക്കെ വരുന്നുവോ അപ്പോഴൊക്കെ നാട്ടില്‍ അപ്രതീക്ഷിതബന്ദും പതിവായിരുന്നു. ഇപ്രാവശ്യവും പതിവ് തെറ്റിയില്ല. നാളെ (29-12-09) ബന്ദാണ്. പേര് ഹര്‍ത്താല്‍, പേരില്‍ എന്തിരിക്കുന്നു സംഗതി ബന്ദ് തന്നെ. ഒരു ഓട്ടോ ഡ്രൈവര്‍ പറഞ്ഞു, കോംഗ്രസ്സുകാരുടെ ഹര്‍ത്താലാണെങ്കില്‍ പേടിയില്ല ഞങ്ങള്‍ വണ്ടി എടുക്കാറുണ്ട്. ഇത് ബി.ജെ.പി.യുടേതാണ്. എന്തായാലും നാളെ സി.പി.എമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനജീവിതം സ്തംഭിക്കുകയില്ല. ഒരു ഹര്‍ത്താല്‍ അല്ലെങ്കില്‍ ബന്ദ് കേരളത്തില്‍ വിജയിപ്പിക്കണമെങ്കില്‍ അതിന് വലിയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്യണമെന്നൊന്നുമില്ല. പത്ത് സാമൂഹ്യവിരുദ്ധര്‍ നാളെ ഹര്‍ത്താല്‍ എന്നൊന്ന് പറഞ്ഞാല്‍ മതി, ചാനലുകാര്‍ അത് ലോകം മൊത്തം വിളംബരം ചെയ്ത് ജനങ്ങളെ ബന്ദികളാക്കി വീട്ടില്‍ ഇരുത്തിത്തരും. വിലക്കയറ്റമാണ് ബി.ജെ.പി. യെ ഹര്‍ത്താലിന് ആഹ്വാനം ചെയ്യാന്‍ പ്രേരിപ്പിച്ചതത്രെ. വിലക്കയറ്റം കേന്ദ്രസൃഷ്ടിയാണെന്നാണ് സംസ്ഥാനഭരണക്കാര്‍ പറയുന്നത്. സംസ്ഥാനങ്ങളാണ് വില നിയന്ത്രിക്കേണ്ടതെന്ന് കേന്ദ്രനും പറയുന്നു. എനിക്കിതിന്റെ ലോജിക്ക് മനസ്സിലാകുന്നില്ല. സാധനങ്ങളുടെ ലഭ്യത കുറയുമ്പോഴാണ് വില കയറുന്നത്. ഈ അവസരം രണ്ട് സംഗതികള്‍ നടക്കുന്നു, വില കയറുമ്പോള്‍ കച്ചവടക്കാര്‍ തോന്നിയ പോലെയാണ് സാധനങ്ങള്‍ക്ക് വില ഈടാക്കുന്നത്. അടുത്തടുത്തുള്ള കടകളില്‍ പോലും വിലകളില്‍ വലിയ അന്തരം കാണാം. വിലക്കയറ്റം എന്ന് ആരെങ്കിലും ഉച്ചരിച്ചാല്‍ മതി കൊള്ളലാഭം കൊയ്യാനുള്ള പ്രവണത കച്ചവടക്കാരില്‍ കാണുന്നു. മറ്റൊന്ന് വില കൂടുന്ന സാധനങ്ങള്‍ക്ക് ഉപഭോഗാസക്തിയും കൂടുന്നു. നേന്ത്രപ്പഴത്തിന് കിലോ 36 രൂപയായപ്പോള്‍ ഒരു കിലോ വാങ്ങുന്നവന്‍ രണ്ട് കിലോ ആണ് വാങ്ങുന്നത്. ഇതില്‍ കേന്ദ്രനും സ്റ്റെയിറ്റനും പരസ്പരം പഴി ചാരി കൊള്ളക്കച്ചവടക്കാര്‍ക്ക് അനുകൂലസാഹചര്യം ഒരുക്കുന്നു. കച്ചവടക്കാരെ നിയന്ത്രിക്കാന്‍ സംവിധാനവുമില്ല, ഉപഭോക്താക്കള്‍ സ്വയംശിക്ഷിതരുമല്ല.

ദിവാകരന്‍ മന്ത്രി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. വിലക്കയറ്റം ആളുകള്‍ക്ക് ഒരു പ്രശ്നമേയല്ല. ആളുകളുടെ കൈയ്യില്‍ ഇഷ്ടം പോലെ കാശുണ്ട്. പഴം-പച്ചക്കറി വാങ്ങാനും മീന്‍ മാര്‍ക്കറ്റില്‍ വരുന്നവരുമൊക്കെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുമായാണ് വരുന്നത്. വില ചോദിക്കുന്നത് പോലുമില്ല. കടക്കാരന്‍ കൊടുക്കുന്ന ബാക്കിയുമായി പോകുന്നു. എന്ത് ജോലിക്ക് പോയാലും സുഭിക്ഷമാ‍യ ഭക്ഷണവും കഴിഞ്ഞ് മുന്നൂറോ നാനൂറോ രൂപ ഇന്ന് കൂലി കിട്ടും. ചെറുപ്പക്കാര്‍ വെള്ളമടിച്ചും മൊബൈല്‍ റീചാര്‍ജ്ജ് ചെയ്തുമാണ് ഈ കാശൊക്കെ തീര്‍ക്കുന്നത്. ബി.ജെ.പി.യുടെ ബന്ദ് നടക്കട്ടെ. കുറച്ച് പേര്‍ക്ക് വിഷമം നേരിടും. അതൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്ന് കരുതിയാല്‍ മതി. ഹര്‍ത്താല്‍ കൂടിയാലേ മദ്യവില്പന കൂടൂ, മദ്യവില്പന കുടിയാലേ സര്‍ക്കാര്‍ നിലനില്‍ക്കൂ.

ലോണ്‍ എടുത്ത് നിര്‍മ്മിച്ച നാട്ടിലെ വീട് പൂട്ടിയിട്ടിട്ടാണ് ഞങ്ങള്‍ ബാംഗ്ലൂരില്‍ താമസിക്കുനത്. ഇങ്ങനെ നാട്ടില്‍ ആള്‍ത്താമസം ഇല്ലാത്ത വീടുകള്‍ നിരവധിയുണ്ട്. എന്നിട്ടും പുതിയ പുതിയ വീടുകളുടെ നിര്‍മ്മാണം നാട്ടില്‍ നിര്‍ബ്ബാധം നടക്കുന്നു. പണിക്കാരെ കിട്ടാനില്ല, മണലിനാണെങ്കില്‍ പൊന്നിന്റെ വില. സാമ്പത്തിക മാന്ദ്യം വേറെ. ഇതൊന്നും നാട്ടിലെ കണ്‍സ്ട്രക്‍ഷന്‍ മേഖലയെ ബാധിച്ചിട്ടില്ല. വിദേശത്ത് നിന്ന് നാട്ടിലെത്തുന്ന കോടിക്കണക്കിന് രൂപ ഇവിടെ മണിമന്ദിരങ്ങളായി മാറുന്നു. ഭീമമായ ഈ സംഖ്യ ഒരു പ്രത്യുല്പാദന മേഖലയിലും നിക്ഷേപിക്കപ്പെടുന്നില്ല എന്നര്‍ത്ഥം. കൊട്ടിഘോഷിക്കപ്പെടുന്ന ഭൂപരിഷ്കരണത്തിന്റെ ഇന്നത്തെ ബാക്കിപത്രം ഇതാണ്, തുണ്ട് തുണ്ട് ഭുമികളും അതില്‍ കൊട്ടാരസദൃശമായ ബംഗ്ലാവുകളും. ഉള്ള മുഴുവന്‍ സ്ഥലത്തും വീട് പരത്തിപ്പണിയാനുള്ള പ്രവണതയാണ് കാണുന്നത്. ഗേറ്റ് വരെ സിമന്റ് കട്ടകള്‍ നിരത്തുകയും ചെയ്യുന്നു. ഒരിറ്റ് മഴ വെള്ളം പോലും ഭൂമിയില്‍ ഇറങ്ങിപ്പോകരുത് എന്ന് നിര്‍ബ്ബന്ധമുള്ള പോലെ.

ബാംഗ്ലൂരില്‍ നിന്ന് വരുമ്പോള്‍ ഇനി രണ്ടാഴ്ചത്തേക്ക് ബ്ലോഗ് എഴുതേണ്ട എന്ന് കരുതിയതാണ്. നോക്കുമ്പോള്‍ ഇവിടെ നല്ല സ്പീഡ് ഉള്ള നെറ്റ് കണക്‍ഷനുണ്ട്. ആരോടാണ് വര്‍ത്തമാനം പറയേണ്ടത്. എല്ലാവര്‍ക്കും സ്വന്തം കാര്യമേയുള്ളൂ. ഒരു കാര്യവുമില്ലെങ്കില്‍ ഒരു കുശലം പറയാന്‍ പോലും ആര്‍ക്കും കൌതുകമില്ല. അത്കൊണ്ട് മനസ്സിലുള്ളത് ബ്ലോഗോട് പറയാം എന്ന് കരുതി ഇരുന്നതാണ്. പക്ഷെ ടൈപ്പ് ചെയ്ത് വന്നപ്പോള്‍ എന്തൊക്കെയോ ആയിപ്പോയി. ഇനിയിത് ഇവിടെ കിടക്കട്ടെ. ചേതമൊന്നുമില്ലല്ലൊ.

പുതുവര്‍ഷവും വിസ്മയ പാര്‍ക്കും !


എല്ലാ
ബ്ലോഗ്ഗര്‍മാര്‍ക്കും, ബ്ലോഗ് വായനക്കാര്‍ക്കും ഞാന്‍ ഹൃദയത്തിന്റെ ഭാഷയില്‍ പുതുവത്സരാശംസകള്‍ നേരുന്നു! യാദൃച്ഛികമായാണ് ബ്ലോഗില്‍ എത്തിപ്പെട്ടത്. എന്തൊക്കെയോ എഴുതിക്കൂട്ടി. ഞാന്‍ എഴുതിത്തുടങ്ങുമ്പോള്‍ ഉണ്ടായിരുന്നവരില്‍ വിരലില്‍ എണ്ണാന്‍ കഴിയുന്നവര്‍ മാത്രമെ ഇപ്പോള്‍ ബ്ലോഗില്‍ ഉള്ളൂ. എനിക്ക് പക്ഷെ ബ്ലോഗ് ഇതിനകം ഒരു നല്ല ചങ്ങാതിയായി കഴിഞ്ഞിരുന്നു. അത്കൊണ്ട് തന്നെ ബ്ലോഗിനെ ഉപേക്ഷിക്കാന്‍ കഴിയുന്നില്ല. നാട്ടിലേക്ക് പോകുന്നത്കൊണ്ട് രണ്ടാഴ്ചക്കാലം അവധി എടുക്കുകയാണ്.



ഞാന്‍ നിങ്ങളേവരെയും കണ്ണൂരിലെ വിസ്മയ പാര്‍ക്കിലേക്ക് ക്ഷണിക്കുന്നു. ഇതാ ഇവിടെ ഒരു വെര്‍ച്വല്‍ ടൂര്‍ !

അടുത്ത പോസ്റ്റ്: കമ്മ്യൂണിസം അപകടകരമാണ്!

റിച്ച്മാന്‍ പൂവ്വര്‍മാന്‍



ഇന്ന് ഞാന്‍ ഒരു കഥ പറയുകയാണ്. ബ്ലോഗ് എഴുതുന്നതിനിടയില്‍ ചിലപ്പോഴൊക്കെ ഇങ്ങനെ പോഡ്‌കാസ്റ്റ് ചെയ്യുന്നത് നല്ലതാണ്. നമ്മുടെ ശബ്ദം മറ്റുള്ളവരെ കേള്‍പ്പിക്കാമല്ലൊ. ഇപ്പോഴൊക്കെ പോഡ്‌കാസ്റ്റ് ചെയ്യുന്നത് ഒരു സംഭവമേയല്ല. എങ്ങനെയാണ് പോഡ്‌കാസ്റ്റ് ചെയ്യേണ്ടതെന്ന് മുള്ളൂക്കാരന്റെയും മറ്റും ബ്ലോഗില്‍ സരളമായി വിവരിച്ചിട്ടുണ്ട്. എന്നാലും ഞാന്‍ എങ്ങനെയാണ് ഈ പോഡ് കാസ്റ്റ് ചെയ്യുന്നത് എന്ന് ഇവിടെ വിവരിക്കട്ടെ. ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടെങ്കിലോ!

പോഡ്‌കാസ്റ്റ് ചെയ്യാന്‍ ആദ്യമായി വേണ്ടത് ഒരു നല്ല മൈക്രോഫോണ്‍ ആണ്. ഞാന്‍ സോണിയുടെ ഒരു മൈക്രോഫോണ്‍ വാങ്ങിയിരുന്നു. ഇപ്പോഴൊക്കെ വെബ്‌ക്യാമില്‍ മൈക്രോഫോണ്‍ ഇന്‍‌ബില്‍ട്ടായി ഉള്ളത്കൊണ്ട്, അതുള്ളവര്‍ക്ക് മൈക്രോഫോണ്‍ വാങ്ങേണ്ടതില്ല. പിന്നെ വേണ്ടത് നമ്മുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ ഒരു സോഫ്റ്റ്‌വേര്‍ ആ‍ണ്. സൌജന്യമായി ഡൌണ്‍‌ലോഡ് ചെയ്യാന്‍ കഴിയുന്ന ഓഡാസിറ്റി എന്ന സോഫ്റ്റ്‌വേര്‍ ആണ് നല്ലത്. ഓഡാസിറ്റി ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അതിന്റെ കൂടെ LAME MP3 encoder എന്ന സോഫ്റ്റ്‌വേര്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മറക്കരുത്. അങ്ങനെ നാം സംസാരിക്കുന്നത് റെക്കോര്‍ഡ് ചെയ്ത് നമുക്ക് mp3 ഫയല്‍ ആയി ഡെസ്ക്ക്ടോപ്പില്‍ സേവ് ചെയ്യാം. അതിന് ശേഷം നമ്മുടെ പ്രഭാഷണം പോഡ്‌കാസ്റ്റ് ചെയ്യാന്‍ ഒരു സര്‍വര്‍ അഥവാ ഒരു ഹോസ്റ്റ് ആണ് വേണ്ടത്. സൌജന്യമായി ഈ സേവനം നല്‍കുന്ന സൈറ്റുകളാണ് clickcaster , podbean എന്നിവ. പക്ഷെ പരിമിതമായ സ്പേസ് മാത്രമേ നമുക്ക് ഈ സൈറ്റുകള്‍ അനുവദിച്ചു തരുന്നുള്ളൂ. ഇന്റര്‍നെറ്റ് ആര്‍ക്കൈവ് എന്ന സൈറ്റില്‍ നമുക്ക് പരിധിയില്ലാതെ ഫയലുകള്‍ അപ്‌ലോഡ് ചെയ്യാം. അത്തരം സൈറ്റുകളില്‍ നിന്ന് നിന്ന് നമ്മുടെ പോഡ്കാസ്റ്റിന്റെ പ്ലേയര്‍ എംബഡ്കോഡ് കോപ്പി ചെയ്ത് നമ്മുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്താല്‍ പോഡ്‌കാസ്റ്റ് ആയി.

ഞാന്‍ പക്ഷെ ഇവിടെ ഉപയോഗിച്ചിട്ടുള്ളത് യാഹൂ പ്ലേയര്‍ ആണ്. നമ്മുടെ എല്ലാ പോഡ്‌കാസ്റ്റുകളും ഒരു പ്ലേ ലിസ്റ്റ് ആയി ബ്ലോഗില്‍ ലഭ്യമാക്കാം എന്നതാണ് യാഹൂ പ്ലേയറിന്റെ പ്രത്യേകത. നമ്മള്‍ അപ്‌ലോഡ് ചെയ്ത സൈറ്റില്‍ നിന്ന് നമ്മുടെ പോഡ്‌കാസ്റ്റിന്റെ URL ലിങ്ക് മാത്രം എടുത്താല്‍ മതി. ഇത്രയും കാര്യങ്ങള്‍ ഞാന്‍ സ്വയം നെറ്റില്‍ നിന്ന് തപ്പി കണ്ടുപിടിച്ചതാണ്. താല്പര്യമുള്ളവര്‍ക്ക് അങ്ങനെ ചെയ്യാന്‍ സൂചന നല്‍കുന്നു എന്ന് മാത്രം. സംശയമുള്ളവര്‍ക്ക് കൂടുതലായി വിശദീകരിച്ചു തരാന്‍ സന്തോഷമേയുള്ളൂ.

ഇനി എന്റെ കഥ റിച്ച്മാന്‍ പൂവ്വര്‍മാന്‍ കേള്‍ക്കാന്‍ നിങ്ങളെ ക്ഷണിക്കുന്നു.

ജീവിതരേഖകള്‍

ഞാന്‍ ഇന്ന് കണ്ട ഒരു വീഡിയോ ആണിത്. നിങ്ങളും കാണണമെന്ന് ആഗ്രഹം തോന്നിയതിനാല്‍ അത് ഇവിടെ പോസ്റ്റ് ചെയ്യുന്നു. Passing afternoon എന്ന പേര് മലയാളീകരിച്ചു പോസ്റ്റിന് തലക്കെട്ടായി കൊടുക്കാമെന്ന് കരുതിയപ്പോള്‍ ഉചിതമായ വാചകം കണ്ടെത്താന്‍ കഴിഞ്ഞില്ല. നെറ്റില്‍ നിന്ന് വീഡിയോ കാണുമ്പോള്‍ ലോഡ് ആയി വരാന്‍ താമസം നേരിടുന്നത് ദൃശ്യസുഖം അസാധ്യമാക്കുന്നു. അതിന് ഞാന്‍ ചെയ്യുന്നത് , എന്റെ സിസ്റ്റത്തില്‍ Real Player ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. വീഡിയോ പ്ലേ ചെയ്യുമ്പോള്‍ റീയല്‍ പ്ലേയര്‍ അത് ഡൌണ്‍‌ലോഡ് ചെയ്തോളും. വിന്‍ഡോ മിനിമൈസ് ചെയ്തിട്ട് ഞാന്‍ വേറെ എന്തെങ്കിലും വായിക്കും. ഇന്‍സ്റ്റാള്‍ ആ‍യിക്കഴിഞ്ഞാല്‍ റീയല്‍ പ്ലേയറില്‍ സുന്ദരമായി കാണാം. RealPlayer ന്റെ ബേസിക് പ്ലേയര്‍ ഡൌണ്‍‌ലോഡ് ചെയ്താല്‍ മതി.


Passing Afternoon from Matthew McGlennen on Vimeo.

നരേന്ദ്രമോഡിക്ക് അഭിനന്ദനങ്ങള്‍ !

ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യുന്നത് നിര്‍ബ്ബന്ധമാക്കിക്കൊണ്ട് ഗുജറാത്ത് അസംബ്ലി നിയമം പാസ്സാക്കിയിരിക്കുന്നു. ജനാധിപത്യം ഉറപ്പാക്കുന്നതിന് വേണ്ടി രാജ്യത്ത് നടപ്പാക്കുന്ന ആദ്യത്തെ കാല്‍‌വെപ്പ് എന്ന നിലയില്‍ ഈ നിയമനിര്‍മ്മാണത്തിന് മുന്‍‌കൈ എടുത്ത മുഖ്യമന്ത്രി ശ്രീ.നരേന്ദ്ര മോഡിയെ ഞാന്‍ അഭിനന്ദിക്കുന്നു. കോണ്‍ഗ്രസ്സിന്റെ കടുത്ത എതിര്‍പ്പിനിടയിലാണത്രെ ഈ നിയമം അവിടെ പാസ്സാക്കിയെടുത്തത്. അപ്രായോഗികം എന്നാണ് കോണ്‍ഗ്രസ്സിന്റെ ആക്ഷേപം. നിര്‍ബ്ബന്ധവോട്ടിങ്ങ് ഒരു സ്വകാര്യബില്‍ ആയി മുന്‍പ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും അപ്രായോഗികം എന്ന് കണ്ട് പിന്‍‌വലിക്കുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണത്രെ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ ഗുജറാത്ത് നിയമസഭയില്‍ ഈ ബില്ലിനെ എതിര്‍ത്തത്. ഇപ്പോള്‍ വെറും 25 ശതമാനം വോട്ടര്‍മാരുടെ പിന്‍‌തുണ നേടിക്കൊണ്ടാണ് സര്‍ക്കാറുകള്‍ ഭരിക്കുന്നതും, ജനപ്രതിനിധികള്‍ ദീര്‍ഘകാലം ഭൂരിപക്ഷത്തിന്റെ പ്രതിനിധികള്‍ ആയി തുടരുന്നതും. വലിയ വിഭാഗം വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നതേയില്ല. ഇത് ജനാധിപത്യത്തെ വെറും പ്രഹസനമാക്കുന്നുണ്ട്. ഇപ്പോള്‍ 32 രാജ്യങ്ങളില്‍ നിര്‍ബ്ബന്ധ വോട്ടിങ്ങ് സമ്പ്രദായം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന മോഡി, തെരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ പൌരന്മാര്‍ക്ക് ഒരു അര മണിക്കൂര്‍ ചെലവാക്കിക്കൂടേ എന്ന് ചോദിക്കുന്നു. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതെ പോകുന്നവര്‍ ഒരു മാസത്തിനുള്ളില്‍ അതിനുള്ള കാരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ അറിയിക്കണം. രോഗം, സ്ഥലത്തില്ലാതിരിക്കുക എന്നീ കാരണങ്ങള്‍ക്കാണ് ഇളവ്. ഇല്ലങ്കില്‍ ശിക്ഷാര്‍ഹരാണ്.

ഇത് ജനാധിപത്യവിരുദ്ധമല്ലേ എന്ന് ചിലര്‍ ചോദിച്ചേക്കാം. വോട്ട് ചെയ്യുന്നില്ലെങ്കില്‍ പിന്നെന്ത് ജനാധിപത്യം? ജനാധിപത്യം ജന്മസിദ്ധമായ ഒന്നല്ല. അത് പൌരജനങ്ങള്‍ സ്വീകരിക്കുന്ന ഒരു സമ്പ്രദായമാണ്. വോട്ട് ചെയ്യുക എന്നത് ആ സമ്പ്രദായം സ്വീകരിക്കുന്നതിന്റെ മുന്നുപാധിയാണ്. മറ്റുള്ളവര്‍ വോട്ട് ചെയ്ത് എനിക്ക് ജനാധിപത്യം ഒരുക്കിത്തരണം എന്ന് ഒരു പൌരനും പറയാന്‍ കഴിയില്ല. ആരും വോട്ട് ചെയ്യാത്ത നാട്ടില്‍ ജനാധിപത്യം ഇല്ലല്ലൊ. അപ്പോള്‍ പ്രായപൂര്‍ത്തി വോട്ടവകാശം എല്ലാവരും വിനിയോഗിക്കുന്ന ഒരു സമ്പ്രദായത്തെയാണ് നാം ജനാധിപത്യം എന്ന് പറയുന്നത്. പോളിങ്ങ് ബൂത്തില്‍ എത്തിപ്പെടാന്‍ കഴിയുന്ന മുഴുവന്‍ പേരും വോട്ട് ചെയ്തിരിക്കണം എന്ന് നിയമം മൂലം ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനാണ് സ്വാതന്ത്ര്യം ലഭിച്ച് ഇത്രകാലത്തിന് ശേഷം നരേന്ദ്രമോഡി തുടക്കം കുറിച്ചിരിക്കുന്നത്. ക്രമേണ രാജ്യത്ത് എല്ലാ സംസ്ഥാന അസംബ്ലികളിലേക്കും, പാര്‍ലമെന്റിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ ഈ നിയമം നടപ്പാക്കപ്പെടുകതന്നെ ചെയ്യും.

ഞാന്‍ ഈ വിഷയം മുന്‍പും ബ്ലോഗില്‍ എഴുതിയിരുന്നു. എന്നാല്‍ നിലവിലുള്ള ഏതെങ്കിലും രാഷ്ട്രീയക്കാരന്‍ ഇതിനു തുനിയുമെന്ന് കരുതിയിരുന്നില്ല. കാരണം ഇന്ന് തങ്ങള്‍ക്ക് ജന്മാവകാശം പോലെ പതിച്ചു കിട്ടിയിട്ടുള്ള വോട്ട്ബാങ്കിന്റെ പിന്‍‌ബലത്തില്‍ വില പേശി സീറ്റുകളും സ്ഥാനമാനങ്ങളും കരസ്ഥമാക്കി കുട്ടിരാജാക്കന്മാരെ പോലെ വാണരുളുകയാണ് രാഷ്ട്രീയക്കാരെല്ലാം. എല്ലാവരും വോട്ട് ചെയ്യണം എന്ന നിയമം പ്രാബല്യത്തിലായാല്‍ വന്നാല്‍ പല നേതാക്കളുടെയും ജാതകം മാറ്റിയെഴുതേണ്ടി വരും. കാരണം വോട്ട് ചെയ്യാതെ മാറി നില്‍ക്കുന്ന വോട്ടര്‍മാര്‍ നിര്‍ബന്ധവോട്ടിങ്ങ് നിമിത്തം പോളിങ്ങ് ബൂത്തിലെത്തിയാല്‍ ആര്‍ക്കാണ് അവര്‍ വോട്ട് ചെയ്യുക എന്ന് മുന്‍‌കൂട്ടി നിശ്ചയിക്കാന്‍ കഴിയില്ലല്ലൊ. മാത്രമല്ല, വോട്ട്ബാങ്ക് നിലനിര്‍ത്തുന്നത് പോലെ എളുപ്പമല്ല പുറത്തുള്ള വോട്ടര്‍മാരെ സ്വാധീനിക്കല്‍ . അതിന് കുറച്ചു വിയര്‍പ്പ് ഒഴുക്കേണ്ടി വരും. രാഷ്ട്രീയം തൊഴിലായി സ്വീകരിക്കുകയും ഉപജീവനത്തിന് മറ്റൊരു ജോലിയും അറിയാത്ത കുറെ പേര്‍ വഴിയാധാരമായി പോകാനും സാധ്യതയുണ്ട്. ഗുജറാത്ത് അസംബ്ലിയില്‍ കേട്ട പ്രതിപക്ഷ വിയോജിപ്പ് ഇതിന്റെ തെളിവാണ്. ഒരു തെരഞ്ഞെടുപ്പ് പരിഷ്ക്കാരങ്ങളും രാഷ്ട്രീയക്കാര്‍ പൊതുവെ ഇഷ്ടപ്പെടുന്നില്ല. തങ്ങളുടെ നിലനില്‍പ്പ് അപകടപ്പെടുത്തിക്കൊണ്ട് ജനാധിപത്യം ബലപ്പെടുത്തണം എന്ന് ആരെങ്കിലും ആഗ്രഹിക്കുമോ? നരേന്ദ്രമോഡി രാഷ്ട്രീയലാഭത്തിന് വേണ്ടിയാണ് ഈ നിയമം കൊണ്ടുവന്നതെന്ന് ഇതിനകം വിമര്‍ശനം ഉയര്‍ന്ന് വന്നിട്ടുണ്ട്. മോഡിക്ക് ലാഭം കിട്ടുന്നെങ്കില്‍ കിട്ടട്ടെ. ഈ നിയമം ഭാവിയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പരിഷ്ക്കാരങ്ങള്‍ക്ക് മുന്നോടിയായിരിക്കും എന്നത് കൊണ്ട് മോഡി സ്മരിക്കപ്പെടും എന്നതായിരിക്കും അദ്ദേഹത്തിന് ലഭിക്കാവുന്ന നേട്ടം എന്ന് ഞാന്‍ കരുതുന്നു.

മദനിയെ എന്തിന് ചുമക്കണം ?



രാള്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്യാന്‍ പോകുന്നു എന്നും തനിക്ക് മുന്‍‌കൂര്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കുക. അടിയന്തിരമായി പരിഗണിക്കണമെന്നും അപേക്ഷിക്കുക. അടിയന്തിരഹരജി കോടതി പരിഗണിച്ച് വിചാരണ ഡിസംബര്‍ 14ന് മാറ്റി വെക്കുക. അന്നേ ദിവസം ഹരജിക്കാരന്‍ തന്നെ വിചാരണ നീട്ടിവെക്കണമെന്ന് അപേക്ഷിക്കുക. ഇത് മുന്‍‌കൂര്‍ ജാമ്യഹരജിയുമായി ബന്ധപ്പെട്ട് കേട്ടുകേള്‍വിയില്ലാത്തതാണ്. മുന്‍‌കൂര്‍ ജാമ്യഹരജി നല്‍കിയാല്‍ ഏറ്റവും വേഗത്തില്‍ തീര്‍പ്പ് ഉണ്ടാകാനല്ലെ ഹരജിക്കാരന്‍ താല്പര്യപ്പെടുക. ഇവിടെ ഹരജിക്കാരന്‍ തന്നെ വിചാരണ നീട്ടിവെക്കാന്‍ ആവശ്യപ്പെട്ടത് എന്ത്കൊണ്ട്? സൂഫിയമദനിയുടെ കാര്യമാണ് പറയുന്നത്. ബാംഗ്ലൂര്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി തിരിച്ചു പോകുന്നത് വരെ സൂഫിയമദനിയെ ഭദ്രമായി സംരക്ഷിക്കുക എന്ന ആഭ്യന്തരവകുപ്പിന്റെ ഒത്തുകളിയാണിതെന്ന് പകല്‍ പോലെ വ്യക്തം. ഹരജി മാറ്റി വെച്ചു എന്ന റിപ്പോര്‍ട്ട് വന്ന ഉടനെ അന്‍വാര്‍‌ശ്ശേരിയില്‍ വെച്ചു മദനി ചാനല്‍കാരോട് നെടുനെടുങ്കന്‍ പ്രസംഗം നടത്തി. ഇന്ന് തീര്‍പ്പ് വരും എന്ന് കരുതിയതാണ്,ഇനി കോടതിയിലേ തങ്ങള്‍ക്ക് വിശ്വാസമുള്ളൂ എന്ന ആമുഖത്തോടെ തുടങ്ങിയ മദനി കത്തിക്കാളുകയായിരുന്നു. കോടതി അറസ്റ്റ് ചെയ്യാന്‍ പറഞ്ഞാല്‍ ആ നിമിഷം അറസ്റ്റിന് വഴങ്ങും എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ മദനി പറയാതെ പറഞ്ഞത് പോലീസ് അറസ്റ്റ് ചെയ്യാന്‍ വന്നാല്‍ ഭവിഷ്യത്ത് ഭയങ്കരമായിരിക്കും എന്നാണ്. അങ്ങനെയുണ്ടോ ആര്‍ക്കെങ്കിലും ഒരു സൌജന്യം? കോടതി പറഞ്ഞാലേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂ എന്ന് പറയാന്‍ ഈ മദനിയും സൂഫിയമദനിയും ആരാണ്?

മദനിയുടെ ഭാവഹാവാദികള്‍ ടിവിയില്‍ വീക്ഷിച്ച ആര്‍ക്കും തോന്നുക മദനി ഇപ്പോഴും ഭീകരവാദിയെ ഉള്ളില്‍ സൂക്ഷിക്കുന്ന അപകടകാരി എന്ന് തന്നെയാണ്. മുസ്ലീം സമുദായത്തിന് ഇത്രയും സ്വാധീനമുള്ള സംസ്ഥാനത്ത് തന്നെയും കുടുംബത്തെയും നാടുകടത്താന്‍ ആര്‍ക്കാണ് ധൈര്യം എന്ന വെല്ലുവിളിയും അയാള്‍ സമര്‍ത്ഥമായി നടത്തിയത് കാണികള്‍ക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞിരിക്കും. തന്നെ വിമര്‍ശിക്കുന്നവരെ മുസ്ലീം വിരുദ്ധന്‍ എന്ന് വിശേഷിപ്പിക്കാനും മദനി തുനിഞ്ഞു. അപ്പോള്‍ ഒരു സംശയം മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന് പറഞ്ഞാല്‍ പിണറായി ആണെന്ന് പറയുമ്പോലെ, മുസ്ലീം സമുദായം എന്ന് പറഞ്ഞാല്‍ മദനിയാണോ? മദനി ചെയര്‍മാന്‍ ആയ പി.ഡി.പി.എന്ന പാര്‍ട്ടി ദലിത്-പിന്നാക്കക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ജനാധിപത്യ-മതേതരപ്രസ്ഥാനമാണ് പോലും. അങ്ങനെയെങ്കില്‍ മദനി ഇപ്പോള്‍ മുസ്ലീം സമുദായത്തെ ഒരു കവചമാക്കാന്‍ ശ്രമിക്കുന്നത് എന്ത്കൊണ്ട്?

കാര്യങ്ങളുടെ കിടപ്പ് ഇതൊന്നുമല്ല. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് മദനിയെയും സൂഫിയമദനിയെയും സംരക്ഷിക്കാന്‍ നടത്തുന്ന അന്തര്‍നാടകങ്ങളാണ് എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന സംഗതി. എന്താണ് മദനിയെ രക്ഷിക്കാന്‍ ഇത്രയും വ്യഗ്രത? അത് മദനിയും സൂഫിയമദനിയും ഒരു തരത്തിലും കളമശ്ശേരി ബസ്സ് കത്തിക്കലും,ബാംഗ്ലൂര്‍ സ്പോടനവുമായി ബന്ധപ്പെട്ടിട്ടില്ല എന്നത്കൊണ്ടല്ല. മറിച്ചു ബന്ധപ്പെട്ടിട്ടുണ്ട് എന്നത്കൊണ്ടൂം അവരുടെ പങ്ക് ഒരിക്കലും പുറത്ത് വരരുത് എന്ന് ആര്‍ക്കൊക്കെയോ നിഷിപ്തതാല്പര്യമുള്ളത്കൊണ്ടുമാണെന്ന് എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. ബാംഗ്ലൂരില്‍ പോലീസിന്റെ കൈയില്‍ തടിയന്റവിട നസീറിനെ കിട്ടുന്നതിന് പകരം കേരളാ പോലീസിന്റെ കൈയിലായിരുന്നു ആദ്യം കിട്ടിയിരുന്നതെങ്കില്‍ നടക്കുമായിരുന്നത് ഊഹിക്കാന്‍ കഴിയുന്നുണ്ട്. ഇതൊക്കെ കേവലം നാലു വോട്ടിന്റെ കാര്യത്തിനപ്പുറം സാമ്പത്തികമായ ഇടപാടുകള്‍ നിമിത്തമായിരിക്കും എന്ന് സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയുമോ? പണമാണല്ലൊ ഇന്ന് എല്ലാം നിര്‍ണ്ണയിക്കുന്നത്. എല്ലാ അടിയൊഴുക്കുകളും പുറത്ത് വരണമെന്നില്ല.

ഒരു കാര്യം വ്യക്തമാണ് എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. മദനിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ ഒരു വിഭാഗവും തമ്മിലുള്ള ബാന്ധവം ലജ്ജാകരമാണെന്ന് മാത്രമല്ല കേരളത്തിന് അപകടം കൂടിയാണ്. മദനിയുടെ ടിവിയിലെ പ്രകടനം അതാണ് സൂചിപ്പിക്കുന്നത്. പിണറായി അങ്ങനെ ആര്‍ക്കും വഴങ്ങുന്ന ആളല്ല എന്ന് മദനിക്ക് ആധികാരികമായി പറയാന്‍ കഴിയുന്നത് എന്ത്കൊണ്ട്? പിണറായും പത്രസമ്മേളനത്തില്‍ മദനിയെ തള്ളിപ്പറയുന്നതിന് പകരം ഇപ്പോള്‍ മതേതരനാണ് താനെന്ന മദനിയുടെ വാക്കുകള്‍ മുഖവിലക്കെടുത്ത് ന്യായീകരിക്കാനാണ് ശ്രമിച്ചത്.

ചുരുക്കി പറഞ്ഞാല്‍ കേരളത്തില്‍ ഇടത് പക്ഷത്തിന്റെ കുത്തക അവകാശപ്പെടുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വികൃതമായ പിണറായിമുഖമാണ് ചാനലുകളില്‍ അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. സാംസ്ക്കാരികനായകരും ബുദ്ധിജീവികളും ഒക്കെ ഇപ്പോള്‍ ഉറക്കത്തിലാണ്. ബ്ലോഗിലും അനക്കമൊന്നും കാണുന്നില്ല. പിണറായിയെ മാത്രമല്ല മദനിയെയും ചുമക്കണമല്ലൊ എന്ന വൈക്ലബ്യം കൊണ്ടായിരിക്കും ആരും ഒന്നും മിണ്ടാത്തത്. മദനിയെ താങ്ങാന്‍ വരുന്നവര്‍ ഒന്നോര്‍ത്താല്‍ മതി, കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്ലീം ജനത മദനിയെ അംഗീകരിക്കുന്നില്ല. പിന്നെ നിങ്ങള്‍ ഇടത്കാര്‍ എന്തിന് മദനിയെ ചുമക്കണം? പി.ഡി.പി.യുടെ നാലു വോട്ടിന് വേണ്ടിയാണെങ്കില്‍ അത്കൊണ്ട് പ്രയോജനമില്ല എന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് തെളിയിച്ചില്ലെ?

പി.ഡി.പി.യുമായി ഭാവിയില്‍ ഒരു ബന്ധവും ഇല്ലാതിരിക്കാന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് എം.കെ.പാന്ഥേ ഡല്‍ഹിയില്‍ പറഞ്ഞത്. എന്നാല്‍ പിണറായിയോ? പി.ഡി.പി.യുമായി ഭാവിയില്‍ ബന്ധം ഉണ്ടാകുമോ എന്ന പത്രലേഖകരുടെ ചോദ്യത്തിന്, രാഷ്ട്രീയത്തില്‍ ഭാവിയിലെ കാര്യങ്ങള്‍ പ്രവചിക്കാന്‍ സാധ്യമല്ലെന്നും അപ്പോഴത്തെ അടവ്നയങ്ങള്‍ക്കനുസരിച്ചു തീരുമാനിക്കുമെന്നുമാണ് പിണറായി പറഞ്ഞത്. ഈ ദുസ്സാമര്‍ത്ഥ്യം, ഉളുപ്പില്ലായ്മ ഇടത്പക്ഷക്കാര്‍ തിരിച്ചറിയണം. ഒടുക്കത്തെ ഈ അടവ്നയമാണ് പാര്‍ട്ടിയെ കുളിപ്പിച്ചു കിടത്തുന്നത് എന്ന് വിവേകമുള്ള മാര്‍ക്സിസ്റ്റുകാര്‍ മനസ്സിലാക്കണം. അടവുനയം,ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ എന്നീ പദങ്ങള്‍ പിണറായി പ്രയോഗിക്കുന്നത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്ന് മാര്‍ക്സിസ്റ്റുകാര്‍ക്ക് മനസ്സിലാകേണ്ടതാണ്.

പിണറായിയിസവും മാഫിയകളും



മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോഴും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വക്താക്കള്‍ ഞഞ്ഞാമിഞ്ഞ പറഞ്ഞു തടിയൂരുന്നുണ്ടെങ്കിലും ആ പാര്‍ട്ടി ഇന്ന് പൊതുജനമധ്യത്തില്‍ തീര്‍ത്തും അപഹാസ്യമായിരിക്കുകയാണ്. രാഷ്ട്രീയമായ എല്ലാ ധാര്‍മ്മികബലവും അതിന് നഷ്ടപ്പെട്ടിരിക്കുന്നു. ഇത് പൊടുന്നനെ ഉണ്ടായ ഒരു പ്രതിഭാസമല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്തെങ്കിലും നന്മകള്‍ അവകാശപ്പെടാനുണ്ടെങ്കില്‍ അത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രമാണ്. സുന്ദരയ്യയെയും ഏ.കെ.ജി.യെയും പോലെ ചില യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാര്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നുവെങ്കിലും ആ പാര്‍ട്ടിയെ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധപാര്‍ട്ടിയാക്കി മാറ്റിയതിന്റെ ക്രഡിറ്റ് സാക്ഷാല്‍ ഇ.എം.എസ്സിന് തന്നെയാണ്. ആ ഈയെമ്മെസ്സിസമാണ് ഇന്ന് ശുദ്ധ പിണറായിയിസമായി രൂപാന്തരപ്പെട്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ആകെ ഗ്രസിച്ചു ഒരു വലിയ ബഹുജനപ്രസ്ഥാനത്തെ ഒന്നിനും കൊള്ളാത്തതായി മാറ്റിയിരിക്കുന്നത്.

കേരളത്തെ ഇന്നത്തെ കോലത്തില്‍ എത്തിച്ചത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. എന്താണ് ഇന്നത്തെ കോലം? തീവ്രവാദത്തിന്റെ ബ്രീഡിങ്ങ് ഫാം കേരളം ആയതിലേക്ക് വരുന്നതിന് മുന്‍പ് മറ്റ് ചിലത് പരിശോധിക്കാം. എന്തെങ്കിലും ഒരു പണി ചെയ്യണമെങ്കില്‍ ഇന്ന് ആളുകള്‍ക്ക് മറുനാട്ടിലേക്ക് പോകണം. എന്തെങ്കിലും തിന്നണമെങ്കിലും സാധങ്ങള്‍ മറുനാട്ടില്‍ നിന്ന് കൊണ്ടുവരണം. തൊഴിലിനേക്കാളും സമരങ്ങള്‍ നാട്ടില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി വികസിപ്പിച്ചത് കൊണ്ടാണ് ഈ ദുര്‍ഗ്ഗതി നേരിട്ടത്. എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളായത്കൊണ്ട് പരത്തി പറയുന്നില്ല. നാലാളുകള്‍ക്ക് പണി കിട്ടുന്ന എന്ത് തുടങ്ങിയാലും സഖാക്കള്‍ കൊടിയുമായി വരും എന്നത് നാട്ടില്‍ പരക്കെ പറഞ്ഞ് പതിഞ്ഞ ഒരു ശൈലിയാണല്ലൊ. വിലക്കയറ്റത്തിന്റെ ഉത്തരവാദി കേന്ദ്രസര്‍ക്കാര്‍ ആണെന്നും, ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കേന്ദ്രത്തിനെതിരെ സമരം നയിക്കും എന്നുമാണ് മന്ത്രി തോമസ് ഐസക്ക് പറഞ്ഞത്. നോക്കണം, നാലു പറങ്കിമുളകിന്റെ ചെടിയെങ്കിലും ഓരോ പുരയിടത്തിലും നട്ടുവളര്‍ത്തണമെന്ന് നാപ്പിഴയായിട്ടെങ്കിലും ആ വായില്‍ നിന്ന് ഉതിര്‍ന്നില്ല. മാര്‍ക്സിസ്റ്റുകള്‍ക്ക് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാര്‍ഗ്ഗമായി ഒറ്റമൂലിയുണ്ട്, സമരം! ഒരു തൊഴിലും ഇന്ന് നാട്ടില്‍ പച്ച പിടിക്കുകയില്ല. കേരം തിങ്ങും കേരളനാട്ടില്‍ നിന്ന് ചകിരിക്ക് വേണ്ടി തമിഴന്റെ കാല് പിടിക്കേണ്ടി വരുന്നു. അവകാശങ്ങളല്ലാതെ ചെയ്യുന്ന തൊഴിലിനോട് ആര്‍ക്കും ഇന്ന് കൂറോ ആത്മാര്‍ഥതയോ ഇല്ല. തൊഴില്‍ സംസ്ക്കാരം തീര്‍ത്തും പറ്റിക്കലായി മാറി.

മാര്‍ക്സിസ്റ്റ്കാര്‍ക്ക് എങ്ങനെയും പാര്‍ട്ടി വളര്‍ത്തണം എന്നേയുള്ളൂ. അതിനപ്പുറം ഒരു ജനതാല്പര്യങ്ങള്‍ക്കും അവരെ കിട്ടില്ല. എന്തിലും പാര്‍ട്ടിക്കെന്ത് നേട്ടം എന്നതിലാണ് നോട്ടം. എന്തിനാണ് പാര്‍ട്ടി? നേതാക്കള്‍ക്ക് ആര്‍മ്മാദിക്കാന്‍ , വേറെന്തിന്? വായനശാലകളും, സാംസ്ക്കാരികസമിതികളും, പരസ്പരസഹായ സൊസൈറ്റികളും ഒക്കെ ബലം പ്രയോഗിച്ചു പിടിച്ചെടുത്ത് കൊണ്ടായിരുന്നു തുടക്കം. ഇന്ന് കോടികള്‍ വരുമാനമുള്ള ബിസിനസ്സ് ശൃംഖലകള്‍ പാര്‍ട്ടിയുടെ കീഴിലുണ്ട്. പാര്‍ട്ടി ക്ഷയിക്കുന്നു,ബിസിനസ്സ് കൊഴുക്കുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രതിദിനവരുമാനം എത്രയായിരിക്കും? എന്തായാലും നമ്മള്‍ ഊഹിക്കുന്നതിലും അധികമായിരിക്കും. അസൂയ കൊണ്ട് പറയുന്നതല്ല, ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഉദ്ദേശ്യം എന്തായിരിക്കണം? ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കലോ, സാമൂഹ്യപ്രവര്‍ത്തനം നടത്തലോ? സാമൂഹ്യപ്രവര്‍ത്തനം എന്നേ വകതിരിവുള്ളവര്‍ പറയൂ. രാഷ്ട്രീയവും ബിസിനസ്സും ഒരിക്കലും കൂട്ടിക്കെട്ടിക്കൂട. പാര്‍ട്ടി വളര്‍ത്താന്‍ എന്ത് കുതന്ത്രവും പ്രയോഗിക്കാം എന്ന ഈയെമ്മെസ്സിസമാണ്, എന്ത് ബിസിനസ്സും നടത്താം എന്ന പിണറായിയിസത്തില്‍ എത്തിനില്‍ക്കുന്നത്.

പി.ഡി.പി. ബന്ധം തെറ്റായിപ്പോയെന്ന് പാന്ഥേ പറഞ്ഞപ്പോള്‍ , അത് നേരത്തെ തന്നെ അവലോകനം ചെയ്ത് കേന്ദ്രക്കമ്മറ്റി പറഞ്ഞിട്ടുണ്ടെന്നും ഇപ്പോള്‍ പുതിയതായി ഒന്നും പറഞ്ഞിട്ടില്ലെന്നുമാണ് മന്ത്രി കോടിയേരി പ്രതികരിച്ചത്. അപ്പോള്‍, കേന്ദ്രക്കമ്മറ്റി അവലോകിക്കുന്നതിന് മുന്‍പ് തന്നെ പി.ഡി.പി.ബന്ധം തെറ്റാണെന്ന് അച്യുതാനന്ദന്‍ പറഞ്ഞിട്ടുണ്ടല്ലൊ അതോ? കേരളത്തില്‍ തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം അബ്ദുള്‍ നാസ്സര്‍ മദനിയാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? എന്നാല്‍ പിന്നെ അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തന്നെ കേന്ദ്രക്കമ്മറ്റിക്ക് അവലോകനം നടത്തി പിഡിപി ബന്ധം ഒഴിവാക്കിക്കൂടായിരുന്നോ? എല്ലായ്പ്പോഴും ഞങ്ങള്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു ചെയ്തിട്ട് അനന്തരം തിരുത്താന്‍ ശ്രമിക്കുകയേയുള്ളൂ എന്ന് എന്താണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇത്ര നിര്‍ബ്ബന്ധം? വല്ലപ്പോഴും ഒരു ശരി തത്സമയം ചെയ്തുകൂടെ സഖാക്കളേ? ഇപ്പോള്‍ തന്നെ തിരുത്തുന്നതിനുള്ള തെറ്റുകളുടെ കുടിശ്ശിഖ എത്രയായി? എപ്പോഴാണ് ഇതൊക്കെ തിരുത്തി തീര്‍ക്കുക? അപ്പോഴേക്കും പുതിയ തെറ്റുകള്‍ കൂമ്പാരമാകുമല്ലോ.

ഞാന്‍ ഒന്ന് ചോദിക്കട്ടെ, സമീപകാലമായി അച്യുതാനന്ദന്റെ ഏത് നിലപാടുകളാണ്, ഏത് പ്രസ്ഥാവനകളാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ദോഷകരമായി ഭവിക്കുമായിരുന്നത്? പിണറായിക്ക് ദോഷം സംഭവിക്കും എന്നത് ശരി തന്നെ. പിണറായി ആണോ പാര്‍ട്ടി? അതേ സമയം പിണറായിയുടെ നിലപാടുകളും, തീരുമാനങ്ങളും, ധാര്‍ഷ്ട്യം കലര്‍ന്ന പ്രസംഗങ്ങളും അടവ്നയങ്ങളുമല്ലെ പാര്‍ട്ടിയെ ഈ ഗതികേടില്‍ ഇപ്പോള്‍ കൊണ്ടെത്തിച്ചിരിക്കുന്നത്? പാന്ഥേയുടെ പ്രസ്ഥാവനയില്‍ ഒരു കുറ്റസമ്മതമില്ലേ? വര്‍ഗ്ഗീയശക്തികളുമായി ബന്ധം പാടില്ലെന്ന അച്യുതാനന്ദന്റെ നിലപാട് ശരിയായിരുന്നു എന്നല്ലെ പാന്ഥേ പറയാതെ പറഞ്ഞത്? എന്നിട്ടും അച്യുതാനന്ദനെ എന്തേ പി.ബി.യില്‍ നിന്ന് ഒഴിവാക്കി പിണറായിയെ നിലനിര്‍ത്തി? അച്യുതാന്ദനെ മുഖ്യമന്ത്രിയായി സ്വതന്ത്രമായി ഭരിക്കാന്‍ അനുവദിച്ചിരുന്നുവെങ്കില്‍, അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് പ്രാമുഖ്യം ലഭിച്ചിരുന്നുവെങ്കില്‍ മാര്‍ക്സ്റ്റ് പാര്‍ട്ടിക്ക് തിളക്കം വര്‍ദ്ധിച്ചേനേ എന്ന് ആരും സമ്മതിക്കും.

പി.ബി.ക്ക് എന്ത്കൊണ്ട്, സെക്രട്ടരി സ്ഥാനത്ത് നിന്ന് പോലും ഒഴിവാക്കേണ്ടിയിരുന്ന പിണറായിയുടെ നിര്‍ബ്ബന്ധങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്നു? ഉത്തരം ലളിതം. പി.ബി.എന്നാല്‍ ബംഗാള്‍ , കേരളം എന്നീ രണ്ട് കാലുകളില്‍ നടക്കുന്ന ഒരു അപൂര്‍വ്വജീവിയാണ്. പിണറായി ഇല്ലെങ്കില്‍ കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്ല. കാരണം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെന്നാല്‍ വെറുമൊരു പാര്‍ട്ടി മാത്രമല്ല, അതിന്റെ കീഴിലുള്ള വ്യവസായസ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ടവര്‍ പിണറായിയുടെ വിശ്വസ്തരാണ്. റബ്കോ തൊട്ട് തലശ്ശേരിയില്‍ ഉള്ള മുഴുവന്‍ സംരഭങ്ങളുടെയും എം.ഡി.യോ ചെയര്‍മാനോ ഇ.നാരായണനാണ്. കണ്ണൂരില്‍ ഏ.കെ.ജി.ഹോസ്പിറ്റല്‍ തൊട്ട് മറ്റെല്ലാ സ്ഥാപനങ്ങളുടെയും കൈകാര്യകര്‍ത്താക്കള്‍ പിണറായിയുടെ സ്വന്തം ആള്‍ക്കാര്‍ തന്നെ. ആഭ്യന്തരമന്ത്രിയുടെ കീഴില്‍ വെറുമൊരു മുഖ്യമന്ത്രിപണി എടുക്കുന്ന പാവം അച്യുതാന്ദന്റെ കൈയില്‍ ഒരു പ്രൈമറി സഹകരണസംഘം പോലുമില്ല. ഇത് പി.ബി.ക്കുമറിയാം.

സ്വത്ത് വാരിക്കൂട്ടുന്നതില്‍ മാത്രമൊതുങ്ങുന്നില്ല പിണറായിയിസം. ബംഗാള്‍ മോഡല്‍ സ്ഥിരം ഭരണം കേരളത്തിലും സ്ഥാപിക്കലായിരുന്നു ലക്ഷ്യം. ഇന്ത്യന്‍ യൂനിയന്‍ മുസ്ലീം ലീഗിന്റെ പിറകെ കുറെ നടന്നു. കുഞ്ഞാലിക്കുട്ടിയുടെ കഷ്ടകാലം മുതലെടുത്തായിരുന്നു അത്. അച്യുതാനന്ദന്‍ അനുവദിച്ചില്ല. പിന്നെ കരുണാകരന്റെ ഡി.ഐ.സി.യെ കൂട്ടാമെന്നായി. അവിടെയും ഉടക്ക് അച്യുതാനന്ദന്റെ വക. എന്റെ വി.എസ്സേ നിങ്ങള്‍ക്ക് ഈ ഗതി വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ! ഒടുവില്‍ വി.എസ്സിന്റെ ചിറകുകള്‍ ഒന്നൊന്നായി അരിഞ്ഞു വീഴ്ത്തിയപ്പോള്‍ അതാ വരുന്നു ജയിലില്‍ നിന്നും സാക്ഷാല്‍ മദനി. ആഭ്യന്തരമന്ത്രി തന്നെ സ്വീകരിച്ചാനയിച്ചു. എന്തായിരുന്നു ഘോഷം. മദനിയെ പോലൊരു വിശുദ്ധമതേതരന്‍ ഭൂമിമലയാളത്തില്‍ ഉണ്ടോ?

മദനിയാണ് കേരളത്തില്‍ മതതീവ്രവാദത്തിന്റെ വിത്തുകള്‍ പാകിയത്. മദനിയുടെ തീവ്രവാദസംഘടന ആയ ഐ.എസ്.എസ്. അല്ലെ പി.ഡി.പി.യായി പരിവര്‍ത്തിപ്പിച്ചത്. തടിയന്റവിട നസീറും കൂട്ടാളികളും ഐ.എസ്.എസ്സിന്റെ ഉല്പന്നങ്ങളല്ലെ. ഈ തീവ്രവാദവും ഒരു തരം ബിസിനസ്സ് ആണെന്ന് കാണാം. പണം വരവ് അതാണ് കാര്യം. അല്ലെങ്കില്‍ കുറെ നിരപരാധികള്‍ തെരുവുകളില്‍ കൊല്ലപ്പെട്ടിട്ട് ഈ തീവ്രവാദികള്‍ക്ക് എന്ത് കിട്ടാനാ. ഫണ്ട് റെയിസിങ്ങിന് ഉപയോഗപ്പെടുത്തുന്ന പല പല നിമിത്തങ്ങളില്‍ ഒന്നാണ് ഈ തീവ്രവാദവും എന്നെനിക്ക് തോന്നുന്നു. ആളുകള്‍ക്ക് സംഭാവന കൊടുക്കണമെങ്കില്‍ എന്തെങ്കിലും ഉപാധി വേണമല്ലൊ. മതം പറഞ്ഞാല്‍ മുസ്ലീം സഹോദരന്മാര്‍ വാരിക്കോരി കൊടുക്കുമായിരിക്കും. തമിഴ് പറഞ്ഞിട്ട് പുലിപ്രഭാകരന്‍ വാരിക്കൂട്ടിയ സമ്പത്ത് ഇന്നും കണക്കാക്കിയിട്ടില്ല. അനുയായി പത്മനാഭനുണ്ടായിരുന്നു പോലും അഞ്ച് കപ്പലും സ്വിസ് ബാങ്കില്‍ കോടികളും.

പണം സമ്പാദിക്കാനുള്ള സൂത്രപ്പണികളില്‍ നിന്നാണ് മാഫിയകള്‍ ആധുനികകാലത്ത് രൂപപ്പെടുന്നത്. ഇന്നെല്ലാം മാഫിയകളാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇന്ന് രാഷ്ട്രീയമാഫിയയുടെ മുഖമാണ്. എല്ലാ മാഫിയകളും അത്കൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. കേരളത്തില്‍ ഏത് മാഫിയയ്ക്കും മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ തണലിലേ ഇന്ന് വളരാന്‍ കഴിയൂ. കണ്ണൂരില്‍ ഒരു വന്‍‌മാഫിയ വളര്‍ന്ന് വരുന്നുണ്ട്. അതാണ് വിദ്യാഭ്യാസ മാഫിയ. എവിടെ നോക്കിയാലും കാണാം മലബാര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍. കണ്ണൂര്‍ ബസ്‌സ്റ്റാന്‍ഡിനടുത്തുള്ള മലബാര്‍ കോളേജ് എന്ന പാരലല്‍ കോളേജ് വിലയ്ക്ക് വാങ്ങിയായിരുന്നു തുടക്കം. ഇന്ന് എയിഡഡ് സ്കൂളുകള്‍ വാങ്ങിക്കൂട്ടി അത് ജൈത്രയാത്ര തുടരുന്നു. ഓരോ ഹൈസ്ക്കൂളുകള്‍ ഏറ്റെടുത്ത് അവിടെ കൂറ്റന്‍ കോണ്‍ഗ്രീറ്റ് കെട്ടിടങ്ങള്‍ ഉയരുന്ന വേഗത കണ്ട് ആളുകള്‍ മൂക്കത്ത് വിരല്‍ വെക്കുന്നു എന്നല്ലാതെ വിവാദങ്ങള്‍ ഒന്നും ഉയര്‍ന്നുവന്നിട്ടില്ല. എന്നാല്‍ ജനശക്തി യുടെ പഴയ ഒരു ലക്കത്തില്‍ ആ മാഫിയയെ പറ്റി ഒരു ലേഖനം കാണാനിടയായി. ആളുകള്‍ എല്ലാം മനസ്സിലാക്കുന്നുണ്ട് എന്നതിന് തെളിവാണത്. ആ ലേഖനത്തിന്റെ കോപ്പി താഴെ കൊടുക്കുന്നു. ഇമേജില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കാനൊക്കെ ബുദ്ധിമുട്ട് കാണും. സമയവും ക്ഷമയുമുള്ളവര്‍ വായിക്കട്ടെ.

ഈ വിവിധതരം മാഫിയകളില്‍ നിന്ന് കേരളം രക്ഷപ്പെടുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.

ഇനി ജനശക്തിയുടെ ലേഖനത്തിലേക്ക്:




ബ്ലോഗ്ഗര്‍മാര്‍ പല വിധം


എന്താണ് എഴുതുക അല്ലെങ്കില്‍ എങ്ങനെയെഴുതും എന്ന പ്രശ്നം എല്ലാ എഴുത്തുകാരെയും പോലെ ബ്ലോഗ്ഗര്‍മാരെയും അലട്ടുന്ന ഒന്നാണ്. എഴുത്തിന്റെ കാര്യത്തില്‍ ബ്ലോഗെഴുത്തുകാര്‍ സര്‍വ്വതന്ത്രസ്വതന്ത്രരാണ്. എന്നാലും കുറച്ചൊക്കെ എഴുതിക്കഴിയുമ്പോള്‍ പിന്നെ ഇനിയെന്തെഴുതും എന്ന ചിന്ത എല്ലാവരെയും അലട്ടാതിരിക്കില്ല. സീനിയര്‍ ബ്ലോഗ്ഗര്‍മാര്‍ പലരെയും ഇപ്പോള്‍ ബൂലോഗത്ത് കാണാനേയില്ല. അവരൊക്കെ ഇപ്പോള്‍ എന്താണെഴുതാത്തത് എന്നറിയില്ല. എന്താണെഴുതുക എന്ന് ആലോചിച്ച് തല പുകയുന്നതിനേക്കാളും എളുപ്പമാണെന്ന് തോന്നുന്നു നല്ല ബ്ലോഗുകള്‍ കണ്ടെത്തി ഇങ്ങനെയും എഴുതാമല്ലോ എന്ന് ചൂണ്ടിക്കാണിക്കുന്നത്. ചില ബ്ലോഗുകള്‍ കാണുമ്പോള്‍ നമുക്ക് ഈ ആശയം തോന്നിയില്ലല്ലൊ എന്ന് ആശ്ചര്യപ്പെട്ടുപോകും. ചുരുക്കിപ്പറഞ്ഞാല്‍ ബ്ലോഗിന്റെ സാധ്യതകള്‍ അനന്തമാണ്.

നമ്മൂടെ കാര്‍ട്ടൂണിസ്റ്റ് സജ്ജീവിനെ ഓര്‍ക്കേണ്ട ഒരു സന്ദര്‍ഭം എനിക്കുണ്ടായത് “എവ്വരി പേഴ്സണ്‍ ഇന്‍ ന്യൂയോര്‍ക്ക് “ എന്ന ബ്ലോഗ് കണ്ടപ്പോഴാണ്. ഈ ബ്ലോഗ്ഗര്‍ ഒരു പ്രത്യേക ലക്ഷ്യവുമായാണ് ബ്ലോഗ് ചെയ്യുന്നത്. ന്യൂയോര്‍ക്ക് നഗരത്തില്‍ ഉള്ള ഓരോരുത്തരെയും രേഖാചിത്രമായി വരച്ചു അത് തന്റെ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ് ഈ ബ്ലോഗ്ഗറുടെ ലക്ഷ്യം. ഒടുവില്‍ താന്‍ ആരുടെയൊക്കെ ചിത്രമാണോ വരച്ചിട്ടുള്ളത് അവരെയെല്ലാം പങ്കെടുപ്പിച്ചു ഒരു “മെഗാ ഗെറ്റ് ടുഗതര്‍“ സംഘടിപ്പിക്കാനും ആ ബ്ലോഗ്ഗര്‍ക്ക് പരിപാടിയുണ്ടത്രെ!

ദിവസവും നഗരത്തില്‍ താന്‍ കാണുന്ന ആരെയെങ്കിലും മനോഹരമായ രേഖാചിത്രങ്ങളായി വരച്ച് ഒപ്പം എന്തെങ്കിലും അടിക്കുറിപ്പും ചേര്‍ത്ത് ബ്ലോഗില്‍ ഇടുകയാണ് ചെയ്യുന്നത്. അയാള്‍ വരക്കുന്നത് മറ്റുള്ളവര്‍ ശ്രദ്ധിക്കണമെന്നില്ല. സബ്‌-വേ, പാര്‍ക്ക് എന്നിങ്ങനെ പൊതു ഇടങ്ങളില്‍ നിന്നുകൊണ്ട് കണ്ണില്‍ കണ്ടവരെയെല്ലാം വരച്ചുതള്ളുകയാണ്. ഈ വരകളും കുറിപ്പുകളും കാണാന്‍ നല്ല ഭംഗിയുണ്ട്. ഇപ്രകാരം മറ്റുള്ളവരെ വരയ്ക്കുന്നയാള്‍ തന്നെ പറ്റി ഒരു വിവരവും ബ്ലോഗില്‍ നല്‍കുന്നില്ല എന്നത് വിചിത്രമായി തോന്നുന്നു.

വാല്‍ക്കഷണം: അനോണി ബ്ലോഗ്ഗര്‍മാര്‍ മലയാളത്തില്‍ മാത്രമല്ല ഇംഗ്ലീഷിലും പ്രശസ്തര്‍ തന്നെ!

Link:
http://everypersoninnewyork.blogspot.com/

ബ്ലോഗ് , ബ്ലോഗ്ഗര്‍ , ബ്ലോഗ്ഗിങ്ങ്


തമിഴ് ബ്ലോഗ്ഗര്‍മാരെ മലയാളം ബ്ലോഗ് വായനക്കാര്‍ക്ക് പരിചയപ്പെടുത്തുക എന്നൊരു ശ്രമം തുടങ്ങിവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആദ്യമായി “ഹായ് നലമാ ” എന്ന ബ്ലോഗ് എഴുതുന്ന ഡോക്ടര്‍ എം.കെ. മുരുകാനന്ദന്‍ (61 വയസ്) അവര്‍കളെ പരിചയപ്പെടുത്തട്ടെ. ശ്രീലങ്കയില്‍ യാഴ്‌പ്പാണം പരുത്തിത്തുറൈയില്‍ ജനിച്ച ഇദ്ദേഹം കഴിഞ്ഞ 12 വര്‍ഷമായി കൊളമ്പോയിലാണ് താമസിക്കുന്നത്. വൈദ്യശാസ്ത്രത്തിന് പുറമെ സാഹിത്യം,സിനിമ,നാടകം,ശില്പകല,ഫോട്ടോഗ്രാഫി എന്നിവയിലൊക്കെ താല്പര്യമുള്ള ഇദ്ദേഹം ഇപ്പോഴും മനസ്സില്‍ 26വയസ്സിന്റെ യൌവ്വനം കാത്ത് സൂക്ഷിക്കുന്നതായി അവകാശപ്പെടുന്നു. തന്റെ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കിടുന്നതില്‍ കിട്ടുന്ന ആത്മസുഖം അവര്‍ണ്ണനീയം എന്ന് അദ്ദേഹം പറയുന്നു. അച്ചടി മാധ്യമങ്ങള്‍,റേഡിയോ,ടിവി എന്നിവയിലൊക്കെ ഇടപെട്ട തനിക്ക് ഇന്റര്‍നെറ്റിലാണ് പൂര്‍ണ്ണസംതൃപ്തി ലഭിച്ചതെന്ന് സാക്ഷ്യപ്പെടുത്തുന്നു. 12ഓളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഇലങ്കൈ ദേശീയ സാഹിത്യ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

അദ്ദേഹം തന്റെ ബ്ലോഗില്‍ എഴുതിയ “ബ്ലോഗ്ഗിങ്ങ് ചില ചിന്തകളും അനുഭവങ്ങളും” എന്ന പോസ്റ്റ് എന്റെ പരിമിതമായ ഭാഷാപാണ്ഡിത്യം വെച്ച് ഞാന്‍ വിവര്‍ത്തനം ചെയ്യട്ടെ.

നിങ്ങള്‍ എന്തുകൊണ്ട് ബ്ലോഗ് ചെയ്യുന്നു എന്ന് ചോദിച്ചാല്‍ ഓരോരുത്തരും അവരവരുടേതായ ഉത്തരങ്ങളായിരിക്കും പറയുക. അങ്ങനെ ആയിരക്കണക്കിന് ഉത്തരങ്ങള്‍ ലഭിച്ചേക്കാം. എന്നാല്‍ നമ്മില്‍ പലരും ഏതോ ഒരു വിധത്തില്‍ തങ്ങളുടെ സന്തോഷത്തിനും സ്വയതൃപ്തിക്കും വേണ്ടിയാണ് എഴുതുന്നത്. സുഹൃദ്ബന്ധങ്ങള്‍ ലഭിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും എഴുതുന്നതുണ്ട്. താന്‍ മനസ്സിലാക്കിയ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശത്തിലും എഴുതാം. ശാസ്ത്രം,സാങ്കേതികവിദ്യ,സാഹിത്യം,സിനിമ,നാടകം, തുടങ്ങി പല മേഖലകളിലെ അനുഭവങ്ങളെയും അറിവുകളെയും പങ്ക് വെക്കുന്നതും സാധാരണം. തങ്ങളുടെ ആദര്‍ശങ്ങള്‍,ആശയങ്ങള്‍,അഭിപ്രായങ്ങള്‍ എന്നിവ പ്രചരിപ്പിക്കാനും ബ്ലോഗുകള്‍ ഉപയോഗപ്പെടുത്തുന്നു. ഇതൊന്നും കൂടാതെ തങ്ങളുടെ പ്രശസ്തി വളര്‍ത്താനും ചിലര്‍ ബ്ലോഗ്ഗിങ്ങ് ഉപയോഗപ്പെടുത്തുന്നു. ഇവയെല്ലാം തങ്ങളുടെ സ്വയ അടയാളങ്ങളെ സംരക്ഷിക്കാനോ അല്ലെങ്കില്‍ തന്നില്‍ ഉള്ള ഞാന്‍ എന്ന ബോധത്തെ തൃപ്തിപ്പെടുത്താന്‍ ചെയ്യുന്ന പേര്‍സണല്‍ ബ്ലോഗ്ഗിങ്ങ് ആണെന്ന് പറയാം.

ഇത് കൂടാതെ തങ്ങളുടെ സംരംഭങ്ങളെ പ്രമോട്ട് ചെയ്യാനും ചിലര്‍ ബ്ലോഗ് ചെയ്യുന്നുണ്ട്. തങ്ങളുടെ ഉല്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാനും പലരും ബ്ലോഗിനെ ഉപയോഗപെടുത്തുന്നതായി കാണാം. അങ്ങനെ ചെയ്യുന്നവര്‍ സ്പഷ്ടമായും സത്യസന്ധമായും കാര്യങ്ങള്‍ ബ്ലോഗില്‍ വെളിപ്പെടുത്തുന്നത് നല്ലത്. വായനക്കാരെ ശരിയായ തീരുമനങ്ങളിലേക്ക് നയിക്കാന്‍ അത് സഹായകമാവുമല്ലൊ.

ഏറെക്കുറെ എണ്‍പതുകളുടെ മധ്യത്തോടെ ബ്ലോഗ്ഗിങ്ങിന് തുടക്കം കുറിക്കപ്പെട്ടതായി മനസ്സിലാക്കുന്നു. അന്ന് വെറുമൊരു ഡയറി മാത്രമായി സ്വന്തം കാര്യങ്ങള്‍ മാത്രമാണ് ബ്ലോഗില്‍ എഴുതപ്പെട്ടത്. ഇന്ന് പക്ഷെ ബ്ലോഗില്‍ എഴുതപ്പെടുന്ന ഉള്ളടക്കങ്ങളുടെ ആഴവും പരപ്പും വിശാലമാണ്.

കാരണങ്ങള്‍ എന്തായാലും ബ്ലോഗ് എഴുതാന്‍ തുടങ്ങുന്നതിന് മുന്‍പ്, എന്താണ് എഴുതാന്‍ പോകുന്നത്,എങ്ങനെയാണ് എഴുതാന്‍ പോകുന്നത്, എന്നൊക്കെ വ്യക്തമായ ഒരു ധാരണ ഉണ്ടാകുന്നത് നല്ലതാണ്. ചിലര്‍ പോസ്റ്റിന്റെ തുടക്കത്തില്‍ ഇന്നെന്താണ് എഴുതേണ്ടത് എന്നറിയില്ല എന്നൊക്കെ പറഞ്ഞ് തുടങ്ങുന്നത് കാണാം. ഇത് തറ്റായ സമീപനമാണെന്ന് ഞാന്‍ കരുതുന്നു. ഒരു നാള്‍ ഒന്നുമെഴുതിയില്ലെങ്കിലും ഒന്നും സംഭവിക്കില്ലല്ലൊ, വായനക്കാരും എന്താ വിഷമിച്ചു പോകുമോ? എന്ന് വെച്ച് സീരിയസ്സായ വിഷയങ്ങളേ എഴുതാവൂ എന്നില്ല. റിലാക്സായി വായനക്കാരുമായി വര്‍ത്തമാനം പറയുന്നത് പോലെയും എഴുതാം.

എല്ലാവര്‍ക്കും എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിയുന്ന വിധത്തില്‍ വിവിധ വിഷയങ്ങള്‍ ആഴത്തിലും എന്നാല്‍ സരളമായും എഴുതിയാല്‍ വായനക്കാരെ ആകര്‍ഷിക്കാനും, വായനക്കാരുടെ എണ്ണം കൂട്ടാനും കഴിയും. വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റാന്‍ മത്രമല്ല ലോകത്തിന്റെ മുക്കിലും മൂലയിലും നിന്ന് പോലും വയനക്കാരെ കണ്ടെത്താനും സാധിക്കും. അപ്പോള്‍ സ്വന്തം മതിപ്പ് നിലനിര്‍ത്താന്‍ ശ്രമിക്കുകയും അത് വഴി പോസ്റ്റുകളുടെ നിലവാരം ഉയരുകയും ചെയ്യും.

എന്നാലും എല്ലാറ്റിനും ഒരു പരിധി ഉണ്ടല്ലൊ. തന്റെ പേര് നിലനിര്‍ത്താന്‍ അല്ലെങ്കില്‍ താന്‍ ബ്ലോഗില്‍ സജീവമായുണ്ട് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടി തുടര്‍ന്ന് അല്ലെങ്കില്‍ ദിനവും ബ്ലോഗ് എഴുതിയേ പറ്റൂ എന്ന സ്ഥിതിവിശേഷം ഉണ്ടാക്കുന്നത് ആപത്താണ്. അപ്പോള്‍ എഴുതുന്നതിന്റെ നിലവാരം കുറഞ്ഞ് ചിലപ്പോള്‍ ചവറ് എന്ന് വായനക്കാര്‍ക്ക് തോന്നുന്ന തരത്തില്‍ എഴുതിപ്പോയേക്കാം. വായനക്കാരുടെ പ്രതീക്ഷകള്‍ നിറവേറ്റാനാകാതെ അവരാല്‍ അവഗണിക്കപ്പെടുന്ന അവസ്ഥയും ഉണ്ടായേക്കാം. ആത്മസംതൃപ്തിക്ക് വേണ്ടി തുടങ്ങി അവസാനം നൈരാശ്യത്തില്‍ എത്തിച്ചേര്‍ന്നേക്കാം. ഇത് ഒഴിവാക്കാന്‍ ശ്രമിക്കണം.

ബ്ലോഗ്ഗിങ്ങില്‍ ചില പ്രയാസങ്ങള്‍ ഇന്നുണ്ട്. അതില്‍ പ്രധാനം വിഷയദാരിദ്ര്യമാണ്. ധരാളം പേര്‍ ബ്ലോഗില്‍ കടന്നു വരുന്നു,എഴുതുന്നു. അത്കൊണ്ട് എഴുതാന്‍ പലര്‍ക്കും പുതിയ വിഷയങ്ങള്‍ കിട്ടുന്നില്ല. ഒരേ വിഷയത്തെ പറ്റി പലരും ഇതിന് മുന്‍പേ എഴുതിയിരിക്കാം. അത്കൊണ്ട് നവം നവങ്ങളായ വിഷയങ്ങള്‍ തേടി പിടിച്ചു കണ്ടെത്തേണ്ടിയിരിക്കുന്നു.

ഉള്ളടക്കങ്ങള്‍ പുതിയതും സവിശേഷമായതും മനോഹരമായും ഇരിക്കാന്‍ വേണ്ടി നാം നെറ്റില്‍ നിന്ന് പരതി പലതും എടുക്കേണ്ടി വരും. അങ്ങനെ നാം വിവരങ്ങളോ, ഫോട്ടോകളോ നെറ്റില്‍ നിന്ന് എടുക്കുമ്പോള്‍ അതിന്റെ വിശ്വാസ്യത ഉറപ്പാക്കേണ്ടതുണ്ട്. ഇത് വളരെ ശ്രമകരമാണ്. എന്തെന്നാല്‍, ഇന്റര്‍നെറ്റ് എന്നത് അപരിമിതമായ സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്ന ഒന്നാണ്. ആര്‍ക്കും എന്തും നെറ്റില്‍ എഴുതാം, കൂട്ടിച്ചേര്‍ക്കാം. ആരും തടയില്ല. ആര്‍ക്കും ആരെയും പൂര്‍ണ്ണമായി തടയാനോ നിയന്ത്രിക്കാനോ നെറ്റില്‍ സാധ്യമല്ല. അത്കൊണ്ട് സ്വയനിയന്ത്രണവും ഉത്തരവാദിത്വബോധവും ഓരോ ബ്ലോഗര്‍ക്കുമുണ്ടാവേണ്ടതാണ്. സാമൂഹ്യപ്രതിബദ്ധതയുള്ള ബ്ലോഗ്ഗര്‍മാര്‍ക്ക് മാത്രമേ മറ്റുള്ളവരുടെ ആദരവ് പിടിച്ചു പറ്റാന്‍ കഴിയൂ. മറ്റ് വെബ് പേജുകളില്‍ നിന്ന് വിവരങ്ങളോ ചിത്രങ്ങളോ എടുക്കുകയാണെങ്കില്‍ അതിന്റെ സോഴ്സ് അല്ലെങ്കില്‍ ലിങ്ക് തന്റെ പോസ്റ്റില്‍ കാണിക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ന് ബ്ലോഗ്ഗര്‍മാര്‍ മാത്രമല്ല പല മാധ്യമങ്ങളും ഇന്റര്‍നെറ്റില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ചിലര്‍ മാത്രമേ ആ വിവരങ്ങള്‍ക്ക് കടപ്പാട് രേഖപ്പെടുത്താറുള്ളൂ. ഏത് പോസ്റ്റില്‍ നിന്ന് അല്ലെങ്കില്‍ ഏത് വെബ് പേജില്‍ നിന്ന് ലഭിച്ചു എന്ന വിവരം പൂര്‍ണ്ണമായി രേഖപ്പെടുത്തുന്നതാണ് പരിഷ്കൃതവും ന്യായവുമായ രീതി. നിയമപരമായും അത്തരമൊരു ബാധ്യത എല്ലാവര്‍ക്കുമുണ്ട്.

ബ്ലോഗില്‍ ഒരാള്‍ തെറ്റായോ വസ്തുതാവിരുദ്ധമായോ എഴുതിയാല്‍ വായനക്കാര്‍ക്ക് ഉടനെ തന്നെ അതിനെ ചോദ്യം ചെയ്യാനോ മറുകുറിപ്പ് എഴുതാനോ സാധിക്കും എന്നത് മറ്റ് മാധ്യമങ്ങള്‍ക്ക് ഇല്ലാത്തതും ബ്ലോഗിന് മാത്രമുള്ളതുമായ ഒരു ബലമാണെന്ന് പറയാം. അത് പോലെ തെറ്റ് പറ്റിയെന്ന് ബോധ്യപ്പെട്ടാല്‍ ഉടനെ തന്നെ ക്ഷമാപണം നടത്താനോ, പോസ്റ്റ് തിരുത്താനോ അല്ലെങ്കില്‍ ഡിലീറ്റ് ചെയ്യാനോ ബ്ലോഗ്ഗര്‍ക്ക് കഴിയുന്നു എന്നതും മറ്റ് മാധ്യമങ്ങളെ അപേക്ഷിച്ച് ബ്ലോഗിന്റെ പ്രത്യേകതയാണ്.

താരതമ്യം ചെയ്താല്‍ ബ്ലോഗ് വായനക്കാരുടെ എണ്ണം തുലോം കുറവ് തന്നെയാണ്. പ്രിന്റ് മീഡിയയില്‍ അത് ലക്ഷക്കണക്കിനാണെങ്കില്‍ ബ്ലോഗില്‍ മിക്കവാറും നൂറ് കണക്കിന് മാത്രമേ വരൂ. എന്നിട്ടും അച്ചടിമാധ്യമത്തില്‍ എഴുതിയാല്‍ കിട്ടുന്നതിനേക്കാളും തൃപ്തി ബ്ലോഗിലാണ് ലഭിക്കുന്നത്. ഇതിന്റെ കാരണം പോസ്റ്റ് എഴുതുമ്പോഴുള്ള മാനസികാവസ്ഥ മാറുന്നതിന് മുന്‍പേ തന്നെ തന്റെ സൃഷ്ടി വായനക്കാരുടെ മുന്നിലേക്ക് എത്തിക്കാനും അവരുടെ പ്രതികരണം പെട്ടെന്ന് മനസ്സിലാക്കാനും കഴിയുന്നത് കൊണ്ടാണ്. പ്രതികരണങ്ങള്‍ എപ്പോഴും പ്രശംസകളോ അനുകൂലങ്ങളോ ആകണമെന്നില്ല. പ്രതികൂലമായും വരാം. എങ്ങനെ വന്നാലും അത് ബ്ലോഗ്ഗര്‍ക്കുള്ള അംഗീകാരമാണെന്നതാണ് നേര്. താന്‍ എഴുതുന്നതിന് കിട്ടുന്ന അംഗീകാരത്തേക്കാളും ഒരു ബ്ലോഗ്ഗര്‍ക്ക് സന്തോഷം നല്‍കുന്ന മറ്റെന്താണുള്ളത്?

ഇങ്ങനെയുള്ള കാരണങ്ങളാല്‍ ബ്ലോഗ് ചെയ്യുന്ന ഒരാളിന്റെ സൃഷ്ടിപരമായ കഴിവുകള്‍ കൂ‍ടുതല്‍ തിളങ്ങിവരും എന്നത് യാഥാര്‍ഥ്യമാണ്. ഇന്റര്‍നെറ്റിനെ പറ്റിയ അറിവുകളും അനുഭവങ്ങളും വര്‍ദ്ധിക്കുന്നു. മാത്രമല്ല ടൈപ്പ് ചെയ്യുന്നതിന്റെ വേഗതയും വര്‍ദ്ധിക്കും എന്നും പറയേണ്ടതുണ്ട്. എന്നെ സംബന്ധിച്ചു പറഞ്ഞാല്‍ ഞാന്‍ കഴിഞ്ഞ 12 വര്‍ഷങ്ങളായി കമ്പ്യൂട്ടര്‍(തമിഴില്‍ ഗണിനി)ഉപയോഗിക്കുന്നുണ്ട്. എന്നാലും ബ്ലോഗ്ഗിങ്ങ് തുടങ്ങിയിട്ട് രണ്ടര വര്‍ഷങ്ങളേ ആയിട്ടുള്ളൂ. ബ്ലോഗില്‍ ധാരാളം സൌഹൃദങ്ങളും, മധുരതരവും ഉപയോഗപ്രദവുമായ അനുഭവങ്ങളും കിട്ടി. തമിഴ് മണം , യാഴ്‌ദേവി എന്നീ അഗ്രിഗേറ്ററുകള്‍ എന്നെ ഒരേ സമയം നക്ഷത്ര ബ്ലോഗ്ഗറായി പരിചയപ്പെടുത്തിയത് അളവറ്റ സന്തോഷവും അഭിമാനവും നല്‍കി.

സന്തോഷത്തിന് പുറമെ മറ്റൊരു വിധത്തില്‍ ആശ്വാസവുമുണ്ട്. എന്തെന്നാല്‍ ദിവസവും പോസ്റ്റുകള്‍ എഴുതുക എന്നത് എന്നെ സംബന്ധിച്ചു ശ്രമകരവും ഭാരവുമാണ്. എന്നാലും പല ബ്ലോഗ് സുഹൃത്തുക്കളുടെയും നിര്‍ദ്ദേശങ്ങള്‍ ഉത്സാഹം നല്‍കിക്കൊണ്ടിരുന്നു. കമ്പ്യൂട്ടറിന്റെ സാങ്കേതികവിദ്യ ഒട്ടും അറിയാതെ കേവലം സാങ്കല്പിക ലോകത്ത് വിഹരിച്ചിരുന്ന എനിക്ക് ഇത്രയെങ്കിലും പ്രയോജനം
ബ്ലോഗില്‍ ലഭിച്ചത് വളരെ സന്തുഷ്ടി നല്‍കുന്നു.

കുഴൂര്‍ വില്‍‌സന് സ്നേഹപൂര്‍വ്വം !

കവിതാ ബ്ലോഗുകളില്‍ ഒന്നും ഞാന്‍ കമന്റ് എഴുതാറില്ല. വായിച്ചു വരും അത്രയേയുള്ളൂ. കവിതയെ പറ്റിയുള്ള വാദകോലാഹലങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും കവിതയോളം തന്നെ പഴക്കമുണ്ട്. ഇടക്കാലത്ത് കവിതയുടെ കൂമ്പ് കരിഞ്ഞു പോയി എന്നൊക്കെ വിലാപങ്ങള്‍ കേട്ടിരുന്നു. എന്നാല്‍ ഇന്നും കവിതകള്‍ നിത്യവസന്തം പോലെ പൂത്തുലഞ്ഞു നില്‍ക്കുന്നു. കവിതയ്ക്ക് പ്രാസവും വൃത്തവും വേണോ വേണ്ടേ , കവിത വായിച്ചാസ്വദിക്കാനുള്ളതോ അതോ ചൊല്‍ക്കാഴ്ച കേട്ട് രസിക്കാനുള്ളതോ , കവിത പദ്യമോ ഗദ്യമോ എന്നിങ്ങനെ പോകുന്നു വിവാദങ്ങള്‍ . എനിക്കൊറ്റ അഭിപ്രായമേയുള്ളൂ, ഇതെല്ലാമാണ് കവിത. ഒരു കവി എന്താണോ എനിക്ക് നല്‍കുന്നത് അതെനിക്ക് കവിതയാണ്. നമ്മള്‍ രണ്ട് പേജ് നിറയെ കുത്തിക്കുറിച്ചാലും ഫലിപ്പിക്കാന്‍ കഴിയാത്തത് കവി രണ്ടു വരിയില്‍ വൃത്തിയായി പറഞ്ഞു തരും. അതാണ് കവിതയുടെ എക്കാലത്തുമുള്ള പ്രസക്തി. അത്കൊണ്ടാണ് കവിത മരിക്കാത്തത്. അത് കൊണ്ടാണ് ഞാന്‍ കവിതകള്‍ ഏറ്റം ഇഷ്ടപ്പെടുന്നത്. കവികളോട് എനിക്ക് കലശലായ അസൂയയുണ്ട്. അത്, എന്റെ മനസ്സില്‍ അലതല്ലുന്ന ആശയങ്ങള്‍ എനിക്ക് കവിതകളായി ആവിഷ്ക്കരിക്കാന്‍ കഴിയാത്തത്കൊണ്ടാണ്.

മലയാളം ബ്ലോഗില്‍ ധാരാളം കവികളും, ഗ്രൂപ്പ് കവിതാബ്ലോഗുകളും ഉണ്ട്. പലപ്പോഴും നിലവാരം കുറഞ്ഞ വിവാദങ്ങളും തെറിവിളികളും കവികള്‍ക്കിടയില്‍ കാണുമ്പോള്‍ ദു:ഖവും തോന്നാറുണ്ട്. ഇപ്പോള്‍ തന്നെ വിഷ്ണുമാഷ് കുഴൂര്‍ വില്‍‌സണെ തോണ്ടേണ്ട ആവശ്യം എന്താണ്? വില്‍‌സണ്‍ മഹാകവിയാണെങ്കിലും സെല്‍ഫ് പ്രമോട്ട് ചെയ്യുന്നു എന്ന് പോസ്റ്റില്‍ പറയുന്ന വിഷ്ണുമാഷ്, ആ പോസ്റ്റിനെ ഓര്‍ക്കുട്ടില്‍ പ്രമോട്ട് ചെയ്തത് കുഴൂര്‍ വില്‍‌സണെ ഒന്നു തോണ്ടുന്നു എന്ന വാചകത്തോടെയാണ്, എന്നിട്ടൊരു സ്മൈലിയും. എന്തിനാണങ്ങനെ തോണ്ടുന്നത്? സഹബ്ലോഗ്ഗര്‍മാരെ വിമര്‍ശിച്ചുകൊണ്ട് ബ്ലോഗ് പോസ്റ്റുകള്‍ ഇടുന്നത് ആശാസ്യമാണോ എന്ന് എല്ലാവരും ചിന്തിക്കേണ്ടതാണ്. അത് പോലെ ബ്ലോഗില്‍ തെറി എഴുതുന്നവരെ എങ്ങനെ അവഗണിക്കാം എന്നും ആലോചിക്കണം. നമ്മുടെ ബ്ലോഗ് പരിസരം വെടിപ്പും വൃത്തിയും ഉള്ളതായിരിക്കേണ്ടേ? അറിയാനും അറിഞ്ഞത് മറ്റുള്ളവരെ അറിയിക്കാനുള്ള ത്വര ജന്മസഹജമാണ്. അതാണ് ബ്ലോഗിന്റെ പ്രസക്തിയും. എഴുതിത്തെളിഞ്ഞവരല്ല ബ്ലോഗില്‍ വരുന്നത്. വിമര്‍ശിക്കുന്നത് അവര്‍ക്ക് ഒരു കൈ കൊടുക്കാനായിരിക്കണം. ഓരോരുത്തരും അവരുടെ കഴിവുകള്‍ അനുസരിച്ചാണ് എഴുതുന്നത്. പോരായ്മകള്‍ കണ്ടാല്‍ അത് ചൂണ്ടിക്കാട്ടാം.

കുഴൂര്‍ വില്‍‌സണ്‍ വിഷ്ണുമാഷിന്റെ ബ്ലോഗില്‍ ഒരു കമന്റ് എഴുതിക്കണ്ടു. തികച്ചും കുലീനമായ ആ കമന്റില്‍ “ കവിതയുമായി ബന്ധപ്പെട്ട് ഒരു പാട് കാര്യങ്ങള്‍ വേറെ ചെയ്യാനുണ്ട്. എല്ലാവര്‍ക്കും. അതിനാല്‍ ആ ഊര്‍ജ്ജം ഇതുമായി ബന്ധപ്പെട്ട അനാവശ്യവിവാദങ്ങള്‍ക്കായി കളയരുത് എന്ന് അപേക്ഷിക്കുന്നു.” എന്ന വരികള്‍ വായിക്കാനിടയായതാണ് സത്യത്തില്‍ ഞാന്‍ ഇതെഴുതാന്‍ കാരണം. കവിതയുമായി ബന്ധപ്പെട്ട് എന്തെല്ലാം ചെയ്യാന്‍ കഴിയും? നിര്‍ദ്ദേശം വെക്കാന്‍ ഞാന്‍ ആളല്ല. എന്നാല്‍ ഒരു മാതൃക ചൂണ്ടിക്കാട്ടാന്‍ ഈ അവസരം ഉപയോഗിക്കുന്നു. മലയാളത്തില്‍ കുറെ കവികള്‍ ബ്ലോഗ്ഗര്‍മാരായിട്ടുണ്ട് എന്ന് പറഞ്ഞല്ലൊ, അവരോടൊക്കെയാണ് പറയുന്നത്.

തമിഴില്‍ ഒരു ഗദ്യകവിതാ മത്സരം നടക്കുന്നുണ്ട്. “ഉരൈയാടല്‍ കവിതൈ പോട്ടി” എന്നാണ് കാണുന്നത്. അപ്പോള്‍ ഗദ്യകവിതാമത്സരം ആയിരിക്കുമല്ലൊ അല്ലെ? തമിഴ് പുതുവര്‍ഷാരംഭമായ ജനവരി 14നാണ് അവസാനതീയ്യതി. 2010 മാര്‍ച്ച് 1ന് ഫലപ്രഖ്യാപനം. മൊത്തം സമ്മാനത്തുക 30000 രൂപ. 20 പേരെ തെരഞ്ഞെടുത്ത് 1500 രൂപ വീതം സമ്മാനം നല്‍കും. സ്പോണ്‍സര്‍മാര്‍ ഇല്ല. തുക സംഘാടകര്‍ കൈയ്യില്‍ നിന്ന് എടുക്കും. നിയമാവലി ഇവിടെ (വേണമെങ്കില്‍ ഞാന്‍ തര്‍ജ്ജമ ചെയ്ത് തരാം). ഇതേ വരെ റജിസ്റ്റര്‍ ചെയ്ത ബ്ലോഗ്ഗേര്‍സിന്റെ പട്ടിക ഇവിടെ. റജിസ്‌ട്രേഷന്‍ തുടരുന്നു.

പ്രിയപ്പെട്ട കവികളേ നിങ്ങള്‍ മനുഷ്യകഥാനുഗായകരാണ്. തുടര്‍ന്നെഴുതുക. അനാവശ്യവിവാദങ്ങളില്‍ ഊര്‍ജ്ജം കളയരുത് എന്ന വില്‍‌സന്റെ വാക്കുകള്‍ ശ്രദ്ധിക്കപ്പെടട്ടെ !

വാല്‍ക്കഷണം:
കവി എന്നാല്‍ കവിത എഴുതുന്നവനല്ല. കവിതയെ ജീവിതമാക്കുന്നവന്‍ , ജീവിതത്തെ കവിതയാക്കുന്നവന്‍ ആരോ, അവനാണ് കവി. ( മഹാകവി ഭാരതിയാര്‍ )

കാതല്‍ കടിതങ്ങളും വാടിയ മല്ലികൈകളും

എനിക്ക് കവിത ആസ്വദിക്കാനേ അറിയൂ. കവിത എന്നും ഒരു ഹരമായിരുന്നു. പ്രൈമറി സ്കൂളില്‍ പഠിക്കുമ്പോള്‍ മലയാളം ക്ലാസില്‍ കവിത മന:പാഠം ചെയ്ത് ചൊല്ലണമെന്ന് മലയാളം മാഷിന് നിര്‍ബ്ബന്ധമായിരുന്നു. വീണപൂവും വാഴക്കുലയുമൊക്കെ അങ്ങനെ മന:പാഠം ചെയ്തിരുന്നു. കുറെ കാലം മദ്രാസില്‍ ഉണ്ടായിരുന്നപ്പോള്‍ തമിഴ് കവിതകളോട് എന്തെന്നില്ലാത്ത ആഭിമുഖ്യം തോന്നി. കവിഞ്ജര്‍ കണ്ണദാസന്റെ സിനിമാഗാനങ്ങള്‍ പോലും ഉദാത്തമായ കവിതകളാണെന്ന് തോന്നിയിട്ടുണ്ട്. കടമ്മനിട്ടയുടെ കുറത്തിയും,കോഴിയും,ചാക്കാലയും, ചുള്ളിക്കാടിന്റെ കവിതകളും മധുസൂധനന്‍ നായരുടെ നാറാണത്ത് ഭ്രാന്തനും മറ്റു കവിതകളും കേട്ടാലും കേട്ടാലും മതി വരാറില്ല. പവിത്രന്‍ തീക്കുനിയുടെ കവിതകള്‍ ഇപ്പോള്‍ എവിടെ കണ്ടാലും വായിക്കും. വൈലോപ്പിള്ളിയുടെ മാമ്പഴം വായിച്ച് കുട്ടിക്കാലത്ത് ഞാനും പിന്നീട് എന്റെ മക്കളും കരഞ്ഞിട്ടുണ്ട്. ഇനി എന്റെ പേരക്കുട്ടികളും അത് വായിച്ചു കരയും എന്നെനിക്കുറപ്പില്ല. കാലം മാറിപ്പോയില്ലെ. എന്നാലും മാമ്പഴം വായിച്ചു എക്കാലവും കുട്ടികള്‍ കരയണമെന്ന് ഞാന്‍ വെറുതെ ആഗ്രഹിക്കുന്നു.

മലയാളം ബ്ലോഗ്ഗര്‍മാരില്‍ ധാരാളം കവികളുണ്ട്. കവിത എഴുതണമെങ്കില്‍ ജന്മസിദ്ധമായ കഴിവ് വേണം എന്നെനിക്ക് തോന്നാറുണ്ട്. ലേഖനങ്ങള്‍ ആര്‍ക്കും എഴുതാന്‍ പറ്റും. പ്രത്യേകിച്ച് കഴിവ് ഒന്നും വേണ്ട. അതാണ് ഞാന്‍ ലേഖനങ്ങള്‍ മാത്രമെഴുതുന്നത്. എനിക്ക് പക്ഷെ തമിഴ് ബ്ലോഗിലെ കവിതകളാണ് ഏറെ ഇഷ്ടം. എന്ത് കൊണ്ടാണെന്നറിയില്ല. ഭാഷയില്‍ തന്നെ എനിക്ക് തമിഴിനോടാണ് കൂടുതല്‍ താല്പര്യം,അത്കൊണ്ടായിരിക്കാം. കടല് പോലെ അഗാധമാണ് തമിഴ് സാഹിത്യം. ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രാചീനമായ ആ ഭാഷ ഇന്നും അനുദിനം വളരുന്നു എന്നത് തമിഴിന്റെ ഒരു പ്രത്യേകതയാണ്. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ ബഹുമാനസൂചകമായ പദപ്രയോഗങ്ങള്‍ മലയാളത്തില്‍ തീരെയില്ല,എന്നാല്‍ തമിഴില്‍ കേള്‍ക്കാന്‍ എന്ത് രസമാണ്.

ഞാന്‍ ഒരു തമിഴ് ബ്ലോഗില്‍ ഒരു ചെറുകവിത വായിച്ചപ്പോള്‍ അത് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യണമെന്ന് തോന്നി. അപ്പോഴാണ്, കവിതയെഴുത്ത് ഒരു കാരണവശാലും എനിക്ക് വഴങ്ങില്ല എന്ന് ബോധ്യമായത്. കൊളമ്പിലെ ഒരു തമിഴ് ബ്ലോഗ്ഗറെ ഈയ്യിടെ നെറ്റിലൂടെ പരിചയപ്പെട്ടു. ഡോക്ടറാണ് അദ്ദേഹം. ആരോഗ്യകാര്യങ്ങള്‍ പതിവായി ബ്ലോഗില്‍ എഴുതുന്നു. എന്തിന് ബ്ലോഗെഴുതുന്നു എന്ന അദ്ദേഹത്തിന്റെ ഒരു പോസ്റ്റ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ അനുവാദം മേടിച്ചിട്ട് കുറെ ദിവസമായി. ഇനിയും തുടങ്ങിയിട്ടില്ല. മറ്റു ഭാഷകളിലെ ബ്ലോഗ്ഗര്‍മാരെ പരിചയപ്പെടുത്തുന്ന പോസ്റ്റുകള്‍ നല്ല ഒരാശയമായിരുന്നു. മലയാളം ബ്ലോഗ്ഗര്‍മാര്‍ക്ക് പരസ്പരം ചെളി വാരിയെറിയാനും വ്യക്തിപരമായി അധിക്ഷേപിക്കാനുമാണ് ആര്‍ജ്ജവം കൂടുതല്‍. തമിഴില്‍ ആ പ്രവണത ഞാന്‍ കണ്ടിട്ടേയില്ല. ആരോഗ്യകരമായ സംവാദങ്ങളാണ് അവിടെ പതിവ്.

ഞാന്‍ വായിച്ച ആ ചെറിയ കവിത ഒന്ന് ചൊല്ലി നോക്കട്ടെ, നിങ്ങള്‍ക്കും താല്പര്യമെങ്കില്‍ കേള്‍ക്കാം:

ചില കാതല്‍ കടിതങ്കളും കായ്ന്ത മല്ലികൈകളും

മുല്ലപെരിയാര്‍; പ്രശ്നവും പരിഹാരവും

മുല്ലപെരിയാര്‍ പ്രശ്നം കേരളം , തമിഴ്‌നാട് എന്നീ രണ്ട് സംസ്ഥാനങ്ങള്‍ക്കും ജീവന്മരണപ്രശ്നമായി മാറിയിരിക്കുകയാണ്. അണക്കെട്ട് തകര്‍ന്നാല്‍ അത് സങ്കല്‍പ്പിക്കാനാകാത്ത ദുരന്തമാണ് കേരളത്തില്‍ വരുത്തിവെക്കുക. തമിഴ് നാട് ആകട്ടെ അവിടെ കൃഷിക്ക് ആവശ്യമായ ജലം ഇല്ലാതെ കര്‍ഷകര്‍ വലയുകയുമാണ്. പ്രധാനമായും കാവേരി നദീ ജലവും മുല്ലപെരിയാര്‍ അണക്കെട്ടില്‍ നിന്ന് ലഭിക്കുന്ന വെള്ളവുമാണ് അവര്‍ കൃഷിക്ക് ഉപയോഗിക്കുന്നത്. എന്നിട്ടും അവിടെ ആവശ്യത്തിന് ജലം ഇല്ല. കൃഷിയെ ആ‍ശ്രയിച്ചാണ് തമിഴ് നാട് ജീവിയ്ക്കുന്നത് തന്നെ. അവരെ സംബന്ധിച്ച് ഈ രണ്ട് ജലസ്രോതസ്സുകളും പതിറ്റാണ്ടുകളായി തര്‍ക്കത്തിലുമാണ്. ഈ തര്‍ക്കം വോട്ടാക്കി മാറ്റാന്‍ തക്കം പാര്‍ത്തിരിക്കുന്ന കഴുകന്‍ കണ്ണുള്ളവരാണ് അവിടത്തെ രാഷ്ട്രീയക്കാര്‍ . ഇപ്പോള്‍ മുല്ലപെരിയാറിന്റെ പേരില്‍ കരുണാനിധിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ജയലളിതയും വൈക്കോയും ശ്രമിക്കുന്നത്. മുന്‍പ് കാവേരി നദി പ്രശ്നത്തില്‍ ജയലളിതയെ കരുണാനിധി വെള്ളം കുടിപ്പിച്ചതാണ്. അധികാരത്തിന് വേണ്ടി ജനങ്ങളെ ഇളക്കിവിടുന്ന രാഷ്ട്രീയക്കാര്‍ പലപ്പോഴും ശവം തീനികളായി മാറുന്നു എന്ന് പറയേണ്ടി വരുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. ഇപ്പോള്‍ തന്നെ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കഴിഞ്ഞ നവംബര്‍ 14ന് വൈക്കോ മധുരയില്‍ നിരാഹാരം ഇരുന്നു. കേരളത്തിലേക്ക് പോകുന്ന ലോറികള്‍ MDMK പ്രവര്‍ത്തകര്‍ തടയും എന്നാണ് വൈക്കോ ഭീഷണി മുഴക്കുന്നത്. അതാണ് തമിഴരുടെ തുറുപ്പ് ശീട്ട്.

മുല്ലപ്പെരിയാറിനെ പറ്റി തമിഴ്‌നാട്ടിലും വ്യാപകമായ ചര്‍ച്ചകള്‍ ബ്ലോഗുകളിലും മറ്റ് മാധ്യമങ്ങളിലും നടക്കുന്നുണ്ട്. ഒരിടത്ത് കണ്ട കമന്റ് ഇങ്ങനെ : கேரளாவுக்கான உணவு , அத்தியாவசிய பொருட்கள் ஐம்பத்து ஐந்து சதவீதத்துக்கு மேல் தமிழகத்தில் இருந்து தான் அனுப்ப படுகிறது (കേരളത്തിനാവശ്യമായ ഭക്ഷ്യ, പലവ്യജ്ഞന സാധനങ്ങള്‍ 55 ശതമാനത്തിലധികം തമിഴ്‌നാട്ടില്‍ നിന്നാണ് അയക്കുന്നത്) , first, stop all commodities to kerala including fruits, vegetables, meat, etc. stop sand also. for construction they are mainly depend on us. ഇത് കേട്ടാല്‍ നമ്മള്‍ ആകെ തകര്‍ന്നു പോകും. അതാണ് നമ്മുടെ ഇന്നത്തെ അവസ്ഥ. ഒരു ഭാഗത്ത് ഏത് നിമിഷവും തകരാനിടയുള്ള അണക്കെട്ട്, മറുഭാഗത്ത് തമിഴ്‌നാട്ടില്‍ നിന്നും ലോറികള്‍ അതിര്‍ത്തി കടന്ന് എത്തിയില്ലെങ്കില്‍ ഉണ്ടാകാനിടയുള്ള ഭക്ഷ്യക്ഷാമം. രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങളെ പരസ്പരം ശത്രുകള്‍ ആക്കാതെ എങ്ങനെ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയും എന്നാണ് അടിയന്തിരമായി ചിന്തിക്കേണ്ടത്. തമിഴ്‌നാടിന് ബലം നല്‍കുന്നത് ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടാക്കിയ പാട്ടക്കരാറും, പിന്നീട് കേരള ഗവണ്മേന്റുമായി പുതുക്കിയ കരാറുമാണ്. അണക്കെട്ടില്‍ വിള്ളല്‍ ഉണ്ട് എന്നത് ഒരു രാഷ്ട്രീയപ്രചരണം മാത്രമാണെന്നും പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം തമിഴ്‌നാടിന് വെള്ളം നിഷേധിക്കാനുള്ള ഗൂഢാലോചനയാണിതിന് പിന്നില്‍ എന്നുമാണ് ഭൂരിപക്ഷം തമിഴരും ഇപ്പോഴും കരുതുന്നത്. മുല്ലപെരിയാര്‍ വിഷയത്തില്‍ തമിഴ് ജനതയോടൊപ്പം നില്‍ക്കുന്നില്ല എന്ന പേരില്‍ അവിടത്തെ സി.പി.എം. തമിഴ്‌നാട് ഘടകം വിമര്‍ശിക്കപ്പെടുന്നുണ്ട്.

മുല്ലപെരിയാര്‍ അണക്കെട്ടോടനുബന്ധിച്ച് തമിഴ്‌നാട് വൈദ്യുതി ഉല്പാദിപ്പിക്കുന്നുണ്ട് . അവിടെ ഉല്പാദിപ്പിക്കുന്ന വൈദ്യുതി തുച്ഛമാണെന്നും അത് നഷ്ടപ്പെട്ടാല്‍ തമിഴ്‌നാടിന് പോറല്‍ ഒന്നും ഏല്‍ക്കില്ല എന്നും അതിനാല്‍ ആ വൈദ്യുതി കേരളത്തിന് സൌജന്യമായി നല്‍കിയാല്‍ പിന്നെ കേരളം മുല്ലപെരിയാര്‍ തര്‍ക്കം ഉന്നയിക്കില്ല എന്നും ഒരു തമിഴ് ബ്ലോഗില്‍ കണ്ടു. ഇഡുക്കി ഡാം പൂര്‍ത്തിയാക്കിയതിന് ശേഷം ആവശ്യത്തിന് ജലം ലഭിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ മുതലാണ് കേരള ഗവണ്മേണ്ട് മുല്ലപെരിയാര്‍ വിവാദമാക്കുന്നത് എന്ന് അതില്‍ പറയുന്നു. ഇതില്‍ നിന്നെല്ലാം മനസ്സിലാക്കേണ്ടത്, മുല്ലപെരിയാറിന്റെ അപകടഭീഷണി തമിഴ്‌നാട്ടിലെ സഹോദരന്മാര്‍ക്ക് മനസ്സിലായിട്ടില്ല എന്നാണ്. നാം നിയമനടപടികളുമായി മാത്രം മുന്നോട്ട് പോയാല്‍ അതിന്റെ പര്യവസാനം വരെ അണക്കെട്ട് അവിടെ ഉണ്ടാകണമെന്നില്ല. ഒരു ദുരന്തം സംഭവിച്ചിട്ട് കഴിഞ്ഞിട്ട് മുറവിളി കൂട്ടിയിട്ട് കാര്യമില്ലല്ലൊ.

അതിനാല്‍ അണക്കെട്ടിന്റെ ഇന്നത്തെ അവസ്ഥ ലക്ഷക്കണക്കിന് ആളുകളുടെ ജീവന് അപകടഭീഷണി ഉയര്‍ത്തുന്നു എന്ന സത്യം തമിഴ്‌നാട്ടിലുള്ളവരെ ബോധ്യപ്പെടുത്താന്‍ , സാധ്യമായ എല്ലാ വഴികളിലൂടെയും പ്രചാരണം നടത്തി, പുതിയ ഡാം പണിയുന്നതിന് അനുകൂലമായ മനോഭാവം തമിഴ് സഹോദരന്മാരില്‍ ഉണ്ടാക്കാന്‍ നമുക്ക് കഴിയണം. അതിനായി കേരളത്തില്‍ നിന്ന് ഒരു സര്‍വ്വകക്ഷി സംഘം തമിഴ്‌നാട്ടില്‍ പോയി അവിടെയുള്ള എല്ലാ രാഷ്ട്രീയ നേതാക്കളെയും, മറ്റ് പ്രമുഖരെയും കണ്ട് സംഭാഷണം നടത്താവുന്നതാണ്. സര്‍ക്കാര്‍ തലത്തിലും ബന്ധപ്പെട്ട് തമിഴ്‌നാടിന് വെള്ളം ഉറപ്പാക്കുന്ന തരത്തില്‍ പുതിയ അണക്കെട്ടിന് വേണ്ട കാര്യങ്ങള്‍ നീക്കാവുന്നതാണ്. ഇവിടെയും യഥാര്‍ഥ പ്രശ്നം വോട്ട് ബാങ്കിന്റേതാണെന്ന് നാം കാണണം. കരുണാനിധി അയഞ്ഞാല്‍ ജയലളിത അത് മുതലാക്കി വോട്ടുകള്‍ വാരിക്കൂട്ടും. വൈക്കോയും കുറുക്കനെ പോലെ സന്ദര്‍ഭം കാത്തിരിക്കുന്നു. അപകട ഭീഷണി തമിഴരെ ബോധ്യപ്പെടുത്തുകയും അതോടൊപ്പം നിയമപരമായി മുന്നോട്ട് പോവുകയും ചെയ്യാനേ നമുക്ക് കഴിയൂ. മുല്ലപെരിയാറിനെ പറ്റി തമിഴ്‌നാട്ടില്‍ എങ്ങനെ ക്യാമ്പയിന്‍ നടത്താം എന്ന് എല്ലാവരും കൂടി ആലോചിക്കാന്‍ ഇനി അമാന്തിച്ചു കൂട.


മുല്ലപെരിയാറിനെ കുറിച്ച് സമഗ്രവിവരങ്ങള്‍ നല്‍കുകയും അപ്പപ്പോള്‍ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്ന ഒരു വെബ്‌സൈറ്റ് പി.എസ്. സുമേഷ് തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ ലിങ്ക് ഇവിടെ

മുല്ലപെരിയാറിനെ പറ്റി സുമേഷ് സംവിധാനം ചെയ്ത് സൈബര്‍ ഗ്രാഫിക്സ് നിര്‍മ്മിച്ച 33 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നാലു ഭാഗങ്ങളായി താഴെ യൂട്യൂബില്‍ കാണുക:




സ്വാശ്രയ അടുക്കളയും വിലക്കയറ്റവും

മലയാളം ബ്ലോഗ്ഗര്‍മാര്‍ തങ്ങളുടെ സാമൂഹ്യപ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് , കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്ക്കാരിക രംഗങ്ങളില്‍ ഇപ്പോള്‍ സജീവമായി ഇടപെടുന്നുണ്ട്. അത് വളരെ ശുഭോദര്‍ക്കമായ സംഗതിയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നമ്മുടെ ബുലോകം മുന്‍‌കൈയെടുത്ത് സംഘടിപ്പിക്കുന്ന “റീ-ബില്‍ഡ് മുല്ലപെരിയാര്‍ ഡാം” എന്ന ബ്ലോഗ്ഗേര്‍സ് മൂവ് മെന്റ്.

ഇത്തരുണത്തില്‍ ഞാന്‍ ബൂലോകരുടെയും കേരളീയ സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും പരിഗണനയ്ക്ക് വേണ്ടി ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയം അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അത് മറ്റൊന്നുമല്ല, വിലക്കയറ്റമാണ്. കേരളം ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റ് ആണെന്ന് പറയുന്നത് അഭിമാനമായി കാണാതെ അതൊരു അപമാനമായി കാണണം എന്ന് ആമുഖമായി എല്ലാവരോടും പറയട്ടെ. മറ്റൊന്ന് വിലക്കയറ്റം എന്നത് സര്‍ക്കാറുകളെ അടിക്കാനുള്ള വടിയല്ല, അത് എല്ലാവരും യോജിച്ച് പരിഹാരം കാണേണ്ടതായ നീറുന്ന ജനകീയ പ്രശ്നമാണ്. ഇന്ന് സാധാരണക്കാര്‍ക്ക് നിത്യജീവിതം അസഹ്യമാക്കും വിധം ഭക്ഷ്യസാധനങ്ങളുടെ വില ക്രമാതീതമയി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിന്റെ അടിസ്ഥാനകാരണം രാജ്യത്ത ഭക്ഷ്യോല്പാദനം അപര്യാപ്തമാണ് എന്നതാണ്. ഈ രംഗത്ത് കേരളത്തിന്റെ സംഭാവനയോ വട്ടപ്പൂജ്യവും. കറിവേപ്പിലയ്ക്ക് പോലും അയല്‍‌സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന ഗതികേട് നമുക്ക് ഭൂഷണമാണോ? ജനകീയാസൂത്രണം എന്ന പദ്ധതി കൊണ്ട് നമ്മുടെ ഭക്ഷ്യോല്പാദനം ഒട്ടും വര്‍ദ്ധിച്ചില്ല എന്ന് മാത്രമല്ല, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് നൂറ് ശതമാനവും അയല്‍‌സംസ്ഥാനങ്ങളെ ആശ്രയിക്കുക എന്ന നിലപാടിലേക്കാണ് നമ്മള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അപ്പോള്‍ പിന്നെ നമുക്ക് എന്തിനാണ് കൃഷിവകുപ്പും കൃഷിഭവനുകളും ?

ഇതിനൊക്കെ ഒരു പരിധി വരെ പരിഹാരം കാണാനുള്ള ഒരു എളിയ നിര്‍ദ്ദേശമാണ് എനിക്ക് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും മുന്‍‌പില്‍ സമര്‍പ്പിക്കാനുള്ളത്. അതാണ് ഞാന്‍ മുന്നോട്ട് വെക്കുന്ന “സ്വാശ്രയ അടുക്കള ” എന്ന പദ്ധതി. മുന്‍പ് അടുക്കളത്തോട്ടം എന്നൊരു പദ്ധതി പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. അത് വീണ്ടും സ്വാശ്രയ അടുക്കള എന്ന പേരില്‍ പുനരുജ്ജീവിപ്പിച്ചു സമൂ‍ഹത്തിന്റെ മൊത്തം പങ്കാളിത്തത്തോടെ നടപ്പാക്കി, ഒരു പരിധി വരെ നമുക്കാവശ്യമുള്ള പച്ചക്കറികളും കോഴിമുട്ടയും വീടുകളില്‍ തന്നെ ഉല്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഭക്ഷ്യദൌര്‍ലഭ്യം അല്പമെങ്കിലും ലഘൂകരിക്കാന്‍ കഴിയുമല്ലൊ.

ഓരോ വീട്ടിലും പച്ചക്കറി വിത്തുകളും വളവും, രണ്ട് വീതം കോഴിക്കുഞ്ഞുങ്ങളെയും സര്‍ക്കാര്‍ കൃഷിഭവന്‍ മുഖാന്തിരം സൌജന്യമായി നല്‍കട്ടെ. കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ചെറിയ കൂടും സൌജന്യമായി നല്‍കണം. ഓരോ വീട്ടിലും വേസ്റ്റായി കളയുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ രണ്ടോ മൂന്നോ കോഴികള്‍ക്ക് ധാരാളം മതി. കൂട്ടിലിട്ട് വളര്‍ത്തുന്നതിനാല്‍ അയല്‍ക്കാര്‍ക്ക് ഉപദ്രവവുമില്ല. ഏതൊരു പദ്ധതിയും കൊട്ടിഘോഷിച്ച് ആരംഭിച്ചു പിന്നെ ഉപേക്ഷിക്കുന്നത് കേരളത്തിന്റെ മാത്രം ശാപമാണ്. ഈ പദ്ധതി അങ്ങനെ ഉപേക്ഷിക്കാനിട വരരുത്. കാരണം ഭക്ഷണം എന്നത് എന്നും ആവശ്യമുള്ളതാണല്ലൊ. കുറഞ്ഞ പക്ഷം എല്ല്ലാ വീട്ടിലും പപ്പായ,മുരിങ്ങ,കറിവേപ്പില എന്നീ ചെടികളെങ്കിലും ഉണ്ടായാല്‍ അത്രയെങ്കിലുമായില്ലെ.

സ്ക്കൂള്‍ വിദ്യാര്‍ത്ഥികളെ ഈ പദ്ധതിയില്‍ ഭാഗഭാക്കാക്കാം. സ്വന്തം വീട്ടിലെ അടുക്കള കൃഷിയില്‍ ഓരോ വിദ്യാര്‍ത്ഥിയും ഓരോ പീരിയഡ് ചെലവഴിക്കണം എന്നത് സിലബസ്സിന്റെ ഭാഗമാക്കാം. അതിന് ഗ്രേസ് മാര്‍ക്കും നല്‍കാം. ഭക്ഷണം കഴിച്ചാല്‍ മാത്രം പോര നമ്മള്‍ കുറച്ചെങ്കിലും ഉല്പാദിപ്പിക്കുകയും വേണം എന്ന ബോധം അവര്‍ക്കുണ്ടാകട്ടെ. എത്രമാത്രം പറമ്പുകളും പുരയിടങ്ങളുമാണ് കേരളത്തില്‍ തരിശായി കിടക്കുന്നത്. ജപ്പാന്‍‌കാര്‍ കടലിലല്ലെ മണ്ണ് നിറച്ച് കൃഷി ചെയ്യുന്നത്. നമ്മള്‍ ഇത്രയേറെ സ്ഥലം ഇങ്ങനെ പാഴാക്കിയിട്ട്, അടുത്ത സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ലോറിയെയും കാത്തിരിക്കുന്നത് ആത്മഹത്യാപരമല്ലെ. ഇക്കഴിഞ്ഞ മുപ്പത് വര്‍ഷമായി നാട്ടിലേക്ക് വരുന്ന ദുബായിപ്പണമാണ് ഇങ്ങനെയൊരു അലസതയും ധൂര്‍ത്തും നാട്ടില്‍ ഉണ്ടാക്കി വെച്ചത്. വീടുകളില്‍ എല്ലാവരും അനാവശ്യച്ചെടികള്‍ ലാളിച്ച് താലോലിച്ച് വളര്‍ത്തുന്നുണ്ട്. എന്നിട്ടും ഓണത്തിന് പൂക്കളം തീര്‍ക്കാന്‍ കര്‍ണ്ണാടകയെയും തമിഴ്‌നാടിനെയും ആശ്രയിക്കുന്നു. അതെന്താ പച്ചക്കറിച്ചെടികളുടെ ഇലകള്‍ക്കും പൂക്കള്‍ക്കും ഭംഗിയില്ലേ?

വിലക്കയറ്റത്തെ കുറിച്ച് പറയുമ്പോള്‍ നമ്മുടെ നാട്ടിലെ ചെറുതും വലുതുമായ വ്യാപാരി സമുഹം പിടിച്ചുപറിക്കാരോ കൊള്ളക്കൂട്ടമോ ആണെന്ന് പറയേണ്ടി വരും. കടകളില്‍ സ്റ്റോക്ക് ഉള്ള സാധനത്തിന് തന്നെയാണ് അവര്‍ ദിവസവും വില കയറ്റിക്കൊണ്ടിരിക്കുന്നത്. ഇന്നലെ മേടിച്ച അതേ ചാക്കിലുള്ള പഞ്ചസാരയ്ക്ക് ഇന്ന് വില അധികം. ഇതെന്ത് നീതി? വേണമെങ്കില്‍ മേടിച്ചാല്‍ മതി എന്നാണ് കടക്കാരന്റെ നിലപാട്. ഒരു സാധനത്തിനും വില ചോദിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ല. തരുന്ന സാധനത്തിന് പറയുന്ന വില കൊടുക്കണം. അളവ് തൂക്കത്തില്‍ കൃത്രിമത്തിന് പുറമെ കള്ളക്കണക്കും വ്യാപകമാണ്. വാങ്ങിയ സാധനങ്ങള്‍ക്ക് ആകെ എന്ത് വില വരും എന്ന് ഉപഭോക്താവിന് കണക്ക് കൂട്ടി നോക്കാന്‍ ഒരു വഴിയുമില്ല. ഇപ്പറഞ്ഞത് ഗ്രാമങ്ങളിലെ സ്ഥിതിയാണ്. നഗരങ്ങളില്‍ ഇപ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളാണല്ലൊ. അവിടെ പായ്ക്കറ്റുകളില്‍ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറുകളിലെ എമ്മാര്‍പ്പി വില ഒരു ലോജിക്കും ഇല്ലാത്തതാണ്. മാര്‍ജ്ജിന്‍ ഫ്രീ ഷോപ്പുകളിലും കൊള്ളയാണ് നടക്കുന്നത്. ഇതിനൊക്കെ ഒരു പരിധി വരെ പരിഹാരം കാണാന്‍ എല്ലാ കടകളിലും, ഹോട്ടലുകളിലും അതായത് എവിടെയൊക്കെ വ്യാപാരം നടക്കുന്നുവോ അവിടെയൊക്കെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നത് നിയമം മൂലം നിര്‍ബ്ബന്ധമാക്കണം. എല്ലാ പഞ്ചായത്തുകളിലും ഉപഭോക്തൃജാഗ്രതാസമിതികള്‍ രൂപീകരിക്കണം.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് പ്രത്യേകിച്ച് കൃഷി-ഭക്ഷ്യ വകുപ്പ് മന്ത്രിമാരോട് വിനീതമായി അപേക്ഷിക്കുന്നു.

എന്ന്,
വിധേയന്‍,
കെ.പി.സുകുമാരന്‍(ബ്ലോഗ്ഗര്‍)