Links

പെൺകുട്ടികളിലെ ചേലാകർമ്മം


പെൺകുട്ടികളിൽ ചെയ്യുന്ന ചേലാകർമ്മം (female genital mutilation) അഥവാ FGM പ്രധാനമായും നാല് രീതികളിലാണ് ചെയ്തു വരുന്നത്. അതിൽ പ്രധാനം പെൺകുട്ടിയുടെ ജനനേന്ദ്രിയത്തിലെ കൃസരി (Clitoris) പൂർണ്ണമായോ ഭാഗീകമായോ മുറിച്ചു മാറ്റലാണ്.  ഇത് Clitoridectomy എന്ന പേരിൽ അറിയപ്പെടുന്നു. ഈ ആചാരം എങ്ങനെയാണു മനുഷ്യസമൂഹത്തിൽ കടന്നുകൂടിയത് എന്നറിയില്ല. ഇപ്രകാരം എന്തൊക്കെ ആചാരങ്ങൾ ആധുനികകാലത്തും പിന്തുടരുന്നു അല്ലേ? പല ആചാരങ്ങൾക്കും മതപരമായ അംഗീകാരം ലഭിച്ചത് കൊണ്ട് അവ വിശ്വാസികളാൽ നിർബ്ബന്ധപൂർവ്വം ആചരിക്കപ്പെട്ടും വരുന്നു.
ചേലാകർമ്മം ചെയ്യുന്നതിനാണല്ലൊ circumcision എന്ന് പറയുന്നത്. അങ്ങനെയെങ്കിൽ ആൺകുട്ടികളിലും പെൺകുട്ടികളിലും ചെയ്യുന്ന ചേലാകർമ്മം വേറെ വേറെ അല്ല ഒന്ന് തന്നെയാണെന്ന് പറയേണ്ടി വരും. ജീവശാസ്ത്രപരമായി നോക്കിയാൽ പുരുഷലിംഗവും സ്ത്രീയുടെ കൃസരിയും ഒന്നിൽ നിന്ന് തന്നെയാണ് തുടങ്ങുന്നത്. ആദ്യം ഗർഭസ്ഥശിശു പെൺ തന്നെയാണ്. XY ക്രോമോസോം ഉള്ള ഭ്രൂണം  പത്താമത്തെ ആഴ്ചയാണ് ആണായി മാറുന്നത്. അപ്പോൾ മുതൽ Clitoris ആൺ ലിംഗമായി രൂപാന്തരപ്പെടുന്നു.   ആൺകുട്ടികൾക്ക് ലിംഗത്തിന്റെ അഗ്രചർമ്മം ഛേദിക്കുന്നത് കൊണ്ടാവാം പെൺകുട്ടികളുടെ കൃസരി തന്നെ ഛേദിക്കാൻ തെരഞ്ഞെടുത്തത്. ആൺകുട്ടികളുടെ അഗ്രചർമ്മം ഛേദിക്കുന്നത് എളുപ്പമാണെങ്കിൽ പെൺകുട്ടികളുടെ കൃസരിയുടെ അഗ്രചർമ്മം ചേദിക്കാൻ എളുപ്പമല്ല. പുരുഷന്റെ ലിംഗം ശരീരത്തിന്റെ പുറത്ത് മുഴുവനായും സ്ഥിതി ചെയ്യുമ്പോൾ സ്ത്രീയുടെ കൃസരിയുടെ അഗ്രം മാത്രം പുറത്തും ബാക്കി ഭാഗം ശരീരത്തിന്റെ അന്തർഭാഗത്തുമാണ്. അതുകൊണ്ടാവാം പെൺകുട്ടികളുടെ ചേലാകർമ്മം നിർവ്വഹിക്കുന്നവർ പുറത്ത് കാണുന്ന മുഴുവൻ ഭാഗവും ചെത്തിക്കളയുന്നത്.
ശരിക്ക് പറഞ്ഞാൽ ഒരേ ജനനേന്ദ്രിയ കലകളിൽ നിന്നാണു ആണിന്റെയും പെണ്ണിന്റെയും ലൈംഗികാവയങ്ങൾ ഉടലെടുത്ത് വേറെ വേറെയായി വളർച്ച പ്രാപിക്കുന്നത്. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയിൽ ആദ്യത്തെ മാസം കുട്ടി ആണോ പെണ്ണോ എന്ന വ്യത്യാസം ജനനേന്ദിയത്തിൽ കാണാൻ കഴിയില്ല. പന്ത്രണ്ട് ആഴ്ച എത്തുമ്പോഴാണു ജനനേന്ദ്രിയങ്ങൾ ആണിന്റെയും പെണ്ണിന്റെയും ആയി വേർപിരിയുന്നത്. പുരുഷലിംഗത്തിന്റെ സമാനമായ ഏറ്റവും ചെറിയ പതിപ്പായി കൃസരി രൂപപ്പെടാൻ കാരണം അതാണ്.
കൃസരിയിൽ ഏകദേശം 8,000 sensory nerve endings ഉണ്ട് എന്നാണു കണക്കാക്കപ്പെട്ടിട്ടുള്ളത്. അതേ സമയം പുരുഷലിംഗത്തിന്റെ ചർമ്മത്തിൽ 4,000 നെർവ്സുകളുടെ അറ്റം ആണുള്ളത്. ആൺകുട്ടിക്കായാലും പെൺകുട്ടിക്കായാലും ചേലാകർമ്മം നിർവ്വഹിക്കുമ്പോൾ പിൽക്കാല ജീവിതത്തിൽ അവർക്ക് നേരിടുന്ന നഷ്ടം എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മതങ്ങൾ നിഷ്ക്കർഷിക്കുന്ന ആചാരങ്ങൾ പലതും ആധുനിക മനുഷ്യൻ ഇനിയെങ്കിലും ഉപേക്ഷിക്കേണ്ടതാണു. ജീവിതത്തിന്റെ അനുഭവങ്ങൾ, ആസ്വാദ്യതകൾ കഴിയുന്നതും പൂർണ്ണമായി അനുഭവിക്കാൻ എല്ലാവർക്കും ഇടവരട്ടെ. ജീവിതം എന്ന് പറയുന്നത് അവനവനു ജീവിയ്ക്കാൻ വേണ്ടി മാത്രമാണു. അപരന്റെ ജീവിതം അപരനു ജീവിയ്ക്കാനും.