Links

സി.പി.എമ്മിന്റെ ഫാസിസത്തിനു കവി കെ.സി.ഉമേഷ് ബാബുവിന്റെ മുഖവുര

ആരായിരുന്നു ഈ കെ.സി.ഉമേഷ് ബാബു ? പുരോഗമന കലാസാഹിത്യ സംഘത്തിന്റെ കണ്ണൂര്‍ ജില്ലാക്കമ്മറ്റി മുന്‍ സെക്രട്ടരി. അക്കാലത്ത് കണ്ണൂര്‍ ജില്ലയിലെ സി.പി.എമ്മിന്റെ തീപ്പൊരി പ്രാസംഗികന്‍. സി.പി.എം. ഭരിക്കുന്ന വായനശാലകളുടെയും കലാസാംസ്ക്കാരിക സമിതികളുടെയും വാര്‍ഷികാഘോഷങ്ങളിലെ സ്ഥിരം സാംസ്ക്കാരികപ്രഭാഷകന്‍. ഞങ്ങളുടെ നാട്ടിലെ വായനശാലയുടെ വാര്‍ഷികത്തിനു ഒരിക്കല്‍ പ്രസംഗിക്കാന്‍ വന്നു. വായനശാല പടുത്തിയര്‍ത്തിയത് നാട്ടിലെ എല്ലാ അക്ഷരസ്നേഹികളും കൂടിയായിരുന്നു എന്നത് ചരിത്രം. വായനശാലകള്‍, കലാസമിതികള്‍, സഹകരണസംഘങ്ങള്‍ എല്ലാം ആദ്യകാലത്ത് കെട്ടിപ്പടുത്തത് എല്ല്ലാ വിഭാഗം സഹൃദയരും ചേര്‍ന്ന് ഐക്യത്തോടെയായിരുന്നു. പില്‍ക്കാലത്ത് ഇപ്പറഞ്ഞത് എല്ലാം സി.പി.എം. കൈയ്യൂക്കും ആള്‍ബലവും കൊണ്ട് പിടിച്ചെടുക്കുകയായിരുന്നു.
അങ്ങനെയാണു വായനശാല വാര്‍ഷികത്തിനു ഉമേഷ് ബാബു പ്രസംഗിക്കാന്‍ എന്റെ നാട്ടിലും എത്തിയത്.

നാട് പാര്‍ട്ടിഗ്രാമം എന്ന് പറയാന്‍ പറ്റില്ലെങ്കിലും കോണ്‍ഗ്രസ്സുകാര്‍ ഭീരുക്കള്‍ ആയത്കൊണ്ട് ഫലത്തില്‍ പാര്‍ട്ടിയാധിപത്യം പുലരുന്നതായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ ക്രൂരതകളുടെ ചരിത്രം ഞാന്‍ ആഴത്തില്‍ പഠിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. പോരാത്തതിനു , ലോകത്തെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലാണെന്നും താമസിയാതെ കമ്മ്യൂണിസം ലോകത്ത് മൊത്തം വ്യാപിക്കുമെന്നും സഖാക്കള്‍ പ്രസംഗിച്ചു പേടിപ്പിച്ചുകൊണ്ടിരുന്ന കാലം. ഉമേഷ് ബാബുവിന്റെ പ്രസംഗം എനിക്ക് കേട്ടിരിക്കാന്‍ കഴിഞ്ഞില്ല. കേള്‍ക്കെ കേള്‍ക്കെ കമ്മ്യൂണിസം സര്‍വ്വരാജ്യങ്ങളെയും അടിമത്വത്തിലേക്ക് നയിക്കുന്ന പോലെ ഒരു പ്രതീതി. സോള്‍ സെനിറ്റ്സണ്‍ എഴുതിയ The Gulag Archipelago എന്ന പുസ്തകത്തിലെ വരികള്‍ എന്നെ ഭീതിയിലാഴ്ത്തി. ഉമേഷ് ബാബുവിന്റെ വാക്കുകള്‍ വിഷം വമിക്കുന്ന പോലെ തോന്നിയതിനാല്‍ ഞാന്‍ പ്രസംഗം തുടര്‍ന്ന് കേള്‍ക്കാതെ വീട്ടിലേക്ക് മടങ്ങി.

ലളിതമായ വസ്തുക്കളില്‍ നിന്ന് സങ്കീര്‍ണ്ണമായ പദാര്‍ത്ഥങ്ങളിലേക്കും, ഏകകോശ ജീവികളില്‍ നിന്ന് വളര്‍ച്ച പ്രാപിച്ച തലച്ചോറുള്ള ജീവികളിലേക്കും, പ്രാകൃത മനുഷ്യനില്‍ നിന്ന് ആധുനിക മനുഷ്യനിലേക്കും, രാജഭരണത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കും തിന്മയില്‍ നിന്നും നന്മയിലേക്കും ആണ് ലോകം പുരോഗമിക്കുന്നത് എന്നതിനാല്‍, അധികാരകേന്ദ്രീകരണത്തിന്റെ പ്രതിലോമപരപായ തിന്മ ഉള്ളടങ്ങിയതിനാല്‍ പ്രകൃതിനിയമം അനുസരിച്ച് കമ്മ്യൂണിസം ലോകത്ത് നശിക്കേണ്ടതാണെന്ന് ഞാന്‍ അന്ന് വെറുതെ ചിന്തിച്ചിരുന്നു. അതാരോടും പറയാനുള്ള ധൈര്യം ഉണ്ടാ‍യില്ല.

അത് കഴിഞ്ഞ് പത്ത് വര്‍ഷം കൊണ്ട് ലോകത്ത് കമ്യൂണിസം തവിട് പൊടിയായി. പോളണ്ടില്‍ സോളിഡാരിറ്റിയുടെ പ്രക്ഷോഭം ആവേശം വളര്‍ത്തിയെങ്കിലും സോവിയറ്റ് യൂനിയനിലും കിഴക്കന്‍ യൂറോപ്പിലും കമ്മ്യൂണിസ്റ്റ് സാമ്രാജ്യങ്ങള്‍ ഇത്ര വേഗത്തില്‍ നിലം‌പരിശാകുമെന്ന് സ്വപ്നം പോലും കണ്ടതല്ല. ഈ ജീവിതത്തില്‍ തന്നെ ലോകത്തില്‍ കമ്മ്യൂണിസവും ഇന്ത്യയിലെ ബംഗാളില്‍ സി.പി.എമ്മും തകരുന്നത് കാണാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു. ഇനി ഒരു ആഗ്രഹം ബാക്കിയുണ്ടായിരുന്നു. അത്, ചൈനയില്‍ ജനാധിപത്യം നിലവില്‍ വരണമെന്നും തിബത്ത് സ്വതന്ത്ര രാജ്യമാകണമെന്നുമാണു. അതിവിദൂരമല്ലാത്ത ഭാവിയില്‍ അത് യാഥാര്‍ഥ്യമാകാതിരിക്കില്ല.
ഇങ്ങനെയെഴുതാന്‍ എങ്ങനെ കഴിയുന്നു എന്ന് എന്റെ ചില സുഹൃത്തുക്കള്‍ക്കെങ്കിലും സംശയം തോന്നാം. പാര്‍ലമെന്ററി ജനാധിപത്യസമ്പ്രദായമാണു നിലവിലെ ഏറ്റവും നീതിപൂര്‍ണ്ണവും യുക്തിസഹവുമായ ഭരണസംവിധാനം എന്ന് കരുതുന്ന ഒരു ജനാധിപത്യവാദിയ്ക്ക് ഇങ്ങനെയല്ലാതെ എങ്ങനെയാണു എഴുതാന്‍ കഴിയുക? ജനാധിപത്യം മഹത്തരവും ഉദാത്തവുമാണു, നമ്മള്‍ ആ സിസ്റ്റം ആവശ്യപ്പെടുന്ന പാകതയും പക്വതയും ആര്‍ജ്ജിച്ചാല്‍.

ഇന്നിപ്പോള്‍ ഉമേഷ് ബാബുവിന്റെ ഈ തുറന്നുപറച്ചിലും വായിക്കാന്‍ ഭാഗ്യമുണ്ടായി. എന്നിട്ടും നേരം വെളുക്കാത്തവരെ പറ്റി സഹതപിക്കാനേ കഴിയൂ..

ഉമേഷ് ബാബുവിന്റെ വെളിപ്പെടുത്തല്‍  ഇവിടെ ക്ലിക്ക് ചെയ്ത്  വായിക്കുക.