Links

യോഗ അടുത്ത നൂറ്റാണ്ടിന്റെ സംയോജിത-സമഗ്ര ആരോഗ്യപദ്ധതിയാണു.

2300 വർഷങ്ങൾക്ക് മുൻപ് പതജ്ഞലി മഹർഷിയാണു യോഗ കണ്ടുപിടിച്ചത്. പരമശിവൻ പാർവ്വതിക്ക് ഉപദേശിച്ചതാണു യോഗ എന്നൊരു വിശ്വാസം നിലവിലുണ്ടെങ്കിലും പതജ്ഞലി മുനിയാണു യോഗയുടെ പിതാവ് എന്ന കാര്യത്തിൽ തർക്കമില്ല. ആയുർവേദത്തേക്കാളും പ്രധാനപ്പെട്ട ചികിത്സാപദ്ധതിയാണു യോഗ. ആയുർവേദം ശരീരത്തെ മാത്രം ചികിത്സിക്കുമ്പോൾ യോഗ ശരീരം, ആത്മാവ്, മനസ്സ് എന്നിങ്ങനെ മൂന്നിനെയും ശുദ്ധീകരിക്കുകയും പ്രതിരോധിക്കുകയും ആരോഗ്യപൂർണ്ണമാക്കുകയും  ചെയ്യുന്ന സമ്പൂർണ്ണചികിത്സാപദ്ധതിയാണു. ലോകജനതയ്ക്ക് ശാരീരികമായും മാനസീകമായും ആത്മീയമായും സമ്പൂർണ്ണസുഖവും ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്ന ഈ ദിവ്യചികിത്സാസമ്പ്രദായം രണ്ടായിരത്തിമുന്നറു സംവത്സരങ്ങളായി പൊടി പിടിച്ചു കിടക്കുകയായിരുന്നു.

അത് പൊടിതട്ടിയെടുത്ത് ലോകജനതയ്ക്ക് സമർപ്പിക്കാൻ ഒരു നരേന്ദ്ര മോദി വേണ്ടി വന്നു. മോദി നേതൃത്വം നൽകി. ലോകജനത നമിച്ചു. മോദിയോടൊപ്പം ഇന്നലെ (21-06-2015) ലോകം യോഗദിനം ആചരിച്ചു. അങ്ങനെ പതജ്ഞലി മുനിയോടൊപ്പം നരേന്ദ്രമോദിയുടെ പേരും ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ടു. ലോകത്തിനു ഭാരതം നൽകിയ ഏറ്റവും വലിയ സംഭാവനയാണു യോഗ. സൂര്യനമസ്ക്കാരം യോഗയുടെ അവിഭാജ്യഘടകം ആണെങ്കിലും മുസ്ലീങ്ങൾക്ക് വേണ്ടി അതിൽ ഇളവ് വരുത്തിയിട്ടുണ്ട്. അങ്ങനെയാണു ലോകമുസ്ലീം രാജ്യങ്ങളിൽ ഏറിയകൂറും യോഗയിൽ അണിനിരന്നത്.

യോഗ മോദി തട്ടിയെടുക്കുകയാണു എന്ന നിലവിളിയുമായി അസൂയാലുക്കളായ കോൺഗ്രസ്സുകാർ രംഗത്തെത്തിയിട്ടുണ്ട്. ഗാന്ധിജിയും നെഹൃവും ഇന്ദിരാഗാന്ധിയും യോഗ ചെയ്യുന്നതിന്റെ ഫോട്ടോകളും അവർ പുറത്ത് വിട്ടു. വെറും യോഗ ചെയ്താൽ ആയോ? പതജ്ഞലി മുനിയാൽ താളിയോലകളിൽ വിരചിതമായ യോഗശാസ്ത്രം ആധുനികമായ ശാസ്ത്രസാങ്കേതിക വിദ്യയുടെ അകമ്പടിയോടെ ലോകത്ത് മൊത്തം എത്തിച്ചത് ആരാണു? സാക്ഷാൽ നരേന്ദ്ര മോദി. ഭാരതീയ പാരമ്പര്യം മൊത്തമായി മോദി കൈവശപ്പെടുത്തുകയാണെന്നും കോൺഗ്രസ്സുകാർ വിലപിക്കുന്നു.

കോൺഗ്രസ്സുകാർക്ക് അങ്ങനെ തന്നെ വേണം. മതേതരം പറഞ്ഞ് വൈദേശികമതത്തിന്റെ അനുയായികളായ മുസ്ലീങ്ങൾക്കും കൃസ്ത്യാനികൾക്കും വേണ്ടി കൂടി കോൺഗ്രസ്സ് എന്തിനാണു നിലകൊള്ളുന്നത്? എന്നിട്ടിപ്പോൾ കരയുന്നോ? ഭാരതീയപാരമ്പര്യം ഹിന്ദുക്കളുടേതാണു. അതിന്റെ അനന്തരാവകാശികൾ ബി.ജെ.പി.യും അത് വഴി മോദിയും മാത്രമാണു. ഇസ്ലാം, കൃസ്ത്യൻ വിദേശമതങ്ങൾ സ്വീകരിക്കുമ്പോൾ ഭാരതീയപാരമ്പര്യവും ഉപേക്ഷിക്കേണ്ടതാകുന്നു. വേണമെങ്കിൽ തിരിച്ചുവരാം. അതിനാണു ഘർ വാപസ്സി.

യോഗദിനത്തെ കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തോട് സംസാരിച്ചത് 2014 സെപ്തംബര്‍ 28നാണ്. മൂന്ന് മാസത്തിന് ശേഷം ഡിസംബര്‍ 11ന് യുഎന്‍ അന്താരാഷ്ട്ര യോഗദിനമായി ജൂണ്‍ 21 അംഗീകരിക്കുന്നു. എന്തായിരിക്കും ഇതിന് കാരണം? 50 മുസ്ലിം രാജ്യങ്ങളില്‍ 44 രാജ്യങ്ങളും യോഗദിനം എന്ന ആശയത്തെ പിന്തുണച്ചതിന് എന്തായിരിക്കും അടിസ്ഥാനം? മോദിയെ ലോകം വിശ്വസിക്കുന്നു. ലോകത്തിനു പൂർണ്ണ ആരോഗ്യം - ശാരീരികവും,മാനസികവും,ആത്മീയവും-  ഉറപ്പ് വരുത്തുന്ന ആധുനിക ഹോളിസ്റ്റിക്ക് ചികിത്സാസമ്പ്രദായമായി യോഗയെ ലോകം നെഞ്ച്ചേറ്റിക്കഴിഞ്ഞു. യോഗയിലൂടെ എയിഡ്‌സ്,ക്യാൻസർ പോലുള്ള മാരകവ്യാധികളും ഗുണപ്പെടുത്താം എന്ന് ഭാരതം തെളിയിച്ചുകഴിഞ്ഞതാണു. ഇന്നത്തെ സംഘർഷഭരിതമായ ലൗകികപരിസ്ഥിതിയിൽ യോഗ സമ്പൂർണ്ണ സമാധാനം കൈവരുത്തുക തന്നെ ചെയ്യും. മനസ്സും ആത്മാവും കൂടി ശുദ്ധീകരിക്കപ്പെട്ടാൽ ലോകത്ത് പിന്നെ എന്ത് അക്രമം, എന്ത് അനീതി?

അടുത്ത വർഷം മുതൽ ജൂൺ 21 യോഗദിനമായി ഇന്ത്യയിൽ സമുചിതമായി ആചരിക്കും. പ്രോട്ടോക്കോൾ പ്രകാരം ജനവരി 26നും ആഗസ്റ്റ് 15നും മുന്നിൽ ആയിരിക്കും ജൂൺ 21ന്റെ സ്ഥാനം. അതായത് സ്വാതന്ത്ര്യദിനത്തേക്കാളും റിപ്പബ്ലിക്ക് ദിനത്തേക്കാളും പ്രാമുഖ്യം യോഗദിനത്തിനായിരിക്കും. അന്നേ ദിവസം ലോകം മുഴുക്കെ യോഗോത്സവത്തിൽ ആറാടും. ഇതും സ്വച്ഛ് ഭാരത് പോലെ ഒരു ദിവസത്തിൽ ഒടുങ്ങിപ്പോകും എന്ന് ആരും വിചാരിക്കണ്ട. നമുക്ക് യോഗ സർവ്വകലാശാലകളും യോഗ മെഡിക്കൽ കോളേജുകളും പഞ്ചായത്തുകൾ തോറും യോഗകേന്ദ്രങ്ങളും വേണം. അങ്ങനെ ഭാരതീയർ ആയുരാരോഗ്യം കൈവരിക്കട്ടെ. യോഗ അടുത്ത നൂറ്റാണ്ടിന്റെ സംയോജിത-സമഗ്ര ആരോഗ്യപദ്ധതിയാണു.

വാൽക്കഷണം: ജൂൺ 21 വീരസവർക്കറുടെ ചരമദിനം ആണെന്ന് ചില ദുഷ്ടബുദ്ധികൾ പറയുന്നത് തള്ളിക്കളയുക.




പാമ്പ് കടിച്ചാല്‍ എന്താണ് ചെയ്യേണ്ടത്?

പാമ്പ് കടിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍

നമ്മുടെ നാട്ടില്‍ കാണുന്ന ഭൂരിഭാഗം പാമ്പുകളും (80% ത്തോളം) വിഷമില്ലാത്തവ ആണ്,ആയതിനാല്‍ തന്നെ എല്ലാ പാമ്പ് കടിയും വിഷബാധ ഉണ്ടാക്കുന്നവ അല്ല.
വിഷമുള്ള പാമ്പ് കടിക്കുമ്പോള്‍ പോലും വിഷബാധ മാരകമായി ഉണ്ടാവണം എന്നില്ല.ഏകദേശം 50% ത്തോളം സന്ദര്‍ഭങ്ങളില്‍ മാത്രമായിരിക്കും കാര്യമായ വിഷബാധ ഉണ്ടാവുന്നത്.കാരണം കടിയ്ക്കുന്ന പാമ്പിന്റെ ഇച്ഛാനുസരണം ആയിരിക്കും ഉള്ളിലേക്ക് വിഷം കുത്തി വെക്കുന്നതിന്റെ തോത് നിശ്ചയിക്കപ്പെടുക.വിഷസഞ്ചിയില്‍ അധികം വിഷം ഇല്ലാത്ത അവസ്ഥയില്‍ വിഷം കുത്തി വെക്കാന്‍ പാകമായ രീതിയില്‍ പാമ്പ് കടിച്ചാല്‍ പോലും അധികം വിഷബാധ ഉണ്ടാവുന്നില്ല.ഒരു വിഷപ്പാമ്പ് കടിച്ചാല്‍ ഉടനെ മരണത്തെ മുന്നില്‍ കണ്ടു പരിഭ്രമിക്കേണ്ടതില്ല എന്ന് പ്രത്യേകം ഓര്‍ക്കുക.

പാമ്പ് കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍/പ്രാഥമിക ശുശ്രൂഷ

രോഗിയെ എത്രയും പെട്ടന്ന് Anti snake venom (ASV) ചികില്‍സാ സംവിധാനം ഉള്ള ആശുപത്രിയില്‍ എത്തിക്കുക എന്നുള്ളതാണ് ആത്യന്തികമായി ഏറ്റവും പ്രധാനപ്പെട്ട കാര്യം,എന്നാല്‍ ഇതിനിടയില്‍ ചെയ്യേണ്ടതും,ചെയ്യരുതാത്തതും ആയ ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു.

ചെയ്യേണ്ട കാര്യങ്ങള്‍

വീണ്ടും ഒരിക്കല്‍ കൂടെ പാമ്പ് കടി ഏല്‍ക്കാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക,സുരക്ഷിതമായ അകലം കാത്തു സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
കടിയേറ്റാല്‍ പേടിക്കാതെ,പരിഭ്രമിക്കാതെ,അധികം ശരീരം അനക്കാതെ,സമചിത്തതയോടെ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുക എന്നതാണ് തുടക്കത്തില്‍ ഏറ്റവും പ്രധാനം.കടിയേറ്റാല്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നത്,പരിഭ്രമിക്കുന്നത് പോലെ ഉള്ള കാര്യങ്ങള്‍ കൂടുതല്‍ അപകടം വിളിച്ചു വരുത്തും.കാരണം അങ്ങനെ ഒക്കെ ഉള്ള അവസ്ഥയില്‍ ഹൃദയം കൂടുതല്‍ വേഗതയില്‍ മിടിക്കുകയും കൂടുതല്‍ രക്തചംക്രമണം നടക്കുകയും അതോടെ വിഷം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൂടി വേഗത്തില്‍ പടരുകയും ആണ് ഉണ്ടാവുക.
രോഗിയെ കഴിയുന്നതും അനങ്ങാന്‍ അനുവദിക്കാതെ വേണം ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കേണ്ടത്.കടിയേറ്റ ഭാഗം അനക്കാതെ വെയ്ക്കാനും ശ്രദ്ധിക്കുക.

കഴിയുന്നതും രോഗിയുടെ ശരീരം ചലിക്കാത്ത അവസ്ഥയില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ആണ് ശ്രമിക്കേണ്ടത് പ്രത്യേകിച്ചും കടിയേറ്റ കൈ കാലുകള്‍.കടിയേറ്റ ഭാഗം ഹൃദയത്തിന്റെ ലെവല്‍ നേക്കാള്‍ താഴ്ന്നു ഇരിക്കുന്ന രീതിയില്‍ പൊസിഷന്‍ ചെയ്യുന്നതാവും ഉത്തമം.കടി ഏറ്റത് കയ്യിലോ കാലിലോ ഒക്കെ ആണെങ്കില്‍ ഉയര്‍ത്തി പിടിക്കാതെ ശ്രദ്ധിക്കണം.
കടിച്ച പാമ്പിന്റെ പ്രത്യേകതകള്‍ കഴിയുമെങ്കില്‍ ഓര്‍മ്മയില്‍ സൂക്ഷികുന്നത് നന്നാവും അതല്ലാതെ പാമ്പിനെ പിടിക്കാന്‍ പോയി വീണ്ടും കടി വാങ്ങാന്‍ സാധ്യത ഉണ്ടാക്കുന്നതും, വിലയേറിയ സമയം കളയുന്നത് അബദ്ധം ആവും.മൊബൈല്‍ ഫോണ്‍ ക്യാമറകളുടെ ഈ യുഗത്തില്‍പാമ്പിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കാവുന്നതാണ്(സുരക്തിതമായ അകലത്തില്‍ ആണെങ്കില്‍ മാത്രം).ഇതിന്റെ ഉദ്ദേശം കടിച്ച പാമ്പിനെ തിരിച്ചറിയുകയും അതിലൂടെ ഏതു തരം വിഷമാണ് ഉള്ളില്‍ എത്തിയത് എന്നും അറിഞ്ഞു മറു മരുന്ന് കൊടുക്കാന്‍ ആണ്.

ചെയ്യരുതാത്തവ

രോഗിക്ക് ഭക്ഷ്യവസ്തുക്കള്‍/ മരുന്നുകള്‍/ മദ്യം/ സിഗരറ്റ് ഇത്യാദി കൊടുക്കാതിരിക്കുക കാരണം ചില വസ്തുക്കള്‍ ഹൃദയമിടിപ്പ്‌ കൂട്ടുന്നു രക്ത ചംക്രമണം കൂടുതല്‍ വേഗത്തില്‍ ആക്കുന്നു.
പാമ്പ് കടിച്ച ഭാഗത്തു മുറിവുണ്ടാക്കി രക്തം ഒഴുക്കി കളയാന്‍ ശ്രമിക്കാന്‍ പാടില്ല.കാരണം ഇത് കൊണ്ട് കാര്യമായ ഗുണം ഇല്ല എന്നത് മാത്രം അല്ല ,വൈദ്യ പരിശീലനം നേടാത്ത ഒരു വ്യക്തി സംഭ്രമത്തോടെ ഇത്തരം ഒരു പ്രവര്‍ത്തി ചെയ്‌താല്‍ തൊലി,രക്തക്കുഴലുകള്‍,tendons,നാഡികള്‍ മറ്റു ശരീര ഭാഗങ്ങള്‍ എന്നിവ അപകടകരമായ രീതിയില്‍ മുറിയാം അത് കൂടുതല്‍ അപകടകരമായ സാഹചര്യം ക്ഷണിച്ചു വരുത്തും.
യാതൊരു കാരണവശാലും മുറിവില്‍ നിന്ന് രക്തം വാ കൊണ്ട് വലിച്ചു എടുത്തു തുപ്പിക്കളയാന്‍ ശ്രമിച്ചു കൂടാ.ഇങ്ങനെ ചെയുന്നതിന് കാര്യമായ ഫലം ഉണ്ടാക്കാന്‍ കഴിയില്ല മാത്രമല്ല ഇത് ചെയ്യുന്ന വ്യക്തിക്ക് കൂടെ വിഷബാധ ഏല്‍ക്കാന്‍ ഉള്ള സാധ്യത ഉണ്ട്.സക്ഷന്‍ പമ്പുകള്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാം എന്നാല്‍ ഇതിനും നേരിയ ഫലമേ ഉള്ളൂ.
മുറിവിന് മുകളില്‍ തുണി/ചരട് എന്നിവ കെട്ടി രക്തചംക്രമണത്തിന്റെ തോത് കുറയ്ക്കുന്നതിന് അമിത പ്രാധാന്യം കൊടുക്കേണ്ടതില്ല/ഉപയോഗിക്കേണ്ടത് തന്നെ ഇല്ല എന്നാണു പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പലതും പറയുന്നത്.

അഥവാ അങ്ങനെ കെട്ടുമ്പോള്‍ പോലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്.

*കയ്യുടെയോ കാലിന്റെയോ പാദത്തിന് അടുത്തായി കടിയെല്‍ക്കുമ്പോള്‍ മുട്ടിനു മുകളില്‍ വെച്ച് വേണം കെട്ടാന്‍.കാരണം മുട്ടിനു താഴെ രണ്ടു അസ്ഥികള്‍ ഉണ്ട് ഈ അസ്ഥികള്‍ക്ക് ഇടയിലൂടെ രക്തക്കുഴലുകള്‍ സഞ്ചരിക്കുന്നുണ്ട് അതിനാല്‍ കെട്ടിയാലും രക്തചംക്രമണ തോത് അധികം കുറയ്ക്കാന്‍ കഴിയില്ലാ,എന്നാല്‍ മുട്ടിനു മുകളില്‍ കെട്ടുമ്പോള്‍ രക്തക്കുഴലിന് മുകളില്‍ നേരിട്ട് സമ്മര്‍ദം കൂടുതല്‍ ഫലപ്രദമായി കൊടുക്കാം.കെട്ടുമ്പോള്‍ അമിതമായി മുറുക്കി കെട്ടരുത്,ഒരു വിരല്‍ ഇട എങ്കിലും നില നിര്‍ത്തി വേണം മുറുക്കാന്‍.അമിതമായി മുറുക്കിയാല്‍ രക്ത ഓട്ടം തീരെ ഇല്ലാതായി ആ കൈകാലുകളുടെ പ്രവര്‍ത്തനത്തെ തന്നെ അത് സാരമായി ബാധിച്ചേക്കാം.
lymphatic system അഥവാ ലസിക വ്യവസ്ഥ വഴി വിഷം പടരുന്നത് തടയാന്‍ മുറിവിന് 3-4 ഇഞ്ച് മുകളില്‍ അധികം മുറുക്കാതെ കെട്ടാം എന്ന് ചില നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.
രക്തം നിലയ്ക്കാതെ വരുന്നുണ്ടെങ്കില്‍ അധികം അമര്‍ത്താതെ വൃത്തി ഉള്ള തുണി കൊണ്ട് അയവുള്ള രീതിയില്‍ മുറിവ് മൂടി വെക്കാം. ഐസ് മുറിവിനു മുകളില്‍ വെയ്ക്കാന്‍ പാടില്ല.

കൈ കാലുകളില്‍ ആണ് കടിയേറ്റത് എങ്കില്‍ മുറുകി കിടക്കുന്ന വസ്ത്രം,ആഭരണങ്ങള്‍,വാച്ച് പോലുള്ളവ ഊരി മാറ്റുക.പിന്നീട് നീര് വെച്ചാല്‍ ഇവ അവിടെ കുടുങ്ങി ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ സാധ്യത ഉണ്ട്.

ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട ഏറ്റവും പ്രധാന കാര്യം എത്രയും പെട്ടന്ന് ശരിയായ ചികില്‍സ നല്‍കുന്നതിനാണ് പ്രാമുഖ്യം കൊടുക്കേണ്ടത്.
പാമ്പ് കടിയുടെ കാര്യത്തില്‍ ,അശാസ്ത്രീയ ചികില്‍സാ സങ്കേതങ്ങള്‍ തേടി പോയി വിലയേറിയ സമയം നഷ്ടപ്പെടുത്താതെ ഇരിക്കുന്നതായിരിക്കും ഉചിതം.

കടപ്പാട് : ജോയ്‌സ് പുന്തല.

ആധാരമെഴുത്ത് തൊഴിലോ ബിസിനസ്സോ ?


ഇന്ത്യയിലെ ആദ്യത്തെ റജിസ്റ്റർ ഓഫീസായ അഞ്ചരക്കണ്ടി റജിസ്ട്രാഫീസിന്റെ നൂറ്റിയമ്പതാം വാർഷികം ഈയ്യിടെ ആഘോഷിക്കുകയുണ്ടായി. തദവസരത്തിൽ പ്രസംഗിച്ച മന്ത്രി അനൂപ് ജേക്കബ് പറഞ്ഞത് ആധാരങ്ങൾ ഡിജിറ്റലൈസ് ചെയ്യുമെന്നും അതേസമയം ആധാരമെഴുത്തുകാരുടെ ജോലി സംരക്ഷിക്കുമെന്നുമാണു. ഇത് രണ്ടും എങ്ങനെ നടപ്പാക്കുമെന്ന് അറിയില്ല. 150 വർഷത്തിലധികം പഴക്കമുള്ളതാണു ഇന്നും തുടരുന്ന ആധാരമെഴുത്ത് രീതി. ഇന്നത്തെ കാലത്ത് വസ്തുവിന്റെ ഉടമയ്ക്ക് ഈ ആധാരക്കെട്ട് ആവശ്യമില്ല. ഒരു ഡിജിറ്റൽ സർട്ടിഫിക്കറ്റ് മതി. അതിൽ വസ്തുവിന്റെ സർവ്വേ നമ്പറും മറ്റ് പ്രസക്തമായ വിവരങ്ങളും രേഖപ്പെടുത്തിയാൽ മതി. അപ്പോൾ ആധാരമെഴുത്തുകാർക്ക് പണി ഇല്ലാതെയാകും. വസ്തുവിന്റെ റജിസ്ട്രേഷൻ ഡിജിറ്റൽ ആക്കണം എന്ന ആവശ്യം സർക്കാർ പരിഗണിക്കാൻ തുടങ്ങിയതോടെ ആധാരമെഴുത്തുകാർ സംഘടിച്ചു. പിന്നെ നിവേദനമായി, പണിമുടക്കായി കോലാഹലമായി. അങ്ങനെ  ആധാരമെഴുത്ത് ജോലി സംരക്ഷിക്കണം എന്ന ന്യായേന റജിസ്ട്രേഷൻ സമ്പ്രദായം ആധുനികവൽക്കരിക്കപ്പെടാതെ ഇന്നും പഴയപടി തുടരുകയാണു.

എന്നാൽ ആധാരമെഴുത്ത് ഇന്ന് ഒരു തൊഴിലാണോ അതോ ബിസിനസ്സ് ആണോ? സംഘടനയുടെ ബലത്തിൽ ആധാരമെഴുത്ത് മാഫിയ രൂപപ്പെട്ടിരിക്കുന്നു എന്നതാണു വസ്തുത. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്നറിയില്ല. ആധാരം എഴുതിയാൽ വസ്തുവിനു എത്രയാണോ രേഖയിൽ വില കാണിച്ചിരിക്കുന്നത്, അതിന്റെ ഒന്നര ശതമാനം തുകയാണു ആധാരമെഴുത്തുകാർ പ്രതിഫലമായി വാങ്ങുന്നത്. അതായത് ഒരു കോടി രൂപ ആധാരത്തിൽ വില കാണിക്കുന്നെങ്കിൽ ഒന്നര ലക്ഷം രൂപയാണു ആധാരമെഴുത്തുകാർ വാങ്ങിക്കുന്നത്. ഇതെന്ത് ന്യായം?

ഓരോ പ്രദേശത്തും ഭൂമിക്ക് സർക്കാർ ന്യായവില നിശ്ചയിച്ചിട്ടുണ്ട്. ആ വില അനുസരിച്ച് നിശ്ചിതശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസും ഉണ്ട്. അത് പോലെ തന്നെ വസ്തുവിന്റെ വിലയുടെ ഒന്നര ശതമാനം എഴുത്തുകൂലി ആവശ്യപ്പെടുമ്പോൾ ആധാരമെഴുത്ത് എങ്ങനെയാണു തൊഴിൽ ആവുക? ഒരുമാതിരി നോക്കുകൂലിയോ പിടിച്ചുപറിയോ അല്ലേ ഇത്? ഈ പിടിച്ചുപറിക്കൂലിയാണു സർക്കാർ സംരക്ഷിക്കും എന്ന് പറയുന്നത്. ആധാരമെഴുത്ത് സംഘടനക്കാർ റജിസ്ട്രേഷൻ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിക്ക് കോഴ കൊടുത്തിട്ടാണോ ഈ ആധാരക്കൊള്ളയെ തൊഴിൽ സംരക്ഷണമായി ന്യായീകരിക്കുന്നത് എന്നറിയില്ല. കോഴയും കൈക്കൂലിയും ഇല്ലാത്ത ഒരു സർക്കാർ ഏർപ്പാടും നാട്ടിൽ ഇല്ല എന്നാർക്കാണറിയാത്തത്.

വസ്തുവിനു സർക്കാർ ന്യായവില നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതിലും എത്രയോ അധികമാണു യഥാർത്ഥ വില്പനവില. യഥാർഥ വിലയുടെ മൂന്ന് ശതമാനം തുകയാണു ബ്രോക്കർമാർ കമ്മീഷനായി വാങ്ങുന്നത്. അതായത് ഒരു കോടി രൂപയാണു ആധാരത്തിൽ കാണിക്കുന്നെങ്കിൽ മൂന്ന് കോടിയായിരിക്കും വില്പനവില. അപ്പോൾ ബ്രോക്കർക്ക് കമ്മീഷൻ 9ലക്ഷം കിട്ടും. ബ്രോക്കർമാർ, റജിസ്ട്രാർമാർ, ആധാരമെഴുത്തുകാർ മുതലായവർ അടങ്ങുന്ന മാഫിയയാണു നിലവിലുള്ളത്. വസ്തു ഇടപാടുകൾ സംസ്ഥാനത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും മാസത്തിൽ ഒരു വില്പന നടന്നാൽ തന്നെ ബ്രോക്കർമാർക്ക് കുശാലായി.

എന്നാൽ ആധാരമെഴുത്തുകാർക്ക് എന്നും തിരക്ക് തന്നെയാണു. പലവിധത്തിലുള്ള ആധാരങ്ങൾ റജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. ഏത് ആധാരമായാലും അതിൽ വസ്തുവിന്റെ വില രേഖപ്പെടുത്തണം. അങ്ങനെ രേഖപ്പെടുത്തുന്ന വിലയുടെ ഒന്നര ശതമാനം തുക ആധാരമെഴുത്തുകാർ വാങ്ങുന്നത് സംഘടനാബലത്തിൽ ജനങ്ങളെ കൊള്ളയടിക്കലാണു. ആധാരമെഴുത്ത് എന്ന പറഞ്ഞാൽ രേഖയിൽ ആളുകളുടെ പേരു മാത്രമേ മാറുന്നുള്ളൂ. ബാക്കിയെല്ലാം പഴയത് തന്നെയായിരിക്കും. അതും ഇപ്പോൾ എഴുത്ത് എന്നത് ഇല്ല്ല. കമ്പ്യൂട്ടറിൽ ഡി.ടി.പി. ചെയ്യുകയാണു ചെയ്യുന്നത്. തൊഴിൽ സംരക്ഷണം എന്ന പേരിൽ നടക്കുന്ന ഈ കൊള്ള സർക്കാർ അടിയന്തിരമായി നിർത്തലാക്കുകയും റജിസ്ട്രേഷൻ പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിക്കുകയും വേണം. തൊഴിൽ എന്ന് പറഞ്ഞ് ജനങ്ങളെ കൊള്ളയടിക്കാൻ സംഘടനയുണ്ട് എന്നതിന്റെ പേരിൽ സർക്കാർ ആധാരമെഴുത്തുകാരെ അനുവദിക്കരുത്.

പലവിധ ആധാരങ്ങൾ ഇവിടെ കാണുക.