Links

Showing posts with label കോണ്‍ഗ്രസ്സ്. Show all posts
Showing posts with label കോണ്‍ഗ്രസ്സ്. Show all posts

കോണ്‍ഗ്രസ്സ് പിരിച്ചുവിട്ടിരുന്നുവെങ്കില്‍ ....

കോണ്‍ഗ്രസ്സിനെ കുറിച്ച് പറയുമ്പോള്‍ ചില കുട്ടി സഖാക്കള്‍ ഇപ്പോഴും ഉന്നയിക്കുന്ന ഒരു വാദമുണ്ട്. ഇ.എം.എസ്.നമ്പൂതിരിപ്പാടായിരുന്നു ആ വാദം സജീവമായി നിലനിര്‍ത്തിയിരുന്നത്. സ്വാതന്ത്ര്യം ലഭിച്ച ഉടനെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് പിരിച്ചുവിടണം എന്ന് മഹാത്മാ ഗാന്ധിജി നിര്‍ദ്ദേശിച്ചിട്ടും കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിയെ പിരിച്ചു വിട്ടില്ല എന്നാണ് ആ വാദം. ഗാന്ധിജി പറഞ്ഞിട്ടും എന്തേ പിരിച്ചു വിട്ടില്ല എന്നാണ് സഖാക്കള്‍ ഇപ്പോഴും ചോദിക്കുന്നത്.  ഇന്ത്യയില്‍ എത്രയോ പാര്‍ട്ടികള്‍ ഉണ്ടെങ്കിലും മറ്റൊരു പാര്‍ട്ടിയും ഇങ്ങനെയൊരു ചോദ്യം കോണ്‍ഗ്രസ്സിനോട് ചോദിച്ചിട്ടില്ല. എന്ത്കൊണ്ടാണ് കോണ്‍ഗ്രസ്സ് അന്നേ പിരിച്ച് വിടാത്തതില്‍ നമ്പൂതിരിപ്പാടിന്റെ ശിഷ്യന്മാര്‍ക്ക് ഇന്നും ഇത്ര ബേജാറ്? കോണ്‍ഗ്രസ്സ് അന്നു പിരിച്ചു വിട്ടിരുന്നുവെങ്കില്‍ രാജ്യം കുട്ടിച്ചോറായേനേ. അത് സംഭവിച്ചില്ല, അതാണ് സഖാക്കളുടെ കുണ്ഡിതം.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കോണ്‍ഗ്രസ്സ് പിരിച്ചു വിട്ടിരുന്നുവെങ്കില്‍ അന്ന് രാജ്യം ഭരിക്കാന്‍ വേറെ ഏത് പാര്‍ട്ടിക്കായിരുന്നു കഴിയുക? ജനസംഘമോ അല്ലെങ്കില്‍ ആറെസ്സെസ്സോ ഒരുപക്ഷെ അധികാരം കരസ്ഥമാക്കിയേക്കാം. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ ഇന്ത്യയെ അവര്‍ ഒരു ഹിന്ദു രാഷ്ട്രമാക്കിയേനേ. മുസ്ലീം വികാരം ഉയര്‍ത്തിക്കൊണ്ടുവന്ന് പാക്കിസ്ഥാന്‍ എന്നൊരു രാജ്യം നിലവില്‍ വന്നതിനാല്‍ അങ്ങനെയൊരു സാധ്യതയ്ക്ക് ഇന്ത്യയില്‍ അവസരം ഒരുങ്ങുമായിരുന്നു. കമ്മ്യൂണിസ്റ്റുകാരെ എന്തായാലും അധികാരം ഏല്പിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരില്ലായിരുന്നു. കാരണം കമ്മ്യൂണിസ്റ്റുകള്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തത് അന്ന് ജനങ്ങള്‍ മറന്നിട്ടില്ലായിരുന്നു.  സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ ഒരു ഘട്ടമായിരുന്നു ക്വിറ്റ് ഇന്ത്യാ സമരം.

ആ സമരത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ബ്രിട്ടന്റെ കൂടെ ചേരുകയും കോണ്‍ഗ്രസ്സിന്റെ സമര ഭടന്മാരെ ബ്രിട്ടീഷ് പട്ടാളത്തിന് കാട്ടിക്കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ രാജ്യദ്രോഹികള്‍ എന്ന ലേബല്‍ പതിഞ്ഞ ഒരു പാര്‍ട്ടിയെ ആരെങ്കിലും അധികാരം ഏല്പിക്കുമോ? മാത്രമല്ല, 1947 ആഗസ്റ്റ് 15ന് ഇന്ത്യന്‍ ജനത സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അന്നു കരിദിനമായാണ് ആചരിച്ചത്. അത് മറ്റൊരു വഞ്ചനയുടെ ചരിത്രം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്നും ബ്രിട്ടന്റെ ബൂര്‍ഷ്വാസി ഇന്ത്യന്‍ ബൂര്‍ഷ്വാസിക്ക് അധികാരം ഏല്‍പ്പിച്ചത് മാത്രമാണ് നടന്നിട്ടുള്ളത് എന്നുമാണ് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അന്നു അണികളെ ധരിപ്പിച്ചത്. അങ്ങനെ സ്വതന്ത്ര ഇന്ത്യയില്‍ ജനങ്ങള്‍ ഒന്നടങ്കം ത്രിവര്‍ണ്ണ പതാക പാറിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ കറുപ്പ് കൊടി ഉയര്‍ത്തി പ്രതിഷേധിച്ചു.

മാത്രമല്ല, ഒരു കൊല്ലം കഴിയുന്നതിന് മുന്നെ 1948ല്‍ കമ്മ്യൂണിസ്റ്റുകള്‍ ഇന്ത്യയില്‍ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തു. ഇന്ത്യന്‍ ബൂര്‍ഷ്വാസിയില്‍ നിന്ന് അധികാരം പിടിച്ചു പറ്റാന്‍ കൈയ്യില്‍ കിട്ടിയ ആയുധവുമായി തെരുവിലിറങ്ങാന്‍ അണികളോട് നിര്‍ദ്ദേശിച്ചു. കല്‍ക്കത്താ തീസീസ് എന്നാണ് ആ ആഹ്വാനം അറിയപ്പെടുന്നത്.  കോണ്‍ഗ്രസ്സ് പിരിച്ചുവിട്ട് രാജ്യത്ത് അരാജകത്വം നടമാടിയിരുന്നുവെങ്കില്‍ അന്നേ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിച്ചേനേ എന്ന സങ്കടവും കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇപ്പോഴുമുണ്ടാവാം.  വാരിക്കുന്തവുമായി സഖാക്കള്‍ രാജ്യം പിടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇന്ത്യാ ഗവണ്മേണ്ട് നിരോധിച്ചു. നേതാക്കളെല്ലാം ഒളിവില്‍ പോയി. അതാണ് ഇപ്പോഴും ചിലര്‍ അയവിറക്കുന്ന ഒളിവിലെ ഓര്‍മ്മകളുടെ പുരാണം.

ഞാന്‍ പറഞ്ഞുവരുന്നത് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പേ തന്നെ രാജ്യം കുട്ടിച്ചോറാകണം എന്നാഗ്രഹിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അത് ഇന്നോളം ആയില്ല. അത്കൊണ്ടാണ്, യാതൊരു യുക്തിയും ഇല്ലെങ്കിലും എന്തേ കോണ്‍ഗ്രസ്സ് പിരിച്ചു വിടാത്തേ എന്ന് ഇന്നും ചോദിക്കുന്നത്. എന്തെങ്കിലും ചെയ്യുന്നെങ്കില്‍ അത് നമ്മള്‍ മാത്രമേ ചെയ്യാവൂ, മറ്റാരും ചെയ്യരുത് അഥവാ ചെയ്യാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ കുട്ടിച്ചോറാക്കും എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ മനോഭാവം. അത്കൊണ്ടാണ് ജനാധിപത്യബോധം ഇന്നും അവര്‍ക്ക് ഏശാത്തത്.

അതിരിക്കട്ടെ, എന്ത്കൊണ്ടാണ് 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ബ്രിട്ടന്റെ കൂടെ ചേര്‍ന്നതും കോണ്‍ഗ്രസ്സിനെ ഒറ്റ് കൊടുത്തതും? അതാണ് ബഹുതമാശ.  1939 ലാണല്ലൊ രണ്ടാം ലോക മഹായുദ്ധത്തിന്റെ ആരംഭം. 45ല്‍ ആണത് പര്യവസാനിക്കുന്നത്.  നാസി ജര്‍മ്മനിയും  ജാപ്പാനും മുസ്സോളിനിയുടെ ഇറ്റലിയും ഒരു ഭാഗത്തും അമേരിക്കയും ബ്രിട്ടനും മറുഭാഗത്തും ആയി രണ്ട് ചേരികളാണ് യുദ്ധത്തില്‍ അണിനിരന്നത്. തുടക്കത്തില്‍ സോവിയറ്റ് യൂനിയന്‍ യുദ്ധത്തില്‍ കക്ഷി ചേര്‍ന്നിരുന്നില്ല. മാത്രമല്ല, സ്റ്റാലിനും ജര്‍മ്മനിയുടെ ചാന്‍സലര്‍ ഹിറ്റ്ലറുമായി ഒരു അനാക്രമണ സന്ധിയില്‍ ഒപ്പ് വെച്ചിരുന്നു. നമ്മള്‍ പരസ്പരം ആക്രമണം വേണ്ട എന്നതാണ് ആ ഉടമ്പടി.

യുദ്ധം തുടരുന്നതിനിടയില്‍ റഷ്യയുടെ സഖ്യകക്ഷി ആയിരുന്ന പോളണ്ടിനെ ജര്‍മ്മന്‍ സേന ആക്രമിച്ചു. അങ്ങനെ റഷ്യയും യുദ്ധത്തില്‍ എടുത്തുചാടി. സ്റ്റാലിന്‍ അമേരിക്കയും ബ്രിട്ടനും നയിക്കുന്ന സഖ്യകക്ഷിയില്‍ ചേര്‍ന്നു. അങ്ങനെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടന്റെ കൂടെ ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ബ്രിട്ടനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ബ്രിട്ടന്റെ ശത്രുവായ കോണ്‍ഗ്രസ്സിനെ ശത്രുവായി കാണുകയും ചെയ്തു. കോണ്‍ഗ്രസ്സ് ആണെങ്കില്‍ ഈ സമയം സമരം ശക്തിപ്പെടുത്തി ബ്രിട്ടനെ ഇന്ത്യയില്‍ നിന്ന് കെട്ട് കെട്ടിക്കാനാണ് തീരുമാനമെടുത്തത്.  എന്തായാലും 45ല്‍ രണ്ടാം ലോക മഹായുദ്ധം അവസാനിക്കുകയും അമേരിക്ക നേതൃത്വം നല്‍കിയ, സോവിയറ്റ് യൂനിയനും ബ്രിട്ടനും പങ്കാളികളായിരുന്ന സഖ്യകക്ഷികള്‍ ജയിക്കുകയും ചെയ്തു.  അന്ന് ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റ് കൊടുത്ത് ബ്രിട്ടന്റെ കൂടെ കൂടുകയും 47 ആഗസ്റ്റ് 15ന് കരിദിനം ആചരിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റുകാര്‍ പിന്നീട് അവകാശപ്പെട്ടത് സോവിയറ്റ് യൂനിയന്‍ സഹായിച്ചത് കൊണ്ടാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്നായിരുന്നു. യജമാനഭക്തി എന്നല്ലാതെ എന്ത് പറയാന്‍!

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം നാഷനല്‍ കോണ്‍ഗ്രസ്സിന്റെ കൈയ്യില്‍ ഇന്ത്യയുടെ ഭരണാധികാരം കിട്ടിയത്കൊണ്ടാ‍ണ് നാം ഇന്ന് കാണുന്ന മതേതര-ജനാധിപത്യ ഇന്ത്യ നിലവില്‍ വരാന്‍ കാരണം. കോണ്‍ഗ്രസ്സിന് പകരം ജനസംഘമായിരുന്നെങ്കിലോ, ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങളുടെ ഗതി എന്തായിരുന്നിരിക്കും?  സ്വാതന്ത്ര്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിന് ലഭിക്കുകയോ അല്ലെങ്കില്‍ 48ലെ കല്‍ക്കത്താ തീസീസ് വിജയിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ? കമ്മ്യൂണിസ്റ്റ്കാര്‍ അല്ലാത്തവരെ മൊത്തം ഉന്മൂലനം ചെയ്ത് ഇവിടെ പാര്‍ട്ടിരാജ്യം സ്ഥാപിച്ചിരിക്കും.

അത്കൊണ്ട്, ഗാന്ധിജി പറഞ്ഞിട്ടും കോണ്‍ഗ്രസ്സ് പിരിച്ചു വിട്ടില്ലല്ലോ എന്ന് ഇന്നും കമ്മ്യൂണിസ്റ്റുകാര്‍ പരിതപിക്കാന്‍ കാരണം ഞങ്ങള്‍ക്ക് അധികാരം പിടിച്ചുപറ്റാന്‍ കഴിഞ്ഞില്ലല്ലൊ എന്നും എന്നിട്ടും ഇക്കണ്ട പുരോഗതി രാജ്യം ആര്‍ജ്ജിച്ചല്ലോ എന്നുമുള്ള സങ്കടം നിമിത്തമാണ്.  കോണ്‍ഗ്രസ്സ് എന്ന സംഘടന അന്നു പിരിച്ചു വിട്ടിരുന്നുവെങ്കില്‍ ഇന്ത്യ ഇന്ന് കാണുന്ന രൂപത്തില്‍ ഉണ്ടാകുമായിരുന്നില്ല എന്ന് ഏത് കുട്ടിക്കും അറിയാമായിരിക്കെ,  പിരിച്ചുവിടാത്തതില്‍ കുണ്ഡിതപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരന്റെ ചോദ്യത്തിന് മറ്റൊരു അര്‍ത്ഥമില്ല. ഇന്നും ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് പിരിച്ചുവിടപ്പെട്ടാല്‍ രാജ്യം അനാഥമാകും എന്നതാണ് അവസ്ഥ. അപ്പോള്‍ അന്നോ? ചിന്തിക്കണം സുഹൃത്തുക്കളേ .......

കോണ്‍ഗ്രസ്സിന്റെ മുന്നേറ്റം ആശ്വാസകരം


മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ മൂന്നിലും കോണ്‍ഗ്രസ്സ് നേടിയ വ്യക്തമായ മേല്‍‌ക്കൈ ജനാധിപത്യ-മതേതരവാദികള്‍ക്ക് ആശ്വാസവും ആഹ്ലാദവും നല്‍കുന്നതാണ്. ഈ വിജയത്തെ സുതാര്യമെന്നും മഹത്തരവുമെന്നുമാണ് തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ജനാധിപത്യം പക്വത ആര്‍ജ്ജിച്ചു വരുന്നതിന്റെ ലക്ഷണം കൂടിയാണിത്. രാജ്യത്തെ ശരിയായ പാതയിലൂടെ നയിക്കാന്‍ കെല്പുള്ള രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ്സ് മാത്രമാണെന്നും,കോണ്‍ഗ്രസ്സിന് പകരം വയ്ക്കാന്‍ ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് മാത്രമേയുള്ളൂ എന്നും ഗ്രാമീണരായ വോട്ടര്‍മാര്‍ തിരിച്ചറിയുന്നു. 2011ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ മാര്‍ക്സിസ്റ്റ് ഭരണക്കുത്തക തകര്‍ക്കപ്പെടുക തന്നെ ചെയ്യും. ബര്‍ലിന്‍ മതില്‍ തകരുന്നതിനും സോവിയറ്റ് സാമ്രാജ്യം ചിന്നിച്ചിതറി സ്വതന്ത്രരാഷ്ട്രങ്ങളാകുന്നതിനും ചരിത്രം സാക്ഷ്യം വഹിച്ചതാണല്ലൊ. ജനങ്ങളുടെ ഒരു പ്രശ്നങ്ങള്‍ക്കും കമ്മ്യൂണിസമെന്ന വരട്ടുസിദ്ധാന്തം പരിഹാരമാര്‍ഗ്ഗമല്ല.

കോണ്‍ഗ്രസ്സ് പാര്‍ട്ടി തകര്‍ന്നു പോയിരുന്നുവെങ്കില്‍ ഇന്ത്യാമഹാരാജ്യം തന്നെ ഛിഹ്നഭിന്നമായി പോകുമായിരുന്നു. ഇത്രയധികം വൈവിധ്യങ്ങളുള്ള ഈ രാജ്യത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സിന് മാത്രമേ കഴിയൂ. കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇവിടെ മേല്‍ക്കോയ്മ ലഭിക്കുകയാണെങ്കില്‍ അവര്‍ ഈ നാട് ചൈനയ്ക്ക് അടിയറ വെച്ചേനേ. ചൈനയുടെ വളര്‍ച്ചയിലും ശക്തിയിലുമാണ് ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ ഇപ്പോഴും അഭിമാനം കൊള്ളുന്നത്. ഇന്ത്യ ഒന്നിനും കൊള്ളാത്ത നാടാണെന്നവര്‍ സന്ദര്‍ഭം കിട്ടുമ്പോഴെല്ലാം പറയുന്നുണ്ട്. ഇന്ത്യയുടെ പുരോഗതിയെ തടഞ്ഞു നിര്‍ത്താന്‍ ചൈന പ്രത്യക്ഷമായും പരോക്ഷമായും കുത്തിത്തിരുപ്പുകള്‍ ചെയ്യുന്നുണ്ട്. ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ എല്ലാറ്റിനെയും എതിര്‍ക്കുന്നത് യാദൃച്ഛികമല്ല. ആ എതിര്‍പ്പുകളെല്ലാം ചൈനയുടെ താല്പര്യങ്ങളുമായി ഒത്തുപോകുന്നുണ്ട്. ഇതില്‍ അസ്വാഭാവികതയൊന്നുമില്ല. കമ്മ്യൂണിസം എന്ന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്, ആ സിദ്ധാന്തത്തിന്റെ ശേഷിക്കുന്ന അപ്പോസ്തലന്മാര്‍ ഭരിക്കുന്ന ചൈനയോട് കൂറില്ലാതെ, കണ്ട ബൂര്‍ഷ്വാ മൂരാച്ചികള്‍ ഭരിക്കുന്ന ഇന്ത്യയോടാണ് കൂറെങ്കില്‍ അതാണ് സ്വാഭാവികമല്ലാത്തത്.

ജനാധിപത്യത്തിന്റെ ബാലാരിഷ്ടതകള്‍ അതിജീവിയ്ക്കണമെങ്കിലും, അത് പക്വത പ്രാപിക്കണമെങ്കിലും ശക്തവും കെട്ടുറപ്പുള്ളതുമായ ഭരണകക്ഷിയും പ്രതിപക്ഷ കക്ഷിയും കൂടിയേ തീരൂ. ബി.ജെ.പി. എന്ന പാര്‍ട്ടിയ്ക്ക് കോണ്‍ഗ്രസ്സിന് ബദല്‍ ആകാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ മതവര്‍ഗ്ഗീയതയോട് ആ പാര്‍ട്ടി ചാഞ്ചാട്ടപരമായ നിലപാടാണ് സ്വീകരിച്ചത്. പാര്‍ട്ടി വളര്‍ത്താന്‍ തീവ്രഹിന്ദുത്വത്തിന്റെ അദ്വാനിമുഖവും ഭരണത്തില്‍ എത്താന്‍ വാജ്‌പൈയുടെ മിതവാദമുഖവും മാറിമാറി അണിയുക എന്ന തന്ത്രം ആ പാര്‍ട്ടിയുടെ വിശ്വാസ്യത നശിപ്പിച്ചു. മതവര്‍ഗ്ഗീയത ഇന്ത്യയില്‍ വേരു പിടിക്കില്ല എന്നറിയാമായിരുന്നിട്ടും ആ പാര്‍ട്ടിക്ക് മതേതരശൈലി സ്വായത്തമാക്കാനായില്ല. അദ്വാനിയുടെ തീവ്രഹിന്ദുത്വരാഷ്ട്രീയം ഇവിടെ വിജയിച്ചിരുന്നുവെങ്കില്‍ ഇന്ത്യ മറ്റൊരു പാക്കിസ്ഥാന്‍ ആയി മാറുമായിരുന്നു. ഇപ്പോള്‍ അദ്വാനി രാഷ്ട്രീയം മതിയാക്കാനുള്ള സാഹചര്യമാണുള്ളത്. വാജ്‌പൈ ആണെങ്കില്‍ പൂര്‍ണ്ണമായി വിരമിക്കുകയും ചെയ്തു. ബി.ജെ.പി.യിലെ രണ്ടാം നിര നേതാക്കള്‍ക്ക് ഇന്ത്യയെ ഒന്നായി കാണാന്‍ കഴിയുകയുമില്ല. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ്സോ അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന മുന്നണിയോ അധികാരത്തില്‍ വന്നാലേ സാധിക്കുകയുള്ളൂ എന്ന് ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും മനസ്സിലാക്കി വരുന്നതിന്റെ തെളിവുകളാണ് സമീപകാലത്തെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ .

ദ്വികക്ഷിസമ്പ്രദായത്തിന് പകരം ദേശീയതലത്തില്‍ കോണ്‍ഗ്രസ്സും സംസ്ഥാനങ്ങളില്‍ ഡി.എം.കെ.പോലുള്ള പ്രാദേശിക മതേതര പാര്‍ട്ടികളും ചേര്‍ന്നുള്ള മുന്നണി സംവിധാനമാണ് ഇവിടെ രൂപപ്പെട്ടു വന്നുകാണുന്നത്. ഇത് നമ്മുടെ ഫെഡറല്‍ സംവിധാനത്തിനും ജനാധിപത്യ-മതേതര അടിത്തറ ഉറപ്പിക്കുന്നതിനും ശക്തി പകരും എന്നതില്‍ സംശയമില്ല. രാജ്യത്തിന്റെ അഖണ്ഡതയും നിലനില്പും ഉറപ്പാക്കുന്നതിന് കോണ്‍ഗ്രസ്സ് എന്ന മഹാപ്രസ്ഥാനം നിലനില്‍ക്കേണ്ടതുണ്ട്. ആ പാര്‍ട്ടിയുടെ സംഘടനാപരമായ ദൌര്‍ബ്ബല്യങ്ങള്‍ പരിഹരിക്കാനും വിദ്യാര്‍ഥി-യുവജനവിഭാഗങ്ങളെ വീണ്ടും കര്‍മ്മനിരതരാക്കാനും രാഹുല്‍ ഗാന്ധി നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ കോണ്‍ഗ്രസ്സിനെ പിരാകിയും ശപിച്ചും, അപകീര്‍ത്തിപ്പെടുത്തിയും ചെളി വാരിയെറിഞ്ഞും രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയവരുടെയും അവരുടെ പാര്‍ട്ടികളുടെയും അവസ്ഥ ഇന്ന് ശോചനീയമാണ്. കോണ്‍ഗ്രസ്സിനെ കുറ്റം പറയുക എന്നല്ലാതെ അവര്‍ക്ക് ക്രിയാത്മക പരിപാടികള്‍ ഒന്നുമില്ല.

ഈ തെരഞ്ഞെടുപ്പ് വിജയത്തില്‍ ഞാന്‍ അഭിമാനപൂര്‍വ്വം ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ്സിനെ അനുമോദിക്കുന്നു!