Links

ശ്രീ. കെ.കരുണാകരന്‍ ബാക്കി വെച്ചു പോയത് ....

ബ്ലോഗ് വായനക്കിടയില്‍  ഒരു പോസ്റ്റിന്റെ തലക്കെട്ട് കണ്ടത്  ലീഡര്‍ക്ക് ഇനി നമുക്ക് മാപ്പ് കൊടുത്തൂടെ ...  എന്നാണ്.  എന്തിനാണ് അല്ലെങ്കില്‍ ആരാണ് ലീഡര്‍ക്ക് മാപ്പ് കൊടുക്കേണ്ടത്?   കേരളത്തിലെ ജനാധിപത്യ സ്വാതന്ത്ര്യം അനുഭവിക്കുന്ന സാധാ‍രണക്കാരുടെ മനസ്സുകളില്‍ ഒരു ലീഡര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  അത് പക്ഷെ അവര്‍ക്ക് തുറന്ന് പറയാനോ പ്രകടിപ്പിക്കാനോ വേദി ഉണ്ടായിരുന്നില്ല.  എന്തെന്നാല്‍ സാധാരണക്കാര്‍ക്ക് പത്രങ്ങളില്‍ എഴുതാന്‍ കഴിയില്ല.പ്രസംഗിക്കാന്‍ കഴിയില്ല. ചര്‍ച്ചകളില്‍ പങ്കെടുത്ത് അഭിപ്രായം പറയാന്‍ കഴിയില്ല.  അവരുടെ നാക്കുകള്‍ക്ക് വളരെ പരിമിതിയുണ്ട്.  അന്യോന്യമുള്ള സംസാരം പോലും ഇപ്പോള്‍ അപൂര്‍വ്വമാണ്.  അത്കൊണ്ട് സാധാരണക്കാര്‍ ഇപ്പോള്‍ വെറും മൂകസാക്ഷികള്‍ മാത്രമാണ്.  ഒച്ച വെക്കുന്നവരുടെ ശബ്ദഘോഷങ്ങളാണ് സമൂഹത്തിന്റെ  അഭിപ്രായങ്ങളായി കരുതപ്പെടുന്നത്.  സാധരണക്കാര്‍ക്ക് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ ആകെയുള്ള അവസരം  കൈയ്യില്‍ ഒരു ബാലറ്റ് പേപ്പര്‍ കിട്ടുമ്പോള്‍ മാത്രമാണ്.  കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ പെട്ടവര്‍ക്ക് തങ്ങളുടെ നേതാ‍വിനെ തെരഞ്ഞെടുക്കാന്‍ ബാലറ്റ് പേപ്പര്‍ കൈയില്‍ കിട്ടാറില്ല.  വീതം വയ്പ്പിലൂടെ  സ്ഥാനം കരസ്ഥമാക്കുന്ന, യോഗ്യത കുറഞ്ഞവരെ അഗീകരിക്കുക എന്ന വിധിയാണ് അവര്‍ക്കുള്ളത്.

ശ്രീ.കെ.കരുണാകരന്‍ മരണപ്പെട്ടപ്പോള്‍ മാത്രമാണ് അദ്ദേഹമായിരുന്നു തങ്ങളുടെ ഏറ്റവും വലിയ നേതാവ് എന്ന്  പ്രകടിപ്പിക്കാനുള്ള അവസരം സാധാരണക്കാര്‍ക്ക് കിട്ടിയത്.  മരണം സംഭവിച്ച് സംസ്ക്കാരം  നടക്കുന്നതിനിടിയില്‍ കഴിഞ്ഞുപോയ  രണ്ട് രാവും പകലും  കേരളം അക്ഷരാര്‍ത്ഥത്തില്‍ കണ്ണടച്ചില്ല. അന്ത്യയാത്ര കടന്നുപോയ വഴികളില്‍ നീളെ ആളുകള്‍  രാത്രി പുലരുന്നത് വരെയും കാത്തിരുന്നു.  ഒരു നേതാവിനും കേരളം ഇത്രയും  വികാരനിര്‍ഭരമായ അന്ത്യോപചാരം  നല്‍കിയിട്ടില്ല.  അന്തരിച്ച ലീഡറോട് ജനങ്ങള്‍ക്കുള്ള വികാരവാ‍യ്പ്പ് കണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീ‍യ എതിരാളികള്‍ അന്തം വിട്ടുപോയിട്ടുണ്ടാവണം.  തങ്ങള്‍ എത്ര നിസ്സാരന്മാര്‍ എന്ന് ഒരു ഗണം അവര്‍ ആലോചിച്ചു പോയിട്ടുണ്ടാവും.

മാപ്പ് ചോദിക്കാന്‍ മാത്രം  എന്ത് അപരാധമായിരുന്നു കരുണാകരന്‍ കേരളത്തോട്  ചെയ്തിരുന്നത്?  പാമോയില്‍ കേസ് അവിടെ നില്‍ക്കട്ടെ.  ഇറക്കുമതിയില്‍ നഷ്ടം ഏര്‍പ്പെട്ടു എന്നാണ് കേസ്.  ഇറക്കുമതിയില്‍ അഴിമതി ആരോപിച്ചിട്ടില്ല.  ബംഗാളില്‍ അതേ പാമോയില്‍ ഇറക്കുമതി ചെയ്തപ്പോള്‍ ഉണ്ടായതിനെക്കാളും ലാഭം കേരളത്തില്‍ ഇറക്കുമതി ചെയ്തപ്പോള്‍ ഉണ്ടായിട്ടുണ്ട്.  പിന്നെയുള്ളത് രാജന്‍ കേസ് ആണ്.  രാജന്‍ കൊല ചെയ്യപ്പെട്ടത് തീര്‍ച്ചയായും ദൌര്‍ഭാഗ്യകരമാണ്.  എന്നാല്‍ രാജന്‍ മാത്രമേ ഇത് വരെയിലും ഇവിടെ കൊലചെയ്യപ്പെട്ടുള്ളൂ എന്ന മട്ടിലാണ് എതിരാളികള്‍ ഇവിടെ നിരന്തരം പ്രചാരണം ചെയ്യാറുള്ളത്.  രാജന്‍ കൊല ചെയ്യപ്പെട്ടതിന്റെ പേരില്‍ കൊലയാളി എന്നും കരിങ്കാലി എന്നും  അദ്ദേഹം  നിരന്തരം  എതിരാളികളാല്‍ തേജോവധം ചെയ്യപ്പെട്ടു.  എന്നാല്‍ അത്തരം  പ്രചാര വേലകള്‍ ഒന്നും അദ്ദേഹത്തിന് ഏശിയിരുന്നില്ല.

മഹാത്മാ ഗാന്ധിജിയും  ഇന്ദിരാ ഗാന്ധിയും  രാജീവ് ഗാന്ധിയും  എല്ലാം ഈ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്.  രാഷ്ട്രീയപ്പകയാല്‍  എത്രയോ സാധാരണ പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്.  ഈച്ചരവാര്യരുടെ ദു:ഖം മാത്രം  ആളുകള്‍ സന്ദര്‍ഭത്തില്‍ എടുത്ത് പറഞ്ഞു ഉപയോഗിക്കുന്നത്  അദ്ദേഹത്തോടുള്ള രാഷ്ട്രീയപ്പക ഒന്ന് കൊണ്ട് മാത്രമാണ്.  എന്താണ് ആ പകയ്ക്ക് കാരണം?  കേരളം  തീര്‍ത്തും  മാര്‍ക്സിസ്റ്റ് അധീനതയില്‍  അകപ്പെടാന്‍ സാധ്യതയുള്ള ഒരു സംസ്ഥാനമാ‍യിരുന്നു.  അങ്ങനെ സംഭവിച്ചാല്‍ ഇവിടെ പൌരസ്വാതന്ത്ര്യം എന്നത്  ചിന്തിക്കാന്‍ പോലും കഴിയാത്ത ഒന്നായിരിക്കും എന്ന് അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തി.  അങ്ങനെ മാര്‍ക്സിസ്റ്റ് കുത്തക ആകുമായിരുന്നതില്‍ നിന്ന് അദ്ദേഹം തന്റെ അസാമാന്യമായ നേതൃപാടവം കൊണ്ടും  സംഘാടനശേഷി കൊണ്ടും  കേരളത്തെ രക്ഷിച്ചെടുത്തു.  ആ  ജനാധിപത്യ കേരളത്തെ ഇവിടെ ബാക്കി വെച്ചിട്ടാണ്  ലീഡര്‍ നമ്മോട്  വിട പറഞ്ഞത്.

അദ്ദേഹം ബാക്കി വെച്ച കേരളം ഇനിയൊരിക്കലും  മാര്‍ക്സിസ്റ്റ്  കുത്തകാധിപത്യത്തില്‍ അകപ്പെടാതെ ഇവിടെ ഉണ്ടാവും.  അതിന്റെ രാഷ്ട്രീയ ഗുണഫലം  കോണ്‍ഗ്രസ്സിലെ  വീതം വയ്പ്പ് വിരുതന്മാര്‍ അനുഭവിച്ചു പോകുന്നെങ്കില്‍ അനുഭവിച്ച് പോകട്ടെ.  നമ്മള്‍ സാധാരണക്കാര്‍ക്ക്  നിര്‍ഭയം വഴി നടന്നു പോകാനുള്ള സ്വാതന്ത്ര്യം കിട്ടിയാല്‍ മതി.  മുരളിയെ തിരിച്ചെടുക്കുന്നതെല്ല്ലാം അവരുടെ കാര്യം.  മുരളിയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ വേണ്ടി എത്രയോ പ്രാവശ്യം  കരുണാകരന്‍  ഡല്‍ഹിയില്‍ പോയി ഹൈക്കമാന്റിനെ കണ്ടു.  മുരളി തന്നെ പരസ്യമായി മാപ്പ് പറഞ്ഞു.  എന്നിട്ടും അദ്ദേഹം  മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ പോലും  മുരളിയെ തിരിച്ചെടുക്കാം എന്ന് പ്രഖ്യാപിച്ചുകൊണ്ട്  അദ്ദേഹത്തെ ആശ്വസിപ്പിക്കാനുള്ള  സന്മനസ്സ് ഇവിടത്തെ  വീതംവയ്പ്പ്  വീരന്മാര്‍ക്ക് ഉണ്ടായില്ല.

രാഷ്ട്രീയ എതിരാളികളുടെ മാപ്പ് അദ്ദേഹത്തിന് ആവശ്യമില്ലായിരുന്നു. എന്തെന്നാല്‍ അവരോട്  ഒരു തെറ്റും അദ്ദേഹം ചെയ്തിട്ടില്ല്ല.  നേരെ മറിച്ച്  കോണ്‍ഗ്രസ്സിലെ  വീതംവയ്പ്പ് നേതാക്കളാണ് അദ്ദേഹത്തോട്  കടുത്ത തെറ്റ് ചെയ്തുകൊണ്ടേയിരുന്നത്.  ഇല്ല്ലാത്ത ചാരക്കേസില്‍  കുടുക്കി അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഇറക്കിയത് ഇപ്പറഞ്ഞ കോണ്‍ഗ്രസ്സുകാരാണ്.  ആ കേസ് ചാരമായിട്ടും അദ്ദേഹത്തോട് മാപ്പ് പറയാനുള്ള  മാന്യത അവര്‍ കാണിച്ചില്ല.  കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്ത് പോയി പാര്‍ട്ടിയെ അങ്ങേയറ്റം ദ്രോഹിച്ചവരും , കാലാകാലങ്ങളില്‍ കോണ്‍ഗ്രസ്സിനെ നശിപ്പിക്കാന്‍ ശ്രമിച്ചവരും  പിന്നീട് കോണ്‍ഗ്രസ്സില്‍ തിരിച്ചു വന്നവരും,  ചേര്‍ന്നവരുമാണ് ഇന്ന് കോണ്‍ഗ്രസ്സിന്റെ തലപ്പത്തുള്ള അധികം പേരും. അവരോളം തെറ്റ്  കരുണാകരനോ മുരളിയോ കോണ്‍ഗ്രസ്സിനോട് ചെയ്തിട്ടില്ല.  ഇതൊന്നും പക്ഷെ പറഞ്ഞിട്ട് കാര്യമില്ല.  കറക്ക് കമ്പനികള്‍ക്ക്   സംഘടനയെ വരുതിയിലാക്കി നിര്‍ത്താന്‍ കഴിയുന്നു എന്നതാണ്  നമ്മള്‍ കാണുന്നത്. കോണ്‍ഗ്രസ്സിന്റെ കാര്യം മാത്രമല്ല.

രാജന്‍ കേസ് ആളുകള്‍  ഇത്രയും പ്രധാനമായി കാണാന്‍ കാരണം  ഈച്ചരവാര്യര്‍ കൊടുത്ത കേസും  അതിന്റെ അനന്തര നടപടികളും വിധിയും ഒക്കെയാണ്.  ഈച്ചരവാര്യരുടെ കൃതിയും  പിറവി എന്ന സിനിമയും ഒക്കെ ഒരു ഘടകമാണ്. എന്നാല്‍ കൊല്ലപ്പെടുന്നവരുടെയെല്ലാം ബന്ധുക്കളുടെ ദു:ഖം ഒരു പോലെയാണെന്ന് ആളുകള്‍ ഓര്‍ക്കുന്നില്ല.  ആര് ആരെ കൊന്നാലും തെറ്റാണ്, അപലപിക്കപ്പെടേണ്ടതാണ്.  മറ്റൊരു മനുഷ്യനെ കൊല്ലാന്‍  ആര്‍ക്കും തോന്നാന്‍ പാടില്ലാത്തതാണ്.  എന്തെന്നാല്‍ ഏതൊരു മനുഷ്യന്റെയും  ആയുസ്സ് നിശ്ചിതമാണ്.  കൊല്ലപ്പെട്ടവന്‍ വേഗം ചത്തു എന്നേയുള്ളൂ ,  കൊന്നവന്‍ ചാകാന്‍ കുറച്ച് കാലം കഴിയണം എന്നും.

രാജന്റെ കൊലപാതകവുമായി കരുണാകരന് ബന്ധമുള്ളത്  ആഭ്യന്തര മന്ത്രി എന്ന നിലയില്‍ മാത്രമാണ്.   നക്സലുകള്‍  ആളുകളുടെ തല അറുത്ത് വീട്ടിന്റെ മതിലുകളില്‍ കൊണ്ടുവെക്കുന്ന കാലമായിരുന്നു അത്.  വര്‍ഗ്ഗശത്രുവിന്റെ ഉന്മൂലനമായിരുന്നു അന്ന് നക്സലുകളുടെ പ്രഖ്യാപിതപരിപാടി.  നക്സലുകള്‍ ആളെക്കൊല്ലുന്നതും തെറ്റ് തന്നെയാണ്.  ആ നക്സലുകളെ  അമര്‍ച്ച  ചെയ്യുക എന്നത്  അന്നത്തെ അച്യുതമേനോന്‍ മന്ത്രിസഭയുടെ നയമായിരുന്നു.  ആ നയത്തിന്റെ ഭാഗമായാണ് രാജന്‍ പോലീസ്കാരാല്‍ കൊല്ലപ്പെട്ടത്.  രാജനെ പ്രത്യേകമായി പിടിച്ചുകൊല്ലണം എന്ന്  അന്ന്  ആഭ്യന്തര മന്ത്രിയായിരുന്ന കരുണാകരന്‍ ഉത്തരവ് ഇട്ടിട്ടില്ല. കൊന്നതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട പോലീ‍സ്കാര്‍ക്കാണ്.  പ്രതികളെ പിടിച്ചു കൊല്ലാന്‍ പോലീസുകാരെ നിയമം അനുവദിക്കുന്നില്ല. അങ്ങനെയൊരു വകുപ്പും ഇല്ല. എന്നിട്ടും ഇന്നും പോലീസുകാര്‍ പ്രതികളെ കൊല്ലുന്നു.  സമൂഹത്തിലും പോലീസിലും ഇന്നും കൊലപാതകികളും കൊലപാതകം ചെയ്യാ‍ന്‍ നെഞ്ചുറപ്പുള്ളവരും വിഹരിക്കുന്നുണ്ട്  എന്നത് ദൌര്‍ഭാഗ്യകരമായ വസ്തുതയാണ്.

അപ്പോള്‍ ഞാന്‍ പറഞ്ഞുവന്നത് ലീഡര്‍ക്ക് ആരും  മാപ്പ് കൊടുക്കേണ്ടതില്ല എന്നാണ്.  ലീഡറോട് അനീതി കാണിച്ച കോണ്‍ഗ്രസ്സിലെ വീതംവയ്പ്പ്  ഭാരംതാങ്ങികളാണ് ജനങ്ങളോട് മാപ്പ് ചോദിക്കേണ്ടിയിരുന്നത്.  പക്ഷെ അതിന്റെ ആവശ്യം അവര്‍ക്ക്  വരുന്നില്ല.  എന്തെന്നാല്‍ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ്സിനേ വോട്ട് ചെയ്യാന്‍ പറ്റൂ.  കരുണാകരനോട് അനീതി കാണിച്ചു എന്ന് വെച്ച് കോണ്‍ഗ്രസ്സിനെ തോല്‍പ്പിച്ചാല്‍ ,  അത് ഇരുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യവും  അടിമത്വം ഇരന്ന് വാങ്ങുന്നതിന് സമവും ആകുമെന്ന്  ജനങ്ങള്‍ക്കറിയാം.  അത്തരത്തിലുള്ള  ഒരു  പാര്‍ട്ടി സംവിധാനമാണല്ലോ അപ്പുറത്ത് ഉള്ളത്.  ചുരുക്കത്തില്‍  ഉമ്മന്‍ ചാണ്ടി- ചെന്നിത്തല  വീതംവയ്പ്പ് പ്രഭൃതികളെ താങ്ങി നിര്‍ത്തുന്നതും സംരക്ഷിക്കുന്നതും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്.  മാര്‍ക്സിസ്റ്റ് വിരോധം ഒന്ന് മാത്രമാണ് ആളുകളെ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.  അവര്‍ പറയുന്നത് പോലെ ഒരു യഥാര്‍ഥ ഇടത്പക്ഷമായിരുന്നു സി.പി.എം. എങ്കില്‍  ,  ആക്രമണവും നാടന്‍ ബോമ്പും , കള്ളവോട്ടും  ധാര്‍ഷ്ട്യവും വെടിയാന്‍ അണികളോട്  നിര്‍ദ്ദേശിച്ചിരുന്നുവെങ്കില്‍  പാര്‍ട്ടിക്ക്  അമിതമായ ആസ്ഥി വാരിക്കൂട്ടുന്നതില്‍ നിന്ന് പിന്മാറിയിരുന്നുവെങ്കില്‍ ജനങ്ങള്‍ക്ക് ഈ ഗതികേട് ഉണ്ടാകുമായിരുന്നില്ല.  മെയ്യനങ്ങാതെ  ഇസ്തിരി ചുളിയാത്ത ഖദര്‍ധാരികളുടെ പത്രാസ് അപ്പോള്‍ കാണാമായിരുന്നു.  പക്ഷെ സി.പി.എമ്മിന് ഇനി മാറാന്‍ കഴിയില്ല.  ആദര്‍ശത്താല്‍ പ്രചോദിതരായി കമ്മ്യൂണിസം  സ്വീകരിച്ചവരുടെ കൈയ്യിലല്ല ആ പാര്‍ട്ടിയും ഇന്ന്.

കേരാളത്തിന്റെ വികസനത്തിലും പുരോഗതിയിലും  കരുണാകരന്റെ മുദ്രയുമുണ്ട്.  പക്ഷെ അതിനേക്കാളും എല്ലാമുപരി അദ്ദേഹം നമുക്കായി ബാക്കി വെച്ചത് ബംഗാളാകാത്ത ഒരു കേരളമാണ്.  അതിനായി മാത്രമെങ്കിലും ജനാധിപത്യകേരളം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു ......

(എന്റെ ഒരു പഴയ പോസ്റ്റും വായിക്കാം)

കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ അടിത്തറ ഭദ്രം

എന്റെ ബ്ലോഗ് പതിവായി വായിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി വടകരയില്‍ നിന്നും  എന്നെ കാണാന്‍ ബാംഗ്ലൂരില്‍ വന്നിരുന്നു.  പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍  മാര്‍ക്സിസ്റ്റ് വിമതര്‍ കൂട്ടത്തോടെ ജയിച്ച മേഖലയില്‍ നിന്നാണ് പുള്ളി വരുന്നത്.  കമ്മ്യൂണിസത്തെയും അതിന്റെ ഭാവിയെക്കുറിച്ചും ഞങ്ങള്‍ ദീര്‍ഘമായി തന്നെ സംസാരിച്ചു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ കാര്യമായ പരിഗണനയും  ഉദ്ദേശിച്ച കാര്യങ്ങളുടെ ഫലപ്രാപ്തിയും ലഭിക്കാത്തവരാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയി ഇടത് ഏകോപനസമിതി രൂപീകരിച്ചത്. അങ്ങനെ വരുമ്പോള്‍ അക്കൂട്ടര്‍ക്ക് എങ്ങനെ ഒരു നല്ല ഇടത് പക്ഷ ബദല്‍ ആകാന്‍ കഴിയും?  എന്ത്കൊണ്ടാണ് മാര്‍ക്സിസ്റ്റ് പാ‍ര്‍ട്ടിയോട് ആളുകള്‍ക്ക് ഇങ്ങനെ വെറുപ്പ് വര്‍ദ്ധിക്കാന്‍ കാരണം എന്ന് തുടങ്ങി കമ്മ്യൂണിസത്തിന്റെ പ്രസക്തിയും ഭാവിയും അങ്ങനെ നിരവധി കാര്യങ്ങള്‍ അവന്‍ ചോദിച്ചു.

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ആളുകള്‍ വെറുക്കുന്നതിന് എത്രയോ കാരണങ്ങളുണ്ട്. അവരുടെ ഓരോ വാക്കും പ്രവര്‍ത്തിയും ആളുകളില്‍ വെറുപ്പ് വര്‍ദ്ധിപ്പിച്ച് കൊണ്ടേയിരിക്കുന്നു, വെറുക്കുന്നവരുടെ കൂടെ ആളുകള്‍ കൂടിക്കൊണ്ടേ വരുന്നു എന്നതാണ് സത്യം.  കാരണങ്ങളെ പ്രത്യേകമായി എടുത്ത് വിശകലനം ചെയ്യാന്‍ കഴിയില്ല. അതിന്റെ ആവശ്യവുമില്ല.  വെറുപ്പുകള്‍ ഒന്നൊന്നായി കൂടി കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ അടിത്തറ ഭദ്രമായിക്കൊണ്ടേ വരുന്നു.  അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് കേരളത്തിലെ ഭൂരിപക്ഷം വാര്‍ഡുകളില്‍ നിന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടി പുറന്തള്ളപ്പെട്ടത്.  ജനങ്ങളെ മനസ്സിലാക്കാനുള്ള കോമണ്‍ സെന്‍സ് മാര്‍ക്സിസ്റ്റ് നേതാക്കള്‍ക്ക് തീരെയില്ല.  നേതാവായിക്കഴിഞ്ഞാല്‍ അണികള്‍ തങ്ങളുടെ അടിമകള്‍ ആണെന്നാണ് മാര്‍ക്സിസ്റ്റ് നേതാക്കള്‍ കരുതുന്നത്. തങ്ങള്‍ എന്ത് പറഞ്ഞാലും അണികള്‍ തൊണ്ട തൊടാതെ വിഴുങ്ങുമെന്നും അവര്‍ കരുതുന്നു. എന്നാല്‍ അങ്ങനെ വിഴുങ്ങുന്നവരുടെ  സംഖ്യ  അനുദിനം കുറഞ്ഞുവരികയാണ്.

കണ്ണൂര്‍ ജില്ലാ സെക്രട്ടരി കഴുത്തിന് സുഖമില്ലാത്തത്കൊണ്ട് പാര്‍ട്ടിയില്‍ നിന്നും അവധിക്ക് അപേക്ഷിക്കുന്നു. പോലിസ് മര്‍ദ്ധനം മൂലമാണ് കഴുത്തിന് സുഖമില്ലാത്തതായത് പോലും.  ഇപ്പോള്‍ കോയമ്പത്തൂര്‍ ആര്യവൈദ്യശാലയില്‍ ചികിത്സയില്‍ ആണത്രെ.  അവധിക്ക് അപേക്ഷിച്ചാ‍ല്‍  അനുവദിക്കാതിരിക്കാന്‍ പറ്റുമോ എന്നാണ് ഒരു ഉന്നത നേതാവ് പ്രതികരിച്ചത്.  ഈ അവധിചികിത്സാപ്രയോഗ വിശദീകരണം അപ്പാടെ അണികള്‍ വിശ്വസിച്ചിരിക്കും എന്നാണ് നേതാക്കള്‍ കരുതുന്നുണ്ടാവുക.  എന്നാല്‍ അവധി ചികിത്സയുടെ പിന്നാമ്പുറ കഥകള്‍ കാതോടുകാതായി പ്രചരിക്കുന്നത് നേതാക്കള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ടോ എന്നറിയില്ല.  ഏതായാലും  പത്രങ്ങള്‍ അതിനെക്കുറിച്ച് പിന്നെയൊന്നും എഴുതിയിട്ടില്ല.  ചികിത്സ കഴിഞ്ഞ് വന്നാല്‍ സെക്രട്ടരി സ്ഥാനം മടക്കി നല്‍കുമോ എന്ന് ചോദിച്ചപ്പോള്‍ അത് അപ്പോള്‍ ആലോചിക്കും എന്ന പാര്‍ട്ടി വക്താവിന്റെ മറുപടിയും അവധിയെക്കുറിച്ച് അറിയില്ല എന്ന മുഖ്യമന്ത്രിയുടെ പ്രതികരണവും  എല്ലാം തുറന്ന് പറയുന്നുണ്ട്.

ചികിത്സയും അവധിയും കഴിഞ്ഞ് ആ ഉഗ്രപ്രതാപിയായിരുന്ന നേതാവിന് സെക്രട്ടരിക്കസേര മടക്കിക്കിട്ടിയില്ലെങ്കില്‍  ഇപ്പോള്‍ അടക്കം പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് ജനം കരുതും.  മാത്രമല്ല ആ നേതാവിനെതിരെ സ്വന്തം ജന്മനാട്ടില്‍ പോലും  വാള്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതായി ശ്രുതിയുണ്ടായിരുന്നു.  അവധിചികിത്സ ലഭിക്കേണ്ടവര്‍ പാര്‍ട്ടിയില്‍ ഇനിയും ഉണ്ടാകില്ലേ എന്നും അണികള്‍ക്ക് സ്വാഭാവികമായും സംശയം തോന്നാം.  എന്തായാലും  അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍  വോട്ടുകള്‍ വരവില്‍ വര്‍ദ്ധിക്കുകയില്ല എന്ന് മാത്രമല്ല, നഷ്ടം കൂടുകയും ചെയ്യും.  ഇങ്ങനെ ഓരോ ദിവസവും  കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ അടിത്തറ ഭദ്രമാക്കുന്ന ഏര്‍പ്പാടിലാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാസംവിധാനം മുഴുകിയിരിക്കുന്നത്.  പാര്‍ട്ടിയെക്കുറിച്ച് ആര്‍ക്കും ഒരു ചുക്കും അറിയില്ല എന്ന് പറയുമ്പോഴും  പാ‍ര്‍ട്ടി കൂടുതല്‍ കൂടുതല്‍ തൊലിയുരിക്കപ്പെടുകയാണെന്ന് നേതാക്കള്‍ അറിഞ്ഞതായി ഭാവിക്കുന്നേയില്ല.

ആസ്തിയോടും പണത്തോടും  കമ്മ്യൂണിസ്റ്റുകള്‍ക്കുള്ള ആര്‍ത്തി സുവിദിതമാണ്.  പാര്‍ട്ടി സമ്പത്ത് വാരിക്കൂട്ടുക, നേതാക്കള്‍ അത് അനുഭവിച്ച്  ഉന്മത്തരാവുക എന്നതാണ് ശൈലി.  മറ്റ് പാര്‍ട്ടിക്കാര്‍ ഒറ്റയ്ക്ക് സമ്പാദിക്കുമ്പോള്‍ മാര്‍ക്സിസ്റ്റ്പാര്‍ട്ടി കൂട്ടായി പാര്‍ട്ടി എന്ന നിലയിലാണ് സമ്പാദിക്കുക.  അത്കൊണ്ട് ഗുണം കൂടുതല്‍ മാര്‍ക്സിസ്റ്റ് നേതാ‍ക്കള്‍ക്കാണ്.  കൂട്ടായി സമ്പാദിക്കുമ്പോള്‍ നേട്ടം പതിന്മടങ്ങാണ്.  പാര്‍ട്ടി നോട്ടമിട്ട  വസ്തുവും കെട്ടിടങ്ങളും അനായാസമായി പാര്‍ട്ടി അധീനതയിലാകും.  ഈ മന്ത്രിസഭയുടെ കാലത്ത് പാര്‍ട്ടി എത്ര ആസ്തി സമ്പാദിച്ചു എന്ന കണക്ക് അണികള്‍ക്ക് ഒരിക്കലും ലഭ്യമാവുകയില്ല.  ഇതിലൊന്നും യാതൊരു അപാകതയും കാണാത്തവര്‍ തന്നെയാണ് ഇന്നും പാര്‍ട്ടിയുടെ ഭൂരിപക്ഷം അണികളും എന്നത് സത്യമാണെങ്കിലും  ഈ വെട്ടിപ്പിടുത്തത്തില്‍ അമര്‍ഷം പൂണ്ട് പാര്‍ട്ടിയോട് വിട പറയുന്നവരുടെ എണ്ണം ദിവസവും കൂടി വരുന്നുണ്ട്.

പാര്‍ട്ടിയിലേക്ക്  ആകര്‍ഷിക്കപ്പെടാന്‍ ഇന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൈയില്‍ ഒന്നുമില്ല.  ഒപ്പം കൂടിയാല്‍  സാമ്പത്തികനേട്ടം ഉണ്ടാക്കാം  എന്ന ഒരേയൊരു പ്രലോഭനം മാത്രമേ ഇന്ന്  മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പറ്റി അതില്‍ ചേരുന്നവര്‍ക്ക് ഉണ്ടാകൂ.  കമ്മ്യൂണിസവും സോഷ്യലിസവും ഇടത് പക്ഷവുമൊന്നും ഇനിയുള്ള കാലം ആരെയും ആകര്‍ഷിക്കാന്‍ പോന്നതല്ല.  ഇപ്പോള്‍ അതിലൊക്കെ വിശ്വസിക്കുന്നവര്‍ക്ക് അങ്ങനെ വിശ്വസിച്ച് കഴിയാമെന്ന് മാത്രം.  സമരങ്ങള്‍ നടത്താനുള്ള ശേഷിയും ഇനി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടാവില്ല.  ഭരണം ഒഴിഞ്ഞുപോയാല്‍  വഴിപാട് പോലെ ബന്ദുകളും ഹര്‍ത്താ‍ലുകളും മാത്രമേ ഇനി നടത്താന്‍ കഴിയുകയുള്ളൂ.  എന്തിനെ എതിര്‍ത്തിട്ടാണ് ഇനി സമരം നടത്താന്‍ കഴിയുക?  കഴിഞ്ഞ കാലങ്ങളില്‍  എന്തിനെയെങ്കിലും  എതിര്‍ത്ത് സമരം നടത്തിയിട്ടാണ് പാര്‍ട്ടി പിടിച്ച് നില്‍ക്കാറ്.  സമരിക്കാനുള്ള എല്ലാ വഴികളും അടഞ്ഞുപോയി.  ബന്ദും ഹര്‍ത്താലുമാണെങ്കില്‍ അത് നാട്ടുകാര്‍ക്ക് സമരമേയല്ല, ഉത്സവമാണ്.

“എന്റെ പാര്‍ട്ടി ഇനി നന്നാവില്ല. ഇത് ക്രമേണ മുരടിച്ചുപോവുകയേയുള്ളൂ. ഇപ്പോഴൊക്കെ പാര്‍ട്ടി കോര്‍പ്പറേറ്റ് ബിസിനസ്സ് സ്ഥാപനങ്ങളുടെ മേലെയായില്ലേ?  കോണ്‍ഗ്രസ്സ് പാര്‍ട്ടി നിലനില്‍ക്കും. എന്തെന്നാല്‍ അത് ജനാധിപത്യപാര്‍ട്ടിയല്ലെ. ഇതൊന്നും ആരോടും തുറന്ന് പറയാറില്ല. കാരണം ഭയം എന്ന സംഗതി നമ്മളെ വേട്ടയാടുന്നുണ്ട്.  എന്റെ ഒറ്റയ്ക്കുള്ള അഭിപ്രായമല്ല ഇത്..”  ഇങ്ങനെ പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചത്  പിണറായിയിലെ  എന്റെ സുഹൃത്തായ ഒരു കെ.എസ്.ടി.എ. അദ്ധ്യാപകനാണ്.  തെളിവൊന്നും ഹാജരാക്കുന്നില്ല. പക്ഷെ ആ സുഹൃത്ത്  സാക്ഷാല്‍ സംസ്ഥാന സെക്രട്ടരിയുടെ പഴയ വീടിന്റെ അയല്‍പ്പക്കത്തുള്ള ഒരു പ്രശസ്ത കമ്മ്യൂണിസ്റ്റ് തറവാട്ടിലെ അനന്തരാവകാശിയാണ്.  ഞാന്‍ മനസ്സിലാക്കിയേടത്തോളം  മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഏറ്റവും ഭയക്കുന്നത് പാര്‍ട്ടിയുടെ വര്‍ഗ്ഗ സംഘടനകളില്‍ പെട്ടവര്‍ തന്നെയാണ്. അത്തരത്തിലാണ് പാര്‍ട്ടി സെറ്റപ്പ്.

മറ്റ് സംഘടനകളില്‍ പെട്ടവര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ   അസൂയയോടുകൂടിയാണ് മാര്‍ക്സിസ്റ്റ് സംഘടനകളില്‍ പെട്ടവര്‍ നോക്കുന്നത്.  പാ‍ര്‍ട്ടിയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് നിര്‍ബ്ബന്ധിക്കുക മാത്രമല്ല പരോക്ഷമായി ഭയപ്പെടുത്തുകയും ചെയ്യും.  പിരിവിന്റെ കാര്യമാണ് കടുപ്പം.  പണപ്പിരിവിന്റെ കാര്യത്തില്‍  ഒരു ദാക്ഷിണ്യവും മാര്‍ക്സിസ്റ്റുകള്‍ കാണിക്കുകയില്ല. എത്ര കൊടുത്താലും മതിയാകില്ല.  പാര്‍ട്ടി കോണ്‍ഗ്രസ്സിനേക്കാളും മോശമാവുമ്പോള്‍ തങ്ങള്‍ ഇങ്ങനെ കാശ് കൊടുത്ത് ഈ പാര്‍ട്ടിയെ നിലനിര്‍ത്തേണ്ട ബാധ്യത എന്താണെന്ന് നാളെ ആളുകള്‍ ചിന്തിച്ചുകൂടായ്കയില്ല.  ഇപ്പോഴും ചിന്തിക്കുന്നവരുണ്ട്. പക്ഷെ ഭയം നിമിത്തം കൊടുക്കാതിരിക്കാന്‍ കഴിയുന്നില്ല.  മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടുള്ള ഭയം നിലനില്‍ക്കുന്ന കാലത്തോളം മാത്രമേ ഇനി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് നാട്ടില്‍ നിലനില്‍പ്പുള്ളൂ.  രണ്ട് പ്രാവശ്യം തുടര്‍ച്ചയാ‍യി യു.ഡി.എഫ്. അധികാരത്തില്‍ എത്താനുള്ള സാഹചര്യം ഉണ്ടായാല്‍ പിന്നെയാരും കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഭയപ്പെടില്ല. അത്തരമൊരു സാഹചര്യം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടുകൂടി സംജാതമാവും എന്നാ‍ണ് എന്റെ കണക്ക് കൂട്ടല്‍ .  എന്തെന്നാല്‍  കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ അടിത്തറ എന്നത്തേക്കാളും ഭദ്രമാണ് ഇന്ന്.

സത്യത്തില്‍ എന്താണ് കമ്മ്യൂണിസം?  ഒരിക്കലും നടക്കാത്ത ഊട്ടോപ്യന്‍ സ്വപ്നമാണ് കമ്മ്യൂണിസവും.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി  കമ്മ്യൂണിസം സ്ഥാപിക്കും എന്ന് കാറല്‍ മാര്‍ക്സ് എവിടെയും പറഞ്ഞിട്ടില്ല.  തൊഴിലാളിവര്‍ഗ്ഗം  ആര്‍ജ്ജിക്കുന്ന ബോധപരമായ ഔന്നത്യത്തിലൂടെ പടിപടിയായി മുന്നേറി  ഭരണകൂടങ്ങളെപ്പോലും  പിഴുതെറിഞ്ഞ് ആധുനികകമ്മ്യൂണിസം സ്ഥാപിക്കും എന്നാണ് മാര്‍ക്സ് സ്വപ്നം കണ്ടത്.  തൊഴിലാളി വര്‍ഗ്ഗം എന്നാല്‍ കമ്മ്യൂണിസ്റ്റ്കാരല്ല.  എന്നാല്‍ മാര്‍ക്സ് സ്വപ്നം കണ്ട പോലെയൊരു തൊഴിലാളിവര്‍ഗ്ഗം ലോകത്ത് എവിടെയും ഉരുത്തിരിഞ്ഞ് വന്നില്ല.  അവനവന്‍ മുതലാളിമാരാണ് ഇന്ന് ലോകത്ത് അധികവും.  ചരിത്രം  മാര്‍ക്സിന്റെ സ്വപ്നത്തെ തള്ളിക്കളഞ്ഞു.  വര്‍ഗ്ഗപരമായി തൊഴിലാളികള്‍ സംഘടിക്കാനുള്ള സാഹചര്യം ഇല്ലെങ്കിലും  മനുഷ്യര്‍ക്ക്  ആ സ്വപ്നം സാക്ഷാല്‍ക്കരിക്കാമായിരുന്നു.  എല്ലാവര്‍ക്കും  സുഖമായി കഴിയാനുള്ള ഇടം ഭൂമിയില്‍ ഉണ്ട്. പോരെങ്കില്‍  ഒരുമിച്ചാണെങ്കില്‍ നമുക്ക് കടലിലും ആകാശത്തും ഇടം സൃഷ്ടിക്കാനും കഴിയും.  എന്നാല്‍ മനുഷ്യന്‍ എന്നാല്‍ പുറത്ത് കാണിക്കാന്‍ ശ്രമിക്കുന്ന പോലെ അത്ര നല്ലവനല്ല.  തന്റെ ആവശ്യങ്ങളോട്  കോമ്പ്രമൈസ് ചെയ്യാന്‍ ആരും തയ്യാറല്ല.  എത്രയാണ് ഒരാളുടെ ആവശ്യം? അത്  അടുത്തവനെക്കാളും എന്തായാലും അധികമാണ്.  മാവേലി നാട് വാണീടും കാലം എല്ലാരും ഒന്ന് പോലെ എന്ന് ഈണത്തില്‍ പാടാന്‍ എല്ലാവരും കേമന്മാരാണ്.  എന്നാല്‍ അടുത്തുള്ളവനെക്കാളും എനിക്ക് അധികം വേണമെന്ന ആസക്തി ആരും ഉപേക്ഷിക്കുകയില്ല.  തൊഴിലാളി വളര്‍ന്നാല്‍ അവന്‍ നോക്കുകൂലിയാണ് അധികം വാങ്ങുക. അല്ലാതെ കമ്മ്യൂണിസം സ്ഥാപിക്കുകയല്ല ചെയ്യുക.  സമൂഹത്തിന്റെ ചലനം  എന്ന് പറയുന്നത് തന്നെ ഈ സ്വാര്‍ത്ഥതയാണ്.   കമ്മ്യൂണിസ്റ്റുകാരാണ് എല്ലാ അര്‍ത്ഥത്തിലും  ഏറ്റവും  സ്വാര്‍ത്ഥരായത് എന്നത് വിരോധാഭാസമായി തോന്നാം.  ഗാന്ധിജിയെ പോലെ ഒരു മഹാത്മാവിനെ  സംഭാവന ചെയ്യാന്‍ കമ്മ്യൂണിസത്തിന് കഴിഞ്ഞിട്ടില്ല.

തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം,  വര്‍ഗ്ഗസമരസിദ്ധാന്തം എന്നൊക്കെയുള്ള  വരട്ടുതത്വങ്ങള്‍ ഒഴിവാക്കിയാല്‍  മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യയില്‍ നല്ലൊരു ജനാധിപത്യപാര്‍ട്ടിയാകാന്‍ കഴിയുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടെന്ന്  എന്നെ കാണാന്‍ വന്ന ആ സുഹൃത്തിനോട് അന്ന് ഞാന്‍ പറഞ്ഞിരുന്നു.  എന്നാല്‍  അങ്ങനെയൊരു സാധ്യതയുമില്ലെന്ന് എനിക്ക് ബോധ്യമായത്  പിണറായിയിലെ ആ സുഹൃത്തുമായി  കുറെ നേരം സംസാരിച്ചതിന് ശേഷമാണ്.  മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പറ്റി ഒരു ചുക്കും അറിയാത്തവരാണ് ആ പാര്‍ട്ടിയെ ന്യായീകരിക്കുന്നതും പ്രതിരോധിക്കുന്നവരും.  പാര്‍ട്ടിയെ അറിയുന്നവര്‍ അതില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അങ്ങനെ പ്രവര്‍ത്തിക്കുന്നവരില്‍  പലരും മാനസികമായി കോണ്‍ഗ്രസ്സ് അനുകൂലികളാണ്.  കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാത്ത  കെ.എസ്.ടി.യു. മാഷ്മ്മാരെ എനിക്കറിയാം.  സ്വന്തം ചിഹ്നത്തില്‍ ചെയ്യാന്‍ വെറുപ്പ്.  യു.ഡി.എഫിന്  ചെയ്താല്‍ പിടിച്ചുപോകും എന്ന ഭയം.   അടിമപ്പണി എടുപ്പിക്കുന്നതിലും  കൂടെക്കൂടെ സംഭാവന കൊടുക്കാന്‍ നിര്‍ബ്ബന്ധിതര്‍ ആകുന്നതിലുമാണ് പലര്‍ക്കും വെറുപ്പ്.

ഇത്തരക്കാരുടെ സംഖ്യ ഇന്ന് കുറവാണെങ്കിലും  പാര്‍ട്ടി അടിത്തറ ദുര്‍ബ്ബലമായി വരികയും  വിരുദ്ധരുടെ എണ്ണം പാര്‍ട്ടിയില്‍ തന്നെ ഏറി വരികയുമാണ് എന്നത് യാഥാര്‍ത്ഥ്യമാണ്.  ധാ‍രാളം ആസ്തിയും  ബിസിനസ്സും , എന്തിനും തയ്യാറുള്ള അണികള്‍ ധാരാളവും ഉണ്ട് എന്ന കാരണത്താല്‍ മാര്‍ക്സിസ്റ്റ്കാരുടെ ധാര്‍ഷ്ട്യത്തിന് അധികകാലം ആയുസ്സ് ഉണ്ടാവില്ല എന്നര്‍ത്ഥം.  നോക്കുക, കേരളത്തില്‍ ആളുകള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയെ വെറുക്കുന്നുണ്ടെങ്കില്‍ അത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ മാത്രമാണ്.  കോണ്‍ഗ്രസ്സിനോടും ലീഗിനോടും ഒക്കെ ആളുകള്‍ക്ക് വിയോജിപ്പ് ഉണ്ടാകാം. പക്ഷെ വെറുക്കുന്നില്ല. കാരണം മറ്റൊരു പാര്‍ട്ടിയും ആളുകളെ വെറുപ്പിക്കുന്നില്ല.  ശുംഭന്‍ എന്ന് ജഡ്ജിയെ വിളിച്ചിട്ട് , ആ പ്രയോഗം മലബാറില്‍  സാധാരണയാണ് എന്ന് ന്യായീകരിക്കുക.  ഇമ്മട്ടിലുള്ള ന്യായങ്ങളും അതൊക്കെ പ്രകടിപ്പിക്കുമ്പോഴുള്ള ശരീരഭാഷയുമൊന്നും ഇനിയുള്ള കാലം ആരും വകവെച്ചുകൊടുക്കുകയില്ല.

ഞാന്‍ ഈ ബ്ലോഗ്  എഴുതുന്നത്കൊണ്ടോ  , ഇത് ചില്ലറ ആളുകള്‍ വായിക്കുന്നത്കൊണ്ടോ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഒരു പോറലും  സംഭവിക്കുകയില്ല. എന്നാല്‍ പാര്‍ട്ടിയെ നശിപ്പിക്കുന്നവര്‍ അതിന്റെ ഉള്ളില്‍ തന്നെയാണ് ഉള്ളത്. ഈ പോസ്റ്റ് വായിച്ച് അസഹിഷ്ണുത തോന്നുന്നവര്‍ അതാണ് ആദ്യം മനസ്സിലാക്കേണ്ടത്.  ഒരു തരത്തിലുള്ള  തിരുത്തലും  പ്രയോജനം ചെയ്യില്ല.  കാരണം ആര് ആരെയാണ് തിരുത്തുക.  മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മൂല്യച്യുതി  ചൂണ്ടിക്കാട്ടി  ചിലര്‍ യഥാര്‍ത്ഥ ഇടത്പക്ഷത്തിന്റെ റോളില്‍ അവതരിക്കാന്‍ നോക്കുന്നുണ്ട്.  സംഗതിയൊക്കെ കൊള്ളാം.  പക്ഷെ കമ്മ്യൂണിസത്തിന്റെ  മേധാവിത്വമനോഭാവവും ആക്രമണോത്സുകതയും ഗീബത്സീയന്‍ പ്രചരണരീതിയും ധാര്‍ഷ്ട്യവും കുതന്ത്രങ്ങളും ജനാധിപത്യ വിരുദ്ധതയും  എല്ലാം ഒഴിവാക്കിയാല്‍ വിനയത്തിന്റെയും ലാളിത്യത്തിന്റെയും നേരിന്റെയും നെറിയുടെയും  പാതയില്‍ സഞ്ചരിച്ചാല്‍ കാലം ചില ദൌത്യങ്ങള്‍ നിങ്ങളെ ഏല്‍പ്പിച്ചേക്കാം.   എന്നാല്‍  ഏതെങ്കിലും തരത്തിലുള്ള വിപ്ലവമാണ് ലക്ഷ്യമെങ്കില്‍  അത്  മനസ്സില്‍ സൂക്ഷിച്ചാല്‍ മതി.

ഓരോ കാലത്തും  ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒന്നുകില്‍ അവര്‍ തന്നെ പരിഹരിക്കും. അല്ലെങ്കില്‍ പരിഹരിക്കാന്‍ ശ്രമിക്കും.  തങ്ങളാണ് ജനങ്ങളുടെ സംരക്ഷകര്‍ ,  തങ്ങള്‍ക്കാണ് ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത എന്ന് കരുതി മുന്നോട്ട് വരേണ്ടതില്ല.  എല്ലാവര്‍ക്കും തുല്യ ബാധ്യത,  തുല്യ അവകാശം,  തുല്യ അവസരം അത്രയേയുള്ളൂ.  നേതാവെന്നാല്‍  അസാധാരണ സൃഷ്ടിയൊന്നുമല്ല.  സംഘടനാ ഭാരവാഹിത്വം ലഭിക്കുന്നു എന്ന് വെച്ച് ആരും നേതാവാകുകയില്ല. അതിന്  ചില ഗുണങ്ങളൊക്കെ വേണം .

വികലാംഗരെന്ന് വിളിക്കരുത് ...

തമിഴ്‌നാട്ടില്‍ ഇപ്പോള്‍ അംഗവൈകല്യമുള്ളവരെ ഉടല്‍ ഊനമുറ്റോര്‍ എന്ന് വിളിക്കാറില്ല. പകരം  മാറ്റ്തിറനാളി  (மாற்றுத் திறனாளி) എന്നാണ് വിളിക്കുന്നത്. Differently -abled Person എന്ന ഇംഗ്ലിഷ് പദത്തിന്റെ തമിഴ് അര്‍ത്ഥമാണിത്.  മുന്‍പ് ഇംഗ്ലീഷില്‍ Handicapped എന്നോ Disabled എന്നോ ആയിരുന്നു വിശേഷിപ്പിച്ചിരുന്നത്.  എന്നാല്‍ 80കളില്‍ തന്നെ അവര്‍ ആ പ്രയോഗം നിര്‍ത്തി.  ഏതെങ്കിലും ഒരു ആവയവത്തിന് ഊനമുള്ളവര്‍ക്ക് മറ്റ് അവയങ്ങള്‍ക്ക്  കൂടുതല്‍ കഴിവ് ഉണ്ടാകും. അത്കൊണ്ടാണ് ഇംഗ്ലീഷില്‍  ഡിഫറന്റ്ലി ഏബിള്‍ഡ് എന്നും തമിഴില്‍ മാറ്റ് തിറന്‍ ( மாற்றுத்திறன்)  ഉള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ മാറ്റ്‌തിറനാളന്‍ എന്നും വിളിക്കുന്നത്.

നമ്മള്‍ സാ‍ധാരണയായി കാലിന് ഊനമുള്ളവരെ മുടന്തന്‍ എന്നും കാഴ്ചശക്തിയില്ലാത്തവരെ കുരുടന്‍ എന്നൊക്കെയാണ് മുന്‍പ് വിളിച്ചിരുന്നത്. ഇപ്പോള്‍ അങ്ങനെയൊന്നും വിളിക്കാറില്ല. എന്നാലും വികലാംഗര്‍ എന്ന പദം നമ്മള്‍ ഇനിയും ഉപേക്ഷിച്ചിട്ടില്ല. അതിന് പകരം  അംഗവൈകല്യം ഉള്ളവര്‍ക്ക്  അപകര്‍ഷതാബോധം ഉണ്ടാകാത്ത തരത്തില്‍  മറ്റൊരു വാക്ക് നമ്മള്‍ കണ്ടുപിടിക്കണം.  വികലാംഗന്‍/ര്‍ എന്ന വിശേഷണം ബന്ധപ്പെട്ട എല്ലാ സംഗതികളില്‍ നിന്നും ഒഴിവാക്കാന്‍ നാം ഇനിയും അമാന്തിച്ചുകൂട.  വികലാംഗ അസോസിയേഷന്‍‌കാരും ഇത് ശ്രദ്ധിക്കണം.

അംഗവൈകല്യമുള്ളവരുടെ ക്ഷേമത്തിനായി ഗവണ്മേന്റുകള്‍  പ്രത്യേകം വകുപ്പുകള്‍ രൂപീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭ അനുശാസിക്കുന്നുണ്ട്. ഇന്ത്യയും അതില്‍ ഒപ്പ് വെച്ചതാണ്.  തമിഴ്‌നാട്ടില്‍  ഇക്കൂട്ടര്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചു. ഇന്ത്യയിലെ ജനസംഖ്യയില്‍ രണ്ട് ശതമാനത്തോളം പേര്‍ ഇങ്ങനെ വ്യത്യസ്തകഴിവുള്ളവരാണ്.  അത്കൊണ്ട് തന്നെ അവര്‍ക്ക് കേവലം നിസ്സാരമായ പെന്‍ഷന്‍ മാത്രം പോര.

അതൊക്കെ ശരി,  Differently abled people എന്ന വാക്ക് നമ്മള്‍ എങ്ങനെയാണ് മലയാളീകരിക്കുക ? തമിഴ് ഭാഷ എങ്ങനെയും വഴങ്ങും. എന്നാല്‍ മലയാളമോ?  എന്ത് തന്നെയായാലും ഈ വികലാംഗര്‍ എന്ന പദം ഒഴിവാക്കിയേ പറ്റൂ !

വെബ്‌സൈറ്റുകള്‍ 3D വ്യൂവില്‍ കാണാന്‍ ....

നിങ്ങളുടെ കമ്പ്യൂട്ടറില്‍ എന്തായാലും ഫയര്‍ഫോക്സ് ബ്രൌസര്‍ ഉണ്ടാവും.  ഇല്ലെങ്കില്‍ ഇപ്പോള്‍ തന്നെ ഇവിടെ പോയി ഇന്‍സ്റ്റാള്‍ ചെയ്യുക.  ഫയര്‍ഫോക്സില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആഡ്-ഓണ്‍ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റ്.  നമ്മള്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ വെബ്‌സൈറ്റുകള്‍ തുറന്ന് വെക്കാറുണ്ടല്ലൊ. ആ സൈറ്റുകളെല്ലാം  ഒരേ ജാലകത്തില്‍ 3ഡി ആയി കാണാന്‍ സഹായിക്കുന്ന ഫോക്സ്ടാബ് എന്ന ആഡ്-ഓണ്‍ ആണ് ഇത്.  ഇവിടെ  നിന്ന് ഇന്‍സ്റ്റാള്‍ ചെയ്ത് ഫയര്‍ഫോക്സ് റീ-സ്റ്റാര്‍ട്ട് ചെയ്യുക.

 ഇനി നിങ്ങള്‍ ഫയര്‍ഫോക്സ് ബ്രൌസറില്‍ ഒന്നില്‍ കൂടുതല്‍ ടാബുകളില്‍  സൈറ്റുകള്‍ തുറക്കുക. എന്നിട്ട് മേലെയുള്ള ടാബ് ബാ‍റില്‍  താഴെ ചിത്രത്തില്‍  അടയാളപ്പെടുത്തിയ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.  അപ്പോള്‍ എല്ലാ സൈറ്റുകളും ഒരേ ജാലകത്തില്‍ കാണാന്‍ പറ്റും.  ബാക്കി നിങ്ങള്‍ തന്നെ പരീക്ഷിച്ച് മനസ്സിലാക്കുക.


ഫയര്‍ഫോക്സില്‍  ഇങ്ങനെ ഉപകാരപ്രദമായ നിരവധി ആഡ്‌-ഓണുകളുണ്ട്. (ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ ഒറിജിനല്‍ വലിപ്പത്തില്‍ കാണാം)

അനുഭവം ( ഒരു തമിഴ് കഥ )

(തമിഴ് എഴുത്തുകാരന്‍  കെ.ബി.ജനാ (ജനാര്‍ദ്ധനന്‍) തന്റെ ബ്ലോഗില്‍ എഴുതിയ കഥയുടെ സ്വതന്ത്ര പരിഭാഷ. ഈ കഥ കുമുദം വാരികയിലും പ്രസിദ്ധീകരിച്ചിരുന്നു.)


വിശാലത്തിന്  തന്റെ ഭര്‍ത്താവിനെ ഒട്ടും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.  പെട്ടെന്ന് ഇങ്ങനെയൊരു മനം മാറ്റം? പത്ത് വര്‍ഷത്തിന് മുന്‍പ്  അനിയന്‍  കച്ചവടം നഷ്ടത്തിലായി , ഇവിടെ വന്ന് ഒരു അയ്യായിരം രൂപ വായ്പ ചോദിച്ചതാണ്. ആ തുക കിട്ടിയാല്‍ തല്‍ക്കാലത്തേക്ക്  രക്ഷപ്പെടാന്‍ കഴിയും എന്ന് അവന്‍ പറഞ്ഞിട്ടും യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ വെറും കയ്യോടെ മടക്കി അയച്ച മനുഷ്യന്‍ ഇന്ന് ഒരു ലക്ഷം രൂപ വെറുതെ അവന് എണ്ണിക്കൊടുക്കാന്‍ എന്നെ വിളിക്കുന്നു......

പണവും വാങ്ങി അവന്‍ പോയപ്പോള്‍  ഞെട്ടലില്‍ നിന്ന് ഉണര്‍ന്ന വിശാലം ഭര്‍ത്താവിനോട് ചോദിച്ചു:

ഒരു ലക്ഷം രൂപ ഇങ്ങനെ നിസ്സാരമായി കൊടുത്തിട്ട് ,  ഇത്കൊണ്ടുപോയി  എല്ലാം വേണ്ട പോലെ ശരിയാക്ക് ... എനിക്ക്  മടക്കിത്തരണ്ട എന്ന് പറയാ‍ന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിഞ്ഞു? അന്ന്  അയ്യായിരം രൂപ വായ്പ ചോദിച്ചിട്ട് ....... ?

അയാള്‍ വിശാലത്തെ ഒരു കുട്ടിയെ എന്ന പോലെ നോക്കിയിട്ട് പതുക്കെ പറഞ്ഞു :

വിശാലം...... ,  അന്ന് അവന് കച്ചവടത്തില്‍ യാതൊരു അനുഭവവുമില്ല. തൊട്ടതെല്ലാം നഷ്ടത്തിലാണ് കലാശിക്കാറ്... അന്ന് ആര് എന്തൊക്കെ സഹായിച്ചാലും  പിന്നെയും പിന്നെയും അവന്‍ നഷ്ടത്തില്‍ തന്നെയായിരിക്കും ചെന്ന് ചാടുക.  സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കില്ലായിരുന്നു..അന്ന് ഞാന്‍ സഹായിച്ചില്ലെങ്കിലും കിട്ടാവുന്ന സഹായം എല്ലാം അവന്‍ വാങ്ങി. ഭാഗം വെച്ചു കിട്ടിയ സ്വത്തെല്ലാം വിറ്റു. ഇപ്പോള്‍ അനുഭവമല്ലാതെ കൈമുതലായി അവന്റെയടുത്ത് വേറെ ഒന്നുമില്ല. ഇപ്പോഴാണ്  അവന് യഥാര്‍ത്ഥ സഹായം ആവശ്യമുള്ളത്. അത്കൊണ്ടാണ് അന്നത്തെ അയ്യായിരം രൂപ ഇന്ന് ഞാനവന് കൊടുത്തത്.

അതെവിടെ,  ഒരു ലക്ഷമല്ലെ നിങ്ങള്‍ ഇപ്പൊ എട്ത്ത് കൊടുത്തത് ..... ?

അത് തന്നെയാ ഇത് ....  മനസ്സിലായിട്ടില്ല അല്ലേ ... അന്ന് കൊടുക്കാത്ത ആ അയ്യായിരം രൂപക്കാണ്  ഞാന്‍  ആ അഞ്ച് സെന്റ് തരിശ് വാങ്ങിയത്. ഇന്ന് ആ സ്ഥലത്ത് ഭൂമിക്ക് വില കൂടി. സെന്റിന്  ഇരുപതിനായിരം വില വെച്ച് ഒരു ലക്ഷത്തിന് ഞാനത് കഴിഞ്ഞയാഴ്ച വിറ്റു. ആ തുകയാണ് ഞാനിപ്പോള്‍ അവന് കൊടുത്തത്.  അന്ന് കൊടുത്തിരുന്നെങ്കിലോ .. ?

വിശാലത്തിന് മറുപടി പറയാന്‍ വാക്കുകളില്ലായിരുന്നു.....

ലാല്‍ ബാഗ് വെര്‍ച്വല്‍ ടൂര്‍

കഴിഞ്ഞ ആഴ്ചയും ഞങ്ങള്‍ ലാല്‍ ബാഗില്‍ പോയിരുന്നു.  ഇടക്കിടെ പോകാറുണ്ട്. അത്കൊണ്ടാണ് കഴിഞ്ഞ ആഴ്ചയും പോയിരുന്നു എന്ന് പറഞ്ഞത്. ബാംഗ്ലൂരില്‍ ഉള്ളവര്‍ക്ക് പോകാന്‍ അധികം സ്ഥലങ്ങളൊന്നുമില്ല. അത്കൊണ്ട് എല്ലാ‍വരും ലാല്‍ബാഗില്‍ കൂടെക്കൂടെ പോകും.  ഒരു പാര്‍ക്ക് എന്ന നിലയില്‍ മാത്രമേ ബാംഗ്ലൂര്‍ നിവാസികള്‍ ലാല്‍ബാഗിനെ കാണുന്നുള്ളൂ എന്ന് തോന്നുന്നു. വലിപ്പത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ് ലാല്‍ബാഗ്. ഒന്നാമത്തേത് കൊല്‍ക്കത്തയിലാണ്.  ലാല്‍ബാഗിനെ പറ്റി കൂടുതലായി  ഇവിടെയും  ബാംഗ്ലൂരിനെ പറ്റി ഇവിടെയും വായിക്കാം. 260 ഏക്കറില്‍ പരന്ന് കിടക്കുന്ന ലാല്‍ബാഗ് മുഴുവനും  ചുറ്റിനടന്ന് കാണാന്‍ പ്രയാസമാണ്. അങ്ങനെ കാണണമെന്നുള്ളവര്‍ക്ക്  ചെറിയൊരു പിക്കപ്പ് വാന്‍ സൌകര്യമുണ്ട്.  100രൂപയാണ് ഒരാള്‍ക്ക് ചാര്‍ജ്ജ്.  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പകുതി ചാര്‍ജ്ജ് മതി.  വാനിന്റെ ഡ്രൈവര്‍ ഗൈഡ് കൂടിയാണ്.  ഞങ്ങള്‍ അങ്ങനെ ലാല്‍ബാഗ് ചുറ്റിക്കണ്ടു. ഏകദേശം 45മിനിറ്റ് മാത്രമേ ചുറ്റിക്കാണാന്‍ ചെലവഴിച്ചുള്ളൂ.  ചുറ്റുന്നതിനിടയില്‍ ഞാന്‍ മൊബൈല്‍ പകര്‍ത്തിയ വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുന്നു.  വീഡിയോ എഡിറ്റ് ചെയ്തിട്ടൊന്നുമില്ല. വാനിന്റെ ചൂളം വിളി അസഹ്യമായി തോന്നുണ്ടെങ്കില്‍ സൌണ്ട് അല്പം കുറച്ചിട്ട് കാണുക.



ചില ഫോട്ടോകളും :

ജമാ‌അത്തെ ഇസ്ലാമി എന്ത് ചെയ്യണം ?

കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടി ഏതാണ് എന്ന് ചോദിച്ചാല്‍  സംശയമില്ല , ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ദയനീയപരാജയത്തിന് ശേഷവും സി.പി.എം. തന്നെയാണ്. തെരഞ്ഞെടുപ്പ് ഫലം ഒരു പാര്‍ട്ടിയുടെ ശക്തി അളക്കാനുള്ള മാനദണ്ഡമല്ല. എന്തെന്നാല്‍ വോട്ടര്‍മാര്‍ എല്ലാവരും തങ്ങളുടെ വോട്ട് ആര്‍ക്കും തീറ് കൊടുത്തിട്ടില്ല.  ഇന്ന് തോല്‍പ്പിച്ച അതേ വോട്ടര്‍മാര്‍ നാളെ സി.പി.എമ്മിനെ വിജയിപ്പിച്ചുകൂടെന്നില്ല. സി.പി.എം. കഴിഞ്ഞാല്‍  കോണ്‍ഗ്രസ്സും മുസ്ലീം ലീഗും കേ.കോണ്‍ഗ്രസ്സുകളും വലിയ പാര്‍ട്ടികള്‍ തന്നെയാണ്. വളരാന്‍ വെമ്പി നില്‍ക്കുന്ന ബി.ജെ.പി.യും  മോശം എന്ന് പറയാനാവില്ല. ലീഗ് കൂടാതെ മുസ്ലീം സമുദായത്തില്‍ നിന്ന് പിന്നെയും പാര്‍ട്ടികളുണ്ട്.  എന്നാല്‍ എത്ര പാര്‍ട്ടികള്‍ക്ക് കേഡര്‍ സംവിധാനമുണ്ട്. അഖിലേന്ത്യാതലത്തില്‍ കേഡര്‍ പാര്‍ട്ടി എന്ന് അറിയപ്പെടുന്ന ബി.ജെ.പി.യുടെ കേരളഘടകത്തിന്റെ സ്ഥിതി അറിയില്ല. സി.പി.എം. ആണ് കേരളത്തിലെ ഏക കേഡര്‍ പാര്‍ട്ടി.  ബാക്കി പാര്‍ട്ടികളെല്ലാം  കേവലം ആള്‍ക്കൂട്ടമാണെന്ന് പറഞ്ഞാല്‍ തെറ്റാകുമെന്ന് തോന്നുന്നില്ല. സി.പി.എം. ഈ കേഡര്‍ സംവിധാനം ഉപയോഗിച്ച് പാര്‍ട്ടിയെ വളര്‍ത്താന്‍ മാത്രമാണ് ഇന്ന്  ശ്രമിക്കുന്നത് എന്നത് വസ്തുതയാണ്.  അത്കൊണ്ട്  ജനങ്ങളുമായി ഇന്ന് ആ പാര്‍ട്ടിക്ക് പഴയ ബന്ധമില്ല. അത്കൊണ്ടാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വാര്‍ഡ് തലത്തില്‍ പോലും പാര്‍ട്ടിയെ തള്ളിപ്പറയാന്‍ സ്വന്തം അണികളില്‍ നിന്ന് തന്നെ ആളുകള്‍ ഉണ്ടായത്.  ഈ പ്രതിഭാസം ആ പാര്‍ട്ടി വേണ്ട വണ്ണം മനസ്സിലാക്കിയതായി തോന്നുന്നില്ല.

അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി പഞ്ചായത്തില്‍ രണ്ട് വിള വയലില്‍ മൂന്ന് എക്കര്‍ വയല്‍ നികത്തി രാജസ്ഥാന്‍ മാര്‍ബിളിന് ഷോറൂം പണിയാന്‍ ഉന്നതതലത്തില്‍ ഒത്താശ ചെയ്തുകൊടുത്തതും ജില്ലയിലെ പ്രമുഖ സി.പി.എം. നേതാവ് തന്നെ ആ ഷോ റൂം ഉല്‍ഘാടനം ചെയ്തതും.  ആ വയല്‍ നികത്തുന്നതിനെതിരെയുള്ള ജനകീയസമരത്തെ പാര്‍ട്ടി നേതൃത്വം തന്നെ ഇടപെട്ട് പരാജയപ്പെടുത്തുകയായിരുന്നു. റവന്യൂ ഉദ്യോഗസ്ഥര്‍ എതിര്‍ത്തിട്ടും  സര്‍ക്കാരില്‍ നിന്ന് നേരിട്ട് അനുമതി വാങ്ങി മൂന്നേക്കര്‍ നികത്തി സുന്ദരമായി രാജസ്ഥാന്‍ മാര്‍ബിള്‍ മുതലാളി ഷോ റൂം ഉണ്ടാക്കി. ഇരിണാവ് പദ്ധതി പോലെയോ കണ്ടല്‍ പാര്‍ക്ക് പോലെയോ ഇത് മാധ്യമശ്രദ്ധയില്‍ വന്നില്ല.  എന്നാല്‍ ആ പരിസരങ്ങളിലുള്ള ജനങ്ങളുടെ വികാരം ഞാന്‍ നേരിട്ട് മനസ്സിലാക്കിയിരുന്നു.  വെട്ടിനിരത്തലിന് എത്ര പാവങ്ങള്‍ ഇരയായിട്ടുണ്ട്.  ആ പാവങ്ങളെ നോക്കി അഹങ്കാരത്തോടെ കൊഞ്ഞനം കുത്തുകയല്ലേ മാര്‍ബിള്‍ ഷോറൂം ?  ഈ ഒരു ട്രാക്കില്‍ നിന്ന് സി.പി.എം. എന്ന കേഡര്‍  സംവിധാനത്തിന് ഇനി പിറകോട്ട് പോകാന്‍ കഴിയില്ല.  അതൊക്കെ അവരുടെ സ്വന്തം കാര്യം.  ഞാന്‍ പറയാന്‍ വന്നത് അതല്ല.

രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തകന്മാര്‍ അതേത് പാര്‍ട്ടിയായാലും താന്താങ്ങളുടെ പാര്‍ട്ടിക്ക് വേണ്ടിയാണ് ഇന്ന് പണിയെടുക്കുന്നത്. ജനങ്ങളെ സേവിക്കലാണ് രാഷ്ട്രീയപ്രവര്‍ത്തനം എന്നതൊക്കെ അന്തക്കാലം.  പൊതുജനങ്ങള്‍ക്ക് നിരവധി പ്രശ്നങ്ങളുണ്ട്.  ഒന്നൊന്നായി എടുത്ത് പറയാന്‍ കഴിയില്ല.  ഒരു റേഷന്‍ കാര്‍ഡ് സമ്പാദിക്കാന്‍ പോലും ആളുകള്‍ക്ക് പ്രശ്നമാണ്.  ഗ്യാസ് കുറ്റി കിട്ടണമെങ്കില്‍ പ്രശ്നമാണ്. അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് ജനം പൊറുതി മുട്ടുന്നു.  പഞ്ചായത്തുകളില്‍ കാര്യങ്ങല്‍ പത്രത്തില്‍ കാണുന്ന പോലെയല്ല നടക്കുന്നത്. അവിടെ പോയി നോക്കണം, സംഗതികളുടെ കിടപ്പ് മനസ്സിലാക്കാന്‍. ഭൂരിപക്ഷം ഉദ്യോഗസ്ഥരും ശമ്പളം വാങ്ങുന്നത് തന്നെ ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണോ എന്ന് തോന്നിപ്പോകും.   ഇങ്ങനെ പ്രശ്നങ്ങളുടെ ചുഴിയില്‍ പെട്ട് ഉഴലുന്ന ആള്‍ക്കാരെ സഹായിക്കാന്‍  പ്രാദേശിക തലങ്ങളില്‍ സഹായ സമിതികള്‍ രൂപീകരിച്ചുകൂടേ?  ഈ രീതിയില്‍ ജമാ‌അത്തെ ഇസ്ലാമിക്ക്  ആലോചിക്കാനും പ്രാവര്‍ത്തികമാക്കാനും കഴിയും.  അത്കൊണ്ടാണ്  ജമാ‌അത്തെ ഇസ്ലാ‍മി എന്ത് ചെയ്യണം എന്ന് ഈ പോസ്റ്റിന് തലക്കെട്ട് വെച്ചത്. അല്ലാതെ അവരോട് ആ‍ജ്ഞാപിക്കാന്‍ ഞാന്‍ ആര് .

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍  ഒരു പരീക്ഷണം എന്ന നിലയിലാണ് ജനകീയ വികസന  മുന്നണി മത്സരിച്ചത്.  പഞ്ചായത്തുകള്‍ കക്ഷിരാഷ്ട്രീയമുക്തമാകണം എന്നതായിരുന്നു ആ മുന്നണി മുന്നോട്ട് വെച്ച പ്രധാനമുദ്രാവാക്യം.  പഞ്ചായത്തുകളില്‍  സമ്പൂര്‍ണ്ണ ജനകീയപങ്കാളിത്തത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ കക്ഷിരഹിതപഞ്ചായത്തുകള്‍ നിലവില്‍ വന്നേ പറ്റൂ. എന്നാല്‍ വികസനമുന്നണി ഉയര്‍ത്തിയ ഈ മുദ്രാവാക്യത്തിന് ജനങ്ങള്‍ ചെവികൊടുത്തില്ല. രാഷ്ട്രീയമായ പകപോക്കലിനാണ് വോട്ടര്‍മാ‍ര്‍ അവസരം വിനിയോഗിച്ചത്.  പല സ്ഥലത്തും മതിപ്പുളവാക്കുന്ന സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും തങ്ങളുടെ വോട്ട് വികസനമുന്നണിക്ക് നല്‍കിയാല്‍ തോല്‍പ്പിക്കപ്പെടേണ്ട സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ വീഴേണ്ട വോട്ടുകള്‍ ഭിന്നിച്ചുപോകുമല്ലോ എന്ന് വോട്ടര്‍മാര്‍ ചിന്തിച്ചിരിക്കണം.  നിശ്ശബ്ദമായ ഇടത് വിരുദ്ധതരംഗത്തില്‍ കക്ഷിരഹിതപഞ്ചായത്ത് എന്ന മുദ്രാവാക്യം അമര്‍ന്നു പോയി.

വോട്ടര്‍മാരെ സമീപിക്കുമ്പോള്‍ വികസനമുന്നണി പ്രവര്‍ത്തകര്‍ അവരോട് പറഞ്ഞ ഒരു കാര്യമുണ്ട്. തോറ്റാലും ജയിച്ചാലും ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ടാവും. തോല്‍‌വിയുടെ ക്ഷീണത്തില്‍ , കൊടുത്ത വാക്ക് മറന്നു പോകരുത്.  ജനങ്ങളുടെ കൂടെ ഇന്ന് ആരുമില്ല. അവരുടെ കൂടെ നില്‍ക്കാ‍ന്‍ വികസനമുന്നണി പ്രവര്‍ത്തകര്‍ തയ്യാറാവണം.  പ്രാദേശികമായ പ്രശ്നങ്ങള്‍ അവര്‍ പഠിക്കട്ടെ.  എന്തെങ്കിലുമായ പ്രശ്നങ്ങളില്ലാതെ ദിവസങ്ങള്‍ പുലരുന്നില്ലല്ലൊ.  അവനവന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ തന്നാലാവും വിധം അല്പസമയം സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും തയ്യാറാവണം. ഇന്നത്തെ നിലയില്‍ ഈ അഭ്യര്‍ത്ഥന വികസനമുന്നണി പ്രവര്‍ത്തകരോട് നടത്താനേ എനിക്ക് കഴിയൂ.  ജമാ‌അത്തെ ഇസ്ലാമി എന്ന സംഘടനയില്‍ ആ‍ള് കുറവാ‍ണെങ്കിലും സുശിക്ഷിതമായൊരു കേഡര്‍ പ്രസ്ഥാനമാണത്. വികസനമുന്നണിയെ ജനകീയ സഹായ സമിതി കൂടിയാക്കി വികസിപ്പിച്ച്  നേതൃത്വപരമായ പങ്ക് വഹിക്കാന്‍ ജമാ‌അത്തെ ഇസ്ലാ‍മിക്ക് കഴിയും. അത്കൊണ്ട് ഈ അഭ്യര്‍ത്ഥന ഞാന്‍ അവരുടെ പരിഗണനയ്ക്ക് വേണ്ടി വെക്കുന്നു.

( ഈ പോസ്റ്റ് എഴുതിയതിന്റെ പേരില്‍ എന്റെ വിമര്‍ശകര്‍ എന്നോട് ക്ഷമിക്കട്ടെ. സാമൂഹ്യബോധം ഒന്ന് കൊണ്ട് മാത്രം എഴുതിപ്പോയതാണ്. വേറെ ഒരു ദുരുദ്ദേശ്യവുമില്ല. നാട്ടില്‍ നേരും നെറിയും പുലര്‍ന്നാല്‍ മതിയായിരുന്നു)

കൂട്ടായ്മകളുടെ ആനന്ദം

ആദ്യകാല മലയാളം ബ്ലോഗിലെ  ദമ്പതികളാണ്  മാവേലികേരളവും  ആവനാഴിയും.  അന്ന് ഇങ്ങനെയൊക്കെയാണ് ബ്ലോഗര്‍മാര്‍ തങ്ങളുടെ ബ്ലോഗ് പേരുകള്‍ സ്വീകരിക്കാറ്.  പ്രസന്ന ടീച്ചറും രാഘവന്‍ മാഷും എന്ന ഇവരുടെ യഥാര്‍ത്ഥ പേരുകള്‍ ബ്ലോഗില്‍ എല്ലാവര്‍ക്കും അറിയാവുന്നത്കൊണ്ട് ഇവിടെ അത് പ്രകാശിപ്പിക്കുന്നതില്‍ അവര്‍ക്ക് പ്രയാസം ഉണ്ടാവില്ല എന്ന് കരുതുന്നു.  സൌത്ത് ആഫ്രിക്കയില്‍ താമസിക്കുന്ന ഇവര്‍ ഒരു മാസത്തെ അവധിക്ക് നാട്ടില്‍ വരുന്നുണ്ട്.  അപ്പോള്‍  എവിടെയെങ്കിലും ഒരു ബ്ലോഗ് മീറ്റ് നടക്കുകയാണെങ്കില്‍  പങ്കെടുക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് മാവേലികേരളം  ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇവിടെ.  ആദ്യകാലത്ത് ബ്ലോഗില്‍ നല്ലൊരു  സാഹോദര്യബന്ധം നിലനിന്നിരുന്നു. ആ നൊസ്റ്റാള്‍ജിയ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് അവര്‍ തങ്ങളുടെ ആഗ്രഹം വ്യക്തമാക്കുന്നത്.  ആ പോസ്റ്റ്  അധികം പേരും ശ്രദ്ധിച്ചതായി തോന്നുന്നില്ല. മുന്‍പായിരുന്നെങ്കില്‍ അവിടെ അനേകം കമന്റുകള്‍ ഇതിനകം പ്രത്യക്ഷപ്പെട്ടേനേ.

എന്തൊക്കെ സൌഭാഗ്യങ്ങള്‍ ജീവിതത്തില്‍ നേടിയാലും  മറ്റുള്ളവരുമായി കൂടിച്ചേരുമ്പോഴാണ് നമ്മള്‍ യഥാര്‍ത്ഥമായ ആനന്ദം അനുഭവിക്കുന്നത് എന്നതിന് ഇക്കാലത്തും മാറ്റം വന്നിട്ടില്ല.  ശരിക്ക് പറഞ്ഞാല്‍ നമ്മള്‍ ഓരോന്ന് നേടുന്നത് തന്നെ ആരെയെങ്കിലും തന്നിലേക്ക് ആകര്‍ഷിച്ച് അവരുടെ പ്രീതി സമ്പാദിക്കുന്നതിന് വേണ്ടിയല്ലേ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്.  നമ്മളുടെ ഓരോ പ്രവര്‍ത്തിയും മറ്റുള്ളുവരുടെ അംഗീകാരം പിടിച്ചുപറ്റാന്‍ വേണ്ടിയാണെന്ന്  ഡെയില്‍ കാര്‍ണഗി തന്റെ പ്രശസ്തമായ പുസ്തകത്തില്‍  പറഞ്ഞിട്ടുണ്ട്.  അങ്ങനെ നോക്കുമ്പോള്‍  മനുഷ്യന് തന്റെ നിലനില്പിന്  വളരെ കുറച്ച് ആവശ്യങ്ങളേയുള്ളൂ.  ബാക്കിയൊക്കെ അവന്‍ കഷ്ടപ്പെട്ട് ആര്‍ജ്ജിക്കുന്നത്  മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് ആകര്‍ഷിച്ച് അങ്ങനെ ലഭിക്കുന്ന സംതൃപ്തിക്ക് വേണ്ടി തന്നെയാണ്.  ആഡംബരപൂര്‍ണ്ണമായ വീട് നിര്‍മ്മിക്കുന്നത് പിന്നെ എന്തിനാണ്?  ഗൃഹപ്രവേശ ദിനത്തിലും പിന്നീട് വല്ലപ്പോഴും വരുന്ന അതിഥികളുടെ അംഗീകാരം  നല്‍കുന്ന സന്തോഷമാണ് വീട് ആ‍വശ്യത്തിലുമധികം ആഡംബരബഹുലമാക്കുന്നതിന്റെ കാരണം. ഇതില്‍ നിന്നൊക്കെ മനസ്സിലാകുന്നത്  ആരുടെയെങ്കിലും സ്നേഹവും അംഗീകാരവും ഇല്ലാതെ ആര്‍ക്കും ജീവിയ്ക്കാന്‍ കഴിയില്ല എന്നാണ്.

മുന്‍പൊക്കെ സ്നേഹം ആര്‍ക്കും  നിരുപാധികം ലഭിച്ചിരുന്നു. കൂട്ടുകുടുംബം ഇന്നത്തെ പോലെ ശിഥിലമായിരുന്നില്ല. അന്യോന്യം ബന്ധമുണ്ടായിരുന്നു. ഇടക്കിടെ വിരുന്ന് പോവുക പതിവായിരുന്നു. അയല്പക്കബന്ധങ്ങളും  നല്ല നിലയിലായിരുന്നു.  പുരോഗതിയുടെ ഫലമായി ആനന്ദദായകമായ നിരവധി ഉപകരണങ്ങള്‍ മാര്‍ക്കറ്റില്‍ നിന്ന് വില കൊടുത്ത് വാങ്ങാന്‍ പറ്റുമെങ്കിലും യഥാര്‍ത്ഥ ആനന്ദം ഉളവാക്കുന്ന സ്നേഹം എന്നത് കിട്ടാക്കനിയായി.  കുടുംബബന്ധങ്ങള്‍ വെറും ഔപചാരികം മാത്രമാണിന്ന്. കല്യാണം , വീട്ടില്‍ കൂടല്‍ , മരണം എന്നിങ്ങനെ മൂന്നോ നാലോ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് കുടുംബസന്ദര്‍ശനങ്ങള്‍ നടക്കുന്നത്.  സൌഹൃദബന്ധങ്ങളിലാണ്  ഇന്ന് സ്നേഹസംഗമങ്ങള്‍ നടക്കുന്നത്.  അത്കൊണ്ട് സുഹൃദ്ബന്ധം എന്നത് ഇക്കാലത്ത് കുടുംബബന്ധത്തെക്കാളും  പ്രധാനമാണ്.  സൊഹൃദബന്ധങ്ങള്‍ നിരുപാധികമാണ് എന്നതും പ്രത്യേകതയാണ്.  സൌഹൃദക്കൂട്ടായ്മകളുടെ പ്രസക്തി ഇതാണ്.

ഞാന്‍ മാവേലികേരളത്തിന്റെ പ്രസ്തുത പോസ്റ്റില്‍ കമന്റ് എഴുതിയ പോലെ അപരിചിതരായ സുഹൃത്തുക്കളെ നേരില്‍ കാണുന്നതിന്റെ ത്രില്‍ ആണ് ബ്ലോഗ് കൂട്ടായ്മകളുടെ സവിശേഷത. അതിന്  ബ്ലോഗ് മീറ്റ് തന്നെ വേണമെന്നില്ലല്ലൊ.  ഓര്‍ക്കുട്ട് മീറ്റ്, ഫേസ് ബുക്ക് മീറ്റ് , “കൂട്ടം”കൂട്ടായ്മ, അതുമല്ലെങ്കില്‍ വിശാലാര്‍ത്ഥത്തില്‍ ഇന്റര്‍നെറ്റ് കൂട്ടായ്മ അങ്ങനെയൊക്കെ ഒന്നിച്ചുകൂടാലോ. ഞാന്‍ ഇത് വരെയിലും ബ്ലോഗ് മീറ്റില്‍ പങ്കെടുത്തിട്ടില്ല. എന്നാല്‍ മറ്റ് മീറ്റുകളില്‍ പങ്കെടുത്ത് ഊഷ്മളമായ സൌഹൃദത്തിന്റെ ആനന്ദം അനുഭവിച്ചിട്ടുണ്ട്. ബ്ലോഗ് മീറ്റുകളെ കുറിച്ച് ബ്ലോഗില്‍ വായിച്ച അറിവേയുള്ളൂ. ഒന്നോ രണ്ടോ മീറ്റുകളില്‍ പങ്കെടുത്ത ബ്ലോഗ്ഗര്‍മാര്‍ പിന്നീട് അത്തരം മീറ്റുകളില്‍ പങ്കെടുക്കാന്‍ ആ‍ാവേശം കാണിക്കുന്നതായി ബ്ലോഗില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.  ബ്ലോഗ് കൂട്ടായ്മകള്‍ ഇനി നടക്കുമോ എന്ന് ചോദിച്ചാല്‍ നടന്നേക്കാം എന്നേ പറയാന്‍ പറ്റുകയുള്ളൂ. ബ്ലോഗര്‍മാരില്‍ അധികം പേരും പ്രവാസികളാണ്.  ബ്ലോഗ് മീറ്റുകള്‍ സംഘടിപ്പിക്കുക എന്നത് ദുഷ്ക്കരമാവുന്നത് അത്കൊണ്ടാണ്.  നാ‍ട്ടിലുള്ളവര്‍ക്ക് കൂടാനും മറ്റും  അവസരങ്ങള്‍ സുലഭമായത്കൊണ്ട് ബ്ലോഗ് മീറ്റ് നിര്‍ബന്ധമില്ല. ബ്ലോഗര്‍മാരിലെ പിണക്കങ്ങളും അവിശ്വാസങ്ങളും  ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുന്നതില്‍ പ്രയാസമുണ്ടാക്കാറുണ്ടോ എന്ന് അറിയില്ല. നേരില്‍ കണ്ടാല്‍ പിണക്കങ്ങള്‍ മാറാനും സാധ്യത ഇല്ലാതില്ല.

ഇങ്ങനെയൊക്കെ ആണെങ്കിലും  ഒരു ബ്ലോഗ് മീറ്റ് കൂടി നടക്കുകയും ആ മീറ്റില്‍ മാവേലികേരളത്തെയും ആവനാഴി മാഷെയും കാണാനും മറ്റ് ബ്ലോഗര്‍മാരെയും നേരില്‍ കാണാനും എനിക്കും നിഗൂഢമായ ആഗ്രഹമുണ്ട്. ഒരു അഖില കേരള ബ്ലോഗേര്‍സ് മീറ്റ് തന്നെയാകാമായിരുന്നു.  കണ്ണൂരില്‍ സംഘടിക്കുകയാണെങ്കില്‍ എനിക്ക് സംഘാടനത്തില്‍ നല്ല പങ്ക് വഹിക്കാന്‍ കഴിയും.  ബ്ലോഗര്‍മാര്‍ക്ക് ,  പത്രക്കാര്‍ക്ക് പ്രസ്സ് കൌണ്‍സില്‍ ഉള്ള പോലെ ഒരു ഔപചാരിക ഫോറം ഉണ്ടെങ്കില്‍ നന്നായിരുന്നു എന്ന ആഗ്രഹം ഞാ‍ന്‍ ബ്ലോഗില്‍ പല തവണ എഴുതിയിട്ടും ആരും അനുകൂലമായി പ്രതികരിച്ചിട്ടില്ല. ബ്ലോഗിനെ ബ്ലോഗര്‍മാര്‍ പോലും ഗൌരവമായി കാണുന്നില്ല എന്ന് തോന്നുന്നു. ഇതിനിടയില്‍ മലയാളം ബ്ലോഗ് കൌണ്‍സില്‍ എന്നൊരു സംഘടന രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങിയതായി അവരുടെ ബ്ലോഗില്‍ കണ്ടിരുന്നു. മൂന്നോ നാലോ ബ്ലോഗര്‍മാരും അതില്‍ ചേര്‍ന്നതായും കണ്ടു. പിന്നെ എന്തായി എന്നറിയില്ല.

ഏതായാലും നാട്ടിലേക്ക് അവധി ആഘോഷിക്കാന്‍ വരുന്ന മാവേലികേരളത്തിനും ആവനാഴിമാഷിനും ഞാന്‍ ആസംസകള്‍ നേരുന്നു!

ഇന്റര്‍നെറ്റില്‍ നമ്മുടെ ഫോട്ടോകള്‍ എവിടെയൊക്കെയാണുള്ളത് ?

ഇന്റര്‍നെറ്റില്‍  അസംഖ്യം ഫോട്ടോകള്‍  പരന്ന് കിടക്കുകയാണ്.  ഗൂഗിളില്‍ ഇമേജ് സര്‍ച്ച് ചെയ്തുനോക്കുമ്പോള്‍ കാണാമല്ലൊ.  എത്രയെത്ര ഫോട്ടോകള്‍ !  നെറ്റുമായി ബന്ധപ്പെടുന്ന എല്ലാവരും  ഏതെങ്കിലും തരത്തില്‍ ഫോട്ടോകള്‍  നെറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടാവും. സ്വന്തം ഫോട്ടോകളും കുടുംബഫോട്ടോകളും,  സ്വന്തമായി മൊബൈലിലോ ക്യാമറയിലോ പകര്‍ത്തിയ ഫോട്ടോകളും ഇക്കൂട്ടത്തില്‍ പെടും.  ചിലപ്പോള്‍ നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന Personal photos ദുരുപയോഗം ചെയ്യപ്പെടാനും  സാദ്ധ്യതയുണ്ട് എന്ന് പറയേണ്ടതില്ലല്ലൊ.  പൊതുവായ പടങ്ങള്‍ നെറ്റില്‍ അപ്‌ലോഡ്  ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ അടിച്ചുമാറ്റാതിരിക്കാന്‍ ഫോട്ടോകളില്‍ copyright അല്ലെങ്കില്‍ watermark ചേര്‍ക്കുക പതിവാ‍ണ്.  എന്നാലും  ഇത്തരം ഫോട്ടോകള്‍ നെറ്റില്‍ നിന്നും എടുത്ത്  പലരും ഉപയോഗിക്കുന്നുണ്ടാകാം.

അങ്ങനെ നമ്മള്‍ നെറ്റില്‍ അപ്‌ലോഡ് ചെയ്ത പടങ്ങള്‍ ആരെങ്കിലും  കോപ്പി ചെയ്ത് നെറ്റില്‍ ഇട്ടിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ നല്ലതല്ലേ.  അങ്ങനെ കണ്ടുപിടിക്കാന്‍  നമ്മെ സഹായിക്കുന്ന ഒരു വെബ്‌സൈറ്റ് ഉണ്ട്. അതാണ്  TinEye എന്ന സൈറ്റ്.  നമ്മുടെ ഫോട്ടോകള്‍ അനുവാദമില്ലാതെ ആരൊക്കെ മോഷ്ടിച്ച്  നെറ്റില്‍ ഇട്ടിട്ടുണ്ടെന്ന്  ഈ സൈറ്റ് നമുക്ക് കാട്ടിത്തരും.  ഈ സൈറ്റില്‍ പോയി ഒന്നുകില്‍ നമ്മുടെ  കമ്പ്യൂട്ടറിലുള്ള ഫോട്ടോ ഈ സൈറ്റില്‍ അപ്‌ലോഡ് ചെയ്തു സെര്‍ച്ചു ചെയ്യുക, അല്ലെങ്കില്‍ നമ്മുടെ ഫോട്ടോ പബ്ലിഷ് ആയിട്ടുള്ള  യു ആര്‍ എല്‍ കൊടുത്ത് സെര്‍ച്ച് ചെയ്യുക.  നാം അപ്‌ലോഡ് ചെയ്തിട്ടുള്ള ഫോട്ടോയുടെ Digital signature അനുസരിച്ച്  എവിടെയൊക്കെ ഇതേ ഫോട്ടോ ഉണ്ട് എന്ന് തേടി കണ്ടുപിടിക്കുകയാണ് ഈ സൈറ്റ് ചെയ്യുന്നത്. സാധാരണ ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകളില്‍ നിന്ന് ഈ സേവനം നമുക്ക് ലഭിക്കുകയില്ല. നമ്മുടെ ഫോട്ടോകളില്‍ എന്തെങ്കിലും മാ‍റ്റം വരുത്തി നെറ്റില്‍ ഇട്ടാലും ഈ സൈറ്റ് കണ്ടുപിടിക്കും.  ഒരു തമാശയ്ക്ക്  ആയാലും നമുക്ക് ഈ സൈറ്റ് സന്ദര്‍ശിച്ച്  ഒരേ ഫോട്ടോ എവിടെയൊക്കെ ഉണ്ട് എന്ന് കണ്ടുപിടിക്കാം.

ഇതാണ് ലിങ്ക്