Links

യുക്തിവാദവും കമ്മ്യൂണിസവും !


യുക്തി

ജീവികളിൽ മനുഷ്യനു മാത്രമേ യുക്തിയുള്ളൂ. യുക്തിയെ ആറാം ഇന്ദ്രിയം എന്നാണു വിശേഷിപ്പിക്കാറുള്ളത്. വളർച്ചയെത്തിയ അഞ്ച് ഇന്ദ്രിയങ്ങൾ ഉള്ളതും മനുഷ്യനു മാത്രമാണു. കണ്ണ്, മൂക്ക്, കാത്, നാക്ക്, ചർമ്മം എന്നിവയാണു അഞ്ച് ഇന്ദ്രിയങ്ങൾ. ഈ അഞ്ചും മറ്റ് ജീവികൾക്കും ഉണ്ടെങ്കിലും മനുഷ്യനോളം വളർച്ചയോ പൂർണ്ണതയോ പ്രാപിച്ചതല്ല. ഉദാഹരണത്തിനു സപ്തവർണ്ണങ്ങളും കാണാൻ മനുഷ്യനു മാത്രമേ കഴിയൂ. ചില ജീവികളുടെ ഇന്ദ്രിയങ്ങൾക്ക് മനുഷ്യനുള്ളതിനേക്കാളും കഴിവ് ഉണ്ട് താനും. ഉദാഹരണത്തിനു നായയുടെ ഘ്രാണശക്തി, വവ്വാലിന്റെ ശ്രാവ്യശക്തി എന്നിവ.

പഞ്ചേന്ദ്രിയങ്ങളിൽ കൂടിയാണു വിവരങ്ങൾ മനുഷ്യൻ ശേഖരിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളെ അപഗ്രഥിക്കാനുള്ള കഴിവിനെയാണു യുക്തി എന്ന് പറയുന്നത്. വാഹനം വരുമ്പോൾ നടുറോഡിൽ നിൽക്കുന്ന മൃഗം മാറിപ്പോവുകയില്ല. എന്തെന്നാൽ അവയിൽ യുക്തി പ്രവർത്തിക്കുന്നില്ല. യുക്തി എന്ന കഴിവാണു മനുഷ്യനെ മനുഷ്യനാക്കുന്നത്.

എന്നാൽ യുക്തി എല്ലാ മനുഷ്യരിലും ഒരു പോലെയല്ല പ്രവർത്തിക്കുന്നത്. ഒരാളിൽ യുക്തി പ്രവർത്തിക്കണമെങ്കിൽ അയാളുടെ തലച്ചോറിലേക്ക് വിവരങ്ങൾ ബാഹ്യലോകത്ത് നിന്ന് പ്രവഹിക്കേണ്ടതുണ്ട്. ജന്മനാ സഹജവാസനകൾ മാത്രമേ ഏതൊരു ജീവിയെയും പോലെ മനുഷ്യനും ഉള്ളൂ. യുക്തി തീരെ ഇല്ലാത്ത ആരും ഇല്ല എന്ന് നമ്മൾ കണ്ടു. യുക്തിയിൽ ഏറ്റക്കുറവും ഉണ്ട് എന്നും മനസ്സിലാക്കി.

ചിലർ എന്ത്കൊണ്ട് എന്ന ചോദ്യം സ്വയം ചോദിക്കുന്നു. പലരിലും അങ്ങനെ ചോദ്യം ചെയ്യാനുള്ള യുക്തി പ്രവർത്തിക്കുന്നില്ല. എന്ത്കൊണ്ട് ആപ്പിൾ താഴോട്ട് പതിക്കുന്നു എന്ന് സർ ഐസക്ക് ന്യൂട്ടനു മുൻപ് ആരും ചോദിച്ചില്ല. ന്യൂട്ടൻ അതിനു ഉത്തരം കണ്ടെത്തിയപ്പോൾ അത് പ്രപഞ്ചത്തെ കുറിച്ച് നമുക്ക് വ്യക്തമായ വെളിപാട് നൽകി. അങ്ങനെ ചിലരുടെ ചോദ്യം ചെയ്യലുകളിലൂടെയാണു പൊതു അറിവുകൾ സമ്പന്നവും സമ്പുഷ്ടവും ആകുന്നത്. ആ അറിവുകൾ മനുഷ്യരാശിയുടെ പൊതുസ്വത്ത് ആകുന്നു.


ദൈവം ഉണ്ട് എന്ന് പറയുന്നതും ഇല്ല എന്ന് പറയുന്നതും വ്യത്യസ്ത യുക്തികളെ അവലംബിച്ചിട്ടാണു. ദൈവം ഉണ്ട് എന്ന് പറയുന്നവരിൽ ഏകാഭിപ്രായമില്ല. ദൈവത്തെ പറ്റി എത്രയോ സങ്കല്പങ്ങളാണു. ദൈവത്തിൽ വിശ്വസിക്കുന്നവരും ആ സങ്കല്പങ്ങളിൽ തങ്ങൾക്ക് വേണ്ടത് മാത്രമാണു സ്വീകരിക്കുന്നത്. അപ്പോൾ ചിലർ ഇതിൽ ശരിയുണ്ടോ എന്ന് സ്വാഭാവികമായും ചോദിച്ചുപോകും. അത്തരക്കാരെയാണു നമ്മൾ യുക്തിവാദികൾ എന്ന് പറയുന്നത്. ശരി ഏത് എന്ന ചോദ്യത്തിനു വ്യത്യസ്ത ഉത്തരങ്ങൾ ലഭിക്കുമ്പോൾ അതെല്ലാം സ്വീകരിക്കാൻ യുക്തിവാദിക്ക് കഴിയുകയില്ല.

പ്രപഞ്ചരഹസ്യം ദൈവവിശ്വാസിക്കും യുക്തിവാദിക്കും എനിക്കും പൂർണ്ണമായും അറിയില്ല. ആ അറിയായ്മ അറിവില്ലായ്മയായി കരുതാനാണെനിക്കിഷ്ടം.

കമ്മ്യൂണിസം

യൂറോപ്പിൽ വ്യാവസായിക വിപ്ലവത്തിന്റെ ഫലമായി വ്യാപകമായി യന്ത്രവൽക്കരണം നിലവിൽ വന്നു. മുതലാളിമാരും തൊഴിലാളികളും ഉണ്ടായി. ആ കാലഘട്ടത്തിലാണു കാറൽ മാർക്സ് സമൂഹത്തിൽ വരുന്ന മാറ്റങ്ങളുടെ കാരണം എന്ത് എന്ന് സ്വയം ചോദിക്കുന്നത്. അതിനു അദ്ദേഹം കണ്ടെത്തിയ ഉത്തരങ്ങളുടെ ആകെത്തുകയാണു മാർക്സിസം. സമൂഹത്തിന്റെ വളർച്ചയ്ക്കും മാറ്റത്തിനും രണ്ട് വർഗ്ഗങ്ങൾ തമ്മിലുള്ള നിതാന്ത സമരം കാരണമായി വർത്തിക്കുന്നു എന്നും ആത്യന്തികമായി ഒരു വർഗ്ഗരഹിത ലോകം നിലവിൽ വരുമെന്നും മാർക്സ് നിരീക്ഷിക്കുന്നു. ആ വർഗ്ഗരഹിത ലോകത്തിൽ അസമത്വങ്ങളില്ല. ഭരണകൂടങ്ങളില്ല. എല്ലാ മനുഷ്യർക്കും ഏറ്റവും ഉന്നതമായ ബോധനിലവാരം. അത്കൊണ്ട് ആർക്കും സ്വാർത്ഥതയില്ല. ആരും അധികം കൈപ്പറ്റാത്തത്കൊണ്ട് അസമത്വങ്ങളില്ല. അപരന്റെ വാക്കുകൾ എല്ലാവരും സംഗീതം പോലെ ആസ്വദിക്കുന്നു. ഇത്രയും സംഭവിക്കാൻ പോകുന്നത് അനുസ്യൂതവും അഭംഗുരവുമായി നടക്കുന്ന വർഗ്ഗസമരത്തിന്റെ അനന്തരഫലമായിട്ടാണു.

നമുക്ക് കാറൽ മാർക്സിനെയും മാർക്സിസത്തെയും ഒരു നിമിഷത്തേക്ക് മറക്കാം. എന്നിട്ട് സ്വയം ചോദിക്കാം. ഭൂമിയിൽ എന്നെങ്കിലും അസമത്വങ്ങളില്ലാത്ത, ഭരണകൂടങ്ങളില്ലാത്ത ഒരു ലോകം നിലവിൽ വരുമോ? എന്റെ ബുദ്ധി ചെറുതായത്കൊണ്ടാകാം, എനിക്ക് കിട്ടുന്ന ഉത്തരം ഇംപോസ്സിബിൾ ആണെന്നാണു. മാത്രമല്ല, പിണറായി സഖാവോ പ്രകാശ് കാരാട്ടോ സ്വയം ചോദിച്ചാൽ പോലും എനിക്ക് കിട്ടിയ ഉത്തരം മാത്രമേ ലഭിക്കൂ എന്നും ഞാൻ വിശ്വസിക്കുന്നു.

പിന്നെ എന്തിനാണു കമ്മ്യൂണിസ്റ്റ് പാർട്ടി? രാഷ്ട്രീയപാർട്ടികൾ ജനാധിപത്യവ്യവസ്ഥയിൽ അനിവാര്യമാണു. ഭൂമിയിൽ മനുഷ്യൻ ഉള്ള കാലത്തോളം സർക്കാർ സംവിധാനവും ഉണ്ടാകും. ഏറ്റവും നല്ല ഭരണവ്യവസ്ഥ ജനാധിപത്യമാണു. അത് ബ്രിട്ടന്റെ മോഡലിൽ പാർലമെന്ററി സിസ്റ്റമാകാം. യു.എസ്.എ. മോഡലിൽ പ്രസിഡൻഷ്യൽ സിസ്റ്റമാകാം. കമ്മ്യൂണിസ്റ്റ് പാർട്ടി മാർക്സിന്റെ കാല്പനികമായ ആശയങ്ങൾ തള്ളിക്കളയണം. ലെനിന്റെയും സ്റ്റാലിന്റെയും സംഘടനാതത്വങ്ങൾ നിരാകരിക്കണം. തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം എന്ന ഒറ്റപ്പാർട്ടി ഭരണ സമ്പ്രദായത്തെ തള്ളിപ്പറയണം. വിപ്ലവമല്ല അനുസ്യൂതമായ പരിവർത്തനമാണു സമൂഹത്തിൽ നടക്കേണ്ടത് എന്ന് അംഗീകരിക്കണം. എന്നിട്ട് ഒരു ഡിമോക്രാറ്റിക്ക് കേഡർ പാർട്ടിയാകണം.

പെൺ‌മക്കളെ ധീരയായി വളർത്തൂ ...


ഡോക്‌ടർ രജിതകുമാരനെ ചൊല്ലിയുള്ള വിവാദങ്ങൾ രണ്ട് ചിന്താധാരകളുടെ പ്രതിഫലനങ്ങളാണു. സ്ത്രീ അബലയാണു, പ്രകൃത്യാതന്നെ സ്ത്രീകൾക്ക് പരിമിതികളുണ്ട് അത്കൊണ്ട് സ്ത്രീ പുരുഷന്റെ ചൊല്പടിക്ക് നിന്നോണം, ചുരുക്കി പറഞ്ഞാൽ പുരുഷന്റെ രക്ഷാകർതൃത്വത്തിൽ സ്ത്രീ അടിമയായി അടങ്ങിയൊതുങ്ങി ജീവിച്ചോളണം , പുരുഷൻ ബലവാനാണു അവനു പ്രകൃത്യാ പരിമിതികൾ ഇല്ല എന്നൊക്കെയുള്ള പുരുഷാധിപത്യവാദികളാണു രജിതകുമാരനു വേണ്ടി രംഗത്തുള്ളത്.

നേരെ മറിച്ച്, സ്ത്രീയും പുരുഷനും തുല്യരാണെന്നും ആരും ആർക്കും അടിമ അല്ലെന്നും പുരുഷനുള്ള അതേ അധികാരാവകാശങ്ങളും സ്വാതന്ത്ര്യവും സ്ത്രീക്കും ഉണ്ടെന്ന് കരുതുന്നവരാണണു രജിതകുമാരന്റെ എതിർപക്ഷത്തുള്ളത്. സ്ത്രീയടിമാവാദത്തിന്റെ സമകാലിക മിശിഹയായിരിക്കുകയാണു ഡോ.രജിതകുമാരൻ.

ആ ഡോക്‌ടരുടെ കണ്ടുപിടുത്തമാണു ആൺകുട്ടികളെ പോലെ ചാടിയാൽ പെൺകുട്ടികളുടെ യൂട്രസ്സ് ഇളകിപ്പോകും പിന്നെയത് നേരെയാക്കാൻ മൂന്ന് ലക്ഷം രൂപ ചെലവാകും എന്നത്. ആ കണ്ടുപിടുത്തമാണു മഹത്തായ ബയോളജി പാഠമായി രജിതകുമാരാരാധകർ വാഴ്ത്തുന്നത്. എന്നാൽ ചാടിയതിന്റെ പേരിൽ യൂട്രസ്സ് ഇളകിപ്പോയ ഏതെങ്കിലും പെൺകുട്ടിയെ രജിതകുമാരനു കാണിച്ചുതരാനാകുമോ?

സൈക്കിളിൽ സ്ഥിരമായി യാത്രചെയ്യുന്നത്കൊണ്ട് , തൂങ്ങിക്കിടക്കുന്ന ബയോളജിക്കൽ പരിമിതിക്ക് ക്ഷതം പറ്റി സന്താനോല്പാദനശേഷി നഷ്ടപ്പെട്ട് ചികിത്സിക്കുന്ന ചിലരെ എനിക്ക് നേരിട്ടറിയാം. ശരിക്ക് പറഞ്ഞാൽ ജീവനു പോലും അപകടം വരുത്തുന്ന പരിമിതി പുരുഷന്റെ ശരീരത്തിനു പുറത്താണു തൂങ്ങിക്കിടക്കുന്നത്. ബലത്തിന്റെ കാര്യത്തിൽ പുരുഷന്റെ അഹന്ത അസ്ഥാനത്താണു. കണ്ണ് കൊണ്ട് കാണാൻ കഴിയാത്ത ഏതാനും വൈറസ്സ് മതി പുരുഷന്റെയും ജീവനെടുക്കാൻ. സ്ത്രീക്ക് ഇല്ലാത്ത ഒരു സുരക്ഷിതത്വവും പുരുഷനു മാത്രമായി റിസർവ്വ് ചെയ്തിട്ടില്ല. പിന്നെ പത്ത് മിനിറ്റിന്റെ തെണ്ടിത്തരം. അത് പോട്ടെ.

പെൺകുട്ടികൾക്ക് എങ്ങനെയാണു മൂല്യബോധനം നടത്തേണ്ടത്? ഞാൻ എന്റെ അനുഭവവും രീതിയും പറയാം:

ഒരിക്കൽ ഹൈസ്കൂൾ ക്ലാസ്സ് കഴിഞ്ഞ് വരുന്ന മകൾ ബസ്സിറങ്ങി തല താഴോട്ട് കുനിച്ച് നടന്നുവരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. വീട്ടിൽ എത്തിയപ്പോൾ ഞാൻ മകളെ ഉപദേശിച്ചു. മകളേ തലകുനിച്ച് നടക്കരുത്. നേരെ നോക്കി നടക്കണം. മുന്നിലുള്ള ആരെയും ധൈര്യത്തോടെ അഭിമുഖീകരിക്കാൻ മകൾക്ക് കഴിയണം. ഒരു പെൺകുട്ടിയാണു എന്ന അപകർഷതാബോധത്തോടെ നടക്കരുത്. മോൾ തുല്യ അവകാശവും സ്വാതന്ത്ര്യവും ഉള്ള ഒരു പൗരയായി വളരേണ്ടവളാണു. ആരുടെ മുന്നിലും മോൾക്ക് തലയുയർത്തി നിൽക്കാൻ കഴിയണം.

എന്റെ ഉപദേശം മകൾക്ക് വ്യക്തിത്വം നൽകി. അവൾ ഇന്ന് ASAP എന്ന സർക്കാർ പദ്ധതിയുടെ കണ്ണരിലെ പ്രോഗ്രാം മാനേജരാണു. സ്വന്തമായി ഡ്രൈവ് ചെയ്തുകൊണ്ട് ജില്ലയുടെ മുക്കിലും മൂലയിലും സഞ്ചരിക്കുന്നു. സങ്കോചമില്ലാതെ അവൾ ആരുമായും ഇടപഴകുന്നു. ഔദ്യോഗികാവശ്യങ്ങൾക്ക് വേണ്ടി തിരുവനന്തപുരത്തേക്ക് ഒറ്റയ്ക്ക് സഞ്ചരിക്കുന്നു. എന്റെ മകൾ എന്റെ അഭിമാനമാണു.

ASAP ന്റെ പ്രോഗ്രാം മാനേജർ നിയമനത്തിനുള്ള ഇന്റർവ്യൂ തിരുവനന്തപുരത്ത് നടക്കുന്നു. വിവാഹിതയായിട്ടും എന്ത്കൊണ്ടാണു സർനെയിം ഭർത്താവിന്റേതായി മാറ്റാതെ അച്ഛന്റേത് തന്നെ തുടരുന്നു എന്ന് ചോദ്യമുണ്ടായി. ഗസറ്റ് വിജ്ഞാപനം ഒക്കെ കൊടുത്ത് പേരു മാറ്റാനുള്ള ബുദ്ധിമുട്ട് നിമിത്തമായിരിക്കും എന്ന് ഇന്റർവ്യൂ ബോർഡിലെ മറ്റൊരു അംഗം ചൂണ്ടിക്കാട്ടി. അപ്പോൾ മകൾ പറഞ്ഞു: അല്ല സർ , ഞാൻ ഇന്ന് ഈ ഇന്റർവ്യൂയിൽ പങ്കെടുക്കാനുള്ള നില ഉണ്ടാക്കിയത് അച്ഛനാണു, അത്കൊണ്ട് സർനെയിം മാറ്റുന്ന കാര്യം ആലോചിട്ടേയില്ല എന്ന്. ആ ഇന്റർവ്യൂയിൽ എന്റെ മകൾക്കായിരുന്നു ഒന്നാം റാങ്ക്.

ഞാൻ ഇത് പറയുന്നത് , ഇങ്ങനെയാണു ഏത് അച്ഛനും മകൾക്ക് മൂല്യബോധനം നടത്തേണ്ടത് എന്ന് ചൂണ്ടിക്കാണിക്കാൻ വേണ്ടിയാണു. പരിമിതികൾ എടുത്ത് പറഞ്ഞ് അപകർഷതാബോധം വളർത്തുകയല്ല വേണ്ടത്. ഏത് സാഹചര്യവും അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം പെൺമക്കളിൽ വളർത്തുകയാണു വേണ്ടത്. ജീവിതം വെല്ലുവിളികൾ നിറഞ്ഞതാണു. അതൊക്കെ നേരിടാനുള്ള ധൈര്യവും മന:സാന്നിധ്യവുമാണു പെൺമക്കൾക്ക് പകർന്നുകൊടുക്കേണ്ടത്.

ഫേസ്‌ബുക്കും , പ്ലസ്സും പിന്നെ ഞാനും ...

ഒരു അഞ്ച് പത്ത് പേരോട് കുശലം പറയുക എന്നത് മാത്രമാണു എന്റെ ഓൺലൈൻ എഴുത്ത് കൊണ്ടു ഞാൻ ഉദ്ദേശിക്കുന്നത്. അതിനപ്പുറം തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ സംഭാവന പിരിക്കാനോ സൂപ്പർ ബ്ലോഗർ/ഫേസ്‌ബുക്കർ അവാർഡ് കിട്ടാനോ വേണ്ടിയല്ല. കമന്റും ലൈക്കും കിട്ടാൻ വേണ്ടിയുമല്ല. നമുക്ക് ഈ ജീവിതത്തിൽ അവകാശപ്പെടാൻ അധികമൊന്നുമില്ല. കിട്ടുന്നതെല്ലാം ബോണസ്സാണു. 

ഫേസ്‌ബുക്കിലും പ്ലസ്സിലും നല്ല ഒരു സൗകര്യമുണ്ട്. നാം നമ്മുടെ അഭിപ്രായങ്ങൾ പരസ്യമായി പങ്ക് വയ്ക്കുമ്പോൾ ചിലർക്ക് അത് രസിക്കുകയില്ല. അവർ പരിഹസിച്ചോ തെറി പറഞ്ഞോ ആണു അവരുടെ നീരസം പ്രകടിപ്പിക്കുക. അത്തരക്കാരെ നമുക്ക് ബ്ലോക്ക് ചെയ്യാം എന്നതാണു ഫേസ്‌ബുക്കിന്റെയും പ്ലസ്സിന്റെയും പ്രത്യേകത. എന്നാലും നമുക്ക് പറയാനുള്ളത് എത്രയോ ആയിരങ്ങളെ അറിയിക്കാനും ഫേസ്‌ബുക്കിലൂടെയും പ്ലസ്സിലൂടെയും സാധിക്കുന്നു. ഒരെണ്ണത്തിനെ ബ്ലോക്ക് ചെയ്താലും പത്ത് പേർ പുതിയതായി സൗഹൃദാഭ്യർത്ഥനയുമായി ഫേസ്‌ബുക്കിലും ഫോളോവറായി പ്ലസ്സിലും എത്തും. അത്കൊണ്ട് ഈ ഓൺലൈൻ ലോകത്ത് നമുക്ക് സ്വതന്ത്രരായി വിഹരിക്കാം. നമ്മളായിട്ട് ആരെയും വ്യക്തിപരമായി കടന്നാക്രമിക്കാൻ പോകണ്ട എന്ന് മാത്രം.

എന്റെ സൗഹൃദലിസ്റ്റിൽ ഭൂരിപക്ഷം പേരും ഇസ്ലാം വിശ്വാസികളും കമ്മ്യൂണിസ്റ്റ് വിശ്വാസികളുമാണു. ലോകത്ത് നിലവിലുള്ള രണ്ട് പ്രബല സിദ്ധാന്തങ്ങളാണു ഇസ്ലാമിസവും കമ്മ്യൂണിസവും. ഞാൻ ആ രണ്ട് സിദ്ധാന്തങ്ങളിലുമുള്ള നന്മയും ശരിയും മാത്രം അരിച്ചെടുക്കും. നമുക്ക് അത്രയേ വേണ്ടൂ. എന്തിലും കുറെ നന്മയും ശരിയും പോസിറ്റീവും കാണും. നമ്മൾ അതെടുത്താൽ മതി. അതിനപ്പുറം നമ്മൾ ഒരു സിദ്ധാന്തത്തിന്റെയും വിശ്വാസിയോ അടിമയോ വക്താവോ ആകേണ്ടതില്ല. അതാണു ചിന്താപരമായ സ്വാതന്ത്ര്യം. ഒന്നിന്റെ വിശ്വാസിയായാൽ മറ്റെല്ലാറ്റിനെയും മനസ്സ് കൊണ്ടെങ്കിലും എതിർക്കണം. അതിലെല്ലാമുള്ള നന്മകളെയും ശരികളെയും അവഗണിക്കണം. സ്വന്തം സിദ്ധാന്തത്തിലെ തെറ്റുകളെ ശരിയായി കാണണം. ഇതാണു ചിന്താപരമായ അടിമത്വം. മനുഷ്യൻ സ്വതന്ത്രനായാണു ജനിക്കുന്നത്. ആ സ്വാതന്ത്ര്യം ജീവിതത്തിലും അനുഭവിക്കണമെങ്കിൽ നാം ചിന്താപരമായി സ്വതന്ത്രരാവണം. 

സിദ്ധാന്തം തീവ്രവാദികളെയും ഉണ്ടാക്കും. കമ്മ്യൂണിസത്തിലും ഇസ്ലാമിസത്തിലും തീവ്രവാദികളെ നമ്മൾ കണ്ടതാണു. ചാകാനും കൊല്ലാനും തയ്യാറാവുക എന്നതാണു തീവ്രവാദത്തിന്റെ ലക്ഷണം. അവനവന്റെയും അന്യന്റെയും ജീവനേക്കാളും വലുതായി സിദ്ധാന്തത്തെ കാണുന്നു എന്നതാണു തീവ്രവാദത്തിന്റെ മന:ശാസ്ത്രം. തീവ്രവാദത്തിന്റെ വിഷബീജങ്ങൾ വളരെ ചുരുക്കം മനസ്സുകളിൽ മാത്രമേ വളർച്ച പ്രാപിക്കുന്നുള്ളൂ എന്നത്കൊണ്ടാണു ലോകം നിലനിൽക്കുന്നത്.

വിശ്വാസം എന്നത് ഭൂരിപക്ഷം മനസ്സുകളിലുമുണ്ട്. വിശ്വസിക്കാനുള്ള മനുഷ്യരുടെ കഴിവിന്റെ പുറത്താണു എല്ലാ എസ്റ്റാബ്ലിഷ്‌മെന്റുകളും നിലനിൽക്കുന്നത്. എസ്റ്റാബ്ലിഷ്‌മെന്റുകൾ ഒന്നും ഇല്ലാത്ത ഒരു ലോകം സ്വപ്നം കണ്ട ഒരാളെങ്കിലും ലോകത്ത് ജനിച്ചിരുന്നു. അത് സാക്ഷാൽ കാൾ മാർക്സ് തന്നെയാണു. അദ്ദേഹത്തിന്റെ പേരിലാണു പിൽക്കാലത്ത് ഏറ്റവും വലുതും ശക്തവുമായ എസ്റ്റാബ്ലിഷ്‌മെന്റുകൾ പടുത്തുയർപ്പെട്ടത് എന്നത് ചരിത്രത്തിന്റെ തമാശയായി ഒടുങ്ങിത്തീർന്നു. 

വിശ്വാസത്തെ തൊട്ടാൽ വിശ്വാസികൾ പ്രകോപിതരാകും. അങ്ങിങ്ങായി സദാ നടന്നുകൊണ്ടിരിക്കുന്ന ചെറിയ ചെറിയ സംഘർഷങ്ങൾക്ക് ഇതാണു കാരണം. വസ്ത്രധാരണം എന്നത് വളരെ സെൻസേഷനൽ ആയ ഒരു വിഷയമായത് ഇപ്പോഴാണു. അത്കൊണ്ട് വസ്ത്രധാരണത്തെക്കുറിച്ച് പറയുമ്പോൾ ശ്രദ്ധിക്കണം. 

സ്ത്രീയുടെ വസ്ത്രധാരണമാണോ തെറ്റ്, അതോ എളുപ്പം കാമാതുരമാകുന്ന പുരുഷന്റെ മനസ്സാണോ തെറ്റ്? ഏതാണു തിരുത്തപ്പെടേണ്ടത്? എനിക്ക് സംശയമില്ല, പുരുഷന്റെ മനസ്സാണു സംസ്ക്കരിക്കപ്പെടേണ്ടത്. പുരുഷനു കാമം ഉണർന്നുപോകും, അത്കൊണ്ട് പെണ്ണേ നീ ആപാദചൂഢം മൂടിപ്പുതച്ചു പോ എന്ന് പറയുന്നത് പുരുഷന്റെ അസംസ്കൃതമനസ്സിനെ അതേപടി പ്രാകൃതമായി നിലനിർത്താനുള്ള ആഹ്വാനമായിട്ട് മാത്രമേ കാണാൻ കഴിയൂ. അന്യസ്ത്രീയെ ഏത് രൂപത്തിൽ കണ്ടാലും പുരുഷാ നിന്നിൽ കാമം ഉണരരുത്, അത് തെറ്റാണു എന്ന് പുരുഷന്മാരെ ഉൽബോധിപ്പിക്കാൻ കഴിയാത്തതെന്ത്? പ്രത്യേകിച്ചും ഏത് പുരുഷനെയും ഒരു സ്ത്രീയല്ലേ പ്രസവിച്ച് പാലൂട്ടി വളർച്ചയ്ക്ക് പ്രാപ്തനാക്കുന്നത്. 

എനിക്ക് ബുദ്ധിയുറച്ചത് മുതൽ ഞാൻ മുസ്ലീം സുഹൃത്തുക്കളെ കാണുന്നുണ്ട്. അയല്പക്കത്തും സ്കൂളിലും എല്ലാം അവരുണ്ടായിരുന്നു. മുസ്ലീം പെൺകുട്ടികളും സ്ത്രീകളും തലയിൽ തട്ടം ധരിക്കുമായിരുന്നു. ഇന്നത്തെ പോലെ കറുത്ത പർദ്ധ അന്ന് കണ്ടിട്ടേയില്ല. ഞാൻ പർദ്ധയ്ക്ക് എതിരല്ല. അതൊക്കെ ഓരോരുത്തരുടെയും സൗകര്യം. പർദ്ധയെ എതിർത്ത് വിശ്വാസികളെ പ്രകോപിപ്പിക്കേണ്ട ആവശ്യം ആർക്കും ഇല്ല എന്ന് തന്നെയാണു എന്റെ അഭിപ്രായം. പക്ഷെ ആ വാദമുണ്ടല്ലോ, പുരുഷനു ബലാൽസംഗം ചെയ്യാൻ തോന്നിപ്പോകും അത്കൊണ്ട് ശരീരം മൊത്തം ആവൃതമാക്കിയിട്ട് സ്ത്രീകൾ സഞ്ചരിച്ചാൽ മതി എന്ന ആ വാദം. അത് അങ്ങേയറ്റം തെറ്റാണെന്ന് ഞാൻ പറയും. അതെന്താ പുരുഷന്മാർക്ക് ഞരമ്പ് രോഗികൾ അല്ലാതായിക്കൂടേ? ഞരമ്പ് രോഗത്തിനു മരുന്ന് നൽകിക്കൂടേ?

സ്വപ്നങ്ങൾ വേണം !


മറ്റുള്ളവരുടെ കാര്യത്തിലും സമൂഹത്തിന്റെ പ്രശ്നങ്ങളിലും ശ്രദ്ധ പതിപ്പിക്കുന്ന സമയത്തിന്റെ ചെറിയൊരംശമെങ്കിലും സ്വന്തം വീട്ടുകാര്യങ്ങളിൽ ആളുകൾ ശ്രദ്ധിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയമാണു. എന്തൊക്കെ കാര്യങ്ങൾ വീട്ടിൽ ചെയ്യാൻ ബാക്കിയുണ്ടാകും? അലക്കിയ തുണികൾ മടക്കി വെക്കുക, ചുമരുകളിലും മറ്റുമുള്ള മാറാലകൾ നീക്കം ചെയ്യുക, പൊടിപടലങ്ങൾ തുടച്ചു വൃത്തിയാക്കുക, കീറിപ്പോയ വസ്ത്രങ്ങൾ തുന്നുക, പാത്രങ്ങൾ ഒക്കെ വെടിപ്പായി കഴുകുക, ചിതറിക്കിടക്കുന്ന സാധനങ്ങൾ എല്ലാം അടുക്കും ചിട്ടയിലും എടുത്ത് വെക്കുക, അടുക്കളത്തോട്ടം പരിപാലിക്കുക, പുതിയതായി എന്തെങ്കിലും വിഭവം പാചകം ചെയ്യാൻ പഠിക്കുക എന്നിട്ട് അവയുണ്ടാക്കി പരിമാറുക, കുട്ടികൾക്ക് സാരോപദേശ കഥകൾ പറഞ്ഞുകൊടുക്കുക, വീട്ടിലെ എല്ലാവരുമായും പൊതുവായതും കുടുംബപരവുമായ കാര്യങ്ങൾ ചർച്ച ചെയ്യുക ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.

മനസ്സുണ്ടെങ്കിൽ ഇത്രയും കാര്യങ്ങൾ ചെയ്യുന്നത് ഒരു ഭാരമായി തോന്നുകയേയില്ല. ആരാണിവയൊക്കെ ഒരു വീട്ടിൽ ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ എല്ലാവർക്കും അതായത് ഭാര്യയ്ക്കും ഭർത്താവിനും മക്കൾക്കും എല്ലാം ചെയ്യാം. എല്ലാറ്റിനും ഒരു സ്ഥാനം നിർണ്ണയിക്കുകയും അതാത് സാധനങ്ങൾ എടുത്താൽ അതാതിടത്ത് വെക്കുകയും വേണം. വീട് എന്നാൽ ഭക്ഷണം കഴിക്കാനും ഉറങ്ങാനും മാത്രമുള്ളതല്ല, ആസ്വദിക്കാനും കൂടിയുള്ളതാണു. വീടിന്റെ ഓരോ ചതുരശ്ര ഇഞ്ച് ഇടവും നോക്കി ആസ്വദിക്കാൻ നമുക്ക് കഴിയണം. എന്ത്കൊണ്ടാണു ആളുകൾ ഇത്തരം കാര്യങ്ങൾ നേരാം വണ്ണം ചെയ്യാത്തത്? ശരിയായ കാര്യങ്ങൾ ശരിയായി ചെയ്യാൻ മാനസികമായി അല്പം അധ്വാനമുണ്ട്. അത്കൊണ്ട് കാര്യങ്ങൾ ഒന്നും ശരിയായി ചെയ്യാതിരിക്കലാണു എളുപ്പമായി ആളുകൾക്ക് തോന്നുന്നത്. എപ്പോഴും എളുപ്പമാണു ആളുകൾ നോക്കുന്നത്.

ഇങ്ങനെയാണു ജീവിക്കേണ്ടത് എന്ന് നമുക്ക് ആരോടും പറഞ്ഞുകൊടുക്കാനോ ഉപദേശിക്കാനോ പറ്റില്ല. ഓരോരുത്തർക്കും ഓരോ ജീവിതശൈലിയാണു. എന്നാൽ ചിന്തിക്കാൻ കഴിയുന്നവർ താരതമ്യേന ശരിയായൊരു ജീവിതരീതി സ്വയം ആവിഷ്ക്കരിക്കും. അനായാസമായും ആഹ്ലാദത്തോടെയും ജീവിക്കാനാണു നമുക്ക് കഴിയേണ്ടത്. ശരിയായ ജീവിതരീതി മനസ്സിലാക്കി ജീവിക്കാത്തത്കൊണ്ട് പലരും അനാവശ്യഭാരം ചുമക്കുകയും വെറുതെ ടെൻഷൻ പാട്ടത്തിനു എടുക്കുകയും ചെയ്യുന്നുണ്ട്. അത്കൊണ്ടാണു ഇങ്ങനെ പറയേണ്ടി വരുന്നത്. ഏതാണു ശരി എന്ന് ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ടാണു. എന്നാൽ ചിന്തിക്കുന്ന രണ്ട് പേർ ഇതിനു ഒരേ പോലെയുള്ള ഉത്തരം കണ്ടെത്തും. അങ്ങനെ സാർവ്വജനീനമായ ഒരു ശരി ചിന്തിക്കുന്നവരിൽ പ്രവർത്തിക്കുന്നുണ്ട്. ചിന്താശീലർ സമൂഹത്തിൽ കുറവാണു. അനുകരണത്തിലൂടെയാണു ഭൂരിപക്ഷവും ജീവിതരീതി കണ്ടെത്തുന്നത്.

അണുകുടുംബം ഒരു സൗകര്യമായി തോന്നാമെങ്കിലും പല കാര്യങ്ങളിലും അസൗകര്യങ്ങൾ നിറഞ്ഞതാണു. എടുത്താൽ പൊങ്ങാത്ത ഭാരമാണു അണുകുടുംബം ആളുകളിൽ അടിച്ചേൽപ്പിക്കുന്നത്. അണുകുടുംബത്തിൽ വളരുന്ന കുട്ടികൾക്ക് വളരുമ്പോൾ ആരുമായും ടോളറേറ്റ് ചെയ്യാൻ കഴിയില്ല. അത്കൊണ്ട് കല്യാണം കഴിയുമ്പോഴേക്കും അവർക്ക് തനിവീട് വേണ്ടി വരുന്നു. ഭാര്യയും ഭർത്താവും പറക്കമുറ്റാത്ത മക്കളും എന്നതാണു അണുകുടുംബസങ്കല്പം. പ്രായമായ അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും ആ സങ്കല്പത്തിൽ സ്ഥാനമില്ല. അണുകുടുംബത്തിൽ വളരുന്നവർക്ക് മറ്റുള്ളവരെ ഉൾക്കൊള്ളാൻ കഴിയും വിധം മനസ്സ് ഒരിക്കലും വികസിക്കുകയില്ല. ഇങ്ങനെയുള്ള മക്കളെ, എല്ലാം കൊടുത്ത് വളർത്തിപ്പോയല്ലോ എന്ന് വാർദ്ധക്യത്തിൽ ഖേദിക്കേണ്ട അവസ്ഥയാണു. ഇതൊരു തുടർക്കഥയാണു.

നാട്ടിൽ എന്റെ വീട് പുതുക്കിപ്പണിയുമ്പോൾ ഞാൻ വിചാരിച്ചു, ഇവിടെ ഒരു കൂട്ടുകുടുംബം പടുത്തുയർത്തണം. എന്റെ മക്കളിലൂടെ അതിനു തുടക്കമിടണം. ഈ വീട്ടിൽ താമസിക്കുന്ന ആർക്കും ഒന്നും എന്റേത് എന്ന് തോന്നരുത്. എല്ലാം എല്ലാവരുടേതുമാണു എന്ന ബോധം എല്ലാവർക്കും ഉണ്ടാകണം. ഈ വീട് ഒരിക്കലും ഭാഗം വെക്കരുത്. ഈ ബോധം മക്കളിൽ ഉണ്ടാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അതിനു പറ്റിയ ഒരു മരുമകനെയും കിട്ടിയത് അപൂർവ്വഭാഗ്യം എന്നേ പറയേണ്ടൂ. പക്ഷെ നാട്ടിലെ വീട്ടിൽ ഇപ്പോൾ വാടകക്കാരനാണു താമസിക്കുന്നത്. നാട്ടിൽ കൂട്ടുകുടുംബം സ്ഥാപിക്കാൻ കഴിയില്ല. അതിനുള്ള സാമൂഹ്യസാഹചര്യം നാട്ടിലില്ല.

എന്നാലും കൂട്ടുകുടുംബം എന്ന സ്വപ്നം ഞാൻ കൈവിട്ടില്ല. ബാംഗ്ലൂരിൽ നടക്കുമോ എന്നാണു ഇപ്പോഴത്തെ ശ്രമം. മരുമകൻ പ്രവാസിയായതിനാലും അവനു എൻ ആർ ഐ ബാങ്ക് അക്കൗണ്ട് ഉള്ളതിനാലും അതിനുള്ള സാധ്യത തെളിഞ്ഞു വന്നിട്ടുണ്ട്. ബാംഗ്ലൂരിൽ ആറായിരം ചതുരശ്ര അടി സ്ഥലത്തിനു അഡ്വാൻസ് കൊടുത്തു. മൂന്ന് മാസത്തിനകം ആധാരം റജിസ്റ്റർ ചെയ്യണം. എന്നിട്ട് അവിടെ അപാർട്ട്മെന്റ് പണിയണം. തൽക്കാലം വാടകയ്ക്ക് കൊടുക്കാം. പിന്നെ മക്കളുടെ മക്കൾക്കും അവരുടെ മക്കൾക്കും അങ്ങനെയങ്ങനെ. രണ്ട് വർഷം കൊണ്ട് മരുമകന്റെ പ്രവാസത്തിനു വിരാമമിടണം.

നടക്കുമോ എന്നല്ല, ജീവിതത്തിൽ സ്വപ്നങ്ങൾ ഉണ്ടാകണം. അർത്ഥമുണ്ടോ എന്നല്ല, ജീവിച്ചുകൊണ്ട് ജീവിതത്തിനു അർത്ഥമുണ്ടാക്കണം. ഇതാണു എന്റെ ജീവിതവീക്ഷണം. കഴിയുന്നതും മന:സാക്ഷി നമ്മെ വിചാരണ ചെയ്യാനുള്ള അവസരം സൃഷ്ടിക്കാതെയും നോക്കണം. ഇന്ന് നമ്മൾ ചെയ്യുന്ന പ്രവൃത്തിയിൽ നാളെ കുറ്റബോധമോ ഖേദമോ തോന്നാൻ ഇടവരരുത്. നൂറു ശതമാനവും ക്ലീൻ ആകാൻ കഴിയില്ല എങ്കിലും പരമാവധി ശ്രദ്ധിക്കണം, ഒഴിവ്കഴിവുകളെ അഭയം തേടാതിരിക്കുകയും വേണം.

ടോറന്റ് എന്നാല്‍ എന്ത് ; എങ്ങനെ ?

നമ്മള്‍ ഇന്റര്‍നെറ്റില്‍ ഒരു വിവരം ആരായുമ്പോള്‍ സംഭവിക്കുന്നത് എന്താണ്? ഏത് കമ്പ്യൂട്ടറിലാണോ ആ വിവരം ശേഖരിച്ചു വെച്ചിട്ടുള്ളത്, ആ കമ്പ്യൂട്ടറിലേക്ക് നമ്മള്‍ ആ വിവരത്തിന് വേണ്ടി റിക്വസ്റ്റ് അയയ്ക്കുന്നു. ആ സെക്കന്റില്‍ തന്നെ നമ്മള്‍ ആവശ്യപ്പെട്ട വിവരം ആ കമ്പ്യൂട്ടര്‍ നമുക്ക് അയച്ചുതരുന്നു. ഇങ്ങനെ വിവരങ്ങള്‍ ( ഫയലുകള്‍ ) ശേഖരിച്ചുവെക്കുകയും ആവശ്യമുള്ളവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യുന്ന കമ്പ്യൂട്ടറുകളെ സര്‍വര്‍ കമ്പ്യൂട്ടര്‍ എന്നും വിവരങ്ങള്‍ അഥവാ ഫയലുകള്‍ സ്വീകരിക്കുന്ന കമ്പ്യൂട്ടറുകളെ ക്ലയന്റ് കമ്പ്യൂട്ടര്‍ എന്നും പറയുന്നു.  നമ്മുടെ പഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ എല്ലാം തന്നെ ക്ലയന്റ് കമ്പ്യൂട്ടറുകള്‍ ആണ്. ക്ലയന്റ് കമ്പ്യൂട്ടറുകളില്‍ അധികമായി ഫയലുകള്‍ സംഭരിച്ചുവെക്കാനുള്ള ശേഷിയോ, ഉള്ള വിവരങ്ങള്‍ തന്നെ മറ്റ് കമ്പ്യൂട്ടറുകള്‍ക്ക് ഷേര്‍ ചെയ്യാനുള്ള സോഫ്റ്റ്‌വേറോ ഇല്ല.

ഇന്റര്‍നെറ്റില്‍ എല്ലാ കമ്പ്യൂട്ടറുകളും പരസ്പരം ബന്ധപ്പെടുന്നുണ്ടെങ്കിലും  സര്‍വര്‍ കമ്പ്യൂട്ടറുകളില്‍ നിന്ന് ക്ലയന്റ് കമ്പ്യൂട്ടറുകളിലേക്ക് ഫയലുകള്‍ ഷേര്‍ ചെയ്യുന്ന Client - Server Network സമ്പ്രദായമാണ് നിലവിലുള്ളത്. ഈ സമ്പ്രദായത്തിന് രണ്ട് പോരായ്മകളുണ്ട്. ഒന്ന്, വലിയ ഫയലുകള്‍ സെര്‍വര്‍ കമ്പ്യൂട്ടറുകളില്‍ നിന്ന് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഫയലുകളെ പൊതുവെ കിലോബൈറ്റ്(KB), മെഗാബൈറ്റ്(MB), ജിഗാബൈറ്റ്(GB) എന്നിങ്ങനെയുള്ള അളവുകളിലാണ് പറയുന്നത്. 1 GB ഉള്ള ഫയല്‍ ഡൌണ്‍‌ലോഡ് ചെയ്തെടുക്കാന്‍ ഈ രീതിയില്‍ നമുക്ക് കഴിയുകയേയില്ല. രണ്ടാമത്തെ പോരായ്മ നമ്മുടെ കമ്പ്യൂട്ടറില്‍ ഉള്ള ഫയലുകള്‍ നമുക്ക് ആരുമായും ഷേര്‍ ചെയ്യാന്‍ കഴിയില്ല.

ഈ പോരായ്മകള്‍ പരിഹരിക്കാനാണ് ബിറ്റ് ടോറന്റ് എന്ന പ്രോഗ്രാം കണ്ടുപിടിച്ചത്. അമേരിക്കന്‍ സോഫ്റ്റ്‌വേര്‍ എഞ്ചിനീയറായ ബ്രാം കോഹന്‍ 2001 ജൂലൈ മാസത്തിലാണ് ഈ പ്രോഗ്രാം വികസിപ്പിച്ച് പുറത്തിറക്കിയത്. Peer to Peer Network എന്ന സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് ബിറ്റ് ടോറന്റ് എന്ന ഈ ഫയല്‍ ഷേറിങ്ങ് സിസ്റ്റം. ഈ സമ്പ്രദായത്തില്‍ സെര്‍വര്‍ കമ്പ്യൂട്ടര്‍ എന്ന ഒരു സെന്‍‌ട്രലൈസ്‌ഡ് കമ്പ്യൂട്ടര്‍ ഇല്ല. ഒരോ ക്ലയന്റ് കമ്പ്യൂട്ടറും ഒരേ സമയം സെര്‍വര്‍ കമ്പ്യൂട്ടറും ക്ലയന്റ് കമ്പ്യൂട്ടറും ആയി പ്രവര്‍ത്തിക്കുകയാണ്. അതായത് ഒരു ക്ലയന്റ് കമ്പ്യൂട്ടറില്‍ ശേഖരിച്ച ഫയല്‍ തന്നെയാണ് മറ്റ് കമ്പ്യൂട്ടറുകളിലേക്ക് ഷേര്‍ ചെയ്യപ്പെടുന്നത്. ഫയല്‍ സ്വീകരിച്ച കമ്പ്യൂട്ടറും മറ്റ് കമ്പ്യൂട്ടറുകള്‍ക്ക് ആ ഫയലിന്റെ ഒരു ഭാഗം ഷേര്‍ ചെയ്യുന്നു. (ചിത്രം കാണുക)

ഇങ്ങനെ വലിയ അളവുള്ള ഫയലുകള്‍ സ്വീകരിക്കാനും ഷെയര്‍ ചെയ്യാനും നമുക്ക് ഒരു ടോറന്റ് ക്ലയന്റ് പ്രോഗ്രാം വേണം. നിലവില്‍ കുറെ ടോറന്റ് ക്ലയന്റ് പ്രോഗ്രാമുകള്‍ ഉണ്ടെങ്കിലും തുടക്കക്കാര്‍ക്ക് മ്യൂടോറന്റ്  ( http://www.utorrent.com ) എന്ന പ്രോഗ്രാം ആണ് നല്ലത്.  ടോറന്റ് ഉപയോഗിച്ച് സിനിമ, വീഡിയോകള്‍ , പുസ്തകങ്ങള്‍ തുടങ്ങിയവ ഡൌണ്‍‌ലോഡ് ചെയ്യാനും സ്വന്തം കമ്പ്യൂട്ടറുകളില്‍ ഉള്ള വീഡിയോകളും മറ്റും മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യാനും താല്പര്യമുള്ളവര്‍ ആദ്യമായി മേലെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് മ്യൂടോറന്റ് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

ഇനി നമുക്ക് വേണ്ടത്, എന്താണോ ഡൌണ്‍‌ലോഡ് ചെയ്യേണ്ടത് അതിന്റെ ടോറന്റ് ഫയലാണ്.  ഉദാഹരണത്തിന് നമുക്ക് ഒരു സിനിമ ഡൌണ്‍‌ലോഡ് ചെയ്യണം. ആ സിനിമയുടെ ഡിവിഡി റിപ്പ് ചെയ്ത് സ്വന്തം കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്കില്‍ സൂക്ഷിച്ച് വെച്ചിട്ടുള്ള ആരെങ്കിലും അതിന്റെ ടോറന്റ് ഫയല്‍ ഉണ്ടാക്കിയിട്ട് ആ ഫയല്‍ ഏതെങ്കിലും ടോറന്റ് സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടാവും. ഓര്‍ക്കുക ആ സിനിമയല്ല, ആ സിനിമയുടെ ടോറന്റ് ഫയലാണ് അയാള്‍ ടോറന്റ് സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. സിനിമ അയാളുടെ ഹാര്‍ഡ് ഡിസ്കില്‍ തന്നെയാണുള്ളത്. ടോറന്റ് ഫയലുകള്‍ ശേഖരിച്ചു വയ്ക്കുന്ന നിരവധി സൈറ്റുകളുണ്ട്. നമുക്ക് ആവശ്യമുള്ള സിനിമയുടെ ടോറന്റ് ഫയല്‍ സര്‍ച്ച് ചെയ്യാന്‍  http://torrentz.in  എന്ന സൈറ്റിലേക്ക് പോകാം. അവിടെ നിന്ന് ആ സിനിമയുടെ ടോറന്റ് ഫയല്‍ ഡൌണ്‍‌ലോഡ് ചെയ്യുക. സെക്കന്റുകള്‍ കൊണ്ട് ആ ഫയല്‍ ഡൌണ്‍‌ലോഡ് ആകും. എന്തെന്നാല്‍ ടോറന്റ് ഫയല്‍ വളരെ ചെറുതാണ്.  സാധാരണ ഗതിയില്‍ നമ്മള്‍ ഡൌണ്‍‌ലോഡ് ചെയ്യുന്ന ഫയലുകള്‍ കമ്പ്യൂട്ടറിലെ ഡൌണ്‍‌ലോഡ് ഫോള്‍ഡറിലാണ് സേവ് ആയിട്ടുണ്ടാവുക.  സിനിമയുടെ ടോറന്റ് ഫയല്‍ കണ്ടെത്തി അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ നമ്മുടെ സിസ്റ്റത്തില്‍ ഉള്ള മ്യൂടോറന്റ് എന്ന ക്ലയന്റ് പ്രോഗ്രാം ആ സിനിമയെ ഡൌണ്‍‌ലോഡ് ചെയ്യിക്കും. ഏതൊക്കെ കമ്പ്യൂട്ടറുകളിലാണോ ആ സിനിമയുടെ ഫയല്‍ മുഴുവനുമായോ ഭാഗികമായോ ഉള്ളത് ആ കമ്പ്യൂട്ടറുകളില്‍ നിന്നെല്ലാം കഷണം കഷണങ്ങളായാണ് അത് നമ്മുടെ കമ്പ്യൂട്ടറില്‍ വന്നെത്തുക. (ചിത്രം കാണുക)


ഫയല്‍ ആരുടെ കമ്പ്യൂട്ടറിലാണോ മുഴുവനുമായി ഉള്ളത്, അയാള്‍ അത് മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യുമ്പോള്‍ അതിനെ Seeding എന്നും അയാളെ  Seeder എന്നും പറയുന്നു. സീഡര്‍മാരിലൂടെയാണ് ഈ സമ്പ്രദായം നിലനില്‍ക്കുന്നത്. യാതൊരു ലാഭേച്ഛ ഇല്ലാതെയും, പ്രതിഫലം ഒന്നും ലഭിക്കാതെയുമാണ് സീഡര്‍മാര്‍ മറ്റുള്ളവര്‍ക്ക് ഫയലുകള്‍ സീഡ് ചെയ്യുന്നത്. ഫയലുകള്‍ സ്വീകരിക്കുന്ന സ്വീകര്‍ത്താവിനെ Peer ( പീയര്‍ ) എന്ന് പറയുന്നു. ഫയല്‍ ഒരളവ് ഡൌണ്‍‌ലോഡ് ചെയ്താല്‍ പീയര്‍ തന്നെ സീഡറായും വര്‍ത്തിച്ച് അപ്‌ലോഡിങ്ങും ഡൌണ്‍‌ലോഡിങ്ങും ഒരേ സമയം ചെയ്യും എന്ന് മേലെയുള്ള ചിത്രം കണ്ടാല്‍ മനസ്സിലാകും. അങ്ങനെ വരുമ്പോള്‍ ഡൌണ്‍‌ലോഡ് ചെയ്യുന്ന എല്ലാവര്‍ക്കും ഡൌണ്‍‌ലോഡിങ്ങ് സ്പീഡ് വര്‍ദ്ധിക്കും. ചിലര്‍ ഡൌണ്‍‌ലോഡ് ചെയ്യുകയേയുള്ളൂ. സീഡ് ചെയ്യുകയില്ല. അത്തരക്കാരെ ലീച്ചര്‍ (Leecher) എന്ന് പറയുന്നു. ചിത്രത്തില്‍ ചുകപ്പ് നിറത്തില്‍ അടയാളപ്പെടുത്തിയത് കാണുക. മന:സാക്ഷി ഉള്ള ആരും Leech ചെയ്യില്ല. സീഡര്‍മാരെയും പിയര്‍മാരെയും ബന്ധിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന സെവര്‍ കമ്പ്യൂട്ടറിന്റെ റോളില്‍ വര്‍ത്തിക്കുന്ന സിസ്റ്റത്തെയാണ് Tracker എന്ന് (ചിത്രത്തില്‍ കാണുന്ന പോലെ) പറയുന്നത്.

ഇനി, നമ്മുടെ കമ്പ്യൂട്ടറില്‍ ഉള്ള ഒരു ഫയല്‍ (വീഡിയോ, സിനിമ, അങ്ങനെ എന്തും) എങ്ങനെ ടോറന്റ് ഫയല്‍ ആക്കി മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യാം എന്ന് നോക്കാം. ആദ്യമായി, മ്യൂടോറന്റ് ഓപ്പന്‍ ചെയ്യുക.  എന്നിട്ട് താഴെ ചിത്രത്തില്‍ കാണുന്ന പോലെ File ക്ലിക്ക് ചെയ്ത്  Creat New Torrent സെലക്ട് ചെയ്യുക. (ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുപ്പത്തില്‍ കാണാം)


Creat New Torrent സെലക്ട് ചെയ്ത്  ക്ലിക്ക് ചെയ്താല്‍ ഫയല്‍ ആഡ് ചെയ്യാനുള്ള മറ്റൊരു വിന്‍ഡോ തുറന്ന് വരും. താഴെ ചിത്രം കാണുക.


Add file എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഫയല്‍ ആഡ് ചെയ്യുക. നമ്മുടെ ഫയല്‍ ഷേര്‍ ചെയ്യാന്‍ നമ്മെ പരസ്പരം ബന്ധിപ്പിക്കുന്ന ട്രാക്കര്‍മാര്‍ വേണം. ഇങ്ങനെ നിരവധി ട്രാക്കര്‍ സൈറ്റുകള്‍ ഉണ്ട്. Trackers എന്ന കോളത്തില്‍ നമ്മള്‍ ഒന്നോ അതിലധികമോ ട്രാക്കര്‍ സൈറ്റുകളുടെ URL അഡ്രസ്സ് നല്‍കണം. എന്നാല്‍ മ്യൂടോറന്റില്‍ ഡിഫാള്‍ട്ടായി തന്നെ രണ്ട് ട്രാക്കര്‍ അഡ്രസ്സ് വരുന്നുണ്ട്. അത് മതി. നമ്മുടെ ഫയല്‍ ആഡ് ചെയ്താല്‍ , താഴെ കാണുന്ന Creat and save as.. എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങളുടെ ഫയല്‍ ടോറന്റ് ഫയലായി ഡസ്ക്ക്‍ടോപ്പില്‍ സേവ് ആകും. Creat and save as എന്ന കോളത്തിന് മേലെയുള്ള Start seeding എന്ന ചതുരത്തില്‍ ക്ലിക്ക് ചെയ്താല്‍ അപ്പോള്‍ തന്നെ സീഡിങ്ങ് ആരംഭിക്കും.  ഞാന്‍ ഒരു വീഡിയോ, ടോറന്റ് ഫയല്‍ ആക്കി സീഡ് ചെയ്യുന്നതിന്റെ ചിത്രം താഴെ കാണുക.


അങ്ങനെ നിങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉള്ള ഒരു ഫയലിന്റെ ടോറന്റ് ഫയല്‍ ഉണ്ടാക്കി. അത് ഇനി മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യണം അല്ലേ?  ആ ഫയല്‍ സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ മെയിലില്‍ അയച്ചുകൊടുത്താല്‍ അവര്‍ ആ ടോറന്റ് ഫയല്‍ തുറന്ന്,  (അവരുടെ സിസ്റ്റത്തില്‍ മ്യൂടോറന്റ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം) നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉള്ള ഫയല്‍ ഡൌണ്‍‌ലോഡ് ചെയ്തോളും. ഇപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ ഒരു സര്‍വറായി വര്‍ത്തിക്കുകയാണ്. അതിനായി നിങ്ങള്‍ നിങ്ങളുടെ സിസ്റ്റം ഓണ്‍ ആയി തന്നെ വെക്കുകയും മ്യൂടോറന്റ് തുറന്ന് സീഡ് ചെയ്തുകൊണ്ടിരിക്കുകയും വേണം എന്ന് പറയേണ്ടല്ലൊ.

ശരി, നിങ്ങള്‍ ഒരു സിനിമയാണ് ടോറന്റ് ഫയല്‍ ആക്കി മാറ്റിയത് എന്നും ആ സിനിമ മറ്റുള്ളവര്‍ക്ക് പബ്ലിക്കായി ഷേര്‍ ചെയ്യണം എന്നും കരുതുക. അപ്പോള്‍ നിങ്ങള്‍ ആ ടോറന്റ് ഫയല്‍ , ടോറന്റുകള്‍ ഹോസ്റ്റ് ചെയ്യുന്ന സൈറ്റുകള്‍ ഏതെങ്കിലും ഒന്നില്‍ അപ്‌ലോഡ് ചെയ്യണം. അപ്പോഴും ഓര്‍മ്മിക്കണം, നിങ്ങള്‍ ആ സിനിമയല്ല അവിടെ അപ്‌ലോഡ് ചെയ്യുന്നത്. സിനിമ  നിങ്ങളുടെ ഹാര്‍ഡ് ഡിസ്കില്‍ തന്നെയാണ് ഉള്ളത്. അതിന്റെ വിവരവും നിങ്ങളുടെ സിസ്റ്റത്തില്‍ നിന്ന് അത് ഡൌണ്‍‌ലോഡ് ചെയ്യാനുള്ള വഴിയുമാണ് ടോറന്റ് ഫയല്‍ രൂപത്തില്‍ നിങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നത്.

ടോറന്റ് ഫയല്‍ അപ്‌ലോഡ് ചെയ്യാന്‍ നിരവധി സൈറ്റുകളുണ്ട്. ഇവിടെ  നോക്കുക. ഞാന്‍ http://kickasstorrents.com/  എന്ന സൈറ്റിലാണ് എന്റെ ആദ്യത്തെ ടോറന്റ് ഫയല്‍ അപ്‌ലോഡ് ചെയ്തത്.  എന്റെ മകള്‍ പങ്കെടുത്ത ഒരു പരിപാടി മൊബൈലില്‍ റെക്കൊര്‍ഡ് ചെയ്ത വീഡിയോ ആയിരുന്നു അത്. അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആ വീഡിയോ 723MB ഉണ്ടായിരുന്നു. അതിന്റെ ലിങ്ക് ഇവിടെ. 

ടോറന്റ് എന്ന് കേള്‍ക്കുമ്പോള്‍ അതെന്തോ നിയമവിരുദ്ധമായ ഒരു സംഗതിയാണെന്ന് പലരും ധരിക്കുന്നുണ്ട്. പൈറസിക്ക് വേണ്ടിയാണ് ടോറന്റ് എന്നാണ് അവരുടെ ധാരണ. എന്നാല്‍ ആ ധാരണ ശരിയല്ല. ഇന്ന് ഇന്റര്‍നെറ്റില്‍ ഫയല്‍ ഷെയറിങ്ങ് ഭൂരിഭാഗവും നടക്കുന്നത് ടോറന്റ് മുഖാന്തിരമാണ്. ചിലര്‍ കോപ്പിറൈറ്റ് പ്രശ്നം ഉന്നയിക്കുന്നുണ്ട്. കേസും അറസ്റ്റും കുണ്ടാമണ്ടികളും ചൂണ്ടിക്കാട്ടി ചിലര്‍ ഭീഷണി മുഴക്കുന്നുമുണ്ട്. എന്നാല്‍ ടോറന്റിന്റെ പേരില്‍ ആരെയെങ്കിലും കുറ്റക്കാരനായി സ്ഥാപിച്ച് ശിക്ഷയ്ക്ക് വിധേയനാക്കുക എന്നത് എളുപ്പമല്ല. ഏത് പോലീസുകാരനും ആരെയും അറസ്റ്റ് ചെയ്ത് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പറ്റും. എന്നാല്‍ കോപ്പി റൈറ്റ് ലംഘനമോ പൈറസിയോ ആരോപിച്ച് വിചാരണ നടത്തി കുറ്റക്കാരെ കണ്ടെത്താന്‍ വളരെ പ്രയാസമായിരിക്കും. നിലവിലെ വ്യവസ്ഥാപിതമായ രീതിയില്‍ അപ്ലോഡിങ്ങോ ഡൌണ്‍‌ലോഡിങ്ങോ അല്ല ടോറന്റില്‍ നടക്കുന്നത് എന്നതാണ് അതിലെ പ്രധാനപ്പെട്ട കാര്യം.  ഞാന്‍ കോപ്പിറൈറ്റ് ലംഘനത്തെ പ്രോത്സാഹിപ്പിക്കാന്‍ പറയുന്നതല്ല. കോപ്പിറൈറ്റിന്റെ പേരില്‍  നമുക്ക് വരപ്രസാദം പോലെ ലഭിച്ച ഒരു ഫയല്‍ ഷേറിങ്ങ് സാങ്കേതിക വിദ്യയെ തരം താഴ്ത്തി കാണരുതല്ലോ. ടോറന്റില്‍ ഉള്ളതെല്ലാം കോപ്പിറൈറ്റ് ഉള്ളതാണെന്ന മിഥ്യാധാരണയും തെറ്റാണ്. അഥവാ ആരെങ്കിലും കോപ്പിറൈറ്റ് വാദം ഉന്നയിച്ചാലും ടോറന്റില്‍ അത് കുറ്റമായി സ്ഥാപിക്കാന്‍ നിലവിലെ നിയമം അപര്യാപ്തമാണ്. പര്യാപ്തമായ നിയമം നിര്‍മ്മിക്കുന്നതിനേക്കാളും എളുപ്പം ഇന്റര്‍നെറ്റ് തന്നെ നിരോധിക്കലായിരിക്കും എന്ന് പറയാതെ വയ്യ.

പിന്നെയുള്ളത് വൈറസ്സിന്റെ പ്രശ്നമാണ്. നമ്മെ പോലെ സാധാരണ പഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ സൌജന്യമായി ലഭിക്കുന്ന  AVG  എന്ന ആന്റി വൈറസ്സ് സോഫ്റ്റ്‌വേര്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. ഒരുവകപ്പെട്ട വൈറസ്സുകളെയും മാല്‍‌വേറുകളെയും എല്ലാം അത് തടുത്തോളും.  ടോറന്റിനെ പറ്റി ഒരു സാമാന്യധാരണ വായനക്കാരില്‍ ഉണ്ടാക്കുകയായിരുന്നു എന്റെ ഉദ്ദേശ്യം. അത്കൊണ്ട് സാങ്കേതികമായ വിശദീകരണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ കമന്റായി എഴുതിയാല്‍ അത് വിശദീകരിക്കാം. നെഗറ്റീവ് കമന്റുകള്‍ ഈ വിഷയത്തില്‍ ഇവിടെ അനുവദിക്കുകയോ , തര്‍ക്കത്തിന് അവസരം നല്‍കുകയോ ചെയ്യുകയില്ല എന്നും അറിയിക്കട്ടെ.