Links

സി.പി.(ഐ)എം. ; രാഷ്ട്രീയകൊള്ളക്കാരുടെ പിടിയില്‍

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്)യുടെ ഇന്നത്തെ അവസ്ഥ എന്താണ്? അതിന്റെ ലക്ഷക്കണക്കിന് അണികള്‍ക്കും അതിനെ ന്യായീകരിക്കുന്ന ബ്ലോഗിലടക്കമുള്ള ബുദ്ധുജീവികള്‍ക്കും ലവലേശം സംശയമില്ല. ഇന്ത്യയിലെ മഹത്തായ ഇടത്പക്ഷം! മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന് പറയുന്ന ഈ ഇടത്പക്ഷം ഇന്ത്യയില്‍ ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ രാജ്യം അമേരിക്കയ്ക്ക് പണയം വെച്ച് കുട്ടിച്ചോറാകുമെന്ന് ഈ ബുദ്ധിജീവികള്‍ പറയുന്നു. മാത്രമല്ല സി.പി.എമ്മിനെ തകര്‍ക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം രാപ്പകല്‍ ഗൂഢാലോചന മെനയുന്നു എന്നും ഇക്കൂട്ടര്‍ മുറവിളി കൂട്ടുന്നു. ജബ്ബാര്‍ മാഷിന്റെ ഒരു കമന്റ് വായിക്കാനിടയായി. തൃശൂര്‍ പൂരത്തിന് ആന വെയില് കൊണ്ട് വിരണ്ടാല്‍ അതും അമേരിക്കന്‍ സാമ്രാജ്യത്വം ചെയ്തതാണെന്ന് പ്രചരിപ്പിക്കുന്ന കുറെ ബുദ്ധിജീവികളുണ്ട് ഇവിടെ. അവരാണ് ഈ നാടിന്റെ ശാപം. ജബ്ബാര്‍ മാഷ് ഇങ്ങനെയാണ് പറഞ്ഞതെങ്കില്‍ നമ്മുടെ എം.കെ.ഹരികുമാര്‍ പറഞ്ഞത് ശ്രദ്ധിക്കുക:  “ബുദ്ധിജീവികളുടെ ചര്‍ച്ചയാണ് ഇന്ന് പരിസരമലിനീകരണമുണ്ടാക്കുന്ന പ്രധാനവസ്തു. വ്യക്തിജീവിതത്തില്‍ പാലിക്കാത്ത ആശയങ്ങള്‍, ചിന്തകള്‍ എന്നിവ ദിവസം മുഴുവന്‍ പുറത്തേക്ക് തള്ളിക്കൊണ്ടിരിക്കുന്ന ഫാക്ടറിയാണ് ബുദ്ധിജീവി.”

ഇടത് ബുദ്ധിജീവികളുടെ എഴുത്തും ചര്‍ച്ചകളും ശ്രദ്ധിച്ചാല്‍ നമുക്ക് ബോധ്യമാവും അതൊന്നും ജീവിതയാഥാര്‍ഥ്യങ്ങളുമായി യാതൊരു തരത്തിലും ബന്ധമുള്ളതല്ല.  പണ്ടൊക്കെ ഒരു ധാരണ ഉണ്ടായിരുന്നു, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹയാത്രികന്‍ ആയാലേ പുരോഗമനക്കാരനും മനുഷ്യസ്നേഹിയും ബുദ്ധിജീവിയും കലാകാരനും ഒക്കെയാവൂ എന്ന്.  അങ്ങനെയാണ് ഏതെങ്കിലും വിധത്തില്‍ സര്‍ഗ്ഗവാസനയുള്ളവരൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പിന്നില്‍ അണിനിരന്നത്.  കെ.പി.ഏ.സി.യുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം കളിക്കാത്ത ഒരു പ്രദേശവും കേരളത്തിലില്ല. ആ നാടകവും മറ്റനേകം കലാകാരന്മാരുടെ പ്രചരണവും ഒക്കെ കൊണ്ടാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വേരുറച്ചത്.  കലാകാരന്മാര്‍, കവികള്‍, സാഹിത്യകാരന്മാര്‍ (അന്നൊന്നും സാംസ്ക്കാരികനായകര്‍ എന്ന വര്‍ഗ്ഗം ഉടലെടുത്തിരുന്നില്ല) തുടങ്ങിയ സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം അണി ചേര്‍ന്നപ്പോള്‍ സാമാന്യജനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതാകാവാഹകരായി. അത്മാര്‍ത്ഥതയുള്ള നേതാക്കളും പ്രവര്‍ത്തകരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനപ്രിയതയ്ക്ക് ഹേതുവായി.

എന്നാല്‍ ഇന്നോ?  ഇന്ന് ഇവിടെ കമ്മ്യൂനിസ്റ്റ് പാര്‍ട്ടി, ഇടത്പക്ഷം എന്നൊക്കെ പറഞ്ഞാല്‍ അത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണെന്നാണ് വയ്പ്പ്. ആ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ന്യായീകരിക്കാ‍നും വെള്ള പൂശാനും പ്രതിരോധിക്കാനും ബ്ലോഗിലായാലും എവിടെയായാലും ബുദ്ധിജീവികള്‍ തയ്യാറാവുന്നുണ്ടെങ്കില്‍ നമുക്ക് നിസ്സംശയം പറയാം ആ ബുദ്ധിജീവികള്‍ മന:സാക്ഷിയില്ലാത്തവരും ധാര്‍മ്മികത തൊട്ട് തീണ്ടിയില്ലാത്തവരുമാണ്. കാരണം മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇന്ന് ഒരു പിടി രാഷ്ട്രീയകൊള്ളക്കാരുടെ പാര്‍ട്ടിയായി മാറിയിരിക്കുന്നു. ഇത് ഞാന്‍ പറയുന്നതല്ല. ഒരു കാലത്ത് പാര്‍ലമെന്റിലെ ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്ന സോമനാഥ ചാറ്റര്‍ജി പറയുന്നതാണ്.  ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറയുന്നു,  പെറ്റി ബൂര്‍ഷ്വകളാല്‍ നയിക്കപ്പെടുന്ന റീയല്‍ എസ്റ്റേറ്റ് പാര്‍ട്ടിയാണിന്ന് സി.പി.എം. എന്ന്.  പത്രം വായിക്കുന്നവര്‍ക്ക് അറിയാം, എവിടെ അനധികൃതമായ ഭൂമികൈയ്യേറ്റവും  നിയമവിരുദ്ധമായ ഇടപാടുകളും ഉണ്ടോ അവിടെയൊക്കെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കറുത്ത കൈകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റീയല്‍ എസ്റ്റേറ്റ്- മൂലധന മാഫിയകള്‍ക്ക് ഒത്താശ ചെയ്തുകൊണ്ട് മാര്‍ക്സിസ്റ്റ് നേതാക്കള്‍ കേരളത്തെ കൊള്ളയടിക്കുന്ന കാഴ്ചയാണ് ഈ അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്ത് കാണാന്‍ കഴിയുന്നത്. എന്നിട്ടും മാര്‍ക്സിസ്റ്റ് പാര്‍ട്ടി പാവങ്ങളുടെ പാര്‍ട്ടിയാണെന്നും ഇടത് പുരോഗമനമാണെന്നും പറയുന്ന ബുദ്ധിജീവിയുടെ തലച്ചോറ് എവിടെ ആര് പരിശോധിക്കും?

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഈ മാഫിയാവല്‍ക്കരണം  പെട്ടെന്ന് തുടങ്ങിയതല്ല. അത് പണ്ടേ അങ്ങനെ തന്നെയാണ്. നാട്ടിലെ മുഴുവന്‍ പേരും ചേര്‍ന്ന് പടുത്തുയര്‍ത്തിക്കൊണ്ട് വന്ന വായനശാലകള്‍ , സാംസ്ക്കാരിക കേന്ദ്രങ്ങള്‍ , സഹകരണ സംഘങ്ങള്‍ എന്നിവയൊക്കെ കയ്യൂക്ക് കൊണ്ട് പിടിച്ചെടുത്താണ് തുടക്കം. പിന്നെ അധികാരത്തിന്റെ ബലവുമായി. സാഹിത്യപ്രവര്‍ത്തകസഹകരണ സംഘമൊക്കെ പിടിച്ചെടുത്തത് അധികാരബലത്തിന്റെ ഉദാഹരണം. ഈ വെട്ടിപ്പിടിക്കലിന്റെ പുത്തന്‍ പതിപ്പാണ് ചാ‍രിറ്റബിള്‍ സൊസൈറ്റികള്‍ക്ക് രൂപം നല്‍കിക്കൊണ്ടുള്ള ഏര്‍പ്പാട്. സി.പി.എം.നേതാവുണ്ട് എന്നറിഞ്ഞാല്‍ അത് പാര്‍ട്ടിസ്വത്ത് ആണെന്നാണ് അണികള്‍ കരുതുന്നത്. പാര്‍ട്ടിയുടേതാകണമെങ്കില്‍ പാര്‍ട്ടിയുടെ വകയോ പാര്‍ട്ടി ഭാരവാഹികളുടെ പേരിലോ ആകണ്ടേ. വ്യക്തികള്‍ ചേര്‍ന്നാണ് ചാരിറ്റബിള്‍ സൊസൈറ്റികള്‍ റജിസ്റ്റര്‍ ചെയ്യുന്നത്. അതിലെ അംഗങ്ങള്‍ മാര്‍ക്സിസ്റ്റ് നേതാക്കളും സ്ഥലത്തെ വ്യവസായിയും ചേര്‍ന്നായിരിക്കും. ആരൊക്കെയാണ് ഇത്തരം സൊസൈറ്റികളിലെ അംഗങ്ങള്‍ എന്ന് പരസ്യപ്പെടുത്താറില്ല. നേതാവിനെ ഭയപ്പെടുക എന്നതാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ ശൈലി. അത്കൊണ്ട് അണികള്‍ ചോദിക്കുകയുമില്ല. വ്യവസായികള്‍ കൂട്ടിനില്ലാത്ത ഒരു ഇടപാടും ഇപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കില്ല. സംരഭങ്ങള്‍ക്ക് പെട്ടെന്ന് മൂലധനം വേണ്ടേ? കണ്ടില്ലേ, പാപ്പിനിശ്ശേരി കണ്ടല്‍ പാര്‍ക്കിന് പെട്ടെന്ന് രണ്ട് കോടി മുതലിറക്കിയത്.

കേരളത്തിലെ സര്‍ക്കാര്‍ മാഫിയകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പണക്കാര്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരിക്കുന്നു.  ആ വിമര്‍ശനത്തിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേസ് കൊടുക്കുമായിരിക്കും. പക്ഷെ കോടതി പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് മലയാളികള്‍ക്കെല്ലാം അറിയാം. സംസ്ഥാനത്ത് ക്രമസമാധാനം തകരാറിലാണെന്ന് അന്ന് കോടതി നിരീക്ഷിച്ചതും  അന്നത്തെ അവസ്ഥയുടെ പ്രതിഫലനമായിരുന്നു. സര്‍ക്കാരിനെ ആരോ പിന്നില്‍ നിന്ന് നിയന്ത്രിക്കുന്നുണ്ടെന്ന് സംശയം തോന്നാമെന്നും കോടതി പറഞ്ഞിട്ടുണ്ട്.  സംശയമല്ല , ഒരു അദൃശ്യഹസ്തം സര്‍ക്കാരിനെ നിയന്ത്രിക്കുന്നുണ്ടെന്ന് പേരെടുത്ത് പറയാതെ തന്നെ അന്നം തിന്നുന്ന എല്ലാ മലയാളികള്‍ക്കുമറിയാം. സാമര്‍ത്ഥ്യം പോലെ എന്തോ ആയിക്കോട്ടെ,  പക്ഷെ എള്ള് ഉണങ്ങുന്നത് എണ്ണയ്ക്ക്, എലിക്കാഷ്ടം ഉണങ്ങുന്നത് എന്തിനെന്ന പോലെ ഉളുപ്പില്ലാ‍ത്ത ഈ ബുദ്ധിജീവിക്കൂട്ടം നിയന്ത്രണാധികാരമുള്ള ആ നേതാവിനെ താങ്ങുന്നതിന് എന്താണ് പേര് പറയുക?  ഈ ബുദ്ധിജീവികള്‍ പെരുമയോടെ പറയുന്ന ഇടത്പക്ഷത്തിന്റെ മൂല്യം  ആ നേതാവിന്റെയും സില്‍ബന്ധികളുടെയും ദുര നിമിത്തം പാതാളത്തോളം താഴുന്നത് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇവനൊക്കെ എന്ത് ബുദ്ധിജീവിയാ?  ഭാഷയിലെ വാക്കുകള്‍ എടുത്ത് അമ്മാനമാടാനുള്ള കഴിവ് ആര്‍ജ്ജിച്ചാല്‍ ബുദ്ധിജീവിയാവില്ല, രാഷ്ട്രീയകൊള്ളക്കാരുടെ മൂട്താങ്ങികള്‍ ആവാനേ കഴിയൂ എന്ന് സമകാല ചര്‍ച്ചകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.

ഈ ആഴ്ചയിലെ മലയാളം വാരികയില്‍ “ കണ്ടല്‍ വിപ്ലവം തലശ്ശേരി മുതല്‍ പാപ്പിനിശ്ശേരി വരെ ” എന്നൊരു ലേഖനമുണ്ട്.  താല്പര്യമുള്ളവര്‍ക്ക് വായിക്കാന്‍ ഞാന്‍ * ഗൂഗിള്‍ ഡോക്സില്‍  സേവ് ചെയ്തിട്ടുണ്ട്. പാപ്പിനിശ്ശേരിയിലെ കണ്ടല്‍ പാര്‍ക്കിനെ പറ്റി ഇതിനകം എല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞു. ആ പാര്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റി ആക്റ്റ് പ്രകാരം റജിസ്റ്റര്‍ ചെയ്തതാണ്. 42 ഓഹരിയുടമകള്‍ ഉണ്ടെന്നും അഞ്ച് കോടിയുടെ പ്രൊജക്റ്റ് ആണെന്നും ഇതിനകം രണ്ട് കോടി മുതലിറക്കി നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയെന്നും പത്രസമ്മേളനം വിളിച്ച് മാലോകരെ അറിയിച്ചത് സൊസൈറ്റിയുടെ വൈസ് പ്രസിഡണ്ട് ആയിരുന്നു. ഇപ്പോള്‍ ആ സൊസൈറ്റിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ പബ്ലിക്ക് ആയിരിക്കുന്നു.(വിവരാവകാശനിയമപ്രകാരം ആര്‍ക്കും ലഭിക്കാവുന്നതേയുള്ളൂ) സൊസൈറ്റിയുടെ അഡ്വൈസര്‍ സഖാവ് ഇ.പി.ജയരാജന്‍ ആണ് പോലും!  അപ്പോള്‍ ജില്ലാ സെക്രട്ടരി പാര്‍ക്കിന് വേണ്ടി രംഗത്ത് വന്നതും  അവിടെ പാര്‍ക്കേ ഇല്ല, കണ്ടല്‍ ചെടി നട്ടു വളര്‍ത്തുകയാണെന്നും കാണാന്‍ വരുന്നവരില്‍ നിന്ന് പത്ത് രൂപ സംഭാവന പിരിക്കുന്നതേയുള്ളൂവെന്നും ഭണ്ഡാരം വെച്ചാല്‍ ഇതിലും കൂടുതല്‍ കിട്ടുമായിരുന്നു എന്നും മറ്റും പറഞ്ഞ് മലക്കം മറിഞ്ഞതിന്റെ പൊരുള്‍ പിടി കിട്ടിയല്ലൊ. എന്നാലും ഈ മാധ്യമസിണ്ടിക്കേറ്റിന്റെ ഒരു കാര്യം, രാഷ്ട്രീയക്കാര്‍ എന്ത് നട്ടാല്‍ കുരുക്കാത്ത നുണകള്‍ മൊഴിഞ്ഞാലും  ഉളുപ്പില്ലാതെ ലോകവാര്‍ത്തയാക്കിക്കളയും.

പാപ്പിനിശ്ശേരി കണ്ടല്പാര്‍ക്കിനെ ന്യായീകരിച്ച് പാര്‍ട്ടി വാറോലയില്‍ അച്ചടിമഷി പുരണ്ട ഒരു ലേഖനം ഒരു പാര്‍ട്ടി ബ്ലോഗിലും വായിക്കാനിടയായി. അവിടെ ഒരു ബുദ്ധിജീവിയുടെ കമന്റ് ഭേഷായിരുന്നു. ഞാന്‍ പാപ്പിനിശ്ശേരിയില്‍ പോയത് പാര്‍ക്ക് കാണാന്‍ മാത്രമല്ല പാര്‍ക്കിനെ പറ്റി നാട്ടുകാരുടെ അഭിപ്രായം അറിയാന്‍ കൂടിയായിരുന്നു. പാര്‍ക്ക് വന്നതില്‍ പിന്നെ അവിടെ ഉണ്ടായ ഗുണപരമായ മാറ്റങ്ങളെ കുറിച്ച് നാട്ടുകാര്‍ വാചാലരായി എന്നാണ് ആ കമന്റര്‍ സാഷ്യപ്പെടുത്തിയത്. അതാണ് ബുദ്ധിജീവിലക്ഷണം. എന്തൊക്കെയാണ് അവിടെ സംഭവിച്ച ഗുണപരമായ മാറ്റങ്ങള്‍ എന്ന് മേലെയുള്ള *ലിങ്കില്‍ ക്ലിക്കിയോ , ജൂലായ് 30 ന്റെ മലയാളം വാരിക വാങ്ങിയോ മന:സാക്ഷി ഇനിയും മരവിച്ചിട്ടില്ലാത്തവര്‍ വായിക്കട്ടെ....

( ഈ ലേഖനം കെ.പി.സുകുമാരന്‍ എന്ന ഞാന്‍  ക്രിയേറ്റീവ് കോമണ്‍സ്  ലൈസന്‍സ് പ്രകാരം പ്രസിദ്ധപ്പെടുത്തുന്നതാണ്)

പെറ്റിക്കേസുകള്‍

ത്ത് നാല്പത് കൊല്ലങ്ങള്‍ക്ക് മുന്‍പുള്ള സംഭവമാണ്. ഞാനന്ന് മദ്രാസില്‍ കോടമ്പാക്കത്ത് താമസിക്കുന്നു. വടപളനിക്കപ്പുറത്തുള്ള വിരുഗമ്പാക്കം അന്ന് ഇന്നത്തെ പോലെ വികസനം വന്നിരുന്നില്ല. വെറും പട്ടിക്കാട്ട് ഗ്രാമം. അവിടെയുള്ള സിനിമാകൊട്ടകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് ഒരു സിനിമ ബോണസ്സായി കാണിക്കാറുണ്ടായിരുന്നു. അതായത് ഒരു ടിക്കറ്റിന് രണ്ട് സിനിമ. ബോണസ്സ് സിനിമ മിക്കവാറും മലയാളം പടങ്ങളായിരിക്കും. ഒരു ദിവസം സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോള്‍ ഒരു പോലീസ് വാന്‍ അടുത്ത് നിര്‍ത്തി എന്നോട് വാഹനത്തില്‍ കയറാന്‍ പറഞ്ഞു.  അന്ന് രാത്രി കുറേ പേരോടൊപ്പം ഞാനും പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍. പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം  ഞങ്ങളെ എഗ്‌മോര്‍ മജിസ്റ്റേട്ട് കോടതിയില്‍ ഹാജരാക്കി. മജിസ്റ്റേട്ടിന്റെ ചോദ്യത്തിന് ആമാ എന്ന് മാത്രം മറുപടി പറഞ്ഞാല്‍ മതി എന്ന് പോലീസ് ഞങ്ങളോട് പറഞ്ഞിരുന്നു. മജിസ്റ്റേട്ട് ചോദിച്ചതിന്റെ മലയാളം ഇതാണ്. രാത്രി സമയത്ത് നഗരത്തില്‍ ചുറ്റിത്തിരിഞ്ഞിരുന്നോ? ഇനി ആവര്‍ത്തിക്കരുത് കേട്ടോ?  ആമാം അയ്യാ ......

സംശയാസ്പദമായ രീതിയില്‍ ചുറ്റിത്തിരിയുക എന്ന വകുപ്പ് പ്രകാരമാണ് ഞാനന്ന് ലോക്കപ്പില്‍ കിടക്കേണ്ടി വന്നത്. സന്ദേഹക്കേസ് എന്നാണ് തമിഴില്‍ പറയുക. മദ്രാസ് നഗരത്തില്‍ അന്ന് എത്തിപ്പെടുന്ന മലയാളികളായിരുന്നു ഈ സന്ദേഹക്കേസിലെ ഇരകള്‍.  എന്തിനാണ് ഇരകളെ തേടി പോലീസ് രാത്രികാലങ്ങളില്‍ സ്ട്രീറ്റുകളില്‍ റോന്ത് ചുറ്റിക്കൊണ്ടിരുന്നത്? അവര്‍ക്ക് അവരുടെ ക്വാട്ട തികയ്ക്കണമായിരുന്നു. മാസാമാസം ഇത്ര പെറ്റിക്കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കണം എന്ന് പോലീസ് സ്റ്റേഷനുകള്‍ക്ക് ക്വാട്ട നിശ്ചയിച്ച് നല്‍കുന്നു. ഒരു കാരണവശാലും കഴിഞ്ഞ മാസം റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ ഈ മാസം കുറവ് വരുത്തരുത്. കൂടാനേ പാടുള്ളൂ. കുറ്റങ്ങള്‍ നാട്ടില്‍ കൂടാനേ പാടുള്ളൂ എന്ന് പോലീസിനെ പഠിപ്പിക്കുന്ന ഈ നീയമം ഉണ്ടാ‍ക്കിയത് ആരാണ്? ബ്രിട്ടീഷുകാര്‍. ഇപ്പോഴും ഈ കിരാതമായ ഏര്‍പ്പാട് നാട്ടില്‍ തുടരുന്നു.  അതാണ് ഇപ്പോള്‍ കോടതിയുടെ വിമര്‍ശനത്തിന് ഇടയായിരിക്കുന്നത്. പെറ്റിക്കേസുകള്‍ക്ക്  ക്വാട്ട നിശ്ചയിക്കുന്നത് നിയമവിരുധമാണെന്ന് കോടതി വിധിച്ചിരിക്കുന്നു. കേരളത്തില്‍ വാഹനങ്ങളില്‍ പോകുന്നവരാണ് ഈ മുന്‍‌നിശ്ചിത പെറ്റിക്കേസുകള്‍ക്ക് ഇരയാകുന്നത്.

പെറ്റിക്കേസുകള്‍ മാത്രമല്ല വെള്ളക്കാരന്‍ ഉണ്ടാക്കിയ എത്രയോ ജനവിരുദ്ധനിയമങ്ങള്‍ ഇവിടെ ഇപ്പോഴും നിലവിലുണ്ട്.  സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ തന്നെ എല്ലാം ഒന്ന് ശുദ്ധീകരിക്കേണ്ടതായിരുന്നു. പക്ഷെ മുടിഞ്ഞ കക്ഷിരാഷ്ട്രീയം നിമിത്തം അത്തരമൊരാലോചന എവിടെയും നടന്നില്ല.  പരസ്പരം പഴി ചാരിയും ഇല്ലാത്തതും ഉള്ളതുമായ കുറ്റങ്ങള്‍ പര്‍വ്വതീകരിച്ചും എതിര്‍പാര്‍ട്ടികളെ ശത്രുക്കളായി അവതരിപ്പിച്ചും അധികാരത്തില്‍ കയറിപ്പറ്റാനാണ് കക്ഷിരാഷ്ട്രീയക്കാര്‍ മത്സരിച്ചത്. ഫലമോ നമ്മുടെ സമൂഹം ഒട്ടും ജനാധിപത്യവല്‍ക്കരിക്കപ്പെട്ടില്ല. അധികാരത്തിന് വേണ്ടിയുള്ള രാഷ്ട്രീയക്കാരന്റെ ദുരയ്ക്ക് കൂടി നമ്മള്‍ ഇരകളായി. മറ്റ് പാര്‍ട്ടികളെ കൂട്ട്കെട്ട് നോക്കിയും അപ്പപ്പോഴത്തെ അവസരവാദപരമായ നിലപാടുകള്‍ അടിസ്ഥാനമാക്കിയും അര്‍ത്ഥമറ്റ വാക്കുകളാല്‍ എതിര്‍ത്ത് പ്രസംഗിച്ച് അണികളുടെ രോമം കമ്പിത്തിരിയാക്കി മൂത്ത് മുരടിക്കുന്ന നേതാക്കളാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഒക്കെയാവുന്നത്. അവരില്‍ നിന്ന് ഭാവനാപൂര്‍ണ്ണമായ നടപടികള്‍ എങ്ങനെ പ്രതീക്ഷിക്കാനാവും? തെരഞ്ഞെടുക്കപ്പെട്ട് ഒരാള്‍ ജനപ്രതിനിധിയായാല്‍ അയാള്‍ കക്ഷിരാഷ്ട്രീയത്തിനപ്പുറം മുഴുവന്‍ ജനങ്ങളുടെയും പ്രതിനിധിയായാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന സാമാന്യമര്യാദ പോലും ഇവിടത്തെ രാഷ്ട്രീയജന്മങ്ങള്‍ക്ക് ബാധകമല്ല.  പഞ്ചായത്തിലെ വാര്‍ഡ് മെംബര്‍ ആ‍ായാലും മുഖ്യമന്ത്രിയായാലും പാര്‍ട്ടിയാണ് തനിക്കും കുടുംബത്തിനും അന്നം തരുന്നത് എന്ന വിധേയത്വമാണ് ഓരോ നേതാവിനും. പിന്നെ എങ്ങനെയാണ് ഇവര്‍ക്കൊക്കെ നാട് നന്നാക്കാനാവുക?

കോടതികള്‍ വിധിക്കുന്ന പല വിധികളും നമ്മുടെ സമൂഹത്തെ മുന്നോട്ട് നയിക്കാനും ഒരു പരിഷ്കൃത സിവില്‍ സമൂഹത്തിന്റെ പുനര്‍സൃഷ്ടിക്കും സഹായകരമായിരുന്നു. പക്ഷെ കോടതികള്‍ക്ക് വിധി പ്രസ്ഥാവിക്കാനല്ലെ കഴിയൂ.  കക്ഷിരാഷ്ട്രീയക്കാര്‍ക്ക് ഓരോരുത്തര്‍ക്കും  വ്യത്യസ്തതാല്പര്യമുണ്ട്.  വയറ്റ്പിഴപ്പിന് വേണ്ടി അവര്‍ക്ക് വഴിവക്കില്‍ പ്രസംഗിച്ചേ മതിയാവൂ.  സ്ക്കൂള്‍ ഗ്രൌണ്ടുകളിലോ,  ഓഡിറ്റോറിയത്തിലോ പ്രസംഗം വെച്ചാല്‍ ആ‍രും വരില്ല. അത്കൊണ്ടാണ് പൊതുനിരത്തില്‍ യോഗം ചേരരുത് എന്ന കോടതി വിധിയെ എതിര്‍ക്കുന്നത്. ചുരുക്കത്തില്‍ കക്ഷിരാഷ്ട്രീയക്കാരന്‍ ചിന്തിക്കുന്നത് എല്ലായ്പ്പോഴും തന്റെ പാര്‍ട്ടിയുടെ നിലനില്പും അത് വഴി തന്റെ അധികാകാരവും  കുടുംബത്തിന്റെ ഭദ്രതയുമാണ്.  ജനങ്ങളാകട്ടെ പലതരം അണികളായി വിഭജിക്കപ്പെട്ടുമിരിക്കുന്നു. തങ്ങളുടെ പാര്‍ട്ടിയും നേതാക്കളും നന്നാവണം എന്നേ അണികള്‍ക്കുള്ളൂ. ഈ സമ്പ്രദായം രാഷ്ട്രീയമല്ല.  ജനങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയപാര്‍ട്ടികളും കക്ഷിരാഷ്ട്രീയക്കാരോട് വിധേയത്വമില്ലാത രാഷ്ട്രബോധമുള്ള സ്വതന്ത്രമായി ചിന്തിക്കുന്ന ജനതയും അതാണ് രാഷ്ട്രീയം. അത്തരം ഒരു ജനസമൂഹം ഇവിടെ രൂപപ്പെടുന്നത് വരെ പെറ്റിക്കേസുകള്‍ എന്നല്ല വെള്ളക്കാരന്‍ ഉണ്ടാക്കി വെച്ചിട്ട് പോയ പല നിയമങ്ങളും കീഴ്വഴക്കങ്ങളും ജനങ്ങളെ ഉപദ്രവിച്ചുകൊണ്ടേയിരിക്കും.

പൌരന്മാര്‍ കക്ഷിരാഷ്ട്രീയത്തിന്റെ അടിമത്വബോധത്തില്‍ നിന്ന് മോചിതരാകുന്നത് അരാഷ്ട്രീയമല്ല അതാണ് ശരിയായ രാഷ്ട്രീയം എന്ന് വിദ്യാഭ്യാസമുള്ളവരെങ്കിലും തിരിച്ചറിയണം. ഈ പ്രസ്ഥാവന സോ കോള്‍ഡ് ബുദ്ധിജീവികള്‍ക്ക് ബാധകമല്ല. കക്ഷിരാഷ്ട്രീയ നേതാക്കളെ വിഗ്രഹങ്ങളാക്കി പൂജിയ്ക്കാതിരിക്കുന്നതാണ് അരാഷ്ട്രീയം എന്നാണ് ബുദ്ധിജീവികള്‍ നമ്മോട് പറയുന്നത്. കക്ഷിരാഷ്ട്രീയതാല്പര്യങ്ങള്‍ക്ക് മേലെയാണ് രാഷ്ട്രത്തിന്റെ താല്പര്യം, അതാണ് ജനങ്ങളുടെ രാഷ്ട്രീയം.


( ഈ ലേഖനം ഞാന്‍  കെ.പി.സുകുമാരന്‍  ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പ്രസിദ്ധീകരിക്കുന്നതാണ്)

ഇ-മെയിലുകള്‍ അയയ്ക്കുമ്പോള്‍

മ്മുടെ പ്രിയ ബ്ലോഗര്‍ നിരക്ഷരന്റെ ഈ  ബസ്സ്  വായിച്ചപ്പോഴാണ് എനിക്ക് കാര്യത്തിന്റെ ഗൌരവം പിടി കിട്ടിയത്. നമ്മളില്‍ പലരും കമ്പ്യൂട്ടറിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കിയവരല്ല. ശരിക്ക് പറഞ്ഞാല്‍ നമ്മളോരുത്തരും വിദ്യാര്‍ത്ഥികളാണ്. കമ്പ്യൂട്ടറിന്റെ കാര്യത്തില്‍ മാത്രമല്ല. എല്ലാറ്റിലും. എന്ത് മാത്രം വിവരങ്ങളാണ് ലോകത്ത് ശേഖരിക്കപ്പെട്ടിട്ടുള്ളത്.  എന്റെ ജിമെയില്‍ കോണ്ടാക്റ്റ് ലിസ്റ്റില്‍ രണ്ടായിരത്തിലധികം അഡ്രസ്സുകളുണ്ട്. നിത്യേന എനിക്ക് കുറെ ഫോര്‍വേഡ് മെയിലുകള്‍ വരും. പ്രസക്തമെന്ന് തോന്നുന്നത് വായിക്കും.  അപൂര്‍വ്വമായേ ഞാന്‍ ഫോര്‍വേഡ് ചെയ്യാറുള്ളൂ.  അങ്ങനെ ഫോര്‍വേഡ് ചെയ്താല്‍ അപ്പോള്‍ തന്നെ ഒരു ചില റിപ്ലൈ വരും.  എന്നെ കോണ്ടാക്റ്റ് ലിസ്റ്റില്‍ നിന്ന് റിമൂവ് ചെയ്യണമെന്ന്. എനിക്കതിന്റെ സംഗതി പിടികിട്ടിയിരുന്നില്ല. ഞാന്‍ വിചാരിക്കും. അവന് അത് അവഗണിച്ചുകൂടെ. അല്ലെങ്കില്‍ ഡിലീറ്റ് ചെയ്തുകൂടെ? കോണ്ടാക്റ്റ് ലിസ്റ്റില്‍ നിന്ന് റിമൂവ് ചെയ്യാനും ഞാന്‍ അടുത്താണ് പഠിച്ചത് എന്നത് വേറെ കാര്യം. ശ്രദ്ധിച്ചിരുന്നില്ല, അത്കൊണ്ടാണ്.  ഫോര്‍വേഡ് ചെയ്യുമ്പോഴും എനിക്ക് പ്രശ്നം.  പരമാവധി അഞ്ഞൂറ് പേര്‍ക്ക് മാത്രമേ ഒരു പ്രാവശ്യം മെയില്‍ അയയ്ക്കാന്‍ പറ്റൂ.  ആര്‍ക്കൊക്കെയാണ് അയക്കേണ്ടതെന്ന് ലിസ്റ്റില്‍ നിന്ന് സെലക്റ്റ് ചെയ്യാനും പ്രയാസം. ഈ അടുത്താണ് അതിന് പോംവഴി മനസ്സിലാക്കിയത്.  ഫ്രണ്ട്സിനെ  മൈ ഫ്രണ്ട്സ് എന്ന് ഒന്ന് രണ്ട് യഥാക്രമം അഞ്ച് ഗ്രൂപ്പുകളാക്കി.  അപ്പോള്‍ സെന്റ് ചെയ്യാന്‍ ഒരു ഗ്രൂപ്പിനെ സെലക്റ്റ് ചെയ്താല്‍ മതിയല്ലൊ. എന്നിട്ടും ഞാന്‍ രണ്ടോ മൂന്നോ ഫോര്‍വേഡുകള്‍ മാത്രമെ അയച്ചിട്ടുള്ളൂ. അതും മൈ ഫ്രണ്ട്സ്-1 ന് മാത്രം. പക്ഷെ അപ്പോഴും ഞാന്‍ ചെയ്ത തെറ്റ് ഞാന്‍ മനസ്സിലാക്കിയില്ല.

ഞാനെന്നല്ല മിക്കവരും ചെയ്തുകൊണ്ടിരിക്കുന്ന ഗുരുതരമായ തെറ്റ്. അതാണ് നിരക്ഷരന്റെ ബസ്സില്‍ നിന്ന് മനസ്സിലാക്കിയത്. എനിക്ക് വരുന്ന ഫോര്‍വേഡ് മെയിലുകളില്‍ നൂറ് കണക്കിന് മെയില്‍ ഐഡികള്‍ കാണാം. അതാണതിലെ തെറ്റ്. മറ്റൊരാളുടെ ഐഡി ഞാന്‍ എന്തിന് കാണണം. അല്ലെങ്കില്‍ എന്റെ ഐഡി എന്തിന് മറ്റു പലരും കാണണം. മെയിലുകള്‍ അയക്കുന്നതിന്റെ പ്രാഥമികപാഠം അറിയാത്തതിന്റെ കുഴപ്പമാണിത്.

നമ്മള്‍ മെയില്‍ അയയ്ക്കുന്നത് (ഫോര്‍വേഡ് ആയാലും) ഒരാള്‍ക്കായാലും പലര്‍ക്കായാലും അഡ്രസ്സ് ചെയ്യുമ്പോള്‍ To , Bcc, Cc എന്നതിന്റെ ഉപയോഗം മനസ്സിലാക്കണം.  To എന്ന കോളത്തില്‍ ഒരു ഐഡി മാത്രമേ പാടുള്ളൂ.  നമ്മള്‍ ഫോര്‍വേഡ് ഓള്‍ എന്ന് സെലക്റ്റ് ചെയ്യുമ്പോള്‍ അനാവശ്യമായി പലരുടെയും ഐഡികള്‍ പലരിലേക്കും വ്യാപിക്കുകയാണ്. ഇത് തെറ്റായ രീതിയാണ്.  To കോളത്തില്‍ ഒന്നില്‍ കൂടുതല്‍ അഡ്രസ്സുകളോ അല്ലെങ്കില്‍ ഫ്രണ്ട്സ് ഗ്രൂപ്പോ ഒരിക്കലും ചേര്‍ക്കാന്‍ പാടില്ല. അതിനാണ് Bcc . അതായത് Blind carbon copy. Bcc യില്‍ എത്ര അഡ്രസ്സും ചേര്‍ക്കാം. പരമാവധി അഞ്ഞൂറ് മാത്രമേ ജിമെയില്‍ സ്വീകരിക്കൂ എന്ന് പറഞ്ഞല്ലൊ. അപ്പോള്‍ മെയില്‍ കിട്ടുന്ന ആള്‍ക്ക് മറ്റാരുടെയും ഐഡി കാണാന്‍ കഴിയില്ല. അതാണ് ബ്ലൈന്‍ഡ് കാര്‍ബണ്‍ കോപ്പി എന്ന് പറയുന്നത്. Cc എന്നാല്‍ Carbon copy. Cc യില്‍ അഡ്രസ്സ് ചേര്‍ത്താല്‍ എല്ലാവരും മെസ്സേജും എല്ലാവരുടെ ഐഡികളും കാണും.  അപ്പോള്‍ ഗ്രൂപ്പ് മെയിലുകള്‍ അയയ്ക്കുമ്പോള്‍ Bcc ഒരനുഗ്രഹമാണെന്ന് പറയേണ്ടതില്ലല്ലൊ. ഇങ്ങനെ വരുന്ന മെയിലുകള്‍ ആര്‍ക്കും ഒരു ശല്യമായി തോന്നുകയില്ല. നമ്മുടെ മെയില്‍ ഐഡി അനാവശ്യമായി നെറ്റില്‍ പരക്കുന്നത് ആരും ഇഷ്ടപ്പെടില്ലല്ലൊ. മാത്രമല്ല അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ സുഹൃത്തുക്കളുടെ സ്വകാര്യതയല്ല്ലെ നമ്മള്‍ നിയമവിരുദ്ധമായി പരസ്യപ്പെടുത്തുന്നത്.  അത് കൊണ്ട് ഈ തെറ്റ് ആവര്‍ത്തിക്കരുതെന്ന് എല്ലാവരോടും പറയാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്. To കോളത്തില്‍ ഒരു അഡ്രസ്സ് മാത്രമെ ടൈപ്പ് ചെയ്യാവൂ. ഗ്രൂപ്പ് മെയിലാണെങ്കില്‍ അവിടെ സെല്‍ഫ് ഐഡി ചേര്‍ത്താലും മതി. ഒന്നില്‍ കൂടുതല്‍ ഐഡികള്‍ Bcc യില്‍ മാത്രമേ ചേര്‍ക്കാവൂ. മെയില്‍ അയക്കുന്നവര്‍ക്ക് ഈ ഒരു ബോധവല്‍ക്കരണം നമ്മള്‍ നടത്തേണ്ടതുണ്ട്.

സംഗതി ഒന്ന് കൂടി ലളിതമായി പറയാം. നിങ്ങള്‍ക്ക് കുറെ പേര്‍ക്ക് ഒരുമിച്ച് മെയില്‍ അയക്കണമെങ്കില്‍ മുഴുവന്‍ അഡ്രസ്സും Bcc യില്‍ ആക്കി Send ക്ലിക്ക് ചെയ്താല്‍ മതി. To യിലും  Cc യിലും ഒരു അഡ്രസ്സും വേണ്ട. മെയില്‍ കിട്ടുന്ന ആള്‍ക്ക് മറ്റൊരു ഐഡിയും ലഭിക്കുകയില്ല.  ഫോര്‍വേഡ് ഓള്‍ അടിക്കുമ്പോള്‍ എല്ലാ അഡ്രസ്സുകളും Cc യില്‍ ആണ് സ്വാഭാവികമായി വരുക. അവിടെ നിന്ന് അഡ്രസ്സുകള്‍ Cut ചെയ്ത് മുഴുവന്‍ അഡ്രസ്സും Bcc യില്‍ പേസ്റ്റ് ചെയ്ത്  Send ചെയ്യുക.


ജിമെയില്‍ ടിപ്സ്


വാല്‍ക്കഷണം: ജിമെയിലില്‍ നമ്മള്‍ സിഗ്നേച്ചര്‍ ചേര്‍ക്കുന്നുണ്ടല്ലൊ. നമ്മുടെ വിലാസം,ബ്ലോഗ്  യു ആ‍ര്‍ എല്‍ ഫോണ്‍ നമ്പര്‍ ഒക്കെ. സിഗ്നേചര്‍ ചേര്‍ക്കുന്നതിന് ഇപ്പോള്‍ റിച്ച് എഡിറ്റര്‍ സൌകര്യമുണ്ട്. നമ്മുടെ ഫോട്ടോ , ലിങ്ക് ഒക്കെ അവിടെ ചേര്‍ക്കാം.


* ( ഈ ലേഖനം ഞാന്‍ കെ.പി.സുകുമാരന്‍   ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ്   പ്രകാരം പ്രസിദ്ധീകരിക്കുന്നതാണ്)

മുസ്ലീം ലീഗിന് ഒരു സല്യൂട്ട് !

തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം മുസ്ലീം സമൂഹത്തിന് ചീത്തപ്പേരുണ്ടാക്കാന്‍ കാരണമായെന്നും ഇത്തരം സംഘടനകള്‍ക്കെതിരെ പോരാടണമെന്നും മുസ്ലീം ലീഗ് സംസ്ഥാന കൌണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നു.  ഇത്തരം ഒരു ആഹാനമാണ് ലീഗില്‍ നിന്നോ മറ്റ് മുസ്ലീം സമുദായനേതാക്കളില്‍ നിന്നോ കേള്‍ക്കാന്‍ ഞാന്‍ കൊതിച്ചിരുന്നത്.  ഈ കാലഘട്ടത്തിന്റെ  ആവശ്യം മനസ്സിലാക്കി ഇപ്പോഴെങ്കിലും ഇത്തരം ഒരു പ്രമേയം അംഗീകരിച്ചതില്‍ ഞാന്‍ മുസ്ലീം ലീഗിനെ സല്യൂട്ട് ചെയ്യുന്നു.  അത് മാത്രമല്ല , ആയുധം ഒരു ബാധ്യതയാണെന്നും ആയുധമേന്തുന്ന തീവ്രവാദസംഘടനകളുടെ വോട്ട് ഞങ്ങള്‍ക്ക് വേണ്ടെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരിക്കുന്നു. മുന്‍പ് മുനീര്‍ ഇത് പറഞ്ഞപ്പോള്‍ കുഞ്ഞാലിക്കുട്ടി അത് അംഗീകരിച്ചിരുന്നില്ല. ഇന്നും ഉമ്മന്‍ ചാണ്ടി ഈ നിലപാട് സ്വീകരിച്ചിട്ടില്ല എന്ന് വരുമ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് എന്റെ മനസ്സ് നിറഞ്ഞ നന്ദി.  മറ്റ് എല്ലാ മുസ്ലീം സംഘടനകളും ലീഗിന്റെ നിലപാട് പിന്തുടര്‍ന്നാല്‍ തീവ്രവാദികള്‍ ഒറ്റപ്പെടുകയും  മുസ്ലീം സമുദായത്തിനുണ്ടായ ചീത്തപ്പേര് മായുകയും ചെയ്യും. വേറെ കുറുക്ക് വഴിയില്ല. തങ്ങളെ തീവ്രവാദികള്‍ എന്ന് മുദ്ര കുത്തുന്നേ എന്ന് പരിഭവിച്ചിട്ട് കാര്യമില്ല.  നമുക്കെല്ലാം മതേതര പരിസരത്ത് മാത്രമേ സ്വൈര്യജീവിതം  സാധ്യമാകൂ. അതാരും വിസ്മരിക്കരുത്.

ബാബറി മസ്ജിദ്  പൊളിച്ചപ്പോള്‍  കോണ്‍ഗ്രസ്സിന്റെ കൂടെ നില്‍ക്കുന്നു എന്നതിന്റെ പേരില്‍ മുസ്ലീം ലീഗ് കേട്ട പഴിക്ക് കണക്കില്ല.  ലീഗ് സമുദായത്തെ വഞ്ചിക്കുന്നു എന്ന് പറഞ്ഞാണ് ഐ.എന്‍‌.എല്‍‌ ഉണ്ടാക്കിയത്.  കോണ്‍ഗ്രസ്സ് പള്ളി പൊളിച്ച പോലെയാണ് പലരും സംസാരിച്ചത്. കോണ്‍ഗ്രസ്സിനെയാണ് കുറ്റപ്പെടുത്തിയത്.  അക്കാലത്ത് സാങ്കേതികമായി കോണ്‍ഗ്രസ്സ് കേന്ദ്രഭരണം കൈയാളിയിരുന്നു എന്നതായിരുന്നു അതിനുള്ള കാരണം. ഇതിനൊക്കെ ചില നടപടി ക്രമങ്ങളുണ്ട്.  ക്രമസമാധാനം സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്.  ബാബറി മസ്ജിദിന് സംരക്ഷണം ഉറപ്പ് വരുത്തുമെന്ന്  അന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി കേന്ദ്രത്തിന് രേഖാമൂലം ഉറപ്പ് കൊടുത്തതാണ്. ആ ഉറപ്പ് മുഖവിലയ്ക്കെടുക്കാന്‍ കേന്ദ്രത്തിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. ആ ഉറപ്പ് കണക്കിലെടുക്കാതെ പള്ളി പൊളിക്കും എന്ന് മുന്‍‌കൂട്ടി കണ്ട് സംസ്ഥാന പോലീസ് സേനയെ അവഗണിച്ച് കേന്ദ്രത്തിന്റെ സേനാവിഭാഗത്തെ അവിടെ വ്യനിസിക്കാന്‍ കഴിയുമായിരുന്നില്ല എന്ന് സാരം. പള്ളി പൊളിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ബി.ജെ.പി.ക്കും അന്നത്തെ യു.പി.സര്‍ക്കാരിനും മാത്രമായിരുന്നു. എന്നിട്ടും  കുറ്റം കോണ്‍ഗ്രസ്സിന്റെ മേല്‍ ചാരാന്‍ നടത്തിയ വൃഥാശ്രമം ബി.ജെ.പി.യെയും യു.പി.സര്‍ക്കാരിനെയും രക്ഷിക്കാനേ സഹായിച്ചിട്ടുള്ളൂ.  പള്ളി പൊളിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ്സിനെ ഒറ്റപ്പെടുത്തി, അങ്ങനെ കോണ്‍ഗ്രസ്സ് ക്ഷയിച്ചാല്‍ ഇവിടത്തെ മുസ്ലീം സമുദായത്തിന് രക്ഷ കിട്ടുമായിരുന്നോ എന്ന് അന്ന് കുറ്റപ്പെടുത്തിയവര്‍ ഇന്ന് ശാന്തമായി ആലോചിക്കണം. ലീഗിന്റെ നിലപാടായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു. എന്തിനായിരുന്നു ഇന്ത്യന്‍ നേഷനല്‍ ലീഗ് രൂപീകരിച്ചത്? പൊളിറ്റിക്കല്‍ വേസ്റ്റ്. കുറെക്കാലം സി.പി.എമ്മിനെ സേവിച്ചത് മിച്ചം. ഇടത്പക്ഷമുണ്ടെങ്കിലേ മതന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയുണ്ടാവൂ എന്ന സി.പി.എമ്മിന്റെ വാദം രാഷ്ട്രീയത്തട്ടിപ്പാണ്. ചൈനയില്‍ പോയി നോക്കണം കമ്മ്യൂണിസ്റ്റുകാരുടെ തനിനിറം മനസ്സിലാക്കാന്‍ . കോണ്‍ഗ്രസ്സാണ് ഇന്ത്യയില്‍ എല്ലാവര്‍ക്കും രക്ഷ എന്ന് തിരിച്ചറിയണം. കോണ്‍ഗ്രസ്സിനെ ക്ഷയിപ്പിക്കുന്ന നടപടി ന്യൂനപക്ഷങ്ങള്‍ക്കെങ്കിലും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പോലെയാണ്.

കേരളത്തില്‍ തീവ്രവാദികള്‍ ശക്തി പ്രാപിച്ചു വരുന്നു എന്ന് ഇപ്പോള്‍ എല്ലാവരും പറയുന്നു.  അങ്ങനെയെങ്കില്‍ മുസ്ലീം ലീഗ് എന്നൊരു പാര്‍ട്ടി കേരളത്തില്‍ ഇല്ലായിരുന്നെങ്കില്‍ എന്തായിരുന്നിരിക്കും ഇന്നത്തെ അവസ്ഥ എന്ന് മദനിയെപ്പോലെയുള്ളവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ ആത്മപരിശോധന നടത്തണം.  ഇന്ന് ചിലര്‍ ആലങ്കാരികമായി പറയുന്നുണ്ടല്ലൊ കേരളം താലിബാനായി എന്ന്.  ആ അവസ്ഥ അക്ഷരാര്‍ത്ഥത്തില്‍ ഇവിടെ സംഭവിക്കുമായിരുന്നില്ലേ ഇവിടെ ഒരു കോട്ട പോലെ ലീഗ് എന്ന പ്രസ്ഥാനമില്ലായിരുന്നുവെങ്കില്‍?  അന്ന് ലീഗ് ക്ഷയിച്ച് ഐ.എന്‍‌. എല്‍  ശക്തിപ്പെട്ടിരുന്നുവെങ്കിലും സ്ഥിതി ഇന്നത്തേക്കാള്‍ ഗുരുതരമാവുമായിരുന്നു. മുസ്ലീം ചെറുപ്പക്കാരെ എളുപ്പത്തില്‍ തീവ്രവാദികളാക്കാന്‍ കഴിയുന്നൊരു വ്യാഖ്യാനം ഇസ്ലാം തത്വസംഹിതയ്ക്ക് നല്‍കാന്‍ തല്പരകക്ഷികള്‍ക്ക്  സാധിക്കും. അതിനെയാണ് ലീഗ് എന്ന പാര്‍ട്ടി പ്രതിരോധിച്ചത്.  കേരളത്തില്‍ കോണ്‍ഗ്രസ്സും ലീഗും ഉള്‍പ്പെടുന്നൊരു മുന്നണി ശക്തമായി നിലനില്‍ക്കുന്നത്കൊണ്ടാണ് ഒരു സോഷ്യല്‍ ബാലന്‍സ് ഇവിടെ സാധ്യമാകുന്നത് എന്നും എല്ലാവരും തിരിച്ചറിയണം.  കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കുക എന്നത് മാത്രമാണ് സി.പി.എമ്മിന്റെ എക്കാലത്തെയും തന്ത്രം. പാര്‍ട്ടിക്ക് ഗുണകരമായതേ അവര്‍ ചെയ്യൂ. അതിന് വേണ്ടി നാട് കുട്ടിച്ചോറായാലും അവര്‍ക്ക് പ്രശ്നമില്ല. നാട് എല്ലാവരുടെയുമല്ലേ. പാര്‍ട്ടി അവരുടെ മാത്രം സ്വന്തവും. ഈ വികാരമാണ് ഓരോ മാര്‍ക്സിസ്റ്റ്കാരനെയും നയിക്കുന്നത്. മറ്റേത് പാര്‍ട്ടിക്കാരും അങ്ങനെയല്ല.  നമുക്ക് നാടാണ് ചുമര്, ചിത്രം വരയ്ക്കണമെങ്കില്‍.

പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കും വേണ്ടി പോരാടണമെങ്കില്‍ ആയുധത്തിന്റെ ആവശ്യമില്ലെന്ന് കൂടി കുഞ്ഞാലിക്കുട്ടി പറഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള പോസിറ്റീവായ വാക്കുകള്‍ ഏതെങ്കിലും മാര്‍ക്സിസ്റ്റ് നേതാവിന്റെ വായില്‍ നിന്ന് എന്നെങ്കിലും പുറത്തേക്ക് വരുമോ?  സ്ഥിരഭരണം കേരളത്തില്‍ ഉട്ടിയുറപ്പിക്കാന്‍ വോട്ട് രാഷ്ട്രീയത്തില്‍ സകല അടവുകളും പയറ്റുന്ന സി.പി.എം. കുറെക്കാലം ലീഗിന്റെ പിന്നാലെ നടന്നു. കിട്ടാതെ വന്നപ്പോള്‍ ലീഗിനെ എതിര്‍ക്കുന്ന മുസ്ലീം സമുദായത്തിലെ സകല സംഘടനകളെയും ചാക്കിലാക്കാന്‍ നോക്കി. തീവ്രവാദസ്വഭാവമുള്ള ചിലതാണ് എളുപ്പത്തില്‍ ചാക്കില്‍ കയറിയത്. ഇവിടെ തീവ്രവാദത്തിന് ഇത്രയും വേരോട്ടമുണ്ടാകാന്‍ കാരണം സി.പി.എമ്മിന്റെ ഈ ദുഷ്ടസമീപനമാണ്.  ഇത്രയേ ഇവിടെ തീവ്രവാദത്തിന് വേരുറപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന് സമാധാനിക്കാന്‍ കഴിഞ്ഞത് മുസ്ലീം ലീഗിന്റെ സാന്നിദ്ധ്യമാണ്. കഴിഞ്ഞ നാല് കൊല്ലത്തെ ആഭ്യന്തര വകുപ്പിന്റെ മൃദുനിലപാടാണ് ഇത്രയെങ്കിലും തീവ്രവാദം ഇവിടെ ശക്തിപ്പെടാന്‍ കാരണം  എന്ന സത്യം ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. തച്ചങ്കിരി ബാംഗ്ലൂരിലേക്ക് തിരക്കിട്ട് ഓടിപ്പോയതിന്റെ കാരണം ഒന്ന് മാത്രം മതി അത് വ്യക്തമാകാന്‍.  എന്ത് തന്നെയായാലും യു.ഡി.എഫിന്റെ ഭരണം തന്നെയാണ് കേരളത്തിന്റെ സുസ്ഥിരവികസനത്തിനും സമാധാനത്തിനും നല്ലത്.  മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആവശ്യത്തിലധികം തടിച്ചു കൊഴുത്തു. അതിന്റെ നേതാക്കള്‍ അതൊക്കെ അനുഭവിച്ച് സസുഖം വാഴട്ടെ. യു.ഡി.എഫ്. കേരളം ഭരിക്കട്ടെ, കൂടുതല്‍ മെച്ചപ്പെട്ട ഒരു സംവിധാനം വരുന്നത്‌വരെ.

കുഞ്ഞാലിക്കുട്ടിക്കും മുസ്ലീം ലീഗിനും ഒരിക്കല്‍ കൂടി സല്യൂട്ട് !

പാക്കിസ്ഥാനും ചൈനയും

മ്മള്‍ എന്തിനാണ്  ഇങ്ങനെ ചര്‍ച്ചയ്ക്കെന്നും  പറഞ്ഞ് പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും അവരുടെ പിന്നാലെ നാണം കെട്ട് പോയിക്കൊണ്ടിരിക്കുന്നത്.  നമ്മുടെ ഭൂപ്രദേശമാണ് ഈ രണ്ട് രാജ്യങ്ങളും അനധികൃതമായി കൈവശം വെച്ച് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.  ചൈന നമ്മുടെ കുറെ പ്രദേശം കൈവശപ്പെടുത്തി. ഇപ്പോഴും തരം കിട്ടുമ്പോഴെല്ലാം നമ്മുടെ സ്ഥലം ചുരണ്ടിക്കൊണ്ടിരിക്കുന്നുണ്ടാവണം.  അതൊന്നും തിരിച്ചുപിടിക്കാനുള്ള ആണത്തം നമ്മള്‍ക്കില്ല. എന്നാല്‍ പിന്നെ അതൊക്കെ അവര്‍ക്ക് വിട്ട് കൊടുത്ത്കൊണ്ട് നമുക്ക് നിങ്ങളുമായി ഒരു പ്രശ്നവുമില്ല എന്ന് പറഞ്ഞ് മിണ്ടാതിരുന്നുകൂടേ?  ഇതിപ്പോ അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും പട്ടിക്ക് മുറുമുറുപ്പ് എന്ന പോലെ നമ്മുടെ ഭൂമിയും കൈവശം വെച്ചിട്ട് പിന്നെയും പ്രശ്നം പ്രശ്നം എന്ന് പറഞ്ഞ് ഈ രണ്ട് രാജ്യങ്ങളും നമ്മുടെ പിന്നാലെയാണ്. ഞങ്ങള്‍ ആരുടെയും ഒരിഞ്ച് ഭൂമി പോലും ആരില്‍ നിന്നും കവര്‍ന്നെടുത്തിട്ടില്ല. അത്കൊണ്ട് പ്രശ്നം എന്ന് പറഞ്ഞ് ഇങ്ങോട്ട് വരരുത് എന്ന് പാക്കിസ്ഥാനോടും ചൈനയോടും പറയാനുള്ള ത്രാണിയും നമുക്കില്ല. അതും പോട്ടെ. എന്നാല്‍ ഈ ചര്‍ച്ചയ്ക്ക് പോവുക എന്ന നാണവും മാനവുമില്ലാത്ത പരിപാടി ഇന്ത്യന്‍ സര്‍ക്കാരിന് ഒഴിവാക്കിക്കൂടേ?  നമുക്ക് ഈ പാക്കിസ്ഥാനെയും ചൈനയെയും പേടിക്കേണ്ട ആവശ്യം എന്താണ്?  കാഷ്മീരിനെ കുറിച്ച് പാക്കിസ്ഥാന്‍ പറയുന്നത് നമ്മുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടലല്ലെ. അത്തരം ഒരു ഇടപെടല്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ പാക്കിസ്ഥാനോ ചൈനയോ സഹിക്കുമോ? പറയുന്ന ന്യായം കേട്ടില്ലേ? നമ്മുടെ അയല്‍ക്കാരല്ലേ, അയല്‍ക്കാരായാല്‍ മിണ്ടാതിരിക്കാന്‍ പറ്റുമോ എന്ന്. ത്ഫൂ .. ഒരാലക്കം.

അവര്‍ നല്ല ബന്ധത്തിലാണ്. ആര്? ചൈനയും പാക്കിസ്ഥാനും.  നമ്മുടെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത പ്രദേശത്തില്‍ നിന്ന് പാക്കിസ്ഥാന്‍ കുറെ ഭാഗം ചൈനയ്ക്ക് കാഴ്ച വെയ്ക്കുന്നു.  ചൈന റോഡുകളും റെയില്‍ പാതകളും പണിയുന്നു.  എന്താ അവരുടെ ഒരു ഒരുമ! നമ്മള്‍ പുരോഗതിയിലേക്ക് നീങ്ങുന്നതില്‍ അസൂയയുള്ള അയല്‍ക്കാരാണ് ഇപ്പറഞ്ഞ രണ്ട് രാജ്യങ്ങളും. പരമാവധി നമുക്കെതിരെ തൊരപ്പന്‍ പണി എടുക്കുന്നവരാണ് ഇക്കൂട്ടര്‍ .  എന്നിട്ടും അവരുമായി ചര്‍ച്ചയ്ക്ക് പോകുന്ന നമ്മുടെ വിദേശനയം ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുന്ന പോലെയാണ്. ഒരു രാജ്യമായാല്‍ ഇത്രയും ശുദ്ധവും ദുര്‍ബ്ബലവും ആകരുത്. കുറഞ്ഞ പക്ഷം പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രിയുടെ അത്രയെങ്കിലും ഗട്ട്സ് നമ്മുടെ രാജ്യത്തിന് വേണ്ടേ? പ്രശ്നം എന്ന് പറഞ്ഞ് നമ്മളെ എന്നും അനാവശ്യമായി പ്രതിരോധത്തില്‍ തളച്ചിടുകയാണ് ഈ രണ്ട് രാജ്യങ്ങളും ചെയ്യുന്നത്. നമുക്കിതിന്റെ വല്ല ആ‍വശ്യവുമുണ്ടോ?

തമാശയെന്തെന്ന് വെച്ചാല്‍ ഈ പാക്കിസ്ഥാനും ചൈനയും അമേരിക്കയുമായി നല്ല ബന്ധത്തിലാണ്. അവിടെയും നമുക്ക് രക്ഷയില്ല. അമേരിക്കയോട് നമ്മള്‍ അടുക്കാമെന്ന് വെച്ചാല്‍ ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ അനുവദിക്കില്ല. എന്നാലും നമ്മളുടെ ഒരു ഗതികേട്.  ഈ ചീള് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ പോലും നമുക്ക് പേടിക്കേണ്ട അവസ്ഥ.  പാക്കിസ്ഥാനും ചൈനയ്ക്കും ആവാമെങ്കില്‍ നമുക്കും അമേരിക്കയുമായി ബന്ധപ്പെട്ടുകൂടേ എന്ന് കമ്മ്യൂണിസ്റ്റുകളോട് ചോദിക്കാന്‍ നമ്മുടെ സര്‍ക്കാരിന് ധൈര്യമില്ല.  കമ്മ്യൂണിസ്റ്റുകള്‍ സാമ്രാജ്യത്തമെന്ന ഉമ്മാക്കി കാട്ടി ഇന്ത്യയെ പേടിപ്പിച്ച് വിറപ്പിക്കുകയാണ്.  കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇങ്ങനെ ചില പദാവലികളുണ്ട്. സാമ്രാജ്യത്വം, ആഗോളീകരണം, കുത്തകമുതലാളിത്തം , ബൂര്‍ഷ്വാസി ഇങ്ങനെ പലതും. കാലം മാറുന്നത് കമ്മ്യൂണിസ്റ്റുകള്‍ക്ക് ബാധകമല്ല. മൂലധനസമാഹരണം ഇന്ന് നടക്കുന്നത് ഓഹരികളായിട്ടാണ്. കുത്തകമുതലാളി എന്നത് ലോകത്ത് അപ്രത്യക്ഷമായി എന്ന് ചുരുക്കം.  അങ്ങനെ കാലഹരണപ്പെട്ട ചില കമ്മ്യൂണിസ്റ്റ് പദാവലികള്‍ തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടില്‍ കമ്മ്യൂണിസ്റ്റുകള്‍ ഉരുവിടുമ്പോള്‍ അതൊക്കെ അങ്ങ് പള്ളിയില്‍ പറഞ്ഞാ മതി , ഇവിടെ അതൊന്നും നടപ്പില്ല എന്നും പറയാനുള്ള ചങ്കൂറ്റം ഇവിടെ മറ്റ് പാര്‍ട്ടികള്‍ക്കുമില്ല.

എസ്.എം. കൃഷ്ണയെ പറ്റി എനിക്ക് നല്ല മതിപ്പായിരുന്നു. ബാംഗ്ലൂരിനെ ഇന്ത്യയുടെ ഐ.ടി.തലസ്ഥാനമാക്കിയ മുഖ്യമന്ത്രി ആയിരുന്നു അദ്ദേഹം.  ഇപ്പോള്‍ പൂച്ചയെ പോലെ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രിയെ പേടിച്ച് ഞാന്‍ ഒന്നും പറയുന്നില്ലേ എന്ന് പതുങ്ങിക്കഴിയുന്നു.  നമ്മള്‍ ഇങ്ങനെ നാണം കെടാന്‍ എന്ത് തെറ്റാണ് ചെയ്യുന്നത്? ആരോടും അങ്ങോട്ട് യുദ്ധത്തിന് പോകുന്നില്ല.  ആരുടെയും അതിര് മാന്തുന്നില്ല. ആരുടെയും ആഭ്യന്തരകാര്യത്തില്‍ ഇടപെടുന്നില്ല.  അതിര്‍ത്തിക്കപ്പുറത്തേക്ക് തീവ്രവാദികളെ അയക്കുന്നില്ല.  ഒരു രാജ്യത്തിനെതിരെയും പാര പണിയുന്നില്ല.  എന്നിട്ടും  അകത്തും പുറത്തും നമുക്ക് ശത്രുക്കള്‍ , എന്ത് ചെയ്യും?

പാക്കിസ്ഥാനെയും ചൈനയെയും അവഗണിച്ച് അമേരിക്കയുമായി എല്ലാ അര്‍ത്ഥത്തിലും നയതന്ത്ര ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുകയാണ് നമുക്ക് നല്ലത്.  ചൈന തിബത്തില്‍ നാവികത്താവളം പണിയുന്നു. പാക്കിസ്ഥാനെ ആണവരാഷ്ട്രമാക്കുന്നു. ഇവിടത്തെ കമ്മ്യൂണിസ്റ്റുകളെ പേടിച്ച് അമേരിക്കയുമായി നല്ല ബന്ധം ഉണ്ടാക്കിയില്ലെങ്കില്‍ നാളെ ചൈന നമ്മെ ആക്രമിക്കുമ്പോള്‍ പാക്കിസ്ഥാനും അവരോട് ചേരുമ്പോള്‍ ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ പണ്ടത്തെ ഈയെമ്മെസ്സിന്റെ ന്യായമാണ് പറയുക.  അത്കൊണ്ട് ഞാന്‍ ഇന്ത്യാ ഗവണ്മേണ്ടിനോട് ആവശ്യപ്പെടുന്നു,  ഈ മഹാശുദ്ധന്റെ നിലപാട് ഉപേക്ഷിക്കണം. പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും ചര്‍ച്ചയ്ക്ക് പോകരുത്.  അവര്‍ വേണമെങ്കില്‍ ഇങ്ങോട്ട് വരട്ടെ.  അമേരിക്കയുമായി സുദൃഢ ബന്ധം സ്ഥാപിക്കുക. അമേരിക്കയോട് അടുക്കരുത് എന്ന് ഇവിടെ ആരെങ്കിലും പറയുന്നെങ്കില്‍ അവരുടെ താല്പര്യം വേറെയാണ്. സൌദി അറേബ്യ പോലും അമേരിക്കയുമായി നല്ല ബന്ധത്തിലാണ്.

എസ്.എം.കൃഷ്ണയുടെ പാക്കിസ്ഥാനിലേക്കുള്ള പോക്കും വരവും ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ എന്റെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിച്ചിരിക്കുന്നു. ഇനി ഇതാവര്‍ത്തിക്കരുത്, ജാഗ്രത !

അറിവ് വേറെ ; ഭാഷ വേറെ

രീഷിന്റെ ബ്ലോഗ് വായിച്ച്  അവിടെ നിന്ന്  "വെറുതെ ഒരു സ്വപ്നം" എന്ന ബ്ലോഗില്‍ എത്തി. അവിടെ എഴുതിയ ഒരു കമന്റ് ഇവിടെയും പേസ്റ്റ് ചെയ്യുന്നു. നാട്ടിലെ ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായം എന്റെയൊരു സ്വകാര്യദു:ഖമാണ്.  മഞ്ജു മനോജിന്റെ ബ്ലോഗ് വായിച്ചപ്പോള്‍ ആശ്വാസം തോന്നി. അതാണ് ആ കമന്റ് ഇവിടെയും പബ്ലിഷ് ചെയ്യുന്നത്. കുറച്ചു കൂടി ഇവിടെ എഴുതാമായിരുന്നു, ഒരു പോസ്റ്റ് എന്ന നിലയ്ക്ക്.  പക്ഷെ എത്ര എഴുതിയിട്ടെന്ത് കാര്യം !

"മഞ്ജുവിന്റെ കുട്ടികള്‍ ഇന്ത്യന്‍ സിലബസില്‍ പഠിക്കാത്തത് ഒരിക്കലും നിര്‍ഭാഗ്യമല്ല. എന്നാല്‍ പോസ്റ്റ് വായിച്ചപ്പോള്‍ കുട്ടികള്‍ക്ക് അവിടെ പഠിക്കാന്‍ കഴിയുന്നത് ഭാഗ്യമായെന്നും പറയാന്‍ തോന്നുന്നു.  കേരളത്തിലെ കുട്ടികളാണ് ശരിക്കും നിര്‍ഭാഗ്യവാന്മാര്‍ എന്ന് പറയട്ടെ. അവര്‍ക്ക് ബാല്യവുമില്ല, ശരിയായ വിദ്യാഭ്യാസവും കിട്ടുന്നില്ല എന്നതാണ് അവസ്ഥ.  ഭാഷ എന്നത് ആശയവിനിമയത്തിനുള്ള ഒരു ഉപാധി മാത്രമാണ്. പരമാവധി ആളുകളുമായി ആശയവിനിമയം സാധ്യമാക്കുന്ന തരത്തില്‍ ഒരു ലോകഭാഷയായി ഇംഗ്ലീഷ് വികസിച്ചു വന്നത് നല്ലത് തന്നെ. ആ നിലയ്ക്ക് ഇംഗ്ലീഷിന് പ്രാധാന്യവുമുണ്ട്. കുട്ടികള്‍ ഒരു സംസാരഭാഷയായി ഇംഗ്ലീഷ് അഭ്യസിക്കേണ്ടതുമാണ്. എന്ന് വെച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിച്ചാലേ അത് സാധ്യമാകൂ എന്നുണ്ടോ?  ഇംഗ്ലീഷ് ഒരു ഭാഷയായി മാത്രം പഠിച്ചാല്‍ പോരേ? സബ്‌ജക്റ്റ് ഏത് ഭാഷയില്‍ പഠിച്ചാല്‍ എന്താ? അറിവിന് ഭാഷയില്ല. അറിവ് വേറേ, ഭാഷ വേറെ.  ഭാഷയ്ക്കല്ല പ്രാധാന്യം കൊടുക്കേണ്ടത്, അറിവിനാണ്. ഭാഷ ഏത് പ്രായത്തിലും സ്വായത്തമാക്കാന്‍ കഴിയും. അറിവ് അങ്ങനെയല്ല. അറിവ് ആര്‍ജ്ജിക്കാനുള്ള വാസന കുട്ടിക്കാലത്ത് ഇല്ലാതെ പോയാല്‍ പിന്നെ അറിവിനോട് ആഭിമുഖ്യം ഒരിക്കലും ഉണ്ടാവില്ല. ഈ വാസന കുട്ടികളില്‍ സൃഷ്ടിച്ചെടുക്കുക എന്നതാണ് ഔപചാരിക വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഈ ലക്ഷ്യം നാട്ടില്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഇവിടെ ഭാഷയ്ക്കാണ് പ്രാമുഖ്യം കല്‍പ്പിക്കപ്പെടുന്നത്. അറിവ് മക്കള്‍ക്ക് വേണം എന്ന് പോലും രക്ഷിതാക്കള്‍ ചിന്തിക്കുന്നില്ല. മാര്‍ക്ക്, ഗ്രേഡ്, എന്‍‌ട്രന്‍സ് പരീക്ഷ അങ്ങനെ പോകുന്നു അവരുടെ ആകുലതകള്‍ .

പണം ഉണ്ടാക്കുന്ന യന്ത്രങ്ങളായാണ് മക്കളെ വളര്‍ത്താന്‍ താല്പര്യപ്പെടുന്നത്. അത്കൊണ്ട് മക്കള്‍ക്ക് നഷ്ടപ്പെടുന്ന ബാല്യത്തെക്കുറിച്ച് , അവരുടെ നൈസര്‍ഗ്ഗികമായ വാസനകളെക്കുറിച്ച് ആരും വേവലാതിപ്പെടുന്നില്ല. മൂന്ന് വയസ്സ് മുതല്‍ വിദ്യാഭ്യാസത്തിന്റെ പേരില്‍ നടക്കുന്നത് ശരിക്കും പറഞ്ഞാല്‍ ബാലപീഢനമാണ്.  സ്കൂള്‍ വാനുകളിലോ സ്വന്തം വാഹനങ്ങളിലോ മാത്രമാണ് യാത്ര. ഇതൊക്കെ ചെയ്യുന്നത് വെറും ഇംഗ്ലീഷിന് വേണ്ടി.  എന്നിട്ടോ കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയുന്നുണ്ടോ?  മിക്ക ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും മലയാളത്തിലാണ് ഇംഗ്ലീഷ് തന്നെ പഠിപ്പിക്കുന്നത്. ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയുന്ന ടീച്ചര്‍മാര്‍ കേരളത്തില്‍ കുറവാണ്. അങ്ങനെ ഫലത്തില്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷുമില്ല, അറിവുമില്ല, ഭാവിയില്‍ അയവിറക്കാന്‍ ബാല്യകാലസ്മരണകളുമുണ്ടാവില്ല എന്നതാണ് സ്ഥിതി.  സബ്ജക്റ്റുകള്‍ മാതൃഭാഷയില്‍ പഠിച്ചാല്‍ മതിയായിരുന്നു. സംസാരഭാഷയായി ഇംഗ്ലീഷ് ഒന്നാം ക്ലാസ്സ് മുതല്‍ പഠിക്കാനുള്ള ഏര്‍പ്പാട് ചെയ്യാമായിരുന്നു.  ഇപ്പോള്‍ മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുക എന്നത് രക്ഷിതാക്കളുടെ അഭിമാനപ്രശ്നവുമായി മാറി. പൊങ്ങച്ചത്തിനപ്പുറമൊന്നുമില്ല, എന്ത് ചെയ്യും?

ഈ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്, മഞ്ജുവിന്റെ മക്കള്‍ എത്ര ഭാഗ്യവാന്മാരാണ്. ഇങ്ങനെയൊരു അമ്മയെ കിട്ടിയല്ലൊ. "

ഇടത്പക്ഷം എന്ന വാക്കിനെ അശ്ലീലമാക്കുന്നവര്‍

ഇക്കഴിഞ്ഞ ഹര്‍ത്താല്‍ (5/7/10)ദിനത്തില്‍ ഒരു കുടുംബത്തിന് സഹിക്കേണ്ടി വന്ന അപമാനം ലജ്ജയോടുകൂടി മാത്രമേ ഏതൊരു മലയാളിക്കും ഓര്‍മ്മിക്കാന്‍ കഴിയുകയുള്ളൂ.  ആ കുടുംബനാഥന്റെ വേദനകള്‍ ഇന്നത്തെ മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  അത് കോപ്പി എടുത്ത് താഴെ പേസ്റ്റ് ചെയ്യുന്നു.  നാളെ പത്രത്തിന്റെ ആ ലിങ്ക് കിട്ടിയില്ലെങ്കിലോ. എത്ര ആസൂത്രണമായാണ് സഖാക്കള്‍ തങ്ങള്‍ക്ക് അനഭിമതരായവരെ തേജോവധം ചെയ്യാന്‍ വേണ്ടി കരുക്കള്‍ നീക്കുന്നത്.  ക്യാമറയുള്ള മൊബൈലുമായി ചില സഖാക്കള്‍ അബ്ദുള്ളക്കുട്ടി എം.എല്‍ . ഏ. യെ വളയുന്നു.  അപ്പോള്‍ തന്നെ കൈരളിയിലും പീപ്പിള്‍ ചാനലിലിലും ഫ്ലാഷ് വാര്‍ത്തകള്‍ തെളിയുന്നു.  ഒരു സീപീയെം എമ്മെല്ലേ അസംബ്ലിയില്‍ സംഗതി പ്രഖ്യാപിക്കുന്നു. പോലീസിന്റെ റിപ്പോര്‍ട്ട് സഭയില്‍ വായിച്ച ആഭ്യന്തരമന്ത്രി ഹര്‍ത്താല്‍ അനുകൂലികളെ പേടിച്ച് പോലീസ് സ്റ്റേഷനില്‍ എത്തിയതാണ് അബ്ദുള്ളക്കുട്ടിയെന്നും വേറൊരു കാറിലാണ് സ്ത്രീയും കുടുംബവും എന്നും പറഞ്ഞെങ്കിലും ഗണ്‍‌മാന്‍ ഇല്ലാതെ നടത്തിയ ആ യാത്രയില്‍ ദുരൂഹതകള്‍ ഉണ്ടെന്നും പറയാന്‍ മറന്നില്ല. അതാണ് മാര്‍ക്സിസ്റ്റ് തന്ത്രം. എന്തിലും ദുരൂഹത ആരോപിക്കുക.  അപ്പോള്‍ ഒക്കെ നിരപരാധിയായ ഒരു സ്ത്രീയും അവരുടെ ഭര്‍ത്താവും മകനും അനുഭവിക്കേണ്ടി വരുന്ന മന:പ്രയാസം സഖാക്കള്‍ക്ക് പ്രശ്നമേയല്ല.  ഇരയെ എങ്ങനെ തേജോവധം ചെയ്യാം എന്നത് മാത്രമാണ് ചിന്ത.  ഇനി റിപ്പോര്‍ട്ടിലേക്ക്:

രണ്ടര മണിക്കൂറിലേറെ നീണ്ട അപമാനിക്കലിനൊടുവില്‍ വിതുര സ്റ്റേഷനിലെ വയര്‍ലെസില്‍ സന്ദേശമെത്തി- ''വിട്ടേയ്ക്കൂ. അതയാളുടെ ഭാര്യ തന്നെ. കൂടെയുള്ളത് മകനും''.  ഭാര്യയുടെയും മകന്റെയും കൈപിടിച്ച്, കൂക്കിവിളിക്കാന്‍ തയ്യാറായിനിന്ന ഹര്‍ത്താല്‍ ഗുണ്ടകളുടെ മുന്നിലൂടെ സ്റ്റേഷന്റെ പടിയിറങ്ങുമ്പോള്‍ പ്രസാദ് ഒരു തീരുമാനമെടുത്തിരുന്നു- ''അമ്മ അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലം ഉള്‍പ്പെടെ എല്ലാ സ്വത്തുക്കളും കിട്ടുന്ന വിലയ്ക്ക്‌വിറ്റ്, പെരിങ്ങമ്മല എന്ന എന്റെ ഗ്രാമത്തിലേക്കുള്ള വഴിപോലും വേദനയോടെ മറക്കണമെനിക്ക്...അല്ലെങ്കില്‍ ഭാര്യയ്ക്കും മകനുമൊപ്പം സഞ്ചരിക്കുമ്പോള്‍ തെളിവും വിവാഹസര്‍ട്ടിഫിക്കറ്റുമൊക്കെ കരുതേണ്ടിവരില്ലേ..'' ഒരപരാധിയെപ്പോലെ കുടുംബത്തിനൊപ്പം വിതുര പോലീസ് സ്റ്റേഷനില്‍ കഴിയേണ്ടിവന്ന നിമിഷങ്ങളില്‍ ഈ യുവ വ്യവസായിയെടുത്ത തീരുമാനമിതാണെന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്കാകെ തലകുനിക്കാം.

ഹര്‍ത്താല്‍ ദിനത്തിലെ പൊന്‍മുടിയാത്രക്കിടെ എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എയുടെ കാറിന് പിന്നാലെകാറില്‍ യാത്രചെയ്തതിന്റെ പേരില്‍ അപവാദകഥകള്‍ സഹിക്കേണ്ടിവന്ന ഗള്‍ഫ് വ്യവസായിയും പെരിങ്ങമ്മല സ്വദേശിയുമായ കെ.എസ്. പ്രസാദ് എന്ന പ്രസാദ് പണിക്കര്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല തന്നെയും കുടുംബത്തെയുമെന്തിന് ഇരയാക്കിയെന്ന്. ഭാര്യ ജസീന്താ പ്രസാദിനും മകന്‍ സഞ്ജയ്‌യ്ക്കുമൊപ്പം പൊന്‍മുടിയിലേക്കും അവിടെനിന്ന് പെരിങ്ങമ്മലയിലെ വീട്ടിലേക്കും പോകാനിറങ്ങിയതായിരുന്നു പ്രസാദും കുടുംബവും. ഉല്ലാസയാത്ര തനിക്കൊരിക്കലും മറക്കാനാകാത്ത ദുരന്തമായി മാറിയതെങ്ങനെയെന്ന് ദുബായിയിലെ വ്യവസായിയായ ഇദ്ദേഹംതന്നെ വിവരിച്ചു. ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം കാട്ടിയേക്കുമെന്നതിനാല്‍ തന്റെ സുഹൃത്തുകൂടിയായ എസ്.ഐ.
വിനോദിന്റെ നിര്‍ദേശപ്രകാരം വിതുര സ്റ്റേഷനില്‍ കാര്‍ ഒതുക്കിയിട്ട് കുടുംബത്തോടൊപ്പം ഹര്‍ത്താല്‍ കഴിയാന്‍ കാത്തിരിക്കുകയായിരുന്നു.

എസ്.ഐയുടെ മുറിയില്‍ നാട്ടുവിശേഷങ്ങള്‍ പറഞ്ഞിരുന്നു. അബ്ദുള്ളക്കുട്ടി എം.എല്‍.എയും പോലീസ് സഹായത്തിനായി അവിടെയെത്തിയിരുന്നു. തിളങ്ങി നില്‍ക്കുന്ന എം.എല്‍.എയായ അബ്ദുള്ളക്കുട്ടിയോട് താന്‍ കുശലാന്വേഷണം നടത്തുകയും ചെയ്തു. അബ്ദുള്ളക്കുട്ടി മടങ്ങിയശേഷം പൊടുന്നനെ അന്തരീക്ഷമാകെ മാറുകയായിരുന്നു. പുറത്ത് ആള്‍ക്കൂട്ടം.. ചിലര്‍ ജനാലയിലൂടെയും മറ്റും ഭാര്യയുടെയും മകന്റെയുമൊക്കെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നു. കര്‍ണാടകക്കാരിയായ ഭാര്യയ്ക്കും മകനും മലയാളം അറിയാത്തതിനാല്‍ ആള്‍ക്കൂട്ടം വിളിച്ചുപറഞ്ഞ അസഭ്യങ്ങള്‍ മനസ്സിലായില്ല എന്നൊരു സമാധാനം. ഇതിനിടെ പാര്‍ട്ടി ചാനലിലെ 'എക്‌സ്‌ക്ലൂസീവ്' വാര്‍ത്തകണ്ട് ചില സുഹൃത്തുക്കള്‍ വിളിച്ചപ്പോഴാണ് തനിക്കും കാര്യം മനസ്സിലായത്. അബ്ദുള്ളക്കുട്ടിയും സംഘവും ഒരു സ്ത്രീയ്‌ക്കൊപ്പം പൊന്‍മുടിയാത്ര നടത്തുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയെന്നാണ് വാര്‍ത്തയെന്ന് കേട്ടാല്‍ ആരാണ് തകര്‍ന്നുപോകാത്തത്. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്‌തേനെ-പ്രസാദ് വികാരാധീനനായി.

''എന്നെയും അമ്മയെയും മൊബൈല്‍ ക്യാമറയിലും മറ്റും പകര്‍ത്തുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. അനുവാദംപോലും ചോദിക്കാതെ പത്രക്കാരാണെന്നു പറഞ്ഞ് ചിലരും ഫോട്ടോകള്‍ എടുത്തുകൊണ്ടിരുന്നു''- തനിക്ക് ഏറെ പ്രിയപ്പെട്ട പൊന്‍മുടി കാണാനിറങ്ങി അപമാനിതനായ സഞ്ജയ് പറയുന്നു. ഡല്‍ഹിയില്‍ സിവില്‍സര്‍വീസ് പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്ന സഞ്ജയിനും അമ്മ ജസീന്തയ്ക്കും ഇപ്പോള്‍ ക്യാമറ കാണുന്നതുതന്നെ ഭയമാണ്. സ്റ്റേഷനില്‍ കോലാഹലം നടക്കുന്നതിനിടെ പെരിങ്ങമ്മലയിലെ വീട്ടിലെത്തി പോലീസ് സംഘം പ്രസാദിന്റെ വൃദ്ധനായ അച്ഛന്‍ കൃഷ്ണപ്പണിക്കരെയും ചോദ്യം ചെയ്തു. അടുത്തിടെ വീട്ടില്‍ നടന്ന മോഷണം അന്വേഷിച്ച തന്റെ സുഹൃത്തുകൂടിയായ പാലോട് എസ്.ഐ. അച്ഛന്റെ മുന്നിലെത്തി, പ്രസാദ് മകനാണോയെന്നും കൂടെയുള്ളത് ഭാര്യയാണോ എന്നുമൊക്കെ ചോദ്യം ചെയ്തത് മറ്റൊരു വിരോധാഭാസം. തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റും കാട്ടിയത് മുഖവിലയ്‌ക്കെടുക്കാതെ പോലീസ് ഈ നാടകം കളിച്ചതിനുപിന്നില്‍ രാഷ്ട്രീയ ഇടപെടല്‍തന്നെയെന്ന് പ്രസാദ് തറപ്പിച്ചുപറയുന്നു. പക്ഷേ അതിന് നിരപരാധിയായ തന്റെ കുടുംബത്തെ എന്തിന് കരുവാക്കിയെന്ന ചോദ്യം ബാക്കി.

പ്രസാദിന് മുന്തിയ ഓഹരിയുള്ള കൈരളി ചാനല്‍ ആ സമയത്തൊക്കെ രാഷ്ട്രീയാന്ധതയോടെ കൈയില്‍കിട്ടിയ 'വാര്‍ത്ത' ആഘോഷിക്കുകയായിരുന്നു. ഒരു ചാനല്‍ ഉണ്ടെങ്കില്‍ എന്തുമാകാമെന്ന അവസ്ഥ താന്‍ തിരിച്ചറിയുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. ഇതിനിടെ ഇവരെ തടഞ്ഞുവെയ്ക്കാന്‍ കൂടിയ സി.പി.എം-കാരുടെ കൂട്ടത്തിലുണ്ടായിരുന്ന പ്രസാദിന്റെ ബന്ധുക്കളില്‍ ചിലര്‍ തങ്ങള്‍ അറിയുന്ന ആളാണിതെന്ന് പോലീസിനോട് പറഞ്ഞു. പക്ഷേ അപ്പോഴേക്കും സ്‌പെഷ്യല്‍ ബ്രാഞ്ചുകാര്‍ സ്ഥലത്തെത്തി ചോദ്യംചെയ്യല്‍ തുടങ്ങി. അബ്ദുള്ളക്കുട്ടി എം.എല്‍.എയ്ക്ക്‌ക്കൊപ്പം ദുരൂഹസാഹചര്യത്തില്‍ പിടിക്കപ്പെട്ടതാണ് എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു അവരുടെ ശ്രമം.

ഒടുവില്‍ വിട്ടയക്കും മുന്‍പ് ഒരു സ്റ്റേറ്റ്‌മെന്റ് എഴുതിക്കൊടുക്കാന്‍ പറഞ്ഞു. പോലീസ് സംരക്ഷണംതേടി സ്റ്റേഷനില്‍ കയറിയതാണ് താനെന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ എഴുതിക്കൊടുത്തപ്പോള്‍ അവര്‍ക്കതുപോരാ. അബ്ദുള്ളക്കുട്ടിക്കൊപ്പം വന്നതാണ് എന്നമട്ടില്‍ എഴുതിക്കൊടുക്കണമെന്ന പോലീസിന്റെ ആവശ്യം പ്രസാദ് നിരാകരിച്ചു.

ഈ പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നതെങ്കില്‍ വിവാഹസര്‍ട്ടിഫിക്കറ്റും മക്കളുടെ ജനനസര്‍ട്ടിഫിക്കറ്റുമൊന്നുമില്ലാതെ കേരളത്തിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നതിന്റെ തെളിവാണ് താനും കുടുംബവും നേരിട്ട അനുഭവമെന്ന് പ്രസാദ് പറഞ്ഞു. മംഗലാപുരത്തുള്ള തന്റെ ഫാംഹൗസിന് 'പൊന്‍മുടി കോട്ടേജെ'ന്ന് പേരിടുകയും കണ്ടുമുട്ടുന്നവരോടൊക്കെ പൊന്‍മുടിയെന്ന സുന്ദരഭൂമിയില്‍ പോകണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു താന്‍. പെരിങ്ങമ്മലയില്‍ ജനിച്ച് ഇവിടെ പഠിച്ചുവളര്‍ന്ന തനിക്ക് ഇതാണവസ്ഥയെങ്കില്‍ മറുനാട്ടില്‍നിന്നെത്തുന്നവര്‍ എന്തൊക്കെ സഹിക്കേണ്ടിവരും. അച്ഛന്റെ കാലശേഷം പെരിങ്ങമ്മലയിലെ സ്വത്തുക്കള്‍ മുഴുവന്‍ വിറ്റ് ഇവിടേയ്ക്ക് ഒരിക്കലും വരാതെ കഴിയണം. ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനങ്ങള്‍ക്കെത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് നാട്ടിലെത്തിയാല്‍ മറ്റൊരു മുഖമാണ്. അപമാനിക്കലിനെതിരെ കേസ്സിനും ബഹളത്തിനുമൊന്നുമില്ല. പക്ഷേ താനും കുടുംബവും ഒരിക്കലും മറക്കില്ല ആ ഹര്‍ത്താല്‍ദിനം - വേദനയോടെ പ്രസാദ് പറയുന്നു.

അബ്ദുള്ളക്കുട്ടി സീപീയെമ്മിന്റെ നോട്ടപ്പുള്ളിയാണ്.  സാധാരണഗതിയില്‍ സി.പി.എമ്മില്‍ നിന്ന് പുറത്ത് പോയ ഒരാളെ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആ പാര്‍ട്ടി അനുവദിക്കാറില്ല. ഇക്കാര്യത്തില്‍ ഒരു തരം മാഫിയനീതി തന്നെയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടപ്പാക്കാറ്.  അബ്ദുള്ളക്കുട്ടിക്കും ഇക്കാര്യം നന്നായി അറിയാം. പെണ്ണ്കേസില്‍ കുടുക്കുകയാണ് ഒരാളെ കരിവാരിത്തേക്കാന്‍ കേരളത്തില്‍ ഏറ്റവും എളുപ്പം. തരം കിട്ടിയാല്‍ കൊല്ലും. അത് അത്ര എളുപ്പമല്ലാത്തത്കൊണ്ടാണ് ഈ രീതി പരീക്ഷിക്കുന്നത്.  ഇനിയിപ്പോള്‍ കേരളത്തില്‍ കുടുംബസമേതം സഞ്ചരിക്കുകയെന്നത് അത്യന്തം റിസ്ക് ഉള്ള ഏര്‍പ്പാടാണ്.  സീപീയെമ്മിന് പഴി തീര്‍ക്കാനുള്ള ആരെങ്കിലും മുന്നിലോ പിന്നിലോ സഞ്ചരിക്കുന്നുണ്ടെങ്കില്‍ ആ കുടുംബത്തിന്റെ ഗതി ഗോവിന്ദ തന്നെ.  സീപീയെം ഇത്ര അധ:പതിച്ചു പോയല്ലോ എന്നാരെങ്കിലും പറഞ്ഞാല്‍ കോണ്‍ഗ്രസ്സ് അന്ന് അങ്ങനെ  ചെയ്തില്ലേ എന്നാണ് ന്യായീകരിക്കുന്നത്. ഒരു കോണ്‍ഗ്രസ്സ് ഉള്ളത്കൊണ്ട് സഖാക്കള്‍ക്ക് എന്ത് ചെറ്റത്തരവും കാട്ടിക്കൂട്ടാനുള്ള ലൈസന്‍സ് കിട്ടിയ പോലെയാണ്.

ഈ ഇടത് പക്ഷം എന്ന് പറഞ്ഞാല്‍ എന്താണ് പ്രത്യേകത. കോണ്‍ഗ്രസ്സ് ഇങ്ങനെയെല്ലാം ചെയ്തത്കൊണ്ടും  ചെയ്യുന്നത്കൊണ്ടും ഞങ്ങളും നിങ്ങള്‍ പറയുന്ന എല്ലാ വൃത്തികേടുകളും ചെയ്യുന്നു എന്നല്ലാതെ എന്തെങ്കിലും നന്മകള്‍ ചെയ്യുന്നതായി മാര്‍ക്സിസ്റ്റുകള്‍ പോലും അവകാശപ്പെടുന്നില്ല.  സമരം ചെയ്ത് സകല തൊഴില്‍ശാലകളും പൂട്ടിച്ച് മലയാളികളെ മൊത്തം നാട് കടത്തി. നാട് വിട്ട പ്രവാസികള്‍ക്ക്  നാട്ടില്‍ വീടുകള്‍ നിര്‍മ്മിക്കാമെന്നല്ലാതെ സ്വന്തം നാട്ടില്‍ തിരിച്ചു വന്നു ഇനി ജീവിയ്ക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കി. മദ്യവും ലോട്ടറിടിക്കറ്റും പ്രചരിപ്പിച്ച് ഇവിടെ ബാക്കിയുള്ളവരെ ലഹരിയിലും വ്യാമോഹത്തിലും കുടുക്കിയിട്ടു.  സ്വാശ്രയസമരം ചെയ്തും മറ്റും വിദ്യാഭ്യാസരംഗം കലുഷിതമാക്കി. ഇന്ന് വിദ്യാഭ്യാസം വെറും കച്ചവടം മാത്രമായി.  കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത് സകല ഐടി പ്രൊഫഷണലുകളെയും ഓടിച്ചു.  എല്ലാം പതിനഞ്ച് വര്‍ഷം കഴിഞ്ഞാണ് അംഗീകരിക്കുക.  അപ്പോഴേക്കും ആരാണിവിടെ തിരിച്ചു വരിക? വന്നാല്‍ വരുന്ന ദിവസം തന്നെയുണ്ടാവും ഒരു ഹര്‍ത്താല്‍ . ഞാന്‍ പറഞ്ഞു വരുന്നത് എന്തെന്നാല്‍ ഇടത്പക്ഷം എന്ന് പറയുന്നതിന്റെ മേന്മയോ മികവോ എന്താണ് എന്നാണ്.  ഒരു നല്ല കാര്യം എന്തെങ്കിലും ഈ ഇടത്പക്ഷം ചെയ്യുന്നത് നമ്മുടെ ശ്രദ്ധയില്‍ പെടുന്നുണ്ടോ?  കേരളത്തില്‍ ഏറ്റവും അധികം കൊലപാതകങ്ങള്‍ നടത്തിയതും ആളുകളുടെ കൈയ്യും കാലും വെട്ടിയതും സി.പി.എം.കാരാണ്.  എന്നിട്ടെന്താ അവര്‍ അതൊക്കെ നിര്‍ത്തിയോ? ഇല്ല.  ഇനിയിപ്പോ ഭരണം അവസാനിച്ചാല്‍ എത്ര പേരെ അവര്‍ കൊല്ലുമെന്ന് വല്ല കണക്കുമുണ്ടോ? സീപീയെംകാരുടെ ആക്രമണങ്ങള്‍ മുഴുവനും എഴുതാന്‍ തുടങ്ങിയാല്‍  അതിന് ആയിരക്കണക്കിന് പേജുകള്‍ വേണ്ടി വരും.  മറ്റേത് തീവ്രവാദ-ഭീകരവാദ സംഘടനകളേക്കാളും കേരളം പേടിക്കേണ്ടത് മാര്‍ക്സിസ്റ്റുകളെയാണ്. വഴി നടക്കാന്‍ പോലും.  ഇതൊക്കെയാണ് ഈ ഇടത്പക്ഷമെങ്കില്‍ ഞാനൊന്ന് ചോദിക്കട്ടെ, വലത്പക്ഷത്തെ നമ്മള്‍ പേടിക്കേണ്ടി വരുന്നില്ലല്ലൊ. അപ്പോള്‍ ഇടത്പക്ഷത്തേക്കാളും എത്രയോ ഭേദമല്ലേ വലത്പക്ഷം. 

സി.പി.എം. സൂപ്പര്‍ കോടതി അല്ല

സി.പി.എം.പാര്‍ട്ടിയില്‍ തെറ്റ് തിരുത്തലും സ്വത്വവിശകലനങ്ങളും ഒക്കെ ഭംഗിയായി കഴിഞ്ഞു. ഒരുവിധപ്പെട്ട തെറ്റുകളൊക്കെ തിരുത്തിക്കഴിഞ്ഞതായാണ് മനസ്സിലാകുന്നത്. പക്ഷെ തിരുത്താന്‍ തെറ്റുകള്‍ ഇല്ലെങ്കില്‍ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. അതിനാല്‍ തിരുത്തലും തെറ്റുകള്‍ അനവരതം ആവര്‍ത്തിക്കലും ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ മുറുകെ പിടിക്കുന്ന പാര്‍ട്ടിയെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്. പൊളിഞ്ഞ് പാപ്പര്‍സൂട്ടായ ലെനിനിസ്റ്റ് തത്വങ്ങള്‍ തന്നെ ഈ ആധുനികകാലത്തും മുറുകെ പിടിക്കണോ സഖാവേ എന്നൊന്നും ചോദിക്കരുത്. വേറൊന്നും പഠിച്ചിട്ടില്ല അതാ. മാത്രമല്ല ആ തത്വം ഉള്ളത്കൊണ്ടല്ലെ അടിമകളായ എത്രയോ അണികളെ കിട്ടുന്നത്. ആ അണികള്‍ ഉള്ളത്കൊണ്ടല്ലെ ഇത്രയും തലക്കനത്തോടെ സംസാരിക്കാന്‍ കഴിയുന്നത്. ഡല്‍ഹിയില്‍ എത്തിയ പാര്‍ട്ടി സെക്രട്ടരി പറഞ്ഞത് കേട്ടില്ലേ? തെറ്റായ വിധിക്കെതിരെ ജനാഭിപ്രായം രൂപപ്പെടുന്നത് ആര്‍ക്കും തടയാനാവില്ലെന്ന്. അഹന്ത തലയ്ക്ക് പിടിച്ചാല്‍ ഇങ്ങനെയൊക്കെ തോന്നും. എന്ന് വെച്ച് അണികള്‍ ഇതൊക്കെ കേട്ട് ആവേശം കൊള്ളരുത്. കോടതി വിധികള്‍ നടപ്പാക്കാനുള്ള സംവിധാനമൊക്കെ ഇന്ത്യാമഹാരാജ്യത്തുണ്ട്. നിങ്ങളുടെ കൈയില്‍ എന്താ ഉള്ളത്? സൈക്കിള്‍ ചെയിന്‍ , വടിവാള്‍ , നാടന്‍ ബോംബ് ഇത്യാദി ചില്ലറ നിസ്സാരപ്പെട്ട ആയുധങ്ങള്‍ . പോരാത്തതിന് ഇന്ത്യാരാജ്യത്ത് വെറുമൊരു കിളുന്ത് പാര്‍ട്ടിയാണ് നിങ്ങള്‍ . അതും മറക്കണ്ട. അത്ര അജയ്യരൊന്നുമല്ല നിങ്ങള്‍ . ബംഗാളില്‍ അടുത്ത മുഖ്യമന്ത്രി ആരെന്ന് അറിയാമല്ലൊ, മമത ബാനര്‍ജി.

ജനം എന്ന് പറഞ്ഞാല്‍ മാര്‍ക്സിസ്റ്റുകള്‍ മാത്രമല്ല. ജനങ്ങളിലെ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് മാര്‍ക്സിസ്റ്റുകള്‍ . കോടതി വിധി തെറ്റെന്ന് വിധിക്കാന്‍ സി.പി.എമ്മിനെ ആരും സൂപ്പര്‍ കോടതിയായി നിയമിച്ചിട്ടില്ല. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന ഞങ്ങള്‍ക്ക് ഒരംഗീകൃതരീതിയുണ്ട്. കീഴ്ക്കോടതി വിധി തെറ്റെന്ന് തോന്നിയാല്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ കൊടുക്കും. അങ്ങനെ സുപ്രീം കോടതി വരെ പോകും. സുപ്രീം കോടതി വിധി അംഗീകരിക്കും. അല്ലാതെ നിങ്ങളെ പോലെ തെരുവിലേക്കിഴക്കില്ല, പുലഭ്യം വിളിച്ചുകൂവില്ല. അതൊക്കെ നിങ്ങളുടെ സംസ്ക്കാരം. നിങ്ങള്‍ക്ക് തെറ്റെന്ന് തോന്നുന്ന വിധികള്‍ക്കെതിരെ ജനങ്ങളിലെ മാര്‍ക്സിസ്റ്റ്കാരെ തെരുവിലേക്ക് ഇളക്കിവിട്ടാല്‍ ആ ജനത്തെ പുഷ്പം പോലെ കൈകാര്യം ചെയ്യപ്പെടുമെന്നതില്‍ ജയരാജന്മാര്‍ക്ക് പോലും സംശയമുണ്ടാവില്ല. മാര്‍ക്സിസ്റ്റ് നേതൃശ്രേണിയില്‍ ഏറ്റവും താഴെത്തട്ടിലുള്ള എസ്‌എഫ്‌ഐ നേതാവാണ് ഏറ്റവും കടുപ്പപ്പെട്ട വാക്കുകള്‍ ഉപയോഗിച്ചത്. അതങ്ങനെ വേണമല്ലൊ. നാളത്തെ നേതാവല്ലെ. മറ്റുള്ളവരെ പോലെ മാന്യമായി പ്രസംഗിച്ചാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നേതാവാകാന്‍ കഴിയില്ല എന്ന് കുട്ടിസഖാക്കള്‍ക്കറിയാം. മാര്‍ക്സിസ്റ്റുകള്‍ വ്യത്യസ്തരാകുന്നത് അങ്ങനെയാണ്.

അടുത്ത വര്‍ഷം സി.പി.എം. രണ്ട് സംസ്ഥാനങ്ങളില്‍ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടാന്‍ പോവുകയാണ്. അപ്പോള്‍ തെരുവുകള്‍ കലാപഭൂമിയാക്കണം. നാട്ടില്‍ കൊലക്കളങ്ങള്‍ തീര്‍ക്കണം. അതിനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോഴത്തെ കോടതി വിരുദ്ധ ഉറഞ്ഞുതുള്ളലുകള്‍ . കോടതിവിധികൊണ്ടൊന്നും ലോകം അവസാനിക്കില്ല എന്നും സെക്രട്ടരി പറഞ്ഞിട്ടുണ്ട്. ലോകം എന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി. അല്ലാതെ നാം ജീവിയ്ക്കുന്ന ഈ ലോകമല്ല. മാര്‍ക്സിസ്റ്റുകള്‍ക്ക് പാര്‍ട്ടിയാണ് ലോകം. പാര്‍ട്ടിക്കപ്പുറത്ത് ലോകമില്ല. എന്നാല്‍ ഇങ്ങനെ കരുതുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരികയാണ്. എല്ലാ അണികളെയും എന്നും വിഡ്ഡികളാക്കാന്‍ കഴിയില്ല. ആ സത്യമാണ് ബംഗാളില്‍ പ്രതിഫലിച്ചുകാണുന്നത്. കേരളത്തിലെ അണികള്‍ പക്ഷെ ഒരു പ്രത്യേകതരക്കാരാണ്. നേതാക്കന്മാര്‍ സ്വത്ത് സമ്പാദിച്ച് അങ്ങനെ സുഖിയന്മാരായി വിലസണം എന്നേ അണികള്‍ക്കുള്ളൂ. അതില്‍ ഒരു തരം നിര്‍വൃതി. ലിമിറ്റഡ് കമ്പനികളും ചാരിറ്റബിള്‍ സൊസൈറ്റികളും രൂപീകരിച്ചാണ് സംരഭങ്ങള്‍ തുടങ്ങുന്നത്. അതിലൊക്കെ ആരാണ് അംഗങ്ങള്‍ എന്ന് പോലും സി.പി.എം. വ്യക്തമാക്കാറില്ല. ട്രസ്റ്റുകളും ലിമിറ്റഡ് കമ്പനികളും സ്വകാര്യസ്വത്തുക്കളാണ്. പാര്‍ട്ടിയുടേതായിരിക്കും എന്നായിരിക്കും അണികള്‍ കരുതുക. ഇങ്ങനെ സ്വത്ത് സമ്പാദിക്കാന്‍ ഏത് നിയമവിരുദ്ധമാര്‍ഗ്ഗങ്ങളും അവലംബിക്കും. സിങ്കപ്പൂരില്‍ നിന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കടത്തിയത് ഉദാഹരണം. ഒരു ഐ.ജി.യുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് പലതും പുറത്ത് വരാനിരിക്കുന്നതേയുള്ളൂ.

സൂര്യന് താഴെയുള്ള സകലതിനെയും വിമര്‍ശിക്കാറുള്ള സി.പി.എം. സത്യത്തില്‍ കാട്ടിക്കൂട്ടുന്നത് എന്തൊക്കെയാണ്. കോടതി തെറ്റ് തിരുത്തണം എന്നാണ് സെക്രട്ടരി ആവശ്യപ്പെടുന്നത്. ഒന്നാമത്തെ കാര്യം തെറ്റ് എന്ന് സെക്രട്ടരി അങ്ങ് തീരുമാനിച്ചാല്‍ മതിയോ? പിന്നത്തെ കാര്യം അഥവാ കോടതിയ്ക്ക് തെറ്റ് പറ്റിയാല്‍ തന്നെ അത് തിരുത്തണം എന്ന് മാധ്യമങ്ങളോട് പറഞ്ഞാല്‍ മതിയോ? എല്ലാം മാര്‍ക്സിസ്റ്റ് പാര്‍ട്ടി അങ്ങ് തീരുമാനിക്കുമെങ്കില്‍ ഈ സംവിധാനങ്ങളൊക്കെ എന്തിനാ. എല്ലാം സി.പി.എമ്മിനെ ഏല്‍പ്പിച്ചാല്‍ പോരേ? റോഡുകളുടെ കാര്യത്തില്‍ സഞ്ചാരമാണ് പ്രധാനം. യോഗം ചേരല്‍ പിന്നെ. സഞ്ചാരം മുടങ്ങിയാലും തങ്ങള്‍ക്ക് പ്രസംഗിക്കണം എന്നാണ് മാര്‍ക്സിസ്റ്റ് നേതാക്കള്‍ ആക്രോശിക്കുന്നത്. മനസ്സിലാകാത്ത കാര്യം റോഡില്‍ സഞ്ചാരം മുടക്കി ചെയ്യുന്ന പ്രസംഗം കേട്ടാല്‍ മാത്രമേ ഈ ജനത്തിന് സായൂജ്യം ലഭിക്കൂ എന്നുണ്ടോ. സഞ്ചാരം മുടങ്ങാത്ത ചില സ്ഥലങ്ങള്‍ കണ്ടെത്തി നോട്ടിഫൈ ചെയ്താല്‍ അവിടെ പോയി നിന്നാല്‍ പ്രസംഗം കേള്‍ക്കത്തില്ലെ?

ഇപ്പോഴത്തെ കോടതി വിധി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് വീണുകിട്ടിയ ഒരു നിമിത്തമാണ്. കഴിഞ്ഞ നാലുകൊല്ലക്കാലം നിര്‍ജ്ജീവമായ പാര്‍ട്ടി മെഷിനറിയെ ഉത്തേജിപ്പിക്കാന്‍ നിനച്ചിരിക്കാതെ ലഭിച്ച അവസരം. ജനങ്ങളുടെ ശ്രദ്ധ വരാനിരിക്കുന്ന പഞ്ചായത്ത് - അസംബ്ലി തെരഞ്ഞെടുപ്പ് വരെ ഈ കോടതി വിരുദ്ധ പ്രഹസനങ്ങളില്‍ തളച്ചിടാന്‍ കഴിഞ്ഞാല്‍ എന്തെങ്കിലും നേട്ടം കൊയ്യാനാകുമോ എന്ന കൌശലം. പക്ഷെ മാധ്യമസിണ്ടിക്കേറ്റ് അത് വിടുമെന്ന് തോന്നുന്നില്ല. കേസുകള്‍ ഒന്നിന് പിറകെ ഒന്നായി മുറുകുകയും ചെയ്യുന്നു.

ജമാ‌അത്തേഇസ്ലാമിയും കമ്മ്യൂണിസ്റ്റുകളും

ജമാ‌അത്തേഇസ്ലാമി എന്ന സംഘടന ഒരു രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കാന്‍ പോകുന്നു എന്നും അടുത്ത് വരുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കും പിന്നീട് നിയമസഭയിലേക്കും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ പോകുന്നു എന്നൊരു ശ്രുതി പൊതുവെയുണ്ട്. ബ്ലോഗിലും ഇതിനെ കുറിച്ച് ചര്‍ച്ചകള്‍ കാണാനിടയായി. അവര്‍ രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കുമോ എന്നറിയില്ല.  ഉണ്ടാക്കിയാല്‍ ഇവിടെ ഒരു പാര്‍ട്ടി കൂടി എണ്ണത്തില്‍ കൂടും എന്നല്ലാതെ മറ്റൊരു കാര്യവുമില്ല. മുന്‍പ് നായര്‍ സൊസൈറ്റിക്കും  എസ്‌എന്‍‌ഡിപിക്കും പാര്‍ട്ടി ഉണ്ടാക്കിയിരുന്നു.  അതൊക്കെ പിരിച്ചുവിട്ടു എന്ന് തോന്നുന്നു.  കേരളത്തില്‍ ഇക്കാലത്ത് ഒരു പാര്‍ട്ടി ഉണ്ടാക്കിയാല്‍ എല്‍‌ഡി‌എഫിലോ യുഡി‌എഫിലോ അഫീലിയേഷന്‍ കിട്ടിയാല്‍ മാത്രമേ പിടിച്ചുനില്‍ക്കാന്‍ പറ്റു. ഇല്ലെങ്കില്‍ ഗതി കിട്ടാത്ത പോലെ അലഞ്ഞ് തിരിയേണ്ടി വരും. ജമാ‌അത്തേ ഇസ്ലാമി വര്‍ഗ്ഗീയമാണെന്ന് സീപീയെം സെക്രട്ടരി ബ്രാണ്ട് ചെയ്തിട്ടുണ്ട്. അവര്‍ക്കാണ് അതിന്റെ ചുമതല. ഒരു സംഘടന അല്ലെങ്കില്‍ പാര്‍ട്ടി എന്താണെന്ന് തരംതിരിക്കാനുള്ള ഫോര്‍മ്യൂല മാര്‍ക്സിസ്റ്റുകള്‍ക്ക് മാത്രമേ അറിയൂ. അവര്‍ പറഞ്ഞാല്‍ അപ്പീലില്ല. ആ നിലയ്ക്ക് ജമാ‌അത്തേഇസ്ലാമി പാര്‍ട്ടി ഉണ്ടാക്കിയാല്‍ എല്‍‌ഡി‌എഫില്‍ പ്രവേശനം കിട്ടില്ല. മാത്രമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മദനിയെ കൂട്ട് പിടിച്ചത്കൊണ്ട് കുറെ ഹിന്ദു വോട്ട് നഷ്ടമായി എന്ന് മനസ്സിലാക്കിയ സിപീയെം ഇപ്പോള്‍ ഹിന്ദു പ്രീണനത്തിന്റെ പാതയിലുമാണ്.  അത്കൊണ്ട് ജമാ‌അത്തേഇസ്ലാമി പാര്‍ട്ടി ഉണ്ടാക്കിയാല്‍ ഉടനടി സംഭവിക്കാന്‍ പോകുന്നത്  സീപിയെമ്മിന്റെ ഭാഗത്ത് നിന്ന് ആശയപരമായും കായികമായും ഉള്ള ആക്രമണങ്ങളാണ്. കക്കോടിയില്‍ അതിന്റെ റിഹേഴ്സല്‍ കണ്ടതാണ്. പിന്നെ ഉള്ള മാര്‍ഗ്ഗം  യുഡി‌എഫില്‍ ചേരലാണ്. അതും അത്ര എളുപ്പമല്ല.  ഇപ്പോള്‍ തന്നെ ജയിച്ച മട്ടിലാണ് കോണ്‍ഗ്രസ്സിന്റെ നില്പ്.  ഉമ്മന്‍ ചാണ്ടി കുപ്പായം തുന്നിക്കുകയും അതില്‍ കീറല്‍ ഉണ്ടാക്കുകയും ചെയ്തു.  എന്നാലും കോണ്‍ഗ്രസ്സുകാരുടെ ഒരു ഭാഗ്യം. ജനങ്ങളുടെയിടയില്‍ പ്രവര്‍ത്തിക്കണ്ട, ഒന്നിലും ഇടപെടണ്ട,  ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചു സംഘടനാതെരഞ്ഞെടുപ്പ് വേണ്ട, സമവായക്കമ്മറ്റി മുഖാന്തിരം സ്ഥാനം കിട്ടിയാല്‍ പിന്നെ ആജീവനാന്തം അനുഭവിക്കാം. ഖദറിന്റെ ഇസ്തിരി ചുളിയാതെ മാത്രം നോക്കിയാല്‍ മതി.

ഇപ്പോള്‍ ഒരു പാര്‍ട്ടി ഉണ്ടാക്കാനുള്ള പ്രേരണ എന്താണെന്ന് ജമാ‌അത്തേ ഇസ്ലാമിക്കാര്‍ക്ക് മാത്രേ അറിയൂ.  പാര്‍ട്ടി ഉണ്ടാക്കിയാല്‍ , ഭരണം കിട്ടിയാല്‍ എല്ലാ പ്രശ്നങ്ങളും തീര്‍ക്കാന്‍ കഴിയും എന്നൊരു അന്ധവിശ്വാസം  എന്നാണ് ആരംഭിച്ചത് എന്നറിയില്ല. അങ്ങനെയൊരു വിശ്വാസം ഇക്കാലത്ത് വളരെ പ്രബലമാണ്. നമ്മുടെ ഭരണം വന്നാല്‍ എല്ലാം ശുഭം എന്ന് വിശ്വാസികള്‍ കരുതുന്നു. എന്നാല്‍ അനുഭവം മറിച്ചാണ്. കമ്മ്യൂണിസ്റ്റുകള്‍ ഭരണം സ്ഥാപിച്ചിട്ട് കമ്മ്യൂണിസ്റ്റുകളുടെ പ്രശ്നം തീര്‍ന്നോ? പാക്കിസ്ഥാന്‍ ഉണ്ടാക്കിയിട്ട് (ഇവിടത്തെ പോട്ടെ) പാക്കിസ്ഥാനിലെ മുസ്ലീകളുടെ പ്രശ്നം തീര്‍ന്നോ? പാക്കിസ്ഥാനില്‍ നിന്ന് പിന്നെയും വിഘടിച്ച ബംഗ്ലാദേശിന്റെ പ്രശ്നമോ? നമ്മുടെ  ഗവണ്മേണ്ട് ഉണ്ടാക്കിയാല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയും എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനും ആവേശം കൊള്ളിക്കാനും  നേതാക്കളായി ഉയര്‍ന്നുവരുന്നവര്‍ക്ക് എളുപ്പത്തില്‍ സാധിക്കുന്നു.  രാജ്യമില്ലെങ്കില്‍ സംസ്ഥാനം അതുമില്ലെങ്കില്‍ ജില്ല ഇല്ലെങ്കില്‍ താലൂക്ക് ഇങ്ങനെ നേതാവാകുന്നവന്റെ കഴിവിനനുസരിച്ച് നേതൃമോഹികള്‍ക്ക് പ്രക്ഷോഭം നയിക്കാന്‍ എന്നും എവിടെയും അവസരമുണ്ട്.  ഒരു പാര്‍ട്ടി ഉണ്ടാക്കിയാല്‍ പെട്ടെന്നുള്ള ഗുണം ഫണ്ട് പിരിക്കാമെന്നതാണ്. ജില്ലാക്കമ്മറ്റിയില്‍ ഒരു പത്താളു മതി. നഗരത്തിലെ എല്ലാ കടകളില്‍ നിന്നും സംഭാവന കിട്ടും. ഇങ്ങനെ ചെറിയ പാര്‍ട്ടികളുടെ ആളുകളായി വേറെ പണിയൊന്നുമില്ലാത പട്ടണത്തില്‍ സുഖമായി കഴിയുന്നവരെ എനിക്ക് പരിചയമുണ്ട്. എനിക്കെന്തോ രാഷ്ട്രീയം ഒരു സപര്യയാണ്. അത്കൊണ്ട് ഒരു പാര്‍ട്ടിയും എന്നെ കൂട്ടുകയില്ല.  സാമൂഹ്യസേവനതല്പരരായ നിസ്വാര്‍ത്ഥര്‍ മാത്രമേ രാഷ്ട്രീയപ്രവര്‍ത്തനത്തിന് വരാവൂ. സ്വന്തം കാര്യമാണെങ്കില്‍ മറ്റെന്തൊക്കെ മേഖലകളുണ്ട്. രാഷ്ട്രീയം ത്യാഗികള്‍ക്ക് വിട്ടുകൊടുക്കൂ എന്ന എന്റെ ആശയം ഇക്കാലത്ത് പുറത്ത് പറയാന്‍ പോലും പറ്റില്ല.

ജമാ‌അത്തേ ഇസ്ലാമിയ്ക്ക് രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചുകൂടെ? അതില്‍ എന്താണ് തെറ്റ്?  ഇതാണെന്ന് തോന്നുന്നു എതിര്‍ക്കുന്നവരോടുള്ള ജമാ‌അത്തിന്റെ ചോദ്യം.  ചോദ്യം ന്യായമാണ്. ഇക്കണ്ട പാര്‍ട്ടികളോക്കെ നിലനില്‍ക്കുന്ന രാജ്യത്ത് ജമാ‌അത്തേ ഇസ്ലാമിയുടെ പാര്‍ട്ടിക്ക് മാത്രം സ്പേസ് ഇല്ലാതെ പോകുമോ? പക്ഷെ പ്രശ്നം അതല്ല. ജമാ‌അത്തിനെ എതിര്‍ക്കുന്ന മറ്റൊരു മുസ്ലീം സംഘടനയുടെ വാദം ഇപ്രകാരമാണ്. “മതേതര ജനാധിപത്യ വ്യവസ്ഥയില്‍ നിയമനിര്‍മാണ സഭകളില്‍ അംഗമാകുന്നതും വോട്ടു ചെയ്യുന്നതുമെല്ലാം മതവിരുദ്ധമാണെന്നാണ് ജമാ‌അത്തേ ഇസ്ലാമിയുടെ  ഭരണഘടനയില്‍ ഇന്നും ഉള്ളത്. ആ ഭരണഘടന നിലനിര്‍ത്തിക്കൊണ്ട്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വോട്ടു ചെയ്യുന്നതും കാപട്യമാണ്‌. ഭരണഘടനയിലും ആശയാര്‍ദര്‍ശങ്ങളിലും ജനാധിപത്യത്തെയും മതേതരത്വത്തെയും തള്ളിപ്പറയുകയും പ്രായോഗിക തലത്തില്‍ അതംഗീകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ്‌ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക്‌ നിരക്കുന്നതല്ല.”  ജനാധിപത്യത്തെയും മതേതരത്വത്തെയും ഹറാമായി കണ്ട മൌദൂദിയുടെ ചിന്തകളെ നിങ്ങള്‍ തള്ളിപ്പറഞ്ഞോ എന്നും അവര്‍ ചോദിക്കുന്നുണ്ട്.  ഇക്കാര്യത്തെ പറ്റി എനിക്ക് കൂടുതല്‍ അറിവില്ല.  എന്നാല്‍ ജമാ‌അത്തിന്റെ നേരെ തൊടുത്തുവിടുന്ന ഈ ചോദ്യത്തിന് പ്രസക്തിയുണ്ട്.

ജനാധിപത്യത്തെ നിരാകരിക്കുന്ന മൌദൂദിയന്‍ ദര്‍ശനങ്ങളുടെ പാരമ്പര്യാവകാശികളായ ജമാ‌അത്തുകാര്‍ക്ക് ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കണമെങ്കില്‍ ആദ്യം അവര്‍ മൌദൂദിയെ തള്ളിപ്പറയട്ടെ എന്നാണല്ലോ ജമാ‌അത്തുകാരെ എതിര്‍ക്കുന്നവര്‍ പറയുന്നത്. (എനിക്ക് മൌദൂദിയന്‍ ചിന്തകള്‍ വായിച്ച് പരിചയമില്ല) എന്നാല്‍ ഇതേ ആവശ്യം കമ്മ്യൂണിസ്റ്റുകളോട് ആരും ഉന്നയിക്കുന്നില്ല എന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഈ രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ബഹുകക്ഷിപാര്‍ലമെന്ററി സമ്പ്രദായവും നമ്മുടെ ഭരണഘടനയും  നീതിന്യായവ്യവസ്ഥയും ഒക്കെ അംഗീകരിക്കുന്നുണ്ടോ?  ഉണ്ടെങ്കില്‍ അവര്‍ മാര്‍ക്സിസവും ലെനിനിസവും  തള്ളിപ്പറയേണ്ടതാണ്. രണ്ടും എങ്ങനെ ഒരുമിച്ച് കൊണ്ടുനടക്കാന്‍ കഴിയും? മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തത്തില്‍ ഇവിടെ ഉള്ളതെല്ലാം നിഷിദ്ധമാണ്. കമ്മ്യ്യൂണിസ്റ്റ് ഭരണക്കുത്തക സ്ഥാപിച്ചാലേ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റുകള്‍ക്ക് വിശ്രമിക്കാനാകൂ.

സ്വാതന്ത്ര്യം കിട്ടിയ 1947 ആഗസ്റ്റ് 15 ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ കരിദിനമായാണ് ആചരിച്ചത്. ഇന്ത്യന്‍ ജനത വഞ്ചിക്കപ്പെട്ട ഈ ആഗസ്റ്റ് 15, ആപത്ത് പതിനഞ്ചാണ് എന്നാണവര്‍ വിശേഷിപ്പിച്ചത്. അടുത്ത വര്‍ഷം 1948ല്‍ അവര്‍ കല്‍ക്കത്തയില്‍ ഒത്ത്ചേര്‍ന്ന്  ഇന്ത്യയില്‍ സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്തു.  ഇന്ത്യ ഇപ്പോള്‍ തന്നെ പിടിച്ചെടുത്ത് നമ്മുടെ സര്‍വ്വാധിപത്യം സ്ഥാപിക്കണം എന്ന തീസീസ് അവതരിപ്പിച്ചത് ബി.ടി.രണദിവെ. കൈയ്യില്‍ കിട്ടിയ ആയുധങ്ങളുമായി സഖാക്കള്‍ വിപ്ലവത്തിനിറങ്ങി. അപ്പോള്‍ സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചു.  വിപ്ലവകാരികളായ സഖാക്കള്‍ സധൈര്യം ഒളിവില്‍ പോയി. അതാണ് ഒളിവ് കാലഘട്ടം. തോപ്പില്‍ ഭാസി ഓര്‍മ്മിച്ച് എഴുതിയ ഒളിവ്കാലം. സക്കറിയ പയ്യന്നൂരില്‍ പരാമര്‍ശിച്ച അതേ കാലം.  ഒളിവില്‍ പോയത് എന്തോ മഹാകാര്യമെന്ന മട്ടിലാണ് ഇപ്പോഴും സഖാക്കള്‍ ആ കാലത്തെ കുറിച്ചു പറയുക.

എന്തിനാണ് ഒളിവില്‍ പോകേണ്ടി വന്നത്? സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരായ കൊളോണിയല്‍ ഭരണകൂടത്തോട് ആത്മാഭിമാനമുള്ള ഒരു ജനത സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുക.  ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം , ലോകത്തെ സ്വാതന്ത്ര്യസമരചരിത്രങ്ങളില്‍ അനുപമമായ ഒന്നാണ്.  തരം കിട്ടുമ്പോഴെല്ലാം സ്വാതന്ത്ര്യസമരത്തെ ഒറ്റ്കൊടുക്കാനാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ശ്രമിച്ചത്. എന്നിട്ട് ഇന്ത്യ സ്വതന്ത്രമായി ഒരു വര്‍ഷം തികയ്ക്കുന്നതിന് മുന്നേ സായുധകലാപം അഴിച്ചുവിട്ട് നാട്ടില്‍ അരാജകത്വം ഉണ്ടാക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് കമ്മ്യ്യൂണിസ്റ്റ്കള്‍ ഒളിവില്‍ പോകേണ്ടി വന്നത്. അല്ലാതെ രാജ്യത്തിനോ ജനങ്ങള്‍ക്കോ വേണ്ടി എന്തെങ്കിലും ത്യാഗം ചെയ്തതിന്റെ പേരിലല്ല.  ആഗസ്റ്റ് പതിനഞ്ചിന് ഇന്ത്യന്‍ ജനത വഞ്ചിക്കപ്പെട്ടിട്ടില്ല, എന്നാല്‍ 1948ല്‍ കമ്മ്യൂണിസ്റ്റുകളാല്‍ രാജ്യം വഞ്ചിക്കപ്പെടുമായിരുന്നു. ഇന്ത്യാ ഗവണ്‍മ്മേണ്ടിന്റെ സന്ദര്‍ഭോചിതമായ ഇടപെടലാല്‍ ആ‍ വഞ്ചനയെ രാജ്യം അതിജീവിച്ചു. ആ ഒളിവ് പോക്കില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് അഭിമാനിക്കാന്‍ എന്താണുള്ളത്?

അങ്ങനെ രണ്ട് വര്‍ഷത്തോളം ഒളിവിലും ജയിലിലും ഒക്കെ കഴിഞ്ഞുകൂടിയ കമ്മ്യൂണിസ്റ്റുകള്‍ ഗവണ്മേണ്ടിന് എഴുതിക്കൊടുത്തു. ഞങ്ങള്‍ സായുധവിപ്ലവാഹ്വാനം പിന്‍‌വലിക്കുന്നു. പാര്‍ലമെന്ററി പ്രക്രിയയില്‍ പങ്കാളികളാകാം. മാപ്പാക്കണം.  സര്‍ക്കാര്‍ നിരോധനം പിന്‍‌വലിച്ചു. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ സജീവമാവുകയും ഇന്ത്യയിലെ രണ്ടാമത്തെ പാര്‍ട്ടിയാവുകയും  പിന്നെ പിളര്‍ന്ന് ഇന്ന് ഇക്കാണുന്ന കോലത്തില്‍ ആവുകയും ചെയ്തതൊക്കെ ചരിത്രം. പക്ഷെ അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കടലാസില്‍ എഴുതിക്കൊടുത്തതല്ലാതെ അവരുടെ പരിപാടിയിലോ ഭരണഘടനയിലോ മാറ്റം വരുത്തിയില്ല. ഇക്കാലയളവില്‍ ചില്ലറ ഭേദഗതികള്‍ വരുത്തി. എന്നാലും ഇന്ത്യയില്‍ ജനകീയജനാധിപത്യ വിപ്ലവം നടത്തി തങ്ങളുടെ ഏകാധിപത്യം സ്ഥാപിക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ് എന്നാണ് ഇന്നും അവരുടെ പരിപാടി. ഇവിടത്തെ ഭരണഘടനയും സര്‍ക്കാര്‍ സംവിധാനവും ഒക്കെ മാറ്റി കമ്മ്യൂണിസ്റ്റ് ഭരണഘടനയും സര്‍വ്വാധിപത്യവും അവരുടെ പരിപാടി വിഭാവനം ചെയ്യുന്നു.

പരിപാടി ഇങ്ങനെയൊക്കെ ആണെങ്കിലും വിപ്ലവം എവിടം വരെ എത്തി സഖാവേ എന്ന് ചോദിക്കേണ്ട അവസ്ഥയാണ്.  അപ്പോള്‍ ഞാന്‍ പറഞ്ഞുവരുന്നത് ഒന്നുകില്‍ ഇവര്‍ വിപ്ലവവും ഏകകക്ഷിസര്‍വ്വാധിപത്യവും എന്ന ആശയത്തെ തള്ളിപ്പറയണം. അല്ലെങ്കില്‍ പാര്‍ലമെന്ററി പ്രവര്‍ത്തനവും , തീം പാര്‍ക്ക്-സൂപ്പര്‍സ്പെഷ്യാലിറ്റി, പന്‍ഞ്ചനക്ഷത്രഹോട്ടല്‍, ഷോപ്പിങ്ങ് മോള്‍ , ഷേര്‍മാര്‍ക്കറ്റ് സംരംഭങ്ങളും ഒക്കെ നടത്തുന്നതിനിടയില്‍ അല്പസമയം വിപ്ലവപ്രവര്‍ത്തനങ്ങളും നടത്തണം. ഒരു പക്ഷെ ഇപ്പോള്‍ അവര്‍ എന്തൊക്കെയാണോ നടത്തുന്നത് അതൊക്കെയാണോ വിപ്ലവ പ്രവര്‍ത്തനം എന്നറിയില്ല. എന്തായാലും ജനാധിപത്യത്തിന് വേണ്ടി മുറവിളി കൂട്ടുകയും ജനാധിപത്യം നിഷേധിക്കുന്ന ഒരു പരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തട്ടിപ്പാണ് കമ്മ്യൂണിസ്റ്റുകള്‍ ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോള്‍ ജമാ‌അത്തേ ഇസ്ലാമിയുടെ ഭാഗത്ത് തട്ടിപ്പോ കാപട്യമോ എനിക്ക് കാണാന്‍ കഴിയുന്നില്ല. മാത്രമല്ല അവരുടെ ഇടപെടലുകളില്‍ എനിക്ക് മതിപ്പുമുണ്ട്.

മാര്‍ക്സിസ്റ്റ് നേതാക്കളുടെ കോടതിവിരുദ്ധ പ്രസംഗം അപലപനീയം

പൊതുനിരത്തുകളില്‍ പൊതുയോഗം കൂടുന്നത് നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ഒരു പൊതുതാല്പര്യ ഹരജി കോടതിയില്‍ എത്തുന്നു. ഹരജി വിചാരണയ്ക്കെടുത്ത കോടതി റോഡ് വക്കില്‍ മീറ്റിങ്ങ് ചേരുന്നത് നിരോധിക്കുകയും ചെയ്തു. തെരുവ് യോഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് അസൌകര്യം സൃഷ്ടിക്കുന്നു എന്ന് പോലീസ് വകുപ്പില്‍ നിന്നും അറിയിച്ചതും കൂടി കണക്കിലെടുത്താണ് കോടതി വിധി പ്രസ്ഥാവിച്ചത്. ആ വിധിക്കെതിരെയും ജഡ്‌ജിമാര്‍ക്കെതിരെയും ഇപ്പോള്‍ മാര്‍ക്സിസ്റ്റുകാരും കുട്ടിസഖാക്കളും ഉറഞ്ഞുതുള്ളുകയാണ്. അതാണ് മാര്‍ക്സിസ്റ്റ് സംസ്ക്കാരം. എത്ര പാര്‍ട്ടികള്‍ കേരളത്തിലുണ്ട്. തങ്ങളുടെയും കൂടി വയറ്റത്തടിക്കുന്നതാണ് ആ വിധി എന്ന് എല്ലാ പാര്‍ട്ടിക്കാര്‍ക്കും അറിയാം. എന്നാല്‍ ജനാധിപത്യമര്യാദകളെ മാനിക്കുന്നത്കൊണ്ട് അവരാരും കോടതികളെ വിമര്‍ശിക്കുന്നില്ല. കോടതികളെ മാനിക്കുന്നത് പരിഷ്കൃതസമൂഹത്തിന്റെ ലക്ഷണമാണ്. മാര്‍ക്സിസ്റ്റുകള്‍ പരിക്ഷ്കൃത സമൂഹത്തിന് അപമാനമാണ് എന്ന് തോന്നിക്കും വിധമാണ് അവര്‍ ഉറഞ്ഞുതുള്ളുന്നത്. ഈ പാര്‍ട്ടി ഒന്ന് രണ്ട് സംസ്ഥാനത്ത് ഒതുങ്ങിപ്പോയത്കൊണ്ട് പേടിക്കാനില്ല. കേരളം തങ്ങള്‍ക്ക് തീറ് കിട്ടിയ പോലെയാണ് അഹന്തയുടെ ഭാഷയില്‍ അവര്‍ സംസാരിക്കുന്നത്.  എന്തും ചെയ്യാന്‍ മടിക്കാത്ത കുറെ ക്രിമനലുകള്‍ തങ്ങളുടെ കൂടെയുണ്ട് എന്ന ധൈര്യത്തിലാണ് മാര്‍ക്സിസ്റ്റുകള്‍ ഇങ്ങനെ ആക്രോശിക്കുന്നത്. ജഡ്ജിമാരെ ശുംഭന്മാര്‍ എന്ന് അധിക്ഷേപിച്ച ജയരാജനെ ചോദ്യം ചെയ്യാന്‍ ഇവിടെ ആരും വളര്‍ന്നിട്ടില്ല എന്നാണ് കുട്ടിസഖാക്കള്‍ അവകാശപ്പെടുന്നത്. ഈ പാര്‍ട്ടി ഇന്ത്യ മുഴുവന്‍ വളര്‍ന്നിരുന്നുവെങ്കില്‍ എന്താകുമായിരുന്നു  അവസ്ഥ എന്ന് ചിന്തിക്കാന്‍ തന്നെ ഭയമാകുന്നു.

സാധാരണഗതിയില്‍ ഭരണം കിട്ടിയാല്‍ മാര്‍ക്സിസ്റ്റുകള്‍ തങ്ങളുടെ തനിനിറം ഒളിപ്പിച്ചു വയ്ക്കുകയാണ് പതിവ്. ഇപ്പോള്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രമേ ഭരണം കൈയില്‍ ഉണ്ടാവൂ എന്ന് അറിയാവുന്നത്കൊണ്ട് തനിനിറം പുറത്ത് എടുക്കാന്‍ തുടങ്ങിയിരിക്കുന്നു. അടുത്ത വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തേക്ക് തെരുവുകള്‍ കലാപഭൂമിയാക്കാന്‍ മാര്‍ക്സിസ്റ്റുകള്‍ കച്ച കെട്ടിത്തുടങ്ങിയതിന്റെ സൂചനകളാണ് ഇപ്പോള്‍ കാണുന്നത്.  അടുത്ത പ്രാവശ്യം ഭരണം മാറുന്നത് കേരളത്തിന് കൂടുതല്‍ ദോഷമേ ചെയ്യൂ എന്നാണ് തോന്നുന്നത്.  കാരണം ഉമ്മന്‍ ചാണ്ടിയാണ് അടുത്ത മുഖ്യമന്ത്രി ആയി വരാന്‍ പോകുന്നത്.  പ്രതിപക്ഷനേതാവെന്ന നിലയില്‍ മാര്‍ക്സിസ്റ്റുകളുടെ സഹയാത്രികന്‍ എന്ന പോലെയാണ് ഉമ്മന്‍ ചാണ്ടി പ്രവര്‍ത്തിച്ചത്. പേരിന് ചില ലേഖനങ്ങള്‍ എഴുതി. ചാനലുകളില്‍ ചില പ്രസ്ഥാവനകള്‍ നടത്തി. അല്ലാതെ മാര്‍ക്സിസ്റ്റ് ഫാസിസ്റ്റുകള്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കാന്‍ ഒന്നും ചെയ്തില്ല. മാര്‍ക്സിസ്റ്റുകള്‍ക്ക് അഹിതമായ ഒരു വാക്ക് പോലും ഉച്ചരിച്ചില്ല. ഉമ്മഞ്ചാണ്ടി കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ തന്ത്രപൂര്‍വ്വം സ്വന്തം വരുതിയിലാക്കി. ഈ അടവും തന്ത്രവും മാര്‍ക്സിസ്റ്റുകളില്‍ നിന്നാണ് ഉമ്മഞ്ചാണ്ടി അഭ്യസിച്ചത്. ആ കടപ്പാടാണ് ഉമ്മഞ്ചാണ്ടിക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോട്.

ഏ.കെ.ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പോലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കിയിരുന്നു. അന്ന് നാട്ടില്‍ ഒരു കുഴപ്പവും നടന്നില്ല. മാര്‍ക്സിസ്റ്റ് ക്രിമിനലുകള്‍ക്ക് അടങ്ങിയൊതുങ്ങി കഴിയേണ്ടി വന്നു. കണ്ണൂര്‍ പോലും ശാന്തമായിരുന്നു.  ആന്റണിയെ കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് നാടുകടത്തിയത് ഉമ്മഞ്ചാണ്ടിയുടെ തന്ത്രമാണ്.  വി.എം.സുധീരനെ പോലെ നല്ല നേതാക്കള്‍ മുഖ്യമന്ത്രിയാവാന്‍ കേരളത്തിലുണ്ട്. പക്ഷെ കുലീനരായവര്‍ കുതന്ത്രങ്ങള്‍ പയറ്റാന്‍ മുതിരാറില്ലല്ലൊ. ഇനി ഉമ്മഞ്ചാണ്ടിയുടെ കാലശേഷം മാത്രമേ മറ്റൊരു കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയെ കേരളത്തിന് ലഭിക്കുകയുള്ളൂ, മറിച്ച് അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ .  അത്കൊണ്ട് ഭരണം മാറിയാലും ഉമ്മഞ്ചാണ്ടിയെക്കൊണ്ട് കേരളത്തിന് പ്രത്യേകിച്ചൊരു നേട്ടവും ഉണ്ടാകാനില്ല. എന്നാല്‍ മാര്‍ക്സിസ്റ്റുകളുടെ അക്രമങ്ങള്‍ സഹിക്കുകയും വേണം.  എന്ന് വെച്ച് മാര്‍ക്സിസ്റ്റുകളെ അധികാരത്തില്‍ നിന്ന് പുറത്താക്കാതിരിക്കാനും കഴിയില്ല. ഇതാണ് കേരളത്തിലെ ജനാധിപത്യവിശ്വാസികളുടെ ഗതികേട്.

മാര്‍ക്സിസ്റ്റുകളുടെയും കുട്ടിസഖാക്കളുടെയും പ്രസംഗം പത്രങ്ങളില്‍ വായിക്കുമ്പോള്‍ ഇത്രയും അപരിഷ്കൃതമായ പാര്‍ട്ടി നിലനില്‍ക്കുന്ന നാട്ടില്‍ ജനിച്ചുപോയല്ലൊ എന്ന് ഖേദം തോന്നുന്നു. ഇങ്ങനെ പ്രസംഗിക്കുന്ന നേതാക്കളെ സഹിക്കുന്ന ഒരു നാട് ഇക്കാലത്ത് ലജ്ജിക്കണം.  കേരളത്തിലെ ജനങ്ങള്‍ എന്നാല്‍ മാര്‍ക്സിസ്റ്റുകള്‍ മാത്രമല്ല.  വോട്ട് ഭിന്നിച്ചുപോയില്ലെങ്കില്‍ ജനാധിപത്യവിശ്വാസികള്‍ തന്നെയാണ് കേരളത്തില്‍ എന്നും ഭൂരിപക്ഷം. ആ ജനാധിപത്യവിശ്വാസികളെ ഏകോപിപ്പിക്കാനുള്ള ഒരു രാഷ്ട്രീയ നേതൃത്വം ഇന്ന് കേരളത്തിലില്ല. ഒരുകാലത്ത് കെ.കരുണാകരന് അത് സാധിച്ചിരുന്നു. ഉമ്മഞ്ചാണ്ടി ശരിക്ക് പറഞ്ഞാല്‍ മാര്‍ക്സിസ്റ്റുകളുടെ ട്രോജന്‍ കുതിരയാണ്. ബംഗാളിലെ മമത ബാനര്‍ജിയെ പോലെ ഒരു നേതാവാണ് കേരളത്തിന്റെ ആവശ്യം.  ഈ യു.ഡി.എഫ്- എല്‍‌ഡി എഫ് വീതംവയ്പ്പ് ഭരണത്തില്‍ കേരളം നശിച്ചുകൊണ്ടിരിക്കുകയാണ്.  ഈ സെറ്റപ്പാണ് ഉമ്മഞ്ചാണ്ടിക്ക് ഇഷ്ടം.  കുപ്പായത്തില്‍ തുള ഉണ്ടാക്കണമെന്നല്ലാതെ മേലനങ്ങണ്ടല്ലൊ.  രണ്ട് പ്രാവശ്യം യുഡി‌എഫ് തുടര്‍ച്ചയായി അധികാരത്തില്‍ വന്നാല്‍ ഇവിടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അഡ്രസ്സ് കാണില്ല. അത് അസാധ്യമായ കാര്യമൊന്നുമല്ല. മാര്‍ക്സിസ്റ്റുകള്‍ക്ക് സമാധാനപ്രേമികളെ പ്രകോപിപ്പിക്കാനേ കഴിയൂ. ആ പാര്‍ട്ടിയെ വെറുക്കുന്നവര്‍ക്കാണ് കേരളത്തില്‍ മുന്‍‌തൂക്കം.  അത്തരക്കാരെ ഒന്നിപ്പിക്കാനുള്ള ഒരു രാഷ്ട്രീയമുന്നണി വളര്‍ന്ന് വരണം.  ഏതായാലും ഇത്രയും പറഞ്ഞെങ്കിലും ശ്രീമാന്‍ ഉമ്മഞ്ചാണ്ടിയോട് ഒരഭ്യര്‍ത്ഥനയുണ്ട്. താങ്കളായിരിക്കുമല്ലോ അടുത്ത മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും. പോലീസിന് മുഖം നോക്കാതെ കൃത്യനിര്‍വ്വണം ചെയ്യാനുള്ള സ്വാതന്ത്ര്യം താങ്കള്‍ നല്‍കണം. അത്രയെങ്കിലും കേരളം താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങള്‍ക്ക് സമാധാനമാണ് വേണ്ടത്. മാര്‍ക്സിസ്റ്റുകള്‍ക്ക് വേണ്ടത് എന്നും കുഴപ്പങ്ങളാണ്. അത്കൊണ്ടാണ് മാര്‍ക്സിസ്റ്റുകള്‍ സമാധാനപ്രേമികള്‍ക്ക് വെറുക്കപ്പെടുന്നവര്‍ ആകുന്നത്.