Links

മുല്ലപെരിയാറും ജൈവകൃഷിയും

മുല്ലപെരിയാര്‍ അണക്കെട്ട് പൊട്ടുകയില്ല എന്ന് നമ്മള്‍ മലയാളികള്‍ പൂര്‍ണ്ണമായി അംഗീകരിച്ചുകഴിഞ്ഞതായാണു മനസ്സിലാക്കുന്നത്. അത്കൊണ്ട് ഇപ്പോള്‍ എല്ലാവരും സമാധാനമായി ഉറങ്ങുന്നു. മന്ത്രി പി.ജെ.ജോസഫിനു പോലും ഇക്കാര്യത്തില്‍ ഇപ്പോള്‍ പേടിയില്ല എന്നാണു ശ്രുതി. അത്കൊണ്ട് കേരളത്തിന്റെ ഹരജി ഇന്ന് സുപ്രീം കോടതി തള്ളിയപ്പോള്‍ ആര്‍ക്കും വെപ്രാളം കാണുന്നില്ല. ഇനി തമിഴ്‌നാടിനു 142 അടി ജലം ഡാമില്‍ ധാരാളമായി ഉയര്‍ത്താം. തുടക്കം മുതല്‍ ആ ഡാം പൊട്ടുകയില്ല എന്നും മനുഷ്യസാധ്യമാ‍യ വിധത്തില്‍ ഡാം ബലിഷ്ഠമാക്കിയിട്ടുണ്ട് എന്നുമായിരുന്നു എന്റെ നിലപാട്.  അണക്കെട്ടുമായി ബന്ധപ്പെട്ട വിദഗ്ദ്ധരുടെ അഭിപ്രായം മുഖവിലക്കെടുക്കുകയാണു ഞാന്‍ ചെയ്തത്. ആളുകള്‍ ഒരുമിച്ച് കൂവിയാലോ ബഹളം വെച്ചാലോ അതൊന്നും വസ്തുതയാകണമെന്നില്ല. മാത്രമല്ല ആളുകള്‍ ഇപ്പോള്‍ ഒരു കാര്യത്തിലും കോമണ്‍ സെന്‍സ് പ്രയോഗിക്കുന്നില്ല. നാലാള്‍ എന്ത് പറയുന്നുവോ അതിന്റെ ഒപ്പം കൂടി വികാരപരമായി ഒച്ച വെക്കുക എന്നതാണു ഇപ്പോഴത്തെ ട്രെന്‍ഡ്.

കൂടംകുളം ആണവനിലയം  നമ്മുടെ ഊര്‍ജസ്വയം‌പര്യാപ്തിക്ക് അനിവാര്യമാണു എന്നായിരുന്നു അക്കാര്യത്തിലും എന്റെ നിലപാട്. ആളുകള്‍ പക്ഷെ ഉദയകുമാറിനെ അനുകരിച്ചുകൊണ്ട് കൂടംകുളം ആണവനിലയം പൊട്ടിത്തെറിച്ച് ആണവദുരന്തം ഉണ്ടാകും എന്ന് ഉറപ്പിച്ച് പറഞ്ഞ് ആണവനിലയങ്ങളേ പാടില്ല എന്ന് ഘോഷം മുഴക്കി. കൂടംകുളത്ത് ഒന്നാമത്തെ യൂനിറ്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. രണ്ടാമത്തെ യൂനിറ്റ് പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്നു. നാലു യൂനിറ്റ് കൂടി അവിടെ സ്ഥാപിക്കാന്‍ നമ്മുടെ പ്രധാനമന്ത്രിയും റഷ്യന്‍ പ്രസിഡണ്ട് പുടിനും കരാറില്‍ ഒപ്പ് വെച്ചിട്ടുണ്ട്.

എന്‍ഡോസല്‍ഫാന്‍ വിഷയത്തില്‍ ഞാന്‍ യുക്തിപരമായാണു ചിന്തിച്ചത്.  എന്‍ഡോസല്‍ഫാന്‍ 50 വര്‍ഷം ലോകത്ത് എല്ലാ രാജ്യങ്ങളിലും ഉപയോഗിച്ചതാണു. ഇന്ത്യയിലും വ്യാപകമായി ഉപയോഗിച്ചതാണു. കാസര്‍ക്കോട്ട് സര്‍ക്കാര്‍ വക കശുവണ്ടി തോട്ടത്തില്‍ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമാണു ഹെലികോപ്റ്റര്‍ മുഖേന സ്പ്രേ ചെയ്തിരുന്നത്. അതായത് ഒരു പ്രാവശ്യം സ്പ്രേ ചെയ്താല്‍ പിന്നെ ആറു മാസം കഴിഞ്ഞിട്ടാണു തളിക്കുക. ആകാശത്ത് നിന്ന് തളിച്ച് മരങ്ങളില്‍ കൂടി ഊര്‍ന്നിറങ്ങി മണ്ണിലെ കരിയിലകള്‍ക്ക് മേല്‍ പതിച്ചാലും എന്‍ഡോസല്‍ഫാനിലെ രാസപദാര്‍ത്ഥങ്ങള്‍ സ്ഥിരമായി അവിടെ ശേഷിക്കുകയില്ല. അത് ഡിഗ്രേഡ് ചെയ്യപ്പെട്ട് മറ്റ് പദാര്‍ത്ഥങ്ങളായി മാറും. ചുരുക്കി പറഞ്ഞാ‍ല്‍ സ്ഥിരമായി എന്‍ഡോസല്‍ഫാന്റെ സാന്നിദ്ധ്യം കാസര്‍ക്കോട്ട് ഉണ്ടായിരുന്നില്ല.

മഹരാഷ്ട്രയിലും മറ്റും പരുത്തിക്കര്‍ഷകര്‍ കൈകൊണ്ട് സ്പ്രേ ചെയ്യുന്ന ഉപകരണങ്ങള്‍ കൊണ്ടാണു വര്‍ഷങ്ങളായി എന്‍ഡോസല്‍ഫാന്‍ തളിച്ചിരുന്നത്. എന്‍ഡോസല്‍ഫാന്‍ ഉല്പാദിപ്പിക്കുന്ന ഫാക്ടറികളിലും തൊഴിലാളികള്‍ വര്‍ഷക്കണായി പണി എടുത്ത് വന്നിരുന്നു. അതായത് കാസര്‍ക്കോട്ടെ ജനങ്ങളെക്കാളും എന്‍ഡോസല്‍ഫാന്‍ കൈകൊണ്ട് കൈകാര്യം ചെയ്തവര്‍ ഇന്ത്യയില്‍ എത്രയോ പേര്‍ ഉണ്ടായിരുന്നു. എവിടെ നിന്നും ഒരു പ്രശ്നവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കാസര്‍ക്കോട്ട് തന്നെ എന്‍ഡോസല്‍ഫാന്‍ പീഢ ബാധിച്ചു എന്ന് പറയുന്ന പ്രദേശത്ത് രോഗം ബാധിച്ചവര്‍ അവിടത്തെ ജനസംഖ്യയുടെ ചെറിയ ശതമാനമാണു. എന്ത്കൊണ്ട് 50 വര്‍ഷത്തിലധികം ഉപയോഗിച്ചിട്ടും ലോകത്ത് മറ്റൊരിടത്തും ഇന്ത്യയിലും ഒരു സ്ഥലത്തും എന്‍ഡോസല്‍ഫാന്‍ ദുരിതം ഉണ്ടായില്ല. എന്തായാലും കാസര്‍ക്കോട്ട് പ്രദേശത്ത് എന്ത് രോഗം വന്നാലും അത് എന്‍ഡോസല്‍ഫാന്റെ കണക്കില്‍ വരവ് വെച്ച് ആളുകള്‍ക്ക് സര്‍ക്കാര്‍ വക ധനസഹായം കിട്ടുന്നെങ്കില്‍ നല്ല കാര്യം തന്നെ. പക്ഷെ എന്‍ഡോസല്‍ഫാന്‍ നിമിത്തമാണു തലവണ്ണമുള്ള കുഞ്ഞ് ജനിക്കുന്നത് എന്നത് യാതൊരു ശാസ്ത്രീയ പിന്‍‌ബലവും ഇല്ലാത്ത മുന്‍‌വിധി മാത്രമാണു. ഹൈഡ്രോ സെഫാലസ് എന്ന ആ രോഗാവസ്ഥയ്ക്ക് കാരണം പലതാണു. അത് മുന്‍‌കുട്ടി കണ്ടെത്തി തടയുകയാണു വേണ്ടിയിരുന്നത്. 

ഇപ്പോള്‍ ഒരു ജൈവകൃഷി പ്രചരിച്ചുവരുന്നുണ്ട്. ഉഷ്ണമേഖലാപ്രദേശത്ത് കീടങ്ങളും പുഴുക്കളും ഉപദ്രവകാരികളായ സൂക്ഷ്മജീവികളും പെറ്റുപെരുകാന്‍ അനുകൂലമായ കാലാവസ്ഥയാണുള്ളത്. ഇന്ത്യയിലാണു കീടങ്ങള്‍ ഏറ്റവും സാന്ദ്രീകരിച്ചിട്ടുള്ളത്. ഇവിടെ രാസകീടനാശിനി ഉപയോഗിച്ചില്ലെങ്കില്‍ കൃഷി ചെയ്യുന്നതെന്തും കീടങ്ങള്‍ക്ക് മാത്രമേ തികയുകയുള്ളൂ. നാലു വെണ്ടക്കയും പടവലവും ഉണ്ടാക്കി ക്യാമറയ്ക്ക് പോസ് കൊടുത്ത് പത്രങ്ങളില്‍ ഫോട്ടോ വരുത്തിക്കുന്നതല്ല കൃഷി. 120 കോടി ജനങ്ങള്‍ക്ക് ഭക്ഷിക്കാന്‍ വിവിധ ആഹാരപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്നതാണു കൃഷി. കേരളത്തിലെ പോലെ ഒരു കൃഷിമന്ത്രി മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരത്തില്‍ വരികയാണെങ്കില്‍ ഇന്ത്യക്കാര്‍ പട്ടിണി കൊണ്ട് വേഗം ചത്ത് തീര്‍ന്നോളും. അത്കൊണ്ട് ജൈവകൃഷി കേരളത്തിനു പുറത്ത് പ്രചരിക്കരുതേ എന്ന് എല്ല്ലാവരും പ്രാര്‍ഥിക്കുക.

കക്ഷിരാഷ്ട്രീയം ഒഴിക !

കക്ഷിരാഷ്ട്രീയമാണു ജനാധിപത്യത്തിന്റെ ശാപം. നിലവിലെ പാർട്ടികളെല്ലാം കക്ഷിരാഷ്ട്രീയപാർട്ടികളാണു. വോട്ട് ബാങ്ക് ഉണ്ടാക്കുക, മുന്നണിയുണ്ടാക്കി ഭരിക്കുക, ആസ്തികൾ സ്വരുക്കൂട്ടുക, ബിസിനസ്സ് സംരംഭങ്ങൾ നടത്തുക, പോഷകസംഘടനകൾ ഉണ്ടാക്കുക ഇതൊക്കെയാണു നിലവിലെ പരമ്പരാഗത കക്ഷിരാഷ്ട്രീയശൈലി. ഇതിന്റെയൊക്കെ ഗുണഭോക്താക്കൾ അതാത് പാർട്ടിയിലെ മേൽത്തട്ട് നേതാക്കളാണു. ഈ കക്ഷിരാഷ്ട്രീയം നിമിത്തം നമ്മുടെ ജനാധിപത്യം വളർച്ച മുരടിച്ച് സ്തംഭിച്ച് നിൽക്കുകയാണു. ജനങ്ങൾക്ക് ഒരു വിലയും ഇല്ല. ജനങ്ങൾ വെറും വോട്ടുകുത്തി യന്ത്രങ്ങൾ മാത്രം. നേതാക്കൾ വരുമ്പോൾ യജമാനനെ കാണുന്ന പോലെ എഴുന്നേറ്റ് നിന്ന് ഓച്ഛാനിച്ച് തലചൊറിയുന്ന അടിമകൾ മാത്രമാണു ജനങ്ങൾ. ജനങ്ങൾക്ക് തങ്ങളുടെ വില അറിയുന്നില്ല. കക്ഷിരാഷ്ട്രീയം കൊണ്ട് ജനങ്ങൾ ഭിന്നിച്ച് നിൽക്കുന്നതാണു ഈ ദുരവസ്ഥയ്ക്ക് കാരണം.

കക്ഷിരാഷ്ട്രീയത്തിനു എതിരായി ജനങ്ങളുടെ മൂവ്‌മെന്റ് ഉയർന്നുവരണം. അപ്പോൾ ജനങ്ങളായിരിക്കും യജമാനന്മാർ. രാഷ്ട്രീയപ്രവർത്തകർ ജനങ്ങളുടെ സേവകർ മാത്രമായിരിക്കും. ജനങ്ങളെ സേവിക്കാൻ താല്പര്യമുള്ളവർ മാത്രം രാഷ്ട്രീയപ്രവർത്തനത്തിനു വന്നാൽ മതി. രാഷ്ട്രീയത്തിൽ പ്രവർത്തിച്ചാൽ നേതാവാകാം , അധികാരം നുണയാം എന്ന് കരുതുന്ന സ്ഥാനമോഹികളെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റിനിർത്തണം. അപ്പോഴാണു ശരിയായ ജനാധിപത്യം പ്രവർത്തിക്കുക. നമ്മുടെ കാതലായ പ്രശ്നം കക്ഷിരാഷ്ട്രീയത്തിന്റെ നീരാളിപ്പിടുത്തമാണു. അഴിമതിയും സ്വജനപക്ഷപാതവും എല്ലാം കഷിരാഷ്ട്രീയത്തിന്റെ സൃഷ്ടിയാണു. കക്ഷിരാഷ്ട്രീയത്തിൽ നിന്നുള്ള മോചനം സ്വതന്ത്ര സിവിൽ സമൂഹം ഉരുത്തിരിയുന്നതിലൂടെയാണു സാധ്യമാവുക.

അതിനാണു പുതിയൊരു പൊളിറ്റിക്കൽ മൂവ്മെന്റ് വേണ്ടത്. ആ മൂവ്മെന്റ് പുതിയൊരു പാർട്ടിയുടെ രൂപത്തിൽ തന്നെയാകാം. ആ പാർട്ടി നിലവിലെ കക്ഷിരാഷ്ട്രീയക്കാരുടെ തെറ്റുകൾ ചെയ്യരുത്. ചില ഉദാഹരണങ്ങൾ: പോഷക സംഘടനകൾ ഉണ്ടാക്കരുത്. ഓരോ വിഭാഗവും സ്വതന്ത്രമായാണു സംഘടിക്കേണ്ടത്. അതായത് യുവാക്കളോ വിദ്യാർത്ഥികളോ തൊഴിലാളികളോ അങ്ങനെ ഏത് വിഭാഗമായാലും അവർ സ്വതന്ത്രരായി സംഘടിക്കട്ടെ. പാർട്ടികളുടെ വാലായി അതാത് വിഭാഗങ്ങളെ ഭിന്നിപ്പിക്കാൻ ഇടയാകരുത്. പിന്നെ ബിസിനസ്സ് ചെയ്യരുത്, ആസ്തികൾ സ്വരൂപിക്കരുത്. രാഷ്ട്രീയം തൊഴിലാക്കരുത്. നിലവിലെ കക്ഷിരാഷ്ട്രീയക്കാരുമായി ഭരിക്കാൻ വേണ്ടി മുന്നണിയുണ്ടാക്കരുത്. രാഷ്ട്രീയം ഭരിക്കാനുള്ളതല്ല. ഭരണാധികാരം ഏറ്റെടുക്കുന്നത് ജനങ്ങൾക്ക് വേണ്ടി ജനങ്ങളുടെ പ്രതിനിധിയായിട്ടാണു. അധികാരം ജനങ്ങൾക്കാണു. ജനങ്ങളുടെ മുന്നിൽ ജനപ്രതിനിധികൾ തല കുനിക്കണം. ജനങ്ങളെ കൊണ്ട് കുനിപ്പിക്കരുത്.

ഇന്നത്തെ പത്രത്തിൽ ആം ആദ്മി പാർട്ടി നേതാവ് യോഗേന്ദ്ര യാദവ് പ്രസ്താവിച്ച ചില കാര്യങ്ങൾ വായിച്ചു. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ശരിയായ ജനകീയരാഷ്ട്രീയമാണു. മൂന്നാം മുന്നണി പോലുള്ള സംവിധാനങ്ങൾ തെരഞ്ഞെടുപ്പിൽ 'സൗകര്യത്തിനു വേണ്ടിയുള്ള ധാരണകൾ' മാത്രമാണെന്നും ഇത് പോലുള്ള സംഘങ്ങളിൽ എ.എ.പി. ചേരില്ല എന്ന് അദ്ദേഹം പറഞ്ഞു. എ.എ.പി. ഒരു കക്ഷിയുമായും ധാരണ ഉണ്ടാക്കില്ല എന്നും ഞങ്ങൾ കക്ഷിരാഷ്ട്രീയത്തിനെതിരായ സംവിധാനമാണെന്നും യോഗേന്ദ്രയാദവ് പറയുകയുണ്ടായി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന പാർട്ടിയാണു എ.എ.പി. എന്നും പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരം ഉണ്ടാക്കുന്നതിലാണു എ.എ.പി. വിശ്വസിക്കുന്നത് എന്നും യോഗേന്ദ്രയാദവ് കൂട്ടിച്ചേർത്തു.

യോഗേന്ദ്രയാദവിന്റെ വാക്കുകൾ ജനാധിപത്യത്തിനു പ്രതീക്ഷ നൽകുന്നതാണു. കക്ഷിരാഷ്ട്രീയമാണു ജനാധിപത്യത്തിനു ബാധിച്ച അർബുദരോഗമെന്നും അതിനാണു ചികിത്സ വേണ്ടതെന്നും യോഗേന്ദ്ര യാദവ് മനസ്സിലാക്കിയിരിക്കുന്നു. ഒരുപാട് യോഗേന്ദ്രമാർ ഈ സത്യം മനസ്സിലാക്കി രാഷ്ട്രീയപ്രവർത്തനങ്ങളിൽ പങ്കാളികളായാൽ നമ്മൾ ആഗ്രഹിക്കുന്ന നേരും നെറിയും നാട്ടിൽ പുലർന്നുകൂടായ്കയില്ല.

യോഗേന്ദ്ര യാദവ് മാധ്യമങ്ങളോട് പറഞ്ഞത് വായിക്കാം.

വിവരദോഷം വിൽക്കുന്ന പുത്തൻ ലേഖകന്മാർ

വിദ്യാഭ്യാസവും വിവരവും കൂടുന്തോറും പടുവിഢികളായി മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹമാണു മലയാളികളുടേത്. ഇപ്പോൾ ക്യാൻസറിനു മരുന്ന് കണ്ടുപിടിച്ചുപോലും. അത് ലക്ഷ്മിതരു എന്ന സസ്യവും മുള്ളാത്ത എന്ന പഴവും ആണത്രെ. ക്യാൻസറിനു കീമോതെറാപ്പിയോ റേഡിയേഷനോ സർജറിയോ ഒന്നും ആവശ്യമില്ല എന്നും ഡോക്‌ടർമാർ കൈയൊഴിഞ്ഞ ക്യാൻസർ രോഗികൾ പോലും ലക്ഷ്മിതരുവും മുള്ളാത്തയും കൊണ്ട് രോഗം നിശ്ശേഷം മാറി പൂർണ്ണ ആരോഗ്യവാന്മാരായി ജീവിതത്തിലേക്ക് തിരിച്ചു വരുന്നു എന്നാണു പ്രചരണം.

ക്യാൻസർ ഭീതിയിൽ വലയുന്ന മലയാളികൾ ലക്ഷ്മിതരുവിന്റെ ചെടി കിട്ടാൻ നെട്ടോട്ടമോടുകയാണു ഇപ്പോൾ. സസ്യങ്ങൾക്ക് ഔഷധഗുണം എന്നൊന്നില്ല. അഥവാ ഔഷധസസ്യങ്ങൾ എന്നൊന്നില്ല. വെറുതെ നമ്മൾ നിത്യവും ഔഷധം കഴിക്കണോ? എന്തെങ്കിലും രോഗം വന്നാലല്ലേ ഔഷധം കഴിക്കേണ്ടതുള്ളൂ. നമുക്ക് വരുന്ന രോഗങ്ങളിൽ അധികവും ബാക്റ്റീരിയകൾ , വൈറസ്സുകൾ ശരീരത്തിൽ പ്രവേശിച്ച് പെറ്റു പെരുകുന്നത് കൊണ്ടാണു. ആ ബാക്റ്റീരിയകളെ നശിപ്പിക്കാനാണു മോഡേൺ മെഡിസിൻ ആന്റിബയോട്ടിക്ക് മരുന്നുകൾ കണ്ടുപിടിച്ചത്. ആന്റിബയോട്ടിക്ക് മരുന്നുകൾ അല്ലാതെ ഒരു സസ്യം കഴിച്ചാലും ബാക്റ്റീരിയകളെ നശിപ്പിക്കാൻ കഴിയില്ല. ശരീരത്തിനു പുറത്ത് ഒരു മുറിവിൽ ബാക്റ്റീരിയ കടന്നുകൂടി പഴുത്ത് വൃണമായാൽ പോലും ആന്റിബയോട്ടിക്ക് കഴിച്ച് പുണ്ണ് മാറ്റുക എന്നല്ലാതെ എന്ത് സസ്യം കഴിച്ചാലും രക്ഷയുണ്ടാകില്ല.

ഇക്കാലത്ത് എല്ലാ ശസ്ത്രക്രിയകളും വിജയിക്കുന്നത് ആന്റിബയോട്ടിക്ക് മരുന്നുകൾ ഉള്ളത്കൊണ്ടാണു. അല്ലായിരുന്നെങ്കിൽ ഓരോ ഓപ്പറേഷനു ശേഷവും രോഗി അണുബാധയാൽ മരണപ്പെട്ടേനേ. ആളുകൾ ഇന്ന് രോഗമില്ലാതെ കഴിയുന്നെണ്ടെങ്കിൽ അതിനു കാരണം ആന്റിബയോട്ടിക്ക് മരുന്നുകൾ കൊണ്ടാണു. ഇക്കാലത്ത് സർവ്വസാധാരണമായത് കൊണ്ട് ആളുകൾ അത് അറിയുന്നില്ല എന്ന് മാത്രം. അറുപത് വർഷങ്ങൾക്ക് മുൻപ് വരെ രോഗമില്ലാത്ത ആളുകളെ കാണാൻ പ്രയാസമായിരുന്നു. പലവിധ രോഗങ്ങൾ. ചൊറിയും ചിരങ്ങുമില്ലാത്ത കുട്ടികൾ അപൂർവ്വം. അന്നും ഈ സസ്യങ്ങളും നാട്ടുവൈദ്യവും വൈദ്യന്മാരും എല്ലാം ഉണ്ടായിരുന്നു. അതൊന്നും പര്യാപ്തമല്ല എന്നത് കൊണ്ടാണു മോഡേൺ മെഡിസിനിൽ കണ്ടുപിടുത്തങ്ങൾ നടക്കുന്നതും പുതിയ മരുന്നുകൾ കണ്ടുപിടിക്കുന്നതും.

ലോകത്ത് നിന്ന് ഒരുപാട് മാരകരോഗങ്ങൾ മോഡേൺ മെഡിസിൻ പ്രതിരോധ കുത്തിവയ്പ്പുകളിലൂടെയും ഓറൽ ഡ്രോപ്സുകളിലൂടെയും തുടച്ചുനീക്കി. ഒരു സസ്യം കൊണ്ടും ഇതൊന്നും സാധ്യമല്ല്ല. ഏത് സസ്യവും പഴവും ധാന്യവും കിഴങ്ങും മറ്റും നമ്മൾ തിന്നാൽ അതിലുള്ള കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ജീവകങ്ങൾ , ധാതുലവണങ്ങൾ, ജലം എന്നിവയാണു ദഹനത്തിനു ശേഷം ചെറുകുടലിൽ നിന്ന് നേരിയ കുഴലുകളിലൂടെ രക്തത്തിൽ കടന്നു ശരീരകോശങ്ങളിൽ എത്തുന്നത്. ബാക്കി വിസർജ്ജ്യങ്ങളായി കുടലിൽ നിന്ന് പുറംതള്ളപ്പെടുകയും ചെയ്യുന്നു. ഔഷധം എന്ന് പറയാവുന്ന ഒന്നും പ്രത്യേകഘടകമായി അപ്പോൾ കിട്ടുന്നില്ല. എന്നാൽ ആകെമൊത്തം ഭക്ഷണം തന്നെയാണു നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി നിലനിർത്തുന്നത്.

ബാക്റ്റീയ പോലുള്ള സൂക്ഷ്മജീവികളുടെ കടന്നാക്രമണം കൊണ്ട് ഉണ്ടാകുന്ന രോഗം കൂടാതെ നമുക്ക് പിന്നെ വരുന്ന രോഗങ്ങൾ മുറിവ് , ചതവ് , അപകടങ്ങളിൽ പെടുക എന്നതൊക്കെയാണു. ഈ കാര്യത്തിൽ സസ്യങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്നത് എല്ലാവർക്കും അറിയാം. പിന്നെ വരുന്നത് പോഷകഘടങ്ങളുടെയും ധാതുക്കളുടെയും കുറവാണു. ഉദാഹരണത്തിനു ഇരുമ്പ് കാൽസിയം പോലുള്ളവ. അതിനും ടാബ്‌ലറ്റോ കാപ്സ്യൂളോ തന്നെ കഴിക്കണം. വിറ്റാമിനുകൾ കുറഞ്ഞാൽ ടോണിക്ക് കഴിക്കണം. വിറ്റാമിൻ ഏ പ്രധാനമാണു. അതിന്റെ കുറവ് കലശലായാൽ കണ്ണിന്റെ കാഴ്ച തന്നെ പോകും. പക്ഷെ ഇക്കാലത്ത് ആളുകൾക്ക് ഇതിന്റെയൊന്നും കുറവ് വരുന്നില്ല. കാരണം ആവശ്യത്തിനു സമീകൃതാഹാരം മിക്കവരും ഇപ്പോൾ കഴിക്കുന്നുണ്ട്. പറഞ്ഞത് ഇത്രയേയുള്ളൂ, ആഹാരമാണു പ്രത്യേകിച്ചും വൈവിധ്യപൂർണ്ണമായ ആഹാരമാണു പ്രധാനം. ഇന്നതിൽ ഔഷധഗുണമുണ്ട് , ഇന്നത് കഴിച്ചാൽ ഇന്നയിന്ന രോഗങ്ങൾ വരില്ല എന്ന് പറയുന്നത് വെറുതെയാണു. ആഹാരത്തിൽ എല്ലാ ഘടകങ്ങളും ചേർക്കുക.

ശാസ്ത്രത്തിനു നിരക്കാത്ത, ആളുകളെ വിവരദോഷികളാക്കുന്ന റിപ്പോർട്ടുകളും ലേഖനങ്ങളും, കുറിപ്പുകളുമാണു ഇപ്പോഴത്തെ ന്യൂജെൻ ലേഖകന്മാർ എഴുതിവിടുന്നത്. അതൊക്കെ പ്രസിദ്ധീകരിക്കുകയും ആളുകൾ വായിക്കുകയും ചെയ്യുന്നു. അങ്ങനെയാണു ഒരു സമൂഹം മുഴുവൻ വിഢികളാക്കപ്പെടുന്നത്. ഈ അവസ്ഥയിൽ ഇനിയും എന്തിനാണു സ്കൂളുകളിലും കോളേജുകളിലും കെമിസ്ട്രിയും ഫിസിക്സും ബയോളജിയും എല്ലാം പഠിപ്പിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. സമകാലിക വിദ്യാഭ്യാസം ഏറ്റവും വലിയ ദേശീയനഷ്ടമാണു വരുത്തിവയ്ക്കുന്നത് എന്ന് പറയാതെ വയ്യ.