Links

ഏതാണു നല്ല 3G സർവ്വീസ് ?

മൊബൈൽ ഇന്റർനെറ്റ് ബ്രൗസ് ചെയ്യാൻ നല്ല 3ജി ഡാറ്റ പ്ലാനും സർവ്വീസും എയർടെൽ (Airtel) ആണെന്നാണു എന്റെ അഭിപ്രായം. ഒരു ജിബി 3ജി ഡാറ്റയ്ക്ക് 250 രൂപയാണു ചാർജ്ജ്. ഒരു മാസത്തെ വാലിഡിറ്റിയും. മുൻപ് അത് 450ഉം അതിൽ കൂടുതലും ആയിരുന്നു. എവിടെ പോയാലും എയർടെല്ലിന്റെ സിഗ്നൽ സ്റ്റേബിൾ ആണെന്നതാണു അതിന്റെ പ്രത്യേകത. എയർടെല്ലിനു ഇപ്പോൾ കേരളത്തിൽ 3ജി സർവ്വീസ് ഇല്ല. സി.എ.ജി.യും കോടതിയും എല്ലാം ഇടപെട്ട് നമ്മുടെ 2ജിയും 3ജിയും ഒക്കെ കുളമാക്കി എന്ന് പറഞ്ഞാൽ മതിയല്ലൊ. അല്ലായിരുന്നെങ്കിൽ എത്രയോ കുറഞ്ഞ നിരക്കിൽ ഹൈസ്പീഡ് മൊബൈൽ ഇന്റർനെറ്റ് സാധാരണക്കാർക്ക് ലഭ്യമാക്കാൻ സർവ്വീസ് ദാതാക്കൾക്ക് കഴിയുമായിരുന്നു.


സർക്കാരിന്റെ നഷ്ടത്തെ കുറിച്ചാണു എല്ലാവരും വേവലാതിപ്പെട്ടത്. സാധാരണക്കാർക്ക് തുച്ഛമായ നിരക്കിൽ 3ജി സേവനം ലഭ്യമാകുന്നതിനെ പറ്റി ആരും കണക്കിലെടുത്തില്ല. സർക്കാരിനു നഷ്ടം എന്ന് പറയാൻ ഈ സ്പെക്ട്രം എന്ന് പറയുന്നത് സർക്കാരിനു പൈസ മുതൽ മുടക്കില്ലാത്ത സംഗതിയാണു. അത് പ്രകൃതിയിലെ ഒരു പ്രതിഭാസമാണു. അത് ഉപയോഗിക്കാൻ കമ്പനികൾക്ക് ലൈസൻസ് നൽകുമ്പോൾ ഈടാക്കുന്ന ചാർജ്ജ് മൊത്തം സർക്കാരിനു ലാഭമാണു. മുതൽ മുടക്കില്ലാത്ത ലാഭം. അപ്പോൾ നഷ്ടം എന്നല്ല പറയേണ്ടത്, ലാഭം കുറഞ്ഞു എന്നാണു. ഒരു പൈസ കിട്ടിയാൽ അതും ലാഭമാണു. ഇത്രയും ചിന്തിക്കാനുള്ള തലച്ചോറു ആ സി.ഏ.ജി.ക്കും നഷ്ടക്കണക്ക് പറഞ്ഞ് നിലവിളിച്ചവർക്കും ഇല്ലാതെ പോയി.


വൻ തുക മുടക്കി ലൈസൻസ് സമ്പാദിച്ചാലും കമ്പനികൾക്ക് 2/3 ജി ജനങ്ങൾക്ക് ലഭ്യമാക്കാൻ പിന്നെയും എത്രയോ മുതൽമുടക്ക് വേണം. മാർക്കറ്റിൽ മത്സരിക്കണം. കുറഞ്ഞ ലൈസൻസ് ഫീസ് ഈടാക്കി കമ്പനികൾക്ക് ലൈസൻസ് ഉദാരമായി നൽകിയിരുന്നെങ്കിൽ ചെറിയ തുകയ്ക്ക് 3ജി സേവനം ആളുകൾക്ക് കിട്ടുമായിരുന്നു. അപ്പോൾ കച്ചവടം കൂടും. അധികം വരിക്കാരും അധികം ഉപഭോഗവും ഉണ്ടാകും. സർക്കാരിനു നികുതിയിനത്തിൽ അധിക വരുമാനം ലഭിക്കും. കമ്പനികൾക്കും അധികലാഭം കിട്ടിയാൽ പുതിയ ടെക്നോളജി ഉപയോഗിച്ച് ഇന്റർനെറ്റിന്റെ സ്പീഡ് ഇന്നത്തേതിലും എത്രയോ ഇരട്ടിയാക്കുമായിരുന്നു. 3ജിയുടെ സ്ഥാനത്ത് ഇപ്പോൾ 4ജി രാജ്യത്ത് സർവ്വസാധാരണമാകുമായിരുന്നു. എല്ലാവരും ഹാപ്പിയായേനേ. ഹലാക്കിന്റെ ഒരു നഷ്ടക്കണക്കിൽ എല്ലാം ചളമാക്കി.


ചിലർക്ക് മുതലാളിമാരോട് എന്തോ പകയാണു. ലാഭം എന്നത് ചൂഷണമാണു, അത് പാപമാണു എന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ എഴുതിവെച്ചിട്ടുണ്ട്. അത്കൊണ്ട് മുതലാളിത്തം അത് വ്യക്തിയായാലും കുത്തകയായാലും കോർപ്പറേറ്റ് ആയാലും പാടില്ല എന്നാണു പുരോഗമനബുദ്ധിജീവിമതം. സർക്കാർ അത്തരം മുതലാളിമാരെയും കോർപ്പറേറ്റുകാരെയും ഒരു തരത്തിലും സഹായിക്കരുത്. കഴിയുമെങ്കിൽ ഉപദ്രവിക്കണം. അപ്പോൾ ഈ മൊബൈൽ ഫോണും 3ജിയും ഒക്കെ ആരാണു നമുക്ക് ഉണ്ടാക്കിത്തരിക? സ്വകാര്യ/കോർപ്പറേറ്റ് കമ്പനികൾ ഇല്ലെങ്കിൽ ഇക്കാണുന്നതൊക്കെ ആർ നമുക്ക് ഉല്പാദിപ്പിച്ചുതരും? ബീഡി തെറുക്കുന്നത്പോലെ കമ്പ്യൂട്ടറും ലാപ്പും മൊബൈലും അങ്ങനെ അസംഖ്യം ഉപകരണങ്ങളും മെഷിനറിയും എല്ലാം ആളുകൾ കുടിൽ വ്യവസായമായി വീടുകളിൽ നിന്ന് നിർമ്മിക്കുമോ?


അപ്പോൾ പറയും എല്ലാം സർക്കാരിന്റെ കീഴിൽ ആയാൽ എന്താ രാജ്യം പൊതു ഉടമയിൽ സ്വർഗ്ഗം ആവുകയില്ലേ എന്ന്. ആകും ആകും. ദൈവം നേരിട്ടിറക്കിയ ദുതന്മാരല്ലേ സർക്കാരിന്റെ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥന്മാരും. മുതലാളിത്വം ഇല്ലാതാക്കി സർവ്വം സർക്കാർ അധീനതയിൽ ആക്കിയാൽ ആ ദൈവദൂതന്മാർ രാജ്യം ഒരു പറുദീസയാക്കുക തന്നെ ചെയ്യും. BSNL-ന്റെ ഓഫീസുകളിൽ പോയാൽ തിരിയും അവിടെ അത്രയും മാലാഖമാർ ആണെന്ന്. തലയ്ക്ക് വെളിവുള്ളവൻ ഇക്കാലത്ത് പൊതുമേഖലയ്ക്ക് വേണ്ടി വാദിക്കും എന്ന് തോന്നുന്നില്ല.


ചുരുക്കി പറഞ്ഞാൽ എല്ലാം ഓൺലൈൻ ആകുന്ന ഇക്കാലത്ത് നമ്മുടെ ഇന്റർനെറ്റും 3ജിയും എല്ലാം താറുമാറായി ഒച്ചിന്റെ വേഗതയിൽ ഇഴയുകയാണു. പറഞ്ഞുവന്നത് എയർറ്റെല്ലിനു കേരളത്തിൽ 3ജി സേവനം നൽകാൻ പാടില്ല. കോടതിവിധിയാണു. ഇന്ത്യ ഒരൊറ്റ രാജ്യം എന്നാണു സങ്കല്പം. പക്ഷെ മൊബൈലും പ്രകൃതിപ്രതിഭാസമായ 2ജി/3ജി ഇത്യാദി സ്പെക്ട്രം ഒക്കെ വരുമ്പോൾ ഈ രാജ്യത്ത് മുടിഞ്ഞ സർക്കിളുകളും റോമിങ്ങും എല്ലാമാണു. എല്ലാം സർക്കാരിന്റെ ലാഭത്തിനു വേണ്ടി.


ഞാൻ എയർടെല്ലിന്റെ സിം കാർഡ് ബാംഗ്ളൂരിൽ നിന്നാണു വാങ്ങിയത്. അതിൽ 3ജി ഇന്റർനെറ്റ് കർണ്ണാടകയിലും നാട്ടിലും ചെന്നൈയിൽ പോയാൽ അവിടെയും ഒരേ സ്പീഡിൽ ഒരേ റേറ്റിൽ കിട്ടും. എവിടെയും 1 mbps സ്പീഡ് കുറയാതെ ഇടതടവില്ലാതെ കിട്ടുന്നു. ബാംഗ്ലൂരിൽ ആണെങ്കിൽ അവരുടെ 4G യും ഇപ്പോഴുണ്ട്. അതിൽ അവിടെ 4mbps ൽ അധികം ഡൗൺലോഡ് സ്പീഡ് കിട്ടുന്നുണ്ട്. വിദേശത്തെ സ്പീഡ് പരിഗണിച്ചാൽ ഈ സ്പീഡൊന്നും ഒരു സ്പീഡേയല്ല. എന്നാൽ ഇന്ത്യയിൽ ഈ 4mbps എന്ന് പറഞ്ഞാൽ അത്ഭുതം തന്നെയാണു. എന്നെങ്കിലും ഇന്ത്യയിൽ 3ജിയും ഇന്റർനെറ്റും കരകയറുമോ? പറയാൻ പറ്റില്ല. സർക്കാർ കാര്യം മുറ പോലെ എന്നല്ലെ. കൂടാതെ കോടതിയും സി.എ.ജി.യും സി.ബി.ഐ.യും പിന്നെ ജനങ്ങളും.


എയർടെല്ലിന്റെ ആൻഡ്രോയ്‌ഡ് ആപ്പും ഉണ്ട്. അതിൽ നിന്ന് ടോപ്-അപ്പും 3ജിയും റീചാർജ്ജ് ചെയ്യാം. എയർടെൽ മണിയിൽ ക്യാഷ് ഡെപ്പോസിറ്റ് ചെയ്ത് ആവശ്യാനുസരണം റിചാർജ്ജ് ചെയ്യാം. ബാലൻസ് നോക്കാം. എവിടെ പോകുമ്പോഴും നമ്മൾ ഈ ലോകവുമായി കണക്ടഡ് ആയിരിക്കും.

രാഹുൽ ഗാന്ധി; നാളെയുടെ പ്രതീക്ഷ !

മുന്നണിഭരണത്തിൽ പിടിച്ചുനിൽക്കണമെങ്കിൽ ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. ആ വിട്ടുവീഴ്ചകൾ ആകട്ടെ നമ്മുടെ രാജ്യത്തെയും ജനാധിപത്യത്തെയും ശിഥിലമാക്കുകയും ചെയ്യും. രണ്ടാം യു.പി.എ. സർക്കാർ രൂപീകരിക്കുമ്പോൾ 2ജി ഇടപാടിൽ അഴിമതി ആരോപണത്തിനു വിധേയനായ എ.രാജയെ മന്ത്രിസഭയിൽ എടുക്കാൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനു താല്പര്യമുണ്ടായിരുന്നില്ല. എന്നാൽ ഡി.എം.കെ.തലവൻ കരുണാനിധിക്ക് രാജ തന്നെ ടെലികോം മന്ത്രിയാകണമെന്ന് നിർബ്ബന്ധം. പ്രധാനമന്ത്രിയുടെ മുന്നിൽ രണ്ട് വഴികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ രാജയെ മന്ത്രിയാക്കുക, അല്ലെങ്കിൽ യു.പി.എ. ഭരണം വേണ്ടെന്ന് വയ്ക്കുക. അങ്ങനെ രാജ വീണ്ടും മന്ത്രിയായി. 2ജി അഴിമതി മൊത്തം കോൺഗ്രസ്സിന്റെ തലയിൽ ആയി.

കുറെക്കാലമായി കേന്ദ്രത്തിൽ യു.പി.എ.സർക്കാരിനെ പിടിച്ചുനിർത്തുന്നത് ലാലു പ്രസാദ് യാദവും ശരത് പവ്വാറും മറ്റും  ആണു. അവർ ഇല്ലെങ്കിൽ യു.പി.എ. ഇല്ല. അഴിമതിയുടെ കാര്യം വരുമ്പോൾ എല്ലാ കുറ്റവും കോൺഗ്രസ്സിന്റെ തലയിൽ വെച്ചുകെട്ടുമ്പോൾ കോൺഗ്രസ്സ് വിരുദ്ധർ ഈ യാഥാർത്ഥ്യം സൗകര്യപൂർവ്വം വിസ്മരിക്കുന്നു. ബി.ജെ.പി.ഭരണകാലത്തെ അഴിമതികളും സൗകര്യപൂർവ്വം മറച്ചുവയ്ക്കുന്നു. 2ജി ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ അതിനു കാരണം ബി.ജെ.പി.സർക്കാരിന്റെ ടെലികോം നയം ആയിരുന്നു. ആ നയം അതേ പടി പിന്തുടരുകയായിരുന്നു എ.രാജയും. ടെലികോം വകുപ്പ് ഭരിച്ച് ഏറ്റവും കൂടുതൽ പ്രയോജനമുണ്ടാക്കിയത് ബി.ജെ.പി.മന്ത്രിയായിരുന്ന പ്രമോദ് മഹാജൻ ആയിരുന്നു എന്നും എല്ലാവർക്കും അറിയാം.

ആളുകൾക്ക് കുറ്റപ്പെടുത്താൻ ഏറ്റവും എളുപ്പമുള്ള പാർട്ടി കോൺഗ്രസ്സാണു. കാരണം കോൺഗ്രസ്സ് അങ്ങനെ പ്രത്യാക്രമണത്തിനു പോകാറില്ല. അത്കൊണ്ട് തന്നെ എപ്പോഴും പ്രതിരോധത്തിൽ ആയിരിക്കും കോൺഗ്രസ്സ്. സ്വാതന്ത്ര്യത്തിനു ശേഷം കോൺഗ്രസ്സ് നീണ്ട കാലം ഭരിച്ചതിന്റെ ഫലമാണു ഇന്ന് കാണുന്ന ഇന്ത്യ. കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും ഇന്ന് കാണുന്ന ഈ ഇന്ത്യ നമുക്ക് അഭിമാനം തന്നെയാണു. മറ്റേതെങ്കിലും പാർട്ടിയാണു ഇത്രയും കാലം ഭരിച്ചിരുന്നതെങ്കിൽ ഇന്ത്യയുടെ രൂപം ഈ മാതിരി ആയിരിക്കില്ല എന്നുറപ്പാണു. ഉദാഹരണത്തിനു സംഘപരിവാർ സ്പോൺസർ ചെയ്യുന്ന പാർട്ടി ആയിരുന്നെങ്കിൽ ഇന്ത്യ ഒരു കലാപ ഭൂമി ആയേനേ.

കാരണം പറയാം. ബാബറി മസ്‌ജിദ് തകർത്തത് ആരാണു? അതിന്റെ കുറ്റവും കോൺഗ്രസ്സിന്റെ തലയിൽ ആണു ആളുകൾ കെട്ടി വയ്ക്കുന്നത്. കോൺഗ്രസ്സുകാർക്ക് പള്ളി പൊളിക്കുന്ന ഏർപ്പാടില്ല. കോൺഗ്രസ്സുകാരിൽ തീവ്രവാദികൾ ഇല്ല. കോൺഗ്രസ്സുകാർ ആയുധപരിശീലനം നടത്തുന്നില്ല. രാജ്യത്തെ ഏറ്റവും മിതവാദികളും ശാന്തശീലരും നിരുപദ്രവകാരികളും ഒരു തരത്തിലുള്ള വർഗ്ഗീയ-പ്രാദേശിക-ഭാഷാ ഭ്രാന്തും ഇല്ലാത്തവരാണു കോൺഗ്രസ്സുകാർ. ബാബറി മസ്‌ജിദ് തകർത്തത് സംഘപരിവാറിന്റെ കർസേവകർ ആണു. അന്ന് ഉത്തർ പ്രദേശ് ഭരിക്കുന്നത് കല്യാൺ സിങ്ങിന്റെ നേതൃത്വത്തിൽ ബി.ജെ.പി.സർക്കാരാണു. നരസിംഹറാവു അന്ന് ഉത്തർ പ്രദേശിലേക്ക് പട്ടാളത്തെ അയച്ചില്ല എന്ന കാരണത്തിലാണു കർസേവകർ ചെയ്ത കുറ്റം കോൺഗ്രസ്സിന്റെ തലയിൽ കയറ്റി വയ്ക്കുന്നത്. നമ്മുടെ രാജ്യത്തെ ഫെഡറൽ നിയമപ്രകാരം അടിയന്തിരാവസ്ഥയിൽ ഒഴികെ സാധാരണ സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ പട്ടാളത്തിനു ഒന്നും ചെയ്യാൻ കഴിയില്ല എന്ന സത്യം അവർ മറച്ചു വയ്ക്കുന്നു. പള്ളിക്ക് പൂർണ്ണ സംരക്ഷണം കൊടുക്കും എന്ന് അന്ന് കല്യാൺ സിങ്ങ് കൊടുത്ത ഉറപ്പ് വിശ്വസിക്കാൻ നരസിംഹറാവു ഭരണഘടനപ്രകാരം ബാധ്യസ്ഥനായിരുന്നു.

പറഞ്ഞുവന്നത് ഇതാണു, ഇത്രയും ദീർഘകാലം സംഘപരിവാർ പാർട്ടികൾ ഇന്ത്യ ഭരിച്ചിരുന്നുവെങ്കിൽ തർക്കത്തിലുള്ളതും ഇല്ലാത്തതുമായ അനേകം പള്ളികൾ കർസേവകർ പൊളിക്കുമായിരുന്നു. ഇന്ത്യയിൽ മുസ്ലീം യുവാക്കൾ താലിബാനുകളും ആയിട്ടുണ്ടാകും. ഇന്ത്യ വർഗ്ഗീയകലാപങ്ങളുടെ പ്രഭവകേന്ദ്രമായിരുന്നിരിക്കും. ഇന്ത്യയിലെ മുസ്ലീങ്ങൾ പുറത്ത് നിന്ന് വന്നവരല്ല. അവരുടെ പൂർവ്വീകരും ഹിന്ദുക്കളാണു. ഏതോ സാഹചര്യങ്ങളിൽ ഇസ്ലാം മതം ആശ്ലേഷിച്ചവരുടെ സന്തതിപരമ്പരകളാണു മുസ്ലീങ്ങൾ. അവർക്ക് ഇക്കാണുന്ന പള്ളികളത്രയും പണിയാൻ ഭൂമി നൽകിയത് ഹിന്ദുക്കളായ നാട്ടുരാജാക്കന്മാരാണു. അത്കൊണ്ട് അമ്പലങ്ങൾക്കും പള്ളികൾക്കും ഇന്ത്യയിൽ തുല്യ അവകാശമാണു. എല്ലാറ്റിനെയും ഉൾക്കൊള്ളുക എന്നതാണു ഇന്ത്യൻ സംസ്ക്കാരം. അത് തന്നെയാണു കോൺഗ്രസ്സിന്റെയും സംസ്ക്കാരം. അത്കൊണ്ടാണു കോൺഗ്രസ്സുകാർ മതേതര-ജനാധിപത്യവാദികൾ ആകുന്നത്.

ഇനി, ഇത്രയും നീണ്ടകാലം കമ്മ്യൂണിസ്റ്റുകൾ ഇന്ത്യ ഭരിച്ചെങ്കിലോ? കൂടുതൽ ഒന്നും പറയണ്ട. ഞാൻ ഈ പോസ്റ്റ് എഴുതുകയില്ലായിരുന്നു എന്ന് മാത്രമല്ല, എഴുതാൻ മനസ്സിൽ ചിന്തിക്കുക പോലും ഇല്ലായിരുന്നു. കമ്യൂണിസ്റ്റുകളുടെ ഭരണത്തിൽ രാഷ്ട്രീയവും സർക്കാർ കാര്യങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർമാരുടെ മാത്രം വിഷയമാണു. ജനങ്ങളുടെ പണി സർക്കാർ പറയുന്നത് അനുസരിക്കുക മാത്രം. അതിനപ്പുറം ഒരഭിപ്രായവും പൗരജനങ്ങൾക്ക് പാടില്ല.

പറഞ്ഞ് വന്നത്, അഴിമതിക്കാരെ സംരക്ഷിക്കാൻ വേണ്ടി സുപ്രീം കോടതി വിധിയെ മറി കടക്കാൻ ഒരു ഓർഡിനൻസ് കൊണ്ടുവരേണ്ടി വന്നത് കോൺഗ്രസ്സിന്റെ ഗതികേട് കൊണ്ടായിരുന്നു. ആ ഗതികേടാണു ഒരു പൊട്ടിത്തെറി കൊണ്ട് രാഹുൽ ഗാന്ധി മാറ്റി മറിച്ചത്. ശരത് പവാറിനും മറ്റും ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. മിണ്ടിയാൽ രാജ്യം ഒറ്റക്കെട്ടായി രാഹുൽ ഗാന്ധിയുടെ പിന്നിൽ അണിനിരക്കും എന്ന് ഓർഡിനൻസ് അനുകൂലികൾ തിരിച്ചറിഞ്ഞു.

ആ പിന്തിരിപ്പൻ ഓർഡിനൻസ് പിൻവലിക്കാൻ തീരുമാനിച്ച ഇന്നലത്തെ ഒക്ടോബർ രണ്ട് ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ നിർണ്ണായകമായ വഴിത്തിരിവാണു. നാളത്തെ ഇന്ത്യയെ നയിക്കാൻ ഏറ്റവും യോഗ്യൻ രാഹുൽ ഗാന്ധി തന്നെ എന്ന് അസന്നിഗ്ദ്ധമായി വെളിപ്പെടുത്തപ്പെട്ട ദിവസമായിരുന്നു ഇന്നലെ. യു.പി.എ.യ്ക്ക് ഭൂരിപക്ഷം കിട്ടികയാണെങ്കിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി പദം സ്വീകരിക്കേണമേ എന്നാണു എന്റെ പ്രാർത്ഥന. പക്ഷെ കോൺഗ്രസ്സിനു ഒറ്റയ്ക്ക് ഭുരിപക്ഷം കിട്ടുകയില്ലെങ്കിൽ അമിതമായ പ്രതീക്ഷയും ഇല്ല. നിയമനിർമ്മാണ സഭകളിൽ കോടതി വിധി പ്രകാരം അഴിമതിക്കാരും ക്രിമിനലുകളും കുറഞ്ഞുവരുമല്ലോ എന്ന് മാത്രമാണു ആശ്വാസം.