Links

ബീജിങ്ങ് കോമ

ബീജിങ്ങ് കോമ എന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് ഗൂഗ്‌ളില്‍ സെര്‍ച്ച് ചെയ്താല്‍ ഇത് പോലെ നിരവധി ലിങ്കുകള്‍ കാണാന്‍ കഴിയും. സ്വയം നാട് കടത്തപ്പെട്ട് ഇപ്പോള്‍ ലണ്ടനില്‍ കഴിയുന്ന, ചൈനയുടെ സോള്‍‌ഷെനിറ്റ്സണ്‍ (ഗുലാഗ് ആര്‍ക്കിപെലാഗോ'യിലൂടെ സോള്‍ഷെനിറ്റ്സണ്‍ സോവ്യറ്റ് ജയിലുകളിലെ ക്രൂരതയുടെ കഥകള്‍ പുറം ലോകത്തെ അറിയിച്ചു)എന്നറിയപ്പെടുന്ന മാ ജിയാന്‍ എഴുതിയ നോവല്‍ ആണ് “ബീജിങ്ങ് കോമ”. ചൈനീസ് ഭാഷയില്‍ എഴുതപ്പെട്ട മൂലകൃതി ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്തത് മാ ജിയാന്റെ ജീവിതപങ്കാളിയും പരിഭാഷകയുമായ ഫ്ലോറ ഡ്രൂ ആണ്. ഞാന്‍ ഇപ്പോള്‍ പുസ്തകങ്ങള്‍ ഒന്നും വായിക്കാറില്ല. ഒരാവേശത്തിന് മുന്‍പൊക്കെ കുറെ പുസ്തകങ്ങള്‍ വായിച്ചു തള്ളി. അതൊന്നും ഇപ്പോള്‍ ഓര്‍മ്മയുമില്ല. ഈ പുസ്തകത്തെ പറ്റി ഞാന്‍ മനസ്സിലാക്കുന്നത് ഒരു തമിഴ് ബ്ലോഗില്‍ നിന്നാണ്. മലയാളത്തിലെ ബുജികളൊന്നും ഇത്തരം കൃതികള്‍ വായിക്കുകയില്ല. ആ ബ്ലോഗില്‍ ഇത് സംബന്ധിച്ച് എഴുതപ്പെട്ട രണ്ട് പോസ്റ്റുകളും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് ഇവിടെ പോസ്റ്റ് ചെയ്യണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. അല്പം ബുദ്ധിപരവും അംഗുലീപരവുമായ ശ്രമം ആവശ്യമായത് കൊണ്ട് തല്‍ക്കാലം ആ ബ്ലോഗില്‍ നിന്ന് പ്രസക്തമായ വിവരങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയാണ്.

ലോകത്തെ നടുക്കിയ ടിയാനന്‍‌മെന്‍ ചത്വരത്തിലെ നരഹത്യ നടന്നിട്ട് 20 വര്‍ഷങ്ങള്‍ കഴിഞ്ഞു. ചൈനക്കാരെ സംബന്ധിച്ച് ആ സംഭവം ഇന്നാരും ഓര്‍ക്കുന്നത് തന്നെയില്ല. ആ സ്മരണകള്‍ ചൈനക്കാരന്റെ മനസ്സില്‍ ഒരിക്കലും ഉണര്‍ന്ന് വരാതിരിക്കാന്‍ ഭരണകൂടം നിതാന്തജാഗ്രത പാലിക്കുന്നുണ്ട്. ചൈനയില്‍ നിന്ന് ഗൂഗ്‌ളില്‍ സെര്‍ച്ച് ചെയ്താല്‍ ഒരു ലിങ്കും കണ്ടെത്താന്‍ കഴിയില്ല. ഇത് പോലെയുള്ള സൈറ്റ് ചൈനയില്‍ നിന്ന് കാണാന്‍ കഴിയില്ല. ഗൂഗ്‌ള്‍ മാത്രമല്ല യാഹൂ, മൈക്രോസോഫ്റ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ ചൈനയില്‍ നിന്ന് സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് എഴുതുന്നവരുടെ യു. ആര്‍ . എല്‍ . അഡ്രസ്സ് കാട്ടിക്കൊടുത്തുകൊണ്ട് ഭരണകൂടത്തെ സഹായിക്കുന്നുണ്ട്.

ടിയാനന്‍‌മെന്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലാണ് ബീ‍ജിങ്ങ് കോമ. ശിരസ്സിന് വെടിയേറ്റ് “കോമ”യില്‍ കഴിയുന്ന നായകന്റെ ഓര്‍മ്മകളിലൂടെയാണ് സംഭവങ്ങളുടെ ചുരുള്‍ നിവരുന്നത്. ടിയാനന്‍‌മെന്‍ സ്ക്വയര്‍ സംഭവത്തെ ഗണിതശാസ്ത്രത്തിലെ singularity യോടാണ് നമ്മുടെ തമിഴ് ബ്ലോഗ്ഗര്‍ നാഗാര്‍ജ്ജുനന്‍ ഉപമിക്കുന്നത്. അതായത് ആ സമരത്തിന്റെ പര്യവസാനം എന്തായിരിക്കുമെന്ന് നേതൃത്വം നല്‍കിയവര്‍ക്കോ ഭരണകൂടത്തിനോ അന്ന് അറിയില്ലായിരുന്നു. ജനക്കൂട്ടം വലിയ തോതില്‍ പങ്കെടുക്കുന്ന ഇത്തരം singular സംഭവങ്ങള്‍ക്ക് ചരിത്രത്തില്‍ ഒട്ടേറെ തെളിവുകള്‍ കാണാന്‍ കഴിയും. മാ ജിയാന്റെ തന്നെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട മറ്റൊരു കൃതിയാണ് Stick out your toung.


ടിയാനന്‍‌മെന്‍ പ്രക്ഷോഭത്തിലേക്ക് ചൈനീസ് വിദ്യാര്‍ത്ഥികളെ നയിച്ച സംഭവങ്ങളുടെ തുടക്കം ഇന്ന് അധികമാരും ഓര്‍ക്കാനിടയില്ല. ചൈനയില്‍ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ക്ക് വേഗത കൂട്ടിയ നേതാവ് ഹൂ യാബങ്ങ് 1989 ഏപ്രില്‍ 15ന് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വേണ്ടി ഒത്തുകൂടിയ ചെറു ചെറു സംഘങ്ങള്‍ , ഘോഷയാത്രകള്‍ ഒടുവില്‍ ഒരു സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. സത്യാഗ്രഹം, നിരാഹാരം, ചെറിയ ഉരസലുകള്‍ , തുടങ്ങി പ്രക്ഷോഭം ആളിപ്പടര്‍ന്നപ്പോള്‍ സര്‍ക്കാര്‍ ഈ സമരത്തെ എങ്ങനെ നേരിടും എന്ന ആശങ്ക സാര്‍വ്വത്രികമായ അവസരത്തില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടരിയായിരുന്ന ഴാവോ സിയാങ്ങ് വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ നേരിട്ട് സമരമുഖത്ത് എത്തി. ചൈനയില്‍ എന്താണ് നടക്കുന്നത്, എന്ത് മാറ്റങ്ങളാണ് അവിടെ സംഭവിക്കാന്‍ പോകുന്നത് എന്ന് ലോകം ഉറ്റുനോക്കിയിരിക്കെ ടിയാന്‍‌മെന്‍ സ്ക്വയറിലേക്ക് പട്ടാളം ഇരച്ചുകയറുകയായിരുന്നു. വിദ്യാര്‍ത്ഥികളോട് മൃദുസമീപനം സ്വീകരിച്ച ഴാവോ സിയാങ്ങ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടരി സ്ഥാനത്ത് നിന്ന് നീക്കപ്പെടുകയും വീട്ടു തടങ്കലിലാവുകയും ചെയ്തു. 15 വര്‍ഷത്തോളം അങ്ങനെ കാവലില്‍ കഴിഞ്ഞ അദ്ദേഹം 2005 ല്‍ ഹൃദയസ്തംഭനത്താല്‍ മരണപ്പെടുന്നതിന് മുന്‍പ് തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതിവെച്ചിരുന്നു. അത് കഴിഞ്ഞ വര്‍ഷം Prisoner of the State: The Secret Journal of Premier Zhao Ziyang എന്ന പേരില്‍ ഹോങ്കോങ്ങില്‍ പ്രസിദ്ദീകരിക്കപ്പെട്ടിരുന്നു.


ബീജിങ്ങ് കോമ എന്ന് നോവലിന് ഇംഗ്ലീഷ് തലക്കെട്ട് നല്‍കിയത് പരിഭാഷകയാണ്. മാംസം പുരണ്ട മണ്ണ് എന്നോ മറ്റോ അര്‍ത്ഥം
വരുന്ന തരത്തില്‍ ചൈനീസ് ഭാഷയില്‍ Rou Tu എന്നോ മറ്റോ ആണ് മൂലകൃതിയുടെ പേര് എന്ന് ഞാനേതോ ലിങ്കില്‍ വായിച്ചു. ബീജിങ്ങ് കോമ എന്ന പേര്, ടിയാന്‍‌മെന്‍ സംഭവത്തിന്റെ സ്മരണകളെ പാര്‍ട്ടി നേതൃത്വം തുടച്ചുനീക്കിയതിനെ സൂചിപ്പിക്കുന്നു എന്ന് ഈ ബ്ലോഗ്ഗര്‍ സമര്‍ത്ഥിക്കുന്നുണ്ട്. ആ പ്രക്ഷോഭത്തില്‍ എത്ര പേര്‍ മരണപ്പെട്ടെന്ന് കൃത്യമായി പുറം ലോകം ഇന്ന് വരെ അറിഞ്ഞിട്ടില്ല. ബാക്കിയായവരില്‍ എത്രയോ പേര്‍ രാജ്യം വിട്ട് ഒളിച്ചോടി. പലരും ജയിലിലായി. സമരത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങളോട് വരെ സര്‍ക്കാര്‍ പ്രതികാരം ചെയ്തു. നിരായുധരായി സമരം ചെയ്ത എത്രയോ പേരെ പട്ടാളം വധിച്ചെങ്കിലും അതിനെ പറ്റി ഉരിയാടാന്‍ പോലും ആര്‍ക്കും അനുവാദമില്ലായിരുന്നു. സര്‍ക്കാര്‍ പറയുന്നതല്ലാതെ ടിയാനന്‍‌മെന്നിനെ പറ്റി ആര്‍ക്കും ഒന്നും ഉച്ചരിക്കാന്‍ പറ്റാത്ത അവസ്ഥ.

ചുരുക്കത്തില്‍ ചൈനയിലെ ഇന്നത്തെ യുവതലമുറയില്‍ പലര്‍ക്കും ടിയാനന്‍‌മെന്‍ സംഭവത്തെ കുറിച്ച് ഒന്നും അറിയില്ല. പട്ടാള ടാങ്കുകള്‍ ഇരച്ചു വന്നപ്പോള്‍ മുന്നില്‍ നിന്ന ചെറുപ്പക്കാരന്റെ ഈ സുപ്രസിദ്ധ ചിത്രം പലരും കണ്ടിരിക്കാനേ ഇടയില്ല. ചൈനയില്‍ ഇന്ന് ഉയര്‍ന്ന് വന്ന നവ സമ്പന്ന വര്‍ഗ്ഗം ആ സംഭവത്തെ പറ്റി വ്യാകുലപ്പെടാനിടയില്ലെന്ന് മാ ജിയാന്‍ നോവലില്‍ മനോഹരമായി അവതരിപ്പിച്ചതായി പറയുന്ന ബ്ലോഗ്ഗറും താമസം ലണ്ടനില്‍ തന്നെയാണ്. ബീജിങ്ങ് കോമ എന്ന നോവലിന്റെ കഥാസാരം ആ ബ്ലോഗില്‍ നിന്ന് ഞാനിവിടെ പരിഭാഷപ്പെടുത്താന്‍ മെനക്കെടുന്നില്ല. താല്പര്യമുള്ളവര്‍ക്ക് റിവ്യൂകള്‍ നെറ്റില്‍ നിന്ന് വായിക്കുകയോ, പുസ്തകം ഓണ്‍‌ലൈനില്‍ നിന്ന് വാങ്ങുകയോ ചെയ്യാം. പ്രസ്തുത പുസ്തകത്തെ മലയാളം ബ്ലോഗ് വായനക്കാര്‍ക്ക് ചൂണ്ടിക്കാട്ടുക മാത്രമാണ് ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.

ജനാധിപത്യം പണാധിപത്യത്തിന് വഴി മാറുന്നു!

അല്ലെങ്കില്‍ തന്നെ നമ്മുടെ ജനാധിപത്യം ശൈശവ ദശയിലാണ്. തങ്ങളുടെ അധികാരവും സ്ഥാനമാനങ്ങളും ഉറപ്പിക്കാന്‍ വേണ്ടി രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാര്‍ ജനാധിപത്യ വിരുദ്ധമായ രീതിയില്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത് കൊണ്ടാണ് ഇവിടെ ജനാധിപത്യം മുരടിച്ചുപോയത്. അസംഘടിതരായ പൊതുജനങ്ങള്‍ക്ക് കാഴ്ചക്കരായി നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ. ലോകത്തില്‍ പല തരത്തിലുള്ള ഭരണസമ്പ്രദായങ്ങളും നിലവിലുണ്ടെങ്കിലും ഏറ്റവും ശ്രേഷ്ഠമായത് ജനാധിപത്യമാണെന്ന് പറയാന്‍ കാരണം ആ സമ്പ്രദായത്തില്‍ പൌരാവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും പരമാവധി സംരക്ഷിക്കപ്പെടുന്നു എന്നത് കൊണ്ടാണ്. പലര്‍ക്കും പല കാര്യത്തിലും പല പല കാഴ്ചപ്പാടുകള്‍ ഉണ്ടാവാം. എന്നാല്‍ ഭൂരിപക്ഷത്തിന്റെ ഹിതമനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നു എന്നതാണ് ജനാധിപത്യത്തിന്റെ സവിശേഷത. ഇതിനേക്കാള്‍ യുക്തിഭദ്രമായ മറ്റേത് രീതിയാണുള്ളത്. രാജവാഴ്ചയോ ഏകകക്ഷിഭരണമോ എങ്ങനെ ന്യായയുക്തമാവും? ജനങ്ങളാണ് എല്ലാറ്റിന്റെയും ഉടമകള്‍ , അവര്‍ക്ക് മീതെ ആരുമില്ല എന്നതാണ് ജനാധിപത്യത്തിന്റെ അന്തസ്സത്ത.

ജനാധിപത്യത്തില്‍ ജനങ്ങളാണ് എല്ലാറ്റിന്റെയും കൈകാര്യകര്‍ത്താക്കള്‍ എങ്കിലും , ജനങ്ങള്‍ ഒന്നടങ്കം ആലോചിച്ച് ഒന്നും തീരുമാനിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ജനപ്രതിനിധികളും അവരെ തെരഞ്ഞെടുക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും ഒക്കെ വേണ്ടി വരുന്നത്. ജനാധിപത്യത്തില്‍ ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളത്. പക്ഷെ പാര്‍ട്ടികള്‍ ദുഷിച്ച് പണത്തിന് അടിമപ്പെട്ടാല്‍ ജനങ്ങള്‍ എന്ത് ചെയ്യും. പരസ്പരം കുറ്റം പറഞ്ഞത് കൊണ്ട് ആയില്ലല്ലൊ. പരസ്പരമുള്ള കുറ്റാരോപണങ്ങള്‍ ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് എല്ലാം ഒരു രക്ഷാകവചമായിട്ടുണ്ട്. ഇത്രയും എഴുതാന്‍ കാരണം ഇന്നത്തെ മാതൃഭൂമിയില്‍ താഴെ കാണുന്ന റിപ്പോര്‍ട്ട് വായിച്ചത് കൊണ്ടാണ്:

ന്യൂഡല്‍ഹി: ലോക്‌സഭാംഗങ്ങളില്‍ പകുതിയിലേറെപ്പേരും കോടീശ്വരന്മാര്‍. കഴിഞ്ഞ ലോക്‌സഭയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സഭയില്‍ കോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായി. എം.പി.മാരുടെ ശരാശരി സമ്പത്തിലെ വര്‍ധന മൂന്നിരട്ടിയും.

2004-ല്‍ 156 കോടീശ്വര എം.പി.മാരാണ് ഉണ്ടായിരുന്നതെങ്കില്‍ 2009-ല്‍ അത് 315 ആയി; എം.പി.മാരുടെ ശരാശരി സമ്പത്ത് കഴിഞ്ഞ സഭയില്‍ 1.86 കോടിയായിരുന്നത് ഇപ്പോള്‍ 5.33 കോടിയും.

'അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്' എന്ന സര്‍ക്കാരിതര സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തിരഞ്ഞെടുപ്പുസമയത്ത് സമര്‍പ്പിച്ച കണക്കുകള്‍പ്രകാരമാണ് സ്വത്ത് കണക്കാക്കിയിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ സഭയില്‍ അംഗങ്ങളായിരുന്ന 304 എം.പി.മാര്‍ 2009-ലും ജയിച്ചപ്പോള്‍ സ്വത്തില്‍ വന്‍ വര്‍ധനയുണ്ടായി; ശരാശരി 2.9 കോടിയുടെ വര്‍ധന.

നിലവിലെ സഭയിലെ 20 ശതമാനം അംഗങ്ങള്‍ക്കും അഞ്ച് കോടിക്കു മുകളില്‍ സ്വത്തുണ്ട്. 50 ലക്ഷത്തിനും അഞ്ചു കോടിക്കും ഇടയില്‍ സ്വത്തുള്ള 294 പേര്‍. അതേസമയം പത്തുലക്ഷത്തിന് താഴെ സ്വത്തുള്ളവരുടെ എണ്ണം വെറും 17 മാത്രമാണ്.

കോടീശ്വരന്മാരുടെ എണ്ണത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സാണ് മുന്നില്‍; 146 പേര്‍. തൊട്ടുപിന്നില്‍ ബി.ജെ.പി.- 59. സമാജ്‌വാദി പാര്‍ട്ടിക്ക് 14-ഉം ബി.എസ്.പി.ക്കും ഡി.എം.കെ.ക്കും 13-ഉം കോടീശ്വര എം.പി.മാരുണ്ട്. ലോക്‌സഭയിലെ ഏറ്റവും സമ്പന്നനായ അംഗം തെലുങ്കുദേശത്തിന്റെ നാഗേശ്വര്‍ റാവുവാണ്. ആന്ധ്രയിലെ ഖമ്മം എം.പി.യുടെ സ്വത്ത് 173 കോടി രൂപ. മധ്യപ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി. നവീന്‍ ജിന്‍ഡാല്‍ രണ്ടാംസ്ഥാനത്തും കോണ്‍ഗ്രസ്സിന്റെ എന്‍. രാജഗോപാല്‍ മൂന്നാംസ്ഥാനത്തുമുണ്ട്.

ഉത്തര്‍പ്രദേശാണ് ഏറ്റവുമധികം കോടീശ്വരന്മാരെ സംഭാവന ചെയ്തത്; 52 പേര്‍. തൊട്ടുപിന്നില്‍ മഹാരാഷ്ട്ര (38), ആന്ധ്രപ്രദേശ് (15), രാജസ്ഥാന്‍ (14), പഞ്ചാബ് (13), ഗുജറാത്ത് (12), പശ്ചിമബംഗാള്‍ (11), ഹരിയാണ (9), ഡല്‍ഹി (7) എന്നീ സംസ്ഥാനങ്ങളാണ്.

മുരളി കോണ്‍ഗ്രസ്സിന്റെ മുഖശ്രീ !

മുരളിയുടെ കോണ്‍ഗ്രസ്സ് പുന:പ്രവേശം അത്ര എളുപ്പമല്ല എന്നാണ് വാര്‍ത്തകള്‍ നല്‍കുന്ന സൂചന. എന്താണ് മുരളിക്ക് മാത്രം ഇത്ര അയിത്തം എന്ന് ചോദിക്കുന്നത് പി.സി.ചാക്കോ ആണ്. മുല്ലപ്പള്ളിക്കും,എം.എം.ജേക്കബ്ബിനും,കെ.കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ക്കും ഒക്കെ ഈ അഭിപ്രായമാണുള്ളത്. ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ സമ്പൂര്‍ണ്ണ ഐക്യമാണുള്ളത്, മുരളിയെ പ്രവേശിപ്പിച്ചാല്‍ പഴയ പോലെ ഗ്രൂപ്പ് കളിച്ച് പാര്‍ട്ടിയെ കുളം തോണ്ടും എന്നാണ് ഉമ്മന്‍ ചാണ്ടി പ്രഭൃതികള്‍ പ്രചരിപ്പിക്കുന്നത്. ശുദ്ധമനസ്ക്കരായ ചില കോണ്‍ഗ്രസ്സുകാര്‍ ഇത് വിശ്വസിക്കുന്നുമുണ്ട്. കോണ്‍ഗ്രസ്സില്‍ ഇപ്പോഴും ഗ്രൂപ്പുകളുണ്ട്. എന്നാല്‍ ഐക്യം എന്ന ഉമ്മാക്കി കാണിച്ച് ഉമ്മന്‍ ചാണ്ടിയും ഉപജാപകസംഘവും പാര്‍ട്ടിയെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുകയാണ് എന്നതാണ് വാസ്തവം. ഈ ഉമ്മന്‍ ചാണ്ടിയും കോക്കസ്സും ഇന്ദിരാഗാന്ധിയെ തള്ളിപ്പറഞ്ഞ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടൊപ്പം കൂട്ട് ചേര്‍ന്നവരാണ്. ഒരു പാര്‍ട്ടിയെ എങ്ങനെ കൌശലപൂര്‍വ്വം കൈപ്പിടിയില്‍ ഒതുക്കാം എന്ന് ഉമ്മന്‍ ചാണ്ടിയും സംഘവും മാര്‍ക്സിസ്റ്റ്കാരില്‍ നിന്ന് അഭ്യസിച്ചിരിക്കും എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

ശ്രീ.കരുണാകരന്റെ ദയാദാക്ഷിണ്യം ഒന്ന് കൊണ്ട് മാത്രം കോണ്‍ഗ്രസ്സില്‍ വീണ്ടും കയറി പറ്റിയ ഉമ്മന്‍ ചാണ്ടിയും സംഘവും കരുണാകരനെ പടിപ്പടിയായി നിര്‍വീര്യനാക്കി കെ.പി.സി.സി.പിടിച്ചടക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഉമ്മന്‍ ചാണ്ടിയും സെറ്റും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സഹായത്തോടെ പൊലിപ്പിച്ചെടുത്തതായിരുന്നു ചാരക്കേസ്. അവിടെയാണ് ശ്രീ.കരുണാകരന്റെ പതനം തുടങ്ങുന്നത്. താന്‍ വഞ്ചിക്കപ്പെട്ടതില്‍ മുറിവേറ്റ മനസ്സുമായി അദ്ദേഹം കുറേക്കാലം കോണ്‍ഗ്രസ്സിനകത്ത് നിന്ന് പൊരുതി , ക്രമേണ ഒറ്റപ്പെടുകയായിരുന്നു. അപ്പോഴേക്കും ഉമ്മന്‍ ചാണ്ടി പിടി മുറുക്കി കഴിഞ്ഞിരുന്നു. ആന്റണിയെ മുന്‍‌നിര്‍ത്തിയായിരുന്നു കളി. ഒടുവില്‍ ഇനി ആന്റണിയുടെ ആവശ്യം ഇല്ലെന്ന് വന്നപ്പോള്‍ അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് നാട് കടത്തി. പലപ്പോഴും നിര്‍ഗ്ഗുണപരബ്രഹ്മം പോലെ ഒന്നും പ്രതികരിക്കാത്ത ആന്റണിയുടെ പ്രകൃതം ഉമ്മന്‍ ചാണ്ടിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.

കോണ്‍ഗ്രസ്സില്‍ ഇന്ന് ഉള്ള മിക്കവരും പലപ്പോഴായി കോണ്‍ഗ്രസ്സ് വിട്ട് പോയി തിരികെ വന്നവരാണ്. ആന്റണി തന്നെയും ഒരിക്കല്‍ ഇന്ദിരാഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കോണ്‍ഗ്രസ്സ് പിന്‍‌തുണച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി പദം സി.പി.ഐ.ക്ക് ഏല്‍പ്പിച്ചിട്ട് ഇറങ്ങിപ്പോയ ആളാണ്. അതാണ് കോണ്‍ഗ്രസ്സ്. ആര്‍ക്കും കോണ്‍ഗ്രസ്സില്‍ നിന്ന് പോകാം, വരാം. കോണ്‍ഗ്രസ്സ് ആരുടെയും തറവാട്ട് സ്വത്തല്ല. അത് ഏത് ഇന്ത്യക്കാരന്റെയും രാഷ്ട്രീയ തറവാടാണ്. ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് മാത്രമുള്ള പ്രത്യേകതയാണത്. പിന്നെന്താ മുരളിയുടെ കാര്യത്തില്‍ മാത്രം പ്രശ്നം?

ഉമ്മന്‍ ചാണ്ടിയുടെ ശിപ്പായി പോലെ പിന്നാലെ നടക്കുന്ന രമേശ് ചെന്നിത്തല പറയുന്നു മുരളിയെ തിരിച്ചെടുക്കരുതെന്ന് കെ.പി.സി.സി. നിര്‍വ്വാഹകസമിതി തീരുമാനമുണ്ടെന്ന്. ഏതാ ഈ നിര്‍വ്വാഹകസമിതി? ആരൊക്കെയാ അതിലെ അംഗങ്ങള്‍ ? ആരാണവരെ ആ സമിതിയിലേക്ക് തെരഞ്ഞെടുത്തത്? കാക്കാ പിടിച്ചും,പരസ്പരം കാലുവാരിയും കസേര കരസ്ഥമാക്കിയവരല്ലെ ആ സമിതിയില്‍ ഉള്ളത്? മുരളി വയനാട്ടില്‍ സ്വന്തം നിലയില്‍ മത്സരിച്ചപ്പോള്‍ ഒരു ലക്ഷത്തിലധികം വോട്ട് ലഭിച്ചല്ലൊ. അങ്ങനെ മത്സരിച്ചാല്‍ ആയിരം വോട്ട് സ്വന്തം നിലയ്ക്ക് ലഭിക്കാവുന്ന എത്ര പേരുണ്ട് ആ സമിതിയില്‍ ? പോട്ടെ, ബൂത്ത് തലത്തിലെങ്കിലും മത്സരിച്ച് അണികളുടെ അംഗീകാരം തനിക്കുണ്ടോ എന്ന് പരീക്ഷിച്ച് നോക്കാന്‍ എത്ര പേര്‍ക്ക് ആ സമിതിയില്‍ ധൈര്യം കാണും? ഹൈക്കമാന്റിനെ ശരണം വിളിച്ചാല്‍ എല്ലാം ആയല്ലൊ അല്ലേ ?

കോണ്‍ഗ്രസ്സ് ആനയാണെന്നും അതിന്റെ പുറത്ത് ആര് കയറി വന്നാലും ജയിക്കുമെന്നും അബ്ദുള്ളക്കുട്ടി സുധാകരന്റെ മാത്രം സ്ഥാനാര്‍ത്ഥിയായിരുന്നെന്നുമാണ്, പത്ത് അണികളുടെ പിന്‍‌ബലമില്ലാത്ത കണ്ണൂരിലെ ഡി.സി.സി. പ്രസിഡണ്ട് പറഞ്ഞത്. ഇതാണ് കോണ്‍ഗ്രസ്സിലെ ഐക്യത്തിന്റെയും നേതാവിന്റെ യോഗ്യതയുടെയും ഒരു ഉദാഹരണം. ആ രാമകൃഷ്ണന്‍ കണ്ണൂരില്‍ ഏതെങ്കിലും ഒരു ബൂത്ത് കമ്മറ്റിയില്‍ മത്സരിച്ചാല്‍ വിവരം അറിയും. ഇങ്ങനെ എത്ര കാലം ഈ ഹൈക്കമാന്റിനെ ധ്യാനിച്ചുകൊണ്ട് രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ കഴിയും നിര്‍വ്വാഹകസമിതിക്കാരേ? രാഹുല്‍ ഗാന്ധിയാണല്ലൊ നിങ്ങളുടെ അടുത്ത ഹൈക്കമാന്റ് ? കെ.എസ്.യു.വിലും യൂത്ത് കോണ്‍ഗ്രസ്സിലും സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള ഭഗീരഥ യത്നത്തിലാണ് അദ്ദേഹമിപ്പോള്‍ . സമയം ആസന്നമാകുമ്പോള്‍ , ജന്മസിദ്ധമായ ഹൈക്കമാന്റ് പദവി തനിക്ക് വേണ്ടെന്നും തെരഞ്ഞെടുക്കപ്പെട്ടാല്‍ മാത്രമേ താന്‍ ആ സ്ഥാനം ഏറ്റെടുക്കൂ എന്നും രാഹുല്‍ ഗാന്ധി നിര്‍ബന്ധം പിടിച്ചാല്‍ നിങ്ങളുടെയൊക്കെ ഗതി എന്താകും കെ.പി.സി.സി. ഭാരവാഹികളേ ?

മുരളിയെ ഭയക്കുന്നത് യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടിയും ഉപജാപകസംഘവുമാണ്. ഇതില്‍ അസംതൃപ്തര്‍ ധാരാളമുണ്ട്. മുരളി വന്നാല്‍ ഒരു ധ്രുവീകരണം നടക്കുമെന്നും തങ്ങളുടെ അധീശത്വം കൈവിട്ടുപോകുമെന്നും ചാണ്ടിയും കൂട്ടരും ഭയപ്പെടുന്നു. മുരളിയെ തിരിച്ചെടുത്തില്ലെങ്കിലും ഉമ്മന്‍ ചാണ്ടിക്കും ഉപജാപകസംഘത്തിനും ഭയന്ന് എല്ലാവരും എക്കാലവും അടങ്ങിയിരിക്കില്ല. മുല്ലപ്പള്ളിയുടെയും,പി.സി.ചാക്കോയുടെയും,എം.എം.ജേക്കബ്ബിന്റെയും ഒക്കെ വാക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്. മുരളി ഇങ്ങനെ പിന്നാലെ നടക്കേണ്ട, കുറെ കഴിയുമ്പോള്‍ അധികമധികമാളുകള്‍ മുരളിക്ക് വേണ്ടി രംഗത്ത് വരുമെന്നാണ് എനിക്ക് പറയാനുള്ളത് . എന്തെന്നാല്‍ മുരളിയോളം മുഖശ്രീയുള്ള മറ്റൊരു നേതാവ് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഇല്ല എന്ന് പറയാം.

ദേശീയതലത്തിലും പ്രാദേശികമായും കോണ്‍ഗ്രസ്സിന് അസൂയാര്‍ഹമായ അനുകൂല സാഹചര്യമാണ് ഉരുത്തിരിഞ്ഞു വരുന്നത്. കോണ്‍ഗ്രസ്സ് തന്നെ ഇന്ത്യയുടെ ഐശ്വര്യം !

പിണറായിയുടെ വീട്

പിണറായിയുടെ വീട് എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ച ഫോര്‍വേഡ് മെയിലിനെതിരെ സൈബര്‍ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നു എന്നാണ് ഒടുവിലത്തെ വാര്‍ത്ത. കുറച്ചുകാലമായി സി.പി.എമ്മിനെതിരെയും അതിന്റെ നേതാക്കള്‍ക്കെതിരെയും ഇങ്ങനെ മെയിലുകള്‍ അത്യുത്സാഹത്തോടെ ഫോര്‍വേഡ് ചെയ്യപ്പെടുന്നുണ്ട്. ആളുകള്‍ക്ക് ഇത്തരം മെയിലുകള്‍ അയച്ചു കിട്ടിയാല്‍ ഉടനെ തന്നെ തന്റെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്ക് മുഴുവനും അത് ഫോര്‍വേഡ് ചെയ്യാന്‍ ഉത്സാഹം തോന്നുന്നത് എന്ത്കൊണ്ടാണ്? സംശയമില്ല മാര്‍ക്സിസ്റ്റ് വിരോധം തന്നെ. എന്ത്കൊണ്ടാണ് മറ്റൊരു പാര്‍ട്ടിയോടും തോന്നാത്ത തീവ്രമായ ഒരു വിരോധം പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്ക് മാര്‍ക്സിസ്റ്റുകാരോട് തോന്നുന്നത്? ആ പാര്‍ട്ടിക്കാരുടെ ഫാസിസ്റ്റ് പ്രവര്‍ത്തന രീതിയും,അസഹിഷ്ണുത നിറഞ്ഞ പ്രതികരണ ശൈലിയും, യാന്ത്രിക നയസമീപനങ്ങളും ഒക്കെയാണതിന് കാരണം. ഇതൊന്നും ഒരു മാര്‍ക്സിസ്റ്റുകാരനും അംഗീകരിച്ചുതരില്ല. സമാനമായത് സമാനമായതിനോട് ചേരും എന്നൊരു മന:ശാസ്ത്രമാണ് ആളുകളെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ എത്തിക്കുന്നതും പിടിച്ചുനിര്‍ത്തുന്നതും. ജനാധിപത്യശൈലിയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇന്ത്യയിലെ ഏറ്റവും മികച്ച രാഷ്ട്രീയപ്രസ്ഥാനമായിരിക്കും. എന്നാല്‍ ഇത് പറഞ്ഞാല്‍ മാര്‍ക്സിസ്റ്റുകാര്‍ക്ക് മനസ്സിലാകില്ല.

ഒരു ഉദാഹരണം പറയാം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിയുന്നു.കണ്ണൂരില്‍ സുധാകരന്‍ ജയിക്കുന്നു. അപ്പോള്‍ മുതല്‍ കണ്ണൂര്‍ അസംബ്ലി മണ്ഡലം പിടച്ചെടുക്കാന്‍ സി.പി.എം കരുക്കള്‍ നീക്കുന്നു. പാര്‍ട്ടിക്ക് വഴങ്ങുന്ന കലക്ടര്‍ , താസില്‍ദാര്‍ , മറ്റുദ്യോഗസ്ഥന്മാര്‍ എല്ലാവരെയും നിയമിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ യു.ഡി.എഫിന് കിട്ടാവുന്ന വോട്ടുകള്‍ പരമാവധി കുത്തിക്കുന്നു. വ്യാജ വോട്ടര്‍മാരെ പരമാവധി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു. എന്നിട്ട് ഇതിനെയൊക്കെ ന്യായീകരിച്ചുകൊണ്ട് ചാനലുകളില്‍ അധരവ്യായാമം നടത്തുകയും പ്രചരണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഈ അധാര്‍മ്മികതകള്‍ക്കെതിരെ പൊതുമന:സാക്ഷി ഉണര്‍ന്നത് കൊണ്ടാണ് അബ്ദുള്ളക്കുട്ടി ജയിച്ചത്. അത്തരം പരാക്രമങ്ങള്‍ കാണിക്കാതെ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് ന്യായമായി വോട്ടര്‍മാരെ സമീപിച്ചിരുന്നുവെങ്കില്‍ മാര്‍ക്സിസ്റ്റ് സ്ഥാനാര്‍ത്ഥി വിജയിക്കുമായിരുന്നു എന്ന് ഉറപ്പാണ്. നേതാക്കളെയും പാര്‍ട്ടിയെയും അന്ധമായി പ്രതിരോധിക്കുന്ന അണികളാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ശാപം.

ആണവക്കരാറിന്റെ കാര്യമെടുക്കാം. ഒരു സുപ്രഭാതത്തില്‍ പ്രകാശ് കാരാട്ട് പറയുന്നു, ഈ കരാര്‍ പരമാധികാരം പണയം വെക്കലാണ്. ഉടനെ അണികള്‍ ഒരേ താളത്തില്‍ ഏറ്റുപിടിക്കുന്നു, ഓ അതേ പണയം വെക്കലാണ്. എന്നിട്ടെന്തായി, ബംഗാള്‍ പോയി അത്രതന്നെ. പിന്നെയും പിന്നെയും പണയം വെക്കാന്‍ പരമാധികാരം ഇവിടെ തന്നെ ബാക്കിയും. പിന്തുണ പിന്‍‌വലിച്ചത് കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്സും മാതൃ കോണ്‍ഗ്രസ്സും ഒത്തുക്കിട്ടിയല്ലൊ. എന്നാലും പക്ഷെ നന്ദിഗ്രാമില്‍ സി.പി.എം. അണികള്‍ നിയമം കൈയിലെടുത്തില്ലായിരുന്നുവെങ്കില്‍ അവിടെ ഇത്രയും മാര്‍ക്സിസ്റ്റ് വിരോധം ഉണ്ടാകില്ലായിരുന്നു. കുറെക്കാലം പുതിയതിനെ എല്ലാറ്റിനെയും എതിര്‍ക്കുക വഴി ദാരിദ്ര്യം പൊതുവിതരണം ചെയ്തുപോന്ന ബംഗാള്‍ പാര്‍ട്ടിയില്‍ പെട്ടെന്നാണ് വികസനമോഹം തലപൊക്കിയത്. അതും ന്യായമായി ചെയ്യാമായിരുന്നു. ഇപ്പോള്‍ നട്ടം തിരിയുകയാണ് പാര്‍ട്ടി അവിടെ. കേരളത്തില്‍ സഖാക്കള്‍ ട്രാക്റ്ററിനെതിരെയും കമ്പ്യൂട്ടറിനെതിരെയും സമരം ചെയ്യുമ്പോള്‍ ആളുകള്‍ കിടപ്പാടം പണയം വെച്ചും വിസ സംഘടിപ്പിച്ച് കൂട്ടത്തോടെ ഗള്‍ഫ് നാടുകളിലേക്ക് പലായനം ചെയ്തത് കൊണ്ട് ഒരു വിധം ദാരിദ്ര്യത്തില്‍ നിന്ന് കരകയറി.

ചുരുക്കി പറഞ്ഞാല്‍ മാര്‍ക്സിസ്റ്റുകാര്‍ സ്വഭാവം നന്നാക്കിയാല്‍ തന്നെ ആളുകളുടെ മാര്‍ക്സിസ്റ്റ് വിരോധം കുറഞ്ഞുകിട്ടും. മറ്റുള്ള തെറ്റ് തിരുത്തലെല്ലാം അവരുടെ സൌകര്യം. അതിലൊന്നും പൊതുജനത്തിന് താല്പര്യമില്ല.

കമ്മ്യൂണിസ്റ്റ് ബൂമറാങ്ങുകള്‍

കമ്മ്യൂണിസ്റ്റുകാര്‍ കാലാകാലങ്ങളായി തൊടുത്തുവിടാറുള്ള ബൂമറാങ്ങുകള്‍ ഇപ്പോള്‍ അവര്‍ക്ക് നേരെ തിരിച്ചുവരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ആഡംബരത്തിന്റെയും ആര്‍ഭാടജീവിതത്തിന്റെയും കാര്യമെടുക്കാം. പണ്ട് കോണ്‍ഗ്രസ്സുകാര്‍ക്കെതിരെ പ്രയോഗിച്ചിരുന്ന ആയുധമായിരുന്നു ഇത്. കമ്മ്യൂണിസം നാട്ടില്‍ പ്രചരിപ്പിക്കാനും പാര്‍ട്ടിക്ക് ജനകീയ അടിത്തറ വിപുലപ്പെടുത്താനും ഈ പ്രചരണമാണ് സഹായിച്ചത്. നാട്ടില്‍ ബഹുഭൂരിപക്ഷവും പാവപ്പെട്ടവരും അദ്ധ്വാനിക്കുന്നവരും ദരിദ്രനാരായണന്മാരും ആയിരുന്നു. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിത അക്കാലത്തെ സാമൂഹ്യയാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. സാമ്പത്തികഭദ്രതയുള്ളവരോ ജന്മികുടുംബങ്ങളില്‍ നിന്നുള്ളവരോ മാത്രമേ അന്ന് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഇറങ്ങാറുള്ളൂ. രാഷ്ട്രീയപ്രവര്‍ത്തനം എന്നാല്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ എന്ന് പ്രത്യേകം പറയേണ്ടല്ലൊ. ഇന്നത്തെ പോലെ ലാഭം കിട്ടുന്ന അധികാരരാഷ്ട്രീയമല്ല അന്ന്, ത്യാഗം ചെയ്യലും ത്യജിക്കലുമായിരുന്നു രാഷ്ട്രീയം. അങ്ങനെ നാട്ടില്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ്സുകാര്‍ ഒക്കെ സമ്പന്ന കുടുംബങ്ങളില്‍ പെട്ടവരായിരുന്നു. എന്നാല്‍ അവരൊക്കെ സമ്പത്ത് വര്‍ദ്ധിപ്പിക്കാനല്ല മറിച്ച് ഉള്ളത് ത്യജിച്ച്കൊണ്ട് ദേശാഭിമാനത്താല്‍ പ്രചോദിതരായി സ്വാതന്ത്ര്യസമരത്തില്‍ എടുത്തുചാടുകയായിരുന്നു.

അപ്പോഴാണ് പാവപ്പെട്ടവര്‍ക്ക് സോഷ്യലിസ്റ്റ് സ്ഥിതിസമത്വലോകം വാഗ്ദ്ധാനം ചെയ്തുകൊണ്ട് പുതിയൊരു തത്വശാസ്ത്രവുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രംഗപ്രവേശം ചെയ്യുന്നത്. കോണ്‍ഗ്രസ്സുകാര്‍ ബൂര്‍ഷ്വകളാണ്, ചന്ദനമരം കൊണ്ടാണ് അവരുടെ വീടുകള്‍ പണിതിരിക്കുന്നത്,ചന്ദനക്കട്ടിലിലാണ് അവര്‍ ഉറങ്ങുന്നത്, വെള്ളിക്കിണ്ണത്തിലാണ് ഉണ്ണുന്നത് , കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാവപ്പെട്ടവന്റെ പാര്‍ട്ടിയാണ് ഇങ്ങനെ പോയി പ്രചരണങ്ങള്‍ . ആളുകള്‍ക്കത് വിശ്വസിക്കാന്‍ പ്രയാസമുണ്ടായില്ല. അന്നത്തെ സാഹചര്യം അതായിരുന്നു. എവിടെ നോക്കിയാലും ഓല മേഞ്ഞ വീടുകളേ കാണാന്‍ കഴിയൂ. അപൂര്‍വ്വമായുള്ള ഓടിട്ട വീടുകള്‍ കോണ്‍ഗ്രസ്സുകാരന്റേതായിരിക്കും. വിദ്യാഭ്യാസം സാര്‍വ്വത്രികമായിരുന്നില്ല. ചുരുക്കത്തില്‍ , സാമ്പത്തികമായ ചുറ്റുപാടുകളുള്ളവരും വിദ്യാഭ്യാസം ഉള്ളവരും ആണ് അന്ന് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ്സുകാര്‍ എന്നതിനാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പെട്ടെന്ന് തന്നെ പാവപ്പെട്ടവരുടെ പ്രീതിയും പിന്തുണയും ആര്‍ജ്ജിക്കാന്‍ കഴിഞ്ഞു.

ആ പ്രചരണമാണ് ഇന്ന് കമ്മ്യൂണിസ്റ്റ്കാര്‍ക്കെതിരെ ആഞ്ഞടിക്കുന്നത്. തെറ്റുതിരുത്തല്‍ രേഖ പുറത്ത് പ്രചരിക്കുക വഴി മാര്‍ക്സിസ്റ്റുകാര്‍ തന്നെ അതിന് ആധികാരികതയും നല്‍കിയിരിക്കുന്നു. ആഡംബരങ്ങളിലും ആര്‍ഭാടങ്ങളിലും മുഴുകിയാണ് മാര്‍ക്സിസ്റ്റ് നേതാക്കള്‍ ഇന്ന് ജിവിയ്ക്കുന്നത് എന്ന് പകല്‍ പോലെ വ്യക്തവുമാണ്. അത് ചൂണ്ടിക്കാട്ടുമ്പോള്‍ മറ്റുള്ളവരും അങ്ങനെ തന്നെയല്ലെ എന്ന് പ്രതിരോധിക്കാനും അവര്‍ക്കാവുന്നില്ല. പിന്നെന്ത് ഇടത് പക്ഷം, കമ്മ്യൂണിസം എന്ന മറുചോദ്യങ്ങള്‍ക്ക് മുന്‍പില്‍ പരുങ്ങുകയാണ് അവര്‍ . അതാണ് ഒരു ബൂമറാംഗ്. മറ്റൊന്നാണ് ലാവലിന്‍ കേസ്. അഴിമതിക്കെതിരെ നിരന്തരമായി പ്രക്ഷോഭം നയിക്കാറുള്ള പാര്‍ട്ടിക്ക് ഇനി അഴിമതിയെ പറ്റി ശബ്ദിക്കാനുള്ള ധാര്‍മ്മിക ബലം ഉണ്ടാവില്ല. ലാവലിന്‍ കേസല്ല, ആ കേസില്‍ പ്രതിയായ ആളെ പ്രതിരോധിക്കാന്‍ പാര്‍ട്ടി സ്വീകരിച്ച മാര്‍ഗ്ഗം പൊതുസമൂഹത്തില്‍ ഉണ്ടാക്കിയ അവമതിപ്പ് ചെറുതല്ല. പാര്‍ട്ടി അകപ്പെട്ട ഒരു പ്രതിസന്ധിയാണതിന് കാരണം എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടും നിരപരാധിത്വം തെളിയിക്കപ്പെടുന്നവരെ സെക്രട്ടരി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടില്ല എന്നത് പാര്‍ട്ടിയുടെ ഗതികേട് ആയിട്ടേ കാണാന്‍ കഴിയൂ, ന്യായീകരണങ്ങള്‍ എന്ത് തന്നെ പറഞ്ഞാലും.

തൊട്ടതിനും പിടിച്ചതിനും മറ്റുള്ളവരുടെ രാജി ആവശ്യപ്പെടാറുള്ള പാര്‍ട്ടിയാണ് സി.പി.എം. ഒരു ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ പോലും രാഷ്ട്രീയ ധാര്‍മ്മികതയുടെ പേരില്‍ നിരന്തരമായി അവര്‍ രാജി ആവശ്യപ്പെടാറുണ്ട്. ഇപ്പോള്‍ , ബംഗാളില്‍ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പേരില്‍ സര്‍ക്കാര്‍ രാജി വെച്ചു പുതിയ ജനവിധി തേടണം എന്ന് ആവശ്യപ്പെട്ടത് മാര്‍ക്സിസ്റ്റ് മന്ത്രി തന്നെയാണ്. ബൂമറാംഗ് വരുന്ന വരവ് കണ്ടോ! മാര്‍ക്സിസ്റ്റ് ഭാഷ കടമെടുത്ത് പറഞ്ഞാല്‍ രണ്ടായിരത്തി പതിനൊന്ന് വരെ അധികാരത്തില്‍ കടിച്ചു തൂങ്ങാനാണ് ബംഗാളില്‍ സി.പി.എമ്മിന്റെ ഇപ്പോഴത്തെ തീരുമാനം. മാറുമോ എന്നറിയില്ല.

തെറ്റുതിരുത്തല്‍ രേഖ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കീഴ്‌ഘടകങ്ങളിലേക്ക് ചര്‍ച്ച വ്യാപിക്കുമ്പോള്‍ അത് പാര്‍ട്ടിയില്‍ ഒരു ഗ്ലാസ്‌നോസ്റ്റ് ഉണ്ടാക്കുമോ എന്ന് കണ്ടറിയണം. നേതാക്കന്മാരുടെ മുഖത്ത് നോക്കി വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമാണ് ഈ രേഖയിലൂടെ കേന്ദ്രനേതൃത്വം അണികള്‍ക്ക് നല്‍കിയിരിക്കുന്നത്. അത് തടയിടാനാണ് പി.ശശി കേന്ദ്രനേതൃത്വത്തിനെതിരെ വിമര്‍ശനം തൊടുത്തുവിട്ടത്. തെറ്റ് തിരുത്താതെ പാര്‍ട്ടിക്ക് ഒരിഞ്ച് പോലും ഇനി മുന്നോട്ട് പോകാന്‍ കഴിയാതിരിക്കെ പിണറായിയുടെ മൌനാനുവാദത്തോടെ ശശി നടത്തിയ രോഷപ്രകടനം ഫലിക്കുമോ എന്നറിയില്ല. ഇത് വരെ എല്ലാ വിമര്‍ശനങ്ങളെയും കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ ആക്രോശം എന്ന് പരിഹസിച്ചവര്‍ക്ക് അണികള്‍ തന്നെ മറുപടി പറയാന്‍ ഇടയാക്കും തെറ്റുതിരുത്തല്‍ ചര്‍ച്ചകള്‍ .

തെറ്റുകള്‍ തിരുത്തിയാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയ്ക്ക് ഇനിയും ഇന്ത്യയില്‍ ഭാവിയുണ്ട്, ഇല്ലെങ്കില്‍ ഇല്ല അതാണ് അവസ്ഥ. തെറ്റ് തിരുത്തല്‍ അത്ര എളുപ്പമല്ല എന്ന് മാത്രം പറഞ്ഞുവെക്കട്ടെ.

തിരുത്തുന്നതാണ് തെറ്റ്

പി.ശശി പറഞ്ഞത് ശരിയാണെന്നാണ് എനിക്ക് തോന്നുന്നത്. ഈ തെറ്റുതിരുത്തല്‍ രേഖ ഇങ്ങനെ ചര്‍ച്ച ചെയ്യുന്നത്കൊണ്ട് പാര്‍ട്ടിയെന്തോ മഹാ തെറ്റുകള്‍ ചെയ്യുന്നതായി പൊതുജങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണ പരക്കും എന്നും തെറ്റുതിരുത്തലല്ല ദേശീയ നേതൃത്വത്തിന്റെ സ്വാധീനക്കുറവാണ് ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തെറ്റും ശരിയും എന്താണെന്ന് നിര്‍വ്വചിക്കണം എന്ന് മറ്റൊരു നേതാവ് ആവശ്യപ്പെട്ടത്രെ. ശശിയുടെ അഭിപ്രായം നിസ്സാരമായി തള്ളിക്കളയാനാവില്ല. അഥവാ പിണറായി സെക്രട്ടരി സ്ഥാനത്ത് നിന്ന് മാറേണ്ടി വരികയാണെങ്കില്‍ തല്‍‌സ്ഥാനത്ത് സി.പി.എമ്മിലെ നടപ്പ് രീതിയനുസരിച്ച് വരാന്‍ യോഗ്യതയുള്ള ഒരേ നേതാവാണ് ശശി. കേരളത്തില്‍ നിന്ന് അടുത്തതായി പി.ബി.അംഗമാകാനും ശശിയേയുള്ളൂ. തിരുത്തപ്പെടാന്‍ കഴിയുന്ന തെറ്റുകളൊന്നും ഇപ്പോള്‍ സി.പി.എമ്മുകാര്‍ ചെയ്യുന്നില്ല. അഥവാ ചെയ്യുന്ന തെറ്റുകളൊന്നും തിരുത്താനും പോകുന്നില്ല. പിന്നെന്തിന് പാര്‍ട്ടിയെ തെറ്റുകളുടെ പുകമറയില്‍ നിര്‍ത്തണം എന്നതാണ് ശശിയുടെ ലോജിക്ക്. ശരിയുമാണത്.

തെറ്റുതിരുത്തല്‍ രേഖയുടെ പൂര്‍ണ്ണരൂപം തങ്ങള്‍ക്ക് കിട്ടിയെന്നാണ് ഇന്ത്യവിഷന്‍ അവകാശപ്പെട്ടത്. അവര്‍ അത് കാണിക്കുകയും ചെയ്തു. എന്ത് തന്നെയായാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ചില മൂല്യങ്ങള്‍ ഉണ്ടായിരുന്നു. ആ മൂല്യങ്ങള്‍ അതേ പടി തിരിച്ചുപിടിക്കണം എന്നാണ് തെറ്റുതിരുത്തല്‍ രേഖ ആവശ്യപ്പെടുന്നത്. അണികളും അതാഗ്രഹിക്കുന്നു. എന്നാല്‍ സംഗതി കൊള്ളാമെങ്കിലും അത് നടപ്പുള്ള കാര്യമാണോ? അല്ലേയല്ല. ഇങ്ങനെ ചില മൂല്യങ്ങള്‍ പാര്‍ട്ടിക്കുണ്ടന്നും അതൊക്കെ ലംഘിച്ചുകൊണ്ട് തെറ്റാണ് തങ്ങള്‍ ചെയ്തുവരുന്നതെന്നും ഏതെങ്കിലും നേതാവിന് അറിയാതിരിക്കുമോ? അത്രയ്ക്കും മന്ദബുദ്ധികളാണോ നേതാക്കള്‍ . ഉദാഹരണത്തിന്, വയല്‍ നികത്തലിന് എതിരെ വെട്ടിനിരത്തല്‍ നടക്കുമ്പോഴാണ് ഇ.പി.ജയരാജന്‍ അന്നത്തെ ബഡ്‌ജറ്റ് അനുസരിച്ച് 25ലക്ഷം ചെലവാക്കി വയല്‍ നികത്തിക്കൊണ്ട് സുന്ദരമായി വീട് നിര്‍മ്മിച്ചത്. അത് 96ലെ രേഖയ്ക്ക് മുന്‍പാണെന്ന് പറയാം. എന്നാലും വിമര്‍ശനം ഉയര്‍ന്നപ്പോള്‍ വി.എസ്സ്. പറഞ്ഞത് ഇക്കാലത്ത് വീട്ടിനൊക്കെ അത്രചെലവാകും എന്നാണ്. വയല്‍ നികത്തിയ കാര്യം മിണ്ടിയതുമില്ല. രേഖയില്‍ പറയുന്ന കാര്യങ്ങള്‍ പണ്ട് കൃഷ്ണപ്പിള്ളയുടെ കാലത്തേ പറയുന്നതാണ്. ഇപ്പോഴാണ് രേഖ ആക്കുന്നത് എന്ന് മാത്രം.

കമ്മ്യൂണിസ്റ്റുകാര്‍ വെള്ളത്തിലെ മീനിനെ പോലെ ജനങ്ങള്‍ക്കിടയിലാണ് ജീവിയ്ക്കേണ്ടത് എന്ന് ഏത് നേതാവിനാണ് അറിയാത്തത്. എന്നാല്‍ ബ്രാഞ്ച് സെക്രട്ടരിക്ക് മേലെയുള്ള സകല നേതാക്കളും അണികള്‍ക്ക് അപ്രാപ്യരാണ്. പ്രസംഗിക്കുക,കീഴ്‌കമ്മറ്റികളില്‍ റിപ്പോര്‍ട്ടിങ്ങ് നടത്തുക, ഉത്തരവുകള്‍ ഇറക്കുക, ഇതൊക്കെയാണ് അവരുടെ ചുമതലകള്‍ . ബ്രാഞ്ച് സെക്രട്ടരി മുതല്‍ താഴോട്ടുള്ളവരെയേ അണികള്‍ക്കോ ജനങ്ങള്‍ക്കോ ബന്ധപ്പെടാന്‍ പറ്റൂ. അതിന് മേല്‍പ്പോട്ടുള്ളവരെ കാണണമെങ്കില്‍ ബ്രാഞ്ചില്‍ നിന്ന് കത്ത് വാങ്ങണം. വെരിഫിക്കേഷന്‍ നടത്തിയിട്ടേ കത്ത് ലഭിക്കൂ. സഖാക്കള്‍ തമാശയായി പറയാറുണ്ട് കോണ്‍ഗ്രസ്സിന്റെ എം.പി.യെയോ,എമ്മെല്ലെയെയോ കാണണമെങ്കില്‍ നേരിട്ട് സമീപിക്കാം,നമ്മളെ പാര്‍ട്ടിയില്‍ നടക്കുകയേയില്ല എന്ന്. അണികളെയോ,ജനങ്ങളെയോ ബന്ധപ്പെടാന്‍ അനുവദിച്ചാല്‍ അവരോട് ഇടപഴകിയാല്‍ തങ്ങളുടെ വില ഇടിഞ്ഞുപോകും എന്നാണ് ഏരിയാക്കമ്മറ്റി തൊട്ടു മുകളിലോട്ടുള്ള നേതാക്കള്‍ കരുതുന്നത്.

തെറ്റുതിരുത്തല്‍ രേഖയില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കി ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കണമെങ്കില്‍ ഇന്നുള്ള ഏരിയാക്കമ്മറ്റി തൊട്ട് മേല്‍പ്പോട്ട് സകല ഭാരവാഹികളെയും ഒഴിവാക്കി പുതിയ സാരഥികളെ കണ്ടെത്താന്‍ പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് കഴിയണം. അത് ഒരിക്കലും നടക്കില്ല. കാരണം സംഘടനാതെരഞ്ഞെടുപ്പ് മുറ പോലെ നടക്കുമെങ്കിലും കീഴ്‌ക്കമ്മറ്റി ഭാരവാഹികളെ മേല്‍ക്കമ്മറ്റി നിര്‍ദ്ദേശിക്കലാണ് തെരഞ്ഞെടുപ്പ് രീതി. മത്സരം പാര്‍ട്ടിച്ചട്ടക്കൂടിന് വിരുദ്ധമാണ്. ചുരുക്കിപ്പറഞ്ഞാല്‍ മേലെ എത്തിയാല്‍ പിന്നെ ഒരിക്കലും ഇറങ്ങേണ്ടി വരില്ല. ഇതൊക്കെക്കൊണ്ട് തന്നെയാണ് ഞാന്‍ ശശിയോട് യോജിക്കുന്നത്. ഈ തെറ്റുതിരുത്തല്‍ നാടകം പാര്‍ട്ടിയെ പറ്റി അവമതിപ്പ് ഉണ്ടാക്കാനേ ഉപകരിക്കൂ.

ജനാധിപത്യത്തിന്റെ വസന്തം

ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ ജനാധിപത്യത്തിന്റെ വസന്തമായാണ് ഞാന്‍ കാണുന്നത്. കണ്ണൂരില്‍ പ്രത്യേകിച്ചും സ്റ്റാലിനിസ്റ്റ് ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ മരണമണി മുഴങ്ങിക്കഴിഞ്ഞു എന്നും ഞാന്‍ വിലയിരുത്തുന്നു. സാധാരണയായി പ്രതിയോഗികളെ അറബിക്കടലില്‍ ആഴ്ത്തുക എന്നത് മാര്‍ക്സിസ്റ്റ് മുദ്രാവാക്യശൈലിയാണ്. എന്നാല്‍ സ്റ്റാലിനിസം അറബിക്കടലില്‍ മാത്രമല്ല ബംഗാള്‍ ഉള്‍ക്കടലിലും ആഴ്ത്തപ്പെടും എന്നതിന്റെ സൂചനകള്‍ പശ്ചിമ ബംഗാളില്‍ നിന്നും വരുന്നതായി കാണുന്നു.

സി.പി.എമ്മില്‍ വലിയ തോതിലുള്ള തിരുത്തല്‍ നടപടികള്‍ക്ക് ഈ ഉപതെരഞ്ഞെടുപ്പ് ഫലം ആക്കം കൂട്ടം എന്നതില്‍ തര്‍ക്കമില. എന്ത് തന്നെ തെറ്റുകള്‍ തിരുത്തിയാലും, തെറ്റുകളുടെ ശ്രോതസ്സ് സ്റ്റാലിനിസ്റ്റ് ആശയത്തിന്റെ അടിത്തറ ആയതിനാല്‍ തെറ്റു തിരുത്തല്‍ ഒരു ഫലവും ചെയ്യാന്‍ പോകുന്നില്ല. സ്റ്റാലിനിസത്തില്‍ നിന്ന് മോചനം നേടാനുള്ള ഇച്ഛാശക്തി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കോ അതിന്റെ നേതാക്കള്‍ക്കോ ഇല്ലാത്തതിനാല്‍ സി.പി.എം. എന്ന പാര്‍ട്ടി ക്രമേണ ക്ഷയിച്ച് ഇല്ലാത്താകാനുള്ള സാധ്യതയാണ് ഉള്ളത്.

ഈ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തുക മാത്രമല്ലെ ചെയ്തത്. ഇതില്‍ ആഘോഷിക്കാന്‍ എന്തിരിക്കുന്നു എന്ന് സുഹൃത്ത് ജോക്കര്‍ ചോദിക്കുന്നു. ശരിയാണ്, പക്ഷെ ഉപതിരഞ്ഞെടുപ്പുകളില്‍ എക്കാലവും എല്‍.ഡി.എഫ്. മാത്രമേ ജയിക്കാറുള്ളൂ. സി.പി.എം. എന്ന പാര്‍ട്ടിയുടെ സംഘടനാമികവും കുതന്ത്രങ്ങളുമാണതിന് കാരണം. ആ അര്‍ത്ഥത്തില്‍ ഇപ്പോള്‍ മൂന്ന് സീറ്റിലും വിജയിച്ചത് ചരിത്രം തിരുത്തിക്കുറിക്കല്‍ മാത്രമല്ല,സി.പി.എമ്മിന് ജനാധിപത്യകേരളത്തിന്റെ താക്കീത് കൂടിയാണ്.

കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !

തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ കണ്ണൂരില്‍ ആദ്യമായി നടന്ന സമാധാനപരമായ തെരഞ്ഞെടുപ്പായിരുന്നു നവമ്പര്‍ 7ന് നടന്ന ഉപതെരഞ്ഞെടുപ്പ്. യാതൊരു പരാതികളോ പ്രശ്നങ്ങളോ ഇല്ലാതെ ഇങ്ങനെയും തെരഞ്ഞെടുപ്പ് നടക്കും എന്ന് കണ്ണൂരുകാര്‍ മനസ്സിലാക്കുന്നത് ഇതാദ്യമായിട്ടാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സന്ദര്‍ഭോചിതമായ ഇടപെടലും തീരുമാനങ്ങളുമാണ് ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് ചരിത്രം സൃഷ്ടിക്കാന്‍ ഇടയായത്. കേന്ദ്രസേനയുടെ വരവ് മാര്‍ക്സിസ്റ്റ് നേതാക്കളെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. തങ്ങളുടെ കുത്തിത്തിരുപ്പുകള്‍ ഒന്നും വില പോവാതെ ജനങ്ങള്‍ ക്യൂ നിന്ന് നിര്‍ഭയം വോട്ട് ചെയ്യുന്നത് അവര്‍ക്ക് നിസ്സഹായരായി,ഗതികെട്ടവരായി നോക്കിനില്‍ക്കേണ്ടി വന്നു. ആ ഗതികേടിന്റെ ബഹിര്‍സ്പുരണമായിരുന്നു, “ഇറാക്കിലെ പാവപ്പെട്ടവരെ കൊന്നൊടുക്കിയ അമേരിക്കന്‍ പട്ടാളം വന്നാല്‍ പോലും കണ്ണൂരിലെ ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന” എം.വി.ജയരാജന്റെ പൊട്ടിത്തെറിക്കല്‍. പട്ടാളം വന്നത് നന്നായി എന്ന് ആദ്യം പറഞ്ഞത് ഈ ജയരാജന്‍ തന്നെ. പിന്നെ അത് വൈക്കം വിശ്വന്‍ വരെ ഏറ്റുപിടിച്ചു. ഇത് കേട്ടാല്‍ തോന്നും വോട്ടെടുപ്പ് കലക്കാനാണ് കേന്ദ്രസേന വന്നതെന്നും വോട്ട് ചെയ്തവര്‍ എല്ലാം മാര്‍ക്സിസ്റ്റ്കാരാണെന്നും. മാര്‍ക്സിസ്റ്റുകാര്‍ അങ്ങനെയാണ്, അവര്‍ തൊള്ളയ്ക്ക് തോന്നിയത് പറയും. കേള്‍ക്കുന്നവര്‍ എന്ത് വിചാരിക്കും എന്നൊന്നും അവര്‍ക്ക് പ്രശ്നമേയല്ല. ഇങ്ങനെയൊക്കെ പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിക്കുന്നതാണ് നേതാക്കളിലെ അസാമാന്യ കഴിവായി അണികള്‍ കാണുന്നത്. കുരുട്ടുന്യായങ്ങള്‍ യാതോരു ഉളുപ്പുമില്ലാതെ എത്ര ഉറക്കെ പറയുന്നുവോ അതാണ് മാര്‍ക്സിസ്റ്റ് നേതൃഗുണം.

കേന്ദ്രസേനയെ അയക്കുന്ന കാര്യം പുന:പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇനിയും സമയമുണ്ടെന്ന് പിണറായി വിജയന്‍ അവസാനനിമിഷവും പ്രസ്ഥാവിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍, തെരഞ്ഞെടുപ്പ് തങ്ങളുടെ നിരീക്ഷണത്തില്‍ നടത്താമെന്ന് ഡി.ജി.പി. തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതായി ഇപ്പോള്‍ പത്രറിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു. ഒന്നും നടക്കില്ല എന്ന് വന്നപ്പോഴാണ്, പട്ടാളം ബാരക്കില്‍ ഇരിക്കും എന്ന മുഖ്യമന്ത്രിയുടെ കുപ്രസിദ്ധ പ്രസ്ഥാവന വന്നത്. മുഖ്യമന്ത്രി പറഞ്ഞതില്‍ കാര്യമില്ലാതില്ല. മുന്‍പൊക്കെ ഭരിക്കുന്ന സര്‍ക്കാര്‍ പറയുന്ന പോലെ തെരഞ്ഞെടുപ്പ് നടത്തിക്കൊടുക്കലായിരുന്നു ഇലക്‍ഷന്‍ കമ്മീഷന്റെ പണി. അത്കൊണ്ട് ഈര്‍ക്കിലി പാര്‍ട്ടികള്‍ക്ക് പോലും കമ്മീഷനെ ഭീഷണിപ്പെടുത്തി ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ കഴിഞ്ഞിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് മീതെ ഒരധികാരകേന്ദ്രവും രാജ്യത്ത് നിലവിലില്ല എന്നായിരുന്നു നേതാക്കളുടെ വിചാരം. എന്നാല്‍ ടി.എന്‍.ശേഷന്‍ ചീഫ് ഇലക്‍ഷന്‍ കമ്മീഷണര്‍ ആയതോടെ സ്ഥിതിഗതികള്‍ മാറി. ഇലക്‍ഷന്‍ കമ്മീഷന്‍ എന്നാല്‍ ഒരു ഭരണഘടനാസ്ഥാപനമാണെന്ന് ആളുകള്‍ മനസ്സിലാക്കുന്നത് ടി.എന്‍.ശേഷന്‍ അതിന്റെ തലപ്പത്ത് വന്നതിന് ശേഷമാണ്. ആ ശേഷന്‍ ഇഫക്റ്റ് ആണ് ഇപ്പോള്‍ കണ്ണൂരില്‍ പ്രതിഫലിച്ചത്. വോട്ടെടുപ്പിന്റെ തലേന്ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി സാക്ഷാല്‍ പിണറായി വിജയന് കണ്ണൂരില്‍ നിന്ന് സ്വന്തം പഞ്ചായത്തായ പിണറായിലേക്ക് പോകേണ്ടി വന്നു എന്ന് പറഞ്ഞാല്‍ അത് ശേഷന്‍ ഇഫക്റ്റ് ഇല്ലായിരുന്നുവെങ്കില്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്.

ഇത്തവണ കണ്ണൂര്‍ മണ്ഡലം പിടിച്ചെടുക്കാന്‍ സി.പി.എം. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായിരുന്നു. എന്നാല്‍ കെ.സുധാകരന്‍ എന്ന ഒരേയൊരു കോണ്‍ഗ്രസ്സ് നേതാവിന്റെ ഊര്‍ജ്ജസ്വലമായ നേതൃത്വമാണ് സി.പി.എമ്മിന്റെ കുതന്ത്രങ്ങളെ പ്രതിരോധിച്ചത്. ഇതെഴുതുമ്പോള്‍ റിസല്‍ട്ട് വരാനിരിക്കുന്നതേയുള്ളൂ. ആര് ജയിക്കും എന്നതല്ല പ്രശ്നം. സാധാരണയായി ഉപതെരഞ്ഞെടുപ്പുകള്‍ നടന്നാല്‍ കേരളത്തില്‍ സി.പി.എമ്മേ ജയിക്കാറുള്ളൂ. മറ്റ് മണ്ഡലങ്ങളില്‍ നിന്ന് പ്രവര്‍ത്തകരേയും കള്ള വോട്ടര്‍മാരെയും ഇറക്കുമതി ചെയ്യാന്‍ കഴിയുന്നത് കൊണ്ടാണത്. ഇത്തവണ അബ്ദുള്ളക്കുട്ടിയെ തോല്‍പ്പിക്കാന്‍, പരിയാരം മെഡിക്കല്‍ കോളേജ് തെരഞ്ഞെടുപ്പ് മോഡല്‍ തന്ത്രങ്ങള്‍ ആയിരുന്നു സി.പി.എം. ആസൂത്രണം ചെയ്തിരുന്നത്. അത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചില്ല. അത്കൊണ്ടാണ് കമ്മീഷന്‍ കോണ്‍ഗ്രസിന്റെ പാവയായി എന്ന് ആക്ഷേപിക്കുന്നത്.

കണ്ണൂരില്‍ എണ്‍പത് ശതമാനത്തോളമാണ് പോളിങ്ങ്. ശതമാനം കൂടുന്തോറും അതിന്റെ ഗുണം ലഭിക്കുക യു.ഡി.എഫിനായിരിക്കും എന്നത് എപ്പോഴും കണ്ടു വരുന്ന വസ്തുതയാണ്. കാരണം ഉദാസീനവോട്ടുകളാണ് യു.ഡി.എഫിന് അധികവും ലഭിക്കാറുള്ളത്. മാര്‍ക്സിസ്റ്റുകാരുടെ വിടുവായത്തങ്ങളും,കുത്സിതമാര്‍ഗ്ഗങ്ങളും,ആക്രമണശൈലികളുകളുമാണ് ഈ ഉദസീനവോട്ടര്‍മാരെ ആവേശപൂര്‍വ്വം പോളിങ്ങ് ബൂത്തില്‍ എത്തിക്കുന്നത്. അല്ലാതെ അവര്‍ക്കൊന്നും ഒരു രാഷ്ടീയസ്പിരിറ്റും ഇല്ല. സമാധാനമായി ജീവിയ്ക്കണമെന്ന ഒറ്റ ആഗ്രഹമേയുള്ളൂ. സി.പി.എം. ഈ ഉദാസീനവോട്ടര്‍മാരെ പ്രകോപിപ്പിച്ചില്ലെങ്കില്‍ കേരളത്തില്‍ യു.ഡി.എഫിന്റെ പൊടി കാണില്ല തീര്‍ച്ച. കെ.സുധാകരന്‍ തന്നെ കണ്ണൂര്‍കാര്‍ക്ക് പ്രിയങ്കരനാകുന്നത് സി.പി.എമ്മിനെ പ്രതിരോധിക്കുന്നു എന്ന ഒറ്റക്കാരണത്താലാണ്. പണ്ടൊക്കെ കണ്ണൂരില്‍ ആ ദൌത്യം എന്‍.രാമകൃഷ്ണനായിരുന്നു. ചുരുക്കത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ്സും യു.ഡി.എഫും നിലനില്‍ക്കുന്നത് മറ്റാര്‍ക്കും യോജിക്കാന്‍ കഴിയാത്ത സി.പി.എമ്മിന്റെ ശൈലി കൊണ്ടാണ്. അല്ലാതെ ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും സ്റ്റൈല്‍ കണ്ടിട്ടല്ല. തെരഞ്ഞെടുപ്പ് വന്നാല്‍ സ്ലിപ്പ് കൊടുക്കുക എന്ന പണിയേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉള്ളൂ. ഇനി അഥവാ അങ്ങനെ സ്ലിപ്പ് കിട്ടിയില്ലെങ്കിലും ആളുകള്‍ എങ്ങനെയെങ്കിലും പോയി യു.ഡി.എഫിന് വോട്ട് ചെയ്യും. പ്രത്യേകിച്ചും ടിവി കാണുന്നവര്‍.

കേന്ദ്രസേന വന്നത് കണ്ണൂരിലെ രാഷ്ട്രീയപ്രബുദ്ധരായ ജനങ്ങളെ അപമാനിച്ചതിന് തുല്യമാണെന്നും ആ അപമാനം സഹിക്കവയ്യാതെയാണ് ആളുകള്‍ കൂട്ടത്തോടെ വന്ന് വോട്ട് ചെയ്തതെന്നുമാണ് സി.പി.എം. നേതാക്കള്‍ വോട്ടെടുപ്പ് കഴിഞ്ഞ് വൈകുന്നേരം പ്രതികരിച്ചത്. സത്യത്തില്‍ കേന്ദ്രസേന കണ്ണൂരിന്റെ നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കുകയാണ് ചെയ്തത്. ഈ അഭിമാനത്തിന്റെ കാര്യത്തില്‍ മാര്‍ക്സിസ്റ്റുകാരും മറ്റ് ജനാധിപത്യവിശ്വാസികളും രണ്ട് തട്ടിലാണ്. അത്കൊണ്ട് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഏ.കെ.ജി. ഹോസ്പിറ്റല്‍ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ സി.പി.എം. പരാജയപ്പെട്ടപ്പോള്‍ പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്കിലെ മിണ്ടാപ്രാണികളെ ചുട്ടുകരിച്ചുകൊണ്ടാണ് മാര്‍ക്സിസ്റ്റുകാ‍ര്‍ തങ്ങളുടെ അഭിമാനം വീണ്ടെടുത്തത്. പരിയാരം മെഡിക്കല്‍ കോളേജ് തെരഞ്ഞെടുപ്പില്‍ ഒരു ഡോക്റ്ററും ഭാര്യയും വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ ഭാര്യയുടെ വോട്ട് ആരോ ചെയ്തിരിക്കുന്നു. അപ്പോള്‍ ഡോക്ടര്‍ ചോദിച്ചു, എന്റെ ആ രണ്ടാം ഭാര്യയെ ഒന്ന് കാണിച്ചു തരാമോ എന്ന്.

പോളിങ്ങ് ശതമാനം കൂടിയാലും വൈകുന്നേരം വരെ ബൂത്തില്‍ ക്യൂ ഉണ്ടായാലും അതിന്റെ പ്രയോജനം ലഭിക്കുക യു.ഡി.എഫിനാണെന്ന് പറയാന്‍ കാരണം കള്ളവോട്ടുകള്‍ അടക്കം സി.പി.എമ്മിന്റെ മുഴുവന്‍ വോട്ടുകളും ഏതാണ്ട് ഉച്ചയോട് കൂടി പോള്‍ ചെയ്യപ്പെട്ടിരിക്കും എന്നത് കൊണ്ടാണ്. വോട്ടെടുപ്പിന്റെ തലേന്ന് രാത്രി ഗൃഹനാഥന്‍ മരണപ്പെട്ട വീട്ടില്‍ നിന്ന് മറ്റ് കുടുംബാംഗങ്ങള്‍ വോട്ടായന്ന് രാവിലെ തലയില്‍ മുണ്ടിട്ട് പോയി വോട്ട് ചെയ്തു വന്ന സംഭവം ഞാന്‍ കണ്ടിട്ടുണ്ട്. അതാണ് മാര്‍ക്സിസ്റ്റ് വോട്ടിങ്ങ് ശൈലി. കണ്ണൂരിനെ രാഷ്ട്രീയ ഭുപടത്തില്‍ ഒരു ഭീകരജില്ലയാക്കിയത് സി.പി.എമ്മിന്റെ നെറി കെട്ട ശൈലിയും നേതൃത്വവുമാണ്. തങ്ങള്‍ സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും ഒക്കെ കാവല്‍ മാലാഖയാണെന്ന മട്ടിലാണ് സി.പി.എം. നേതാക്കള്‍ പ്രസംഗിക്കുക. അവരോട് എനിക്കൊന്നേ പറയാനുള്ളൂ. നിങ്ങള്‍ ഇങ്ങനെ വിടുവായത്തം പറയാതിരുന്നെങ്കില്‍, ചാനലുകളില്‍ പ്രത്യക്ഷപെടാതിരുന്നെങ്കില്‍, അണികളോട് അക്രമം വെടിയാന്‍ പറഞ്ഞിരുന്നെങ്കില്‍ കണ്ണൂരെന്നല്ല കേരളത്തില്‍ തന്നെ കോണ്‍ഗ്രസ്സിന് അഡ്രസ്സ് ഉണ്ടാവില്ല. അതെങ്ങനെ, നിങ്ങളുടെ കച്ചോടം നടത്തിക്കൊണ്ട് പോകണമെങ്കില്‍ അണികള്‍ക്ക് ഒരുമ്മാക്കി കാണിക്കാന്‍ കോണ്‍ഗ്രസ്സ് വേണമല്ലൊ അല്ലേ?

ആരാണ് നേതാവ്?

സംവരണം ഇത്രകാലം നടപ്പാക്കിയിട്ടും ഭൂപരിഷ്ക്കരണം കൊട്ടിഘോഷിക്കപ്പെട്ടിട്ടും ദളിതര്‍ക്ക് ഇന്നും കഞ്ഞി കുമ്പിളില്‍ തന്നെ. ഇടത് പക്ഷത്തെ സവര്‍ണ്ണരും മധ്യവര്‍ഗ്ഗവും ഹൈജായ്ക്ക് ചെയ്യപ്പെട്ടപ്പോള്‍ ദളിതര്‍ ഇടത് വോട്ട് ബാങ്കുകളായി തുടരുകയായിരുന്നു. തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലാക്കിയപ്പോള്‍ വൈകിയ വേളയില്‍ ദളിതര്‍ രാഷ്ട്രീയമായി മുന്നേറാന്‍ തുടങ്ങിയത് നിക്ഷിപ്തതാല്പര്യക്കാരില്‍ ഭീതി പടര്‍ത്തിയതാണോ വര്‍ക്കല സംഭവം എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ദളിതരടക്കം അടിസ്ഥാനവര്‍ഗ്ഗത്തിന് ഒരു സംയുക്തരാഷ്ട്രീയ പ്രസ്ഥാനം ഇന്ന് ആവശ്യമുണ്ട്. ളാഹ ഗോപാലന്‍,സി.കെ.ജാനു,ശെല്‍‌വരാജ് തുടങ്ങിയവര്‍ക്ക് നേതൃത്വം നല്‍കാനാവും. തീവ്രവാദം കൊണ്ട് എവിടെയുമെത്തുകയില്ല. സംഘടിക്കുക എന്നതാണ് പ്രധാനം. അണികളോടൊപ്പം നടക്കുന്നവനാണ് യഥാര്‍ഥ നേതാവ് എന്ന് തിരിച്ചറിയണം. പല്ലക്കില്‍ ചുമക്കപ്പെടുന്നവന്‍ നേതാവല്ല വര്‍ഗ്ഗശത്രു ആണെന്നും മനസ്സിലാക്കണം. സംഘടിത ശക്തിയോളം പോന്ന മറ്റൊരു ആയുധവുമില്ല.