Links

ഭക്ഷ്യസുരക്ഷ ബില്ലിനു ഒരു വിയോജനക്കുറിപ്പ് ..

ഇന്ത്യയിൽ വിശന്നു മരിക്കുന്ന പട്ടിണിപ്പാവങ്ങളെ പറ്റി ഇനി ആരും പറയില്ല. എത്രയോ കാലമായി കേൾക്കുന്നതാണു ഈ പട്ടിണിപ്പാവങ്ങൾ വിശന്നു മരിക്കുന്ന കദനകഥകൾ. ആ കഥയെഴുത്തുകാരെല്ലാം ഇനി തൂലിക (മൗസ്) താഴെ വെക്കേണ്ടി വരും. രാജ്യത്ത് മൂന്നിൽ രണ്ട് ഭാഗം ജനങ്ങൾക്ക് മൂന്ന് രൂപ വെച്ച് 5 കിലോ അരിയും രണ്ട് രൂപ വെച്ച് 5കിലോ ഗോദമ്പും ഒരു രുപ വെച്ച് 5കിലോ പയർ വർഗ്ഗങ്ങളും പ്രതിമാസം നൽകപ്പെടും എന്ന് നിയമം മൂലം ഉറപ്പ് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണു ഈ ഭഷ്യസുരക്ഷ ബിൽ പാസ്സാക്കെപ്പെട്ടതോടെ മനസ്സിലാകുന്നത്. അതായത് ഒരാൾക്ക് മാസത്തിൽ 30 രൂപയ്ക്ക് 5 കിലോ അരിയും 5കിലോ ഗോദമ്പും 5കിലോ പയറും കിട്ടുമായിരിക്കും അല്ലേ?

എനിക്ക് ഈ ഭഷ്യസുരക്ഷയുടെ കാര്യത്തിൽ വിയോജിപ്പ് ഉണ്ട്. പട്ടിണിയും പാവങ്ങളും വിശപ്പ് സഹിച്ച് മരണവും ഒക്കെ കുറെക്കാലമായി പറഞ്ഞുകേൾക്കുന്നുണ്ട്. എന്ത്കൊണ്ടാണു ഈ പട്ടിണിയും വിശപ്പും മരണവും ഒക്കെ? ഇവർക്കാർക്കും അധ്വാനിക്കാൻ വയ്യേ? അധ്വാനിച്ച് അന്നത്തിനു വക കണ്ടെത്താൻ ഇവർക്ക് സാധിക്കുന്നില്ലേ? ശരിയായ പ്രശ്നം തൊഴിൽ ഇല്ലായ്മയാണോ? അതോ തൊഴിലിനു കൂലി കുറവായതാണോ? അങ്ങനെയെങ്കിൽ തൊഴിലില്ലായ്മ പരിഹരിക്കാൻ തൊഴിലവസരങ്ങളും സ്വയം തൊഴിൽ സാധ്യതകളും വർദ്ധിപ്പിക്കുകയും എല്ലാ തൊഴിലിനും മിനിമം കൂലി നിയമം മൂലം ഉറപ്പ് വരുത്തുകയും അല്ലേ വേണ്ടത്?

സർക്കാരിന്റെ പണം പ്രത്യുല്പാദനരംഗങ്ങളിൽ നിക്ഷേപിച്ച് അങ്ങനെ തൊഴിലവസരങ്ങളും സ്വയംതൊഴിലുകളും വർദ്ധിപ്പിച്ച് അല്ലേ ദാരിദ്ര്യവും പട്ടിണിയും വിശപ്പും മാറ്റേണ്ടത്. അധ്വാനിക്കാൻ ശേഷിയുള്ളവനു വേണ്ടത് സബ്‌സിഡിയോ അതോ അധ്വാനിക്കാനുള്ള അവസരമോ? ഒന്നിനും വയ്യാത്തവർക്ക് പോരേ സബ്‌സിഡികളും സൗജന്യങ്ങളും? ഓരോ പാവപ്പെട്ടവനും സർക്കാർ രണ്ട് നല്ലയിനം പശുക്കളെയോ അല്ലെങ്കിൽ അത് പോലെ മറ്റെന്തെങ്കിലും തികച്ചും സൗജന്യമായി നൽകിയാൽ അത്രയും ഉല്പാദനം കൂടുകയില്ലേ?

ഇപ്പോൾ ഈ തൊഴിലുറപ്പും ഭക്ഷ്യസുരക്ഷയും എല്ലാം കൂടിയാകുമ്പോൾ രാജ്യത്ത് അലസന്മാർ പെരുകുകയല്ലേ ചെയ്യുക. രാജ്യത്ത് സമ്പത്ത് ഉല്പാദിപ്പിക്കേണ്ട അധ്വാനശേഷി പാഴായിപ്പോവുകയല്ലേ ചെയ്യുക. ഭക്ഷ്യസുരക്ഷ നടപ്പാകുമ്പോൾ ഇപ്പോഴത്തെ കണക്കനുസരിച്ച് ഒരു വർഷം 1.25ലക്ഷം കോടി രൂപ 80കോടി ജനങ്ങൾ ഭക്ഷിച്ച് തീർക്കുകയാണു ചെയ്യുക. നയാപൈസയുടെ ഉല്പാദനം ഇത്രയും ഭീമമായ തുക കൊണ്ട് നടക്കുകയും ഇല്ല. നികുതിദായകന്റെ പോക്കറ്റിൽ കൈയിട്ട് വാരികൊണ്ടാണു ഏതോ സർക്കാരിന്റെ സൗജന്യം പോലെ ഇത് ചെയ്യാൻ പോകുന്നത്. അല്ലാതെ സർക്കാരിന്റെ കൈയിൽ മറ്റ് വരുമാനങ്ങളൊന്നും ഇല്ല.

ഒരു ഭാഗത്ത് സർക്കാർ സബ്‌സിഡികൾ വെട്ടിക്കുറക്കുന്നു. റോഡുകളും പാലങ്ങളും നിർമ്മിക്കാൻ പണമില്ല എന്ന് പറഞ്ഞു ബി.ഒ.ടി.യും ടോളും നടപ്പാക്കുന്നു. വിദ്യാഭ്യാസവും ആരോഗ്യവും സ്വകാര്യമേഖലയ്ക്ക് തീറെഴുതിക്കൊടുത്ത് കൊള്ളലാഭത്തിനും നിലവാരത്തകർച്ചയ്ക്കും അവസരമൊരുക്കുന്നു. പല വിധ ക്ഷേമപദ്ധതികൾ അർഹർക്ക് ലഭിക്കാതെ ഇടത്തട്ടുകാർ അടിച്ചുമാറ്റുന്നു. അഴിമതിയും കൈക്കൂലിയും രാജ്യത്തെ കാർന്നുതിന്നുന്നു. ഭക്ഷ്യസുരക്ഷ നടപ്പാക്കാൻ എന്തെളുപ്പം. പാർലമെന്റിന്റെ ഇരു സഭകളിലും ഒരു ബില്ലെഴുതി പാസ്സാക്കിയാൽ മതി. പണം നികുതിദായകർ കൊടുത്തോളും.

ഞാൻ അധികം വിവരിക്കുന്നില്ല. തൊഴിലുറപ്പ് പദ്ധതിയും ഭക്ഷ്യസുരക്ഷയും കൂടിയാകുമ്പോൾ ഒരു പത്ത് കൊല്ലം കൊണ്ട് ഈ രാജ്യം കുളം തോണ്ടപ്പെടും എന്ന് ഞാൻ പ്രവചിക്കുന്നു. കുറെ ഇനാമുകൾ കിട്ടുമ്പോൾ ആളുകൾ അത്രയും അധ്വാനിക്കാത്താകും. അധ്വാനത്തിന്റെ അന്യവൽക്കരണം നാശത്തിലേക്കല്ലാതെ വേറെങ്ങോട്ടാണു ?

പ്രശ്നങ്ങളുടെ രാഷ്ട്രീയം

നമ്മുടെ രാജ്യത്ത് നിരവധി പ്രശ്നങ്ങളുണ്ട്. ആ പ്രശ്നങ്ങളൊക്കെ പരിഹരിക്കരിക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികളും ക്രിയാത്മക നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുകയും അതിനായി സഹകരിക്കാൻ മുന്നോട്ട് വരികയും ചെയ്യുമെങ്കിൽ നമുക്ക് എല്ലാ പ്രശ്നങ്ങളും സമയബന്ധിതമായി പരിഹരിക്കാൻ കഴിയുമായിരുന്നു. എന്നാൽ സംഭവിക്കുന്നത് എന്താണു? എല്ലാ പാർട്ടികളും കോൺഗ്രസ്സിനെ ആക്രമിക്കാനും , കോൺഗ്രസ്സ് അതിനെ പ്രതിരോധിക്കാനും മുഴുവൻ സമയവും ഊർജ്ജവും ദുർവ്യയം ചെയ്യുന്നു. ഇങ്ങനെ ആക്രമിക്കപ്പെടുന്നത് കോൺഗ്രസ്സിന്റെ മാത്രം പ്രശ്നമല്ല. ബി.ജെ.പി. ഭരണത്തിലെങ്കിൽ എല്ലാ പാർട്ടികളും ബി.ജെ.പി.ക്കെതിരെ ആക്രമണത്തിന്റെ കുന്തമുന തിരിച്ചുവയ്കും. അപ്പോൾ എന്താണു സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ ഭരണകക്ഷിയെ എതിർക്കാൻ എതിർകക്ഷികൾ കൃത്രിമ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട് പുകമറ സൃഷ്ടിക്കുകയും തങ്ങൾക്ക് മൈലേജ് കിട്ടില്ല എന്നത്കൊണ്ട് യഥാർഥപ്രശ്നങ്ങൾ മറച്ചുവെക്കുകയും ചെയ്യും. ഇതാണു രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അത്കൊണ്ട് രാജ്യത്തിനു ഒരു ഇഞ്ച് മുന്നോട്ട് പോകാൻ കഴിയുന്നില്ല.

ഭാഗ്യവശാൽ ചില്ലറ സാമ്പത്തിക പരിഷ്ക്കാരങ്ങൾ നരസിംഹറാവുവിന്റെ ഭരണകാലത്ത് ധനമന്ത്രിയെന്ന നിലയിൽ ഡോ.മൻമോഹൻ സിംഗ് നടപ്പാക്കിയത് കൊണ്ടും അതിനു മുൻപ് രാജീവ് ഗാന്ധി ടെലികോം , ഇൻഫർമേഷൻ ടെക്‌നോളജി മുതലായ മേഖലകളിൽ നവീനമായ പദ്ധതികൾക്ക് തുടക്കം കുറിച്ചത്കൊണ്ടും ഈ കാണുന്ന പുരോഗതി രാജ്യത്ത് ഉണ്ടായിട്ടുണ്ട്. അല്ലായിരുന്നെങ്കിൽ ഇത്രയും ജനസംഖ്യയുള്ള ഈ രാജ്യം അക്ഷരാർത്ഥത്തിൽ മറ്റൊരു സൊമാലിയ ആകുമായിരുന്നു.

ഇപ്പോൾ എന്ത് പ്രശ്നത്തിനും അതിന്റെ അടിസ്ഥാനകാരണം ആലോചിക്കാതെ മൻമോഹൻ സിംഗിനെ കുറ്റപ്പെടുത്തി നിർവൃതിയടയാനാണു ആളുകൾക്ക് താല്പര്യം. രൂപയുടെ മൂല്യത്തകർച്ചയ്ക്കും മൻമോഹൻ സിംഗിനെ ഉത്തരവാദിയാക്കിയാൽ തൃപ്തിയായി. എന്താണു നമ്മുടെ പ്രശ്നം? പ്രധാന മന്ത്രി മാറിയാൽ പ്രശ്നം തീരുമോ? നരേന്ദ്രമോഡി വന്നാൽ ഇന്ത്യ ഐശ്വര്യപൂർണ്ണമാകുമോ? അദ്ദേഹത്തിന്റെ കൈയിൽ അതിനുള്ള മാന്ത്രികവടിയുണ്ടോ? അതല്ല, ഇപ്പോൾ മൻമോഹൻ സിംഗിനെ കുറ്റപ്പെടുത്തുന്ന പോലെ പിന്നീട് മോഡിക്കെതിരെ സംഘഗാനം ആലപിക്കാനുള്ള അവസരം ലഭിക്കലാണോ പ്രശ്നം.

പ്രശ്നം ഇപ്പോഴും നമ്മുടെ രാഷ്ട്രീയവ്യവസ്ഥയുടെയും ജനാധിപത്യത്തിന്റെയും വളർച്ച മുരടിച്ചുപോയതാണു. ഒരു രാഷ്ട്രീയപാർട്ടിയുടെ ചുമതലയും ഉത്തരവാദിത്വവും മറ്റ് പാർട്ടികളെ എതിർക്കലല്ല. രാജ്യത്തിന്റെ ശരിയായ പ്രശ്നങ്ങൾ പഠിച്ച് പോംവഴി കണ്ടെത്തലാണു. ഭരിക്കുന്ന പാർട്ടി അങ്ങനെ പോംവഴി കണ്ടെത്തുമ്പോൾ അതിനു പ്രതിപക്ഷപാർട്ടികൾ സഹകരിക്കുകയും പിന്തുണ കൊടുക്കുകയുമാണു വേണ്ടത്. കാരണം, പരിഹരിക്കാൻ പോകുന്നത് ജനങ്ങളുടെ പ്രശ്നമാണു. നടത്തിപ്പിൽ തെറ്റ് സംഭവിക്കുമ്പോൾ തിരുത്തിക്കാനാണു ശ്രമിക്കേണ്ടത്. ഞങ്ങളായാലും ഭരിക്കുന്ന പാർട്ടിയായാലും ശരി ചെയ്താൽ അത് ശരിയാണെന്നും ജനങ്ങൾക്ക് നല്ലതാണെന്നും അംഗീകരിക്കാൻ കഴിയണം. ഭരിക്കുന്ന പാർട്ടി എന്ത് ചെയ്താലും തെറ്റ്, ശരി ഞങ്ങൾ ചെയ്തോളാം എന്ന നിലപാട് എല്ലാ രാഷ്ട്രീയപാർട്ടികളും കൈക്കൊള്ളുമ്പോൾ ആർക്കും ഒന്നും ചെയ്യാൻ പറ്റാതെ പോകും. എന്തെങ്കിലും ചെയ്യുന്നെങ്കിൽ അത് പ്രതിപക്ഷം വോട്ടുകൾ തട്ടിപ്പറിച്ചുകൊണ്ടു പോകുമല്ലോ എന്ന ഭയത്തിൽ ആയിരിക്കും. ഇതാണു ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

പാർട്ടികളുടെ ഈ നെഗറ്റീവ് അപ്രോച്ച് മാറാതെ രാജ്യത്തിനു രക്ഷയില്ല. പക്ഷെ പാർട്ടികൾ മാറാനും പോകുന്നില്ല. പാർട്ടികൾ മാറണമെങ്കിൽ ജനങ്ങൾ പ്രബുദ്ധരാകണം. അത് സംഭവിക്കാനും പോകുന്നില്ല. അഭ്യസ്തവിദ്യരുടെ വിദ്യ പോലും വെറുമൊരു സർട്ടിഫിക്കറ്റായി ചുരുങ്ങുമ്പോൾ എന്ത് മാറ്റം വരാൻ. എത്തുന്നയിടം വരെ ഇങ്ങനെ പോകട്ടെ എന്നും കക്ഷിരാഷ്ട്രീയക്കാർ എന്തെങ്കിലുമൊക്കെയായി കുരച്ചുകൊണ്ട് ഇരിക്കട്ടെ എന്നും സമാധാനിക്കാനേ കഴിയൂ.

ആഗസ്റ്റ് 12ഉം ജനാധിപത്യവും !

സഖാവ് ഉള്ളിയേരി കുട്ടികൃഷ്ണനുമായി ഒരു അഭിമുഖം:

റിപ്പോര്‍ട്ടര്‍: ആഗസ്റ്റ് 12ന്റെ സമരം പൊളിക്കാന്‍ സര്‍ക്കാര്‍ പല പദ്ധതികളും പ്ലാന്‍ ചെയ്യുന്നുണ്ടല്ലൊ. എന്താണ് അഭിപ്രായം? 

സഖാവ് : ഫാസിസം. തനിഫാസിസം. ഇതാണ് ഇത് മാത്രമാണ് ഫാസിസം. ഞങ്ങള്‍ ഒരു ബ്രാഞ്ചില്‍ നിന്ന് രണ്ട് പേര്‍ വീതം അമ്പതിനായിരം ബ്രാഞ്ചുകളില്‍ നിന്നും ലക്ഷം കേഡര്‍മാര്‍   തിരുവനന്തപുരത്ത് എത്തി സെക്രട്ടേരിയറ്റിന് ചുറ്റും അനങ്ങാതിരിക്കുകയാണ് ചെയ്യുക. പോലീസിന്റെ ബാരിക്കേഡുകള്‍ തൊടുക പോലും ഇല്ല. അകത്ത് പ്രവേശിക്കുകയില്ല. സെക്രട്ടേരിയറ്റിന്റെ മതിലിനും ചുറ്റും ലക്ഷം കേഡര്‍മാര്‍ മനുഷ്യമതില്‍ തീര്‍ത്ത് ആരെയും അകത്ത് കടത്താതിരിക്കുന്ന സമാധാനപരമായ സമരമാണ് ഞങ്ങള്‍ ചെയ്യുക. സര്‍ക്കാര്‍ അതിന് അനുവദിക്കലാണ് ജനാധിപത്യം. ഞങ്ങള്‍ അങ്ങനെ സമാധാനപരമായി വളഞ്ഞിരിക്കുമ്പോള്‍ പോലീസോ കേന്ദ്രസേനയോ തടയുന്നത് ഫാസിസമാണ്. ഫാസിസം ഞങ്ങള്‍ പൊറുക്കില്ല. എത്ര പോലീസും പട്ടാളവും വന്നാലും ഞങ്ങള്‍ സെക്രട്ടേരിയറ്റ് വളഞ്ഞിരിക്കും. ഞങ്ങളാണ് ജനങ്ങള്‍. ജനങ്ങളുടെ കരുത്തിനു മുന്നില്‍ പോലീസും പട്ടാളവും പുല്ലാണ്. 

റിപ്പോര്‍ട്ടര്‍: നിങ്ങള്‍ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും , ആഭ്യന്തരകലാപം സൃഷ്ടിക്കാന്‍ പോവുകയാണെന്നും രക്തസാക്ഷികളെ സൃഷ്ടിച്ച് പാര്‍ട്ടിക്ക് ഊര്‍ജ്ജം ശേഖരിക്കാനാണ് ഉദ്ദേശം എന്നൊക്കെ പറയപ്പെടുന്നുണ്ടല്ലൊ? 

സഖാവ്: അതൊക്കെ ബൂര്‍ഷ്വാ-കുത്തകമുതലാളിത്ത-സാമ്രാജ്യത്വ ദുഷ്പ്രചരണങ്ങള്‍ മാത്രം. ഞങ്ങളുടെ ലക്ഷ്യം സുവ്യക്തമാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണം. അത്രയേയുള്ളൂ. ഞങ്ങള്‍ ഭരണം അട്ടിമറിക്കില്ല. ഞങ്ങള്‍ക്ക് ഇപ്പോള്‍ ഭരണവും വേണ്ട. 

റിപ്പോര്‍ട്ടര്‍: നിങ്ങള്‍ ഇങ്ങനെ സെക്രട്ടേരിയറ്റ് അനിശ്ചിതകാലത്തേക്ക് ഉപരോധിച്ചാല്‍ അത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടല്ലേ? ലക്ഷം പേര്‍ തങ്ങിയാല്‍ നഗരം വീര്‍പ്പുമുട്ടില്ലേ? 

സഖാവ്: ഒരിക്കലുമില്ല. ഇത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള സമരമാണ്. ജനങ്ങളുടെ ആവശ്യമാണ് മുഖ്യമന്ത്രി രാജിവെക്കുക എന്നത്. അത്കൊണ്ട് ജനങ്ങള്‍ക്ക് ഈ സമരം ബുദ്ധിമുട്ടായി തോന്നുകയില്ല. ജനങ്ങള്‍ ഞങ്ങള്‍ക്ക് പണം തരുന്നു, താമസിക്കാന്‍ സൌകര്യം തരുന്നു, ഭക്ഷണപദാര്‍ത്ഥങ്ങള്‍ തരുന്നു. എന്തിന് ആഗസ്റ്റ് 12വരെ കാത്തു, ഇതിനു മുന്നേ സമരവളണ്ടിയര്‍മാര്‍ വന്ന് ഞങ്ങളെ ഈ ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ നിന്ന് മോചിപ്പിച്ച് രക്ഷിക്കണമായിരുന്നു എന്നാണ് ജനം നമ്മോട് പറയുന്നത്. 

റിപ്പോര്‍ട്ടര്‍: ഉമ്മന്‍ ചാണ്ടി രാജി വെച്ചാല്‍ നിങ്ങള്‍ ഈ സമരം ഉപേക്ഷിക്കുമോ? 

സഖാവ്: അത് പാര്‍ട്ടി ആലോചിക്കും. ഞങ്ങള്‍ക്ക് അനഭിമതനാകുന്ന മുഖ്യമന്ത്രിയാണ് പകരം വരുന്നതെങ്കില്‍ ലക്ഷം കേഡര്‍മാര്‍ പിന്നെയും ഇരച്ചുവരും. അപ്പോഴും സെക്രട്ടേരിയറ്റ് വളഞ്ഞ് ഇരിക്കാനുള്ള സൌകര്യം സര്‍ക്കാര്‍ ചെയ്തു തരണം. കാരണം ഇവിടെ ജനാധിപത്യമാണ്. ജനാധിപത്യത്തില്‍ സമരം ചെയ്യുന്ന ജനങ്ങളെ അടിച്ചമര്‍ത്താന്‍ പാടില്ല. അടിച്ചമര്‍ത്തിയാല്‍ അത് ഫാസിസമാണ്. ഫാസിസം ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. അത്രയും കരുത്തുള്ളവരാണ് ജനങ്ങള്‍. ആ ജനക്കരുത്താണ് ആഗസ്റ്റ് 12ന് തിരുവഞ്ചൂരിന്റെ പോലീസും കേന്ദ്രന്റെ സേനയും കാണാന്‍ പോകുന്നത്.

റിപ്പോര്‍ട്ടര്‍: ആട്ടെ, നിങ്ങള്‍ ഭരിക്കുമ്പോള്‍ ഇത് പോലെ മുഖ്യമന്ത്രി രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് സെക്രട്ടേരിയറ്റ് ഉപരോധിച്ചാല്‍ നിങ്ങള്‍ അതനുവദിക്കുമോ? ഈ സമരം ഒരു കീഴ്വഴക്കമാക്കാമോ? 

സഖാവ്: ഞങ്ങളുടെ മന്ത്രിമാരെ ജനങ്ങളാണ് തെരഞ്ഞെടുക്കുക. ആ മന്ത്രിമാര്‍ക്കും ജനങ്ങള്‍ക്കും സെക്രട്ടേരിയറ്റില്‍ പോകേണ്ടി വരും. അത് ജനങ്ങളുടെയും പാര്‍ട്ടിയുടെയും ജനാധിപത്യാവകാശമാണ്. ആ ജനാധിപത്യം ഞങ്ങള്‍ സംരക്ഷിക്കും. സമരത്തെ ഞങ്ങള്‍ പോലീസോ കേന്ദ്രസേനയോ ഇല്ലാതെ തികച്ചും ജനാധിപത്യപരമായി നേരിടും. 

റിപ്പോര്‍ട്ടര്‍: എങ്ങനെ?

സഖാവ് : സമരത്തിന് പോകും എന്ന് പാര്‍ട്ടി കണ്ടെത്തുന്ന ഓരോ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെയും യു.ഡി.എഫ്. അനുഭാവിയുടെയും വീടുകളില്‍ പാതിരായ്ക്ക് പോയി വാതിലില്‍ മുട്ടി വിളിച്ച് കുടുംബനാഥനോട് സൌമ്യമായി പറയും, ഈ വീട്ടില്‍ നിന്ന് ആരെങ്കിലും സമരത്തിന് പോയാല്‍ പോയവന്റെ കൈയും കാലും യഥാസ്ഥാനത്ത് ഉണ്ടാവില്ല. പിന്നെ അവന് ജീവിതത്തില്‍ എവിടെയും സഞ്ചരിക്കേണ്ടി വരില്ല എന്ന്. ഇത് കേള്‍ക്കുമ്പോഴേക്കും സമരം രാഷ്ട്രീയപ്രേരിതമാണെന്ന് ഗൃഹനാഥന് ബോധ്യമാകും. പാര്‍ട്ടിക്ക് ജനാധിപത്യം സംരക്ഷിക്കാന്‍ ഇത് പോലെ എത്രയോ വഴികളുണ്ട്. ജനങ്ങളാണ് പാര്‍ട്ടി, പാര്‍ട്ടിയാണ് ജനങ്ങള്‍. പാര്‍ട്ടിയെ സംരക്ഷിക്കലാണ് ജനങ്ങളെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള വഴി. പാര്‍ട്ടിയുടെ വഴിമുടക്കുന്ന വര്‍ഗ്ഗശത്രുക്കളെ ഉന്മൂലനം ചെയ്യലും ജനാധിപത്യസംരക്ഷണത്തിന്റെ മുന്നുപാധിയാണ്. 

റിപ്പോര്‍ട്ടര്‍:  അപ്പോള്‍ ശരിക്കും എന്താണ് ഈ ജനാധിപത്യം? 

സഖാവ് : എന്താ സംശയം? ഞാന്‍ പറഞ്ഞല്ലൊ പാര്‍ട്ടിയാണ് ജനങ്ങള്‍. അപ്പോള്‍ പാര്‍ട്ടിയുടെ ആധിപത്യമാണ് ജനാധിപത്യം. ഇവിടെ ഞങ്ങള്‍ക്ക് ആധിപത്യമില്ല. അത്കൊണ്ട് ജനാധിപത്യവും ഇല്ല. ഇവിടെ ബൂര്‍ഷ്വകള്‍ക്കാണ് ആധിപത്യം. ശരിയായ ജനാധിപത്യത്തില്‍ പാര്‍ട്ടിക്ക് മാത്രമേ ആധിപത്യം ഉണ്ടാകാന്‍ പാടുള്ളൂ. ഡിക്റ്റേറ്റര്‍ഷിപ്പ് ഓഫ് പ്രോലിറ്റേറിയന്‍സ് എന്നാണ് അതിന്റെ പേര്. പാര്‍ട്ടിക്ക് ആധിപത്യം കിട്ടുമ്പോള്‍ ജനങ്ങള്‍ക്ക് ആധിപത്യം കിട്ടും. ആ ആധിപത്യം മറ്റാരും കവര്‍ന്നെടുക്കാതിരിക്കാന്‍  മറ്റാരെയും പാര്‍ട്ടി ഉണ്ടാക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. പാര്‍ട്ടിയെ വിമര്‍ശിക്കുന്നവര്‍ ബൂര്‍ഷ്വകളുടെ ചെരുപ്പ് നക്കികളും കുലംകുത്തികളും വര്‍ഗ്ഗശത്രുക്കളുമാണ്. അത്തരക്കാരെ വിപ്ലവത്തിനു മുന്‍പ് വടിവാള്‍ കൊണ്ട് 51 വെട്ടുവെട്ടി കൊല്ലും. വിപ്ലവത്തിന് ശേഷം ടിയാനന്‍‌മെന്‍ സ്ക്വയറില്‍ ചെയ്ത പോലെ പട്ടാളടാങ്കുകള്‍ കയറ്റി ചതച്ച് ഉന്മൂലനം ചെയ്യും. 

റിപ്പോര്‍ട്ടര്‍ : ഇതൊക്കെ ഇന്ത്യയില്‍ നടക്കുമോ? 

സഖാവ് : നടക്കണം. അതിനാണ് വര്‍ഗ്ഗസമരം. വര്‍ഗ്ഗസമരം മൂര്‍ച്ഛിച്ചാലാണ് വിപ്ലവം നടക്കുക. വര്‍ഗ്ഗസമരം മൂര്‍ച്ഛിക്കാന്‍ നിരന്തരം സമരങ്ങള്‍ വേണം. അതിനാണ് ഞങ്ങള്‍ പണ്ടുമുതലേ കൊടികുത്തി കൊടികുത്തി പരിശ്രമിക്കുന്നത്. ഈ ഉപരോധവും വര്‍ഗ്ഗസമരത്തിന്റെ ഭാഗമാണ്. തിരിച്ചടികള്‍ ഉണ്ടാകും. എന്നാലും സമരം ചെയ്യാതിരിക്കാനാകുമോ? ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാരായിപ്പോയില്ലേ? 

റിപ്പോര്‍ട്ടര്‍ : ഇന്ത്യയില്‍ വിപ്ലവം നടക്കുമോ? വിപ്ലവം നടന്ന സ്ഥലങ്ങളില്‍ ഒന്നും ഇപ്പോള്‍ കമ്മ്യൂണിസം ഇല്ലല്ലൊ? 

സഖാവ് : ഇന്ത്യയിലും വിപ്ലവം നടക്കണം. എന്തെന്നാല്‍ മാര്‍ക്സിസം ശാസ്ത്രമാണ്, അജയ്യമാണ്. ലോകത്തിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയും ഗണിച്ച് പ്രവചിച്ച ഒരേയൊരു ശാസ്ത്രജ്ഞനാണ് കാറല്‍ മാര്‍ക്സ്. അദ്ദേഹം പ്രവചിച്ച പോലെ വിപ്ലവം നടത്തിയില്ലെങ്കില്‍ പിന്നെ ഞങ്ങളൊക്കെ എന്തിനാ ഇങ്ങനെ കമ്മ്യൂണിസ്റ്റുകാരായി കഷ്ടപ്പെടുന്നത്? ഇപ്പോള്‍ തന്നെ ലക്ഷം കേഡര്‍മാരെ തിരുവനന്തപുരത്ത് എത്തിക്കാന്‍ എത്ര കോടിയാ ചെലവ്. പോലീസും കേന്ദ്രസേനയും വന്നാലും എല്ല്ലാ തിരിച്ചടികള്‍ക്കും ഒടുവില്‍ വിപ്ലവം വിജയിക്കുക തന്നെ ചെയ്യും.

റിപ്പോര്‍ട്ടര്‍ : എന്നാല്‍ ശരി, ലാല്‍ സലാം !

സഖാവ് : ലാല്‍ സലാം !