Links

ചുംബനസമരം തുടരണം - കെ.വേണു

കപടസദാചാരത്തിനു ഒരു ഷോക്ക്ട്രീറ്റ്മെന്റ് ആയിരുന്നു കൊച്ചിയിലും കോഴിക്കോട്ടും നടന്ന ചുംബനസമരം.  അത്കൊണ്ടാണു സകല സദാചാരവാദികളെയും ആ സമരം വിറളി പിടിപ്പിച്ചത്. ഇനിയും ആ സമരം കേരളത്തിലെ തെരുവുകളെ പ്രകമ്പനം കൊള്ളിക്കുമോ എന്നറിയില്ല. എങ്കിൽ തന്നെയും ലക്ഷ്യം ന്യായമാണു, അതിനാൽ സമരം തുടരണം എന്നാണു പ്രശസ്ത സാമൂഹ്യനിരീക്ഷകനായ കെ.വേണു അഭിപ്രായപ്പെടുന്നത്.  ചുംബനസമരത്തിലേക്ക് നയിച്ച സാമൂഹിക-സദാചാര പശ്ചാത്തലം കെ.വേണു സവിസ്തരമായി തന്നെ ഈ ലേഖനത്തിൽ പരിശോധിക്കുന്നു.






സ: പിണറായിയെ ധിക്കരിക്കുക !

പിണറായി സഖാവ് പറഞ്ഞത് സഖാക്കളും അത്ര കണക്കിലെടുക്കണ്ട. അദ്ദേഹത്തിനു ആശയ നവീകരണക്ഷമത ഉണ്ടാകില്ല. പാരമ്പര്യകമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് കാലത്തിനൊപ്പം സഞ്ചരിക്കാൻ കഴിയില്ല. ആശയരംഗത്ത് അച്ചടക്കവും കേന്ദ്രീകരണവും പറ്റില്ല. അത് സംഘടനാരംഗത്ത് മാത്രം മതി. നേതാവ് പറയുന്നത് അതേ പടി ഏറ്റുപറയുന്ന സംസ്ക്കാരം സഖാക്കൾ ഒഴിവാക്കണം. പാർട്ടിയിൽ കാറ്റും വെളിച്ചവും കടക്കട്ടെ. നേതാവിനു തെറ്റ് പറ്റാം. ഓരോരുത്തരും സ്വന്തം നിലയിൽ ചിന്തിക്കണം. ചിന്തിക്കുന്നത് പാർട്ടിയിലും പാർട്ടിക്ക് പുറത്തും പറയണം. ആശയസംഘട്ടനം പാർട്ടിയിലും സമൂഹത്തിലും നടക്കട്ടെ. പാർട്ടിയും സമൂഹവും നവീകരിക്കപ്പെടട്ടെ. കെട്ടിക്കിടക്കുന്നത് കൊണ്ടാണു ദുഷിക്കുന്നത്. പാർട്ടിയും സമൂഹവും വേറെയല്ല. പാർട്ടി സമൂഹത്തിൽ നിന്ന് വേറിട്ട് നിൽക്കുന്ന തുരുത്തുമല്ല.

സമൂഹത്തിനു വേണ്ടിയാണു പാർട്ടി. അല്ലെങ്കിൽ പാർട്ടി എന്തിനാ? സമൂഹതാല്പര്യമാണു സഖാക്കൾ ഉയർത്തിപ്പിടിക്കേണ്ടത്. കമ്മ്യൂണിസ്റ്റുകാരൻ സമൂഹത്തിന്റെ നേതാവായി ഉയരണം. പാർട്ടി നേതാവ് ആയാൽ പോര. പാർട്ടി ഒരു തുരുത്തല്ല. സമൂഹതാല്പര്യത്തിനു വിഭിന്നമായതോ വിരുദ്ധമായതോ ആയ താല്പര്യങ്ങൾ കമ്മ്യൂണിസ്റ്റുകാരനു പാടില്ല. സമൂഹത്തിന്റെ പുന:സൃഷ്ടിയാണു കമ്മ്യൂണിസ്റ്റുകാരന്റെ കടമ. സമൂഹത്തിലെ ജീർണ്ണതകൾ നിർമ്മാർജ്ജനം ചെയ്യാൻ കമ്മ്യൂണിസ്റ്റുകാരൻ തന്റെയുള്ളിലും പാർട്ടിയുടെ ഉള്ളിലും ഉള്ള അഴുക്കുകൾ ആദ്യം നീക്കം ചെയ്യണം. ഒറ്റയടിക്ക് കഴിയില്ല. ഈ ബോധം ഉണ്ടാവുകയും നിരന്തരം ശ്രമിക്കുകയും ചെയ്താൽ മതി. സമൂഹത്തിലെ സൽസ്വഭാവികൾ ആരെന്ന് ചോദിച്ചാൽ ആളുകൾക്ക് കമ്മ്യൂണിസ്റ്റുകാരനെ ചൂണ്ടിക്കാണിക്കാൻ കഴിയണം. അല്ലെങ്കിൽ പിന്നെ എന്തിനാ കമ്മ്യൂണിസ്റ്റ് ആകുന്നത്?

പാർട്ടി അധികാരവും ആശയപരമായ അപ്രമാദിത്വവും ഒരു പരമോന്നത നേതാവിൽ കേന്ദ്രീകരിച്ചതാണു കമ്മ്യൂണിസ്റ്റ് പാർട്ടികൾ തകരാൻ കാരണം. അത് കൊണ്ടാണു പാർട്ടി നേതാക്കളെ വിചാരണ ചെയ്യുക, പാർട്ടി ആസ്ഥാനത്തെ കടന്നാക്രമിക്കുക എന്ന് ഒരു ഘട്ടത്തിൽ മാവോ സേ തൂങ്ങിനു പറയേണ്ടി വന്നത്. സമൂഹവും പാർട്ടിയും അനവരതം പുതുപ്പിക്കപ്പെടണമെങ്കിൽ ജനാധിപത്യം പാർട്ടിയിലും സമൂഹത്തിലും പ്രവർത്തിക്കണം. താൻ അപ്രമാദിത്വമുള്ള വ്യക്തിയാണെന്ന് നേതാവിനു തോന്നിക്കൂട. സ്ഥാനത്തിന്റെ വലിപ്പം കൂടുമ്പോൾ ഒപ്പം വിനയവും കൂടണം. ഒരോ സ്ഥാനവും ഓരോ ചുമതലയാണു, അധികാരമല്ല. ലക്ഷ്യം സമൂഹത്തിന്റെ നവീകരണമാണു എന്ന് എപ്പോഴും ഓർമ്മ വേണം.

കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടുത്തേണ്ടതുണ്ട്. ജനാധിപത്യമാർഗ്ഗത്തിലാണത് ചെയ്യേണ്ടത്. നേതാക്കളിൽ നിന്ന് കല്പനയല്ല താഴെക്ക് വരേണ്ടത്, സ്നേഹപൂർവ്വമായ ശാസനകളാണു. നമ്മുടെ രാജ്യം എല്ലാം കൊണ്ടും പിറകോട്ട് പോവുകയാണു. ഇത:പര്യന്തം നമ്മൾ ആർജ്ജിച്ച നവീനാശയങ്ങൾ തല്ലിക്കെടുത്താൻ പ്രതിലോമശക്തികൾ പലപല പേരുകളിൽ ഇൻസ്റ്റന്റായി അവതരിക്കുന്നു. ഇതിനു തടയിടാൻ പുരോഗമന മതേതര ജനാധിപത്യശക്തികൾ കൈകോർക്കണം. കമ്മ്യൂണിസ്റ്റുകാരും ഇതിൽ അണി ചേരണം.

സദാചാര പോലീസിങ്ങിനെതിരെ എല്ലാവരെയും അണിനിരത്താൻ ചുംബനസമരത്തിനു കഴിയില്ല എന്ന് പിണറായി പറഞ്ഞത് അദ്ദേഹം പാരമ്പര്യകമ്മ്യൂണിസ്റ്റ് ആയത് കൊണ്ടാണു. എല്ലാവരെയും അണിനിരത്തേണ്ട ആവശ്യമില്ല. സമൂഹത്തിൽ പുത്തൻ ചിന്തയും നവീനമായ ആശയങ്ങളും പ്രസരിപ്പിക്കലാണു പ്രധാനം. സമരത്തിന്റെ രൂപം നിശ്ചയിക്കേണ്ടത് അത് സംഘടിപ്പിക്കുന്നവരാണു. വിരലിൽ എണ്ണാൻ കഴിയുന്നവർ മാത്രം ചുംബനസമരത്തിനു ഇറങ്ങിയിട്ടും അത് സമൂഹത്തിൽ ഇപ്പോൾ ഉണ്ടാക്കിയിട്ടുള്ള ആഘാതം പതിനായിരങ്ങൾ അണിനിരന്നതിനേക്കാളും വലുതാണു എന്ന യാഥാർഥ്യം കാണാതിരുന്നുകൂട.

കമ്മ്യൂണിസ്റ്റുകാരും കമ്മ്യൂണിസ്റ്റ് പാർട്ടികളും മാറണം. സമൂഹം മാറണമെങ്കിൽ , മാറ്റണമെങ്കിൽ അതിനു വേണ്ടി പ്രവർത്തിക്കുന്ന പ്രവർത്തകരും പാർട്ടിയും മാറിക്കൊണ്ടേയിരിക്കണം എന്നത് സിമ്പിൾ ലോജിക്ക് ആണു. സ്വയം വിമർശനം നടത്തിയാൽ മാത്രം പോര. ബോധ്യമാകുന്ന തെറ്റുകൾ വ്യക്തിതലത്തിൽ തന്നെ തിരുത്തണം. വ്യക്തികൾ തിരുത്തിയില്ലെങ്കിൽ പാർട്ടിയും സമൂഹവും തിരുത്തപ്പെടുകയില്ല. പിന്തിരിപ്പൻ എന്ന് കാണുന്ന എല്ല്ലാ ആശയങ്ങൾക്കും പ്രവർത്തനങ്ങൾക്കും എതിരെ പ്രവർത്തിക്കാൻ സഖാക്കൾ മുന്നോട്ട് വരണം. മേലെ നിന്ന് വരുന്ന നിർദ്ദേശങ്ങൾ മാത്രം സഖാക്കൾ പാലിച്ചാൽ പോര. വ്യക്തിപരമായും സമൂഹത്തിൽ സ്വതന്ത്രമായി ഇടപെടാൻ സഖാക്കൾ തയ്യാറാകണം. അച്ചടക്കമുള്ള പാർട്ടി അനുഭാവിയും അതേ സമയം സാമൂഹ്യകടമകൾ നിർവ്വഹിക്കുന്ന ഉത്തമപൗരന്മാരും ആകാൻ സഖാക്കൾക്ക് കഴിയണം.

ശാസ്ത്രം വേറെ; ശാസ്ത്രജ്ഞൻ വേറെ

ശാസ്ത്രവും ശാസ്ത്രജ്ഞനും തമ്മിൽ ബന്ധം ഇല്ലെന്ന് തോന്നുന്നു. കാരണം ശാസ്ത്രം എന്ന് പറയുന്നത് പ്രാപഞ്ചികമായ എല്ലാ സമസ്യകൾക്കും ഉത്തരം തേടുകയും, കണ്ടെത്തുന്ന അറിവുകൾ മനുഷ്യരാശിക്ക് പകർന്നു നൽകുകയും ചെയ്യുന്ന ഒരു ഫിലോസഫിയാണു. അതേ സമയം ഒരു ശാസ്ത്രജ്ഞൻ ശാസ്ത്രത്തിന്റെ നിസ്സാരമായ ഒരു ഏരിയയിൽ മാത്രം പഠനം നടത്തുകയും പരിമിതമായ ആ മേഖലയിൽ മാത്രം വൈദഗ്ദ്ധ്യം നേടുകയും ചെയ്യുന്ന വ്യക്തിയാണു. അപ്പോൾ ഒരു ശാസ്ത്രജ്ഞൻ ശാസ്ത്രം എന്ന ഫിലോസഫി ഉൾക്കൊള്ളണമെന്നോ അദ്ദേഹത്തിനു എല്ലാ സംഗതികളിലും ശാസ്ത്രീയവീക്ഷണം ഉണ്ടാകണമെന്നോ ഇല്ല. ഉദാഹരണത്തിനു ഒരു ബഹിരാകാശശാസ്ത്രജ്ഞനു ജീവശാസ്ത്രത്തിലോ രസതന്ത്രത്തിലോ പരിണാമശാസ്ത്രത്തിലോ അറിവ് ഉണ്ടാകണമെന്നില്ല. അപ്പോൾ അദ്ദേഹം സൃഷ്ടിവാദത്തിൽ വിശ്വസിക്കുകയും ഗണപതിക്ക് നാളികേരം ഉടക്കുകയും മാതാ അമൃതാനന്ദമയിയുടെ പാദങ്ങളിൽ നമസ്ക്കരിക്കുകയും ചെയ്യും. അതിലൊന്നും അസ്വാഭാവികമായി ഒന്നുമില്ല.

ശാസ്ത്രം എന്ന ഫിലോസഫി ഉൾക്കൊള്ളാൻ അക്കാദമിക വിദ്യാഭ്യാസം തന്നെ വേണമെന്നില്ല. സാധാരണക്കാരായ ആളുകൾക്കും ശാസ്ത്രീയവീക്ഷണം ഉണ്ടാകും. പ്രപഞ്ചത്തെ കുറിച്ചും പ്രകൃതിയെ കുറിച്ചും മുൻവിധികൾ ഇല്ലാതെ പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കുന്നത് കൊണ്ടാണത്. യുക്തിവാദിസംഘത്തിലോ, ശാസ്ത്രസാഹിത്യ പരിഷത്തിലോ, വൈരുദ്ധ്യാധിഷ്ഠിതഭൗതികവാദം പ്രത്യയശാസ്ത്രമായി അംഗീകരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടികളിലോ അംഗമായി ചേർന്നാലും ഒരാൾക്ക് ശാസ്ത്രീയവീക്ഷണം ഉണ്ടാകണമെന്നില്ല. ശാസ്ത്രീയവീക്ഷണം ഒരാൾ സ്വയം ആർജ്ജിക്കുന്നതാണു. മറ്റൊരാൾക്ക് അത് പകർന്നു നൽകാനും കഴിയില്ല. ശരിയായ യുക്തിവാദിക്കും കമ്മ്യൂണിസ്റ്റുകാരനും ശാസ്ത്രീയവീക്ഷണം ഉണ്ടാകണം എന്നാണു വയ്പ്. എന്നാൽ അത് പ്രായോഗികമല്ല. ഒരു സംഘടനയാകുമ്പോൾ അതിൽ ആർക്കും അംഗമാകാം. സംഘടനകൾക്ക് ശാസ്ത്രം പഠിപ്പിക്കാൻ കഴിയില്ല. യുക്തിവാദിസംഘമോ കമ്മ്യൂണിസ്റ്റ് പാർട്ടികളോ ശാസ്ത്രത്തിൽ ക്ലാസ്സ് നടത്തിയതായി കേട്ടുകേൾവി പോലുമില്ല. എന്തിനേറെ പറയുന്നു ശാസ്ത്രസാഹിത്യ പരിഷത്ത് പോലും അതിന്റെ പ്രവർത്തകന്മാർക്ക് ശാസ്ത്രത്തിൽ ക്ലാസ്സ് നൽകിയിട്ടില്ല.

എല്ലാ ശാസ്ത്രശാഖയെ കുറിച്ചും പൊതുവായ അറിവും ധാരണയും ഇല്ലാത്ത ഒരാൾക്ക് ശാസ്ത്രീയവീക്ഷണം ഉണ്ടാവുകയില്ല. സ്കൂൾ-കോളേജ് തലത്തിൽ പഠിക്കുന്ന പാഠഭാഗങ്ങൾ വെച്ചുകൊണ്ടും ഒരാൾ ശാസ്ത്രീയവീക്ഷണം ആർജ്ജിക്കണം എന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ശാസ്ത്രവിഷയങ്ങൾ പതിവായി വായിച്ച് തുടർപഠനം ജീവിതത്തിന്റെ ഭാഗമാക്കുന്നവർക്ക് മാത്രമേ ശരിയായ ശാസ്ത്രീയവീക്ഷണം ഉണ്ടാവുകയുള്ളൂ. നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങളിൽ ശാസ്ത്രീയവീക്ഷണം ഉള്ളവർ വിരളമാണു. പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹൃ ശാസ്ത്രീയവീക്ഷണമുള്ള വ്യക്തിയായിരുന്നു. അത്കൊണ്ട് സമൂഹത്തിൽ ശാസ്ത്രീയവീക്ഷണം പ്രചരിപ്പിക്കേണ്ട ആവശ്യകത നമ്മുടെ ഭരണഘടനയിൽ പോലും എഴുതി വയ്ക്കുകയുണ്ടായി.

എന്തിനാണു പൗരന്മാർക്ക് ശാസ്ത്രീയവീക്ഷണം എന്ന് ചോദിച്ചാൽ ജീവിതം അനായാസമായി കൊണ്ടുനടക്കാൻ ശാസ്ത്രീയവീക്ഷണം നല്ലതാണു. ശാസ്ത്രം ഇന്ന് സർവ്വതല സ്പർശിയാണു. നമ്മൾ കഴിക്കുന്ന ഭക്ഷണം മുതൽ വസ്ത്രം, വീട് എല്ലാറ്റിലും ശാസ്ത്രം അപ്ലിക്കബിൾ ആണു. ആളുകൾക്ക് ശാസ്ത്രീയബോധം തീരെ കുറവായത്കൊണ്ട് ശാസ്ത്രത്തിന്റെ ലേബൽ ഒട്ടിച്ച സ്യൂഡോ ശാസ്ത്രം ഇന്ന് സകല മേഖലകളെയും ഭരിക്കുകയാണു. വ്യാജശാസ്ത്രമാണു ശരിയായ ശാസ്ത്രം എന്ന് പോലും ആളുകൾ വിശ്വസിച്ചു തുടങ്ങി. ഈ നിലയ്ക്ക് ഇനി മാറ്റം വരാൻ പ്രയാസമാണു. ഒറ്റപ്പെട്ട ആളുകൾ ജന്മസഹജമായ ക്യൂരിയോസിറ്റി (ജിജ്ഞാസ) കൊണ്ട് ശാസ്ത്രം മനസ്സിലാക്കുകയും ശാസ്ത്രീയവീക്ഷണം ആർജ്ജിക്കുകയും ചെയ്തെങ്കിലായി.

ഞാൻ ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നു...


ദൈവം പാവം !



ഓർക്കുട്ടിനു വിട !



മതഭീകരതയെ മുസ്ലീങ്ങൾ എതിർക്കണം


ജനാധിപത്യം V/s ഇസ്ലാമിക ഖിലാഫത്ത്



ആരാണു വർഗ്ഗീയവാദി ?

ഞാൻ വർഗ്ഗീയതയെ കുറിച്ച് ഒരു പോസ്റ്റ് എഴുതണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. വർഗ്ഗീയത എന്നാൽ എന്ത് എന്നതിനെ പറ്റി എന്റെ നിർവ്വചനം. പലപ്പോഴും ബ്ലോഗിലും മറ്റും എഴുതിയിരുന്നു. എന്നാൽ ഞാൻ എത്രയോ അപരിചിത ആശയങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചെങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. അത് ഈ സോഷ്യൽ മീഡിയയുടെ പരിമിതിയാണു. അച്ചടി മാധ്യമങ്ങളിൽ എഴുതുന്നവരെ മാത്രമേ സമൂഹം ശ്രദ്ധിക്കുന്നുള്ളൂ. ആ എഴുത്തുക്കൾ മാത്രമേ സമൂഹത്തിൽ പ്രചരിക്കുകയും സ്വാധീനം ചെലുത്തുകയും ചെയ്യുന്നുള്ളൂ. മറ്റൊരു പരിമിതി നമ്മളൊക്കെ സാധാരണക്കാർ ആണു എന്നതുമാണു. അറിയപ്പെടുന്ന ആളുകൾ സോഷ്യൽ മീഡിയയിൽ എന്തെഴുതിയാലും അതൊക്കെ അപ്പോൾ തന്നെ അച്ചടി മാധ്യമങ്ങൾ ഏറ്റെടുത്ത് വമ്പിച്ച പ്രചാരണം കൊടുക്കുന്നതും കാണാം.

എന്തായാലും അന്തിമവിശകലനത്തിൽ ആ സെലിബ്രിറ്റികളുടെ എഴുത്തുകളും വിസ്മൃതിയിൽ ആണ്ടുപോകാൻ ഉള്ളത് തന്നെയാണു. അപ്പോൾ നമ്മുടെ എഴുത്തിനും വലിയ വ്യത്യാസം ഒന്നും ഇല്ല. ഉദാഹരണത്തിനു കാസർക്കോട് MP പി. കരുണാകരന്റെ ഫേസ്‌ബുക്ക് കവിത ഇന്ന് മാതൃഭൂമിയിൽ വാർത്തയാണു. കവിതയുടെ പൂർണ്ണരൂപം അച്ചടിച്ചിട്ടുമുണ്ട്. ആ വാർത്തയ്ക്കും ആയുസ്സ് ഇന്നത്തെ ദിവസം മാത്രമല്ലേ ഉള്ളൂ.

പറഞ്ഞ് വന്നത് വർഗ്ഗീയതയെ പറ്റി. ഒരു മുസ്ലീം സുഹൃത്തിന്റെ ഇന്നത്തെ സ്റ്റാറ്റസ്സിൽ കാണുന്നത്, ഫേസ്‌ബുക്കിൽ വന്നതിനു ശേഷമാണു നാട്ടിൽ ഇത്രയും വർഗ്ഗീയവാദികൾ ഉണ്ടെന്ന് മനസ്സിലായത് എന്നാണു. ആ സുഹൃത്ത് ഉദ്ദേശിച്ചത് ഹിന്ദുക്കളെ കുറിച്ചായിരിക്കും എന്ന് തോന്നുന്നു. കാരണം മുസ്ലീങ്ങൾക്ക് വർഗ്ഗീയത ഇല്ലല്ലൊ. ഹിന്ദുക്കളൊക്കെ വർഗ്ഗീയവാദികളാകുന്ന കാലമാണിത്. മുസ്ലീങ്ങൾ മതേതരവിശ്വാസികളും. പോരാത്തതിനു കേന്ദ്രത്തിൽ ബി.ജെ.പി.ഭരണത്തിൽ വരികയും ചെയ്തു. കേരളത്തിലാണെങ്കിൽ കേന്ദ്രത്തിന്റെ മാതൃകയിൽ ബി.ജെ.പി.യുടെ ഒറ്റക്കക്ഷി ഭരണം നിലവിൽ വരാനുള്ള സാധ്യത തള്ളിക്കളയാനും ആകില്ല. അപ്പോൾ രാജ്യമൊട്ടാകെ ഹിന്ദുക്കൾ വർഗ്ഗീയവാദികൾ ആകുന്ന പ്രക്രിയ ധ്രുതഗതിയിൽ നടക്കുകയാണു. ബി.ജെ.പി. എന്ന പാർട്ടിക്ക് ആരൊക്കെ വോട്ട് ചെയ്യുന്നുവോ അവരൊക്കെ ഹിന്ദു വർഗ്ഗീയവാദികൾ ആണെന്ന കാര്യത്തിൽ മതേതരത്വത്തിന്റെ പേറ്റന്റ് കൈവശം വെച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റുകൾക്കും മുസ്ലീം സമുദായത്തിലെ സകലമാന സംഘടനകളിൽ പെട്ടവർക്കും സംശയം ഉണ്ടാകാൻ വഴിയില്ല.

ഞാൻ പറയുന്നു, വർഗ്ഗീയത എന്നത് മതപരമായ വേർതിരിവ് മാത്രമല്ല. എന്റേത് എന്ന് ഏതൊരാൾക്ക് എന്തിനൊടെങ്കിലും ഒരു വൈകാരികത തോന്നുന്നെങ്കിൽ അതൊക്കെ വർഗ്ഗീയതയാണു. എന്റെ നാട്, എന്റെ പാർട്ടി, എന്റെ ഭാഷ, എന്റെ സംഘടന, എന്റെ യൂനിയൻ, എന്റെ ജാതി, എന്റെ മതം, എന്റെ രാജ്യം ഇങ്ങനെ എന്റേത് എന്ന് കരുതി എന്തിനോടൊക്കെ വൈകാരികമായ പറ്റ് തോന്നുവോ അതൊക്കെ വർഗ്ഗീയതയാണു. അപ്പോൾ വർഗ്ഗീയത എന്നത് സാർവ്വത്രികമായ മനുഷ്യസ്വഭാവം ആണെന്ന് കാണാൻ കഴിയും. അത് ഒരാളുടെ ചിന്ത ഞാൻ, എന്റെ എന്നിങ്ങനെ തുടങ്ങി ഒടുവിൽ പ്രപഞ്ചത്തോളം വികസിക്കുന്നത്കൊണ്ടാണു.

എന്നാൽ ഈ ലോകത്ത് വർഗ്ഗീയവാദി അല്ലാത്തവരായി ആരെങ്കിലുമുണ്ടോ? തീർച്ചയായും നിരവധി ആളുകളുണ്ട്. അവരുടെ ചിന്ത പ്രപഞ്ചത്തിൽ തുടങ്ങി ഭൂമി, ലോകം, രാജ്യം, സംസ്ഥാനം, പഞ്ചായത്ത്, അയല്പക്കം എന്നിങ്ങനെ താഴോട്ട് വന്ന് ഒടുവിലാണു എന്നിൽ, ഞാനിൽ എത്തുന്നത്. അപ്പോൾ ഈ ഞാൻ എന്നത് നിസ്സാരനായും ഈ പ്രപഞ്ചത്തിന്റെ അഭേദ്യവും തുച്ഛവും ആയ ഒരു യൂനിറ്റ് മാത്രമാണെന്നും മനസ്സിലാകും. അയാൾക്ക് എന്റേത് എന്ന് പറഞ്ഞ് അഹങ്കരിക്കാനോ ആവേശം കൊള്ളാനോ ഒന്നുമുണ്ടാകില്ല. എന്തെന്നാൽ എല്ലാം ഈ പ്രപഞ്ചത്തിന്റെ ഭാഗം തന്നെ. പിന്നെ എങ്ങനെ അയാൾ വർഗ്ഗീയവാദിയാകും. എന്റെ എന്ന് ചിന്തിക്കുന്ന ഏതൊരാളും അത്കൊണ്ട് വർഗ്ഗീയവാദിയാണു.

കറ്റാർ വാഴയും കള്ളപ്രചരണങ്ങളും

ഫേസ്‌ബുക്കിൽ ഒരു സുഹൃത്തിന്റെ സ്റ്റാറ്റസ്സ് ആണു ഈ പോസ്റ്റിനു ആധാരം. കറ്റാർവാഴയെ പ്രകീർത്തിച്ച് സുഹൃത്ത് എഫ് ബി യിൽ ഇങ്ങനെ എഴുതുന്നു:

"വളരെ വിപുലമായ തരത്തിലുള്ള ഗുണങ്ങള്‍‍ ഉള്ള കറ്റാര്‍ വാഴ നീര്‌ ശരീരത്തില്‍ കുറവുള്ളതും ആവശ്യമായതുമായ പോഷകങ്ങള്‍ നല്‍കുകയും ബാഹ്യ സാഹചര്യങ്ങളുമായി ഇണങ്ങാനുള്ള കഴിവ്‌ ഉയര്‍ത്തി ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനായി പതിവായി വെറുംവയറ്റില്‍ കറ്റാര്‍വാഴനീരും തേനും യോജിപ്പിച്ചത് രണ്ട് സ്പൂണ്‍ വീതം കഴിച്ചാല്‍ മതി"

ഇങ്ങനെയുള്ള പ്രചാരണങ്ങൾ ആളുകൾ നടത്തുന്നത് ആയുർവേദത്തിനു നമ്മളിലുള്ള സ്വാധീനം കൊണ്ടാണു. കറ്റാർവാഴ നീരും തേനും രണ്ട് സ്പൂൺ വീതം പതിവായി കഴിച്ചാൽ ശരീരത്തില്‍ കുറവുള്ളതും ആവശ്യമായതുമായ പോഷകങ്ങള്‍ ലഭിക്കുകയും ബാഹ്യ സാഹചര്യങ്ങളുമായി ഇണങ്ങാനുള്ള കഴിവ്‌ ഉയര്‍ത്തി ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും എന്നാണു അവകാശപ്പെടുന്നത്.

സത്യം എന്താണു? നമ്മൾ സാധാരണ കഴിക്കുന്ന ആഹാരത്തിൽ നിന്ന് തന്നെ ഇവയെല്ലാം ലഭിക്കുന്നുണ്ട് എന്നതാണു. നിത്യേന നമ്മൾ ചോറും കറിയും തോരനും കുറേശ്ശെ പാലും മീനും മുട്ടയും പഴവർഗ്ഗം ഏതെങ്കിലും ഇവയെല്ലാം ചേർന്ന് കഴിച്ചാൽ തന്നെ നമുക്ക് വേണ്ട പോഷകഘടകങ്ങൾ എല്ലാമായി. ഇപ്പറഞ്ഞതെല്ലാം ആവശ്യത്തിനു കഴിച്ചാൽ പ്രതിരോധശേഷി ശരീരം ഉണ്ടാക്കിക്കോളും.

ഭക്ഷണത്തിൽ നിന്ന് ശരീരം ഉൾക്കൊള്ളുന്നത് എന്തൊക്കെയാണെന്ന് നോക്കാം. അന്നജം, കൊഴുപ്പ്, ജീവകങ്ങൾ, ധാതുലവണങ്ങൾ, ജലം ഇങ്ങനെ അഞ്ച് ഘടകങ്ങളാണു ഭക്ഷണത്തിൽ നിന്ന് കിട്ടേണ്ടത്. ബാക്കിയൊക്കെ ശരീരം ചെയ്തോളും. ഈ അഞ്ച് ഘടകങ്ങളും നിത്യവും ഉള്ള ആഹാരത്തിൽ ചേർന്നിട്ടുണ്ടോ എന്നാണു നമ്മൾ നോക്കേണ്ടത്. ധാന്യം, മാംസം അല്ലെങ്കിൽ പയർ, പാൽ, പച്ചക്കറി, ഇലവർഗ്ഗം അതായത് ചീര, പഴം ഇത്രയും ആഹാരത്തിൽ ഉൾക്കൊള്ളിച്ചാൽ സമ്പൂർണ്ണമായ ആഹാരമായി. കറ്റാർവാഴ പരതി നടക്കേണ്ട.

ഈ ഔഷധസസ്യം എന്ന പ്രയോഗം തന്നെ തെറ്റാണു. എന്ത് ഔഷധമാണു സസ്യങ്ങളിൽ നിന്ന് ലഭിക്കേണ്ടത്? ഔഷധം എന്ന് പറഞ്ഞാൽ തന്നെ എന്താണു? വെറുതെ ഔഷധം കഴിക്കണോ? സസ്യങ്ങളുടെ ഇല, തണ്ട്, കായ, പൂവ്, ഫലം ഇങ്ങനെ ഏത് ഭാഗം കഴിച്ചാലും നമുക്ക് കിട്ടുക മേല്പറഞ്ഞ അഞ്ച് ഘടകങ്ങൾ ഏറിയോ കുറഞ്ഞോ ആണു. ഔഷധം എന്നൊരു പൊതുഘടകം ഏത് സസ്യത്തിലും ഇല്ല.

എന്താണു രോഗം? അത് മനസ്സിലാക്കിയാലല്ലേ ഔഷധം എന്തെന്ന് മനസ്സിലാവുകയുള്ളൂ. രോഗം എന്നൊന്ന് ഇല്ല എന്നാണു ഹോമിയോപ്പതിയുടെ സിദ്ധാന്തം പറയുന്നത്. അത് പോലെ ഹോമിയോപ്പതിയിൽ രോഗിയും രോഗത്തിനു ചികിത്സയും ഇല്ല. ആളുകളിൽ രോഗലക്ഷണം ആണു ഉണ്ടാകുന്നത്. സിംപ്ടം എന്ന് പറയും. എന്താണോ ഒരാളിൽ ഉള്ള ലക്ഷണം അതേ ലക്ഷണം വീണ്ടും മരുന്ന് കൊടുത്ത് അയാളിൽ ഉണ്ടാക്കി ആദ്യത്തെ ലക്ഷണത്തെ ഇല്ലാതാക്കുക. ഉദാഹരണത്തിനു ഒരാൾക്ക് ചുമ ആണെങ്കിൽ അതൊരു സിംപ്ടം ആണു. അയാളിൽ വീീണ്ടും ചുമ ഉണ്ടാക്കാൻ ഹോമിയോ മരുന്നു കൊടുക്കും. അപ്പോൾ ചുമ മാറും. ഒരു ലക്ഷണത്തെ അതേ ലക്ഷണം ഇല്ലാതാക്കും. ഇതാണു ഹോമിയോ.

ആയുർവേദപ്രകാരം ശരീരം പഞ്ചഭൂതനിർമ്മിതമാണു. പഞ്ചഭൂതങ്ങൾ എന്നാൽ മണ്ണ്, വായു, ജലം, അഗ്നി, ആകാശം. വാദം,പിത്തം, കഫം ഇങ്ങനെ ത്രിദോഷങ്ങൾ കൊണ്ടാണു രോഗങ്ങൾ ഉണ്ടാകുന്നത്. ചികിത്സ കഷായം, ലേഹ്യം, ചൂർണ്ണം , രസായനം, എണ്ണ, തൈലം പിന്നെ കിഴി പിഴിച്ചൽ തടവൽ എന്നിവയിൽ തീരുന്നു. ഇതൊക്കെ ആധുനികശാസ്ത്രം ശരീരം എന്നാൽ എന്ത് , ശരീരം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കണ്ടുപിടിക്കുന്നതിനു മുൻപേയുള്ള അനുമാനങ്ങളാണു.

ശരി, എന്താണു രോഗം എന്ന് നമുക്ക് ശാസ്ത്രീയമായി നോക്കാം. വായു, ജലം, ഭൂമി ഇവയിൽ എല്ലാ സ്ഥലത്തും സൂക്ഷ്മജീവികൾ ഉണ്ട്. സൂക്ഷ്മജീവികൾ ഇല്ലാത്ത ഒരിടവും ഇല്ല. ഈ സൂക്ഷജീവികൾ പലതും നമുക്ക് ഉപകാരികളാണു. സത്യം പറഞ്ഞാൽ സൂക്ഷ്മജീവികൾ ഇല്ലെങ്കിൽ പ്രകൃതിയിൽ ഒന്നും നടക്കില്ല. ചില സൂക്ഷ്മജീവികൾ ഉപദ്രവകാരികളാണു. അവ നമ്മുടെ ശരീരത്തിൽ കടന്നുകൂടി നമ്മെ ആക്രമിക്കുന്നതാണു രോഗം. സാധാരണഗതിയിൽ ഇങ്ങനെ ആക്രമിക്കുന്ന സൂക്ഷ്മജീവികളെ ശരീരം തന്നെ പ്രതിരോധിക്കും. ഓർക്കുക, പ്രതിരോധശേഷി എന്ന് പറഞ്ഞാൽ ശരീരത്തിൽ കടന്നുകൂടുന്ന സൂക്ഷ്മജീവികളെ പ്രതിരോധിച്ച് തോല്പിക്കുക എന്ന ഒരൊറ്റ അർത്ഥമേയുള്ളൂ. രക്തത്തിലെ വെള്ള അണുക്കളാണു ഇങ്ങനെ അക്രമകാരികളായ സൂക്ഷ്മജീവികളെ ചെറുത്ത് തോല്പിക്കുന്നത്. ഈ ശ്വേതാണുക്കൾ ശരീരത്തിലെ പട്ടാളമാണു. ഒരു ബാഹ്യ അണുക്കളെയും അകത്ത് കടത്തിവിടുകയില്ല. അത്കൊണ്ടാണു രോഗാണുക്കൾ സദാ ചുറ്റുപാടും ഉണ്ടായിട്ടും നമ്മൾ രോഗിയല്ലാതെ ജീവിയ്ക്കുന്നത്. രക്തത്തിലെ ശ്വേതാണുക്കളെയും മറ്റ് കോശങ്ങൾ എന്ന പോലെ നാം കഴിക്കുന്ന വിവിധതരം ഭക്ഷണപദാർത്ഥങ്ങളിൽ നിന്നാണു ശരീരം നിർമ്മിച്ചെടുക്കുന്നത്. കറ്റാർവാഴ പോലെ ഒന്നിൽ നിന്ന് അല്ല.

എന്തെങ്കിലും കാരണത്താൽ ശരീരം വീക്ക് ആയാൽ രോഗകാരികളായ ഏതെങ്കിലും സൂക്ഷ്മജീവി നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നു. ശരീരം ചെറുത്ത് നില്ക്കുന്നു. ആ അവസ്ഥയാണു രോഗം. ഇവിടെയാണു ആന്റിബയോട്ടിക്ക് മരുന്നുകളുടെ ആവശ്യം വരുന്നത്. ആന്റിബയോട്ടിക്ക് മരുന്നുകൾ ആക്രമണകാരികളായ സൂക്ഷ്മജീവികളെ (ബാക്‌ടീരിയ) നേരിട്ട് അറ്റാക്ക് ചെയ്ത് നശിപ്പിന്നു. വൈറസ്സ് എന്ന സൂക്ഷ്മജീവികളെ അറ്റാക്ക് ചെയ്യാനുള്ള മരുന്നുകൾ ഇപ്പോഴും ഗവേഷണത്തിലാണു. ആന്റിബയോട്ടിക്ക് മരുന്നുകൾ ഹോമിയോയിലും ആയുർവേദത്തിലും നിർമ്മിക്കാൻ കഴിയില്ല. ആന്റിബയോട്ടിക്ക് മരുന്നുകൾ ശരീരത്തിനു ദോഷം ഉള്ളതല്ല. ഒരു മുന്നറിയിപ്പ് എന്ന നിലയിൽ ആന്റിബയോട്ടിക്ക് മരുന്ന് പായ്ക്കറ്റുകളുടെ പുറത്ത് പാർശ്വഫലം എഴുതിവെക്കുന്നത് അത് ഉണ്ടായേ തീരൂ എന്ന അർത്ഥത്തിൽ അല്ല. ആളുകൾ എന്ത് കുറ്റം പറഞ്ഞാലും ആന്റിബയോട്ട്ക്ക് മരുന്നുകൾ കൊണ്ടാണു മനുഷ്യരാശി രോഗങ്ങളെ അതിജീവിയ്ക്കുന്നത്.

രോഗങ്ങൾ വരാനുള്ള മറ്റ് കാരണങ്ങളിൽ ഒന്ന് ശരീരത്തിൽ ആവശ്യമുള്ള പോഷകഘടകങ്ങളുടെ കുറവ് ആണു. ഉദാഹരണത്തിനു കാൽസിയം കുറഞ്ഞാൽ എല്ലുകൾ ബലഹീനമാകും. ഇരുമ്പ് കുറഞ്ഞാൽ അനീമിയ (വിളർച്ച)ഉണ്ടാകും. ജീവകം ഏ കുറഞ്ഞാൽ കണ്ണിനെ ബാധിക്കും. ഇതിനൊന്നും ഒറ്റമൂലിയോ ഏതെങ്കിലും ഔഷധസസ്യമോ ഗുണം ചെയ്യില്ല. ആദ്യമേ പറഞ്ഞ പോലെ ചോറും മീനും പാലും മുട്ടയും പഴവും പച്ചക്കറിയും ആവശ്യത്തിനു കഴിച്ചാൽ മതി. ഒടിവ് , മുറിവ് പോലുള്ള ക്ഷതങ്ങളാണു മറ്റ് രോഗങ്ങൾ. അതിനും ശസ്ത്രക്രിയ, രക്തം നൽകൽ, അവയവമാറ്റം പോലുള്ള ചികിത്സകൾ ഇന്ന് ആധുനികവൈദ്യത്തിൽ ഉണ്ട്. ശരീരത്തിനു പറ്റുന്ന കേടുപാടുകൾ എന്തെന്ന് മനസ്സിലാക്കാനും അവ പരിഹരിക്കാനും ഇന്ന് ആധുനിക വൈദ്യശാസ്ത്രം ഉള്ളത് ഒരു വരദാനമാണു.

ആധുനികവൈദ്യശാസ്ത്രത്തിനു കഴിയാത്തത് ആയുർവേദത്തിനും ഹോമിയോക്കും സിദ്ധ-യുനാനികൾക്കും പ്രകൃതിചികിത്സക്കും നാട്ടുവൈദ്യത്തിനും മന്ത്രവാദത്തിനും മറ്റും കഴിയും എന്ന് വിശ്വസിക്കുന്നവർ ഈ പോസ്റ്റ് വായിക്കരുതായിരുന്നു. വായിച്ചുപോയെങ്കിൽ എന്നോട് ക്ഷമിക്കുക.

കൊതുകുകൾ വാഴ്‌ക !

ഇപ്പോഴൊക്കെ നാട്ടിൽ വർഷം 365 ദിവസവും രാവും പകലും കൊതുകിന്റെ ശല്യമാണു. എനിക്കാണെങ്കിൽ കൊതുക് കടി തീരെ സഹിക്കാനും പറ്റില്ല. ഒരു കൊതു മതി എന്റെ ഉറക്കം കെടുത്താൻ. അത്കൊണ്ട് കൊതുകിനെ കൊല്ലുന്ന ബാറ്റും രാത്രിയിൽ കൊതുക് വലയുമായാണു ജീവിതം. ഇപ്പോൾ നല്ല കൊതുക് ബാറ്റുകൾ കിട്ടാനില്ല. ചൈനക്കാർ അത് ഉണ്ടാക്കുന്നത് നിർത്തിയോ ആവോ? എങ്കിൽ വലഞ്ഞത് തന്നെ. ഞാൻ ചൈനക്കാരുടേതായി ആകെ ഇഷ്ടപ്പെടുന്ന സാധനം ഈ ബാറ്റ് മാത്രമാണു.
ശരിക്ക് പറഞ്ഞാൽ കൊതുക് നമ്മെ കടിക്കുകയല്ല ചെയ്യുന്നത്. അത് നമ്മുടെ രക്തക്കുഴലിൽ നിന്ന് രക്തം ഉറിഞ്ചുകയാണു ചെയ്യുന്നത്. അങ്ങനെ ഉറിഞ്ചുമ്പോൾ നമുക്ക് അശേഷം വേദന തോന്നുകയില്ല. അത്രയും സൂക്ഷ്മമായാണു അത് രക്തം കുടിക്കുന്നത്. കൊതുകുകൾക്ക് വേറെ വഴിയില്ല. ആൺകൊതുകുകൾ സസ്യങ്ങളുടെ ഇലകളിൽ നിന്ന് നീരു വലിച്ചെടുക്കും. പെൺകൊതുകുകളാണു രക്തം കുടിക്കുന്നത്. രക്തത്തിൽ എല്ലാം പോഷകങ്ങളും ഉണ്ട്. നമ്മൾ കഴിക്കുന്ന ആഹാരം ദഹിച്ച് അതിലെ പോഷകങ്ങൾ ശരീരത്തിലെ ഓരോ കോശങ്ങളിലേക്കും വഹിച്ചുകൊണ്ടുപോകുന്നത് രക്തമാണു. രക്തത്തിനു എന്തൊക്കെയാണു ഡ്യൂട്ടി അല്ലേ? ശ്വസിക്കുന്ന വായുവിലെ ഓക്സിജനെ ഓരോ കോശത്തിലും എത്തിക്കുന്നു. പിന്നെ ഇപ്പറഞ്ഞ പോഷകങ്ങളും. മാത്രമോ കോശങ്ങളിലെ മാലിന്യങ്ങളും പിന്നെ കാർബൺഡൈഓക്സൈഡും പുറത്തേക്ക് കളയാൻ എടുത്തുകൊണ്ട് പോകുന്നതും രക്തം തന്നെ. ശരീരത്തിലെ ഗുഡ്‌സ് വണ്ടിയാണു രക്തം.
കൊതുക് രക്തം വലിച്ചെടുക്കുമ്പോൾ അതിന്റെ വായയിൽ ഉള്ള ദ്രവം നമ്മുടെ ചർമ്മത്തിൽ പറ്റുന്നു. അത് നമ്മളിൽ അലർജിയുണ്ടാക്കുന്നു. ആ അലർജിയാണു നമ്മളിൽ ചൊറിച്ചിൽ ഉണ്ടാക്കുന്നത്. ഈ അലർജി ആളുകളിൽ വ്യത്യസ്തമായിരിക്കും. അത്കൊണ്ടാണു ചിലർക്ക് കൊതുക് കടി അത്ര ഏശാത്തതും എന്നെ പോലെ ചിലർക്ക് ഒരു കൊതുകിനെ പോലും സഹിക്കാൻ കഴിയാത്തതും. കൊതുക് വെള്ളത്തിൽ മുട്ടയിട്ട് അത് കൂത്താടിയായി പരിണമിച്ച് പിന്നെയാണു കൊതുകാവുന്നത്. അതായത് കൊതുക് പെരുകാൻ കെട്ടിക്കിടക്കുന്ന വെള്ളം വേണം. പണ്ടൊന്നും നാട്ടിൻപുറങ്ങളിൽ വേനൽക്കാലത്ത് കൊതുകുകൾ ഉണ്ടാകാറില്ല. ഓടകൾ ഉള്ളത്കൊണ്ട് നഗരങ്ങളിൽ കാണും എന്ന് മാത്രം. ഇപ്പോൾ നാടും നഗരവും വ്യത്യാസമില്ല. സദാ സമയവും കൊതുകുകൾ സുലഭം.
ഇപ്പോൾ എന്തുകൊണ്ടാണു വേനൽക്കാലത്തും നമ്മുടെ വീടിന്റെ പരിസരത്ത് കൊതുകുകൾ? എവിടെയാണു ഇവ മുട്ടയിട്ട് പെരുകുന്നത്? എവിടെയും വെള്ളം കെട്ടിനിൽക്കുന്നില്ലല്ലൊ. ഇപ്പോൾ എല്ലാ വീടുകളിലും കക്കൂസും കക്കൂസ് ടാങ്കും ഉണ്ട്. ഈ ടാങ്കിൽ നിന്ന് ഒരു പൈപ്പ് വീടിന്റെ ചുമരിനോട് ചേർത്ത് ഘടിപ്പിച്ചിരിക്കും. ടാങ്കിലേക്ക് എയർ കടക്കാനാണിത്. ദ്വാരത്തോടുകൂടിയ അടപ്പും ഈ പൈപ്പിനു ഉണ്ടാകും. ആദ്യമൊക്കെ ഈ അടപ്പിനകത്ത് നൈലോൺ നെറ്റിന്റെ തുണ്ട് വെച്ച് കൊതുക് അകത്തും പുറത്തും പ്രവേശിക്കാത്ത വിധം ഭദ്രമാക്കിയിരുന്നു. അന്ന് നെറ്റ് വെച്ചതെല്ലാം ഇപ്പോൾ ദ്രവിച്ചുപോയിരിക്കും. ചിലപ്പോൾ അടപ്പ് തന്നെ ഇപ്പോൾ ഉണ്ടായെന്ന് വരില്ല. ഇപ്പോൾ ആരും നെറ്റ് വെക്കാറില. പ്ലംബിങ്ങ് ചെയ്യുന്ന ആൾ പൈപ്പും മൂടിയും ഫിറ്റ് ചെയ്ത് പോകും. നമ്മൾ ആരും ആ പൈപ്പ് പിന്നെ നോക്കാറേയില്ല. ഫലമോ? സന്ധ്യയാകുമ്പോൾ ഓരോ വീടിന്റെയും കക്കൂസ് ടാങ്കിൽ നിന്ന് എയർപൈപ്പ് വഴി കൊതുകുകൾ കൂട്ടത്തോടെ പറന്നുയരുന്നത് കാണാം. പിറ്റേന്നും പറക്കമുറ്റുന്ന കൂത്താടികൾ ടാങ്ക് നിറയെ ഉണ്ടാകും.
നമ്മൾ അല്പം മനസ്സ് വെച്ചാൽ ഇത് നിയന്ത്രിക്കാനാകും. ഇക്കാര്യം ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ അവന്റെ ചോദ്യം നിങ്ങൾ പൈപ്പിന്റെ അടപ്പിനു നെറ്റ് ഇട്ടോ എന്നാണു. അതാണു. നമ്മൾ എന്തെങ്കിലും പറഞ്ഞാൽ നമ്മളെ ക്വൊസ്റ്റ്യൻ ചെയ്യാനാണു ആളുകൾക്ക് വാസന. ഞാൻ പൈപ്പിന്റെ മൂടി അടച്ചുകളഞ്ഞു. എന്നാൽ അയല്പക്കത്തെ വീട്ടുകാരനോട് ഒന്ന് ആ പൈപ്പിനു നെറ്റ് ഇടണം എന്ന് എനിക്ക് പറയാൻ കഴിയുമോ? ഇല്ല. അതാണു നമ്മുടെ നാട്. ആരോടും ഒന്നും പറയാൻ പറ്റില്ല. എല്ലാവരും ശരിയാക്കിയാൽ ഏറ്റവും അവസാനം ഞാൻ ശരിയാക്കാം എന്ന് വിചാരിക്കും. കൊതുകൾ പെരുകട്ടെ, നമുക്ക് സഹിക്കാനേ കഴിയൂ.

കമ്മ്യൂണിസ്റ്റ് വിരോധികളാവുക !

എന്ത്കൊണ്ടാണു നമ്മൾ കമ്മ്യൂണിസ്റ്റ് വിരുദ്ധർ ആകുന്നത്? കാരണം മനുഷ്യരാശിക്ക് ഇത്രയും മാരകമായ മറ്റൊരു സിദ്ധാന്തം ലോകത്ത് ഇത്‌വരെയിലും അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നത്കൊണ്ട് തന്നെ. മനുഷ്യസ്നേഹവും പൗരാവകാശബോധവും ജനാധിപത്യവിശ്വാസവും കൊണ്ടാണു നമ്മൾ കമ്മ്യൂണിസ്റ്റ് വിരുദ്ധരാകുന്നത്. ഇവയ്ക്കെല്ലാം എതിരാണു കമ്മ്യൂണിസ്റ്റുകാർ. കമ്മ്യൂണിസം എവിടെയുണ്ടോ അവിടെ മനുഷ്യസ്നേഹം ഇല്ല, പൗരാവകാശങ്ങൾ ഇല്ല, ജനാധിപത്യം തീരെയില്ല. കമ്മ്യൂണിസ്റ്റുകൾക്ക് സ്നേഹമുള്ളത് പാർട്ടിയോട് മാത്രം, പാർട്ടി നേതാക്കളോട് മാത്രം. എല്ലാ മനുഷ്യരും പാർട്ടിക്ക് വേണ്ടിയുള്ള ഉപകരണമാണു എന്നതാണു കമ്മ്യൂണിസം. വ്യക്തികൾക്ക് ഒരവകാശവും വേണ്ട. പാർട്ടി ഉണ്ടായാൽ മതി. പാർട്ടിക്ക് വേണ്ടി ആരെയും കൊല്ലാം. സ്വന്തം അച്ഛനായാലും അമ്മയായാലും മകനായാലും പാർട്ടി കൊല്ലണം എന്ന് വിധിച്ചാൽ കൊല്ലണം.

കമ്മ്യൂണിസം കൊണ്ട് ഗുണം കിട്ടിയ ഏതെങ്കിലും രാജ്യമോ പ്രദേശമോ ഏതെങ്കിലും ജനങ്ങളോ ലോകത്ത് എവിടെയെങ്കിലുമുണ്ടോ? ഇല്ല. കുറെ രാജ്യങ്ങൾ കമ്മ്യൂണിസ്റ്റുകൾ ഭരിച്ചല്ലൊ. അവിടെയൊക്കെ ജനങ്ങൾ സഹികെട്ട് കമ്മ്യൂണിസ്റ്റ് ഭരണക്കാരെ ചവുട്ടി പുറത്താക്കി. ഓരോ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയും ക്രൂരതയ്ക്ക് കൈയും കാലും വെച്ച രാക്ഷസീയരൂപങ്ങളായിരുന്നു. പാർട്ടിക്ക് വേണ്ടി കമ്മ്യൂണിസ്റ്റുകാർ കൊന്നൊടുക്കിയ പൗരജനങ്ങൾക്ക് കൈയും കണക്കുമില്ല. സോവിയറ്റ് യൂനിയൻ തകർന്ന് അവിടെ ജനാധിപത്യസർക്കാർ നിലവിൽ വന്നപ്പോൾ മൊത്തമായി കുഴിച്ചിടപ്പെട്ട നിലയിൽ പതിനായിരക്കണക്കിനു തലയോട്ടികളാണു കണ്ടെടുക്കപ്പെട്ടത്. കമ്പോഡിയയിൽ പോൾപോട്ടിന്റെ ഇഷ്ടവിനോദം തന്നെ മനുഷ്യക്കശാപ്പ് ആയിരുന്നു. കമ്മ്യൂണിസ്റ്റുകൾ നടത്തിയ മനുഷ്യക്കുരുതിക്ക് ചരിത്രത്തിൽ സമാനതകളില്ല. അത്കൊണ്ടാണു പറയുന്നത് ഇത്രയും മനുഷ്യവിരുദ്ധവും കാട്ടാളത്തപരവും ആയ സിദ്ധാന്തം വേറെയില്ല.

എന്ത്കൊണ്ട് കമ്മ്യൂണിസം ഇത്രയും ക്രൂരമായി? കുറ്റം കാൾ മാർക്സിന്റേതല്ല. മനസ്സിലാക്കിയേടത്തോളം കാൾ മാർക്സ് മഹാനായ ചിന്തകനായിരുന്നു. മാർക്സിന്റെ സിദ്ധാന്തത്തിനു പ്രായോഗികരൂപം നൽകിയത് ലെനിൻ ആയിരുന്നു. ലെനിൻ മാർക്സിസത്തെ കുഴിച്ചുമൂടി. എന്നിട്ട് തന്റേതായ ഒരു ഇസം സംഭാവന ചെയ്തു. അതാണു മാർക്സിസം-ലെനിനിസം. കമ്മ്യൂണിസ്റ്റല്ലാത്ത ആരെയും ഭൂമുഖത്ത് വെച്ചിരിക്കരുത് എന്ന് മാർക്സിസം-ലെനിനിസം സിദ്ധാന്തിക്കുന്നു. അത്കൊണ്ടാണു കമ്മ്യൂണിസ്റ്റുകൾ ഭരിക്കുന്ന രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റുകാരല്ലാത്തവർ ആരെയും ജീവിയ്ക്കാൻ അനുവദിക്കാത്തത്. കമ്മ്യൂണിസത്തിനെതിരായി ഒരു വാക്ക് ഉരിയാടിയാൽ പിറ്റേന്ന് കഴുത്തിന്റെ മേൽ തല കാണുകയില്ല. പഴയ സോവിയറ്റ് യൂനിയനിൽ മൂന്നിൽ ഒരാൾ കെ.ജി.ബി.യുടെ ഇൻഫോർമർ ആയിരുന്നു. ആർക്കും പരസ്പരം അറിയില്ല. ആരെങ്കിലും പാർട്ടിക്കും സർക്കാരിനും എതിരെ മിണ്ടുന്നുണ്ടോ എന്ന് നിരീക്ഷിക്കലായിരുന്നു അവരുടെ ജോലി. ചൈനയിൽ ഇപ്പോൾ അവിടത്തെ ഓരോ പൗരനും സദാ ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലാണു. ടിയാനൻമെൻ സ്ക്വയറിൽ ജനാധിപത്യപ്രക്ഷോഭം നടന്നതിനുശേഷമാണു പൗരനിരീക്ഷണം ഇത്രയും കർക്കശമാക്കിയത്.

ഇന്ത്യയിൽ കമ്മ്യൂണിസ്റ്റുകൾക്ക് ഒരുഗതിയും പരഗതിയും ഇല്ല. എന്നിട്ടും പശ്ചിമ ബംഗാളിൽ എന്താണു ചെയ്തത്? അവിടെ രാഷ്ട്രീയപ്രതിയോഗികളെ ജീവനോടെ കുഴിയിലിട്ട് ഉപ്പും ചേർത്ത് മൂടുക എന്ന പുത്തൻ ഉന്മൂലനമാണു നടപ്പാക്കിയത്. ആട്ടെ, 34 കൊല്ലം ബംഗാളിൽ ഭരണം നടത്തിയിട്ട് ഏതെങ്കിലും ഒരു സിംഗിൾ ബംഗാളിക്ക് ഗുണം കിട്ടിയോ? ആകെ ചെയ്തത് കുറെ ബംഗ്ലാദേശികളെ പിടിച്ച് വോട്ടും റേഷൻ കാർഡും ഉണ്ടാക്കിക്കൊടുത്തു എന്നതാണു. അവരുടെ വോട്ടും കള്ളവോട്ടും കൊണ്ടാണു 34കൊല്ലം ഭരിച്ചത്. ഒരാൾക്കും ഗുണവും ഇല്ല. ഗുണമെല്ലാം പാർട്ടിക്ക്. പാർട്ടിയെക്കൊണ്ടുള്ള ഗുണം നേതാക്കൾക്ക്. ഒടുവിൽ ബംഗാളികൾക്ക് വിവരം വെച്ചപ്പോൾ കമ്മ്യൂണിസം എന്ന് പറഞ്ഞാൽ ഇപ്പോൾ അവിടെ അടി കിട്ടും. അത്രയ്ക്കാണു ജനം അവിടെ സഹിച്ചത്.

കേരളത്തിൽ ഇക്കാണുന്ന എല്ലാം ഉണ്ടാക്കിയത് കമ്മ്യൂണിസ്റ്റുകാരാണു എന്ന് ഒരു പ്രചാരണമുണ്ട്. എത്രയോ സാമൂഹ്യപരിഷ്ക്കർത്താക്കളാണു ആധുനികകേരളത്തിനു രൂപം നൽകിയത്. അക്കൂട്ടത്തിൽ ഒരൊറ്റ കമ്മ്യൂണിസ്റ്റുകാരൻ പോലുമില്ല. സായുധവിപ്ലവത്തിനു ആഹ്വാനം ചെയ്തതിനെ തുടർന്ന് 1948മുതൽ രണ്ട് വർഷക്കാലം കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചിരുന്നു. ആ സമയത്ത് കമ്മ്യൂണിസ്റ്റുകൾ കുറെ പോലീസ് വേട്ടയാടലിനു വിധേയരായി. ആ സിമ്പതി കൊണ്ടാണു കേരളത്തിൽ കമ്മ്യൂണിസം പച്ചപിടിച്ചത്. മറ്റൊരു കാരണം അന്നത്തെ ദാരിദ്ര്യവും പട്ടിണിയും ആയിരുന്നു. പാവങ്ങളുടെ പാർട്ടിയാണു കമ്മ്യൂണിസ്റ്റ് എന്ന പ്രചാരണം നല്ല പോലെ ജനങ്ങളിൽ ഏശി.

1957ൽ കമ്മ്യൂണിസ്റ്റ് ഭരണം വന്നപ്പോൾ സർക്കാർ സംവിധാനത്തെ നോക്കുകുത്തിയാക്കി പാർട്ടിയുടെ കീഴിൽ സെൽ ഭരണമാണു നടപ്പാക്കിയത്. ഉദ്യോഗസ്ഥന്മാർക്ക് പാർട്ടി മെമ്പർമാർ ഉത്തരവുകളും നിർദ്ദേശവും നൽകി. ഒടുവിൽ സഹികെട്ട് ജനങ്ങൾ വിമോചനത്തിനായി തെരുവിൽ ഇറങ്ങി. ജനാധിപത്യത്തിനു വേണ്ടി കേരളജനത നടത്തിയ മഹത്തായ പോരാട്ടമായിരുന്നു 1959ലെ വിമോചനസമരം. ആ സമരം വിജയിച്ചത് ജനങ്ങളുടെ വിജയമായി എന്ന് മാത്രമല്ല, ഇന്ന് നാം കാണുന്ന ജനാധിപത്യകേരളം തന്നെ ആ സമരവിജയത്തിൽ പിറന്നതാണു.

പറഞ്ഞുവന്നത് , അരിയാഹാരം കഴിക്കുന്നവർ കമ്മ്യൂണിസ്റ്റ് വിരുദ്ധരാകണം. നമുക്ക് എല്ലാവർക്കും എല്ലാ പാർട്ടിക്കാർക്കും എല്ലാ മതക്കാർക്കും പൗരാവകാശവും ജനാധിപത്യവും വേണം. അത്കൊണ്ട് എല്ലാ ജനാധിപത്യവാദികളുടെയും പൊതുശത്രുവാണു കമ്മ്യൂണിസ്റ്റുകാർ. കമ്മ്യൂണിസ്റ്റുകാർക്ക് സൂര്യനു താഴെയുള്ള സകലതിനെയും വിരോധിക്കാം. എന്നാൽ കമ്മ്യൂണിസ്റ്റുകാരോട് നമുക്ക് വിരോധം തോന്നരുത് പോലും. എന്ത്കൊണ്ടാണു നമ്മൾ കമ്മ്യൂണിസ്റ്റ് വിരുദ്ധർ ആകുന്നത് എന്ന് അവർ ആലോചിക്കുന്നില്ല. കമ്മ്യൂണിസ്റ്റുകാരുടെ അക്രമം, മനുഷ്യക്കുരുതി, പൗരാവകാശനിഷേധം, റൗഡിസം, അഹന്ത , ധാർഷ്ട്യം ഇതൊക്കെ കാണുമ്പോൾ നേരെ വാ നേരെ പോ എന്ന് ചിന്തിക്കുന്നവരും അല്പമെങ്കിലും സ്വാഭിമാനവും ഉള്ളവർ ആരായാലും കമ്മ്യൂണിസ്റ്റ് വിരുദ്ധർ ആയിപ്പോകും. ലോകം കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ കൂടെയാണു. അത്കൊണ്ടാണു ലോകത്ത് നിന്ന് കമ്മ്യൂണിസം തുടച്ചുനീക്കപ്പെടുന്നത്.

ഏപ്രിൽ 10ന്റെ പ്രാധാന്യം

കേരളത്തിൽ 20 പാർലമെന്റ് സീറ്റുകളിലും യു.ഡി.എഫ്. അനായാസവിജയം കരസ്ഥമാക്കാനുള്ള രാഷ്ട്രീയകാലാവസ്ഥയാണു കാണുന്നത്. കോടതി നിരീക്ഷിച്ച പോലെ സാധാരണക്കാർക്ക് എല്ലാം മനസ്സിലാക്കാനുള്ള വിവരവും ബുദ്ധിശക്തിയുമുണ്ട്. എന്തെങ്കിലും ചപ്പടാച്ചി പറഞ്ഞ് ആളുകളെ പറ്റിക്കാമെന്ന് കരുതുന്ന നേതാക്കൾക്കാണു ബുദ്ധിയും വിവരവും കുറവ്. സഖാവ് കോടിയേരി ബാലകൃഷ്ണനേക്കാളും ബുദ്ധി എന്തായാലും കേരളത്തിലെ സാധാരണക്കാർക്കുണ്ട്. ഇക്കുറി കോൺഗ്രസ്സ് പാർട്ടിയോടോ യു.ഡി.എഫിനോടോ സർക്കാരിനോടോ സാധാരണ ജനങ്ങൾക്ക് ഒരു വിരോധവും ഇല്ല. പൊതുവെ കാണപ്പെടാറുള്ള സർക്കാർ വിരുദ്ധതരംഗവും നിലവിൽ ഒട്ടും ഇല്ല. ഒരു സർക്കാരിനു കഴിവാവുന്ന പോലെയൊക്കെ കേരളസർക്കാർ പ്രവർത്തിക്കുന്നുണ്ട് എന്ന് ജനം വിലയിരുത്തുന്നു.

പ്രതിപക്ഷത്താണെങ്കിൽ, തങ്ങൾ ആളെക്കൊല്ലുന്ന പാർട്ടിയല്ലെന്നും ആരെയെങ്കിലും കൊല്ലുകയെന്നത് പാർട്ടി അജണ്ടയല്ലെന്നും സി.പി.എമ്മിന്റെ ഉന്നത നേതാക്കൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു. എന്ത്കൊണ്ടാണിങ്ങനെ പറയേണ്ടി വരുന്നത്? പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ കോടിയേരിയും കൂട്ടരും ജയിലിൽ പോയി കൊടി സുനിയെയും കിർമ്മാണിയെയും മറ്റും കാണുകയും ചെയ്യുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കി എന്ന് പറയുന്ന കെ.സി.രാമചന്ദ്രനെ സി.പി.എം.കേന്ദ്രക്കമ്മറ്റി അംഗങ്ങൾ ജയിലിൽ പോയി കണ്ട് മുക്കാൽ മണി നേരം സംസാരിക്കുന്നു. പൊളിറ്റ് ബ്യൂറോ മെമ്പർമാരും കേന്ദ്രക്കമ്മറ്റിക്കാരും ജയിലിൽ പോയി കാണാൻ മാത്രം എന്ത് പ്രാമാണികത്വമാണു കൊടിക്കും കിർമ്മാണിക്കും കെ.സി.രാമചന്ദ്രനും മറ്റും ഉള്ളത്.

എന്നിട്ടും പറയുന്നു സി.പി.എമ്മിനു ആളുകളെ കൊല്ലുന്ന നയമില്ല എന്ന്. ഇത് സാധാരണക്കാരുടെ പഴ്സും അവരുടെ വിവരനിലവാരവും മനസ്സിലാക്കാനുള്ള കഴിവ് നേതാക്കൾക്ക് ഇല്ല എന്നതിന്റെ തെളിവാണു. പണ്ട് ശരിയാണു, നേതാക്കൾ പറയുന്നതായിരുന്നു ആളുകൾക്ക് വിജ്ഞാനം. ഇന്ന് മൊബൈൽ ഇന്റർനെറ്റ് വ്യാപകമായ ഇക്കാലത്ത് വിവരക്കേട് പറയുന്ന നേതാക്കൾ പരിഹാസ്യരാവുകയാണു ചെയ്യുക. ഷുക്കൂറിന്റെ കേസ് സി.ബി.ഐ.ക്ക് വിടണം എന്ന ഹരജി പരിഗണിക്കവേ ഷുക്കൂറിന്റെ ഉമ്മയെ തൃപ്തിപ്പെടുത്താനാണോ കേസ് സി.ബി.ഐ.ക്ക് സർക്കാർ വിടുന്നത് എന്ന ഒരു ജഡ്‌ജിയുടെ വിവരംകെട്ട പരാമർശവും സാധാരണക്കാർ മനസ്സിലാക്കിയിട്ടുണ്ട്.

സി.പി.എം. ഒരു കൊലയാളിപാർട്ടിയാണെന്ന് മാർക്സിസ്റ്റുകാരല്ലാത്ത മുഴുവൻ മലയാളികളും സമ്മതിക്കും. മാർക്സിസ്റ്റുകാർ മാത്രമല്ലല്ലൊ കേരളത്തിലുള്ളത്. ഇപ്പോൾ കേരളത്തിലെ ജനങ്ങളിൽ മാർക്സിസ്റ്റുകാരല്ലാത്ത ജനാധിപത്യവിശ്വാസികളാണു ഭൂരിപക്ഷം. ആ ജനാധിപത്യവിശ്വാസികളുടെ ഏകീകരണമാണു ഈ തെരഞ്ഞെടുപ്പിലെ പ്രത്യേകത. ടി.പി.യുടെയും ഷുക്കൂറിന്റെയും കൊല മാർക്സിസ്റ്റുകൾക്ക് കൊലയാളികളുടെ പ്രതിരൂപമാണു നൽകിയിരിക്കുന്നത്. ദൗർഭാഗ്യകരമായ മറ്റ് കൊലപാതകങ്ങൾ സംസ്ഥാനത്ത് നടന്നിട്ടുണ്ടെങ്കിലും അതൊക്കെ ഒറ്റപ്പെട്ട കൊലകളാണു. ഒന്നോ അതിൽ കൂടുതലോ ആൾക്കാരാണു ആ കൊലകൾക്കുത്തരവാദികൾ. എന്നാൽ സി.പി.എം.കൊലകൾക്ക് ആ പാർട്ടി മൊത്തം ഉത്തരവാദിയാണു. സി.പി.എം.പാർട്ടിയാണു കൊല്ലുന്നത്. അല്ലാതെ ഒറ്റപ്പെട്ടവരല്ല. അത്കൊണ്ടാണു പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വരെ ജയിലിൽ പോയി കൊലയാളികളെ കാണുന്നത്. പ്രൊഫഷനൽ രീതിയിൽ ആളുകളെ കൊല്ലുക, ബിനാമിപ്രതികളുടെ ലിസ്റ്റ് പോലീസിനു നൽകുക, സാക്ഷികളെ വീട്ടിൽ പോയി ഭീഷണിപ്പെടുത്തുക, കൊലയാളികൾക്ക് വേണ്ടി ഫണ്ട് പിരിക്കുക ഇതൊക്കെ ചെയ്യുന്നത് സി.പി.എം.ആണു. ഇന്ത്യയിൽ മറ്റൊരു പാർട്ടിയും ഈ രീതിയിൽ ആളെ കൊല്ലുന്നില്ല.

നരേന്ദ്രമോഡിയുടെ പ്രധാനമന്ത്രിയവതാരമാണു യു.ഡി.എഫിനു അനുകൂലമായ മറ്റൊരു ഘടകം. സ്വതന്ത്ര ഇന്ത്യയിൽ ഇത്രയും കാലത്തെ തെരഞ്ഞെടുപ്പുകൾക്കിടയിൽ ഞാനാണു പ്രധാനമന്ത്രി എന്ന നിലയിൽ ആരും കാടിളക്കി വന്നിട്ടില്ല. പ്രചണ്ഡമായ ആ വരവ് ഭീതിയോടെയാണു കേരളത്തിലെ മതന്യൂനപക്ഷങ്ങൾ കാണുന്നത്. പ്രധാനമന്ത്രി പദത്തിനു മത്സരിക്കുമ്പോഴേ ഇങ്ങനെയെങ്കിൽ ഇയ്യാൾ പ്രധാനമന്ത്രിയായാൽ എന്തായിരിക്കും അവസ്ഥ എന്ന് ജനാധിപത്യവിശ്വാസികൾ ഭയപ്പെടുന്നു. നരേന്ദ്രമോഡി ഹൈലൈറ്റ് ചെയ്യപ്പെടുന്നതിൽ ഫാസിസത്തിന്റെ ലക്ഷണങ്ങൾ പ്രകടമായും ഉണ്ട്. നമ്മുടേത് പാർലമെന്ററി സിസ്റ്റമാണു. പ്രസിഡൻഷ്യൽ സമ്പ്രദായമല്ല. പ്രധാനമന്ത്രി സ്ഥാനത്തേക്കോ പ്രസിഡണ്ട് സ്ഥാനത്തേക്കോ അല്ല ഇവിടെ ആളുകൾ മത്സരിക്കുക. ജനപ്രതിനിധിയാവാൻ വേണ്ടിയാണു. ആ പ്രതിനിധികളാണു പിന്നീട് പ്രധാനമന്ത്രിയെയോ പ്രസിഡണ്ടിനെയോ തെരഞ്ഞെടുക്കുക.

ഞാനാണു പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന് മോഡി പറയുമ്പോഴും , മോഡിയാണു പ്രധാനമന്ത്രിസ്ഥാനാർത്ഥി എന്ന് ബി.ജെ.പി.പറയുമ്പോഴും അത് പാർലമെന്ററി സമ്പ്രദായത്തെ തുരങ്കം വെക്കാനുള്ള കുത്സിതശ്രമമാണു. നമ്മുടെ പാരമ്പര്യത്തിനു വിരുദ്ധമാണു. മാത്രമല്ല കോൺഗ്രസ്സ് മുക്ത് ഭാരത് എന്നൊരു മുദ്രാവാക്യം കൂടി മോഡിയും മോഡിഭക്തരും മുന്നോട്ട് വെക്കുന്നുണ്ട്. കോൺഗ്രസ്സിനെ ഇല്ലാതാക്കിയാൽ, ജർമ്മനിയെ ഹിറ്റ്ലർ അന്ന് കൈവശപ്പെടുത്തിയ പോലെ ഇന്ത്യയെ നരേന്ദ്രമോഡിക്ക് സ്വന്തമാക്കാലോ എന്നായിരിക്കും മോഡിഭക്തർ കനവ് കാണുന്നുണ്ടാവുക. ഇതും സാധാരണക്കാർ മനസ്സിലാക്കുന്നുണ്ട്. അത്കൊണ്ട് ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിനും മതേതരത്വത്തിനും സമാധാനത്തിനും വേണ്ടിയുള്ള നിർണ്ണായകമായ പോരാട്ടമാണു. ആയതിനാൽ 20 സീറ്റിലും യു.ഡി.എഫ്. ജയിച്ചേ തീരൂ.

പെരിഞ്ഞനം കൊലപാതകവും സി.പി.എം. എന്ന പാർട്ടിയും

പെരിഞ്ഞനം നവാസ് വധം ടി.പി.ചന്ദ്രശേഖരൻ വധത്തെ പോലെ കേരളം ചർച്ച ചെയ്യപ്പെടുകയില്ല. എന്തെന്നാൽ നവാസ് ഒരു സാധാരണക്കാരനായിരുന്നു. എന്നാൽ സി.പി.എം. എന്ന പാർട്ടി എത്ര കലാപരമായ മികവോടെയാണു ആളുകളെ കൊല്ലുകയും നിയമത്തിന്റെ മുന്നിൽ നിന്ന് രക്ഷപ്പെടുകയും അതിന്റെ പേരിൽ ഫണ്ട് പിരിക്കുകയും ചെയ്തുവന്നിരുന്നത് എന്നതിന്റെ വളരെ തെളിവാർന്ന ചിത്രമാണു പെരിഞ്ഞനം നവാസിന്റെ കൊലയിലൂടെ നമുക്ക് കാണാൻ കഴിയുക.

മാർച്ച് രണ്ടിനു രാത്രിയാണു പെരിഞ്ഞനം ജംഗ്‌ഷനു സമീപം തളിയപ്പാടത്ത് നവാസ് കൊല്ലപ്പെടുന്നത്. നവാസ് കൊല്ലപ്പെടുന്നതിനു ഒരു കാരണവും ഇല്ലായിരുന്നു. കാരണം നവാസിനു ശത്രുക്കളോ വിരോധികൾ പോലുമോ ഇല്ലായിരുന്നു. ഒരു തരത്തിലും കൊല്ലപ്പെടാനുള്ള സാധ്യത നവാസിനു ഇല്ലായിരുന്നു എന്ന വസ്തുതയിൽ നിന്നാണു പോലീസ് യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതും കസ്റ്റഡിയിൽ എടുക്കുന്നതും. നമ്മുടെ പോലീസിനെ അഭിനന്ദിക്കാം, അനുമോദിക്കാം.

ഒരു കല്ലാടൻ ഗിരീഷിനെ ആയിരുന്നു സി.പി.എമ്മിനു കൊല്ലേണ്ടിയിരുന്നത്. അതിനു കൊട്ടേഷൻ ടീമിനെ വാടകയ്ക്ക് എടുത്തു. കൊട്ടേഷൻ ടീമിനു കൊല്ലാനുള്ള ഉത്തരവാദിത്വം മാത്രമേയുള്ളൂ. ജയിലിൽ പോകാനൊന്നും അവരെ കിട്ടുകയില്ല. വേറെയും കൊട്ടേഷൻ എടുക്കാനുള്ളതാണു. ഒരു കൊല നടന്നാൽ എന്തായാലും പ്രതികൾ വേണം. അത് പോലീസിനെന്ന പോലെ സി.പി.എമ്മിനും കൊട്ടേഷൻ ടീമിനും അറിയാം. പ്രതികളെ തേടി ചിലപ്പോൾ പോലീസ് കൊട്ടേഷൻ ടീമിന്റെ അടുത്ത് ചെന്നേക്കാം. അപ്പോൾ തങ്ങൾ പിടിക്കപ്പെടുകയില്ല എന്നൊരു ഉറപ്പും പ്രതിഫലത്തിന്റെ കൂടെ ടീമിനു വേണം. അതിനാണു വാടകപ്രതികൾ. വാടകപ്രതികൾ പാർട്ടിയുടെ ബന്ധുക്കളും വിശ്വസ്തരും ആയിരിക്കും. അവർ ജയിലിൽ പോയാൽ കുടുംബത്തെ പാർട്ടി നോക്കിക്കോളും.

അങ്ങനെ വാടകക്കൊലയാളികളും വാടകപ്രതികളും റെഡി. ഇതിനൊക്കെ ലോക്കൽ, ഏരിയ, ജില്ല, സ്റ്റേറ്റ് തലത്തിൽ പാർട്ടിസെറ്റപ്പ് ഉണ്ട്. എതിരാളികളെ കൊല്ലലും രാഷ്ട്രീയപ്രവർത്തനമാണു. അത്കൊണ്ട് വിപലവപാർട്ടിക്ക് ഈ സെറ്റപ്പ് കൂടിയേ തീരൂ. നിശ്ചയിച്ചത് പോലെ ഓപ്പറേഷൻ വിജയകരമായി നിർവ്വഹിച്ചു. പക്ഷെ കൊന്നുപോയത് രാഗേഷിനെയല്ല, നവാസിനെ. ചെറിയൊരു നോട്ടപ്പിശക്. തെളിവുകൾ ഒന്നും അവശേഷിപ്പിച്ചിട്ടില്ലായിരുന്നു. നവാസിന്റെ കൊലപാതകം ആളറിഞ്ഞു. സി.പി.എം. തന്നെ ഹർത്താലിനും ആഹ്വാനം ചെയ്തു. പിരിവിനും ഏർപ്പാട് ചെയ്തു.

പോലീസ് വന്നുനോക്കുമ്പോൾ ഒരു തെളിവും ഇല്ല. നവാസിനെ ആരും കൊല്ലുകയും ഇല്ല. പിന്നെ എങ്ങനെ? ഒടുവിൽ പോലീസ് ആ പ്രദേശത്തുള്ളവരുടെ ഫോൺ കോളുകൾ അരിച്ചുപെറുക്കി. അങ്ങനെയാണു സി.പി.എം. ലോക്കൽ കമ്മറ്റിയിലേക്ക് സംശയം നീളുന്നത്. പാർട്ടി ഓഫീസ് റെയിഡ് ചെയ്തു. നേരിയ രക്തക്കറ അവിടെ കണ്ടു. ലോക്കൽ സെക്രട്ടരിയെയും മറ്റും അറസ്റ്റ് ചെയ്തു. അവർ മണിമണിയായി എല്ലാം പോലീസിനോട് സമ്മതിക്കുകയും ആയുധം കാണിച്ചുകൊടുക്കുകയും ചെയ്തു. അങ്ങനെ ആസൂത്രകരായ ലോക്കൽ സെക്രട്ടരിയും മൂന്ന് പാർട്ടി പ്രവർത്തകരും കൊട്ടേഷൻ ടീമിലെ നാലു പേരും അറസ്റ്റിലായി. എന്ത്കൊണ്ട് ഇവർ അറസ്റ്റിലായി? അപ്പോൾ വാടകപ്രതികൾ എവിടെ പോയി? അതാണു തമാശ. രാഗേഷിനെ കൊന്നാൽ പ്രതികളാകാനാണു അവർ തയ്യാറായി നിന്നിരുന്നത്. കൊന്നത് ആളുമാറി നവാസിനെ ആയപ്പോൾ വാടകപ്രതികൾ പിന്മാറി. അങ്ങനെയാണു പോലീസിനു യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാനായത്.

ഈ സി.പി.എം. എന്ന പാർട്ടി എന്ത് തന്നെയായാലും കേരളം പോലൊരു പരിഷ്ക്കൃതദേശത്ത് നല്ലനിൽക്കാൻ പാടില്ലാത്തതാണു. ഒരുപാട് ആളുകൾ ആ പാർട്ടിയുടെ പിന്നിൽ ഉണ്ട് എന്നത് ആ പാർട്ടിയുടെ നിലനില്പിനു സാധൂകരണം ആകുന്നില്ല. സി.പി.എം. ഇവിടെ സോഷ്യലിസവും അത് വഴി സ്വർഗ്ഗരാജ്യവും കൊണ്ടുവരും എന്ന് കരുതിയാവും പാവങ്ങൾ പലരും ആ പാർട്ടിയുടെ ഒപ്പം നിൽക്കുന്നത്. ചോദിച്ചാൽ കോൺഗ്രസ്സ് കൊല്ലുന്നില്ലേ , ബി.ജെ.പി.ക്കാരൻ കൊല്ലുന്നില്ലേ എന്നൊക്കെയാണു പാവപ്പെട്ട സി.പി.എം.വിശ്വാസികൾ ചോദിക്കുന്നത്. പക്ഷെ കൊല്ലാനും കൊന്നിട്ട് പ്രതികളെയും കൊട്ടേഷൻ ടീമിനെയും സംരക്ഷിക്കാനും വിപുലമായ ഫണ്ട് പിരിവ് നടത്താനും ഒക്കെ ശാസ്ത്രീയമായി ഏർപ്പാട് ചെയ്യാൻ സർവ്വസന്നാഹമുള്ള സെറ്റപ്പ് ഇന്ത്യയിൽ തന്നെ സി.പി.എം. എന്ന പാർട്ടിക്ക് മാത്രമേയുള്ളൂ. അത്കൊണ്ടാണു പറയുന്നത്, സി.പി.എമ്മിനു ഈ സെറ്റപ്പൊന്നും പിരിച്ചുവിടാൻ കഴിയില്ല. അത് മാർക്സിസവും ചുകന്ന കൊടിയും ഉപേക്ഷിക്കുന്നതിനേക്കാളും പ്രയാസമാണു. ചിന്തിക്കുന്നവർ , നല്ലവർ, മനുഷ്യസ്നേഹികൾ, സമാധാനകാംക്ഷികൾ സി.പി.എമ്മിനെ തള്ളിപ്പറയാൻ തയ്യാറാകണം. ജനിച്ചാൽ ഒരിക്കൽ മരിക്കണം. അത് പക്ഷെ സി.പി.എമ്മിന്റെ കൊട്ടേഷൻ ടീമിനാൽ നവാസിനെ പോലെയാകാൻ പാടില്ല എന്ന് ഓരോ മലയാളിയും പ്രതിജ്ഞ എടുക്കാൻ ഇനിയും അമാന്തിച്ചുകൂട.

വാർത്ത ഇവിടെ വായിക്കാം.

ചൈന,ക്യൂബ,വ.കൊറിയകളുടെ കേരള മോഡൽ


കണ്ണൂരിൽ മാർക്സിസ്റ്റ് പാർട്ടിക്ക് ഒരു നഴ്‌സിങ്ങ് സ്കൂളുണ്ട്. തലശ്ശേരിയിൽ BSc. നഴ്‌സിങ്ങ് സ്കൂൾ വേറെ. എല്ലാം സഹകരണ മേഖലയിലാണു. പക്ഷെ സ്വാശ്രയമേഖലയിൽ പ്രവർത്തിക്കുന്ന ഈ സഹകരണ നഴ്‌സിങ്ങ് സ്കൂളുകളിൽ കുട്ടികൾ കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വന്ന് ഫീസ് കൊടുത്തിട്ടാണു പഠിക്കുന്നത്. ചിത്രത്തിൽ കാണുന്ന നഴ്‌സിങ്ങ് വിദ്യാർത്ഥിനികൾ പിണറായി വിജയന്റെ ചിത്രവുമായി അദ്ദേഹത്തെ സ്വീകരിക്കാൻ റോഡരികിൽ നിരന്ന് നിൽക്കുന്നത് സ്വമേധയാ അല്ല എന്ന് ആർക്കും അറിയാവുന്ന കാര്യമാണു. നഴ്‌സിങ്ങ് വിദ്യാർത്ഥിനികളും പിണറായി വിജയനും തമ്മിലെന്ത് ബന്ധം. പിണറായിയുടെ ബിസിനസ്സ് സ്ഥാപനങ്ങളിലൊന്നിൽ പഠിക്കുന്നു എന്നത് മാത്രമാണു ബന്ധം. പാർട്ടി മാനേജർമാർ കല്പിച്ചാൽ ഈ കുട്ടികൾക്ക് റോഡിൽ വന്ന് ഇങ്ങനെ വേഷം കെട്ടിയേ തീരൂ. അതാണു കമ്മ്യൂണിസം.

മാർക്സിസ്റ്റ് പാർട്ടി ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങൾ എല്ലാം തന്നെ പാർട്ടിയുടെ സ്വകാര്യസ്വത്ത് പോലെ തന്നെയാണു. മാർക്സിസ്റ്റുകാർക്ക് മാത്രമേ മെമ്പർഷിപ്പും ജോലിയും കിട്ടുകയുള്ളൂ. മാർക്സിസ്റ്റ് പാർട്ടി നടത്തിക്കൊണ്ട് പോകാൻ ആളും അർത്ഥവും കിട്ടുന്നത് ഈ സഹകരണമേഖലയിൽ നിന്നാണു. ഒരൊറ്റ ഫോൺ കോൾ കൊണ്ട് ആയിരം പേരുടെ ജാഥ സംഘടിപ്പിക്കാൻ സി.പി.എമ്മിനു കഴിയുന്നത് പാർട്ടിയുടെ സഹകരണ സംഘങ്ങളിൽ പതിനായിരക്കണക്കിനു ജോലിക്കാരും വായ്പ എടുത്തിട്ടുള്ള ലക്ഷക്കണക്കിനു മെമ്പർമാരും ഉള്ളത്കൊണ്ടാണു.

ഈ ചിത്രം കാണുമ്പോൾ നമുക്ക് ഓർമ്മ വരിക ചൈനയോ , ഉത്തര കൊറിയയോ, ക്യൂബയോ ആണു. ഇപ്രകാരമാണു കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റ് നേതാക്കളെ വിഗ്രഹവൽക്കരിക്കുക. ഭാഗ്യം, ഇന്ത്യയിൽ കമ്മ്യൂണിസ്റ്റുകളുടെ വിപ്ലവം നടന്നില്ല. നടക്കാനും പോകുന്നില്ല. കേരളത്തിൽ വിപ്ലവം നടന്ന് തൊഴിലാളി വർഗ്ഗസർവ്വാധിപത്യം സ്ഥാപിതമായി എന്ന് വെറുതെ നമുക്കൊന്ന് സങ്കല്പിക്കാം. എന്നിട്ട് പിണറായിയുടെ വരവ് ഒന്ന് ഭാവനയിൽ കണ്ട് നോക്കാം. ബാലവാടികളിലെ ശിശുക്കൾ മുതൽ വീടുകളിലെ വൃദ്ധന്മാർ വരെ ഇപ്രകാരം പിണറായി ചിത്രം ആലേഖനം ചെയ്ത പ്ലക്കാർഡുകളുമായി റോഡരികിൽ കാത്തിരിക്കേണ്ടി വന്നേനേ. അതൊന്നും സാധിക്കാത്തത്കൊണ്ട് ചിരട്ടയെങ്കിലും‌ ഉടയ്ക്കണ്ടേ എന്ന മട്ടിൽ കഴിയുന്ന പോലെ പിണറായിയെ സുഖിപ്പിക്കാനാണു സംഘാടകർ ഈ നഴ്‌സിങ്ങ് വിദ്യാർത്ഥികളെ നിരയായി നിർത്തിയിരിക്കുന്നത്. ഫ്ലോറന്‍സ് നൈറ്റിംഗേലിന്റെ പിന്മുറക്കാരാകേണ്ട ഈ പാവം കുട്ടികളെ ഈ വേഷം കെട്ടിച്ച സി.പി.എം.കാർ ആരായാലും ഈ ചെയ്തത് മഹാപാപമായിപ്പോയി. കഷ്ടം!

ഭക്ഷ്യവിചാരം - 1

ഒരു വറ്റ് എത്ര നിസ്സാരമാണു അല്ലേ? എന്നാൽ ആ വറ്റ് എങ്ങനെ ഉണ്ടാകുന്നു എന്നതും ആ വറ്റ് എങ്ങനെ നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നു എന്നും അലോചിച്ചാൽ പ്രകൃതിയുടെ അത്ഭുതം ഓർത്ത് നമ്മൾ വിസ്മയിച്ച് ഇരുന്നുപോകും.

എന്തിനാണു നമ്മൾ വറ്റ് തിന്നുന്നത്. നമുക്ക് ജീവിയ്ക്കണമെങ്കിൽ ഊർജ്ജം വേണം. ശരീരത്തിൽ എന്ത് പ്രവർത്തനം നടക്കണമെങ്കിലും ഊർജ്ജം വേണം. ശരീരത്തിന്റെ ഊഷ്മാവ് നിലനിർത്താനും വേണം. ഈ ഊർജ്ജം ഒരു സെക്കന്റ് കിട്ടിയില്ലെങ്കിൽ നമ്മൾ മരിച്ചുപോകും. എവിടെ നിന്നാണു നമുക്ക് ഈ ഊർജ്ജം ലഭിക്കുന്നത്? സംശയമില്ല, നമ്മൾ നിസ്സാരമായി കാണുന്ന ഈ വറ്റിൽ നിന്ന് തന്നെ.

വറ്റിൽ എങ്ങനെ ഊർജ്ജം വന്നു? എങ്ങനെയാണു ആ ഊർജ്ജം നമ്മുടെ ശരീരം ഉപയോഗപ്പെടുത്തുന്നത്? ഇതറിയണമെങ്കിൽ ഊർജ്ജം തരുന്ന എന്ത് ഘടകമാണു വറ്റിൽ ഉള്ളത് എന്ന് മനസ്സിലാക്കണം.

സ്റ്റാർച്ച് അല്ലെങ്കിൽ അന്നജം ആണു ആ ഘടകം.  വറ്റിലെ അന്നജം എന്ന് പറഞ്ഞാൽ അനേകം ഗ്ലൂക്കോസ് തന്മാത്രകൾ ഒരുമിച്ച് ചേർന്ന ഒരു സംയുക്തമാണു. ഈ വറ്റ് ചവയ്ക്കുമ്പോൾ നമ്മൾ അതിനെ ചെറിയ കഷണങ്ങളാക്കുന്നു, ഒപ്പം ഉമിനീരും അതിൽ പ്രവർത്തിച്ച് ദഹനപ്രക്രിയ ആരംഭിക്കുന്നു. ഇങ്ങനെ ചെറിയ തരികളായ അന്നജം ചെറുകുടലിൽ എത്തി, അവിടെ നിന്ന് ചില എൻസൈമുകളുടെ (ആസിഡ്) സാന്നിദ്ധ്യത്തിൽ ഗ്ലൂകോസ് എന്ന ലഘുതന്മാത്രയായി വിഘടിക്കുന്നു.

ചെറുകുടലിൽ നിന്ന് വറ്റിലെ അന്നജം വിഘടിച്ച് ഉണ്ടായ ഗ്ലൂക്കോസ് തന്മാത്രകൾ നേരിയ സുഷിരങ്ങളിലൂടെ രക്തത്തിൽ പ്രവേശിക്കുന്നു. ഇതിനെ നമ്മൾ ഇനി വിളിക്കുക ബ്ലഡ് ഷുഗർ എന്നാണു. ഈ ബ്ലഡ് ഷുഗറിനെ അല്ലെങ്കിൽ പഞ്ചസാരയെ രക്തം ഓരോ ശരീരകോശങ്ങളിലും (സെൽ) എത്തിക്കുന്നു.  അതോടൊപ്പം നമ്മൾ ശ്വസിക്കുന്ന വായുവിലെ ഓക്സിജനും രക്തം ശരീരകോശങ്ങളിൽ എത്തിക്കുന്നു. രക്തത്തിന്റെ ജോലി തന്നെ ഇതാണു. ഭക്ഷണം ദഹിച്ചു രക്തത്തിൽ കലരുന്ന പോഷകഘടകങ്ങളും ശ്വസിച്ച് കിട്ടുന്ന ഓക്സിജനും ഓരോ കോശങ്ങളിലും എത്തിക്കുക.

ഇനിയാണു ശരീരത്തിനു വേണ്ട ഊർജ്ജോല്പാദനം നടക്കേണ്ടത്. കോശങ്ങളിൽ വെച്ച് ഗ്ലൂക്കോസും ഓക്സിജനും സംയോജിക്കുന്നു. അഥവാ കത്തുന്നു. അതിന്റെ ഫലമായി കാർബൺ ഡൈഓക്സൈഡ് ഉണ്ടാവുകയും ഊർജ്ജം റിലീസ് ആവുകയും ചെയ്യുന്നു. ഊർജ്ജം ശരീരത്തിന്റെ പ്രവർത്തനത്തിനു വിനിയോഗിക്കുകയും കാർബൺഡൈഓക്സൈഡ് രക്തം തിരികെ വഹിച്ചുകൊണ്ടുപോയി ഉച്ഛ്വാസപ്രക്രിയയിലൂടെ പുറന്തള്ളുകയും ചെയ്യുന്നു.

ശരി, വറ്റിൽ ഗ്ലൂക്കോസ് എങ്ങനെ വന്നു? ഗ്ലൂക്കോസിൽ 6 കാർബൺ ആറ്റവും 6 ജലതന്മാത്രയും (C6,H12,O6) ആണുള്ളത്. നമുക്കറിയാവുന്നത് പോലെ ഒരു നെന്മണിയാണു ഒരു വറ്റ്. നെന്മണിയിൽ ഈ അന്നജം അഥവാ ഗ്ലൂക്കോസ് തന്മാത്രകളുടെ കൂട്ടം ഉണ്ടാക്കാൻ ആവശ്യമായ കാർബൺ ആറ്റങ്ങൾ അന്തരീക്ഷത്തിൽ നിന്നും (കാർബൺഡൈഓക്സൈഡിൽ നിന്ന്) ഓക്സിജനും ഹൈഡ്രജനും ജലത്തിൽ നിന്നുമാണു നെൽച്ചെടി സ്വീകരിക്കുന്നത്. ഈ ആറ്റങ്ങളെ സംയോജിപ്പിക്കാൻ നെൽച്ചെടിക്ക് ഊർജ്ജം വേണം. ആ ഊർജ്ജം സൂര്യപ്രകാശത്തിൽ നിന്നാണു ചെടിക്ക് കിട്ടുന്നത്.

ചുരുക്കി പറഞ്ഞാൽ നെൽച്ചെടി സൂര്യപ്രകാശത്തിൽ നിന്ന് സംഭരിച്ച ഊർജ്ജം വറ്റിൽ ശേഖരിച്ചു വെച്ച് , ആ ഊർജ്ജമാണു നമ്മൾ നമ്മുടെ ശാരീരികപ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത്.

ഭൂമിയിൽ ഏത് പ്രവർത്തിക്കാനും ഉപയോഗിക്കുന്ന ഊർജ്ജം സൂര്യന്റെ ഊർജ്ജം തന്നെയാണു. ആണവോർജ്ജം കൂടാതെ. കാർ ഓടുമ്പോൾ ആ ഊർജ്ജവും സൂര്യന്റെ ഊർജ്ജം തന്നെയാണു. പെട്രോളിലും ഡീസലിലും  സൂര്യന്റെ ഊർജ്ജം എങ്ങനെ ഒളിഞ്ഞുകിടന്നു എന്ന് അത്ഭുതം തോന്നുന്നില്ലേ? അതെ തീർച്ചയായും അത്ഭുതം തോന്നണം. 

പ്രേംനസീറിനെ ഓർക്കുമ്പോൾ ..

പ്രേം നസീറിനെ പോലെ സുന്ദരനായ ഒരു നടൻ മലയാളത്തിൽ അന്നും ഇന്നും വേറെയില്ല. അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഇന്നേക്ക് 25 വർഷം പൂർത്തിയാകുന്നു. വിശ്വസിക്കാൻ കഴിയുന്നില്ല. വർഷങ്ങൾ എത്ര വേഗമാണു കൊഴിഞ്ഞുപോകുന്നത്. അദ്ദേഹത്തിനെ പറ്റി മകൻ ഷാനവാസിന്റെ അനുസ്മരണക്കുറിപ്പിൽ നിന്ന് ഏതാനും വരികൾ ഇങ്ങനെയാണു:

"ആര് സഹായം അഭ്യർത്ഥിച്ച് വന്നാലും അച്ഛൻ നോ പറയില്ല. എന്നും രാവിലെ ഗേറ്റിന് മുന്നിൽ പതിനഞ്ച് പേരെങ്കിലും കാണും. നാട്ടിൽ നിന്ന് ഇന്നലെ വന്നതാണ് പെട്ടി മോഷണം പോയി, പോക്കറ്റടിച്ചു എന്നിങ്ങനെയുള്ള പരിദേവനങ്ങളമായിട്ടാണ് വരവ്. ചിലത് സത്യമായിരിക്കും. ചിലത് കള്ളമായിരിക്കും. ഷൂട്ടിംഗ് സ്ഥലത്തേക്ക് പോകാൻ കാറിൽ കയറാൻ നിൽക്കുമ്പോഴായിരിക്കും ഇത്. അപ്പോൾ പോക്കറ്റിൽ എത്രയുണ്ടോ അതെടുത്ത് കൊടുക്കും. അത് എത്രയായാലും. അല്ലെങ്കിൽ അമ്മയെ വിളിച്ച് ഇവർക്കെല്ലാം പണം കൊടുക്കാൻ പറയും. വെറും കയ്യോടെ, ആരെയും വിടില്ല."

കേരളകൗമുദിയുടെ എഫ്‌ബി പേജിൽ ഈ കുറിപ്പ് വായിക്കുമ്പോൾ പ്രേംനസീറിന്റെ ദാനശീലത്തിനു ഞാനും ഒരു പ്രാവശ്യം സാക്ഷിയായിരുന്നല്ലോ എന്നോർത്തുപോയി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്ത ഞാൻ കള്ളവണ്ടി കയറി എത്തിയത് മദിരാശിയിൽ. ദക്ഷിണേന്ത്യൻ സിനിമയുടെ തലസ്ഥാനമായിരുന്ന കോടമ്പാക്കത്ത് ഒരു കുടുസ്സ് മുറി താമസിക്കാൻ കിട്ടിയിരുന്നു. സിനിമാനടന്മാരുടെ വീടുകൾ തേടിപ്പിടിച്ച്, അവരുടെ വീടുകളിൽ പോവുക അന്ന് പതിവായിരുന്നു. പാണ്ടിബജാറിലെ ബോഗ് റോഡിൽ ശിവാജി ഗണേശന്റെ വീട്ടിൽ കൂടെക്കൂടെ പോകും. ഗെയിറ്റ് വരെ മാത്രമേ പോകാൻ പറ്റൂ. വാച്ച്മാൻ ഉണ്ടാകും.

മൗണ്ട് റോഡിൽ നിന്ന് (ആയിരംവിളക്ക്) തിരിയുന്നിടത്ത് വുഡ്‌സ് റോഡിൽ സ്വാമീസ് ലോഡ്ജിൽ ആയിരുന്നു സത്യൻ താമസിച്ചിരുന്നത്. അക്കാലത്ത് മലയാളം നടീനടന്മാർക്ക് മദിരാശിയിൽ സ്വന്തം വീടുകൾ ഇല്ലായിരുന്നു. 1970ന്റെ തുടക്കത്തിലാണു. പല കുറി സ്വാമീസ് ലോഡ്ജിന്റെ അടുത്തുകൂടി പോയിട്ടും സത്യനെ കാണണമെന്ന് തോന്നിയില്ല. ധൈര്യം പോരാഞ്ഞിട്ടാണു. റോയ്പേട്ടയിൽ ഒരു വാടകവീട്ടിൽ പ്രേം നസീറും മുത്തയ്യയും ഒരുമിച്ചാണു താമസം. നസീറിന്റെയും മുത്തയ്യയുടെയും സൗഹൃദബന്ധം പ്രശസ്തമായിരുന്നു. ഞാനന്ന് രാവിലെ നസീറിന്റെ വീട്ടിലെത്തി. ഗെയിറ്റിൽ വാച്ച്മാൻ ഇല്ല. ഞാൻ അകത്ത് കടന്നു. കോലായി വരെയെത്തി. മുറ്റത്ത് ആരെല്ലാമോ ഓരോന്ന് ചെയ്യുന്നു. ആരും എന്നെ തടുക്കുന്നില്ല. എന്താണു വന്നതെന്ന് ചോദിക്കുന്നില്ല. അകത്തും ആരൊക്കെയോ എന്തൊക്കെയോ തിരക്കിലാണു. അകത്തേക്ക് കണ്ണും നട്ട് ഞാൻ കുറെ നേരം വാതിലനരികെ നിന്നു.

അര മണിക്കൂർ കഴിഞ്ഞപ്പോൾ പ്രേംനസീർ പുറത്തേക്ക് വരുന്നു. സിനിമയിൽ കാണുന്ന പോലെ തന്നെ. പക്ഷെ മുടി കുറ്റിയാണു. സിനിമയിൽ നമ്മൾ കാണുന്നത് വിഗ് ആണല്ലൊ. വരാന്തയിൽ നിൽക്കുന്ന എന്നെ കണ്ടു. എന്ത് വേണം എന്ന മട്ടിൽ എന്നോട് ഒന്ന് മൂളി. അപ്പോഴാണു ശരിക്കും എന്താണു എനിക്ക് വേണ്ടത് എന്ന് ഞാൻ ആലോചിച്ചത്. നാട് വിട്ട് കോടമ്പാക്കത്ത് എത്തിപ്പെടുന്ന എല്ലാവർക്കും എന്ന പോലെ എനിക്കും സിനിമാമോഹമുണ്ട്. പക്ഷെ ശോഷിച്ച ഒരു പയ്യനായ ഞാൻ സിനിമയിൽ എന്ത് ചാൻസ് ചോദിക്കാനാണു. കാശിന്റെ ആവശ്യം തീർച്ചയായും ഉണ്ട്. പക്ഷെ ആരോടും പൈസ ചോദിച്ച് എനിക്ക് ശീലമില്ല. ഒടുവിൽ, കള്ളവണ്ടി കയറി അക്കാലത്ത് മദ്രാസിൽ എത്തുന്ന എല്ലാ പയ്യന്മാരും ചോദിക്കുന്ന ചോദ്യം ഞാനും നസീറിനോട് ചോദിച്ചു: സാർ ഒരു ജോലി ....

ഷൂട്ടിങ്ങിനു സമയമായി , എനിക്ക് തിരക്കുണ്ട് എന്ന് നടന്നുകൊണ്ട് അദ്ദേഹം പറഞ്ഞു. എന്റെ ചോദ്യം പിശകായിരുന്നു. അദ്ദേഹം എന്ത് ജോലി തരാനാണു. മലയാളമനോരമയുടെ വക MM റബ്ബർ കമ്പനിയും മദിരാശിയിലുണ്ടായിരുന്നു. അതിന്റെ മുതലാളിയുടെ വീട്ടിൽ പോയിട്ട് -പേരു ഓർക്കുന്നില്ല- അവർ ജോലി തന്നോ. ഇല്ലല്ലൊ. എനിക്ക് പക്ഷെ മറ്റൊന്നും ചോദിക്കാൻ അപ്പോൾ സാവകാശം കിട്ടിയില്ല. സഹായികളുമൊത്ത് അദ്ദേഹം മുറ്റത്തിറങ്ങി കാറിനടുത്തേക്ക് നടക്കുമ്പോൾ ഗെയിറ്റും കടന്ന് ഒരു സ്ത്രീയും കുട്ടിയും അകത്ത് പ്രവേശിക്കുന്നു. നസീർ അവരെ കണ്ടു. സ്ത്രീയുടെ മുഖത്ത് ദയനീയത. നിങ്ങളിങ്ങനെ അടിക്കടി വന്നാൽ എങ്ങനെയാ എന്ന് ചോദിച്ചുകൊണ്ട് അകത്തേക്ക് നോക്കി പറഞ്ഞു: കുറുപ്പേ ഇവർക്ക് ഒരു നൂറു രൂപ കൊടുക്കൂ. കുറുപ്പ് അദ്ദേഹത്തിന്റെ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന സഹായിയാരിക്കും. എനിക്ക് ഒരു പത്ത് രൂപയെങ്കിലും കിട്ടിയിരുന്നെങ്കിൽ അന്ന് വലിയ കാര്യമായിരുന്നു. പക്ഷെ പൈസ ചോദിക്കാത്തതിന്റെ പേരിൽ അന്ന് എനിക്ക് നിരാശ തോന്നിയിരുന്നില്ല.

പ്രേംനസീറിന്റെ എത്ര സിനിമകൾ കണ്ടിട്ടുണ്ട് എന്നോർമ്മയില്ല. ഏതാണു ഏറ്റവും ഇഷ്ടപ്പെട്ട പടം എന്ന് ചോദിച്ചാലും ഉത്തരം പറയാൻ കഴിയില്ല. എല്ലാം കാണുമ്പോൾ ആസ്വദിചിരുന്നുവല്ലൊ. സത്യനും ശിവാജി ഗണേശനും, നസീറും ജമിനിഗണേശനും പത്മിനിയും രാഗിണിയും സാവിത്രിയും അന്നത്തെ ബ്ലായ്ക്ക് ആൻഡ് വൈറ്റ് സിനിമകളും പിന്നെ ടൂറിങ്ങ് ടാക്കീസിലെ തറ , ബെഞ്ച് ടിക്കറ്റുകളും പാട്ടുപുസ്തകങ്ങളും അച്ചടിമണമുള്ള നോട്ടീസുകളും ....

(1975 ജൂൺ 25 നു അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ഞാൻ മദിരാശിയിലുണ്ട്. 76ൽ ഞാൻ എന്റെ പ്രവാസം മതിയാക്കി നാട്ടിലെത്തി. എത്രയെത്ര സംഭവങ്ങൾക്കാണു ഞാൻ സാക്ഷ്യം വഹിച്ചത്. DMKയിൽ നിന്ന് എം.ജി.ആറിനെ പുറത്താക്കുന്നതും അന്ന് എം.ജി.ആറിന്റെ ആരാധകർ തെരുവിലിറങ്ങുന്നതും പിറ്റേന്ന് തന്നെ തമിഴ്‌നാടിന്റെ ഓരോ വാർഡുകളിലുമുള്ള എം.ജി.ആർ.രസികർ മൻട്രങ്ങൾ അണ്ണാ ദ്രാവിഡ മുന്നേറ്റക്കഴകത്തിന്റെ യൂനിറ്റുകൾ ആകുന്നതും അങ്ങനെയങ്ങനെ.. )

കേരളം ഒറ്റക്കക്ഷി ഭരണത്തിലേക്ക് !

അങ്ങനെ ആം ആദ്മി മൂവ്‌മെന്റിലേക്ക് ആളുകൾ ഒഴുകാൻ തുടങ്ങി. കേരളത്തിൽ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പോടുകൂടി ഒറ്റക്കക്ഷി ഭരണം നിലവിൽ വരും. സംസ്ഥാന ഭരണം നമുക്ക് അയ്യഞ്ച് കൊല്ലത്തേക്ക് വെച്ച് മാറി അനുഭവിക്കാമെന്ന് ശ്രീ.ഉമ്മൻ ചാണ്ടിയും സഖാവ് പിണറായി വിജയനും തമ്മിൽ പരസ്പരമുള്ള കരാർ രണ്ട് മുന്നണികളിലെയും അണികൾ പൊളിച്ചടുക്കാൻ പോവുകയാണു. ഈ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം പകൽ പോലെ എല്ലാവർക്കും വ്യക്തമായിരുന്നെങ്കിലും ജനങ്ങളുടെ മുന്നിൽ വേറെ വഴികൾ ഉണ്ടായിരുന്നില്ല.

നിലവിലെ പാർട്ടി വിട്ട് എവിടെയാണു പോവുക എന്ന ചിന്തയിൽ മരവിച്ച മനസ്സുമായി അതാത് പാർട്ടികളിൽ ചടഞ്ഞിരിക്കുകയായിരുന്നു ആളുകൾ. മാർക്സിസ്റ്റ് പാർട്ടി വിട്ട് അതിലെ അനുഭാവികൾ എങ്ങോട്ടേക്കാണു പോവുക? ബി.ജെ.പി.യിൽ പോകാൻ പറ്റുമോ. കോൺഗ്രസ്സിൽ പോകാൻ പറ്റുമോ? അങ്ങനെ പോയിട്ട് എന്ത് കിട്ടാനാണു? അത്കൊണ്ട് തമ്മിൽ ഭേദം തൊമ്മൻ എന്ന മട്ടിൽ മാർക്സിസ്റ്റുകാർ മാർക്സിസ്റ്റ് പാർട്ടിയിലും കോൺഗ്രസ്സുകാർ കോൺഗ്രസ്സ് പാർട്ടിയിലും കഴിഞ്ഞുകൂടുകയായിരുന്നു. അവർക്ക് മുന്നിൽ വേറെ വഴിയില്ലായിരുന്നു.

ചുരുക്കിപ്പറഞ്ഞാൽ കേരളത്തിൽ ഓരോ പാർട്ടിയും നിലനിന്നുപോകുന്നത് ആളുകളുടെ ഈ "തമ്മിൽ ഭേദം തൊമ്മൻ" എന്ന മനോഭാവത്തിന്റെ പുറത്തായിരുന്നു. ഇപ്പോൾ എന്താണു സംഭവിച്ചത്? ഇപ്പോൾ ഏത് പാർട്ടിക്കാരനും പാർട്ടിയില്ലാത്തവർക്കും ഏത് മതക്കാർക്കും മതമില്ലാത്തവർക്കും വൈമനസ്യമില്ലാതെ കടന്നു ചെല്ലാൻ ഒരു പാർട്ടി അല്ലെങ്കിൽ ഒരു പ്രസ്ഥാനം ഉദയം ചെയ്തിരിക്കുന്നു. അതാണു ആം ആദ്മി പാർട്ടി. അങ്ങനെ സാറ ജോസഫും ഒ.വി.ഉഷയും കെ.എം.ഷാജഹാനും സി.ആർ.നീലകണ്ഠനും സി.കെ.ജാനുവും ഗീതാനന്ദനും തുടങ്ങി സാമൂഹ്യജീവിതത്തിന്റെ വ്യത്യസ്തമായ മേഖലകളിൽ പ്രവർത്തിച്ചവർക്ക് ഒരുമിക്കാൻ ഒരു പൊതു പ്ലാറ്റ്‌ഫോം ഒരുങ്ങിയിരിക്കുന്നു.

ഇങ്ങനെ വരുന്നവർക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ. സമൂഹം നവീകരിക്കുക. കുറച്ചുകൂടി ആലങ്കാരികമായി പറഞ്ഞാൽ സമൂഹത്തെ ജനാധിപത്യവൽക്കരിക്കുക, മാനവീകരിക്കുക. ആം ആദ്മിയിൽ ചേർന്നുകൊണ്ട് സാറ ജോസഫ് നൽകിയ സന്ദേശം വളരെ വ്യക്തമാണു. ആം ആദ്മിയിലേക്ക് കടന്നുവരുന്നവർ സ്വാതന്ത്ര്യസമരകാലത്തെ കോൺഗ്രസ്സുകാരനാവുക, ആദ്യകാല കമ്മ്യൂണിസ്റ്റുകാരാവുക. ഈ സന്ദേശത്തിന്റെ സത്ത ഉൾക്കൊണ്ടവരായിരിക്കും ഈ പ്രസ്ഥാനത്തിലേക്ക് കടന്നുവരിക.

ചില ദോഷൈകദൃക്കുകൾ ആം ആദ്മിയിലേക്ക് പല അലവലാതികളും കടന്നുവരും എന്ന് പരിഹസിക്കുകയോ പുച്ഛിക്കുകയോ ചെയ്യുന്നുണ്ട്. ആം ആദ്മി ഒരു മഹാപ്രവാഹമായി ഉരുവെടുക്കുമ്പോൾ ചില കള്ളനാണയങ്ങൾ ഇതിൽ കടന്നുകൂടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാൽ അത്തരക്കാർക്ക് ആം ആദ്മി മൂവ്‌മെന്റിൽ പിടിച്ചുനിൽക്കാൻ കഴിയില്ല. കുറെക്കാലമെങ്കിലും ഈ പാർട്ടി സ്വാതന്ത്ര്യപൂർവ്വ കോൺഗ്രസ്സും ആദ്യകാല കമ്മ്യൂണിസ്റ്റുമായി നമ്മുടെ രാജ്യത്തെ നവീകരിക്കുക തന്നെ ചെയ്യും. അത് തന്നെ ധാരാളമല്ലേ.

അത്കൊണ്ട് ഇനിയുള്ള നാളുകളിൽ മാർക്സിസ്റ്റുകാരും കോൺഗ്രസ്സുകാരും കൂട്ടത്തോടെ ആം ആദ്മി മൂവ്‌മെന്റിലേക്ക് ഒഴുകി വരാനുള്ള സാധ്യതയാണു നിലനിൽക്കുന്നത്. അതിന്റെ ഫലം ഈ വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ തന്നെ കാണാൻ കഴിയും.


മുഖ്യധാര മാധ്യമങ്ങളേ ഇതിലേ , ഇതിലേ ...


ഫേസ്‌ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളിൽ ആം ആദ്മികളായ എത്രയോ എഴുത്തുകാർ വളരെ ഗഹനമായ കാര്യങ്ങൾ എഴുതുകയും ആഴത്തിലുള്ള ചർച്ചകൾ നടത്തുകയും ചെയ്യുന്നുണ്ട്. ഇന്ന് സമൂഹത്തിന്റെ സ്പന്ദനങ്ങൾ വളരെ കൃത്യതയോടെ തുടിക്കുന്നത് ഇത്തരം നവമാധ്യമങ്ങളിലൂടെയാണു എന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. യാഥാർഥ്യം തന്നെയാണു. എന്നാൽ ഈ സമകാലിക യാഥാർഥ്യത്തെ വളരെ കൗശലപൂർവ്വം തമസ്ക്കരിക്കുന്ന മുഖ്യധാര മാധ്യമങ്ങൾ , സെലിബ്രിറ്റികൾ ബ്ലോഗിലോ എഫ്‌ബിയിലോ ട്വിറ്ററിലോ എന്തെഴുതിയാലും അതൊക്കെ ഭയങ്കരവെളിപ്പെടുത്തൽ പോലെ വാർത്താഘോഷമാക്കുന്നു. 

ഇത് വായിക്കുന്ന സാധാരണവായനക്കാർക്ക് തോന്നുക സോഷ്യൽ മീഡിയ എന്നാൽ മഹാതാരങ്ങൾ മാത്രം ആത്മാവിഷ്ക്കാരത്തിനു ഉപയോഗിക്കുന്ന, നമുക്കൊക്കെ അപ്രാപ്യമായ വെർച്വൽ പ്രസാധന മേഖലയാണു എന്നായിരിക്കും. മോഹൻലാൽ ബ്ലോഗ് എഴുതിയാൽ, പിണറായി വിജയൻ ഫേസ്‌ബുക്ക്‌പേജ് ഉണ്ടാക്കിയാൽ അതൊക്കെ ലോകം മുഴുവൻ പെരുമ്പറ മുഴക്കി അറിയിക്കുന്ന മുഖ്യധാര മാധ്യമങ്ങൾക്കിടയിൽ, വ്യത്യസ്തമാവുകയാണു മാധ്യമം ദിനപത്രം. മാധ്യമത്തിന്റെ എഡിറ്റ് പേജിൽ തന്നെ "സാമൂഹിക മാധ്യമം" എന്നൊരു പംക്തി ആരംഭിച്ചിരിക്കുന്നു. ഇതിനെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല. മറ്റ് മാധ്യമങ്ങൾ ഇതിനെ മാതൃകയാക്കും എന്ന് പറഞ്ഞുകൂട. സോഷ്യൽ മീഡിയ എന്ന ഇംഗ്ലീഷ് പദത്തിനു സാമൂഹികമാധ്യമം എന്നൊരു മനോഹരമായ മലയാളം പദം ഉണ്ടല്ലോ എന്ന് ഞാൻ ആലോചിച്ചത് തന്നെ മാധ്യമത്തിന്റെ ഈ പംക്തി കണ്ടപ്പോഴാണു.


ഇന്നത്തെ മാധ്യമത്തിലെ പ്രസ്തുത പംക്തിയിൽ എന്റെ ഒരു എഫ്‌ബി പോസ്റ്റും കിരൺബേദിയുടെ ഒരു ട്വീറ്റിന്റെ മലയാളം പരിഭാഷയും ആണുള്ളത്. കിരൺ‌ബേദിയുടെ ട്വിറ്റർ ട്വീറ്റിൽ, ഒബാമ ആദ്യ നാലുവർഷത്തിനുള്ളിൽ 79 ക്ലിന്റൺ 133 സീനിയർ ബുഷ് 143 എന്നിങ്ങനെ വാർത്താ സമ്മേളനങ്ങൾ നടത്തി. എന്നാൽ ഒൻപത് വർഷത്തിനുള്ളിൽ നമ്മുടെ പ്രധാനമന്ത്രി നടത്തിയത് വെറും മൂന്ന് സമ്മേളനങ്ങൾ മാത്രമാണു. ഇത് വാർത്താവിനിമയ തളർച്ചയോ ചികിത്സിക്കാവുന്നതാണോ എന്നാണു കിരൺ ബേദി പരിഹസിക്കുന്നത്. 


ഇതിനെ പറ്റി ഇന്ന് എഴുതാൻ വിചാരിച്ചതാണു. നമ്മുടെ പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രസ്സ് മീറ്റ് എത്ര മാത്രം നിർജ്ജീവവും വിരസവും യാന്ത്രികവും ആയിരുന്നു. ഒൻപത് കൊല്ലം പ്രധാനമന്ത്രിയായിട്ടും അദ്ദേഹത്തിന്റെ ശരീരഭാഷയും പ്രസന്റേഷനും ഒരു ബ്യൂറോക്രാറ്റിന്റേതിൽ നിന്നും ഒരു ജനനേതാവിന്റേതായി മാറിയില്ലല്ലൊ എന്ന് ദു:ഖം തോന്നി. ഇന്നലെ അദ്ദേഹം പറഞ്ഞതിൽ നമുക്ക് ആവേശവും ഉണർവ്വും പ്രതീക്ഷയും തരുന്ന ഒരു കാര്യവും ഇല്ലായിരുന്നു. നരസിംഹറാവുവിന്റെ ചെലവിൽ പ്രധാനമന്ത്രിയായ ഒരാൾ എന്നായിരിക്കും പ്രിയപ്പെട്ട മൻമോഹൻസിങ്ങ്ജീ താങ്കളെ ചരിത്രം വിലയിരുത്തുക. 


ഇന്നത്തെ മാധ്യമത്തിന്റെ എഡിറ്റ് പേജ് ഇതാ : : http://goo.gl/hNiyLA