Links

കമ്മ്യൂണിസ്റ്റ്കാരുടെ മുഖം മൂടി

പ്രാവശ്യത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ചൈനയിലെ സ്വതന്ത്രചിന്തകനും കവിയും എഴുത്തുകാരനുമായ പ്രൊഫസ്സര്‍ ലിയു സിയാബോയ്ക്ക് ലഭിച്ചതില്‍ ചൈനയെ കൂടാതെ പാക്കിസ്ഥാനും എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നു. എന്ത്കൊണ്ടാണ് പാക്കിസ്ഥാനും എതിര്‍പ്പ് പ്രകടിപ്പിച്ചത്? ചൈനയെ തൃപ്തിപ്പെടുത്തുക എന്ന ഒരൊറ്റ ഉദ്ദേശമേയുള്ളു അതില്‍ .  പാക്കിസ്ഥാന്‍ സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് അവിടത്തെ പട്ടാളമാണെന്നത് സുവിദിതമാണ്. എപ്പോഴൊക്കെ സര്‍ക്കാര്‍ ജനാധിപത്യപരിഷ്ക്കാരങ്ങള്‍ നടപ്പാക്കാനും ഇന്ത്യയോട് അടുക്കാനും ശ്രമിക്കുന്നുവോ അപ്പോഴൊക്കെ അവിടത്തെ പട്ടാളം അത് തടഞ്ഞുനിര്‍ത്തിയിട്ടുണ്ട്. പട്ടാളമാണ് പാക്കിസ്ഥാന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് എന്നര്‍ത്ഥം. പാക്കിസ്ഥാന്‍ ഇന്ത്യയെ ശത്രുരാജ്യമായാണ് കാണുന്നത്. ശത്രുവിന്റെ ശത്രു മിത്രം എന്ന അടവ് നയമാണ് പാക്കിസ്ഥാനും ചൈനയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനം. ഇന്ന് ഇന്ത്യയ്ക്കെതിരെ ചൈന-പാക്കിസ്ഥാന്‍ അച്ചുതണ്ട് പ്രവര്‍ത്തിക്കുന്നുണ്ട്.  പാക്കിസ്ഥാനിലെയും ചൈനയിലെയും ഭരണകൂടങ്ങള്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടുന്നത് വരെ ഈ ഇരു രാജ്യങ്ങളും ഇന്ത്യയ്ക്ക് ഭീഷണി തന്നെയാണ്.

ചൈനയിലെ ഭരണകൂടം ജനാധിപത്യവല്‍ക്കരിക്കപ്പെടുക എന്ന് പറഞ്ഞാല്‍ അവിടെ ബഹുകക്ഷി രാഷ്ട്രീയ സമ്പ്രദായം നടപ്പിലാവുകയും ഭരണാധികാരികള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുകയും വേണം എന്നാണ് അര്‍ത്ഥം.  ഇപ്പോഴും അവിടെ തെരഞ്ഞെടുപ്പ് എന്നൊരു പ്രഹസനം നടക്കുന്നുണ്ട്. അന്താരാഷ്ട്രസമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാനാണത്. തെരഞ്ഞെടുപ്പുകളില്‍ ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥി മാത്രമേ ഉണ്ടാകൂ. എതിര്‍ സ്ഥാനാര്‍ത്ഥി ഉണ്ടാകില്ല.  ജനങ്ങള്‍ക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ യെസ് എന്നോ നോ എന്നോ പറയാം. പക്ഷെ ആരും നോ എന്ന് പറയില്ല. പറഞ്ഞാലുള്ള ഭവിഷ്യത്ത്  ജനങ്ങള്‍ക്ക് അറിയാം. പാക്കിസ്ഥാനിലെ ഭരണകൂടത്തെ ജനാധിപത്യവല്‍ക്കരിക്കുക എന്ന് പറഞ്ഞാല്‍ അവിടത്തെ പട്ടാളത്തെ സിവിലിയന്‍ സര്‍ക്കാരിന് കീഴില്‍ കൊണ്ടുവരിക എന്നാണര്‍ത്ഥം.  ഇത് രണ്ടും തല്‍ക്കാലത്തേക്ക് എളുപ്പമുള്ള സംഗതിയല്ല. അത്കൊണ്ട് ഇന്ത്യ എന്നും ജാഗരൂകത പാലിക്കേണ്ടതുണ്ട്.

ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ക്കും ലിയു സിയാബോയ്ക്ക് സമ്മാനം നല്‍കപ്പെട്ടതില്‍ എതിര്‍പ്പുണ്ട്. ചൈനയിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധന് തേടിപ്പിടിച്ചു ഈ സമ്മാനം കൊടുത്തു എന്നും ഗാന്ധിജിക്ക് കൊടുക്കാത്തത്കൊണ്ട് ഈ സമ്മാനം മോശമായിപ്പോയി എന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്. നമുക്കറിയാം, ഏതൊരു അവാര്‍ഡും കൊടുക്കുന്നത് അവാര്‍ഡ് കമ്മറ്റി ആരെയെങ്കിലും തേടിപ്പിടിച്ചല്ല. അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തികള്‍ക്കോ മറ്റ് സംഗതികള്‍ക്കോ ആണ് അവാര്‍ഡ് ലഭിക്കുക. ഏത് അവാര്‍ഡും അങ്ങനെയാണ്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതില്‍ നിന്ന് തെരഞ്ഞെടുക്കുക എന്നത് മാത്രമാണ് അവാര്‍ഡ് കമ്മറ്റിക്ക് ചെയ്യാനുള്ളത്. ആരെയെങ്കിലും നോമിനേറ്റ് ചെയ്യാന്‍ കമ്മറ്റിക്ക് കഴിയില്ല. നോമിനേറ്റ് ചെയ്യപ്പെടാത്ത ആര്‍ക്കും അവാര്‍ഡ് കൊടുക്കാനും കഴിയില്ല. അത്പോലെ തന്നെ നോമിനേറ്റ് ചെയ്യപ്പെട്ട എല്ലാവര്‍ക്കും കിട്ടണമെന്നുമില്ല. ഗാന്ധിജിയെ ആരെങ്കിലും നോമിനേറ്റ് ചെയ്തിരുന്നുവോ എങ്കില്‍ എന്ത്കൊണ്ട് കിട്ടിയില്ല എന്നൊക്കെ പറയേണ്ടത് അതില്‍ ഇപ്പോള്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്ന, അദ്ദേഹത്തിന്റെ മരണം വരെ “ഗാന്ധി എന്താക്കി ഇന്ത്യ മാന്തി പുണ്ണാക്കി” എന്ന് മുദ്രാവാക്യം മുഴക്കിയ കമ്മ്യൂണിസ്റ്റ് പിന്‍‌മുറക്കാരാണ്. ലിയു സിയാബോയ്ക്ക്  സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കാന്‍ വേണ്ടി അദ്ദേഹത്തെ ഒരുപാട് പേര്‍ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. അവരില്‍ ഒരാള്‍ (KWAME ANTHONY APPIAH, Laurance S. Rockefeller University Professor of Philosophy, and the University Center for Human Values at Princeton University , and President of PEN American Center. ) നോമിനേഷനോടോപ്പം നല്‍കിയ കുറിപ്പ്  ഇവിടെ താല്പര്യമുള്ളവര്‍ വായിക്കുക.  സത്യത്തെ എത്ര വികൃതപ്പെടുത്തിയാണ് കമ്മ്യൂണിസ്റ്റുകള്‍ അവതരിപ്പിക്കാറ് എന്ന് എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്.

ആരാണ് ലിയു സിയാബോ? ബീജിംഗ് സര്‍വ്വകലാശാലയില്‍ സാഹിത്യത്തില്‍ പ്രൊഫസ്സര്‍ ആയിരുന്ന അദ്ദേഹം വിദേശരാജ്യങ്ങളിലെ സര്‍വ്വകലാശാലകളിലും വിസിറ്റിങ്ങ് പ്രൊഫസ്സര്‍ ആയിരുന്നു.  1989ല്‍ ബീജിംഗില്‍ ജനാധിപത്യത്തിനും ഉദ്യോഗസ്ഥ അഴിമതിക്കുമെതിരെ വിദ്യാര്‍ത്ഥികളുടെ സമരം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ലിയൂ സിയാബോ ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസ്സറായി ജോലി ചെയ്യുകയായിരുന്നു. വേണമെങ്കില്‍ അദ്ദേഹത്തിന് ഒരു അമേരിക്കന്‍ പൌരത്വം തരപ്പെടുത്തി അവിടെ സസുഖം ജീവിയ്ക്കാമായിരുന്നു. എന്നാല്‍ നാട് അദ്ദേഹത്തെ മാടി വിളിച്ചു.  അന്ന് അദ്ദേഹം ചൈനയിലേക്ക് തിരിച്ച് വന്ന്, ജൂണ്‍ നാലിന് ടിയാനന്‍‌മെന്‍ സ്ക്വയറിലെത്തി വിദ്യാര്‍ത്ഥികളോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടില്ലായിരുന്നുവെങ്കില്‍ പതിനായിരങ്ങള്‍ അന്ന് അവിടെ ടാങ്കിനടിയില്‍ ചതഞ്ഞ് മരിക്കുമായിരുന്നു. എന്തിനും തയ്യാറായി മുന്നോട്ട് ഉരുളുകയായിരുന്നു പട്ടാള ടാങ്കുകള്‍ ശത്രുരാജ്യത്തിന്റെ നേര്‍ക്കെന്ന പോലെ.

എന്താണ് ടിയാന്‍‌മെന്‍ സ്ക്വയര്‍ സംഭവം? ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടരി ആയിരുന്നു ഹ്യു യോബാംഗ് (20 November 1915 – 15 April 1989). പരിഷ്ക്കരണവാദിയായ അദ്ദേഹത്തെ 1987ല്‍ നിര്‍ബ്ബന്ധിച്ച് രാജി വെപ്പിച്ചു.  പിന്നീട് രണ്ട് വര്‍ഷം കഴിഞ്ഞ്  1989 ഏപ്രില്‍ 15ന് അദ്ദേഹം മരണപ്പെട്ടതായി പാര്‍ട്ടി പൊളിറ്റ് ബ്യൂറോ ജനങ്ങളെ അറിയിക്കുന്നു. മഹാനായ ഒരു നേതാവായിരുന്നു യോബാംഗ് എന്നും എന്നാല്‍ അദ്ദേഹത്തിന് തെറ്റ് പറ്റിപ്പോയിരുന്നു എന്നും ഏപ്രില്‍ 22ന് ടിയാനന്‍‌മെന്‍ സ്ക്വയറില്‍ ശവസംസ്ക്കാരച്ചടങ്ങുകള്‍ നടക്കുമെന്നും അറിയിപ്പ് ഉണ്ടായി.  ഏപ്രില്‍ 22 ന് അമ്പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ ശവസംസ്ക്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ടിയാനന്‍‌മെന്‍ സ്ക്വയറിലേക്ക് നീങ്ങി.  അന്നത്തെ പ്രധാനമന്ത്രി ലീപെങ്ങിന് ഒരു നിവേദനം നല്‍കാനും വിദ്യാര്‍ത്ഥികള്‍ക്ക് പരിപാടിയുണ്ടായിരുന്നു. ഇത്രയ്ക്കും അന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സംഘടനാരൂപമോ നേതൃത്വമോ ഉണ്ടായിരുന്നില്ല എന്ന് ഓര്‍ക്കേണ്ടതുണ്ട്.  സംസ്ക്കാരച്ചടങ്ങ് നടക്കുന്ന സ്ഥലത്ത് പ്രവേശനം തടയാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ തെരുവിലേക്ക് പ്രവഹിച്ചുകൊണ്ടിരുന്നു.  അങ്ങനെ ഹ്യൂ യോബാംഗിന്റെ മരണം അന്ന് ഒരു നിമിത്തമാവുകയായിരുന്നു.

ലക്ഷക്കണക്കിന്  വിദ്യാര്‍ത്ഥികള്‍ ടിയാനന്‍‌മെന്‍ സ്ക്വയറില്‍ സത്യഗ്രഹം ആരംഭിച്ചു.  ജനാധിപത്യം അനുവദിക്കണമെന്നും അഴിമതി നിര്‍ത്തലാക്കണമെന്നുമായിരുന്നു ആവശ്യം. ചൈനീസ് സര്‍ക്കാരും പാര്‍ട്ടിയും ഇതിനെ എങ്ങനെ നേരിടണമെന്ന് അങ്കലാപ്പിലായി. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടരി ഴാവോ സിയാങ്ങ്  വിദ്യാര്‍ത്ഥികളോട് അനുഭാവമുള്ള ആളായിരുന്നു. പക്ഷെ അന്നത്തെ പ്രധാനമന്ത്രി ലീപെങ്ങ് സമരത്തെ പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചു. മുന്‍ പ്രധാനമന്ത്രി ചൌ എന്‍ ലായിയുടെ മകനായിരുന്നു ലീപെങ്ങ്.  ജനറല്‍ സെക്രട്ടരി ഴാവോ സിയാങ്ങ് മെയ് 19ന് (1989) ടിയാനന്‍‌മെന്‍ സ്ക്വയറിലെത്തി വിദ്യാര്‍ത്ഥികളോട് സംസാരിച്ചു. അതിന്റെ പൂര്‍ണ്ണരൂപം ഇതാ.  അങ്ങനെ സംസാരിച്ചതിന്റെ പേരില്‍ ഴാവോ സിയാങ്ങിനെ സെക്രട്ടരി സ്ഥാനത്ത് നിന്ന് പുറത്താക്കി. പിന്നീട് 2005 ജനവരി 5ന് അദ്ദേഹം മരണപ്പെടുന്നത് വരെ വീട്ടുതടങ്ങലില്‍ ആയിരുന്നു.  കമ്മ്യൂണിസ്റ്റ് വിരുദ്ധന്മാര്‍ എങ്ങനെയാണുണ്ടാകുന്നത് എന്ന് നോക്കുക. അങ്ങനെ 1989 ജൂണ്‍ നാലിന് ചൈനീസ് പട്ടാള ടാങ്കുകള്‍ വിദ്യാര്‍ത്ഥികളുടെ നേര്‍ക്ക് ഇരച്ചുനീങ്ങി. ലിയൂ സിയാബോ വിദ്യാര്‍ത്ഥികളോട് സമാധാനപരമായി പിരിഞ്ഞുപോകാന്‍ ആഹ്വാനം ചെയ്തു.  എന്നിട്ടും എത്രയോ വിദ്യാര്‍ത്ഥികള്‍ അന്ന് മരിച്ചുവീണു. എത്രയോ പേര്‍ പിന്നീട് വേട്ടയാടപ്പെട്ട് ജയിലിലായി.  എല്ലാം ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതാന്‍ കഴിയുന്നില്ല.

ഞാന്‍ ഈ പോസ്റ്റിന്  കമ്മ്യൂണിസ്റ്റ്കാരുടെ മുഖം മൂടി എന്ന് പേര് കൊടുക്കാന്‍ കാരണം , ജനാധിപത്യത്തിന് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്ന കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ ഒരിക്കലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലെ ജനാധിപത്യവാദികളെ ആദരിച്ചില്ല എന്നും എപ്പോഴും സര്‍വ്വാധികാരികളെ ആരാധിക്കുന്നു എന്നത്കൊണ്ടുമാണ്.  ലിയൂ സിയാബോ  സ്വന്തം ജീവിതം ത്യാഗം ചെയ്തുകൊണ്ട്  ജനങ്ങളുടെ പൌരാവകാശങ്ങള്‍ക്ക് വേണ്ടി ജയിലില്‍ കിടക്കുന്നു. ആ ലിയൂ സിയാബോ ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ . ജനങ്ങളുടെ മേല്‍ സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിച്ച് ചക്രവര്‍ത്തിമാരായി വാഴുന്ന നേതാക്കന്മാര്‍ ഇക്കൂട്ടര്‍ക്ക് നല്ല കമ്മ്യൂണിസ്റ്റ്.  ചുരുക്കിപ്പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് അനുഭാവികളുടെ ജനാധിപത്യം എന്നാല്‍ അവരുടെ നേതാക്കളുടെ സര്‍വ്വാധിപത്യമാണ്. അത്കൊണ്ട് നമ്മള്‍ ഈ കമ്മ്യൂണിസ്റ്റ് അനുഭാവികളെ പേടിക്കണം.  പരാക്രമങ്ങള്‍ ഫലിക്കാതിടത്ത് അവര്‍ മാരീചക്കോലം കെട്ടി വരും. ജനാധിപത്യം, സോഷ്യലിസം, മനുഷ്യസ്നേഹം എന്നൊക്കെ പഞ്ചാരവാക്കുകള്‍ പറയും.  സ്വാധീനം വര്‍ദ്ധിച്ചാല്‍ പാര്‍ട്ടിഗ്രാമങ്ങള്‍ സ്ഥാപിക്കും. അപ്പോള്‍ കാണാം കമ്മ്യൂണിസ്റ്റ്കാരന്റെ തനിരൂപം. കേരളത്തില്‍ ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാനുള്ള ജനപിന്തുണ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇല്ലാത്തത്കൊണ്ട് അവരുടെ തനിനിറം പുറത്തെടുക്കാന്‍ കഴിയുന്നില്ല എന്നേയുള്ളൂ.

എന്ത്കൊണ്ടാണ് കമ്മ്യൂണിസ്റ്റുകള്‍ പൌരസ്വാതന്ത്ര്യത്തെ ഇന്നും ഭയപ്പെടുന്നത് എന്ന് അറിയില്ല. ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചും മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിച്ചും കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ഭരണം നടത്തിക്കൂടേ? ഗോര്‍ബച്ചേവ് എന്ന് കേട്ടാല്‍ ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ക്ക് വര്‍ഗ്ഗശത്രുവാണ്. ഗോര്‍ബച്ചേവ് എന്ന ഒറ്റയാളാണ് സോവിയറ്റ് യൂനിയന്‍ തകര്‍ത്തത് എന്നാണ് കമ്മ്യൂണിസ്റ്റ്കാര്‍ കരുതുന്നത്. അങ്ങനെ ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് ഒരു പാര്‍ട്ടിയെയും സാമ്രാജ്യത്തെയും തകര്‍ക്കാന്‍ കഴിയുമോ? എന്ത്കൊണ്ട് കമ്മ്യൂണിസം അങ്ങനെ തകര്‍ന്നു എന്ന് ചിന്തിക്കാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും മുതിരുന്നില്ല.  കമ്മ്യൂണിസ്റ്റുകാരുടെ ആക്രമണങ്ങളെയും പൌരാവകാശധ്വംസനങ്ങളെയും ചൂണ്ടിക്കാട്ടിയാല്‍ പറയും കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ എന്ന്.  ഞങ്ങള്‍ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് മാത്രമേ എല്ലാ അധികാരവും ഉണ്ടാകാന്‍  പാടുള്ളൂ എന്നും അതിനെ എതിര്‍ക്കുന്നവര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരുമാണ് എന്നാണ് കമ്മ്യൂണിസ്റ്റ് ഭാഷ്യം. ആ കമ്മ്യൂണിസത്തിന് അല്പം മാനുഷികമുഖം നല്‍കാനാണ് സോവിയറ്റ് യൂനിയനില്‍ ഗോര്‍ബച്ചേവ്  ചില ജനാധിപത്യപരിഷ്ക്കാരങ്ങള്‍ നടപ്പാക്കാന്‍ തുനിഞ്ഞത്. എന്നാല്‍ അല്പം സ്വാതന്ത്ര്യം കിട്ടിയപ്പോഴേക്കും ജനങ്ങള്‍ കമ്മ്യൂണിസത്തെ കടപുഴക്കിയെറിഞ്ഞു. ജനങ്ങള്‍ അത്ര കണ്ട് കമ്മ്യൂണിസത്തെ വെറുത്ത് കഴിഞ്ഞിരുന്നു എന്നാണത് കാണിക്കുന്നത്. എന്ത്കൊണ്ടാണ് കമ്മ്യൂണിസ്റ്റുകള്‍ ജനങ്ങളെ ഇങ്ങനെ വെറുപ്പിക്കുന്നത്?  ഞാന്‍ എപ്പോഴും പറയുന്നത് പോലെ നല്ലത് മാത്രമേ കാലത്തെ അതിജീവിയ്ക്കുകയുള്ളൂ.  കമ്മ്യൂണിസം ജനങ്ങള്‍ക്ക് നല്ലതല്ല. അത്കൊണ്ടാണ് അതിന് അതിജീവനശേഷിയില്ലാത്തത്.  ചിലര്‍ നല്ല കമ്മ്യൂണിസം വരും എന്ന് കാത്തിരിക്കുന്നുണ്ട്. ആരാണ് അത് കൊണ്ടുവന്നു തരിക? അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടാല്‍ ഒരു പക്ഷെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് നല്ലവരാകാന്‍ പറ്റും.  അധികാരം കിട്ടുകയില്ലെങ്കില്‍ ആരാണ് കമ്മ്യൂണിസ്റ്റുകാരന്‍ ആവുക? എങ്ങനെ നല്ല കമ്മ്യൂണിസ്റ്റ് ആകാം എന്നൊരു പുസ്തകം എഴുതിയത് ചൈനയിലെ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ലിയു ഷാവോചി ആയിരുന്നു. അത്തരം പുസ്തകങ്ങള്‍ ഒന്നും ഒരു കമ്മ്യൂണിസ്റ്റുകാരനും വായിക്കുകയില്ല. എന്തെന്നാല്‍ നല്ല കമ്മ്യൂണിസ്റ്റായിപ്പോയാലോ !



44 comments:

ശ്രീജിത് കൊണ്ടോട്ടി. said...

പോസ്റ്റു വായിച്ചു, കമന്റുകള്‍ പിന്തുടരുന്നു!

Unknown said...

@ ശ്രീജിത്, കമന്റുകള്‍ സ്വാഗതം ചെയ്യുന്നു. പക്ഷെ കമന്റുകള്‍ കൂടുതല്‍ കിട്ടണം എന്ന് എനിക്ക് നിര്‍ബ്ബന്ധമില്ല. കമന്റുകള്‍ കിട്ടാന്‍ വേണ്ടിയല്ല ബ്ലോഗ് എഴുതുന്നത്. വായിക്കപ്പെടാന്‍ വേണ്ടിയാണ്. കമന്റുകള്‍ കുറഞ്ഞുപോയാല്‍ പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്ന് അര്‍ത്ഥമില്ല. ഈ ബ്ലോഗില്‍ എപ്പോഴും ഓണ്‍‌ലൈനില്‍ വായനക്കാരുണ്ട്. അത്കൊണ്ടാണ് ബ്ലോഗ് എഴുതുന്നത്.

hafeez said...

ടിയാനമെന്‍സ്ക്വയര്‍ സംഭവത്തെ കുറിച്ച് മുമ്പ്‌ കേട്ടിട്ടുണ്ട്. ഇപ്പോഴാണ് വ്യക്തമായ ചിത്രം ലഭിച്ചത്‌.

Unknown said...

@ hafeez , ടിയാനന്‍‌മെന്‍ സ്ക്വയര്‍ സംഭവം ഈ പോസ്റ്റില്‍ അങ്ങനെ വിശദീകരിച്ചിട്ടില്ല. ഏതൊരാളും അതൊക്കെ മനസ്സിലാക്കേണ്ടതാണ്. നെറ്റില്‍ നിന്ന് തന്നെ എല്ലാം വായിച്ച് മനസ്സിലാക്കാന്‍ കഴിയും. അതൊക്കെ ഒരു പോസ്റ്റില്‍ ഒതുക്കുക എന്നത് അസാധ്യവുമാണ്.

N.J Joju said...

"ചുരുക്കിപ്പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് അനുഭാവികളുടെ ജനാധിപത്യം എന്നാല്‍ അവരുടെ നേതാക്കളുടെ സര്‍വ്വാധിപത്യമാണ്."

ഇതു തന്നെയാണ്‌ മാര്‍ ജോസഫ് പൌവത്തില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളിലൂടെ പലപ്പോഴായി പറഞ്ഞിട്ടുള്ളത്. അതുകൊണ്ടു തന്നെയാണ്‌ പിണറായി അദ്ദേഹത്തെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്നത്.

ഒരു യാത്രികന്‍ said...

കംമ്യുനിസ്റിനെ അറിയണമെങ്കില്‍ കണ്ണൂര് തന്നെ വരണം അല്ലെ സുകുമാരേട്ടാ.....സസ്നേഹം

Unknown said...

@ ഒരു യാത്രികന്‍ , കണ്ണൂര് വന്നാല്‍ കമ്മ്യൂണിസം പഠിക്കാം :)

ആചാര്യന്‍ said...

കണ്ണൂരിലെ കമ്മ്യൂണിസം,, ശെരിക്കും പഠിപ്പിക്കുകയും ചെയ്യും അല്ലെ?...

Unknown said...

ഇപ്പോ കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാര്‍ പഠിക്കാന്‍ തുടങ്ങി ആചാര്യാ, കണ്ടല്‍ പാര്‍ക്ക് പൂട്ടി പിന്നെ ഇരിണാവ് പദ്ധതി ഉപേക്ഷിച്ചു എന്നാണറിവ്. ഇരിണാവ് പദ്ധതിക്കെതിരെ ഒരു പറ്റം പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രകടനം നടത്താന്‍ തുനിഞ്ഞപ്പോള്‍ യുവകമ്മ്യൂണിസ്റ്റുകാര്‍ ആദ്യം എതിര്‍ത്തു. പിന്നെ ജനങ്ങള്‍ പദ്ധതിക്കെതിരെ ആണെന്ന് മനസ്സിലായപ്പോള്‍ പദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറായി. കണ്ണൂരുകാരില്‍ നിന്ന് ഇനി കമ്മ്യൂണിസ്റ്റുകാര്‍ പഠിക്കും എന്നാണ് തോന്നുന്നത്.

Subair said...

കമ്മ്യൂണിസ്റ്റ്‌കാരെ ക്കുറിച്ച് താങ്കള്‍ പറഞ്ഞതില്‍ സത്യമുന്ടാകാം. പക്ഷെ അതോടൊപ്പം തെന്നെ നോബല്‍ സമ്മാന സമിതിക്ക്‌ രാഷ്ട്രീയമുണ്ട് എന്നതിലും സത്യമില്ലേ ?

കഴിഞ്ഞ പ്രാവശ്യത്തെ സമാധാനത്തിനുള്ള നോബല്‍ ഒബാമാക്കയിരുന്നു, അദ്ദേഹത്തെ പോലും അത്ഭുതപെടുതികൊണ്ട്, അതും അധികാരതിലത്തി വളരെ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍. ജൂത രാഷ്ട്രം സ്ഥാപിതമാകുന്നതിന്നു മുമ്പ്‌ സയണിസ്റ്റ്‌ ഭീകര സംഘടനയായ ഇര്ഗുനില്‍ പ്രവര്‍ത്തിച്ച് ഒട്ടേറെ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയ, പിന്നീട് ഇസ്രായേലിന്റെ പ്രധാനമന്ത്രിയായ Menachem Begin നും സമാധാനതിനുള്ള നോബല്‍ സമ്മാനം ലഭിച്ചിരുന്നു. ഇസ്രായേല്‍ അധിനിവേശ ഭൂമി കൈവശം വെച്ചിരിക്കെ തെന്നെ യാണ് ഓസ്ലോ കരാറിന്‍റെ ഇസ്രായേല്‍ പ്രധാനമന്ത്രി Yitzhak Rabin നും വിദേശ കാര്യമന്ത്രി Shimon Peres നും യാസര്‍ അരാഫതും ആയി നോബല്‍ സമ്മാനം പങ്കിട്ടത്. അതെ പോലെ 2007 ലെ നോബല്‍ സമ്മാനം, മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ Al Gore നായിരുന്നു, അതും കാലാവസ്ഥ വ്യക്തിയാനതിനെതിരെ ആളുകളെ ബോധവാന്മാരാകിയതിന്റെ പേരില്‍. ലോകത്ത്‌ ഏറ്റവും അധികം പ്രകൃതി മലിനീകരണം നടത്തുന്ന, അതിനെതിരെയുള്ള കൂട്ടായ്മകള്‍ക്കെതിരെ പുറം തിരിഞ്ഞു നില്‍ക്കുന്ന രാജ്യമാണ് അമേരിക എന്നാണ് കേട്ടിട്ടുളത്.

യു യസ് സ്റ്റേറ്റ് സെക്രടറി യായിരുന്ന Henry Kissinger നു നോബല്‍ സമ്മാനം ലഭിച്ചത് അമേരിക തെന്നെ ഉണ്ടാക്കിയ വിയട്നാം യുദ്ധം, അമേരിക്കക്ക് ജയിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് മനസ്സിലാക്കിയപ്പോള്‍, അവസാനിപ്പിക്കാന്‍ മുന്കയ്യെടുതത്തിനു!. ഇതിലല്ലാം രാഷ്ട്രീയം കാണുന്നവരെ പൂര്‍ണമായും തള്ളിപരയാന്‍ കഴിയില്ല.

അതെ പോലെ ഗാന്ധിജിക്ക് നോബല്‍ കിട്ടാഞ്ഞത് ആരും പേര് നിര്‍ദേശിക്കാഞ്ഞിട്ടല്ല, അഞ്ച്‌ പ്രാവശ്യമാനത്രേ ഗാന്ധിജിയുടെ പേര്‍ നോബല്‍ സമാനതിനു വേണ്ടി നിര്‍ദേശിക്കപ്പെട്ടത്.

ഏതായാലും നോബല്‍ കമ്മിറ്റിയുടെ ഔദ്യോതിക വെബ്സൈറ്റില്‍ വിമര്‍ശനങ്ങളെ ക്കുറിച്ച് പ്രതിപാതിക്കുണ്ട്.

http://nobelprize.org/nobel_prizes/peace/articles/controversies/index.html

ഷൈജൻ കാക്കര said...

മുതലാളിത്തത്തിന്റെയോ കമ്മ്യുണിസത്തിന്റെയോ ചട്ടകൂടിന്നുള്ളിലൂടെ സോഷ്യലിസത്തിന്റെ സൂര്യൻ ഉദിച്ചുയരില്ല. അവിടെയാണ്‌ ഞാൻ സ്വപ്‌നം കാണുന്ന പുതിയ ലോകക്രമം, ജനാധിപത്യ സോഷ്യലിസ്റ്റ്‌ സെക്ക്യുലർ സമൂഹം. മുതലാളിത്തത്തിന്റെയും കമ്മ്യുണിസത്തിന്റെയും ചിലവിൽ തന്നെ, അതിന്റെയൊക്കെ മുകളിൽ സോഷ്യലിസം പടുത്തുയർത്തണം. ആ സോഷ്യലിസ്റ്റ്‌ ലോക ക്രമത്തിനായി അണി ചേരം, ആശയങ്ങളുടെ ചങ്ങല പിടിക്കാം, തുരുമ്പിച്ച കണ്ണികൾ മാറ്റി പുതിയ കണ്ണികൾ വിളക്കി ചേർക്കം.

മാറ്റുവിൻ ചട്ടങ്ങളെ, കൂടെ തുരുമ്പിച്ച ആശയങ്ങളും!

K.P.Sukumaran said...

@ Subair , എന്റെ വിഷയം ലിയൂ സിയാബോവിന് നൊബേല്‍ സമ്മാനം കിട്ടിയതില്‍ ഇവിടത്തെ കമ്മ്യൂണിസ്റ്റുകാരുടെ പ്രതികരണവും ചൈനയിലെ പൌരാവകാശങ്ങളുമാണ്. നൊബേല്‍ പ്രൈസിന്റെ ന്യായാന്യായങ്ങളെക്കുറിച്ച് എന്തെങ്കിലും എഴുതാന്‍ എനിക്ക് താല്പര്യമില്ല. ഗാന്ധിജിയോട് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ബഹുമാനം തോന്നിത്തുടങ്ങിയത് എന്ന് മുതലാണ്? ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് തന്നെ അവര്‍ അംഗീകരിച്ചിരുന്നില്ല അന്ന്.

joshy pulikkootil said...

nannayittundu , i sent an e mail to you for ur attention asking some doubts abot blog style. when u gets time please send a reply. and another question how i can post comments in malayalam without cut and paste any easy ways?

K.P.Sukumaran said...

കാക്കരയ്ക്ക് ഭാവുകങ്ങള്‍ !

K.P.Sukumaran said...

@ ജോഷി പുലിക്കൂട്ടില്‍ , മെയിലില്‍ ബ്ലോഗിന്റെ ലിങ്ക് ഇല്ലായിരുന്നു. ഇപ്പോള്‍ ബ്ലോഗ് കണ്ടു. വിശദമായ മറുപടി മെയില്‍ ചെയ്യാം :)

Dr.Jishnu Chandran said...

ഏത് പാര്‍ട്ടിയും ഒരു സ്ഥലത്ത് ഒരു പരിധിയില്‍ അധികം കൂടുമ്പോള്‍ തനിനിറം കാണിക്കും. കണ്ണൂരിലെ കമ്മ്യുണിസ്റ്റ്കാരും കര്‍ണാടകത്തിലെ ബിജെപി കാരും ഉദാഹരണം.

Muralee Mukundan , ബിലാത്തിപട്ടണം said...

കുറെ വ്യക്തമായ ചിത്രങ്ങൾ....ഒപ്പം ഇവിടെ വന്ന് നല്ലൊരു ജീവിതത്തിന് വേണ്ടിയലയുന്ന സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാത്ത ഇമ്മിണി ചൈന്നക്കാരേയും എനിക്കറിയാം കേട്ടൊ

ആചാര്യന്‍ said...

ഹ കൊള്ളാം ..നേരത്തെ കമ്മുനിസ്റ്റ്‌ ,മാര്‍ക്സിസ്റ്റ്‌ ആള്‍ക്കാര്‍ ആയിരുന്നു വികസന വിരോധികള്‍ ,ഇപ്പോള്‍ എന്തെങ്കിലും പദ്ദധി വരുമ്പോള്‍ അതിനെ എതിര്‍ക്കുന്നത് ഇടതുപക്ഷ വിരോധികളും അല്ലെ? ഒരു റോഡ്‌ ഉണ്ടാക്കാന്‍ ,ഒരു പാലം ഉണ്ടാക്കാന്‍ ,കൂടി അനുവദിക്കാത്ത ഏതു വികസന മുന്നണി വന്നിട്ടും ജനത്തിനു എന്താ കാര്യം?

Anil said...

http://www.cnd.org/June4th/demo.html

Tianenmen demonstration photo series

ഷെരീഫ് കൊട്ടാരക്കര said...

>>>>എന്നാല്‍ അല്പം സ്വാതന്ത്ര്യം കിട്ടിയപ്പോഴേക്കും ജനങ്ങള്‍ കമ്മ്യൂണിസത്തെ കടപുഴക്കിയെറിഞ്ഞു. ജനങ്ങള്‍ അത്ര കണ്ട് കമ്മ്യൂണിസത്തെ വെറുത്ത് കഴിഞ്ഞിരുന്നു എന്നാണത് കാണിക്കുന്നത്.>>>>
പ്രിയ കെ.പി.എസ്. സര്‍, മുകളില്‍ പറഞ്ഞ താങ്കളുടെ വരികള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോള്‍ തന്നെ സോവിയറ്റ് റഷ്യയില്‍ താങ്കള്‍ സൂചിപ്പിച്ച അതേ ജനമുന്നേറ്റം തന്നെ അല്ലേ ഒരു കാലത്തു അവിടെ കമ്മ്യൂണിസം സ്ഥാപിച്ചതു എന്ന ചിന്ത എന്നില്‍ വരുന്നു. മഹത്തായ ഒക്റ്റോബര്‍ വിപ്ലവത്തെ താങ്കള്‍ നിഷേധിക്കുകയില്ലല്ലോ. അന്നു ജനലക്ഷങ്ങളെ ഭരണ മാറ്റത്തിനു വേണ്ടി തുനിഞ്ഞിറങ്ങാന്‍ പ്രേരിപ്പിച്ചതും കമ്മ്യൂണിസമായിരുന്നു. ജനങ്ങളെ മാര്‍ക്സിയന്‍ സിദ്ധാന്തം പ്രാവര്‍ത്തികമാക്കിയ ലെനിന്‍ തുടങ്ങിയവര്‍ നയിച്ചു.സമരം വിജയിച്ചു.ഇവിടെ ചിന്തനീയമായ വിഷയം ഒരു കാലഘട്ടത്തില്‍ ജനങ്ങള്‍ക്കു ആവേശമായിരുന്ന ഒരു സിദ്ധാന്തം പില്‍ക്കാലത്തു അതേ നാട്ടിലെ ജനങ്ങള്‍ തന്നെ കടപുഴുക്കി എറിഞ്ഞതിനു കാരണമെന്താണു എന്നാണു.അതു ആശയത്തിന്റെ അപര്യാപ്തത ആണോ. അതോ പില്‍ക്കാല നേതാക്കന്മാരാല്‍ ആ ആശയം അപചയിക്കപ്പെട്ടതിനാലാണോ?അങ്ങിനെ എങ്കില്‍ ആശയത്തിനല്ലല്ലോ തകരാറു.അതു പ്രയോഗവല്‍ക്കരിക്കപ്പെടുന്നതിന്റെ രീതിക്കല്ലേ തകരാറു സംഭവിച്ചതു.ചുരുക്കി പറഞ്ഞാല്‍ ഒരു ആശയം ജനപക്ഷത്തു നില്‍ക്കുമ്പോള്‍ അതു ആ ജനതക്കു ഹിതകരമാകുകയും മറിച്ചാകുമ്പോള്‍ അതു അഹിതമാകുകയും ചെയ്യുന്നു എന്നു.ഇതല്ല്ലേ ശരി.

Unknown said...

//ഇവിടെ ചിന്തനീയമായ വിഷയം ഒരു കാലഘട്ടത്തില്‍ ജനങ്ങള്‍ക്കു ആവേശമായിരുന്ന ഒരു സിദ്ധാന്തം പില്‍ക്കാലത്തു അതേ നാട്ടിലെ ജനങ്ങള്‍ തന്നെ കടപുഴുക്കി എറിഞ്ഞതിനു കാരണമെന്താണു എന്നാണ്.//

ഷെരീഫ് മാഷേ , വളരെ പ്രസക്തമാണ് താങ്കളുടെ കമന്റിലെ ചോദ്യങ്ങള്‍ . എനിക്ക് പറയാനുള്ളത് വിശദമായി എഴുതി ഈ പോസ്റ്റിന് ഒരു രണ്ടാം ഭാഗമായി പബ്ലിഷ് ചെയ്യാമെന്ന് തോന്നുന്നു.

Mohamed Salahudheen said...

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റല്ലാതാക്കി

ശ്രീജിത് കൊണ്ടോട്ടി. said...

“”കംമ്യുനിസ്റിനെ അറിയണമെങ്കില്‍കണ്ണൂര് തന്നെ വരണം അല്ലെ സുകുമാരേട്ടാ.....” “”

നല്ല മതവിശ്വാസികളെ പറ്റി പഠിക്കാന്‍സ്വാത്തിലോ, വസീരിസ്ഥാനിലോ,ഗുജറാത്തിലോ, ബോംബെയിലോ, അഫ്ഗാനിസ്ഥാനിലോ ഒക്കെ തന്നെ പോകേണ്ടി വരുമോ???

ശ്രീജിത് കൊണ്ടോട്ടി. said...

“@ ശ്രീജിത്, കമന്റുകള്‍സ്വാഗതം ചെയ്യുന്നു. പക്ഷെ കമന്റുകള്‍കൂടുതല്‍കിട്ടണം എന്ന് എനിക്ക് നിര്‍ബ്ബന്ധമില്ല. കമന്റുകള്‍കിട്ടാന്‍വേണ്ടിയല്ല ബ്ലോഗ് എഴുതുന്നത്. വായിക്കപ്പെടാന്‍വേണ്ടിയാണ്. കമന്റുകള്‍കുറഞ്ഞുപോയാല്‍പോസ്റ്റുകള്‍ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്ന് അര്‍ത്ഥമില്ല. ഈ ബ്ലോഗില്‍എപ്പോഴും ഓണ്‍‌ലൈനില്‍വായനക്കാരുണ്ട്. അത്കൊണ്ടാണ് ബ്ലോഗ് എഴുതുന്നത്”

സുകുമാരന്‍സാര്‍.. ഞാന്‍സാര്‍ബ്ലോഗ്‌എഴുതുന്നത്‌കമന്റുകള്‍കൂടുതല്‍കിട്ടാന്‍വേണ്ടിയാണ് എന്ന് പറഞ്ഞിട്ടില്ല. കമ്മ്യൂണിസ്റ്റ് ചൈനയെ കുറിച്ചുള്ള പോസ്റ്റില്‍കമന്റുകള്‍കുറവായിരുന്നു എന്നാണു പറഞ്ഞത്. ഞാന്‍ഒരു വലിയ ബ്ലോഗ്ഗര്‍ഒന്നും അല്ല. സമയം കിട്ടുമ്പോള്‍മാത്രം ബ്ലോഗ്‌വായിക്കാറുണ്ട്. ചിലതിനു മറുപടിയും എഴുതും. പക്ഷെ ഞാന്‍വായിച്ച മിക്ക ബ്ലോഗുകളിലും ബ്ലോഗ്ഗെര്മാര്‍ചെയ്യുന്നത് നല്ല കമന്റുകലേയും, ബ്ലോഗ്ഗെര്മാരെയും അമിതമായി പ്രകീര്‍ത്തിക്കുകയും വിമര്‍ശനപരം ആയവയെയും വിയോജിപ്പുള്ളവയെയും അസഹിഷ്ണുതയോടെ കാണുകയും ചെയ്യുന്നതാണ്.

ശ്രീജിത് കൊണ്ടോട്ടി. said...

>>ഞാനൊന്ന് ചോദിക്കട്ടെ, ഇന്ത്യയില്‍ഇനി വിപ്ലവം നടത്താന്‍കഴിയുമെന്ന് മാര്‍ക്സിസ്റ്റുകള്‍കരുതുന്നുണ്ടോ? അഥവാ കഴിയില്ല എന്ന് കരുതുന്നുവെങ്കില്‍, എന്നാപ്പിന്നെ ആ വിപ്ലവപരിപാടി ഒഴിവാക്കി നല്ലൊരു ജനാധിപത്യപാര്‍ട്ടി ആയിക്കൂടേ?<<<

സുകുമാരന്‍സാര്‍.. സി.പി.എം വിപ്ലവം ഒക്കെ എന്നോ കൈവിട്ട കാര്യമൊന്നും സാര്‍അറിഞ്ഞില്ല എന്ന് തോന്നുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ വിപ്ലവത്തിന്റെ ഗണത്തില്‍പെടുത്താമോ? സി.പി.എം കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍കൈവിട്ടു ഇപ്പോള്‍നല്ലൊരു ജനാധിപത്യ/പ്രൈവറ്റ് ലിമിറ്റെഡ് കമ്പനി ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്‌. അതുകൊണ്ട് തന്നെ ആണ് പല കമ്മ്യൂണിസ്റ്റ്കാരും പാര്‍ടിയില്‍നിന്ന് അകന്നത്. കമ്മ്യൂണിസ്റ്റ്കാരന്‍ആയ സി.ആര്‍നീലകണ്ഠന്‍(സി.പി.എം-നെ ഇനി നന്നാക്കാന്‍ആവില്ല- സാറിന്‍റെ മുന്പോസ്റ്റില്‍നിന്ന്) കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍നിന്ന് അകന്നുപോകുന്നു എന്ന അര്‍ത്ഥത്തില്‍ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. അല്ലാതെ അവരെല്ലാം സായുധവിപ്ലവത്തിനു ഇറങ്ങിത്തിരിച്ചു എന്ന അര്‍ത്ഥത്തില്‍അല്ല. ഇന്ത്യയിലെ പല ആദിവാസി,പിന്നോക്ക സംസ്ഥാങ്ങളിലും രൂപം കൊള്ളുന്ന കമ്മ്യൂണിസ്റ്റ്, മാവോയിസ്റ്റ്‌മുന്നേറ്റങ്ങളെ സാര്‍ഈ “സായുധ വിപ്ലവത്തിന്റെ” പരിധിയില്‍പെടുതിയിട്ടുണ്ടോ? കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍തങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി ആയി കാണുന്നത് ഈ ആദിവാസി മുന്നേറ്റങ്ങളെ ആണ്. എല്ലാ വിപ്ലവങ്ങള്‍ക്കും അതിന്റേതായ കാരണങ്ങളും സാമൂഹിക അവസ്ഥയും ഉണ്ട്. സായുധ വിപ്ലവങ്ങളെ എതിര്‍ക്കുന്നത് അതിനു ഇടയാക്കുന്ന സാഹചര്യങ്ങളെ മറന്നുകൊണ്ടാവരുത്. സി.പി.എം –ന്റെ വിപ്ലവകാരികള്‍ഇപ്പോള്‍അമ്പല/പള്ളി കമ്മറ്റികളിലും അരമനകളിലും ആണ് വിപ്ലവം നടത്തുന്നത്. വിരുദ്ധ്യാത്മക ആത്മീയവിപ്ലവം!! സുകുമാരന്‍സാര്‍പറഞ്ഞു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്‌ഒറ്റയ്ക്ക് ഭരണം ലഭിച്ചാല്‍അവര്‍വിപ്ലവം നടത്തും എന്ന്. ബംഗാളില്‍28 കൊല്ലവും കേരളത്തില്‍ഇപ്പോഴും ഒറ്റയ്ക്ക് തന്നെ ഭൂരിപക്ഷം ഉണ്ടായിട്ടും ഒരു വിപ്ലവവും കാണുന്നില്ല, ബംഗാളില്‍പല വിപ്ലവങ്ങളെയും അടിച്ചമര്‍ത്തുന്നു എന്ന് കേട്ട്. വിപ്ലവതിലെ “വി” പോയി വെറും പ്ലവം ആയ പാര്‍ട്ടിയുടെ മേല്‍വിപ്ലവ പരിപാടി ആരോപിക്കുന്നത് ശരിയല്ല.

ശ്രീജിത് കൊണ്ടോട്ടി. said...

“അതല്ല വിപ്ലവം നടത്തുമെന്നാണെങ്കില്‍അതിന് ഇന്ത്യന്‍ജനത സമ്മതിക്കില്ല. ഒരിക്കല്‍നേടിയ സ്വാതന്ത്ര്യം ഇനി നമ്മള്‍ഒരിക്കലും കളഞ്ഞുകുളിക്കില്ല”

ഇന്ത്യന്‍ജനത എന്നത് സാര്‍വിശാലാര്‍ത്ഥത്തില്‍പറഞ്ഞാതാണ്. ആഡംബരത്തോടെ കഴിഞ്ഞുകൂടുന്ന പാര്‍ട്ടിക്കാര്‍ക്കും നേതാക്കള്‍ക്കും വിപ്ലവത്തിന്റെ ആവശ്യം ഇല്ല. അവരുടെ സ്വാതന്ദ്രം അവരും കളഞ്ഞു കുളിക്കില്ല.. സ്വാതന്ദ്രവും, സുഖസൌകര്യങ്ങളും ഉള്ള നമുക്കും അതിന്റെ ആവശ്യം ഇല്ലല്ലോ. സ്വാതന്ത്രം ലഭിക്കാത്തവര്‍വിപ്ലവത്തിനിരങ്ങട്ടെ! അവരെ തടയേണ്ട...

ശ്രീജിത് കൊണ്ടോട്ടി. said...

>>>പ്രസക്തമായ എല്ലാ ചോദ്യങ്ങളില്‍നിന്നും കമ്മ്യൂണിസ്റ്റുകാര്‍ഒഴിഞ്ഞുമാറും. എന്നിട്ട് ശ്രീജിത്ത് എഴുതിയ പോലെ കുറെ കമന്റുകള്‍എഴുതിത്തള്ളും.<<<

സാറിന്‍റെ പ്രസക്തമായ ഏതു ചോദ്യത്തില്‍നിന്നാണ് ഞാന്‍ഒഴിഞ്ഞു മാറിയത് എന്ന് പറഞ്ഞാല്‍മറുപടി നല്‍കാമായിരുന്നു! എന്റെ മറു ചോദ്യങ്ങളെ പറ്റി സാര്‍ഒന്നും പറയാത്തത് അവയെല്ലാം “അപ്രസക്താണ്” എന്നതുകൊണ്ടായിരിക്കും അല്ലേ!

ശ്രീജിത് കൊണ്ടോട്ടി. said...

>>>ഒരു കാലഘട്ടത്തില്‍ജനങ്ങള്‍ക്കു ആവേശമായിരുന്ന ഒരു സിദ്ധാന്തം പില്‍ക്കാലത്തു അതേ നാട്ടിലെ ജനങ്ങള്‍തന്നെ കടപുഴുക്കി എറിഞ്ഞതിനു കാരണമെന്താണു എന്നാണു.അതു ആശയത്തിന്റെ അപര്യാപ്തത ആണോ. അതോ പില്‍ക്കാല നേതാക്കന്മാരാല്‍ആ ആശയം അപചയിക്കപ്പെട്ടതിനാലാണോ?അങ്ങിനെ എങ്കില്‍ആശയത്തിനല്ലല്ലോ തകരാറു.അതു പ്രയോഗവല്‍ക്കരിക്കപ്പെടുന്നതിന്റെ രീതിക്കല്ലേ തകരാറു സംഭവിച്ചതു.ചുരുക്കി പറഞ്ഞാല്‍ഒരു ആശയം ജനപക്ഷത്തു നില്‍ക്കുമ്പോള്‍അതു ആ ജനതക്കു ഹിതകരമാകുകയും മറിച്ചാകുമ്പോള്‍അതു അഹിതമാകുകയും ചെയ്യുന്നു എന്നു.ഇതല്ല്ലേ ശരി<<<

ഷെരീഫ്‌കൊട്ടാരക്കരയുടെ അഭിപ്രായത്തോട് യോജിക്കുന്നു :)

ശ്രീജിത് കൊണ്ടോട്ടി. said...

..
>>പാക്കിസ്ഥാനിലെയും ചൈനയിലെയും ഭരണകൂടങ്ങള്‍ജനാധിപത്യവല്‍ക്കരിക്കപ്പെടുന്നത് വരെ ഈ ഇരു രാജ്യങ്ങളും ഇന്ത്യയ്ക്ക് ഭീഷണി തന്നെയാണ്.<<

പാകിസ്ഥാന്‍സര്‍ക്കാരിനെയും പട്ടാളത്തെയും ഇപ്പോള്‍താങ്ങി നിര്‍ത്തുന്നത് അമേരിക്കയാണെന്ന് എന്റെ ഒരു ദേശസ്നേഹിയായ പാക്കിസ്ഥാനി സുഹൃത്ത്‌വേദനയോടെ പറഞ്ഞു. ചൈന പാകിസ്ഥാന്റെ മിത്രം, അമേരിക്കന്‍പട്ടാളം പാകിസ്ഥാന്റെ പല ഭാഗങ്ങളും നിയന്ദ്രിക്കുന്നു. ചൈനയും അമേരിക്കയും ഭയങ്കര ശത്രുക്കള്‍, രണ്ടു ശതുക്കളുടെയം മിത്രം പാകിസ്താന്‍. !

ശ്രീജിത് കൊണ്ടോട്ടി. said...

>>>അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തികള്‍ക്കോ മറ്റ് സംഗതികള്‍ക്കോ ആണ് അവാര്‍ഡ് ലഭിക്കുക. ഏത് അവാര്‍ഡും അങ്ങനെയാണ്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതില്‍നിന്ന് തെരഞ്ഞെടുക്കുക എന്നത് മാത്രമാണ് അവാര്‍ഡ് കമ്മറ്റിക്ക് ചെയ്യാനുള്ളത്. <<

നോബല്‍സമ്മാനം ലഭിച്ചവരെയും തഴയപ്പെട്ടവരെയും കുറിച്ച് കൂടുതല്‍മനസ്സിലാക്കിയാല്‍ഈ കമ്മിറ്റിയുടെയും, നോമിനെഷന്റെയും വിശ്വാസ്വത മനസ്സിലാകും. ചില ഇന്റെര്‍നെറ്റ് വെബ്സൈറ്റുകള്‍മാത്രം പുറത്തുവിടുന്ന വാര്‍ത്തകല്‍എല്ലാം സത്യം ആണെന്ന് വിശ്വസിക്കുന്നത് അബന്ധമാണ്.

ശ്രീജിത് കൊണ്ടോട്ടി. said...

>>ഗാന്ധിജിയെ ആരെങ്കിലും നോമിനേറ്റ് ചെയ്തിരുന്നുവോ എങ്കില്‍““എന്ത്കൊണ്ട് കിട്ടിയില്ല”” എന്നൊക്കെ പറയേണ്ടത് അതില്‍ഇപ്പോള്‍മുതലക്കണ്ണീര്‍പൊഴിക്കുന്ന, അദ്ദേഹത്തിന്റെ മരണം വരെ “ഗാന്ധി എന്താക്കി ഇന്ത്യ മാന്തി പുണ്ണാക്കി” എന്ന് മുദ്രാവാക്യം മുഴക്കിയ കമ്മ്യൂണിസ്റ്റ് പിന്‍‌മുറക്കാരാണ്. <<

ഞാന്‍വായിച്ചത് ഗാന്ധിജിയെ പലതവണ നോമിനേറ്റ് ചെയ്തിരുന്നു എന്നാണ്. അദ്ദേഹം തഴപ്പെടാനുള്ള കാരണവും അതിന്റെ രാഷ്ട്രീയവും ചിന്തിച്ചാല്‍പെട്ടന്ന് പിടികിട്ടും. ഗാന്ധിജിക്ക്‌നോബല്‍സമ്മാനം കിട്ടാതതിന്റെയും നോമിനേറ്റ്‌ചെയ്യപ്പെട്ടോ, ചെയ്യപ്പെട്ടില്ലേ എന്നൊക്കെ വിശദീകരിക്കേണ്ട ബാധ്യത കമ്മ്യൂണിസ്റ്റ്കാര്‍ക്ക്‌ആണ് എന്ന വാദം വിചിത്രം ആയിപ്പോയി . ചിലപ്പോള്‍ഗാന്ധിജിക്ക്‌നോബല്‍സമ്മാനം നിഷേധിക്കാന്‍കാരണവും കമ്മ്യൂണിസ്റ്റ്കാര്‍തന്നെ ആകുമോ? നോബല്‍പ്രൈസ് കമ്മിറ്റിയല്ലേ സമ്മാനം കൊടുക്കുന്നത് അല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി ഒന്നും അല്ലല്ലോ!?

ശ്രീജിത് കൊണ്ടോട്ടി. said...

“ അത്കൊണ്ട് നമ്മള്‍ഈ കമ്മ്യൂണിസ്റ്റ് അനുഭാവികളെ പേടിക്കണം. പരാക്രമങ്ങള്‍ഫലിക്കാതിടത്ത് അവര്‍മാരീചക്കോലം കെട്ടി വരും. ജനാധിപത്യം, സോഷ്യലിസം, മനുഷ്യസ്നേഹം എന്നൊക്കെ പഞ്ചാരവാക്കുകള്‍പറയും. സ്വാധീനം വര്‍ദ്ധിച്ചാല്‍പാര്‍ട്ടിഗ്രാമങ്ങള്‍സ്ഥാപിക്കും. അപ്പോള്‍കാണാം കമ്മ്യൂണിസ്റ്റ്കാരന്റെ തനിരൂപം.”
ഇതേ ആരോപങ്ങള്‍തന്നെ അല്ലെ ആ ഹമീദ്‌ചേന്നമങ്ങലൂരും, കാരശ്ശേരി മാഷും സാറിന് പ്രിയപ്പെട്ട സംഘടനയെപ്പറ്റിയും പറയുന്നത്. അതിനായവര്‍കുറെ കാര്യങ്ങളും തെളിവുകളും വിശദീകരിക്കുന്നും ഉണ്ട്. ആ മുഖം മൂടിയും ഈ മുഖം മൂടിയും ഒന്നാണോ? :))

ശ്രീജിത് കൊണ്ടോട്ടി. said...

“കേരളത്തില്‍ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാനുള്ള ജനപിന്തുണ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇല്ലാത്തത്കൊണ്ട് അവരുടെ തനിനിറം പുറത്തെടുക്കാന്‍കഴിയുന്നില്ല എന്നേയുള്ളൂ.

കേരളത്തില്‍ഇപ്പോഴത്തെ സര്‍ക്കാറില്‍ഒറ്റയ്ക്ക് തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മികച്ച ഭൂരിപക്ഷം ഉള്ള കാര്യം സാര്‍അറിഞ്ഞില്ലേ! നാലര വര്ഷം ആയിട്ടും അവരുടെ തനിനിറം (വിപ്ലവം) പുറത്തെടുത്തു കാണുന്നില്ല! അവര്‍ വെറുതെ വിപ്ലവം എന്നൊക്കെ പറഞ്ഞു ആളെ പറ്റിക്കാന്‍ ഇറങ്ങിയിരിക്കുകയാണോ?

ശ്രീജിത് കൊണ്ടോട്ടി. said...

“അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്തപ്പെട്ടാല്‍ഒരു പക്ഷെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് നല്ലവരാകാന്‍പറ്റും. അധികാരം കിട്ടുകയില്ലെങ്കില്‍ആരാണ് കമ്മ്യൂണിസ്റ്റുകാരന്‍ആവുക? “


എന്തൊരു വൈരുദ്ധ്യം!

varnashramam said...

“കേരളത്തില്‍ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാനുള്ള ജനപിന്തുണ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇല്ലാത്തത്കൊണ്ട് അവരുടെ തനിനിറം പുറത്തെടുക്കാന്‍കഴിയുന്നില്ല എന്നേയുള്ളൂ.

ഇന്ന് കേരളത്തിലുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒറ്റയ്ക്ക് (മുന്നണി സംവിധാനത്തില്‍ അല്ലാതെ ) മത്സരിച്ചാല്‍ കേരളത്തിലെ ഭൂരിപക്ഷം സീറ്റുകളും CPM നു ആയിരിക്കും ലഭിക്കുക .

K.P.Sukumaran said...

@ varnashramam , ഞാന്‍ ഉദ്ദേശിച്ചത് സീറ്റിന്റെ ഏറ്റക്കുറച്ചിലല്ല. അവരുടെ അക്രമണോത്സുകത പുറത്തെടുക്കാന്‍ കഴിയുന്നില്ല എന്നാണ്. കണ്ണൂരില്‍ തന്നെ എല്ലാ പാര്‍ട്ടിക്കാരുമുള്ള സന്തുലിതസ്വാധീനം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഒരു പ്രശ്നവുമില്ല. എല്ലാവര്‍ക്കും സമാധാനം.

ram said...

“ അത്കൊണ്ട് നമ്മള്‍ഈ കമ്മ്യൂണിസ്റ്റ് അനുഭാവികളെ പേടിക്കണം. പരാക്രമങ്ങള്‍ഫലിക്കാതിടത്ത് അവര്‍മാരീചക്കോലം കെട്ടി വരും. ജനാധിപത്യം, സോഷ്യലിസം, മനുഷ്യസ്നേഹം എന്നൊക്കെ പഞ്ചാരവാക്കുകള്‍പറയും. സ്വാധീനം വര്‍ദ്ധിച്ചാല്‍പാര്‍ട്ടിഗ്രാമങ്ങള്‍സ്ഥാപിക്കും. അപ്പോള്‍കാണാം കമ്മ്യൂണിസ്റ്റ്കാരന്റെ തനിരൂപം.”
ഇതേ ആരോപങ്ങള്‍തന്നെ അല്ലെ ആ ഹമീദ്‌ചേന്നമങ്ങലൂരും, കാരശ്ശേരി മാഷും സാറിന് പ്രിയപ്പെട്ട സംഘടനയെപ്പറ്റിയും പറയുന്നത്. അതിനായവര്‍കുറെ കാര്യങ്ങളും തെളിവുകളും വിശദീകരിക്കുന്നും ഉണ്ട്. ആ മുഖം മൂടിയും ഈ മുഖം മൂടിയും ഒന്നാണോ? :))


:) Nice comment, Sreejit. I wanted to ask the same question when I read this article the other day, then gave up thinking I shouldnt mix topics. Also, it is not as if KPS Sir doesnt understand it himself, I think he just wants to convince himself that JIH is a force of good.

If you observe closely you can see the Communists and Islamists have the same characteristics (it doent really matter if ones' prophet is Mohammed and the others Lenin/Stalin). Communists believe in some utopian social order called "communism" and Islamists believe in some utopian social order called "Iqmat deen" or "Sharia" or whatever other beautiful name they have for it. And both are ready to die and kill for it. They do not believe in Democracy or the people's right to chose what they like or any such thing. When they are in minority, they will sing about freedom and democracy and peace with other ideologies and all that, but if they have the numbers they will always impose their way. You can see this repeated through out the world history. KPS Sir is absolutely right on everything he said on comunism, but I do not know why he still doesnt see the danger from Islamic fundamentalism.

Unknown said...

@ ram , ശ്രീജിത്തിന്റെ കമന്റുകള്‍ക്ക് മറുപടിയായി ഞാന്‍ പോസ്റ്റുകളാണ് എഴുതുക. കാരണം കമ്യൂണിസത്തെക്കുറിച്ച് ശ്രീജിത്തിനോട് മാത്രമല്ല മറ്റ് വായനക്കാരോടും എനിക്ക് കുറെ പറയാനുണ്ട്. അടിസ്ഥാനപരമായി കമ്മ്യൂണിസവും അന്ധവിശ്വാസമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതിനെക്കുറിച്ചൊക്കെ ഞാന്‍ ഇനിയും എഴുതാനിരിക്കുന്നതേയുള്ളൂ. ഇസ്ലാമിക്ക് ഫണ്ടമെന്റലിസത്തിന്റെ അപകടങ്ങളെക്കുറിച്ച് എന്ത്കൊണ്ട് ഞാന്‍ ബോധവാനാകുന്നില്ല എന്നാണല്ലോ റാമിന്റെ സംശയം.

ഇക്കാര്യത്തില്‍ , ഫണ്ടമെന്റലിസം എന്ന വാക്ക് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ആദ്യം വ്യക്തമാകേണ്ടതുണ്ട്. എന്താണ് മതമൌലികത? അത് മനസ്സിലാക്കിയാലല്ലേ അപ്പുറം കടക്കാനാവൂ. പലരും സ്ഥാനത്തും അസ്ഥാനത്തും ഈ വാക്ക് ഉപയോഗിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. താലിബാനികള്‍ അഫ്‌ഗാനിസ്ഥാനില്‍ നടപ്പാക്കിയതാണോ ഇസ്ലാം ഫണ്ടമെന്റലിസം? ബാബറി മസ്ജിദ് തകര്‍ത്തതാണോ ഹിന്ദു ഫണ്ടമെന്റലിസം? എങ്കില്‍ ഇത്തരം ഫണ്ടമെന്റലിസത്തെ പേടിക്കുക തന്നെ വേണം. എന്നാല്‍ അത്തരം വിധ്വംസകപ്രവര്‍ത്തനങ്ങളാണോ മതങ്ങള്‍ ഉന്നം വയ്ക്കുന്നത്? അല്ലെങ്കില്‍ ഒരുകൂട്ടം ക്രിമിനലുകള്‍ മതത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് കാട്ടിക്കൂട്ടുന്ന അതിക്രമങ്ങളാണോ അതൊക്കെ? മതത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന പേക്രാന്തങ്ങളാണ് ഫണ്ടമെന്റലിസം എന്ന് വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ അതിനെ ആരാണ് എതിര്‍ക്കാത്തത്? താലിബാനിസത്തെയും മസ്ജിദ് തകര്‍ത്തതിനെയും ഞാന്‍ പിന്താങ്ങുമോ?

ഏത് മതവും ചില ധാര്‍മ്മികമൂല്യങ്ങളില്‍ അധിഷ്ഠിതമാണ്. അത് ഹിംസയോ ബലാല്‍ക്കാരമോ ശത്രുതയോ തിന്മയോ ഉല്‍ബോധിപ്പിക്കുന്നില്ല. അത്കൊണ്ടാണ് മതങ്ങള്‍ മനുഷ്യര്‍ക്ക് സ്വീകാര്യമാവുന്നതും പ്രചരിക്കുന്നതും കാലങ്ങളിലൂടെ തുടരുന്നതും. ഈ ധാര്‍മ്മികമൂല്യങ്ങളാണ് മതങ്ങളുടെ മൌലികത. ആ മൌലികത കാത്ത് സൂക്ഷിക്കപ്പെടണം എന്ന് പറയുമ്പോള്‍ മതം മുന്നോട്ട് വെച്ച ധാര്‍മ്മികമൂല്യങ്ങള്‍ നിത്യജീവിതത്തിലും സാമൂഹ്യവ്യവഹാരങ്ങളിലും പാലിക്കപ്പെടണം എന്നാണ് അര്‍ത്ഥമാക്കുന്നത്. മൌലികത ഇല്ലാതെ ഒരു മതത്തിനും എന്തിന് ഒരു സംഘടനയ്ക്ക് പോലും നിലനില്‍ക്കാനാവില്ല.

ഇസ്ലാം മതത്തിന്റെ മൌലികത താലിബാനിസമല്ല. അത്കൊണ്ടാണല്ലോ താലിബാനിസം ഇസ്ലാമിസത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നത്. താലിബാനിസത്തില്‍ നിന്നാണ് ഇസ്ലാം തുടങ്ങിയിരുന്നതെങ്കില്‍ അത് അന്നേ അസ്തമിച്ചു പോയേനേ. ഇസ്ലാം ദര്‍ശനത്തിന്റെ നന്മ, മാനവികത ഇത്യാദി മൌലികതയില്‍ വിശ്വസിക്കുന്ന സംഘടനയാണ് ജമാ‌അത്തേ ഇസ്ലാമി. ആദ്യമായി വേണ്ടത് ഇസ്ലാം മതദര്‍ശനത്തില്‍ മാനവികമൂല്യങ്ങളില്‍ അധിഷ്ഠിതമായ ധാര്‍മ്മികതയുണ്ട് എന്ന് മനസ്സിലാക്കലാണ്. ആ ധാര്‍മ്മികതയാണ് ഭൂരിപക്ഷം മുസ്ലീങ്ങളെയും ഇസ്ലാം മതത്തില്‍ പിടിച്ചു നിര്‍ത്തുന്നത്.

എന്നാല്‍ എല്ലാ മൂല്യങ്ങളും നിത്യജീവിതത്തില്‍ എല്ലാ മുസ്ലീങ്ങളും പാലിക്കണമെന്നോ അല്ലെങ്കില്‍ എന്താണ് ആ ധാര്‍മ്മികത എന്ന് എല്ലാ മുസ്ലീങ്ങളും മനസ്സിലാക്കണമെന്നോ ഇല്ല. അവിടെയാണ് ജമാ‌അത്തേ ഇസ്ലാമിയുടെ പ്രസക്തിയും പ്രവര്‍ത്തനമേഖലയും. നല്ലത് അനുസരിക്കാതിരിക്കാനാണ് മനുഷ്യന് പൊതുവെ വാസന. മുസ്ലീം എന്നാല്‍ മതവിശ്വാസി മാത്രമല്ല അടിസ്ഥാനപരമായി മനുഷ്യന്‍ കൂടിയാണ്. മനുഷ്യന്റെ ഈ ഏകത്വവും ജമാ‌അത്തേ ഇസ്ലാമി അംഗീകരിക്കുന്നു. അത് വലിയൊരു കാര്യമാണ്. മനുഷ്യന്റെ ഏകത്വം എന്നത് ഇസ്ലാമിന്റെ അടിസ്ഥാനപരമായ കാഴ്ചപ്പാട് ആയത്കൊണ്ടാണ് ജമാ‌അത്തേ ഇസ്ലാമിയും അത് ഉള്‍ക്കൊള്ളുന്നത്. എന്നാല്‍ ഇതര മുസ്ലീം സംഘടനകള്‍ ഈ ഏകത്വം എന്നത് അതിന്റെ സ്പിരിറ്റോട് കൂടി സ്വാംശീകരിച്ചിട്ടുണ്ടോ എന്നറിയില്ല. പക്ഷെ ജമാ‌അത്തേ ഇസ്ലാമിയെ സംബന്ധിച്ച് മനുഷ്യരുടെ ഇടയില്‍ വിഭാഗീയതയില്ല. ഇത് താലിബാനിസത്തില്‍ നിന്ന് നേര്‍ വിപരീതമായ ഒരു ആറ്റിറ്റ്യൂഡ് ആണ്. അത്കൊണ്ട് മനുഷ്യനെ ഒന്നായി കാണുകയും മാനവികതയില്‍ വിശ്വസിക്കുകയും ചെയ്യുന്ന ആര്‍ക്കും ജമാ‌അത്തെ ഇസ്ലാമി സ്വീകാര്യമാവും. തിരിച്ച് അങ്ങനെയുള്ളവരെ ജമാ‌അത്തേ ഇസ്ലാമിക്കും സ്വീകാര്യമാവും.

മതമേ ആവശ്യമില്ല എന്ന് കരുതുന്നവര്‍ക്ക് എന്റെ ഈ നിരീക്ഷണം ബാധകമല്ല. ഇനിയും ചര്‍ച്ച തുടരാമല്ലോ :)

ശ്രീജിത് കൊണ്ടോട്ടി. said...

>>ശ്രീജിത്തിന്റെ കമന്റുകള്‍ക്ക് മറുപടിയായി ഞാന്‍ പോസ്റ്റുകളാണ് എഴുതുക. കാരണം കമ്യൂണിസത്തെക്കുറിച്ച് ശ്രീജിത്തിനോട് മാത്രമല്ല മറ്റ് വായനക്കാരോടും എനിക്ക് കുറെ പറയാനുണ്ട്.<<<

മറുപടി പോസ്റ്റിനായി കാത്തിരിക്കുന്നു....

ശ്രീജിത് കൊണ്ടോട്ടി. said...

സ്റാലിന്‍ ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്ടും ബിന്‍-ലാദേന്‍ ഒരു നിരീശ്വര വാദിയും ആണോ?

സുകുമാരന്‍ സാര്‍ പറയുന്നത് ക്രൂരകൃത്യങ്ങളും, ആരും കൊലകളും നടത്തിയവര്‍ ആയി ചരിത്രം രേഖപ്പെടുത്തിയ മത വിശ്വാസികള്‍, ദൈവവിശ്വാസികള്‍ ഒന്നും യഥാര്‍ത്ഥ മത/ദൈവ വിശ്വാസികള്‍ അല്ല എന്നാണ്. ഞാനും അംഗീകരിക്കുന്നു. എന്നാല്‍ സടാലിനെ പോലെ ഉള്ളവരെയും ഇങ്ങനെ തന്നെ കണ്ടു കൂടെ... സ്ഥിതി സമത്വ വാദികള്‍ അല്ലാത്തവര്‍ ആയി.....

Unknown said...

ഫ്യൂ ഡലിസവും ജനാധിപത്യവും മുതലാളിത്തവും സോഷ്യലിസവും കടന്നു കമ്മ്യൂനളിസത്തിലെത്താന്‍ വൈരുദ്യധിഷ്ട്ടിത ഭൌതിക വാദത്തെ ഉയര്‍ത്തിപ്പിടിക്കുന്ന കമ്മ്യൂണിസം, അതിനുശേഷവും വൈരുദ്യധിഷ്ട്ടിത ഭൌതിക വാദം ജനങ്ങളുടെ ചിന്തയിലും തുടര്‍ന്ന് പുതിയൊരു ആശയമായി വളര്‍ന്നു മാറ്റങ്ങള്‍ക്കു ശ്രമിക്കും എന്ന് ഭയപ്പെടുന്നത് കൊണ്ടായിരിക്കാം, ഒരു പക്ഷെ കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയെ പോരലെല്പ്പിക്കും എന്ന് തോന്നുന്ന ഏതൊരു ചെറിയ ചിന്തയും എന്ത് വിലകൊടുത്തും നശിപ്പിക്കാനും കൈകാര്യം ചെയ്യാനും മുതിരുന്നത്. പകഷെ സമൂഹം നല്ല വ്യവസ്ഥിതിയെ തേടിക്കൊണ്ടിരിക്കും

അഭി said...

കമ്മ്യൂണിസ്റ്റൂകരുടെ അധമവാസാനകളെപ്പറ്റി പറഞ്ഞത് ഗംഭീരമായി. എല്ലാം യാഥാര്‍ത്യം തന്നെ. അവര്‍ ജനാധിപത്യത്തിലോ മനുഷ്യസ്നേഹത്തിലോ വിശ്വസിക്കുന്നില്ല. പക്ഷേ മനുഷ്യനെ ഒന്നായിക്കണുകയും മാനവികതയില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് ജമാ അതേ ഇസ്ലാമി സ്വീകാര്യമാവുന്നത്‌ എങ്ങനെയാണെന്ന് മനസ്സിലായില്ല. കമ്മ്യൂണിസ്റ്റൂകളേക്കാള്‍ അപകടകാരികളും രാജ്യട്റോഹികളുമ്മാണു ജമാ അതേ ഇസ്ലാമിക്കാര്‍. അതു കാണാന്‍ ദിവ്യ ദൃഷ്ടിയൊന്നും വേണ്ട. മാധ്യമം പത്രം മുടങ്ങാതെ വായിക്കുന്ന ഏതു മുസ്ലിമാണ്‌ രാജ്യട്രോഹിയാല്ലതതാവുക? പത്രമാധ്യമങ്ങളിലൂടെ അവര്‍ നടത്തുന്ന ബൌധിക ജിഹാതിനെപ്പറ്റി അന്വേഷിയ്ക്കണമെന്നു കേന്ദ്രം തന്നെ ഈ അടുത്ത്‌ ആവശ്യപ്പെട്ടു. കാശ്മീരില്‍ ഇവര്‍ പരസ്യമായിതന്നെ ഇന്ത്യ വിരുധ മുദ്രാവാക്യങ്ങള്‍ ഉയാതൂണു. ഇന്ത്യന്‍ ഉപഭൂഘണ്ഡത്തിലെ ഇസ്ലാമിക ഭീകാരവ്വാതികളുടെ തലതൊട്ടപ്പനണ്‌ ജമാ അതേ ഇസ്ലാമി. ഇവരെ ന്യായീകരിക്കുന്നത്‌ കൊണ്ട്‌ താങ്കള്‍ക്ക് എന്തു ലാഭമാണ്‌ കിട്ടുന്നത്‌?

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

എകാതിപത്യികള്‍ ആയ കംമ്യുനിസ്റ്റുകാര്‍ക്ക് ജാനാതിപത്യത്തെ പ്രസ്ന്ഗിച്ചു നടക്കാന്‍ ഒരു അര്‍ഹതയും കാണുന്നില്ല ....മനുഷ്യാവകാശലങ്കനങ്ങള്‍ കുടുതല്‍ നടത്തുന്നത് അവര്‍ അടിച്ചമാര്തലും ഇതാണോ അവരുടെ ജനാതിപത്യം? ചൈനയെ PRC എന്ന പേരില്‍ അവര്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുംപോലും അവിടെ കാടത്ത നിയമങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നു .അതിനെ ചോദ്യം ചെയ്താല്‍ രാജ്യദ്രോഹി എന്നു പറഞ്ഞു ആവണക്ക് വദശിക്ഷ ...അവിടെയുള്ള ജനങ്ങള്‍ മാടുകളെ ജീവിക്കുന്നു ...കാലം തെളിയിക്കും! ഇനി അവര്‍ക്ക് മുന്നോട്ടുള്ള പാത ദുസ്സഹമായിരിക്കും....

FAST LOAN OFFER said...

BUSINESS LOAN PERSONAL LOAN HERE APPLY NOW WhatsApp No:+918929509036 financialserviceoffer876@gmail.com Dr. James Eric