Links

കമ്മ്യൂണലിസവും കമ്മ്യൂണിസവും


ന്ത്യയില്‍ കമ്മ്യൂണിസം  വരാത്തത്കൊണ്ട് ദു:ഖിക്കുന്ന കുറെ കമ്മ്യൂണിസ്റ്റുകാര്‍ ഇവിടെയുണ്ട്.  സമത്വസുന്ദരമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കണമെങ്കില്‍ കമ്മ്യൂണിസം വരണമെന്നാണ് അവരുടെ ആഗ്രഹം.  എന്നാല്‍ ഗാന്ധിജിക്ക് നോബല്‍ സമ്മാനം ലഭിക്കാത്തതിലും  ദു:ഖമുള്ള ചില കമ്മ്യൂണിസ്റ്റുകാരും  ഇവിടെ  ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്.  ഇന്ത്യയില്‍ ജനാധിപത്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ പാര്‍ട്ടികള്‍ ഇടത്പക്ഷം മാത്രമാണെന്നാണ് വെപ്പ്. അതിലും മുന്‍പന്‍ സി.പി.എമ്മും. ബാക്കിയുള്ള പാര്‍ട്ടികളെല്ലാം തരം കിട്ടിയാല്‍ ഇന്ത്യയുടെ പരമാധികാരം സാമ്രാജ്യത്വത്തിന് പണയം വെക്കാന്‍ കാത്തിരിക്കുന്നവരാണ്.  ഈ സി.പി.എമ്മുകാര്‍ പറയുന്ന ജനാധിപത്യം ഏതാണെന്ന്  പഠിക്കാന്‍ നമുക്ക് ചൈനയിലേക്കൊന്നും പോകേണ്ട.  മേല്‍പ്പറഞ്ഞ ലേഖനം വായിച്ചാല്‍ മതി.  ചൈനയിലെ ഗവമെന്റിനെതിരെ കുത്തിത്തിരിപ്പും കലാപവും കുത്തിപ്പൊക്കാന്‍ ശ്രമിക്കുകയും  സാമ്രാജ്യത്വത്തിനുവേണ്ടി സ്വന്തം നാടിനെ തകര്‍ക്കാന്‍ പുറപ്പെട്ടയാളുമായ  ലിയു സിയാബോയ്ക്ക് ഇത്തവണത്തെ നോബല്‍ സമ്മാനം കിട്ടിയതിലാണ് ലേഖകന്റെ ധാര്‍മ്മികരോഷം.

സമാധാനത്തിനായുള്ള നോബല്‍ സമ്മാനം ലഭിച്ച ലിയു സിയാബോ എപ്രകാരമാണ് സ്വന്തം നാടിനെ തകര്‍ക്കാന്‍ ശ്രമിച്ചത് എന്ന് നോക്കിയാല്‍ കമ്മ്യൂണിസ്റ്റുകാരുടെ ജനാധിപത്യം എന്താണെന്ന് നമുക്ക് മനസ്സിലാകും.  അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ അറുപതാം വാര്‍ഷികമായ 2008 ഡിസംബര്‍ 10ന്  ലിയു സിയാബോ  ചാര്‍ട്ടര്‍ 8 എന്നൊരു രേഖ മുന്നൂറിലധികം പേരുടെ ഒപ്പോട് കൂടി പ്രസിദ്ധീകരിച്ചു. 1977ല്‍ ചൊക്കോസ്ലാവാക്യയില്‍ ചാര്‍ട്ടര്‍ 77 എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തുകയും  വലിയ തോതില്‍ പിന്തുണ ലഭിക്കുകയും ചെയ്ത മനുഷ്യാവകാശരേഖയുടെ ചുവട് പിടിച്ചാണ് ലിയൂ ചാര്‍ട്ടര്‍ 8 തയ്യാറാക്കിയത്. ആ രേഖ ഇവിടെ കാണാം.  അങ്ങനെയാണ് ലിയു സിയാബോ 11 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട്  ഇപ്പോള്‍ തടവില്‍ കഴിയുന്നത്. ഇതിന് മുന്‍പ് ലേബര്‍ ക്യാമ്പിലും കഴിഞ്ഞിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്കൊന്നും ഞാന്‍ കടക്കുന്നില്ല. നമ്മുടെ നാട്ടിലുള്ളത്ര ജനാധിപത്യം പോലും  ലിയൂ  ചൈനയില്‍ വേണമെന്ന് പറഞ്ഞിട്ടില്ല. പരിമിതമായ ജനാധിപത്യ-പൌരാവകാശങ്ങളാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. 1989ല്‍ ടിയാനന്‍‌മെന്‍ സ്ക്വയറില്‍ സത്യഗ്രഹസമരം നടത്തിയ വിദ്യാര്‍ത്ഥികളും ആവശ്യപ്പെട്ടത് അത്രയേയുള്ളൂ.  അതാണ് പ്രതിവിപ്ലവമാണെന്നും ഭരണകൂടത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നും അവിടത്തെ സര്‍ക്കാരും ഇവിടത്തെ കമ്മ്യൂണിസ്റ്റുകളും ഒരേ സ്വരത്തില്‍ പറയുന്നത്.

ജനാധിപത്യം അനുവദിച്ചാല്‍ ചൈന തകര്‍ന്നുപോകും  എന്നാണ് ചൈനയിലെ നേതാക്കള്‍ പറയുന്നത്.  സോവിയറ്റ് യൂനിയനിലെയും കി.യൂറോപ്പിലെയും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്ന അനുഭവം  ചൈനയുടെ മുന്നിലുണ്ട്.  അപ്പോള്‍ രാജ്യം എന്ന് പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും ആണോ? കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ഇല്ലാതായെങ്കിലും റഷ്യയിലും ഇതര മുന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും  ഇപ്പോഴും ജനങ്ങളും സര്‍ക്കാരുമൊക്കെയുണ്ട്. ജനാധിപത്യം നിലവിലുള്ള നമ്മുടെ രാജ്യത്തും 120 കോടി ജനങ്ങളും സര്‍ക്കാരും ഉണ്ട്.  ചൈനയില്‍ കമ്മ്യൂണിസ്റ്റുകള്‍ അധികാരം പിടിച്ചെടുത്തിട്ട്  അറുപത് വര്‍ഷം കഴിഞ്ഞിട്ടേയുള്ളൂ. അതിന് മുന്‍പും അവിടെ മനുഷ്യര്‍ ജീവിച്ചിട്ടുണ്ട്. ഇനി ലോകത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതായാലും ഭൂമിയില്‍ കുഴപ്പങ്ങള്‍ ഒന്നും വരാനില്ല. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇല്ലെങ്കിലും  ചൈനയിലും ജനജീവിതം അതോടുകൂടി ഇല്ലാതാകാനും പോകുന്നില്ല.

കമ്മ്യൂണിസ്റ്റുകള്‍ ഭരിച്ചാലേ സമത്വവും പുരോഗതിയും മനുഷ്യസ്നേഹവും  കരുണയും എല്ലാം ഉണ്ടാകൂ എന്നും ഇന്ത്യയിലെ പോലെ ബൂര്‍ഷ്വാജനാധിപത്യം ഉള്ള രാജ്യങ്ങളില്‍ ഇതൊന്നും ഉണ്ടാകില്ല എന്നും ഇവിടെയുള്ള കമ്മ്യൂണിസ്റ്റുകള്‍ പറയുന്നത്, ഇവിടത്തെ ജനാധിപത്യസ്വാതന്ത്ര്യം ആവോളം അനുഭവിച്ചുകൊണ്ടാണ്.  നമ്മെ സംബന്ധിച്ചെടുത്തോളം നമുക്ക് ഏറ്റവും പ്രധാനമായി വേണ്ടത് സ്വാതന്ത്ര്യമാണ്. പൌരാവകാശങ്ങളാണ്. ബാക്കിയെല്ല്ലാം പിന്നെ. ഉരിയാടാന്‍ സ്വാതന്ത്ര്യമില്ലെങ്കില്‍ മറ്റെന്ത് പുരോഗതിയുണ്ടെങ്കിലും ജീവിച്ചിട്ടെന്ത് കാര്യം. കുറെ കൊല്ലം ഈ ഭൂമിയില്‍ ജീവിയ്ക്കുക എന്നതില്‍ എന്താണ് പുണ്യം?  ഒരു ദിവസമാണെങ്കില്‍ ഒരു ദിവസം അത് സ്വാതന്ത്ര്യത്തോടുകൂടി ജീവിച്ച് മരിക്കണം എന്നേ ഓരോ ഇന്ത്യക്കാരനും പറയൂ. കാരണം അസ്വാതന്ത്ര്യം മരണത്തെക്കാള്‍ ഭയാനകമാണ്.

ഇന്ത്യയില്‍  കമ്മ്യൂണിസ്റ്റ്  ഭരണം വന്നാല്‍   അത് ചൈന മോഡല്‍ ആയിരിക്കില്ലെന്നും  ഇന്ന് ഇവിടെയുള്ള ജനാധിപത്യം അതേ പോലെ നിലനിര്‍ത്തും എന്നും  ബംഗാളിലും കേരളത്തിലും ഇപ്പോള്‍ തന്നെ മാര്‍ക്സിസ്റ്റ് ഭരണം ഉണ്ടല്ലോ എന്നും ഒരിക്കല്‍ കാളിദാസന്‍ കമന്റിലൂടെ എന്നോട് പറഞ്ഞിരുന്നു. അതിനുള്ള മറുപടിയാണ് ലിയൂ സിയാബോയ്ക്ക് നോബല്‍ സമ്മാനം കിട്ടിയതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച്കൊണ്ട് പാര്‍ട്ടി മുഖപത്രത്തില്‍ വന്ന ലേഖനം.  തങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍  പാര്‍ട്ടി എന്താണോ തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും അതിനെതിരെ കമാ എന്നൊരക്ഷരം മിണ്ടാന്‍ അനുവദിക്കുകയില്ല എന്നതാണ് കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ച് അവരുടെ ജനാധിപത്യസങ്കല്പം.


ഇവിടെയും അവര്‍ക്ക് മേധാവിത്വമുള്ള  പ്രദേശങ്ങളില്‍ എന്താണ് സ്ഥിതി? ഇപ്പോള്‍ തന്നെ കണ്ണൂരില്‍  അവരുടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന വാര്‍ഡുകളുടെ എണ്ണം കുറഞ്ഞുപോയതില്‍ വിറളി പൂണ്ടിരിക്കുകയാണ് നേതൃത്വം.  ചില സ്ഥലങ്ങളില്‍ മത്സരിക്കാനുള്ള ധൈര്യം ചിലര്‍ ആര്‍ജ്ജിച്ചിരിക്കുന്നതാണ് അവരുടെ വിറളിക്ക് കാരണം.  എത്രയോ ബൂത്തുകളില്‍ ഏജന്റുമാരെ അകത്ത് കടക്കാന്‍ അനുവദിക്കാറില്ല.  എന്നിട്ട് പറയുന്നതോ? മത്സരിക്കാനും ബൂത്തിലിരിക്കാനും  മറ്റ് പാര്‍ട്ടികള്‍ക്ക് ആളെ കിട്ടുന്നില്ല എന്ന്. അതാണ് കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യം.  

ഈ കമ്മ്യൂണിസ്റ്റുകാര്‍ക്ക്  ഇന്നുള്ളതിലും കൂടുതല്‍  സ്വാധീനം ഉണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി?  അഖിലേന്ത്യാതലത്തില്‍ വിപ്ലവം ജയിച്ച് അധികാരം കിട്ടിയാലത്തെ സ്ഥിതി ഊഹിക്കാവുന്നതല്ലേയുള്ളൂ.  കമ്മ്യൂണിസ്റ്റുകള്‍ ഏറ്റവും ഭയപ്പെടുന്നത് ജനാധിപത്യത്തെ ആണെന്ന് ലിയൂ സിയാബോയുടെ തടവ് ശിക്ഷയും ഇവിടത്തെ എതിരില്ലാതെ തങ്ങള്‍ തെരഞ്ഞെടുക്കപ്പെടണമെന്ന ശാഠ്യവും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു

കമ്മ്യൂണലിസം അഥവാ വര്‍ഗ്ഗീയതയാണ് ഏറ്റവും വലിയ വിപത്ത് എന്ന് പ്രചരിപ്പിക്കുന്നത്  കമ്മ്യൂണിസ്റ്റുകാരാണ്.  എന്നാല്‍ കമ്മ്യൂണിസമാണ് ഏറ്റവും വലിയ വിപത്ത് എന്ന് ജനാധിപത്യവാദികള്‍ക്ക് അറിയാം.  വര്‍ഗ്ഗീയത എന്നതിന്റെ നിര്‍വ്വചനം എന്താണ്?  മാര്‍ക്സിസത്തിലെ വര്‍ഗ്ഗവൈരുദ്ധ്യമല്ല ഇവിടെ വിവക്ഷിക്കുന്നത് എന്ന് തീര്‍ച്ച. പിന്നെയോ? മതങ്ങള്‍ തമ്മിലുള്ള വൈരുധ്യവും സംഘര്‍ഷങ്ങളുമാണ് ഇവിടെ വര്‍ഗ്ഗീയത എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ നമുക്ക് മനസ്സിലാകും,  മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സ്ഥായിയാതല്ല.  എത്രയോ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇവിടെ മതങ്ങള്‍ നിലനില്‍ക്കുന്നു.  സ്ഥായിയായ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല രഞ്ജിപ്പിനും സമാധാനത്തിനും കൂടി മതങ്ങള്‍ മുന്‍‌കൈ എടുക്കാറുണ്ട്.  കമ്മ്യൂണിസ്റ്റുകാരെ പോലെ  മറ്റുള്ളവരുടെ പൌരാവകാശങ്ങള്‍ മതങ്ങള്‍ കവര്‍ന്നെടുക്കാറില്ല.  ചില പ്രത്യേക ഇഷ്യൂ മുന്‍‌നിര്‍ത്തി മതങ്ങള്‍ക്കിടയില്‍ വൈരുധ്യങ്ങള്‍ ഉണ്ടാകാമെങ്കിലും  അതൊക്കെ താല്‍ക്കാലികങ്ങള്‍ മാത്രമായിരിക്കും.  തങ്ങളുടെ ഭീകരമായ സ്വേച്ഛാധിപത്യമുഖം മറച്ചുപിടിക്കാനാണ് കമ്മ്യൂണിസ്റ്റുകള്‍ വര്‍ഗ്ഗീയതയാണ് ഏറ്റവും വലിയ വിപത്ത് എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്.

വര്‍ഗ്ഗീയത എന്ന വികാരം  എങ്ങനെയാണ് ഒരാളുടെ മനസ്സില്‍ പ്രവര്‍ത്തിക്കുന്നത്. അത് താന്‍ ഉള്‍ക്കൊള്ളുന്ന സംഘടനയാണ് ശരി എന്ന് തോന്നുകയും മറ്റുള്ളവയോട് ശത്രുത തോന്നുകയും ചെയ്യുമ്പോഴല്ലേ? കമ്മ്യൂണിസ്റ്റുകാരന്റെ  മനസ്സിലല്ലേ മറ്റുള്ള സംഘടനകളോട്  സദാ ശത്രുതയുള്ളത്. അപ്പോള്‍ ഏറ്റവും വലിയ വര്‍ഗ്ഗീയവാദി കമ്മ്യൂണിസ്റ്റുകാരല്ലേ?  വിഭാഗീയത എന്ന അര്‍ത്ഥം കൂടി വര്‍ഗ്ഗീയത എന്ന വാക്ക് ദ്യോതിപ്പിക്കുന്നില്ലേ? അപ്പോള്‍ പാര്‍ട്ടികള്‍ തമ്മില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയതയും വര്‍ഗ്ഗീയത തന്നെയല്ലെ?  മതങ്ങള്‍ തമ്മിലുള്ള വിഭാഗീയത മാത്രമാണ് വര്‍ഗ്ഗീയത എന്നും പാര്‍ട്ടികള്‍ തമ്മിലുള്ള വിഭാഗീയത വര്‍ഗ്ഗീയത അല്ല എന്നും പറയാന്‍ പറ്റുമോ? ഇന്നത്തെക്കാലത്ത് പാര്‍ട്ടികള്‍ തമ്മിലുള്ള വിഭാഗീയതയാണ് സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ ഏറെ സൃഷ്ടിക്കുന്നത്.

ഇത്തരം ചിന്തകള്‍ ഒന്നും യുക്തിവാദികളുടെ  മനസ്സില്‍  ഉദിക്കാത്തതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.  യുക്തിവാദം എന്നാല്‍ ഒരു പ്രോഗ്രാം ആണെന്നാണ് യുക്തിവാദികള്‍ ധരിച്ചുവെച്ചിരിക്കുന്നത് എന്ന് തോന്നുന്നു.  ദൈവം, മതം, ആചാരം ഈ മൂന്ന് സംഗതികള്‍ മാത്രമേ യുക്തിവാദത്തിന്റെ പരിധിയില്‍ വരൂ എന്ന് യുക്തിവാദികള്‍ ധരിച്ചുവശായിരിക്കുന്നു. അതാണ് മറ്റൊരു സംഗതികളും അവര്‍ വിശകലനവിധേയമാക്കാത്തത്.  ഒരു നൂറ്റാണ്ട് കാലം ലോകത്തെ സ്വാധീനിക്കുകയും  അതില്‍ തന്നെ അന്തര്‍ലീനമായ മനുഷ്യത്വവിരുദ്ധത കൊണ്ട്  നാമാവശേഷമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കമ്മ്യൂണിസത്തെ കുറിച്ച് ചോദിച്ചാല്‍ ഒഴുക്കന്‍ മട്ടില്‍ എന്തെങ്കിലും പറഞ്ഞ് തടി തപ്പുകയാണ് യുക്തിവാദികള്‍ ചെയ്യുക.

കമ്മ്യൂണിസമാണ് ലോകത്തിന്റെ ഭാവിയെന്നും മതങ്ങള്‍ മണ്ണടിഞ്ഞ് പകരം കമ്മ്യൂണിസം സ്ഥാപിതമായാല്‍ എല്ലാം ശുഭം എന്നും സ്വപ്നം കാണുന്ന യുക്തിവാദികളും നമ്മുടെയിടയിലുണ്ട്. അത്തരം യുക്തിവാദികള്‍  അന്ധയുക്തിവിശ്വാസികളാണ്.  ഒരു പാര്‍ട്ടിക്ക് ഒരു രാജ്യത്ത്  പരമാധികാരക്കുത്തക എന്നെന്നും നിലനില്‍ക്കുക എന്നതിലെ യുക്തി എന്താണ്?  അങ്ങനെയൊരു പാര്‍ട്ടിക്ക് ആ കുത്തക സിദ്ധിക്കുന്നത് എങ്ങനെയാണ്?  ഒന്നിലധികം പാര്‍ട്ടികള്‍  ജനങ്ങളുടെ സമ്മതിക്ക് വേണ്ടി ജനങ്ങളെ സമീപിക്കുകയും  അങ്ങനെ ജനങ്ങളുടെ സമ്മതം ലഭിക്കുന്ന പാര്‍ട്ടി ഭരണ നിര്‍വ്വഹണം നടത്തുകയും ചെയ്യുക എന്നതല്ലേ യുക്തി?  അങ്ങനെയെങ്കില്‍ ഒരിക്കലും യുക്തിവാദിക്ക് കമ്മ്യൂണിസ്റ്റ് ആകാനോ, കമ്മ്യൂണിസ്റ്റിന് യുക്തിവാദിയാകാനോ കഴിയില്ല.

ഈ വിധം യുക്തിസഹമായി  ചിന്തിച്ചത്കൊണ്ട് മാത്രമാണ്  ലിയൂ സിയാബോ ജയിലില്‍ ആയത്. മറ്റൊരു കുറ്റവും അദ്ദേഹം ചെയ്തിട്ടില്ല. പക്ഷെ കമ്മ്യൂണിസ്റ്റുകാരനെ സംബന്ധിച്ച് ഏറ്റവും വലിയ കുറ്റം  ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തുക എന്നതാണ്.  അതാണ് 1989ല്‍ ടിയാന്‍‌മെനന്‍ സ്ക്വയറില്‍  കണ്ടത്.  തനിക്ക് നോബല്‍ സമ്മാനം കിട്ടിയത് ലിയൂ അറിഞ്ഞത് ഭാര്യ  ജയിലില്‍ ചെന്ന് അറിയിച്ചപ്പോഴാണ്.  ഈ സമ്മാനം ടിയാനന്‍‌മെന്‍ സ്ക്വയറില്‍  മരിച്ച് വീണവര്‍ക്ക് അര്‍പ്പിക്കുന്നു എന്നാണ് ലിയൂ പ്രതികരിച്ചത്.  ലിയൂ സിയാബോയുടെ ഭാര്യയും ഇപ്പോള്‍ വീട്ടുതടങ്ങലില്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ലിയൂ സിയാബോ  സാമ്രാജ്യത്വത്തിന് വേണ്ടി തന്റെ രാജ്യത്ത് കുത്തിത്തിരിപ്പുകള്‍  ഉണ്ടാക്കുകയാണ് എന്ന് ഇവിടത്തെ കമ്മ്യൂണിസ്റ്റുകാരനും പറയുമ്പോള്‍ ,  കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യസങ്കല്പം എന്താണെന്ന് അറിയാതെ പുറത്ത് വരുന്നുണ്ട്. ഇതിലൊന്നും യുക്തിവാദി ഒന്നും മിണ്ടുകയില്ല.  കാരണം യുക്തിവാദിയുടെ യുക്തി  “ഠ” വട്ടത്തില്‍ ഒതുങ്ങുന്നു. എന്നിട്ടോ പ്രപഞ്ചത്തിന്റെ ആദിയും അന്തവും  മനസ്സിലായപോലെ തര്‍ക്കിക്കുകയും ചെയ്യുന്നു. 

113 comments:

സ്വം said...

Nannayi mashe....
ചിന്തനീയം

Unknown said...

വളരെ നല്ല ലേഖനം...ചിന്തനീയം തന്നെ..ചില കാര്യങ്ങളോട് ഞാന്‍ യോജിക്കുന്നു..
എന്നാല്‍ കമ്മ്യൂണിസമാണ് ഏറ്റവും വലിയ വിപത്ത് എന്ന അഭിപ്രായത്തോട് ഞാന്‍ ജോജിക്കുന്നില്ല..
സാറിന്റെ ബ്ലോഗ്‌ സ്ഥിരം വായിക്കാറുണ്ട്..
"നല്ല ചിന്തകള്‍"

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം.ചിന്തനീയം

ജനാര്‍ദ്ദനന്‍.സി.എം said...

ലേഖനത്തിലെ ഉള്ളടക്കത്തെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. എന്നാല്‍ 2 കോളമാക്കി മാറ്റുക എന്നുള്ളതില്‍ പുതുമയുണ്ട്. പക്ഷെ അതു പ്രത്യേകിച്ച് വായനാസുഖമൊന്നും തരുന്നില്ല. കാഴ്ചയ്ക്കും ഭംഗിക്കുറവാണെനിക്കു തോന്നുന്നത്.അല്ലെങ്കില്‍ allignment ശരിയാക്കണം.രണ്ടാമത്തെ കോളത്തില്‍ വരയില്‍ നിന്നും വരികള്‍ അല്പം അകന്നു നില്‍ക്കണം. പരീക്ഷണങ്ങള്‍ നടക്കട്ടെ.

Unknown said...

പരീക്ഷണം കൊള്ളാം. ഇമെയിലിന് എങനെ reply ചെയ്യും എന്ന ആശയകുഴപ്പത്തിലാണു നാന്‍.

ചിന്തകന്‍ said...


ഇത്തരം ചിന്തകള്‍ ഒന്നും യുക്തിവാദികളുടെ മനസ്സില്‍ ഉദിക്കാത്തതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. യുക്തിവാദം എന്നാല്‍ ഒരു പ്രോഗ്രാം ആണെന്നാണ് യുക്തിവാദികള്‍ ധരിച്ചുവെച്ചിരിക്കുന്നത് എന്ന് തോന്നുന്നു. ദൈവം, മതം, ആചാരം ഈ മൂന്ന് സംഗതികള്‍ മാത്രമേ യുക്തിവാദത്തിന്റെ പരിധിയില്‍ വരൂ എന്ന് യുക്തിവാദികള്‍ ധരിച്ചുവശായിരിക്കുന്നു. അതാണ് മറ്റൊരു സംഗതികളും അവര്‍ വിശകലനവിധേയമാക്കാത്തത്. ഒരു നൂറ്റാണ്ട് കാലം ലോകത്തെ സ്വാധീനിക്കുകയും അതില്‍ തന്നെ അന്തര്‍ലീനമായ മനുഷ്യത്വവിരുദ്ധത കൊണ്ട് നാമാവശേഷമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കമ്മ്യൂണിസത്തെ കുറിച്ച് ചോദിച്ചാല്‍ ഒഴുക്കന്‍ മട്ടില്‍ എന്തെങ്കിലും പറഞ്ഞ് തടി തപ്പുകയാണ് യുക്തിവാദികള്‍ ചെയ്യുക.


മാഷോട് യോജിക്കുന്നു..


യുക്തിവാദം വിശ്വാസത്തേക്കാൾ അശാസ്ത്രീയമാണെന്നാണ് എന്നാണ് എന്റെ അഭിപ്രായം. ഏറ്റവും റാഷനൽ ആയ ആശയമാണ് യുക്തിവാദമെങ്കിൽ, നിലനിൽക്കാനുള്ള അർഹതയിൽ അതായിരുന്നു ഏറ്റവും മുൻപന്തിയിൽ വരേണ്ടിയിരുന്നത്. എന്നാൽ സംഭവിക്കുന്നത് നേരെ മറിച്ചാ‍ണ്.


കമ്മ്യൂണിസത്തിന്റെ കാര്യത്തിൽ മാത്രമല്ല, മറ്റു പലതിന്റെ കാര്യത്തിലും യുക്തിവാദികളുടെ സമീപനം ഒട്ടും യുക്തിസഹമല്ല.... മറിച്ചാണെങ്കിൽ തീർത്തും മുൻ വിധിയോട് കൂടിയുള്ളതും, വിദ്വേഷപരവും വർഗ്ഗീയവുമാണെന്ന് സമകാലീന യുക്തിവാദ നിലപാടുകൾ വ്യക്തമാക്കുന്നു.

hafeez said...

അധികാരത്തില്‍ വരാത്തിടത്തോളം കാലം കമ്മ്യൂണിസം വളരെ നല്ലതാണ്. അവര്‍ക്ക്‌ ശക്തി കിട്ടികഴിഞ്ഞാല്‍ പിന്നെ ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും ഒന്നും അനുവദിച്ചു തരില്ല.
ഇതിന്റെ നല്ല ഉദാഹരണമാണ് SFI അവര്‍ക്ക്‌ അധികാരമുള്ള കോളേജുകളില്‍ കാണിക്കുന്ന 'ജനാധിപത്യം'. തങ്ങളല്ലാത്ത മറ്റൊരാളെയും മത്സരിക്കാനോ എന്തിന് നോമിനേഷന്‍ നല്‍കാന്‍ പോലുമോ അവര്‍ സമ്മതിക്കില്ല. ജനാധിപത്യം സ്വാതന്ത്ര്യം എന്നൊക്കെ കോടിയില്‍ എഴുതിവക്കാം പക്ഷെ തങ്ങള്‍ക്ക് അധികാരമുള്ളിടത്ത് അതിനെ കശാപ്പ് ചെയ്യുന്നതിനാണ് സഖാവിന് താല്പര്യം.

കണ്ണൂരില്‍ എങ്ങനെയാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത് എന്ന് മുമ്പ്‌ എനിക്ക് അത്ഭുതം ആയിരുന്നു. പക്ഷെ SFI ആധിപത്യമുള്ള എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ചപ്പോള്‍ അതൊക്കെയും മാറിക്കിട്ടി. നോമിനേഷന്‍ കോടുക്കേണ്ട ഓഫീസിന്റെ വാതിലിനു മുന്നില്‍ കാവലിരിക്കുകയാണ്. പാര്ട്ടിക്കാരനല്ലാത്ത ഒരുത്തനെയും അകത്തു കയറ്റില്ല. ഇനി വല്ലവനും മത്സരിക്കാന്‍ ശ്രമിച്ചാല്‍ അവനെ ഭീഷണിപ്പെടുത്തി നോമിനേഷന്‍ പിന്‍ വലിപ്പിക്കും. അതിനു തയ്യാറായില്ലെങ്കില്‍ പിന്നെ അടിയാണ്.......
കൊണ്ട് അനുഭവമുള്ളത് കൊണ്ട് പറയുകയാണ്‌. :-) :-)

ഇങ്ങനെ ഇലക്ഷനില്‍ ജയിച്ച് സോഷ്യലിസം ജനാധിപത്യം സ്വാതന്ത്ര്യം എന്നൊക്കെ എഴുതിയ കൊടിയും പിടിച്ച് മുദ്രാവാക്യം വിളിക്കും
" നെടിയെടുത്തേ നെടിയെടുത്തേ
എ കെ ജി യുടെ പൊന്നോമനകള്‍
........
........
സോഷ്യലിസം ജനാധിപത്യം
സ്വാതന്ത്ര്യം സിന്ദാബാദ്... "

Anonymous said...

അയ്യോ ഇത് എനിക്ക് ദഹിക്കില്ല ..കഷമിക്ക് സഹോദരാ ..രാഷ്ട്രീയവും മറ്റും ....എഴുത്ത് രണ്ടു കോളത്തില്‍ അത് നന്നായി ..ഒരു അടുക്കും ചിട്ടയും ഉണ്ട് ...

hafeez said...

നോബേല്‍ സമ്മാനം വളരെ അര്‍ഹമായവര്‍ക്കാണ് എല്ലാ തവണയും നല്‍കാറുള്ളത് എന്ന് എനിക്ക് അഭിപ്രായമില്ല. അതിനു പിന്നിലും ചില അജണ്ടകള്‍ ഉണ്ട് എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്.

vijayakumarblathur said...

good work

നനവ് said...

ചിന്തനീയമായ പോസ്റ്റ്...പക്ഷെ ,രണ്ട് കോളമാക്കിയതിൽ അത്ര വായനാസുഖമില്ല...കമ്യൂണിസവും നല്ല പ്രതിപക്ഷമായി ഇവിടെ ആവശ്യമുണ്ട്..അല്ലെകിൽ മറ്റുള്ളവർ കുളംകളക്കി മീൻപിടിക്കും .
മതങ്ങളായാലും പാർട്ടി/സംഘടനകളായാലും ഇനി സൌഹൃദങ്ങളായാൽ‌പ്പോലും അധികാരം ദുഷിപ്പിക്കും,പരമാധികാരം പൂർണ്ണമായും ദുഷിപ്പിക്കും..

Unknown said...

@ നനവ് , കമ്യൂണിസവും നല്ല പ്രതിപക്ഷമായി ഇവിടെ ആവശ്യമുണ്ട് എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു പോകാതിരിക്കൂ. അവരുടെ തൊഴിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന ഓമനപ്പേരിലുള്ള ഏകകഷിഭരണക്കുത്തക എന്ന പരിപാടിയും നയവും മാറ്റിയാല്‍ ജനാധിപത്യസംവിധാനത്തില്‍ അവര്‍ക്ക് നല്ല ഭരണകക്ഷിയായി കൂടി പ്രവര്‍ത്തിക്കാന്‍ കഴിയും. അല്പം ചിന്തിക്കൂ, എന്നിട്ട് ഉറക്കെ പറയൂ. ഇത്തരം ഒഴുക്കന്‍ അഭിപ്രായപ്രകടനങ്ങളാണ് സമൂഹത്തെ ഒട്ടും ചലിപ്പിക്കാത്തത്.

ജസ്റ്റിന്‍ said...

കാരണം യുക്തിവാദിയുടെ യുക്തി “ഠ” വട്ടത്തില്‍ ഒതുങ്ങുന്നു. എന്നിട്ടോ പ്രപഞ്ചത്തിന്റെ ആദിയും അന്തവും മനസ്സിലായപോലെ തര്‍ക്കിക്കുകയും ചെയ്യുന്നു.

ഇതാണ് ഈ ലേഖനത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടമായ വാചകം. ഇത്രയെ ഉള്ളു.

ലിയു സിയാബോ കമ്മ്യൂണിസത്തെ എതിര്‍ത്ത ആള്‍ ആണ്. അവര്‍ക്ക് സാമ്രാജ്യ ശക്തികള്‍ എന്ന് കമ്മ്യൂണിസ്റ്റ് കാര്‍ വിശേഷിപ്പിക്കുന്നവര്‍ അവാര്‍ഡ് കൊടുത്താല്‍ അവര്‍ക്ക് സഹിക്കുമോ. പിന്നെ ഇതു പോലെ ഉള്ള അവസരങ്ങളില്‍ മാത്രമെ ഇവരുടെ സാമ്രാജ്യ ബോധം ഉണരുകയുള്ളു എന്നത് വേറെ കാര്യം. മറ്റ് എന്ത് സഹായങ്ങല്‍ക്കും ഇപ്പറയുന്ന കൊടും ഭീകരന്മാര്‍ വേണം താനും. ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട് എന്ന് അവര്‍ക്കും അറിയാം.

ഇന്ത്യയില്‍ ചൈനീസ് മോഡല്‍ വച്ച് രാഷ്ട്രീയം കളിച്ചാല്‍ നേതാക്കള്‍ വീട്ടില്‍ ഇരുന്നു വീടിന് ചെന്നിറം പൂശേണ്ടി വരും. അല്ലാതെ ഒന്നും നടക്കില്ല. ബി ജെ പി യുടെ ഭരണം നമ്മള്‍ കണ്ടതാണ്.

രണ്ട് കോളം ആക്കിയതു നന്നായിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു.

Unknown said...

രണ്ട് കോളം ആക്കിയതില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഇവിടെ ജനാര്‍ദ്ധനന്‍ മാഷും നനവും ജസ്റ്റിനും രേഖപ്പെടുത്തിയത്. വിന്‍ഡോസ് ലൈവ് റൈറ്ററില്‍ നിന്നാണ് ഈ പോസ്റ്റ് എഴുതി പബ്ലിഷ് ചെയ്തത്. WLW പറ്റി ഇവിടെ കാണാം.

Unknown said...

കൊള്ളാം

Noushad Koodaranhi said...

പലപ്പോഴും തോന്നിയ കാര്യങ്ങളാണ് മാഷെഴുതിയത്..
കമ്മുനിസതിന്റെ എല്ലാ നല്ല വശങ്ങളും അംഗീകരിക്കുമ്പോള്‍
തന്നെ, ഒട്ടും പ്രത്യുല്പന്നപരമല്ലാത്ത ചിന്തകളാണ്
അത് പ്രസരിപ്പിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.

അഭിനന്ദനങ്ങള്‍ ...

ചക്കി said...

പരീക്ഷണം കൊള്ളാം.

ആചാര്യന്‍ said...

നോബല്‍ സമ്മാനം കിട്ടിയത് കൊണ്ട് ഒരാള്‍ മഹാനായ ആള്‍ ആവണം എന്നില്ല എന്തെ?..ഈ ഒബാമക്ക് കിട്ടിയില്ലേ അത്.എന്തിനാണ് ഒബാമക്ക് കൊടുത്തത്?ലോകത്തിലെ പാവപ്പെട്ടവരുടെ നെഞ്ചില്‍ വെടിയുണ്ടകളും ബോംബുകളും വര്ഷിക്കുന്നതിണോ?ഇപ്പോള്‍ ഒരാള്‍ക്ക്‌ കൊടുത്തിരിക്കുന്നു ..ചൈനയില്‍ എന്തു സമാധാനത്തിനാണ്‌ ഇയാള്‍ ശ്രമിച്ചത്?സ്വന്തം നാട്ടിലെ ഭരണകൂടത്തെ ചില മുതലാളിത്ത ആള്‍ക്കാരുടെ കാശും വാങ്ങി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതോ?ഇതാണോ നോബലിന്റെ സമാധാനം ?
നമ്മുടെ മഹാനായ ഗാന്ധിജിക്ക് കൊടുക്കാത്ത നോബല്‍ ഇനി ഏതു പരിഷകള്‍ക്കും കൊടുത്തിട്ടും കാര്യം ഇല്ല എന്തെ?ഇയ്യാളെ ജയില്‍ മോചിതന്‍ ആക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടു പോലും..അത് "മദനിയെ മോചിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ആവശ്യപ്പെടുന്നത് പോലെ ആയിപ്പോയില്ലേ" അവരുടെ ആഭ്യന്ദര കാര്യത്തില്‍ അമേരിക്കക്ക് എന്താ താല്പര്യം?..ഇതില്‍ നിന്ന് തന്നെ മനസ്സിലാക്കാം എന്താണ് നടക്കുന്നത് എന്ന് അല്ലെ?..തങ്ങള്‍ക്കു എതിര് നില്‍ക്കുന്ന രാജ്യങ്ങളെ എന്തും കൊടുത്തു പാട്ടിലാക്കാന്‍ നോക്കണം എന്ന വിചാരം മാത്രമേ ഉള്ളു ...അമേരിക്കയെ അവിടത്തെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവന് നോബല്‍ കിട്ടിയാല്‍ ഇവര്‍ എന്തു ചെയ്യും?..രണ്ട് കയ്യും നീട്ടി സ്വീകരിക്കുമോ?ഇല്ല അവര്‍ അവനെ അപ്പോള്‍ തന്നെ കൊന്നു കളയില്ലേ. ആരും ചോദിക്കാനും പോകില്ല എന്തെ?

IndianSatan said...

വളരേ നല്ലത്,
പുതിയ ശൈലി കൊള്ളം കേട്ടോ ഒരു പ്രൊഫഷണല്‍ ലുക്ക്‌ ഒണ്ട്....

Dr.Jishnu Chandran said...

പരീക്ഷണം കൊള്ളാം..

ബി.എം. said...

ശ്രീ ക പി സുകുമാരന്‍ ഏതാനും നാളുകളായി യുക്തിവാദികളെ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരു പോസ്റ്റില്‍ എന്റെ കമെന്റിനു മറുപടിയായി പറഞ്ഞത് യുക്തി വാദികള്‍ പഠിച്ചു വച്ച ധാരണക്കപ്പുറം പോകുവാന്‍ കഴിയാത്തവര്‍ ആണന്നാണ്. ഇതിലും പറയുന്നു ഠ വട്ടത്തില്‍ ഒതുങ്ങുന്നവര്‍ എന്ന്. ഒരു കാര്യം kps സമ്മതിക്കുന്നു യുക്തിവാദികള്ക്ക്ാ‌ ധാരണയുണ്ടായത് പഠനത്തിലൂടെയാണ്. അല്ലാതെ വേറും ഒരു വിശ്വാസത്തിന്റെ് പുറത്തല്ല.

അന്ധവിശ്വാസം മനുഷ്യനെ അവിവേകികള്‍ ആകും എന്ന് യുകിതിവാദി പറയുന്നത് സാമൂഹിക യാഥാര്ത്ഥ്യ ങ്ങളെ ശരിക്കും പഠന വിധേയമാക്കി കാര്യകാരണ സഹിതമാണ്.
ബഹുഭാര്യത്വം സ്ത്രീ വിരുദ്ധവും സാമൂഹ്യ തിന്മയും ആണ് എന്ന് പറയുന്നത് അതിന്റെവ നന്മതിന്മകളെ പൂര്‍ണ്ണമായി പഠിച്ചതിനു ശേഷമാണ്.

ആധുനിക രീതിയില്‍ ജനസംഖ്യ നിയന്ത്രണം വേണം എന്ന് പറയുന്നത് സമൂഹത്തിന്റെ് പൊതു നന്മയെ വിശകലനം ചെയ്തത് കൊണ്ടാണ്.

പാവപ്പെട്ടവര്‍ക്ക് നക്കാപ്പിച്ച സക്കാത്ത്‌ അല്ല തുല്യമായ സമൂഹ്യ സാമ്പത്തീക നീതിയാണ് വേണ്ടത് എന്ന് പറയുന്നതും സാമൂഹ്യ ശാസ്ത്ര പഠനത്തിലൂടെയാണ്

ഇങ്ങനെ യുക്തിവാദിയുടെ ഓരോ വാദത്തിനും പഠനത്തിന്റെമ പിന്ബനലം ഉണ്ടാകും.

ഈ ബൂലോകത്തിലെ യുക്തിവാദികളുടെ ബ്ലോഗുകളിലൂടെ ഒരു വായന നടത്തിയാല്‍ പോലും മനസ്സിലാകും അവരുടെ പഠനത്തിന്റെ വായനയുടെ അറിവിന്‍റെ ആഴം. എനിക്ക് പലരോടും അസൂയ പോലും തോന്നിയിട്ടുണ്ട്.

അങ്ങനെ അറിവ് നല്കുന്ന, ചിന്തകളെ ജ്വലിപ്പിക്കുന്ന, ഒരു ഒറ്റ മത വാദിയുടെ ബ്ലോഗ്‌ ചൂണ്ടിക്കനിക്കാമോ?

പിന്നെ സുകുമാരന്‍ ഒന്ന് മനസ്സിലാക്കണം പഠനം എന്നത് ഒരു CONTINUOUS PROCESS ആണ് എന്ന്. അത് കൊണ്ട് തന്നെ യുക്തി വാദിക്ക് തന്റെ ധാരണകള്‍ മാറണമെങ്കില്‍ അതില്നിെന്നും വ്യത്യസ്തമായി പുതിയത് കാര്യ കാരണ സഹിതം കണ്ടെത്തണം. അങ്ങനെ കണ്ടെത്തുന്നത് അനുസരിച്ച് യുക്തിവാദികളുടെ ധാരണകള്‍ മാറുന്നും ഉണ്ട്, അവരുടെ ധാരണകളെ മാറുന്നുള്ളൂ. EVERY THING IS CHANGING EXCEPT THE PROCES OF CHANGE എന്ന മാര്‍ക്സ് വാക്യം എല്ലാ യുക്തി വാദിയുടെയും മനസ്സില്‍ ഉണ്ട് എന്നറിയുക.
മതങ്ങള്‍ കാലകാലങ്ങളായി ഒന്ന് തന്നെയാണ് പറയുന്നത് എന്നാ സാമാന്യ ബോധം പോലും KPS കാണിക്കുന്നില്ല.

അതിലൂടെ മനസ്സിലാക്കുന്നത് KPS ന്‍റെ ചിന്തകളും ധാരണകളും ഉണ്ടാകുന്നത് ആരൊക്കെയോ പറഞ്ഞു കേട്ടതില്‍ നിന്നുമാണ്, ഒരു മത വിശ്വാസിയെ പോലെ.

ഏതാനും നാള്‍ മുന്പ്ു വരെ ഹമീദും, കാരാശേരിയുംമൊക്കെ പറയുന്ന കേട്ട് മതവാദികളെ തെറി പറഞ്ഞ KPS ഒരു ചായ സത്‌കാരത്തില്‍ കണ്ടുമുട്ടിയ പരിചയംകൊണ്ട് പുതിയൊരു ധാരണയില്‍ എത്തുകയും മത വിശ്വാസികളുടെ പടനായകന്‍ ആകുകയും ചെയ്യുന്നു.

ഈ പോസ്റ്റില്‍ ഒരു വാര്ത്തയെ അടിസ്ഥാനപ്പെടുത്തി കവല പ്രസംഗം നടത്തുന്ന നാലാംകിട രാഷ്ട്രീയ പ്രസംഗം പോലെ ചിന്തയുടെയോ പഠനത്തിന്റെയോ അറിവിന്റെയോ പിന്ബലം ഇല്ലാതെ കമ്യുണിസത്തെയും കമ്യുണലിസതെയും കൂട്ടിക്കെട്ടി യുക്തിവാദികളെ അടിക്കാന്‍ ഇറങ്ങിയിരിക്കുന്നത് കാണുബോള്‍ പരിതാപം മാത്രമേ തോന്നുന്നുള്ളു.


ഏതായാലും KPS ഇപ്പോള്‍ പ്രപഞ്ചത്തിന്‍റെ ആദിയും അന്തവും സൃഷ്ടവിനെയുംമൊക്കെ അറിഞ്ഞിട്ടുണ്ടാകും എന്ന് കരുതുന്നു ...എങ്കില്‍ പിന്നെ പ്രാര്‍ത്ഥനയുമോക്കെയായി അങ്ങ് കൂടുക. അല്ലാതെ യുക്തിവാദികളെ നന്നാക്കാന്‍ വെറുതെ ഇറങ്ങല്ലേ മാഷെ....they are far and far out of your reach.

Radheyan said...

ഏതായാലും നെഹ്രു ഫാമിലി നടത്തുന്ന കോണ്‍ഗ്രസ് പ്രൈവറ്റ് ലിമിറ്റഡിലും മാണി സാറിന്റെയും പിള്ള സാറിന്റെയും എം വി ആര്‍ സാറിന്റെയും സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്പിലും ജനാധിപത്യം തഴച്ച് വളരുന്നത് കൊണ്ട് സുകുമാരന്‍ ചേട്ടന് ഇന്ത്യയില്‍ ജീവിക്കാം, അല്ലെങ്കില്‍ നോര്‍വേക്ക് പോയേനേ..എതിരായിട്ടൊരു കമന്റ് സഹിക്കാത്തവര്‍,അത് ഡിലീറ്റ് ചെയ്യുന്നവര്‍ ജനാധിപത്യത്തെ കുറിച്ച് പറയുമ്പോള്‍ എനിക്ക് വാസവദത്തയെ മുതല്‍ നടത്തറ ശാന്തയെ വരെ ഓര്‍മ്മ വരുന്നതെന്തു കൊണ്ടാണാവോ?

അനസ്‌ മാള said...

നന്നായിട്ടുണ്ട്! കോളങ്ങള്‍ക്ക് മാര്‍ജിന്‍സ്പേസ് കൂടി കൊടുത്താല്‍ കൂടുതല്‍ നന്നാകുമെന്ന് തോന്നുന്നൂ സാര്‌. ഈ രീതി പറഞ്ഞുതരുമോ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നന്നായി സുകുമാരന്‍ ചേട്ടാ,

ജനാധിപത്യ സങ്കല്പങ്ങള്‍ ഉഗ്രന്‍ ആയിട്ടുണ്ട്...
സ്വന്തം പാര്‍ട്ടിയിലെ സംഘടനാ തെരഞ്ഞെടുപ്പ് പോലും നടത്താനാവാത്തവര്‍ തന്നെ വേണം ജനാധിപത്യത്തെക്കുറിച്ച് പറയാന്‍....

ഭൂരിപക്ഷത്തിനും ആഹാരത്തിനും തൊഴിലിനും അവകാശമില്ലാതെ ഇരിക്കുമ്പോള്‍ എന്ത് ജനാധിപത്യം ഇവിടെ എന്ന് ചോദിക്കാന്‍ തോന്നുന്നുണ്ട്....പക്ഷേ ചോദിച്ചിട്ട് കാര്യമില്ലാത്തതുകൊണ്ട് അതു വേണ്ട.....!

ഇന്‍‌ഡ്യ കണ്ട ഏറ്റവും വലിയ ഭരണകൂട ഭീകരതയായ അടിയന്തിരാവസ്ഥ വന്നതും ഈ ജനാധിപത്യ പാര്‍ട്ടി ഭരിക്കുമ്പോളാണു

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ വിമോചനസമരം നടത്തി പുറത്താക്കിയപ്പോള്‍ എവിടെ പോയിരുന്നു നയനമനോഹരമായ ജനാധിപത്യം?

അഞ്ചഞ്ചു വര്‍ഷം കൂടുമ്പോള്‍ കഴുതകളെപ്പോലെ വോട്ട് കുത്താനുള്ള അവകാശം മാത്രമാണു ജനാധിപത്യം എന്ന് ധരിക്കുന്നവര്‍ക്ക് നമോവാകം !

Unknown said...

@അനസ് മാള , കോളങ്ങള്‍ക്ക് മാര്‍ജിന്‍ കൊടുക്കാന്‍ കഴിയില്ല. ഇതൊരു സിമ്പിള്‍ html കോഡ് ആണ്. ഡിഫോള്‍ട്ട് ആയി വരുന്നതാണ്. പ്രിന്റിങ്ങ് അല്ല്ലല്ലൊ, വെബ്‌പേജ് അല്ലെ :)

ചിന്തകന്‍ said...

എതിരായിട്ടൊരു കമന്റ് സഹിക്കാത്തവര്‍,അത് ഡിലീറ്റ് ചെയ്യുന്നവര്‍ ജനാധിപത്യത്തെ കുറിച്ച് പറയുമ്പോള്‍ എനിക്ക് വാസവദത്തയെ മുതല്‍ നടത്തറ ശാന്തയെ വരെ ഓര്‍മ്മ വരുന്നതെന്തു കൊണ്ടാണാവോ?

ഈപോസ്റ്റിൽ നിന്ന് കമംന്റുകൾ വല്ലതും നീക്കം ചെയ്യപെട്ടോ?

കമ്മ്യൂണിസത്തിലെ ജനാധിപത്യത്തെ സുകുമാരൻ മാഷ് ഒന്ന് വിലയിരുത്തിയപ്പോഴേക്കും പ്രിയ സുഹൃത്തുക്കൾക്കൊക്കെ വല്ലാതെ വേദനിച്ചു എന്നു തോന്നുന്നു. എന്നാൽ അതിനോടാരും വിയോജിച്ചും കണ്ടില്ല. മറ്റുള്ളവരെ ജനാധിപത്യ വിരുദ്ധർ എന്ന് വിളിച്ചാക്ഷേപിക്കുമ്പോൾ എന്തേ എന്റെ പ്രിയ സുഹൃത്തുകൾക്ക് ഇതേ വികാരത്തിൽ മനസ്സിലാവത്തത്?

കോൺഗ്രസിനെയോ/അടിയന്തിരാവസ്ഥയെയോ അതിലെ ഉൾപാർട്ടി ജനാധിപത്യത്തെയോ സുകുമാരൻ മാഷ് ഇവിടെ ന്യായീകരിച്ചുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

Radheyan said...

ഈ പോസ്റ്റില്‍ അതിനു വിമര്‍ശനമൊന്നുമിട്ടില്ലല്ലോ ആരും. അല്ലെങ്കില്‍ അത് എപ്പോഴേ ഡിലീറ്റ് ചെയ്തേനെ. ഞാന്‍ ആദ്യമായിട്ടല്ല് ചിന്തകാ സുകുമാരന്‍ ചേട്ടന്റെ ബ്ലോഗ് കാണുന്നത്. അതിന്റെ വാച്യവും വ്യംഗ്യവും അറിഞ്ഞു തന്നെയാണ് കമന്റിട്ടത്.

CKLatheef said...

ആചാര്യന്‍ പറഞ്ഞത് അംഗീകരിച്ചാലും(അത് ഏറെക്കുറെ ശരിയുമായിരിക്കാം) ചൈനയിലും അതുപോലുള്ള കമ്മ്യൂണിസം ആധിപത്യം പുലര്‍ത്തിയ രാജ്യങ്ങളിലും അത് മനുഷ്യാവകാശങ്ങളെ ചവിട്ടി മെതിച്ചു എന്നത് വാസ്തവമാണ്. അതുപോലെ തന്നെയാണ് പാര്‍ട്ടി ഗ്രാമങ്ങളുടെയും എസ്.എഫ്.ഐക്ക് ആധിപത്യമുള്ള കോളേജുകളുടെയും അവസ്ഥ. മരം മുതല്‍ വിത്ത് വരെ അതിന്റെ സ്വാഭാവം കാണിക്കും എന്ന് പറഞ്ഞത് പോലെ. കമ്മ്യൂണിസം എവിടെ അധികാരത്തില്‍ വന്നാലും. ഈ ഭീകരത സംഭവിക്കുമെങ്കില്‍ അതിനെക്കുറിച്ച് ബോധവാന്‍മാരാകുക തന്നെ വേണം. നേരത്തെ ജമാഅത്തും സോളിഡാരിറ്റിയുമൊക്കെ ചര്‍ച ചെയ്യപ്പെട്ട പോലെ കമ്മ്യൂണിസവും ചര്‍ച ചെയ്യപ്പെടണം. എന്നു മാത്രമല്ല. മനുഷ്യന് തെരഞ്ഞെടുക്കാനുള്ള സകല ദര്‍ശനങ്ങളും ചര്‍ചയാകുക തന്നെ വേണം. ഇവിടെ ഒരു നോബല്‍ സമ്മാനമോ യുക്തിവാദികളുടെ ഠ വട്ടമോ അല്ല ചര്‍ചയുടെ യഥാര്‍ഥ മര്‍മം. അതില്‍ ആര്‍ക്കും വലിയ അഭിപ്രായ വ്യത്യാസം ഉണ്ടാവില്ല. നാം പ്രചാരകരും പ്രയോക്താക്കളും അനുയായികളുമായ ദര്‍ശനത്തിന്റെ അകവും പറവും ഭൂതവും വര്‍ത്തമാനവും നാം വിശകലനം ചെയ്തുതന്നെയാണോ നമ്മുടെ അധ്വോനം അതിന് വേണ്ടി ചെലവഴിക്കുന്നത് എന്നത് ചിന്തനീയം തന്നെയാണ്. അതുകൊണ്ട ഈ പോസ്റ്റ് ഏതെങ്കിലും സംഘടനക്കെതിരെ എന്നതിനെക്കാള്‍ മനുഷ്യനെ ബുദ്ധിപൂര്‍വകവും യുക്തിയോടെയും ഒരു തെരഞ്ഞെടുപ്പിന് സഹായിക്കുന്ന മനുഷ്യസ്‌നേഹത്തിന്റെ പ്രതിഫലനമായിട്ടാണ് ഞാന്‍ കാണുന്നത്.

കമ്മ്യൂണിസം അതിന്റെ സമഗ്രാധിപത്യ ഏകാധിപത്യ സ്വഭാവം എത്രയും പെട്ടെന്ന് മാറ്റിയേ തീരൂ. കേരളീയ പശ്ചാതലത്തില്‍ അത് പ്രകടമല്ലെങ്കിലും. അവര്‍ ഒളിച്ചുവെക്കുന്ന മനോഭാവം അതാണ്. എന്നത് മറ്റുപാര്‍ട്ടികള്‍ക്കെതിരെയുള്ള മുഖമൂടി ആരോപണത്തില്‍നിന്ന വ്യക്തമാകുന്നുണ്ട്.

പലരും അഭിപ്രായപ്പെട്ടത് പോലെ പരീക്ഷണം നന്നായങ്കിലും. വായനാസുഖം ഒറ്റ കോളത്തില്‍ തന്നെയാണ്.

Unknown said...

@ ചിന്തകന്‍ , ചാര്‍ട്ടര്‍ 8-ന്റെ ലിങ്ക് ഞാന്‍ ഈ പോസ്റ്റില്‍ കൊടുത്തിട്ടുണ്ട്. അത് രണ്ട് വട്ടം മനസ്സിരുത്തി വായിച്ചതിന് ശേഷമാണ് ഞാന്‍ ഈ പോസ്റ്റ് എഴുതുന്നത്. യുക്തിവാദികള്‍ക്ക് അതൊന്നും വായിക്കേണ്ട ആവശ്യം വരില്ല. കാരണം അവരുടേത് സിംഗിള്‍ ട്രാക്ക് മൈന്‍ഡ് ആണ്. പ്രകോപനം ഞാന്‍ അവഗണിക്കാറാണ് പതിവ്. വ്യക്തിപരമായ പരാമര്‍ശമുള്ള കമന്റുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്യും. ഞാന്‍ ആരെയും പേരെടുത്ത് പറയുന്നില്ലല്ലൊ. എല്ലാറ്റിനും നമ്മള്‍ മറുപടി നല്‍കണമെന്നില്ല. എഴുതേണ്ടത് പോസ്റ്റില്‍ എഴുതിക്കഴിഞ്ഞു. ഇനി വേണമെങ്കില്‍ വിശദീകരണം കൊടുക്കാമെന്നേയുള്ളൂ.

ChethuVasu said...

പുതിയ ഫോര്‍മാറ്റ്‌ , കൊള്ളാം . യഥാര്‍ത്ഥത്തില്‍ ഒരു പത്രത്തിലെ താളോ വാരികയിലെ താളോ വായിക്കുന്ന വായനാനുഭവം തരുന്നുണ്ട് . പ്രത്യേകിച്ചും കോളങ്ങള്‍ ആയുള്ള ആവിഷ്കരണം ആണ് പത്രങ്ങള്‍ ,വാരികകള്‍ എന്നാ പോലെ ഉള്ള പ്രതീതി വരുത്തുന്നത് . ഇനി ഇപ്പൊ ഈ ബ്ലോഗിന്റെ പേര് " സുകുമാരേട്ടന്റെ കോളം " എന്നാക്കിയാല്‍ തരക്കേടില്ല :-)

Unknown said...

@ ലത്തീഫ് , വളരെ അര്‍ത്ഥവത്താണ് കമന്റിലെ വാക്കുകള്‍ . പ്രത്യേകിച്ച്, “ നാം പ്രചാരകരും പ്രയോക്താക്കളും അനുയായികളുമായ ദര്‍ശനത്തിന്റെ അകവും പറവും ഭൂതവും വര്‍ത്തമാനവും വിശകലനം ചെയ്തുതന്നെയാണോ നാം നമ്മുടെ അധ്വാനം അതിന് വേണ്ടി ചെലവഴിക്കുന്നത് എന്നത് ചിന്തനീയം തന്നെയാണ്” എന്ന വരികള്‍ . ഈ ഒറ്റ പ്രയോഗത്തിലൂടെ ഈ പോസ്റ്റ് അതിന്റെ സാക്ഷാല്‍ക്കാരത്തില്‍ എത്തുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജനാധിപത്യവും ബഹുകക്ഷി പാര്‍ലമെന്ററി സമ്പ്രദായവും അംഗീകരിച്ചാല്‍ പ്രതിബദ്ധതയുള്ള രാഷ്ട്രീയപ്രസ്ഥാനമായി മാറാമല്ലൊ എന്ന് ഞാന്‍ പലപ്പോഴും ഇതേ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. ഞാന്‍ അങ്ങനെ ആഗ്രഹിക്കുന്നുമുണ്ട്.

എന്നാല്‍ നേതാക്കള്‍ എന്താണോ പറയുന്നത്, അതിനപ്പുറം സ്വന്തം തലച്ചോറ് ഉപയോഗിച്ച് ചിന്തിക്കുന്നത് വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദത്തിന് നിരക്കുന്നതല്ല എന്നാണ് സഖാക്കള്‍ കരുതുന്നത്. അത്കൊണ്ടാണ് ഈ പാര്‍ട്ടി ഇത്രയും ശോഷിച്ചുപോയത് കൊണ്ട് നമുക്ക് സ്വതന്ത്രവായു ശ്വസിക്കാനുള്ള ഭാഗ്യം കൈവരുന്നു എന്ന് ചിന്തിച്ചു പോകുന്നത്. ഇവിടെ ഇപ്പോഴുള്ള കോണ്‍ഗ്രസ്സോ മറ്റ് പാര്‍ട്ടികളോ അല്ല പ്രശ്നം. അടുത്ത തലമുറക്കായി നാം സ്വാതന്ത്ര്യം കാത്ത് വെക്കുന്നു എന്നതാണ് വലിയ കാര്യം.

Unknown said...

@ വാസു, നിര്‍ദ്ദേശിച്ച പേര് ഇതൊരു ടീം ബ്ലോഗ് ആയിരുന്നെങ്കില്‍ പരിഗണിക്കാമായിരുന്നു :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കോൺഗ്രസിനെയോ/അടിയന്തിരാവസ്ഥയെയോ അതിലെ ഉൾപാർട്ടി ജനാധിപത്യത്തെയോ സുകുമാരൻ മാഷ് ഇവിടെ ന്യായീകരിച്ചുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

പാവം ചിന്തകന്‍..”നിഷ്കളങ്കന്‍” എന്നാണോ യഥാര്‍ത്ഥ പേര്/ സുകുമാരന്‍ ചേട്ടന്‍ നേരത്തെ എഴുതിയിട്ടുള്ള പോസ്റ്റുകളൊന്നും കണ്ടിട്ടില്ല അല്ലേ?

അതല്ലെ മറുപടി പറയാതെ അദ്ദേഹം ഒഴിഞ്ഞു മാറിയത്...!!!!

ChethuVasu said...

പല കാര്യങ്ങളിലും മത സ്വത്വവുമായി തുലനം ചെയ്യാവുന്ന തരത്തില്‍ ഒരു "കമ്യനിസ്റ്റ് സത്വം " രൂപപ്പെടുന്നതയും കാണാന്‍ കഴിയും , മത സ്വത്വത്തെ എന്നാ പോലെ കമ്മ്യൂണിസ്റ്റ്‌ സ്വത്വവും ഒരാളുടെ വ്യക്തി സ്വത്വത്തിന്റെ മേല്‍ അടിചെല്‍പ്പിക്കപ്പെടുന്ന ഒന്നായി മാറുന്നു . തല്‍ഫലമായി വ്യക്തി ക്ക് പ്രധാന്യമില്ലതാകുകയും വര്‍ഗ്ഗത്തിന് പ്രാധാന്യം കൈവരുന്നു എന്നതും ഇവ രണ്ടിന്റെയും പ്രകടമായ പരിമിതി ആയി , തന്റെ ചുരുങ്ങിയ അറിവ് കൊണ്ട് വാസു പറയുന്നു . അതെ സമയം, ഈ സത്വ കോണ്‍ഫ്ലിക്ടില്‍ (പൊതു Vs വ്യക്തി ) ഈ രണ്ടു പൊതു സ്വത്വങ്ങളും വ്യക്തിയില്‍ ചോലുത്തുന്ന സ്വാധീനം തുല്യമല്ല എന്നും പരയെണ്ടിരിക്കുന്നു . പുലിയും പൂച്ചയും , ക്യാറ്റ് കുടുംബത്തിലെ പൊതു സ്വഭാവങ്ങള്‍ കാണിക്കുന്നു എന്നത് കൊണ്ട് പുലിയും പൂച്ചയും ഒരേ പോലെ ശക്തി ഉള്ളവരും ഭയപ്പെറെണ്ടാവരുമാണ് എന്ന് പറയാന്‍ പറ്റില്ലല്ലോ .

കമ്യുണിസവും കമ്യുണലിസവും ഒരേ പോലെ ആണെന്ന് കരുതാന്‍ ന്യായമില്ല . കാരണം കമ്യുണലിസത്ത്തില്‍ ഒരെല്ല് കൂടുതലുണ്ട് ! :-)

Unknown said...

സുനിലിനോട് എന്ത് മറുപടി പറയാനാ.. കമ്മ്യൂണിസ്റ്റുകാര്‍ സ്വയം വിമര്‍ശനം ചെയ്ത് തിരുത്തണം എന്ന് പറഞ്ഞാല്‍ ഉടനെ കോണ്‍ഗ്രസ്സോ എന്ന് ചോദിക്കും. കമ്മ്യൂണിസ്റ്റുകളെ പോറ്റുന്നത് കോണ്‍ഗ്രസ്സാണ് എന്നാണ് സുനിലിനെ പോലെയുള്ളവരുടെ വാദം. കോണ്‍ഗ്രസ്സ് അങ്ങനെയായത് കൊണ്ട് കമ്മ്യൂണിസ്റ്റുകള്‍ ഇങ്ങനെ തന്നെ മതി വാദിക്കുന്നവര്‍ക്ക് എന്ത് മറുപടി? ഇത് ഇനിയും പടവലങ്ങ പോലെ താഴൊട്ട് വളര്‍ന്നാല്‍ മതിയായിരുന്നു. സ്റ്റാലിനിസം ഒഴിവാക്കുകയില്ലല്ലൊ. മറ്റേത് പാര്‍ട്ടിയെയും ജനങ്ങള്‍ക്ക് മാറ്റാന്‍ കഴിയും. സ്റ്റാലിനിസ്റ്റുകള്‍ക്ക് അധികാരം കിട്ടിക്കഴിഞ്ഞാല്‍ എന്താണ് സംഭവിക്കുക എന്ന് ആളുകള്‍ക്ക് മനസ്സിലായത്കൊണ്ടാണ് അത് ഇങ്ങനെ ശോഷിച്ചു പോകുന്നത്.

അസ്വസ്ഥന്‍ said...

കുട്ടി സഖാക്കള്‍ ആധിപത്യം വാഴുന്ന ചുവന്ന കാമ്പസിലെ ഇടിമൂലകള്‍ മതിയായ ഉദാഹരണം. അവിടെയും മല്‍സരിക്കാന്‍ ആളെ കിട്ടാറില്ല. എസ്.എഫ്. ഐ യോടുള്ള സ്നേം കൊണ്ടല്ല. സ്വന്തം തടിയോടുള്ള സ്നേഹം കൊണ്ടാണ്.

ഷൈജൻ കാക്കര said...

ഇതു താൻ കമ്യുണിസം... കമ്യുണിസ്റ്റ് മാനവികത...

നോബൽ സമ്മാനം കൊടുത്ത്‌ കമ്യുണിസത്തെ തകർക്കേണ്ട വല്ല കാര്യമുണ്ടോ??? അത്‌ കമ്യുണിസ്റ്റ്കാർ തന്നെ ഭംഗിയായി ചെയ്യുന്നുണ്ടല്ലോ!!!

സോഷ്യലിസ്റ്റ് മതേതര ജനാധിപത്യത്തിനായി അണിചേരു... മാനവികത ഉയർത്തിപ്പിടിക്കു... കാക്കരയും കൂടെയുണ്ട്...

ആചാര്യന്‍ said...

ചൈനയില്‍ കമ്മ്യൂണിസം മനുഷ്യാവകാശം ചവിട്ടി മെതിച്ചത് കൊണ്ടാണോ അവര്‍ ലോകത്തിന്റെ നെറുകയിലേക്ക് അനുദിനം കുതിച്ചു കൊണ്ടിരിക്കുന്നത്.? അവിടത്തെ ഭരണാധികാരികള്‍ കാലത്തിനൊത്തു കമ്മ്യൂണിസവും,സോഷ്യലിസവും ,അതിന്‍റെ തത്വങ്ങളും ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമായ രീതിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു.അവരുടെ നയങ്ങളെ അവിടത്തെ ജനങ്ങളും അംഗീകരിക്കുന്നു. അത് ഭരണകൂടത്തെ പേടിച്ചിട്ടല്ല തങ്ങള്‍ക്കും കൂടി ആവശ്യമാണ്‌ എന്ന് കരുതിയിട്ടാണ്.

ഈ കേരളത്തിലെപ്പോലെയോ മറ്റോ അല്ല ,ഇവിടെ വെറും അധികാരത്തിന്റെ കളികള്‍ മാത്രം ,യഥാര്‍ത്ഥ സോഷ്യലിസം എവിടെ,തങ്ങളുടെ ചെയ്തികള്‍ മാത്രം ശെരിയാണ് എന്ന് വരുത്തി തീര്‍ക്കുന്ന,നേതാക്കന്മാര്‍ ഇവിടെ ഉള്ളിടത്തോളം കാലം സോഷ്യലിസം എന്നത് ഇനിയും നടക്കാത്ത സ്വപ്നം മാത്രമായി അവശേഷിക്കും അല്ലെ?

Unknown said...

സുകുമാരന്‍ മാഷെ,
ഒന്ന് ചോദിച്ചോട്ടെ, ഇതെങ്ങനെ സഹിക്കുന്നു? ബി. എം. മുതല്‍ പേര്കള്‍ എഴുതിയ കമന്റുകള്‍ വായിച്ചതു കൊണ്ട് ചോദിച്ചു പോയതാണ്, ക്ഷമിക്കണം. ചോരത്തിളപ്പുള്ളപ്പോള്‍ തോന്നുന്ന പല കാര്യങ്ങളും തെറ്റായിരുന്നു, എന്ന് കാലാന്തരത്തില്‍ പലരും തിരിച്ചറിഞ്ഞിട്ടുണ്ട്. 80 വയസ്സായ ഒരാളോട് നിരീശ്വരത്തെക്കുറിച്ചോ സ്വാശ്രയത്തെക്കുറിച്ചോ,(സ്വയം ആശ്രയം) ആരെങ്കിലും ചോദിച്ചുനോക്കിയിട്ടുണ്ടോ? സമയമുണ്ടെങ്കില്‍ വെറുതെ ഒന്ന് ചോദിച്ചിട്ട് എഴുതിയാല്‍, എന്നെപ്പോലെയുള്ളവര്‍ക്കും കൂടി കാര്യം മനസ്സിലാക്കാമായിരുന്നു. വിദ്യാഭ്യാസവും, ആരോഗ്യവുമുള്ള, രണ്ടു മക്കളുടെ പിതാവാണ് ഞാന്‍. വാര്‍ദ്ധക്യത്തില്‍, അവരെന്നെ കൈവിട്ടാല്‍, ഈശ്വരനും, നിരീശ്വരനും എന്നെ രക്ഷിക്കില്ല, എന്നത് ഒരു നഗ്നസത്യമല്ലേ മാഷെ?

siyaana said...

കമ്മ്യൂണിസമേന്താണ് ഇപ്പോള്‍ യഥാരഥത്തില്‍ ലോകത് ചെയ്തു കൊണ്ടിരിക്കുന്നത്?.ചൈനയും റഷ്യയുമെല്ലാം ഇവരുടെ ഏകാധിപത്യതിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിനു മൂക്ക് കയരിടുന്നതിന്റെയും അധികാര മുഷ്കിന്റെയുമെല്ലാം നേര്‍ കാഴ്ച്ചകളല്ലേ?യഥാര്‍ത്ഥ കമ്മ്യൂണിസം ഒരു ഉട്ടോപ്യ അല്ലെ?

yousufpa said...

പരീക്ഷണം നന്നായിട്ടുണ്ട്. കുറച്ചുകൂടെ സ്പെയ്സ് കൊടുത്താൽ ഒന്നു കൂടെ മിഴിവാർന്നതാകും. പോസ്റ്റ് വായിച്ചിട്ടില്ല.വായിച്ചതിന് ശേഷം കമന്റിടാം.

Unknown said...

@ siyaana ദൌര്‍ഭാഗ്യവശാല്‍ , കമ്മ്യൂണിസം നല്ല ആശയമാണെന്നും ഞങ്ങള്‍ ഇന്നയിന്ന നല്ല കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്നും ഞങ്ങള്‍ക്ക് സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ ഇന്നയിന്ന പരിപാടികള്‍ ഉണ്ടെന്നും കമ്മ്യൂണിസ്റ്റുകള്‍ക്ക് പറയാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസ്സും മറ്റ് പാര്‍ട്ടികളും ഇവിടെ ഉള്ളത്കൊണ്ട് അങ്ങനെ പിടിച്ചുനില്‍ക്കുന്നു എന്ന് മാത്രം. എന്തെങ്കിലും ചെയ്യുന്നെങ്കിലോ അത് ആളുകളെ അകറ്റുന്ന തരത്തിലും. അത്കൊണ്ട് കമ്മ്യൂണിസ്റ്റുകളെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ അര്‍ത്ഥമില്ല.

Unknown said...

@ appachanozhakkal , മാഷേ, വാര്‍ദ്ധക്യത്തില്‍ മക്കള്‍ കൈവിടുകയില്ല എന്നാണ് എന്റെ ഉറച്ച അഭിപ്രായം. അഥവാ അങ്ങനെ ഏതെങ്കിലും മക്കള്‍ അച്ഛനമ്മമാരെ കൈവിടുന്നെങ്കില്‍ ആ മക്കളെ മൂല്യബോധത്തോടെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ആ രക്ഷിതാക്കള്‍ പരാജയപ്പെട്ടു എന്നാണര്‍ത്ഥം. സ്വന്തം പരാജയത്തിന്റെ ഫലം അനുഭവിച്ചേ പറ്റൂ. വാര്‍ദ്ധ്യക്യത്തെ സ്നേഹിക്കൂ, അത് എല്ലാവര്‍ക്കും വന്നു ഭവിക്കും എന്ന് എല്ലാ രക്ഷിതാക്കളും മക്കളെ പഠിപ്പിക്കട്ടെ.

Mohamed Rafeeque parackoden said...

its good and something different concept

ചിന്തകന്‍ said...

കമ്മ്യൂണിസ്റ്റുകാര്‍ സ്വയം വിമര്‍ശനം ചെയ്ത് തിരുത്തണം എന്ന് പറഞ്ഞാല്‍ ഉടനെ കോണ്‍ഗ്രസ്സോ എന്ന് ചോദിക്കും.

ഇത് വളരെ ശരിയാ മാഷെ. കാൺഗ്രസുകാരുള്ളത് കൊണ്ട് കമ്മ്യൂണിസ്റ്റുകാരും, കമ്മ്യൂണിസ്റ്റുകാരുള്ളത് കാൺഗ്രസുകാരും ജീവിച്ചു പോകുന്നു. രണ്ട് കൂട്ടരും ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾക്കും മുമ്പിൽ പിടിച്ചു നിൽക്കാൻ പ്രയാസമുള്ളതായത് കൊണ്ട് ഇരു കൂട്ടരും പരസ്പരം വെടിവെച്ച് കളിച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്നു.


കാൺഗ്രസുകാർ ഉത്തരം മുട്ടിയാലും അക്രമാസക്തമാകില്ല. എന്നാൽ സഖാക്കൾ അങ്ങിനെ ആയിക്കൊള്ളണമെന്നില്ല എന്നതാണ് സകറിയ മുതൽ നീലകണ്ഠൻ വരെയുള്ളവരുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്!

Unknown said...

എല്ലാ ഇസവും പ്രയോഗം കൊണ്ട് ക്രമേണ അത് ആരംഭത്തില്‍ ലക്ഷ്യമാക്കിയ കാര്യങ്ങള്‍ക്ക് വിരുദ്ധമായി നീങ്ങുന്നതായാണ് കണ്ടുവരുന്നത്. ഈ വെതിചലനം കറക്റ്റ് ചെയ്യാന്‍ ഏറ്റവും നല്ല മരുന്നുള്ളത് ജനാധിപത്യത്തിലാണെന്ന് ഞാന്‍ കരുതുന്നു. പിന്നെ യുക്തിവാദികളെ കൊട്ടിയിരിക്കുന്നത് എന്തിനാണെന്ന് മനസിലായില്ല ഈ പോസ്റ്റുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു തോന്നിയില്ല. യുക്തിവാദികും കമ്മ്യുണിസ്റ്റിനും പൊതുവായുള്ളത് രണ്ടുപേരും ദൈവത്തിന്‍റെ അസ്ഥിത്വം അംഗീകരിക്കുന്നില്ല എന്നതാണ്. യുക്തിവാദിയാവാന്‍ കമ്മ്യുണിസ്റ്റ് ആവണോ ?. യുക്തിവാദികള്‍ എന്നത് പഴയ k p s എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ no comments ( kps പണ്ട് യുക്തിവാദിയായിരുന്നു എന്ന് പല പോസ്റ്റ്കളില്‍ നിന്ന് ഊഹിച്ചതാണ് തെറ്റാണെങ്കില്‍ ക്ഷമിക്കണം )

ബിന്‍ഷേഖ് said...

KPS സാര്‍,
താങ്കളുടെ പരീക്ഷണങ്ങള്‍ ജോറാവുന്നുണ്ട്‌. പക്ഷെ എനിക്ക് മെലിഞ്ഞു കൊലുന്നനെയുള്ള രൂപമാണിഷ്ടം. നമ്മുടെ ആവശ്യത്തിന് “തടിപ്പി”ക്കാമല്ലോ.എത്ര തടിപ്പിചാലും സ്ക്രീനില്‍ ഒതുങ്ങുകയും ചെയ്യും. പോസ്റ്റ്‌ ഏരിയയുടെ വീതി കൂടുന്തോറും അങ്ങോട്ടും ഇങ്ങോട്ടും കൊണ്ട് നടക്കേണ്ടി വരുന്നതു വായനാ സുഖം കുറയുന്നു. എന്തായാലും പരീക്ഷണങ്ങള്‍ തുടരട്ടെ. എല്ലാ ആശംസകളും..

Anonymous said...

സര്‍,താങ്കളുടെ അത്ര ലോക പരിചയം ഇല്ലെങ്കിലും ഈ വിഷയത്തോട് പൂര്‍ണമായും യോജിക്കാന്‍ കഴിയില്ല എന്ന് ഖേദ പൂര്‍വ്വം അറിയിക്കട്ടെ. അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഉള്ള ഏറ്റവും മികച്ച മാര്‍ഗമായിരുന്നു ഒരു കാലത്ത് കമ്മ്യൂണിസം..അന്ന് അത് ഒരു കല ഘട്ടത്തിന്റെ ആവശ്യമായിരുന്നു. അടിച്ചമര്‍ത്തലുകള്‍ക്ക് എതിരെ ശബ്ദമുയര്‍ത്താന്‍ അത് പോലെ ഒരു ശക്തിയുടെ പിന്‍ബലം അന്ന് ആവശ്യമായിരുന്നു..എന്നാല്‍ അധികാരത്തില്‍ എത്തി കഴിഞ്ഞു പിന്നെ എന്ത് എന്ന് കമ്മ്യൂണിസം പറയുന്നില്ല.അവിടെയാണ് കാലഹരണം എന്ന ഭൂതം ഒരു പാര്‍ട്ടിയെ വിഴുങ്ങുന്നത്.ലെനിനും പറയുന്നത് അവകാശങ്ങള്‍ എങ്ങനെ നേടിയെടുക്കാം എന്ന് മാത്രമാണ്.നേടിയെടുത്തു കഴിഞ്ഞാല്‍ കമ്മ്യൂണിസം കേവലം വിജയിച്ച ആശയം മാത്രം ആകുന്നു..കമ്മ്യൂണിസം ശക്തമായിരുന്ന അറുപതുകളിലും എഴുപതുകളിലും കേരളത്തിലെ ജനങ്ങള്‍ ബൌദ്ധികമായി വളരെ മുന്നിലായിരുന്നു .വിദ്യാഭ്യാസത്തിലും ആശയ സംബന്നതയിലും കമ്മുനിസത്തിന്റെ പങ്കു മനസിലാക്കാന്‍ ബെന്ഗാളിലും കേരളത്തിലും ഉള്ള സാക്ഷരത നോക്കിയാല്‍ മതി..കാലം മാറിയപ്പോ പുതിയമാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയാതെ പോയതാണ് ആ പാര്‍ടിയുടെ ശാപം ആയി മാറിയ രണ്ടാമത്തെ പ്രശ്നം.കമ്പ്യൂട്ടര്‍ വരുന്നതിനു എതിരെ സമരം ചെയ്ത പാര്‍ട്ടി ഇപ്പൊ പാര്‍ട്ടി ഓഫീസുകള്‍ കമ്പ്യൂട്ടര്‍ വല്കരിക്കുന്നു...


പക്ഷെ സര്‍ വര്‍ഗീയതയെ നിസ്സരവല്‍കരിക്കുന്ന ഒരു ഫീല്‍ ആണ് ലേഖനത്തില്‍ നിന്ന് കിട്ടിയത്.ഇതു വിധേനയും എതിര്‍ക്കേണ്ട വര്‍ഗീയത വിഷമേറിയ ഒരു പാമ്പ് തന്നെയാണ് വര്‍ഗീയത.അതിനെ നിസ്സാരമായി കണ്ടാല്‍ അനുഭവം ഭീകരമായിരിക്കും..(അയോധ്യ-ബാബറി)....യുക്തിവാദികളെ പൂര്‍ണമായി എതിര്കുന്നതും ഒരു നല്ല ചിന്തയല്ല.സമൂഹത്തിലെ അനാചാരങ്ങളെ ഒരു പരിധി വരെയെങ്കിലും തടയാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്..ചിന്ത ശേഷി കുറഞ്ഞ ഒരു സമൂഹത്തില്‍ ജീവിക്കേണ്ടി വരുമ്പോ യുക്തിക്ക് നിരക്കാതതിനോട്‌ പ്രതികരിക്കുന്നവര്‍ എന്നതില്‍ കുറവായി പോയതാവാം ഇന്നും അനാചാരങ്ങളും അന്ധ വിശ്വാസങ്ങളും നില നില്ക്കാന്‍ കാരണം.


സര്‍ ഒരു വര്‍ഗീയ പാര്‍ടിയുടെ വരുതിയില്‍ നിന്ന് കൊണ്ട് പറയുന്ന ആശയമായി എനിക്ക് തോന്നുന്നു..മനുഷ്യന്റെ ഭയം മാത്രമാണ് ഇന്നും ദൈവ ഭക്തിക്കു നിദാനം എന്ന് പറഞ്ഞു കൊണ്ട് നിര്‍ത്തട്ടെ...പെട്ടെന്ന് എഴുതിയത് കൊണ്ട് ഇടയ്ക്കു ഇടയ്ക്കു വിഷയത്തില്‍ നിന്ന് മാറി പോയെങ്കില്‍ ക്ഷമിക്കുമല്ലോ.. ..മറുപടി പ്രതീക്ഷിക്കുന്നു.

Unknown said...

ജിതിന്‍ , എല്ലാ ചിന്തകളും ആശയങ്ങളും സംഘടനകളും അതാത് കാലഘട്ടത്തിന്റെ ആവശ്യമായും അനിവാര്യതയുമായും ഉയര്‍ന്നു വരുന്നത് തന്നെയാണ്. ഓരോന്നും അതാത് സമയത്ത് അതിന്റെ ധര്‍മ്മവും ദൌത്യവും പൂര്‍ത്തീകരിക്കുന്നുണ്ട്. പിന്നീട് സംഘടനകളില്‍ ചിലത് സ്ഥാപനവല്‍ക്കരിക്കപ്പെടുകയും മുന്നോട്ടുള്ള സമൂഹത്തിന്റെ പോക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യും. അത്തരം ഒരു റോളിലാണ് ഇപ്പോള്‍ മുഖ്യധാര കമ്മ്യൂണിസ്റ്റുകള്‍ ഉള്ളത്. കാലത്തിന് വേണ്ടാത്തത് കാലം തന്നെ പുറന്തള്ളും. ഈ കാലത്തിന് യോജിച്ച ചിന്തകളും ആശയങ്ങളും സംഘടനകളും ഉയര്‍ന്നു വരണമായിരുന്നു. സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണവും ഉയര്‍ന്ന പൌരബോധവും ഒക്കെ സംഭവിക്കണമായിരുന്നു.

സ്ഥാപനവത്ക്കരിപ്പെട്ട പാര്‍ട്ടികളും സംഘടനകളും ജനങ്ങളുടെ അജ്ഞതയെയും നിസ്സഹായതയെയും ചൂഷണം ചെയ്യുകയാണിപ്പോള്‍ . രാഷ്ട്രീയത്തിലെ വൃത്തികേടുകള്‍ നോക്കുക. ഇതിനൊന്നും ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നത് ശരിയാണ്. ആളുകളില്‍ ചിന്താശീലം ഉണ്ടായെങ്കില്‍ എന്ന വിചാരത്തിലാണ് ഞാന്‍ ബ്ലോഗ് എഴുതുന്നത്. എന്റെ വിമര്‍ശനങ്ങള്‍ ആ അര്‍ത്ഥത്തിലും എടുക്കാവുന്നതാണ്. വര്‍ഗ്ഗീയത എന്ന പ്രയോഗത്തെ എന്റേതായ ഒരു വീക്ഷണത്തില്‍ പരിശോധിക്കാനാണ് ഇവിടെ മുതിര്‍ന്നിട്ടുള്ളത്. മതസംബന്ധമായ എന്തിനെയും വര്‍ഗ്ഗീയത എന്ന് ലേബല്‍ ഒട്ടിക്കുന്നത് തെറ്റെന്ന് എനിക്ക് തോന്നുന്നു. രാഷ്ട്രീയക്കാരാണ് തൊട്ടതിനും പിടിച്ചതിനും വര്‍ഗ്ഗീയത എന്ന് പറയുന്നതും ഏറ്റവും വലിയ വിപത്ത് വര്‍ഗ്ഗീയതയാണെന്ന് നമ്മെ ഭയപ്പെടുത്തുന്നതും. അതെ രാഷ്ട്രീയക്കാരന്‍ എതിര്‍പ്പാര്‍ട്ടികളെ വെറുക്കാനും ശത്രുവായി കാണാനും അണികളെ സദാ ഉല്‍ബോധിപ്പിക്കുകയും ചെയ്യുന്നു. ഇത് വിപത്ത് അല്ലേ? മതം രാഷ്ട്രീയക്കാരെ പോലെ 24 മണിക്കൂറും സ്പര്‍ദ്ധ പ്രസരിപ്പിക്കുന്നില്ലെന്ന് എനിക്ക് തോന്നുന്നു. അപ്പോള്‍ രാഷ്ട്രീയക്കാരന്‍ പരത്തുന്ന സ്പര്‍ദ്ധയുടെയും പകയുടെയും പേര് എന്താണ്?

ജനാധിപത്യത്തില്‍ എല്ലാ പാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടി തന്നെയാണ് എന്ന് ഏതെങ്കിലും പാര്‍ട്ടി അംഗീകരിക്കുമോ? നമ്മുടെ കാഴ്ചപ്പാട് സ്വരൂപിക്കപ്പെടുന്നത് രാഷ്ട്രീയക്കാരുടെ പ്രസംഗം കേട്ടിട്ടാണ് എന്നൊരു പോരായ്മയുണ്ട്.

മറുപടി എഴുതി വന്നപ്പോള്‍ ഞാനും വിഷയത്തില്‍ നിന്ന് വ്യതി ചലിച്ചു പോയോ എന്നറിയില്ല. ദൈവവിശ്വാസത്തെ പറ്റി പിന്നെ ഒരവസരത്തില്‍ എഴുതാം. ഈ മറുപടി അപൂര്‍ണ്ണമാണെന്ന് അറിയാം. എന്നാലും തല്‍ക്കാലം ഇവിടെ നിര്‍ത്തുകയാണ്.

ഒരു നുറുങ്ങ് said...

വായിച്ചു..വരികക്കിടയില്‍ ഒളിച്ച് വെപ്പില്ലാതെ
വെട്ടിത്തുറന്നെഴുതിയാല്‍,പിന്നെ പ്രശ്നംവെപ്പ്കാര്‍
ചോദിക്കുന്നത് നിങ്ങളെന്താ അതെഴുതാത്തേ..?
ഇതെഴുതാത്തേ..എന്നൊക്കെയാവും.

ചിലര്‍ക്ക് എന്തും ചോദ്യം ചെയ്തേ ശീലമുള്ളൂ.!
സര്‍വ്വത്തേം വിമര്‍ശനബുദ്ധ്യാ വീക്ഷിക്കുന്നവര്‍ക്ക്
അരനിമിഷനേരത്തെ ആത്മവിമര്‍ശനത്തിന്‍
നേരമില്ലാ..അത്തരക്കാര്‍ക്ക് പഠിക്കാനേ
നേരം കാണൂ..!

ജീവിതത്തിന്‍റെ നല്ലകാലം തടവറയില്‍
കഴിയേണ്ടി വരുന്നവരെ നാം ഓര്‍ക്കണം.
അവരുടെ മോചനത്തിനായി കഴിയുമെങ്കില്‍
പരിശ്രമിക്കണം..അവരോട് എളിയരീതിയില്‍
ഐക്യധാര്‍ഡ്യപ്പെടുകയെങ്കിലും വേണം.

M.K Pandikasala said...

കമ്മ്യൂണിസവും,യുക്തിവാദിസവും, തളര്‍ന്നു കിടക്കുന്ന കുഴിയാനകളാണ്.മുംബെന്നെത്തെ ക്കാളെറെ,ലോകത്ത്അടിച്ചമര്‍ത്തലുകളും,
വര്‍ഗീയതയും,അന്ധവിശ്വാസവും
പെരുകിക്കൊണ്ടിരിക്കുമ്പോഴും,എന്തുകൊണ്ടിവരൊക്കെ മൌനികളാകുന്നു?

കമ്മ്യൂണിസം എന്നത് ഇന്ന് വെറും പൊള്ളയായ ഒരാവേശമായി മാറുമ്പോള്‍, യുക്തിവാദം എന്നതൊന്നു ഈ ഇന്ത്യ മഹാരാജ്യത്ത് ജീവിച്ചിരിപ്പുണ്ടോ എന്ന് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു. ഉണ്ടെന്ക്കില്‍ അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന അന്ധ വിശ്വാസങ്ങള്‍ വളമിടു വളര്‍ത്തുന്ന മനുഷ്യ ദൈവങ്ങള്‍ രാജ്യത്തെ നല്ലൊരു ഭാഗം ജനസമൂഹത്തെ ചൂഷണം ചെയ്തുകൊണ്ടിരിക്കുമ്പോള്‍, നോക്കിയിരിക്കുന്ന തത്വ ശാസ്ത്രമാണോ ഗഹനമായ പഠനത്തിന്റെ ആസ്തി?

യുക്തിവാദികളുടെ ആചാര്യനായിരുന്ന, അന്തരിച്ച ശ്രീ. എ.ടി. കോവൂര്‍ അദ്ദേഹത്തിന്റെ മരണം വരെ,സത്യ സായിബാബയെ വെല്ലുവിളിച്ചിരുന്നു.

ഭക്തരുടെ മുന്‍പില്‍ ബാബ കാണിക്കുന്ന ചെപ്പടി വിദ്യകള്‍, ശ്രീ കോവൂരിന്റെ മുന്പില്‍ ഒരു പൊതു വേദിയില്‍ കാണിക്കാന്‍ തയാരുണ്ടോ എന്നതായിരുന്നു ആ വെല്ലു വിളി.

യുക്തി വാദി എന്നൊരു പ്രസ്ഥാനമുന്ടെന്നു സമൂഹത്തിനു തോന്നിക്കാനെങ്കിലും, അദ്ദേഹം അത് ചെയ്തപ്പോള്‍, ഇന്ത്യ മഹാരാജ്യത് പെര്കിക്കൊണ്ടിരിക്കുന്ന മനുഷ്യ ദൈവങ്ങള്‍ക്ക്
ഒരു ചോദ്യ ചിന്ന മാവാന്‍ പോലും ഇന്ന്, യുക്തിവാടികള്‍‍ക്കാവുന്നില്ലെങ്കില്‍, വെറുതെ വലിയ വലിമത്തരം പറഞ്ഞത് കൊണ്ടായില്ല.

ബൂര്‍ഷാ വര്‍ഗത്തെ എന്നും എതിര്‍ത്ത് പോന്നിരുന്ന കമ്മ്യൂണിസം.ആ ഇസം തന്നെ പ്രസക്തിയില്ലാത്ത വിധം ,കമ്മ്യൂണിസ്റ്റുകാര്‍ ബൂര്‍ഷകളായി മാറി.
മാറ്റുവിന്‍ ചട്ടങ്ങളെ എന്നു കമ്മ്യൂണിസ്റ്റുകാരന് ഉറക്കെ പറയാനില്ലാതായി.

കാലാഹരണപ്പെട്ട ,മനുഷ്യന് മനസ്സിലാകാത്ത കുറെ ഇസങ്ങള്‍ പറഞ്ഞു കബളിപ്പിക്കാതെ,മനസ്സിലാകുന്നത് പറഞ്ഞു, ഇസങ്ങള്‍ സമൂഹത്തില്‍ പ്രവര്‍ത്തികമാക്കാന്‍ ഇസക്കാര്‍ ശ്രമിക്കുക.

അതിനാല്‍ ഈ ഇസങ്ങളൊക്കെ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ടോ എന്നും,അതെത്രത്തോളം ഇന്ന് പ്രസക്തമെന്നും തെളിയിക്കു.

ഷെരീഫ് കൊട്ടാരക്കര said...

പ്രിയ കെ.പി.എസ്.സര്‍,
ലേഖനത്തിന്റെ ആന്താരാര്‍ത്ഥത്തിലേക്കോ കമ്യൂണിസത്തിന്റെ ജയാ‍പചയങ്ങളെ കുറിച്ചോ യുക്തി വാദത്തിന്റെ കടും പിടുത്തത്തെ കുറിച്ചോ ഇപ്പോള്‍ എനിക്കൊന്നും പറയാനില്ല.പക്ഷേ ഒരു കാര്യം മാത്രം മനസില്‍ അത്രക്കു തൃപ്തികരമായി തോന്നുന്നില്ല.
നോബല്‍ സമ്മാനം അര്‍ഹതപ്പെട്ടവര്‍ക്കു കൊടുക്കാനുള്ളതാണു എന്നാണു നടപടി ക്രമം.ലിയു സിയാബോക്കു സമ്മാനം കൊടുക്കുന്നതിലും അപാകതയില്ല.പക്ഷേ ലിയു സിയാബോ നിലവിലുള്ള ഭരണക്രമത്തിനു നേരെ കലാപം സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോള്‍ - അതു ഏതു തത്വത്തില്‍ അധിഷ്ടിതമായുള്ള ഭരണവും ആയിക്കൊള്ളട്ടെ-അയാളെ തെരഞ്ഞു പിടിച്ചു സമ്മാനം കൊടുക്കുന്നതിലുള്ള ചേതോവികാരം അയാളോടുള്ള മതിപ്പോ അതോ ആ രാജ്യത്തു നിലവിലുള്ള ഭരണ ക്രമത്തോടുള്ള വെറുപ്പോ മുന്‍പില്‍ നില്‍ക്കുന്നതെന്നു ആലോചിക്കാന്‍ ഇടയാക്കുന്നു എന്നൊരു സത്യമാണു.കാഷ്മീരിലെ ഒരു വിഘടന വാദിക്കു അയാളുടെ കലാപത്തിന്റെ പേരില്‍ നാളെ ഒരു സമ്മാനം നല്‍കിയാല്‍ നമ്മുടെ മനോഭാവം എന്തായിരിക്കും.കഷ്മീരിലെ വിഘടനവാദിക്കു അയാളുടെ കണ്ണില്‍ കൂടി നോക്കുമ്പോള്‍ അയാളുടെ പ്രവര്‍ത്തി മഹനീയമായി അനുഭവപ്പെടുമ്പോള്‍ നമ്മുടെ കണ്ണില്‍ അതു ഭീകര പ്രവര്‍ത്തനം മാത്രമാണു. നോബല്‍ സമ്മാനം പോലുള്ള സര്‍വദേശീയ സമ്മാനങ്ങള്‍ ഇപ്രകാരം സംകുചിത കാഴ്ചപ്പാടില്‍ (അതു ഏകപക്ഷീയവുമാണു അയാള്‍ ജീവിക്കുന്ന നാടു അതില്‍ ഭാഗഭാക്കാകുന്നില്ല കമ്മ്യൂണിസത്തോടു എതിര്‍പ്പു ഉള്ള ഒരു കാഴപ്പാടില്‍ ആണു അതു നല്‍കിയതു)നല്‍കാനുള്ളതാണോ?

Anonymous said...

എല്ലാം നന്നായി . പക്ഷെ ഈ വരികള്‍ എന്തിനായിരുന്നു?

"ലിയൂ സിയാബോ സാമ്രാജ്യത്വത്തിന് വേണ്ടി തന്റെ രാജ്യത്ത് കുത്തിത്തിരിപ്പുകള്‍ ഉണ്ടാക്കുകയാണ് എന്ന് ഇവിടത്തെ കമ്മ്യൂണിസ്റ്റുകാരനും പറയുമ്പോള്‍ , കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യസങ്കല്പം എന്താണെന്ന് അറിയാതെ പുറത്ത് വരുന്നുണ്ട്. ഇതിലൊന്നും യുക്തിവാദി ഒന്നും മിണ്ടുകയില്ല. കാരണം യുക്തിവാദിയുടെ യുക്തി “ഠ” വട്ടത്തില്‍ ഒതുങ്ങുന്നു. എന്നിട്ടോ പ്രപഞ്ചത്തിന്റെ ആദിയും അന്തവും മനസ്സിലായപോലെ തര്‍ക്കിക്കുകയും ചെയ്യുന്നു. "

താങ്കളുടെ ഈയിടെയുള്ള എഴുത്തുകള്‍ ആരെയൊക്കെയോ സുഖിപ്പിക്ക്കാന്‍ വേണ്ടി എഴുതുകയാണ് എന്നുള്ള തോന്നലുകള്‍ക്ക്‌ ശക്തി കൂടുന്നു. അല്ലെങ്കില്‍ തന്നെ യുക്തിവാദികള്‍ക്ക് മാത്രമേ ഈ വിഷയത്തില്‍ മിണ്ടാന്‍ പറ്റുകയുള്ളു ? എല്ലാര്ക്കും ആയിക്കൂടെ. താങ്കളും ഒരു കാലത്ത് വലിയ യുക്തിവാദി ആണെന്ന് പറഞ്ഞു നടന്നിരുന്ന ആളാണല്ലോ. അപ്പോള്‍ പിന്നെ ഈ ചൊറിച്ചില്‍ എന്തിനാണ് മാഷേ. എല്ലാ യുക്തിവാദികളും മതത്തെ മാത്രം എതിര്‍ക്കുന്നവരല്ല. യുക്തിവാദം എന്നാല്‍ നിരീശ്വര വാദമോ, അന്ധമായ കമ്മുനിസ്റ്റ്‌ അധിഷ്ടിത വിചാരങ്ങളോ അല്ല. സ്വാമി ചിദാനന്ദപുരി(കൊളത്തൂര്‍ അദ്വൈതാശ്രമം) വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ "നിരീശ്വരവാദം മറ്റേതൊരു വിശ്വാസത്തെയും പോലെ മറ്റൊരു വിശ്വാസം മാത്രമാണ്‌. എന്നാല്‍ യുക്തിവാദം അതില്‍നിന്ന് വ്യത്യസ്തമാണ്‌. അത് യുക്തിയുപയോഗിച്ച് കാര്യങ്ങളെ വിശകലനം ചെയ്യുന്നു." ( മെയ് 23 ന്‌ 2.30 ന്‌ നിറഞ്ഞുകവിഞ്ഞ മൂസ്സക്കുട്ടി സ്മാരക ഹാളില്‍ യുക്തിവാദി സംഘം മലപ്പുറം ജില്ലാ കമ്മിറ്റി പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ പറഞ്ഞത് ). ഞാന്‍ യുക്തി വാദി സങ്ങടനയില്‍ പെട്ട ആളൊന്നും അല്ല. പക്ഷെ താങ്കളുടെ കയ്യടി കിട്ടാനുള്ള വ്യഗ്രത കണ്ടപ്പോള്‍ പറഞ്ഞു പോയതാണ്. മുകളില്‍ പറഞ്ഞ അടിസ്ഥാന കാര്യങ്ങള്‍ പോലും താങ്കള്‍ മറന്നു പോകുന്നുവല്ലോ.

Anonymous said...

സ്വാമി ചിദാനന്ദപുരി(കൊളത്തൂര്‍ അദ്വൈതാശ്രമം) വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ "നിരീശ്വരവാദം മറ്റേതൊരു വിശ്വാസത്തെയും പോലെ മറ്റൊരു വിശ്വാസം മാത്രമാണ്‌. എന്നാല്‍ യുക്തിവാദം അതില്‍നിന്ന് വ്യത്യസ്തമാണ്‌. അത് യുക്തിയുപയോഗിച്ച് കാര്യങ്ങളെ വിശകലനം ചെയ്യുന്നു." ( മെയ് 23 ന്‌ 2.30 ന്‌ നിറഞ്ഞുകവിഞ്ഞ മൂസ്സക്കുട്ടി സ്മാരക ഹാളില്‍ യുക്തിവാദി സംഘം മലപ്പുറം ജില്ലാ കമ്മിറ്റി പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ പറഞ്ഞത് ). ഞാന്‍ യുക്തി വാദി സങ്ങടനയില്‍ പെട്ട ആളൊന്നും അല്ല. പക്ഷെ താങ്കളുടെ കയ്യടി കിട്ടാനുള്ള വ്യഗ്രത കണ്ടപ്പോള്‍ പറഞ്ഞു പോയതാണ്. മുകളില്‍ പറഞ്ഞ അടിസ്ഥാന കാര്യങ്ങള്‍ പോലും താങ്കള്‍ മറന്നു പോകുന്നുവല്ലോ.
ഇത് കണ്ടപ്പോള്‍ എനിക്കോര്‍മ വന്നത് ഒരു സിനിമയിലെ സംഭാഷണം ആണ്. ചിത്രം ആറാം തമ്പുരാന്‍ (ഇസ്ലാമിക ദളിത ബുജി ഭാഷയില്‍ സവര്‍ണ സിനിമ). :) അതില്‍ ഭീമന്‍ രഘു പറയുന്നത് " ചക്കാത്തിനു തിന്നാനും കുടിക്കാനും കിട്ടുനെന്ടെങ്കില്‍ ആയിക്കോ...ആയിക്കോ. "

ഒരു കാര്യം കൂടെ, കാലിക പ്രസക്തമായ ലേഖനം നന്നായി. തുടരുക.
കേവലം കയ്യടികള്‍ക്ക് വേണ്ടി ആദര്‍ശത്തെ, വാക്കുകളെ കൂട്ടി കൊടുക്കല്ലേ സുകുമാരാ എന്ന മുതിര്‍ന്ന സഹോദരന്റെ അഭ്യര്‍ഥന മാത്രം.

siyaana said...

താങ്കളുടെ മറുപടിയോട് പൂര്‍ണമായും യോജിക്കുന്നു.

Mohamed Salahudheen said...

വായിക്കുന്നു. നന്ദി

കാഴ്ചകൾ said...

പരീക്ഷണം വിജയം. ഇപ്പോള്‍ വായിക്കാന്‍ കുറച്ചു കൂടി എളുപ്പമാണ്. ആശംസകള്‍.

CKLatheef said...

Jithin@blog said..

>>> യുക്തിവാദികളെ പൂര്‍ണമായി എതിര്കുന്നതും ഒരു നല്ല ചിന്തയല്ല.സമൂഹത്തിലെ അനാചാരങ്ങളെ ഒരു പരിധി വരെയെങ്കിലും തടയാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്..ചിന്ത ശേഷി കുറഞ്ഞ ഒരു സമൂഹത്തില്‍ ജീവിക്കേണ്ടി വരുമ്പോ യുക്തിക്ക് നിരക്കാതതിനോട്‌ പ്രതികരിക്കുന്നവര്‍ എന്നതില്‍ കുറവായി പോയതാവാം ഇന്നും അനാചാരങ്ങളും അന്ധ വിശ്വാസങ്ങളും നില നില്ക്കാന്‍ കാരണം. <<<

യുക്തിവാദികളെ കൊണ്ട് മനുഷ്യസമൂഹത്തിന് ലഭിച്ച ഏക പ്രയോജനമായി ഞാന്‍ കാണുന്നത്, മത-ദൈവ നിഷേധം കുറച്ചു ദൈവിശ്വാസികളില്‍ അവരിലൂടെ സാധിച്ചപ്പോള്‍ അവരില്‍ ചിലര്‍ക്ക് മതത്തിന്റെ അനാചാരങ്ങളില്‍നിന്ന് കൂടി മോചനം ലഭിച്ചു എന്നതാണ്. അതോടൊപ്പം അത്തരക്കാര്‍ക്ക് മതത്തിലൂടെ ലഭിക്കേണ്ടുന്ന ധാര്‍മിക മൂല്യങ്ങളോടുള്ള ബഹുമാനം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

ചിന്താശേഷി കുറഞ്ഞ സമൂഹത്തില്‍ യുക്തിക്ക് നിരക്കാത്തതിനോട് പ്രതികരിച്ചതിനാല്‍ ആ പ്രതികരണം ചിന്താശേഷിയില്ലാത്തവര്‍ക്ക് മനസ്സിലാകാതെ പോയതല്ല യുക്തിവാദികളുടെ കുറവ്. മതവിശ്വാസങ്ങളിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ചോദ്യം ചെയ്യുന്നതിന് പകരം തങ്ങള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല എന്നതിന്റെ പേരില്‍ മതകീയമായ എല്ലാറ്റിനോടും തുറന്ന യുദ്ധം പ്രഖ്യാപിച്ചതാണ്. അതില്‍ അവര്‍ ഒട്ടും യുക്തി പ്രയോഗിച്ചില്ല. ഒരോ വ്യക്തികളുടെയും യുക്തി വ്യത്യസ്ഥമായതുപോലെ യുക്തിവാദവും ഒരൊറ്റ ചട്ടക്കൂടില്‍ ഒതുങ്ങുന്നില്ല. ഏത് മതമാണോ/സംഘടനായാണോ തനിക്ക് ശല്യമായി തോന്നിയത്. അതിനെ തകര്‍ക്കുക എന്ന ഒരൊറ്റ അജണ്ട മാത്രമാണ് യുക്തിവാദികളില്‍ കാണപ്പെടുന്നത്. ആശയ തലത്തില്‍ അവരെ നേരിടുന്നത് ഇസ്‌ലാമായതുകൊണ്ട് വെറുപ്പില്‍ അതിനോടിത്തിരി കടുപ്പം ചിലര്‍ പുലര്‍ത്തുന്നു. അതിന് ന്യായം ചമക്കാന്‍ നോക്കുന്നു. അതിന് വേണ്ടി തുറന്ന വര്‍ഗീയത പ്രഖ്യാപിക്കാന്‍ മടിയില്ലാത്ത തീവ്ര-ഭീകര-മതരാഷ്ട്രീയ സംഘടനകളുമായി വരെ കൂട്ടുചേരുന്നു വേദി പങ്കിടുന്നു. ഇങ്ങനെ തികച്ചും സാമൂഹ്യവിരുദ്ധവും മാനവികവിരുദ്ധവുമായ നിലപാട് യുക്തിവാദികള്‍ പൊതുവെ സ്വീകരിച്ചു വരുന്നു. അപവാദങ്ങളെ ഞാന്‍ നിഷേധിക്കുന്നില്ല. ഇക്കാരണം കൊണ്ടാണ് യുക്തിവാദികളുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ഏശാതെ പോയത്. അല്ലാതെ സമൂഹത്തിന് ചിന്താശേഷി കുറഞ്ഞുപോയത് കൊണ്ടും യുക്തിവാദികള്‍ അപാരമായ ചിന്താശേഷിയുള്ളവരായതുകൊണ്ടുമല്ല.

വിഷയം കമ്മ്യൂണിസമാണ്. അതില്‍ യുക്തിവാദം കടന്നുവന്നത് സ്വാഭാവികമാണ്. ജിതിന്‍@ബ്ലോഗിന്റെ മേല്‍വരികള്‍ വായിച്ചപ്പോള്‍ ഇത്രയും പറയേണ്ടതുണ്ടെന്ന് തോന്നി.

CKLatheef said...

കഴിഞ്ഞ എതാനും പോസ്റ്റുകളില്‍ ജമാഅത്തായിരുന്നു ചര്‍ച്ചാ വിശയം, ജനകീയ വികസന മുന്നണിയുമായി ബന്ധപ്പെട്ട ചര്‍ചയും ജമാഅത്തുമായി ബന്ധപ്പെട്ടാണ് നീങ്ങിയത്. അപ്പോഴില്ലാത്ത കമന്റ് മോഡറേഷന്‍ ഇപ്പോള്‍ വേണ്ടിവന്നതിന്റെ കാരണം ഈ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളുടെ തെളിവായി കാണാമോ.

അനില്‍@ബ്ലോഗ് // anil said...

Blogger thadhagathan പറഞ്ഞപോലെ ഈയിടെയായി താങ്കളുടെ എഴുത്തുകള്‍ ജമാഅത്ത് സുഹൃത്തുക്കളെ സുഖിപ്പിക്കുക എന്ന ലക്ഷ്യം കൂടി ചേര്‍ത്താണല്ലോ, മാഷെ.
യുക്തിവാദികളെയും ഠ വട്ടത്തില്‍ കറങ്ങുന്നവരായി എഴുതിയിരിക്കുന്നത് പലര്‍ക്കും വല്ലാതെ രസിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം .
ഒരു രാജ്യത്തിന്റെ ഭരണക്രമത്തെ, അതെന്തു തന്നെയുമാവട്ടെ, അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് രാജ്യദ്രോഹമാണ്. അല്ലെന്ന് ചിന്തിക്കുന്നവരാരും പറയുകയുമില്ല. ഇത്തരം ശ്രമങ്ങള്‍ പല രാജ്യത്തും നടക്കുന്നു, അവര്‍ക്കൊന്നും കിട്ടാത്ത നോബല്‍ സമ്മാനം ചൈനീസ് ജയിലിലേക്ക് എങ്ങിനെ വന്നു എന്ന് ആളുകള്‍ ചിന്തിച്ചാല്‍ അതിനെ തള്ളിക്കളയാനാവില്ല.

Radheyan said...

നാളെ ഒരു ഹൂറിയത്ത് നേതാവിനു കിട്ടിയാലും ഇതു തന്നെ പറയണം. ഇറോം ശര്‍മ്മിളയോട് ഭാരതം പിന്നെ കാണിക്കുന്നത് സമ്പൂര്‍ണ്ണ ജനാധിപത്യമായത് കൊണ്ട് അവര്‍ക്ക് നോബല്‍ കിട്ടില്ല് എന്ന് ആശിക്കാം

Unknown said...

ഒരു പുതുമയുണ്ട്

Unknown said...

ഷെരീഫ് മാഷിന്റെ കമന്റ് വായിച്ചതിന്റെ പ്രചോദനത്തിലാകാം അനില്‍ ഇങ്ങനെയെഴുതിയത്: “ഒരു രാജ്യത്തിന്റെ ഭരണക്രമത്തെ, അതെന്തു തന്നെയുമാവട്ടെ, അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് രാജ്യദ്രോഹമാണ്. അല്ലെന്ന് ചിന്തിക്കുന്നവരാരും പറയുകയുമില്ല.” നല്ല വണ്ണം ആലോചിട്ടാണ് അനില്‍ ഇപ്രകാരം എഴുതിയത് എന്ന് എനിക്ക് തോന്നുന്നില്ല. ഷെരീഫ് മാഷ് കാഷ്മീര്‍ വിഘടനവാദികളെയും ലിയൂ സിയാബോവിനെയും ഒരേ പോലെ താരതമ്യം ചെയ്യുകയുണ്ടായി. ലിയൂ സിയാബോ തന്റെ രാജ്യമായ ചൈനയില്‍ ജനാധിപത്യവും പൌരാവകാശങ്ങളും വേണം എന്ന ആശയം തുറന്ന് പറയുക മാത്രമാണ് ചെയ്തത്. ഇവിടത്തെ മാവോയിസ്റ്റുകളെ പോലെ സായുധകലാപം ഒന്നും നടത്തുന്നില്ല.

ഒരു രാജ്യത്തിന്റെ ഭരണക്രമത്തെ, അതെന്തു തന്നെയുമാവട്ടെ, അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് രാജ്യദ്രോഹമാണ് എന്ന് അനില്‍ പറയുമ്പോള്‍ ഇവിടത്തെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഒന്നാന്തരം രാജ്യദ്രോഹികള്‍ ആണെന്ന് പറയേണ്ടി വരും. ഇവിടെ നിലവിലുള്ളത് ബൂര്‍ഷ്വാജനാധിപത്യമാണെന്നും ജനകീയജനാധിപത്യവിപ്ലവം പൂര്‍ത്തിയാക്കി തൊളിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം സ്ഥാപിക്കണം എന്ന പരിപാടി പരസ്യമായി പറഞ്ഞുകൊണ്ടാണ് ഇവിടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അതായത് നിലവിലെ ഭരണക്രമം മാറ്റണമെന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പരസ്യമായി ആഹ്വാനം ചെയ്യുന്നു. ഇത് അനിലിന്റെ ഭാഷയില്‍ അട്ടിമറിശ്രമമോ രാജ്യദ്രോഹമോ അല്ലേ? അതിന് ഇവിടത്തെ മാര്‍ക്സിസ്റ്റ് നേതാക്കള്‍ ജയില്‍ ശിക്ഷയ്ക്കോ അര്‍ഹരല്ലേ?

എന്നാല്‍ ഇന്ത്യയില്‍ അങ്ങനെ ആരും കരുതുകയില്ല. അതാണ് കമ്മ്യൂണിസവും ജനാധിപത്യവും തമ്മിലുള്ള വ്യത്യാസം. ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന സ്വാതന്ത്ര്യസമരത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ബ്രിട്ടനില്‍ പോലും സ്വാതന്ത്ര്യമുണ്ടായിരുന്നു. ചൈനയില്‍ അവിടത്തെ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുമില്ല. വ്യക്തികളും വ്യക്തികള്‍ അടങ്ങുന്ന ഗ്രൂപ്പുകളുമാണ് ഉള്ളത്. ആശയപ്രചാരണം മാത്രമാണ് നടത്താന്‍ ശ്രമിക്കുന്നത്. അതിന്റെ പേരില്‍ തന്നെ എല്ലാവരും ലേബര്‍ ക്യാമ്പുകളിലും ജയിലുകളിലുമാണ്. ജനാധിപത്യം വേണം എന്ന് പറയുന്നത് തന്നെ അട്ടിമറിശ്രമവും രാജ്യദ്രോഹവുമാണ് എന്ന് അനില്‍ പറയുന്നത് ചൈനയോടുള്ള കൂറ് കൊണ്ട് മാത്രമാണ്. ദക്ഷിണാഫ്രിക്കയില്‍ നെല്‍‌സണ്‍ മണ്ടേല നടത്തിയത് രാജ്യദ്രോഹമായിരുന്നോ? ഒരു രാജ്യത്തെ ഭരണക്രമത്തിനെതിരെ പോരാടുന്നത് പാപമോ ദ്രോഹമോ അല്ല. അത്തരം പോരാട്ടങ്ങളിലൂടെയാണ് ചരിത്രം മുന്നേറിയത്. അനിലിന്റെ വാക്കുകള്‍ ശരിയാണെങ്കില്‍ മാവോസേ തൂങ്ങ് ചരിത്രം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയായിരിക്കും.

ഷെരീഫ് മാഷ് പറഞ്ഞത് വസ്തുതകള്‍ ശരിയായി ആലോചിക്കാതെയാണ്. എന്നാല്‍ അനില്‍ പറഞ്ഞത് ഒരു ഭാഗത്ത ചൈനയായത്കൊണ്ട് ആലോചിച്ച് തന്നെയാണ്. ചൈനയ്ക്ക് പകരം വേറൊരു രാജ്യമായിരുന്നെങ്കില്‍ അനില്‍ അവിടത്തെ പോരാട്ടക്കാരെ ചെഗുവേരമാര്‍ എന്ന് വിശേഷിപ്പിക്കുമായിരുന്നു.നേപ്പാളിലെ ഭരണമാറ്റത്തെ കുറിച്ച് അനില്‍ എന്ത് പറയും? അനില്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എന്നെങ്കിലും ചൈനയിലെ ഭരണക്രമം മാറിയേ തീരൂ. ചൈനയില്‍ മാത്രമല്ല ലോകത്ത് എല്ലാ രാജ്യങ്ങളിലും ആത്യന്തികമായി ജനാധിപത്യസമ്പ്രദായം വരണം എന്നാണ് എന്റെ അഭിപ്രായം.

ജനങ്ങള്‍ക്ക് ഭരണനിര്‍വാഹികളെ തെരഞ്ഞെടുക്കാന്‍ കഴിയണം. അധികാരം എന്നത് ജനങ്ങള്‍ക്ക് മാത്രമാണ്. പാര്‍ട്ടികള്‍ക്കോ, രാജകുമാരന്മാര്‍ക്കോ അധികാരക്കുത്തക ഉണ്ടാകരുത്. ഭൂമിയുടെ അവകാശികള്‍ ജനങ്ങളും മറ്റ് ജീവജാലങ്ങളുമാണ്. പാര്‍ട്ടിനേതാക്കളോ രാജാക്കന്മാരോ ഷെയിക്ക് മാരോ അല്ല. സമൂഹത്തെ നേരായി നയിക്കാനുള്ള സംവിധാനമാണ് ഗവണ്മേന്റുകള്‍ . ആ ഗവണ്മേന്റുകളെ നയിക്കാനുള്ള ചുമതല ജനങ്ങളില്‍ നിന്ന് ഏറ്റുവാങ്ങുകയാണ് ഭരണാധികാരികള്‍ ചെയ്യേണ്ടത്. അല്ലാതെ ജനങ്ങള്‍ക്ക് മീതെ നിന്ന്കൊണ്ട് അടിച്ചേല്‍പ്പിക്കുകയല്ല. രാജാക്കന്മാരെ ദൈവം പോലും നിശ്ചയിട്ടില്ലെന്ന് വിവിധ മത വിശ്വാസികളും മനസ്സിലാക്കേണ്ടതുണ്ട്. അനിലിന്റെ വാക്കുകള്‍ അങ്ങേയറ്റം പ്രതിലോമകരമായിപ്പോയി. അന്ധമായ പ്രത്യയശാസ്ത്രവിധേയത്വം കൊണ്ടാണ് അത് സംഭവിച്ചത്.

Radheyan said...

സിയാബോക്ക് തന്റെ സ്വരം ഭൂരിപക്ഷത്തിന്റെ സ്വരം ആക്കാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും ഒരു തോക്കിനും ഒരു പീരങ്കിക്കും ആ ജന മുന്നേറ്റത്തെ തടയാനാകില്ല.എന്നതിന് ചൈനീസ് വിപ്ലവം തന്നെ തെളിവ്. പക്ഷെ അങ്ങനെ ഒരു ആഗ്രഹം അവിടുത്തെ ഭൂരിപക്ഷം പ്രകടിപ്പികുകയും അതിനായി അവര്‍ തെരുവിലിറങ്ങുകയും വേണം. അല്ലാതെ സുകുമാരന്‍ ചേട്ടന്‍ അഞ്ചരക്കണ്ടിയിലിരുന്നോ ഒബാമാണ്ണന്‍ വാഷിങ്ങ്ടണിലിരുന്നോ അങ്ങനെ ആഗ്രഹിച്ചിട്ട് കാര്യമില്ല.

കശ്മീരിലെ ഭൂരിപക്ഷത്തിന്റെ മനസിലിരുപ്പ് അറിയാന്‍ ഒരു ഹിതപരിശോധനക്ക് പോലും ജനാധിപത്യ ഇന്ത്യ തയ്യാറല്ലല്ലോ.അതിനു അവര്‍ക്ക് അവരുടേതായ നീതീകരണങ്ങളുണ്ട്.കാശ്മീരില്‍ തുടങ്ങിയാല്‍ അത് കന്യാകുമാരിലേ അവസാനിക്കൂ.നാം പറഞ്ഞു പോരുന്ന ന്യായം ബഹുഭൂരിപക്ഷം കശ്മീരികളും ഇന്ത്യയെ സ്നേഹിക്കുന്നു എന്നാണ്.

അധികാരത്തിനു അത് ജനാധിപത്യത്തിലായലും ഏകാധിപത്യത്തിലായാലും സര്‍വ്വാധിപത്യത്തിലായാലും ആധിപത്യസ്വഭാവമുണ്ട്.അതില്ല എന്ന് നിഷേധിച്ചിട്ട് കാര്യമില്ല.ചൈനയില്‍ ജനം ജനാധിപത്യത്തെ വിലമതിക്കുന്നുണ്ടെങ്കില്‍ അവര്‍ അതിനെ സര്‍വ്വ പ്രധാനമായി കണ്ടു നേടുക തന്നെ വേണം.

ഷൈജൻ കാക്കര said...

സോണി പറഞ്ഞതുപോലെ ലക്ഷ്യങ്ങൾക്ക്‌ വിരുദ്ധമായി നീങ്ങുന്നത്‌ കണ്ടാൽ തിരുത്തുവാൻ ഏറ്റവും നല്ലത്‌ ജനാധിപത്യമാർഗ്ഗമാണ്‌...

ഷെരിഫ്... രധേയൻ... കാഷ്മീരിലെ വിഘടനവാദിയും ഭരണവ്യവസ്ഥക്കെതിരെ സമരം ചെയുന്നതും തമ്മിൽ കൂട്ടിയിണക്കല്ലെ... അടിയന്തരവസ്ഥക്കെതിരെ സമരം ചെയ്ത നേതാക്കളുടെ സ്ഥാനമാണ്‌ ചരിത്രത്തിൽ സിയബോവിന്‌...

അനിൽ... ഒരു രാജ്യത്തിന്റെ ഭരണക്രമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നത്‌ രാജ്യദ്രോഹമൊന്നും അല്ല... എങ്ങിൽ പിന്നെ “ഭാരതയക്ഷി” അടിയന്തരാവസ്ഥ പ്രഖ്യപിച്ചപ്പോൾ മിണ്ടാതെയിരുന്നാൽ പോരെ... ചൈനയിൽ നിലവിലുണ്ടായിരുന്ന ഭരണവ്യവസ്ഥയെ മാറ്റിയിട്ടാണ്‌ കമ്യുണിസവും വന്നത്‌. അത്‌ സൗകര്യപൂർവം മറന്നു കളയല്ലെ? കമ്യുണിസം ലോക രാജ്യങ്ങളിൽ ഭരണം പിടിച്ചടക്കിയത്‌ നിലവിലുള്ള ഭരണത്തെ അട്ടിമറിച്ചിട്ട്‌ തന്നെയാണ്‌... “രാജ്യദ്രോഹം” അതാത്‌ രാജ്യങ്ങൾ സൗകര്യംപോലെ ഉണ്ടാക്കുന്നതല്ലെ...

കെ.പി.എസ്സ്... യുക്തിവാദികളെ ഈ പോസ്റ്റുമായി കൂട്ടികെട്ടിയത്‌ എന്തിനാണെന്ന്‌ എനിക്കും മനസ്സിലായില്ല...

ബർമ്മയിലെ മിലിറ്ററി ഭരണത്തിനെതിരെ സമരം ചെയ്യുന്ന സൂക്കിക്കും കിട്ടി ഈ നോബൽ സമ്മാനം...

അനില്‍@ബ്ലോഗ് // anil said...

മാഷെ,
ഇത് ചൈനയെ പരാമര്‍ശിക്കുന്ന ഒരു പോസ്റ്റ് ആയതിനാല്‍ തന്നെയാണ് എനിക്കിതില്‍ താത്പര്യം ഉണ്ടായത്. ഇന്ത്യയില്‍ നടന്ന സമരങ്ങളില്‍ ഭൂരിപക്ഷം ജനങ്ങളും പിന്‍തുണച്ചതുകൊണ്ടാണല്ലോ അത് വിജയത്തിലേക്ക് എത്തിയത്. വിജയിച്ചതുകൊണ്ട് മാത്രമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം രാജ്യദ്രോഹമായി വിളിക്കപ്പെടാത്തതും .

തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന് മുദ്രാവാക്യം മുഴക്കാന്‍ ഇന്ത്യന്‍ വ്യവസ്ഥയില്‍ സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് അത് ഒരിക്കലും രാജ്യ ദ്രോഹം ആകുന്നില്ല, അതുകൊണ്ട് തന്നെ താരതമ്യത്തിനുള്ള സാദ്ധ്യതയുമില്ല.

ഭരണാധികാരികളെ തീരുമാനിക്കാന്‍ ജനങ്ങള്‍ക്ക് അവസരം ഉണ്ടാകണം എന്ന് തന്നെ ഞാനും കരുതുന്നു. കാരണം അവ ജനങ്ങള്ക്ക് വേണ്ടി നിലകൊള്ളും എന്നതാണ് ധാരണ എന്നതു കൊണ്ട് മാത്രം . പാര്‍ട്ടിയും മറ്റും ചൊവ്വാ ഗ്രഹത്തില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ടതല്ലല്ലോ, അപ്പൊള്‍ പിന്നെ ജനങ്ങളൂടെ പിന്‍തുണയുള്ള പാര്‍ട്ടികള്‍ അധികാരത്തിലെത്തിയെന്ന് വരും .

Unknown said...

അപ്പോള്‍ അനിലിന്റെ വ്യാഖ്യാനത്തില്‍ ഒരു സമരം വിജയിക്കുന്നതിന് മുന്‍പ് അഥവാ വിജയിക്കുന്നില്ലെങ്കില്‍ രാജ്യദ്രോഹം, വിജയിച്ചാല്‍ സ്വാതന്ത്ര്യസമരം. കൊള്ളാം. സ്വന്തമായി ഒന്നിലും അഭിപ്രായം ഇല്ലാത്തവര്‍ക്കും ഒരു പ്രത്യശാസ്ത്രത്തിന്റെ കണ്ണടയിലൂടെ മാത്രമേ എന്തും കാണൂ എന്നും തീരുമാനിച്ചവര്‍ക്ക് നല്ല ഉദാഹരണമാണ് അനിലിന്റെ നിലപാടുകള്‍ .

tom said...

സ്വന്തമായി അഭിപ്രായം ഉള്ളവർക്കെ അഭിപ്രായ
സ്വാതന്ത്ര്യം ആവശ്യയുമുള്ളു. ബുദ് ധി
പോളിറ്റ്ബ്യുറോക്കു പണയം
വെച്ച പൊങ്ങുത്തടികൾക്കു ഇൻഡ്യയിലും പാലസ്റ്റ്യനിലും
മാത്രമേ മനുഷ്യാവകാശ
ലംഘനം കാണാനാവു.
മതിൽ ക്കെട്ടിനുള്ളിൽ നട ക്കുന്നത് പോകട്ടെ,
വിദേശ രാജ്യങ്ങളിൽ നേടുന്ന
കോൺ ട്രാറ്റുകളിൽ ഏറിയ പങ്കും ജോലി
ചെയ്യുന്നത് തടവുപുള്ളികളാണ്.
(സൗദിയിൽ ജോലി ചെയ്യുന്ന സഖാക്കളോട്
ചോദിച്ചാൽ വിശദാശംങ്ങൾ കിട്ടും)
കേരളത്തിൽ ജയിലും സ്വർഗം ആക്കുവാൻ കഴിയുന്ന
സഖാക്കൾക്ക് ഇത് മനസ്സിലാവില്ല. അല്ലെങ്ങിൽ
സഖാക്കളുടെ ജനാധിപത്യരീതി
കോൺഗ്രസ്സും നടപ്പാക്കണം. അപ്പോഴെ
കാര്യങ്ങൾ മനസ്സിലാവുകയുള്ളൂ.

Tomyg

Unknown said...

@ tom , തടവ് പുള്ളികളെ ചൈന ഉപയോഗപ്പെടുത്തുന്നത് പോലെ ലോകത്ത് ഒരു രാജ്യവും ചെയ്യുന്നില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചൈനീസ് സര്‍ക്കാര്‍ ലോകത്തെവിടെയും കോണ്‍‌ട്രാക്റ്റ് എടുക്കുക. എന്നിട്ട് ജോലിക്ക് തടവുകാരെ അയക്കുക. അതിലും ലാഭം സര്‍ക്കാരിന്. ശ്രീലങ്കയില്‍ ആഭ്യന്തരയുദ്ധം മൂലം തകരാറിലായ റോഡ് - റെയില്‍ ഗതാഗതം നവീകരിക്കാനുള്ള കരാര്‍ ചൈനയ്ക്കാണ്. ആയിരക്കണക്കിന് തടവുകാരെയാണ് അവിടെ ഇറക്കിയിട്ടുള്ളത്. കമ്മ്യൂണിസത്തിന്റെ മുഖം എത്ര പ്രാകൃതവും ഭീകരവുമാണെന്ന് ഇതൊക്കെ തെളിയിക്കുന്നു. ഇങ്ങനെയൊക്കെ ഒരു രാജ്യത്തെയും ജനതയെയും ഭരിച്ചിട്ട് എന്ത് നേട്ടമാണ് ഉണ്ടാവുക. കമ്മ്യൂണിസം ഇല്ലാത്ത നാടുകളില്‍ ജീവിയ്ക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്ന് പറയേണ്ടി വരും.

Radheyan said...

ഷെരിഫ്... രധേയൻ... കാഷ്മീരിലെ വിഘടനവാദിയും ഭരണവ്യവസ്ഥക്കെതിരെ സമരം ചെയുന്നതും തമ്മിൽ കൂട്ടിയിണക്കല്ലെ... അടിയന്തരവസ്ഥക്കെതിരെ സമരം ചെയ്ത നേതാക്കളുടെ സ്ഥാനമാണ്‌ ചരിത്രത്തിൽ സിയബോവിന്‌....

എന്ന് താങ്കള്‍ തീരുമാനിക്കുന്നു എന്നത് കൊണ്ട് അത് സത്യമാകുന്നില്ല. കാശ്മീരീലെ ജനാഭിലാഷമെന്തെന്ന് എനിക്കറിയില്ല,ചൈനയിലെ അഭിലാഷവും എനിക്കറിയില്ല,രണ്ടിടത്തൂം ആളുകള്‍ പ്രതിഷേധിക്കുന്നു. ഒന്ന് വിഘടനവാദവും മറ്റേത് സ്വാതന്ത്ര്യ വാഞ്ചയും. ആരു തീരുമാനിച്ചു? കാക്കര തീരുമാനിച്ചു,കാരണമെന്തേ കാക്കരക്ക് ചൈനയെ ഇഷ്ടമല്ല. ചൈനയെ ചാരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറ്റം പറയണം,കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടെ ജനാധിപത്യപരമായാണോ പ്രവര്‍ത്തിക്കുന്നത് എന്നത് വിഷയമല്ല,അവരുടെ പരിപാടിയില്‍ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന് പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുനീര്‍ പറയുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അള്‍ട്രാ സെണ്ട്രലിസമാണെന്ന്.എല്ലാം തീരുമാനിക്കുന്നത് സെക്രട്ടറി ആണെന്ന്. അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു ബ്രാഞ്ച് പോലും കണ്ടിട്ടുണ്ടാവില്ല.പാണക്കാട്ടെ കാരണവരുടെ വായില്‍ നിന്നു വീഴുന്നത് ഏറ്റെടുക്കാന്‍ മാത്രമുള്ള തുപ്പല്‍ കോളാമ്പി ജനാധിപത്യമുള്ള,പെണ്ണുങ്ങള്‍ 6 മണിക്ക് വീട്ടില്‍ കയറണമെന്ന് തീട്ടൂരമിറക്കുന്ന ഒരു പാര്‍ട്ടിയുടെ നേതാവിന്റെ ഈ ജല്‍പ്പനത്തില്‍ അടിമുടി തെരെഞ്ഞെടുപ്പ് നടക്കുന്ന ഈ പാര്‍ട്ടി ജനാധിപത്യ പാര്‍ട്ടിയല്ല. കാരബ്ബം പരിപാടിയില്‍ മറ്റേ സര്‍വ്വാധിപത്യം കിടക്കുന്നു.തങ്ങള്‍ സര്‍വ്വാധിപത്യക്കാരനും മദാമ്മ സര്‍വ്വാധിപത്യക്കാരനും തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിനോട് പുച്ഛം.

അനില്‍@ബ്ലോഗ് // anil said...

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോട് ആഭിമുഖ്യം പുലര്‍ത്തുന്നു എന്നതോ പാര്‍ട്ടി കാഴ്ചപ്പാടുകളെ പിന്തുണക്കുന്നു എന്നതോ ഒരു മോശപ്പെട്ട കാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടി അനുഭാവി എന്ന് വിളിക്കപ്പെടുന്നതില്‍ ലവലേശം മോശം തോന്നണ്ട കാര്യം ഇല്ല.
രാജ്യമെന്നും രാജ്യദ്രോഹമെന്നും മറ്റും വിളിക്കുന്നത് ആപേക്ഷികമാണെന്ന് മാത്രമെ ഞാന്‍ സൂചിപ്പിച്ചുള്ളൂ, ഇത്തരം സന്ദര്‍ഭങ്ങളില്‍ താരതമ്യം ചെയ്യേണ്ട ബേസ് മാറുന്നതിനനുരരിച്ച് അത് അങ്ങോട്ടും ഇങ്ങോട്ടും അകാം . എന്റെ ബേസ് എന്നത് പാര്‍ട്ടി വിശകലനങ്ങളാണ്.

Unknown said...

എന്തും സ്വീകരിക്കാനും തിരസ്ക്കരിക്കാനുമുള്ള അപരിമിതമായ സ്വാതന്ത്ര്യമാണ് ജനാധിപത്യം നല്‍കുന്നത്. ഈ സ്വാതന്ത്ര്യം ഉപയോഗിച്ചുകൊണ്ട് തന്നെ ഈ ജനാധിപത്യം തകര്‍ത്ത് പകരം ഇവിടെ സര്‍വ്വാധിപത്യം സ്ഥാപിക്കാനും സാധിക്കും. അതിനാണ് ഇന്ത്യയിലും ഇക്കണ്ട കാലമായി കമ്മ്യൂണിസ്റ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ സര്‍വ്വാധിപത്യം സ്ഥാപിച്ചു കഴിഞ്ഞാല്‍ എതിരാളികളെ ഇന്നത്തെ പോലെ ഒറ്റയ്ക്കും തെറ്റയ്ക്കുമല്ലാതെ ഒരേയടിക്ക് സ്റ്റാലിന്‍ ചെയ്ത പോലെ ഉന്മൂലനാശം വരുത്താമല്ലോ എന്ന് അവര്‍ സ്വപ്നം കാണുന്നുണ്ടാവണം. ജനങ്ങളെ അടിമയാക്കി അതില്‍ നിന്ന് ലഭിക്കുന്ന മാനസീകോല്ലാസമായിരിക്കാം കമ്മ്യൂണിസ്റ്റുകളുടെ പ്രലോഭനം. മറ്റെന്താണ് പറയേണ്ടത്.

ജനങ്ങളുടെ പുരോഗതിയാണ് ഉദ്ദേശമായിരുന്നെങ്കില്‍ അത് കമ്മ്യൂണിസത്തിലല്ല നടക്കുക എന്ന് കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ തന്നെ തെളിയിച്ചിട്ടുണ്ട്. ചൈന തന്നെ പുരോഗതിക്ക് ആശ്രയിക്കുന്നത് ജനാധിപത്യരാജ്യങ്ങളുടെ മൂലധനത്തെയും കമ്പോളത്തെയുമാണ്. അപ്പോള്‍ സര്‍വ്വാധികാരം നുണയുക എന്നതിനപ്പൂറം ഒരു ലക്ഷ്യവും ഇന്നത്തെ കാലത്ത് കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ഉണ്ടാവാന്‍ വഴിയില്ല. ഇവിടെ ഈ ജനാധിപത്യം ഉപയോഗപ്പെടുത്തി കമ്മ്യൂണിസ്റ്റുകാര്‍ സര്‍വ്വാധിപത്യം സ്ഥാപിക്കുകയാണെങ്കില്‍ തലവിധി എന്ന് സമാധാനിക്കാനേ പറ്റൂ. കമ്മ്യൂണിസ്റ്റുകളെ പേടിച്ച് ഇവിടെ ജനാധിപത്യം ഇല്ലാതാക്കാന്‍ പറ്റില്ലല്ലൊ. ഭാഗ്യവശാല്‍ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകളുടെ സ്വാധീനം വര്‍ദ്ധിക്കുന്നില്ല എന്നത് ആശ്വാസപ്രദം തന്നെ. എന്നാലും ഈ ജനാധിപത്യമാണ് നല്ലത് എന്ന് ഒരു കമ്മ്യൂനിസ്റ്റുകാരനും പറയില്ല. അതെങ്ങനെ അവര്‍ക്ക് വേണ്ടത് തന്റെ പാര്‍ട്ടി സര്‍വ്വാധിപത്യമല്ലെ. അത്കൊണ്ടാണ് അവര്‍ക്ക് കമ്മ്യൂണിസം മഹത്തരമാകുന്നത്.

ഷൈജൻ കാക്കര said...

രാധേയൻ... സിയാബോ വിഘടനവാദിയാണെന്ന്‌ ആരെങ്ങിലും പറയുന്നുണ്ടൊ? ചൈനയിലെ ഭരണക്രമം മാറണമെന്ന്‌ പറയുന്നതും ഇന്ത്യയിൽ നിന്ന്‌ സ്വാതന്ത്ര്യം വേണമെന്ന്‌ പറയുന്നതും ഒന്നല്ല, അത്‌ കാക്കര തീരുമാനിച്ചതല്ല... സിയാബൊ ഒരു പുതിയ രാജ്യം ആവശ്യപ്പെടുന്നില്ല... വിഘടനവാദികൾ പുതിയരാജ്യം ആവശ്യപ്പെടുന്നു... അതുകൊണ്ടാണ്‌ സിയബൊവിന്റെ സമരത്തെ അടിയന്തരാവ്സ്ഥക്കെതിരെയുള്ള സമരമായി കൂട്ടിക്കെട്ടിയത്‌... അത്‌ രാധേയൻ കാണാതെ പോയി...

കാക്കരക്ക്‌ ചൈനയെ ഇഷ്ടമാണോ അമേരിക്കയെ ഇഷ്ടമാണോ എന്നൊക്കെ നോക്കി മറുപടി എഴുതുന്നതിന്‌ മുൻപ്‌ ഞാനെഴുതിയ കമന്റ് ഒന്നുകൂടി വായിക്കുക...

ആഭ്യന്തര ജനാധിപത്യത്തിന്റെ കാര്യത്തിൽ മുസ്ലീം ലീഗിനേക്കാളും കോൺഗ്രസ്സ്പാർട്ടിയേക്കാളും ഭേദം കമ്യുണിസ്റ്റ് പാർട്ടികൾ തന്നെയാണ്‌... എന്ന്‌ കരുതി ചൈനയിലെ ജനാധിപത്യധ്വംസനം കാണാതിരിക്കേണ്ട...

ആചാര്യന്‍ said...

" ലിയൂ സിയാബോ തന്റെ രാജ്യമായ ചൈനയില്‍ ജനാധിപത്യവും പൌരാവകാശങ്ങളും വേണം എന്ന ആശയം തുറന്ന് പറയുക മാത്രമാണ് ചെയ്തത്. ഇവിടത്തെ മാവോയിസ്റ്റുകളെ പോലെ സായുധകലാപം ഒന്നും നടത്തുന്നില്ല."

സ്വന്തം രാജ്യത്തെ ഭരണാധികാരികളെ അനുസരിക്കുക എന്നതാണ് നമ്മുടെ കടമ അല്ലെ?.അതാണ്‌ ജനാധിപത്യവും കമ്മ്യൂണിസം ആധിപത്യം ഉള്ള രാജ്യങ്ങളില്‍ തിരഞ്ഞെടുപ്പുകളും ശെരിക്കു നടക്കുന്നുണ്ട് എന്ന് മനസ്സിലാക്കണം .ഭൂരിപക്ഷം ജനങ്ങളും എതിരാണെങ്കില്‍ അവര്‍ അധികാരത്തില്‍ ഉണ്ടാവില്ലല്ലോ?
പൌരാവകാശം ചൈനയില്‍ ഇല്ല, എന്ന് പറഞ്ഞാല്‍ ഈ കാലത്ത് ചൈനയില്‍ പോയ കൊണ്ഗ്രെസ്സുകാരന്‍ ആയാല്‍ പോലും സമ്മധിച്ച്ചു തന്നു എന്ന് വരില്ല.ഈ ജനാധിപത്ത്യ ഭാരതത്തിന്റെ സിരാ കേന്ദ്രമായ ഡല്‍ഹിയില്‍ പോലും രാത്രി ഒറ്റയ്ക്ക് ഒരാള്‍ക്ക്‌ പുറത്തിറങ്ങാന്‍ പോലും കഴിയുമോ?സ്ത്രീകള്‍ ആയാല്‍ പറയുകയും വേണ്ട എന്തെ?ഇവിടെ നാം ഏച്ചു കെട്ടി പറയുന്ന ജനാധിപത്യം?അതിനേക്കാള്‍ കൂടുതല്‍ പൌരാവകാശം ചൈനയില്‍ ജനങ്ങള്‍ക്ക്‌ കിട്ടുന്നുണ്ട് കേട്ടോ .

ഈ കമ്മുനിസത്തെയും,മറ്റും തെറി പറയാന്‍ കിട്ടുന്ന സമയങ്ങളില്‍ കൊറച്ചു ബാക്കിയുണ്ടെങ്കില്‍ ,അതെല്ലാം കഴിഞ്ഞു സമയം കിട്ടിയാല്‍ ഒന്ന് ചെന്ന് നോക്കണം ,ഇന്ത്യയിലെ വികസനങ്ങളും കമ്മുനിസ്റ്റ്‌ ചൈനയിലെ വികസനങ്ങളും. നാം ഇവിടെ ഈ ഇട്ടാവട്ടത്ത്‌ കിടന്നു അങ്ങിനെയൊക്കെ എതിര്‍ത്തു പറയാം എന്നല്ലാതെ.

നിസ്സാരന്‍ said...

ആചാര്യന്‍ തമാശിച്ചതാ അല്ലേ :)

സുശീല്‍ കുമാര്‍ said...

സുകുമാരന്‍ ചേട്ടന്റെ പോസ്റ്റ് നിരീക്ഷിക്കുകയായിരുന്നു. തുടങ്ങിയത് സമാധാനത്തിനായുള്ള നോബല്‍ സമ്മാനം ലഭിച്ച ലിയു സിയാബോവിനെക്കുറിച്ച്, പിന്നെ കമ്മ്യൂണിസത്തെക്കുറിച്ച്, ഒടുവില്‍ യുക്തിവാദികളെ ഒന്ന് കൊട്ടിക്കോണ്ട് ഉപസംഹാരം. പോസ്റ്റിലെ ചില വിഷയങ്ങളോട് യോജിപ്പുണ്ട്, പലതിനോടും വിയോജിപ്പുമുണ്ട്. പക്ഷേ, കമ്മ്യൂണിസത്തിനു പകരം വെയ്ക്കാന്‍ കിട്ടിയ സാധനം കൊള്ളാം. അത് ജമാ അത്തെ ഇസ്ലാമിയും. (മുന്‍ പോസ്റ്റിനോട് കടപ്പാട്) ചൈനയില്‍ നോബല്‍ സമ്മാനം നല്‍കാനെങ്കിലും ഒരു പൊടിയുണ്ട്. സൗദി അറേബ്യയില്‍ ജനാധിപത്യം എന്നൊന്നും പറഞ്ഞുകേട്ടിട്ടുപോലുമുണ്ടാവില്ല. കണ്ണൂരിലെ സി പി എമ്മിനെ കണ്ടു പേടിച്ച് പുതിയ കൂട്ടുകാരായ ഇസ്ലാമികരാഷ്ട്ര വാദികളെ സുഖിപ്പിക്കാനാണോ ഈ പോസ്റ്റ് എന്നൊരു ശങ്ക.

ജനാധിപത്യമുള്ള സ്ഥിതിസമത്വാധിഷ്ടിത സമൂഹത്തിനോടാണെനിക്കിഷ്ടം. യുക്തിവാദികളെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. പക്ഷേ അത് കാര്യകാരണ സഹിതമാകണം. കിട്ടുന്നേടത്ത് വെച്ച് ഒരു കൊട്ടുകൊടുത്തുവിടാം എന്ന് തോന്നാന്‍ മാത്രം അവര്‍ എന്ത് ചെയ്തു? ഇനി ചൈന ഭരിക്കുന്നത് യുക്തിവാദിസംഘമോ മറ്റോ ആണോ?

ഒരു യുക്തിവാദിയുടെ വിലയിരുത്തലുകള്‍ വസ്തുനിഷ്ഠമാകണം, വ്യക്തിനിഷ്ഠമാകരുത് എന്നൊരപേക്ഷയുണ്ട്.

TPShukooR said...

പ്രശസ്ത യുക്തിവാദി ജബ്ബാര്‍ മാഷുടെ ബ്ലോഗ്‌ വായിക്കുമ്പോഴൊക്കെ എനിക്ക് തോന്നാറുള്ളതാണ് ഇദ്ദേഹം തീവ്രവാദം ആരോപിച്ച് മതത്തെ മുച്ചൂടും എതിര്‍ത്ത് ഹാലിളകുന്ന ഒരു യുക്തി തീവ്രവാദിയല്ലേ എന്ന്. അത് പോലെയാണ് മൊത്തത്തില്‍ കമ്മ്യൂണിസ്റ്റുകാരും യുക്തി വാദികളും. കമ്മ്യൂണിസ്റ്റുകാര്‍ക്കും ഇതര രാഷ്ട്രീയക്കാര്‍ക്കും തല പോലും വെട്ടാം. മതക്കാര്‍ ഒരു കൈ വെട്ടിയാല്‍ അത് വലിയ അണ്ഡകടാഹ പ്രശ്നമായിപ്പോയി. ആര് വെട്ടിയാലും തല തലയും കൈ കൈയും ആണെന്ന മാനുഷിക ചിന്ത പലപ്പോഴും കമ്മ്യൂണിസ്റ്റ്‌കാര്‍ക്കും അത് പോലെ യുക്തിവാദികള്‍ക്കും ബോധിക്കാതെ വരുന്നു. കെ പി എസ് സാറിന്റെ ഈ ലേഖനം അവസരോചിതമായി.

കാവലാന്‍ said...

"കമ്മ്യൂണലിസം അഥവാ വര്‍ഗ്ഗീയതയാണ് ഏറ്റവും വലിയ വിപത്ത് എന്ന് പ്രചരിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണ്."

ചുരുങ്ങിയത് രണ്ടുകാര്യത്തിലെങ്കിലും ഇവരിരുകൂട്ടരും തുല്യരാണ്.

1) വിശ്വാസമുപേക്ഷിക്കുന്നവരുടെ കാര്യത്തില്‍,അവര്‍ കൊല്ലപ്പെടും/ആക്രമണ വിധേയരാവും.
2) ഭരണകാര്യത്തില്‍,വിപ്ലവകാരിയും,മതവിശ്വാസിയും ഏകാധിപതിയാണ്.

tom said...

ഇവിടെ പൊതുവഴിയിൽ ജനങ്ങൾക്ക്
തടസ്സം ഉണ്ടാവുന്ന രീതിയിൽ
പൊതുയോഗം വിലക്കിയത് മൌലികാവകാശലംഘനം. അവിടെ
അഭിപ്രായം പറയുന്നത് രാജ്യദ്രോഹവും.
വ്യാഖ്യാനം അപാരം തന്നെ.

ഷെരീഫ് കൊട്ടാരക്കര said...

കഴിഞ്ഞ കുറേ ഏറെ മണിക്കൂറുകള്‍ തിരക്കു നിറഞ്ഞതായിരുന്നതിനാല്‍ ബ്ലോഗിലേക്കു എത്തി നോക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴാണു ഇവിടെ നടന്ന ചര്‍ച്ചകളീലേക്കു ശൃദ്ധ തിരിഞ്ഞതു. എന്റെ കമന്റിന്മേല്‍ ഒരു തെറ്റിദ്ധാരണയുടെ കരി നിഴല്‍ വീണിരിക്കുന്നു.
അറിഞ്ഞോ അറിയതെയോ കഷ്മീരിലെ വിഘടന വാദവും ചൈനയിലെ ലിയു സിയാബോയുടെ സമരവും തുല്യമാണെന്നു പറയാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഞാന്‍ പറയാന്‍ കരുതിയിരുന്നതു നോബല്‍ സമ്മാനത്തിനു അര്‍ഹത തീരുമാനിക്കുന്നതില്‍ ലിയു സിയാബോയെ തിരഞ്ഞെടുത്തതിനു പുറകിലെ ചേതോ വികാരം എന്താണു എന്നാണു. അതില്‍ സംശുദ്ധമായ ഒരു മാനസികാവസ്ഥ കാണാന്‍ എന്തു കൊണ്ടോ എനിക്കു കഴിയുന്നില്ല.ചില സ്ഥാപിത താല്പര്യങ്ങള്‍ അതിനു പുറകിലില്ലേ?സ്ഥാപിത താല്പര്യങ്ങളാല്‍ ഒരു അവാര്‍ഡ് നിര്‍ണയിക്കപ്പെടുന്നതു ശരിയാണോ? ഇങ്ങിനെ ഒരു ചിന്ത എന്റെ മനസില്‍ കൂടി പോയതിനാലാണു ഞാന്‍ ഇപ്രകാരം അഭിപ്രായപ്പെട്ടതു
>>> അയാളെ തെരഞ്ഞു പിടിച്ചു സമ്മാനം കൊടുക്കുന്നതിലുള്ള ചേതോവികാരം അയാളോടുള്ള മതിപ്പോ അതോ ആ രാജ്യത്തു നിലവിലുള്ള ഭരണ ക്രമത്തോടുള്ള വെറുപ്പോ മുന്‍പില്‍ നില്‍ക്കുന്നതെന്നു ആലോചിക്കാന്‍ ഇടയാക്കുന്നു <<< ലിയു സിയാബോ അയോഗ്യനാണെന്നു ഞാന്‍ കരുതുന്നില്ല; ചൈനയിലെ ജനാധിപത്യ സ്ഥാപനത്തിനുള്ള ശ്രമവും മോശമാണെന്ന അഭിപ്രായവും എനിക്കില്ല.ഒരു നാട്ടിലെ ഭരണ മാറ്റത്തിനു ആ നാട്ടിലെ ജനങ്ങളാണു മുന്‍പില്‍ നില്‍ക്കേണ്ടതു. അവരാണു സമരം നയിക്കേണ്ടതു .സമരം ശരിയായ ലക്ഷ്യത്തിനു വേണ്ടി ഉള്ളതാണെങ്കില്‍ പതുക്കെ ആണെങ്കിലും അതു വിജയിക്കും.അധികാര കൈമാറ്റം നടക്കും. ഇതിനു ചരിത്രം സാക്ഷി. പക്ഷേ സാര്‍വ ലോക മര്യാദ അനുസരിച്ചു ബാഹ്യ ശക്തികള്‍ അതില്‍ ഇടപെടുന്നതും സഹായിക്കുന്നതും ശരിയല്ലെന്നുള്ള കാഴ്ചപ്പാ‍ടാണു പൊതുവേ ഉള്ളതു.അതു ഒരു പ്രോത്സാഹനമായാലും ശരി ഏതു രാജ്യത്തിനു എതിരായാണോ അ പ്രോത്സാഹനം കൊടുക്കപ്പെട്ടതു ആ രാജ്യവും അതു നല്‍കിയ രാജ്യവും തമ്മില്‍ ശത്രുതയിലാവുക തന്നെ ചെയ്യും. ഈ കാഴ്ചപ്പാടു സമരം ചെയുന്നവരോടുള്ള അതൃപ്തിയോ അവരുടെ സമരത്തെ കുറച്ചു കാണുന്നതു കൊണ്ടോ അല്ല.
ചൈനയില്‍ നിലവിലുള്ള ഭരണക്രമത്തോടുള്ള എതിരഭിപ്രായംഇങ്ങിനെ ഒരു സമ്മാന ദാനത്തില്‍ കൂടി പ്രകടിപ്പിക്കുകയായിരുന്നു എന്നു പറഞ്ഞാല്‍ ശരിയല്ലേ? ഇതു പറയാനാണു ഞാന്‍ ഉദ്ദേശിച്ചിരുന്നതു.

ഷൈജൻ കാക്കര said...

ഷെരിഫ്... ഇപ്പോൾ താങ്ങളുടെ അഭിപ്രായം കുറച്ചുകൂടി വ്യക്തത വന്നിരിക്കുന്നു... സമ്മാനം കൊടുത്തവരുടെ ഉദ്ദേശ്യശുദ്ധിയെ മാത്രമെ ചോദ്യം ചെയ്യുന്നുള്ളു... അവരുടെ താല്പര്യത്തെ കാക്കരയും മുഖവിലക്ക്‌ എടുക്കുന്നില്ല...

ചൈനയിലെ സമരത്തിനെ പുറത്തു നിന്ന്‌ സഹായം നല്കുന്നത്‌ ശരിയല്ല എന്ന്‌ പറയുന്നത്‌ ശരിയായ കാഴ്ച്ചപാടല്ല... വർണ്ണവെറിക്കെതിരെ ദക്ഷിണാഫ്രിക്കയിൽ സമരമുണ്ടായപ്പോൾ... പാലസ്തീൻ പ്രശ്നത്തിൽ ... ബർമ്മയിൽ മിലിട്ടറി ഭരണത്തിനെതിരെ... ഇവിടെയൊക്കെ ലോകം ഇടപ്പെട്ടു... ഇടപ്പെടുന്നു... ഗുജറാത്തിൽ... ഒറിസ്സയിൽ... അങ്ങനെ അടിച്ചമർത്തുന്നവരുടെ കൂടെ മനുഷ്യമനസാക്ഷിയുണ്ടാകും...

മദർതെരേസ്സക്ക്‌ നോബൽ സമ്മാനം കിട്ടിയപ്പോൾ ഇന്ത്യയിൽ മതപരിവർത്തനം വർദ്ധിപ്പിക്കാനുള്ള പദ്ധതി‌... അമൃതാനന്ദമയിക്ക്‌ U.N ൽ പ്രസംഗിക്കാൻ അവസരം കിട്ടിയപ്പോൾ... അർഹിച്ച അംഗികാരം... ഏത്‌...

ശ്രീജിത് കൊണ്ടോട്ടി. said...

ഈ പോസ്റ്റിലെ പല നിരീക്ഷങ്ങളെയും കുറിച്ച് വിയോജിപ്പും പ്രതിഷേധവും ഉണ്ട് .. ഈ ബ്ലോഗ്ഗില്‍ നിന്നും പുറത്തു വരുന്ന ചിന്തകളെ ആശങ്കയോടെയും നിരാശയോടെയും മാതമേ ഞാന്‍ കാണുന്നുള്ളൂ.. . കൂടുതല്‍ എഴുതി എല്ലാ ചര്‍ച്ചയും പോലെ ഇതും ഒരു വിവാദം ആക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഈ ചര്‍ച്ച ഒരു വന്‍വിജയം ആകാന്‍ എല്ലാ ആശംസകളും നേരുന്നു!

Unknown said...

ഷെരീഫ് മാഷെ, ഓരോ വര്‍ഷവും ഭൌതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, സാഹിത്യം, സമാധാനം എന്നിങ്ങനെയാണ് നൊബേല്‍ സമ്മാനം കൊടുക്കപ്പെടുന്നത്. ഏതൊരു സമ്മാനവും പൊതുവെ വിവാദമാകാറുണ്ട്. പക്ഷെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ആര്‍ക്കെങ്കിലും അത് ലഭിക്കുമ്പോഴാണ് ആ സമ്മാനം ആ രാജ്യത്തിനെതിരായ ദ്രോഹമാണന്ന് വ്യാഖ്യാനിക്കപ്പെടാറുള്ളത്. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം സോവിയറ്റ് യൂനിയനിലെ പാസ്റ്റര്‍നാക്കിനും സോള്‍ സെനിറ്റ്സണും ലഭിച്ചപ്പോഴും ഇതേ പോലെ വിമര്‍ശനമുയര്‍ന്നു. കാരണം മേല്‍പ്പറഞ്ഞ ഇരുവരും വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടിയവരായിരുന്നു. ഇപ്രാവശ്യം 2009ലെ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ച കൂട്ടത്തില്‍ സമാധാനത്തിനുള്ള സമ്മാനമാണ് ലിയൂ സിയാബോയ്ക്ക് ലഭിച്ചിട്ടുള്ളത്. കാരണമായി അവാര്‍ഡ് കമ്മറ്റി പറഞ്ഞത് " for his long and non-violent struggle for fundamental human rights in China " എന്നാണ്. ഇതിലെ non-violent struggle എന്ന വാക്ക് ശ്രദ്ധിക്കുക.

ഈ സമ്മാനം ലിയൂ സിയബോയ്ക്ക് നല്‍കപ്പെട്ടതില്‍ ചൈനീസ് സര്‍ക്കാരിനും ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ക്കുമാണ് എതിര്‍പ്പുള്ളത്. അവരുടെ എതിര്‍പ്പിന് കാരണം കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നു എന്നതാണ്. കമ്മ്യൂണിസ്റ്റുകള്‍ക്ക് ഭരണം കിട്ടിയാല്‍ പിന്നെ അതിനെ ആരും എതിര്‍ക്കരുത് എന്നാണ് കമ്മ്യൂണിസ്റ്റ് നയം. പാര്‍ട്ടിയെയും പാര്‍ട്ടി സര്‍ക്കാരിനെയും അനുസരിക്കുക എന്നത് മാത്രമാണ് പൌരജനങ്ങളില്‍ നിന്ന് കമ്മ്യൂണിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്. നേരിയ അഭിപ്രായവ്യത്യാസം പോലും അവര്‍ വെച്ചുപൊറുപ്പിക്കുകയില്ല. ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ അതൊക്കെ സഹിക്കുന്നത് നിവൃത്തികേട് കൊണ്ടാണ്. കേന്ദ്രത്തില്‍ അവര്‍ക്ക് ഒറ്റയ്ക്ക് ഭരണം കിട്ടിയാല്‍ വിവരം അറിയും. അപ്പോള്‍ ലിയൂ സിയാബോയ്ക്ക് ഇത്തവണ സമ്മാനം കൊടുത്തത് ചൈനയില്‍ പൌരാവകാശത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നത്കൊണ്ട് അദ്ദേഹത്തെ തെരഞ്ഞുപിടിച്ചിട്ടാണ് എന്നത് കമ്മ്യൂണിസ്റ്റ് ഭാഷ്യമാണ്. ഷെരീഫ് മാഷിനും അതേ അഭിപ്രായമാണെങ്കില്‍ എനിക്ക് പരാതിയില്ല. എനിക്ക് പക്ഷെ ലിയൂ സിയാബോവിനോട് അനുഭാവമുണ്ട്.

ഒരു രാജ്യത്ത് നടക്കുന്ന ജനാധിപത്യ-പൌരാവകാശലംഘനങ്ങളില്‍ മറ്റാരും പങ്കെടുക്കുകയോ അഭിപ്രായം പറയുകയോ ചെയ്യരുത് എന്നത് ശരിയാണോ? ദക്ഷിണാഫ്രിക്കയില്‍ സ്വാതന്ത്ര്യസമരം തുടങ്ങി വെച്ചത് നമ്മുടെ ഗാന്ധിജിയായിരുന്നു. പിന്നീടും നെല്‍‌സണ്‍ മണ്ടേലയെ നാം അനുകൂലിച്ചു. യാസര്‍ അറാഫത്തിനെ നാം പിന്തുണച്ചു. ഇപ്പോഴും പലസ്തീന്‍ ജനതയോട് നമുക്ക് അനുഭാവമുണ്ട്. ഒരു രാജ്യത്തിലെ സമരം ആ രാജ്യത്തിലെ ജനത തന്നെയാണ് ഏറ്റെടുത്ത് നടത്തേണ്ടത്. എന്ന് വെച്ചു നമുക്ക് അഭിപ്രായം പറഞ്ഞുകൂടെന്നില്ലല്ലൊ. കമ്മ്യൂണിസ്റ്റുകള്‍ സൂര്യന് താഴെയുള്ള എല്ലാറ്റിനെ പറ്റിയും അഭിപ്രായം പറയാറുണ്ടല്ലൊ. കമ്മ്യൂണിസം എന്നത് മനുഷ്യന്റെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന ഒരു സിദ്ധാന്തമാണ്. അത് ലോകത്ത് വിജയിച്ചിരുന്നുവെങ്കില്‍ ഈ ലോകം മൊത്തം ഒരു ജയില്‍ ആയേനേ.

Unknown said...

ചൈനയില്‍ നിലവിലുള്ള ഭരണക്രമത്തോടുള്ള എതിരഭിപ്രായംഇങ്ങിനെ ഒരു സമ്മാന ദാനത്തില്‍ കൂടി പ്രകടിപ്പിക്കുകയായിരുന്നു എന്ന് മാഷിന് കരുതാം. പക്ഷെ അത് ശരിയല്ലേ എന്ന് എന്തിനാണ് ചോദിക്കുന്നത്. കമ്മ്യൂണിസ്റ്റ്കളെ സംബന്ധിച്ച് ഈ സമ്മാനദാനം ചൈനീസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയ്ക്കുള്ള പ്രോത്സാഹനമായും കാണാം. അത് അവരുടെ ശരി. എല്ലാവരുടെയും ശരികള്‍ ഒന്നാവണമെന്നില്ലല്ലൊ. തിബത്തന്‍ ജനതയ്ക്ക് സ്വാതന്ത്ര്യം വേണമെന്നാണ് എന്റെ ശരി. ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ക്ക് ചൈനീസ് സര്‍ക്കാരിനെ അനുകൂലിച്ചും തിബത്തന്‍ ജനതയുടെ സ്വാതന്ത്ര്യദാഹത്തെയും ചൈനയിലെ പൌരാവകാശപ്രവര്‍ത്തനങ്ങളെയും എതിര്‍ത്തും പറയാമെങ്കില്‍ നമുക്ക് മറിച്ചും പറയാമല്ലൊ. ഈ ചോദ്യം കൂടി കാണുക.

ആചാര്യന്‍ said...

ഫലസ്തീനിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ ആര് എതിര്‍ക്കുന്നുണ്ട് എന്നാണു?...ഇപ്പോഴും പിഞ്ചു കുട്ടികളുടെ നെഞ്ചില്‍ ചൂട്ടു കത്തിക്കുന്ന,നിരപരാധികളായ ,ഒന്ന് പ്രതികരിക്കാന്‍ പോലും ആകാത്ത ജനതയെ നിരത്തി നിര്‍ത്തി വെടിവെച്ചു കൊന്നു ,എന്നിട്ടും പോരാഞ്ഞു,അവരുടെ തല വെട്ടി എടുത്തു വിജയം ആഖോഷിക്കുന്ന മുതലാളിത്ത ഫാഷിസ്റ്റ് രാജ്യങ്ങള്‍ ,ഫലസ്തീനിലേക്ക് കൊണ്ടുപോയ ആവശ്യ വസ്ത്തുക്കള്‍ അടങ്ങിയ കപ്പലുകളെ തിരിച്ചു വിടുകയും വീണ്ടും അവരെ വീര്‍പ്പു മുട്ടിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു ഇതാണോ ഈ ഇവരുടെ ഇടപെടലുകള്‍ ?

ഈ മഹത്തായ ഇന്ത്യയില്‍ ഗുജറാത്തിലും ,ഒറിസ തുടങ്ങിയ സ്ഥലങ്ങളിലെ പൌരങ്ങളുടെ അവകാശം നാം കണ്ടതാണല്ലോ..ഇറാക്കിലും അഫ്ഗാനിസ്ഥാനിലും നടക്കുന്നത് നല്ല ഒന്നാന്തരം ജനാധിപത്യം ?നമുക്ക് ദഹിക്കാത്ത സാധനം ആയതു കൊണ്ട് ലോകത്ത് എവിടെ കമ്മ്യൂണിസം ഉണ്ടോ ,സോഷ്യലിസം ഉണ്ടോ അവിടെയൊക്കെ ജനാധിപത്യ ധ്വംസനം മാത്രം അങ്ങിനെയാണോ?

ഇവിടെ പറയുന്ന ഒരു കാര്യം ചൈനയിലെ തടവുകാരെ കൊണ്ട് പണി എടുപ്പിക്കുന്നു എന്നാണു..അപ്പോള്‍ ഇവിടെ തടവ്‌ കാരെ കൊണ്ട് പാറ കൊത്തിക്കുന്നതും മറ്റു പണി എടുപ്പിക്കുന്നതും എന്തിനാണ്? അവരെ എയര്‍ കണ്ടീഷന്‍ റൂമില്‍ ഇരുത്തിക്കൂടെ ..എനിക്ക് തോന്നുന്നത് ഇന്ത്യയിലെ തടവുകാരെയും ഇത് പോലെ പുനര്‍ നിര്‍മാണ യജ്ഞങ്ങളില്‍ പങ്കാളികള്‍ ആക്കണം എന്നാണു അല്ലെ?

..naj said...

സുശീല്‍ പറഞ്ഞു: "കമ്മ്യൂണിസത്തിനു പകരം വെയ്ക്കാന്‍ കിട്ടിയ സാധനം കൊള്ളാം. അത് ജമാ അത്തെ ഇസ്ലാമിയും. (മുന്‍ പോസ്റ്റിനോട് കടപ്പാട്) ചൈനയില്‍ നോബല്‍ സമ്മാനം നല്‍കാനെങ്കിലും ഒരു പൊടിയുണ്ട്. സൗദി അറേബ്യയില്‍ ജനാധിപത്യം എന്നൊന്നും പറഞ്ഞുകേട്ടിട്ടുപോലുമുണ്ടാവില്ല. കണ്ണൂരിലെ സി പി എമ്മിനെ കണ്ടു പേടിച്ച് പുതിയ കൂട്ടുകാരായ ഇസ്ലാമികരാഷ്ട്ര വാദികളെ സുഖിപ്പിക്കാനാണോ ഈ പോസ്റ്റ് എന്നൊരു ശങ്ക.""
സുശീല്‍, എന്തിനീ അസഹിഷ്ണുത. ഞാന്‍ കുടിക്കുന്ന സോഫ്റ്റ്‌ ഡ്രിങ്ക് മാത്രമേ മറ്റുള്ളവര്‍ കുടിക്കാവൂ എന്ന് നിര്‍ബന്ധം പിടിക്കുമ്പോഴാണ് ഈ അഭിപ്രായം വരുന്നത്. ജമാ അത് ഇസ്ലാമിയില്‍ നിന്നും സൌദി വരെ എത്തി.. (സൌദി ഇസ്ലാമിക ഭരണ രീതിയാണെന്ന് ജമാ അതെ ഇസ്ലാമി പറഞ്ജീട്ടുണ്ടോ ! ഇസ്ലാമില്‍ രാജ ഭരണം ഇല്ലല്ലോ! അമേരിക്ക ജനാധി പത്യത്തെ കുറിച്ച് പറയുമ്പോള്‍ ഈ ഗള്‍ഫ്‌ രാജ്യങ്ങളില്‍ അവര്‍ മൌനമാണ്. കാരണം അറിയണമെങ്കില്‍ ആഗോള സാമ്രാജ്യത അജണ്ട പഠിക്കൂ, സുശീല്‍ !)
""ജനാധിപത്യമുള്ള സ്ഥിതിസമത്വാധിഷ്ടിത സമൂഹത്തിനോടാണെനിക്കിഷ്ടം"" (ഇതാണ് ജമാ അതെ ഇസ്ലാമി മുന്നോട്ടു വെക്കുന്നത്, അവിടെയാണ് സുകുമാരന്‍ സര്‍ യോജിക്കുന്നത്, താങ്കളുടെ സങ്കുചിത ചിന്താഗതിയാണ് വിയോജിപ്പിനു കാരണമാകുന്നത്) .

Unknown said...

നൊബേല്‍ സമ്മാനം നല്‍കപ്പെട്ടതിന്റെ ഔചിത്യം ഈ പോസ്റ്റില്‍ വിചിന്തനം ചെയ്യപ്പെട്ടിട്ടില്ല ജനാധിപത്യത്തെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് സങ്കല്പം തുറന്നുകാട്ടാനാണ് ഈ പോസ്റ്റ് എഴുതിയത്. കമ്മ്യൂണിസം അനിവാര്യമായും തകര്‍ന്നേ പറ്റൂ. അങ്ങനെ തകരാനുള്ള ബീജം കമ്മ്യൂണിസത്തില്‍ തന്നെയുണ്ട്. വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നതാണ് ആ ബീജം. കമ്മ്യൂണിസം ഭരണം പിടിച്ചെടുത്ത രാജ്യങ്ങളില്‍ അത് തകര്‍ന്നിട്ടുണ്ടെങ്കില്‍ അതിന് കാരണം മനുഷ്യന്റെ അദമ്യമായ സ്വാതന്ത്ര്യദാഹവും ഇച്ഛാശക്തിയും കൊണ്ടാണ്. കമ്മ്യൂണിസം എന്നത് ഒരു രാജ്യത്ത് മാത്രം നടപ്പിലാക്കാന്‍ ഉദ്ദേശിക്കപ്പെട്ടതല്ല. ലോകം മൊത്തം കമ്മ്യൂണിസത്തിന്റെ കീഴിലാക്കുക എന്നാണ് ആ സിദ്ധാന്തം വിഭാവനം ചെയ്യുന്നത്. അത്കൊണ്ട് മനുഷ്യന്റെ സ്വാതന്ത്ര്യത്തെ വിലമതിക്കുന്ന ആര്‍ക്കും കമ്മ്യൂണിസത്തെ എതിര്‍ക്കാനുള്ള ബാധ്യതയുണ്ട്. വ്യക്തിസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് കമ്മ്യൂണിസം നടപ്പാക്കാന്‍ സാധിക്കുമോ അല്ലെങ്കില്‍ വ്യക്തികള്‍ക്ക് സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് കമ്മ്യൂണിസം വേണോ എന്ന് തീരുമാനിക്കേണ്ടത് കമ്മ്യൂണിസ്റ്റുകാരാണ്.

കമ്മ്യൂണിസം മഹത്തായ സിദ്ധാന്തമാണെന്ന് ഇവിടെ ചിലര്‍ പറയുമ്പോഴും ചൈനയെ നോക്കിയിട്ടാണ് നമ്മള്‍ ഇപ്പോഴും കമ്മ്യൂണിസത്തെ ഭയപ്പെടുന്നത്. ആ ചൈനയെയാണ് ഇവിടെയുള്ള കമ്മ്യൂണിസ്റ്റുകള്‍ ന്യായീകരിക്കുന്നതും തരം കിട്ടുമ്പോഴെല്ലാം ഇന്ത്യയെ പുച്ഛിക്കുന്നതും. ചൈനയുടെ പുരോഗതി എന്ന് പറയുന്നത് ധാര്‍മ്മികമായതല്ല. ആഗോളവല്‍ക്കരണത്തിന്റെ സാധ്യതകള്‍ ചൂഷണം ചെയ്തുകൊണ്ട് ചവറ് ഉല്പന്നങ്ങള്‍ ലോകകമ്പോളങ്ങളില്‍ ഡംപ് ചെയ്തുകൊണ്ടാണ്. പുരോഗതി മാത്രം പോരല്ലൊ. മാത്രമല്ല ആ പുരോഗതി രാജ്യത്ത് എങ്ങനെ പ്രതിഫലിക്കുന്നു എന്നും നോക്കേണ്ടതുണ്ട്. ചൈനയിലെ വിദൂരഗ്രാമങ്ങള്‍ ഇന്നും ദരിദ്രമാണ് എന്ന് പറയുന്ന ലേഖനങ്ങളുണ്ട്. സത്യാവസ്ഥ അറിയില്ല. ഇന്ത്യയില്‍ ജനാധിപത്യം വേണം എന്ന് പറയുന്ന ഇവിടത്തെ കമ്മ്യൂണിസ്റ്റുകാര്‍ ചൈനയില്‍ അത് അശേഷം പാടില്ല എന്നാണ് പറയുന്നത്. ജനാധിപത്യം എന്ന് അവിടെ പറഞ്ഞാല്‍ പോലും അത് ചൈനീസ് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് എന്നാണ് ഇവിടെയുള്ള കമ്മ്യൂനിസ്റ്റുകാര്‍ പറയുന്നത്. ഈ ഇരട്ടത്താപ്പ് നാം തിരിച്ചറിയണം.

Unknown said...

//എനിക്ക് തോന്നുന്നത് ഇന്ത്യയിലെ തടവുകാരെയും ഇത് പോലെ പുനര്‍ നിര്‍മാണ യജ്ഞങ്ങളില്‍ പങ്കാളികള്‍ ആക്കണം .//

ചൈന ചെയ്യുന്ന പോലെ സ്വന്തം രാജ്യത്തെ തടവുപുള്ളികളെ പുറം രാജ്യങ്ങളില്‍ കയറ്റി അയച്ച് അടിമപ്പണി എടുപ്പിക്കുന്നത് ഇന്ത്യയില്‍ നടപ്പാകണമെങ്കില്‍ ഇവിടെ വിപ്ലവം ജയിക്കണം. നിലവിലെ ഭരണഘടന അത് അനുവദിക്കുന്നില്ല. വിപ്ലവം വിജയിപ്പിക്കാന്‍ ഉത്സാഹിക്കൂ....

NB: ചൈന പുറം രാജ്യങ്ങളില്‍ തടവുകാരെ കയറ്റി അയക്കുന്നത് മാത്രമാണ് ഇവിടെ പരാമര്‍ശിച്ചിട്ടുള്ളത്. ലോകത്ത് ഒരു രാജ്യവും ഈ ആധുനികകാലത്ത് ഇങ്ങനെ ചെയ്യുന്നില്ല.

Praveen payyanur said...

---- കമ്മ്യൂണിസ്റ്റുകാരെ പോലെ മറ്റുള്ളവരുടെ പൌരാവകാശങ്ങള്‍ മതങ്ങള്‍ കവര്‍ന്നെടുക്കാറില്ല. ----
സല്‍മാന്‍ റഷ്ദി, തസ്ലീമ നസ്രീന്‍ ,എം . എഫ് . ഹുസെന്‍ ഇവരോടു മതങ്ങള്‍ സ്വീകരിച്ച സമീപനം എന്തായിരുന്നു ?

--- യുക്തിവാദിയുടെ യുക്തി “ഠ” വട്ടത്തില്‍ ഒതുങ്ങുന്നു. എന്നിട്ടോ പ്രപഞ്ചത്തിന്റെ ആദിയും അന്തവും മനസ്സിലായപോലെ തര്‍ക്കിക്കുകയും ചെയ്യുന്നു. ----
കുരുടന്‍ ആനയെ കണ്ടതുപോലെയാണ് താങ്കള്‍ യുക്തിവാദി കളെ കണ്ടത് എന്ന് തോനുന്നു.

..naj said...

Praveen payyanur said...
---- കമ്മ്യൂണിസ്റ്റുകാരെ പോലെ മറ്റുള്ളവരുടെ പൌരാവകാശങ്ങള്‍ മതങ്ങള്‍ കവര്‍ന്നെടുക്കാറില്ല. ----
സല്‍മാന്‍ റഷ്ദി, തസ്ലീമ നസ്രീന്‍ ,എം . എഫ് . ഹുസെന്‍ ഇവരോടു മതങ്ങള്‍ സ്വീകരിച്ച സമീപനം എന്തായിരുന്നു
..................

മതത്തോടു അവര്‍ സീകരിച്ച സമീപനം എന്തായിരുന്നു എന്നതാണ് അതിനുത്തരം. അതിന്റെ പ്രയോക്താക്കലാവട്ടെ ഈ പറയുന്ന യുക്തികളും !
പിന്നെ മതത്തിന്റെ പേര് പറഞ്ഞു സമൂഹത്തെ തമ്മിലടിപ്പിക്കുന്ന ആട്ടിന്‍ തോലണിഞ്ഞ രാഷ്ട്രീയ അജണ്ടകളെ കാണാതെ പോയതും അവയെ മതത്തിന്റെ പേരില്‍ ആരോപിച്ചു എഴുതുന്നതിന്റെ ആവിഷ്കാരമാണ് മേല്‍ പറഞ്ഞ മഹാന്മാരുടെ ഉധാതമെന്നു പറയുന്ന രചനകള്‍ ! ഈ വാരോലകല്‍ക്കാന് മാര്കട്റ്റ്. ഈ മാര്കട്ടിങ്ങിനു ചുക്കാന്‍ പിടിക്കുന്നത്‌ ആവിഷ്ക്കാരത്തിന്റെ മൊത്ത കച്ചവടക്കാരെന്ന ലേബല്‍ ഒട്ടിച്ച യുക്തി-കമ്മ്യൂണിസവും. അവസാനം മതമാണ്‌, അതാണ്‌, ഇതാണ് എന്നൊക്കെ പറഞ്ഞു ബുദ്ധിജീവി ചമയും. രാഷ്ട്രീയ അജണ്ടകളെ കാണാതെ വെറും ചെറിയ ചിന്തയില്‍ നിന്ന് മതമാണ്‌ എല്ലാത്തിനും പ്രശ്നമെന്ന് ഉറഞ്ഞു തുള്ളും !

ഈ വിരളിലെന്നാവുന്ന ഇവരാണ് യുക്തിക്കാരുടെ ബുദ്ധിജീവികള്‍, ബാക്കി എഴുത്തുകാരൊക്കെ സീറോ ! കാരണം അവര്‍ പ്രശ്നങ്ങള്‍ എങ്ങിനെ ഉണ്ടാക്കാം എന്നതില്‍ ഗവേഷണം നടത്തുന്നില്ലല്ലോ !

www.dharshanam.blogspot.com

Unknown said...

കമ്മ്യൂണിസവും യുക്തിവാദവുമൊക്കെ നാശം വിതക്കുന്ന ജനതക്കിടയില്‍ ജമാ അത്തെ പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് മാത്രമേ നമ്മുടെ സമൂഹത്തില്‍ പ്രസക്തിയുള്ളൂ.. പണ്ട് കമ്മ്യൂണിസ്റ്റുകളെ അധികാരത്തിലേറ്റി ചരിത്രം കുറിച്ചപോലെ നമ്മുക്ക് ഇത്തവണ ജമാഅത്തിനെ അധികാരത്തിലേറ്റി ചരിത്രം കുറിക്കാം . സുകുമാരന്‍സാറിനെപ്പോലുള്ളവര്‍ നേതൃനിരയില്‍ ഉള്ളപ്പോള്‍ അത് ഒരിക്കലും അസാധ്യമല്ല. ഒരുപക്ഷേ ഭാവിയില്‍ സമാധാനത്തിനുള്ള ഒരു നോബേല്‍ സമ്മാനം ജമാഅത്തിനോ സുകുമാരന്‍സാറിനോ കിട്ടില്ല എന്നാരുകണ്ടു..

ഒരു നുറുങ്ങ് said...

ഹാ,ഇതും നല്ലൊരു പരിപാടി തന്യാ...
ചുളുവിലൊരു അവാറ്ഡ്..! അല്ലേ..
അതിപ്പോള്‍ തന്നേ സുകുമാരന്‍ സാറിന്‍
നിര്‍ലോഭം ലഭിച്ചുകൊണ്ടിരിക്കുന്നല്ലോ..
ഇനി നിര്‍ബന്ധാണെങ്കില്‍ പ്രിന്‍സിന്‍റെ വക
ഒന്നൂടി കിടക്കട്ടേ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ചിന്തനീയം!
(ഒറ്റക്കോളം തന്നെ ആയിരുന്നു നല്ലത് എന്ന് തോന്നുന്നു)

കലിപ്പ് said...

കമ്മ്യൂണിസം , മാര്‍ക്സിസ്സം , യുക്തിവാദം , മതം ഇവയെക്കുറിച്ചൊക്കെ സാമാന്യഞ്ജാനമുള്ള ഒരാള്‍ ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്നെ കാപട്യം എന്നേ പറയാനൊക്കൂ. ജമാഅത്തെക്കാരന്റെ കമന്റിലൂടെ പോസ്റ്റ് സാഷാത്കരിക്കപ്പെടുമ്പോള്‍ സഹതാപം തോന്നുന്നു.

നിസ്സാരന്‍ said...

സഹതപിക്കാന്‍ മാത്രം ഇവിടെ എന്താ ഉണ്ടായതെന്ന് വിശദമാക്കിയാല്‍ മറ്റുള്ളവര്‍ക്കും ഉപകാരമാകുമായിരുന്നു..

ഷെരീഫ് കൊട്ടാരക്കര said...

പോസ്റ്റും കമന്റുകളും കിഴുമേൽ എത്തിച്ചു വായിച്ചു.അതിശയം തോന്നുന്നു.
നമ്മുടെ നാലു ചുറ്റും വസിക്കുന്ന സാധാരണ മനുഷ്യരുടെ ഒരു സംഘം. അവർ ഇതു വരെ ഒരു കലാപത്തിലും ഉൾപ്പെട്ടിട്ടില്ല; അവർ ഇതുവരെ ഒരു ഭീകര പ്രവർത്തനവും നടത്തിയതായി യാതൊരു തെളിവുമില്ല,സൂക്ഷ്മമായി അരിച്ചു നോക്കിയിട്ടുപോലും. ഭീകരവാദം പ്രചരിപ്പിക്കുന്നു എന്നു പറയപ്പെടുന്ന അവരുടെ സാഹിത്യങ്ങൾ രഹസ്യമായല്ല അവർ വിറ്റഴിക്കുന്നതു, മറിച്ചു പരസ്യമായി ഏതു സ്ഥലത്തും വാങ്ങാൻ കിട്ടുന്നവിധത്തിൽ. അവർ പറയുന്നതു പ്രവർത്തിക്കുന്നു; പ്രവർത്തിക്കാത്തതു പറയുന്നില്ല, പറയാത്തതു പ്രവർത്തിക്കുന്നുമില്ല. തങ്ങളുടെ ആശയങ്ങൾ സമാധാനപരമായ മാർഗത്തിലൂടെ അവർ പ്രചരിപ്പിക്കുന്നു, അതിൽ ഒരു നിർബന്ധവും ചെലുത്തുന്നില്ല. അവർ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു, അതിൽ ജാതി വ്യത്യാസം കാണിക്കുന്നതേ ഇല്ല. നാട്ടിലെ നിയമങ്ങൾ അനുസരിക്കുന്നു.കാലഗതിക്കനുസൃതമായി അടിസ്ഥാന വിശ്വാസങ്ങൾക്കു ഭംഗം വരുത്താതെ പ്രവർത്തന രീതികൾ പരിഷ്കരിക്കുന്നു. ഇങ്ങിനെയുള്ള ഒരു പ്രസ്ഥാനത്തിനു നേരെയുള്ള അമർഷം അണപൊട്ടി ഒഴുകുന്നതു കാണുമ്പോൾ മനുഷ്യന്റെ മനസിലെ ഇരുട്ടിനെ പറ്റി അതിശയിക്കുകയേ തരമുള്ളൂ. ഒരു പ്രസ്ഥാനവും വിമർശനാതീതമല്ല, മഹാനായ ഗാന്ധിജിയെ പോലും വിമർശിച്ചവരുണ്ടു. പക്ഷേ ആ വിമർശനത്തിനും ചില അടിസ്ഥാന തത്വങ്ങൾ ഉണ്ടായിരിക്കും. ഇതു അതൊന്നുമല്ല. അവരെ ടാർ അടിച്ചേ മതിയാകൂ. ഏറ്റവും മുന്തിയ ആയുധം തന്നെ എടുത്തു പ്രയോഗിക്കുകയും ചെയ്യും."വർഗീയ വിഷം പരത്തുന്നു" "ഏറ്റവും ഭീകരമായതു വർഗീയതയാണു"
"അവനവന്റെ അഭിപ്രായം(മതം) മാത്രമാണു ശരിയെന്നും മറ്റുള്ളാരുടേതു മോശമാണെന്നും" ഉള്ള കാഴ്ചപ്പാടു ആണു വർഗീയത എങ്കിൽ ആദ്യം വർഗീയത കാണിക്കുന്നവർ ഇവരല്ലേ? മറ്റുള്ളവർ മോശമാണെന്നു ചിത്രീകരിക്കുന്നതിലൂടെ ഇവർ തന്നെ അല്ലേ മനുഷ്യ മനസിൽ അപരനെ പറ്റി വെറുപ്പു ഉൾപ്പാദിപ്പിക്കുന്നതു?
കമ്മ്യൂണിസത്തെ പറ്റിയും കമ്മ്യൂണിലിസത്തെ പറ്റിയും പോസ്റ്റ്‌ ഇട്ടാൽ അവിടെയും വക മാറി ജമാത്തിലേക്കു തിരിഞ്ഞു വരും. എന്തു കൊണ്ടു കെ.പി.എസ്‌. ജമാത്തിനെ പിൻ തുണക്കുന്നു? മറ്റൊരു മറു ചോദ്യത്തിനു അവർക്കു ഉത്തരമില്ലാതെ വരുമ്പോളാണു ജമാത്തിനെ പറ്റിയുള്ള വ്യാജാരോപനങ്ങളുടെ കുത്തൊഴുക്കു.മറു ചോദ്യം ഇതാണു. കെ.പി.എസ്‌. സ്വയംചിന്തിക്കാൻ കഴിവില്ലാത്ത മനുഷ്യനാണോ? കെ.പി.എസ്സിനു അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ? നിങ്ങൾ പറയുന്നതു അംഗീകരിച്ചില്ലെങ്കിൽ ഇതു വരെ നിങ്ങൾക്കു പ്രിയം കരനായ അദ്ദേഹം ചതുർ ത്ഥി ആയി മാറുമോ?
ഏതിനും ഒരു ന്യായം ഉണ്ടു. ആ ന്യായം കണ്ടെത്താൻ മനസിനു വലിപ്പം വേണം. ഇത്തിരി പോലുമുള്ള മനസിൽ എന്തിnaaNu ഇത്രയും വലിയ ഇരുട്ടുമായി നടക്കുന്നതു.
കെ.പി.എസ്സ്‌ ഇടുന്ന പോസ്റ്റിനു അതിന്റെ ആശയത്തിനു തക്ക വിധം മറുപടി എതിർത്തോ അനുകൂലിച്ചോ കൊടുക്കുക. പോസ്റ്റിൽ ഇല്ലാത്ത കാര്യം ചർച്ചക്ക വെക്കുന്നതു നല്ലതല്ല. ഓരോരുത്തരുടെ ഉള്ളിലെ വിഷം പുറത്തു കളയാനുള്ള ഉപാധി ആകരുതു പോസ്റ്റുകൾ.
ഞാൻ നിരീക്ഷിച്ചിടത്തോളം 60 വർഷങ്ങൾ പിന്നിട്ട ജമാത്തെ ഇസ്ലാമിക്കു ശ്രി.കെ.പി.സുകുമാരന്റെ പിൻ തുണ ഉണ്ടെങ്കിൽ മാത്രമേ രക്ഷ ഉള്ളൂ എന്നില്ല. അതു അദ്ദേഹം പോലും പറയുമെന്നു തോന്നുന്നുമില്ല. പിന്നെന്തിനു മലയാള ബ്ലോഗ്‌ ലോകത്തിൽ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്തു പോസ്റ്റ്‌ ഇടുന്ന അദ്ദേഹത്തിനു നേരെയുള്ള പരിഹാസങ്ങൾ!!!

സുശീല്‍ കുമാര്‍ said...

'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പാടിയ' മൗദൂദിസം എല്ലാവരും മറക്കണമെന്നില്ല. കമ്മ്യൂണിസത്തിനെ വിമര്‍ശിച്ചതിനെ എതിര്‍ത്തില്ല. പക്ഷേ കൂട്ടത്തില്‍ യുക്തിവാദികള്‍ക്കിട്ടും രണ്ട് കൊട്ടണം എന്ന നിര്‍ബന്ധബുദ്ധിയെയാണ്‌ വിമര്‍ശിച്ചത്.

ഇസ്ലാമികരാഷ്ട്രവാദത്തിനുമേല്‍ പഞ്ചാരപുരട്ടി വില്പനയ്ക്കെടുക്കുന്ന ഇരട്ടത്താപ്പിനെ വിമര്‍ശിക്കുന്നതില്‍ തെറ്റൊന്നും കാണുന്നില്ല. ഇക്കാലമത്രയും പടച്ചുവിട്ട മൗദൂദിയന്‍ വിദ്വേഷസാഹിത്യത്തെയും വിമര്‍ശിക്കുന്നതില്‍ അസഹിഷ്ണുത തോന്നേണ്ടതില്ല. ഇന്ത്യയില്‍ ഇന്ന് നട്ടുവളര്‍ത്താന്‍ ശ്രമിക്കുന്ന മുഖം നല്ലതുതന്നെ(കാശ്മീരിലല്ല).

സുകുമാരന്‍ സാറിനെ പരിഹസിക്കാന്‍ ഞാന്‍ ആളല്ല. അതിനുദ്ദേശവുമില്ല. അദ്ദേഹത്തോട് ചോദിച്ച ഒരു ചോദ്യത്തിന്‌ അദ്ദേഹത്തിന്‌ മറുപടിയൊന്നും പറയാനില്ലെങ്കില്‍ വിരോധവുമില്ല. ആ ഒരു ചോദ്യത്തെ പൊക്കിയെടുത്തുകൊണ്ടുവന്നവരാണതിനുത്തരവാദികള്‍.

Unknown said...

മാറ്റം കൊള്ളാം മാഷേ,
കമ്യൂ ണിസം ഒരു പിവത്തല്ല. അതൊരു പഴകിയ പ്രത്യയ ശാസ്ത്രമാണ്. കാലഹരണപ്പെട്ടതുമാണ്
എന്നാലും ആശിക്കാന്‍ ഇപ്പോഴും അതല്ലേ ഉള്ളു

ഒരു നുറുങ്ങ് said...

@സുശീല്‍ കുമാര്‍ പി പി...

>>>>'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പാടിയ' മൗദൂദിസം എല്ലാവരും മറക്കണമെന്നില്ല.<<<<

മൌദൂദി ഇങ്ങിനെയൊക്കെ പാടുമോ..?
മഹാകവി ഇകുബാല്‍ പാടിയതായി കേട്ടിരുന്നു:
“സാരേ ജഹാം സെ അച്ചാ,ഹിന്ദുസ്ഥാന്‍
ഹമാരാ...,ഹം ബുല്‍ബുലേ ഹൈ...”
എന്നിങ്ങനെ നല്ല മൊഞ്ചൂറും വരികള്‍ !
കവി ഉദ്ദേശിച്ചത്,സുന്ദരവും സുമോഹനവുമായ
ഇന്ത്യയുടെ പിറവിയായിരിക്കും.

മൌദൂദി പാടിയതെവിടെയാണെന്ന് സുശീലിന്‍
വ്യക്തമാക്കാമോ.ഇനി,അതല്ല സിമി എന്ന
സംഘടന വളരെ മുമ്പ് ഇന്ത്യയുടെ മോചനം
ഇസ്ലാമിലൂടെ എന്ന് ചുവരെഴുതിയിരുന്നു.
അതാണോ താങ്കളുദ്ദേശിച്ചത്..?
സിമി അങ്ങിനെ പലതുമെഴുതും,പറയും..
അങ്ങിനെ തോന്നിയപോലെ പ്രവര്‍ത്തിച്ചത്
കാരണമല്ലേ,അവര്‍ നിരോധിക്കപ്പെട്ടതും.
സിമിയുമായി യാതൊരു ബന്ധവുമില്ലെന്ന്
ജമാഅത്തെ ഇസ്ലാമി പറഞ്ഞാല്‍ സുശീലിന്‍റ്
യുക്തിബോധം അതംഗീകരില്ലെന്നറിയാം.
മറ്റൊന്നും പറയാനില്ലാതെ കുഴങ്ങുമ്പോള്‍
ഉരുവിടാനുള്ള പദമാണ്‍ ഈ മൌദൂദിയും
മൌദൂദിസവും എന്നായിത്തീരുന്നത് കഷ്ടമാണ്‍.

oharivipanimalayalam said...

കമ്മ്യൂണിസം എന്ന പൊളിറ്റിക്കല്‍ പ്രത്യയശാസ്ത്രത്തെ വിമര്‍ശിക്കാന്‍ kps കണ്ടെത്തിയിരിക്കുന്ന കാരണങ്ങള്‍ കാമ്പുള്ള ഒന്നാണ് എന്ന് തോന്നുന്നില്ല കാരണം നിലവിലുള്ള കമ്മ്യൂണിസ്റ്റ്‌ ചൈനയെയും കേരളത്തിലെ cpi(m) നെയും മാത്രം വിലയിരുത്തി കൊണ്ട് വിമര്‍ശിക്കാന്‍ പറ്റുന്നതല്ല കമ്മ്യൂണിസം.കാരണം മാര്‍ക്സിയന്‍ തത്വങ്ങളില്‍ നിന്നും ഇവര്‍ വളരെയധികം അകന്നു കഴുഞ്ഞു.മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തഇന്റെ പ്രധാന പ്രത്യകത അതിലടങ്ങിയിര്‍ക്കുന്ന മാനവികതയും ജനാധിപത്യവും ആണ് അതിനെ മനസിലാക്കാതെ സോവിയറ്റ്‌ ഫാസിസ്റ്റ്‌ ശൈലി പിന്തുടരുകയാണ് ഇവര്‍ ചെയുന്നത്.എപ്പോള്‍ ഇന്ത്യയില്‍ നിലവിലുള്ള ജനാതിപത്യംത്തെ കുറിച്ച് ഊറ്റംകൊള്ളുന്ന kps നു നെഞ്ചില്‍ കൈ വെച്ച് പറയാന്‍ കഴിയുമോ ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങേലെയും ഒരു പോലെ പരിഗണിക്കുന്ന ഭൂരിപക്ഷ ജനാതിപത്യം ആണ് നിലനില്‍ക്കുന്നത് എന്ന് ? തീര്‍ച്ചയായും കഴിയില്ല അതും നുനപക്ഷ ജനാതിപത്യം ആണ്. ഒരു പക്ഷെ kps നു അതിന്റെ ഗുണങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്നുണ്ടാകാം അത് ലഭ്യമല്ലാത്ത കോടികണക്കിനു ജനങ്ങള്‍ താമസിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ മനുഷ്യന്റെ യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്താണ് എന്ന കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു kps ന്റെയും എന്റെയും സ്വതന്ത്ര ചിന്തകള്‍ വ്യത്സ്തമായിരിക്കാം.അഭിപ്രായ ആവിഷ്കാര സ്വാതന്ത്രയ്തിന്റെ ഗുണഭോക്താക്കള്‍ ഒരു ന്യൂനപക്ഷം മാത്രമാണ് ബാക്കിയുള്ളവര്‍ ഇഷ്ടപെട്ട ഭഷണം കഴിക്കാനും ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനും എന്തിനു ശുദ്ധമായ വായു പോലും ശ്വസിക്കാന്‍ സ്വാതന്ത്ര്യം നിഷേധിക്കപെടുന്നവര്‍ ആണ്.എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ സ്വാതന്ത്ര്യം പ്രദാനം ചെയ്യുക എന്ന ലക്ഷ്യവുമായാണ് മാര്‍ക്സിയന്‍ ചിന്താഗതികല്‍ ഉടലെടുക്കുന്നത്. അതിനെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കമ്മ്യൂണിസ്റ്റ്‌ പാര്ട്ടികല്‍ക്കുള്ളിലും പുറത്തും ഒരുപോലെ ശ്രമങ്ങള്‍ വളര്‍ന്നു വരുന്നു. ഒരു മാര്‍ക്സിയന്‍ മൌലിക വാദിയുടെ അഭിപ്രായമായി തെറ്റിദ്ധരിക്കരുത് .ശരിക്കും പാവപെട്ടവന്റെ പ്രത്യയശാസ്ത്രത്തെ വിമര്‍ശിക്കുന്നത് കൊണ്ടുള്ള ഒരു വിഷമം കൊണ്ടെഴുതി പോയതാണു .

ശ്രീജിത് കൊണ്ടോട്ടി. said...

സുകുമാരന്‍സാറിന്റെ പുതിയ പോസ്റ്റ്‌പേരുകൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് എന്ന് പറയാതെ വയ്യ. വൈരുദ്ധ്യമായ തലങ്ങളില്‍നില്‍ക്കുന്ന രണ്ടു ആശയങ്ങളെ കൂട്ടിക്കെട്ടി വിശദമായ ഒരു ചര്‍ച്ച. ഇന്ത്യയില്‍മാത്രം അല്ല ലോകത്തില്‍തന്നെ കമ്മ്യൂണിസം വരണം എന്ന ആശയക്കാരന്‍ആണ് ഞാന്‍. കമ്മ്യൂണലിസം എതിര്‍ക്കപ്പെടെണ്ടതും ആണ്. കമ്മ്യൂണിസം എന്നതുകൊണ്ട് സ്ഥിതിസമത്വവാദം എന്നാണല്ലോ ഉദ്ദേശിക്കുന്നത്. ഏറ്റവും ചുരുങ്ങിയത് പണക്കാരനും പാവപ്പെട്ടവനും തമ്മില്‍ഉള്ള അന്തരം എങ്കിലും കുറയണം എന്ന് ആഗ്രഹിക്കുന്നു. നിര്‍ഭാഗ്യവശാല്‍കമ്മ്യൂണിസ്റ്റുകള്‍എന്ന് പറയപ്പെടുന്നവര്‍ഇന്ന് അസമത്വ വാദികള്‍ആയും, മത വര്‍ഗീയ സംഘങ്ങളെ പ്രീണിപ്പിക്കുന്ന, വോട്ടുകള്‍ക്കായി ഏതു വര്‍ഗീയ സംഘടനകളെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന ശുദ്ധ കമ്മ്യൂണലിസ്റ്റുകള്‍(വര്‍ഗീയ) ആയും ആണ് പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ട് തന്നെ സി.പി.എം തുടങ്ങിയുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെയും അവരുടെ നേതാക്കളെയും കമ്മ്യൂണിസ്ടുകള്‍എന്ന് വിളിക്കുന്നത് അബന്ധമാണ് എന്നാണു തോന്നുന്നത്.

ശ്രീജിത് കൊണ്ടോട്ടി. said...

എല്ലാ മുതലാളിത്ത, അസമത്വ ചിന്തകളിലൂടെ പ്രവര്‍ത്തിക്കുന്ന ഇവര്‍സ്വയം കംമുനിസ്റ്കാര്‍ആണെന്ന് പറയുന്നത് അല്ലെങ്കില്‍പേരിനു മുന്‍പില്‍സഖാവ് എന്നൊക്കെ കൂട്ടി വായിക്കുന്നത് , തികച്ചും മത വിരുദ്ധമായും മതം ഭയപ്പെടുത്തി ആചരിക്കാന്‍പറയുന്ന കാര്യങ്ങള്‍ഒന്നും പിന്തുടരാതെ, നിഷിദ്ധമായി കാണുന്നവ എല്ലാം ജീവിതത്തില്‍അനുവര്‍ത്തിക്കുന്ന, എന്നിട്ട് ഞാന്‍X മതക്കാരന്‍ആണ് ഞാന്‍Y മതക്കാരന്‍ആണ് എന്നൊക്കെ അഭിമാനത്തോടെ പറയുന്ന മത വിശ്വാസികളെ പോലെ തന്നെ അപഹാസ്യമാണ്. എന്തൊക്കെയായാലും ഈ രണ്ടു തരത്തില്‍ഉള്ള കൂട്ടരാണ് നിര്‍ഭാഗ്യവശാല്‍ഈ വിഭാഗങ്ങളില്‍മേല്‍ക്കോയ്മ ഉള്ളവര്‍. ബഹുഭൂരിപക്ഷമുള്ളവരും.. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരും മേല്‍പറഞ്ഞ തരത്തില്‍ഉള്ള മത വിശ്വാസികളും ഒട്ടും സംശയം ഇല്ലാതെ തന്നെ പറയും വിശ്വാസവും പ്രവര്‍ത്തിയും ഒരിക്കലും ഒരുമിച്ചു കൊണ്ടുപോകാന്‍ആവില്ല എന്ന്..
കണ്ണൂരിലെ സി.പി.എം-ന്റെയും ആര്‍.എസ്സ്.എസ്സ് –ന്റെയും അരുംകൊല രാഷ്ട്രീയത്തെ ഒരു വ്യക്തിക്കും അനുകൂലിക്കാന്‍ആവില്ല. ഇരുകൂട്ടരും അവര്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള കണ്ണൂരിലെ ചില ഭാഗങ്ങളില്‍പരസ്പരം വെട്ടി കൊല്ലുന്നു. ഭൂമിയുടെ മറ്റു ഭാഗങ്ങളിലും ഇതൊക്കെ തന്നെ ആണ് സംഭവിക്കുന്നത്. ഭൂരിപക്ഷം/ അത് രാഷ്ട്രീയ ഭൂരിപക്ഷമോ മത ഭൂരിപക്ഷമോ, ഭാഷാ ഭൂരിപക്ഷമോ ആയിക്കൊള്ളട്ടെ. ഈ ഭൂരിപക്ഷം ന്യൂനപക്ഷത്തെ വേട്ടയാടുന്നു, കൂട്ടക്കൊല ചെയ്യുന്നു. അടിച്ചമര്‍ത്തുന്നു. അവരുടെ എല്ലാ വിധം സ്വതന്ദ്രത്തെയും ചവിട്ടി മെതിക്കുകയും ചെയ്യുന്നു. കണ്ണൂരിലും, ഗുജറാത്തിലും, പാകിസ്ഥാനിലും, നേപ്പാളിലും, ബംഗ്ലാദേശിലും എല്ലാം ഇത് തന്നെ ആണ് സ്ഥിതി. ഭൂരിപക്ഷത്തിന്റെ ഇത്തരത്തിലുള്ള ന്യൂനപക്ഷ വേട്ടകള്‍എതിര്‍ക്കപ്പെടെണ്ടാതാണ്. സുകുമാരന്‍സാറിന്‍റെ പല പോസ്റ്റുകളും വായിച്ചപ്പോള്‍തന്നെ സാര്‍ഒരു കമ്മുനിസ്റ്റ്‌വിരോധി ആണ് എന്ന് മനസ്സിലാക്കാന്‍ആയി. സാര്‍കണ്ണൂരുകാരന്‍ആയതിനാല്‍ആകും ഈ വിരോധം എന്ന് തോന്നുന്നു. ഇക്കൂട്ടരെ ഒന്നും ആര്‍ക്കും അനുകൂലിക്കാനും ആകില്ല. ജനാധിപത്യത്തില്‍അധിഷ്ടിതമായ ഒരു സ്ഥിതി സമത്വ വാദത്തില്‍(കമ്മ്യൂണിസം) ഞാന്‍വിശ്വസിക്കുന്നു. സാര്‍സോഷ്യലിസത്തിലോ മുതലാളിത്തതിലോ വിശ്വസിക്കുന്നുണ്ടോ? അഹിംസയുടെയും സമാധാനത്തിന്റെയും പ്രവാചകന്‍ആയ മഹാത്മാഗാന്ധിക്ക് കൊടുക്കാത്ത സമാധാനത്തിനുള്ള നോബല്‍സമ്മാനം ചൈനയിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ജനാധിപത്യവാദിയായ ലിയു സിയാബോക്ക്‌നല്‍കിയിരിക്കുന്നു. തീര്‍ച്ചയായും സിയബോക്ക്‌അഹങ്കരിക്കാം. ലോകം ആദരിച്ച സിയാബോക്ക് ആശംസകള്‍....

ശ്രീജിത് കൊണ്ടോട്ടി. said...

മഹാത്മാഗാന്ധി എന്ന അഹിംസയുടെ പ്രവാചകന് നോബല്‍സമ്മാനം കൊടുക്കാതത്തില്‍കണ്ണൂരിലെ ചില ഹിംസാ വാദികള്‍ആയ സഖാക്കള്‍ക്ക്‌മാത്രം ആണോ നിരാശ ഉള്ളത്. എനിക്ക് തോന്നുന്നത് നോബല്‍പ്രൈസ് കമ്മിറ്റിക്ക് പോലും പശ്ചാത്താപം ഉണ്ടാകും എന്നാണ്. ഗാന്ധിജിക്ക് നല്കപ്പെടാതെ സമാധാനത്തിനുള്ള നോബല്‍സമ്മാനം സ്വയം ചെറുതാവുകയാണ്‌ചെയ്തത്. അല്ലെങ്കില്‍അതിന്‍റെ വിശ്വാസ്യത തെളിയിക്കാന്‍കിട്ടിയ വലിയ ഒരു അവസരം പാഴാക്കി കളഞ്ഞു. എന്തിനു അമേരിക്കന്‍പ്രസിഡണ്ട്‌ബാരക്ക് ഒബാമയ്ക്കും, ആണവ കമ്മിഷന്‍ചെയര്‍മാന്‍എല്‍ബരാദിക്കും, ഇന്തോനേഷ്യയിലെ ചെറു പ്രവിശ്യയായ കിഴക്കന്‍തിമൂറില്‍കലാപം നടത്തിയ ബിഷപ്പ് കാര്‍ലോസ് ബൈലോക്കും നല്കപ്പെട്ട സമാധാനത്തിനുള്ള നോബല്‍സമ്മാനം ചൈനയിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ജനാധിപത്യവാദിയായ ലിയു സിയാബോക്ക്‌നല്‍കിയിരിക്കുന്നു. മേല്‍പറഞ്ഞ എല്ലാ സമാധാന വാദികള്‍ക്കും നോബല്‍സമ്മാനം കൊടുത്ത സമയങ്ങളില്‍ഉശിരന്‍മുഖപ്രസംഗങ്ങള്‍എഴുതിയ സാമ്രാജ്യത്വ, സയണിസ്റ്റ്‌വിരുദ്ധര്‍ സിയാബോക്ക് സിന്ദാബാദ്‌വിളിക്കുന്നത്‌ കാണുമ്പോള്‍തമാശ തോന്നുന്നു. “ഗലോക്സിന്‍ജിയാന്‍” എന്ന കമ്മ്യൂണിസ്റ്റ് ഗവര്‍മെന്റ് വിരുദ്ധന്‍ആയ ചൈനാക്കാരന്‍ഫ്രാന്‍സില്‍അഭയം തേടിയപ്പോള്‍നോബല്‍സമ്മാനം നല്‍കിയാണ് പാശ്ചാത്യ ലോകം അദ്ധേഹത്തെ സ്വീകരിച്ചത്. ഇനി സാഹിത്യ നോബല്‍സമ്മാനത്തിന്റെ കണക്ക് പരിശോധിച്ചാല്‍അതിലും വലിയ തമാശ തോന്നും. വിശ്വ സാഹിത്യകാരന്മാര്‍ആയ ലിയോ ടോള്‍സ്റ്റോയി, എമിലി സോള, തോമസ് ഹാര്‍ഡി, ഇബ്‌സന്‍, കാഫ്ക, ഡി.എച്ച്. ലോറന്‍സ്, ചെഖോവ്, മാക്‌സിം ഗോര്‍ക്കി എന്നിവര്‍അമേരിക്കന്‍അനുകൂലികള്‍ആയിരുന്നു എങ്കില്‍, അല്ലെങ്കില്‍കമ്മ്യൂണിസ്റ്, സോഷ്യലിസ്റ്റ്‌ചിന്തകര്‍അല്ലായിരുന്നു എങ്കില്‍അവരുടെ പേരും സമ്മാനാ ജേതാക്കളുടെ പേരിന്റെ കൂടെ അടിച്ചുവരും എന്ന് തീര്‍ച്ചയല്ലേ. ഈ സമ്മാനത്തില്‍വിശ്വാസം നഷ്ടപ്പെട്ടിട്ടല്ലേ വിശ്വപ്രസിദ്ധനായ “സാത്ര്” പോലും ഒട്ടും കൂസലില്ലാതെ നോബേല്‍സാമ്മാനം നിരസിച്ചത്. അന്തരിച്ച ബ്രസീലിയന്‍വിശ്വസാഹിത്യകാരന്‍“ജോര്‍ജ് അമാദോവിനെ” നോബേല്‍സമിതി അവഗണിച്ചത് അദ്ദേഹം കമ്മ്യൂണിസ്റ്റുകാരന്‍ആയതുകൊണ്ടും ആവുമല്ലോ! നോബേല്‍സമ്മാനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍തന്നെ ഏഷ്യയെയും ലാറ്റിന്‍അമേരിക്കെയും നല്ലപോലെ തന്നെ അവഗണിച്ചതായി കാണാം. സമ്മാനജേതാക്കളില്‍ബഹു ഭൂരിപക്ഷവും യൂറോപ്യന്‍മാരും അമേരിക്കക്കാരും ആണ്. യൂറോപ്യന്‍കൊളോണിയലിസവും ജൂത-ക്രൈസ്തവ ആഭിമുഖ്യവും അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധവും ആണ് നോബേല്‍സമ്മാന സമിതിയെ താങ്ങി നിര്‍ത്തുന്നത് എന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. ഇതൊന്നും കാണാതെ “ലിയു സിയാബോ” ക്ക് വേണ്ടി അമിതമായി വാദിക്കുന്നവരുടെ വാദങ്ങള്‍സംശയം ജനിപ്പിക്കുന്നവയാണ്. ഇത്രയും ആധികാരികമായി സിയബോയെ കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍അദ്ദേഹം ഇത്രയും ലോകപ്രസിദ്ധന്‍ആണോ എന്ന് തോന്നിപ്പോകുന്നു. ചൈനയില്‍മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം എന്ന് തന്നെ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്.

ശ്രീജിത് കൊണ്ടോട്ടി. said...

കമ്മ്യൂണിസ്റ്റ് ചൈനയെ കുറിച്ച് രണ്ടു ഉഗ്രന്‍പോസ്റ്റുകള്‍ഇട്ടെങ്കിലും വലിയ കമന്റുകള്‍ലഭിക്കാതെ, ആരും ശ്രദ്ധിക്കാതെ പോയതിന്റെ എല്ലാ കുറവും സുകുമാരന്‍സാര്‍ഇവിടെ പരിഹരിച്ചു എന്ന് തോന്നുന്നു. വിഷയങ്ങള്‍നോക്കുമ്പോള്‍ഈ പോസ്റ്റു ഒരു അവിയല്‍പരുവത്തില്‍ഉള്ളതായിരുന്നു. പോസ്റ്റിനെ പേര് “കമ്മ്യൂണിസവും കമ്മ്യൂണലിസവും” . പോസ്റ്റില്‍കൊടുത്ത ചിത്രം സിയബോയും ഭാര്യയും. പോസ്റ്റു ആണെങ്കില്‍കണ്ണൂരിലെ സഖാക്കളില്‍തുടങ്ങി സിയബോയെയും ചൈനയെയും പരാമര്‍ശിച്ചു അവസാനം പതിവുപോലെ യുക്തിവാദികള്‍ക്ക് നേരെ!! സാര്‍എന്താണ് ഉദ്ദേശിച്ചത് എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല..

ശ്രീജിത് കൊണ്ടോട്ടി. said...

ചൈനയിലെ കമ്മ്യൂണിസത്തെ കുറിച്ച് കൂടുതല്‍പറയാന്‍ഇല്ല. ചൈനയിലെ ബഹു ഭൂരിപക്ഷം പേരും അവരുടെ ഭരണ ഘടനയെയും സര്‍ക്കാരിനെയും അംഗീകരിക്കുന്നു എന്ന് തീര്‍ച്ചയാണ്. കുറച്ചു പേര് സര്‍ക്കാര്‍വിരുദ്ധ പ്രവര്‍ത്തങ്ങള്‍നടത്തുന്നുണ്ടാകം. കേരളത്തിലെ ഇ.എം.എസ് സര്‍ക്കാരിനെ മറിച്ചിടാന്‍വരെ പണം ചെലവിട്ട മുതലാളിത്ത രാജ്യങ്ങള്‍ചൈനയിലെ സര്‍ക്കാര്‍വിരുദ്ധരെ സഹായിച്ചാല്‍അത്ഭുദം തോന്നേണ്ട.



ഇറോം ശര്‍മിളയും മദനിയും കോടിക്കണക്കിന് പട്ടിണിപ്പവങ്ങളും മുതലാളിത്ത ചൂഷണത്തില്‍കഴിയുന്ന ആദിവാസികള്‍എന്ന പാവം തീവ്രവാദികളും, സവര്‍ണ മേധാവിത്വത്തില്‍ശ്വാസം മുട്ടുന്ന അവര്‍ണ ലക്ഷങ്ങളും, ഭൂരിപക്ഷം ദാരിദ്രരേഖക്ക് തെഴെ കഴിയുന്നവരും, തൊഴില്‍ഇല്ലാത്ത ലക്ഷക്കണക്കിന് ചെറുപ്പക്കാരും, അഴിമതിയില്‍മുങ്ങിക്കുളിക്കുന്ന ജാധിപത്യക്കാരും, പരസ്പരം പോരടിക്കുന്ന മത വര്‍ഗീയ സംഘങ്ങളും തിങ്ങിപ്പാര്‍ക്കുന്ന മുതലാളിത്ത ഭാരത്തിലെ ദേശസ്നേഹിയായ ഏതൊരു പൌരനും ചിലപ്പോള്‍“ചൈനയെ” പറ്റി ചിന്തിക്കുമ്പോള്‍വെറുപ്പ്‌തോന്നാം.ഇത്തരത്തില്‍ഉള്ള അവസ്ഥ അല്ലല്ലോ ഇന്ന് ചൈനയില്‍ഉള്ളത് .മൂന്നാം ലോക കോളനി രാജ്യങ്ങളുടെ മഹാ മേളയായ കൊമ്മെന്‍വെല്‍ത്ത് ഗെയിംസ് മൂലം നാണം കേട്ടവര് ഒളിമ്പിക്സും ലോകകപ്പ്‌ ഫുട്ബാളും നല്ല രീതിയില്‍ നടത്താന്‍ കഴിഞ്ഞ ചൈനയെ നോക്കി അപഹസിക്കുന്നത് ശരിയല്ല. . സാമ്പത്തികമായി ലോകത്തിലെ വന്‍ശക്തിയാകാന്‍പോകുന്ന ചൈനയെ നോക്കി നമ്മള്‍അധിക്ഷേപിക്കുന്നത് കാണുമ്പോള്‍“കയ്യറ്റ്‌പോയവന്‍ചെറുവിരല്‍നഷ്ടപ്പെട്ടവനെ നോക്കി പിറുപിറുക്കുന്നതായെ പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് തോന്നു. !

ശ്രീജിത് കൊണ്ടോട്ടി. said...

ചൈനയിലും കണ്ണൂരിലും ജനാധിപത്യം ഇല്ല, അവിടങ്ങളില്‍കമ്മ്യൂണിസ്റ്റു, കമ്മ്യൂണലിസ്റ്റ് ഏകാധിപത്യം ആണ് എന്നാണ് സുകുമാരന്‍സാറും മറ്റു സഹ ബ്ലോഗ്ഗെര്മാരും അഭിപ്രായപ്പെടുന്നത്. ഇതെല്ലാം കുറച്ചൊക്കെ ശരിയുമാണ് എന്നാണ് എന്റെ അഭിപ്രായം. ഞാന്‍മേല്പരഞ്ഞപോലെ ഭൂരിപക്ഷം എന്നും ന്യൂനപക്ഷത്തിന്റെ മേല്‍അധീശത്വം സ്ഥാപിക്കുക എന്നത് ചരിത്രത്തില്‍എല്ലായിടത്തും കാണാന്‍കഴിയുന്നവയാണ്. അത് കമ്മ്യൂണിസത്തില്‍മാത്രമോ അല്ലെങ്കില്‍കമ്മ്യൂണിസ്റ്റു രാജ്യങ്ങളില്‍മാതാമോ അല്ല. ആര്‍ക്കെങ്കിലും അങ്ങെനെ തോന്നുന്നുണ്ട് എങ്കില്‍അത് അന്ധമായ കമ്മ്യൂണിസ്റ്റു വിരോധം കൊണ്ട് മാത്രം ആണ്. ഗുജറാത്തിലും, മറ്റു വടക്കേ ഇന്ത്യന്‍സംസ്ഥാനങ്ങളിലും ന്യൂനപക്ഷം വെട്ടയാടപ്പെടുന്നില്ലേ. നമ്മുടെ മൂന്നു അയല്‍രാജ്യങ്ങളില്‍മത തീവ്രാവാദികള്‍ന്യൂനപക്ഷങ്ങളെ അതിക്രൂരമായിട്ടാണ് പീഡിപ്പിക്കുന്നത്. ലക്ഷക്കണക്കിന് കുര്‍ദുകളെ വംശഹത്യ നടത്തിയ സദാം ഹുസ്സൈനും, ജൂതരെ കൊന്നുതള്ളിയ ഹിറ്റ്ലറും, മുസ്സോളിനിയും,ഈദി അമീനും ഒന്നും കമ്മ്യൂണിസ്റ്റുകാര്‍ആയിരുന്നില്ലല്ലോ, നല്ല മത വിശ്വാസികള്‍ആയിരുന്നു താനും. ലോകപോലിസ് ആയ കമ്മ്യൂണിസ്റ്റു വിരുദ്ധ അമേരിക്ക പശ്ചിമേഷ്യയിലും മറ്റു രാജ്യങ്ങളിലും ആയി നടത്തിയ, നടത്തി കൊണ്ടിരിക്കുന്ന മനുഷ്യക്കുരുതികളെ ന്യായീകരിച്ച ചൈനയില്‍, ഗോണ്ടാനാമോ ജയിലിന്റെ ഓര്‍മ പേറുന്ന, സമാധാന നോബേല്‍സമ്മാനജേതാവ് ബരാക്ക് ഒബാമക്ക് സിയാബോയെ ജയില്‍മോചിതന്‍ആക്കണം എന്ന് ചൈനയോട്‌ആജ്ന്യാപിക്കാന്‍എന്ത് അവകാശം ആണ് ഉള്ളത്. സമ്മാനം ഏതൊരാളെയും കുറ്റവിമുക്തന്‍ആക്കുമോ? എങ്കില്‍പാര്‍ലമെന്റ് ആക്രമണക്കേസില്‍ജയിലില്‍കഴിയുന്ന അഫ്സല്‍ഗുരുവിനോ അല്ലെങ്കില്‍കാശ്മീരില്‍തടവില്‍കഴിയുന്ന വിഘടനവാദി നേതാവ്‌സയ്യിദ്‌അലീ ഷാ ഗിലാനിക്കോ പാകിസ്ഥാനിലെ പരമോന്നത ബഹുമതിയായ നിഷാന്‍ഇ-പാകിസ്ഥാന്‍നല്‍കിയാല്‍അവരെയും കുറ്റവിമുക്തര്‍ആക്കണം എന്ന് പറഞ്ഞു ഇവരെല്ലാവരും ബ്ലോഗെഴുതുമോ??! ജനാധിപത്യ ഇന്ത്യാ സര്‍ക്കാര്‍അവരെ എല്ലാം കുറ്റവിമുക്തര്‍ആക്കുമോ? സുകുമാരന്‍സാറിന്‍റെ ഈ പോസ്റ്റിനെ പറ്റി പലരും “ചിന്തനീയം” “ചിന്തനീയം” എന്ന് അഭിപ്രായം പറഞ്ഞത് വായിച്ചപ്പോള്‍ഇതിലെന്താണ് ഇത്ര ചിന്താനീയം എന്ന് എനിക്ക് പിടികിടിയില്ല. അല്ല. ഈ പോസ്റ് കൊണ്ട് സാര്‍എന്താണ് ഉദേശിക്കുന്നത് എന്നോ എന്താണ് സാര്‍വ്യക്തമാക്കാന്‍ശ്രമിക്കുന്നത് എന്ന് പോലും ശരിക്ക് മനസ്സിലാകുന്നില്ല. പരസപരവിരുദ്ധം ആയി ചൈനയെയും, കമ്മ്യൂണിസത്തെയും, യുക്തിവാദത്തെയും പറ്റി എന്തൊക്കെയോ എങ്ങനെഒക്കെയോ പറഞ്ഞു എന്നല്ലാതെ മറ്റൊന്നും അരിച്ചുപെറുക്കി നോക്കിയിട്ട് എനിക്ക് കാണാന്‍കഴിഞ്ഞില്ല... സാറിന്‍റെ സത്യവിരുദ്ധങ്ങള്‍ആയ പല അവകാശവാദങ്ങള്‍ക്കും മറുപടി പറയണം എന്നുണ്ട്. സമയ പരിമിതി മൂലം തല്ക്കാലം നിര്‍ത്തട്ടെ. എല്ലാവര്‍ക്കും നന്മകള്‍നേര്‍ന്നുകൊണ്ട്..!

CKLatheef said...

>>> കമ്മ്യൂണലിസം അഥവാ വര്‍ഗ്ഗീയതയാണ് ഏറ്റവും വലിയ വിപത്ത് എന്ന് പ്രചരിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണ്. എന്നാല്‍ കമ്മ്യൂണിസമാണ് ഏറ്റവും വലിയ വിപത്ത് എന്ന് ജനാധിപത്യവാദികള്‍ക്ക് അറിയാം.<<<

>>> ഈ വിധം യുക്തിസഹമായി ചിന്തിച്ചത്കൊണ്ട് മാത്രമാണ് ലിയൂ സിയാബോ ജയിലില്‍ ആയത്. മറ്റൊരു കുറ്റവും അദ്ദേഹം ചെയ്തിട്ടില്ല. പക്ഷെ കമ്മ്യൂണിസ്റ്റുകാരനെ സംബന്ധിച്ച് ഏറ്റവും വലിയ കുറ്റം ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തുക എന്നതാണ്. അതാണ് 1989ല്‍ ടിയാന്‍‌മെനന്‍ സ്ക്വയറില്‍ കണ്ടത്. <<<

ഇതുപോലെ പോസ്റ്റിലൂടനീളം കെ.പി.എസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ആരെങ്കിലും മറുപടി പറയും എന്ന് കരുതിയിരുന്നു. എന്നാല്‍ ഇവിടെ വിയോജിപ്പു പ്രകടിപ്പിച്ചവരൊക്ക. യുക്തിവാദികളെയും കമ്മ്യൂണിസ്റ്റുകളെയും വിമര്‍ശിച്ചതില്‍ അരിശം തീര്‍ക്കാനാണ് ശ്രമിച്ചത്. എന്താണ് ലിയൂ സിയാബോ ചെയ്ത രാജ്യദ്രോഹം. ടിയാന്‍മെനന്‍ സ്‌ക്വയറില്‍ നടന്നത് ന്യായീകരിക്കതക്കതാണോ. ദശലക്ഷക്കണക്കിന് ആളെ നിഷ്ഠൂരമായി കൊല്ലാന്‍ നേതൃത്വം നല്‍കിയ സ്റ്റാലിന്റെ ഫോട്ടോ ഇപ്പോഴും ആരാധിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് എവി മൃഗീയ ഭൂരിപക്ഷം ലഭിക്കുന്നുവോ അവിടെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നില്ലേ. ചൈന പുരോഗതി പ്രാപിക്കുന്നത് കമ്മ്യൂണിസത്തിന്റെ അടിത്തറയില്‍ നിന്നാണോ. ജനാധിപത്യത്തോടും മതേതരത്വത്തോടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള കാഴ്ചപ്പാട് എന്താണ്. തുടങ്ങിയവയൊക്കെ ചര്‍ചയാകേണ്ടിയിരുന്നു. പക്ഷെ ഇവയിലൊന്നും പോസ്റ്റില്‍ സൂചിപ്പിച്ചതില്‍നിന്ന് വ്യത്യസ്ഥമായ ഒരു വീക്ഷണം ആര്‍ക്കുമില്ല. എന്നത് ഭയാനകമാണ്.

എങ്കിലും ഒരു കാര്യം സമ്മതിക്കാതെ തരമില്ല. കമ്മ്യൂണിസം ഇപ്പോഴത്തെ സാഹചര്യത്തില്‍ കേളരത്തിലും ഇന്ത്യന്‍ പശ്ചാതലത്തിലും ഗുണകരമായ ചില ഫലങ്ങള്‍ തരുന്നുണ്ട്. പ്രത്യേകിച്ച് ബലാബലം നില്‍ക്കുന്ന സ്ഥലങ്ങളില്‍. കേരളത്തിലെ കമ്മ്യൂണിസം ബംഗാളിലേക്കാള്‍ നല്ലതാണ്. കോഴിക്കോടുള്ളത് കണ്ണുരിലുള്ളതിനേക്കാളും.

മതത്തോടുള്ള അന്ധമായ വെറുപ്പ് കുറക്കുകയും ജനാധിപത്യത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കുകയും അക്രമ രാഷ്ട്രീയം കയ്യൊഴിക്കുകയും ചെയ്തുകൊണ്ട് അവര്‍ക്ക് കൂടുതല്‍ നന്നാവാന്‍ കഴിയില്ലേ എന്ന ചോദ്യമുയര്‍ത്തുന്നത് കൊണ്ടാണ് ഈ പോസ്റ്റിനെക്കുറിച്ച് ചിന്തനീയം എന്ന് വിശേഷിപ്പിക്കുന്നത്. അല്ലാതെ എല്ലാറ്റിനും കാരണം കെ.പി.എസിന്റെ മതവിശ്വാസികളോടുള്ള അടുപ്പമാണ് എന്ന് വരുത്തുന്നത് സ്വയം സംസ്‌കരിക്കാനുള്ള അവസരമാണ് വിമര്‍ശകര്‍ക്ക് നഷ്ടപ്പെടുത്തുന്നത്.

Unknown said...

@ arun panicker , നിന്റെ നല്ല മനസ്സിനെ ഞാന്‍ ഉള്‍ക്കൊള്ളുന്നു. കമ്മ്യൂണിസം ഒരു ആശയമെന്ന നിലയില്‍ നല്ലതാണ്. അതേ സമയം മാര്‍ക്സിസം ഒരു സാമൂഹ്യശാസ്ത്രമെന്ന നിലയില്‍ അംഗീകരിക്കാനാവില്ല. മാര്‍ക്സ് പറഞ്ഞ പോലെ വര്‍ഗ്ഗസമരം എന്നത് ഇക്കാലത്ത് നടക്കുന്ന ഒന്നല്ല.അതൊക്കെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. പക്ഷെ കമ്മ്യൂണിസ്റ്റുകള്‍ കക്ഷിരാഷ്ട്രീയത്തിനപ്പുറം ഒരു ചര്‍ച്ചയ്ക്കുമില്ല. കമ്മ്യൂണിസം നല്ല ആശയമെന്ന് പറയുമ്പോഴും ഏകാധിപത്യവാദികളാണ് അതിന്റെ വക്താക്കളായി രംഗത്ത് വരുന്നത്.

ശ്രീജിത് കൊണ്ടോട്ടി. said...

?

K.P.Sukumaran said...

ശ്രീജിത്തിന് , ഞാന്‍ പറയുന്നതിനേക്കാളും നന്നായി ലത്തീഫ് മറുപടി പറഞ്ഞു. കൂടുതല്‍ ഞാനെന്താണ് പറയേണ്ടത്? എന്താണ് ലിയൂ സിയാബോ ചെയ്ത രാജ്യദ്രോഹം എന്ന ലത്തീഫിന്റെ ചോദ്യത്തിന് ഒരൊറ്റ കമ്മ്യൂണിസ്റ്റുകാരനും നേരാംവണ്ണം ഉത്തരം പറയില്ല. പറഞ്ഞാല്‍ അത് ഇറോം ശര്‍മ്മിളയോട് ഭാരതം എന്താണ് കാണിക്കുന്നത് എന്ന മട്ടിലുള്ള മറുചോദ്യമായിരിക്കും. പ്രസക്തമായ എല്ലാ ചോദ്യങ്ങളില്‍ നിന്നും കമ്മ്യൂണിസ്റ്റുകാര്‍ ഒഴിഞ്ഞുമാറും. എന്നിട്ട് ശ്രീജിത്ത് എഴുതിയ പോലെ കുറെ കമന്റുകള്‍ എഴുതിത്തള്ളും.

ഞാനൊന്ന് ചോദിക്കട്ടെ, ഇന്ത്യയില്‍ ഇനി വിപ്ലവം നടത്താന്‍ കഴിയുമെന്ന് മാര്‍ക്സിസ്റ്റുകള്‍ കരുതുന്നുണ്ടോ? അഥവാ കഴിയില്ല എന്ന് കരുതുന്നുവെങ്കില്‍ , എന്നാപ്പിന്നെ ആ വിപ്ലവപരിപാടി ഒഴിവാക്കി നല്ലൊരു ജനാധിപത്യപാര്‍ട്ടി ആയിക്കൂടേ? അതല്ല വിപ്ലവം നടത്തുമെന്നാണെങ്കില്‍ അതിന് ഇന്ത്യന്‍ ജനത സമ്മതിക്കില്ല. ഒരിക്കല്‍ നേടിയ സ്വാതന്ത്ര്യം ഇനി നമ്മള്‍ ഒരിക്കലും കളഞ്ഞുകുളിക്കില്ല. പക്ഷെ ഇത്തരം കാര്യങ്ങളൊന്നും അണികള്‍ ആലോചിക്കുന്നില്ല. മതവിശ്വാസം പോലെ പേറുന്ന പാര്‍ട്ടി വിശ്വാസമോ സിദ്ധാന്തവിശ്വാസമോ മൂലം പാര്‍ട്ടിയെ ന്യായീകരിക്കുന്നു എന്ന് മാത്രം. പാര്‍ട്ടിയും നേതാക്കളും എന്തെങ്കിലും തെറ്റ് ചെയ്യുന്നെങ്കില്‍ അത് തുറന്ന് പറയാന്‍ അണികള്‍ തയ്യാറായാല്‍ പാര്‍ട്ടി നന്നാകുമായിരുന്നു. പക്ഷെ അതും കഴിയില്ല , അങ്ങനെ ചെയ്താല്‍ കുലംകുത്തികള്‍ എന്ന് ചാപ്പ കുത്തി ഉപദ്രവിക്കും. പാര്‍ട്ടിയെ തിരുത്താന്‍ അണികള്‍ക്ക് കഴിയില്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പേരിന് ഉണ്ടെങ്കിലും നേതൃത്വത്തെ തിരുത്താനോ മാറ്റാനോ കഴിയില്ല.

അത്കൊണ്ട് ശ്രീജിത്തിനെ പോലെയുള്ളവര്‍ക്ക് ഞാനൊരു ജനാധിപത്യ-സ്ഥിതിസമത്വവാദിയാണെന്ന് ആദ്യം ഭംഗിവാക്ക് പറഞ്ഞിട്ട് അവസാനം നേതാക്കളെയും ചൈനയിലടക്കമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെയും ന്യായീകരിക്കാനും മാത്രമേ കഴിയൂ. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗം കമ്മ്യൂണിസ്റ്റുകാരാണെന്ന് ഒരിക്കല്‍ കമ്മ്യൂണിസ്റ്റുകാര്‍ നെഗളിച്ചിരുന്നു (നെഗളിപ്പ് ,കട: വി.എസ്സ്.). എന്നിട്ട് ഇപ്പോഴോ? കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ഉദാരമാക്കാന്‍ , മനുഷ്യത്വമുഖം നല്‍കാന്‍ കാലാകാലങ്ങളില്‍ സാര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പല പരിഷ്ക്കരണവാദികളും ശ്രമിച്ചിട്ടുണ്ട്. അവരൊക്കെ കൊല്ലപ്പെടുകയോ ജീവപര്യന്തം വീട്ടുതടങ്ങലില്‍ പീഢിപ്പിക്കപ്പെടുകയോ ചെയ്തു. അതിന്റെയൊക്കെ അനന്തരഫലമായിരുന്നു 1989ലെ ഐതിഹാസികമായ കമ്മ്യൂണിസ്റ്റ് തകര്‍ച്ച. ശേഷിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ ചരിത്രത്തില്‍ നിന്ന് ഒരു പാഠവും പഠിച്ചുമില്ല. അത്കൊണ്ട് കമ്മ്യൂണിസം ഒരു പ്രതീക്ഷയും ഇപ്പോള്‍ ബാക്കി വെക്കുന്നില്ല.

ശ്രീജിത് കൊണ്ടോട്ടി. said...

>>>എങ്കിലും ഒരു കാര്യം സമ്മതിക്കാതെ തരമില്ല. കമ്മ്യൂണിസം ഇപ്പോഴത്തെ സാഹചര്യത്തില്‍കേളരത്തിലും ഇന്ത്യന്‍പശ്ചാതലത്തിലും ഗുണകരമായ ചില ഫലങ്ങള്‍തരുന്നുണ്ട്. പ്രത്യേകിച്ച് ബലാബലം നില്‍ക്കുന്ന സ്ഥലങ്ങളില്‍. കേരളത്തിലെ കമ്മ്യൂണിസം ബംഗാളിലേക്കാള്‍നല്ലതാണ്. കോഴിക്കോടുള്ളത് കണ്ണുരിലുള്ളതിനേക്കാളും.<<<<

സി.കെ ലതീഫിന്റെ ഈ അഭിപ്രായത്തെ സുകുമാരന്‍സാറിന്റെ അഭിപ്രായം ആയി കാണാമോ? സാറിന് പറയാന്‍ഉള്ളതെല്ലാം ലതീഫ്‌പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു.

ടിയാന്‍മെനന്‍സ്‌ക്വയറില്‍നടന്ന ക്രൂരകൃത്യങ്ങളെ ഒന്നും ഞാന്‍ന്യായീകരിച്ചിട്ടില്ല. അത് എന്നും കമ്മ്യൂണിസ്റ്റ് ചൈനയുടെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമായി തന്നെ തുടരും. അത് അങ്ങനെ തന്നെ രേഖപ്പെടുത്തുകയും വേണം. പക്ഷെ ഈ സംഭവമോ അല്ലെങ്കില്‍സമാനമായ മറ്റു ചില സംഭവങ്ങളോ ചൂണ്ടിക്കാണിച്ചു കമ്മ്യൂണിസ്റ്റു പ്രസ്ഥാങ്ങള്‍നടത്തിയ ഒരുപാട് മഹത്തായ മുന്നേറ്റങ്ങളെ മുഴുവനായും ചവിട്ടി താഴ്ത്തുന്ന നയം ആണ് ഈ പോസ്റ്റുകളില്‍കാണുന്നത്. അത് ബാലിശമാണ്. അത് അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം ആണ്. തിന്മകളെ തിന്മകള്‍ആയി രേഖപ്പെടുത്തുക നല്ലത് തന്നെ! അതിനൊപ്പം നന്മകളെയും ഒഴുക്കികളയുക എന്നത് ഖേദകരം ആണ്. സാര്‍പല പോസ്റ്റുകളിലും ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ആണ് രേഖപ്പെടുത്തിയത്. കമ്മ്യൂണിസം ആണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ “വിപത്ത്” എന്ന് ഈ ചില ദുഷ്ചെയ്തികളെ ചൂണ്ടിക്കാണിച്ചാണ് പറയുന്നത്. അതോ മറ്റു പല വിപത്തുകളെയും മൂടിവെക്കാനോ? സാര്‍ചക്രവര്‍ത്തിമാരുടെത് സദ്‌ഭരണവും കമ്മ്യൂണിസ്റ്റ് പാര്ടിയുടെ ഭരണം വിപത്തും ആയിരുന്നുവോ? മാവോയെക്കാള്‍നല്ലത് ചിയാന്‍കൈഷക്ക് ആയിരുന്നോ? അമേരിക്കയിലും മറ്റു മുതലാളിത്ത രാജ്യങ്ങളിലും അവകാശങ്ങള്‍സംരക്ഷിക്കാന്‍വേണ്ടി തെരുവില്‍പിടഞ്ഞു വീണ തൊഴിലാളി ലക്ഷങ്ങളെ അനുകൂലിച്ചവര്‍ക്ക് നോബല്‍സമ്മാനം നല്കിയിരുന്നോ? മുതലാളിത്ത കൊളോണിയല്‍രാജ്യങ്ങളെ വിമര്‍ശിക്കുന്നവരെ ആരെങ്കിലും നോബല്‍സമ്മാനത്തിന് നോമിനേറ്റ് ചെയ്യുമോ അല്ലെ! കേരളത്തിലെ ജന്മിത്ത,സവര്‍ണ ക്രൂരതകള്‍ക്കെതിരെയോ, സാമൂഹിക നവോത്ഥാനത്തിനു വേണ്ടിയോ ഒന്നും ചെയ്യാന്‍കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്‌കഴിഞ്ഞിട്ടില്ലേ.

ശ്രീജിത് കൊണ്ടോട്ടി. said...

>>ഗാന്ധിജിയെ ആരെങ്കിലും നോമിനേറ്റ് ചെയ്തിരുന്നുവോ എങ്കില്‍““എന്ത്കൊണ്ട് കിട്ടിയില്ല”” എന്നൊക്കെ പറയേണ്ടത് അതില്‍ഇപ്പോള്‍മുതലക്കണ്ണീര്‍പൊഴിക്കുന്ന, അദ്ദേഹത്തിന്റെ മരണം വരെ “ഗാന്ധി എന്താക്കി ഇന്ത്യ മാന്തി പുണ്ണാക്കി” എന്ന് മുദ്രാവാക്യം മുഴക്കിയ കമ്മ്യൂണിസ്റ്റ് പിന്‍‌മുറക്കാരാണ്. <<

ഞാന്‍വായിച്ചത് ഗാന്ധിജിയെ പലതവണ നോമിനേറ്റ് ചെയ്തിരുന്നു എന്നാണ്. അദ്ദേഹം തഴപ്പെടാനുള്ള കാരണവും അതിന്റെ രാഷ്ട്രീയവും ചിന്തിച്ചാല്‍പെട്ടന്ന് പിടികിട്ടും. ഗാന്ധിജിക്ക്‌നോബല്‍സമ്മാനം കിട്ടാതതിന്റെയും നോമിനേറ്റ്‌ചെയ്യപ്പെട്ടോ, ചെയ്യപ്പെട്ടില്ലേ എന്നൊക്കെ വിശദീകരിക്കേണ്ട ബാധ്യത കമ്മ്യൂണിസ്റ്റ്കാര്‍ക്ക്‌ആണ് എന്ന വാദം വിചിത്രം ആയിപ്പോയി . ചിലപ്പോള്‍ഗാന്ധിജിക്ക്‌നോബല്‍സമ്മാനം നിഷേധിക്കാന്‍കാരണവും കമ്മ്യൂണിസ്റ്റ്കാര്‍തന്നെ ആകുമോ? നോബല്‍പ്രൈസ് കമ്മിറ്റിയല്ലേ സമ്മാനം കൊടുക്കുന്നത് അല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി ഒന്നും അല്ലല്ലോ!?

FAST LOAN OFFER said...

BUSINESS LOAN PERSONAL LOAN HERE APPLY NOW WhatsApp No:+918929509036 financialserviceoffer876@gmail.com Dr. James Eric